Wednesday, December 16, 2009

സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായില്ല?- Smart City

വിവരസാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ ഒരു പട്ടണപ്രദേശം തന്നെ
നിർമ്മിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.

  1. കേരള സംസ്ഥാന സംസ്ഥാന സർക്കാർ
  2. ഇൻഫോപാർക്ക്സ്, കേരളം (ഒരു സൊസൈറ്റി)
  3. ടീകോം (ദൂബായിലെ സ്ഥാപനം)
  4. സ്മാർട്ട് സിറ്റി, കൊച്ചി (ഇൻഡ്യൻ കമ്പനി)
എന്നിവർ പങ്കു ചേർന്ന് പദ്ധതിക്ക് വേണ്ടുന്ന ‘ചട്ടക്കൂട് കരാർ‘ ഉണ്ടാക്കി ഒപ്പ് വക്കുന്നത് 13 മേയ് 2007 ലാണു (FrameWork Agrement - FWA). കൊല്ലം രണ്ടര കഴിഞ്ഞു. പ്രാരംഭ കരാറിൽ പറയുന്ന 246 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 104 കോടിയോളം രൂപ ടീക്കോം സംസ്ഥാന ഇടതു സർക്കാരിനെ 15.11.2007, 29.7.2008 എന്നീ തീയതികളിലായി ഏൾപ്പിച്ചു എന്നതൊഴിച്ചാൽ മറ്റൊന്നും ഇതുവരെ (ഡിസമ്പർ 2009) നടന്നിട്ടില്ല. അതിനുള്ള കാരണം അന്വേഷിക്കുകയാണു ഞാനിവിടെ.

കരാറിൽ പറയുന്ന 246 ഏക്കർ സ്ഥലം ഇവിടെയാണു (പടം നോക്കുക):
  • പുത്തൻ കുരിശ് വില്ലേജിലുള്ള 100 ഏക്കർ (ചുവപ്പ് നിറം) +
  • കാക്കനാട് വില്ലേജിലുള്ള 136 ഏക്കർ (നീല നിറം) +
  • കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള 10 ഏക്കർ (വെള്ള നിറം)

ഈ വസ്തുക്കൾ ഏറ്റെടുത്ത് ഉടമസ്ഥാവകാശവും (Registration) കൈവശാവകാശവും സ്മാർട്ട് സിറ്റി, കൊച്ചിയെ (അവരാണു ഈപദ്ധതിയുടെ നടത്തിപ്പുകാർ, തൽക്കാലം നമുക്കവരെ ടീകോം എന്നുതന്നെവിളിക്കാം) ഏൾപ്പിച്ച് കൊടുത്തു കഴിഞ്ഞല്ലാതെ അവരെന്തുകൊണ്ട് ആ സ്ഥലത്ത് കൂടുതൽ കോടികൾ മുടക്കിയില്ലെന്നു ചോദിക്കുന്നതിൽ എന്തർത്ഥമാണുള്ളത്. ഇതുവരെ വസ്തുവിന്റെ രജിസ്ട്രേഷൻനടന്നിട്ടില്ലെന്നുള്ളതാണു സത്യം. അതു കൊണ്ട് രണ്ടരകൊല്ലം കഴിഞ്ഞിട്ടും ഒരു കല്ലുപോലും കൊണ്ടിട്ടില്ലല്ലോ എന്നുള്ള വാദം ഇപ്പോൾ മറക്കേണ്ടിയിരിക്കുന്നു. രജിസ്ട്രേഷൻ മാത്രമല്ല, കൈവശാവകാശം,
സെസ്സ് പദവി, അവസാന കരാർ ഇവയെല്ലാം കഴിഞ്ഞാലല്ലേ, പ്രാരംഭ കരാർ പ്രകാരം (FWA), പദ്ധതി പണി തുടങ്ങേണ്ടതുള്ളൂ എന്ന് ടീകോമുംവാദിക്കുന്നു.

എന്തു കൊണ്ട് വസ്തുവിന്റെ രജിസ്ട്രേഷൻ നടക്കുന്നില്ല? അതിനു ഉഭയകക്ഷി സമ്മതം വേണം. കരാറിലെ (FWA) വ്യവസ്ഥ 5.4 പ്രകാരം വസ്തുവിന്റെ 12% ഫ്രീഹോൾഡ് സ്ഥലമായി ലഭിക്കാൻ ടീകോമിനു അവകാശമുണ്ട്. എന്നാൽ ഈ ഫ്രീഹോൾഡ് എന്നത്
വില്പനാവകാശമില്ലാത്ത സ്ഥലമായിരിക്കും എന്നു സർക്കാരും, അതല്ല
വിൽക്കാനുദ്ദേശമില്ലെങ്കിലും സ്വതന്ത്രാവകാശമുള്ള സ്ഥലമായിരിക്കണം ഫ്രീഹോൾഡ് എന്ന് ടീക്കോമും വാദിക്കുന്നു. വാദിക്കുക മാത്രമല്ല സ്വതന്ത്രാവകാശമുണ്ടായിരിക്കുമെന്ന് അവസാന കരാറിൽ ഉൾപ്പെടുത്തണമെന്നും ഇല്ലെങ്കിൽ അപ്രകാരം സമ്മതിച്ചുകൊണ്ടുള്ള ഒരു കത്തെങ്കിലും സർക്കാർ നൽകണമെന്നും ടീക്കോം ശഠിക്കുന്നു. ഇതിനൊരു പരിഹാരം കാണാഞ്ഞതിനാൽ രജിസ്ട്രേഷനും, സെസ്സ് പദവിക്കുള്ള അപേക്ഷയും, അവസാന കരാറും ഇതുവരെ നടന്നില്ല.

കരാർ വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നതിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അതു പരിഹരിക്കുന്നത് എങ്ങനെയാകണമെന്നു പ്രാരംഭകരാറിൽ (KWA) തന്നെ പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട് (Article 12 - KWA). രണ്ടുകൂട്ടരും ആ വ്യവസ്ഥകളിൽ എന്തു കൊണ്ട് അഭയം പ്രാപിക്കുന്നില്ല എന്നും മനസ്സിലാകുന്നില്ല.

ഇനി എന്താണു ഈ ഫ്രീഹോൾഡ് എന്നു നോക്കാം. കരാറിലെ Article 5.4 പ്രകാരം ടീകോമിനു ആവശ്യപ്പെടാവുന്നതാണീ സ്ഥലം. ഇങ്ങനെയൊരു വ്യവസ്ഥ ഉൾപ്പെടുത്തിയതു തന്നെ സർക്കാരിന്റെ പാളിച്ചയാണു. കാരണം, കരാർ പ്രകാരം 246 ഏക്കർ വസ്തുവിനും സെസ്സ് പദവി ലഭ്യമാക്കാനുള്ളതാണു (ആർട്ടികിൽ 4 -KWA). മുഴുവൻ സ്ഥലത്തിനും സെസ്സ് പദവി ലഭിച്ചാൽ, സെസ്സ് നിയമമനുസരിച്ച് സെസ്സിനുള്ളിൽ ഫ്രീഹോൾഡ് സ്ഥലം പാടില്ല. പിന്നെന്തിനീ വ്യവസ്ഥ വച്ചു എന്നു എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.

246 ഏക്കർ സ്ഥലത്തോട് ചേർന്നു കിടക്കുന്ന കുറേ സ്ഥലം കൂടി വേണമെങ്കിൽ, കരാറിലെ(KWA) വ്യവസ്ഥ 2.6 അവസാന വാചകത്തിൽ അഭയം തേടി, സ്മാർട്ട് സിറ്റിക്ക് വേണ്ടി സർക്കാരിനു ഏറ്റെടുക്കാം ഇങ്ങനെ ഏറ്റെടുക്കാവുന്ന സ്ഥലം ഫ്രീഹോൾഡായി കൊടുക്കാമെന്നു വച്ചാൽ തന്നെ, ഫ്രീഹോൾഡ് എന്ന വാക്കിനു സാധാരണയുള്ള അ
ർത്ഥമല്ലേ ഉണ്ടാകൂ. സ്വതന്ത്രാവകാശം എന്നല്ലേ അതിനർത്ഥം. സർക്കാരിനു നിയമവകുപ്പുണ്ടല്ലോ. അവരുടെ ഉപദേശം തേടാമല്ലോ അല്ലെങ്കിൽ കരാറിൽ പറഞ്ഞിരിക്കുന്ന Article 12 നെ ആശ്രയിക്കാം. അതല്ലാ, ഫ്രീഹോൾഡ് എന്ന വാക്കിനു പരിമിതമായ അർത്ഥം നൽകാനേ ഉദ്ദേശിക്ച്ചിരുന്നുള്ളൂ (ഉദാഃ വില്പനസ്വാതന്ത്ര്യം ഇല്ലാത്തത്) എങ്കിൽ ഫ്രീഹോൾഡ് എന്ന വാക്കിനെയും മറ്റു പലതിനെപോലെ കരാറിൽ (article 1.1 -KWA) വ്യഖ്യാനിക്കണമായിരുന്നു. എങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. സർക്കാർ അതു ചെയ്തില്ല. എന്നിട്ട് ഇപ്പോൾ പറയുന്നു ഫ്രീഹോൾഡ് എന്നത് വില്പന സ്വാതന്ത്ര്യമില്ലാത്തതാണെന്നു.

ഒരു കാര്യം വിട്ടുപോയി. സ്മാർട്ട് സിറ്റിയുടെ പടം കണ്ടല്ലോ. സെസ്സ് പദവി തുടർച്ചയായി -ഒന്നിച്ച്-ചേർന്നു-കിടക്കുന്ന-വസ്തുവിനു മാത്രമേ ഉണ്ടാകൂ എന്നാണു സെസ്സ് നിയമം. അങ്ങനെയെങ്കിൽ കാക്കനാടുള്ള 136 ഏക്കറിനല്ലാതെ (നീലനിറം) കുറുകേ ഒഴുകുന്ന ഒരു നദിയാൽ വേർതിരിക്കപ്പെട്ടു കിടക്കുന്ന മറ്റു സ്ഥലങ്ങളും (ചുവപ്പും വെളുപ്പും) ചേർത്ത്
ഒറ്റക്കുള്ള സെസ്സ് പദവി ലഭിക്കാൻ സാധ്യതയില്ല. അപ്പോൾ ഒരു കാര്യം എളുപ്പമായി. ആ സ്ഥലങ്ങളിൽ (അതായത് സെസ്സിനു പുറത്ത്) 12% ഫ്രീഹോൾഡ് കണ്ടെത്തുവാൻ കഴിയും. പക്ഷേ കീറാമുട്ടി അവിടെയല്ല, ഫ്രീഹോൾഡിന്റെ വ്യാഖ്യാനത്തിലാണു.

മറ്റൊരു കാര്യം 12% ഫ്രീഹോൾഡ് കണ്ടെത്തേണ്ടുന്ന അവസരം വരുന്നതു തന്നെ സ്മാർട്ട് സിറ്റി പദ്ധതിപ്രകാരമുള്ള മാസ്റ്റർപ്ലാൻ ഉണ്ടാക്കി കഴിഞ്ഞതിനു ശേഷമാണു (ആർട്ടിക്കിൽ 5.4 -KWA). മാസ്റ്റർ പ്ലാൻ ഉണ്ടാക്കാനായി ഇംഗ്ലണ്ടിലെ പ്രസിദ്ധികേട്ട Colin Buchanan നെ മാസ്റ്റർ പ്ലാനറായി നിയമിച്ചുകഴിഞ്ഞുവെന്നും ജൂൺ 2008 ലെ ടീകോമിന്റെ പ്രസ്സ്
റിലിസിൽ
കാണുന്നു. എന്നാൽ അതിന്റെ പുരോഗതി എന്തായെന്നു ആർക്കും അറിയില്ല. ഈ
നിയമനം ടികോം റദ്ദാക്കിയതായി പത്രവാർത്ത വന്നിരുന്നതായി ഒരോ
ർമ്മയും ഉണ്ട്. ലിങ്ക് തരാൻ നിവൃത്തിയില്ല. എന്തുചെയ്യാം, മാസ്റ്റർപ്ലാനിനു
ശേഷമുണ്ടാകേണ്ട വാഗ്വാദങ്ങളും വിശദീകരണങ്ങളും ഇപ്പോഴേ എടുത്തിട്ട് സംഗതി മുഴുവൻ കുളമാക്കി. ഇതു മനഃപ്പൂർവ്വം ചെയ്തതാണെന്നു ആരെങ്കിലും ആരോപിച്ചാൽ എന്തു മറുപടി പറയും.

ഇത്രയും വായിച്ചതിൽ നിന്നും, പ്രിയ വായനക്കാരെ, നിങ്ങൾ തീരുമാനിക്കൂ ആരാണു കരാർ ലംഘനം നടത്തിയതെന്നു.

ഫ്രീഹോൾഡ് വിഷയം പരിഹരിക്കാതെ സ്മാർട്ട് സിറ്റി നടപ്പിലാകില്ല. ഫ്രീഹോൾഡ് പരിഹരിക്കപ്പെട്ടാൽ രജിസ്ട്രേഷൻ, കൈവശാവകാശം, അവസാന കരാർ എന്നിവയെല്ലാം ഉടനുടൻ ഉണ്ടാകും.

രണ്ടു കൂട്ടരും കരാർ വേണ്ടെന്നു വക്കാനും തയ്യാറല്ല. നഷ്ടപരിഹാരത്തിന്റെ കാര്യമുണ്ടേ (Article 11- KWA). ഇടതു സർക്കാരിന്റെ ഭരണകാലത്ത് 90000 തൊഴിലവസരങ്ങൾ ഉണ്ടാകുന്ന സ്മാർട്ട് സിറ്റി വരുമോയെന്നു കാത്തിരുന്നു കാണാം.


കടപ്പാട് : Trivandrum bloggers Group ൽ നടന്ന ചർച്ച