Friday, January 18, 2008

ഖജനാവ്‌ കൊള്ള - ഇക്കഥ കേരളത്തിനു മാത്രം സ്വന്തം



ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കഥ അമൃതാ ടിവി. അവരുടെ Best Citizen Journalist എന്ന പറിപാടിയില്‍ കൂടെ അവതരിപ്പിക്കുകയുണ്ടായി. യൂ.ട്യൂബ്‌ വഴി വായനക്കാര്‍ക്ക്‌ കാണുവാന്‍ വേണ്ടി അതിവിടെ ചേര്‍ത്തിരിക്കുന്നു. കാണുവാര്‍ ആഗ്രഹിക്കുന്നവര്‍ പടത്തിന്‍‌മേല്‍ ക്ലീക്ക്‌ ചെയ്യുക.

ബൂലോഗരറിയാന്‍ മാത്രം: കേരളത്തില്‍ വ്യവസായം സര്‍ക്കാര്‍ ഉടമസ്ഥതയിലായാലേ സോഷ്യലിസം വരൂ. അതു കൊണ്ട്‌ വ്യാവസായികാടിസ്ഥാനത്തില്‍ മൂന്ന്‌ കമ്പനികള്‍ക്ക്‌ രൂപം കൊടുക്കുവാന്‍ മന്ത്രിസഭ തീരുമാനിക്കുന്നു. അഞ്ചര കോടി രൂപാ മൂലധനമായി ഖജനാവില്‍ നിന്നും മുടക്കുന്നു. പ്രാഥമിക ചിലവുകള്‍ക്ക്‌ വേണ്ടി ഖജനാവില്‍ നിന്നും മൂന്നു കോടി കൂടി ചെലവഴിക്കുന്നു. കമ്പനിയുടെ നടത്തിപ്പിനു വേണ്ടി പ്രഗല്‍ഭരായ ജീവനക്കാരെ നിയമിക്കുന്നു. അവര്‍ക്കുവേണ്ടിയും, മറ്റു ഭരണപരമായ ചെലവുകള്‍ക്ക്‌ വേണ്ടി വീണ്ടും ഒന്നേകാല്‍ കോടി രൂപാ കൂടി ചെലവഴിച്ചു കഴിഞ്ഞപ്പോള്‍ ഒരു കാര്യം ഓര്‍മ്മവന്നു: കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത്‌ ചെലവു ചെയ്തു ത്ടങ്ങിയിട്ട്‌ കൊല്ലം പത്ത്‌ പതിനെട്ടായി. ഉല്പാദനം മാത്രം തുടങ്ങിയില്ല. അന്തവും കുന്തവുമില്ലാതെ അലോചന നടത്തി. അവസാനം പരിഹാരം കണ്ടെത്തി.



“ഉല്പാദനം നടക്കില്ല, കമ്പനി ഉല്പാദനം തുടങ്ങുമുമ്പേ പൂട്ടണം“.



എന്നാല്‍ പിന്നെ കമ്പനി പൂട്ടിക്കളയാം. ശരി, അങ്ങനെതന്നെ ആകട്ടെയെന്നു തീരുമാനിച്ചു.



കൊല്ലം പിന്നേയും നാലഞ്ച്‌ കഴിഞ്ഞുപോയതറിഞ്ഞില്ല. ഇതുവരെ ഈ കമ്പനികള്‍ക്ക്‌ വേണ്ടി വാങ്ങിക്കൂട്ടിയ സ്ഥാവരജംഗമ വസ്തുക്കള്‍ എന്തു ചെയ്യണം. അതിനും കൂടി പരിഹാരം കണ്ടാലേ പൂട്ടികെട്ടല്‍ പൂര്‍ത്തിയാകൂ. വീണ്ടും ആലോചിച്ചു കൊണ്ടേ.....യിരിക്കുന്നു. പത്തുകോടിയോളം രൂപ സ്വാഹാ....



ഇപ്പോഴും (2008) ആലോചന നടക്കുന്നുണ്ട്‌. ഇതു നടന്ന കഥ.



ഇനി കഥയുടെ വിശദാംശങ്ങളിലേക്ക്‌:



1) വളരെ ഉയര്‍ന്ന ഊഷ്മാവിലും ഉരുകാത്ത വസ്തുക്കള്‍ നിര്‍മ്മിച്ച്‌ വ്യാപാരം ചെയ്യുന്നതിനു വേണ്ടി കേരളാ സ്പെഷ്യല്‍ റിഫ്രാക്ടറീസ്‌ ലിമിറ്റഡ്‌ എന്ന പേരില്‍ ഒരു കമ്പനി കേരള സര്‍ക്കാര്‍ കമ്പനി ആക്ടും പ്രകാരം നവമ്പര്‍ 1985 ല്‍ രജിസ്റ്റര്‍ ചെയ്തു. മൂലധനമായ 398.23 ലക്ഷം രൂപ മുഴുവന്‍ സര്‍ക്കാര്‍ തന്നെ മുടക്കി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായി വേണ്ടുന്ന പ്രഗല്‍ഭരായ ജീവനക്കാരെയും നിയമിച്ചു.



പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അതിന്റെ രൂപീകരണത്തില്‍ മുഖ്യ സംരംഭകന്റെ പങ്കാണ് വഹിക്കേണ്ടത്‌. ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെട്ട്‌ വരുമാനം ഉണ്ടാക്കുന്നതിലേക്കായി വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം തുടങ്ങുന്നതിനായി കമ്പനിയുടെ പ്രാധമികചെലവുകള്‍ക്ക്‌ വേണ്ടി 223.56 ലക്ഷം രൂപകൂടി വീണ്ടും സര്‍ക്കാരില്‍ നിന്നും ലഭിച്ചു. പിന്നിടുള്ള 11 കൊല്ലക്കാലം കിട്ടിയ തുകയെല്ലാം മൂലധനം ഉള്‍പടെ ഭരണപരമായ കാര്യങ്ങള്‍ക്ക്‌ വേണ്ടി ചെലവഴിച്ചു. അങ്ങനെ 1996 ആയപ്പോഴാണ് ഇതുവരെ ഉല്പന്നങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ലെന്നും, ഇനിയൊട്ട്‌ ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും മനസ്സിലായത്‌. അതുകൊണ്ട്‌ കംബനി പൂട്ടിയിടാന്‍ (under liquidation) 1966 ല്‍ തന്നെ തീരുമാനിച്ചു. സര്‍ക്കാര്‍ തന്നെ കണ്ടുപിടിച്ച കാരണങ്ങള്‍ ഇവയാണ്:



# ആസൂത്രണത്തിന്റെ കുറവ്‌

# കമ്പനി രൂപീകരിക്കുന്നതിനു മുമ്പ്‌ പ്രാഥമിക/വിശദമായ പഠനത്തിന്റെ അഭാവം

# വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനു സമയക്രമം നിജപ്പെടുത്താതിരിക്കല്‍.



കമ്പനി പൂട്ടിയിടാന്‍ 1966 ല്‍ തന്നെ തീരുമാനിച്ചങ്കിലും, അതിനു വേണ്ടിയുണ്ടാക്കിയ സ്ഥാവര ജംഗമ വസ്തുക്കളേയും, ഭരിക്കാനായി നിയമിച്ച ജീവനക്കാരുടേയും കാര്യത്തില്‍ ഒരു തീരുമാനം കൂടി ഉണ്ടായെങ്കിലല്ലേ പൂട്ടികെട്ടല്‍ പൂര്‍ത്തിയാകൂ.10-11 കൊല്ലം വീണ്ടും കഴിഞ്ഞിരിക്കുന്നു. യാതൊരു തീരുമാനവും ഇതുവരെ (2008) എടുത്തില്ലെന്ന്‌ മാത്രമല്ല ഭരണപരമായ ചെലവുകള്‍ക്ക്‌ വേണ്ടി ഒരു ചെറിയ തുക കൂടിയായ 64.52 ലക്ഷം രൂപ കൂടി ഖജനാവില്‍ നിന്നും ഇക്കൊല്ലങ്ങളില്‍ ചെലവാക്കി കഴിഞ്ഞു.



അങ്ങനെ സോഷ്യലിസം സ്വപ്നം കണ്ട്‌ കമ്പനി തുടങ്ങി‌ ഉല്പാദനം തുടങ്ങുമുമ്പ്‌ പൂട്ടേണ്ടി വന്ന ഈ കേരളാ സ്പെഷ്യല്‍ റിഫ്രാക്ടറീസ്‌ ലിമിറ്റഡ്‌ കാരണം ഖജനാവിനു 398.23+223.56+64.52=686.13 ലക്ഷം രൂപ സ്വാഹാ...



2)ഇതു പോലെ കേരളത്തിലെ ധാതുസമ്പത്തുക്കളെ കണ്ടുപിടിച്ച്‌, വികസിപ്പിച്ച്‌ ഉപയോഗിക്കാനുള്ള അതിമോഹം കൊണ്ടുണ്ടാക്കിയ ഒരു കമ്പനിയാണ് “കേരളാ സ്റ്റേറ്റ്‌ മിനറല്‍ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‍ ലിമിറ്റഡ്“. ജൂണ്‍ 1992 ലാണ് കംബനി റജിസ്റ്റര്‍ ചെയ്തത്‌. മൂലധനം=125.67 ലക്ഷം രൂപ. മുഴുവന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും.



ദൈവം സഹായിച്ച്‌ ഇതിനെ ഇതുവരെ പൂട്ടിയിടാന്‍ തീരുമാനിച്ചിട്ടില്ല. കൊല്ലം 15 കഴിഞ്ഞു. ധാതുക്കളെ കണ്ടുപിടിക്കാന്‍ കൊണ്ടു പിടിച്ച ശ്രമം നടക്കുന്നു. അതു കഴിഞ്ഞിട്ടല്ലേ അതിനെ വികസിപ്പിച്ച്‌ ഉപയോഗിച്ചു തുടങ്ങാന്‍. പ്രാഥമികാ‍വശ്യങ്ങള്‍ക്ക്‌ വേണ്ടി ചെലവിടാന്‍ 58.47 ലക്ഷം രൂപ കൂടി ഈ കാലയളവില്‍ സര്‍ക്കാരില്‍ നിന്നും കനിഞ്ഞു നല്‍കി. ജീവരക്കരെ നിയമിച്ചു കഴിഞ്ഞതല്ലേ. കുറേയൊക്കെ സ്ഥാവര ജംഗമ വസ്ഥുക്കളും ഒപ്പിച്ചെടുത്തു കഴിഞ്ഞതല്ലേ. അവയൊക്കെ പരിപാലിക്കണ്ടേ. ഭരണം നടത്ത്ണ്ടേ. അതിനും (ഭരണപരമായ ചെലവുകള്‍ക്ക്‌) കൊടുത്തു വേറൊരു 53.82 ലക്ഷം രൂപ.



ഉല്‍പ്പാദനം മാത്രം 15 കൊല്ലം കഴിഞ്ഞിട്ടും തുടങ്ങിയില്ല. കാരണം ഇവയൊക്കെയാണെന്നാണ് സര്‍ക്കാരിന്റെ വാദം:



# ധനത്തിന്റെ കുറവ്‌

# പദ്ധതിയുടെ പാരിസ്ഥിതിക അനുവാദം

# പ്രസ്ഥാവിക്കപ്പെട്ട പ്രദേശങ്ങളില്‍ ജീവിക്കുന്ന സാധാരണക്കരുടെ പുനരധിവാസത്തിനുള്ള സ്ഥലക്കുറവ്‌

# തെറ്റായ സാങ്കേതിക സാമ്പത്തിക സാധ്യതാ/വിപണന പഠനം

# പോരായ്മയുള്ള പദ്ധതി റിപ്പോര്‍ട്ടുകള്‍

# പ്രകൃതി വിഭവങ്ങളുടെ തരം താഴന്ന ഗുണനിലവാരം.



15 കൊല്ലം കഴിഞ്ഞിട്ടും വാണിജ്യപരമായ യാതൊന്നും തുടങ്ങാതെ ഭരണപരമായ ചെലവുകള്‍ ചെയ്തുകൊണ്ടേ.... യിരിക്കുന്നത്‌ സര്‍ക്കാരിന് ഒരു പ്രശ്നമേയല്ല.



ഇതുവരെ ഈ കമ്പനിക്കു വേണ്ടി ഖജനാവിനു 125.67+58.47+53.82=237.96 ലക്ഷം രൂപ സ്വാഹാ...



3) അടുത്തത്‌ ജലസേജനത്തിനു വേണ്ടി അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിച്ചെടുക്കാനായി ഒരു കമ്പനി തന്നെ രജിസ്റ്റര്‍ ചെയ്തു, ആഗസ്റ്റ്‌ 2000 ല്‍. കമ്പനിയുടെ പേരു: “കേരളാ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ്‌ കോര്‍പ്പരേഷന്‍ ലിമിറ്റഡ്‌“. മൂലധനമായി 21.14 ലക്ഷം രൂപയും മുടക്കി. കമ്പനിയുടെ ആദ്യ ലക്ഷ്യം ചാമ്രവട്ടത്തില്‍ ഒരു നിയന്ത്രക പാലവും അനുബന്ധ അടിസ്ഥാന സൌകര്യങ്ങളും പണിയുകയായിരുന്നു. പ്രാഥമിക ചെലവുകള്‍ക്കയി സര്‍ക്കാരില്‍ നിന്നും 20.51 ലക്ഷം രൂപയും, ഭരണപരമായ ചെലവുകള്‍ക്കായി 3.55 രൂപയും സര്‍ക്കാരില്‍ നിന്നും വാങ്ങി ചെലവിട്ടുകൊണ്ടിരിക്കുന്നെങ്കിലും, ആവശ്യമായ ജീവനക്കരെ ഇതുവരെയും റീക്രൂട്ട്‌ ചെയ്യാത്തതുകോണ്ട്‌ പണി തുടങ്ങാന്‍ ഇതുവരെ പറ്റിയില്ലാ എന്നാണ് സര്‍ക്കാരിന്റെ വാദം. കൊല്ലം ഏഴ്‌ കഴിഞ്ഞു എന്നതു സര്‍ക്കാര്‍ കാര്യത്തില്‍ വലിയൊരു കാലയളവല്ല.



ഏതായാലും ഈ കമ്പനിക്കുവേണ്ടി ഇതുവരെ മുടക്കിയ 21.14+20.51+3.55=45.20 ലക്ഷം രൂപയും സ്വാഹാ....



ആധാരം: സി.ഏ.ജി. റിപ്പോര്‍ട്ട്‌.



പ്രത്യേക ശ്രദ്ധക്ക്‌:

ബന്ധപ്പെട്ട വകുപ്പദ്ധ്യക്ഷന്‍ മാര്‍ക്കും, സാമാജികര്‍ക്കും ഈക്കാര്യങ്ങളെക്കുറിച്ചറിയാഞ്ഞിട്ടല്ല. സി.എ.ജി. റിപ്പോര്‍ട്ട്‌ ഇവര്‍ക്കെല്ലാം കൊടുക്കുന്നുണ്ട്. എന്നാല്‍ ഒരു പകര്‍പ്പ്‌ കൊന്നു കളഞ്ഞാല്‍ മൂന്നാമതൊരാള്‍ക്ക്‌ കൊടുക്കില്ല. ഇതു നന്നായറിയാവുന്ന വകുപ്പദ്ധ്യക്ഷന്മാരും സര്‍ക്കാരും കാര്യങ്ങള്‍ അവരില്‍ മാത്രമൊതുക്കും. അല്ലെങ്കിലും അവരവരുടെ കുറ്റങ്ങള്‍ മറ്റൊരാളോട്‌ പറയുന്നതാര്‍ക്കും ഇഷ്ടമല്ലല്ലോ. പത്രക്കാര്‍ക്കാണെങ്കില്‍, സര്‍ക്കാരിനെ അറിയിക്കുന്നതിനു മുമ്പേ അറിയിച്ചാല്‍ പത്രം മുഖേന വ്യാപകമായ പബ്ലിസിറ്റിക്ക്‌ തയ്യാറാകും. സര്‍ക്കാരും, വകുപ്പദ്ധ്യക്ഷരും അറിഞ്ഞുകഴിഞ്ഞെങ്കില്‍, വാര്‍ത്തക്ക്‌ ചൂടില്ല. തണുത്തു കഴിഞ്ഞ വാര്‍ത്ത ആര്‍ക്കു വേണം. വിവരാവകാശ നിയമം വഴി ആര്‍ക്കു വേണമെങ്കിലും ലഭിക്കാവുന്നതാണ് ഈ സി.ഏ.ജി യുടെ റിപ്പോര്‍ട്ടെന്ന്‌ എത്ര പൊതുജനങ്ങള്‍ക്കറിയാം. പൊതുജനങ്ങള്‍ക്ക്‌ കിട്ടിയിട്ടും കാര്യമില്ല. സാങ്കേതിക പദങ്ങളാല്‍ സമ്പന്നമായ ഈ റിപ്പോര്‍ട്ട് വായിച്ചാല്‍, സാധാരണക്കാര്‍ക്ക്‌ ദൈവം സഹായിച്ച്‌, ഒന്നും മനസ്സിലാകില്ല.

Thursday, January 10, 2008

ഇങ്ങനെയും ഖജനാവ്‌ ചോരുന്നുണ്ട്.

നമ്മുടെ സര്‍ക്കാര്‍ കജനാവ്‌ ചോരുന്നത്‌ പല വിധത്തിലാണ്. അതില്‍ ചില വിധങ്ങള്‍ ഇവയാണ്:-

അ) കണക്കില്‍ തിരിമറി നടത്തി ദുര്‍വിനിയോഗം ചെയ്യുക (misappropriation)
ഇ) കൈയ്യിട്ടു വാരുക അഥവാ നേരിട്ട മോഷ്ടിക്കുക (defaulcation)
ഉ) നിവര്‍ത്തിയില്ലാതെ വരുമ്പോള്‍ സര്‍ക്കാര്‍ തന്നെ എഴുതി തള്ളുക (write off)
എ) സഹികെട്ട്‌ സര്‍ക്കാര്‍ തന്നെ വേണ്ടെന്നു വയ്‌ക്കുക. (waive)

അ) + ഇ) സംസ്ഥാനത്തെ പല വകുപ്പുകളിലായി 1971-72 വരെ ദുര്‍വിനിയോഗ ചെയ്തതിന്റേയും, കൈയ്യിട്ടുവാരിയതിന്റേയും കണക്കുകല്‍ സര്‍ക്കാരിന്റെ കൈയ്യില്‍ ഇപ്പോഴില്ല. അതിനു ശേഷം ഇന്നു വരെ 133 കേസുകള്‍ കണ്ടുപിടിക്കപെട്ടിട്ടുണ്ട്‌. എല്ലാറ്റിനും കൂടി 6.93 കോടി രൂപ ഉള്‍പെടുന്നു. നടപടി എടുക്കുവാന്‍ വേണ്ടി വകുപ്പുതല അന്വേഷണങ്ങള്‍ ധൃതിയായി നടന്നുകൊണ്ടേ......യിരിക്കുന്നു. ഇന്നു വരെ ഒരൊറ്റ കേസിലും തീര്‍പ്പ്‌ കല്‍പ്പിക്കാനായിട്ടില്ലെന്ന്‌ സര്‍ക്കാര്‍ തന്നെ പറഞ്ഞിരിക്കുന്നു.

ഇത്തരത്തിലുള്ള കേസുകള്‍ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത്‌ പൊതു വിദ്യഭ്യാസ വകുപ്പിലാണ്: 26 എണ്ണം - 48.33 ലക്ഷം രൂപയുടേത്‌. ധനവകുപ്പിന്റെ കീഴിലുള്ള ട്രെഷറികള്‍ രണ്ടാം സ്ഥാനത്തു നിള്‍ക്കുന്നു: 18 എണ്ണം - 196.29 ലക്ഷം രൂപ. കൃഷി വകുപ്പ്‌ മൂന്നാം സ്ഥാനത്തും: 8 കേസുകള്‍ - 94.97 ലക്ഷം രൂപ.

ഉ) സര്‍ക്കാര്‍ തന്നെ 866 കേസ്സുകളിലായി ഇതു വരെ 138.52 രൂപ എഴുതി തള്ളിയിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ നികുതി വകുപ്പില്‍: 708 കേസുകളിലായി 25.72 രൂപ. രണ്ടാമത്‌ ഹൌസിംഗ് ബോര്‍ഡാണ്: 32 കേസുകള്‍ - 15.54 ലക്ഷം രൂപ. മൂന്നമത്‌ വരുന്നത്‌ വിദ്യഭ്യാസ വകുപ്പ്‌: 25 കേസ്സുകളിള്‍ 93,000 രൂപ. പക്ഷെ, എണ്ണത്തില്‍ കുറവെങ്കിലും സഹകരണ വകുപ്പിന്റേതായി വെറും 3 കേസുകളില്‍ 50.89 ലക്ഷം രൂപ എഴുതി തള്ളിയിട്ടുണ്ട്‌.

എ) അതു പോലെ 142 കേസുകളിലായി സര്‍ക്കാരിനു കിട്ടേണ്ടിയിരുന്ന 50.27 ലക്ഷം രൂപ വേണ്ടെന്ന്‌ വയ്ക്കാന്‍ തീരുമാനിച്ചിട്ടും ഉണ്ട്‌. വ്യവസായ വകുപ്പിലുള്ള 79 കേസ്സുകളാണ് ഏറ്റവും കൂടുതല്‍-18.87 ലക്ഷം രൂപ.

ഇതുകൊണ്ടൊന്നും നമ്മുടെ ഖജനാവ്‌ കാലിയാകില്ല. ഇനിയും വരുന്നുണ്ട്‌........ തുടരും.


ആധാരം: സി.എ.ജി യുടെ റിപ്പോര്‍ട്ട്‌.

Tuesday, January 8, 2008

പാര്‍ലമെന്റ്‌ തടസ്സപ്പെടുത്തല്‍ - ഖജനാവ്‌ ചോര്‍ന്നത്‌ 20 കോടിയിലേറെ.

പാര്‍ലമെന്റ്‌ നടപടി തടസ്സപ്പെട്ടതുമൂലം 2007 ല്‍ ഖജനാവിനുണ്ടായ നഷ്ടം 20 കോടിയില്‍ പരം രൂപ. ഇരു സഭകളുടേയും 130 മണിക്കൂറുകളാണ് നഷ്ടപ്പെട്ടത്‌. പുതു വര്‍ഷത്തില്‍ യതാര്‍ത്ഥ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ്‌ ക്രീയാത്മക ചര്‍ച്ചകള്‍ക്ക്‌ കഴിയുമെന്ന്‌ ലോകസഭാ സ്പീക്കര്‍ പ്രത്യാശിക്കുന്നു. (മനോരമ:7-1-2008)

2007 ല്‍ ലോകസഭയുടെ ഒരു മിനിട്ടിന്റെ ചിലവ്‌ 24,632 രൂപയാണ്. ഇത്‌ 2006 ല്‍ 22,889 രൂപായായിരുന്നു. 2006 ലെ ആകെ നഷ്ടം 17,22,24,200 രൂപ മാത്രം. (കേരള കൌമുദി: 7-1-2008)

അപ്പോള്‍ പിന്നെ യഥാ രാജാ തഥാ പ്രജാ ആകുന്നതില്‍ തെറ്റുണ്ടോ.

Sunday, January 6, 2008

ഖജനാവ്‌ ചോര്‍ച്ച, പക്ഷേ ഇതിനെ അഴിമതിയെന്ന്‌ പറയരുത്‌.

കൈക്കൂലി കൊടുക്കുകയും വാങ്ങുകയും ചെയ്താല്‍ നമ്മുടെ പൊതുഖജനാവിനെ നേരിട്ട്‌ ബാധിക്കുന്നില്ല. എന്നാല്‍ നഷ്ടത്തിലോടുന്ന നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളോ?. അവര്‍ പറയുന്നത്‌:

“വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിക്കല്ലേ” യെന്നാണ്. കാരണം കേട്ടോളൂ:-

ഔദ്ദ്യോഗികകണക്കനുസരിച്ച്‌ നഷ്ടത്തിലോടുന്ന പൊതുമേഖലാസ്ഥാപനങ്ങളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്: ഒന്ന്‌, പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍; രണ്ട്, പ്രവര്‍ത്തനരഹിതമായവ. പ്രവര്‍ത്തന രഹിതമായ 25 പൊതുമേഖലാസ്ഥാപനങ്ങളാണ് നമുക്കുള്ളത്‌. എല്ലാം സര്‍ക്കാര്‍ കമ്പനികള്‍. എന്നു വച്ചാല്‍ മുഴുവന്‍ മൂലധനവും സര്‍ക്കാരിന്റേത്‌. 25 എണ്ണത്തിനും കൂടി ആകെ സര്‍ക്കാരിന്റെ മുതല്‍മുടക്ക്‌ 163.12 കോടി രൂപ; മൂലധനമായിട്ട്‌ 66.69 കോടി രൂപയും, ദീര്‍ഘ കാല വായ്പകളായി 96.43 കോടി രൂപയും.

പ്രവര്‍ത്തനരഹിതം എന്നു വച്ച്‌ എല്ലാം പൂട്ടി കിടക്കുകയാണെന്ന്‌ ധരിക്കരുത്‌. 25-ല്‍ 13 എണ്ണം മാത്രമേ പൂട്ടിക്കഴിഞ്ഞു പിരിച്ച്‌ വിട്ടിട്ടുള്ളൂ. ബാക്കി 12 എണ്ണം നിഷ്ക്രീയമായിരിക്കുന്നതേയുള്ളൂ. പൂട്ടാനുള്ള നറ്റപടിക്രമങ്ങളൊക്കെ എടുത്തു വരുന്നു. ഇതൊന്നും ഇന്നോ ഇന്നലയോ പ്രവര്‍ത്തന രഹിതമായതല്ല. ഒന്നു മുതല്‍ 22 കൊല്ലം വരെ ഇതേ നിലയില്‍ തുടരുന്ന കമ്പനികളുണ്ടിതില്‍. 1416 ജീവനക്കാര്‍ ഇന്നും അവിടെയുള്ളതായി രേഖകളില്‍ കാണുന്നു. അവര്‍ അവിടെ എന്തു ചെയ്യുന്നു എന്ന്‌ ചോദിച്ചാല്‍ ഞാന്‍ വര്‍ഗ്ഗശത്രുവാകും.

കേരളാ ഗാര്‍മെന്റ്സ്‌ ലിമിറ്റഡ്‌ എന്നത്‌ ഇത്തരത്തില്‍ പണ്ടേ പൂട്ടിപ്പോയ ഒരു കമ്പനിയാണ്. പക്ഷേ 2005-06 ല്‍ ഗ്രാന്റ്/സബ്‌സിഡി ഇനത്തില്‍ ഈ കമ്പനിക്ക്‌ മാത്രമായി 52 ലക്ഷം രൂപ നമ്മുടെ ഖജനാവില്‍ നിന്നും കൊടുത്തിട്ടുണ്ട്‌. എന്തിനുവേണ്ടി ആ തുക ചിലവാക്കിയെന്ന്‌ ചോദിക്കുന്നവര്‍ വര്‍ഗ്ഗശത്രുക്കള്‍.

നിഷ്ക്രീയമായി കിടക്കുന്ന 12 എണ്ണത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ താമസിക്കുംതോറും അവിടെയുള്ള (പണിയെടുക്കുന്ന എന്ന്‌ പറയാന്‍ പറ്റൂല്ലല്ലോ) ജീവനക്കാര്‍ക്ക്‌ വേതനം കൊടുത്തുകൊണ്ടേയിരിക്കണമെന്നുള്ളത്‌ സ്വാഭാവികമല്ലേ.

Tuesday, January 1, 2008

ഈ കണക്കുകള്‍ ബൂലോഗരറിയാന്‍ മാത്രം.

നഷ്ടം പേറുന്ന നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ -45 എണ്ണം, പ്രവര്‍ത്തനക്ഷമമായ 84 എണ്ണത്തിലാണിത്‌. കേരളത്തില്‍ ആകെ ഉള്ളതോ -109 എണ്ണം. പ്രവര്‍ത്തിക്കാതെ കിടക്കുന്നത്‌ - 25 എണ്ണം.

ഇനിപ്പറയുന്ന കണക്കുകള്‍ സര്‍ക്കാരിനും, വേണ്ടപ്പെട്ടവര്‍ക്കെല്ലാം അറിയാം. പക്ഷേ നിസ്സഹായരാണ്. ബൂലോഗര്‍ കൂടി അറിഞ്ഞിരിക്കട്ടേ എന്നു കരുതി ഇവിടെ രേഖപ്പെടുത്തുന്നു.

നഷ്ടത്തിലോടുന്നതില്‍ ഏതാണ്ട്‌ മുപ്പതോളം കമ്പനികളുടെ ആകെ മൂലധനം 502.41 കോടി രൂപയെങ്കില്‍ അവയെല്ലാംകൂടി ഇതുവരെ വരുത്തിയ നഷ്ടം മൂലധനത്തിന്റെ നാലിരട്ടിയോളമാണ്. കൃത്ത്യമായി പ്പറഞ്ഞാല്‍ 2012.96 കോടി രൂപ.

ഈ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം എങ്ങനെ പൊതുഖജനാവിനെ ബാധിക്കുമെന്നയിരിക്കും ചോദ്യം. പൊതുഖജനാവിനെ ബാധിക്കുന്നതല്ലേ ഈ ബ്ലോഗില്‍ പതിയേണ്ട കാര്യമുള്ളൂ. ശരിയാണ്. ഇതാ, ഇങ്ങനെയാണത്‌:

അധിക നാള്‍ നഷ്ടത്തിലോടാന്‍ എല്ലാ കമ്പനികളെയും അപ്പപ്പോള്‍ വരുന്ന സര്‍ക്കാരുകള്‍ സമ്മതിക്കൂല്ല. നഷ്ടം സര്‍ക്കാര്‍ തന്നെ നികത്തികൊടുക്കും. എങ്ങനെയെന്നോ. തെരെഞ്ഞെടുത്ത കമ്പനികള്‍ക്ക്‌, അതായത്‌ ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക്‌ വേണ്ടപ്പെട്ട തൊഴിലാളികള്‍/മുതലാളികള്‍ ഉള്ള കമ്പനികള്‍ക്ക്‌ തിരിയെക്കിട്ടില്ലന്നറിഞ്ഞുകൊണ്ടുതന്നെ കടം കൊടുക്കുന്നു. കടമായി കിട്ടുന്ന തുക മുഴുവന്‍ ശമ്പളകുടിശ്ശികയായി വീതിച്ചെടുക്കുന്നു, കണക്കില്‍ കാണിച്ചുകൊണ്ടു തന്നെ. എന്നിട്ട്‌ അടുത്ത ഗഡു കടത്തിനായി കാത്തിരിക്കുന്നു.

ഇത്തരത്തില്‍ ഇതുവരെ കൊടുത്ത കടം 661.85 കോടി രൂപ മാത്രമാകുന്നു.

ഈ കടം നഷ്ടത്തിലോടുന്ന ഈ കമ്പനികള്‍ക്ക്‌ തിരിച്ചടക്കാന്‍ കഴിയുന്ന പ്രശ്നമില്ല. വീണ്ടും സര്‍ക്കാര്‍ ഇടപെടും. കടം മുഴുവന്‍ സര്‍ക്കാരിന്റെ മൂലധനമായി മാറ്റി കൊടുക്കും. തിരിയെകിട്ടാനുള്ള കടത്തിനെ മൂലധനമാക്കി മാറ്റിയാല്‍ കണക്കും പ്രകാരം സര്‍ക്കാരിന് തിരിയെകൊടുക്കാനുള്ള കടം ഒന്നും ഇല്ലാതാകും. അത്രയും തുക ഖജനാവിന് നഷ്ടപ്പെട്ടുവെന്നര്‍ത്ഥം. മൂലധനമായത്‌ പണ്ടേ പോക്കാണല്ലോ.

വര്‍ഷം തോറും നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക്‌ കൂപ്പ്‌ കുത്തികൊണ്ടിരിക്കുന്ന ഈ കമ്പനികളിലേക്ക്‌ വീണ്ടും വീണ്ടും സര്‍ക്കാര്‍ മൂലധനമായും, ഗ്രാന്റായും, കടമായും, കടത്തിനെ മൂലധനമായി മാറ്റികൊടുത്തും, സബ്സിഡി കൊടുത്തും ധനസഹായം ചെയ്തു വരുന്നു. 2005-06 ല്‍ മാത്രം ഇങ്ങനെയുള്ള 30.11 കോടി രൂപയുടെ ധനസഹായം ചെയ്തു കൊടുത്തിട്ടുണ്ട്.

ഇത്‌ ഖജനാവ്‌ ചോര്‍ച്ചക്ക്‌ തുല്യമല്ലേ. കൊള്ളയടിച്ചാല്‍ മാത്രമേ ചോര്‍ച്ചയാവുകയുള്ളോ?.

ഇതിനെ ക്കാളും ഗംഭീരമാണ് നമുക്കുള്ള 25 ഓളം പ്രവര്‍ത്തന രഹിതമായിക്കിടക്കുന്ന കമ്പനികളുടെ കണക്കുകള്‍. അതു അടുത്തതില്‍.....


ആധാരം: Report of the Comptroller and Auditor General Of India http://cag.gov.in/html/cag_reports/kerala/rep_2006/comm_cont.htm