Wednesday, April 23, 2008

വിശാല കൊച്ചി വികസന അതോറിറ്റി - കോടികള്‍ പാഴാക്കുന്നു (GCDA)

ജി.സി.ഡി.എ യുടെ ഒരു സ്വപ്ന പദ്ധതിയായി എര്‍ണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷനു സമീപം ഒരു വ്യാപാര സമുച്ചയത്തിനു വേണ്ടി ഒരു ബഹുനില മന്ദിരം പണിതു. പക്ഷേ യാതൊരു സാദ്ധ്യതാ പഠനമോ പ്രോജക്ട്‌ റിപ്പോര്‍ട്ടോ ഇല്ലാതെയാണ്‌ ആരംഭിച്ചത്‌. 10.96 കോടി രൂപ മുടക്കി മേയ്‌ 2003-ല്‍ മന്ദിരം പണി പൂര്‍ത്തിയാക്കി. കൊല്ലം നാലു കഴിഞ്ഞു. വാടകക്കെടുക്കാന്‍ ആളുകിട്ടുന്നില്ല. സംഗതി കൊച്ചിയിലാണെന്നോര്‍ക്കണം. വാടകയിനത്തില്‍ കിട്ടാമായിരുന്ന ഏകദേശം ഒന്നേകാല്‍ കോടി രൂപ ഇതുവരെയായും നഷ്ടപ്പെട്ടു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ തുടര്‍ന്ന്‌ വായിക്കുക.....

എര്‍ണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷന്റെ കിഴക്കു ഭാഗത്തുനിന്നും സ്റ്റേഷനിലേക്ക്‌ പ്രവേശനം സൗകര്യപ്പെടുത്തുവാനായി സ്റ്റേഷന്റെ കിഴക്കു ഭാഗത്ത്‌ ഒരു ബഹുനില മന്ദിരം പണിയുവാന്‍ വിശാലകൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ) സെപ്റ്റംബര്‍ 1997-ല്‍ തീരുമാനിച്ചു. താഴത്തെ 600 ചതുരശ്ര മീറ്റര്‍ സ്റ്റേഷനിലേക്ക്‌ കിഴക്കേ കവാടം തുറക്കുന്നതിനും, ടിക്കറ്റ്‌ കൗണ്ടര്‍ എന്നിവക്ക്‌ റയില്‍വേക്ക്‌ നല്‍കുവാനും, കെട്ടിടത്തിന്റെ ബാക്കിയുള്ള ഭാഗം ആദായകരമായ കാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കുവാനുമാണ്‌ ഉദ്ദേശിച്ചിരുന്നത്‌. അഞ്ചു നിലകളുടെ വ്യാപാര സമുച്ചയം 10.96 കോടി രൂപ മുടക്കി 2003 മേയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി.

പദ്ധതി ആരംഭിക്കുന്നതിനു മുമ്പ്‌ പ്രോജക്ട്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുകയോ, എന്തെങ്കിലും സാദ്ധ്യതാ പഠനം നടത്തുകയോ ചെയ്തതായി ഒരു രേഖയും കണ്ടെത്താനായില്ല. വ്യാപാരസമുച്ചയം പൂര്‍ത്തിയായതിനു ശേഷം 33,100 ചതുരശ്ര അടി വരുന്ന I,II,III,IV നിലകള്‍ മാസവാടക അടിസ്ഥാനത്തില്‍ നല്‍കുവാന്‍ ദര്‍ഘാസുകള്‍ ക്ഷണിക്കുവാന്‍ 2003 ജൂണില്‍ ജി.സി.ഡി.എ തീരുമാനിച്ചു. 2004 ജനുവരിയില്‍ വാടക നിരക്കും നിശ്ചയിച്ചു. ദര്‍ഘാസുകള്‍ 2004 ഏപ്രില്‍, 2006 ഫെബ്രുവരി, മേയ്‌ മാസങ്ങളില്‍ ക്ഷണിച്ചു.

2006 മേയിലെ ദര്‍ഘാസിനു മറുപടിയായി ഒരേ ഒരു ദര്‍ഘാസ്‌ മാത്രമേ ലഭിച്ചുള്ളൂ. ജി.സി.ഡി.ഏ നിശ്ചയിച്ച നിരക്കുകളേക്കാള്‍ കൂടുതല്‍ ലേലക്കാരന്‍ ക്വോട്ടു ചെയ്തിരുന്നു. എങ്കിലും കൂടുതല്‍ വാടക കിട്ടുന്നതിനായി ആവശ്യമുള്ള പ്രചരണം നല്‍കിയശേഷം പുനര്‍ദര്‍ഘാസ്സ്‌ നടത്തുവാന്‍ സര്‍ക്കാര്‍ ഉത്തരവായി (ഒക്ടോബര്‍ 2006). അതനുസരിച്ച്‌ 2006 ഡിസമ്പറില്‍ പുനര്‍ദര്‍ഘാസ്‌ ക്ഷണിച്ചെങ്കിലും ഒരാളുപോലും ലേലത്തില്‍ പങ്കുകൊണ്ടില്ല.ഇതിനിടയില്‍ താഴത്തെ നിലയിലെ 600 ച.മീറ്റര്‍ സ്ഥലം റയില്‍വേയ്ക്ക്‌ സൗജന്യമായി 2005 ഒക്ടോബറില്‍ തന്നെ കൈമാറിയിരുന്നു. രണ്ടാം നില (8,275 ച.അടി) ഡല്‍ഹി മെടോ റയില്‍ കോര്‍പ്പറേഷനു കൈമാറിയെങ്കിലും (2006 ഡിസമ്പര്‍) മാസവാടകയെത്രയെന്ന്‌ ഇനിയും നിശ്ചയിച്ചിട്ടില്ല.

ചുരുക്കിപ്പറഞ്ഞാല്‍ 10.96 കോടി രൂപ മുതല്‍ മുടക്കി 2003 മേയില്‍ പണി പൂര്‍ത്തിയാക്കിയ വ്യാപാരസമുച്ചയം നാലുവര്‍ഷത്തോളമായി യാതൊരു വരുമാനവും ഉണ്ടാക്കാതെ കിടക്കുന്നു. 2007 മാര്‍ച്ച്‌ മാസം വരെ വാടകയിനത്തില്‍ കിട്ടുമായിരുന്ന റവന്യൂ നഷ്ടം ഒന്നേകാല്‍ കോടി രൂപയാണ്‌.

മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കിയെങ്കിലും, കിഴക്കുഭാഗത്ത്‌ റോഡുമായുള്ള ബന്ധിപ്പിക്കലും, പാര്‍ക്കിംഗ്‌ സ്ഥലവും മറ്റും, കെട്ടിടത്തോടൊപ്പം തീര്‍ക്കാന്‍ മെനക്കെട്ടില്ല. അതു കാരണം വാണിജ്യപ്രാധാന്യം ലഭിക്കതെ പോയി എന്നാണ്‌ കിംവദന്തി.

3 comments:

അങ്കിള്‍. said...

ജി.സി.ഡി.എ യുടെ ഒരു സ്വപ്ന പദ്ധതിയായി എര്‍ണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷനു സമീപം ഒരു വ്യാപാര സമുച്ചയത്തിനു വേണ്ടി ഒരു ബഹുനില മന്ദിരം പണിതു. പക്ഷേ യാതൊരു സാദ്ധ്യതാ പഠനമോ പ്രോജക്ട്‌ റിപ്പോര്‍ട്ടോ ഇല്ലാതെയാണ്‌ ആരംഭിച്ചത്‌. 10.96 കോടി രൂപ മുടക്കി മേയ്‌ 2003-ല്‍ മന്ദിരം പണി പൂര്‍ത്തിയാക്കി. കൊല്ലം നാലു കഴിഞ്ഞു. വാടകക്കെടുക്കാന്‍ ആളുകിട്ടുന്നില്ല. സംഗതി കൊച്ചിയിലാണെന്നോര്‍ക്കണം. വാടകയിനത്തില്‍ കിട്ടാമായിരുന്ന ഏകദേശം ഒന്നേകാല്‍ കോടി രൂപ ഇതുവരെയായും നഷ്ടപ്പെട്ടു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ തുടര്‍ന്ന്‌ വായിക്കുക.....

chithrakaran ചിത്രകാരന്‍ said...

മലയാളിയുടെ കെടുകാര്യസ്ഥതയുടെയും,ഉത്തരവാദിത്വമില്ലായ്മയുടേയും,ദീര്‍ഘവീക്ഷണമില്ലായ്മയുടേയും,സര്‍വ്വോപരി ആത്മാര്‍ത്ഥത തൊട്ടു തീണ്ടാത്ത പ്രവര്‍ത്തന രീതിയിലേക്കും വിരല്‍ ചൂണ്ടുന്നു ഈ പോസ്റ്റ്.

5:00 മണി said...

അങ്കിളേ, വളരെ നല്ല പോസ്റ്റ്..
ചിത്രകാരന്‍ പറഞ്ഞ കെടുകാര്യസ്ഥതയും, ഉത്തരവാദിത്വമില്ലായ്മയും നമ്മുടെ ഒരു ശീലമായിക്കഴിഞ്ഞിരിക്കുന്നു. ഇതിനു രാഷ്ട്രീയക്കാരേക്കാളും ഉത്തരവാദികള്‍ ഇവിടുത്തെ ഉദ്യോസ്ഥദുഷ്പ്രഭുത്വം തന്നെയല്ലേ?