Saturday, July 4, 2009

ടാര്‍ കുംഭകോണം - സി.ഏ.ജി പറഞ്ഞതും പറയാത്തതും - Tar Scam

സംഭവം ജനുവരി-ഏപ്രില്‍ 2008 കാലയളവില്‍ പൊതുമരാമത്ത് വകുപ്പിലെ റോഡ് ഡിവിഷനുകള്‍ പരിശോധനാ സമയത്ത് സി.ഏ.ജി കണ്ടുപിടിച്ച് പുറത്തു കൊണ്ടുവന്നതാണ്. എന്നാല്‍ സമാനമായ തട്ടിപ്പുകള്‍ കേരളത്തിലെ വിവിധ റോഡു പണികളുമായി ബന്ധപ്പെട്ടു നടന്നു വന്നിരുന്നതും ചില കേസുകള്‍ പിടിക്കപ്പെടുകയും അതെല്ലാം പോലീസ് കേസ്സാക്കി വ്യ്‌വഹാരം തുടങ്ങിയതുമാണ്. അതിന്റെ വിശദാംശങ്ങള്‍ പിന്നാലെ.

ഇപ്പോള്‍ സി.ഏ.ജി പറഞ്ഞത് ഇതാണു:

കേരളത്തിലെ വിവിധ റോഡ് പണികള്‍ക്ക് വേണ്ടുന്ന ടാര്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നാണ് കരാറുകാര്‍ക്ക് നല്‍കുന്നത്. 6 ലക്ഷം രൂപ വരെ ചെലവു വരുന്ന റോഡ് പണികള്‍ക്കാണ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഇങ്ങനെ ടാര്‍ നല്‍കി വന്നിരുന്നത്. എന്നാല്‍ ഫെബ്രുവരി 2004 മുതല്‍ ഈ തുകയുടെ പരിധി 15 ലക്ഷമാക്കി ഉയര്‍ത്തി [vide G.O (P) No.22 /2004/PWD. Dated, Thiruvananthapuram, 21.2.2004]. മേല്പറഞ്ഞ പരിധിക്കു പുറത്തുള്ള റോഡ് പണികള്‍ക്ക് വേണ്ടുന്ന ടാര്‍, കരാറുകാര്‍ നേരിട്ട് വാങ്ങികൊള്ളണം. പക്ഷേ വാങ്ങുന്നത് കൊച്ചിയിലുള്ള ഭാരത് പെട്രോളിയം കമ്പനി (BPCL), കൊച്ചി റിഫൈനറീസ് ലിമിറ്റഡ്, ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (IOC) എന്നിവിടങ്ങളില്‍ നിന്നും മാത്രമായിരിക്കണം.

റോഡ് പണിയില്‍ ഉപയോഗിക്കുവാന്‍ എത്രമാത്രം ടാര്‍ ആവശ്യമെന്നു കാണിച്ചുകൊണ്ടുള്ള അപേക്ഷയും അതോടൊപ്പം വേണ്ടുന്ന ടാറിന്റെ വിലയായി കൊച്ചിയിലെ കമ്പനിയുടെ പേരില്‍ മാറാവുന്ന ഡി.ഡി യും കിട്ടിയാല്‍ ബാന്ധപ്പെട്ട എക്സികുട്ടിവ് എഞ്ചിനിയര്‍ മേല്‍പ്പറഞ്ഞ കമ്പനികളില്‍ നിന്നും ടാര്‍ വാങ്ങുവാനുള്ള അനുമതിപത്രം കമ്പനികള്‍ക്ക് അയച്ചു കൊടുക്കും. അപ്രകാരം വാങ്ങിയ ടാറിന്റെ ഇന്‍‌വോയ്സ് സമര്‍പ്പിച്ചാല്‍, റോഡ് പണി കഴിയുമ്പോള്‍ കരാര്‍ തുകയോടൊപ്പം ടാര്‍ വാങ്ങിയ തുകകൂടി കരാറുകാരനു കൊടുത്ത് കണക്ക് തീര്‍ക്കും. ആ ഇന്‍‌വോയ്സിന്റെ പുറകില്‍ അതില്‍ പറഞ്ഞിരിക്കുന്ന മുഴുവന്‍ ടാറും കിട്ടി ബോധിച്ചുവെന്നും, അതു മുഴുവന്‍ ആ റോഡ് പണിക്ക് ഉപയോഗിച്ചുവെന്നും എക്സികൂട്ടിവ് എഞ്ചിനിയര്‍ എഴുതി ഒപ്പിട്ടിരിക്കണം. ഇതാണു നടപടിക്രമം. ഇങ്ങനെ തന്നെയാണു നടന്നു വരുന്നതും.

കേരളത്തില്‍ 16 റോഡ് ഡിവിഷന്‍ ഉള്ളതില്‍ 15 ലും 8 ദേശീയ ഹൈവേ ഡിവിഷനുള്ളതില്‍ 3 എണ്ണത്തിലും അക്കൌണ്ടന്റ് ജനറലിന്റെ പ്രതിനിധികള്‍ പോയി പരിശോധിച്ചു. ടാര്‍ വാങ്ങിയതിനു തെളിവായി സമര്‍പ്പിച്ചിരുന്ന ഇന്‍‌വോയ്സ്കളില്‍ 348 എണ്ണം ( 93 കരാറുകാരുടേത് ) വ്യാജമാണെന്ന സംശയം ജനിപ്പിച്ചു. BPCL, IOC എന്നീ കമ്പനികളില്‍ നിന്നും കേരളത്തിലെ റോഡ് പണികള്‍ക്കായി വിതരണം ചെയ്ത ടാറിന്റെ വിശദവിവരങ്ങള്‍ നേരിട്ട് ശേഖരിച്ചു. അവ തമ്മില്‍ ഒത്തു നോക്കിയപ്പോള്‍ മനസ്സിലാക്കിയത് ഇങ്ങനെയാണു:

  • ഭാരത് പെട്രോളിയം കമ്പനിയില്‍ നിന്നും വാങ്ങിയതിനു തെളിവായി നല്‍കിയ മേല്‍പ്പറഞ്ഞ ഇന്‍‌വോയ്സ്കളില്‍ ഒന്നുപോലും ആ കമ്പനി നല്‍കിയിട്ടില്ല. അതിന്മേല്‍ ടാര്‍ നല്‍കിയതായി കമ്പനി രേഖകളില്‍ ഇല്ല.
  • ഇന്‍ഡ്യന്‍ ഓയില്‍ കമ്പനിയില്‍ നിന്നും വാങ്ങിയതിനു തെളിവായി നല്‍കിയ ഇന്‍‌വോയിസുകളില്‍ പലതും ആ കമ്പനിയുടേതേ ആയിരുന്നില്ല. മറ്റു പലതിന്മേലും കമ്പനിരേഖകള്‍ പ്രകാരം ടാറല്ല പകരം മറ്റു പല സാധനങ്ങളുമാണ് വിറ്റിരുന്നത്, അതും സംസ്ഥാനത്തിനു പുറത്തുള്ള ചിലര്‍ക്ക്.

ചുരുക്കത്തില്‍ 348 ഇന്‍‌വോയ്സ്കളും വ്യാജമായി നിര്‍മ്മിച്ചവയായിരുന്നു എന്നര്‍ത്ഥം.

ഇത്തരത്തിലുള്ള 160 ഇന്‍‌വോയ്സ്കളിന്മേല്‍ 2.32 കോടി രൂപ കരാറുകാര്‍ക്ക് കൊടുത്തു കഴിഞ്ഞിരുന്നു. വേറൊരു 188 ഇന്‍‌വോയ്സ്കള്‍ (3.83 കോടിക്കുള്ളത്) ഡിപ്പാര്‍ട്ട്മെന്റ് അംഗീകരിച്ചു കഴിഞ്ഞ് പണം കൊടുക്കാനുള്ള വിവിധഘട്ടങ്ങളിലായിരുന്നു.

ഈ ക്രമക്കേടുകള്‍ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരെ അറിയിച്ചതു കൊണ്ട് പണം കൊടുക്കാന്‍ തയ്യാറാക്കി വച്ചിരുന്ന 188 ഇന്‍‌വോയ്സ് (3.83 കോടി) കള്‍ ഇപ്പോഴും അതേപടി ഇരിക്കുന്നു [2009]. പണം കൊടുത്തു കഴിഞ്ഞ കേസുകളില്‍ എന്തു നടപടി എടുത്തുവെന്നു ഇതുവരെയും സര്‍ക്കാര്‍ സി.ഏ.ജി യെ അറിയിച്ചിട്ടുമില്ല. ഇത്രയുമാണ് സി.ഏ.ജിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്.

ഇനി സി.ഏ.ജി പറയാത്തത്:

നടപടി ക്രമമനുസ്ിച്ച് 348 വ്യാജ ഇന്‍‌വോയ്സ്കളിലും അതില്‍ പറഞ്ഞിരിക്കുന്ന ടാര്‍ കിട്ടി ബോധിച്ചുവെന്നും, സ്റ്റോക്കിലെടുത്തുവെന്നും, ബന്ധപ്പെട്ട് റോഡ് വര്‍ക്കില്‍ ഉപയോഗിച്ചുവെന്നും എഞ്ചിനിയര്‍മാര്‍ രേഖപ്പെടുത്തി ഒപ്പ് വച്ചിട്ടുണ്ട്. കൊച്ചിയിലെ കമ്പനികള്‍, ടാര്‍ സപ്ലൈ ചെയ്തിട്ടില്ലെന്നു സി.ഏ.ജി തെളിയിച്ച സ്ഥിതിക്ക്, ഈ ഇന്‍‌വോയ്സ്കളെല്ലാം വ്യജനിര്‍മ്മിതമാണ്. ഏതാണ്ടിങ്ങനെയാണ് കാര്യങ്ങള്‍ നടന്നു വന്നിരുന്നത്:-

ഒരു കരാറുകാരനു കേരളത്തില്‍ പലയിടങ്ങളിലായി റോഡ് പണികള്‍ക്ക് കരാറേറ്റെടുത്തിട്ടുണ്ടാകും. ഏതെങ്കിലും ഒരു വര്‍ക്കിനാവശ്യമായ ടാര്‍ വാങ്ങനുള്ള ഡി.ഡി.യു;മായി എക്സികുട്ടിവ് എഞ്ചിനിയറെ സമീപിക്കും. അദ്ദേഹം ടാര്‍ വിതരണം ചെയ്യുവാനുള്ള അനുമതി പത്രവും ഡി.ഡിയും ബന്ധപ്പെട്ട കമ്പനിക്ക് അയച്ചു കൊടുക്കം. കരാറുകാരന്‍ കമ്പനിയില്‍ നിന്നും ഏറ്റെടുക്കുന്ന ടാര്‍ പണിസ്ഥലത്തേക്കും കമ്പനിയുടെ ഇന്‍‌വോയ്സ് എക്സികുട്ടിവ് എഞ്ചിനിയരുടെ അടുത്തും എത്തിക്കുന്നു. എക്സികുട്ടിവ് എഞ്ചിനിയര്‍, ടാര്‍ കിട്ടി ബോധിച്ചുവെന്നും, അതു മുഴുവന്‍ ബന്ധപ്പെട്ട റോഡ് പണിക്ക് ഉപയോഗിച്ചുവെന്നും എഴുതി ഒപ്പിട്ട് ആ ഇന്‍‌വൊയ്സ്കളെ ധനകാര്യവിഭാഗത്തിലേക്കയക്കുന്നു. റോഡ് പണി തീരുമ്പോള്‍ ധനകാര്യവകുപ്പ് കരാറുകാരനുമായുള്ള പണമിടപാട് (ടാറിന്റെ വില ഉള്‍പ്പെടെ) തീര്‍ക്കുന്നു. ഓഫീസ് രേഖകള്‍ കിറുകൃത്യമായി ക്കഴിഞ്ഞു.

ഇനിയാണ് കരാറുകാരന്‍ പണി തുടങ്ങുന്നത്. ഒരു സ്ഥലത്തെ റോഡ് പണിക്ക് വാങ്ങിയ ടാറില്‍ ഒരു ഭാഗം മാത്രം അവിടുത്തെ പണിക്ക് ഉപയോഗിക്കുന്നു. ബാക്കി അയാളുടെ അധീനതയില്‍ നടന്നു വരുന്ന മറ്റു റോഡുപണികളിലേക്കു കൊണ്ടു പോകുന്നു. മറ്റു റോഡു പണികളുടെ ആവശ്യത്തിനു വേണ്ടുന്ന ടാര്‍ വാങ്ങുന്നതിനുള്ള ഡി.ഡി. ഹാജരാക്കുന്നതിനു പകരം, ടാര്‍ വാങ്ങിക്കഴിഞ്ഞുവെന്നു കാണിക്കുന്ന വ്യാജ ഇന്‍‌വോയ്സ്കളായിരിക്കും എക്സിക്കുട്ടിവ് എഞ്ചിനിയറുടെ കൈകളില്‍ എത്തുന്നത്. യഥാര്‍ത്ഥത്തില്‍ ടാര്‍ എത്തിയിട്ടില്ലെന്ന കാര്യം ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ക്കും കരാറുകാരനും നന്നായി അറിയാം. എന്നാലും ആ വ്യാജ ഇന്‍‌വോയ്സ്കളില്‍ നേരത്തെ പറഞ്ഞരീതിയില്‍ സാധനം കിട്ടി ബോധിച്ചു, മുഴുവന്‍ റോഡ് പണിക്കുപയോഗിച്ചു എന്നെല്ലാമുള്ള സ്ഥിരം സര്‍ട്ടിഫിക്കറ്റുകള്‍ രേഖപ്പെടുത്തികൊടുക്കും. അങ്ങനെ രേഖകളെല്ലാം കിറു കൃത്യമാക്കുന്നതു കൊണ്ട് പണം ലഭിക്കാന്‍ ഒരു പ്രയാസവുമില്ല. ഈ ഓഫീസ് രേഖകള്‍ മാത്രമാണല്ലോ ഓഡിറ്റ് ഓഫീസര്‍മാര്‍ പിന്നീട് പരിശോധിക്കുന്നത്. പണിതീര്‍ത്ത റോഡുകളിലൊന്നും വേണ്ടുന്നത്ര ടാര്‍ ഉപയോഗിച്ചിട്ടില്ലെന്നുള്ളത് പണിതവര്‍ക്കും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ക്കും മാത്രം അറിയാവുന്ന കാര്യം.

ഈ സൂത്രപ്പണി കമ്പ്യൂട്ടറിന്റെ ആവിര്‍ഭാവത്തിനു ശേഷം ഉണ്ടായ പ്രതിഭാസമാണ്. ചില കേസുകള്‍ (പഞ്ചായത്തുകളില്‍) പിടിക്കപ്പെട്ട്, ക്രിമിനല്‍കുറ്റം ചാര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷണം തുടങ്ങിയപ്പോഴാണ് സംഗതിയുടെ ആഴവും പരപ്പും വെളിച്ചത്താകുന്നത്. റോഡ് നിര്‍മാണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നു വാങ്ങിയ ടാറിന്റെ വ്യാജ ബില്‍ നിര്‍മിച്ചു കരാറുകാരും പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാരും ചേര്‍ന്ന് ഏകദേശം 500 കോടി രൂപ തട്ടിയെന്നു പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിലെ ഒന്നാം പ്രതി എരൂര്‍ പാരിജാതകത്തില്‍ രാജേഷ്‌ എന്ന കമ്പ്യൂട്ടര്‍ വിദഗ്ദനാന്. കേസ്സ് രജിസ്റ്റര്‍ ചെയ്ത് കുറച്ചു ദിവസങ്ങള്‍ക്കകം അതായത് 2007 ഡിസംബര്‍ 27നു രാജേഷിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ തൃപ്പൂണിത്തുറ ചിത്രപ്പുഴയില്‍ കാണപ്പെട്ടു.

11-9-2008 ലെ ദീപിക റിപ്പോര്‍ട്ട് നോക്കൂ: “സംസ്ഥാനത്തെ എട്ടു പ്രമുഖ കോണ്‍ട്രാക്ടര്‍മാര്‍ നിലവില്‍ പ്രതികളായ കേസില്‍ പല പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്െടന്നാണ് സൂചന. കുംഭകോണം പുറത്തായ ഉടന്‍ മുഖ്യപ്രതി രാജേഷിന്റെ മൃതദേഹം കൊച്ചിക്കടുത്ത് ചിത്രപ്പുഴയില്‍ കണ്െടത്തുകയായിരുന്നു. രാജേഷിന്റെ മരണം ആത്മഹത്യയാക്കാന്‍ പോലീസ് നടത്തിയ ഇടപെടലുകളും അന്വേഷണത്തിലെ വീഴ്ചകളും കോടതി ഇന്നലെ അക്കമിട്ടു നിരത്തി. രാജേഷിന് നീന്തല്‍ അറിയില്ലെന്ന ഭാര്യയുടെ മൊഴി പോലീസ് വ്യാജമായി ചേര്‍ത്തതാണെന്ന് കോടതി കണ്െടത്തി. നീന്തല്‍ വശമുള്ളതായാണ് ഭാര്യ മൊഴി നല്‍കിയതെന്ന് കോടതി കണ്െടത്തി. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്താന്‍ എറണാകുളം ചീഫ് അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ചെറിയാന്‍ കെ.കുര്യാക്കോസ് ഉത്തരവായി.“

11-6-2009 ലെ മാതൃഭൂമി റിപ്പോര്‍ട്ട്: “കൊച്ചി: അഞ്ഞൂറു കോടി രൂപ യുടെ തട്ടിപ്പ് നടന്ന ടാര്‍ ബില്‍ കേസിലെ മുഖ്യപ്രതി രാജേഷിന്റെ മരണം ആത്മഹത്യയാക്കിയ പോലീസിനോട് കൊലപാതകത്തിന് കേസെടുത്ത് വീണ്ടും അന്വേഷിക്കാന്‍ കോടതി ഉത്തരവായതോടെ പല പ്രമുഖരും കുടുങ്ങുമെന്ന് ഉറപ്പായി. ഒരു ബസ്‌ കണ്ടക്ടറെയും ക്ലീനറെയും ക്രൈം ബ്രാഞ്ച്‌ പോളിഗ്രാഫ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിരുന്നു. രാജേഷിനെ മരണത്തിന്‌ മുന്‍പ്‌ കണ്ടിട്ടുള്ള കാക്കനാട്‌ സ്വദേശി ഹഫീസിനെയും കണ്ടെത്തി പോലീസ്‌ ചോദ്യം ചെയ്‌തു. ഇയാളെ പോളിഗ്രാഫ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌. ഇയാള്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിന്‌ ബോധ്യപ്പെട്ടിട്ടില്ല. എന്തെങ്കിലും സമ്മര്‍ദങ്ങള്‍ക്ക്‌ വിധേയമായി പലതും മറച്ചുവെയ്‌ക്കുന്നതായി ക്രൈംബ്രാഞ്ചിന്‌ ബോധ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്‌. അതിനാലാണ്‌ പോളിഗ്രാഫ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിട്ടുള്ളത്‌. രാജേഷിന്‍േറത്‌ കൊലപാതകമാണെന്നുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ അന്വേഷണം മുന്നോട്ട്‌ നീങ്ങുന്നത്‌.

ഗ്രാമപഞ്ചായത്തുകളില്‍ റോഡ്‌ നിര്‍മിക്കുന്നതിനായി ടാര്‍ വാങ്ങിയെന്ന്‌ കാണിക്കാന്‍ പ്രതികള്‍ വ്യാജബില്ലുകള്‍ ഉപയോഗിച്ചുവെന്നാണ്‌ കേസ്‌. ഇതാണ്‌ 500 കോടിയുടെ തട്ടിപ്പ്‌ സംസ്ഥാനാടിസ്ഥാനത്തില്‍ നടന്നിട്ടുള്ളത്‌. കണ്ണൂര്‍ ജില്ലയിലെ അഞ്ച്‌ സ്ഥാപനങ്ങള്‍ക്ക്‌ തട്ടിപ്പില്‍ പങ്കുണ്ടെന്ന്‌ കോടതിയെ ക്രൈംബ്രാഞ്ച്‌ അറിയിച്ചിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം നടന്നിട്ടുള്ളതായി ഇതുവരെ ഫയല്‍ ചെയ്‌ത റിപ്പോര്‍ട്ടുകളില്‍ കാണുന്നില്ല. ഈ സ്ഥാപനങ്ങള്‍ക്ക്‌ രാഷ്ട്രീയസ്വാധീനമുണ്ടെന്ന്‌ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന്‌ അറിയാം. രാജേഷിന്റെ കമ്പ്യൂട്ടറില്‍ നിന്ന്‌ കിട്ടിയ വ്യാജ ഇന്‍വോയിസുകള്‍ ക്രൈംബ്രാഞ്ച്‌ പരിശോധിച്ചുവരുന്നു. രാഷ്ട്രീയസ്വാധീനമുള്ള പ്രതികള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ്‌ രാജേഷ്‌ കൊല്ലപ്പെട്ടതെന്നതിനുള്ള സൂചനയും ക്രൈംബ്രാഞ്ചിന്‌ കിട്ടിയിട്ടുണ്ട്‌. കൂടുതല്‍ അന്വേഷണം പലതലങ്ങളില്‍ നടന്നുവരുന്നതായി ക്രൈംബ്രാഞ്ച്‌ കോടതിയെ അറിയിച്ചിട്ടുണ്ട്‌.“

5-3-2008 ലെ മാധ്യമം റിപ്പോര്‍ട്ട്: “മലപ്പുറം സ്വദേശിയായ കോണ്‍ട്രാക്ടര്‍ പാറായിവീട്ടില്‍ പി.മുഹമ്മദ്(ബാവ-42), പെരിന്തല്‍മണ്ണയിലെ പൊതുമരാമത്ത് അസി.എന്‍ജിനീയര്‍ മഞ്ചേരി സ്വദേശി മുഹമ്മദ് ഇസ്മായില്‍ (36) എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയ സാഹചര്യത്തിലാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം ശക്തമായത്“.

മൊയ്തിങ്കുട്ടി ഹാജിയുടെ മകന്‍ ഹൈദര്‍ അലിയുടെ ജാമ്യ അപേക്ഷയില്‍ നിന്നാണ് ഈ കേസിലെ ദുരൂഹതയെപറ്റി കൂടുതല്‍ അറിയുന്നത്. ഏതാണ്ട് 11 ലക്ഷം രൂപയുടെ ഭാരത് പെട്രോളിയം കമ്പനിയുടേയും ഇന്‍ഡ്യന്‍ ഓയില്‍ കമ്പനിയുടേയും വ്യാജ ബില്ലുകള്‍ പൊതുമരാമത്ത് വകുപ്പിനു സമര്‍പ്പിച്ച് പണം കിട്ടാനായി കഴിയുന്ന ഒരു കരാറുകാരനായിരുന്നു മൊയ്തിന്‍ കുട്ടി. ഇത്തരത്തിലുള്ള വ്യാജ ബില്ലുകള്‍ കമ്പ്യുട്ടര്‍ ഡ്.റ്റി.പി യിലൂടെ കേരളത്തിലുട നീളം നിര്‍മ്മിച്ചു നല്‍കിയ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് ഒരു മുന്‍‌കൂര്‍ ജ്യാമ്യത്തിനു വേണ്ടിയുള്ള അപേക്ഷ കോടതിയില്‍ തീര്‍പ്പാക്കിയത് ജഡ്ജി കെ. ഹേമയുടെ ബഞ്ചിലായിരുന്നു, 5-8-2008 ല്‍.

ഹൈദര്‍ അലിയുടേ മുന്‍‌കൂര്‍ ജാമ്യം നിരസിച്ചുകൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റിസ് കെ.ഹേമ നടത്തിയ നിരീക്ഷണങ്ങള്‍ വായിക്കുന്നത് ഈ പോസ്റ്റിനെ സംബന്ധിച്ച് കൂടുതല്‍ അറിവുണ്ടാക്കും.

ജസ്റ്റീസ് ഹേമയുടെ നിരീക്ഷണങ്ങള്‍:-

  • ഒന്നാം പ്രതി രാജേഷിനെ അറസ്റ്റ് ചെയ്ത പോലീസ് സബ് ഇന്‍സ്പെക്ടരുടേ ചോദ്യം ചെയ്യലില്‍ നിന്നാണ് ഈ കുറ്റകൃത്യത്തിന്റെ ചുരുള്‍ അഴിയുന്നത് [ക്രൈം നമ്പര്‍ 999/2007].
  • ഒന്നാം പ്രതി രാജേഷ്, സര്‍ക്കാരിന്റെ കരാറുകാര്‍, ഉദ്ദ്യോഗസ്ഥര്‍, ഡിസ്ട്രിക്ട് / ഗ്രാമ പഞ്ചായത്തിലെ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് വേണ്ടി വ്യജ ബില്ലുകള്‍ ഉണ്ടാക്കി.
  • പ്രതികള്‍ ഹാജരാക്കിയ ഇത്തരത്തിലുള്ള വ്യാജ ബില്ലുകള്‍ സ്വീകരിച്ച്, അതില്‍ പറഞ്ഞിരിക്കുന്ന ടാര്‍ കിട്ടി ബോധിച്ച്, അതു മുഴുവന്‍ റോഡ് പണിക്ക് ഉപയോഗിച്ചെന്നു ബന്ധപ്പെട്ട എഞ്ചിനിയര്‍മാര്‍ എഴുതി ഒപ്പിട്ടു കൊടുത്തതായി കാണുന്നു.
  • സര്‍ക്കാരിന്റെ കരാറുകാര്‍, PWD ഉദ്ദ്യോഗസ്ഥര്‍, ഡിസ്ട്രിക്ട് / ഗ്രാമ പഞ്ചായത്തിലെ ഓഫീസര്‍മാര്‍ എന്നിവരെല്ലാം കുടി കോടിക്കണക്കിനു രൂപ പൊതുഖജനാവില്‍ നിന്നും
  • അനധികൃതമായി ഒഴുക്കികൊണ്ടു പോയതായി കാണുന്നു.
  • ഒന്നാം പ്രതി രാജേഷിനെ കൂടാതെ മറ്റു ചിലരും ഇതേ ഹീനകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്നതായും കാണുന്നു.
  • ഈ രീതിയിലുള്ള വെട്ടിപ്പുകള്‍ ചുരുങ്ങിയത് 1995 മുതലേ നിലവിലുണ്ടായിരുന്നതായും വെളിപ്പെടുത്തുന്നു.
  • ഒന്നാം പ്രതി രാജേഷ് തന്റെ സ്വന്തം കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഇത്തരത്തില്‍ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് നല്‍കി, PWD എഞ്ചിനിയര്‍മാര്‍ ഉള്‍പ്പടെയുള്ള പലരില്‍ നിന്നും 2000 മുതല്‍ 5000 രൂപ വരെ പ്രതിഫലമായി വാങ്ങിയിരുന്നതായും കാണുന്നു.

  • ഒന്നാം പ്രതി രാജേഷിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടര്‍, ലാപ് ടോപ്, പെന്‍ ഡ്രൈവ്, വ്യാജ ബില്ലുകള്‍ എന്നിവയില്‍ നിന്നും ഇതിനു കൂട്ടുനിന്ന സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടേയും, എഞ്ചിനിയര്‍മാരുടേയും, കരാറുകാരുടേയും പൂര്‍ണ്ണ വിവരങ്ങള്‍ കണ്ടെടുത്ത് ആദ്യം കേസന്വേഷിച്ച സബ് ഇന്‍സ്പെക്ടര്‍ രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നു.
  • ബാക്കി വിവരങ്ങള്‍ കുടി രാജേഷില്‍ നിന്നും അറിയുവാനായി അയാളെ 27-12-2007 ല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചുകാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ 26 മുതല്‍ രാജേഷിനെ കാണാതായി. 29-നു രാജേഷിന്റെ ജഢം തൊട്ടടുത്തുള്ള പുഴയില്‍ ഒഴുകി നടക്കുന്നതായാണ് കണ്ടത്.
  • രജേഷിനെ പോലീസ് കസ്റ്റഡിയില്‍ നിന്നു ജാമ്യത്തില്‍ വിട്ടപ്പോള്‍, അദ്ദേഹത്തിന്റെ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നു അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് സര്‍ക്കാരിനോട് പരാമര്‍ശിക്കുകയുണ്ടായിട്ടും വളരെ വിലപിട്പ്പുള്ള ഒരു പ്രതിയെ നഷ്ടപ്പെട്ടു.

  • ജൂനിയര്‍ ഓഫീസര്‍മാരെ ഈ കേസന്വേഷണത്തില്‍ നിന്നും പിന്‍‌തിരിപ്പിക്കാന്‍ വ്യക്താമായ ഇടപെടല്‍ ഉന്നതങ്ങളില്‍ നിന്നും ഉണ്ടായതായി കരുതാന്‍ തെളിവുകളുണ്ട്. 7-11-2007 ലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 24 മണിക്കൂറുകള്‍ക്കുള്ളില്‍ ബന്ധപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ സുപ്രധാനമായ പല തെളിവുകളും ശേഖരിച്ചതായി കാണുന്നു. സംശയമുള്ള പലരുടേയും മുഴുവന്‍ മേല്‍‌വിലാസങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ 2-6-2008 ല്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കരാറുകാരുടെ പങ്കിനെപറ്റി അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെ തടഞ്ഞുകൊണ്ട് ഉടന്‍ തന്നെ 10-6-2008 ല്‍ IG(Crimes) CB CID ഉത്തരവിറക്കി. പകരം, കെരളത്തിലുള്ള എല്ലാ പൊതുമരാമത്ത് ഓഫീസുകളും സന്ദര്‍ശിച്ച് ഇതു പോലെയുള്ള കേസുകളുടെ വിവരം ശേഖരിച്ചതിനു ശേഷം ഈ കേസിന്റെ തുടരന്വേഷണവുമായി മുന്നോട്ട് പോയാല്‍ മതിയെന്നായിരുന്നു പുതിയ ഉത്തരവ്. കൊല്ലങ്ങളെടുത്താലും തീരാത്ത ഒരു ജോലിയാണെന്നു എല്ലാപേര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും എന്തിനങ്ങനെ ചെയ്തു എന്നത് ഇപ്പോഴും ദുരൂഹമാണു. പലരുടേയും പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ചിരുന്നെങ്കിലും, അവരെപറ്റി കൂടുതല്‍ അന്വേഷിക്കുന്നതില്‍ നിന്നും, ചോദ്യം ചെയ്യുന്നതില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വിലക്കി. ക്രൈം ബ്രാഞ്ച് സി.ബി. സി.ഐ.ഡി യുടെ ഐജിയും സൂപ്രണ്ട് ഒഫ് പോലിസും നേരിട്ട് ഇടപെടുകയായിരുന്നു ഇവിടെ.
  • ഒന്നാം പ്രതി രാജേഷിന്റെ ജഢം ഒഴുകി നടക്കുന്നതറിഞ്ഞ് അന്വേഷണത്തിനു തയ്യാറെടുത്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ഉടന്‍ തന്നെ ശബരിമല ഡ്യൂട്ടിക്കയച്ചു. എന്നിട്ട് ഒരു അഡിഷന്‍ സബ് ഇന്‍സ്പെക്ടറെ അന്വേഷണത്തിനയച്ചു. എന്തുകൊണ്ട് ഈ കുറ്റം കണ്ടുപിടിച്ച് കേസ് ചാര്‍ജ്ജ് ചെയ്ത സബ് ഇന്‍സ്പെക്ടറെ ഈ ചുമതലയേള്‍പ്പിച്ചില്ലായെന്നത് ദൂരൂഹതയേറുന്നു.

  • ഈ കേസ് ഡയറി പഠിച്ചതില്‍ നിന്നും മനസ്സിലാകുന്ന കാര്യങ്ങള്‍ ദുരൂഹതയേറിയതും, അറപ്പുളവാക്കുന്നതും, വിറപ്പിക്കുന്നതും ആകുന്നു. ഇതില്‍ കാണുന്ന ചില കാര്യങ്ങള്‍ വിളിച്ച് പറഞ്ഞില്ലെങ്കില്‍ ഞാന്‍ സമൂഹത്തോട് ചെയ്യുന്ന അനീതി ആയിരിക്കും.
  • 7-11-2007 ല്‍ അതായത് ഒന്നാം പ്രതിയായ രാജേഷിനെ അറസ്റ്റു ചെയ്ത ദിവസം തന്നെ, ബന്ധപ്പെട്ട ഹില്‍ പാലസ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ രാജേഷിനെ സംബന്ധിച്ചും അയാളില്‍ നിന്നും വ്യജ ബില്ലുകള്‍ സ്വീകരിച്ച ആളുകളെപറ്റിയും ഉള്ള വിലപ്പെട്ട ധാരാളം വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. 24 മണിക്കൂറേ ആ ശുഷ്കാന്തി നിലനിന്നുള്ളൂ. 8-11-2007 മുതല്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ അനുവദിച്ചില്ല. ഒറ്റ ദിവസം കൊണ്ട് ആ സബ് ഇന്‍സ്പെക്ടറെ നിശബ്ദനാക്കി. കാര്യങ്ങള്‍ വളരെ വ്യക്തമായിരുന്നു. രാജേഷ് നിര്‍മ്മിച്ച് വച്ചിരുന്ന പട്ടികയിലും സി.ഡി യിലും അത്രമാത്രം ശക്തരായ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടേയും, കരാറുകാരുടേയും, പഞ്ചായത്തുകളുടേയും ഒക്കെ പേരുകള്‍ ഉണ്ടായിരുന്നു.
  • അപ്പോള്‍ , പോലീസ് വകുപ്പില്‍ നിന്നു തന്നെയുള്ള ഏതോ അജ്ഞാത കരങ്ങള്‍ ഈ അന്വേഷണത്തിന്റെ പുരോഗതിക്ക് തടസം നിന്നിരുന്നു എന്ന് വ്യക്തം.
  • എഫ്.ഐ.ആറില്‍ പേരെടുത്തു പറഞ്ഞിട്ടുള്ള ആള്‍ക്കാരെപറ്റി തുടരന്വേഷണം നടത്തണമെന്നത് പ്രാഥമികമായ കാര്യമാണെന്ന് ഏതു പോലീസ് കാരനുമറിയാം. എഫ്.ഐ.ആറില്‍ പേരില്ലാത്തവരെ പോലും അന്വേഷണത്തില്‍ തെളിവുണ്ടാക്കി ഉള്‍പ്പെടുത്തുന്ന നാടാണിത്. എന്നിട്ട്, ഈ കേസിന്റെ എഫ്.ഐ.ആറില്‍ പേരെടുത്തു പറഞ്ഞിരിക്കുന്ന ആരെപറ്റിയും ഒരു പ്രാഥമിക അന്വേഷണം പോലും നടത്താന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ മെനക്കെട്ടിട്ടില്ല എന്ന് കാണുന്നത് അതിശയമാണു.

തീര്‍ന്നില്ല.പോലീസിനെ കുറ്റപ്പെടുത്തുന്ന നിരീക്ഷണങ്ങള്‍ ധാരാളം വേറെയും രേഖപ്പെടുത്തിയിട്ടുണ്ട്.

ജസ്റ്റിസ് ഹേമയുടെ വാക്കുകള്‍ തന്നെ വായിക്കണമെന്നുള്ളവര്‍ക്ക് അതിവിടെ വായിക്കാം.

ആധാരം: 1. സി.ഏ.ജി റിപ്പോര്‍ട്ട്, 2.Order Dated :05/08/2008 of The Hon'ble MRS. Justice K.HEMA
കടപ്പാട് : വിവരാവകാശ നിയമം..

11 comments:

ടി.സി.രാജേഷ്‌ said...

അങ്കിള്‍,
ഗംഭീരം. ഒരു ക്രൈം ത്രില്ലര്‍ വായിക്കുന്ന ആവേശത്തോടെയാണു വായിച്ചു തീര്‍ത്തത്....

Sabu Kottotty said...

അനുവദിയ്ക്കുന്ന(അല്ലെങ്കില്‍ കരാ‍ര്‍) തുകമുഴുവന്‍ അതതു പണികള്‍ക്കു വിനിയോഗിയ്ക്കാന്‍ വല്ല വകുപ്പുമുണ്ടോ അങ്കിള്‍..?

അങ്കിള്‍ said...

കൊണ്ടോട്ടികാരാ, ചോദ്യം കുറച്ചുകൂടി ഒന്നു വിശദീകരിക്കാമോ?

ജിവി/JiVi said...

അങ്കിളിന് വീണ്ടും സല്യൂട്ട്.

ഇന്-വോയ്സുകള്‍ റീ-എംബേഴ്സ്മെന്റ് ചെയ്യുമ്പോള്‍ ഡി ഡി യുടെ കോപ്പിയോ സപ്ലെയറുടെ റെസീപ്റ്റോ വേണമെന്ന് നിര്‍ബന്ധമില്ല എന്നുവെച്ചാല്‍ ഇതൊക്കെ ‘അനുവദിക്കപ്പെട്ട’ കാര്യം എന്നല്ലേ?

ചങ്ങലയിലെ ദുര്‍ബലനായ കണ്ണി എന്ന നിലക്കാവും രാജേഷിനെ കൊലപ്പെടുത്തിയിട്ടുണ്ടാവുക. വ്യാജ രേഖകള്‍ ചമക്കാനായി മാത്രം ഇത്ര ദുര്‍ബലനായ ഒരാളെ ഉപയോഗപ്പെടുത്തുക എന്ന വിഡ്ഢിത്തം ഇക്കൂട്ടര്‍ കാണിക്കുമോ? ആ..സാമര്‍ത്ഥ്യം കൂടുതലുള്ള പക്ഷികള്‍ ചിലന്തിവലയിലാണ് കുടുങ്ങുക എന്നര്‍ത്ഥം വരുന്ന ഒരു ചൊല്ലുണ്ട് ഞങ്ങടെ നാട്ടില്‍. അതാവാം പറ്റിയത്.

അങ്കിള്‍ said...

പ്രീയ ജിവി,
ഇന്-വോയ്സുകള്‍ റീ-എംബേഴ്സ്മെന്റ് ചെയ്യുമ്പോള്‍ അതിനു പുറകില്‍ ടാര്‍ കിട്ടി ബോധിച്ചു എന്നും സ്റ്റോക്കിലെടുത്തു എന്നും അതു മുഴുവന്‍ ആ റോഡുപണിക്ക് തന്നെ ഉപയോഗിച്ചു എന്നുമുള്ള ബന്ധപ്പെട്ട എഞ്ചിനിയറുടെ ഒപ്പുള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നാണ് ധനകാര്യവകുപ്പ് നോക്കേണ്ടത്. അങ്ങനെയാണ് ചീഫ് എഞ്ചിനിയറുടെ നിര്‍ദ്ദേശം എന്നാണ് എനിക്കറിയാന്‍ കഴിഞ്ഞത്. പോസ്റ്റില്‍ കാണിച്ചിരിക്കുന്ന 348 ഇന്‍‌വോയ്സിലും ഇപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

റീ-എംബേഴ്സ്മെന്റ് ചെയ്യുമ്പോള്‍ ഡി.ഡി യുടെ പകര്‍പ്പ് നിര്‍ബന്ധമില്ലായിരിക്കാം. കാരണം, ടാര്‍ വാങ്ങുന്നതിനു മുന്നേ ഡി.ഡി എഞ്ചിനിയറെ ഏല്‍പ്പിച്ച് എഞ്ചിനിയറാണല്ലോ ഡി.ഡി.യും അനുമതി പത്രവും ബന്ധപ്പെട്ട കമ്പനിക്ക് അയച്ചു കൊടുക്കേണ്ടത്. അതിനെ അടിസ്ഥാനമാക്കിയല്ലേ ടാര്‍ കമ്പനികള്‍ ഫൈനല്‍ ബില്ല് തയ്യാറാക്കുന്നത്.

ഈ നടപടി ക്രമങ്ങളെല്ലാം തന്നെ അറിഞ്ഞു കൊണ്ട് തെറ്റിച്ചില്ലേ. സി.ഏ.ജി യുടെ ആളുകള്‍ ടാര്‍ കമ്പനിയില്‍ പോയി ചെക്ക് ചെയ്യുമെന്നു കരുതിയില്ലായിരിക്കാം.

സജി said...

അങ്കിള്‍,
വായിച്ചു തല മരച്ചു. ഇനി ഒരാവര്‍ത്തികൂടി വായിച്ചാലെ കമെന്റ് എഴുതാന്‍ പറ്റൂ..

എങ്കിലും ആന്റിയോടും അങ്കിളിനോടും ഒരുമിച്ചു, ചെറായിയില്‍ അമരാവതി റൊസോര്‍ട്ടില്‍ കഴിച്ച ഊണിന്റെ രുചില്‍ നാവില്‍ നിറയുന്നു, ആ നല്ല സമയത്തിന്റെ ഓര്‍മ്മ മനസ്സിലും!

അങ്കിള്‍ said...

പ്രീയ സജി,

കമന്റ് ഒരു പ്രശ്നമല്ല. വായിച്ചല്ലോ. അതുമതി. ഇങ്ങനെയും കാര്യങ്ങൾ നടക്കുന്നുണ്ടെന്നു അറിയിക്കുക മാത്രമാണ് ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നത്.

Suvi Nadakuzhackal said...

The rich and powerful get away with most atrocities in India. It is a sorry state that we let them get away with it.

വയനാടന്‍ said...

ചുരുക്കിപ്പറഞ്ഞാൽ
അതു താനല്ലയോ ഇതു എന്നു വർണ്ണ്യത്തിലാശങ്ക...അല്ലേ
ഗംഭീരമായിരിക്കുന്നു പോസ്റ്റ്‌.

Anonymous said...

ടാര്‍ബില്‍ കുംഭകോണം: ഒരാള്‍ക്കു കൂടി നുണപരിശോധന.
കൊച്ചി: എണ്ണൂറു കോടി രൂപയുടെ ടാര്‍ വ്യാജബില്‍ കുംഭകോണ കേസില്‍ ഒരാള്‍ക്കു കൂടി ക്രൈംബ്രാഞ്ച് നുണപരിശോധന നടത്തും. വ്യാജബില്‍ നിര്‍മിച്ച് അറസ്റ്റിലായ രാജേഷിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഒരു സാക്ഷി നല്‍കിയ മൊഴിയിലെ വൈരുധ്യമാണ് ഇയാള്‍ക്കു നുണപരിശോധന നടത്താന്‍ ക്രൈംബ്രാഞ്ചിനെ പ്രേരിപ്പിക്കുന്നത്. ആദ്യമൊഴി സത്യമാണെങ്കില്‍ രാജേഷിനെ ജീവനോടെ അവസാനമായി കണ്ടത് ഇയാളാണ്. കേസന്വേഷണത്തിന്റെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നു ശേഖരിച്ച റോഡു നിര്‍മാണ രേഖകളുടെ പരിശോധന നടക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി തോമസുകുട്ടി, അഡി. സിജെഎം എന്‍. ലീലാമണി
മുന്‍പാകെ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
[Manorama:Story Dated: Sunday, September 20, 2009 3:41 hrs IST]

അങ്കിള്‍ said...

ടാര്‍ കുംഭകോണം: വയനാട്ടില്‍ അഞ്ച് കരാറുകാര്‍ അറസ്റ്റില്‍
കല്‍പറ്റ: വയനാട് ജില്ലയിലെ റോഡു പണിക്കായി ഇന്ത്യന്‍ ഒായില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, കൊച്ചിന്‍ റിഫൈനറി എന്നിവിടങ്ങളില്‍ നിന്നു ടാര്‍ വാങ്ങിയെന്നു വ്യാജ ഇന്‍വോയ്സ് നല്‍കി സര്‍ക്കാരില്‍ നിന്നു പണം തട്ടിയ കേസില്‍ അഞ്ചു പൊതുമരാമത്തു കരാറുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.പുല്‍പള്ളി മുള്ളന്‍കൊല്ലി സ്വദേശി കെ.കെ. ചെറിയാന്‍ (57), മലപ്പുറം എടവണ്ണ സ്വദേശി വി.പി. മുഹമ്മദ് അയ്യൂബ് (41), മാനന്തവാടി കെല്ലൂര്‍ സ്വദേശി സി.സി. മൊയ്തുഹാജി (56), ചെന്നലോട് സ്വദേശി പി. മൊയ്തുട്ടി (46), തൊണ്ടര്‍നാട് സ്വദേശി പി.എം. ബാബു (43) എന്നിവരാണു പിടിയിലായത്.

കല്‍പറ്റ, മാനന്തവാടി കോടതികളില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.2004-2008 കാലയളവില്‍ ജില്ലയില്‍ പൊതുമരാമത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും റോഡ് പണികളിലാണ് അഴിമതി. കരാറുകാര്‍ക്കു വ്യാജബില്‍ നല്‍കിയിരുന്ന എറണാകുളം സ്വദേശി രാജേഷിന്റെ ദുരൂഹ മരണത്തേക്കുറിച്ചും രാജേഷിന്റെ ഇടപാടുകള്‍ സംബന്ധിച്ചുമുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെയാണു സംസ്ഥാനത്താകെ കരാര്‍ പ്രവൃത്തികളില്‍ അഴിമതി കണ്ടെത്തിയത്. സംസ്ഥാനത്ത് ഇത്തരത്തില്‍ അഞ്ഞൂറിലേറെ കേസുകളുള്ളതില്‍ 323 കേസുകളിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് നടത്തിയിട്ടുള്ളതെന്നറിയുന്നു. കൂടുതല്‍ അഴിമതി നടന്നിട്ടുള്ളത് ഇടുക്കി ജില്ലയിലാണ്. [manorama online dt.2-12-2010]