Saturday, March 15, 2008

ഓബ്‌റോയി ഹോട്ടല്‍‌സ്: കെ.ടി.ഡി.സി.യുടെ മറ്റൊരു പാളിപ്പോയ കൂട്ടുകെട്ട്‌.

ജൂണ്‍ 1994 ലാണ് കെ.ടി.ഡി.സി യുടെ ഉപസംരംഭമായ ടൂറിസ്റ്റ്സ്‌ റിസോര്‍ട്ട്‌സ്‌ കേരള ലിമിറ്റഡ് (TRKL), തേക്കടിയിലേയും പാതിരാമണലിലേയും വിനോദ സഞ്ചാര വികസനത്തിനു വേണ്ടി ഓബ്‌റോയി ഗ്രൂപ്പുമായി ചേര്‍ന്ന്‌ ഓബ്‌റോയി കേരള ഹോട്ടല്‍‌സ്‌ ആന്‍ഡ്‌ റിസോര്‍ട്ട്‌സ് ലിമിറ്റഡ്‌ എന്ന പേരില്‍ (OKHRL) ഒരു സംയുക്ത-സംരംഭ കമ്പനി രെഗിസ്റ്റര്‍ ചെയ്തത്‌. TRKL ന്റെ മൂലധന പങ്കായ 54.4 ലക്ഷം രൂപയും പൊതുഖജനാവില്‍ നിന്നും മുടക്കി.

തേക്കടി പ്രോജക്ട്‌

50 മുറികളുള്ള ഒരു ഹോട്ടല്‍ പണിയാനാണ് തേക്കടിയിലുള്ള 9 ഏക്കര്‍ 10 സെന്റ്‌ സ്ഥലം 1.52 കോടി രൂപകൊടുത്ത്‌ മാര്‍ച്ച്‌ 1999-ല്‍ വാങ്ങിയത്‌. 2002-ല്‍ ഒരു 40 മുറിയെങ്കിലും ഉള്ള ഒരു ഹോട്ടല്‍ പണിയാനുള്ള സാധ്യതാപഠനം നടത്താന്‍ വേറൊരു സ്ഥാപനത്തെ ചുമതലപ്പെടുത്തി. അതായത്‌ സ്ഥലം വാങ്ങുന്നതിനു മുമ്പ്‌ അങ്ങനെയൊരു പഠനമൊന്നും നടത്താന്‍ തുനിഞ്ഞില്ല. സാധ്യതാ-പഠനം നടത്തിയവര്‍, 40 മുറികളുള്ള ഒരു ഹോട്ടല്‍ അവിടെ ലാഭകരമായി നടത്താന്‍ കഴിയില്ലെന്നാണ് ഉപദേശം നല്‍കിയത്‌. എന്നാല്‍ അങ്ങനെയൊരു ഹോട്ടല്‍ ഞമ്മക്ക്‌ വേണ്ടെന്ന്‌ സംയുക്ത-സംരംഭ കമ്പനിയും തീരുമാനിച്ചു. തേക്കടിയില്‍ വാങ്ങികൂട്ടിയ സ്ഥലം എങ്ങനെയെങ്കിലും ഒന്ന്‌ വില്‍ക്കാനുള്ള തന്ത്രപ്പാടിലാണ് ബന്ധപ്പെട്ടവര്‍.

സര്‍ക്കാര്‍ നിക്ഷേപിച്ച 54.4 ലക്ഷം രൂപ 2002 മുതല്‍ പാഴായി കിടക്കുന്നത്‌ മിച്ചം.

പാതിരാമണല്‍ പ്രോജക്ട്.

അന്തരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഇക്കോ-ടൂറിസം പ്രോജക്ട് പാതിരാമണലിനടുത്തുള്ള തണ്ണീര്‍മുക്കത്ത്‌ തുടങ്ങുവാനായിരുന്നു ഉദ്ദേശം. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയില്‍ അവിടെയുള്ള ഒരു ഐലന്‍ഡ് വിനോദ സഞ്ചാര വികസനത്തിനായി പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചു (ഏപ്രില്‍ 2000) . കൂടാതെ തണ്ണീര്‍മുക്കത്ത്‌ ഒരു ബോട്ട്‌ ജെട്ടി കുടി നിര്‍മ്മിക്കാനായി 1.08 ഏക്കര്‍ സ്ഥലം 2.98 ലക്ഷം രൂപ മുടക്കി വാങ്ങി (ഡിസംബര്‍ 2002) ചുറ്റുമതിലും കെട്ടി.

എന്തു ചെയ്യാം സുപ്രീം കോടതി മേല്‍ പ്രവര്‍ത്തികളെയെല്ലാം വിലക്കി- 2006ല്‍. പരിസ്ഥിതി സൊസൈറ്റികള്‍ കൊടുത്ത ഒരു പെറ്റിഷന്റെ അടിസ്ഥാനത്തിലായിരുന്നു അത്‌. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ അവിടെ ഒരു വിനോദ സഞ്ചാര വികസനവും വേണ്ടെന്ന്‌ സര്‍ക്കാരും തീരുമാനിച്ചു. അതുവരെ ഇവിടം വികസിപ്പിക്കുവാനായി മുടക്കിയ 6.16 ലക്ഷം രൂപ TRKL കമ്പനിയുടെ കണക്കില്‍ എഴുതി തള്ളാനും തീരുമാനിച്ചു (2005-06).

ആധാരം: സി.ഏ.ജി.റിപ്പോര്‍ട്ട്‌.

2 comments:

അങ്കിള്‍. said...

തേക്കടിയിലേയും പാതിരാമണലിലേയും വിനോദ സഞ്ചാര വികസനം ഓബ്‌റോയി ഗ്രൂപ്പുമായി നടത്താമെന്നതും വ്യാമോഹമായി പരീണമിച്ചു: ഖജനാവിനു നഷ്ടം വെറും 55 ലക്ഷം രൂപ.

Unknown said...
This comment has been removed by a blog administrator.