Friday, January 2, 2009

വൈദ്യുതി നിരക്ക് ഇനിയും കൂട്ടണം - KSEB - 1

വൈദ്യുതി ഉല്പാദനം നടത്തുന്നതും ഉപഭോക്താക്കള്‍‌‌ക്ക് വിതരണം ചെയ്യുന്നതും ഒരേ സ്ഥലത്തുനിന്നല്ല. ഉല്പാദനസ്ഥലത്തുനിന്ന് വൈദ്യുതി ലൈന്‍ വലിച്ച് ആദ്യം സബ് സ്റ്റേഷനുകളില്‍ എത്തിക്കുന്നു. അവിടെനിന്നുമാണ് ഉപഭോക്താവിന്റെ ആവശ്യത്തിനായി വിതരണം ചെയ്യുന്നത്.

ഉല്പാദിപ്പിച്ച വൈദ്യുതി അതേപടി ലൈന്‍ വഴി കടത്തിവിടാറില്ലന്നാണ് വിവരമുള്ളവര്‍ പറയുന്നത്. ഉല്പാദനകേന്ദ്രത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ വോള്‍ട്ടേജിലേക്ക് (ഉദാ: 220 KV) 33/66/110/220 KV എന്നീ ട്രാന്‍സ്ഫോര്‍മറുകള്‍ ഉപയോഗിച്ച് മാറ്റിയെടുത്ത് അതിനു യോജിച്ച കമ്പികളില്‍ (feeder lines) കൂടിയാണ് സബ് സ്റ്റേഷനുകളില്‍ എത്തിക്കുന്നത്. പ്രസരണനഷ്ടം കുറക്കാനുള്ള ഒരേര്‍പ്പാടാണിത്. കൂടിയ വോള്‍ട്ടേജില്‍ എത്തുന്ന വൈദ്യുതി സബ് സ്റ്റേഷനുകളില്‍ ഘടിപ്പിച്ചിട്ടുള്ള 220/110/66/33/11 KV ട്രാന്‍സ്ഫോര്‍മറുകളില്‍കൂടി കടത്തി വോള്‍ട്ടേജ് വീണ്ടും കുറച്ചതിനു ശേഷമാണ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും മറ്റും യോജിച്ച വോള്‍ട്ടേജായ 220 V വൈദ്യുതിയാക്കി മാറ്റിയെടുക്കുന്നത്. ഇപ്രകാരം വോള്‍ട്ടേജ കൂട്ടാനും കുറക്കാനും ഉള്ള ട്രാന്‍സ്ഫോര്‍മറുകളും മറ്റു അനുബന്ധ സാമഗ്രികളും ഘടിപ്പിച്ചിട്ടുള്ള വൈദ്യുതി ആഫീസുകളെയാണ് സബ് സ്റ്റേഷന്‍ എന്ന നാമത്തില്‍ അറിയപ്പെടുന്നത്.

ചുരുക്കത്തില്‍, പ്രസരണനഷ്ടം കുറച്ച് ആവശ്യത്തിനുള്ള വോള്‍ട്ടേജില്‍ വൈദ്യുതിവിതരണത്തിനു ഉല്പാദനകേന്ദ്രങ്ങള്‍, ഫീഡര്‍ വൈദ്യുതി ലൈനുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍, സബ് സ്റ്റേഷനുകള്‍ എന്നിവ അവശ്യഘടകങ്ങളാണ്. ഈ ഘടകങ്ങളെല്ലാം ഒരേസമയത്ത് പ്രവര്‍ത്തനക്ഷമമായാലേ വൈദ്യുതി വിതരണം നടക്കൂ.

ഇതൊന്നും അറിഞ്ഞുകൂടാത്തവരല്ല വൈദ്ദ്യുതി ബോര്‍ഡിലും അവിടുള്ള സാങ്കേതിക വിദഗ്ദരും. എന്നിട്ടും;
  • വൈദ്യുതി ഉല്പാദിപ്പിക്കുന്നു. പക്ഷേ ലൈന്‍ വലിച്ച് സബ് സ്റ്റേഷനുകളില്‍ എത്തിക്കുന്നില്ല. ഉല്പാദിപ്പിക്കാന്‍ മുടക്കുന്ന കോടികള്‍ പാഴാവുന്നു.
  • ഉല്പാദിപ്പിച്ച വൈദ്യുതി ലൈന്‍ വഴി എത്തിക്കുമ്പോള്‍ സബ് സ്റ്റേഷനുകള്‍ റെഡിയല്ല. ഉല്പാദനത്തിനും, ലൈന്‍ വലിക്കാനും മുടക്കിയ കോടികള്‍ പാഴാവുന്നു.
  • സബ് സ്റ്റേഷനുകളില്‍ ട്രാന്‍സ്ഫോര്‍മറുകള്‍ ഘടിപ്പിച്ച് തയ്യാറാക്കി നിര്‍ത്താത്തതുകാരണം, കോടികള്‍ മുടക്കിയ ഫീഡര്‍ ലൈനുകളെ ട്രാന്‍സ്ഫോര്‍മറിലോട്ട് ചേര്‍ക്കാന്‍ കഴിയുന്നില്ല.
  • കോടികള്‍ മുടക്കി വാങ്ങികൂട്ടി സബ് സ്റ്റേഷനുകളില്‍ എത്തിച്ച ട്രാന്‍സ്ഫോര്‍മറുകള്‍ കൊണ്ടുവന്ന പെട്ടിക്കുള്ളില്‍തന്നെ മാസങ്ങളോളം കഴിയുന്നു.
മേല്പറഞ്ഞതിനു തെളിവായി സി.ഏ.ജി ചൂണ്ടികാട്ടിയ (2006-07 report) പാഴ്ചെലവുകളെകൂടി രേഖപ്പെടുത്തിയിട്ട് ഞാന്‍ നിര്‍ത്തിക്കോളാം.

ഉല്പാദനം റെഡി, സബ് സ്റ്റേഷനുകള്‍ റെഡി, ലൈന്‍ വലിച്ചില്ല.
14.51 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഒന്‍പത് 33 കെ.വി സബ് സ്റ്റേഷനുകളും, രണ്ട് 110/33/11 കെ.വി. സബ് സ്റ്റേഷനുകളും 33 മാസത്തോളം കാലം ബന്ധപ്പെട്ട ട്രാന്‍സ്മിഷന്‍ ലൈനുകള്‍ വലിക്കാത്തതു കാരണം ഉപയോഗ ശൂന്യമായി കിടന്നു.
  • ഉദാ: 1) രണ്ടു 33 കെ.വി ലൈന്‍ പുലമന്തോള്‍-കൊപ്പം, പുലമന്തോള്‍-മക്കരപ്പറമ്പ എന്നിവ 61 ലക്ഷം രൂപ ചെലവാക്കി യഥാക്രമം ഡിസമ്പര്‍ 2000 ലും ഒക്ടോബര്‍ 2001 ലും പണി പൂര്‍ത്തിയാക്കി. എന്നാല്‍ പുലമന്തോളിലേയും മക്കരപ്പറമ്പിലേയും സബ് സ്റ്റേഷനുകള്‍ ഡിസമ്പര്‍ 2004 വരെ പൂര്‍ത്തിയാക്കാത്തതു കാരണം 48 മാസത്തോളം ഫീഡര്‍ ലൈനുകള്‍ വെറുതേ കിടന്നു.

ലൈനുകള്‍ വലിച്ചു, എന്നാല്‍ സബ് സ്റ്റേഷനുകളില്ല.
4.13 കോടി രൂപ ചെലവു ചെയ്ത് നിര്‍മ്മിച്ച മൂന്ന് 33 കെ.വി. ട്രാന്‍സ്മിഷന്‍ ലൈനുകള്‍ ബന്ധപ്പെട്ട സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വേണ്ടി 48 മാസത്തോളം വെറുതേ കിടന്നു.
  • ഉദാ: 1) 33 കെ.വി കടക്കല്‍ സബ് സ്റ്റേഷന്‍ ഒന്നരകോടി രൂപ ചെലവഴിച്ചാണ് ഫെബ്രുവരി 2003 നു പണി പൂര്‍ത്തിയാക്കിയത്. എന്നാല്‍ അവിടേക്കുള്ള കിളിമാനൂര്‍- കടക്കല്‍ ഫീഡര്‍ ലൈന്‍ റെഡിയാക്കിയെടുത്തത് ഏപ്രില്‍ 2005 നാണ്. 26 മാസം സബ് സ്റ്റേഷന്‍ വെറുതേ കിടന്നു.
  • 2) 33 കെ.വി ചാവക്കാട് സബ് സ്റ്റേഷന്‍ 154 ലക്ഷം രൂപ ചെലവിട്ട് പൂര്‍ത്തിയാക്കിയത് ഒക്ടോബര്‍ 2002 നാണ്. ഗുരുവായൂര്‍-ചാവക്കാട് ലൈന്‍ പൂര്‍ത്തിയാക്കാന്‍ ഏപ്രില്‍ 2005 വരെ കാത്തിരിക്കേണ്ടിവന്നു. അതുവരെ (30 മാസം) സബ് സ്റ്റേഷന്‍ വെറുതേ കിടന്നു.
  • 3) 33 കെ.വി. കോങ്ങാട് സബ് സ്റ്റേഷന്‍ പൂര്‍ത്തിയായത് മാര്‍ച്ച് 2003 -ല്‍ , ചെലവ് 202 ലക്ഷം രൂപ. പക്ഷേ ഉപയോഗക്ഷമമാക്കിയത് ഡിസമ്പര്‍ 2005 ല്‍. 33 മാസം വരെ പര്‍ളിയില്‍ നിന്നും കോങ്ങാട് വരെയുള്ള ലൈന്‍ വലി തീര്‍ത്ത് കിട്ടാന്‍ കാത്തിരുന്നു.

സബ് സ്റ്റേഷനുകള്‍ കെട്ടിപ്പടുത്തു, പക്ഷേ ട്രാന്‍സ്ഫോര്‍മറുകള്‍ ഘടിപ്പിച്ചില്ല.
6.75 കോടി രൂപ മുടക്കി വാങ്ങിയ ഏഴ് 33 കെ.വി. ട്രാന്‍സ്ഫോര്‍മറും, നാല് 110/11 കെ.വി. ട്രാന്‍സ്ഫോര്‍മറുകളും, നാല് 110/33 കെ.വി. ട്രാന്‍സ്ഫോര്‍മറുകളും യഥാസ്ഥാനങ്ങളില്‍ എത്തിച്ചെങ്കിലും ബന്ധപ്പെട്ട സബ് സ്റ്റേഷനുകളില്‍ അവയെ ഘടിപ്പിക്കാതെ (errection) 74 മാസങ്ങളോളം കിടന്നിരുന്നു.
  • ഉദാ: 1)82 ലക്ഷം രൂപ മുടക്കി ഒക്ടൊബര്‍ 2004 ല്‍ വാങ്ങിയ 33 കെ.വി ട്രാന്‍സ്ഫോര്‍മര്‍ കൊരട്ടി സബ് സ്റ്റേഷനില്‍ 29 മാസം വരെ പെട്ടിയില്‍ തന്നെ ഇരിപ്പായിരുന്നു.
  • 2) കടക്കല്‍ സബ് സ്റ്റേഷനുവേണ്ടി ആഗസ്റ്റ് 2000 ത്തില്‍ വാങ്ങിയ 33 കെ.വി ട്രാന്‍സ്ഫോര്‍മര്‍ (80 ലക്ഷം രൂപ) മുപ്പത് മാസം പെട്ടിക്കുള്ളീല്‍ ഇരുന്നു.
  • 3) കോഴഞ്ചേരി സബ് സ്റ്റേഷനിലേക്ക് വാങ്ങിയ (62 ലക്ഷം രൂപ) 110/11 കെ.വി. ട്രാന്‍സ്ഫാര്‍മര്‍ 74 മാസം പെട്ടിക്കുള്ളില്‍ ഇരുന്നു.

ട്രാന്‍സ്ഫോര്‍മറുകളെല്ലാം റെഡി, പക്ഷേ അവയൊന്നും ഫീഡര്‍ ലൈനുകള്‍ക്ക് യോജിച്ചതല്ല.
66.33 കോടി രൂപ ചെലവഴിച്ച് 30 സ്ഥലങ്ങളില്‍ ഘടിപ്പിക്കാനായി വാങ്ങിയ 47 എണ്ണം 110/33 കെ.വി. ട്രാന്‍സ്ഫോര്‍മറുകളും, രണ്ട് 66/33 കെ.വി. ട്രാന്‍സ്ഫോര്‍മറുകളും ഫീഡര്‍ സബ് സ്റ്റേഷനുകളും മറ്റു സബ് സ്റ്റേഷനുകളും പൊരുത്തപ്പെടാത്തതുകാരണം ഏതാണ്ട് 67 മാസത്തോളം ഒരുപയോഗവും ഇല്ലാതെ അവിടങ്ങളില്‍ തന്നെ കിടന്നിട്ടുണ്ട്.
  • ഉദാ: 1) ഒല്ലൂരിലെ ഫീഡര്‍ സബ് സ്റ്റേഷനില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറിന്റെ ശേഷി 110/33 കെ.വി യാണ്. സബ് സ്റ്റേഷന്‍ ഉണ്ടാക്കാന്‍ 357 ലക്ഷം രൂപയും ചെലവാക്കി (2001). ഇതിന്റെ ഗുണഭോക്തൃ സബ സ്റ്റേഷനുകളില്‍ ഒന്ന് പാലക്കലുള്ളതാണ്. അവിടെ ഘടിപ്പിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറാണെങ്കില്‍ ഫീഡര്‍ സബ് സ്റ്റേഷനുമായി യോജിച്ചതായിരുന്നില്ല. അതു കൊണ്ട് ഫീഡര്‍ സബ് സ്റ്റേഷനില്‍ സ്ഥാപിച്ച 110/33 കെ.വി. ട്രാന്‍സ്ഫാര്‍മറും ഫീഡര്‍ ലൈനുകളും ഉപയോഗക്ഷമമാക്കാന്‍ പറ്റിയില്ല. സി.ഏ.ജി റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ച 2007 ലും (മാസം 67 കഴിഞ്ഞു) പാലക്കല്‍ സബ് സ്റ്റേഷനില്‍ ഒന്നും ചെയ്തിട്ടില്ല. ഇന്നും (2009) സ്ഥിതി അതു തന്നെയാണന്നാണ് കേള്‍വി.
  • 2) ഇതേ പോലെ തന്നെയാണ് വളപ്പാടുള്ള 110/33 കെ.വി. ഫീഡര്‍ സബ് സ്റ്റേഷനും അന്തിക്കാടുള്ള ഗുണഭോക്തൃ സബ് സ്റ്റേഷനും തമ്മിലുള്ള കാര്യവും. 280 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച വളപ്പാട് സബ് സ്റ്റേഷന്‍ ഇന്നും നോക്കുകുത്തിയായി നില്‍ക്കുന്നു, മേയ് 2003 മുതല്‍.
  • 3) ചാലക്കുടിയിലും ഉണ്ടാക്കി ഇതേപോലൊരു 110/33 കെ.വി. ഫീഡര്‍ സബ് സ്റ്റേഷന്‍ (മേയ് 2003). 302 ലക്ഷം രൂപയും ചെലവിട്ടു. കല്ലേറ്റുംകര, പരിയാരം, വെള്ളിക്കുളങ്ങര, കൊരട്ടി ഇവയാണ് ഗുണഭോക്തൃ സബ് സ്റ്റേഷനുകള്‍. എന്തു ചെയ്യാം ഈ സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണത്തിലെ പൊരുത്തക്കേടു കാരണം ഫീഡര്‍ സബ് സ്റ്റേഷനുകളുമായി ഇന്നും ബന്ധപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
  • 4) സെപ്റ്റമ്പര്‍ 2002 ല്‍ 325 ലക്ഷം രൂപ ചെലവിട്ട് വടക്കന്‍ പറവൂരില്‍ നിര്‍മ്മിച്ച 110/33 കെ.വി. ഫീഡര്‍ സബ് സ്റ്റേഷന്റെ ഗതിയും ഇതുതന്നെയായി. വടക്കേക്കരയിലും, വരാപ്പുഴയിലും, ആലങ്കോടും നിര്‍മ്മിച്ച ഉപഭോക്തൃ സബ് സ്റ്റേഷനുകള്‍ നിര്‍മ്മാണത്തിലെ പൊരുത്തക്കേട് കാരണം ഇന്നും (2009) ഉപയോഗശൂന്യമായി കിടക്കുന്നു.

ശ്രദ്ദിക്കൂ: മുപ്പതോളം ഫീഡര്‍ സബ് സ്റ്റേഷനുകളാണ് ഇങ്ങനെ വെറുതേ കിടക്കുന്നത്. അതില്‍ വെറും നാലെണ്ണമേ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളൂ.

ബോര്‍ഡിനു ആകെ 30 ഡിവിഷനല്‍ ഓഫീസുകളുണ്ട്. അതില്‍ 10 എണ്ണം മാത്രം സന്ദര്‍ശിച്ച് പരിശോധന നടത്തിയതില്‍ കണ്ടെത്തിയ കാര്യങ്ങളില്‍ ചിലതുമാത്രമാണ് മുകളില്‍ വിവരിച്ചിട്ടുള്ളത്.

ഇനിപ്പറയൂ, വൈദ്യുതിനിരക്ക് ഇനിയും കൂട്ടിയില്ലെങ്കില്‍ നമ്മുടെ കെ.എസ്സ്.ഇ. ബി. രക്ഷപ്പെടുമോ?.

ആധാരം: സി.എ.ജി റിപ്പോര്‍ട്ട്, വിവരാവകാശ നിയമം.

7 comments:

അനില്‍@ബ്ലോഗ് // anil said...

അങ്കിളേ,
ഈ മേഖലയിലെ വിദഗ്ധര്‍ക്കു മാത്രമേ കൂടുതല്‍ അഭിപ്രായം പറയാനാവൂ.
ഉദാ:
“ഒല്ലൂരിലെ ഫീഡര്‍ സബ് സ്റ്റേഷനില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറിന്റെ ശേഷി 110/33 കെ.വി യാണ്. സബ് സ്റ്റേഷന്‍ ഉണ്ടാക്കാന്‍ 357 ലക്ഷം രൂപയും ചെലവാക്കി (2001). ഇതിന്റെ ഗുണഭോക്തൃ സബ സ്റ്റേഷനുകളില്‍ ഒന്ന് പാലക്കലുള്ളതാണ്. അവിടെ ഘടിപ്പിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറാണെങ്കില്‍ വെറും 33 കെ.വി ”
ഒറ്റനോട്ടത്തില്‍ അതില്‍ പിശകുണ്ടെന്ന് എനിക്കുതോന്നുന്നില്ല, 110 കെ.വിയില്‍ നിന്നും 33 കെവി ആക്കി , അവിടെ നിന്നും 33 കെ.വി, പാ‍ലക്കലുള്ള 33 കെ.വി. സബ് സ്റ്റേഷനിലേക്കു വിതരണം ചെയ്യാനായിരിക്കും പദ്ധതി. (ഈ പാരഗ്രാഫ് വായിച്ച ശേഷം തോന്നിയതാണ്, ശരിയായിക്കോളണം എന്നില്ല.)

ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രം അസ്പദമാക്കി അഴിമതി ആരോപിക്കുന്നത് പൂര്‍ണ്ണമായും ശരിയല്ല എന്നു മുന്‍പും ഞാന്‍ കമന്റ്റിട്ടിരുന്നത് ഓര്‍ക്കുമല്ലോ.

നമ്മൂടെ ഭരണഘടനാസംവിധാനം മൊത്തത്തില്‍ തുരുമ്പെടുത്തതാണ് , അത് ശരിയാക്കാതെ, നിയമത്തിന്റെ അനാവശ്യ നൂലാമാലകള്‍ മാറ്റപ്പെടാതെ ആരെയും പ്രതിസ്ഥാനത്തു നിര്‍ത്താനാവില്ല.

പുതുവത്സരാശംസകള്‍.

അങ്കിള്‍ said...

അനിലേ,
ഓഡിറ്റിന്റെ രീതിയെപറ്റി അറിയാമെങ്കില്‍, അതില്‍ പറയുന്ന അഴിമതി മാത്രമാണ് പൂര്‍ണ്ണമായും ശരിയെന്ന് കാണാം.

ഒരഴിമതി കണ്ടാല്‍ അതിന്റെ വിശദവിവരങ്ങള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ആപ്പീസരെ അറിയിച്ച് ആദ്യം മറുപടി തേടും. വിശ്വസനീയമായ മറുപടിയാണ് നല്‍കുന്നതെങ്കില്‍ ആ അഴിമതി അരോപണം അവിടെ വച്ച് തന്നെ നിര്‍ത്തും. ഇത്തരം നിഷ്ടങ്ങളെ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനാധാരമായ രേഖകളെല്ലാം കാണിച്ചാണ് ബോധ്യപ്പെടുത്തുന്നത്. ബന്ധപ്പെട്ട ഓഫീസറുടെ മറുപടി തൃപ്തികരമല്ലെങ്കില്‍, ആ നഷ്ടം വന്ന വിവരം വകുപ്പധ്യക്ഷനെ അറിയിക്കുന്നു. വകുപ്പധ്യക്ഷന്‍ വിശദമായ അന്വേഷണത്തിനു ശേഷം അക്കൌണ്ടന്റ് ജനറലിനു മറുപടിനല്‍കുന്നു. എന്തെങ്കിലും സാധ്യത ഉണ്ടെങ്കില്‍ വകുപ്പധ്യക്ഷന്മാര്‍ ഏ.ജി. പറഞ്ഞതിനെയെല്ലാം ഖണ്ഠിക്കാന്‍ ശ്രമിക്കും. വകുപ്പധ്യക്ഷമാരുടെ മറുപടിയിലും കഴമ്പില്ലെങ്കില്‍ മാത്രം ഏ.ജി ആഫീസ്സില്‍ പലതലത്തിലുള്ള പരിശോധനക്ക് ശേഷം ഡല്‍ഹിയിലുള്ള സി.ഏ.ജി ആ വിഷയത്തിനെ തന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ നിയമസാമാജികരെ അറിയിക്കുന്നു. ഇതു വരെയും സി.എ.ജി. ചൂണ്ടികാണിച്ചിട്ടുള്ള ഒരു ഖജനാവ് നഷ്ടവും തെറ്റാണെന്ന് തെളിയിച്ചിട്ടില്ല. അത്രക്ക് ആധികാരികമായ രേഖകളുടെ സപ്പോര്‍ട്ടുണ്ടെങ്കില്‍ മാത്രമേ ഒരു വിഷയം സി.ഏ.ജി യുടെ റിപ്പോര്‍ട്ടില്‍ ഇടം കാണൂ. വെറുമൊരു പത്രപ്രവര്‍ത്തക റിപ്പോര്‍ട്ടല്ല അത്. അതു കൊണ്ട് തന്നെയാണ് അഴിമതി കേസുകള്‍ക്ക് വേണ്ടി ഞാന്‍ സി.ഏ.ജി റിപ്പോര്‍ട്ടിനെ ഡിപ്പെന്റ് ചെയ്യുന്നത്. ആരും അതിനെ തെറ്റാണെന്ന് തെളിയിക്കാന്‍ ധൈര്യപ്പെടില്ല.

സി.ഏ. ജി യുടെ റിപ്പോര്‍ട്ട് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി പഠിച്ചതിനു ശേഷമാണ് ഞാനിതിനു തുനിയുന്നത്. അല്ലെങ്കില്‍ ഞാന്‍ പത്രങ്ങളെ മാത്രം ആശ്രയിച്ചേനേ. അതു കൊണ്ട് ഉറപ്പിച്ച് പറയാം, സി.എ.ജി. റിപ്പോര്‍ട്ടിലെ വിവരങ്ങല്‍ ആധികാരികവും, സത്യസന്ധവും ആണ്. അതുകൊണ്ടാണ് വകുപ്പധ്യക്ഷന്‍ മാരും, സര്‍ക്കാരും ആ റിപ്പോര്‍ട്ടിനു ഇത്ര വില കല്പിക്കുന്നതും.

ഒന്നു കൂടെ പറയുന്നു, സി.എ.ജി പുറത്തു കൊണ്ടു വരുന്ന വിവരങ്ങല്‍ പൂര്‍ണ്ണമായും ശരിയായിരിക്കും.

അങ്കിള്‍ said...

അനില്‍ ചോദിച്ച സാങ്കേതിക സംശയം ആരെങ്കിലും കമന്റു ചെയ്ത് വിശദീകരിക്കുമോ എന്ന് നോക്കാം. ഇല്ലെങ്കില്‍ ഞാന്‍ തന്നെ അന്വേഷിച്ച് കണ്ടെത്താം.

അങ്കിള്‍ said...

പ്രിയ അനില്‍,
ഒല്ലൂരിലെ 110/33 കെ.വി ട്രാന്‍സ്ഫോര്‍മറും, പാലക്കലുള്ള് ട്രാന്‍സ്ഫാര്‍മറും യോജിപ്പുള്ളതാണെങ്കില്‍ അവരത് അന്നു തന്നെ പ്രവര്‍ത്തനക്ഷമമാക്കില്ലെ. അപ്പോള്‍ compatibility പ്രശ്നമുണ്ടെന്ന് തീര്‍ച്ചയാണ്. 67 മാസം കഴിഞ്ഞിട്ടും തീര്‍ക്കാന്‍ കഴിയാത്തത്ര പ്രശ്നം.

chithrakaran ചിത്രകാരന്‍ said...

അടിമുടി അഴിമതിയും കെടുകാര്യസ്ഥതയുമാണ് നമ്മെ ഭരിക്കുന്നത്.
അതുകൊണ്ടുതന്നെ വ്യക്തിയുടെ ധര്‍മ്മബോധത്തില്‍ നിന്നും, വ്യക്തിയുടെ രാഷ്ട്രീയത്തില്‍ നിന്നും തിരുത്തല്‍ തുടങ്ങേണ്ടിയിരിക്കുന്നു.

അങ്കിള്‍ said...

അനില്‍@ബ്ലോഗിനോട് നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ വരുത്തിയ ഒരു തെറ്റ് തിരുത്തിക്കോട്ടെ.

110/66 കെ.വി. ഫീഡര്‍ സബ് സ്റ്റേഷനില്‍ നിന്നും വരുന്ന് ലൈനുകള്‍ 33 കെ.വി ട്രാംസ്ഫോര്‍മറില്‍ തന്നെയാണ് ബന്ധിപ്പിക്കേണ്ടത്. എന്നാല്‍ പാലക്കല്‍ മുതലായ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നത് അത്തരത്തില്‍ ഉള്ളതായിരുന്നില്ല. അതു കൊണ്ടാണ് ഫീഡര്‍ സബ് സ്റ്റേഷനും, ഗുണഭോക്തൃ സബ് സ്റ്റേഷനും പ്രവര്‍ത്തനക്ഷമമാക്കാന്‍ പറ്റാതെ മാസങ്ങളോളം കിടന്നത്.

ഇംഗ്ലീഷില്‍ നിന്നും തര്‍ജ്ജിമചെയ്തപ്പോള്‍, ഈ വിഷയത്തിലുള്ള സാങ്കേതിക ജ്ഞാനം കുറവായതു കാരണം, സംഭവിച്ച അക്ഷന്ത്യവ്യമായ ഈ തെറ്റ് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പൊറുക്കണം.

വേണ്ടുന്ന തിരുത്തലുകള്‍ ഇപ്പോള്‍ പോസ്റ്റില്‍ വരുത്തിയിട്ടുണ്ട്.

മായാവി.. said...

ഇനിയും കൂട്ടണം - KSEB - 1
വൈദ്യുതി ഉല്പാദനം നടത്തുന്നതും ഉപഭോക്താക്കള്‍‌‌ക്ക് .cpm must,കൂട്ടണം കൂട്ടണം കൂട്ടണം കൂട്ടണം കൂട്ടണം കൂട്ടണം hahahah