Saturday, November 8, 2008

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം-4

വാണിജ്യത്തിനും ഓഫീസ്സാവശ്യത്തിനും വേണ്ടി നിര്‍മ്മിക്കാന്‍ അനുവാദം നേടിയെടുത്ത് നാലു നിലയില്‍ പണിത കെട്ടിടത്തില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നു. സംഭവം തിരുവനന്തപുരത്താണ്. പട്ടം വൈദ്യുതി ബോര്‍ഡിനെതിരെയുള്ള ‘ഗോകുലം ആശുപത്രി’. എല്ലാ കെട്ടിടനിര്‍മ്മാണ നിയമങ്ങളെയും കാറ്റില്‍ പറത്തിയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ടുതന്നെ ആ കെട്ടിടം ഇടിച്ചു നിരത്താനാണ് 2007-ല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തീരുമാനം പക്ഷേ കടലാസില്‍ ഒതുങ്ങുന്നു എന്നു മാത്രം. വിശദാംശങ്ങള്‍ ചുവടെ:

തിരുവനന്തപുരം വൈദ്യുതിബോര്‍ഡാഫീസിനെതിരെയുള്ള (പട്ടം) സര്‍വ്വേ 1170/6, 1170/6-1, വാര്‍ഡ് 2 ല്‍ വാണിജ്യത്തിനും ഓഫീസ് ആവശ്യത്തിനും വേണ്ടി ഒരു നാല് നില കെട്ടിടം പണിയാനാണ് അനുമതി നല്‍കിയത്. പൊട്ടക്കുഴി, വീരഭദ്രാ ഗാര്‍ഡന്‍സിലെ ‘ജയാസ്’ [T.C 2/1877(2)] ല്‍ താമസം സാവിത്രി അമ്മക്കാണ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ അനുമതി പത്രം ലഭിച്ചത് (2005 ജനുവരി). കേരള മുനിസിപ്പല്‍ ബില്‍ഡിംഗ്സ് ചട്ടങ്ങളിലെ സോണിംഗ് നിബന്ധനകളില്‍ നിന്നും ഈ കെട്ടിടനിര്‍മ്മാണത്തിനെ 2004 ജൂണില്‍തന്നെ സര്‍ക്കാര്‍ ഒഴിവാക്കി കൊടുത്തിരുന്നു.

വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് അനുവദനീയമായ കൂടിയ കവറേജ് സ്ഥലവിസ്തീര്‍ണ്ണത്തിന്റെ 65 ശതമാനമാണ്. (ഒരു നിലയിലെ കൂടിയ വിസ്തീര്‍ണ്ണവും സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവും തമ്മിലുള്ള അനുപാദം.)

മേലുദ്ധരിച്ച നിയമപ്രകാരമാണ് 1363.23 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാണിജ്യാവശ്യത്തിനുള്ള ഒരു നാലുനില കെട്ടിടം നിര്‍മ്മിക്കുവാനുള്ള അനുമതി നല്‍കിയത്. കെട്ടിടം പണി പൂര്‍ത്തിയാക്കി അവിടെ വാണിജ്യ ഓഫീസ്സ് കെട്ടിടത്തിനു പകരം ഒരു ആശുപത്രി (ഗോകുലം ആശുപത്രി) യാണ്‍് പ്രവര്‍ത്തനം തുടങ്ങിയത്.

ഒരു ആശുപത്രിക്കുള്ള കെട്ടിടത്തിനു അനുവദനീയമായ കൂടിയ കവറേജ് സ്ഥലവിസ്തീര്‍ണ്ണത്തിന്റെ 40% മാത്രമാണ്. വാണിജ്യാവശ്യത്തിനുള്ള ഓക്ക്യുപ്പന്‍സിയില്‍ നിന്ന് ആശുപത്രിയിലേക്കുള്ള മാറ്റം, നിര്‍മ്മാണത്തിനുള്ള മാനദന്‍ണ്ഡങ്ങള്‍ വ്യത്യസ്തമായതുകൊണ്ട് , കെട്ടിടനിര്‍മ്മാണചട്ടങ്ങളനുസരിച്ച് അനുവദനീയമല്ല.

ആശുപത്രി ഓക്യുപ്പന്‍സിക്ക് പരമാവധി കവറേജ് 40% മാത്രമായതുകൊണ്ട് ഒരു നിലയിലെ തറവിസ്തീര്‍ണ്ണം വാണിജ്യ ഓക്യുപ്പന്‍സിക്ക് അനുവദിച്ച 340.81 ച.മീറ്ററിന്റെ സ്ഥാനത്ത് സ്ഥലവിസ്തീര്‍ണ്ണമായ 532.30 ച.മീറ്ററിന്റെ 40% മായ 212.92 ച.മീറ്ററായി നിജപ്പെടുത്തണമായിരുന്നു. അതു ചെയ്യാതെ ശ്രീമതി സാവിത്രി അമ്മ ആശുപത്രി തുടങ്ങിയത് കോര്‍പ്പറേഷന്‍ അധികാരികളുടെ മൌനസമ്മതമില്ലാതെയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം.

ദുരൂഹത അവിടം കൊണ്ട് തീരുന്നില്ല. ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതിനുള്ള നടപടിയെടുക്കുന്നതിനു പകരം ആ കെട്ടിടം മുഴുവന്‍ പൊളിച്ചു നീക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് സര്‍ക്കാര്‍ 2007 ഡിസമ്പറില്‍ പ്രസ്ഥാവിച്ചത്. സാവിത്രിയമ്മയുടെ നീക്കങ്ങള്‍ എവിടയോ പിഴച്ചില്ലേയെന്ന് സംശയം. 2008 ഡിസമ്പര്‍ ആകാറായിട്ടും കെട്ടിടം അവിടെ ഉറപ്പോടെ നില്‍ക്കുന്നത് കാണുമ്പോള്‍ അവരുടെ നീക്കങ്ങള്‍ക്ക് ഫലം കാണുന്നുണ്ടെന്നും സംശയം.



6 comments:

അങ്കിള്‍. said...

തിരുവനന്തപുരം പട്ടത്തുള്ള ഗോകുലം ആശുപത്രിയെ പൊളിച്ച് നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രസ്താവന.

ചാണക്യന്‍ said...

അങ്കിളേ,
എല്ലാ ഭാഗങ്ങളും വായിക്കുന്നുണ്ട്...

paarppidam said...

അങ്കിളേ നന്നായി ഈ കുറിപ്പ്.അതു പൊളിച്ചുനീക്കിയാൽ അറിയിക്കുക. ബുദ്ധിമുട്ടില്ലെങ്കിൽ എന്തുകൊണ്ട് പൊളിച്ചുനീക്കുന്നില്ല എന്ന് ചോദിച്ച് വിവരാവകാശ നിയമപ്രകാരം ഒരു കത്തു കോർപ്പറേഷനിൽ കൊടുക്കുക.

ഇത്തരം എത്രയോ കാര്യങ്ങൾ നമ്മുടെ ശ്രദ്ധയിൽ പെടാതെ പോകുന്നു.

ഒരു സാധാരണക്കാരനു വീടുപണിയണേൽ പ്രത്യേകിച്ചും കടലോ കായലോ ഉള്ള ഇടങ്ങളിൽ ഒരു പാട് നൂലാമാലകൾ ഉള്ളതാണ് നമ്മുടെ നാട്,

നികത്തി വലിയ കെട്ടിടങൾ പണിയുവാൻ അനുമതി കിട്ടുമ്പോൾ ആധാരത്തിൽ നിലം/നിലം നികത്തിയതെന്നും എന്നാൽ കായ്ഫലം തരുന്ന വലിയ ചമ്പത്തെങ്ങുകളോടു കൂടിയതുമായ സ്ഥലaട്ട്t വീടുപണിയ്‌ഉവാൻ അനുമ്തി നിഷേധിക്കുന്നു.

നാട്ടിലുള്ളപ്പോൾ ഞാനിതു സംബന്ധിച്ച് പല നിയമ സഭാ സാമാജികർക്കും മറ്റു തിരഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മെംബർമർക്കും വിശദീകരിച്ച് കുറിപ്പ് കൊടുത്തിരുന്നു. അതിൽ ശ്രീ ടി.എൻ പ്രതാപൻ എം.എൽ.എ കാര്യമായ താല്പര്യം എടുക്കുകയും ചെയ്തിരുന്നു.എന്തായോ ആവോ?

paarppidam said...
This comment has been removed by the author.
വികടശിരോമണി said...

അങ്കിളേ,എല്ലാ ഭാഗങ്ങളും വായിക്കുന്നുണ്ട്.വെറുതേ ചപ്പും ചവറുമെഴുതിയിരിക്കാതെ ഇത്തരം ഉപകാരപ്രദമായ വിജ്ഞാനം പങ്കുവെക്കുന്നതിന് അഭിനന്ദനങ്ങൾ...

Unknown said...
This comment has been removed by a blog administrator.