Friday, November 7, 2008

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം-3

എഫ്.എ.ആര്‍. തെറ്റിച്ച് കണക്കാക്കി ആനുകൂല്യം ഉണ്ടാക്കികൊടുത്തതാണ് ചട്ടലംഘനം-1 ല്‍ പ്രസിദ്ധീകരിച്ചത്.

നിശ്ചിത പരിധിയിലും കൂടുതല്‍ കവറേജ് ഏരിയ അനുവധിച്ചുകൊടുത്തുകൊണ്ട് നല്‍കിയ നിയമവിരുദ്ധ ആനുകൂല്യത്തെപറ്റിയാണ് ചട്ടലംഘനം-2 ല്‍ പ്രതിപാധിച്ചത്.

ഇത്തവണ അധികഫീസ് ഈടാക്കുന്നതിനെതിരെ കണ്ണടച്ചതിനെപറ്റിയാണ്. പരമാവധി അനുവദനീയമായ എഫ്.ഏ.ആര്‍ എത്രയെന്ന് നോക്കാന്‍ മെനക്കെടാതെ വ്യക്തികള്‍ക്ക് നേടിക്കൊടുത്ത ആനുകൂല്യങ്ങളാണിത്. ഓരോ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസിലേയും എല്ലാ ഫയലുകളും നോക്കി ശരിയാണെന്നുറപ്പു വരുത്തേണ്ട ചുമതല ലോക്കല്‍ ഫണ്ട് ആഡിറ്റ് ഡയറക്ടര്‍ക്കാണ്. ചുരുക്കം ചില ഫയലുകള്‍ (ഏതാണ്ട് 10%) മാത്രമേ അക്കൌണ്ടന്റ് ജനറല്‍ പരിശോധിക്കാറുള്ളൂ. അങ്ങനെ പരിശോധിച്ച കേസുകളില്‍ 17.52 ലക്ഷം രൂപയോളം വരുമാനം നഷ്ടപ്പെടുത്തിയ 6 കേസുകള്‍ തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ മാത്രം കണ്ടെത്തി. അതിന്റെ വിശദാംശങ്ങളാണ് ചുവടെ:

  • എഫ്.ഏ.ആര്‍ = തറവിസ്തീര്‍ണ്ണവും സ്ഥലവിസ്തീര്‍ണവും തമ്മിലുള്ള ആനുപാതം.
  • ഉപയോഗിക്കുന്ന സ്ഥലം ഹോട്ടല്‍ വ്യവസായത്തിനാണെങ്കില്‍ (പ്രത്യേക വാസസ്ഥലം) അനുവദനീയമായ എഫ്.ഏ.ആര്‍=2.5
  • ഉപയോഗിക്കുന്നതു വാസസ്ഥലമായിട്ടണെങ്കില്‍ (ഫ്ലാറ്റ്) അനുവദനീയമായ എഫ്.ഏ.ആര്‍=3
  • അനുവദനീയമായ വിസ്തീര്‍ണ്ണത്തില്‍ കൂടുതല്‍ വരുന്ന ഓരോ ച.മീറ്ററിനും 1000 രൂപ നിരക്കില്‍ അധിക ഫീസ് നല്‍കണം.
  • പരമാവധി അനുവദനീയമായ എഫ്.ഏ.ആറിനു വിധേയമായിട്ടായിരിക്കും ഇത്.
ഇതും കൂടി അറിഞ്ഞിരിക്കുക:

സ്ഥലത്തിന്റെ ഉപയോഗത്തെ അടിസ്ഥാനമാക്കിയാണ് ഒരു കെട്ടിടത്തിന്റെ ഓക്യുപ്പന്‍സി തീരുമാനിക്കുന്നത്. പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ, വാണിജ്യം, അസംബ്ലി, വ്യവസായം, അപകടകരമായത് മുതലായ വിവിധ ഉപയോഗങ്ങളുടെ അടിസ്ഥാനത്തിലെ കെട്ടിടങ്ങളെ 12 വിഭാഗം ഓക്യുപ്പന്‍സികളായി തരം തിരിച്ചിരിക്കുന്നു. ഓരോ ഇനങ്ങളിലുള്ള ഓക്ക്യുപ്പന്‍സിക്കും അനുവദനീയമായിട്ടുള്ള കവറേജ് ഏരിയയും, എഫ്.ഏ.ആര്‍ -ം വ്യത്യസ്തമാണ്.

1. തിരുവനന്തപുരത്ത് ശാസ്തമംഗലം അജിത്ത് ബംഗ്ലാവില്‍ (T.C 9/1108) താമസം ആര്‍. രാജകുമാറിന്റെ അപേക്ഷ അദ്ദേഹത്തിന്റെ വഴുതക്കാടുള്ള ഹോട്ടല്‍ കെട്ടിടത്തിനു വേണ്ടിയായിരുന്നു. - സര്‍വ്വേ നമ്പര്‍ .12/3-7-2 , തൈക്കാട് വില്ലേജ്, വാര്‍ഡ് -15. അധികഫീസ് ചുമത്താതെ അനുവധിക്കാവുന്ന എഫ്.ഏ,ആര്‍ 2.5 ആയിരുന്നു. അതായത് 1242.20 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള അദ്ദേഹത്തിന്റെ സ്ഥലത്ത് 3105.50 ച.മീറ്റര്‍ വരെയുള്ള ഹോട്ടല്‍ കെട്ടിടത്തിനു അധികഫീസ്സൊന്നും നല്‍കേണ്ടതില്ല. എന്നാല്‍ അദ്ദേഹം കെട്ടി ഉയര്‍ത്തിയത് 4977.74 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒന്നായിരുന്നു. 18,72,240 രൂപ അധികഫീസ്സായി വാങ്ങേണ്ടിയിടത്ത് വാങ്ങിയത് വെറും 13,70,000 രൂപമാത്രം. 5,02,240 രുപയുടെ നിയമത്തിനതീതമായ ഇളവ് നമ്മുടെ ഉദ്ദ്യോഗസ്ഥവൃന്ദം വെറുതേ വിട്ടുകൊടുത്തതായിരിക്കുമോ?

2. കോഴിക്കോട് വി.കെ.കൃഷ്ണമേനോന്‍ റോഡില്‍ ‘മെഹഫില്‍’ (25/530) താമസം എ.പി.ഷക്കീനക്ക് വേണ്ടിയിരുന്നത് Residential Flat Building പണിയുവാനുള്ള അനുവാദമായിരുന്നു. - ബില്‍ഡിംഗ് 6/1130, വാര്‍ഡ് 6, സര്‍വ്വേ 185/2എ, കസബാ വില്ലേജ്. അനുവദനീയമായ എഫ്.ഏ,ആര്‍=3. സ്ഥലവിസ്തീര്‍ണ്ണ = 2846.26 ച.മിറ്റര്‍. കെട്ടിപ്പൊക്കിയത് = 8740.90 ച.മിറ്റര്‍. അധിക ഫീസ്സായി കൊടുക്കേണ്ടിയിരുന്നത് = 2,11,120 രൂപ. എന്നാല്‍ കൊടുത്തത് = 1,42,313 രൂപ മാത്രം. കോഴിക്കോട് കോര്‍പ്പറേഷന്‍ വക സമ്മാനം=68,807 രൂപ. കാരണം, ഫ്ലാറ്റിനകത്ത് നിര്‍മ്മിച്ചിരുന്ന നീന്തല്‍ക്കുളം നമ്മുടെ മേലാളന്മാര്‍ കാണാതെ പോയി. ഷക്കീനക്കിത് മുഴുവന്‍ കാശായി കിട്ടികാണില്ല, തീര്‍ച്ച.

3.കോഴിക്കോടുള്ള യമുനയില്‍ താമസം [കണ്ണൂര്‍ റോഡ്] റ്റി.രാധാമാധവനും ആവശ്യം ഒരു Residential Flat Building ഉണ്ടാക്കുവാനായിരുന്നു.- വാര്‍ഡ് 1, സര്‍വ്വേ 1445, 1446, കച്ചേരി വില്ലേജ്. ശ്രിമതി രാധക്കുണ്ടായിരുന്ന സ്ഥലം 1396.21 ച.മീറ്ററും, കെട്ടിപൊക്കിയത് 4994.37 ച.മീറ്ററും ആയിരുന്നു. അധികഫീസായി കൊടുക്കേണ്ടിയിരുന്ന 6,91,620 രൂപയില്‍ ഒരു രൂപ പോലും അവര്‍ക്ക് നല്‍കേണ്ടി വന്നില്ല. മുഴുവന്‍ ഇനാം. കെട്ടിടനിര്‍മ്മാണ ചട്ടത്തില്‍ അടുത്തിടെ വരുത്തിയ ഭേദഗതി മൂലമാണ് ഇത്രയും തുക കൂടി ശ്രീമതി രാധക്ക് കൊടുക്കേണ്ടിവരുന്നതെന്നും, എല്ലാ ഭേദഗതികളും അപ്പപ്പോള്‍ ഒര്‍മ്മിച്ചിരിക്കാന്‍ പ്രയാസമല്ലേയെന്നുമൊക്കെയാണ് വാദം.

4. ഇനിയുള്ളത് തിരുവനന്തപുരത്തുകാരായ ബി.വിജയനും, എം.വിജയ കുമാറിനും [റ്റി.സി.51/637, മഖം എസ്റ്റേറ്റ്, പാപ്പനംകോട്] വേണ്ടിയുള്ള പ്രത്യേകവാസസ്ഥലത്തിനു വേണ്ടിയുള്ളതാണ് [വാര്‍ഡ് 9. ശാസ്ഥമംഗലം, സര്‍വ്വേ 472/3, 472/3-1] അനുവദനീയ മായ എഫ്.ഏ.ആര്‍=2.5. 607.05 ച.മീറ്റര്‍ സ്ഥലത്ത് 1942.57 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മാളിക കെട്ടിയുയര്‍ത്തി. അധികം കൊടുക്കേണ്ട 1,86,500 രൂപയുടെ ഫീസ്സില്‍ ഒരു രൂപാ പോലും കൊടുക്കേണ്ടി വന്നില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഔദാര്യം.

5.തിരുവനന്തപുരത്തെ ഹീരാ കണ്‍സ്ട്രക്ഷന്‍സിന്റെ ഉടമ ഏ.ആര്‍. ബാബുവിന്റെ ആവശ്യം കവഡിയാറില്‍ [വാര്‍ഡ് 1, കവഡിയാര്‍ വില്ലേജ്, സര്‍വ്വേ 2483] ഒരു വാസസ്ഥലം ഉണ്ടാക്കുന്നതിലായിരുന്നു. 1133.36 ച.മീറ്റര്‍ സ്ഥലത്ത് 4191.62 ച.മിറ്റര്‍ വിസ്തൃതിയുള്ള ഒരു ചെറിയ വീടുണ്ടാക്കി താമസം തുടങ്ങി. പക്ഷേ അനുവദനിയമായ എഫ്.ഏ.ആര്‍ = 3 ആയിരുന്നു. അങ്ങനെ വന്നപ്പോല്‍ 7,92,140 രൂപ അധികഫീസ നല്‍കണം. പക്ഷേ കൊടുത്തതോ = 6,64,140. ഈ ചെറിയ മുതലാളിക്ക് 1,28,000 രൂപയുടെ ഇളവ് അനുവദിച്ചുകൊടുത്തത് ഒരു വലിയ കുറ്റമാണോ. തിരുവനന്തപുരം നിവാസികളുടെ ആളോഹരി നഷ്ടം കണക്കാക്കിയാല്‍ എത്ര നിസ്സാരം.

6. ഒന്നു കൂടി. തിരുവനന്തപുരത്തെ നികുഞ്ജം കണ്‍സ്ട്രക്ഷന്‍സിന്റെ ഉടമ [റ്റി.സി.4/2554(3), ഇന്ദ്രപ്രസ്ഥം, കുറവങ്കോണം, പട്ടം] ആര്‍. ഗണേശ് കുമാറാണ് അപേക്ഷകന്‍ . വഞ്ചിയൂര്‍ വില്ലേജില്‍ റിഷിമംഗലത്ത് [സര്‍വ്വേ 1863/എ] ഒരു വാസസ്ഥലം പണിയണം. 1497.39 ച.മീറ്റര്‍ സ്ഥലം കൈയ്യിലുണ്ട്. 4666.68 ച.മീറ്ററിലുള്ള വാസസ്ഥലമാണ് പണിതത്. ചട്ടപ്രകാരം എഫ്.ഏ.ആര്‍ =3 ആണ്. അതായത് 174.51 ച.മീറ്റര്‍ അധികമുള്ള തറവിസ്തീര്‍ണ്ണത്തിനു 1,74,510 രൂപ അടക്കണം. കുറേയെങ്കിലും കൊടുത്തു കാണണം. പക്ഷേ കോര്‍പ്പറേഷന്റെ കണക്കില്‍ ഒരു രൂപ പോലും വരവു വച്ചിട്ടില്ല.

അങ്ങനെ 17.50 ലക്ഷത്തോളം രൂപയുടെ ഔദാര്യം നമ്മുടെ ദരിദ്രനാരായണന്മാരായ 6 പേര്‍ക്കുകൂടി വീതിച്ച് നല്‍കിയ വിവരം അക്കൌണ്ടന്റ്ജനറല്‍ ബന്ധപ്പെട്ട എല്ലാ മാന്യ ഉദ്ദ്യോഗസ്ഥരേയും, നമ്മുടെ ബഹുമാനപ്പെട്ട ജനപ്രതിനിധികളേയും അറിയിച്ചിട്ടുണ്ട്. അക്കൌണ്ടന്റ് ജനറലിന്റെ ചുമതല കഴിഞ്ഞു. ഇനി ???

4 comments:

jinsbond007 said...

hi,

I think there is a mistake in numbers. Just check it. In second case, both numbers are same, though it is to be some 60k apart!

അങ്കിള്‍. said...

ജിന്‍സ്ബോണ്ടിന് നന്ദി. വിവരാവകാശനിയമപ്രകാരം കിട്ടിയ രേഖയില്‍ നിന്നും പകര്‍ത്തിയെഴുതിയപ്പോള്‍ ഉണ്ടായ ഒരു തെറ്റാണ്. തിരുത്തിയിട്ടുണ്ട്. വീണ്ടും, വീണ്ടും നന്ദി പറയുന്നു.

paarppidam said...

നന്നായിരിക്കുന്നു...

Unknown said...
This comment has been removed by a blog administrator.