Tuesday, November 4, 2008

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം-2

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം നടത്തി സ്വകാര്യ വ്യക്തിക്ക് ആനുകൂല്യം നല്‍കിയ മറ്റൊരു കഥ:

തിരുവനന്തപുരം പേരൂര്‍ക്കട പോസ്റ്റാഫീസിനെതിര്‍വശം രാജ് ബില്‍ഡിങ്സില്‍ താമസം ജെ.ലളിതമ്മയാണ് കെട്ടിട ഉടമ.

കുറച്ചു കൂടി വ്യക്തമാക്കിയാല്‍‍ പേരൂക്കട വില്ലേജില്‍, കൌഡിയാര്‍ വാര്‍ഡില്‍ സര്‍വ്വേ നമ്പര്‍ 434/C1-3 ല്‍ മൂന്നുനിലയില്‍ പണിതീര്‍ത്തിട്ടുള്ള Residential-cum-Shopping Complex.

വാണിജ്യാവശ്യത്തിനുള്ള ഉപയോഗത്തിനുവേണ്ടി ഉണ്ടാക്കുന്ന കെട്ടിടങ്ങളുടെ പരമാവധി കവറേജ് ഏരിയ 65 ശതമാനമാണു്. അതായത് ഒരു നിലയിലെ കൂടിയ തറ വിസ്തീര്‍ണ്ണവും സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവും തമ്മിലുള്ള അനുപാതമാണിത്. ഇത് നിയമം.

മേല്‍പ്പറഞ്ഞ ലളിതമ്മയുടെ കെട്ടിടത്തിനു മൂന്നു നിലകളിലായി 672 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്നു. താഴത്തെ നിലയിലെ വിസ്തീര്‍ണ്ണം 224 ച.മീറ്ററും, സ്ഥലവിസ്തീര്‍ണ്ണം 359.17 ച.മീറ്ററും. അതായത് കെട്ടിടത്തിന്റെ കവറേജ് ഏരിയാ= 62.37% . വേറൊരു വിധത്തില്‍ പറഞ്ഞാല്‍, അധികനിര്‍മ്മാണത്തിനു താഴത്തെ നിലയില്‍ 9.46 ച.മീറ്റര്‍ വരെ മാത്രമേ അനുമതി നല്‍കാന്‍ നിയമപ്രകാരം അധികാരമുള്ളൂ. മൂന്നു നിലയിലും കൂടി ഏറി വന്നാല്‍ ആകെ അനുവദിക്കാവുന്നത് 28.38 ച.മീറ്റര്‍.

ഇങ്ങനെയുള്ള അവസ്ഥയിലാണ് ശ്രീമതി ലളിതമ്മ തന്റെ കെട്ടിടത്തില്‍ മൂന്നു നിലയിലും കൂടി 174 ച.മീറ്റര്‍ നീട്ടികെട്ടാനുള്ള അനുവാദം തേടിയതും, നേടിയെടുത്തതും. ഇതിനനുവാദം കൊടുത്തപ്പോള്‍ കവറേജ് ഏരിയ 78.51% ആയിപ്പോകുമെന്നോ, മുനിസിപ്പലിറ്റി കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ക്ക് എതിരായിപ്പോകുമെന്നോ ഒന്നുംതന്നെ തിരുവനന്തപുരം കോര്‍പ്പറേഷനു പ്രശ്നമായിരുന്നില്ല.

അക്കൌണ്ടന്റ് ജനറലിനു കുരക്കാനേ അധികാരം കൊടുത്തിട്ടുള്ളൂ, കടിക്കാന്‍ പാടില്ല. അതുകൊണ്ട് വിവരങ്ങളെല്ലാം കൂടി എഴുതി ബന്ധപ്പെട്ട അധികാരികള്‍ക്ക് എഴുതികൊടുത്തു. അവര്‍ അതുവാങ്ങി മേശക്കുള്ളില്‍ ഭദ്രമായി സൂക്ഷിച്ചു. ഏ.ജീ തന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനും, ജനപ്രതിനിധികള്‍ക്കും വീണ്ടും കൊടുത്തു. അവരും വാങ്ങി സൂക്ഷിച്ച് വച്ചിട്ടുണ്ട്, വെളിച്ചം കാണിക്കാതെ.

ജനാധിപത്യം നീണാള്‍ വാഴട്ടെ.

കടപ്പാട്: വിവരാവകാശ നിയമം, സി.ഏ.ജീ. റിപ്പോര്‍ട്ട്

തുടരും.......

2 comments:

paarppidam said...

അങ്കിൾ എങ്ങിനെ ഈ ഡീറ്റെയിത്സ് സംഘടിപ്പിക്കുന്നു.

Anonymous said...

തിരുവനന്തപുരം: ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലപരിധി (കവറേജ്) കുറയ്ക്കുകയും പ്രവേശന പാതകളുടെ വീതി, പാര്‍ക്കിങ് സൌകര്യം, തുറസായ സ്ഥലങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുകയും ചെയ്തു കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.

റസിഡന്‍ഷ്യല്‍ ഫ്ലാറ്റുകളുടെ കവറേജ് 1.5 ആയി കുറച്ചു. അധിക ഫീസോടെ ഇതു 2.75 വരെയാക്കാം. 12 മീറ്റര്‍ വീതിയുള്ള റോഡിനോടു ചേര്‍ന്നു 100 യൂണിറ്റ് വരെയുള്ള ഫ്ലാറ്റ് നിര്‍മിക്കാം. അതില്‍ കൂടുതലുള്ളതിനു 15 മീറ്റര്‍ റോഡ് വീതി വേണം. നാലു നിലയില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടമാണെങ്കില്‍ സമീപ റോഡിന് ഏഴു മീറ്ററില്‍ കൂടുതല്‍ വീതി വേണം.

100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള
താമസ സ്ഥലത്തിന് ഒരു കാര്‍ പാര്‍ക്കിങ് എന്ന നിലയില്‍ ഫ്ലാറ്റുകള്‍ക്കു പാര്‍ക്കിങ് സൌകര്യം വേണം. ഹോട്ടലുകള്‍ക്കും മറ്റും ഇൌ നിരക്ക് കൂടും. സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ റസിഡന്‍ഷ്യല്‍ ഫ്ലാറ്റുകളും അപ്പാര്‍ട്ട്മെന്റുകളും 30% അധിക പാര്‍ക്കിങ് സൌകര്യം ഏര്‍പ്പെടുത്തണം.

എല്ലാ ബഹുനില കെട്ടിടങ്ങള്‍ക്കും നാലുവശത്തും അഞ്ചു മീറ്ററില്‍ കുറയാത്ത സ്ഥലം വാഹന ഗതാഗതത്തിനു തുറസായി ഇടണം. ലോഡ്ജുകള്‍, ആശുപത്രികള്‍, കല്യാണമണ്ഡപങ്ങള്‍, റസിഡന്‍ഷ്യല്‍ ഫ്ലാറ്റുകള്‍ എന്നിവ സൂര്യതാപം ഉപയോഗിച്ചുള്ള വാട്ടര്‍ഹീറ്റിങ് സംവിധാനം ഏര്‍പ്പെടുത്തണം.

നിര്‍മാണം സംബന്ധിച്ച എല്ലാ വിവരങ്ങളും പെര്‍മിറ്റിന്റെ വിശദാംശങ്ങളും നിര്‍മാണ സ്ഥലത്തു പ്രദര്‍ശിപ്പിക്കണം. ഭൂവികസനം
നടത്തി വില്‍ക്കുന്നവര്‍ ലേ ഒൌട്ട് അപ്രൂവലിന്റെ വിവരങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കണം.

വസ്തുവിന്റെ അതിര്‍ത്തിയില്‍നിന്നുള്ള അകലത്തെക്കാള്‍ കൂടുതല്‍ ആഴത്തില്‍ നിര്‍മാണാവശ്യത്തിനുവേണ്ടി കുഴിക്കണമെങ്കില്‍ അയല്‍വാസികളുടെ സമ്മതപത്രം വാങ്ങണം. പൈലിങ്മൂലം നാശനഷ്ടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കണം. നിര്‍മാണ സ്ഥലത്തു യോഗ്യതയും പരിചയവുമുള്ള എന്‍ജിനീയര്‍മാര്‍ ഉണ്ടാകണം. സുരക്ഷാ വ്യവസ്ഥകളും നിശ്ചയിച്ചു. ഭേദഗതികള്‍ പ്രാബല്യത്തില്‍ വന്നതായി മന്ത്രി പാലോളി മുഹമ്മദ്കുട്ടി അറിയിച്ചു.[Manorama dated 20th Jan 2010]