Sunday, December 16, 2007

കേരളാ കശുവണ്ടി കോര്‍പ്പറേഷന്‍ - നഷ്ടം:9.76 കോടി രൂപ.

പൂര്‍ണ്ണമായും കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണീ കമ്പനി. അതായത്‌ മൂലധനമായ 18,243.70 ലക്ഷം രൂപയും സര്‍ക്കാര്‍ മുടക്കിയതാണ്. ഇതു കൂടാതെ സര്‍ക്കാരില്‍ നിന്നും കടമായി വാങ്ങിയ 18,459.41 ലക്ഷം രൂപയും ഈ കമ്പനി തിരിയെ കൊടുക്കാനുണ്ട്‌(മാര്‍ച്ച്‌ 2006 അവസാനം വരെ). കൂടുതലായി, വിവിധ ബാങ്കുകളില്‍ നിന്നും വാങ്ങിയ 5000 ലക്ഷം രൂപയുടെ ക്യാഷ്‌ ക്രെഡിറ്റിന്‌ സര്‍ക്കാര്‍ ഗ്യാരണ്ടിയും നിന്നിട്ടുണ്ട്‌ (മാര്‍ച്ച്‌ 2006 വരെ).

1969-ല്‍ തുടങ്ങിയ ഈ കമ്പനി 2002-2003 വരെയുള്ള കണക്കുകളേ ഇതുവരെ ആഡിറ്റ്‌ ചെയ്ത്‌ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. അതുവരെ കമ്പനിക്കുള്ള സഞ്ചിത നഷ്ടം 41,374.88 ലക്ഷം രൂപ.

മാനേജ്‌മെന്റിന്റെ ബുദ്ധിശൂന്യമായ ഒരു തീരുമാനം കമ്പനിയെ 9.76 കോടി രൂപയുടെ നഷ്ടത്തില്‍ കൊണ്ടെത്തിച്ച കഥയാണ് താഴെ വിവരിക്കുന്നത്‌.

വിശദവിവരങ്ങള്‍:

സംഭരിച്ചുകൊണ്ടിരുന്ന തോട്ടണ്ടി മേയ്‌ 2005 വരേയുള്ള സംസ്കരണത്തിന് മാത്രമേ തികയൂ എന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌ കമ്പനിയുടെ മനേജിംഗ് ഡയറക്ടര്‍ തന്നെയാണ്. അതിന്റെ അടിസ്ഥാനത്തില്‍ 5000 മെ.ടണ്‍ തോട്ടണ്ടി കൂടി ഇറക്കുമതി ചെയ്യുവാന്‍ ഏപ്രില്‍ 2005-ല്‍ ടെന്‍ഡര്‍ ക്ഷണിച്ചു. 29 ഏപ്രില്‍ 2005-ല്‍ 6000 മെ.ട. തോട്ടണ്ടിക്കുവേണ്ടി സിംഗപ്പൂരിലെ Nomanbhoy & Sons Pte Ltd എന്ന കമ്പനിയുമായി ഇറക്കുമതി കരാര്‍ ഒപ്പുവച്ചു, മെ.ടണ്ണിന് US $ 1220 ( 53,314 രൂപ) നിരക്കില്‍; ജൂലൈയ്‌ 15 ന് മുമ്പ്‌ മുഴുവന്‍ തോട്ടണ്ടിയും കമ്പനിക്ക്‌ ലഭിച്ചിരിക്കുകയും വേണം.

എന്നാല്‍ ലാഭ-നഷ്ടം ഉണ്ടാകാതിരിക്കണമെങ്കില്‍ തോട്ടണ്ടിയുടെ വില US $ 1042.65 (45,563 രൂപ) ആയിരിക്കണമെന്ന്‌ ടി ടെന്‍ഡര്‍ വിളിക്കുന്നതിനു മുമ്പ്‌ കമ്പനിതന്നെ കണക്കാക്കിയിരുന്നു. അതായത്‌ 4.65 കോടി രൂപ (53314-45563 X 6000) നഷ്ടമുണ്ടാകുമെന്ന്‌ അറിഞ്ഞുകൊണ്ട്‌ തന്നെ 6000 മെ.ടണ്‍ ന് വേണ്ടി ഇറക്കുമതി കരാറില്‍ കമ്പനി ഒപ്പിട്ടു. ഈ തോട്ടണ്ടി സംസ്കരിച്ച്‌ കശുവണ്ടിയാക്കി വില്‍ക്കുമ്പോള്‍ നല്‍കേണ്ട 44.58 ലക്ഷം രൂപയുടെ വില്പന കമ്മീഷന്‍ മേല്‍പ്പറഞ്ഞ് നഷ്ടത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.

ജൂലൈ 2005 ലെങ്കിലും സംസ്കരണം തുടങ്ങാനാകുമെന്ന ഉദ്ദേശത്തില്‍ ഇറക്കുമതി ചെയ്ത തോട്ടണ്ടി ജൂലൈയില്‍ തന്നെ എത്തിയെങ്കിലും ആഗസ്റ്റ്‌ 2005 ലേ സംസ്കരണ കേന്ദ്രങ്ങളിലെത്തിക്കാന്‍ കമ്പനിക്ക്‌ കഴിഞ്ഞുള്ളൂ. 6349.855 മെ.ടണ്‍ തോട്ടണ്ടിയാണ് അങ്ങനെയെത്തിയത്‌. അക്കൊല്ലം ആഗസ്റ്റ്-ഒക്ടോബര്‍ മാസത്തോടെ 34.25 കോടി രൂപയും കൊടുത്തു തീര്‍ത്തു. (C&F charges, Interest എന്നിവ ഉള്‍പ്പടെ).

ചുരുക്കത്തില്‍ മേയ്‌ 2005 മുതല്‍ സംസ്കരണം തുടങ്ങാന്‍ ധൃതി പിടിച്ച്‌ കൂടുതല്‍ വില കൊടുത്ത്‌ ഇറക്കുമതി ചെയ്ത തോട്ടണ്ടി സംസ്കരിച്ചത്‌ ആഗസ്റ്റ്-ഒക്ടോബര്‍ മാസങ്ങളിലാണ്. തോട്ടണ്ടി സംസ്കരിച്ച്‌ കശുവണ്ടിപ്പരിപ്പാക്കുവാന്‍ കമ്പനിക്ക്‌ ചിലവായത്‌ രൂപാ 7.94 കോടി. അങ്ങനെ ആകെ ചിലവ്‌=42.19 കോടി രൂപ. എന്നാല്‍ ഇത്രയും കശുവണ്ടി പരിപ്പ്‌ വിറ്റതോ, വെറും 32.43 കോടി രൂപക്ക്‌. നഷ്ടം=9.76 കോടി രൂപ. തോട്ടണ്ടിയുടെ വിലപോലും (34.25 കോടി) സംസ്കരിച്ച കശുവണ്ടി പരിപ്പിന് ലഭിച്ചില്ല.

കൂടിയ വിലകൊടുത്ത്‌ തിടുക്കത്തില്‍ ഇറക്കുമതി ചെയ്യാനെടുത്ത മാനേജ്മെന്റിന്റെ തീരുമാനം കമ്പനിക്ക്‌ 9.76 കോടി രൂപയുടെ നഷ്ടം വരുത്തി. സംസ്കരണത്തിനെടുത്ത കാലതാമസവും നഷ്ടം കൂടുവാനിടയാക്കി.

അക്കൌണ്ടന്റ്‌ ജനറല്‍ ഇക്കാര്യങ്ങളെല്ലം സംസ്ഥാന നിയമസഭയെ അറിയിച്ചിട്ട്‌ അവരുടെ പതികരണത്തിനു വേണ്ടി കാത്തിരിക്കുന്നു.

ആധാരം: സി.എ.ജി. യുടെ റിപ്പോര്‍ട്ട്.

5 comments:

N.J Joju said...

അങ്കിള്‍,

ഇതിനൊക്കെ ആരാണുത്തരവാദികള്‍?
രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ?

അങ്കിള്‍ said...

കമ്പനി ഉദ്ദ്യോഗസ്ഥര്‍ തന്നെയാണ് ഇവിടെ പ്രതിക്കൂട്ടില്‍.

ഭൂമിപുത്രി said...

മൊത്തം സ്റ്റാറ്റിസ്റ്റിക്ക്സ് ആണല്ലൊ അങ്കിളെ..എതായാലും കാര്യങ്ങളുടെകിടപ്പുവശം
മഹാമോശമാണെന്നു മനസ്സിലായി കേട്ടൊ

അങ്കിള്‍. said...

ഭൂമിപുത്രിക്ക്‌,

ഇവിടെയെഴുതിയതെല്ലാം ആധികാരികമായ രേഖകളില്‍ നിന്നും പകര്‍ത്തിയതാണ്. അതുകൊണ്ട്‌, കൊടുത്തിരിക്കുന്ന കണക്കുകളും ആധികാരികമാണ്.

കമ്പനികള്‍ ഭരിക്കുന്നത്‌ ആപ്പ ഊപ്പകളല്ല. ആതാതു വിഷയങ്ങളില്‍ വിദഗ്ദരാണെന്നാണ് വയ്പ്പ്‌. എന്നാല്‍ അവര്‍ കാണിക്കുന്നതോ, ശുദ്ധ അബദ്ധങ്ങളും.

Unknown said...
This comment has been removed by a blog administrator.