Friday, March 14, 2008

കെ.ടി.ഡി.സി - താജ്‌ കൂട്ടുകെട്ട്‌ - ഭാഗം രെണ്ട്‌ (KTDC)

കെ.ടി.ഡി.സി യുടെ ഉപ കമ്പനിയായ ടൂറിസ്റ്റ്സ് റിസോര്‍ട്ട്സ് കേരള ലിമിറ്റഡും (TRKL)- താജ്‌ ഗ്രുപ്പിന്റെ ഇന്‍ഡ്യന്‍ ഹോട്ടല്‍‌സ്‌ കമ്പനി ലിമിറ്റഡും (IHCL)ചേര്‍ന്നുണ്ടാക്കിയ സംയുക്ത-സംരംഭ-കമ്പനിയായ ടാജ്-കേരള-ഹോട്ടല്‍‌സ്‌ ആന്‍ഡ്‌ റിസോര്‍ട്ട്‌സ്‌ ലിമിറ്റഡ്‌ (TKHRL) നെ പറ്റി വിശദമായി കഴിഞ്ഞ പോസ്റ്റില്‍ പ്രദിപാദിച്ചിരുന്നു.

1994-95 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സംയുക്ത-സംരഭ കമ്പനി 1997-98 വരെ ലാഭത്തില്‍ തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്‌. എന്നാല്‍ അതിനു ശേഷം മാര്‍ച്ച്‌ 2007 വരെയുള്ള കാലയളവിലുള്ള പ്രവര്‍ത്തനം 11.49 കോടി രൂപയുടെ സഞ്ചിത നഷ്ടത്തിലാണ് കലാശിച്ചത്‌. സംയുക്ത-സംരംഭ കമ്പനി നഷ്ടത്തിലായെന്ന്‌ വച്ച്‌ താജ്‌ ഗ്രൂപ്പിനു ക്ഷതമൊന്നും സംഭവിച്ചില്ല. പ്രവര്‍ത്തന ഫീസ്‌, മറ്റു പൊതുചെലവുകള്‍ എന്നീ പേരുകളില്‍ സംയുക്ത-സംരംഭ കരാറനുസരിച്ചു തന്നെ താജ്‌ ഗ്രൂപ്പുകാര്‍ കോടിക്കണക്കിനു രുപ കൊല്ലം തോറും സംയുക്ത-സംരംഭ കമ്പനിയില്‍ നിന്നും എഴുതിയെടുത്തു കഴിഞ്ഞിരുന്നു.

സമാന രീതിയില്‍ ഇന്‍ഡ്യാമാഹാരാജ്യത്ത്‌ പ്രവര്‍ത്തിക്കുന്ന മറ്റു പ്രമുഖ ഹോട്ടല്‍ ശൃംഘലകളുടെ പ്രവര്‍ത്തന ചിലവുകളുമായി ഒരു താരതമ്യ പഠനം സി.ഏ.ജി. നടത്തുകയുണ്ടായി. 2000-2006 കാലയളവില്‍ മറ്റുള്ളവര്‍ പ്രവര്‍ത്തന-വരുമാനത്തിന്റെ 58.80% മുതല്‍ 74.1% വരെ ഈയിനത്തില്‍ ചിലവിട്ടപ്പോള്‍ നമ്മുടെ സംയുക്ത-സംരംഭ കമ്പനി ചിലവാക്കിയത്‌ പ്രവര്‍ത്തന-വരവിന്റെ 75% മുതല്‍ 93% വരെയാണ്. അങ്ങനെയാണ് സംയുക്ത-സംരംഭ കമ്പനിയെ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക കൂപ്പ്‌ കുത്തിച്ചത്‌.

ഇതെല്ലാം നടക്കുമ്പോള്‍ വിദേശ സഞ്ചാരികളുടെ സംസ്ഥാനത്തോട്ടുള്ള വരവ്‌ 69,309 (1991) ല്‍ നിന്നും 3,45,546 (2003-04) ആയിട്ടും സ്വദേശ സഞ്ചാരികളുടെ ഇങ്ങോട്ടുള്ള വരവ്‌ 9,48,991 (1991) ല്‍ നിന്നും 59,72,182 (2004) ആയിട്ടും വര്‍ദ്ധിച്ചിരുന്നു. താഴെ കാണിച്ചിരുക്കുന്ന പട്ടിക കുറച്ചു കൂടി വളിച്ചം വീശും:

ഇതില്‍:
(1)= വര്‍ഷം
(2)= ആകെ വരുമാനം
(3)= പ്രവര്‍ത്തന ഫീസായും, പൊതുചെലവുകള്‍ എന്ന നിലയിലും താജ്‌ ഗ്രൂപ്പ്‌ വസൂലാക്കിയത്‌.
(എല്ലാം ലക്ഷം രൂപാ കണക്കില്‍)

(1)--------------------(2)-------------(3)-----
2000-01------------1945.40-------1630.94
2001-02------------1894.85-------1659.93
2002-03------------1986.59-------1846.83
2003-04------------2405.13-------1973.84
2004-05------------2633.20-------2209.73
2005-06------------3016.12-------2284.40
2006-07------------3679.85-------2776.63
-------------------------------------------------

അതു പോലെ ഇന്‍ഡ്യയിലെ ഇതേ മേഖലയിലെ സമാന ഹോട്ടലുകളുടെ 2000-06 കാലയളവിലെ പ്രവര്‍ത്തന ലാഭം 21.4% മുതല്‍ 36.5% വരെയായിരുന്നു. ഇതേ കണക്കില്‍ നോക്കിയാല്‍ നമ്മുടെ സംയുക്ത-സംരംഭ കമ്പനി ഈ കാലയളവില്‍ 43 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം ഉണ്ടാക്കണമായിരുന്നു. പക്ഷേ സംഭവിച്ചതോ????

ഇതിനിടയില്‍ സംയുക്ത-സംരഭ കമ്പനി 2000-01 വരെ 13.80 കോടി രൂപ കടമായിട്ട്‌ മറ്റു പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും കൈപറ്റിയതായി കണക്കില്‍ കാണിച്ചിരിക്കുന്നു. എന്നാല്‍ കെ.ടി.ഡി.സി. ക്ക്‌ സംയുക്ത-സംരംഭ കമ്പനിയില്‍ വേണ്ടത്ര പ്രാതിനിധ്യം ഇല്ലാത്തതു കൊണ്ട്‌ മേല്‍ കാണിച്ച കടം വാങ്ങിയതിന്റേയും, അതിന്റെ ചിലവുകളുടേയും നിജസ്ഥിതി അറിയാന്‍ മാര്‍ഗ്ഗമില്ല.

സംയുക്ത-സംരഭത്തിന്റെ ഭരണത്തില്‍ ഇടപെടാനുള്ള ശ്രമം.

കേരളത്തില്‍ വിനോദ സഞ്ചാരം കൊടുംബിരിക്കൊണ്ടിരിക്കുമ്പോള്‍, അതിന്റെ വികസനത്തിനു വേണ്ടി ആ മേഖലയിലെ പ്രഗല്‍ഭരായ താജ്‌ ഗ്രൂപ്പിനെ തന്നെ നിയോഗിച്ചിരിക്കുമ്പോള്‍, എല്ലാ വിധത്തിലുള്ള പ്രവര്‍ത്തന ഫണ്ടും, ഇഷ്ടം പോലെ മൂലധനവും ഉണ്ടായിരിക്കുമ്പോള്‍ ഈ സംയുക്ത-സംരംഭ കമ്പനി മാത്രം നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക്‌ ജൈത്രയാത്ര നടത്തുകയായിരുന്നു. സംസ്ഥാനത്തെ വിനോദസഞ്ചാരം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതെല്ലാം കണ്ട്‌ മടുത്തിട്ടാകണം ജനുവരി 2006 ല്‍ സംയുക്ത-സംരംഭ കമ്പനിയിലേക്ക്‌ ഒരു കത്തെഴുതി. താജ്‌ ഗ്രൂപ്പ്‌ കൊല്ലാകൊല്ലം എഴുതിയെടുത്തു കൊണ്ടിരിക്കുന്ന, മറ്റെവിടുത്തെക്കാളും കൂടുതലായുള്ള, പ്രവര്‍ത്തന ഫീസിനേയും മറ്റു പൊതു ചെലവിനേയും പറ്റി ആ കത്തില്‍ പരാമര്‍ശിച്ചിരുന്നു. അതിനു ശേഷം നടന്ന ബോര്‍ഡ്‌ മീറ്റിംഗിലാണ് കെ.ടി.ഡി.സി. യെ പ്രതിനിധീകരിക്കുന്ന ബോര്‍ഡംഗങ്ങള്‍ക്ക്‌ ഇതേപറ്റി സംസാരിക്കാനുള്ള ബുദ്ധി ഉദിച്ചത്‌. കിം ഫലം. യാതൊരു വിശദീകരണവും സംയുക്ത-സംരഭ കമ്പനിയില്‍ നിന്നും ഉണ്ടായില്ല. വിശദീകരണം നേടിയെടുക്കാനുള്ള പ്രാതിനിധ്യവും സംയുക്ത-സംരംഭ കമ്പനിയില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നില്ല.

സംയുക്ത-സംരംഭ കമ്പനിയുടെ 14 മത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കെ.ടി.ഡി.സി യുടെ TRKL-ം താജ്‌ ഗ്രൂപ്പിന്റെ IHCL നേയും കൂടാതെ അമാനന്ദ്‌ ഇന്‍‌വെസ്റ്റ്മെന്റ്‌ ലിമിറ്റഡ്‌ (AIL)എന്നൊരു പങ്കാളിയെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു പങ്കാളി ആരാണെന്നോ, എന്തുമാത്രം പങ്ക്‌ അവര്‍ക്കുണ്ടന്നോ ഉള്ള വിവരം കെ.ടി.ഡി.സി. ക്കോ സര്‍ക്കാരിനോ ഇല്ല. അതിനു വേണ്ടി യുള്ള അന്വേഷണം തുടര്‍ന്നതുമില്ല.

സംഗതി ഇത്രയുമൊക്ക പുരോഗമിച്ചപ്പോള്‍, സംയുക്ത-സംരഭ കമ്പനിയുടെ ഒരു പങ്കാളിയായ TRKL (അതായത്‌ കെ.ടി.ഡി.സി യുടെ പ്രതിനിധി) സംയുക്ത-സംരഭ കമ്പനിയുതെ കഴിഞ്ഞ 5 കൊല്ലത്തെ പ്രവര്‍ത്തനത്തെ പറ്റി ഒന്നു വിലയിരുത്തി ഒരു റിപ്പോര്‍ട്ടുണ്ടാക്കാനായി ഒരു ചാര്‍ട്ടേര്‍ഡ്‌ അക്കൌണ്ടിംഗ് കമ്പനിയെ നിയോഗിച്ചു. മതിയായ പ്രാതിനിധ്യം ഇല്ലാത്ത TRKL ന്റെ ആള്‍ക്കാരെ സംയുക്ത-സംരംഭ കമ്പനിയുടെ അടുത്തെങ്ങും ചെല്ലാന്‍ അനുവദിച്ചില്ല. വേണ്ട കാര്യങ്ങല്‍, വേണ്ടപ്പോള്‍ സംയുക്ത-സംരംഭ കമ്പനിയുടെ ബോര്‍ഡ്‌-മീറ്റിംഗില്‍ അറിയിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞ്‌ ചാര്‍ട്ടേര്‍ഡ്‌ അക്കൌണ്ടിംഗ്‌ കമ്പനിയെ ഓടിച്ചു വിട്ടു.

കെ.ടി.ഡി.സി ക്ക്‌ ചുമ്മാതിരിക്കാന്‍ കഴിയുമോ. സംയുക്ത-സംരംഭ കരാറ്‌ തന്നെ ഉടന്‍ നിര്‍ത്തിക്കളയാന്‍ വേണ്ടി മാര്‍ച്ച്‌ 2006-ല്‍ ലീഗല്‍‍ ഒപിനിയന്‍ തേടി. 66.66% ഓഹരി മൂലധനം കയ്യാളുന്ന താജ്‌ ഗ്രൂപ്പിനെതിരെ 33.33% മാത്രം ഓഹരികല്‍ കൈവശമുള്ള TRKL നു ഒന്നും ചെയ്യാനാകില്ലെന്ന്‌ വക്കീലന്മാര്‍ വിധിയെഴുതി. സര്‍ക്കാര്‍ മുടക്കിയ 16.67 കോടി രൂപ സ്വാഹാ...

എന്നാല്‍ കമ്പനി നിയമത്തിലെ 233 A വകുപ്പ്‌ പ്രകാരം കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട്‌ നിര്‍ബന്ധിപ്പിച്ച്‌ ഒരു സ്പെഷ്യല്‍ ആഡിറ്റ്‌ ചെയ്യിപ്പിക്കാന്‍ വകയുണ്ടായിരുന്നു. സി.എ.ജി. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയും ചെയ്തു. എവിടെ... താജ്‌ ഗ്രൂപ്പിന്റെ മുമ്പില്‍ മുട്ടിടിച്ച്‌ നില്‍ക്കുന്നതേയുള്ളൂ, ഇപ്പോഴും.

ബൂലോഗ കാവിലമ്മേ, നമ്മുടെ സര്‍ക്കാരിനേയും, കെ.ടി.ഡി.സി യേയും കാത്തോളണമേ....

6 comments:

അങ്കിള്‍. said...

ബൂലോഗ കാവിലമ്മേ നമ്മുടെ സര്‍ക്കാരിനേയും, കെ.ടി.ഡി.സി യേയും കാത്തോളണമേ....

തോന്ന്യാസി said...

അങ്കിള്‍ കഴിഞ്ഞ ബ്ലോഗില്‍ പരഞ്ഞതാണ് ശരി, ഇതൊക്കെ ബ്ലോഗിലൂടെ മാത്രമേ പൂറത്തു വരൂ,

എന്തും വെട്ടിപ്പിടിക്കാനും,പിടിച്ചടക്കാനും നടക്കുന്ന മുഖ്യമന്ത്രി പോലും ഇതെല്ലാം അറിഞ്ഞ് സ്വയം സൃഷ്ടിച്ച വാത്മീകത്തിനുള്ളില്‍ ഇരിക്കുകയാകണം,

പോലീസ് സ്റ്റേഷനില്‍ ബോംബുണ്ടാക്കുമെന്ന് വീരവാദം പറഞ്ഞ വ്യക്തി ഇപ്പോള്‍ ടൂറിസം കൂടി കൈയാളുന്നു, ഇതൊക്കെ ശ്രദ്ധയില്‍പ്പെട്ടാലും എന്തെങ്കിലും ചെയ്യാന്‍ ഇവര്‍ശ്രമിക്കുമെന്ന് തോന്നുന്നില്ല,

കടുകുചോരുന്നത് കണ്ടെത്തി ഓട്ട അടക്കുന്നവര്‍, ആന ചോരുന്നത് കാണാതെ പോകൂന്നതോ, അതോ കണുമൂടിക്കെട്ടി ഇരിക്കുന്നതോ?

അങ്കിള്‍ said...

തോന്ന്യാസി,
ഈ കേസടങ്ങുന്ന സി.ഏ.ജി. റിപ്പോര്‍ട്ട് ഫെബ്രുവരി 26 നു അസംബ്ലിയുടെ മേശപ്പുറത്തു വച്ചു. എല്ലാ സാമാജികര്‍ക്കും കോപ്പികള്‍ കൊടുത്തു. ആരും ഇതുവരെ തുറന്നു നോക്കിയതായി തോന്നുന്നില്ല. ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ക്ക് മാത്രം കാര്യങ്ങള്‍ അറിയാം. അവര്‍ വെളിയില്‍ മിണ്ടില്ല.

Appu Adyakshari said...

എന്റങ്കിളെ, എന്തുപറയാനാ. ഇതൊക്കെ ബ്ലോഗിലൂടെയെങ്കിലും പുറത്തുവരാന്‍ ഇടയായല്ലോ.

Anonymous said...

Your post sheds light to the incompetant governance of our state. While I was working in a private resort, we used to get gursts send from KTDC resorts. The reason they say was the KTDC resort was full. But in actuality, there would be so many vacant rooms. Later I came to know that the management of the KTDC resort receive a good amount of money as commission from the resort where I worked! Poor keralites.

Unknown said...
This comment has been removed by a blog administrator.