Monday, September 29, 2008

തൊഴിലുറപ്പ് പദ്ധതി - 2 : കൂടുതല്‍ ഉള്ളറക്കഥകള്‍

തൊഴിലുറപ്പ് പദ്ധതിയും തദ്ദേശസ്വയംഭരണവും - തുടരുന്നു...

2008 ഏപ്രില്‍ മുതല്‍ സംസ്ഥാനം മുഴുവന്‍ നടപ്പിലാക്കിയ ഒരു പദ്ധതിയാണിത്. ഇതിന്റെ ഒന്നാം ഭാഗം വായിച്ച് വരുന്നവര്‍ക്ക് കൂടുതല്‍ മനസ്സിലാകും. ഒരു മാധ്യമത്തില്‍ കൂടിയും കിട്ടാത്ത വിവരങ്ങളാണ് ഞാനിവിടെ ശേഖരിച്ച് നിരത്തിയിരിക്കുന്നത്.

ജനപങ്കാളിത്തം
.
നിയമത്തിലെ വ്യവസ്ഥകള്‍ വിശദീകരിക്കുന്നതിനും രജിസ്ട്രേഷനുള്ള അപേക്ഷകള്‍ സ്വരൂപിക്കുന്നതിനും പരിശോധന നടത്തുന്നതിനും നിയമം നടപ്പായപ്പോള്‍ ഗ്രാമസഭ വിളിച്ചു ചേര്‍ക്കണമെന്നത് നിര്‍ബന്ധമായിരുന്നു. പാലക്കാട് ജില്ലയില്‍ ഒരിടത്തും അതു നടന്നില്ല. തല്‍ഫലമായി പദ്ധതിയുടെ പ്രയോജനത്തെ പറ്റി ഗുണഭോക്താക്കള്‍ക്ക് അറിയാനും കഴിഞ്ഞില്ല.

വീടുവീടാന്തരമുള്ള സര്‍വ്വേ നടത്തിയതേയില്ല.
പദ്ധതിയെപറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ സന്നദ്ധരായവരെ കണ്ടുപിടിക്കുന്നതിനും ഗ്രാമപഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍ , പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ , സ്ത്രീകള്‍ , ഗ്രാമതലത്തിലുള്ള ഒരു സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്‍ , പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന ഒരു സംഘം വീടുവീടാന്തരം ഒരു സര്‍വ്വേ നടത്തണമെന്നായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. അങ്ങനെയൊരു സര്‍വ്വേ 16 ഗ്രാമപഞ്ചായത്തുകള്‍ പരിശോധിച്ചതില്‍ മൂന്നെണ്ണത്തില്‍ മാത്രമേ നടത്തിയുള്ളൂ. പദ്ധതികൊണ്ടുള്ള പ്രയോജനത്തെപറ്റി ജനങ്ങള്‍ക്ക് വേണ്ട അറിവു ലഭിക്കാതിരിക്കുന്നതിനു ഇതു കാരണമായി. തൊഴില്‍ ആവശ്യപ്പെടുന്നവര്‍ ഉണ്ടാകാതെപോയി എന്നതായി ഫലം.

രജിസ്ട്രേഷനുള്ള അപേക്ഷ.
സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഫാറത്തില്‍ ഈ പദ്ധതിയിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്തിനു നല്‍കണം. വാക്കാലുള്ള അപേക്ഷപോലും സ്വീകരിക്കണം. അത്ര ലഘുവാണ് നടപടിക്രമങ്ങള്‍. അപേക്ഷ ലഭിച്ചുകഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ ഗ്രാമപഞ്ചായത്ത് അപേക്ഷ പരിശോധിക്കുകയും കുടുമ്പത്തെ രജിസ്റ്റര്‍ ചെയ്യുകയും വേണം. പാലക്കാടും വയനാടും ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കുടുമ്പാംഗങ്ങളുടെ എണ്ണം യഥാക്രമം 166200 -ം 101444 -ം , അത് ആ ജില്ലകളിലെ ആകെ ഗ്രാമീണ കുടുമ്പങ്ങളുടെ 36% -ം 63% -ം ആയിരുന്നു.

രജിസ്ട്രേഷനില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം.
പദ്ധതിയനുസരിച്ച വര്‍ഷത്തിലെ എല്ലാ ദിവസവും രജിസ്റ്റര്‍ ചെയ്യാമെന്നിരിക്കേ , ഗ്രാമവികസന കമ്മീഷ്ണര്‍ 2006 ഫെബ്രുവരി 2 നും 16 നും മദ്ധ്യേ അപേക്ഷകള്‍ സ്വീകരിക്കുവാനാണ് ജില്ലാ പ്രൊഗ്രാം കോ-ഓര്‍ഡിനേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഈ നിര്‍ദ്ദേശമനുസരിച്ച പാലക്കാട് ജില്ലയില്‍ അപേക്ഷകള്‍ സ്വീകരിച്ചത് ഈ ദിവസങ്ങളില്‍ മാത്രമായിരുന്നപ്പോള്‍ വയനാട്ടില്‍ വര്‍ഷം മുഴുവനും അപേക്ഷ സ്വീകരിച്ചു. പിന്നീട് പാലക്കാട് ജില്ലയില്‍ 2006 സെപ്റ്റമ്പര്‍ മുതലാണ് തുടര്‍ച്ചയായി രജിസ്ട്രേഷന്‍ പുനരാരംഭിച്ചത്. ഇതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമായതു കൂടാതെ നിയമം ഉറപ്പു നല്‍കുന്ന ഗുണഫലങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്നും അര്‍ഹരായ ഗുണഭോക്താക്കളെ തടയുകയും ചെയ്തു.

രജിസ്റ്റര്‍ ചെയ്ത എല്ലാ കുടുമ്പങ്ങള്‍ക്കും തൊഴില്‍ കാര്‍ഡുകള്‍ നല്‍കിയില്ല.
അപേക്ഷ ലഭിച്ച് രണ്ടാഴ്ചക്കകം ഗ്രാമപഞ്ചായത്തുകള്‍ രജിസ്റ്റര്‍ ചെയ്ത കുടുമ്പത്തിനു തൊഴില്‍ കാര്‍ഡ് നല്‍കണമായിരുന്നു. ക്രിത്രിമങ്ങളില്‍ നിന്നും തൊഴിലാളികളെ രക്ഷിക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും ഉള്ള ഒരു നിര്‍ണ്ണായക നിയമരേഖയാണ് തൊഴില്‍കാര്‍ഡ്. ഫോട്ടോയുള്‍പ്പടെ തൊഴില്‍കാര്‍ഡിന്റെ ചെലവ് പദ്ധതിയുടെ ഭാഗമായി വഹിക്കണമായിരുന്നു. പക്ഷേ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ കുടുമ്പങ്ങള്‍ക്കും തൊഴില്‍ കാര്‍ഡ് നല്‍കിയില്ല. ആകെ രജിസ്റ്റര്‍ ചെയ്ത 267614 കുടുമ്പങ്ങളില്‍ 213840 കുടുമ്പങ്ങള്‍ക്ക് മാത്രമാണ് തൊഴില്‍ കാര്‍ഡ് നല്‍കിയത്.

പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരല്ലാത്ത രജിസ്റ്റര്‍ ചെയ്ത കുടുമ്പങ്ങളോട് തൊഴില്‍ കാര്‍ഡില്‍ പതിക്കുന്നതിനുവേണ്ടി ഫോട്ടോകള്‍ അവരവരുടെ ചെലവില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത് വയനാട്ടില്‍ കാര്‍ഡുകള്‍ തയ്യാറാക്കാന്‍ കാലതാമസത്തിനിടയാക്കി. ഫോട്ടോ എടുക്കുന്നതിനു പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ കുടുമ്പങ്ങള്‍ക്ക് തൊഴില്‍കാര്‍ഡ് ലഭിച്ചതുമില്ല. ഈ നടപടി ക്രമരഹിതമായിരുന്നു.

തൊഴില്‍ കാര്‍ഡിന്റെ കാലാവധി, നല്‍കിയ തീയതി, കുടുമ്പാഗംങ്ങളുടെ ഒപ്പ്/വിരലടയാളം എന്നിവ തൊഴില്‍ കാര്‍ഡുകളില്‍ പലതിലും രേഖപ്പെടുത്താത്തതുകൊണ്ട് , ക്രിത്രിമം തടയുംക സുതാര്യത ഉറപ്പ് വരുത്തുക മുതലായവ അസാധ്യമായിരുന്നു.

തൊഴില്‍ ആവശ്യപ്പെടലും നല്‍കലും.
ഗ്രാമപഞ്ചായത്തില്‍ ജോലി ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമര്‍പ്പിക്കുന്ന തൊഴില്‍ കാര്‍ഡ് ഉടമകള്‍ തൊഴില്‍ ലഭിക്കുന്നതിനു അര്‍ഹരാണ്. തൊഴില്‍ കാര്‍ഡിന്റെ രജിസ്ട്രേഷന്‍ നമ്പര്‍, എന്നുമുതലാണ് തൊഴില്‍ ആവശ്യമുള്ളത്, എത്ര ദിവസം തൊഴില്‍ ചെയ്യാന്‍ സന്നദ്ധമാണ് എന്നീ വിവരങ്ങള്‍ അപേക്ഷയില്‍ ഉണ്ടായിരിക്കണം. ഒരു വര്‍ഷത്തില്‍ വിവിധ ഘട്ടങ്ങളിലായി പല ദിവസങ്ങളില്‍ തൊഴില്‍ ലഭിക്കാന്‍ ഒരൊറ്റ അപേക്ഷ മതിയാകും. അപേക്ഷ ലഭിച്ചു എന്നതിനു തെളിവായി തീയതി വച്ച ഒരു രസീത് അപേക്ഷകനു നല്‍കണം. തൊഴില്‍ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷിച്ച തീയതി മുതല്‍ 15 ദിവസത്തിനകം അപേക്ഷര്‍ക്ക തൊഴില്‍ നല്‍കാന്‍ ഗ്രാമപഞ്ചായത്ത് ബാദ്ധ്യസ്ഥരാണ്. ഒരു ഗ്രാമ പഞ്ചായത്തിനു തൊഴില്‍ നല്‍കാന്‍ കഴിയാതെ വന്നാല്‍ , കാര്‍ഡ് ഉടമക്ക് ജോലി കൊടുക്കാനുള്ള ചുമതല പ്രോഗ്രാം ഓഫീസര്‍ക്കാണ്. ഈ ഓഫീസര്‍ തൊഴില്‍ നല്‍കാന്‍ പരാജയപ്പെടുകയാണെങ്കില്‍ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തൊഴില്‍ നല്‍കുന്നതിനു വേണ്ടി ഇടപെടണം. മറിച്ച്, ഗ്രാമ പഞ്ചായത്തോ, പ്രോഗ്രാം ഓഫീസറോ നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ നിയമത്തില്‍ അനുശാസിക്കുന്ന തൊഴില്‍ ചെയ്യാന്‍ അപേക്ഷകനും ബാദ്ധ്യസ്ഥനാണ്.

ഇത്തരത്തില്‍ തൊഴില്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍, ആ കുടുമ്പത്തിനു തൊഴിലില്ലായ്മാ ബത്ത നല്‍കേണ്ടി വരുന്നു. ഈ ബത്ത കേന്ദ്രം തരില്ല, സംസ്ഥാനം വഹിക്കണം.

ഭൂരിഭാഗം തൊഴില്‍ കാര്‍ഡ് ഉടമകള്‍ തൊഴിലിനു വേണ്ടി അപേക്ഷിച്ചില്ല.
സംസ്ഥാനത്തെ 213840 തൊഴില്‍കാര്‍ഡ് ഉടമകളില്‍ 104920 പേര്‍ മാത്രമാണ് തൊഴില്‍ ആവശ്യപ്പെട്ടത്. അതായത് തൊഴിലിനുവേണ്ടി അപേക്ഷിക്കാത്ത രജിസ്റ്റര്‍ ചെയ്ത കുടുമ്പങ്ങള്‍ 61% ത്തോളം മാത്രം. വയനാട് ജില്ലയിലെ നെന്മേനി ഗ്രാമപഞ്ചായത്തിലെ 4700 തൊഴില്‍ കാര്‍ഡുടമകളില്‍ 950 പേര്‍ മാത്രമാണ് തൊഴിലിനപേക്ഷിച്ചതെന്ന് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.

തൊഴില്‍ കാര്‍ഡുടമകളെ തൊഴിലിനു അപേക്ഷിക്കുന്നതില്‍ നിന്ന് നിയന്ത്രിച്ചു.
തൊഴിലിനുള്ള അപേക്ഷ ചുരുങ്ങിയത് തുടര്‍ച്ചയായി 14 ദിവസത്തേക്കെങ്കിലും വേണ്ടിയായിരിക്കണം. കുടുമ്പത്തിന്റെ ആകെയുള്ള അര്‍ഹതക്ക് വിധേയമായി ഒരാള്‍ അപേക്ഷിക്കുന്ന തൊഴില്‍ദിനങ്ങളുടെ എണ്ണത്തിനോ അയാള്‍ക്ക് നല്‍കിയ തൊഴില്‍ദിനങ്ങളുടെ എണ്ണത്തിനോ പരിധിയില്ല. ആഴ്ചയില്‍ 6 ദിവസത്തില്‍ കവിയാതെ ചുരുങ്ങിയത് 14 ദിവസം തുടര്‍ച്ചയായിട്ടണ് സാധാരണ തൊഴില്‍ നല്‍കുന്ന കാലയളവ്.

വയനാട് ജില്ലയിലെ പരിശോധനക്ക് ശേഷം, സി.ഏ.ജി. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അവിടുത്തെ ഗ്രാമപഞ്ചായത്തുകളില്‍ തൊഴില്‍ അനുവദിക്കുന്നതില്‍ സത്യസന്ധവും നീതിയുക്തവുമായ ഒരു മാനദണ്ഢവും പാലിച്ചിരുന്നില്ലെന്നാണ്. ധാരാളം ഉദാഹരണങ്ങളും എടുത്തു കാണിച്ചിട്ടുണ്ട്. അപേക്ഷ ലഭിച്ചതിനു തെളിവായി തീയതി രേഖപ്പെടുത്തിയ രസിത് നല്‍കിയതേയില്ല.

തൊഴിലുറപ്പു ദിനം.
തൊഴിലിനുള്ള അപേക്ഷകളിന്മേല്‍ നടപടി സ്വീകരിക്കുന്നതിനും വിവരങ്ങള്‍ വെളിപ്പെടുത്തുക, തൊഴില്‍ അനുവദിക്കുക, വേതനവും തൊഴിലില്ലായ്മാ ബത്തയും വിതരനം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ആഴ്ചയില്‍ ഒരു നിശ്ചിതദിവസം തൊഴിലുറപ്പുദിനമായി നീക്കിവക്കണമായിരുന്നു. ഒരു ഗ്രാമപഞ്ചായത്തിലും അങ്ങനെയൊരു ദിവസം ഉണ്ടായില്ല. അതായത് പദ്ധതി നടത്തികൊണ്ടിരുന്നത് സുത്യാര്യമായിട്ടേ ആയിരുന്നില്ല.

പദ്ധതി വ്യപനത്തിലുള്ള ന്യൂന്നത
തൊഴില്‍ നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പരമമായ ലക്ഷ്യം. പക്ഷേ സംസ്ഥാനത്ത് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 267614 കുടുമ്പങ്ങളില്‍ 99107 കുടുമ്പങ്ങള്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്. അതില്‍ തന്നെ പദ്ധതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതു പോലെ 100 ദിവസത്തെ തൊഴില്‍ നല്‍കിയത് വെറും 537 കുടുമ്പങ്ങള്‍ക്ക് മാത്രം. എന്നിട്ട് മുക്കിലും മൂലയിലും സഖാക്കള്‍ പ്രസംഗിക്കുത്, കേരളത്തില്‍ 30% തോളം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെയാണു പോലും.

തൊഴില്‍ അനുവദിച്ച വിവരം തൊഴില്‍കാര്‍ഡ് ഉടമകളെ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള മേല്‍‌വിലാസത്തില്‍ കത്തുവഴി അറിയിക്കുകയും ഗ്രാമപഞ്ചായത്തുകളുടേയും പ്രോഗ്രാം ഓഫീസറുടെയും ഓഫീസ്സുകളില്‍ പരസ്യം ചെയ്യുകയും വേണം. അക്കൌണ്ടന്റ് ജനറല്‍ പരിശോധിച്ച ഏതെങ്കിലും ഗ്രാമപഞ്ചായത്തോ, ബ്ലോക്കോ തൊഴില്‍ അനുവദിച്ച വിവരം അറിയിച്ചുകൊണ്ട് ഗുണഭോക്താക്കള്‍ക്ക് കത്തയച്ചിട്ടില്ല, പരസ്യപ്പെടുത്തിയിട്ടും ഇല്ല. അതെങ്ങനെ ചെയ്യും. (തൊഴില്‍ നല്‍കുന്ന്ത് തങ്ങള്‍ ചെയ്തു കൊടുക്കുന്ന ഔദാര്യമായിട്ടല്ലേ ഈ ഉദ്ദ്യോഗസ്ഥര്‍ കാണുന്നത്.)

ഒരപേക്ഷയില്‍ തന്നെ വിവിധ കാലയളവിലേക്ക് തൊഴില്‍ ആവശ്യപ്പെടാമെന്നും ജോലി കഴിഞ്ഞ് 15 ദിവസത്തിനകം വേതനം വിതരണം ചെയ്തിട്ടില്ലെങ്കില്‍ നഷ്ടപരിഹാരത്തിനു അര്‍ഹതയുണ്ടെന്നും നിയമത്തില്‍ ഉള്ള കാര്യം പഞ്ചായത്ത് ഓഫീസിലുള്ളവര്‍ക്ക് പോലും അറിയില്ലായിരുന്നു. നിയമം അനുശാസിക്കുന്ന അവകാശങ്ങളേയും അര്‍ഹതകളേയും സംബന്ധിച്ച ഗുണഭോക്താക്കളുടെ അറിവില്ലായ്മ തൊഴില്‍ ആവശ്യപ്പെടുന്ന തോത് കുറക്കാനിടയാക്കി. (ഗുണഭോക്താക്കള്‍ക്ക് അറിവ് കൂടിയാല്‍ അപേക്ഷകള്‍ കൂടും, ഓഫീസില്‍ പണി കൂടും, എന്തിനാ വേണ്ടാത്ത തൊന്തരവിനൊക്കെ പോണത്, അല്ലേ)

വേതന വിതരണം.
ഈ പദ്ധതിയുടെ ഏറ്റവും പ്രധാനമായ ഒരു ഘടകമാണ് വേതനവിതരണം. കര്‍ഷകതൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ വേതന നിരക്കായ 125 രൂപ ഈ പദ്ധതിക്കും ബാധകമാക്കി. ഒരു ദിവസം 7 മണിക്കൂര്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഒരു കാരണവശാലും 125 രൂപയില്‍ താഴ്ന്ന വേതനം നല്‍കാവുന്നതല്ല. തുല്യവേതനത്തിനു സ്ത്രീയും പുരുഷനും ഒരു പോലെ അര്‍ഹരാണ്. സമയബന്ധിത നിരക്കിലോ, ചെയ്ത ജോലിയുടെ അളവിന്റെ അടിസ്ഥാനമാക്കിയുള്ള നിരക്കിലോ വേതനം നല്‍കാവുന്നതാണ്. സമയബന്ധിത നിരക്കിലാണെങ്കില്‍ ഒരു ദിവസം 7 മണിക്കൂര്‍ പണിയെടുക്കുന്ന ഒരാള്‍ക്ക് ചെയ്ത ജോലിയുടെ അളവു നോക്കാതെ മുഴുവന്‍ വേതനത്തിനും അര്‍ഹതയുള്ളപ്പോള്‍, ചെയ്ത ജോലിയുടെ അളവിന്റെ അടിസ്ഥാനത്തിലുള്ള നിരക്കിലാണെങ്കില്‍ ഓരോരുത്തരും ചെയ്ത ജോലി എത്രയാണെന്നു അളന്നു തിട്ടപ്പെടുത്തിയതിനു ശേഷം അതിന്റെ അടിസ്ഥാനത്തിലായിരിക്കും വേതനം ലഭിക്കുന്നത്. ഇതൊക്കെയാണ് നിയമം.

പരിശോധിച്ച 16 ഗ്രാമപഞ്ചായത്തുകളിലും പ്രവര്‍ത്തികള്‍ നടത്തിയപ്പോള്‍ അക്കൌണ്ടന്റ് ജനറല്‍ കണ്ടത് ശരാശരി വേതനം 60 രൂപയായിരുന്നു. തല്പരകക്ഷികള്‍ ഇതിനെ ചൂഷണമെന്നു വിളിച്ചേക്കാം. ഇക്കാരണവും തൊഴില്‍ ആവശ്യപ്പെടുന്നതില്‍ നിന്നും തൊഴിലാളികളെ പിന്‍‌തിരിപ്പിച്ചു.

ഏറ്റവും കുറഞ്ഞത് 125 രൂപയെന്നത് ജോലിസ്ഥലത്ത് പ്രദര്‍ശിപ്പിച്ചിരിക്കണമെന്നത് നിയമപ്രകാരം ആവശ്യമായിരുന്നു. പക്ഷേ ഒരിടത്തും അങ്ങനെ ചെയ്തില്ല. പകരം തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടുകളില്‍ നേരിട്ട് വരവു വയ്ക്കുകയായിരുന്നു. തല്‍ഫലമായി ഗുണഭോക്താക്കള്‍ കുറഞ്ഞ കൂലിയെപറ്റി അജ്ഞരും അത്രത്തോളം അതു സുതാര്യതെയെ ബാധിക്കയും ചെയ്തു.

നിയമം അനുസരിച്ച് വേതന വിതരണം പ്രതിവാരാടിസ്ഥാനത്തിലോ അല്ലെങ്കില്‍ തൊഴില്‍ ചെയ്ത തീയതി മുതല്‍ ഒരു കാരനവശാലും 14 ദിവസത്തില്‍ കവിയാതെയോ ആകണം. എന്നാല്‍ വയനാടു ജില്ലയില്‍ അക്കൌണ്ടന്റ് ജനറല്‍ പരിശോധിച്ച എല്ലാ ഗ്രാമപഞ്ചായത്തുകളിലേയും പ്രവൃത്തികളില്‍ വേതനവിതരണം 56 ദിവസം വരെ വൈകിയിരുന്നു. ഏറ്റവും കൂടുതല്‍ വൈകിയത് മേപ്പാടി ഗ്രാമപഞ്ചായത്തിലായിരുന്നു. നിയമമനുസരിച്ചുള്ള (1936 ലെ വേതന വിതരണ നിയമം) നഷ്ടപരിഹാരം ആരും നല്‍കിയില്ല. അന്നന്നുള്ള അഷ്ടിക്കുള്ള വക കാണാനാണ് തൊഴിലും തേടി പഞ്ചായത്തിനെ സമീപിച്ചതും, സര്‍ക്കാര്‍ നിയമമുണ്ടാക്കിയതും. ഈ കാലതാമസത്തിനിടയാക്കിയ ഏമാന്മാര്‍ക്ക് ഒന്നാം തീയതി ശമ്പളം കിട്ടിയില്ലെങ്കില്‍ പുകിലെന്താകുമായിരുന്നു. ക്രിമിനല്‍ കുറ്റമല്ലേ അവര്‍ കാണിച്ചത്.

മസ്റ്റര്‍ റോളിലും തൊഴില്‍ കാര്‍ഡുകളിലും വിതരണം നടത്തിയ് വേതനത്തിന്റെ വിവരം രേഖപ്പെടുത്തണമെന്നത് നിര്‍ബന്ധമായിരുന്നു. പാലക്കാട് ജില്ലയില്‍ മസ്റ്റര്‍ റോളില്‍ മാത്രം രേഖപ്പെടുത്തിവിട്ടു. വിതരണം ചെയ്ത തൊഴില്‍ കാര്‍ഡുകളില്‍ വേതനം രേഖപ്പെടുത്താനുള്ള സ്ഥലം പോലും ഉണ്ടായില്ല. ആരെങ്കിലും വന്നു മസ്റ്റര്‍ റോളില്‍ കുടി എഴുതിയെടുത്തതു തന്നെയാണ് തൊഴിലാളിക്ക് കൊടുത്തതെന്ന് പരിശോധിച്ച് കണ്ടുപിടിക്കുന്നതൊഴിവാക്കണ്ടേ; പരിശോധിക്കുന്നത് അക്കൌണ്ടന്റ് ജനറലല്ല, ദൈവം തമ്പുരാന്‍ വന്നാലും പിടികൊടുക്കാതിരിക്കാനുള്ള വേലകളെല്ലാം നമ്മുടെ ഏമാന്മാര്‍ക്കറിയാം.

വേതന വിതരണം സുഗമമാക്കുന്ന് അടിസ്ഥാന രേഖകളില്‍ സുപ്രധാനമാണ് മസ്റ്റര്‍ രോള്‍. ഹാജരായതും വിട്ടുനിന്നതും ആയ തൊഴിലാളികളുടെ വിവരങ്ങള്‍, വിതരണം നടത്തിയ വേതനം, വേതനം പറ്റിയ ആളുടെ ഒപ്പ്/ വിരലടയാളം എന്നിവ രേഖപ്പെടുത്തിയതും സമാനമല്ലാത്ത തിരിച്ചറിയല്‍ നമ്പരുകളുള്ളതുമായ പ്രത്യേകം മസ്റ്റര്‍ റോള്‍ ഓരോപ്രവര്‍ത്തിക്കും സൂക്ഷിക്കേണ്ടതുണ്ട്. എങ്കിലല്ലേ, കണക്കുകള്‍ എല്ലാം ശരിയാണെന്ന് ആര്‍ക്കെങ്കിലും പരിശോധിച്ച് ഉറപ്പ് വരുത്താന്‍ കഴിയൂ. എന്നാല്‍ ഓരോ ഗ്രാമപഞ്ചായത്തും അവര്‍ക്ക് തോന്നിയ വിധത്തില്‍, ആരു വന്നാലും ഒന്നും മനസ്സിലാക്കാന്‍ കഴിയാത്തവിധത്തില്‍ മസ്റ്റര്‍ റോള്‍ എഴുതി സൂക്ഷിച്ചു.

പുതിയ സംവിധാനമല്ലേ, ഞങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാ, സാര്‍.
അവര്‍ക്ക പറഞ്ഞു കൊടുക്കാനല്ലേ ഏമാര്‍ മാര്‍. അവര്‍ക്കും അറിയില്ല, സാര്‍.
ഇവിടെ ജനപ്രതിനിധകളല്ലേ പഞ്ചായത്തംഗങ്ങള്‍? അവരൊന്നും ചോദിക്കാറില്ലേ? കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ട്യ പദ്ധതിയുടെ ഇംഗ്ലീഷിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവരെല്ലാം കാണുന്നുണ്ട്, സാര്‍.
പോരേ, പൂരം.

തൊഴിലില്ലായ്മ ബത്ത:
തൊഴിലിനപേക്ഷിച്ച ഒരു തൊഴിലാളിക്ക് തൊഴില്‍ ആവശ്യപ്പെട്ട തീയതി മുതല്‍ 15 ദിവസത്തിനകം തൊഴില്‍ നല്‍കിയില്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ തൊഴിലില്ലായ്മ ബത്ത നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്. അങ്ങനെ നിശ്ചയിക്കുന്ന നിരക്ക് ആദ്യത്തെ മുപ്പത് ദിവസത്തേക്ക് വേതനനിരക്കിന്റെ നാലിലൊന്നില്‍ കുറയാന്‍ പാടില്ലാത്തതും പിന്നീടുള്ള ദിവസങ്ങള്‍ക്ക് വേതനനിരക്കിന്റെ പകുതിയില്‍ കുറയാന്‍ പാടില്ലാത്തതും ആകുന്നു. ഇത് നിയമം.

സംസ്ഥാനത്ത് 213840 തൊഴില്‍ കാര്‍ഡുടമകള്‍ ഉള്ളതില്‍ 104927 പേര്‍ തൊഴിലിനപേക്ഷിച്ചു. എന്നാല്‍ നിയമം ഉറപ്പുനല്‍കിയതു പ്രകാരം 537 കുടുമ്പങ്ങള്‍ക്ക് മാത്രമാണ് 100 ദിവസത്തെ തൊഴില്‍ നല്‍കാനായത്. ഒരുത്തര്‍ക്കും തൊഴിലില്ലായ്മാ ബത്ത നല്‍കിയതേയില്ല. 30% പേര്‍ ദാരിദ്ര്യ രേഖക്ക് താഴ്യുള്ളവര്‍ പാര്‍ക്കുന്ന സംസ്ഥാനമാണിതെന്നോര്‍ക്കണം. കൊടുക്കുന്ന വേതനം മുഴുവന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും തിരിയെ കിട്ടുന്നതാണെന്നും ഓര്‍ക്കണം.

അക്കൌണ്ട്ന്റ് ജനറല്‍ കണക്കാക്കിയിരിക്കുന്നത്, 105.53 കോടി യുടെ വേതനമാണ് ബത്തയായി കൊടുത്തിട്ട് കേന്ദ്രത്തില്‍ നിന്നും ചോദിച്ച് വാങ്ങേണ്ടിയിരുന്നത്. ഒരു പൈസ കൊടുത്തതുമില്ല, കിട്ടിയതുമില്ല.

പ്രവൃത്തി നിര്‍വഹണം.
ജലസംരക്ഷണം, വറള്‍ച്ചനിവാരണം, ജലസേചനത്തിനുള്ള കനാലുകള്‍, മുന്‍‌ഗണനാവിഭാഗത്തിലുള്ള ഗുണഭോക്താക്കളുടെ ഭൂമിയില്‍ ജലസേചന സൌകര്യം ഏര്‍പ്പെടുത്തുക , പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം, ഭൂവികസനം, വെള്ളപ്പൊക്ക നിയന്ത്രണം , ഗ്രാമീണ പാതകള്‍ എന്നീ എട്ടു വിഭാഗങ്ങളില്‍ പെട്ട പ്രവൃത്തികള്‍ക്കാണ് ഈ നിയമത്തിന്‍ കീഴില്‍ പ്രാമുഖ്യം. സംസ്ഥാനത്ത് എല്ലാ പ്രവൃത്തികളും ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കുകയും കരാറുകാരെ പ്രവൃത്തി നിര്‍വഹണത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്യണം. ഇതു നിയമം.

ഈ നിയമം വയനാട് ജില്ലയില്‍ പ്രാവര്‍ത്തികമാക്കിയതെങ്ങനെയെന്നരിയണ്ടേ? ഇവിടുത്തെ രണ്ട് ഗ്രാമപഞ്ചായത്തുകളായ നെന്മേനിയിലും വെള്ളമുണ്ടയിലും അവയുടെ പ്രദേശത്തുള്ള സ്വകാര്യ വിദ്യാലയങ്ങളില്‍ കളിസ്ഥലങ്ങള്‍ ഉണ്ടാക്കികൊടുത്തു. ചെലവായ 2.20 ലക്ഷം രൂപ മുഴുവന്‍ തൊഴിലുറപ്പുപദ്ധതി വഴി ചെലവഴിച്ചു. നിയമത്തിനു ഘടകവിരുദ്ധം. പക്ഷേ ആര്‍ ചോദിക്കാന്‍ ?.

തൊഴില്‍ ചെയ്യുവാന്‍ സാധനസാമഗ്രികള്‍ ആവശ്യമെങ്കില്‍, അതും ഈ പദ്ധതിയില്‍ വകവച്ചുതന്നെ വാങ്ങികൊടുക്കണം. എന്നാല്‍ പദ്ധതിവേണ്ടി അനുവദിക്കുന്ന തുകയുടെ 60% എങ്കിലും അവിദഗ്ദതൊഴില്‍ നല്‍കുന്നതിനുവേണ്ടി വിനിയോഗിക്കപ്പെടണം. ഇതു നിയമം.

പാ‍ലക്കാടു ജില്ലയില്‍ പരിശോധന നടത്തിയ പുതിശ്ശേരി ഗ്രാമത്തില്‍ നടപ്പാക്കിയ 20 പ്രവൃത്തികളില്‍ ഒന്നിലും ഈ നിയമം നോക്കാതെ സാധനസാമഗ്രികള്‍ വാങ്ങിക്കൂട്ടി.

പ്രീയ വായനക്കരേ, ഇപ്പോള്‍ മനസ്സിലായില്ലേ, നമ്മുടെ സംസ്ഥാനത്ത് ജനസംഖ്യയുടെ 30% പേരെ ദാരിദ്ര്യരേഖക്ക് താഴെ നിലനിറുത്താന്‍ നാം പെടുന്ന പാട്.

ആധാരം: സി.ഏ.ജി റിപ്പോര്‍ട്ട് (2008)

26 comments:

അനില്‍@ബ്ലോഗ് // anil said...

അങ്കിളേ,
അഭിനന്ദനങ്ങള്‍.

ഞങ്ങളുടെ നാട്ടില്‍ റോഡില്‍ കൂടി കാല്‍നട് പോകാന്‍‍ കഴിയാത്ത അവസ്ഥയായി.സൈഡു മുഴുവന്‍ കിളച്ചു മറിച്ചു പുല്ലുചെത്തുകയാണ് ഒരു പട. 25 പെണ്ണുങ്ങളെങ്കിലും കാണും, താറാക്കൂട്ടം മേയുന്നപോലെ. തോഴിലുറപ്പു പദ്ധതിയല്ലെ, പുല്ലുചെത്തിയാല്‍ പിന്നെയും കിളിക്കും, തൊഴിലും ഉറക്കും.

Unknown said...

അങ്കിള്‍, വായിക്കാറുണ്ട് ....

രണ്ട് കാര്യം ആരും ശ്രദ്ധിക്കുന്നില്ല .

ഒന്ന് : പൌരബോധം എന്ന ഒന്ന് നമുക്ക് ബാധകമല്ല.

രണ്ട് : ആളുകള്‍ രാഷ്ട്രീയപ്പാര്‍ട്ടികളാല്‍ പങ്ക് വയ്ക്കപ്പെട്ടിരിക്കുന്നു . നേതാക്കള്‍ പറയുന്നതാണ് അണികള്‍ക്ക് വേദവാക്യം , അതിനപ്പുറമൊന്നുമില്ല.

കക്ഷിരാഷ്ട്രീയത്തിനപ്പുറം സമൂഹത്തിന്റെ പ്രശ്നങ്ങള്‍ എല്ലാവരുടെയും പ്രശ്നങ്ങളായി കണ്ട് പരിഹാരങ്ങള്‍ക്ക് കൂട്ടായ ശ്രമങ്ങളാണ് വേണ്ടിയിരുന്നത് . ഭരണത്തില്‍ എപ്പോഴും ഒരു പാര്‍ട്ടി അല്ലെങ്കില്‍ ഒരു മുന്നണി കാണും . എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ആ മുന്നണി അവിടെ തുടരണം എന്നേ അതിനെ താങ്ങി നിര്‍ത്തുന്ന അണികള്‍ക്ക് ഉള്ളൂ.

സര്‍ക്കാര്‍ എന്നാല്‍ നമ്മള്‍ മൊത്തം ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംവിധാനം ആണെന്നും , അത് ചില ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാന്‍ ബാധ്യസ്ഥമാനെന്നും അതില്‍ വീഴ്ച വരുത്തിയാല്‍ നമ്മള്‍ പാര്‍ട്ടി നോക്കാതെ ചോദ്യം ചെയ്യണമെന്നും അണികള്‍ക്ക് തോന്നുകയില്ല . പ്രതിപക്ഷത്തിന്റെ അണികള്‍ക്കാണെങ്കില്‍ സര്‍ക്കാര്‍ ചെയ്യുന്ന എന്തും ജനവിരുദ്ധവും ജനദ്രോഹവുമാണ് . പ്രതിപക്ഷത്തിരിക്കുമ്പോള്‍ നേതാക്കള്‍ അങ്ങനെ കരുതാനാണ് തങ്ങളുടെ അണികളെ ഉപദേശിക്കുന്നത് . അപ്പോള്‍ കാര്യങ്ങള്‍ ശരിയായ രീതിയില്‍ തീര്‍പ്പ് ആക്കാനുള്ള ഒരു ജനാധിപത്യ സമ്പ്രദായം നമുക്ക് നഷ്ടമാവുന്നു. സര്‍ക്കാറില്‍ നിന്ന് ഒരു അക്കൌണ്ടബിലിറ്റി നാം പൌരസമൂഹം പ്രതീക്ഷിക്കുന്നില്ല എന്ന് സാരം . താന്‍ ആരാധിക്കുന്ന നേതാവ് മന്ത്രിക്കസേരയില്‍ ഇരുന്നാല്‍ മതി എന്നാണ് അഭ്യസ്ഥവിദ്യര്‍ കൂടിയും സധാരണക്കാരും ഒരേ പോലെ ആഗ്രഹിക്കുന്നത് . പിന്നെ എല്ലാ അഴിമതികളും അധാര്‍മ്മികതകളും പരാതി കൂടാതെ സഹിക്കാനുള്ള ക്ഷമയും സഹനശീലവും കൂടി നാം ആര്‍ജ്ജിച്ചിട്ടുമുണ്ട് . പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം ?

Unknown said...

അങ്കിള്‍ , മേല്‍ക്കമന്റില്‍ ഒരു പരാതി മാത്രം രേഖപ്പെടുത്തി പോകുന്നത് ശരിയല്ല എന്ന് തോന്നി . താങ്കള്‍ ബ്ലോഗിലൂടെ നിര്‍വ്വഹിക്കുന്ന സേവനം പ്രശംസനീയമാണ് . എന്നാല്‍ അതൊക്കെ വെറും വനരോദനമായിപ്പോകുന്ന സ്ഥിതിയാണിവിടെ. അതിന് കാരണമായി ഞാന്‍ കാണുന്നത് , ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സാമൂഹ്യപ്രവര്‍ത്തകന്മാര്‍ കേരളത്തില്‍ തീരെയില്ല എന്നതാണ് . അത്തരം സാമൂഹ്യ സംഘടനകളുമില്ല . രാഷ്ട്രീയപ്രവര്‍ത്തകന്മാര്‍ മുക്കിനും മൂലയ്ക്കുമുണ്ട് . അവര്‍ക്കൊക്കെ പക്ഷെ പാര്‍ട്ടിപ്പണി തന്നെ ധാരാളമുണ്ട് . സംഭാവന പിരിക്കണം, സമ്മേളനങ്ങള്‍ നടത്തണം പിന്നെ പാര്‍ട്ടി പറയുന്ന നൂറ് കൂട്ടം കാര്യങ്ങള്‍ ചെയ്യാനുണ്ടാവും . പാര്‍ട്ടിപ്പണി തന്നെയാണ് സാമൂഹ്യസേവനം എന്ന് പലരും തെറ്റായി ധരിക്കുന്നുമുണ്ട് .

ഉപഭോക്തൃസംരക്ഷണ നിയമം , വിവരാവകാശ നിയമം പോലുള്ള നിയമങ്ങളും അതിന്റെ സാധ്യതകളും പൊതുജനങ്ങളെ പഠിപ്പിച്ചിരുന്നുവെങ്കില്‍ ഒരു സാമൂഹ്യവിപ്ലവം തന്നെ ഇവിടെ നടന്നേനേ . അതിനൊക്കെ സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും വേണം . നിസ്വാര്‍ത്ഥകരായ സാമൂഹ്യപ്രവര്‍ത്തകരെ കണ്ടെത്താന്‍ ഇന്ന് പ്രയാസമുണ്ട് . ഈ രംഗത്ത് ബ്ലോഗിലൂടെ എന്തെങ്കിലും ചെയ്യുവാന്‍ ബ്ലോഗ്ഗേര്‍സിന്റെ ഒരു കൂട്ടായ്മ , എല്ലാവരുമല്ല മുന്നോട്ട് വരുന്നവരെ ഉള്‍പ്പെടുത്തി രൂപീകരിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു . പക്ഷെ അത് പ്രായോഗികമായില്ല . ഒറ്റപ്പെട്ട നിലയിലും ദുര്‍ബ്ബലമായ സ്വരത്തിലും സാമൂഹ്യതിന്മകള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ ധാരാളമുണ്ട് . അവര്‍ അസംഘടിതരായത് കൊണ്ടാണ് അവരുടെ വാക്കുകള്‍ക്ക് ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാന്‍ കഴിയാതെ പോകുന്നത്. മറ്റെല്ലാവരും സംഘടിതരാണ് . ഇതാണ് ഈ കാലഘട്ടത്തിന്റെ ഒരു ശാപമായി ഞാന്‍ കാണുന്നത് .

അങ്കിള്‍ said...

മാഷേ,
തൊഴിലുറപ്പ് പദ്ധതിയരുന്‍സരിച്ച് ഒരു കുടുമ്പത്തിലെ ഒരാള്‍ക്ക് 100 ദിവസം വരെ തൊഴില്‍ നല്‍കാം. ദിവസം 125 രൂപായാണ് വേതനം. ഒരാണ്ടില്‍ അയാല്‍ക്ക് 12500 വരുമാനമായി. ഈ തുകയത്രയും കേന്ദ്രത്തില്‍ നിന്നും കണക്കു പറഞ്ഞ് തിരിയെ വാങ്ങാം. പാലക്കാടും വയനാടും എത്രകുടുമ്പങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെയുണ്ടെന്ന് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്കെല്ലാം 100 ദിവസത്തെ തൊഴില്‍ കൊടുത്താല്‍ പിന്നെ അവരെ BPL കാരായി കണക്കാക്കാന്‍ പറ്റുമോ. തുടര്‍ന്നും നമുക്ക് പ്രസംഗിക്കേണ്ടേ 30% BPL ആണെന്ന്‌. കേന്ദ്ര സര്‍ക്കാര്‍ പണം മുഴുവന്‍ കൊടുക്കാമെന്നു പറഞ്ഞാലും, വാങ്ങില്ല നമ്മുടെ രഷ്ട്രീയക്കാര്‍.

രാഷ്ട്രീയക്കാരന്‍ said...

അങ്കിള്‍ ,

ഒരു സം ശയം . ഒരു കുടും ബത്തില്‍ ഒരാള്‍ ക്ക് 100 ദിവസം വരെ തൊഴില്‍ നല്‍ കുക., അതു എങ്ങനെയെങ്കിലും , എന്നത് തുടര്‍ ന്നു കൊണ്ടുപോകാന്‍ സാധിക്കുന്ന ഒരുപ്രവര്‍ ത്തിയാണോ? കണക്കെഴുതി കാണിച്ചാല്‍ കേന്ദ്ര സര്‍ ക്കാര്‍ തരും എന്നു പറയുന്നത് എത്ര കാലത്തേക്ക് തുടരാന്‍ സാധിക്കും ? ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ലക്ഷ്യം നല്ലതാണ്. പക്ഷെ നടപ്പാക്കുന്ന രീതിയില്‍ എനിക്കു സം ശയമുണ്ട്.

അങ്കിള്‍ said...

ചിത്രഗുപ്തന്‍,
ഈ പദ്ധതി നടപ്പാക്കിയ രീതിയിലെ പാളിച്ചകള്‍ പുറത്തറിയിക്കാനാണ് ഞാന്‍ പ്രധാനമായും ശ്രമിച്ചത്. ഒരു കുടുമ്പത്തിലെ ഒരാള്‍ക്ക് മാത്രമായി നിയന്ത്രിക്കണമെന്നില്ല. ജോലി നല്‍കാന്‍ കഴിയുമെങ്കില്‍ ആ കുടുമ്പത്തിലെ മറ്റൊരാള്‍ക്ക് നല്‍കാം. പക്ഷേ, ആദ്യം നടപ്പാക്കിയ രണ്ട് ജില്ലകളിലും ഇങ്ങനെയൊന്നുമല്ല നടന്നത്.

kaalidaasan said...

മുക്കിലും മൂലയിലും സഖാക്കള്‍ പ്രസംഗിക്കുത്, കേരളത്തില്‍ 30% തോളം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെയാണു പോലും.


അങ്കിളിന്റെ ഈ പ്രസ്ഥാവനയില്‍ ഒരു ദുസൂചനയുണ്ടല്ലോ.

കേരളത്തില്‍ 30% ആളുകള്‍ ദാരിദ്ര്യരേഖക്കു താഴെയാണെന്ന് സഖാക്കള്‍ പ്രസംഗിക്കുന്നതല്ല. ഇന്‍ഡ്യ ഗവണ്‍മെന്റിന്റെ വിലയിരുത്തലാണ്. ഇപ്പോള്‍ ഇന്‍ഡ്യ ഗവണ്‍മെന്റിന്റെ ദൈവമായ ലോക ബാങ്ക് വെളിപ്പെടുത്തല്‍ 42% ആളുകള്‍ ദരിദ്ര്യ രേഖക്കു താഴെയാണെന്നാണ്. അതു പ്രകാരം ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും 1.25 ഡോളര്‍ വച്ച് വരുമാനമില്ലെങ്കില്‍ ആ കുടുംബം ദാരിദ്ര്യ രേഖക്കു താഴെയാണെന്നാണ്, അവരുടെ കണ്ടുപിടുത്തം . ഇന്‍ഡ്യ ഗവണ്‍മെന്റ് പറയുന്നത് ദിവസം ആളുന്നുക്ക് 10 രൂപ വരുമനം , അതായത് 2200 കലോറി ഭക്ഷണം വാങ്ങാന്‍ സാധിക്കുന്ന പണം എന്നാണര്‍ത്ഥം . 10 രൂപക്ക് ഇന്ന് 2200 കലോറി വങ്ങാന്‍ പറ്റുമെന്നു ഒരു ക്രിക്കറ്റ് മന്ത്രിക്കും പറയുവാനുള്ള ധൈര്യമുണ്ടാവില്ല. ഭക്ഷണം മാത്രം വാങ്ങിക്കഴിച്ചു, തുണിയുടുക്കാതെ, കിടന്നുറങ്ങാന്‍ ഇടമില്ലാതെ, അലക്കാതെ , കുളിക്കാതെ, പഠിക്കാതെ, അസുഖം ചികിത്സിക്കാതെ, മറ്റാവശ്യങ്ങളൊന്നും നടത്താതെ മനുഷ്യര്‍ ക്ക് ജീവിക്കുവാന്‍ പറ്റുമോ? ദാരിദ്ര്യ രേഖ എന്ന ഒരു രേഖ വരച്ചു കഴിഞ്ഞാല്‍ എല്ലം എളുപ്പമായല്ലോ.

തൊഴില്‍ നല്‍കുക എന്ന ഈ പദ്ധതിയുടെ പരമമായ ലക്ഷ്യം വളരെ നല്ലതു തന്നെ. സര്‍ക്കാര്‍ ഉടമസ്തതയില്‍ തൊഴില്‍ സൃഷ്ടിക്കുക എന്നാതാണിന്നത്തെ പ്രശ്നം . അതിനു സാധിക്കുമായിരുന്നെങ്കില്‍ നമുക്ക് പ്രത്യേക സാമ്പത്തിക മേഘല ഉണ്ടാക്കി വിദേശ തൊഴില്‍ ദായകരെ അന്വേഷിക്കേണ്ടി വരില്ലായിരുന്നു.


തൊഴില്‍ നല്‍കി കൂലി കൊടുക്കു . അതു ഞങ്ങള്‍ പിന്നീടു തരാം എന്ന കേന്ദ്ര നയം തന്നെ അഴിമതിക്ക് വളം വക്കുന്ന നടപടിയാണ്. അത് എങ്ങനെയെങ്കിലും കുറച്ചു പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കും അല്ലെങ്കില്‍ പ്രലോഭിപ്പിക്കും . അനില്‍ ചൂണ്ടിക്കണിച്ച പോലെ ഇല്ലാത്ത തൊഴില്‍ ഉണ്ടെന്നു കാണിച്ച് പണം എഴുതി വാങ്ങും . അതേതായാലും നല്ല കര്യമല്ലല്ലോ.

തൊഴിലുറപ്പു പദ്ധതി നടത്തേണ്ട രീതി സ്ഥിരമായി തൊഴില്‍ നല്‍കാനുള്ള സംവിധാനമുണ്ടാക്കുകയാണ്. ജലസംരക്ഷണം, വരള്‍ച്ചനിവാരണം, ജലസേചനത്തിനുള്ള കനാലുകള്‍, മുന്‍‌ഗണനാവിഭാഗത്തിലുള്ള ഗുണഭോക്താക്കളുടെ ഭൂമിയില്‍ ജലസേചന സൌകര്യം ഏര്‍പ്പെടുത്തുക , പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം, ഭൂവികസനം, വെള്ളപ്പൊക്ക നിയന്ത്രണം , ഗ്രാമീണ പാതകള്‍ എന്നീ എട്ടു വിഭാഗങ്ങളില്‍ പെട്ട പ്രവൃത്തികള്‍ എന്നു സാമാന്യവത് ക്കരിച്ചു പറയാതെ, ഈ വിഭാഗങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ വ്യക്തമായി പറയുകയും അവ പൂര്‍ത്തിയാക്കിയതിനു ശേഷം പണം അനുവദിക്കുകയും ചെയ്യുക. അപ്പോല്‍ അതിനു ലക്ഷ്യവും ജോലികാര്‍ക്കു ഗുണവും ഉണ്ടാകുന്നു. അനില്‍ ചൂണ്ടിക്കണിച്ചപോലെ പുല്ലു ചെത്തലും കിളക്കലും, പിന്നെയും പുല്ലു ചെത്തലും കിളക്കലും നടക്കുന്ന കലാപരിപാടി അരങ്ങേറില്ല. ഉള്ള പാതകളില്‍ ഇങ്ങനത്തെ നാടകം നടത്താതെ പുതിയ ഗ്രാമീണപത നിര്‍മ്മിക്കുക തുടങ്ങിയ സംരംഭങ്ങളാണെങ്കില്‍ മുകളില്‍ പറഞ്ഞ രീതിയിലുള്ള അഴിമതികള്‍ കുറവായിരിക്കും .

അങ്കിള്‍ said...

പ്രിയ കാളിദാസന്‍,

താങ്കളുടെ സന്ദര്‍ശനത്തിനു നന്ദി. 30% എന്നെഴുതിയപ്പോള്‍, താങ്കള്‍ മറ്റൊരിടത്ത് എഴുതിയിരുന്നത് തന്നെയായിരുന്നു എന്റെ മനസ്സില്‍. പക്ഷേ അത് ദുഃസൂചനയായി എടുക്കുമെന്ന് കരുതിയില്ല.

ആ പദ്ധതിയപറ്റി ഞാനും കുറച്ച് പഠിച്ചു. ഒരു രാഷ്ട്രീയക്കാരന്റെ മനസ്സ് വച്ചല്ല ഞാന്‍ ആ പദ്ധതിയെ പറ്റി പഠിച്ചത്.

ആ പദ്ധതി നടപ്പാക്കിയ രണ്ടു ജില്ലയിലും അങ്ങയറ്റത്തെ അഴിമതിയാണ് നടന്നതെന്നെനിക്കു തോന്നി. രജിസ്റ്റര്‍ ചെയ്ത തൊഴിലാളിക്ക് തൊഴില്‍ കാര്‍ഡ് നല്‍കാതിരിക്കുകയും, കാര്‍ഡ് നല്‍കിയവര്‍ക്ക് കൊടുത്ത വേതനം എത്രയെന്ന് രേഖപ്പെടുത്താതിരിക്കുകയും ചെയ്ത എത്രയെത്ര കേസുകളാണ് അക്കൌണ്ടന്റ് ജനറല്‍ കണ്ടുപിടിച്ചിരിക്കുന്നത്. തൊഴിലാളിക്ക് കൊടുത്തതും, കൊടുത്തുവെന്ന് കണക്ക് ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നതും ഒരേതുകയാണെന്ന് ഉറപ്പ് വരുത്താതിരിക്കാന്‍ മനപ്പൂര്‍വം കാണിച്ചതാണിത്.

എനിക്ക് ചോദിക്കുവാനുള്ളത് ഈ പദ്ധതി നേരാം വണ്ണം നടത്തികൊണ്ടുപോകാനുള്ള ഉദ്ദ്യോഗസ്ഥര്‍ ഈ സംസ്ഥാനത്തില്ലേ. രണ്ടു ജില്ലയിലെങ്കിലും കേന്ദ്രം ആവശ്യപ്പെട്ടതു പോലെ നടത്തിയിട്ട് കേന്ദ്രം തരാനുള്ളത് തന്നില്ലായെന്ന് പരാതി പറയുവാന്‍ നമുക്കാകുമോ.

ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു, ഈ പദ്ധതി നേരാംവണ്ണം നടത്തിയാല്‍ ഇവിടെ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്ന്. എങ്ങനെയുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് തരണമെന്ന് നിര്‍ബന്ധിക്കാതെ ആവിഷ്കരിച്ച പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം കൂടി മനസ്സില്‍ കാണണമായിരുന്നു. ജോലിയില്ലാതെ, വരുമാനമില്ലാതെ പട്ടിണികിടക്കുന്നവര്‍ക്ക് തൊഴിലില്ലാവേതനം കൊടുക്കുന്നതിനു പകരം അവരെ കൊണ്ട് എന്തെങ്കിലും ജോലി ചെയ്യിപ്പിച്ചിട്ട് അരി വാങ്ങനുള്ള തുക കൊടുക്കുകയാണെങ്കില്‍ ആ തുക കേന്ദ്രം തിരിയെതരാം എന്നു ഒരു നിര്‍ദ്ദേശം വച്ചാല്‍, അതിനെ മാക്സിമം മുതലെടുത്ത് ചെയ്യാവുന്നതെല്ലാം ചെയ്യിപ്പിച്ച് അവരുടെ പട്ടിണി അകറ്റാന്‍ ശ്രമിക്കുകയല്ലേ വേണ്ടത്.

ബീഹാറിലും, യു.പി യിലും ഉള്ളതു പോലെ ഇവിടെ ദരിദ്രരില്ല എന്നുള്ള സത്യം തുറന്നു പറയേണ്ടി വരുമെന്നുള്ളതു കൊണ്ടാണോ ഈ പദ്ധതിയെ വികലമായി നടത്തിച്ച് തോല്‍പ്പിക്കുന്നത്.

ഏതായാലും, എന്റെ സര്‍ക്കാര്‍ കാര്യത്തില്‍ താങ്കളുടെ ശ്രദ്ധയും പതിഞ്ഞതില്‍ സന്തോഷം.

kaalidaasan said...

അങ്കിള്‍ ,

30% പേര്‍ ഇന്‍ഡ്യയില്‍ ദരിദ്ര്യരേഖക്കു താഴെയാണ്. അതില്‍ എനിക്ക് അഭിപ്രായവ്യത്യാസമില്ല. ദുസൂചന എന്നു പറഞ്ഞത്, സഖാക്കള്‍ ആ 30% ത്തിനെ ദരിദ്ര്യ രേഖക്കു തഴെ നിര്‍ത്താനായി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടപ്പാക്കുന്നില്ല എന്നു പറഞ്ഞതാണ്.

അക്കൌണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട് പ്രകാരം ‍ ആ പദ്ധതി നടപ്പാക്കിയ രണ്ടു ജില്ലയിലും അഴിമതി നടന്നു എന്നു മനസിലാവുന്നുണ്ട്. പക്ഷെ അതു സഖക്കളാണ്‌ നടത്തിയതെന്ന ഒരു ദുസൂചന അങ്കിളിന്റെ വാക്കുകളിലുണ്ട്. അതിനെയാണ്‌ ഞാന്‍ വിമര്‍ശിച്ചത്.

ഈ പദ്ധതി എന്നല്ല , എല്ലാ പദ്ധതികളിലും അഴിമതി നടക്കുന്ന ഒരു സ്ഥലമാണ്‌ കേരളം . അത് രഷ്ട്രീയപാര്‍ട്ടികളെയും ഉദ്യോഗസ്ഥരേയും മാത്രം കുറ്റം പറഞ്ഞാല്‍ മറ്റാനാവില്ല. ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം . വളഞ്ഞ വഴിയിലൂടെ കാര്യങ്ങള്‍ കാണാനാണ്‌ ഏറിയ പങ്കും അഴിമതി നടക്കുന്നത്. അതു വന്നു വന്നു , നേരാം വണ്ണം കാര്യങ്ങള്‍ നടക്കുന്നതിനും അഴിമതി വേണമെന്ന അവസ്ഥയില്‍ എത്തി. അത് ഒരു ജനത എന്ന നിലയില്‍ നമ്മുടെ നാണക്കേടാണ്. വളഞ്ഞ വഴിയില്‍ കാര്യം നടത്താന്‍ ശ്രമിക്കുന്ന നമ്മുടെ ഇടയില്‍ നിന്നാണ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടാവുന്നത്. നമ്മുടെ സ്വഭാവം ഉദ്യോഗസ്ഥനായി എന്നു കരുതി ഇല്ലാതാവ്യുന്നില്ല. ഒന്നോ രണ്ടോ രാഷ്ട്രീയ നേതാക്കള്‍ വിചാരിച്ചാലൊന്നും കര്യങ്ങള്‍ നേരെയാവില്ല. സമൂഹം മാറാതെ ഒന്നും നേരെയാവില്ല.

ഈ പദ്ധതി നേരാംവണ്ണം നടത്തിയാല്‍ ഇവിടെ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. ഈ പദ്ധതി പ്രധമ ദൃഷ്ട്യില്‍ അഴിമതിക്ക് വഴി വക്കുന്നതായേ എനിക്കു തോന്നുന്നുള്ളൂ. കുറച്ചു വകുപ്പുകളില്‍ കുറച്ചു പണി ചെയ്ത് പണം വിതരണം ചെയ്യുക എന്നത് യുക്തി സഹമല്ല. അഴിമതി നടന്നിലെങ്ക്ലിലും ഒട്ടും പ്രത്യുത്പാദന ക്ഷമല്ല ഈ പദ്ധതി. അവിടെ പണം ചെലവഴിക്കുക എന്ന് ഒറ്റ ലക്ഷ്യമേ ഉള്ളു. എങ്ങനെയെങ്കിലും പണം ചെലവഴിക്കുക എന്നു വരുമ്പോള്‍ , അതു വെറും കണക്കില്‍ മാത്രമകാനുള്ള എല്ലാ സാധ്യതയുമുണ്ട്. കുറച്ചു പേര്‍ക്ക് കൂലി എന്ന പേരില്‍ പണം കിട്ടും എന്നത് ശരിയാണ്. സര്‍ക്കാര്‍ വകുപുകളില്‍ ഒന്നും ചെയ്യാതെ പണം വാങ്ങുന്നതും ഇതും തമ്മില്‍ യതൊരു വ്യത്യാസവുമില്ല എന്ന സ്ഥിതി വരാന്‍ എല്ലാ സാധ്യത്യുമുണ്ട് ഇവിടെയും .

എന്തെങ്കിലും ജോലി ചെയ്യിപ്പിച്ചിട്ട് അരി വാങ്ങാനുള്ള തുക കൊടുക്കുകയാണെങ്കില്‍ ആ തുക കേന്ദ്രം തിരിയെതരാം എന്നു ഒരു നിര്‍ദ്ദേശം വച്ചാല്‍, അതിനെ മാക്സിമം മുതലെടുത്ത് ചെയ്യാവുന്നതെല്ലാം ചെയ്യിപ്പിച്ച് അവരുടെ പട്ടിണി അകറ്റാന്‍ ശ്രമിക്കുകയല്ലേ വേണ്ടത് എന്ന അഭിപ്രായം ​യുക്തി ഭദ്രമല്ല, പ്രത്യേകിച്ചും അഴിമതി കൊടികുത്തി വാഴുന്ന ഒരിടത്ത്. ആത്മാര്‍ത്ഥയുള്ള ഉദ്യോഗസ്ഥരും ഇച്ഛാ ശക്തിയുള്ള രാഷ്ട്രീയ നേതൃത്വവും ഉള്ള സ്ഥലത്ത് ഇതു നേരാം വണ്ണം നടപ്പാക്കാം . നടത്തുന്ന ഏതു പദ്ധതിയിലും ഒരു വിഹിതം സ്വന്തം പോകറ്റില്‍ എന്ന മുദ്രവാക്യമുള്ള സ്ഥലത്ത് ഇതനുവദികുന്നതിലും നല്ലത്, തൊഴിലില്ലാവേതനം കൊടുക്കുന്നതു തന്നെയാണ്.

ബീഹാറിലും, യു.പി യിലും ഉള്ളതു പോലെ ഇവിടെ ദരിദ്രരില്ല എന്നുള്ളത് എല്ലാവര്‍ക്കും അറിയവുന്ന സത്യമാണല്ലോ. ഇവിടെ മുഴുവന്‍ ദരിദ്രരാണെന്നു പറഞ്ഞ് നമ്മുടെ നേതാക്കളാരും കേന്ദ്രത്തില്‍ യാചിക്കാറില്ല. അരി നമുടെ പ്രധന ഭക്ഷണമാണ്. അതു നമുക്ക് അവശ്യത്തിനില്ല. വര്‍ഷങ്ങളായി കേന്ദ്ര പൂളില്‍ നിന്നാണ്‌ നമുക്കത് ലഭിക്കുന്നത്. അതു ഒരു കാരണവും കൂടാതെ വെട്ടിക്കുറച്ചു. അതിനെതിരെ നാം പ്രതിഷേധിച്ചു. അതു പോലെ മറ്റു രംഗങ്ങളിലും നമ്മളെ കാലങ്ങളായി അവഗണിക്കുന്നു. കേന്ദ്ര പദ്ധതികള്‍ മറ്റുള്ള സംസ്ഥനങ്ങള്‍ വീതിച്ചെടുക്കുമ്പോള്‍ നമ്മള്‍ നിസഹായരായി ഇരിക്കുന്നു. ഇങ്ങനെയുള്ള അവഗണനകള്‍ക്കെതിരെയാണ്‌ നാം പ്രതിഷേധിക്കുനതും സമരം ചെയ്യുന്നതും . അല്ലാതെ നമ്മള്‍ പാവപെട്ടവരാണെന്നു സ്ഥാപിക്കാനായിട്ടല്ല. ദരിദ്ര്യം ഇതില്‍ ഒരു വിഷയമേ അല്ല. പണമുണ്ടായലും അരി ഇല്ലെങ്കില്‍ നാം എന്തു ചെയ്യണം ? ഏതെങ്കിലും പദ്ധതിയെ വികലമായി നടത്തിച്ച് തോല്‍പ്പിക്കുന്നത് ദരിദ്രരേഖയുമായി കൂട്ടി ക്കുഴക്കണമെന്നു എനിക്കു തോന്നുന്നില്ല..

അനില്‍@ബ്ലോഗ് // anil said...

"ആത്മാര്ത്ഥയുള്ള ഉദ്യോഗസ്ഥരും ഇച്ഛാ ശക്തിയുള്ള രാഷ്ട്രീയ നേതൃത്വവും ഉള്ള സ്ഥലത്ത് ഇതു നേരാം വണ്ണം നടപ്പാക്കാം . നടത്തുന്ന ഏതു പദ്ധതിയിലും ഒരു വിഹിതം സ്വന്തം പോകറ്റില് എന്ന മുദ്രവാക്യമുള്ള സ്ഥലത്ത് ഇതനുവദികുന്നതിലും നല്ലത്, തൊഴിലില്ലാവേതനം കൊടുക്കുന്നതു തന്നെയാണ്. "

കാളിദാസാ,
താങ്കള്‍ എന്തായാലും ഇതു പറഞ്ഞല്ലോ, നന്നായി. അഴിമതിയുടെ വേരുകള്‍ തേടിപ്പൊയാല്‍, ചികഞ്ഞെടുക്കാന്‍ പാടായിരിക്കും. ഏറ്റവും താഴെത്തട്ടിലുള്ള പ്രാദേശിക ഭരണകൂടം മുതല്‍ മേപ്പോട്ട് എത്ര തട്ടിലായി ഇതു വ്യാപിച്ചു കിടക്കുന്നു എന്ന് പരിശോധിച്ചാല്‍ മനസ്സിലാവും. ഇവിടെ എന്‍.ജി.ഓ യൂണിയന്‍ അടക്കമുള്ള ഇടതുപക്ഷ സംഘടനകള്‍ , അഴിമതിരഹിത സിവില്‍ സര്‍വ്വീസ് എന്ന മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി, എന്തുകൊണ്ട് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നില്ല എന്നതും ഗൌരവമായികാണേണ്ട വിഷയമാണ്. അങ്കിള്‍ പറഞ്ഞ വിഷയത്തില്‍ ആരെയും കുറ്റം പറയാനാവില്ല, നമ്മുടെ വ്യവസ്ഥിതിയുടെ പ്രശ്നമാണ്.

kaalidaasan said...

അനില്‍ ,

അഴിമതിയുടെ വിഷയത്തില്‍ ഇടതുപക്ഷ സംഘടനകള്‍ വലതു പക്ഷ സം ഘടനകള്‍ എന്ന് തരം തിരിവ് കാണിക്കുന്നതില്‍ അര്‍ത്ഥമില്ല. അഴിമതി ഇപ്പോള്‍ നമ്മുടെ ഭാഗമാണ്. അതില്‍ എല്ലാ പക്ഷവുമം ​ഉണ്ട്. അഴിമതി നടത്താത്ത അച്യുതാനന്ദനോ എ കെ ആന്റണിയോ വിചാരിച്ചാല്‍ മാത്രം ഇതില്‍ നിന്നും രക്ഷ നേടനാവില്ല.

നമ്മള്‍ എപ്പോഴും ഭരണകൂടങ്ങളെയും രഷ്ട്രീയക്കാരെയും മാത്രം ഈ വിഷയത്തില്‍ കുറ്റം പറയുന്നു. ഇതില്‍ നമുക്കുള്ള പങ്ക് നാം സൌകര്യ പൂര്‍വം വിസ്മരിക്കുകയും ചെയ്യുന്നു.

അങ്കിള്‍ said...

പ്രിയ കാളിദാസന്‍,
അഴിമതിയോട് താങ്കള്‍ക്കുള്ള കാഴ്ചപ്പാടിനോട് ഒട്ടും തന്നെ യോജിക്കാന്‍ കഴിയില്ലെന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ.

താങ്കളുടേത് നിസ്സഹായനായ ഒരു സാധാപൌരന്റെ വിലാപം മാത്രം.

സഖാക്കളാണ് അഴിമതി മുഴുവന്‍ നടത്തിയതെന്നല്ല, സഖാക്കളുടെ അറിവോടെ തന്നെയാണ് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഴുവന്‍ അഴിമതിയും നടന്നിരിക്കുന്നതെന്നുതന്നെയാണ് ഞാന്‍ ധരിച്ചിരിക്കുന്നത്. ഭരണത്തിലുള്ള സഖാക്കള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നില്ലെന്നു കണ്ടാല്‍ ഉദ്ദ്യോഗസ്ഥര്‍ അതിനു മുതിരാന്‍ മടിക്കുമെന്ന് എന്റെ അനുഭവം.

അഴിമതിയെ തുടച്ചു നീക്കാന്‍ കഴിയുമെന്ന് എനിക്കും വിശ്വാസമില്ല. എന്നാല്‍ ഒരു സംസ്ഥാന ഭരണകൂടത്തിനു അതില്ലാതാക്കാനായി എന്തെല്ലാം സംവിധാനങ്ങളുണ്ടെന്ന് മറക്കരുത്. മുമ്പാണെങ്കില്‍ ഒരു വകുപ്പ് മുഴുവന്‍ അഴിമതിവിമുക്തമാക്കാന്‍ പാടുപെടണമായിരുന്നു. ഇപ്പോഴോ, ഭരണം വികേന്ദ്രീകരിച്ചു. ഒരു പഞ്ചായത്തില്‍ പോലും അഴിമതി കുറക്കാന്‍ കഴിയില്ലന്നാണോ വ്യവക്ഷ.
ആദ്യം ഉദ്ദ്യോഗസ്ഥരുടെ കൂടെപ്പിറപ്പാണ് അഴിമതിയെന്ന ധാരണ നമുക്ക് മാറ്റാം. അവരുടെ അഴിമതിയുടെ പങ്കു പറ്റില്ലെന്നോ, അവരെക്കൊണ്ട് അഴിമതി ചെയ്യിക്കില്ലെന്നോ രാഷ്രീയഭരണക്കാക്കാര്‍ വൃതമെടുക്കട്ടേ, അപ്പോള്‍ കാണാം അഴിമതി കുറയുമോ ഇല്ലയോ എന്ന്. പിന്നെ, അഴിമതി കണ്ടുപിടിച്ചു കഴിഞ്ഞാല്‍, നിര്‍ധാക്ഷണ്യം പാര്‍ട്ടി മത ഭേതമന്യേ കര്‍ശന നടപടി എടുക്കാന്‍ ഭരണക്കാര്‍ തയ്യാറാകുമോ? അഴിമതി ഇന്നത്തേക്കാള്‍ നേര്‍പകുതിയാകും. എല്ലാ‍ തെളിവുകളോടെ കണ്ടുപിടിക്കപെട്ട, ഉദ്ദ്യോഗസ്ഥരുടെ അഴിമതികേസ്സുകളെ പറ്റി ഒന്നന്വേഷിച്ചു നോക്കൂ, എന്തു നടപടികളാണെടുത്തിട്ടുള്ളതെന്ന്‌. രാഷ്ട്രിയ നേതാക്കള്‍ വിചാരിച്ചാലൊന്നും കാര്യങ്ങള്‍ നേരെയാവില്ലെങ്കില്‍ പിന്നെയെന്തിനീ നിയമങ്ങളും അധികാരങ്ങളും. സമൂഹം സ്വയം മാറണമോ. മാറ്റിയെടുക്കാന്‍ ഭരണാധികാരികള്‍ക്ക് ബാധ്യതയൊന്നും ഇല്ലേ.

പിന്നെ തൊഴിലുറപ്പു പദ്ധതിയെപ്പറ്റി. നമ്മള്‍ തെരെഞ്ഞടുത്തുവിട്ട ജനപ്രതിനിധികള്‍ ജനാധിപത്യ രീതിയില്‍ പാസ്സാക്കിയെടുത്ത ഒരു പദ്ധതിയല്ലേയിത്. പ്രധമദൃഷ്ട്യാ അഴിമതിക്ക് വഴിവക്കുമെന്ന മുന്‍ വിധിയോടെ തന്നെയാണ് ഈ പദ്ധതിയെ നടപ്പിലാക്കികൊണ്ടിരിക്കുന്നത് എന്ന് ഞാനും സമ്മതിക്കുന്നു.

ഒന്നും ചെയ്യാതെ പണം വാങ്ങുന്നതാണ്‍ (തൊഴിലില്ലാവേതനം) നല്ലതെങ്കില്‍ ‘നോക്കു കൂലിക്ക്’ തൊഴിലാളികള്‍ക്ക് അര്‍ഹതയില്ലെന്ന് ശ്രി.പിണറായി വിജയന്‍ പ്രഖ്യാപിച്ചത് വെറുതെയാണോ?

ഒട്ടും പ്രത്യുത്പാദന ക്ഷമല്ല ഈ പദ്ധതി യെന്ന് എങ്ങനെ പറയാന്‍ കഴിയും? പ്രത്യുത്പാദന ക്ഷമതയുള്ള ജോലികള്‍ കണ്ടുപിടിച്ച്, അത്തരം ജോലികള്‍ ചെയ്യിപ്പിച്ച് വേതനം കൊടുക്കാന്‍ സ്വാതന്ത്ര്യം തരുന്നുണ്ടല്ലോ ഈ പദ്ധതി. അതോ, പ്രത്യുത്പാദന ക്ഷമതയുള്ള ജോലികളൊന്നുമില്ലേ നമ്മുടെ നാട്ടില്‍?

അരിയുടെ കാര്യം. ധാരാളം എനിക്കും പറയാനുണ്ട്. പക്ഷേ അത് ഈ പോസ്റ്റുമായി ബന്ധമുള്ളതല്ലാത്തതു കൊണ്ട് ഇവിടെ വിവരിക്കുന്നില്ല. എന്നാലും, നമുക്കിവിടെ കിട്ടുന്ന അരി ഉപയോഗിച്ചു മുടിക്കുന്നതെങ്ങനെയെന്ന് ഇതാ ഇവിടെ വിവരിച്ചിട്ടുണ്ട്.

സസ്നേഹം.

kaalidaasan said...

അങ്കിള്‍ ,

അഴിമതിയോടുള്ള എന്റെ കാഴ്ചപ്പടിനോട് യോജിക്കണമെന്നില്ല. എന്റേത് നിസ്സഹായനായ ഒരു സാധാപൌരന്റെ വിലാപം മാത്രമായിട്ടെടുത്താലും വിരോധമില്ല.

അഴിമതി ഉണ്ടാവുനത് സമൂഹത്തില്‍ നിന്നാണ്. രാഷ്ട്രീയ നേതാക്കള്‍ ഒരു സുപ്രഭാതത്തില്‍ ആകാശത്തു നിന്നും പൊട്ടി വീഴുന്നതല്ല. അവരെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണ്. സത്യ സന്ധരായ നേതാക്കളെ തെരഞ്ഞെടുക്കാത്തത് , ജനങ്ങളുടെ വീഴ്ചയാണെന്നേ ഞാന്‍ വിലയിരുത്തൂ. ഒരു നിയമസഭ മണ്ഠലത്തിലോ, ലോക് സഭ മണ്ഠലത്തിലോ മത്സരിക്കുന്ന സ്ഥാര്‍ത്ഥികളെ എലാവരും അറിയണമെന്നില്ല. പക്ഷെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ മിക്ക ആളുകളും അറിയും . അഴിമതിക്കാരനാണെന്നറിഞ്ഞാലും പാര്‍ട്ടി അംഗങ്ങള്‍ അയാള്‍ക്ക് വോട്ടു ചെയ്യും . അഴിമതിയുടെ പങ്കു പറ്റുന്ന നിഷ്പക്ഷരും അയാള്‍ക്ക് വോട്ടു ചെയ്യും .
ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ അഴിമതിക്കാരെ ഭരിക്കാന്‍ തെരഞ്ഞെടുത്തിട്ട് അവരെ കുറ്റം പറയുന്നതില്‍ യാതൊരു കാര്യവുമില്ല.ജനങ്ങള്‍ നാലാം കിട ആകുമ്പോള്‍ നേതാക്കള്‍ ഏഴാം കിട ആകും .


സഖാക്കളുടെ അറിവോടെ തന്നെയാണ് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഴുവന്‍ അഴിമതിയും നടന്നിരിക്കുന്നതെന്നുതന്നെയാണ് ഞാന്‍ ധരിച്ചിരിക്കുന്നത് എന്നത് നിരുത്തരവാദപ്പെട്ട പ്രസ്ഥാവനയായി പോയി. വയനാട്ടിലും പലക്കാട്ടും എല്ലാ ഗ്രാമ പഞ്ചായത്തുകളും ഭരിക്കുന്നത് സഖാക്കള്‍ ആണെന്നത് അങ്കിളിനു എവിടുന്നു കിട്ടിയ അറിവാണ്? അങ്കിള്‍ ഏത് അലവുകോലു വച്ച് അളന്നാലും അഴിമതി ഏറ്റവും കുറച്ചു നടത്തുന്നത് സഖാക്കളാണെന്നു മനസിലാകും . അഴിമതിക്കു കൂട്ടു നില്‍ക്കുന്ന സഖാക്കളെ തെരഞ്ഞെടുക്കുന്ന ജനങ്ങള്‍ തന്നെയാണ്, ഈ പ്രശ്നത്തില്‍ പ്രധാന പ്രതി.

ഉദ്ദ്യോഗസ്ഥരുടെ കൂടെപ്പിറപ്പാണ് അഴിമതിയെന്ന ധാരണ എനിക്കില്ല. ഉദ്യോഗസ്തരും ഭരണകര്‍ത്താക്കളും ജനങ്ങളുടെ ഭാഗമാണ്. ഇവരെല്ലം സാധാരണ ജനങ്ങളാണ്. അവര്‍ അധികാര സ്ഥാനത്തെത്തുമ്പോള്‍ അഴിമതിക്കാരായി മാറുന്നുണ്ടെങ്കില്‍ അതിന്റെ കൂടുതല്‍ ഉത്തരവാദിത്തം ജനങ്ങള്‍ക്കാണ്.

ഉദ്ദ്യോഗസ്ഥരുടെഅഴിമതിയുടെ പങ്കു പറ്റില്ലെന്നോ, അവരെക്കൊണ്ട് അഴിമതി ചെയ്യിക്കില്ലെന്നോ രാഷ്രീയഭരണക്കാക്കാര്‍ വൃതമെടുക്കുന്നതിലും എളുപ്പം, അഴിമതിക്കാരായ നേതാക്കളെ തെരഞ്ഞെടുക്കില്ല എന്നു ജനങ്ങള്‍ തീരുമാഅനികുന്നതല്ലേ ? സമ്മതി ദാനാവകാശം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക. ജന സഹൂമത്തിനു നല്ലതു ചെയ്യാത്തവരെ തെരഞ്ഞെടുക്കില്ല എന്നു ജനങ്ങള്‍ തീരുമാനികുക.

ഇന്നലെ ഒരു ഹൈ കോടതി ജഡ്ജിയെ പുറത്താക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തീരുമാനിച്ച വിവരം അങ്കിള്‍ അറിഞ്ഞുകാണുമെനു കരുതട്ടെ. അത് ഒരു അഴിമതിയുടെ പേരിലായിരുന്നു. 20%ത്തോളം ജഡ്ജിമര്‍ അഴിമതിക്കാരാണെന്ന് ജുഡിഷ്യറി തന്നെ സമതിക്കുന്ന ഒരു രാജ്യത്താണ്‌ നാം ജീവിക്കുന്നത്.

അങ്ങനെയുള്ള അവസ്ഥയില്‍ നിര്‍ധാക്ഷണ്യം പാര്‍ട്ടി മത ഭേതമന്യേ ഭരണക്കാര്‍ കര്‍ശന നടപടി എടുത്തിട്ടൊന്നും കര്യമില്ല.‍ എല്ലാ‍ തെളിവുകളോടെ കണ്ടുപിടിക്കപ്പെട്ട, ഉദ്ദ്യോഗസ്ഥരുടെ അഴിമതികേസ്സുകള്‍ കോടതിയില്‍ എത്തിയിട്ടും ഒന്നും ഇന്നു വരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇന്‍ഡ്യയിലെ ഏറ്റവും ​വലിയ അഴിമതി കേസയിരുന്നു ബിഹാറിലെ കാലിത്തീറ്റ കുംഭകോണം അതിലെ പ്രതി കേന്ദ്ര മന്ത്രിയായി 5 വര്‍ഷം ഭരിച്ചു. വേറൊന്നു ബോഫോഴ്സ് കേസാണ്. അതിലെ പ്രതിയെ ഇപ്പോള്‍ കുറ്റവിമുക്തനാക്കാന്‍ സി ബി ഐ തന്നെ ശ്രമിക്കുന്നു. ഇതൊക്കെയണ്‌ ഇവിടെ നടക്കുന്നത്.

നിയമങ്ങളും അധികാരങ്ങളും ഉണ്ടായതു കൊണ്ടുമാത്രം എല്ലം നേരെയാവില്ല. കൊലപാതകത്തിന്റെ ശിക്ഷ വധ ശിക്ഷയണ്. അതുണ്ടായി എന്നതു കൊണ്ട് ആരും കൊലപാതകം നടത്താതിരിക്കുന്നില്ല. ഭരണധികരികള്‍ക്ക് സമൂഹത്തെ മാറ്റിയെടുക്കാന്‍ ബാധ്യതയുണ്ട്. അവര്‍ അതു ചെയ്യുന്നില്ലെങ്കില്‍ അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങള്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കണം .


ജനപ്രതിനിധികള്‍ ജനാധിപത്യ രീതിയില്‍ പാസ്സാക്കിയെടുത്ത ഒരു പദ്ധതികളും മഹത്തരമായിരികണമെന്നില്ല. തൊഴില്‍ ഉറപ്പു നല്ല ആശയമാണ്. പ്രത്യേകിച്ചും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍ അതാണ്‌ അധികാരികളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. പക്ഷെ ഇത് നടപ്പില്‍ വരുത്തിയ രീതി ശരിയായില്ല.

ഒന്നും ചെയ്യാതെ പണം വാങ്ങുന്നത് നല്ലതാണെന്നു ഞാന്‍ പറഞ്ഞില്ല. പദ്ധതിയുടെ പണം ഏറിയ പങ്കും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്തരുടെയും പോക്കറ്റില്‍ പോകുന്നതിലും നല്ലത്, തൊഴിലില്ലായ്മ വേതനം നല്‍കുന്നതാണെന്നേ ഞാന്‍ പറഞ്ഞുള്ളു. പണം കിട്ടുക എന്നതാണ്, തൊഴിലാളിയുടെ അവശ്യം . അതിനു കുറച്ചു കള്ളക്കണകുണ്ടാക്കി, പകുതി പല വഴിക്കും പോകുന്നതിലും നല്ലത് ആ പണം നേരിട്ട് തൊഴിലാളിക്കു നല്‍കുന്നതാണ്.

പ്രത്യുത്പാദന ക്ഷമതയുള്ള ജോലികള്‍ കണ്ടുപിടിച്ച്, അത്തരം ജോലികള്‍ ചെയ്യിപ്പിച്ച് വേതനം കൊടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതാണിവിടെ പ്രശ്നം . എങ്ങനെയെങ്കിലും പണം ചെലവഴിച്ചാല്‍ മതി എന്നു കരുതുന്നവര്‍ , വളരെയൊന്നും ബുദ്ധിമുട്ടാതെ മുകളില്‍ ചൂണ്ടിക്കാണിച്ച പോലെ റോഡരികില്‍ പുല്ലു ചെത്തലും കിളക്കലും നടത്തി പണം എഴുതി വാങ്ങി വീതിച്ചെടുക്കും . അതിനു പകരം ആ സ്വാതന്ത്ര്യം നല്‍കാതെ പുതിയ ഒരു റോഡുണ്ടാക്കുക, പുതിയ കനാല്‍ ഉണ്ടാക്കുക, കുടിവെള്ളം ഇല്ലാത്ത ഇടങ്ങളില്‍ അതു വിതരണം ചെയ്യുക തുടങ്ങി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയണെങ്കില്‍ കുറച്ചെങ്കിലും ഫലം കാണാന്‍ സാധിക്കും .


കിട്ടുന്ന അരി ഉപയോഗിച്ചു മുടിക്കുന്നത്, കിട്ടുന്ന പലതും ഉപയോഗിച്ചു മുടിക്കുന്നതിനു തുല്യമാണ്. അതല്ല ഞാന്‍ പറഞ്ഞ കാര്യം .അരിക്കു വേണ്ടി കേരള സര്‍ക്കാര്‍ ഡെല്‍ ഹിയില്‍ സമരം ചേയ്യേണ്ടിവന്നതിനേക്കുറിച്ചണ്. നമുക്ക് ഇവിടെ അരി ആവശ്യത്തിന്‌ ഇല്ലാത്തതാണ്‌ പ്രശ്നം . കേരളത്തില്‍ അത് ഉണ്ടെങ്കില്‍ , പുറത്തു നിന്നും കൊണ്ടുവരിക എന്ന പരിപാടി ആവശ്യമില്ല. പാടങ്ങള്‍ നികത്തുന്നത് നമ്മളാണ്, രാഷ്ട്രീയക്കാരല്ല. അതിനെതിരെ ശബ്ദമുയര്‍ത്തിയവരെ നമ്മള്‍ വെട്ടി നിരത്തലുകാര്‍ എന്നു വിളിച്ച് പുലഭ്യം പറഞ്ഞു.

അനില്‍@ബ്ലോഗ് // anil said...

കാളിദാസന്‍,
അഴിമതിയെപ്പറ്റിയുള്ള കാഴ്ചപ്പാട് ഉള്‍ക്കൊള്ളാനാവുന്നില്ല.

അഴിമതിക്കു സഹായകരമായ രീതിയിലോ, അഴിമതി നടത്താന്‍ പ്രേരണനല്‍കുന്ന രീതിയിലോ ആണ് നമ്മുടെ നാട്ടിലെ പലനിയമങ്ങളും, അഥവാ അവയുടെ നൂലാമാലകള്‍. കൈക്കൂലിനല്‍കിയും മറ്റും ജനങ്ങള്‍ ഇതിനു പ്രോത്സാഹനം നല്‍കുന്നു. സാധരണ ജനങ്ങളെ , അല്ലെങ്കില്‍ വ്യക്തമായ ദിശാബോധം ഇല്ലാത്ത ജനക്കൂട്ടത്തെ നേര്‍വഴിക്കു നടത്താനാണ് സംഘടനകള്‍ രൂപം കൊള്ളുന്നത്. സ്വയമേവ ഒരു ജനതയും സംഘടിക്കുകയും ചെറുത്തുനില്‍ക്കുകയും ചെയ്തതായി ചരിത്രമില്ല. പറഞ്ഞു വരുന്നത്, സമൂഹത്തില്‍ അഴിമതി വളരുന്നത് തടയാന്‍ നേതൃത്വപരമായ പങ്കുവഹിക്കെണ്ടത് ഇവിടുത്തെ പുരോഗമന പ്രസ്ഥാനങ്ങളാണ്. പ്രസ്ഥാനങ്ങളുടെ അപചയമാണ് സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം.
താങ്കള്‍ പറഞ്ഞത് ശരിയാണ്, ഒരു സധാരണ മനുഷ്യനാണ് രാഷ്ട്രീയ പ്രവര്‍ത്തകനാവുന്നത്. പക്ഷെ ആ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മൂല്യങ്ങളും, മൂല്യാധിഷ്ഠിത സമീപനങ്ങളുമാണ് അയാളെ സാധാരണക്കാരനില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്.
ഇവിടെ അങ്കിള്‍ സഖാക്കളെ ഒന്നാകെ ആക്ഷേപിക്കുന്നു എന്ന് എനിക്കു തോന്നിയില്ല. മറിച്ച് ഒരു പുരോഗമന പ്രസ്ഥാനാംഗം പോലും ഈ അഴിമതിക്കു കൂട്ടു നില്‍ക്കുന്നല്ലോ എന്ന വേവലാതിയാണ് നാം അതില്‍ കാണേണ്ടത്.

ചുരുക്കത്തില്‍ അഴിമതിക്കെതിരെ ജാഥ നടത്തുകയല്ല മറിച്ച് സാമാന്യ ജനങ്ങളില്‍ ബോധവല്‍ക്കരണത്തിനുള്ള കാമ്പയിനുകളാണ് നടത്തപ്പെടേണ്ടത്. കൂടെ ഇതിനൊത്താശ ചെയ്യുന്ന നമ്മുടെ ബ്രിട്ടീഷ് റൂളുകളും.

kaalidaasan said...

അനില്‍ ,

അഴിമതി എന്നതു കോണ്ട് ഉദ്ദേശിക്കുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്‌
1. സ്വജനപക്ഷപാതം
2. പണം വാങ്ങി ചില കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത്
3. പൊതു പണം സ്വകാര്യ വ്യക്തികള്‍ അവിഹിതമാര്‍ഗ്ഗത്തിലൂടെ കൈക്കലാക്കുന്നത്.

ഇവിടെ അങ്കിള്‍ പറഞ്ഞത് മൂന്നാമത്തെ വിഭഗത്തില്‍ പെടുന്നവയാണ്.


അഴിമതിക്കു സഹായകരമായ രീതിയിലോ, അഴിമതി നടത്താന്‍ പ്രേരണനല്‍കുന്ന രീതിയിലോ നിയമങ്ങള്‍ ഇല്ലെങ്കിലും അഴിമതി നടക്കും . രണ്ടുദാഹരണങ്ങള്‍ പറയാം . അടുത്ത കാലത്തു ഇംഗ്ളണ്ടില്‍ നടന്നതാണ്. നോര്‍ത്തേണ്‍ റോക്ക് എന്ന ബാങ്ക് പൊളിഞ്ഞപ്പോള്‍ ഉണ്ടായതാണ്‌ ഒന്ന്. ആ ബാങ്കില്‍ 3 ബില്ല്യണ്‍ പൌണ്ടായിരുന്നു ജനങ്ങളുടെ നിക്ഷേപം . ബാങ്ക് 21 ബില്ല്യണ്‍ കടം വാങ്ങി അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് രം ഗത്ത് നിക്ഷേപിച്ചു. അവിടെ ആ ബിസിനസ് നിലം പൊത്തിയപ്പോള്‍ നോര്‍ത്തേണ്‍ റോക്കും നിലം പൊത്തി. 24 ബില്ല്യണ്‍ ബാധ്യത ഉള്ള ആ സ്ഥാപനം 32 ബില്ല്യണ്‍ കൊടുത്ത് ദേശസാല്‍ക്കരിക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചത്. 8 ബില്ല്യണ്‍ അവരുടെ ആസ്തിയായിരുന്നു. ആറു മാസം കഴിഞ്ഞ് കരാറുണ്ടാക്കിയപ്പോള്‍ 62 ബില്ല്യണ്‍ കൊടുത്തു. പിന്നാമ്പുറ സംസാരം അധികം കൊടുത്ത 30 ബില്ല്യണില്‍ 10 ബില്ല്യണ്‍ കൈക്കൂലി കൊടുത്തതാണെന്നാണ്.

കടക്കെണിയിലേക്ക് കൂപ്പു കുത്തിയ ബാങ്ക് ഓഫ് സ്കോട്ട് ലണ്ടിനെ രക്ഷിക്കാന്‍ അവിടത്തെ സര്‍ക്കാര്‍ കുറെയധികം പണം നല്‍കി . പണം കിട്ടിയപ്പോള്‍ അവര്‍ അദ്യം ചെയ്തത്, അതില്‍ നിന്നും 1.3 ബില്ല്യണ്‍ ജീവനക്കാര്‍ക്ക് ബോണസ് കൊടുക്കാനാണ്.

ഇതു രണ്ടും നികുതിദായകരുടെ പണമാണ്. ഇതൊന്നും അഴിമതി ആയി അവര്‍ ചിത്രീകരിക്കില്ല. അങ്ങനെ കണക്കും എഴുതില്ല. പടിഞ്ഞാറന്‍ നാടുകളില്‍ ഏതു പദ്ധതിക്കും ചെലവിന്റെ 10% മധ്യവര്‍ത്തികള്‍ക്ക് കോഴയായി കൊടുക്കുന്നു. ബോഫോഴ്സ് ഇടപാടില്‍ നടന്നതും അതാണ്.
അവിടെ ഒരു വായ്പ്പക്ക് അപേക്ഷിച്ചാല്‍ കൊടുക്കേണ്ട ഫീസുകള്‍ വിചിത്രങ്ങളാണ്. അപേക്ഷിക്കുന്നതിനു ഒരു ഫീസ്. അതു പരിഗണിച്ചാല്‍ വേറൊരു ഫീസ്. ക്രെഡിറ്റ് ചെക്കിനൊരു ഫീസ്, അനുവദിക്കുമ്പോള്‍ ഒരു ഫീസ്. പണം അപേക്ഷകന്റെ അക്കൌണ്ടിലേക്ക് മാറ്റാന്‍ ഒരു ഫീസ്. ഇനി കാലവധിക്കു മുമ്പ് അടച്ചു തീര്‍ത്താല്‍ മറ്റൊരു ഫീസ്. ഈ ഫീസുകളെല്ലാം ബാങ്കിലെ ജീവനക്കാര്‍ വീതിച്ചെടുക്കുന്നു. ഇതൊന്നും പടിഞ്ഞാറന്‍ നാടുകള്‍ അഴിമതിയായി കണക്കാക്കില്ല. നമ്മള്‍ ആരെങ്കിലും ഒരു വായ്പ്പക്കപേക്ഷിച്ച ബാങ്ക് മാനേജര്‍ക്ക് ഒരു നേരം ഭക്ഷണമോ ഒരു കുപ്പിയോ അല്പം ചില പോക്കറ്റ് മണിയോ കൊടുത്താല്‍, അത് അഴിമതി എന്ന് എല്ലാവരും വിളിച്ചുകൂവും . പടിഞ്ഞാറന്‍ നാടുകള്‍ നിശ്ചയമായും അതു അഴിമതിയില്‍ വരവു വക്കും . അതിന്റെ അടിസ്ഥാനത്തില്‍ നമുക്ക് അഴിമതി സ്കെയിലില്‍ മോശമല്ലാത്ത ഒരു സ്ഥനം പതിച്ചു നല്കുകയും ചെയ്യും .


അഴിമതി നടത്താന്‍ പ്രേരണ നല്‍കുന്ന രീതിയില്‍ നിയമങ്ങളും, അവയുടെ നൂലാമാലകളും ഉളതുകൊണ്ട് . കൈക്കൂലിvനല്‍കി ജനങ്ങള്‍ ഇതിനു പ്രോത്സാഹനം നല്‍കുന്നു എന്നിടത്താണ്, കുഴപ്പമെല്ലാം . ജനങ്ങള്‍ പ്രോത്സാഹനം നല്‍കില്ല എങ്കില്‍ ഇതിനു വലിയ മാറ്റം വരും എന്നാനെനിക്കു തോന്നുന്നത്. നമുടെ നാട്ടില്‍ ഭൂരിഭാഗം ജനങ്ങളും എളുപ്പത്തില്‍ കാര്യം കാണാന്‍ ശ്രമിക്കുന്നു. അതിനു വളഞ്ഞ വഴി തേടാന്‍ അവര്‍ക്ക് മടിയുമില്ല..


രണ്ടുദാഹരണം പരയാം . നാം ഇപ്പോള്‍ ചപ്പുചവറുകളുടെ ഒരു ഭീമമായ കൂമ്പാരത്തിനു മുകളിലാണ്, ജീവിക്കുന്നത്. ഭരണാധികാരികള്‍ അതു പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല. പക്ഷെ പൊതു ജനങ്ങളോ? അവര്‍ എന്തും പൊതു സ്ഥലത്തു വലിച്ചെറിയും . അതു നമുടെ ഉത്തരവദിത്ത ബോധമില്ലായ്മയില്‍ നിന്നാണു വരുന്നത്. രണ്ടാമത്തെ കാര്യം , നമ്മള്‍ എവിടെയെങ്കിലും ക്യൂ പാലിക്കാറുണ്ടോ? ഇല്ല. ഞാന്‍ ആദ്യം എന്ന നിലയിലാണ്, നമ്മള്‍ എല്ലായിടത്തും പെരുമാറുന്നത്.

സമൂഹത്തില്‍ അഴിമതി വളരുന്നത് തടയാന്‍ നേതൃത്വപരമായ പങ്കുവഹിക്കേണ്ടത് ഇവിടുത്തെ പുരോഗമന പ്രസ്ഥാനങ്ങളാണ്. പ്രസ്ഥാനങ്ങളുടെ അപചയമാണ് സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം എന്നത് അമ്പരപ്പിക്കുന്ന ഒരു പ്രസ്ഥാവനയാണ്. പുരോഗമന പ്രസ്ഥാനങ്ങള്‍ ഇന്നത്തെ ഇന്‍ഡ്യന്‍ അവസ്ഥയില്‍ വളരെ പരിമിതമായ പങ്കുള്ളതാണ്. കേരളത്തില്‍ പോലും അതിനു പകുതി ജനങ്ങളുടെ പിന്തുണയേ ഉള്ളു. അനിലിന്റെ അഭിപ്രായത്തില്‍ മറ്റു പ്രസ്ഥാനങ്ങള്‍ക്ക് അഴിമതി തടയുന്നതില്‍ ഒരു പങ്കുമില്ല എന്നു പറയുനിടത്താണ്, ശരിയായ അപചയം . പുരോഗമന പ്രസ്ഥാനം എന്നു പറയുന്നത് ഇടതു പക്ഷ പ്രസ്ഥാനങ്ങളാണ്. അവര്‍ക്ക് ഏറ്റവും കൂടുതല്‍ പിന്തുണ കിട്ടിയത് 6% ആളുകളുടെ ആണ്. ഇത്ര പിന്തുണയുള്ള ഒരു പ്രസ്ഥാനം ഇന്‍ഡ്യയില്‍ അഴിമതി തടയുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതുന്നില്ല. അനിലിനേപ്പോലുള്ളവര്‍ മറ്റു പ്രസ്ഥാനങ്ങളെ ഈ ഉത്തരവാദിത്തത്തില്‍ നിന്നും മാറ്റി നിറുത്തുന്നത് ഏത് വിശ്വസത്തിന്റെ പുറത്താണ്? അവര്‍ക്ക് ആവോളം അഴിമതി നടത്തം . അതു വളരാതെ നോക്കേണ്ടത് പുരോഗമന പ്രസ്ഥാനങ്ങളുടെ ചുമതലയാണ്‌ എന്ന് പറയുന്നത് ഏതു തത്വശാസ്ത്രപ്രകാരമാണ്? മൂല്യങ്ങളും മൂല്യാധിഷ്ഠിത സമീപനങ്ങളും ഇടതുപക്ഷത്തിന്‌ അല്ലെങ്കില്‍ സഖാക്കള്‍ക്കു മാത്രം മതി എന്നു തീരുമാനിക്കുമ്പോള്‍ അനിലും അഴിമതിക്കു വളം വക്കുകയാണ്. ഇടതുപക്ഷത്തിനു യാതൊരു സ്വാധീനവുമില്ലാത്ത സ്ഥലങ്ങളില്‍ ആര്‍ അഴിമതി തടയുമെന്നാണ്‌ അനില്‍ പറഞ്ഞു വരുന്നത്?

95% പിന്തുണയുള്ള മറ്റു പ്രസ്ഥാനങ്ങള്‍ യധേഷ്ടം അഴിമതി നടത്തുക അതിനു സര്‍വ പിന്തുണയും കൊടുക്കുക, 5% വരുന്ന ഇടതു പക്ഷങ്ങള്‍ അതു തടയുക എന്നത് ഒരു യുട്ടോപ്പ്യന്‍ ആശയമായേ ഞാന്‍ കരുതുന്നുള്ളു.

ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ പരക്കുന്ന ഒരു നാറ്റത്തിന്റെ കഥയുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി കോഴ വാങ്ങി സീറ്റു വില്‍കുന്നു എന്നാണത്. അതിന്റെ പേരില്‍ രണ്ട് മുതിര്‍ന്ന നേതാക്കള്‍ രാജി വക്കുകയുമുണ്ടായി. കേരളത്തില്‍ അബ്ദുള്‍ വഹാബിനോട് പണം വാങ്ങി ലീഗ് അംഗമല്ലാത്ത അദ്ദേഹത്തെ എം പി ആക്കിയ കാര്യം നമുക്ക് അറിവുള്ളതാണല്ലോ. ഇതൊക്കെ ഇടതുപക്ഷത്തിന്റെ അപചയം കൊണ്ടാണെന്നു കരുതാന്‍ പറ്റുമോ? ഈ ആളുകള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ കൊടുത്ത പണം എങ്ങനെ ഈടാക്കും എന്ന് അനില്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

അങ്കിള്‍ said...

പ്രീയ കാളിദാസന്‍
പോസ്റ്റിലെ വിഷയത്തില്‍ നിന്നും ഒരുപാട് വ്യതിചലിച്ച് പോയതുകൊണ്ടാണ്‍ വീണ്ടും മറുപടി പറയാതെ പോയത്. പറഞ്ഞു പറഞ്ഞു ഉദാഹരണങ്ങള്‍ക്കായി അമേരിക്കവരെ പോയപ്പോള്‍ ഇടപെടണമെന്നു തോന്നി.

ഒരു ന്യായീകരണവും ഇല്ലാതെ നമ്മുടെ പൊതുഖജനാവിലെ പണം കൊടുത്ത് സഹായിച്ച !! ഉദാഹരണങ്ങള്‍ക്ക് വേറെങ്ങും പോകണ്ടാ, ഇവിടെ, കേരളത്തില്‍ തന്നെ ഉണ്ടല്ലോ. ഇതാ കേട്ടോളൂ:

1.നമ്മുടെ സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ കീഴില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന, വെറും 3 ജീവനക്കാരെ മാത്രം നിലനിര്‍ത്തി അടച്ചുപൂട്ടല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുന്ന ഒരു സര്‍ക്കാര്‍ കമ്പനിയുടെ പേരാണ്: അസ്ട്രാല്‍ വാച്ചസ് ലിമിറ്റഡ് (കെ.എസ്സ്.ഐ.ഡി.സി യുടെ അനുബന്ധ കമ്പനി).2006-07 വര്‍ഷത്തില്‍ ഈ കമ്പനിയുടെ പേരില്‍ സര്‍ക്കാര്‍ നല്‍കിയ സഹായധനം 106.40 ലക്ഷം രൂപയാണ്. കമ്പനിയെ രക്ഷപ്പെടുത്താനായിരുന്നോ ഇത്.

2.ഇതേപോലെ വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി പൂട്ടിക്കിടക്കുന്ന വ്യവസായ വകുപ്പിന്റെ കീഴിലുള്ള മറ്റൊരു സര്‍ക്കാര്‍ കമ്പനിയാണ് കേരളാ ഗാര്‍മെന്റ്സ് ലിമിറ്റഡ്. അതിനും കൊടുത്തു 2006-07 ല്‍ സഹായധനമായി ഒരു 104.70 ലക്ഷം രൂപ.

നമ്മുടെ സംസ്ഥാനത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തന രഹിതമായി കിടക്കുന്ന 25 ഓളം സര്‍ക്കാര്‍ കമ്പനികളുണ്ട്. ഈ രണ്ടു കമ്പനികള്‍ക്കു മാത്രം സഹായധനം ലഭിക്കാന്‍ എന്തായിരുന്നു പ്രത്യേകതയെന്നന്വേഷിച്ചാല്‍ പല കഥകളും പുറത്തുവരും.

അമേരിക്ക അവിഹിതമായി സഹായിച്ച കമ്പനികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടാകാം. പക്ഷേ നമ്മള്‍ ഇവിടെ സഹായിച്ചത് അവയെ ജീവന്‍ വയ്പിക്കാനല്ലായിരുന്നു. അവരണ്ടും, മറ്റു 23 കമ്പനികളെപ്പോലെ ഇപ്പോഴും ജീവശ്ശവം തന്നെയാണ്‍.

ഈ ഉദാഹരണങ്ങള്‍ പെട്ടെന്ന് തപ്പിയെടുത്തതാണ്. എത്രവേണ്ടമെങ്കിലും (മുന്‍ കൊല്ലങ്ങളിലുള്ളത്) ഇവിടെ നിരത്താം.

നമുക്ക് അതുകൊണ്ട് പോസ്റ്റിലുള്ള വിഷയത്തെ കൂറിച്ച ചര്‍ച്ചയാകാം. ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകളിലും താങ്കള്‍ക്ക് താല്പര്യമുണ്ടാകും.

സസ്നേഹം.

രാഷ്ട്രീയക്കാരന്‍ said...

കാളിദാസനോട് ചില കാര്യങ്ങളില്‍ വിയോജിപ്പുണ്ട്. അങ്കിളും അനിലും പരാമര്‍ശിച്ചത്, ഇടതുപക്ഷത്തെ അപചയമാണ്. ഇടതുപക്ഷം കേരളത്തിലും ഇന്‍ഡ്യയിലും വളരെയേറെ മാറിപ്പോയി എന്നത് വാസ്തവമാണ്‌.
അങ്കിളും അനിലിലും കമ്യൂണിസ്റ്റുകാരല്ല എന്നു തോന്നുന്നു. അവര്‍ ഇടതുപക്ഷത്തു നിന്നും ധര്‍മ്മികത പ്രതീക്ഷിക്കുന്നത്, ഒരു അംഗീകാരമായാണെനിക്കു തോന്നുന്നത്.

വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ വന്ന സര്‍ക്കാരില്‍ നിന്നും പലതും പ്രതീക്ഷിച്ചു. ആ പ്രതീക്ഷകള്‍ സഫലമായില്ല എന്ന് കാളിദാസനും സമ്മതിക്കുമെന്നു തോന്നുന്നു. കേരളത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ ഇടതുപക്ഷത്തിനേ സാധിക്കൂ.

Unknown said...

അങ്കിളിന് അഭിനന്ദനങ്ങള്‍...
ഞാനൊരു തുടക്കക്കാരനാണ്..
മാര്‍ഗ്ഗദര്‍ശ്ശനം ചെയ്യണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു...


തൊഴിലുറപ്പ് പദ്ധതി ശരിയായ ദിശയിലല്ല പോകുന്നത് എന്നതില്‍ ഒരു സംശയവും ഇല്ല...
ഇത്രയും അപാകതകള്‍ മനസ്സിലാക്കിയിട്ടും തുടര്‍ന്ന് പദ്ധതി ആരംഭിച്ച ആലപ്പുഴ പോലുള്ള ജില്ലകളിലെ സ്ഥിതിഗതികളും ശോചനീയമാണ്..

kaalidaasan said...

അങ്കില്‍ ,

പോസ്റ്റിലെ വിഷയം അഴിമതിയായിരുന്നു. അതില്‍ നിന്നും മാറിപ്പോയില്ല. അഴിമതി തന്നെയാണ്, ഞാന്‍ പരാമര്‍ശിച്ചത്. അമേരിക്ക വരെ പോയത് അഴിമതിയുടെ മറ്റു ചില വശങ്ങള്‍ ബോധ്യപ്പെടുത്തനായിരുന്നു.

പൊതു ഖജനാവിലെ പണം കൊടുത്തു സഹായിച്ചത് പലതും ന്യായീകരണങ്ങളില്ലാത്തതാണ്.പക്ഷെ നമ്മള്‍ ചോദ്യം ചെയ്യുന്നത് പലപ്പോഴും വിഭാഗീയമായിട്ടല്ലേ?. സ്വകാര്യ ബാങ്കായ ഐ സി ഐ സി ഐ യെ താങ്ങി നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് 1000 കോടിയാണു കൊടുത്തത്. അതിന് എന്താണ്, ന്യായീകരണം ? അന്തരാഷ്ട്ര വിപണിയില്‍ എണ്ണവില 150 ഡോളറായപ്പോള്‍ ഇന്‍ഡ്യയില്‍ ,വില കൂട്ടി. ഇപ്പോള്‍ ബാരലിനു 50 ഡോളറയി കുറഞ്ഞു. പക്ഷെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി പറയുന്നു, എണ്ണ കമ്പനികളുടെ നഷ്ടം നികത്തി കഴിഞ്ഞിട്ടേ ആഭ്യന്തര വില കുറക്കൂ എന്ന്. അതിനെന്തു ന്യായീകരണം ഉണ്ട്. പുറത്ത് എണ്ണ വില ഉയരുമ്പോള്‍ ഇവിടെ വില കൂട്ടാന്‍ കാരണം പറയുന്നത് അതാണ്. പക്ഷെ പുറത്തു വില കുറയുമ്പോള്‍ ഇവിടെ കുറക്കുന്നില്ല.. ഇന്നലെ ചിദംബരം പറഞ്ഞു, കാര്‍ നിര്‍മ്മാതാക്കളും റിയല്‍ എസ്റ്റേറ്റ്കാരും, വിമാനകമ്പനികളും വില കുറക്കണമെന്ന്, പക്ഷെ എണ്ണ കമ്പനികള്‍ കുറക്കണമെന്നു മത്രം പറഞ്ഞില്ല.ഇതൊക്കെ നടക്കുനത് പരമോന്നത അധികാര സ്ഥാനത്താണ്. ഇതൊന്നും അങ്കിളുള്‍പ്പടെയുള്ളവര്‍ അഴിമതിയുടെ ഗണത്തില്‍ പെടുത്തില്ല.

പ്രവര്‍ത്തന രഹിതമായി കിടക്കുന്ന വ്യവസായങ്ങള്‍ ഒന്നുകില്‍ പ്രവര്‍ത്തന ക്ഷമമാക്കുക അല്ലെങ്കില്‍ അടച്ചു പൂട്ടുക. അടച്ചു പൂട്ടാന്‍ എളുപ്പമാണ്. പക്ഷെ കേരളത്തിലെ വ്യവസായ മന്ത്രിക്ക് അതിലൊന്നും ശ്രദ്ധയില്ല. ഐ റ്റി ആണല്ലോ അദ്ദേഹത്തിന്റെ പ്രധാന പരിപാടി.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കെടുകാര്യസ്തത ഒരു തുടര്‍ക്കഥയാണ്. പക്ഷെ അതിനൊക്കെ ഇടതു പക്ഷങ്ങളാണ് ഉത്തരവാദികള്‍ എന്നു വിലയിരുത്തുമ്പോള്‍ അങ്കിള്‍ യാധാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകലെ പോകുന്നു.


അമേരിക്ക അവിഹിതമായി സഹായിച്ചു എന്ന് ഞാന്‍ പറഞ്ഞില്ല. ബുദ്ധിമുട്ടിലാകുന്ന സ്ഥാപനങ്ങളെ സര്‍ക്കാര്‍ സഹായിക്കുക എന്നത് ഒരു സോഷ്യലിസ്റ്റ് നയമാണ്. അമേരിക്കയിലെ മുതലാളിത്ത വ്യവസ്ഥിതി സോഷ്യലിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കുന്നു എന്നേ ഞാന്‍ പറഞ്ഞുള്ളു. ഇന്‍ഡ്യയില്‍ പൊതു മേഖലയില്‍ നഷ്ടത്തിലാണെങ്കിലും സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത് അതിന്റെ ഭാഗമാണ്.


അമേരിക്കയില്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു കഴിഞ്ഞും സ്ഥാപനങ്ങള്‍ പൂട്ടി പോകുന്നുണ്ട്.ഇപ്പോള്‍ നഷ്ടത്തില്‍ നടക്കുന്ന മൂന്നു കാര്‍ കമ്പനികളെ സഹായിക്കില്ല എന്നാണ് ബുഷ് പറയുന്നത്. അത് അവിടത്തെ പുതിയ രാഷ്ട്രീയത്തിന്റെ മുഖമായി വിലയിരുത്തിയാല്‍ മതി. സഹായിക്കുന്നത് രക്ഷപ്പെടുമെന്നു കരുതി തന്നെയാണ്.

ഇതൊന്നും കെടുകാര്യസ്തത കാണിക്കുന്ന സ്ഥാപങ്ങളെ ന്യായികരിക്കാന്‍ പറഞ്ഞതല്ല.

ചിത്രഗുപ്തന്‍ പറഞ്ഞതിനോട് യോജിക്കുന്നു. വി എസിന്റെ സര് ക്കാരില്‍ നിന്നും ഇതിലും കൂടുതല്‍ പ്രതീക്ഷിച്ചു. അവിടെ പ്രശ്നം സി പിഎമ്മിനുള്ളിലെ രാഷ്ട്രീയമാണ്.

അങ്കിള്‍ said...

കാളിദാസന്‍,
നമുക്ക് നമ്മുടെ വീടിനകം വൃത്തിയാക്കാന്‍ ആദ്യം ശ്രമിക്കാം. എന്നിട്ട് ലോകം നന്നാക്കാം.

എന്നെ സംബന്ധിച്ചിടത്തോളം ഇന്‍ഡ്യയുടെ പ്രശ്നം പോലും കേരളത്തിന്റേത് കഴിഞ്ഞെ ഉള്ളൂ. അതു കൊണ്ടു തന്നെയാണ് കേരളത്തിലെ ഖജനാവിനെ അഫക്ട് ചെയ്യുന്ന അഴിമതികളെ ഞാന്‍ ബ്ലോഗ് വായനക്കരുടെ ശ്രദ്ധയില്‍ കൊണ്ടു വരുവാന്‍ ശ്രമിക്കുന്നത്.

താങ്കള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ നമ്മുടെ
അരിപ്രശ്നത്തിലുണ്ടായ വൃത്തികെട്ട ഇടപെടലുകളെ കൂടി വായിക്കൂ.

അങ്കിള്‍ said...

കാളിദാസന്‍,
സത്യമാണ് ആ പറഞ്ഞത്. സി.പി.എം നുള്ളിലെ രാഷ്ട്രീയം തന്നെയാണ്‍ ഇപ്പോള്‍ കൂടുതലും മുഴച്ച് നില്‍ക്കുന്നത്. അല്ലെങ്കില്‍ ഇതാ ഇത് പോലെ ഒന്നു സംഭവിക്കുമോ?

kaalidaasan said...

അങ്കിള്‍,

എന്നെ സംബന്ധിച്ചിടത്തോളം ഇന്‍ഡ്യയുടെ പ്രശ്നം പോലും കേരളത്തിന്റേത് കഴിഞ്ഞെ ഉള്ളൂ. അതു കൊണ്ടു തന്നെയാണ് കേരളത്തിലെ ഖജനാവിനെ അഫക്ട് ചെയ്യുന്ന അഴിമതികളെ ഞാന്‍ ബ്ലോഗ് വായനക്കരുടെ ശ്രദ്ധയില്‍ കൊണ്ടു വരുവാന്‍ ശ്രമിക്കുന്നത്.


കേരളം ഒരു സ്വതന്ത്ര രാജ്യമല്ല. ഇന്‍ഡ്യയുടെ ഭാഗമാണ്. അങ്കിള്‍ ഇവിടെ പരാമര്‍ശിച്ച രണ്ടു വിഷയങ്ങള്‍ കേന്ദ്രം ആവിഷ്കരിച്ച പദ്ധതികളും ,അതു നടപ്പക്കുന്നതില്‍ വന്ന പാളിച്ചകളും അതോടനുബന്ധിച്ചു നടന്ന അഴിമതികളുമാണ്. അഴിമതി നടത്താന്‍ പകത്തിലാണ്, രണ്ടു പദ്ധതികളും അവിഷ്കരിച്ചിരിക്കുന്നത്.

ഇന്‍ഡ്യയില്‍ ഒരു പൊതു നിയമം ഇല്ലാത്തതാണ്, പലപ്പോഴും വന്‍ അഴിമതികളിലേക്ക് വലിച്ചിഴക്കപ്പെടുനത്. ഒന്നുകില്‍ പൊതു നിയമം ഉണ്ടാക്കുക അല്ലെങ്കില്‍ സംസ്ഥനങ്ങള്‍ ക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം കൊടുക്കുക. അഴിമതി കുറെയധികം കുറയും .

kaalidaasan said...

അങ്കിള്‍,

കാളിദാസന്‍,
സത്യമാണ് ആ പറഞ്ഞത്. സി.പി.എം നുള്ളിലെ രാഷ്ട്രീയം തന്നെയാണ്‍ ഇപ്പോള്‍ കൂടുതലും മുഴച്ച് നില്‍ക്കുന്നത്. അല്ലെങ്കില്‍ ഇതാ ഇത് പോലെ ഒന്നു സംഭവിക്കുമോ?



ഇതില്‍ സി പി എമ്മിനുള്ളിലെ രാഷ്ട്രീയം എന്താണെന്നു ഒന്നു വ്യക്തമാക്കിയാല്‍ കൊള്ളാം . ഞാന്‍ ഒരു രാഷ്ട്രീയവും ഇതില്‍ കണ്ടില്ല.

ഒരു സര്‍ക്കാരിനു നിയമ സഭ സമ്മേളിക്കാത്ത അവസരത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാമെന്നുള്ളത് ഭരണഘടന നല്‍കുന്ന അധികാരമാണ്.

അങ്കിള്‍ said...

കാളിദാസന്‍,

എന്റെ ഈ പോസ്റ്റില്‍ വ്യക്തമായി ഞാന്‍ പറഞ്ഞിരുന്നത്:
“ഈ ഓര്‍ഡിനന്‍സ് ഒപ്പിടുന്നസമയത്ത് നിയമസഭ ഉടന്‍ കൂടുന്നുണ്ടെന്നുള്ള വിവരം അറിയാമെങ്കില്‍ ഗവര്‍ണ്ണര്‍ ആ ഓര്‍ഡിനന്‍സ് അംഗീകരിക്കുന്നത് ജനാധിപത്യത്തിനു ചേര്‍ന്നതാണോ.“ എന്നാണ്.

ഒരു പ്രാവശ്യം കൂടി മന്ത്രിസഭ അംഗീകരിച്ച് ആവശ്യപ്പെട്ടാല്‍ ഗവര്‍ണര്‍ക്ക് അംഗീകരിക്കേണ്ടി വന്നേക്കും എന്നും അറിയാം.

പക്ഷേ, സി.പി.ഐ. ആവശ്യപ്പെട്ട ‘സിന്‍ഡിക്കേറ്റ് അംഗങ്ങളെ കൂട്ടാനുള്ള നിയമഭേദഗതിക്കുള്ള് ഓര്‍ഡിനന്‍സ്‘ നിഷേധിച്ച അതേ കാരണങ്ങള്‍ കൊണ്ട് ഭൂപരിഷ്കരണ നിയമ ഭേദഗതി ഓര്‍ഡിനന്‍സും നിരാകരിക്കേണ്ടാതായിരുന്നില്ലേ. അതുണ്ടായില്ലല്ലോ. എന്തു കൊണ്ട്?. അതിലാണ് ഞാന്‍ മുഖ്യന്റെ രാഷ്ട്രിയ്യം കണ്ടത്. (അങ്ങനെ ഒരു ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടതായി ഞാന്‍ വായിക്കുന്ന പത്രത്തില്‍ കണ്ടതുമില്ല)

ഭരണഘടനയുടെ വാചകങ്ങളനുസരിച്ച്, നിയമസഭ കൂടുന്നതിന്റെ തലേന്നും ഓര്‍ഡിനന്‍സിറക്കാം. അത്തരത്തിലുള്ള ഓര്‍ഡിനന്‍സ് ആവശ്യപ്പെടുന്നവര്‍ക്കും, അംഗീകരിക്കുന്നവര്‍ക്കും ഭരണഘടനയിലെ വാചകങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെങ്കില്‍, ഇത്രമാത്രം പുസ്തകങ്ങള്‍ അലമാരനിറച്ചും വക്കീലമ്മാര്‍ വക്കേണ്ട കാര്യമുണ്ടോ. സുപ്രീം കോടതിയില്‍ ഒരു ഭരണഘടന ബഞ്ച് തന്നെ ആവശ്യമുണ്ടായിരുന്നോ.

kaalidaasan said...

അങ്കിള്‍ ,

മൂന്നില്‍ രണ്ടു ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴിയോ ബില്ലവതരിപ്പിച്ചോ നിയമം കൊണ്ടുവരുന്നതില്‍ യാതൊരു വിധ ജനാധിപത്യവിരുദ്ധതയുമില്ല. ഭൂരിപക്ഷമില്ലാത്ത ഒരു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ അതു ജനാധിപത്യ വിരുദ്ധമെന്നു പറയാം .

ഭൂരിപക്ഷം നഷ്ടപ്പെട്ട കേന്ദ്ര സര്‍ ക്കാര്‍ 25 എം പി മാരെ വിലക്കെടുത്ത് അധികാരത്തില്‍ കടിച്ചു തുങ്ങുന്നത് ജനാധിപത്യ വിരുദ്ധമെന്നു പറയം .

ലോക് സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശിവരാജ് പാട്ടീലിനേപ്പോലുള്ളവര്‍ പിന്‍ വാതിലിലൂടെ രാജ്യ സഭ വഴി മന്ത്രിയായി ഭരിക്കുന്നത് ജനാധിപത്യ വിരുദ്ധമെന്നു പറയാം .

നിയമസഭയില്‍ ബില്ലവതരിപ്പിച്ച് നിയമമാക്കന്‍ കാല താമസം എടുക്കും . ചില അടിയന്തിര ഘട്ടങ്ങളില്‍ പെട്ടെന്നു നിയമ പ്രാബല്യമുണ്ടാക്കാന്‍ ഓര്‍ഡിനന്‍സ് തന്നെ വേണ്ടി വന്നേക്കും . വി എസ് അധികാരത്തിലെത്തിയപ്പോള്‍ ഭൂമി കയ്യേറ്റത്തിനെതിരെ ചില കര്‍ശന നീക്കങ്ങള്‍ നടത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പല കയ്യേറ്റങ്ങളും നിയമ വിധേയമക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിനു തടയിടാനായിട്ടാണ്, ഈ ഓര്‍ഡിനന്‍സ്. അതു മന്ത്രി സഭ അം ഗീകരിച്ചതുമാണ്. ഭരണമുന്നണിയിലെ ഒരു ഘടക കക്ഷി ഒരു സര്‍വകലാശാലയുടെ അധികാരം പിടിച്ചെടുക്കാന്‍ നടത്തുന്ന നീക്കവുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല. സി പി എമ്മിനുള്ളിലെ ആരും അതിനെ അനുകൂലിച്ചതായി പറഞ്ഞുകേട്ടിട്ടില്ല.

അതുകൊണ്ടാണ്‌ ഞാന്‍ ചോദിച്ചത്, അത് എങ്ങനെ സി പി എമ്മിനുള്ളിലെ രാഷ്ട്രീയമാകുമെനു?

ഭരണഘടനയിലെ വാചകങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെങ്കില്‍, ഇത്രമാത്രം പുസ്തകങ്ങള്‍ അലമാരനിറച്ചും വക്കീലമ്മാര്‍ വക്കേണ്ട ഒരു കാര്യവുമില്ല. സുപ്രീം കോടതിയില്‍ ഒരു ഭരണഘടന ബഞ്ച് തന്നെ ആവശ്യമുണ്ടായിരുന്നില്ല. ഭരണഘടനയിലെ വാചകങ്ങളും നിയമ വ്യവസ്ഥ ലംഘിക്കപ്പെടുമ്പോഴും ലംഘിക്കപ്പെട്ടു എന്ന ആരോപണമുണ്ടാവുമ്പോഴുമാണ്‌ ഇതിന്റെ ഒക്കെ ആവശ്യം . ഒരു ഓര്‍ഡിനന്സ് ഇറക്കുക എന്നത് ഭരണഘടന അനുവദിക്കുന്നതാണ്. അങ്കിളിനേപ്പോലുള്ള ഒരാള്‍ ഇതിന്റെ അര്‍ത്ഥം ദുര്‍വ്യാഖ്യാനിച്ചു കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നു. ഓര്‍ഡിനന്സ് ഇറക്കുന്നതില്‍ ഭരണഘടന ലംഘനം നടക്കുന്നില്ല. അതു കൊണ്ട് ഓര്‍ഡിനന്സ് ഇറക്കുന്ന രീതി ഭരണഘടന ബഞ്ചില്‍ പോലും ചോദ്യം ചെയ്യപ്പെടനാവില്ല. ഓര്‍ഡിനന്‍സ് വഴി കൊണ്ടുവരുന്ന നിയമം ചോദ്യം ചെയ്യാം .

അങ്കിള്‍ said...

കേരളം നല്‍കിയതു 41 തൊഴില്‍ദിനം മാത്രം
തിരുവനന്തപുരം: ദേശീയ തൊഴിലുറപ്പു പദ്ധതിയോടു പഞ്ചായത്തുകള്‍ക്കോ ജില്ലാ ഭരണകൂടങ്ങള്‍ക്കോ രാഷ്ട്രീയ നേതൃത്വത്തിനോ താല്‍പര്യമില്ല. തൊഴില്‍ നല്‍കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നുമില്ല. കേരളത്തില്‍ ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ മോശം പ്രകടനത്തിനുള്ള പ്രധാന കാരണം ഇതായിരുന്നു.

തൊഴില്‍ നല്‍കാനായി റോഡ്പണി, സര്‍ക്കാര്‍ ഭൂമിയുടെ വികസനം, ബണ്ട് കെട്ടല്‍, കുളം ഇറയ്ക്കല്‍ തുടങ്ങിയ പൊതു ആവശ്യങ്ങള്‍ക്കുള്ള പണികള്‍ക്കു രൂപം കൊടുക്കേണ്ടതുണ്ട്. അതു ചെയ്യുന്നതിലെ ഉദാസീനത മൂലമാണു 100 തൊഴില്‍ദിനങ്ങള്‍ നല്‍കാന്‍ കഴിയുമായിരുന്നിടത്തു ജില്ലയില്‍ ശരാശരി 41 ദിവസം മാത്രം നല്‍കാന്‍ കഴിഞ്ഞത്. കേന്ദ്രത്തില്‍ നിന്നു ലഭിക്കുമായിരുന്ന 200
കോടിയോളം പാഴാക്കുകയും ചെയ്തു.

എന്നാല്‍ 41 തൊഴില്‍ദിനങ്ങള്‍ എന്നതു തന്നെ അവകാശവാദമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കാരണം, ഫെബ്രുവരി അവസാനം വരെയുള്ള 11 മാസത്തെ കണക്കനുസരിച്ചു കേരളത്തില്‍ ശരാശരി 28 ദിവസമേ തൊഴില്‍ നല്‍കിയിട്ടുള്ളു. മാര്‍ച്ച് മാസം കൊണ്ട് ഇതു 41 ആയി എങ്ങനെ ഉയര്‍ന്നുവെന്നതില്‍ സംശയമുണ്ട്.

തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ രാഷ്ട്രീയതല ആലോചന തുടങ്ങിയതു തന്നെ വൈകിയാണ്. മഴ നീണ്ടുനില്‍ക്കുന്നതിനാല്‍ തൊഴില്‍ നല്‍കാന്‍ പറ്റുന്നില്ലെന്ന ന്യായവും പറഞ്ഞിരുന്നു. അവസാന നാലു മാസം മാത്രമായിരുന്നു കാര്യമായ പ്രവര്‍ത്തനം.
കൂലി പ്രതിദിനം 125 രൂപ മാത്രമായതിനാല്‍ പുരുഷന്‍മാര്‍ക്കു താല്‍പര്യമില്ല. ഗുണഭോക്താക്കളില്‍
87% സ്ത്രീകളായത് ഇതിനാലാണ്. 13% മാത്രമാണു പുരുഷപങ്കാളിത്തം. 120 പഞ്ചായത്തുകളിലേ തൊഴില്‍ദിനങ്ങള്‍ നല്‍കിയിട്ടുമുള്ളു. ഇടുക്കിയും വയനാടുമാണു തൊഴില്‍ദിനങ്ങളില്‍ മുന്നില്‍. വയനാട്- 50, ഇടുക്കി- 49.

തൊഴില്‍ദിനങ്ങള്‍ 2008-09 വര്‍ഷം ഇതിലും കുറവായിരുന്നു. അക്കൊല്ലം ഒന്‍പതു ജില്ലകളിലെ തൊഴില്‍ദിനങ്ങള്‍ 14 ദിവസത്തില്‍ താഴെ മാത്രമായിരുന്നു. സംസ്ഥാനമാകെ ശരാശരി 22 തൊഴില്‍ദിനങ്ങളും.[manorama dt 4-4-2010]