Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Wednesday, July 28, 2010

പൊതുമരാമത്തും KSTP യും -

അങ്കമാലി-മുവാറ്റുപുഴ , മുവാറ്റുപുഴ-തൊടുപുഴ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിനു ലോകബാങ്ക് സഹായത്തോടെയുള്ള കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജെക്ടിന്റെ  92.89 കോടി രൂപ ചെലവു വരുന്ന കരാര്‍ നടപടികള്‍ 2002  നവംബറിലാണ് പൂര്‍ത്തിയാക്കിയത്. കരാര്‍ ഒപ്പിട്ട് വര്‍ക്ക് അവാര്‍ഡ് ചെയ്തത് പൊതുമരാമത് വകുപ്പ് സെക്രട്ടറി. റോഡിന്റെ നിലവാരം ഉയര്‍ത്തുന്നതിനായി ഇരുവശത്ത് നിന്നും പലയിടത്തും കൂടുതല്‍ സ്ഥലം എറ്റെടുക്കനുണ്ടായിരുന്നു.

പൊതുമരാമത് വകുപ്പ് മാന്വലിലെ ഖണ്ഡിക  15.2.2 ഭുമി ഏറ്റെടുക്കുന്നതിനു  മുന്‍പ് വര്‍ക്ക് അവാര്‍ഡു ചെയ്യുന്നത് അനുവദിക്കുന്നില്ല. ലോകബാങ്കിന്റെ നിബന്ധനയും അങ്ങനെ തന്നെ. 

എന്നാലും ഭുമി ഏറ്റെടുക്കുന്നതിനു മുന്പ് ഈ ജോലി കരാറുകാരനെ ഏല്പിച്ചു. കരാര്‍ പ്രകാരം 2003 ഒക്ടോബരോട് കൂടി ഭുമി കൈമാറണ്ടതയിരുന്നു . പക്ഷെ മുഴുവന്‍ ഭൂമിയും ഏറ്റെടുത്തു  കൈമാറിയത് 2006  ജൂന്നോട്  കൂടിയാണ്.  2007 ജനുവരിയില്‍ 112.78 കോടി രൂപക്ക് പണി മുഴുവന്‍ തീര്‍ത്തു.

കരാര്‍ പ്രകാരമുള്ള 92.89 രൂപക്ക് പകരം 112.78 കോടി രൂപ വാങ്ങിയ കരാറുകാരന്‍ ച്ചുംമാതിരുന്നില്ല. ഭുമി സമയത്തിന് കൈമാറ്റം  ചെയ്യാത്തതിനുള്ള നഷ്ട പരിഹാരം കൂടെ  വേണമെന്നായി.   തര്‍ക്കമായി. സംഗതി  ആര്‍ബിട്രേഷന്  വിടേണ്ടി വന്നു. ആര്ബിട്രേറ്റര്‍  കരാറുകാരന് 2.86 കോടി രൂപയും അതിന്മേല്‍ പലിശയും കൊടുക്കാന്‍  2007   ഒക്ടോബറില്‍ ഉത്തരവിട്ടു. എല്ലാം കുടി  2.99  കോടി  രൂപ  ആ മാസം തന്നെ പൊതുമരാമത് സെക്രട്ടറി കരാറുകാരന് കൊടുത്തു ഷേക്ക്‌ ഹാണ്ടും കൊടുത്ത് പിരിഞ്ഞു. ആര്‍ക്കു നഷ്ടം? സംസ്ഥാന ഖജനാവില്‍ നിന്നും മുന്ന് കോടിയോളം പോയികിട്ടി.

നമ്മുടെ പുതിയ പൊതുമരാമത് മന്ത്രി (തോമസ്‌ ഐസക്) KSTP    ഇടപാടില്‍  700  കോടിയോളം രൂപ പഴയ മന്ത്രിയുടെ (പി.ജെ.ജോസഫ്‌) കാലത്ത് നഷ്ടം വരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതിന്റെ ഒരു ഭാഗമാണിത്.  ഉദ്യോഗസ്ഥരുടെ മേല്‍ നടപടി എടുക്കാന്‍ പോണു പോലും. ഇച്ചിരി പുളിക്കും. ഇത് പൊതുമരാമത് വകുപ്പാണ് .  

ആധാരം: സി.ഏ.ജി റിപോര്ട്ട്
കടപാട്: വിവരാവകാശ നിയമം.

Tuesday, July 20, 2010

പൊതുമരാമത്തു വകുപ്പിൽ തീവെട്ടിക്കൊള്ള: PWD

ഇതെന്റെ കണ്ടെത്തലല്ല. ധന-കം-പൊതുമരാമത്ത് മന്ത്രി ഡോ:തോമസ് ഐസക്
പൊതുമരാമത്ത് വകുപ്പില്‍ തീവെട്ടിക്കൊള്ള നടന്നതായി കണ്ടുപിടിച്ചിരിക്കുന്നു. തന്റെ ഒരു
പ്രസ്താവനയിലൂടെയാണു ഈ വെളിപ്പെടുത്തല്‍. പ്രസ്താവന പത്ര മാധ്യമങ്ങളില്‍ കണ്ടില്ലെങ്കിലും, പൊതു മരാമത്ത് വകുപ്പ് നേരിട്ട് നടത്തുന്ന ഒരു വെബ് ഗ്രൂപ്പിലാണു
പ്രസിദ്ധീകരിച്ചിരിക്കുന്നത് (19-7-2010). അതു കൊണ്ടുതന്നെ പ്രസ്താവനയുടെ
ആധികാരികതയില്‍ സംശയമില്ല.

അതൊരു  ക്ലോസ്ഡ് ഗ്രൂപ്പാണ്. അതില്‍ രണ്ട് പി.ഡി.എഫ് രേഖകളായാണു ഡോ.തോമസ് ഐസകിന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്നത്തെ പത്രങ്ങളിലൊന്നും (ദേശാഭിമാനിയില്‍ പോലും) അതിനെ പ്രസിദ്ധീകരിച്ച് കണ്ടില്ല. ഏതായാലും ഞാന്‍ അതിന്റെ
പകര്‍പ്പ് ശേഖരിച്ചിട്ടുണ്ട്. ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതെല്ലാം ഡോ.തോമസ് ഐസക്കിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണെന്നു സാക്ഷ്യപ്പെടുത്തികൊള്ളൂന്നു.

റോഡ് മെയിന്റനന്‍സിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്ന കൊള്ളയാണു മന്ത്രി തിരിച്ചറിഞ്ഞിരിക്കുന്നത്.ദേശീയ പാത അറ്റകുറ്റപ്പണി നടത്തുന്നതില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന മാനദണ്ഡം കി.മി നു 60,000 രൂപയാണു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി
കേരളത്തില്‍ ശരാശരി ഒന്നര ലക്ഷം രൂപ വീതം ദേശീയപാത അറ്റകുറ്റപ്പണിക്ക് ചെലവഴിക്കുന്നുണ്ട്. എന്നാല്‍ ചില സ്ഥലങ്ങളില്‍ കി.മിറ്ററിനു ചലവഴിക്കേണ്ടി വന്ന തുക
ശരാശരി 3-4 ലക്ഷം രൂപവീതം വന്നുവെന്നും കണ്ടെത്തി. കൊച്ചി നഗരത്തിലെ റോഡുകളുടെ
കാര്യത്തിലാവട്ടെ കിലോമീറ്ററിനു 10-20 ലക്ഷം രൂപയാണു.

ഇത്രയും ഭീമമായ വ്യതിയാനം വരാനുണ്ടായ  കാരണങ്ങള്‍:

  • വി.ഐ.പി സന്ദര്‍ശനമെന്ന പേരിലും അല്ലാതെയും ടെണ്ടര്‍ ഇല്ലാതെ അറ്റകുറ്റപ്പണികള്‍ നടത്തി. 3 ലക്ഷം രൂപയാണു ടെണ്ടറില്ലാതെ കരാര്‍ കൊടുക്കാനുള്ള ചീഫ് എഞ്ചിനിയറുടെ പരിധി; ഒന്നര ലക്ഷം രൂപ സൂപ്രണ്ടിം എഞ്ചിനിയറുടേയും. ഈ പരിധിയെല്ലാം കാറ്റില്‍ പറത്തി കോടികളുടെ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടു.
  • കരാറുകള്‍ക്ക് ഭരണാനുമതി ഇല്ല. നല്ല പങ്കും പണി തീര്‍ത്തതിനു ശേഷമാണു ഭരണാനുമതി നല്‍കിയത്.
  • ഒരേ റോഡിനെതന്നെ മുന്നൂറും നാനൂറും മീറ്റര്‍ വീതം വിഭജിച്ച് പ്രത്യേക കരാറുകളാക്കി, ഒന്നിനു പോലും ടെണ്ടര്‍ വിളിക്കാതെ എന്നാല്‍ ഒരേകരാറുകാരനു തന്നെ എസ്റ്റിമേറ്റിനു 15% കൂട്ടി ‘ടെണ്ടര്‍
  • എക്സസ്’ നല്‍കി പണിചെയ്യിപ്പിച്ചു.
  • ഒരേ റോഡുകള്‍ തന്നെ വീണ്ടും വീണ്ടും ഭീമമായ തുക മുടക്കി വി.ഐ.പി.കളുടെ സന്ദര്‍ശനങ്ങള്‍ക്ക്
  • സഞ്ചാരയോഗ്യമാക്കുന്ന സര്‍ക്കസ്സും നടത്തി.
  • കോടതി വിധിയുടെ മറപിടിച്ച് ശബരിമല സീസണ്‍ അടുക്കുമ്പോള്‍ എല്ലാ വര്‍ഷവും ഒരേ റോഡുകള്‍ തന്നെ 25 കോടി രൂപ വീതം മുടക്കി അറ്റകുറ്റപ്പണിക്കൊള്ള നടത്തികൊണ്ടിരിക്കുന്നു.
  • പണി തുടങ്ങിയതിനും തീര്‍ന്നതിനും ശേഷം അംഗീകാരം നല്‍കി.
  • ചെറിയ പണി ചെയ്യേണ്ടിടത്ത് വലിയ പണി ചെയ്തു എന്നു വരുത്തി തീര്‍ത്തു.
  • ഒരേ റോഡില്‍ വീണ്ടും വീണ്ടും പണി ചെയ്തു.
  • പണി ചെയ്യാതെ തന്നെ പണി നടത്തി എന്നു രേഖകള്‍ സൃഷ്ടിച്ച് ബില്‍ പാസ്സാക്കി.

ഇത്രയുമൊക്കെ തെളിവുകള്‍ പോരേ ഇതിനുത്തരവാദികളായവര്‍ക്കെതിരെ നടപടികളെടുക്കാ‍ന്‍? എന്നാല്‍  നടപടിയെ പറ്റി ഒരക്ഷരം മന്ത്രിയുടെ പ്രസ്താ‍വനയില്‍ ഇല്ല. ഈ തെളിവുകളെല്ലാം വിജിലന്‍സിനു കൈമാറിയാല്‍ മാത്രം മതിയല്ലോ. അതു ചെയ്യുമെന്ന ഒരു സൂചനയും
പ്രസ്താവനയിലില്ല. പകരം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുവാനുള്ള സത്യവാങ്മൂലത്തിനു
വേണ്ടി ശേഖരിച്ച വിവരങ്ങള്‍ക്കിടയില്‍  ലഭ്യമായിപ്പോയ കാര്യങ്ങളാണിവയത്രയും.

ഏല്ലാ റോഡുകളുടേയും സംരക്ഷണ ചുമതല അതാത് ത.സ്വ.ഭ. പനങ്ങള്‍ക്കായിരിക്കണമെന്നു
തീരുമാനിച്ചത് ഇന്നോ ഇന്നലയോ അല്ല. അധികാര വികേന്ദ്രീകരണം നടപ്പാക്കിയ അന്നേ തീരുമാനിച്ചതാണു. എന്നാല്‍ ഇന്നു വരെ  റോഡുകളുടെ നിയന്ത്രണവും പരിപാലനവും
പൊതുമരാമത്ത് വകുപ്പുകാര്‍ വിട്ടു കൊടുത്തോ? ഇല്ല. നിലവിലെ മരാമത്ത് ബാബുമാര്‍ എന്നെങ്കിലും അതിനു മുതിരുമെന്നും തോന്നുന്നില്ല. കറവ പശുവിനെ ആരെങ്കിലും വിട്ടുകൊടുക്കുമോ. എന്നാല്‍ ആ ബാബുമാരെ കൂടെ ത.സ്വ.ഭ സ്ഥാപനങ്ങളിലേക്ക് മാറാന്‍/മാറ്റാന്‍ ഉള്ള ഒരു ഉത്തരവിടാന്‍ ഇടതു/വലതു സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ. ഇതെല്ലാം സാധ്യമാകുന്നതു വരെ നമ്മുടെ മന്ത്രി ഇപ്പോള്‍ കണ്ടെത്തിയ തീവെട്ടിക്കൊള്ള തുടര്‍ന്നു കൊണ്ടേയിരിക്കും.


മന്ത്രിയുടെ പ്രതിവിധി നിര്‍ദ്ദേശങ്ങള്‍ (മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിനു ശേഷം).

  • ശബരിമല റോഡുകളുടെ വാര്‍ഷിക റിപ്പയര്‍ അവസാനിപ്പിച്ച് അഞ്ചു വര്‍ഷത്തെ മെയിന്റനന്‍സ് കോണ്ട്രാക്ട് നല്‍കുവാനുദ്ദേശിക്കുന്നു.
  • മറ്റു പി.ഡബ്ല്യു.ഡി റോഡുകളുടെ ഒരു ഭാഗവും ഇത്തരത്തില്‍ ദീര്‍ഘകാല മെയിന്റനന്‍സ് കരാറിനു നല്‍കുവാന്‍ ഉദ്ദേശിക്കുന്നു.
  • റിപ്പയര്‍ വര്‍ക്കുകള്‍ക്ക് ഭരണാനുമതി നല്‍കുന്നതില്‍ താമസം വരുത്തുന്നവര്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയമാകും.
  • റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് തുടരുന്നുണ്ടെങ്കില്‍ ഇതിനുത്തരവാദികളായവര്‍ ഉത്തരം
  • പറയണം.
  • എസ്റ്റിമേറ്റുകളുടെ നിജസ്ഥിതി സാമ്പിള്‍ അടിസ്ഥാനത്തില്‍ ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ പരിശോധിക്കും.
  • ആരാണു, എത്ര രൂപക്കാണു ഓരോ പ്രദേശത്തേയും അറ്റകുറ്റപ്പണിക്ക് ടെണ്ടറെടുത്തതെന്നു ബന്ധപ്പെട്ട എഞ്ചിനീയറോടോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോടോ, എം.എല്‍.എ യോടോ ചോദിച്ചാലറിയാം.

ഭാവി പരിപാടി?
  1. ഒരു പുതിയ സ്കീം (ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുള്ളത്). കരാറുകാര്‍ക്ക് 9.5% പലിശക്ക് വായ്പ സര്‍ക്കാര്‍ തരപ്പെടുത്തിത്തരും. മുതല്‍ തിരിച്ചടവിനെക്കുറിച്ച് കരാറുകാര്‍ അറിയേണ്ടതില്ല. അതു സര്‍ക്കാരിന്റെ ചുമതല. പുതുതായി ടെണ്ടര്‍ വിളിക്കുന്ന എല്ലാ കരാറുകള്‍ക്കും പണി തീരുമ്പോള്‍ തന്നെ പണം തരും. ഫലത്തില്‍ 9.5% ഡിസ്കൌണ്ടില്‍ കൊടുക്കാനുള്ള തുക മുങ്കുര്‍ നല്‍കാം എന്നാണു സര്‍ക്കാര്‍ പറയുന്നത്.
  2. എല്ലാ വര്‍ഷവും റേറ്റുകള്‍ പുതുക്കണം. വേണമെങ്കില്‍ വര്‍ഷത്തില്‍ രണ്ടു തവണ ആകുന്നതിലും വിരോധമില്ല.
  3. എസ്റ്റിമേറ്റ് ഉണ്ടായി കഴിഞ്ഞാല്‍, ബഡ്ജറ്റില്‍ ആവശ്യമായ പണം വകയിരുത്തിയിട്ടുണ്ടെങ്കില്‍ മാത്രം  ഭരണാനുമതി നല്‍കണം. എങ്ങനെയായാലും, ഒരു സമയം ഏറ്റെടുത്തിരിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ ബഡ്ജറ്റ് തുകയേക്കാള്‍ 150% അധികരിക്കാന്‍ പാടില്ല.
  4. എല്ലാ കരാറുകളും ടെണ്ടര്‍ വിളിച്ച് വേണം നല്‍കാന്‍.വെബ്സൈറ്റില്‍ വിവരങ്ങള്‍ ഇടുന്നതിനും ഈ-മെയിലിലൂടെ അംഗീകൃത കരാറുകാര്‍ക്കൊക്കെ വിവരങ്ങള്‍ അയച്ചുകൊണ്ടുക്കുന്ന രീതി ഏര്‍പ്പെടുത്തണം. 
  5. റിവൈസ്ഡ് എസ്റ്റിമേറ്റുണ്ടാക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണം വേണം.
  6. ഒരു ചെറിയ ഇമ്പ്രസ്റ്റ് തുക എല്ലാ എഞ്ചിനിയര്‍മാര്‍ക്കും ലഭ്യമാക്കും.
  7. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ,ജനപ്രതിനിധികളോ റോഡില്‍ കുഴികണ്ടാല്‍ ബന്ധപ്പെട്ട
  8. എഞ്ചിനീയറോട് പറഞ്ഞാല്‍ അതുടനെ പരിഹരിക്കാന്‍ വേണ്ടിയാണീ ഇപ്രസ്റ്റ്.
  9. ഓരോ പണിയെയും സംബന്ധിച്ചുള്ള ഓരോ വിവരവും ഉദാ: ഭരണാനുമതിയുടെ വിവരങ്ങള്‍,സാങ്കേതികാനുമതിയുടെ വിവരങ്ങള്‍,  ടെണ്ടര്‍ നിരക്കുകള്‍, റിവൈസ്ഡ് എസ്റ്റിമേറ്റ് സംബന്ധിച്ച വിവരങ്ങള്‍, ബില്ലുകള്‍ സമര്‍പ്പിച്ച തീയതി, പാസ്സാക്കുന്ന ബില്ലുകള്‍, റോഡു വര്‍ക്കിലുള്ള പുരോഗതി എന്നിങ്ങനെ ഇന്റര്‍നെറ്റിലൂടെ ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ അപ്പപ്പോള്‍ ഏവര്‍ക്കും പരിശോധിക്കാവുന്ന ഒരു പ്രോഗ്രമില്‍ ചേര്‍ത്തു കൊണ്ടിരിക്കണം. ബന്ധപ്പെട്ട വിവരങ്ങള്‍ ഈ പ്രോഗ്രമിലൂടെ നല്‍കിയാല്‍ മാത്രമേ ബില്ലുകള്‍ പാസ്സാക്കുവാനുള്ള അനുവാദം നല്‍കുകയുള്ളൂ.
  10. വര്‍ഷാവര്‍ഷമുള്ള പാച്ച് വര്‍ക്ക് മെയിന്റനന്‍സിനു പകരം ദീര്‍ഘകാല മെയിന്റനന്‍സ് കോട്രാക്ടിലേക്ക് മാറണം. ആദ്യ വര്‍ഷം കട്ടിയേറിയ മെറ്റലും ടാറും മറ്റും ഉപയോഗിക്കുന്ന
  11. ഹെവി മെയിന്റനന്‍സ് സമ്പ്രദായത്തില്‍ റോഡ് നന്നാക്കണം.  പിന്നീട് വര്‍ഷം തോറും റോഡിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് ആ കോണ്ട്രാക്ടറാണു. സമയത്ത് അത് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ചെയ്ത് പിഴ അയാളില്‍ നിന്നും ഈടാക്കും.

ചുരുക്കത്തില്‍ ഭരണമുന്നണിയില്‍ നിന്നും ഒരു ഘടക കക്ഷി (കേരളാ കോണ്‍ഗ്രസ്സ് പി.ജെ.ജോസഫ് ഗ്രൂപ്പ്) ഒഴിഞ്ഞ് പോയതിന്റെ ഗുണം ജനങ്ങള്‍ അനുഭവിച്ച് തുടങ്ങാന്‍ പോകുന്നു. ഇതു പൊതുമരാമത്ത് വകുപ്പിന്റെ മാത്രം കാര്യം. ഇങ്ങനെ മറ്റു ചെറുകക്ഷികള്‍ കൂടി ഓരോന്നായി ഒഴിഞ്ഞു പോകുകയും പരകരം സി.പി.എം മന്ത്രിമാര്‍ വകുപ്പ് കൈയ്യാളുകയും ചെയ്തെങ്കില്‍
എന്നാശിച്ചു പോകുന്നു.

ആധാരം 1: http://www.minister-finance.kerala.gov.in/articles/fmar006.pdf
 2: http://www.minister-finance.kerala.gov.in/articles/fmar005.pdf

Friday, July 10, 2009

TATA ക്ക് വേണ്ടി റോഡ് നിര്‍മ്മാണം - സര്‍ക്കാര്‍ ചെലവില്‍

നമ്മുടെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തുടങ്ങി വച്ച ‘സേതുപാര്‍വ്വതീപുരം -

കാന്തല്ലൂര്‍’ റോഡ് ഏതാണ്ട് നാലേകാല്‍ കോടി രൂപ മുടക്കിയതിനു ശേഷം ബാക്കി

പണി വേണ്ടെന്നു വച്ചതു കൊണ്ട് മുടക്കു മുതല്‍ മുഴുവന്‍ നഷ്ടപ്പെട്ട ഒരു റോഡ്

നിര്‍മ്മാണത്തിന്റെ കഥയാണ് ഇനി നിങ്ങള്‍ വായിക്കുന്നത്. അതൊടൊപ്പം റ്റാറ്റാ ടി

എസ്റ്റേറ്റിനുണ്ടാക്കി കൊടുത്ത നേട്ടങ്ങളെപറ്റിയും.

പൊതുജനസേവനം മാത്രം ലക്ഷ്യമാക്കിയാവണം ‘സേതു പാര്‍വ്വതീപുരം-കാന്തല്ലൂര്‍’

റോഡ് നിര്‍മ്മാണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിക്ക് കേരളസര്‍ക്കാര്‍ 2000

ഒക്ടോബര്‍ മാസത്തില്‍ അംഗീകാരം നല്‍കിയത്. 8 മീറ്റര്‍ വീതിയും 16 കിലോമീറ്റര്‍

ദൈര്‍ഘ്യവുമുള്ള ഒരു റോഡ്. രണ്ടു സംസ്ഥാന ഹൈവേകളെ ബന്ധിപ്പിക്കുന്ന, ഒരു

ഭാഗം വനപ്രദേശത്തിനകത്തു കൂടെപോകുന്ന ടാറിട്ട ഒരു റോഡ്.

2.79 കോടി രൂപ മതിപ്പ് ചെലവ് കണക്കാക്കി 2001 ജനുവരിയില്‍ ചീഫ് എഞ്ചിനിയര്‍

ടെക്നിക്കല്‍ അനുമതി നല്‍കി. ദര്‍ഘാസ് പുറപ്പെടുവിച്ചു. കരാറുകാരനെ കണ്ടെത്തി.

3.22 കോടി രൂപക്ക് മുഴുവന്‍ പണിയും തീര്‍ക്കണമെന്ന വ്യവസ്ഥയില്‍ ഫെബ്രുവരി

2002 ല്‍ കരാറും ഉറപ്പിച്ചു. 2003 ആഗസ്റ്റ് 15 നു മുമ്പ് റോഡ് പണി തീര്‍ത്തിരിക്കണം.

റോഡ് പണി തുടങ്ങിയ ഉടന്‍ (ഏപ്രില്‍ 2002) മൂന്നാറിലെ ഡിവിഷണല്‍ ഫോറസ്റ്റ്

ഓഫീസര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഈ റോഡ് നിക്ഷിപ്ത വനമേഖലയില്‍ കൂടി കടന്നു

പോകുന്നുണ്ടെന്നും, റോഡ് പോകുന്ന സ്ഥലം പൊതു മരാമത്ത് വകുപ്പിനു

സ്വന്തമല്ലെന്നുമാണ് അറിയിച്ചത്. പൊതുജനത്തിനു വേണ്ടിയുള്ള റോഡാണല്ലോ ഇത്.

അതുകൊണ്ട് ബന്ധപ്പെട്ട എക്സിക്കുട്ടിവ് എഞ്ചിനിയര്‍ എതിര്‍പ്പ് വകവക്കാതെ പണി

തുടര്‍ന്നു.

നമ്മുടെ മൂരാച്ചി സുപ്രീം കോടതി വിട്ടില്ല. വനപ്രദേശത്തുള്ള റോഡിന്റെ എല്ലാ പണിയും

നിര്‍ത്തിവക്കാന്‍ 2003 സെപ്റ്റമ്പറില്‍ ആജ്ഞാപിച്ചു. രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്‍

കല്പിച്ചതും പാല്. റോഡ് പണി ഉടന്‍ നിര്‍ത്തി. 4.25 കോടി രൂപ ഇതിനകം ആ റോഡ്

പണിക്കു വേണ്ടി ചെലവഴിച്ചു കഴിഞ്ഞിരുന്നു. മൂന്നു നാലു കൊല്ലം ആരും ഒന്നും

മിണ്ടിയില്ല. മേയ് 2007 ല്‍ ഈ റോഡ് പണി ഉപേക്ഷിച്ചതായി കരാറുകാരനെ

അറിയിച്ചു. അയാള്‍ക്ക് കൊടുക്കാനുള്ളതെല്ലാം കൊടുത്ത് കണക്ക് ക്ലോസ് ചെയ്തു.

ഖജനാവിനു നഷ്ടം വെറും നാലേകാല്‍ കോടി രൂപ.

ഇനി ഇതിന്റെ പിന്നാമ്പുറത്തേക്ക്:

ഒരുകാലത്ത് കേരളത്തില്‍ വനങ്ങള്‍ സമുദ്രതീരം വരെ തിങ്ങി വളര്‍ന്നിരുന്നു. ഇപ്പോള്

അവ അവിടെവിടെ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. വനത്തിന്റെ യഥാര്‍ത്ഥ

വിസ്തൃതിയെപ്പററി പൂര്‍ണവും വ്യക്തവുമായ കണക്കുകള്‍ ഇല്ലെന്നു പറയാം.

ഔദ്യോഗികരേഖകളനുസരിച്ച് പതിനൊന്നു ലക്ഷ്ത്തില്‍പ്പരം ഹെക്ടര്‍ വനങ്ങള്‍

നിലവിലുള്ള വനനിയമങ്ങള്‍ക്കുനുസരണമായി വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍ വിവിധ കാലഘട്ടങ്ങളില്‍ വളരെ അയഞ്ഞ ഒരു

നയസമീപനമാണ് വനസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചു കൊണ്ടിരുന്നത്‌.

ഈ അപകടം ശരിക്കും മനസ്സിലാക്കി ഈ ദുഷിച്ച പ്രവണതയ്ക്ക്

കടിഞ്ഞാണിടുവാനായിട്ടാണ് 1980-ല്‍ കേന്ദ്ര സര്‍ക്കാര്‍ വനസംരക്ഷണ നിയമം

പാസ്സാക്കിയത്. വനങ്ങള്‍ വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന്
ഈ നിയമം അനുശാസിക്കുന്നു. ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ആവശ്യത്തിന് ഏതെങ്കിലും

വനഭാഗം അത്യന്താപേക്ഷിതമെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ആ

വനഭാഗം തെളിക്കുവാന്‍ അനുമതി നല്‍കുകയുള്ളൂ.

പറഞ്ഞുവരുന്നതെന്തെന്നാല്‍, ഈ റിസര്‍വ് വനപ്രദേശം സംസ്ഥാന വനംവകുപ്പിന്റെ

കൈവശമാണെങ്കിലും അവിടെ എന്തെങ്കിലും വികസന പ്രവര്‍ത്തനം

നടത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദം വേണം. ഇതുറപ്പുവരുത്താനായി

സംസ്ഥാന സര്‍ക്കാര്‍, പൊതുമരാമത്ത് ചട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അതില്‍ ഒരു

നിബന്ധന കൂട്ടി ചേര്‍ത്തു. ഏതെങ്കിലും റോഡ് പണി തുടങ്ങുന്നതിനു വേണ്ടി ദര്‍ഘാസ്

പുറപ്പെടുവിക്കുന്നതിനു മുമ്പ് റോഡിനാവശ്യമുള്ള സ്ഥലം പൊതുമരാമത്തു വകുപ്പിന്റെ

കൈവശാവകാശത്തില്‍ ഉണ്ടായിരിക്കണം. പൊതുമരാമത്തു വകുപ്പിലെ ഏതൊരു

പോലീസ് കാരനം അറിയാവുന്ന കാര്യമാണിത്. ഇവിടെ നമ്മുടെ കേസില്‍ സ്ഥലം

കൈവശമെടുത്തുവെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെയോ, മലിനീകരണ നിവാരണ

ബോര്‍ഡിന്റെയോ അനുവാദത്തിനു വേണ്ടി യാതൊരു നടപടിയും ആരും

കൈകൊണ്ടില്ല. എന്തുകൊണ്ടെന്നു പിന്നീട് മനസ്സിലാ‍കും.

നിക്ഷിപ്ത വനത്തിനുള്ളില്‍ റോഡ് വെട്ടി ടാറിടേണ്ടതാണ്. അപ്പോള്‍ വനം

മലിനീകരണത്തിന്റെ പ്രശ്നം ഉദിക്കുന്നു. സംസ്ഥാന മലിനികരണ നിയന്ത്രണ

ബോര്‍ഡിന്റെ അനുമതി ആവശ്യമുണ്ട്. അതു വാങ്ങാന്‍ ആരും മെനക്കെട്ടില്ല. നമ്മുടെ

ഏമാന്മാര്‍ക്ക് അറിയാഞ്ഞിട്ടല്ല. വനത്തില്‍ കൂടിയുള്ള റോഡ് പണി ഉണ്ടാകരുതെന്നു

ആഗ്രഹിച്ചിരുന്നു ഇതുമായി ബന്ധപ്പെട്ട എല്ലാരും, മന്ത്രിയുള്‍പ്പടെ. എന്തു കൊണ്ടെന്നു

പിന്നീട് മനസ്സിലാകും.

ഈ റോഡിനു 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടെന്നു പറഞ്ഞല്ലോ. അതില്‍ ആദ്യത്തെ 6

കിലോമിറ്റര്‍ (Ch.0/00 to 6/865) റ്റാറ്റാ ടി എസ്റ്റേറ്റിനുള്ളില്‍ കൂടെയാണ് പോകുന്നത്.

അടുത്ത 7 കിലോമിറ്റര്‍ സംക്ഷിപ്ത വനമേഖലയില്‍ കൂടെയും, ബാക്കിയുള്ള 3

കിലോമിറ്റര്‍ റോഡ് കുറേ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കൂടെയും. ഇതില്‍

വനപ്രദേശത്തു കൂടെയുള്ള റോഡ് മാത്രം പണിതില്ല. കേന്ദ്രത്തില്‍ നിന്നുള്ള

അനുമതികിട്ടുമെന്നും അതിനു ശേഷം തുടങ്ങാമെന്നും വച്ചു. എന്നാല്‍ ആ പ്രദേശത്ത്
58 ലക്ഷം രുപ മുടക്കി ഓടകളും കലുങ്കുകളും ഉണ്ടാക്കിക്കഴിഞ്ഞു. അങ്ങനെ, ഒരു പക്ഷേ

റോഡ് പണിക്ക് അനുമതി കിട്ടിയില്ലെങ്കിലും, മഴക്കാലത്ത് ആ പ്രദേശത്തു കുടി

ഒഴുകിവരാന്‍ സാധ്യതയുള്ള വെള്ളം റ്റാറ്റായുടെയും മറ്റു സ്വകാര്യവ്യക്തികളുടേയും

സ്ഥലത്ത് കുടെ നിര്‍മ്മിച്ച റോഡിനു കോട്ടം തട്ടാതെ സംരക്ഷിച്ചോളും.

റോഡ് പണിയാനുള്ള സ്ഥലം റ്റാറ്റായുടെ കൈയ്യില്‍ നിന്നും വാങ്ങിയതാണ്. എന്നാല്‍

റോഡ് പണി നിര്‍ത്തിവക്കാന്‍ തീരുമാനിച്ചതോടെ, പൂര്‍ത്തിയായ റോഡ് റ്റാറ്റായുടെ

ആവശ്യത്തിനു മാത്രമായിക്കഴിഞ്ഞു. വനത്തിനുള്ളിലേക്ക് പൊതുജനങ്ങള്‍ക്ക്

പ്രവേശനമില്ലാത്തതുകൊണ്ട്, റ്റാറ്റയുടെ ഭാഗത്തു പണിത ഭാഗം പൊതുജനങ്ങള്‍ക്കും

ആവശ്യമില്ല. . സംസ്ഥാന സര്‍ക്കാരിനും പണിതീരാത്ത ഒരു റോഡിന്റെ

ആവശ്യമില്ലല്ലോ. അതു കൊണ്ട് റോഡിനു വേണ്ടുന്ന സ്ഥലം റ്റാറ്റയില്‍ നിന്നും

വാങ്ങിയാലും വാങ്ങിയില്ലെങ്കിലും റ്റാറ്റക്ക് തന്നെ മെച്ചം. ഇതെല്ലാം മുങ്കൂട്ടി കാണാന്‍

കഴിയാത്തവരാണോ നമ്മുടെ സര്‍ക്കാര്‍ ബാബുമാരും മന്ത്രിമാരും.

സംസ്ഥാന പൊതു ഖജനാവില്‍ നിന്നും നാലേകാല്‍ കോടി രുപ ചെലവിട്ട് റ്റാറ്റക്കും,

വേറെ കുറെ സ്വകാര്യവ്യക്തികള്‍ക്കും 8 മിറ്റര്‍ വീതിയുള്ള ടാറിട്ട

റോഡുണ്ടാക്കികൊടുത്തതിനു നമുക്ക് പൊതുമരാമത്ത് വകുപ്പിനോടും, ബന്ധപ്പെട്ട

മന്ത്രിയോടും നന്ദിയുള്ളവരായിരിക്കാം.

അടുത്ത ജാഥയില്‍ റ്റാറ്റക്കു മൂര്‍ദ്ദാബാദ് വിളിക്കാന്‍ നമുക്കും പങ്കുചേരാം. ജയ് ഹോ.

ആധാരം : സി.ഏ.ജി റിപ്പോര്‍ട്ട് 4.2.2
കടപ്പാട്: വിവരാവകാശനിയമം