Saturday, December 29, 2007

മൂന്നാറില്‍ റ്റാറ്റാക്ക്‌ വൈദ്യൂതി നിരക്കില്‍ ഇളവ്‌: 20.49 കോടി രൂപ.

കേരളത്തില്‍ വൈദ്യുതിയുടെ ഉല്‍പ്പാദനവും, വിതരണവും വിദ്യൂച്ഛക്തി ബോര്‍ഡിന്റെ അവകാശമാണ്. എന്നാ‍ല്‍ വൈദ്യുതി വിതരണ നിയമം 1948 ലെ വകുപ്പ്‌ 46 -ഉം പ്രകാരം ബോര്‍ഡിന്റെ ലൈസന്‍സികള്‍ക്കും പൊതുജനങ്ങള്‍ക്ക്‌ വൈദ്യുതി വിതരണം ചെയ്യുന്നതിനു അനുവദിക്കുന്നുണ്ട്‌. ഒരു ലൈസന്‍സിക്ക്‌ ബോര്‍ഡ്‌ നല്‍കുന്ന വൈദ്യുതിയില്‍ 50% ത്തില്‍ കൂടുതല്‍ വൈദ്യുതി പൊതുജനാവശ്യങ്ങള്‍ക്ക്‌ വിതരണം ചെയ്യുന്നുവെങ്കില്‍ അവര്‍ക്ക്‌ ബാധകമാവുന്ന ഗ്രിഡ്‌ താരിഫില്‍ ഇളവനുവദിക്കുവാര്‍ അര്‍ഹരുമാണ്. ഏപ്രില്‍ 2003-ല്‍ താരിഫില്‍ മാറ്റം വരുത്തിയപ്പോഴും മേല്‍പ്പറഞ്ഞ സൌജന്യങ്ങള്‍ക്ക്‌ അര്‍ഹതയുണ്ടാക്കിയിരുന്നു.

മൂന്നാറിലെ റ്റാറ്റാ ടി കമ്പനി മൂന്നാര്‍ പ്രദേശത്തെ അങ്ങനെയുള്ള ബോര്‍ഡിന്റെ ഒരു വൈദ്യുതി വിതരണ ഏജന്‍സിയാണ്. എന്നാല്‍ അവര്‍ക്ക്‌ ബോര്‍ഡില്‍ നിന്നും കിട്ടുന്ന വൈദ്യുതിയുടെ 50% ത്തില്‍ കൂടുതല്‍ വൈദ്യുതി സ്വന്ത ആവശ്യങ്ങള്‍ക്ക്‌ തന്നെയാണ് അന്നും ഇന്നും ഉപയോഗിച്ചു വരുന്നത്‌. ആയതിനാല്‍ നിയമപ്രകാരം അനുവദനീയമായ സൌജന്യങ്ങളോ, ഇളവുകളോ ലഭിക്കുവാന്‍ റ്റാറ്റ അര്‍ഹരല്ല. ഈ വിവരം ആഡിറ്റ്‌ പരിശോധനയില്‍ വെളിപ്പെടുത്തിയെങ്കിലും ബോര്‍ഡിന്റെ സ്പെഷ്യല്‍ ഓഫീസര്‍ (റവന്യു) ഈ വസ്തുത അവഗണിക്കുകയും റ്റാറ്റയെ ഇളവു ചെയ്യപ്പെട്ട ഗ്രിഡ്‌ താരിഫ്‌ നിരക്കുകളില്‍ സ്വന്തം വൈദ്യുതി ഉപയോഗം 50% കുറവായി കണക്കാക്കികൊണ്ട്‌ ബില്ലു ചെയ്തു. താരിഫ തരം തിരിവിന്റെ അടിസ്ഥാനത്തില്‍ ബില്ലു ചെയ്യേണ്ട 73.95 കോടി രൂപയുടെ മൊത്തം തുകക്കെതിരെ യതാര്‍ത്ഥ ബില്ലിങ്‌ 53.46 കോടി രൂപ മാത്രമായിരുന്നു.

അങ്ങനെ ബോര്‍ഡിന്റെ അറിഞ്ഞുകൊണ്ടുള്ള വീഴ്ച 20.49 കോടി രൂപയുടെ അനര്‍ഹമായ താരിഫ്‌ ഇളവ്‌ റ്റാറ്റക്ക്‌ നേടികൊടുത്തു.

Wednesday, December 26, 2007

പാഠ പുസ്തകങ്ങള്‍ തൂക്കി വില്‍ക്കുന്നു

വിദ്യാലയങ്ങള്‍ക്കാവശ്യമുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത് സംസ്ഥാനത്തെ ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ വഴിയാണ്‍. അദ്ദേഹം തന്റെ കീഴിലുള്ള 3 സെണ്ട്രള്‍ സ്റ്റോറുകള്‍ വഴിയും, 24 ഡിസ്ട്രിക്ട് ഡിപ്പോകള്‍ വഴിയുമാണ്‍ ഈ കര്‍മ്മം നിറവേറ്റുന്നത്. ഓരോ കൊല്ലം കഴിയും തോറും ഇതില്‍ കൂറേ പുസ്തകങ്ങളെങ്കിലും വിതരണം ചെയ്യാതെ അവശേഷിക്കുന്നു. കുറേ കൊല്ലം കഴിയുമ്പോള്‍ പലതും ഉപയോഗശൂന്യമായിക്കഴിഞ്ഞിരിക്കും. കാലാകാലങ്ങളില്‍ ഉപയോഗശൂന്യമായി ഇങ്ങനെ സ്റ്റോറുകളിലും ഡിപ്പോകളിലും കിടക്കുന്ന പുസ്തകങ്ങളെ ലേലം ചെയ്ത് തൂക്കി വിറ്റ് ഖജനാവിലേക്ക് മുതല്‍കൂട്ടുന്നു.

സെപ്റ്റമ്പര്‍ 2005-ല്‍ ഇങ്ങനെയുള്ള് 1480.81 മെട്രിക്‌ ടണ്‍ അതായത്‌ 1,03,25,302 എണ്ണം പുസ്തകങ്ങള്‍ ലേലം ചെയ്തു വിറ്റതായി ടെക്സ്റ്റ്‌ ബുക്കാഫീസര്‍ തന്റെ ഫയലുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

നീക്കിയിരുപ്പ്‌ പുസ്തകങ്ങളുടെ കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ള സ്റ്റോക്ക്‌ രജിസ്റ്ററുകള്‍ ഓരോ സെണ്ട്രല്‍ സ്റ്റോറിലും ഡിപ്പോയിലും സൂക്ഷിച്ചിട്ടുണ്ട്‌. ആ രെജിസ്റ്ററുകള്‍ നേരിട്ട്‌ പരിശോധിച്ചപ്പോള്‍ എല്ലാം കൂടി നീക്കിയിരിപ്പായി കണേണ്ട പുസ്തകങ്ങളുടെ എണ്ണം 1,07,69,534 ആണ്. ഓരോയിനം പുസ്തകങ്ങളുടേയും സ്റ്റാന്‍ഡേര്‍ഡ്‌ തൂക്കം (അതാത്‌ ഓഫീസില്‍ രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുള്ളത്‌) അനുസരിച്ച്‌ 2354.24 മെട്രിക്‌ ടണ്‍ ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ വിറ്റതോ 1480.81 മെടിക്‌ ടണ്‍ മാത്രം. അതായത്‌ 873.43 മെട്രിക്‌ ടണ്‍ തൂക്കമുള്ള പുസ്തകങ്ങള്‍ കാണാനില്ല. മറ്റു പുസ്തകങ്ങല്‍ വിറ്റ വിലയായ കിലോക്ക്‌ 12.89 രൂപ വച്ച്‌ കണക്കാക്കിയാല്‍ ഇത്‌ 1.13 കോടി രൂപ വരും.

ഇതെങ്ങനെ സംഭവിച്ചു, അവിടെപ്പോയീ പുസ്തകങ്ങള്‍, ഖജനാവിനുണ്ടായ നഷ്ടം (1.13 കോടി രൂപ) ആരു, എങ്ങനെ നികത്തും എന്നീ ചോദ്യങ്ങള്‍ക്കുള്ള മറുപടി പബ്ലിക്‌ അക്കൌണ്ട്സ്‌ കമ്മറ്റി (PAC) മുമ്പാകെയെങ്കിലും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ നല്‍കുമായിരിക്കും. പ്ക്ഷേ, ഇതിനുവേണ്ടി എന്നാണ് പി.എ.സി. കൂടുക?.

Saturday, December 22, 2007

വിദ്യാഭ്യാസ വകുപ്പിലെ തുഗ്ലക്ക്‌ പരിഷ്കാരം: പാഴ്ചെലവ്‌-70 ലക്ഷം രൂപ.

സംഭവം നടന്നത്‌ ഇങ്ങനെയാണ്. 2001-02 അധ്യയനവര്‍ഷത്തിലെ എട്ടാം ക്ലാസ്സ്‌ പാഠപുസ്തകങ്ങളില്‍ ഇരുപതോളം പാഠങ്ങളില്‍ മാറ്റം വരുത്തണമെന്ന്‌ മാര്‍ച്ച്‌ 2001 ല്‍ വിദ്യാഭ്യാസ വകുപ്പ്‌ തീരുമാനിക്കുന്നു. നിര്‍ദ്ദേശം ലഭിച്ച ഉടന്‍ എസ്സ്.സി.ആര്‍.ടി. (State Council for Educational Research and Training) പുതിക്കിയ പാഠങ്ങള്‍ കൃത്യനിഷ്ടയോടെ തയ്യാറാക്കുന്നു. ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസര്‍, സമയം വളരെ കുറച്ചേ ഉള്ളൂ എന്ന്‌ മനസ്സിലാക്കി, മാറ്റം വരുത്തിയ ഇരുപതോളം പാഠങ്ങള്‍ ഉള്‍പ്പെട്ട 42.45 ലക്ഷം പുസ്തകങ്ങള്‍ പ്രിന്റു ചെയ്യുവാനുള്ള പ്രിന്റ്‌ ഓര്‍ഡര്‍ വിവിധ സ്വൊകാര്യ പ്രസ്സുകളെ ഏള്‍പ്പിക്കുന്നു. പ്രസ്സുകള്‍, അര്‍ജ്ജന്റ്‌ കാര്യം ആയതുകൊണ്ട്, ഉടന്‍‌തന്നെ പ്രിന്റു ചെയ്തു തുടങ്ങുകയും ചെയ്യുന്നു.



അത്രയും കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞപ്പോള്‍ സര്‍ക്കാരിന് വീണ്ടും ബുദ്ധി ഉദിച്ചു. പാഠപുസ്തകങ്ങള്‍ക്ക്‌ ഒരു മാറ്റവും വരുത്തണ്ട. പഴയതു തന്നെ 2001-02 ലും തുടരണം. വിവരം ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസ്സര്‍ക്കെത്തിയപ്പോള്‍ 6.40 ലക്ഷം പുതിയ പുസ്തകങ്ങള്‍ പ്രിന്റ്‌ ചെയ്തു കഴിഞ്ഞിരുന്നു. ഉപയോഗ ശൂന്യമായ ആ പുസ്തകങ്ങള്‍ക്ക്‌ കൊടുക്കേണ്ടിവന്ന വിലയോ, വെറും 70 ലക്ഷം രൂപ.



നിയമസഭയുടെ മേശപ്പുറത്തുവച്ച സി.ഏ.ജി യുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നമ്മുടെ സാമാജികന്മാര്‍ക്ക്‌ ഇതുവരെ വായിച്ചു നോക്കാന്‍ സമയമായിട്ടില്ല.

Friday, December 21, 2007

പുസ്തകം പ്രിന്റു ചെയ്യാന്‍ പാഴാക്കിയത്‌ 5.57 കോടി രൂപ

സര്‍ക്കാരിലെ ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസര്‍ക്കാണ് പാഠപുസ്തകങ്ങള്‍ സമയത്ത്‌ പ്രിന്റ്‌ ചെയ്യിപ്പിച്ച്‌ സ്കൂളുകളില്‍ എത്തിക്കാനുള്ള ചുമതല. കേരളത്തില്‍ 3 സെണ്ട്രല്‍ ടെക്സ്റ്റ്‌ ബുക്ക്‌ സ്റ്റോറുകളും, 34 ഡിസ്ട്രിക്ട്‌ ടെക്സ്റ്റ്‌ ബുക്ക്‌ ഡിപ്പോകളും നിലവിലുണ്ട്‌. ഇവര്‍ വഴിയാണ് പാഠപുസ്ത്കങ്ങള്‍ നാടെങ്ങും വിതരണം ചെയ്യുന്നത്‌. അതുകൊണ്ട്‌ തന്നെ പിന്നാണ്ടത്തെ പുസ്തകങ്ങള്‍ പ്രിന്റ്‌ ചെയ്യുന്നതിനു മുമ്പായി മേല്‍പ്പറഞ്ഞ ഡിപ്പോകളിലും, സ്റ്റോറുകളിലും നീക്കിയിരിക്കുന്ന പാഠപുസ്തകങ്ങളുടെ കണക്കെടുക്കേണ്ടത്‌ സ്വാഭാവികം മാത്രം. മാത്രമല്ലാ, ഇനിവരുന്ന കൊല്ലങ്ങളില്‍ സിലബസ്സില്‍ മാറ്റം വല്ലതും വരുത്തിയിട്ടുണ്ടോ എന്നും മുന്‍ കൂട്ടി മനസ്സിലാക്കിയിരിക്കണം.

ഒന്ന്‌, രണ്ട്‌, മൂന്ന്‌, ഒന്‍പത്‌ എന്നീ ക്ലാസ്സുകളിലെ സിലബസ്സ്‌ 2003-04 അക്കഡമിക്‌ വര്‍ഷം മുതലും, നാലും അഞ്ചും ക്ലാസ്സുകളിലേത്‌ 2004-05 വര്‍ഷം മുതലും ആറ്‌, ഏഴ് ക്ലാസ്സുകളിലേത്‌ 2005-06 വര്‍ഷം മുതലും മാറ്റം വരുത്തേണ്ടതുണ്ടെന്ന്‌ സെപ്റ്റംബര്‍ 2002-ല്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

നിലവിലുള്ള സ്റ്റോക്ക്‌ എത്രയാണെന്ന്‌ കണക്കാക്കാതെ, വരാന്‍ പോകുന്ന സിലബസ്സ്‌ മാറ്റത്തെപ്പറ്റി ഒന്നും ചിന്തിക്കാതെ നമ്മുടെ ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസര്‍ 2002-03 ല്‍ 34.66 ലക്ഷം പുസ്തകങ്ങളും 2003-04 ല്‍ 68.25 ലക്ഷം പുസ്തകങ്ങളും പ്രിന്റ്‌ ചെയ്യിച്ചു. അതുകൊണ്ടെന്തായി, 6.19 കോടി രൂപ വിലയുള്ള 61.01 ലക്ഷം പുസ്തകങ്ങള്‍ ആവശ്യത്തിലധികമായിപ്പോയി. മാത്രമല്ല അതില്‍ 54.91 ലക്ഷം പുസ്തകങ്ങല്‍ സിലബസ്സ്‌ മാറ്റം കാരണം ഉപയോഗ ശൂന്യവുമായി. ഉപയോഗശൂന്യമായതിനു മാത്രം സര്‍ക്കാരിനു ചിലവായത്‌ 5.57 കോടി രൂപയാണ്.

അങ്ങനെ ഒരു ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസറുടെ സല്‍‌പ്രവര്‍ത്തി (!!) കാരണം പൊതുഖജനാവിനു ഉണ്ടായ പാഴ്‌ചെലവ്‌ വെറും 5.57 കോടി രൂപ.

ഈ ഉദ്ദ്യോഗസ്ഥന്‍ റിട്ടയര്‍ ചെയ്ത്‌, മരണശേഷം അന്വേഷണം തുടങ്ങുമായിരിക്കണം. അതുവരെ സര്‍ക്കാരില്‍ കിട്ടിയിരിക്കുന്ന ഏ.ജി യുടെ റിപ്പോര്‍ട്ട ചുവപ്പ് നാടയിട്ട് മുറുകെ കെട്ടിയിരിക്കുന്നുണ്ടാകും.

Thursday, December 20, 2007

ലിനക്സിനു വേണ്ടിയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പാഴ്ചിലവുകള്‍

2005-06 മുതല്‍ എട്ടാം ക്ലാസ്സിലെ പാഠ്യപദ്ധതിയില്‍ ലിനക്സ്‌ കൂടി ഉള്‍പെടുത്തികൊണ്ടുള്ള ഐ.റ്റി. പുസ്തകങ്ങള്‍ തയ്യാറാക്കണമെന്ന്‌ ജൂലൈ 2005 ല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ എട്ടാം ക്ലാസ്സിലേക്കുള്ള ഐ.റ്റി. പുസ്തകങ്ങള്‍ (ലിനക്സ്‌ വിഭാഗം ഉള്‍പെടുത്താതെയുള്ളത്‌) നേരത്തേ തന്നെ തയ്യാറാക്കികഴിഞ്ഞിരുന്നു. ആയതിനാല്‍ ലിനക്സ്‌ വിഭാഗം മാത്രം ഉള്‍പെടുന്ന 4.86 ലക്ഷം സപ്ലിമെന്ററി പുസ്തകങ്ങള്‍ കേരളാ ബുക്സ്‌ പബ്ലിക്കേഷന്‍ സൊസൈറ്റി (KBPS) വഴി പ്രിന്റ്‌ ചെയ്യിപ്പിച്ച്‌ (ആഗസ്റ്റ് 2005) എട്ടാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌, സര്ക്കാര്‍ തീരുമാനപ്രകാരം, സൌജന്യ ‍മായി നവംബര്‍ 2005 ല്‍ വിതരണം ചെയ്തു.

2006-07 വിദ്യഭ്യാസ വര്‍ഷത്തിലേക്കുള്ള എട്ടും ഒന്‍പതും ക്ലാസ്സുകളില്‍ ലിനക്സ്‌ വിഭാഗം ഉള്‍പടെ യുള്ള ഐ.റ്റി. പുസ്തകങ്ങള്‍ തയ്യാറാക്കുവാനുള്ള നിര്‍ദ്ദേശം ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസര്‍ക്ക്‌ ഒക്ടോബര്‍ 2005-ല്‍ തന്നെ നല്‍കുകയും ചെയ്തു. എന്നാല്‍ ഇത്‌ പ്രിന്റ്‌ ചെയ്ത്‌ തയ്യാറാക്കുവാനുള്ള ഉത്തരവ്‌ ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസറില്‍ നിന്നും KBPS നു ലഭിക്കുന്നതിനു (ഡിസംബര്‍ 2005) മുമ്പ്‌ തന്നെ അവര്‍ ( KBPS ) ഐ.റ്റി. പുസ്തകങ്ങളുടെ 4.82 ലക്ഷം കോപ്പികള്‍ (ലിനക്സ്‌ വിഭാഗം ഉള്‍പ്പെടുത്താത്തത്‌) തയ്യാറാക്കി കഴിഞ്ഞിരുന്നു. ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസര്‍ ആഗസ്റ്റ് 2005 ല്‍ തന്നെ 2006-07 ലേക്ക്‌ വേണ്ടി നല്‍കിയ പ്രിന്റ്‌ ഓര്‍ഡറും പ്രകാരമായിരുന്നു KBPS ഇങ്ങനെ ചെയ്തത്‌. അങ്ങനെ വീണ്ടും എട്ടും ഒന്‍പതും ക്ലാസ്സുകളിലേക്ക്‌ വേണ്ടി 8,23,370 ലിനക്സ്‌ വിഭാഗം മാത്രമടങ്ങുന്ന സപ്ലിമെന്ററി പുസ്തകങ്ങള്‍ കൂടി ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസറുടെ ഉത്തരവും പ്രകാരം അച്ചടിക്കേണ്ടി വന്നു. അതിനു വേണ്ടി സര്‍ക്കാരിനു ചെലവായത് 7.92 ലക്ഷം രൂപ. കൂടാതെ ഒന്‍പതാം ക്ലാസിലേക്ക്‌ വേണ്ടി നേരത്തേ അച്ചടിച്ചു വച്ചിരുന്ന (ലിനക്സ്‌ വിഭാഗം ഇല്ലാത്തത്‌) പുസ്തകങ്ങള്‍ തന്നെ 1,02,800 എണ്ണം ആവശ്യത്തില്‍ കുടുതലായിരുന്നു. ഉപയോഗശൂന്യമായ ഇത്രയും പുസ്തകത്തിന് സര്‍ക്കാര്‍ ചിലവാക്കിയത്‌ 10.16 ലക്ഷം രൂപയാണ്.

ആങ്ങനെ, 2006-07 ലേക്ക്‌ വേണ്ടി ഐ.റ്റി. പുസ്തകങ്ങള്‍ പ്രിന്റ്‌ ചെയ്ത വകയില്‍ മാത്രം സര്‍ക്കാര്‍ പാഴാക്കിയത്‌ 18.08 ലക്ഷം രൂപ.

ഈ വിവരവും ഏ.ജി. നിയമസഭവഴി നമ്മുടെ സാമാജികന്‍ മാരെ അറിയിച്ചിട്ടുണ്ട്‌. അവര്‍ക്കുണ്ടോ ഏ.ജിയുടെ ഈ വേണ്ടാത്ത റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ സമയം.?

Tuesday, December 18, 2007

ഒഴിവാക്കാമായിരുന്ന ചിലവുകള്‍: കേരളാ മിനറല്‍‌സ്‌ & മെറ്റല്‍‌സ്‌ - 76.73 ലക്ഷം രൂപ.

ഇതു ഒരു സര്‍ക്കാര്‍ കമ്പനി.അതായത്‌ ആകെ മൂലധനമായ 3093.27 ലക്ഷം രൂപയും പൊതുഖജനാവില്‍ നിന്നും മുതല്‍ മുടക്കിയതാണ്. ഫെബ്രുവരി 1972 ല്‍ ആരംഭിച്ച കമ്പനിയുടെ 2004-05 വരെയുള്ള കണക്കുകള്‍ പൂര്‍ത്തികരിച്ചപ്പോള്‍ അക്കൊല്ലം 3919.90 ലക്ഷം രൂപയുടെ ലാഭം ഉണ്ടാക്കി, അതുവരെ ഉണ്ടാക്കിയ ആകെ ലാഭം +22800.06 ലക്ഷം രൂപയുമാണ്. ഇവിടെ 1395 ജീവനക്കാര്‍ പണിയെടുക്കുന്നു.

1) ഈ കമ്പനിയുടെ 76.73 ലക്ഷം രൂപയുടെ ഒഴിവാക്കാന്‍ കഴിയുമായിരുന്ന ചിലവിന്റെ വിശദാംശങ്ങളാണ് താഴെകുറിക്കുന്നത്‌:-

ഉല്പന്നങ്ങളെ സ്വയും പൊതിഞ്ഞെടുക്കുന്നതിനുള്ള ഒരു യന്ത്രം (പേര്=Integra 2W) കൊണ്ടുവന്ന്‌ കമ്പനിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു വേണ്ടി ഡിസെംബര്‍ 2002-ല്‍ ജര്‍മ്മനിയിലുള്ള Haver & Boecker (H and B) എന്ന സ്ഥാപനവുമായി കരാറുണ്ടാക്കി.2003 ആഗസ്റ്റ്‌ മാസം യന്ത്രം കൊണ്ടുവന്ന്‌ 2003 നവംബറോ‍ടെ പ്രവര്‍ത്തനക്ഷമമാക്കി. ഒരു പ്രത്യേക തരം ബാഗുകളായിരുന്നു അതില്‍ ഉപയോഗിക്കേണ്ടിയിരുന്നത്‌. കമ്പനി നിയമമനുസരിച്ച്‌ അത്തരം ബാഗുകള്‍ക്ക്‌ വേണ്ടി ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിക്കണമായിരുന്നു. എന്നാല്‍ അതു ചെയ്യാതെ, H and B സ്ഥാപനം ശുപാര്‍ശ ചെയ്ത രണ്ടു ജര്‍മ്മന്‍ സ്ഥാപനങ്ങളുമായി -1) Bischof and 2)Dy-pack - നേരിട്ട്‌ അന്വേഷണം നടത്തി (ജൂണ്‍ 2003).

ആര്‍.സി.813 ഗ്രേഡിന് വേണ്ടിയുള്ള ബാഗൊന്നിന് 31.53 രൂപാ വിലവച്ചും, മറ്റു ഗ്രേഡുകള്‍ക്ക്‌ വേണ്ടിയുള്ള ബാഗൊന്നിന് 28.81 രൂപ വിലവച്ചും നല്‍കാമെന്ന Dy-pack എന്ന സ്ഥാപനത്തിന്റെ ഓഫര്‍ സാങ്കേതികമായി സ്വീകാര്യമായിരുന്നതിനാല്‍, ഒരു കൊല്ലത്തേക്കാവശ്യമായ 60,000 RC 813 ഗ്രേഡ് ബാഗുകളും മറ്റുഗ്രേഡുകള്‍ക്ക്‌ വേണ്ടിയുള്ള 16 ലക്ഷം ബാഗുകളും വാങ്ങുവാനുള്ള കരാറുണ്ടാക്കി (ജൂലൈ 2003). കരാറിലെ നിബന്ധനയനുസരിച്ച്‌, സെപ്റ്റംബര്‍ 2003 ലെ രണ്ടാമതെ ആഴ്ച തുടങ്ങിയുള്ള ഓരോ ത്രൈമാസത്തിലും ഉദ്ദേശം 4,15,000 വീതം ബാഗുകള്‍ നല്‍കുവാനാണ് ഏര്‍പ്പാടാക്കിയത്‌. ഏതെങ്കിലും കാരണത്തല്‍ ഇപ്രകാരം ബാഗുകള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഈ കരാര്‍ റദ്ദാക്കുന്നതിനുള്ള അവകാശം മിനറല്‍‌സ് & മെറ്റല്‍‌സ് കമ്പനിയില്‍ നിക്ഷിപ്തമായിരിക്കുമെന്നും അതിന്മേല്‍ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക്‌ H&B സ്ഥാപനം ഉത്തരവാദി ആയിരിക്കുമെന്നും വ്യവസ്ത ചെയ്തിരുന്നു.

രണ്ടാമത്തെ ത്രൈമാസം മുതല്‍ തന്നെ H and B സ്ഥാപനം കരാര്‍ ലംഘനം തുടങ്ങി. അതായത്‌ ആഗസ്റ്റ്‌ 2004 -ല്‍ അവസാനിക്കുന്ന കാലയളവിനുള്ളില്‍ RC813 നു വേണ്ടിയുള്ള 57,990 ബാഗുകളും മറ്റു ഗ്രേഡുകള്‍ക്ക്‌ വേണ്ടിയുള്ള 8,27,060 ബാഗുകളും മാത്രമാണ് കംബനിയിലെത്തിച്ചത്‌. അക്കാരണത്താല്‍ മറ്റുമാര്‍ഗ്ഗങ്ങളില്‍കൂടി ബാഗ്‌ സംഭരിക്കുവാനായി കമ്പനി ഒരു ദര്‍ഘാ‍സ് പരസ്യം ആഗസ്റ്റ്‌ 2004 ല്‍ തന്നെ കൊടുത്തു. ആ ദര്‍ഘാസ്സ്‌ വഴി കംബനിക്ക്‌ വാങ്ങാമായിരുന്ന ബാഗുകളുടെ വിലനിലവാരം ഇപ്രകാരമായിരുന്നു:

1.RC 808/822 ഗ്രേഡ്‌ ബാഗ്ഗൊന്നിന് = 18.77 രൂപ.
2.RC 802 PC ഗ്രേഡ് ബാഗ്ഗൊന്നിന് = 18.47 രൂപ.
3.RC 813 ഗ്രേഡ് ബാഗൊന്നിനു = 19.92 രൂപ.

ജൂലൈ 2003 ല്‍ H and B സ്ഥാപനവുമായി ഉണ്ടാക്കിയ കരാറിലുള്ള വിലയേക്കാള്‍ ആഗസ്റ്റ്‌ 2004ല്‍ ദര്‍ഘാസ്‌ വഴി ലഭിച്ച വിലനിലവാരം വളരെ കുറവായിരുന്നു. ആയതിനാല്‍ കരാര്‍വ്യവസ്ഥയനുസരിച്ച്‌ തന്നെ H and B യുമായുള്ള ഈ കരാര്‍ ആഗസ്റ്റ്‌ 2004 മുതലെങ്കിലും നിര്‍ത്തലാക്കാമായിരുന്നു. അതുമൂലം എന്തെങ്കിലും കഷ്ടനഷ്ടങ്ങല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതും H&B യില്‍ നിന്നീടാക്കാമയിരുന്നു.അങ്ങനെയൊന്നും ചെയ്യാതെ തുടര്‍ന്നും ഫെബ്രുവരി 2005 വരെ H and B യില്‍ നിന്നു തന്നെ കൂടിയ വിലക്ക്‌ ബാഗുകള്‍ വാങ്ങിപോന്നു. സെപ്റ്റംബര്‍ 2004 മുതല്‍ ഫെബ്രുവരി 2005 വരെ കൂടുതല്‍ വിലക്കു വാങ്ങിയ 7.12 ലക്ഷം ബാഗുകള്‍ക്ക്‌ വേണ്ടി മിനറല്‍‌സ് & മെറ്റല്‍‌സ് കംബനി അധികം നല്‍കിയത്‌ 76.73 ലക്ഷം രൂപയാണ്.

അതായത്‌ കരാര്‍ വ്യവസ്ഥ പ്രകാരം H and B യും ആയുള്ള കോട്രാക്ട്‌ റദ്ദ്‌ ചെയ്യാതെ കൂടിയ വിലക്ക്‌ അവരില്‍ നിന്നുതന്നെ വാങ്ങാമെന്ന കമ്പനിയുടെ തീരുമാനം 76.73 ലക്ഷം രൂപയുടെ ഒഴിവാക്കാമയിരുന്ന ചിലവിനിടയാക്കി.

2) ഇനി ഇതേ കംബനി പാഴ് ചിലവാക്കിയ 27.74 ലക്ഷം രൂപയുടെ മറ്റൊരു കഥയുടെ വിശദാംശങ്ങളിലേക്ക്‌:-

റൂട്ടൈല്‍ ഗ്രേഡ്‌ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റിന്റെ ഉല്പാദനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഈ കമ്പനി സീലിഗ്‌ റിംഗുകള്‍ (ഖോസ്ലാ എയര്‍ കമ്പ്രസ്സറുകളുടെ ഒരു സ്പെയര്‍ പാര്‍ട്ട്‌)1999 മുതല്‍ ഓറിയന്റല്‍ എന്റെര്‍പ്രൈസസില്‍ (ഓ.ഇ.) നിന്നും യൂണിറ്റൊന്നിന് 467 രൂപ നിരക്കില്‍ വാങ്ങി വന്നിരുന്നു.ഏപ്രില്‍ 2003 ല്‍ സീലിങ് റിങുകള്‍ വീണ്ടും വാങ്ങാനായി അന്വേഷണം നടത്തിയപ്പോള്‍ രണ്ടു കൂട്ടര്‍ സീലിങ്‌ റിങുക ള്‍ നല്‍കാന്‍ തയ്യാറായി വന്നു; ഒന്ന്‌ അവരുടെ സ്ഥിരം വിതരണക്കാരായ ഓ.ഇ., യൂന്ണിറ്റൊന്നിന് 467 രൂപ വിലവച്ചും, മറ്റോന്ന്‌ ജി.പി.ന്യൂമാറ്റിക്സ് (ജി.പി) -ല്‍ നിന്നും യൂണിറ്റൊന്നിന് 10,411 രൂപ വിലവച്ചും. രണ്ടുപേരുടെ സാധനങ്ങളും സാങ്കേതികമായി സ്വീകാര്യമായിരുന്നെങ്കിലും,ഭീമമായ വില വിത്യാസം കാരണം ഓ.ഇ. യില്‍ നിന്നാണ്‍` വാങ്ങുവാനായി കരാര്‍ ഉറപ്പിച്ചത്‌(ജൂണ്‍ 2003).

കംബനിയുടെ തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്ക്‌ വേണ്ടി നവംബര്‍2003/മ്മര്‍ച്ച് 2004 -ല്‍ വീണ്ടും അതേ സ്ഥാപനങ്ങളില്‍ അന്വേഷണം നടത്തിയപ്പോള്‍ ഓ.ഇ 467 രൂപ വച്ചും ജി.പി 10,411 രൂപ വിലവച്ചും സീലിങ് റിങുകള്‍ വിതരണം ചെയ്യാണ്‍ സന്നദ്ധത പ്രകടിപ്പിച്ചു, ജൂണ്‍ 2004-ല്‍. എങ്കിലും ജി.കെ.ഖോസ്ലായുടെ അം‌ഗീകൃത വിതരണക്കാര്‍ എന്നുള്ള കാരണത്താല്‍ 10,411 രൂപയുടെ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള 264 റിങുകള്‍ വാങ്ങുവാനുള്ള ഉത്തരവ്‌ ജി.പി. എന്ന സ്ഥാപനത്തിനാണ് നല്‍കിയത്‌(ഡിസംബര്‍ 2003/സെപ്റ്റംബര്‍ 2004). അതനുസരിച്ച്‌ 29.06 ലക്ഷം രൂപാ മുടക്കി സാധനവും വാങ്ങി.ഇതിനിടയില്‍ ഇതേ പര്‍ച്ചേസ്‌ കമ്മറ്റി ഓ.ഇ. എന്ന സ്ഥാപനം നല്‍കിയ സ്പെയര്‍ പാര്‍ട്ടുകളെ സാങ്കേതികമായി അസ്വീകാര്യമാണെന്ന്‌ പിന്നീട്‌ പ്രഖ്യാപിച്ചു. 22 മടങ്ങ്‌ ഉയര്‍ന്ന ജി.പി.യുടെ ഓഫര്‍ സ്വീകാര്യമാണെന്നും രേഖപ്പെടുത്തി.

ഫെബ്രുവരി 2005-ല്‍ വീണ്ടും നടത്തിയ ഒരന്വേഷണത്തില്‍ പ്രതികരിച്ചുകൊണ്ട്‌ ഇതേ സ്ഥാപനങ്ങള്‍ (ഓ.ഇ യും ജി.പി യും) യഥാക്രമം 571 രൂപക്കും 9,426 രൂപക്കും റിങുകള്‍ നല്‍കാന്‍ തയ്യാറെന്നറിയിച്ചു. രണ്ടു പേരുടേയും സാധനങ്ങള്‍ സാങ്കേതികമായി സ്വീകാര്യമാണെന്ന്‌ കണ്ടെത്തിയ പര്‍ച്ചേസ്‌ കമ്മറ്റി ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങികൊള്ളാനാണ്‍് ശുപാര്‍ശ ചെയ്തത്‌. എന്നാല്‍ കംബനി ഓ.ഇ. യില്‍ നിന്നു തന്നെ 571 രൂപ നിരക്കില്‍ 132 റിങുകള്‍ വാങ്ങുവാനുള്ള ഉത്തരവു നല്‍കുകയും ചെയ്തു.

1999 മുതല്‍ ഓ.ഇ., ഖോസ്ലാ കമ്പ്രസ്സുകള്‍ക്ക്‌ വേണ്ടിയുള്ള സീലിംഗ് റിംഗ്‌കളുടെ സ്ഥിരം വിതരണക്കാരായിരിക്കുകയും ഈ സാമഗ്രിയുടെ സാങ്കേതികമായ സ്വീകാര്യത പര്‍ച്ചേസ്സ്‌ കമ്മറ്റി ജൂണ്‍ 2003-ല്‍ പുനരംഗീകരിക്കുകയും ചെയ്തിരുന്നതാണ്. ചെലവിലെ മിച്ചം കണക്കിലെടുക്കാതെ, രേഖകളില്‍ തക്കതായ കാരണങ്ങളോന്നും കാണിക്കാതെ പര്‍ച്ചേസ്സ്‌ കമ്മറ്റി, ഓ.ഇ മുന്നോട്ടു വച്ച സ്പെയറുകളെ സാങ്കേതികമായി അസ്വീകാര്യമെന്ന് പ്രഖ്യാപിക്കുകയും, 22 മടങ്ങ് ഉയര്‍ന്ന ജി.പി യുടെ ഓഫര്‍ അംഗീകരിക്കുകയാണുണ്ടായത്‌. പിന്നീട്‌ (ഫെബ്രുവരി 2005) ല്‍ ഓ.ഇ യുടെ ഓഫര്‍ സാങ്കേതികമായി സ്വീകാര്യമാണെന്നും ഇതേ പര്‍ച്ചേസ്സ്‌ കമ്മന്റ്റി തന്നെയാണ് വിലയിരുത്തി 132 റിംഗുകള്‍ വാങ്ങുകയും ചെയ്തത്‌. അതിനര്‍ത്ഥം യോഗ്യതയുടെ അടിസ്ഥാനത്തിലല്ല ഈ കമറ്റി ഓ.ഇ. യുടെ സാധനങ്ങളെ അസ്വീകാര്യമെന്ന്‌ ഒരിക്കള്‍ വിലയിരുത്തിയതെന്നാണ്.

നിരക്കിലെ വ്യതിയാനാമായ 10,510 രൂപയില്‍ (11010-500 രൂപ) 264 റിംഗുകള്‍ വാങ്ങിയതില്‍ ആകെ അധികം ചിലവായത്‌ 27.74 ലക്ഷം രൂപയാണ്.

അങ്ങിനെ സ്പെയര്‍ പാര്‍ട്ടുകള്‍ അത്യധികം ഉയര്‍ന്ന നിരക്കില്‍ വാങ്ങുവാനുള്ള ന്യായീകരണമില്ലാത്ത തീരുമാനം 27.74 ലക്ഷം രൂപയുടെ ഒഴിവാക്കാമായിരുന്ന അധികചിലവിന് ഇടയാക്കി.

നിയമ സഭ വഴി ഇക്കാര്യം നമ്മുടെ ജനപ്രതിനിധി കളെ അറിയിച്ചിട്ട്‌ മാസങ്ങളായി. അക്കൌണ്ടന്‍‌ന്റ്‌ ജനറലിന്റെ ആ റിപ്പോര്‍ട്ടിന്‍ മേല്‍ അവര്‍ അടയിരിക്കുന്നു.

Monday, December 17, 2007

ട്രാവന്‍‌കോര്‍ കൊച്ചിന്‍ കെമിക്കത്സ് ലിമിറ്റഡ്‌: പാഴ്‌ചിലവ്‌-38.6 ലക്ഷം രൂപ.

ഒരു സര്‍ക്കാര്‍ കമ്പനിയാണിതെന്നു പറയാം. കാരണം,ആകെ മൂലധനമായ 2131.19 ലക്ഷം രൂപയില്‍ 1692.19 ലക്ഷവും സര്‍ക്കാരിന്റെ മുതല്‍ മുടക്കാണ്. മാര്‍ച്ച്‌ 2006 ല്‍ അവസാനിക്കുന്ന കാലയളവില്‍ കമ്പനി കൊടുത്തു തീര്‍ക്കാനുള്ള കടം 4814.72 ലക്ഷം രൂപ യാണ്. ഇതില്‍ 4514.68 ലക്ഷവും സര്‍ക്കാരിനു കൊടുത്തു തീര്‍ക്കേണ്ട കടമാണ്.

നവമ്പര്‍ 1951-ല്‍ തുടങ്ങിയ ഈ കമ്പനിയില്‍ ഇപ്പോള്‍ 783 ജീവനക്കാര്‍ പണിയെടുക്കുന്നു. 2005-06 വരെയുള്ള കണക്കുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. 2005-06 -ല്‍ കമ്പനി +581.28 ലക്ഷം രൂപ ലാഭമുണ്ടാക്കിയെങ്കിലും ഇതുവരെയുള്ള ആകെ ഫലം നോക്കിയാല്‍ കമ്പനിയുടെ സഞ്ചിത നഷ്ടം -861.51 ലക്ഷമാണ്.

ഈ കമ്പനി നടത്തിയ 38.06 ലക്ഷം രൂപയുടെ പാഴ്ചിലവിന്റെ വിശദാംശങ്ങളാണ്‍് താഴെ കുറിക്കുന്നത്:-

മേയ്‌ 1977 മുതല്‍ കമ്പനിയുടെ മെംബ്രെയിന്‍ സെല്‍ പ്ലാന്റില്‍ കാസ്റ്റിക്ക്‌ സോഡായും ക്ലോറിനും ഉല്പാദിപ്പിച്ചു വന്നിരുന്നു. പ്ലാന്റില്‍ ഉപയോഗിക്കുന്ന ആനോട്‌, കാതോട്‌ മെഷുകള്‍ക്ക്‌ 6 കൊല്ലത്തെ ആയുസ്സുണ്ടാകുമെന്നാണ് കണക്കാക്കിയിരുന്നത്‌. അതായത്‌ ജൂണ്‍ 2003 ആകുമ്പോഴേക്ക്‌ ഈ മെഷുകളുടെ ആയുസ്സിന്റെ കാലാവധി തീരും. അപ്പോള്‍ നിലവിലുള്ള മെഷുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുകയോ അല്ലെങ്കില്‍ നിലവിലുള്ളവയെ പുനര്‍ലേപം (recoat)ചെയ്ത്‌ ഉപയോഗിക്കുകയോ ആണ് വേണ്ടിയിരുന്നത്‌.

കാതോടും ആനോടും മെഷുകള്‍ മാറ്റിസ്ഥാപിക്കുന്നതാണ് ഉത്തമമെന്ന്‌ മെഷിന്റെ യതാര്‍ത്ഥ വിതരണക്കാര്‍ 2002 -ല്‍ തന്നെ കമ്പനിയോട്‌ ശുപാര്‍ശ ചെയ്തിരുന്നു. പക്ഷേ പുരര്‍ലേപം ചെയ്യുന്നതാണ് ലാഭമെന്ന്‌ കമ്പനി തീരുമാനിച്ചു. പുനര്‍ലേപം ചെയ്യുവാനായി ദര്‍ഘാസ്സ്‌ പരസ്യമൊന്നും കൊടുത്തില്ല.പകരം ഇറ്റലിയിലുള്ള Denora Elettrodi Spa (ഡെനോറ)യുമായി നേരിട്ട്‌ അന്ന്വേഷണം നടത്തി 516 മെഷുകള്‍ക്ക്‌ ഒന്നിന് US$ 917 നിരക്കില്‍ പുനര്‍ലേപം ചെയ്യാനുള്ള കരാര്‍ ഉടപ്പിക്കുകയാണ് ചെയ്തത്‌.(ഫെബ്രുവരി 2003). ഈ കമ്പനിക്ക്‌ കാതോട് മെഷുകള്‍ പുനര്‍ലേപം ചെയ്യുന്നതിനുള്ള മുന്‍ പരിചയം ഒന്നും ഉണ്ടായിനുന്നില്ലായെന്ന്‌ പിന്നീടാണ് മനസ്സിലായത്‌. പുനര്‍ലേപം ചെയ്തു നോക്കുവാനായി അയച്ചുകൊടുത്ത ഒരു സാമ്പിള്‍ കാതോട് തിരിയെ വാങ്ങി ടെസ്റ്റ്‌ ചെയ്തു നോക്കതെയാണ് കരാര്‍ ഉറപ്പിച്ചതും. പുനര്‍ലേപം ചെയ്ത ആദ്യബാച്ചില്‍ പെട്ട 65 കാതോട്‌ മെഷുകള്‍ ജൂണ്‍ 2003 ന് കമ്പനിക്കു ലഭിച്ചു. അതിന്റെ കരാര്‍ തുകയായ 28.07 ലക്ഷം രൂപയും കൊടുത്തു.

കരാര്‍ പ്രകാരം, പുനര്‍ലേപം ചെയ്ത മെഷുകള്‍ക്കും 6 കൊല്ലമാണ് ഗ്യാരണ്ടി. ഈ കാലയളവില്‍ കേടാകുന്ന മെഷുകള്‍ കരാറുകാരന്റെ ചിലവില്‍ വീണ്ടും പുനര്‍ലേപം ചെയ്തു കൊടുക്കേണ്ടതും ആകുന്നു. പക്ഷേ പുനര്‍ലേപം ചെയ്ത കാതോട്‌ മെഷുകളൊന്നും തന്നെ പ്രതീക്ഷിച്ച ഗുണനിലവാരത്തിലെത്തിയില്ല. അതുകൊണ്ട്‌ പുനര്‍ലേപനമെന്ന പരിപാടി ഒരു പരാജയ മായിരുന്നെന്ന്‌ കമ്പനിക്കു പ്രഖ്യാപിക്കേണ്ടി വന്നു (ആഗസ്റ്റ് 2003).

ഒക്ടോബര്‍ 2003 ല്‍, പ്രവര്‍ത്തനരഹിതമായ 2 കാതോട്‌ മെഷുകള്‍ ഡിനോറാക്ക്‌ പരാജയ കാരണം അപഗ്രഥിക്കുവാനായി മടക്കി അയച്ചു. കരാറുകാരന്‍ (ഡെനോറ) ഒന്നും പ്രതികരിച്ചില്ല. അതുകൊണ്ട്, ഡിസമ്പര്‍ 2004 ല്‍ ഡെനോറയുമായിട്ടുള്ള കരാര്‍ കമ്പനി റദ്ദാക്കി. ഡെനോറാ നല്‍കിയിരുന്ന 2.80 ലക്ഷം രൂപയുടെ ബാങ്ക്‌ ഗ്യാരണ്ടിയും മുതലാക്കിയില്ല. അതുവരെ പുനര്‍ലേപം ചെയ്യുവാനായി കമ്പനി ചിലവഴിച്ചിരുന്ന ആകെ 38.60 ലക്ഷം രൂപയും (ഗതാഗതം, തീരുവ എന്നിവ ഉള്‍പ്പടെ) പാഴചിലവായി.

ചുരുക്കത്തില്‍, യാതൊരു മുന്‍ പരിചയവും ഇല്ലാതിരുന്ന ഒരു തൊഴില്‍ ഡെനോറയെ ഏള്‍പ്പിച്ചുകൊടുത്തവകയില്‍ ട്രാവന്‍‌കോര്‍ കൊച്ചില്‍ കെമിക്കല്‍‌സ് കമ്പനിക്കുണ്ടായ പാഴ്‌ചിലവ്‌ 38.60 ലക്ഷം രൂപയാണ്.

അക്കൌണ്ടന്റ് ജനറല്‍ തന്റെ റിപ്പോര്‍ട്ടില്‍ കൂടി ഇക്കാര്യം നിയമസഭയെ അറിയിച്ചിട്ടുണ്ട്‌. സര്‍ക്കാര്‍ എന്തു നടപടി എടുക്കുമെന്ന്‌ കണ്ടറിയണം.

Sunday, December 16, 2007

കേരളാ കശുവണ്ടി കോര്‍പ്പറേഷന്‍ - നഷ്ടം:9.76 കോടി രൂപ.

പൂര്‍ണ്ണമായും കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണീ കമ്പനി. അതായത്‌ മൂലധനമായ 18,243.70 ലക്ഷം രൂപയും സര്‍ക്കാര്‍ മുടക്കിയതാണ്. ഇതു കൂടാതെ സര്‍ക്കാരില്‍ നിന്നും കടമായി വാങ്ങിയ 18,459.41 ലക്ഷം രൂപയും ഈ കമ്പനി തിരിയെ കൊടുക്കാനുണ്ട്‌(മാര്‍ച്ച്‌ 2006 അവസാനം വരെ). കൂടുതലായി, വിവിധ ബാങ്കുകളില്‍ നിന്നും വാങ്ങിയ 5000 ലക്ഷം രൂപയുടെ ക്യാഷ്‌ ക്രെഡിറ്റിന്‌ സര്‍ക്കാര്‍ ഗ്യാരണ്ടിയും നിന്നിട്ടുണ്ട്‌ (മാര്‍ച്ച്‌ 2006 വരെ).

1969-ല്‍ തുടങ്ങിയ ഈ കമ്പനി 2002-2003 വരെയുള്ള കണക്കുകളേ ഇതുവരെ ആഡിറ്റ്‌ ചെയ്ത്‌ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. അതുവരെ കമ്പനിക്കുള്ള സഞ്ചിത നഷ്ടം 41,374.88 ലക്ഷം രൂപ.

മാനേജ്‌മെന്റിന്റെ ബുദ്ധിശൂന്യമായ ഒരു തീരുമാനം കമ്പനിയെ 9.76 കോടി രൂപയുടെ നഷ്ടത്തില്‍ കൊണ്ടെത്തിച്ച കഥയാണ് താഴെ വിവരിക്കുന്നത്‌.

വിശദവിവരങ്ങള്‍:

സംഭരിച്ചുകൊണ്ടിരുന്ന തോട്ടണ്ടി മേയ്‌ 2005 വരേയുള്ള സംസ്കരണത്തിന് മാത്രമേ തികയൂ എന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌ കമ്പനിയുടെ മനേജിംഗ് ഡയറക്ടര്‍ തന്നെയാണ്. അതിന്റെ അടിസ്ഥാനത്തില്‍ 5000 മെ.ടണ്‍ തോട്ടണ്ടി കൂടി ഇറക്കുമതി ചെയ്യുവാന്‍ ഏപ്രില്‍ 2005-ല്‍ ടെന്‍ഡര്‍ ക്ഷണിച്ചു. 29 ഏപ്രില്‍ 2005-ല്‍ 6000 മെ.ട. തോട്ടണ്ടിക്കുവേണ്ടി സിംഗപ്പൂരിലെ Nomanbhoy & Sons Pte Ltd എന്ന കമ്പനിയുമായി ഇറക്കുമതി കരാര്‍ ഒപ്പുവച്ചു, മെ.ടണ്ണിന് US $ 1220 ( 53,314 രൂപ) നിരക്കില്‍; ജൂലൈയ്‌ 15 ന് മുമ്പ്‌ മുഴുവന്‍ തോട്ടണ്ടിയും കമ്പനിക്ക്‌ ലഭിച്ചിരിക്കുകയും വേണം.

എന്നാല്‍ ലാഭ-നഷ്ടം ഉണ്ടാകാതിരിക്കണമെങ്കില്‍ തോട്ടണ്ടിയുടെ വില US $ 1042.65 (45,563 രൂപ) ആയിരിക്കണമെന്ന്‌ ടി ടെന്‍ഡര്‍ വിളിക്കുന്നതിനു മുമ്പ്‌ കമ്പനിതന്നെ കണക്കാക്കിയിരുന്നു. അതായത്‌ 4.65 കോടി രൂപ (53314-45563 X 6000) നഷ്ടമുണ്ടാകുമെന്ന്‌ അറിഞ്ഞുകൊണ്ട്‌ തന്നെ 6000 മെ.ടണ്‍ ന് വേണ്ടി ഇറക്കുമതി കരാറില്‍ കമ്പനി ഒപ്പിട്ടു. ഈ തോട്ടണ്ടി സംസ്കരിച്ച്‌ കശുവണ്ടിയാക്കി വില്‍ക്കുമ്പോള്‍ നല്‍കേണ്ട 44.58 ലക്ഷം രൂപയുടെ വില്പന കമ്മീഷന്‍ മേല്‍പ്പറഞ്ഞ് നഷ്ടത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.

ജൂലൈ 2005 ലെങ്കിലും സംസ്കരണം തുടങ്ങാനാകുമെന്ന ഉദ്ദേശത്തില്‍ ഇറക്കുമതി ചെയ്ത തോട്ടണ്ടി ജൂലൈയില്‍ തന്നെ എത്തിയെങ്കിലും ആഗസ്റ്റ്‌ 2005 ലേ സംസ്കരണ കേന്ദ്രങ്ങളിലെത്തിക്കാന്‍ കമ്പനിക്ക്‌ കഴിഞ്ഞുള്ളൂ. 6349.855 മെ.ടണ്‍ തോട്ടണ്ടിയാണ് അങ്ങനെയെത്തിയത്‌. അക്കൊല്ലം ആഗസ്റ്റ്-ഒക്ടോബര്‍ മാസത്തോടെ 34.25 കോടി രൂപയും കൊടുത്തു തീര്‍ത്തു. (C&F charges, Interest എന്നിവ ഉള്‍പ്പടെ).

ചുരുക്കത്തില്‍ മേയ്‌ 2005 മുതല്‍ സംസ്കരണം തുടങ്ങാന്‍ ധൃതി പിടിച്ച്‌ കൂടുതല്‍ വില കൊടുത്ത്‌ ഇറക്കുമതി ചെയ്ത തോട്ടണ്ടി സംസ്കരിച്ചത്‌ ആഗസ്റ്റ്-ഒക്ടോബര്‍ മാസങ്ങളിലാണ്. തോട്ടണ്ടി സംസ്കരിച്ച്‌ കശുവണ്ടിപ്പരിപ്പാക്കുവാന്‍ കമ്പനിക്ക്‌ ചിലവായത്‌ രൂപാ 7.94 കോടി. അങ്ങനെ ആകെ ചിലവ്‌=42.19 കോടി രൂപ. എന്നാല്‍ ഇത്രയും കശുവണ്ടി പരിപ്പ്‌ വിറ്റതോ, വെറും 32.43 കോടി രൂപക്ക്‌. നഷ്ടം=9.76 കോടി രൂപ. തോട്ടണ്ടിയുടെ വിലപോലും (34.25 കോടി) സംസ്കരിച്ച കശുവണ്ടി പരിപ്പിന് ലഭിച്ചില്ല.

കൂടിയ വിലകൊടുത്ത്‌ തിടുക്കത്തില്‍ ഇറക്കുമതി ചെയ്യാനെടുത്ത മാനേജ്മെന്റിന്റെ തീരുമാനം കമ്പനിക്ക്‌ 9.76 കോടി രൂപയുടെ നഷ്ടം വരുത്തി. സംസ്കരണത്തിനെടുത്ത കാലതാമസവും നഷ്ടം കൂടുവാനിടയാക്കി.

അക്കൌണ്ടന്റ്‌ ജനറല്‍ ഇക്കാര്യങ്ങളെല്ലം സംസ്ഥാന നിയമസഭയെ അറിയിച്ചിട്ട്‌ അവരുടെ പതികരണത്തിനു വേണ്ടി കാത്തിരിക്കുന്നു.

ആധാരം: സി.എ.ജി. യുടെ റിപ്പോര്‍ട്ട്.

Saturday, December 15, 2007

ഓയില്‍ പാം ഇന്‍ഡ്യാ ലിമിറ്റഡ്‌: വരുമാന നഷ്ടം-43.06 ലക്ഷം

ആകെ മൂലധനമായ 1178.28 ലക്ഷം രൂപയില്‍ 679.47 ലക്ഷം രൂപ കേരളസര്‍ക്കാരിനും ബാക്കി 499.29 ലക്ഷം രൂപ കേന്ദ്രസര്‍ക്കാരിനും മുടക്കുമുതലുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനമാണിത്‌. നവമ്പര്‍ 1977-ല്‍ ഈ കമ്പനി പ്രവര്‍ത്തനം തുടങ്ങി. ഇതുവരെ പൂര്‍ത്തിയാക്കിയ കണക്കനുസരിച്ച്‌ (2005-06) 1769.08 ലക്ഷം രൂപയുടെ ലാഭം ഈ കമ്പനി ഉണ്ടാക്കിയിട്ടുണ്ട്.962 ജീവനക്കാര്‍ ഇവിടെ പണിയെടുക്കുന്നു.

ഉചിതമായ വ്യവസ്ഥകള്‍ ഉള്‍ക്കോള്ളിക്കാതെ ടെന്‍ഡര്‍ ക്ഷണിച്ചതു കാരണം കംബനിക്കുണ്ടായ 48.06 ലക്ഷം രൂപയുടെ വരുമാന നഷ്ടത്തിന്റെ കഥയാണ് താഴെ വിവരിച്ചിരിക്കുന്നത്‌:-

അസംസ്കൃത പാം ഓയിലും അനുബന്ധ ഉല്പന്നങ്ങളും ഉണ്ടാക്കി ദര്‍ഘാസിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന യോഗ്യരായ ലേലക്കാര്‍ക്ക്‌ വില്‍ക്കുന്നതാണ്‍ കമ്പനിയില്‍ പതിവ്‌.

ദര്‍ഘാസ്‌ വ്യ്‌വസ്ഥയനുസരിച്ച്‌ കമ്പനിയില്‍ നിന്നും സ്ഥിരീകരണം ലഭ്യമായാല്‍ ഉടന്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ട ലേലക്കാരന്‍ മുഴുവന്‍ വിലയും മുന്‍ കൂറായി അടച്ച്‌ 7 ദിവസത്തിനകം കരാറും പ്രകാരമുള്ള ഉല്‍പ്പന്നം കൊണ്ടുപോകുവാന്‍ ഏര്‍പ്പാടാക്കേണ്ടതാണ്.

എന്നാല്‍ ഇങ്ങനെ അടക്കേണ്ടുന്ന ടെന്‍ഡര്‍ തുക മൂന്‍ കൂറായി അടക്കാതിരുന്നാല്‍ പിഴ ഈടാക്കാനോ, 7 ദിവസത്തിനകം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാതിരുന്നാല്‍ അപ്പോള്‍ മാര്‍ക്കറ്റിലുണ്ടാകാവുന്ന വില വര്‍ധനവ്‌ കണക്കാക്കി അതും കൂടി ഈടാക്കനോ ഉള്ള വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയി. അപ്രകാരമുള്ള ഒരു വ്യവസ്ഥ ഈ സര്‍ക്കാരിന്റെ തന്നെ മറ്റൊരു സ്ഥാപനമായ Plantation Corporation of Kerala യുടെ ദര്‍ഘാസ്‌ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2002-05 കാലയളവില്‍ 88 കരാറുകാരില്‍ 34 പേരും രണ്ടാഴ്ച മുതല്‍ ആറുമാസം വരെ സമയമെടുത്താണ് ഉല്‍പ്പന്നങ്ങള്‍ നീക്കികൊണ്ടുപോയത്‌. അവരാരും തന്നെ മുന്‍ കൂര്‍ തുക അടച്ചതുമില്ല. 16 കേസുകളില്‍ ഉല്‍പ്പന്നം കൊണ്ടുപോകുന്ന സമയത്ത്‌ മാര്‍ക്കറ്റ്‌ വില ടെന്‍ഡറില്‍ കാണിച്ചിരുന്ന വിലയെക്കാള്‍ കൂടുതലായിരുന്നു. പക്ഷേ, ദര്‍ഘാസ്സില്‍ ഉചിതമായ വ്യവസ്ഥയുടെ അഭാവത്തില്‍ വര്‍ധിച്ച മാര്‍ക്കറ്റ്‌ വില ഈടാക്കാന്‍ കഴിഞ്ഞതുമില്ല.

അതുകൊണ്ട്‌ 31-03-2006 ല്‍ അവസാനിക്കുന്ന 3 കൊല്ല കാലയളവില്‍ കമ്പനിക്ക്‌ 43.06 ലക്ഷം രൂപയുടെ വരുമാന നഷ്ടം ഉണ്ടായി.

ഇക്കാര്യം കമ്പനിയുടെ ശ്രദ്ധയില്‍ 2006 ല്‍ തന്നെ കൊണ്ടുവന്നെങ്കിലും Accountant General ന് കമ്പനി നല്‍കേണ്ട മറുപടി ഇതുവരെ നല്‍കിയില്ല. അതുകൊണ്ട്‌ വിശദവിവരങ്ങള്‍ നിയമസഭയെ അറിയിച്ചിട്ട്‌ അവരെടുക്കുന്ന നടപടിയെന്തന്നറിയാന്‍ ഏ.ജീ. കാത്തിരിക്കുന്നു.