Thursday, March 20, 2008

ബഡ്‌ജററ്റിനെ പ്രഹസനമാക്കുന്നു. എങ്ങനെ?( Budget)

2008 മാര്‍ച്ച്‌ 19, ലെ മനോരമയില്‍ ഇങ്ങനെയൊരു വാര്‍ത്തകണ്ടു:
സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഫണ്ട്‌ പിന്‍വലിച്ചു സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ ധനവകുപ്പിന്റെ നിര്‍ദേശം.
വിവിധ പദ്ധതികള്‍ക്കായി ഈ വര്‍ഷം ചെലവഴിക്കേണ്ട തുക ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ പിന്‍വലിച്ച്‌ തൊട്ടടുത്ത സഹകരണ സംഘത്തില്‍ നിക്ഷേപിക്കണമെന്നാണ്‌ ഉത്തരവ്‌
.“


ഈ വാര്‍ത്ത മനോരമയിലല്ലാതെ മറ്റൊന്നിലും കണ്ടില്ല. വാര്‍ത്ത പച്ച കള്ളമായിരുന്നു. അതുകൊണ്ടാണ് ഉടന്‍ തന്നെ ധനമന്ത്രി അതു
നിഷേധിച്ചതായി എല്ലാ ദൃശ്യ മാധ്യമങ്ങളിലും വാര്‍ത്ത ഉണ്ടായിരുന്നു [19-03-2008]. മന്ത്രിയുടെ നിഷേധകുറിപ്പ്‌ പത്രമാധ്യമങ്ങളിലും
വന്നു [20-03-2008]. കേരളകൌമുദിയിലേത്‌ താഴെ കൊടുത്തിരിക്കുന്നു:

പദ്ധതിവിഹിതമായി അനുവദിച്ച തുക പണമായോ ഡിമാന്‍ഡ് ഡ്രാഫ്റ്റായോ മറ്റ് അക്കൌണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. അങ്ങനെ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും.[കേരള കൌമുദി: 20-03-2008]“

ഇനി എന്തിനായിരുന്നു മന്ത്രി അത്‌ നിഷേധിച്ചത്?. മിച്ചം വരുന്ന തുക ബാങ്കില്‍ നിക്ഷേപിക്കുന്നത്‌ നല്ലതല്ലേ?. ചിലരെങ്കിലും അങ്ങനെ ചിന്തിച്ചേക്കാം. ഇക്കാര്യങ്ങളുടെ ഉള്ളുകള്ളികളെ കുറിച്ചാണ് ഈ പോസ്റ്റ്.

കുറച്ച്‌ വിശദീകരണം; സര്‍ക്കാര്‍ കാര്യങ്ങളെപറ്റി:

ഒരാണ്ടത്തെ വരവിന്റേയും ചിലവിന്റേയും ഒരു ഉദ്ദേശക്കണക്കാണല്ലോ നമ്മുടെ ബഡ്ജറ്റ്. ഒന്നോ രണ്ടോ ദിവസം കൊണ്ടോ ആഴ്ചകള്‍ കൊണ്ടോ നമ്മുടെ ധനമന്ത്രി ഇരുന്നു ഊണ്ടാക്കുന്നതല്ല അത്‌. മാസങ്ങള്‍ക്കു മുമ്പ്‌ അതുണ്ടാക്കുവാനുള്ള പ്രവര്‍ത്തനം ധനവകുപ്പ്‌ തുടങ്ങി വയ്ക്കുന്നു. സംസ്ഥാനത്തുള്ള എല്ലാ സര്‍ക്കാരാഫീസ്സുകളില്‍ നിന്നും അതിനു വേണ്ടുന്ന വിവരം ശേഖരിക്കുന്നു.

ഓരോ മേലധികാരിയും ഒരാണ്ടില്‍ അവരുടെ വകുപ്പില്‍ വന്നു ചേരാവുന്ന വരുമാനവും, അതേപോലെ അവര്‍ക്ക്‌ ചിലവഴിക്കാന്‍ വേണ്ടി വരുന്ന തുകയുടെ ഏകദേശകണക്കുണ്ടാക്കണം. മുന്‍ കാല പരിചയം സിദ്ധിച്ച വിദഗ്ധരായ ഗുമസ്ഥന്മാരും അഫീസര്‍മാരും എല്ലാ വകുപ്പിലും വിന്യസിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞകൊല്ലങ്ങളിലെ യഥാര്‍ത്ഥ ചെലവിന്റെ കണക്കും അവരുടെ പക്കലുണ്ട്.
അതില്‍ നിന്നും ഏകദേശം 10% വരെ കൂട്ടി ഇക്കൊല്ലത്തെ ചെലവ് കാണിക്കാമെന്നാണ് ഒരേകദേശ ധാരണ.

ഒരു കൊല്ലത്തേക്കാണ് കണക്കാക്കേണ്ടത്‌. സര്‍ക്കാരിന്റെ ഉദ്ദേശ-ക്കണക്കുണ്ടാക്കുന്നതിലെ പ്രധാന പ്രത്യേകത ഇതാണെന്ന്‌ പറയാം:

വീട്ടമ്മ തന്റെ വരുമാനത്തിനൊപ്പിച്ച്‌ ചിലവുകള്‍ ഒതുക്കാന്‍ ശ്രമിക്കും. എന്നാല്‍ സര്‍ക്കാരിനു വേണ്ടി കണക്കുണ്ടാക്കുമ്പോള്‍ ആദ്യം കണേണ്ട്ത്‌ ചെലവുകള്‍ക്ക്‌ വേണ്ടി എത്രതുക വേണ്ടിവരുമെന്നതാണ്. എന്നിട്ട്‌ അതിനൊപ്പിച്ച്‌ വരുമാനമുണ്ടാക്കന്‍ ശ്രമിക്കും. വരുമാനം കൂടിയാല്‍ മിച്ച ബഡജറ്റെന്നും, ചെലവു കൂടിയാല്‍ കമ്മി ബഡ്ജറ്റെന്നും പേരിടും. ഏതായാലും, ഒരു സംസ്ഥാന
ബഡ്ജറ്റിന്റെ വരവും ചെലവും തുല്യമാകണമെന്നു നിര്‍ബന്ധമില്ലെന്ന്‌ നാം മനസിലാക്കണം

പിന്നുള്ളൊരു കാര്യം, ഈ ബഡ്ജറ്റ്‌ ഒരു കൊല്ലത്തേക്കുള്ളതാണ്. അതില്‍ ചെലവാക്കാനായി അനുവദിച്ചിരിക്കുന്ന തുക ആ കൊല്ലം തന്നെ ചെലവാക്കിയിരിക്കണം. മിച്ചം വന്നാല്‍ അടുത്ത കൊല്ലത്തേക്ക്‌ മാറ്റിവെയ്ക്കാന്‍ പറ്റില്ല, ലാപ്സാകും. അടുത്ത കൊല്ലം വേണ്ടതു അടുത്ത കൊല്ലത്തെ ബഡ്ജറ്റില്‍ ഉള്‍കൊള്ളിക്കാമല്ലോ. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന്‌ എല്ലാകൊല്ലവും ബഡ്ജറ്റ് ഉണ്ടാക്കാന്‍ തുടങ്ങുമ്പോഴും, വര്‍ഷാവസാനം പ്രത്യേകിച്ചും വകുപ്പദ്ധ്യക്ഷന്‍മാരെ അറിയിച്ചു കൊണ്ടേയിരിക്കും.

ബഡ്ജറ്റ്‌ മുഖേന അനുവദിച്ച തുക മുഴുവന്‍ അക്കൊല്ലം തന്നെ ചിലവാക്കാനുള്ളതാണെന്നു പറഞ്ഞല്ലോ. കാരണം, ഈ തുക
അടിച്ചേല്‍പ്പിച്ചതല്ല, ചോദിച്ചു വാങ്ങിയതാണ്. എന്തെങ്കിലും കാരണവശാല്‍ അക്കൊല്ലം തന്നെ ചെലവിടാന്‍ കഴിയില്ലായെന്നു കണ്ടാല്‍
ഉടന്‍ തന്നെ ധനവകുപ്പിനെ അറിയിക്കണമെന്നാണ്‌ നിര്‍ദ്ദേശം. എങ്കില്‍ മാത്രമേ ആ തുക ആവശ്യക്കാരായ മറ്റുവകുപ്പിലേക്ക്‌ മാറ്റികൊടുത്ത്‌ ബഡ്ജറ്റിന്റെ ലക്ഷ്യം നിറവേറ്റാന്‍ കഴിയൂ. അതിനൊരു കുഴപ്പമുണ്ട്. ഇക്കൊല്ലത്തെ യഥാര്‍ത്ഥ ചിലവ്‌
ബഡ്ജറ്റിലനുവദിച്ചതിനേക്കാള്‍ കുറവെങ്കില്‍, ബന്ധപ്പെട്ടവര്‍ ഉത്തരം പറയണമെന്നു മാത്രമല്ല, അടുത്ത വര്‍ഷത്തേക്കുള്ള വിഹിതം ലഭിക്കുന്നതില്‍ ഈ വര്‍ഷം ചെലവഴിക്കുന്ന തുക നിര്‍ണായകമായതിനാല്‍ ചെലവ്‌ വര്‍ധിപ്പിച്ചതായി സൂചിപ്പിക്കേണ്ടത്‌ അവരുടെ ആവശ്യമാണ്. ഇതിനെതിരെയാണ് മന്ത്രി പ്രതികരിച്ചത്‌.

എന്നാല്‍ നടന്നതും, നടക്കുന്നതും, കൊല്ലങ്ങളായി നടന്നു കൊണ്ടിരിക്കുന്നതുമെന്താണ്?

യാതൊരു യാതാര്‍ത്ഥ്യ ബോധവുമില്ലാതെ ഗുമസ്ഥന്മാര്‍ ഉണ്ടാക്കി വക്കുന്ന വരവു ചെലവുകളെ അതേപടി മേലധികാരികള്‍ ധനവകുപ്പിലേക്കയക്കുന്നു. കാരണങ്ങള്‍ പലതാണ്:

  • മേലധികാരികള്‍ക്ക്‌ താന്‍ ഒപ്പു വയ്ക്കുന്ന കണക്കുകള്‍ യാതാര്‍ത്ഥ്യമാണെന്നുറപ്പു വരുത്തുവാന്‍ താല്പര്യമില്ലായിരിക്കാം (മുന്‍‌കാല
    അനുഭവം പാഠം);
  • അവര്‍ ഒപ്പിട്ട കണക്കുകളോട്‌ യോജിക്കുന്നതു കൊണ്ടാകാം;
  • കള്ളങ്ങള്‍ കാണിച്ചു തന്നെ കണക്കുകള്‍ ഉണ്ടാക്കാന്‍ നിര്‍ദ്ദേശം കിട്ടിയതു കൊണ്ടാകാം.

എന്നാല്‍ വര്‍ഷാവസാനം, മാര്‍ച്ച്‌ മാസമാകുമ്പോള്‍, ചോദിച്ച്‌ വാങ്ങിയതു മുഴുവന്‍ ചിലവാക്കാന്‍ പറ്റാതെ വരുമ്പോള്‍, അതിനുത്തരം പറയേണ്ടി വരുമോയെന്നു ഭയക്കുമ്പോള്‍, കുറുക്കു വഴികളുപയോഗിച്ച്‌ മുഴുവന്‍ ചിലവാക്കിയതായി കണക്കില്‍ കാണിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഈ സാങ്കേതിക തടസ്സം മറികടക്കാന്‍ സഹകരണ വകുപ്പ്‌ കണ്ടുപിടിച്ച ഒരു പോംവഴിയാണു സഹകരണ
ബാങ്കുകളിലേക്കു വകമാറ്റല്‍. പഞ്ചായത്തു തലത്തില്‍ വികസന പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ പദ്ധതിക്കായി ചെലവാക്കുന്നുവെന്ന വ്യാജേന പണം ട്രഷറിയില്‍ നിന്നു പിന്‍വലിച്ചു സ്വന്തം അക്കൗണ്ടില്‍ സംഘങ്ങളിലേക്കു കൈമാറും. അടുത്ത വര്‍ഷം പദ്ധതി പൂര്‍ത്തിയാകുന്നതു വരെ ഈ പണം ബാങ്കിന്റെ നിക്ഷേപ സമാഹരണത്തിനു പ്രയോജനപ്പെടും ഈ രക്ഷപെടലിനെതിരെയാണ് മന്ത്രി പ്രതികരിച്ചത്‌. പ്രതികരിക്കുക മാത്രമല്ല കര്‍ശന നിര്‍ദ്ദേശങ്ങളും നല്‍കിയിരിക്കുകയാണ്; ഇങ്ങനെ:-

സാമ്പത്തികവര്‍ഷം അവസാനിക്കാറായിരിക്കെ, ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു അഡ്വാന്‍സ് തുകയും അനുവദിക്കില്ല.
വാര്‍ഷിക പദ്ധതിവിഹിതം ചെലവഴിച്ചതിന്റെ ബില്‍ പരമാവധി മാര്‍ച്ച് 29നുതന്നെ ഹാജരാക്കണം. 31ന് രാവിലെ 10 മണിക്കു ശേഷം ഒരു ബില്ലും സ്വീകരിക്കുന്നതല്ല. 582 കോടി രൂപയുടെ ട്രഷറി നിക്ഷേപം നിലവിലുള്ള സാഹചര്യത്തില്‍ തത്കാലം ട്രഷറി നിയന്ത്രണമൊന്നുമില്ല. അതുകൊണ്ട് എത്രയും വേഗം ബില്ലുകള്‍ പാസ്സാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാവണം - ധനമന്ത്രി
“ [കേരള കൌമുദി: 20-03-2008]


ഉത്തരവ്‌ ഗംഭീരം. എല്ലാവര്‍ക്കും, മന്ത്രിയടക്കം , അറിയാം ഇതൊരു ചടങ്ങു മാത്രമാണെന്ന്‌.


ഈ കുറുക്കു വഴികള്‍ ഇപ്പോള്‍ തുടങ്ങിയതാണോ?


അല്ലേ അല്ല. ഇത്തരത്തിലുള്ള കുറുക്കുവഴികളിലുടെ ധനകാര്യവകുപ്പിനെ കളിപ്പിക്കുന്നുണ്ടെന്ന്‌ എല്ലാ വര്‍ഷവും ഉദാഹരണങ്ങള്‍ സഹിതം സി.ഏ.ജി തന്റെ റിപ്പോര്‍ട്ടിലൂടെ സര്‍ക്കാരിനെ അറിയിക്കുന്നുണ്ട്‌. സി.ഏ.ജി യുടെ ചില പരാമര്‍ശങ്ങള്‍ താഴെ കൊടുക്കുന്നു:


1) വൈദ്യസഹായ രംഗവും പൊതുജനാരോഗ്യവും: 2007 മാര്‍ച്ച്‌ 31 കൊണ്ടവസാനിച്ച വര്‍ഷത്തില്‍ ഇതിനു വേണ്ടി ബഡ്ജറ്റില്‍ മാറ്റി വച്ചതുകയില്‍ 343.34 കോടി രൂപയാണ് മിച്ചം വന്നത്‌, അതായത്‌ ചിലവാക്കാതെ ബാക്കിവച്ചത്‌. നിലവിലുള്ള അനുമതികളുടേയും ആവശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ പ്രതീക്ഷിച്ച ചിലവുകളെന്ന്‌ കാണിച്ച്‌ ചോദിച്ചു വാങ്ങിച്ച തുകയല്ലേയിത്?. എന്തുകൊണ്ട്‌
ചിലവാക്കിയില്ല്?. നേരത്തേ അറിയിച്ചിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്ക്‌ ഉപയോഗിക്കാമായിരുന്ന തുകയല്ലേ ഇത്‌.


2) ചട്ടപ്രകാരം, വരും വര്‍ഷങ്ങളില്‍ ഉദ്ദ്യോഗത്തില്‍ ഉണ്ടായേക്കാവുന്ന ഉദ്ദ്യോഗസ്ഥരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും അവര്‍ വാങ്ങുവാന്‍ സാധ്യതയുള്ള വേതനത്തിന്റെ അടിസ്ഥാനത്തിലും വേണം അവരുടെ വേതനത്തിലുള്ള വകയിരുത്തല്‍ നടത്തേണ്ടത്‌. വരും കൊല്ലത്തെ ശമ്പളം കണക്കാക്കുവാന്‍ വലിയ ബിരുദമൊന്നും വേണ്ട. എന്നാല്‍ വരും കൊല്ലം ശംബള ഇനത്തില്‍ പോലും എത്ര തുക വേണ്ടിവരുമെന്ന്‌ കണക്കാക്കാന്‍ കഴിവില്ലാത്ത വകുപ്പുകള്‍ നമ്മുടെ സര്‍ക്കാരിലുണ്ട്‌.


വൈദ്യസഹായ രംഗവും പൊതുജനാരോഗ്യവും എന്ന വിഭാഗത്തില്‍ 2006-07 വര്‍ഷത്തില്‍ ശംബളത്തിനു വേണ്ടി യതാര്‍ത്ഥത്തില്‍ ചെലവായത്‌ 217.8 കോടി രൂപ. എന്നാല്‍ ബഡ്ജറ്റില്‍ കൂടി അവര്‍ ചോദിച്ച്‌ വാങ്ങിയതോ 306.09 കോടി രൂപയും. അതാ‍യത്‌ 88.51 കോടി രൂപ മിച്ചം. നല്ല രീതിയില്‍ മറ്റു പലതിനും ചെലവാക്കാമായിരുന്ന ഈ തുക വെറുതേ വേസ്റ്റായി.


3) മത്സ്യബന്ധനത്തിനു വേണ്ടിയും ഇതു പോലെ 8.59 കോടി രൂപ വേണ്ടിടത്ത്‌ നേടിയെടുത്തത്‌ 10.94 കോടി രൂപ. അങ്ങനെ മിച്ചം വന്ന്‌ വേസ്റ്റായത്‌ 2.35 കോടി രുപ.


ഇത്‌ 2006-07 ലെ കണക്കനുസരിച്ച്‌ മാത്രം. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍, വകയിരുത്തലിന്റെ 9 മുതല്‍ 82 % വരെ തുടര്‍ന്നുകൊണ്ടിരുന്ന മിച്ചങ്ങള്‍ ഉണ്ടായിരുന്നു. അക്കൌന്‍ണ്ടന്റ്‌ ജനറള്‍ റാന്‍ഡമായി സെലക്ട്‌ ചെയ്ത്‌ പരിശോധന നടത്തിയ ഓഫീസ്സുകളില്‍ നിന്നും കണ്ടെത്തിയ വിവരമാണിത്‌.


4) നിയമസഭ വകയിരുത്തിയ ധനവിനിയോഗ തുകകള്‍ നിയമങ്ങളും/ചട്ടങ്ങളും അതിനു കീഴിലുള്ള നിയന്ത്രണങ്ങളുമനുസരിച്ച്‌ നിര്‍ദ്ദിഷ്ട രീതിയിലും, ലക്ഷ്യത്തിനുമായി അക്കൊല്ലം തന്നെ വിനിയോഗിക്കേണ്ടതാണെന്ന്‌ നേരത്തേ പറഞ്ഞല്ലോ. എന്നാല്‍ വകയിരുത്തിയതില്‍ ഒരു പൈസ പോലും ചിലവാക്കാതെയുള്ള 4 ഇനങ്ങള്‍ (28.15 കോടി രൂപ) വൈദ്യസഹായ / പൊതുജനാരോഗ്യ രംഗത്തിലും, 3 ഇനങ്ങള്‍ (13.36 കോടി രൂപ) മത്സ്യബന്ധന വിഭാഗത്തിലും കണ്ടെത്തിയിരുന്നു.


5) വര്‍ഷത്തിലെ ഏതെങ്കിലും മാസം, പ്രത്യേകിച്ച്‌ സാമ്പത്തിക വര്‍ഷ്ത്തിലെ അവസാന മാസം, ചെലവുകളുടെ തള്ളികയറ്റം ഇല്ലാതെ വര്‍ഷം മുഴുവന്‍ ചെലവുകളുടെ ഒഴുക്ക്‌ നിയന്ത്രിക്കണം എന്നാണ് നിര്‍ദ്ദേശം. ആരോഗ്യ വകുപ്പ്‌ ഡയറക്ടരുടെ ഓഫീസില്‍ ഈ നിര്‍ദ്ദേശം പാലിക്കാനേ മിനക്കെട്ടില്ല. ആറ്‌ ഇനങ്ങളില്‍ (21.63 കോടി രൂപ) ചെലവിട്ടതു മുഴുവന്‍ 2007 മാര്‍ച്ച്‌ മാസത്തിലായിരുന്നു. കഴിഞ്ഞ് 11 മാസം എവിടെയായിരുന്നു ഇവരെല്ലാം?


6) ഫൈനാന്‍ഷ്യല്‍ കോഡിലെ നിബന്ധനകളനുസരിച്ച്‌, ഒരു വര്‍ഷം ചെലവാകാത്ത ബഡ്ജറ്റ് തുക പാഴായി പോകുന്നത്‌ തടയാനായി പൂര്‍ണ്ണമായോ ഭാഗികമായോ ഒരു കാരണവശാലും വേറെ ഏതെങ്കുലും അക്കൌന്‍ണ്ടിലേക്കോ, നിക്ഷേപത്തിലേക്കോ മാറ്റുകയോ നീക്കി വയ്ക്കുകയോ ചെയ്യാന്‍ പാടില്ല. (പോസ്റ്റിന്റെ തുടക്കത്തിലുള്ള പത്ര റിപ്പോര്‍ട്ടുകള്‍ കാണുക). അഞ്ചു വകുപ്പുകളുടെ ഡയറ്ക്ട്രേറ്റുകള്‍ പരിശോധിച്ചതില്‍, 2006-07 ല്‍ 69.58 കോടി രൂപയാണ് ട്രഷറി സേവിംഗ്സ്‌ ബാങ്ക്, ട്രെഷറി പബ്ലിക്ക്‌ അക്കൌണ്ട്, ബാങ്ക്‌ അക്കൌണ്ട്, പൊതുമരാമത്ത്‌ വകുപ്പിന്റെ റമിറ്റന്‍സ്‌ ശീര്‍ഷകം എന്നിവയിലേക്ക്‌ തുക മാറ്റി ക്രെഡിറ്റ്‌ ചെയ്തത്‌. മാറ്റിയ തുകകള്‍ ഉടനെയുള്ള
ആവശ്യത്തിനായിരുന്നില്ല എന്നു സൂചിപ്പിക്കുന്ന വിധം മുഴുവന്‍ തുകയും 2007 ജൂണ്‍ വരെയും വിനിയോഗിക്കേണ്ടിയും വന്നില്ല. അപ്പോള്‍ തീര്‍ച്ചയായും അടുത്ത ബഡ്ജറ്റില്‍ കുടി നേടിയാല്‍ പോരായിരുന്നോ ഈ തുകയെല്ലാം? പൊതുധനത്തിന്‍ മേലുള്ള
നിയമസഭയുടെ നിയന്ത്രണം ഇല്ലാതാക്കുന്നതിനു തുല്യമായ ഈ പ്രവര്‍ത്തി ചെയ്ത വകുപ്പ്‌ മേലധികാരികള്‍ക്കെതിരെ എന്തു നടപടിയെടുത്തു. സി.ഏ.ജി റിപ്പോര്‍ട്ട്‌ വഴി സര്‍ക്കാരിനെ അറിയിച്ചതല്ലേ ഇതെല്ലാം. എന്നിട്ടും?


7) 30 മുഖ്യ ശീര്‍ഷകങ്ങളുടെ കീഴില്‍ 52% മുതല്‍ 100% വരെ ചെലവുകള്‍ നടത്തിയത്‌ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലായിരുന്നു. ഈ കേസുകളില്‍ തന്നെ 39% മുതല്‍ 100% വരെ ചെലവുകള്‍ നടത്തിയത്‌ 2007 മാര്‍ച്ച മാസത്തിലായിരുന്നു.


ബില്ലുകള്‍ വൈകി സമര്‍പ്പിക്കുന്നത് പരിശോധന ഒഴിവാക്കാനുള്ള തന്ത്രമാണെന്ന്‌ ആര്‍ക്കാണറിയാത്തത്‌.


8) മോഡസ്‌ ഓപ്പറാണ്ടി: മാര്‍ച്ച്‌ മാസമാകുമ്പോള്‍ ഓരോ ഓഫീസിലേയും താപ്പാനകള്‍ക്ക്‌ എത്ര രൂപ മിച്ചം വരുമെന്ന്‌ ക്രിത്യമായിട്ടും അറിയാമായിരിക്കും. ഏതെങ്കിലും മരാമത്ത്‌ പണി ഉറപ്പിച്ചിരിക്കും, എന്നാല്‍ ചെയ്തു തുടങ്ങിയേ കാണില്ല. അല്ലെങ്കില്‍ പണി തീര്‍ന്നു കാണം പക്ഷേ കരാറുകാരനുമായുള്ള ധാരണ (?) ഉറപ്പിച്ചു കാണില്ല. മാര്‍ച്ച്‌ മാസമാകുമ്പോള്‍ മരാമത്തു പണിയുടെ മുഴുവന്‍ തുകക്കും കരാറുകാരന്റെ പേരില്‍ ട്രെഷറിയില്‍ നിന്നും ഡ്രാഫ്റ്റ് വാങ്ങി വക്കും. ട്രെഷറിക്കാര്‍ ആ ജോലി ചെയ്തതായി കണക്കെഴുതി ഡ്രാഫ്റ്റ് കൊടുക്കും. ഡ്രാഫ്റ്റിന്ന്‌ ആറു മാസത്തെ കാലാവധി ഉണ്ടല്ലോ. അതിനിടയില്‍ പണിയെല്ലാം തീര്‍ത്താല്‍ , ഒരു
ധാരണയിലെത്തി, നേരത്തേ വാങ്ങി വച്ച ഡ്രാഫ്റ്റ് കൈമാറും. അതിനുള്ള സാഹചര്യം ഒത്തു വന്നില്ലെങ്കില്‍ ഡ്രാഫ്റ്റിനെ റദ്ദാക്കി ഓഫീസിന്റെ കണക്കില്‍ ക്രെഡിറ്റ് ചെയ്തു വയ്പ്പിക്കും. എങ്ങനെയായാലും ബഡ്ജറ്റിനു വേണ്ടിയുള്ള കണക്കില്‍, അത്രയും തുക
ചെലവാക്കി കഴിഞ്ഞതാണ് ഇങ്ങനെയാണ് കൂടുതലും നടക്കുന്നത്‌. സി.ഏ.ജി റിപ്പോര്‍ട്ടില്‍ ഇത്‌ ഇതേപടി എഴുതിപിടിപ്പിക്കുവാന്‍ അനുവാദമില്ല. എന്നാല്‍ കൂട്ടി വായിച്ചാല്‍ ഈ അര്‍ത്ഥം വരുന്ന വിധത്തില്‍ എഴുതി ഒപ്പിച്ചിരിക്കും.


9) 2006-07 ല്‍ തുക ചെലവാക്കാതെ മേല്‍ വിവരിച്ച പ്രകാരം മാറ്റി വച്ച ചില ഉദാഹരണങ്ങളിതാണ്:-


  • പട്ടിക വര്‍ഗ്ഗ/ജാതി വികസന ഡയറക്ട്രേറ്റ് - ട്രെഷറി സേവിങ്സിലോട്ട്‌ മാറ്റിയത്‌ - 8 കേസുകളിലായി 12.41 കോടി രൂപ.
  • പട്ടിക വര്‍ഗ്ഗ വികസന ഡയറക്ട്രേറ്റ്‌ - ഡിമാന്‍ഡ്‌ ഡ്രാഫ്റ്റ് വാങ്ങി വച്ചത്‌ - 3 കേസുകളിലായി 37.20 കോടി രൂപ
  • വ്യവസായ ഡയറക്ട്രേറ്റ്‌ - ട്രെഷറി പബ്ലീക്ക്‌ അക്കൌണ്ടിലോട്ട്‌ മാറ്റിയത്‌ - 5 കേസുകളിലായി 2.72 കോടി രുപ.
  • വ്യവസായ ഡയറക്ട്രേറ്റ്‌ - ഡിമാന്‍ഡ്‌ ഡ്രാഫ്റ്റ് വാങ്ങി വച്ചത്‌ - 4 കേസുകളിലായി 5.52 കോടി രൂപ
  • വിനോദ സഞ്ചാര ഡയറക്ട്രേറ്റ്‌ - ട്രെഷറി സേവിങ്സിലോട്ട്‌ മാറ്റിയത്‌ - 1 കേസുകളിലായി 4.73 കോടി രൂപ
  • വിനോദ സഞ്ചാര ഡയറക്ട്രേറ്റ്‌ - ഡിമാന്‍ഡ്‌ ഡ്രാഫ്റ്റ് വാങ്ങി വച്ചത്‌ - 4 കേസുകളിലായി 4.66 കോടി രൂപ
  • സാമൂഹ്യ ക്ഷേമ ഡയറക്ട്രേറ്റ്‌ - ഡിമാന്‍ഡ്‌ ഡ്രാഫ്റ്റ് വാങ്ങി വച്ചത്‌ - 12 കേസുകളിലായി 2.16 കോടി രൂപ


ധനവിനിയോഗം സംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങള്‍ മറികടക്കുന്നതിനാണു വകുപ്പ്‌ ഈ മാര്‍ഗം സ്വീകരിച്ചതെന്നാണു സൂചന.


ഇതാണ് നമ്മുടെ ബഡ്ജറ്റും യാഥാര്‍ത്ഥ്യവും. എന്തൊരു ബഹളമായിരുന്നു; ബഡ്‌ജറ്റ് വരുന്നതിനു മുമ്പും, വന്നതിനു ശേഷവും. പത്രമാധ്യമവും, ദൃശ്യമാധ്യമവും നിറഞ്ഞു നിന്ന ചര്‍ച്ച. ഇതേപോലെ തന്നെയായിരുന്നില്ലേ, കഴിഞ്ഞ ബഡ്‌ജറ്റും. അതിനു
സംഭവിച്ചതെന്തെന്ന്‌ എത്രപേര്‍ക്കറിയാം. എത്ര പേര്‍ അന്വേഷിച്ചു. ഞാന്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇവിടെ കുറിച്ചിട്ടത്‌.
കടപ്പാട്‌: സി.ഏ.ജി. റിപ്പോര്‍ട്ട്‌.

Monday, March 17, 2008

ഇങ്ങനെയും നമ്മുടെ ഖജനാവ്‌ ചോരുന്നുണ്ട്- ഭാഗം 2 (misappropriation defaulcation writeoff waive)

നമ്മുടെ സര്‍ക്കാര്‍ ഖജനാവ്‌ ചോരുന്നത്‌ പല വിധത്തിലാണ്. അതില്‍ ചില വിധങ്ങള്‍ ഇവയാണ്:-


  • അ) കണക്കില്‍ തിരിമറി നടത്തി ദുര്‍വിനിയോഗം ചെയ്യുക (misappropriation)

  • ഇ) കൈയ്യിട്ടു വാരുക അഥവാ നേരിട്ട മോഷ്ടിക്കുക (defaulcation)

  • ഉ) നിവര്‍ത്തിയില്ലാതെ വരുമ്പോള്‍ സര്‍ക്കാര്‍ തന്നെ എഴുതി തള്ളുക (write off)

  • എ) സഹികെട്ട്‌ സര്‍ക്കാര്‍ തന്നെ വേണ്ടെന്നു വയ്‌ക്കുക. (waive)

സി.ഏ.ജി. യുടെ കണക്കനുസരിച്ച്‌ ജൂണ്‍ 2006 വരെ ഇത്തരത്തില്‍ ചോര്‍ന്ന ഖജനാവിന്റെ കണക്കുകള്‍ നേരത്തേ ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു.

അ) + ഇ) ജൂണ്‍ 2007 വരെ 660.06 ലക്ഷം രൂപയുള്‍പെട്ട ‘ദുര്‍വിനിയോഗം, മോഷണം’ എന്നീയിനങ്ങളിലെ 126 കേസുകളിലെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നമ്മുടെ സര്‍ക്കാരിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതില്‍ 2006-07 കാലയളവില്‍ ചേര്‍ക്കപെട്ട 5 കേസുകളും ഉണ്ട്‌. ഇവയാണവകള്‍:

  • ഭക്ഷ്യ പൊതുവിതരണം -------- 1 കേസ്‌ --------4.31 ലക്ഷം രൂപ.

  • പൊതു വിദ്യാഭ്യാസം--------------2 കേസ്‌--------0.35 ലക്ഷം രൂപ.

  • ഉന്നത വിദ്യാഭ്യാസം--------------1 കേസ്‌---------7.44 ലക്ഷം രൂപ.

  • ജലവിഭവം -----------------------1 കേസ്`-------0.59 ലക്ഷം രൂപ.

നടപടി എടുക്കുവാന്‍ വേണ്ടി വകുപ്പുതല അന്വേഷണങ്ങള്‍ ധൃതിയായി നടന്നുകൊണ്ടേ......യിരിക്കുന്നു. ഇന്നു തീര്‍പ്പ്‌ കല്‍പ്പിക്കാനായിട്ടില്ലെന്ന്‌ സര്‍ക്കാര്‍ തന്നെ പറഞ്ഞിരിക്കുന്നു.


  • ഇത്തരത്തിലുള്ള കേസുകള്‍ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത്‌ പൊതു വിദ്യഭ്യാസ വകുപ്പിലാണ്: 23 എണ്ണം - 21.30 ലക്ഷം രൂപയുടേത്‌.

  • ധനവകുപ്പിന്റെ കീഴിലുള്ള ട്രെഷറികള്‍ രണ്ടാം സ്ഥാനത്തു നിള്‍ക്കുന്നു: 18 എണ്ണം - 188.58 ലക്ഷം രൂപ.

  • ആരോഗ്യ കുടുമ്പക്ഷേമം മൂന്നാം സ്ഥാനത്തും: 12 കേസുകള്‍ - 164.82 ലക്ഷം രൂപ.


    ഉ) സര്‍ക്കാര്‍ തന്നെ 2006-07 ല്‍ തീ, മോഷണം എന്നിവ മൂലമുള്ള നഷ്ടം, വസൂലാക്കാന്‍ കഴിയാത്ത റവന്യൂ മുതലായവയില്‍ 404 കേസ്സുകളിലായി ഇതു വരെ 1344.35 ലക്ഷം രൂപ എഴുതി തള്ളിയിട്ടുണ്ട്‌.

  • ഏറ്റവും കൂടുതല്‍ റവന്യു വകുപ്പില്‍: 189 കേസുകളിലായി 1242.19 ലക്ഷം രൂപ.

  • രണ്ടാമത്‌ പൊതു വിദ്യഭ്യാസം : 5 കേസുകള്‍ - 67.33 ലക്ഷം രൂപ.

  • മൂന്നമത്‌ വരുന്നത്‌ അഭ്യന്തരം : 19 കേസ്സുകളിള്‍ 9.95 ലക്ഷം രൂപ.

  • പക്ഷെ, എണ്ണത്തില്‍ കുറവെങ്കിലും നികുതി വകുപ്പിന്റേതായി വെറും 7 കേസുകളില്‍ 4.49 ലക്ഷം രൂപ എഴുതി തള്ളിയിട്ടുണ്ട്‌.

    എ) അതു പോലെ 194 കേസുകളിലായി സര്‍ക്കാരിനു കിട്ടേണ്ടിയിരുന്ന 681.49 ലക്ഷം രൂപ വേണ്ടെന്ന്‌ വയ്ക്കാന്‍ തീരുമാനിച്ചിട്ടും ഉണ്ട്‌. അവയില്‍ ചിലത്‌ താഴെ:

  • റവന്യു വകുപ്പിലുള്ള 140 കേസ്സുകളാണ് ഏറ്റവും കൂടുതല്‍-278.22 ലക്ഷം രൂപ.

  • അടുത്തത്‌ നികുതി വകുപ്പില്‍ 6 കേസുകളിലായി 383.69 ലക്ഷം രൂപ.


    ഇതുകൊണ്ടൊന്നും നമ്മുടെ ഖജനാവ്‌ കാലിയാകില്ല. ഇനിയും വരുന്നുണ്ട്‌........ തുടരും.

    ആധാരം: സി.എ.ജി യുടെ റിപ്പോര്‍ട്ട്‌.

Sunday, March 16, 2008

ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നു: കോടികള്‍ പാഴാക്കുന്നു (fairvalue of land)

സ്റ്റാമ്പ്‌ ഡൂട്ടി ഇനത്തില്‍ കോടികള്‍ നഷ്ടപ്പെടുന്നു എന്ന്‌ തിരിച്ചറിഞ്ഞതോടെയാണ് സര്‍ക്കാര്‍ ഭൂമിയുടെ ന്യായവില നിശ്ചയിച്ചാല്‍ ഇതൊഴിവാക്കാമെന്ന ഭൂതോദയം ഉണ്ടായത്‌. അങ്ങനെയാണ് ഡിസമ്പര്‍ 2001-ല്‍ ഭൂമിയുടെ ന്യായവില നിശ്ചയിക്കാനായി വില്ലേജ്‌/താലൂക്ക്‌ ലെവല്‍ കമ്മിറ്റികള്‍ രൂപീകൃതമായത്‌. വില നിശ്ചയിക്കുമ്പോള്‍ ആര്‍.ഡി.ഓ യും കമ്മിറ്റി അംഗംങ്ങളും പാലിക്കേണ്ട നടപടി ക്രമങ്ങളെന്തൊക്കെയെന്നും നിഴ്ചയിച്ചു. ഇതിനു വേണ്ടി 120 ലക്ഷം രൂപയും അനുവദിച്ചു കൊടുത്തു. 2003 മാര്‍ച്ചില്‍ സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ പ്രത്യേക മിറ്റിംഗില്‍ വച്ച്‌ ജൂണ്‍ മാസത്തിനുള്ളില്‍ ഭൂമിയുടെ ന്യായവില നിശ്ചയിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ക്ക്‌ നല്‍കി. ജനുവരി 2004 ഓടെ സംഗതികളെല്ലാം ശരിയാക്കി ബന്ധപ്പെട്ട ആര്‍.ഡി.ഓ മാര്‍ കേരളത്തിലെ ഭൂമിയുടെ ന്യായവില ഗസറ്റ്-വിജ്ഞാപനമായി പ്രസിദ്ധീകരിച്ചു. അനുവദിച്ച 120 ലക്ഷത്തില്‍ 68 ലക്ഷം രുപ ചിലവായപ്പോള്‍ തന്നെ കാര്യങ്ങള്‍ ശരിയായി.

പിന്നീട്‌ നടന്നത്‌ ചരിത്രമാണ്. സംഗതി, കുടത്തില്‍ നിന്നും ഭൂതത്തെ പുറത്തു വിട്ടതു പോലെ ആയിപ്പോയി. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവിലക്കെതിരായി സര്‍വ്വത്ര ബഹളം. പൊതുജനങ്ങളും, പത്രങ്ങളും എന്തിന് കോടതികള്‍ വരെ ഗസറ്റ്-വിജ്ഞാപനത്തിനെതിരായി പുറത്തു വന്നു. ഫെബ്രുവരി, 2004-ല്‍ നേരത്തേ പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍‌വലിച്ചു.

ന്യായ വില നിശ്ചയിക്കുന്നതിനു മുമ്പ്‌ പൊതുജനങ്ങള്‍ക്ക്‌ പരാതിയുണ്ടെങ്കില്‍ അതും കൂടി പരിഗണിക്കണമെന്ന്‌ നിര്‍ദ്ദേശം വന്നു. അതുകൊണ്ട്‌ പുതുക്കിയ ന്യായവിലയുടെ ഒരു കരട്‌-വിജ്ഞാപനം ആദ്യം പ്രസിദ്ധീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. ആര്‍.ഡി.ഓ മാര്‍ നേരത്തേ നിശ്ചായിച്ചിരുന്ന ന്യായവിലയെ പുതിയ കരടു-വിജ്ഞാപനമായി ഫെബ്രുവരി 2004-ല്‍ തന്നെ പുനഃപ്രസിദ്ധീകരിക്കുകയും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം ക്ഷണിക്കുകയും ചെയ്തു. പക്ഷേ, അതിനു ശേഷം പൊതുജനങ്ങളില്‍ നുന്നോ, മാധ്യമങ്ങളില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ തുടര്‍ നടപടിയൊന്നും ഉണ്ടായില്ല.

ഭൂമിയുടെ ന്യായ വില പുതുക്കി നിശ്ചയിക്കാനായി 2006-ല്‍ ഭേദഗതി ചെയ്ത പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തി. ന്യായവില നിശ്ചയിക്കാനായി ഭൂമിയെ രണ്ട്‌ തരത്തിലായിരുന്നു നേരത്തേ വേര്‍തിരിച്ചിരുന്നത്‌. ഭേദഗതി ചെയ്ത പുതിയ നിയമത്തില്‍ ഭൂമിയെ 15 തരത്തില്‍ വേര്‍തിരിച്ച്‌ ന്യായവില നിശ്ചയിക്കണമെന്ന നിര്‍ദ്ദേശമാണുണ്ടായിരുന്നത്‌. അതുകൊണ്ടെന്തുപറ്റീ, ന്യായവില നിശ്ചയിക്കാന്‍ നേരത്തേ ശേഖരിച്ചീരുന്ന വിവരങ്ങളെല്ലാം തന്നെ പാഴായിപോയി. ഒന്നേന്ന്‌, പുതുക്കി ശേഖരിക്കണം. ചെലവാക്കികഴിഞ്ഞ 68 ലക്ഷം രൂപ സ്വാഹാ......

ലാന്‍ഡ്‌ റവന്യു കമ്മീഷ്ണര്‍ ന്യായവില പുതുക്കാനായി വീണ്ടും ആവശ്യപ്പെട്ട 178 ലക്ഷം രൂപകുടി അനുവദിച്ചു. അങ്ങനെ ന്യായവില പുതുക്കുന്ന ജോലി പുരോഗമിക്കുന്നു.

ആധാരം: സി.ഏ.ജി. റിപ്പോര്‍ട്ട്‌.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 14 നുള്ള ഒരു പത്ര വാര്‍ത്തയാണ് ഈ റിപ്പോര്‍ട്ട്‌ തപ്പിപിടിച്ച്‌ പ്രസിദ്ധീകരിക്കാനുള്ള പ്രചോതനം. ഇങ്ങനെയാണ് റിപ്പോര്‍ട്ട്‌:
“സംസ്ഥാനത്തോട്ടാകെ ജൂണില്‍ ഭൂമിയുടെ ന്യായവില നിലവില്‍ വരുമെന്നും അതോടെ രജിസ്ട്രേഷന്‍ ഫീസ്സ്‌ കുറക്കാന്‍ നടപടി എടുക്കുമെന്നും വകുപ്പ്‌ മന്ത്രി എസ്സ്.ശര്‍മ്മ പ്രസ്താവിച്ചു” [മനോരമ]

Saturday, March 15, 2008

ഓബ്‌റോയി ഹോട്ടല്‍‌സ്: കെ.ടി.ഡി.സി.യുടെ മറ്റൊരു പാളിപ്പോയ കൂട്ടുകെട്ട്‌.

ജൂണ്‍ 1994 ലാണ് കെ.ടി.ഡി.സി യുടെ ഉപസംരംഭമായ ടൂറിസ്റ്റ്സ്‌ റിസോര്‍ട്ട്‌സ്‌ കേരള ലിമിറ്റഡ് (TRKL), തേക്കടിയിലേയും പാതിരാമണലിലേയും വിനോദ സഞ്ചാര വികസനത്തിനു വേണ്ടി ഓബ്‌റോയി ഗ്രൂപ്പുമായി ചേര്‍ന്ന്‌ ഓബ്‌റോയി കേരള ഹോട്ടല്‍‌സ്‌ ആന്‍ഡ്‌ റിസോര്‍ട്ട്‌സ് ലിമിറ്റഡ്‌ എന്ന പേരില്‍ (OKHRL) ഒരു സംയുക്ത-സംരംഭ കമ്പനി രെഗിസ്റ്റര്‍ ചെയ്തത്‌. TRKL ന്റെ മൂലധന പങ്കായ 54.4 ലക്ഷം രൂപയും പൊതുഖജനാവില്‍ നിന്നും മുടക്കി.

തേക്കടി പ്രോജക്ട്‌

50 മുറികളുള്ള ഒരു ഹോട്ടല്‍ പണിയാനാണ് തേക്കടിയിലുള്ള 9 ഏക്കര്‍ 10 സെന്റ്‌ സ്ഥലം 1.52 കോടി രൂപകൊടുത്ത്‌ മാര്‍ച്ച്‌ 1999-ല്‍ വാങ്ങിയത്‌. 2002-ല്‍ ഒരു 40 മുറിയെങ്കിലും ഉള്ള ഒരു ഹോട്ടല്‍ പണിയാനുള്ള സാധ്യതാപഠനം നടത്താന്‍ വേറൊരു സ്ഥാപനത്തെ ചുമതലപ്പെടുത്തി. അതായത്‌ സ്ഥലം വാങ്ങുന്നതിനു മുമ്പ്‌ അങ്ങനെയൊരു പഠനമൊന്നും നടത്താന്‍ തുനിഞ്ഞില്ല. സാധ്യതാ-പഠനം നടത്തിയവര്‍, 40 മുറികളുള്ള ഒരു ഹോട്ടല്‍ അവിടെ ലാഭകരമായി നടത്താന്‍ കഴിയില്ലെന്നാണ് ഉപദേശം നല്‍കിയത്‌. എന്നാല്‍ അങ്ങനെയൊരു ഹോട്ടല്‍ ഞമ്മക്ക്‌ വേണ്ടെന്ന്‌ സംയുക്ത-സംരംഭ കമ്പനിയും തീരുമാനിച്ചു. തേക്കടിയില്‍ വാങ്ങികൂട്ടിയ സ്ഥലം എങ്ങനെയെങ്കിലും ഒന്ന്‌ വില്‍ക്കാനുള്ള തന്ത്രപ്പാടിലാണ് ബന്ധപ്പെട്ടവര്‍.

സര്‍ക്കാര്‍ നിക്ഷേപിച്ച 54.4 ലക്ഷം രൂപ 2002 മുതല്‍ പാഴായി കിടക്കുന്നത്‌ മിച്ചം.

പാതിരാമണല്‍ പ്രോജക്ട്.

അന്തരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഇക്കോ-ടൂറിസം പ്രോജക്ട് പാതിരാമണലിനടുത്തുള്ള തണ്ണീര്‍മുക്കത്ത്‌ തുടങ്ങുവാനായിരുന്നു ഉദ്ദേശം. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയില്‍ അവിടെയുള്ള ഒരു ഐലന്‍ഡ് വിനോദ സഞ്ചാര വികസനത്തിനായി പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചു (ഏപ്രില്‍ 2000) . കൂടാതെ തണ്ണീര്‍മുക്കത്ത്‌ ഒരു ബോട്ട്‌ ജെട്ടി കുടി നിര്‍മ്മിക്കാനായി 1.08 ഏക്കര്‍ സ്ഥലം 2.98 ലക്ഷം രൂപ മുടക്കി വാങ്ങി (ഡിസംബര്‍ 2002) ചുറ്റുമതിലും കെട്ടി.

എന്തു ചെയ്യാം സുപ്രീം കോടതി മേല്‍ പ്രവര്‍ത്തികളെയെല്ലാം വിലക്കി- 2006ല്‍. പരിസ്ഥിതി സൊസൈറ്റികള്‍ കൊടുത്ത ഒരു പെറ്റിഷന്റെ അടിസ്ഥാനത്തിലായിരുന്നു അത്‌. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ അവിടെ ഒരു വിനോദ സഞ്ചാര വികസനവും വേണ്ടെന്ന്‌ സര്‍ക്കാരും തീരുമാനിച്ചു. അതുവരെ ഇവിടം വികസിപ്പിക്കുവാനായി മുടക്കിയ 6.16 ലക്ഷം രൂപ TRKL കമ്പനിയുടെ കണക്കില്‍ എഴുതി തള്ളാനും തീരുമാനിച്ചു (2005-06).

ആധാരം: സി.ഏ.ജി.റിപ്പോര്‍ട്ട്‌.

Friday, March 14, 2008

കെ.ടി.ഡി.സി - താജ്‌ കൂട്ടുകെട്ട്‌ - ഭാഗം രെണ്ട്‌ (KTDC)

കെ.ടി.ഡി.സി യുടെ ഉപ കമ്പനിയായ ടൂറിസ്റ്റ്സ് റിസോര്‍ട്ട്സ് കേരള ലിമിറ്റഡും (TRKL)- താജ്‌ ഗ്രുപ്പിന്റെ ഇന്‍ഡ്യന്‍ ഹോട്ടല്‍‌സ്‌ കമ്പനി ലിമിറ്റഡും (IHCL)ചേര്‍ന്നുണ്ടാക്കിയ സംയുക്ത-സംരംഭ-കമ്പനിയായ ടാജ്-കേരള-ഹോട്ടല്‍‌സ്‌ ആന്‍ഡ്‌ റിസോര്‍ട്ട്‌സ്‌ ലിമിറ്റഡ്‌ (TKHRL) നെ പറ്റി വിശദമായി കഴിഞ്ഞ പോസ്റ്റില്‍ പ്രദിപാദിച്ചിരുന്നു.

1994-95 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സംയുക്ത-സംരഭ കമ്പനി 1997-98 വരെ ലാഭത്തില്‍ തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്‌. എന്നാല്‍ അതിനു ശേഷം മാര്‍ച്ച്‌ 2007 വരെയുള്ള കാലയളവിലുള്ള പ്രവര്‍ത്തനം 11.49 കോടി രൂപയുടെ സഞ്ചിത നഷ്ടത്തിലാണ് കലാശിച്ചത്‌. സംയുക്ത-സംരംഭ കമ്പനി നഷ്ടത്തിലായെന്ന്‌ വച്ച്‌ താജ്‌ ഗ്രൂപ്പിനു ക്ഷതമൊന്നും സംഭവിച്ചില്ല. പ്രവര്‍ത്തന ഫീസ്‌, മറ്റു പൊതുചെലവുകള്‍ എന്നീ പേരുകളില്‍ സംയുക്ത-സംരംഭ കരാറനുസരിച്ചു തന്നെ താജ്‌ ഗ്രൂപ്പുകാര്‍ കോടിക്കണക്കിനു രുപ കൊല്ലം തോറും സംയുക്ത-സംരംഭ കമ്പനിയില്‍ നിന്നും എഴുതിയെടുത്തു കഴിഞ്ഞിരുന്നു.

സമാന രീതിയില്‍ ഇന്‍ഡ്യാമാഹാരാജ്യത്ത്‌ പ്രവര്‍ത്തിക്കുന്ന മറ്റു പ്രമുഖ ഹോട്ടല്‍ ശൃംഘലകളുടെ പ്രവര്‍ത്തന ചിലവുകളുമായി ഒരു താരതമ്യ പഠനം സി.ഏ.ജി. നടത്തുകയുണ്ടായി. 2000-2006 കാലയളവില്‍ മറ്റുള്ളവര്‍ പ്രവര്‍ത്തന-വരുമാനത്തിന്റെ 58.80% മുതല്‍ 74.1% വരെ ഈയിനത്തില്‍ ചിലവിട്ടപ്പോള്‍ നമ്മുടെ സംയുക്ത-സംരംഭ കമ്പനി ചിലവാക്കിയത്‌ പ്രവര്‍ത്തന-വരവിന്റെ 75% മുതല്‍ 93% വരെയാണ്. അങ്ങനെയാണ് സംയുക്ത-സംരംഭ കമ്പനിയെ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക കൂപ്പ്‌ കുത്തിച്ചത്‌.

ഇതെല്ലാം നടക്കുമ്പോള്‍ വിദേശ സഞ്ചാരികളുടെ സംസ്ഥാനത്തോട്ടുള്ള വരവ്‌ 69,309 (1991) ല്‍ നിന്നും 3,45,546 (2003-04) ആയിട്ടും സ്വദേശ സഞ്ചാരികളുടെ ഇങ്ങോട്ടുള്ള വരവ്‌ 9,48,991 (1991) ല്‍ നിന്നും 59,72,182 (2004) ആയിട്ടും വര്‍ദ്ധിച്ചിരുന്നു. താഴെ കാണിച്ചിരുക്കുന്ന പട്ടിക കുറച്ചു കൂടി വളിച്ചം വീശും:

ഇതില്‍:
(1)= വര്‍ഷം
(2)= ആകെ വരുമാനം
(3)= പ്രവര്‍ത്തന ഫീസായും, പൊതുചെലവുകള്‍ എന്ന നിലയിലും താജ്‌ ഗ്രൂപ്പ്‌ വസൂലാക്കിയത്‌.
(എല്ലാം ലക്ഷം രൂപാ കണക്കില്‍)

(1)--------------------(2)-------------(3)-----
2000-01------------1945.40-------1630.94
2001-02------------1894.85-------1659.93
2002-03------------1986.59-------1846.83
2003-04------------2405.13-------1973.84
2004-05------------2633.20-------2209.73
2005-06------------3016.12-------2284.40
2006-07------------3679.85-------2776.63
-------------------------------------------------

അതു പോലെ ഇന്‍ഡ്യയിലെ ഇതേ മേഖലയിലെ സമാന ഹോട്ടലുകളുടെ 2000-06 കാലയളവിലെ പ്രവര്‍ത്തന ലാഭം 21.4% മുതല്‍ 36.5% വരെയായിരുന്നു. ഇതേ കണക്കില്‍ നോക്കിയാല്‍ നമ്മുടെ സംയുക്ത-സംരംഭ കമ്പനി ഈ കാലയളവില്‍ 43 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം ഉണ്ടാക്കണമായിരുന്നു. പക്ഷേ സംഭവിച്ചതോ????

ഇതിനിടയില്‍ സംയുക്ത-സംരഭ കമ്പനി 2000-01 വരെ 13.80 കോടി രൂപ കടമായിട്ട്‌ മറ്റു പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും കൈപറ്റിയതായി കണക്കില്‍ കാണിച്ചിരിക്കുന്നു. എന്നാല്‍ കെ.ടി.ഡി.സി. ക്ക്‌ സംയുക്ത-സംരംഭ കമ്പനിയില്‍ വേണ്ടത്ര പ്രാതിനിധ്യം ഇല്ലാത്തതു കൊണ്ട്‌ മേല്‍ കാണിച്ച കടം വാങ്ങിയതിന്റേയും, അതിന്റെ ചിലവുകളുടേയും നിജസ്ഥിതി അറിയാന്‍ മാര്‍ഗ്ഗമില്ല.

സംയുക്ത-സംരഭത്തിന്റെ ഭരണത്തില്‍ ഇടപെടാനുള്ള ശ്രമം.

കേരളത്തില്‍ വിനോദ സഞ്ചാരം കൊടുംബിരിക്കൊണ്ടിരിക്കുമ്പോള്‍, അതിന്റെ വികസനത്തിനു വേണ്ടി ആ മേഖലയിലെ പ്രഗല്‍ഭരായ താജ്‌ ഗ്രൂപ്പിനെ തന്നെ നിയോഗിച്ചിരിക്കുമ്പോള്‍, എല്ലാ വിധത്തിലുള്ള പ്രവര്‍ത്തന ഫണ്ടും, ഇഷ്ടം പോലെ മൂലധനവും ഉണ്ടായിരിക്കുമ്പോള്‍ ഈ സംയുക്ത-സംരംഭ കമ്പനി മാത്രം നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക്‌ ജൈത്രയാത്ര നടത്തുകയായിരുന്നു. സംസ്ഥാനത്തെ വിനോദസഞ്ചാരം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതെല്ലാം കണ്ട്‌ മടുത്തിട്ടാകണം ജനുവരി 2006 ല്‍ സംയുക്ത-സംരംഭ കമ്പനിയിലേക്ക്‌ ഒരു കത്തെഴുതി. താജ്‌ ഗ്രൂപ്പ്‌ കൊല്ലാകൊല്ലം എഴുതിയെടുത്തു കൊണ്ടിരിക്കുന്ന, മറ്റെവിടുത്തെക്കാളും കൂടുതലായുള്ള, പ്രവര്‍ത്തന ഫീസിനേയും മറ്റു പൊതു ചെലവിനേയും പറ്റി ആ കത്തില്‍ പരാമര്‍ശിച്ചിരുന്നു. അതിനു ശേഷം നടന്ന ബോര്‍ഡ്‌ മീറ്റിംഗിലാണ് കെ.ടി.ഡി.സി. യെ പ്രതിനിധീകരിക്കുന്ന ബോര്‍ഡംഗങ്ങള്‍ക്ക്‌ ഇതേപറ്റി സംസാരിക്കാനുള്ള ബുദ്ധി ഉദിച്ചത്‌. കിം ഫലം. യാതൊരു വിശദീകരണവും സംയുക്ത-സംരഭ കമ്പനിയില്‍ നിന്നും ഉണ്ടായില്ല. വിശദീകരണം നേടിയെടുക്കാനുള്ള പ്രാതിനിധ്യവും സംയുക്ത-സംരംഭ കമ്പനിയില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നില്ല.

സംയുക്ത-സംരംഭ കമ്പനിയുടെ 14 മത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കെ.ടി.ഡി.സി യുടെ TRKL-ം താജ്‌ ഗ്രൂപ്പിന്റെ IHCL നേയും കൂടാതെ അമാനന്ദ്‌ ഇന്‍‌വെസ്റ്റ്മെന്റ്‌ ലിമിറ്റഡ്‌ (AIL)എന്നൊരു പങ്കാളിയെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു പങ്കാളി ആരാണെന്നോ, എന്തുമാത്രം പങ്ക്‌ അവര്‍ക്കുണ്ടന്നോ ഉള്ള വിവരം കെ.ടി.ഡി.സി. ക്കോ സര്‍ക്കാരിനോ ഇല്ല. അതിനു വേണ്ടി യുള്ള അന്വേഷണം തുടര്‍ന്നതുമില്ല.

സംഗതി ഇത്രയുമൊക്ക പുരോഗമിച്ചപ്പോള്‍, സംയുക്ത-സംരഭ കമ്പനിയുടെ ഒരു പങ്കാളിയായ TRKL (അതായത്‌ കെ.ടി.ഡി.സി യുടെ പ്രതിനിധി) സംയുക്ത-സംരഭ കമ്പനിയുതെ കഴിഞ്ഞ 5 കൊല്ലത്തെ പ്രവര്‍ത്തനത്തെ പറ്റി ഒന്നു വിലയിരുത്തി ഒരു റിപ്പോര്‍ട്ടുണ്ടാക്കാനായി ഒരു ചാര്‍ട്ടേര്‍ഡ്‌ അക്കൌണ്ടിംഗ് കമ്പനിയെ നിയോഗിച്ചു. മതിയായ പ്രാതിനിധ്യം ഇല്ലാത്ത TRKL ന്റെ ആള്‍ക്കാരെ സംയുക്ത-സംരംഭ കമ്പനിയുടെ അടുത്തെങ്ങും ചെല്ലാന്‍ അനുവദിച്ചില്ല. വേണ്ട കാര്യങ്ങല്‍, വേണ്ടപ്പോള്‍ സംയുക്ത-സംരംഭ കമ്പനിയുടെ ബോര്‍ഡ്‌-മീറ്റിംഗില്‍ അറിയിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞ്‌ ചാര്‍ട്ടേര്‍ഡ്‌ അക്കൌണ്ടിംഗ്‌ കമ്പനിയെ ഓടിച്ചു വിട്ടു.

കെ.ടി.ഡി.സി ക്ക്‌ ചുമ്മാതിരിക്കാന്‍ കഴിയുമോ. സംയുക്ത-സംരംഭ കരാറ്‌ തന്നെ ഉടന്‍ നിര്‍ത്തിക്കളയാന്‍ വേണ്ടി മാര്‍ച്ച്‌ 2006-ല്‍ ലീഗല്‍‍ ഒപിനിയന്‍ തേടി. 66.66% ഓഹരി മൂലധനം കയ്യാളുന്ന താജ്‌ ഗ്രൂപ്പിനെതിരെ 33.33% മാത്രം ഓഹരികല്‍ കൈവശമുള്ള TRKL നു ഒന്നും ചെയ്യാനാകില്ലെന്ന്‌ വക്കീലന്മാര്‍ വിധിയെഴുതി. സര്‍ക്കാര്‍ മുടക്കിയ 16.67 കോടി രൂപ സ്വാഹാ...

എന്നാല്‍ കമ്പനി നിയമത്തിലെ 233 A വകുപ്പ്‌ പ്രകാരം കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട്‌ നിര്‍ബന്ധിപ്പിച്ച്‌ ഒരു സ്പെഷ്യല്‍ ആഡിറ്റ്‌ ചെയ്യിപ്പിക്കാന്‍ വകയുണ്ടായിരുന്നു. സി.എ.ജി. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയും ചെയ്തു. എവിടെ... താജ്‌ ഗ്രൂപ്പിന്റെ മുമ്പില്‍ മുട്ടിടിച്ച്‌ നില്‍ക്കുന്നതേയുള്ളൂ, ഇപ്പോഴും.

ബൂലോഗ കാവിലമ്മേ, നമ്മുടെ സര്‍ക്കാരിനേയും, കെ.ടി.ഡി.സി യേയും കാത്തോളണമേ....

Monday, March 10, 2008

കെ.ടി.ഡി.സി. - ഉള്ളുകള്ളി കള്‍ (KTDC)

"ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌" ഹോട്ടല്‍ വ്യവസായി 'താജ്‌ ഗ്രൂപ്പുകാര്‍' കാലുറപ്പിച്ചതും അതിനു ശേഷം നമ്മുടെ KTDC യെ തട്ടിക്കളിച്ചുല്ലസിച്ചു കൊണ്ടിരിക്കുന്നതും എങ്ങനെയെന്ന്‌ ബൂലോഗരെ അറിയിക്കുന്നതുമാണ്‌ ഈ പോസ്റ്റിന്റെ ഉദ്ദേശം. ഈ കദനകഥയെ ഇങ്ങനെ സംഗ്രഹിക്കാം:-

  • സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസ്റ്റ്‌ റിസോര്‍ട്ട്സ്‌ കേരളാ ലിമിറ്റഡും (TRKL) , താജ്‌ ഗ്രൂപ്പിന്റെ ഇന്‍ഡ്യന്‍ ഹോട്ടല്‍സ്‌ കമ്പനി ലിമിറ്റഡും (IHCL) ചേര്‍ന്ന്‌ താജ്‌ കേരളാ ഹോട്ടല്‍സ്‌ ലിമിറ്റഡ്‌ (TKHRL) എന്ന ഒരു സംയുക്ത സംരംഭം ഉണ്ടാക്കിയെടുക്കുന്നതില്‍ താജ്‌ ഗ്രൂപ്പുകാര്‍ വിജയിക്കുന്നു; 15 കൊല്ലം മുമ്പ്‌.
  • സംസ്ഥാന സര്‍ക്കാരിന്റെ വലിയ മുതല്‍ മുടക്കും ആസ്തികളുടെ കൈമാറ്റവും ഉണ്ടായിട്ടും പുതിയതായുണ്ടാക്കിയ സംയുക്ത-സംരംഭ കരാറില്‍ TRKL ന്റെ സാമ്പത്തിക താല്‍പര്യങ്ങളെ സംരക്ഷിക്കാനും ഭരണനിര്‍വഹണത്തില്‍ പര്യാപ്തമായ നിയന്ത്രണവും പങ്കാളിത്തവും ഉറപ്പ്‌ വരുത്താനുള്ള വ്യവസ്ഥകളൊന്നും ഉള്‍പ്പെടുത്താതെയുള്ള ഒരു സംയുക്ത-സംരഭ കരാറില്‍ സര്‍ക്കാരിനെകൊണ്ട്‌ ഒപ്പ്‌ വൈക്കുന്നതില്‍ താജ്‌ ഗ്രൂപ്പ്‌ വിജയിക്കുന്നു.
  • പുതിയ സംയുക്ത-സംരംഭത്തില്‍ (TKHRL), താജ്‌ ഗ്രൂപ്പിനു പരമമായ നിയന്ത്രണം ഉണ്ടാക്കിയെടുക്കുകയും വരുമാനത്തിന്റെ സിംഹഭാഗവും 'പ്രവര്‍ത്തന ഫീസ്സ്‌' എന്ന നിലയില്‍ വസൂലാക്കി വരുകയും ചെയ്യുന്നു.
  • ഡയറക്ടര്‍മാരില്‍ ഭൂരിപക്ഷവും താജ്‌ ഗ്രൂപ്പിന്റേതാക്കിയെടുത്തതിനാല്‍ ന്യൂനപക്ഷം വരുന്ന TRKL ന്റെ ഡയറക്ടര്‍മാരുടെ ശബ്ദം ഫലവത്താകാതെ കമ്പനിയിലുള്ള സര്‍ക്കാരിന്റെ മുതല്‍ മുടക്ക്‌ കഴിന്‍ഞ്ഞ 15 കൊല്ലമായി ഒരു വരുമാനവും നേടിയില്ലെന്നു മാത്രമല്ല കണക്കിലെ കളികളില്‍ കൂടി TKHRL നെ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക്‌ കൂപ്പ്‌ കുത്തിച്ചു കൊണ്ടിരിക്കുന്നു.

ഇനി ഈ കഥയിലെ
വിശദാംശങ്ങളിലേക്ക്‌ കടക്കാം.

കുറച്ചു ചരിത്രം.

KTDC സുപരിചിതമാണ്‌. എന്നാല്‍ TRKL എന്നത്‌ തല്‍പരകക്ഷികള്‍ക്ക്‌ മാത്രം അറിയാവുന്ന കാര്യമാണ്‌. അതാണ്‌ കുറച്ച്‌ ചരിത്രം കൂടി കുറിക്കേണ്ടി വരുന്നത്‌.

ഒരു സംസ്ഥാന സര്‍ക്കാര്‍ കമ്പനിയായി 1965-ല്‍ സ്ഥാപിക്കപെട്ട കേരള വിനോദ സഞ്ചാര വികസന കോര്‍പറേഷന്‍ ലിമിറ്റഡ്‌ (
KTDC) 1970-ല്‍ കൊച്ചിയില്‍ ഒരു ഹോട്ടല്‍ പദ്ധതി ഏറ്റെടുത്തിരുന്നു. മതിയായ ധനത്തിന്റെ അഭാവത്തില്‍ ഈ പദ്ധതി തടസ്സപെട്ടു. അതിനാല്‍ സ്ഥാപനങ്ങളില്‍ നിന്നും ധനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തില്‍ സംസഥാന സര്‍ക്കാര്‍ ഒരു പുതിയ കമ്പനി രൂപീകരിക്കുവാന്‍ തീരുമാനിച്ചു.(ഏപ്രില്‍-1989). അങ്ങനെ കൊച്ചി ഹോട്ടല്‍ പദ്ധതി പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടുകൂടി KTDC യുടെ ഒരു ഉപ കമ്പനിയായി ടൂറിസ്റ്റ്‌ റിസോര്‍ട്ട്സ്‌ കേരള ലിമിറ്റഡ്‌ (TRKL) സ്ഥാപിക്കപെട്ടു (ആഗസ്റ്റ്‌-1989). മൂലധനമായി ഇതില്‍ സര്‍ക്കാരിന്റെ മുതല്‍ മുടക്ക്‌ 3291.50 ലക്ഷം രൂപ.

KTDC നിയോഗിച്ച സാമ്പത്തിക ഉപദേഷ്ടാവ്‌ തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ടനുസരിച്ച്‌ കൊച്ചി പദ്ധതിയുടെ ആസൂത്രണ ചെലവ്‌ 5.90 കോടി രൂപയായിരുന്നു. (ആഗസ്റ്റ്‌-1989). ഇന്‍ഡസ്ട്രിയല്‍ ഫൈനാന്‍സ്‌ കോര്‍പ്പറേഷന്‍ ഒഫ്‌ ഇന്‍ഡ്യ (IFCI) , ടൂറിസം ഫൈനാന്‍സ്‌ കോര്‍പ്പറേഷന്‍ ഒഫ്‌ ഈന്‍ഡ്യ (TFCI) എന്നിവരില്‍ നിന്നും 1.75 കോടി വായ്പയും സംസഥാന സര്‍ക്കാരില്‍ നിന്നും 2.15 കോടി രൂപയും നേടികൊണ്ട്‌ പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ TRKL തുടക്കത്തില്‍ നിശ്ചയിച്ചു. IFCI യും TFCI യും ചേര്‍ന്നു 3.40 കോടി രൂപയുടെ വായ്പ നല്‍കുവാന്‍ തത്വത്തില്‍ അംഗീകരിക്കുകയും (ജനുവരി-1990) സംസ്ഥാന സര്‍ക്കാരിന്റെ വകയായ 2.60 കോടി രൂപ ലഭ്യമാക്കാനുള്ള തീരുമാനവും എടുത്തു. അതനുസരിച്ച്‌ മുഖ്യവായ്പാ ദാതാവായ IFCI യു മായി TRKL വായ്പാകരാറില്‍ ഏര്‍പ്പെടുകയും (ജനുവരി-1990) 50 ലക്ഷം രൂപ 91-92 കാലയളവില്‍ മുന്‍കൂറായി വാങ്ങുകയും ചെയ്തിരുന്നു. ചുരുക്കത്തില്‍, സംസ്ഥാന സര്‍ക്കാരിന്റേയും IFCI യുടേയും സാമ്പത്തിക സഹായത്തോടെ ഈ പദ്ധതി പൂര്‍ത്തികരിക്കാന്‍ എല്ലാ ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞിരുന്നു.

സംയുക്ത സംരംഭം, ആരംഭം.

ഇത്രയുമായപ്പോഴാണ്‌
താജ്‌ ഗ്രൂപ്പ്‌ വിവരമറിയുന്നത്‌. അവര്‍ വന്ന്‌ കാണേണ്ടവരെ കണ്ടു. സംസ്ഥാനത്തില്‍ വിനോദ സഞ്ചാരം വികസിപ്പിക്കുന്നതിനായി താല്‍പര്യം പ്രകടിപ്പിച്ചു (ജൂലൈ-1990).

IFCI/TFCI യില്‍ നിന്നുമുള്ള വായ്പ കൈവശമുള്ളപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭ്യമാക്കേണ്ട മാര്‍ജിന്‍ മണി(2.60 കോടി രൂപ) കൊടുക്കുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നുള്ള ഒരു കാരണവും പറഞ്ഞ്‌ ഇതുവരെ പൂര്‍ത്തിയാക്കിയ എല്ലാ ഒരുക്കങ്ങളേയും കാറ്റില്‍ പറത്തി, സംസ്ഥാന സര്‍ക്കാരും താജ്‌ ഗ്രൂപ്പും ചേര്‍ന്ന്‌ വിനോദ സാഞ്ചാരം വികസിപ്പിക്കാനായി ഒരു ധാരണാപത്രം ഒപ്പുവയ്ക്കുകയും (ഒക്ടോബര്‍-1990) ചെയ്തു.

താജ്‌ ഗ്രൂപ്പ്‌മായി ചേര്‍ന്ന്‌ ഒരു സംയുക്ത മേഖലാ കമ്പനി രൂപീകരിക്കാനുള്ള പദ്ധതി അംഗീകരിച്ചു (ആഗസ്റ്റ്‌-1990). TRKL ന്റെ പങ്കാളിയായി താജ്‌ ഗ്രുപ്പ്പ്പീനെ അംഗീകരിച്ചുകൊണ്ട്‌ സര്‍ക്കാര്‍ ഒരു സംയുക്ത മേഖലാ കമ്പനി രൂപീകരിച്ചു (മേയ്‌-1991). അതാണ്‌ താജ്‌ കേരളാ ഹോട്ടല്‍സ്‌ ആന്‍ഡ്‌ റിസോര്‍ട്ട്‌ ലിമിറ്റഡ്‌. (TKHRL). സായിപ്പിനെക്കണ്ട്‌ കവാത്ത്‌ മറന്ന കേരളസര്‍ക്കാരിനേയാണ്‌ പിന്നെ നാം കാണുന്നത്‌. കാരണം:-

  • വേണ്ടത്ര പ്രചാരം നല്‍കാതെയും, രാജ്യത്തെ മറ്റു പ്രമുഖ ഹോട്ടല്‍ ശൃംഖലകളില്‍ നിന്നും താല്‍പര്യപ്രകടനങ്ങള്‍ ക്ഷണിക്കാതെയുമാണ്‌ താജ്‌ ഗ്രൂപ്പ്‌മായി മാത്രം കൂടിയാലോചന നടത്തിയത്‌. ആയതിനാല്‍, ജോയിന്റ്‌ വെഞ്ചര്‍ കമ്പനിയുടെ (TKHRL) ലാഭത്തില്‍ തങ്ങള്‍ക്കുള്ള ഓഹരി വര്‍ദ്ധിപ്പിക്കനുതകുന്ന തരത്തില്‍, പാട്ടക്കരാര്‍ വരുമാനത്തില്‍ നിന്നുള്ള ലാഭം തുടങ്ങിയ വ്യവസ്ഥകളുമായി ബന്ധപ്പെട്ട്‌ ഒരു മാത്സര്യ സ്വഭാവമുള്ള ഓഫര്‍ സര്‍ക്കാരിനു അതായത്‌ TRKL ന്‌ നേടാന്‍ കഴിഞ്ഞില്ല. കരാറില്‍ താജ്‌ ഗ്രൂപ്പ്‌ എന്തെഴുതി വച്ചോ, അതിനെല്ലാം സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.
  • രാജ്യത്തെ പ്രമുഖ ഹോട്ടല്‍ ശൃഖലകളില്‍ നിന്നെല്ലാം സമാനക്രമീകരണത്തിനുള്ള ധാരാളം അന്വേഷണങ്ങള്‍ ഉണ്ടായിരുന്നു. ഒരു മത്സര രൂപേണയുള്ള സംയുക്ത സംരംഭ പങ്കാളിയെ തിരഞ്ഞെടുക്കുവാന്‍ വളരെയധികം സാധ്യതയുണ്ടായിരുന്നതിനു തെളിവായിരുന്നു അത്‌.

ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂലധനം ക്ഷയിക്കുകയും TRKL ന്റെ ചെലവില്‍ താജ്‌ ഗ്രൂപ്പ്‌ കൊള്ളലാഭം നേടിയതെങ്ങനെയെന്നറിയാന്‍ തുടര്‍ന്ന്‌ വായിക്കുക:

സംയുക്ത സംരഭ കരാര്‍.

താജ്‌ ഗ്രൂപ്പിനെ ജോയിന്റ്‌ വെഞ്ചര്‍ പങ്കാളിയായി തെരഞ്ഞെടുക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതിനു മുമ്പായി യാതൊരു മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ രൂപീകരിച്ചില്ല.. ഭാവി ഇടപാടുകളുടെ സാമ്പത്തിക സ്വാധീനത്തെക്കുറിച്ചുള്ള ഒരു മൂല്യനിര്‍ണ്ണയവും നടത്തിയില്ല.

ഇങ്ങനെയൊക്കെ സംഭവിച്ചത്‌ സര്‍ക്കാരിന്റേയും അതുപോലെ സംയുക്ത സംരംഭ കമ്പനിയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍
TRKL നു നല്‍കിയ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉള്ളപ്പോള്‍ തന്നെയായിരുന്നു.

ജോയിന്റ്‌ വെഞ്ചര്‍ കരാറിന്‍ പ്രകാരം
TKHRL ന്റെ ഇക്വിറ്റി ഓഹരി മൂലധനത്തില്‍ ഒരു ന്യൂനഭാഗം മാത്രമാണ്‌ TRKL നു ഉണ്ടായിരുന്നത്‌. TRKL നും താജ്‌ ഗ്രൂപ്പിനും മറ്റു സ്വകാര്യ/പൊതുജനങ്ങള്‍ക്കും കൂടി നിശ്ചയിച്ചിരുന്ന ഓഹരികളുടെ അനുപാതം 20:40:40 എന്ന രീതിയിലായിരുന്നു. ‌ പൊതുജനങ്ങള്‍ക്ക്‌/സ്വകാര്യ വ്യക്തികള്‍ക്ക്‌ കമ്പനിയുടെ ഓഹരികള്‍ നല്‍കുന്നതുവരെ സംയുക്ത സംരംഭത്തില്‍ താജ്‌ ഗ്രൂപ്പിനു TRKL നു ഉള്ളതിന്റെ ഇരട്ടി അവകാശം ഉണ്ടായിരിക്കും എന്നുവരെ എഴുതി വച്ചിട്ടുണ്ട്‌. സ്വകാര്യവ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ ഒരു ഓഹരിപോലും ഇതുവരെ വിറ്റിട്ടില്ല എന്നുള്ളതാണ്‌ സത്യം. അതുകൊണ്ടെന്തു പറ്റി, TRKL ടെ അതായത്‌ നമ്മുടെ സര്‍ക്കാരിന്റെ മാത്രമായിരുന്ന കൊച്ചിയിലേയും, കുമരകത്തേയും വര്‍ക്കലയിലേയും സ്വത്തുക്കളുടെ ഉടമസ്ഥാവകാശത്തിന്റെ ഭൂരിഭാഗം താജ്‌ ഗ്രൂപ്പ്‌ നിയമപരമായിതന്നെ കൈയ്യടക്കി. സര്‍ക്കാരിനും, TRKL നും നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.

ഓഹരിയുടെ 20% മാത്രമാണ്‌
TRKL നു ഉണ്ടായിരുന്നത്‌ എന്നതിനാല്‍ TRKL/സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ഇടപാടുകള്‍ നിയന്ത്രിക്കാനോ ജോയിന്റ്‌ വെഞ്ചര്‍ കമ്പനിയുടെ ഭരണനിര്‍വഹണത്തില്‍ ഫലവത്തായ പങ്കാളിത്തം ഉറപ്പാക്കാനോ കഴിഞ്ഞില്ല. ജോയിന്റ്‌ വെഞ്ചറില്‍ TRKL ന്റെ നിക്ഷേപം വളരെ വലുതായിരുന്നു. എന്നാല്‍ ആ നിക്ഷേപത്തില്‍ ഓഹരി മൂലധനം ഒരു ചെറിയ പങ്കു മാത്രമേ ആകുന്നുള്ളൂ. (കൊച്ചി, കുമരകം, വര്‍ക്കല എന്നിവിടങ്ങളിലെ സ്ഥലവും സ്ഥാവര ജംഗമ വസ്തുക്കളെല്ലാം TRKL ന്റേതാണെന്നോര്‍ക്കുക). 20% മാത്രം ഓഹരി ഉടമകളായ TRKL ന്റെ പ്രതിനിധികളായ ഡയറക്ടര്‍മാര്‍ക്ക്‌ ജോയിന്റ്‌ വെഞ്ചര്‍ കമ്പനിയുടെ ബോര്‍ഡ്‌ ചര്‍ച്ചകളിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഫലപ്രദമായി ഇടപെടാനും കഴിഞ്ഞില്ല. ജോയിന്റ്‌ വെഞ്ചറിന്റെ 40% ഓഹരികള്‍ പൊതുജനങ്ങള്‍/സ്വകാര്യ വ്യക്തികള്‍ക്ക്‌ വിറ്റഴിക്കുന്നതുവരെയുള്ള കാലയളവില്‍ ഫലവത്തായി ഇടപെടുന്നതിനു പങ്കാളികള്‍ക്കുള്ള അവകാശങ്ങളും കടമകളും ജോയിന്റ്‌ വെഞ്ചര്‍ കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നില്ല.

ജോയിന്റ്‌ വെഞ്ചര്‍ കരാറനുസരിച്ച്‌ ഡയറക്ടര്‍ ബോര്‍ഡില്‍ മൂന്നില്‍ കുറയാതെയും പന്ത്രണ്ടില്‍ കൂടാതെയുമുള്ള എണ്ണം അംഗങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്‌. എന്നാല്‍ കമ്പനി രൂപീകരിച്ചപ്പോള്‍ ഡയറക്ടര്‍മാരുടെ എണ്ണം 15 വരെ ആകാം എന്നാക്കിയതിന്‌
TRKL നു ന്യായീകരണം ഒന്നും പറയാനുമില്ല. നിക്ഷേപത്തിന്റെ അനുപാതത്തില്‍ ഒരു പങ്കാളിക്ക്‌ കുറഞ്ഞത്‌ ഒന്നും പരമാവധി നാലും പേരെ ഡയറക്ടര്‍ ബോര്‍ഡിലേക്ക്‌ നാമനിര്‍ദ്ദേശം നടത്തുവാന്‍ TRKL നും താജ്‌ ഗ്രൂപ്പിനും അവകാശമുണ്ട്‌. ശേഷിക്കുന്ന ഡയറക്ടര്‍മാരെ നിയോഗിക്കേണ്ടതും ഡയറക്ടര്‍ബോര്‍ഡിന്റെ വലിപ്പം നിശ്ചയിക്കേണ്ടതും TRKL ന്റേയും താജ്‌ ഗ്രൂപ്പിന്റേയും ഉഭയസമ്മത പ്രകാരമാണ്‌. എന്നാല്‍ ഇങ്ങനെ വലിപ്പം നിശ്ചയിച്ചതിലും, ഡയറക്ടര്‍മാരെ നിയോഗിച്ചതിലും സമ്മതം നേടിയിരുന്നു എന്നു വെളിവാക്കുന്ന യാതൊരു രേഖയും TRKL ന്റെ പക്കലില്ല.

ആകെ ഓഹരി മൂലധനം
45.83 കോടിയില്‍ നിന്നും 2003-04 ല്‍ 50 കോടിയായി വര്‍ദ്ധിപ്പിച്ചപ്പോള്‍ TRKL ന്റെ കൈവശം 16.67 കോടിയുടേയും താജ്‌ ഗ്രുപ്പിന്റെ കൈവശം 33.33 കോടിയുടെയും ഓഹരികളാണുണ്ടായിരുന്നത്‌. TRKL നു നാലു ഡയറക്ടര്‍മാരെ നിര്‍ദ്ദേശിക്കാമായിരുന്നെങ്കിലും മൂന്ന്‌ പേരെ മാത്രമേ നിര്‍ദ്ദേശിച്ചുള്ളൂ. അതുപോലെ താജ്‌ ഗ്രൂപ്പിനും നാല്‌ പേറെ നിര്‍ദ്ദേശിക്കാം. ബാക്കി 3 പേറെ ഉഭയസമ്മത പ്രകാരം നിയമിക്കേണ്ടതാണ്‌. എന്നാള്‍ TRKL നാലാമത്തെ ഡയറക്ടരെ നിര്‍ദ്ദേശിക്കുകയോ ശേഷിക്കുന്ന മൂന്ന്‌ പേരെ ഉഭയസമ്മതപ്രകാരം നിയമിക്കുന്നതിനു സമ്മര്‍ദ്ദം ചൊലുത്തുകയോ ചെയ്യാത്തതുമൂലം സ്വന്തം അവകാശങ്ങളെ നിഷേധിക്കുകയും തീരുമാനങ്ങളെടുക്കുന്നതില്‍ താജ്‌ ഗ്രൂപ്പിന്‌ അവസരം നല്‍കുകയും ചെയ്തു.


1992-93 മുതല്‍ 2006-07 വരെയുള്ള
TRKL ന്റെ നിക്ഷേപം 16.67 കോടി രൂപയാണ്‌, താജ്‌ ഗ്രൂപ്പിന്റേത്‌ 33.33 കോടി രൂപയും. TRKL ന്റെ ഈ നിക്ഷേപത്തില്‍ 2002-04 ല്‍ നിക്ഷേപിച്ച 11.17 കോടി രൂപയും ഉള്‍പെടുന്നു. വാസ്തവത്തില്‍ ഈയൊരു ചെലവിന്റെ ആവശ്യമേ ഇല്ലായിരുന്നു. എന്തെന്നാല്‍:-

  • ഒന്നാമത്‌ സംയുക്ത സംരംഭമായ TKHRL കമ്പനി ഏതാണ്ട്‌ 22 കോടിയോളം രൂപയുടെ നഷ്ടം വരുത്തിയിരുന്ന സമയമായിരുന്നു അത്‌. നഷ്ടത്തില്‍ കൂപ്പ്‌ കുത്തികൊണ്ടിരുന്ന സമയത്ത്‌ വീണ്ടും നിക്ഷേപം നടത്താന്‍ സാമാന്യബുദ്ധിയുള്ളവരാരും മുതിരില്ലായിരുന്നു.
  • രണ്ടാമത്‌ TRKL ന്റെ ധാരാളം സ്ഥലവും, സ്ഥാവരജംഗമ വസ്തുക്കളും സംയുക്ത സംരംഭത്തിനു വേണ്ടി ഉപയോഗിച്ചു വരുന്നുണ്ടായിരുന്നു. അതിന്റെയെല്ലാം കൂടി വില കണക്കാക്കി വേണം TRKL ന്റെ പങ്കായ 20% നിശ്ചയിക്കേണ്ടതെന്ന്‌ കരാറില്‍ പ്രത്യേകം എഴുതി വച്ചിട്ടുണ്ട്‌. ആ നിലക്ക്‌ അധിക നിക്ഷേപം നടത്തിയത്‌ നിഷേധിക്കാമായിരുന്നു. പക്ഷേ അതുണ്ടായില്ല. താജ്‌ ഗ്രൂപ്പ്‌ കാരുടെ മുന്നില്‍ ഓച്ഛാനിച്ച്‌ നില്‍ക്കാന്‍ മാത്രമേ പഠിച്ചിരുന്നുള്ളൂ.
  • മൂന്നാമത്‌, ഓഹരി മൂലധനത്തിന്റെ 40% ഒരു പബ്ലിക്ക്‌ ഇഷ്യൂ വഴി പൊതുജനങ്ങള്‍/സ്വകാര്യ വ്യക്തികള്‍ക്ക്‌ കൊടുക്കുന്ന കാര്യം കരാറിലുണ്ടായിരുന്നു. അങ്ങനെ ചെയ്യിപ്പിക്കാന്‍ TRKL നു കഴിഞ്ഞില്ല. ഇത്ര നാളിനകം പബ്ലിക്ക്‌ ഇഷ്യൂ നടത്തിയിരിക്കണമെന്ന നിര്‍ദ്ദേശവും കരാറിലില്ലായിരുന്നു. അതനുസരിച്ച്‌ ചെയ്തിരുന്നുവെങ്കില്‍, TRKL ന്റെ 20% ഓഹരിക്കു വേണ്ടിയുള്ള അധിക നിക്ഷേപം 10 കോടിയില്‍ ഒതുക്കാമായിരുന്നു. ചുരുക്കത്തില്‍ സംയുക്ത സംരംഭത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം താജ്‌ ഗ്രൂപ്പിന്റെ കൈയ്യില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ആസ്തികളുടെ കൈമാറ്റം.

സംയുക്ത സംരംഭ കരാറനുസരിച്ച്‌, സംയുക്ത-സംരംഭ കമ്പനിക്ക്‌ കൈമാറ്റം ചെയ്യപ്പെട്ട സ്ഥലത്തിന്റേയും മറ്റു നിലവിലുള്ള ആസ്തികളുടേയും മൂല്യത്തിനു തുല്യമോ അതില്‍ കുറവോ ഇക്വുറ്റി
TRKL/സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്നു.

കൈമാറ്റം ചെയ്യുന്നതിനായി കണ്ടെത്തിയ (ഒക്ടോബര്‍ 1990) 14 സ്ഥലങ്ങളില്‍,
കൊച്ചി, വര്‍ക്കല, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള സ്ഥലങ്ങളെ വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാനാണ്‌ തീരുമാനിച്ചത്‌.(ഫെബ്രുവരി-മേയ്‌ 1992). സ്ഥലത്തിന്റെ ആകെ മൂല്യം 2.95 കോടി രൂപയായും, കെട്ടിടങ്ങളുടേതിനു 2.51 കോടി രൂപയായും ജില്ലാ കളക്ടര്‍ നിശ്ചയിച്ചു.

കൊച്ചിയിലേയും, കുമരകത്തേയും, വര്‍ക്കലയിലേയും സ്ഥലങ്ങള്‍ സംയുക്ത-സംരഭ കമ്പനി ഏറ്റെടുത്ത്‌ വികസിപ്പിച്ചു. ബാക്കി സ്ഥലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയില്ല. കൈമാറ്റം ചെയ്തിട്ട്‌ കൊല്ലം 15 ക്ഴിഞ്ഞെങ്കിലും, ഒരു സ്ഥലത്തിന്റേയും പാട്ടകരാര്‍ പോലും ഇതുവരെയും ഉണ്ടാക്കിയിട്ടില്ല. എല്ലാ സൗകര്യങ്ങളും താജ്‌ ഗ്രൂപ്പുകാര്‍ സൗജന്യമായി അനുഭവിച്ചു വരുന്നു.

എന്താണ്‌ സംയുക്ത-സംരംഭ പ്രവര്‍ത്തന കരാര്‍.

  • സംയുക്ത-സംരഭ കരാര്‍ അനുസരിച്ച്‌ TKHRL എന്ന പുതിയ കമ്പനി സ്ഥാപിക്കണം.
  • താജ്‌ ഗ്രൂപ്പിന്റെ ഇന്‍ഡ്യാ ഹോട്ടല്‍സ്‌ കമ്പനി ലിമിറ്റഡ്‌ (IHCL) നെ TKHRL ന്റെ നടത്തിപ്പിനായി നിയോഗിക്കപെടണം.
  • ഹോട്ടല്‍ നടത്തിപ്പിന്റെ നിര്‍ദ്ദേശകനും ഉപദേഷ്ടാവും IHCL ആയിരിക്കണം
  • ഹോട്ടല്‍ നടത്തിപ്പിന്റേയും സാങ്കേതിക സേവനത്തിന്റേയും കരാറുകളുടെ വ്യവസ്ഥകള്‍ TRKL -ം IHCL-ം തമ്മില്‍ സമ്മതപ്രകാരമുള്ളതായിരിക്കണം.
  • മുന്‍കാല പ്രബല്യത്തോടെ ജൂണ്‍ 1994-ല്‍ തുടങ്ങി 20 വര്‍ഷത്തേക്ക്‌ കരാര്‍ പ്രാബല്യത്തിലുണ്ടായിരിക്കുന്നതും പരസ്പര സമ്മത പ്രകാരം ദീര്‍ഘിപ്പിക്കാവുന്നതുമായിരിക്കണം.
  • IHCL ന്റെ ഫീസ്സ്‌ മൊത്ത വരുമാനത്തിന്റെ 3% -ം മൊത്ത ലാഭത്തിന്റെ 10%-ം ആകുന്നു.
  • സംയുക്ത-സംരഭ-ഹോട്ടലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി IHCL ചിലവാക്കുന്ന തുക മുഴുവന്‍ TKHRL തിരിയെ നല്‍കേണ്ടതാണ്‌.

അങ്ങനെ ജൂലൈ 1999-ല്‍ ജൂണ്‍ 1994 മുതല്‍ മുന്‍കാല പ്രബല്യത്തോടെ പ്രവര്‍ത്തന കരാറുണ്ടായി. ഈ കരാറിലെ വ്യവസ്ഥകളും ഉപാധികളും പൂര്‍ത്തീകരിച്ചത്‌
TRKL ന്റെ സമ്മതപ്രകാരമാണെന്ന്‌ കാണിക്കുന്ന ഒരു രേഖയും നിലവിലില്ല. പ്രവര്‍ത്തന ഫീസ്‌ നിശ്ചയിച്ചിരുന്നത്‌ വളരെ കൂടുതലായിരുന്നു. പ്രവര്‍ത്തന ഫീസ്‌ നല്‍കുന്നതും ചെലവുകള്‍ തിരിയെ നല്‍കുന്നതും ലാഭക്ഷമതയുമായി ഒരു ബന്ധവുമില്ല. 1994-95 മുതല്‍ 2006-07 വരെ IHCL ന്റെ പ്രവര്‍ത്തന ഫീസ്സായി 12.84 കോടി രൂപയും മറ്റു ചെലവുകള്‍ തിരിയെകൊടുത്ത വകയില്‍ 12.88 കോടി രൂപയും താജ്‌ ഗ്രൂപ്പു കൈപറ്റിക്കഴിഞ്ഞു. ഇത്രയും വലിയ തുക താജ്‌ ഗ്രൂപ്പ്‌ കൈപറ്റിക്കഴിഞ്ഞപ്പോള്‍, 16.67 കോടി രൂപ മുതല്‍ മുടക്കിയിരിക്കുന്ന TRKL-നു ചെലവുകളും ഫീസും കഴിച്ച്‌ വിതരണത്തിനു ലാഭമൊന്നും ഇല്ലാതിരുന്നതിനാല്‍ ഒരു വരുമാനവും കിട്ടിയില്ല. സത്യം പറയണമല്ലൊ, താജ്‌ ഗ്രൂപ്പിനും ലാഭവിഹിതമൊന്നും കിട്ടിയില്ല്; കാരണം കമ്പനി നഷ്ടത്തിലല്ലേ പ്രവര്‍ത്തിക്കുന്നത്‌. പക്ഷേ അവര്‍ ലാഭവിഹിതത്തിനു പകരം മുടക്കിയ മുതലിന്റെ പലിശയും പലിശക്കുപലിശയും പ്രവര്‍ത്തന ഫീസ്സെന്നും മറ്റുചിലവുകളെന്നും പറഞ്ഞ് അപ്പപ്പോള്‍ പറ്റിക്കഴിഞ്ഞിരിക്കുന്നു.

സംയുക്ത-സംരംഭമായ TKHRL ന്റെ പ്രവര്‍ത്തന പ്രകടനം - തുടരും.

[കടപ്പാട്‌. സി.ഏ ജി. റിപ്പോര്‍ട്ട്‌.]

കുറിപ്പ്‌: വിനോദ സഞ്ചാരത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് പരസ്യങ്ങളാണ് മാധ്യമങ്ങളിലൂടെ നാം ദിവസേന കാണുന്നത്‌. താജ്‌ ഗ്രൂപ്പിന്റെ ഈ കഥയെങ്ങാനും ഏതെങ്കിലും മാധ്യമത്തില്‍ വാന്നാല്‍ പരസ്യവരുമാനം നിലക്കും. അതു കൊണ്ട്‌ ബൂലോഗരേ നിങ്ങള്‍ക്ക്‌ ബ്ലോഗ്‌ വഴി മാത്രമേ ഈ വിവരങ്ങള്‍ കിട്ടുകയുള്ളൂ.

Thursday, March 6, 2008

ജലവിഭവ വകുപ്പ്‌ - ടെന്‍ഡര്‍‌ രേഖകളിലെ തിരിമറി - (Tender manipulation) - 1.22 കോടി രൂപ.

ജലവിഭവ വകുപ്പ്‌ നമ്മുടെ ഖജനാവിനെ ചോര്‍ത്താന്‍ എങ്ങനെ സഹായിക്കുന്നു എന്നതിനു ചില ഉദാഹരണങ്ങള്‍ നിരത്തുകയാണ്.


സര്‍ക്കാര്‍ വകുപ്പുകള്‍ മരാമത്ത്‌ പണികള്‍ ചെയ്യിപ്പിക്കുന്നതിനു മുമ്പ്‌ ആ ജോലിയുടെ വിശദവിവരങ്ങളും, വകുപ്പ് തലത്തില്‍ തന്നെ എത്തിചേര്‍ന്ന മതിപ്പ്‌ ചെലവും (estimate) കാണിച്ചു കൊണ്ടുള്ള ഒരു ദര്‍ഘാസ്‌, മുഖ്യധാരാ പത്രങ്ങളിലോ മറ്റു മാഗ്ഗങ്ങളില്‍ കൂടിയോ പരസ്യപ്പെടുത്തുക പതിവുണ്ട്‌. ഓരോ ജോലിയുടേയും അതിനു വേണ്ടുന്ന സാധന സാമഗ്രികളുടേയും പുതൂക്കിയ് വിപണിവില അപ്പപ്പോള്‍ രേഖപ്പെടുത്തിയ ഒരു ബുക്ക്‌ ഇങ്ങനെയുള്ള വകുപ്പുകളില്‍ സൂക്ഷിക്കണമെന്നും നിയമമുണ്ട്‌. ഇതില്‍ രേഖപെടുത്തി വരുന്ന നിരക്കനുസരിച്ചു വേണം ചെയ്യിക്കേണ്ട് ജോലിയുടെ മതിപ്പ് ചെലവ്‌ കണക്കാക്കേണ്ടത്‌. ഏതെങ്കിലും കാരണവശാല്‍ അത്തരത്തിലുള്ള വിപണിനിരക്ക്‌ അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതു മരാമത്ത്‌ വകുപ്പിനെ ആശ്രയിച്ച് ചെയ്യിപ്പിക്കേണ്ട ജോലിയുടെ എസ്റ്റിമേറ്റ്‌ അവരെകൊണ്ട്‌ തയ്യാറാക്കി വാങ്ങിക്കണം. ഇതും നിയമം.


എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്‌ അവര്‍ക്കുചുറ്റും നടക്കുന്ന ജോലികളുടേയും, ലഭിക്കുന്ന സാധനങ്ങളുടേയും വിപണിനിരക്ക്‌ അറിയില്ല. വകുപ്പുകള്‍ സൂക്ഷിക്കുന്ന പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നതോ, ഒരു പത്തു കൊല്ലം മുന്‍പുള്ള വിപണി നിരക്കുകളാണെന്നാണ് അവര്‍ക്കും ജോലി ചെയ്യുന്ന കോണ്ട്രാക്ടര്‍മാര്‍ക്കും ഉള്ള ധാരണ. അതുകൊണ്ട്‌, ജോലിചെയ്യാനുണ്ടെന്ന്‌ കാണിച്ചുകൊണ്ടുള്ള പരസ്യത്തിനെതിരായി കരാറുകാര്‍ പ്രതികരിക്കുന്നത്‌ എത്ര രൂപക്ക്‌ ജോലി തീര്‍ക്കാമെന്നല്ല, പകരം വകുപ്പ്‌ കണക്കാക്കിയിരിക്കുന്ന മതിപ്പ്‌ തുകയുടെ (estimate) എത്ര ശതമാനം കൂടുതലോ/കുറവോ തുകക്കു പണി തീര്‍ത്തുകൊടുക്കാമെന്നാണ്. ഈ രീതിയാണ് ഇപ്പോള്‍ സര്‍വ്വസാധാരണം.



മേല്‍കാണിച്ച ശതമാനത്തിന്മേലാണ് നമ്മുടെ വകുപ്പുകളുടെ കളി മുഴുവന്‍. മൂവാറ്റുപുഴ നദീതട ജലസേജന പദ്ധതിയുടെ ടെന്‍ഡര്‍ രേഖകളില്‍ അവിടുത്തെ സൂപ്രണ്ടിംഗ്‌ എഞ്ചിനിയറും, എക്സികൂട്ടിവ്‌ എഞ്ചിനിയറും കുടി കളിച്ച കളികളാണ് നിങ്ങളിനി വായിക്കാന്‍ പോകുന്നത്‌.


2005 മാര്‍ച്ച് അവസാനിച്ച വര്‍ഷ്ത്തിലെ കണക്കു പരിശോധനയില്‍ 80 ലക്ഷത്തോളം രൂപയുടെ അധിക ബാധ്യത വരുത്തിയ തിരിമറികള്‍ കണ്ടതായി അക്കൌണ്ടന്റ്‌ ജനറല്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഒരിക്കല്‍ തിരിമറി നടത്തിയവര്‍ പിന്നെയും അങ്ങനെ ചെയ്യാന്‍ മടിക്കില്ലെന്ന പൊതുതത്ത്വം മാനിച്ചാണ് 2003 ലെയും 2004 യും കൂടി കണക്കുകള്‍ പരിശോധിക്കാന്‍ ഒരുമ്പെട്ടത്‌. ഫലമിതാണ്:-



A. ടെണ്ടര്‍ അധികാരി: സൂപ്രണ്ടിംഗ് എഞ്ചിനിയര്‍, പ്രോജക്ട് സര്‍ക്കിള്‍, മൂവാറ്റുപുഴ.

1).ജോലിയുടെ പേര്: സി.ഡി. ജോലിയുള്‍പെടെ ചെയിന്‍ 4,900 മി. മുതല്‍ 6,280 മി. വരെയുള്ള കിടങ്ങൂറ് ഡിസ്ട്രിബ്യൂട്ടറിയുടെ നിമ്മാണം.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “13.5 % മുകളില്‍” എന്നത്‌ “73.5% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 35% മുകളില്‍ നകി.

ഖജനാവ്‌ ചോര്‍ന്നത്‌: 26.59 ലക്ഷം രൂപ.

2). ജോലിയുടെ പേര്‌: റഗുലേറ്റര്‍ ഉള്‍പ്പെടെ ചെ.0 മുതല്‍ 955 മി. വരെ മാഞ്ഞൂര്‍ ഡിസ്ട്രിബ്യൂട്ടറി ഉണ്ടാക്കാന്‍.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “17.5 % മുകളില്‍” എന്നത്‌ “77.5% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 35% മുകളില്‍ നകി.

ഖജനാവ്‌ ചോര്‍ന്നത്‌: 21.44 ലക്ഷം രൂപ

3). ജോലിയുടെ പേര്‌: ക്രിത്രിമ കനാലിന്റേയും സി.ഡി ജോലിയും ഉള്‍പ്പെടെ ചെ.5,400 മി. മുതല്‍ 6,400 മി. വരെ കുറവിലങ്ങാട്‌ ഡിസ്ട്രിബ്യൂട്ടറിയുടെ നിര്‍മ്മാണം.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “5.1 % മുകളില്‍” എന്നത്‌ “65.1% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 14.3% മുകളില്‍ നല്‍കി

ഖജനാവ്‌ ചോര്‍ന്നത്‌: 10.32 ലക്ഷം രൂപ

4).ജോലിയുടെ പേര്‌: തോണിയും, വെട്ടലും മൂടലും ഉള്‍പെടെ ചെ.1.0 മുതല്‍ 1.100 മി വരെ മരുതൂര്‍ ഡിസ്ട്രിബ്യൂട്ടറിയുടെ നിര്‍മ്മാണം.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “1 % മുകളില്‍” എന്നത്‌ “50% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 35% മുകളില്‍ നല്‍കി

ഖജനാവ്‌ ചോര്‍ന്നത്‌: 42.54 ലക്ഷം രൂപ.

B. ടെണ്ടര്‍ അധികാരി: എക്സികൂട്ടിവ്‌ ഇഞ്ചിനിയര്‍, എം.വി.ഐ.പി. നം.1 ഡിവിഷന്‍, തൊടുപുഴ.

1. ജോലിയുടെ പേര്‌:വാര്‍ത്താവിനിമയ സൌകര്യം വാരപെട്ടി ഡിസ്ട്രിബ്യൂട്ടറിയുടെ ചെ.550 ല്‍ നടപ്പാലം നിര്‍മ്മാണം.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “1.5 % മുകളില്‍” എന്നത്‌ “100% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 50% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്‌: 1.73 ലക്ഷം രൂപ.

2.ജോലിയുടെ പേര്‍: പ്രധാന കനാലിന്റെ വലതു തീരത്തെ (ആര്‍.ബി.എം.സി) ചെ.26.550 മി.ല്‍ അധികവെള്ളം പുറംതള്ളല്‍ നിറ്മ്മാണം.


കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “26.1 % മുകളില്‍” എന്നത്‌ “86.1% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 60% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്‌: 2.06 ലക്ഷം രൂപ.

3.ജോലിയുടെ പേര്: ആര്‍.ബി.എം.സി. ചാല് നിര്‍മ്മാണം ഉള്‍പ്പെടെ ചെ.12.200 മി. മുതല്‍ 12.485 മി. വരെ കനാല്‍ ബണ്ഡ്‌ റോഡിന്റെ സംരക്ഷണം.

കണ്ടെത്തിയ ക്രമക്കേട്: മതിപ്പ്‌ തുകയില്‍ ചെയ്യേണ്ട ജോലി ‌ “80% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 60% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്‌: 4.04 ലക്ഷം രൂപ.

4. ജോലിയുടെ പേര്‍: നടുവക്കാട്‌ ഡിസ്ടിബ്യൂട്ടറിയുടെ പ്രധാന റഗുലേറ്റര്‍.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “8 % മുകളില്‍” എന്നത്‌ “85% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 65% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്‌: 3.51 ലക്ഷം രുപ്.

5. ജോലിയുടെ പേര്‍: അറക്കുളം പാലത്തിന്റെ ഒഴുക്കിനെതിരെയുള്ള വശത്തു മണ്ണൊലിപ്പ്‌ തടയുന്നതിനുള്ള ജോലി.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “9 % മുകളില്‍” എന്നത്‌ “90% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 50% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്‌: 4.18 ലക്ഷം രൂപ.

C. ടെണ്ടര്‍ അധികാരി: എക്സികൂട്ടിവ്‌ ഇഞ്ചിനിയര്‍, എം.വി.ഐ.പി. നം.2 ഡിവിഷന്‍, തൊടുപുഴ.

1. ജോലിയുടെ പേര്: പ്രധാന കനാലിന്റെ ഇടതു തീരം. മുള്ളങ്കുഴി പെരിയപ്പുരം ലിങ്ക്‌ റോഡിന്റെ മെച്ചപ്പെടുത്തല്‍.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “33 % മുകളില്‍” എന്നത്‌ “83% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 60% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്: 3.17 ലക്ഷം രൂപ.

2. ജോലിയുടെ പേര്‍:ചെ.0 മി. മുതല്‍ ചെ.1,870 മി.വരെ പാ‍ലക്കുഴ ഡിസ്ട്രിബ്യ്യൂട്ടറി ലിഫ്റ്റിനു മുന്‍പുള്ള ചേലപ്പുഴത്താഴം കേരമല റോഡ്‌ വിനിമയ ലിങ്ക് നിര്‍മ്മാണം.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “5 % മുകളില്‍” എന്നത്‌ “50% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 50% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്‌: 2.67 ലക്ഷം രൂപ.

ഈ കേസുകളില്‍ നിരക്കുകളുടെ തിരിമറിയുടെ വ്യക്തമായ സൂചനകളായ പുറത്തെഴുത്ത്‌, തിരുകികയറ്റല്‍, വെട്ടല്‍, തിരുത്തല്‍, പറഞ്ഞിരിക്കുന്ന നിരക്കുകളുടെ അക്കത്തിലും അക്ഷരത്തിലുമുള്ള വിത്യാസം മുതലായവ ഉള്ളത്‌ കരാ‍റുകാരെ സഹായിക്കാനുള്ള ശ്രമത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്‌. “തുറന്ന ടെന്‍ണ്ടര്‍’“ നടപടികളില്‍ കൃത്രിമം കാണിച്ചതിനാല്‍ വകുപ്പ്‌ ഉദ്ദ്യോഗസ്ഥരുടെ അറിവില്ലാതെ ഇതു നടക്കില്ല.

ഇക്കാര്യങ്ങളെല്ലാം തന്നെ ജൂണ്‌ 2007 ല്‍ സര്‍ക്കാരിനെ അറിയിച്ചു. പക്ഷേ ഇതു വരെ മറുപടിയില്ല.


ആധാരം: സി.ഏ.ജി. റിപ്പോര്‍ട്ട്‌.

സര്‍ക്കാര്‍ സ്കൂളിലെ പ്രധാന അദ്ധ്യപിക 2.10 ലക്ഷം രൂപ അപഹരിച്ചു(misappropriation)

അദ്ധ്യാപകരുടേയും, വിരമിച്ച അദ്ധ്യാപകരുടേയും ക്ലൈമുകള്‍ പലതവണ മാറിയെടുത്ത്‌ ഒരു സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്കൂളിലെ പ്രധാന അദ്ധ്യപിക 2.10 ലക്ഷം രൂപ അപഹരിച്ചു. അക്കൌന്‍ണ്ടന്റ് ജനറല്‍ പൊതുവിദ്യാഭ്യാസ വകുപ്പ്‌ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയതാണിത്‌. വിശദവിവരങ്ങള്‍ ഇനിയെഴുതുന്നു:


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂളില്‍ ഡ്രായിംഗ്‌ ആന്‍ഡ്‌ ഡിസ്ബേര്‍സിംഗ്‌ ഉദ്ദ്യോഗസ്ഥയായ പ്രധാന അദ്ധ്യാപിക ചില ക്ലൈമുകള്‍ രണ്ടോ മൂന്നോ തവണ ഏപ്രില്‍-ജൂണ്‍ 2005 കാലയളവില്‍ ട്രഷറിയില്‍ നിന്നും മാറ്റിയെടുത്ത്‌ 1.07 ലക്ഷം രൂപ അപഹരണം നടത്തിയതായി കണ്ടെത്തി. തുടര്‍ന്ന്‌, ഈ പ്രധാന അദ്ദ്യപിക മുമ്പ്‌ ജോലി ചെയ്തിരുന്ന ചെറുവള്ളി ഗവണ്മെന്റ്‌ പ്രൈമറി സ്കൂളില്‍ നടത്തിയ പരിശോധനയില്‍ സെപ്റ്റമ്പര്‍ 2004 നും ഫെബ്രുവരി 2005 നും ഇടയില്‍ 0.82 ലക്ഷം രൂപയുടെ പണാപഹരണം കൂടി നടത്തിയതായി കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ താഴെ:-


  • റിട്ടയര്‍ ചെയ്ത രണ്ട്‌ പ്രധാന അദ്ധ്യാപകരുടെ ക്ഷാമബത്ത കുടിശ്ശിക, ആര്‍ജ്ജിത അവധിയുടെ ടെര്‍മിനല്‍ സറണ്ടര്‍, അതിന്റെ ക്ഷാമബത്ത കുടിശ്ശിക, എന്നിവ പല അവസരങ്ങളിലായി രണ്ടു മൂന്നു പ്രാവശ്യം വീതം ആകെ 0.66 ലക്ഷം രൂപ മാറ്റിയെടുത്തു. കൂടാതെ ശമ്പളം ക്ഷാമബത്ത എന്നിവ കൂട്ടികാണിച്ച്‌ മറ്റൊരു 6000 രൂപ മാറ്റിയെടുത്തതുള്‍പ്പെടെ ആകെ 72000 രൂപ കൃത്രിമമായി മാറിയിട്ടുണ്ട്‌.
    ഒരു പാര്‍ട്ട്‌ ടൈം കണ്ടിജന്റ്‌ ജീവനക്കാരന്റെ കുടിശിക വേതനം ജനുവരി 2005 നു കൊടുത്തു. ഇതു വീണ്ടും മേയ്‌ 2005 ലും ജൂണ്‍ 2005 ലുമായി വീണ്ടും മാറിയെടുത്തു.

  • സെപ്തമ്പര്‍ 2004 നും ഫെബ്രുവരി 2005 നും ഇടക്കുള്ള ശമ്പളബില്ലുകളില്‍ നിന്നും ജീവരക്കാരുടെ ലൈഫ് ഇന്‍ഷൂറന്‍സ്‌ പ്രീമിയം പിടിച്ചിട്ടുള്ളതായി ശമ്പളബില്ലുകളുടെ ഓഫീസ്‌ കോപ്പിയില്‍ കാണിച്ചിട്ടുണ്ട്‌. അതേ സമയം ട്രഷറി കോപ്പികളില്‍ തുക പിടിച്ചിട്ടുള്ളതായി കാണിച്ചിട്ടില്ല. ബില്ലുകളുടെ ഓഫീസ്‌ കോപ്പികളനുസരിച്ച്‌ ശമ്പളം കൊടുക്കുകയും അധികതുകയായ 7000 രൂപ അപഹരിക്കുകയും ചെയ്തു.

  • പ്രധാന അദ്ധ്യാപികയുടെയും (32000 രൂപ) മറ്റൊരു പ്രൈമറി അദ്ധ്യാപികയുടേയും (43000 രൂപ) ജനറല്‍ പ്രോവിഡന്റ്‌ അക്കൌണ്ടില്‍ (ജി.പി.എഫ്) നിന്നും സെപ്റ്റമ്പര്‍ 2004 ല്‍ തുകകള്‍ പിന്‍‌വലിച്ചു. 75000 രൂപ ഇങ്ങനെ പിന്‍‌വലിച്ചത്‌ അഡ്വാസുകള്‍ തെറ്റായ രീതിയില്‍ ക്ലാസിഫൈ ചെയ്യുക വഴി കണക്കുകളില്‍ വരാതിരിക്കുവാന്‍ മനപ്പൂര്‍വ്വമായ ശ്രമം നടത്തുകയും ചെയ്തു.

  • മൂന്നു ജീവനക്കാരുടെ ഏഴു ബില്ലുകളിലായി 84000 രൂപ ട്രെഷറിയില്‍ നിന്നും വീണ്ടും മാറ്റിയെടുക്കുന്നതിനു 2005 ലും സെപ്റ്റമ്പര്‍ 2005 ലുമായി സമര്‍പ്പിച്ചെങ്കിലും ട്രഷറി തടസ്സങ്ങള്‍ ഉന്നയിച്ചതു കാരണം പണമാക്കി മാറ്റാന്‍ സാധിച്ചില്ല.

  • റിട്ടയര്‍ ചെയ്ത ഹെഡ്‌മാസ്റ്റരുടെ കുടിശ്ശിക ബില്ലുകള്‍ കാഞ്ഞിരപ്പള്ളിയിലെ അസിസ്റ്റന്റ്‌ എഡുക്കേഷന്‍ ആഫീസിലെ സീനിയര്‍ സൂപ്രണ്ടിന്റെ മേലൊപ്പോടെയാണ് മാറിയെടുത്തത്‌.

അപഹരണം കണ്ടുപിടിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്ത ഉടന്‍ കള്ളിയെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ്‌ ചെയ്തും. സര്‍ക്കാരിന്റെ നഷ്ടം തിരിച്ചു പിടിക്കാനുള്ള ശ്രമം കൊണ്ടു പിടിച്ച്‌ നടക്കുന്നുണ്ട്‌. നേരിട്ടുള്ള പണാപഹരണമായതു കൊണ്ട്‌, തിരിച്ചു പിടിക്കാന്‍ പറ്റും. പൊതു മേഖലാ സ്ഥാപനങ്ങളിലെ മേലുദ്യോഗസ്ഥര്‍ കമ്പനിക്ക്‌ നഷ്ടമുണ്ടാക്കിയാല്‍ സര്‍ക്കാര്‍ വഹിച്ചോളും.


ആധാരം: സി.ഏ.ജി. റിപ്പോര്‍ട്ട്‌.

Saturday, March 1, 2008

വീണ്ടും ടെല്‍ക്‌, ഇത്തവണ നഷ്ടം 2 കോടി (TELK)

വീണ്ടും ട്രാന്‍സ്ഫാര്‍മേര്‍സ്‌ ആന്‍ഡ്‌ ഇലക്ട്രികല്‍‌സ്‌ കേരള (TELK) എന്ന പൊതിമേഖലാ സ്ഥാപനത്തെപറ്റിയാണ്. ഈ സ്ഥാപനവും നമ്മുടെ ഖജനാവും തമ്മിലുള്ള ബന്ധവും അതുണ്ടാക്കിയ ഒരു 28 കോടി രൂപയുടെ നഷ്ടവും ഇതിനു മുന്നിലത്തെ പോസ്റ്റില്‍ പ്രതിപാദിച്ചിരുന്നു.

ഇത്തവണ ടെല്‍ക്കും(TELK) കെ.എസ്.ഇ.ബി യും തമ്മില്‍ ബന്ധപെട്ടപ്പോള്‍ ഉണ്ടായ 2 കോടിയുടെ നഷ്ടക്കണക്കാണ് പുറത്തു വന്നിരിക്കുന്നത്‌. ഇതാണ് കഥ ചുരുക്കത്തില്‍:-

നിലവിലുള്ള 66 കെ.വി., ഡി.സി. ലൈനിനു മുകളില്‍ കൂടി 110 കെ.വി യിലുള്ള 35.5 കിലോമീറ്ററോളം ഡി.സി.ലൈന്‍ വലിക്കേണ്ടത്‌ കെ.എസ്.ഇ.ബി യുടെ ആവശ്യമായിരുന്നു. അവര്‍ അതിനുവേണ്ടി ദര്‍ഘാസ്‌ പരസ്യം നല്‍കി. പണി ഏറ്റെടുക്കാനാഗ്രഹിക്കുന്നവര്‍ അതിനു വേണ്ടുന്ന എല്ലാ സാധന സാമഗ്രികളും സ്വന്തം ചിലവില്‍ കൊണ്ടുവന്ന്‌ എല്ലാവിധത്തിലും പണിതീര്‍ത്ത്‌ ബോര്‍ഡിനു കൈമാറണമെന്നാണ് (Turnkey) വ്യവസ്ഥ.

ദര്‍ഘാസ തുറന്നപ്പോള്‍ ബോര്‍ഡിലെ ഉദ്ദ്യോഗസ്ഥര്‍ക്കു ദേഷ്യവും, സങ്കടവും നിരാശയുമൊക്കെ ഉണ്ടായിക്കാണണം. കാരണം, ഏറ്റവും കുറഞ്ഞ തുകക്ക്‌ ചെയ്യാമെന്നേറ്റിരിക്കുന്നത് കേരളത്തിലെ മറ്റൊരു സര്‍ക്കാര്‍ കമ്പനി. അതും വര്‍ഷാവര്‍ഷമായി നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പ്‌ കുത്തികൊണ്ടിരിക്കുന്ന ടെല്‍ക്ക്‌ എന്ന പൊതുമേഖലാ സ്ഥാപനം. സ്വപ്നങ്ങളെല്ലാം പൊലിഞ്ഞ ബോര്‍ഡുദ്ദ്യോഗസ്ഥര്‍ ജൂലൈ 2000 ത്തില്‍ 14.72 കോടി രൂപക്ക്‌ ടെല്‍ക്കുമായി കരാറുറപ്പിച്ചു. പണിക്കു വേണ്ടുന്ന എല്ലാ സധനങ്ങളും (ടൌവ്വറുകള്‍ ഉള്‍പടെ) കൊണ്ടുവന്ന്‌ പണിതീര്‍ത്ത്‌ കൈമാറണമെന്ന്‌ ഒന്നു കൂടി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ( എന്തോ സംശയം ബോര്‍ഡ്‌ കാര്‍ക്ക്‌ അപ്പോഴേ ഉണ്ടായിരുന്നിരിക്കണം!!).

ടെല്‍ക്ക്‌ പണി തുടങ്ങി, ഏതാണ്ട് തീരാറയപ്പോള്‍ ഒരു കണക്കെടുപ്പ്‌ നടത്തി. ഏകദേശം 2.19 കോടി രൂപയുടെ ടൌവ്വര്‍ മെറ്റീരിയല്‍‌സ്‌ വാങ്ങേണ്ടി വന്നതും, ടി സാധനങ്ങളുടെ വില കൊട്ടേഷനില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയ കാര്യവും അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്‌. കെ.എസ്.ഇ.ബി. യുടെ മുന്നില്‍ താണു വീണു കേണപേക്ഷിച്ചു നോക്കി. ഈ തുക കൂടി ഒന്നൊപ്പിച്ചെടുക്കാന്‍. ബോര്‍ഡ്‌ കനിഞ്ഞില്ല. കരാറില്‍ ഉറച്ചു നിന്നു. ടൌവ്വറിനു വേണ്ടി ചെലവാക്കിയ 2.19 കോടി രുപ ഖജനാവിനു സ്വാഹാ....

അക്കൌണ്ടന്റ് ജനറല്‍ ഇക്കാര്യം പരിശോധിച്ചപ്പോള്‍ മറ്റൊരു കാര്യം കൂടി പുറത്തു വന്നു. ഈ കമ്പനിയുടെ കൊട്ടേഷന്‍ ഏറ്റവും കുറവാകാന്‍ കാരണം ടൌവ്വറുകള്‍ വാങ്ങാന്‍ എസ്റ്റിമേറ്റ്‌ ചെയ്തിരുന്ന രണ്ടേകാല്‍ കോടിയോളം രൂപ വിട്ടുകളഞ്ഞ്‌ ബാക്കിയേ കോട്ടു ചെയ്തിരുന്നുള്ളൂ (Under quote). രണ്ടും സര്‍ക്കാര്‍ സ്ഥാപനങ്ങളല്ലേ, പിന്നീട്‌ പറഞ്ഞൊതുക്കാമെന്ന്‌ കരുതിയിരിക്കാം. പക്ഷേ നടന്നില്ല.

കാര്യങ്ങളെല്ലാം അതേപടി ബന്ധപെട്ട ഉദ്ദ്യോഗസ്ഥരുടെയും സര്‍ക്കാരിന്റേയും ശ്രദ്ധയില്‍ കൊണ്ടുവന്നു, മറുപടിയില്ല. ഇപ്പോള്‍ ഏതായാലും നിയമസഭയുടെ ശ്രദ്ധയിലും കൊണ്ടുവന്നിട്ടുണ്ട്‌. കാത്തിരുന്നു കാണാം..... എവിടെ!!!!