Monday, September 29, 2008

തൊഴിലുറപ്പ് പദ്ധതി - 2 : കൂടുതല്‍ ഉള്ളറക്കഥകള്‍

തൊഴിലുറപ്പ് പദ്ധതിയും തദ്ദേശസ്വയംഭരണവും - തുടരുന്നു...

2008 ഏപ്രില്‍ മുതല്‍ സംസ്ഥാനം മുഴുവന്‍ നടപ്പിലാക്കിയ ഒരു പദ്ധതിയാണിത്. ഇതിന്റെ ഒന്നാം ഭാഗം വായിച്ച് വരുന്നവര്‍ക്ക് കൂടുതല്‍ മനസ്സിലാകും. ഒരു മാധ്യമത്തില്‍ കൂടിയും കിട്ടാത്ത വിവരങ്ങളാണ് ഞാനിവിടെ ശേഖരിച്ച് നിരത്തിയിരിക്കുന്നത്.

ജനപങ്കാളിത്തം
.
നിയമത്തിലെ വ്യവസ്ഥകള്‍ വിശദീകരിക്കുന്നതിനും രജിസ്ട്രേഷനുള്ള അപേക്ഷകള്‍ സ്വരൂപിക്കുന്നതിനും പരിശോധന നടത്തുന്നതിനും നിയമം നടപ്പായപ്പോള്‍ ഗ്രാമസഭ വിളിച്ചു ചേര്‍ക്കണമെന്നത് നിര്‍ബന്ധമായിരുന്നു. പാലക്കാട് ജില്ലയില്‍ ഒരിടത്തും അതു നടന്നില്ല. തല്‍ഫലമായി പദ്ധതിയുടെ പ്രയോജനത്തെ പറ്റി ഗുണഭോക്താക്കള്‍ക്ക് അറിയാനും കഴിഞ്ഞില്ല.

വീടുവീടാന്തരമുള്ള സര്‍വ്വേ നടത്തിയതേയില്ല.
പദ്ധതിയെപറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ സന്നദ്ധരായവരെ കണ്ടുപിടിക്കുന്നതിനും ഗ്രാമപഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍ , പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ , സ്ത്രീകള്‍ , ഗ്രാമതലത്തിലുള്ള ഒരു സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്‍ , പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന ഒരു സംഘം വീടുവീടാന്തരം ഒരു സര്‍വ്വേ നടത്തണമെന്നായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. അങ്ങനെയൊരു സര്‍വ്വേ 16 ഗ്രാമപഞ്ചായത്തുകള്‍ പരിശോധിച്ചതില്‍ മൂന്നെണ്ണത്തില്‍ മാത്രമേ നടത്തിയുള്ളൂ. പദ്ധതികൊണ്ടുള്ള പ്രയോജനത്തെപറ്റി ജനങ്ങള്‍ക്ക് വേണ്ട അറിവു ലഭിക്കാതിരിക്കുന്നതിനു ഇതു കാരണമായി. തൊഴില്‍ ആവശ്യപ്പെടുന്നവര്‍ ഉണ്ടാകാതെപോയി എന്നതായി ഫലം.

രജിസ്ട്രേഷനുള്ള അപേക്ഷ.
സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഫാറത്തില്‍ ഈ പദ്ധതിയിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്തിനു നല്‍കണം. വാക്കാലുള്ള അപേക്ഷപോലും സ്വീകരിക്കണം. അത്ര ലഘുവാണ് നടപടിക്രമങ്ങള്‍. അപേക്ഷ ലഭിച്ചുകഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ ഗ്രാമപഞ്ചായത്ത് അപേക്ഷ പരിശോധിക്കുകയും കുടുമ്പത്തെ രജിസ്റ്റര്‍ ചെയ്യുകയും വേണം. പാലക്കാടും വയനാടും ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കുടുമ്പാംഗങ്ങളുടെ എണ്ണം യഥാക്രമം 166200 -ം 101444 -ം , അത് ആ ജില്ലകളിലെ ആകെ ഗ്രാമീണ കുടുമ്പങ്ങളുടെ 36% -ം 63% -ം ആയിരുന്നു.

രജിസ്ട്രേഷനില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം.
പദ്ധതിയനുസരിച്ച വര്‍ഷത്തിലെ എല്ലാ ദിവസവും രജിസ്റ്റര്‍ ചെയ്യാമെന്നിരിക്കേ , ഗ്രാമവികസന കമ്മീഷ്ണര്‍ 2006 ഫെബ്രുവരി 2 നും 16 നും മദ്ധ്യേ അപേക്ഷകള്‍ സ്വീകരിക്കുവാനാണ് ജില്ലാ പ്രൊഗ്രാം കോ-ഓര്‍ഡിനേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഈ നിര്‍ദ്ദേശമനുസരിച്ച പാലക്കാട് ജില്ലയില്‍ അപേക്ഷകള്‍ സ്വീകരിച്ചത് ഈ ദിവസങ്ങളില്‍ മാത്രമായിരുന്നപ്പോള്‍ വയനാട്ടില്‍ വര്‍ഷം മുഴുവനും അപേക്ഷ സ്വീകരിച്ചു. പിന്നീട് പാലക്കാട് ജില്ലയില്‍ 2006 സെപ്റ്റമ്പര്‍ മുതലാണ് തുടര്‍ച്ചയായി രജിസ്ട്രേഷന്‍ പുനരാരംഭിച്ചത്. ഇതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമായതു കൂടാതെ നിയമം ഉറപ്പു നല്‍കുന്ന ഗുണഫലങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്നും അര്‍ഹരായ ഗുണഭോക്താക്കളെ തടയുകയും ചെയ്തു.

രജിസ്റ്റര്‍ ചെയ്ത എല്ലാ കുടുമ്പങ്ങള്‍ക്കും തൊഴില്‍ കാര്‍ഡുകള്‍ നല്‍കിയില്ല.
അപേക്ഷ ലഭിച്ച് രണ്ടാഴ്ചക്കകം ഗ്രാമപഞ്ചായത്തുകള്‍ രജിസ്റ്റര്‍ ചെയ്ത കുടുമ്പത്തിനു തൊഴില്‍ കാര്‍ഡ് നല്‍കണമായിരുന്നു. ക്രിത്രിമങ്ങളില്‍ നിന്നും തൊഴിലാളികളെ രക്ഷിക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും ഉള്ള ഒരു നിര്‍ണ്ണായക നിയമരേഖയാണ് തൊഴില്‍കാര്‍ഡ്. ഫോട്ടോയുള്‍പ്പടെ തൊഴില്‍കാര്‍ഡിന്റെ ചെലവ് പദ്ധതിയുടെ ഭാഗമായി വഹിക്കണമായിരുന്നു. പക്ഷേ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ കുടുമ്പങ്ങള്‍ക്കും തൊഴില്‍ കാര്‍ഡ് നല്‍കിയില്ല. ആകെ രജിസ്റ്റര്‍ ചെയ്ത 267614 കുടുമ്പങ്ങളില്‍ 213840 കുടുമ്പങ്ങള്‍ക്ക് മാത്രമാണ് തൊഴില്‍ കാര്‍ഡ് നല്‍കിയത്.

പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരല്ലാത്ത രജിസ്റ്റര്‍ ചെയ്ത കുടുമ്പങ്ങളോട് തൊഴില്‍ കാര്‍ഡില്‍ പതിക്കുന്നതിനുവേണ്ടി ഫോട്ടോകള്‍ അവരവരുടെ ചെലവില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത് വയനാട്ടില്‍ കാര്‍ഡുകള്‍ തയ്യാറാക്കാന്‍ കാലതാമസത്തിനിടയാക്കി. ഫോട്ടോ എടുക്കുന്നതിനു പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ കുടുമ്പങ്ങള്‍ക്ക് തൊഴില്‍കാര്‍ഡ് ലഭിച്ചതുമില്ല. ഈ നടപടി ക്രമരഹിതമായിരുന്നു.

തൊഴില്‍ കാര്‍ഡിന്റെ കാലാവധി, നല്‍കിയ തീയതി, കുടുമ്പാഗംങ്ങളുടെ ഒപ്പ്/വിരലടയാളം എന്നിവ തൊഴില്‍ കാര്‍ഡുകളില്‍ പലതിലും രേഖപ്പെടുത്താത്തതുകൊണ്ട് , ക്രിത്രിമം തടയുംക സുതാര്യത ഉറപ്പ് വരുത്തുക മുതലായവ അസാധ്യമായിരുന്നു.

തൊഴില്‍ ആവശ്യപ്പെടലും നല്‍കലും.
ഗ്രാമപഞ്ചായത്തില്‍ ജോലി ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമര്‍പ്പിക്കുന്ന തൊഴില്‍ കാര്‍ഡ് ഉടമകള്‍ തൊഴില്‍ ലഭിക്കുന്നതിനു അര്‍ഹരാണ്. തൊഴില്‍ കാര്‍ഡിന്റെ രജിസ്ട്രേഷന്‍ നമ്പര്‍, എന്നുമുതലാണ് തൊഴില്‍ ആവശ്യമുള്ളത്, എത്ര ദിവസം തൊഴില്‍ ചെയ്യാന്‍ സന്നദ്ധമാണ് എന്നീ വിവരങ്ങള്‍ അപേക്ഷയില്‍ ഉണ്ടായിരിക്കണം. ഒരു വര്‍ഷത്തില്‍ വിവിധ ഘട്ടങ്ങളിലായി പല ദിവസങ്ങളില്‍ തൊഴില്‍ ലഭിക്കാന്‍ ഒരൊറ്റ അപേക്ഷ മതിയാകും. അപേക്ഷ ലഭിച്ചു എന്നതിനു തെളിവായി തീയതി വച്ച ഒരു രസീത് അപേക്ഷകനു നല്‍കണം. തൊഴില്‍ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷിച്ച തീയതി മുതല്‍ 15 ദിവസത്തിനകം അപേക്ഷര്‍ക്ക തൊഴില്‍ നല്‍കാന്‍ ഗ്രാമപഞ്ചായത്ത് ബാദ്ധ്യസ്ഥരാണ്. ഒരു ഗ്രാമ പഞ്ചായത്തിനു തൊഴില്‍ നല്‍കാന്‍ കഴിയാതെ വന്നാല്‍ , കാര്‍ഡ് ഉടമക്ക് ജോലി കൊടുക്കാനുള്ള ചുമതല പ്രോഗ്രാം ഓഫീസര്‍ക്കാണ്. ഈ ഓഫീസര്‍ തൊഴില്‍ നല്‍കാന്‍ പരാജയപ്പെടുകയാണെങ്കില്‍ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തൊഴില്‍ നല്‍കുന്നതിനു വേണ്ടി ഇടപെടണം. മറിച്ച്, ഗ്രാമ പഞ്ചായത്തോ, പ്രോഗ്രാം ഓഫീസറോ നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ നിയമത്തില്‍ അനുശാസിക്കുന്ന തൊഴില്‍ ചെയ്യാന്‍ അപേക്ഷകനും ബാദ്ധ്യസ്ഥനാണ്.

ഇത്തരത്തില്‍ തൊഴില്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍, ആ കുടുമ്പത്തിനു തൊഴിലില്ലായ്മാ ബത്ത നല്‍കേണ്ടി വരുന്നു. ഈ ബത്ത കേന്ദ്രം തരില്ല, സംസ്ഥാനം വഹിക്കണം.

ഭൂരിഭാഗം തൊഴില്‍ കാര്‍ഡ് ഉടമകള്‍ തൊഴിലിനു വേണ്ടി അപേക്ഷിച്ചില്ല.
സംസ്ഥാനത്തെ 213840 തൊഴില്‍കാര്‍ഡ് ഉടമകളില്‍ 104920 പേര്‍ മാത്രമാണ് തൊഴില്‍ ആവശ്യപ്പെട്ടത്. അതായത് തൊഴിലിനുവേണ്ടി അപേക്ഷിക്കാത്ത രജിസ്റ്റര്‍ ചെയ്ത കുടുമ്പങ്ങള്‍ 61% ത്തോളം മാത്രം. വയനാട് ജില്ലയിലെ നെന്മേനി ഗ്രാമപഞ്ചായത്തിലെ 4700 തൊഴില്‍ കാര്‍ഡുടമകളില്‍ 950 പേര്‍ മാത്രമാണ് തൊഴിലിനപേക്ഷിച്ചതെന്ന് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.

തൊഴില്‍ കാര്‍ഡുടമകളെ തൊഴിലിനു അപേക്ഷിക്കുന്നതില്‍ നിന്ന് നിയന്ത്രിച്ചു.
തൊഴിലിനുള്ള അപേക്ഷ ചുരുങ്ങിയത് തുടര്‍ച്ചയായി 14 ദിവസത്തേക്കെങ്കിലും വേണ്ടിയായിരിക്കണം. കുടുമ്പത്തിന്റെ ആകെയുള്ള അര്‍ഹതക്ക് വിധേയമായി ഒരാള്‍ അപേക്ഷിക്കുന്ന തൊഴില്‍ദിനങ്ങളുടെ എണ്ണത്തിനോ അയാള്‍ക്ക് നല്‍കിയ തൊഴില്‍ദിനങ്ങളുടെ എണ്ണത്തിനോ പരിധിയില്ല. ആഴ്ചയില്‍ 6 ദിവസത്തില്‍ കവിയാതെ ചുരുങ്ങിയത് 14 ദിവസം തുടര്‍ച്ചയായിട്ടണ് സാധാരണ തൊഴില്‍ നല്‍കുന്ന കാലയളവ്.

വയനാട് ജില്ലയിലെ പരിശോധനക്ക് ശേഷം, സി.ഏ.ജി. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അവിടുത്തെ ഗ്രാമപഞ്ചായത്തുകളില്‍ തൊഴില്‍ അനുവദിക്കുന്നതില്‍ സത്യസന്ധവും നീതിയുക്തവുമായ ഒരു മാനദണ്ഢവും പാലിച്ചിരുന്നില്ലെന്നാണ്. ധാരാളം ഉദാഹരണങ്ങളും എടുത്തു കാണിച്ചിട്ടുണ്ട്. അപേക്ഷ ലഭിച്ചതിനു തെളിവായി തീയതി രേഖപ്പെടുത്തിയ രസിത് നല്‍കിയതേയില്ല.

തൊഴിലുറപ്പു ദിനം.
തൊഴിലിനുള്ള അപേക്ഷകളിന്മേല്‍ നടപടി സ്വീകരിക്കുന്നതിനും വിവരങ്ങള്‍ വെളിപ്പെടുത്തുക, തൊഴില്‍ അനുവദിക്കുക, വേതനവും തൊഴിലില്ലായ്മാ ബത്തയും വിതരനം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ആഴ്ചയില്‍ ഒരു നിശ്ചിതദിവസം തൊഴിലുറപ്പുദിനമായി നീക്കിവക്കണമായിരുന്നു. ഒരു ഗ്രാമപഞ്ചായത്തിലും അങ്ങനെയൊരു ദിവസം ഉണ്ടായില്ല. അതായത് പദ്ധതി നടത്തികൊണ്ടിരുന്നത് സുത്യാര്യമായിട്ടേ ആയിരുന്നില്ല.

പദ്ധതി വ്യപനത്തിലുള്ള ന്യൂന്നത
തൊഴില്‍ നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പരമമായ ലക്ഷ്യം. പക്ഷേ സംസ്ഥാനത്ത് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 267614 കുടുമ്പങ്ങളില്‍ 99107 കുടുമ്പങ്ങള്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്. അതില്‍ തന്നെ പദ്ധതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതു പോലെ 100 ദിവസത്തെ തൊഴില്‍ നല്‍കിയത് വെറും 537 കുടുമ്പങ്ങള്‍ക്ക് മാത്രം. എന്നിട്ട് മുക്കിലും മൂലയിലും സഖാക്കള്‍ പ്രസംഗിക്കുത്, കേരളത്തില്‍ 30% തോളം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെയാണു പോലും.

തൊഴില്‍ അനുവദിച്ച വിവരം തൊഴില്‍കാര്‍ഡ് ഉടമകളെ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള മേല്‍‌വിലാസത്തില്‍ കത്തുവഴി അറിയിക്കുകയും ഗ്രാമപഞ്ചായത്തുകളുടേയും പ്രോഗ്രാം ഓഫീസറുടെയും ഓഫീസ്സുകളില്‍ പരസ്യം ചെയ്യുകയും വേണം. അക്കൌണ്ടന്റ് ജനറല്‍ പരിശോധിച്ച ഏതെങ്കിലും ഗ്രാമപഞ്ചായത്തോ, ബ്ലോക്കോ തൊഴില്‍ അനുവദിച്ച വിവരം അറിയിച്ചുകൊണ്ട് ഗുണഭോക്താക്കള്‍ക്ക് കത്തയച്ചിട്ടില്ല, പരസ്യപ്പെടുത്തിയിട്ടും ഇല്ല. അതെങ്ങനെ ചെയ്യും. (തൊഴില്‍ നല്‍കുന്ന്ത് തങ്ങള്‍ ചെയ്തു കൊടുക്കുന്ന ഔദാര്യമായിട്ടല്ലേ ഈ ഉദ്ദ്യോഗസ്ഥര്‍ കാണുന്നത്.)

ഒരപേക്ഷയില്‍ തന്നെ വിവിധ കാലയളവിലേക്ക് തൊഴില്‍ ആവശ്യപ്പെടാമെന്നും ജോലി കഴിഞ്ഞ് 15 ദിവസത്തിനകം വേതനം വിതരണം ചെയ്തിട്ടില്ലെങ്കില്‍ നഷ്ടപരിഹാരത്തിനു അര്‍ഹതയുണ്ടെന്നും നിയമത്തില്‍ ഉള്ള കാര്യം പഞ്ചായത്ത് ഓഫീസിലുള്ളവര്‍ക്ക് പോലും അറിയില്ലായിരുന്നു. നിയമം അനുശാസിക്കുന്ന അവകാശങ്ങളേയും അര്‍ഹതകളേയും സംബന്ധിച്ച ഗുണഭോക്താക്കളുടെ അറിവില്ലായ്മ തൊഴില്‍ ആവശ്യപ്പെടുന്ന തോത് കുറക്കാനിടയാക്കി. (ഗുണഭോക്താക്കള്‍ക്ക് അറിവ് കൂടിയാല്‍ അപേക്ഷകള്‍ കൂടും, ഓഫീസില്‍ പണി കൂടും, എന്തിനാ വേണ്ടാത്ത തൊന്തരവിനൊക്കെ പോണത്, അല്ലേ)

വേതന വിതരണം.
ഈ പദ്ധതിയുടെ ഏറ്റവും പ്രധാനമായ ഒരു ഘടകമാണ് വേതനവിതരണം. കര്‍ഷകതൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ വേതന നിരക്കായ 125 രൂപ ഈ പദ്ധതിക്കും ബാധകമാക്കി. ഒരു ദിവസം 7 മണിക്കൂര്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഒരു കാരണവശാലും 125 രൂപയില്‍ താഴ്ന്ന വേതനം നല്‍കാവുന്നതല്ല. തുല്യവേതനത്തിനു സ്ത്രീയും പുരുഷനും ഒരു പോലെ അര്‍ഹരാണ്. സമയബന്ധിത നിരക്കിലോ, ചെയ്ത ജോലിയുടെ അളവിന്റെ അടിസ്ഥാനമാക്കിയുള്ള നിരക്കിലോ വേതനം നല്‍കാവുന്നതാണ്. സമയബന്ധിത നിരക്കിലാണെങ്കില്‍ ഒരു ദിവസം 7 മണിക്കൂര്‍ പണിയെടുക്കുന്ന ഒരാള്‍ക്ക് ചെയ്ത ജോലിയുടെ അളവു നോക്കാതെ മുഴുവന്‍ വേതനത്തിനും അര്‍ഹതയുള്ളപ്പോള്‍, ചെയ്ത ജോലിയുടെ അളവിന്റെ അടിസ്ഥാനത്തിലുള്ള നിരക്കിലാണെങ്കില്‍ ഓരോരുത്തരും ചെയ്ത ജോലി എത്രയാണെന്നു അളന്നു തിട്ടപ്പെടുത്തിയതിനു ശേഷം അതിന്റെ അടിസ്ഥാനത്തിലായിരിക്കും വേതനം ലഭിക്കുന്നത്. ഇതൊക്കെയാണ് നിയമം.

പരിശോധിച്ച 16 ഗ്രാമപഞ്ചായത്തുകളിലും പ്രവര്‍ത്തികള്‍ നടത്തിയപ്പോള്‍ അക്കൌണ്ടന്റ് ജനറല്‍ കണ്ടത് ശരാശരി വേതനം 60 രൂപയായിരുന്നു. തല്പരകക്ഷികള്‍ ഇതിനെ ചൂഷണമെന്നു വിളിച്ചേക്കാം. ഇക്കാരണവും തൊഴില്‍ ആവശ്യപ്പെടുന്നതില്‍ നിന്നും തൊഴിലാളികളെ പിന്‍‌തിരിപ്പിച്ചു.

ഏറ്റവും കുറഞ്ഞത് 125 രൂപയെന്നത് ജോലിസ്ഥലത്ത് പ്രദര്‍ശിപ്പിച്ചിരിക്കണമെന്നത് നിയമപ്രകാരം ആവശ്യമായിരുന്നു. പക്ഷേ ഒരിടത്തും അങ്ങനെ ചെയ്തില്ല. പകരം തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടുകളില്‍ നേരിട്ട് വരവു വയ്ക്കുകയായിരുന്നു. തല്‍ഫലമായി ഗുണഭോക്താക്കള്‍ കുറഞ്ഞ കൂലിയെപറ്റി അജ്ഞരും അത്രത്തോളം അതു സുതാര്യതെയെ ബാധിക്കയും ചെയ്തു.

നിയമം അനുസരിച്ച് വേതന വിതരണം പ്രതിവാരാടിസ്ഥാനത്തിലോ അല്ലെങ്കില്‍ തൊഴില്‍ ചെയ്ത തീയതി മുതല്‍ ഒരു കാരനവശാലും 14 ദിവസത്തില്‍ കവിയാതെയോ ആകണം. എന്നാല്‍ വയനാടു ജില്ലയില്‍ അക്കൌണ്ടന്റ് ജനറല്‍ പരിശോധിച്ച എല്ലാ ഗ്രാമപഞ്ചായത്തുകളിലേയും പ്രവൃത്തികളില്‍ വേതനവിതരണം 56 ദിവസം വരെ വൈകിയിരുന്നു. ഏറ്റവും കൂടുതല്‍ വൈകിയത് മേപ്പാടി ഗ്രാമപഞ്ചായത്തിലായിരുന്നു. നിയമമനുസരിച്ചുള്ള (1936 ലെ വേതന വിതരണ നിയമം) നഷ്ടപരിഹാരം ആരും നല്‍കിയില്ല. അന്നന്നുള്ള അഷ്ടിക്കുള്ള വക കാണാനാണ് തൊഴിലും തേടി പഞ്ചായത്തിനെ സമീപിച്ചതും, സര്‍ക്കാര്‍ നിയമമുണ്ടാക്കിയതും. ഈ കാലതാമസത്തിനിടയാക്കിയ ഏമാന്മാര്‍ക്ക് ഒന്നാം തീയതി ശമ്പളം കിട്ടിയില്ലെങ്കില്‍ പുകിലെന്താകുമായിരുന്നു. ക്രിമിനല്‍ കുറ്റമല്ലേ അവര്‍ കാണിച്ചത്.

മസ്റ്റര്‍ റോളിലും തൊഴില്‍ കാര്‍ഡുകളിലും വിതരണം നടത്തിയ് വേതനത്തിന്റെ വിവരം രേഖപ്പെടുത്തണമെന്നത് നിര്‍ബന്ധമായിരുന്നു. പാലക്കാട് ജില്ലയില്‍ മസ്റ്റര്‍ റോളില്‍ മാത്രം രേഖപ്പെടുത്തിവിട്ടു. വിതരണം ചെയ്ത തൊഴില്‍ കാര്‍ഡുകളില്‍ വേതനം രേഖപ്പെടുത്താനുള്ള സ്ഥലം പോലും ഉണ്ടായില്ല. ആരെങ്കിലും വന്നു മസ്റ്റര്‍ റോളില്‍ കുടി എഴുതിയെടുത്തതു തന്നെയാണ് തൊഴിലാളിക്ക് കൊടുത്തതെന്ന് പരിശോധിച്ച് കണ്ടുപിടിക്കുന്നതൊഴിവാക്കണ്ടേ; പരിശോധിക്കുന്നത് അക്കൌണ്ടന്റ് ജനറലല്ല, ദൈവം തമ്പുരാന്‍ വന്നാലും പിടികൊടുക്കാതിരിക്കാനുള്ള വേലകളെല്ലാം നമ്മുടെ ഏമാന്മാര്‍ക്കറിയാം.

വേതന വിതരണം സുഗമമാക്കുന്ന് അടിസ്ഥാന രേഖകളില്‍ സുപ്രധാനമാണ് മസ്റ്റര്‍ രോള്‍. ഹാജരായതും വിട്ടുനിന്നതും ആയ തൊഴിലാളികളുടെ വിവരങ്ങള്‍, വിതരണം നടത്തിയ വേതനം, വേതനം പറ്റിയ ആളുടെ ഒപ്പ്/ വിരലടയാളം എന്നിവ രേഖപ്പെടുത്തിയതും സമാനമല്ലാത്ത തിരിച്ചറിയല്‍ നമ്പരുകളുള്ളതുമായ പ്രത്യേകം മസ്റ്റര്‍ റോള്‍ ഓരോപ്രവര്‍ത്തിക്കും സൂക്ഷിക്കേണ്ടതുണ്ട്. എങ്കിലല്ലേ, കണക്കുകള്‍ എല്ലാം ശരിയാണെന്ന് ആര്‍ക്കെങ്കിലും പരിശോധിച്ച് ഉറപ്പ് വരുത്താന്‍ കഴിയൂ. എന്നാല്‍ ഓരോ ഗ്രാമപഞ്ചായത്തും അവര്‍ക്ക് തോന്നിയ വിധത്തില്‍, ആരു വന്നാലും ഒന്നും മനസ്സിലാക്കാന്‍ കഴിയാത്തവിധത്തില്‍ മസ്റ്റര്‍ റോള്‍ എഴുതി സൂക്ഷിച്ചു.

പുതിയ സംവിധാനമല്ലേ, ഞങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാ, സാര്‍.
അവര്‍ക്ക പറഞ്ഞു കൊടുക്കാനല്ലേ ഏമാര്‍ മാര്‍. അവര്‍ക്കും അറിയില്ല, സാര്‍.
ഇവിടെ ജനപ്രതിനിധകളല്ലേ പഞ്ചായത്തംഗങ്ങള്‍? അവരൊന്നും ചോദിക്കാറില്ലേ? കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ട്യ പദ്ധതിയുടെ ഇംഗ്ലീഷിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവരെല്ലാം കാണുന്നുണ്ട്, സാര്‍.
പോരേ, പൂരം.

തൊഴിലില്ലായ്മ ബത്ത:
തൊഴിലിനപേക്ഷിച്ച ഒരു തൊഴിലാളിക്ക് തൊഴില്‍ ആവശ്യപ്പെട്ട തീയതി മുതല്‍ 15 ദിവസത്തിനകം തൊഴില്‍ നല്‍കിയില്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ തൊഴിലില്ലായ്മ ബത്ത നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്. അങ്ങനെ നിശ്ചയിക്കുന്ന നിരക്ക് ആദ്യത്തെ മുപ്പത് ദിവസത്തേക്ക് വേതനനിരക്കിന്റെ നാലിലൊന്നില്‍ കുറയാന്‍ പാടില്ലാത്തതും പിന്നീടുള്ള ദിവസങ്ങള്‍ക്ക് വേതനനിരക്കിന്റെ പകുതിയില്‍ കുറയാന്‍ പാടില്ലാത്തതും ആകുന്നു. ഇത് നിയമം.

സംസ്ഥാനത്ത് 213840 തൊഴില്‍ കാര്‍ഡുടമകള്‍ ഉള്ളതില്‍ 104927 പേര്‍ തൊഴിലിനപേക്ഷിച്ചു. എന്നാല്‍ നിയമം ഉറപ്പുനല്‍കിയതു പ്രകാരം 537 കുടുമ്പങ്ങള്‍ക്ക് മാത്രമാണ് 100 ദിവസത്തെ തൊഴില്‍ നല്‍കാനായത്. ഒരുത്തര്‍ക്കും തൊഴിലില്ലായ്മാ ബത്ത നല്‍കിയതേയില്ല. 30% പേര്‍ ദാരിദ്ര്യ രേഖക്ക് താഴ്യുള്ളവര്‍ പാര്‍ക്കുന്ന സംസ്ഥാനമാണിതെന്നോര്‍ക്കണം. കൊടുക്കുന്ന വേതനം മുഴുവന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും തിരിയെ കിട്ടുന്നതാണെന്നും ഓര്‍ക്കണം.

അക്കൌണ്ട്ന്റ് ജനറല്‍ കണക്കാക്കിയിരിക്കുന്നത്, 105.53 കോടി യുടെ വേതനമാണ് ബത്തയായി കൊടുത്തിട്ട് കേന്ദ്രത്തില്‍ നിന്നും ചോദിച്ച് വാങ്ങേണ്ടിയിരുന്നത്. ഒരു പൈസ കൊടുത്തതുമില്ല, കിട്ടിയതുമില്ല.

പ്രവൃത്തി നിര്‍വഹണം.
ജലസംരക്ഷണം, വറള്‍ച്ചനിവാരണം, ജലസേചനത്തിനുള്ള കനാലുകള്‍, മുന്‍‌ഗണനാവിഭാഗത്തിലുള്ള ഗുണഭോക്താക്കളുടെ ഭൂമിയില്‍ ജലസേചന സൌകര്യം ഏര്‍പ്പെടുത്തുക , പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം, ഭൂവികസനം, വെള്ളപ്പൊക്ക നിയന്ത്രണം , ഗ്രാമീണ പാതകള്‍ എന്നീ എട്ടു വിഭാഗങ്ങളില്‍ പെട്ട പ്രവൃത്തികള്‍ക്കാണ് ഈ നിയമത്തിന്‍ കീഴില്‍ പ്രാമുഖ്യം. സംസ്ഥാനത്ത് എല്ലാ പ്രവൃത്തികളും ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കുകയും കരാറുകാരെ പ്രവൃത്തി നിര്‍വഹണത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്യണം. ഇതു നിയമം.

ഈ നിയമം വയനാട് ജില്ലയില്‍ പ്രാവര്‍ത്തികമാക്കിയതെങ്ങനെയെന്നരിയണ്ടേ? ഇവിടുത്തെ രണ്ട് ഗ്രാമപഞ്ചായത്തുകളായ നെന്മേനിയിലും വെള്ളമുണ്ടയിലും അവയുടെ പ്രദേശത്തുള്ള സ്വകാര്യ വിദ്യാലയങ്ങളില്‍ കളിസ്ഥലങ്ങള്‍ ഉണ്ടാക്കികൊടുത്തു. ചെലവായ 2.20 ലക്ഷം രൂപ മുഴുവന്‍ തൊഴിലുറപ്പുപദ്ധതി വഴി ചെലവഴിച്ചു. നിയമത്തിനു ഘടകവിരുദ്ധം. പക്ഷേ ആര്‍ ചോദിക്കാന്‍ ?.

തൊഴില്‍ ചെയ്യുവാന്‍ സാധനസാമഗ്രികള്‍ ആവശ്യമെങ്കില്‍, അതും ഈ പദ്ധതിയില്‍ വകവച്ചുതന്നെ വാങ്ങികൊടുക്കണം. എന്നാല്‍ പദ്ധതിവേണ്ടി അനുവദിക്കുന്ന തുകയുടെ 60% എങ്കിലും അവിദഗ്ദതൊഴില്‍ നല്‍കുന്നതിനുവേണ്ടി വിനിയോഗിക്കപ്പെടണം. ഇതു നിയമം.

പാ‍ലക്കാടു ജില്ലയില്‍ പരിശോധന നടത്തിയ പുതിശ്ശേരി ഗ്രാമത്തില്‍ നടപ്പാക്കിയ 20 പ്രവൃത്തികളില്‍ ഒന്നിലും ഈ നിയമം നോക്കാതെ സാധനസാമഗ്രികള്‍ വാങ്ങിക്കൂട്ടി.

പ്രീയ വായനക്കരേ, ഇപ്പോള്‍ മനസ്സിലായില്ലേ, നമ്മുടെ സംസ്ഥാനത്ത് ജനസംഖ്യയുടെ 30% പേരെ ദാരിദ്ര്യരേഖക്ക് താഴെ നിലനിറുത്താന്‍ നാം പെടുന്ന പാട്.

ആധാരം: സി.ഏ.ജി റിപ്പോര്‍ട്ട് (2008)

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: അറിഞ്ഞതും അറിയാത്തതും

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി:

നിങ്ങള്‍ക്കറിയാമോ?

  • ഒരു തൊഴിലിനായി അപേക്ഷ കൊടുത്താല്‍ 15 ദിവസത്തിനുള്ളില്‍ തൊഴില്‍ നല്‍കണം. അതിനുവേണ്ടുന്ന വേതനം മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കും;

തൊഴില്‍ നല്‍കിയില്ലെങ്കിലൊ?

  • അപേക്ഷകനു തൊഴിലില്ലാ ബത്ത കൊടുക്കേണ്ടി വരും. അതിന്റെ ചെലവു മുഴുവന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വന്തം ഖജനാവില്‍ നിന്നും കണ്ടെത്തണം.

നമ്മുടെ രാജ്യത്ത് അതും കേരളത്തിലെ പാലക്കാടും വയനാടും നടപ്പാക്കിയ ഒരു പദ്ധതിയെ പറ്റിയാണ് മേലുദ്ധരിച്ചത്. ഇത്രയും കര്‍ക്കശവും ഗംഭീരവുമായ ഒരു നിയമം നടപ്പാക്കിയിട്ടും അത് എത്രത്തോളം വിപ്ലവം സൃഷ്ടിച്ചു എന്നറിയാനുള്ള ഒരു ശ്രമമാണിവിടെ നടത്തുന്നത്:

ഗ്രാമീണതൊഴിലുറപ്പുപദ്ധതിയെപറ്റി അറിയാന്‍ , അടുത്തറിയാന്‍ , ആധികാരികമായറിയാനുള്ള ഒരു എളിയ ശ്രമം.

അഭ്യസ്ഥവിദ്യരായ നാം ഇതറിഞ്ഞിരിക്കേണ്ടത് നമുക്കുവേണ്ടിയല്ല, മറിച്ച് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ വേണ്ടിയാണ്.
ഇതു ലക്ഷ്യമിട്ടിരിക്കുന്നത് വിദ്യാഭാസമില്ലാത്ത തൊഴില്‍ രഹിതരായ ഗ്രാമീണരെയാണ്. പലരും ഇതിനെപറ്റി കേട്ടിട്ടുണ്ടാകാം. പക്ഷേ ഭൂരിഭാഗം പേരും ഇതിന്റെ നൂലാമാലകളെപറ്റി അജ്ഞരാണ്. ഈ പദ്ധതിയെപറ്റി നമുക്കവരോട് പറയാന്‍ കഴിഞ്ഞാല്‍ അതുതന്നെ വലിയൊരുകാര്യമാണ്. അതിനു വേണ്ടിയെങ്കിലും എന്താണ് തൊഴിലുറപ്പ് പദ്ധതിയെന്നു മനസ്സിലാക്കി വയ്ക്കാം. ഞാന്‍ ആ ഉദ്ദേശത്തോടെയാണ് ഇതെന്താണെന്നു പഠിക്കാന്‍ ശ്രമിച്ചത്. കേരളത്തില്‍ ആദ്യമായി നടപ്പാക്കിയത് പാലക്കടും വയനാടുമാണ്. ഞാന്‍ ശേഖരിച്ച വിവരങ്ങള്‍ വായനക്കാരോട് പങ്കുവയ്ക്കുന്നു.

ആമുഖം.
അവിദഗ്ദതൊഴിലില്‍ ഏര്‍പ്പെടാന്‍ സന്നദ്ധരായ പ്രായപൂര്‍ത്തിയായ അംഗങ്ങളുള്ള ഏതൊരു ഗ്രാമീണ കുടുമ്പത്തിനും ഓരോ സാമ്പത്തിക വര്‍ഷവും 100 ദിവസത്തെ തൊഴില്‍ ഉറപ്പ് നല്‍കുന്നതാണ് 2005 സെപ്റ്റമ്പറില്‍ പുറപ്പെടുവിച്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം.

കേരള സര്‍ക്കാര്‍ 2006 ജൂണില്‍ കേരളാ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നല്‍കി. സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പിന്നാക്ക ജില്ലകളായ പാലക്കാടും വയനാടും ഈ പദ്ധതി 2006-07 മുതല്‍ നടപ്പാക്കി. 2008 മുതല്‍ സംസ്ഥാനം മുഴുവന്‍ നടപ്പാക്കി. എന്നാലും ഇനിയെഴുതിയിരിക്കുന്നതെല്ലാം പാലക്കാടും വയനാടും ഈ പദ്ധതി നടപ്പാക്കിയ രീതിയെ അടിസ്ഥാനമാക്കിയാണ്.

പാലക്കടും വയനാടും ഇതായിരുന്നു അന്നത്തെ സ്ഥിതി:


അതാതിടത്തെ ഗ്രാമപഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗ്രാമീണ കുടുമ്പങ്ങള്‍ക്ക് ഒരു വര്‍ഷം വേതനത്തോടെയുള്ള 100 ദിവസത്തെ തൊഴിലിനോ അല്ലെങ്കില്‍ നിശ്ചിതനിരക്കിലുള്ള തൊഴിലില്ലായ്മ ബത്തക്കോ അര്‍ഹതയുണ്ട്.

കേരള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ താഴെപറയുന്ന കാര്യങ്ങള്‍ നിഷ്കര്‍ഷിച്ചിരിക്കുന്നു:
  • പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്താവുന്ന പ്രവൃത്തികള്‍
  • തൊഴില്‍ ലഭിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ അര്‍ഹത
  • സംസ്ഥാന സര്‍ക്കാര്‍ തലം മുതല്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തു തലങ്ങള്‍ വരെയുള്ള വിവിധ ഉദ്ദ്യോഗസ്ഥരുടെ പങ്കും ചുമതലകളും
  • ആസൂത്രണം, കാര്യനടത്തിപ്പ്, രജിസ്ട്രേഷന്‍ , തൊഴില്‍ നല്‍കല്‍, പ്രവൃത്തി നിര്‍വഹണം, വേതനവും തൊഴിലില്ലായ്മബത്തയും നല്‍കല്‍, മുതലായവയുടെ വിശദമായ നടപടി ക്രമങ്ങള്‍
പ്രധാന ലക്ഷ്യങ്ങള്‍ ഇവയായിരുന്നു:
  1. അവിദഗ്ദ്ധ തൊഴിലില്‍ ഏര്‍പ്പെടാന്‍ സന്നദ്ധരായ പ്രായപൂര്‍ത്തിയായ അംഗങ്ങളുള്ള ഓരോ ഗ്രമീണ കുടുമ്പത്തിനും സംസ്ഥാനത്ത് നിലവിലുള്ള കുറഞ്ഞകൂലി നിരക്കില്‍ ഓരോ സാമ്പത്തിക വര്‍ഷവും 100 ദിവസത്തെ തൊഴില്‍ നല്‍കുന്നതിനോ അല്ലെങ്കില്‍ തൊഴിലില്ലായ്മ ബത്ത നല്‍കുന്നതിനോ നിയമപരമായ ഉറപ്പ് നല്‍കുക.
  2. ഗ്രാമപഞ്ചായത്തുകള്‍ക്കും ഗ്രാമീണ ജനങ്ങള്‍ക്കും വേണ്ടി സ്ഥായിയായ ആസ്ഥികള്‍ സൃഷ്ടിക്കുക.

പ്രകൃതി സംരക്ഷണം, ഗ്രാമീണ സ്ത്രീ ശാക്തീകരണം, ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റം കുറക്കല്‍, സാമൂഹ്യ സമതുലിതാവസ്ഥ പരിപോഷിപ്പിക്കല്‍ മുതലായവ സ്വാഭാവികമായും പ്രധാനലക്ഷ്യം നിറവേറ്റുന്നതോടൊപ്പം ഉണ്ടായികൊള്ളുമെന്നും പ്രതീക്ഷിക്കുന്നു.

ഇനിയെഴുതുന്നതെല്ലാം പാലക്കാടും വയനാടും ഈ പദ്ധതി നടപ്പാക്കിയ രീതികളെപറ്റി സംസ്ഥാന അക്കൌണ്ടന്റ് ജനറല്‍ പഠന വിധേയമാക്കിയപ്പോള്‍ കണ്ടെത്തിയ കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ ഇതിന്റെ ആധികാരികതയില്‍ ഒട്ടും സംശയിക്കേണ്ട കാര്യമില്ല.

സംഘടനാ രൂപം.
ദേശീയ തലത്തില്‍ നടപ്പാക്കുന്നതിനു നിയുക്തമായ് ഗ്രാമവികസന മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് സമയോചിതവും പര്യാപ്തവുമായ സാമ്പത്തിക സഹായം നല്‍കുന്നതിനു വേണ്ടി ഒരു കേന്ദ്ര തൊഴിലുറപ്പ് സമിതി രൂപീകരിച്ചു. പദ്ധതി നടത്തിപ്പിന്മേല്‍ സംസ്ഥാനസര്‍ക്കാരിനു ഉപദേശം നല്‍കുന്നതിനും അതിന്റെ വിലയിരുത്തലിനും അവലോകനത്തിനുമായി സംസ്ഥാനഗ്രാമവികസന മന്ത്രി അദ്ധ്യക്ഷനായ സംസ്ഥാന തൊഴിലുറപ്പു സമിതി സംസ്ഥാന തലത്തില്‍ 2006 മാര്‍ച്ചില്‍ രൂപീകരിക്കുകയുണ്ടായി. നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും യുക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നു ഉറപ്പു വരുത്തുന്നതിനുമായി ഗ്രാമവികസന കമ്മീഷ്ണറെ സംസ്ഥാന്‍ ഗ്രാമീണ തൊഴിലുറപ്പ് കമ്മിഷ്ണറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ജില്ലാ തലത്തില്‍ പദ്ധതി നടത്തിപ്പിനു ഉത്തരവാദപ്പെട്ട ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായി ജില്ലാ കളക്ടര്‍മാരെ ചുമതലയേള്‍പ്പിക്കുകയും ചെയ്തു. ബ്ലോക്ക് വികസന ഓഫീസറില്‍ താഴെയല്ലാത്ത ഒരുദ്ദ്യോഗസ്ഥനാണ് പദ്ധതിയുടെ ബ്ലോക്ക്തല നിര്‍വഹണത്തിനായി നിയോഗിക്കപ്പെട്ട പ്രോഗ്രാം ഓഫീസര്‍. ഗ്രാമതലത്തിലാകട്ടെ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് പദ്ധതിനിര്‍വഹണത്തിന്റെ ചുമതല.

വിവിധ വകുപ്പുകള്‍, സര്‍ക്കാരിതര സംഘടനകള്‍, കേന്ദ്രസംസ്ഥാനസര്‍ക്കാര്‍ സംരംഭങ്ങള്‍, സ്വയം സഹായസംഘങ്ങള്‍ എന്നിവയെയും പദ്ധതിനിര്‍വഹണ ഏജന്‍സികളായി നിയമിക്കാമെങ്കിലും (നിയമപ്രകാരം) കേരളസംസ്ഥാനത്ത് ഇവയൊന്നിനേയും നിര്‍വഹണ ഏജന്‍സികളാക്കിയില്ല.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവില വന്നതു മുതല്‍ ആറു മാസത്തിനകം സംസ്ഥാനങ്ങളും അത്തരത്തിലൊരു പദ്ധതിക്ക് രൂപം നല്‍കണമായിരുന്നു. 2006 മാര്‍ച്ച് നാലിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കണമായിരുന്നെങ്കിലും മൂന്നു മാസത്തെ കാലതാമസത്തിനു ശേഷം 2006 ജുണ്‍ 23 നു തുടങ്ങിയതു തന്നെ ആശ്വാസം. പക്ഷേ ഏതൊരു പദ്ധതിയും നിയമം കൊണ്ടു മാത്രം പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ല. അതു നടപ്പിലാക്കാന്‍ വേണ്ടുന്ന ചട്ടങ്ങളും നിര്‍മ്മിക്കണം. നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചട്ടങ്ങളിലാണ് വിശദീകരിക്കുന്നത്. ഇതിനു വേണ്ടിയുള്ള ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ വളരെയധികം താമസിച്ചു. അതിന്റെ അഭാവത്തില്‍, വിവിധ ഘട്ടങ്ങളായ പ്രചാരണം, വീടുവീടാന്തരമുള്ള സര്‍വ്വേ, രജിസ്ട്രേഷന്‍ , തൊഴില്‍ കാര്‍ഡുകളുടെ വിതരണം, തൊഴില്‍ നല്‍കല്‍ മുതലായവയെ പ്രതികൂലമായി ബാധിച്ചു.

ആസൂത്രണം: ഒരു പദ്ധതിയുടെ വിജയകരമായ് നിര്‍വ്വഹണത്തിനു ആസൂത്രണം വളരെ നിര്‍ണ്ണായകമാണ്‍്. ഗുണനിലവാരമുള്ള ആസ്തികളുടെ സൃഷ്ടി സാധ്യമാകത്തക്ക വിധത്തില്‍ പ്രവൃത്തികളുടെ തെരഞ്ഞെടുപ്പും രൂപകല്പനയും ഉറപ്പുവരുത്തുന്നതോടൊപ്പം ആവശ്യമായ സമയത്തും പര്യാപ്തമായ രീതിയിലും തൊഴില്‍ സൃഷ്ടിക്കുക എന്നുള്ളതാണ് വിജയത്തിന്റെ പ്രധാന സൂചിക. ആവശ്യപ്പെടുമ്പോഴെല്ലാം പ്രത്യുല്പാദനപരമായ തൊഴില്‍ നല്‍കാന്‍ ഓരോ ജില്ലയും കാലേകൂട്ടി സജ്ജമാണെന്നു ഉറപ്പുവരുത്തുക എന്നതാണ് അസൂത്രണ പ്രക്രിയയുടെ അടിസ്ഥാന ലക്ഷ്യം. നമ്മുടെ ജില്ലകള്‍ ഈ പ്രക്രിയയില്‍ അമ്പേ പരാജയപ്പെട്ടുവെന്ന് കാണുന്നതില്‍ ദുഃഖമുണ്ട്.

ധനാഗമം:

ഈ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ പണം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ താഴെപ്പറയുന്ന വിധത്തില്‍ നല്‍കുന്നു:
  • അവിദഗ്ദ്ധ തൊഴിലാളികളുടെ മുഴുവന്‍ വേതനവും കേന്ദ്രം നല്‍കും. എന്നാല്‍ തൊഴിലില്ലായ്മ ബത്ത കൊടുക്കേണ്ടി വന്നാല്‍ അതു സംസ്ഥാനം മുടക്കണം.
  • വിദഗ്ദ്ധ / അര്‍ദ്ധ വിദഗ്ദ്ധ തൊഴിലാളികളുടേയും സാധനസാമഗ്രികളുടേയും വിലയുടെ 75% കേന്ദ്രവും ബാക്കി 25% സംസ്ഥാനവും വഹിക്കണം.
  • കേന്ദ്ര തൊഴിലുറപ്പ് കൌണ്‍സിലിന്റേയും പ്രോഗ്രാം ഓഫീസര്‍മാരുടേയും അവരുടെ ഉദ്ദ്യോഗസ്ഥരുടേയും ഭരണപരമായ ചെലവുകള്‍ കേന്ദ്രസര്‍ക്കാരും, സംസ്ഥാന തൊഴിലുറപ്പു കൌണ്‍സിലിന്റെ ഭരണപരമായ ചെലവുകള്‍ സംസ്ഥാന സര്‍ക്കാരും വഹിക്കേണ്ടതാണ്.
ചുരുക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനു ഈ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി ചെലവിടേണ്ടതു തുച്ഛമായ സംഖ്യ മാത്രം.

സംസ്ഥാന തൊഴിലുറപ്പ് ഫണ്ട്.
ചാക്രിക ഫണ്ടായി ചെലവഴിക്കേണ്ടതും നോക്കി നടത്തേണ്ടതുമായ സംസ്ഥാന തൊഴിലുറപ്പ് ഫണ്ട് എന്നൊരു ഫണ്ട് വിജ്ഞാപനം വഴി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കേണ്ടതായിരുന്നു. നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കരുസൃതമായി അതിന്റെ ഉപയോഗവും നോക്കി നടത്തലും ഉറപ്പു വരുത്തുന്നതിനു വേണ്ടി അതോടൊപ്പം ചട്ടങ്ങളും ഉണ്ടാക്കേണ്ടിയിരുന്നു. പക്ഷേ അത്തരത്തിലുള്ള ഒരു ഫണ്ടോ, അതിനുവേണ്ടിയുള്ള ചട്ടങ്ങളോ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. അതുപോലെ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളില്‍ രൂപീകരിക്കേണ്ടിയിരുന്ന ചാക്രികഫണ്ടുകളും സ്ഥാപിതമായില്ല. ചാക്രിക ഫണ്ടുകളുടെ അഭാവത്തില്‍ പദ്ധതി നടത്തിപ്പിനുവേണ്ടി നടത്തിയ പണമിടപാടുകള്‍ അവയുടെ പരിധിക്കു പുറത്തായിരുന്നു. പദ്ധതിക്കുവേണ്ടി തുടങ്ങിയ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഗ്രാമവികസനമന്ത്രാലയം കേന്ദ്രവിഹിതം നേരിട്ട് കൈമാറിയപ്പോള്‍ സംസ്ഥാനവിഹിതം ഗ്രാമവികസന കമ്മിഷ്ണര്‍ മുഖേനയാണ് അവര്‍ക്ക് നല്‍കിയത്. ഇത് പദ്ധതി നിയമത്തില്‍ പറഞ്ഞതിനു കടകവിരുദ്ധമാണ്. യഥാര്‍ത്ഥ തൊഴിലാളിക്ക് പണം കിട്ടുന്നതില്‍ താമസം വരുത്താനേ ഈ സംവിധാനങ്ങള്‍ ഉപകരിച്ചുള്ളൂ. അതുകൊണ്ട് തൊഴിലാളികള്‍ പദ്ധതിക്കു നേരേ മുഖം തിരിച്ചു നിന്നു. ഉദാഹരണത്തിനു, പാലക്കാട്ടെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ബാങ്ക് അക്കൌണ്ട് പ്രകാരം ചെലവഴിക്കാതെ ബാക്കിയുണ്ടായിരുന്ന തുക 9.08 കോടി രൂപയായിരുന്നു.

മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ഈ പദ്ധതിയുടെ പണം സൂക്ഷിക്കുന്നതിനു പൊതുമേഖലാ ബാങ്കുകളില്‍ മാത്രമേ അക്കൌണ്ട് തുടങ്ങാവു. പാലക്കാട് ജില്ലയില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും ഗ്രാമപഞ്ചായത്തുകളും തുടങ്ങിയിട്ടുള്ള 15 ബാങ്ക് അക്കൌണ്ടുകളില്‍ നാലെണ്ണം ഇടപാടുകളൊന്നും നടക്കാത്തതും പിന്നൊരു നാലെണ്ണം സ്വകാര്യബാങ്കുകളിലും ആയിരുന്നു.

  • ഫെഡറല്‍ ബാങ്ക് = 36 ലക്ഷം
  • സൌത്ത് ഇന്‍ഡ്യന്‍ ബാങ്ക് =27 ലക്ഷം
  • കാത്തലിക്ക് സിറിയന്‍ ബാങ്ക് =18 ലക്ഷം
  • ധനലക്ഷ്മി ബാങ്ക് = 9 ലക്ഷം
  • കോര്‍പ്പറേഷന്‍ ബാങ്ക് = 9 ലക്ഷം
ഇങ്ങനെയായിരുന്നു നിക്ഷേപം. ഇതില്‍ ആദ്യത്തെ ബാങ്കില്‍ മാത്രമായിരുന്നു ഇടപാടുകള്‍ കുറച്ചെങ്കിലും നടന്നത്. മറ്റു ബാങ്കുകളി ഒരിടപാടും നടത്താതെ തൂക സൂക്ഷിക്കുകയായിരുന്നു. 2007 മാര്‍ച്ചിലെ കണക്കാണിത്. ദോഷം പറയരുതല്ലോ, ഇതിനെല്ലാം പലിശ കിട്ടി. ഈ സ്വകാര്യ ബാങ്കുകളില്‍ പണം നിക്ഷേപിച്ചത് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് ചേരുന്നതായിരുന്നില്ല.

പണത്തിന്റെ വരവും വിനിയോഗവും:
2007 മാര്‍ച്ച് വരെ ലഭിച്ച 48.36 കോടി രൂപയില്‍ 27.90 കോടി രൂപ ഉപയോഗിച്ചതിനു ശേഷം 20.46 കോടി രൂപ ബാക്കി വച്ചിരുന്നു. ഇതു പാലക്കാട്ടെയും വയനാടിന്റെയും മാത്രം കണക്ക്. അവിടെ പണിയില്ലാത്ത തൊഴിലാളികളില്ലായിരുന്നോ എന്ന് ആരെങ്കിലും ചോദിക്കണ്ടേ. പിന്നെങ്ങനെ മിച്ചം വന്നു?. താഴെ കൊടുത്തിരിക്കുന്ന ഈ കണക്കുകള്‍ കുടെ ഒന്നു നോക്കൂ:


സംസ്ഥാനത്ത് തൊഴില്‍ ആവശ്യപ്പെട്ട 104927 കുടുമ്പങ്ങള്‍ക്ക് അര്‍ഹമായ 104.93 ലക്ഷം തൊഴില്‍ ദിനങ്ങളുടെ സ്ഥാനത്ത് 20.50 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നല്‍കാനേ സാധിച്ചുള്ളൂ.

പാലക്കാട്ട് ജില്ലയില്‍ നടപ്പാക്കേണ്ടിയിരുന്ന 394.29 കോടി രൂപ മതിപ്പുള്ള എട്ടു തരം പ്രവര്‍ത്തിയുടെ സ്ഥാനത്ത് 16.20 കോടി രുപയുടെ സാമ്പത്തിക ലക്ഷ്യം മാത്രമേ കൈവരിക്കാനായുള്ളൂ. മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് തുകയുടെ 60% എങ്കിലും തൊഴില്‍ നല്‍കുന്നതിനു ചെലവാക്കിയിരിക്കണം. അതായത് 236.57 കോടി രൂപയെങ്കിലും വേതനമായി ചെലവഴിച്ചിരിക്കണം. ഈ തുക ഉപയോഗിച്ച് 189.26 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാമായിരുന്നു. അതാകട്ടെ പാലക്കാട്ട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 186200 കുടുമ്പങ്ങള്‍ക്കും തൊഴില്‍ നല്‍കാന്‍ പര്യാപ്തമായിരുന്നു. പക്ഷേ സംഭവിച്ചതോ?


ബാക്കി ഭാഗം രണ്ടില്‍ വായിക്കുക.....

Thursday, September 25, 2008

തദ്ദേശസ്വയംഭരണം കേരളാസ്റ്റൈല്‍

കേരളത്തിലെ തദ്ദേശസ്വയംഭരണം. അറിഞ്ഞകാര്യങ്ങള്‍ അടുത്തറിയാനുള്ള ഒരു ശ്രമം.

ആമുഖം

കേരളാ പഞ്ചായത്ത് നിയമവും കേരളാ മുനിസിപ്പലിറ്റി നിയമവും കേരളാ നിയമസഭ 1994 ല്‍ പാസ്സാക്കി. ഈ നിയമങ്ങളില്‍ വിഭാവനം ചെയ്തിരുന്നതുപോലെ നിയമങ്ങളുടെ അതാതു പട്ടികകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട
ചുമതലകളും ഉദ്ദ്യോഗസ്ഥരും സ്ഥാപനങ്ങളും പദ്ധതികളും 1995 ഒക്ടോബര്‍ 2 മുതല്‍ പ്രബല്യത്തോടെ തദ്ദേശസ്വയംഭരണ (തസ്വഭ) സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ 1995 സെപ്റ്റമ്പറില്‍ കൈമാറി, ഈ സ്ഥാപനങ്ങളുടെ ആസ്തിയും ബാദ്ധ്യതകളും ഉള്‍പ്പടെ. പക്ഷേ കൈമാറ്റം ചെയ്യപ്പെട്ട ആസ്തികള്‍ വില്‍ക്കുന്നതിനോ കൈമാറുന്നതിനോ അന്യാധീനപ്പെടുത്തുന്നതിനോ പണയപ്പെടുത്തുന്നതിനോ അവര്‍ക്ക് അധികാരമില്ല. എന്നാല്‍ കൈമാറിയ ജീവരക്കാരുടെ ശമ്പളം സര്‍ക്കാര്‍ തന്നെ തുടര്‍ന്നും നല്‍കി. (മാറ്റപ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ ഈയടുത്തകാലം വരെയും ബന്ധപ്പെട്ട തസ്വഭ യില്‍ ചെന്നു ചുമതലകള്‍ ഏറ്റിരുന്നില്ലെന്നുള്ളത് പരസ്യമായ രഹസ്യം).

വികേന്ദ്രീകൃതാസൂത്രണം.
അതായത് ഇനിമുതല്‍ സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കേണ്ടത്
തസ്വഭ കളാണെന്നു സാരം. ഒമ്പതാം പഞ്ചവത്സരക്കാലത്ത് ഇതിനുവേണ്ടി സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 35 മുതല്‍ 40 ശതമാനം വരെ തസ്വഭ സ്ഥാപനങ്ങള്‍ രൂപം കൊടുക്കുന്ന പദ്ധതികള്‍ക്ക് വേണ്ടി മാറ്റിവക്കാനും 1995 ജൂലൈയില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനപങ്കാളിത്തത്തോടെ ജനകീയാസൂത്രണം എന്ന ഓമനപ്പേരില്‍ നടപ്പാക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും, പത്താം പഞ്ചവത്സരപദ്ധതി സമയത്ത് പുതുതായി വന്ന സര്‍ക്കാര്‍ കേരള വികസന പദ്ധതി എന്ന മറ്റൊരു പേരിലാണ് ഇതിനെ പരിചയപ്പെടുത്തിയത്. തസ്വഭ സ്ഥാപനങ്ങളുടെ ഈ തൃണമൂലതല ആസൂത്രണം 2006-07 അവസാനത്തോടെ ഒരു ദശാബ്ദം പിന്നിട്ടു.

തസ്വഭ സ്ഥാപനങ്ങളുടെ രൂപരേഖ.

2007 മാര്‍ച്ച് 31 നു സംസ്ഥാനത്ത് 1223 തസ്വഭ സ്ഥാപനങ്ങളുണ്ടായിരുന്നു. വിവിധ വിഭാഗങ്ങളിലുള്ളവ ഏതെല്ലാമെന്ന് താഴെ കാണിച്ചിരിക്കുന്നു.



കേരളത്തിലെ 1223 തസ്വഭ സ്ഥാപനങ്ങളിലേക്ക് ഒടുവില്‍ തെരഞ്ഞെടുപ്പ് നടന്നത് 2005 സെപ്റ്റമ്പറിലായിരുന്നു. അന്നു 20554 പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടു.

സംഘടനാ രൂപം.
ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും രൂപീകൃതമായിട്ടുള്ള തസ്വഭ സ്ഥാപനങ്ങള്‍ യഥാക്രമം പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ എന്നും നഗര സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നും അറിയപ്പെടുന്നു. പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ രൂപീകൃതമായിട്ടുള്ളത് താഴെകൊടുത്തിരിക്കുന്ന ചാര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നതു പോലെ ത്രിതല വ്യവസ്ഥയിലാണ്.


ഓരോ തലത്തിലേയും പഞ്ചായത്തുകളിലെ അംഗങ്ങള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാര്‍ എന്നിവരെ തെരഞ്ഞടുക്കുന്നു. അതുപോലെ മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍മാര്‍ ചെയര്‍പേര്‍സന്‍/മേയര്‍, വൈസ് ചെയര്‍പേര്‍സന്‍/ ഡെപ്പ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നു.

പ്രസിഡന്റ്/ചെയര്‍പേര്‍സന്‍/മേയര്‍ ഓരോ സ്റ്റാന്‍ഡിംഗ് കമ്മറ്റിയിലും എക്സ് ഒഫീഷ്യോ അംഗവും വൈസ് പ്രസിഡന്റ്/ വൈസ് ചെയര്‍പേര്‍സന്‍ / ഡെപ്യൂട്ടി മേയര്‍ ധരകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റിയില്‍ എക്സ് ഒഫീഷ്യോ അംഗവും അതിന്റെ അദ്ധ്യക്ഷനും ആണ്.

ഓരോ പഞ്ചായത് രാജ് സ്ഥാപനത്തിനും സര്‍ക്കാര്‍ ജീവനക്കാരായ ഒരു സെക്രട്ടറിയും അനുബന്ധ ജീവനക്കാരും ഉണ്ട്. മുനിസിപ്പാലിറ്റികളിലേയും നഗരസഭകളിലേയും സെക്രട്ടറിമാര്‍ സര്‍ക്കാര്‍ ജീവനക്കാരും അനുദ്ദ്യോഗസ്ഥര്‍ മുനിസിപ്പല്‍ പൊതു സര്‍വ്വീസ്സില്‍ ഉള്ളവരുമാണ്.

നിയന്ത്രണ വ്യവസ്ഥ.
ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമപ്രകാരം സര്‍ക്കാരിനും നിയമസഭക്കും മുമ്പാകെ സമര്‍പ്പിക്കുന്നതിനു വേണ്ടി
ഓഡിറ്റ് ചെയ്ത കണക്കുകള്‍ അതിനുവേണ്ടി പ്രത്യേകം അധികാരപ്പെടുത്തിയ ഉദ്ദ്യോഗസ്ഥന്‍ (ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്റ്ററല്ല) സമാഹരിക്കേണ്ടതാണ്. ഇതിനു വിരുദ്ധമായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്റ്റര്‍ സാക്ഷ്യപ്പെടുത്തിയ വാര്‍ഷിക റിപ്പോര്‍ട്ട് അതിനുവേണ്ടി അധികാരപ്പെടുത്തിയ ഉദ്ദ്യോഗസ്ഥനു സമര്‍പ്പിക്കണമെന്നാണ് കേരളാ പഞ്ചായത്ത് രാജ് നിയമത്തിലും കേരളാ മുനിസിപ്പാലിറ്റി നിയമത്തിലും വ്യവസ്ഥ ചെയ്തിരിക്കുന്നത്.

പരസ്പരവിരുദ്ധമായ ഈ വ്യവസ്ഥകള്‍ ഒഴിവാകാനാവശ്യമായ ഭേദഗതികള്‍ വരുത്താമെന്ന് സര്‍ക്കാര്‍ 2003 ജൂലൈയില്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ വരുത്തിയിട്ടില്ല(2008). അതുകൊണ്ട് ഒരുത്തരും ഒരിടത്തുനിന്നും കണക്കുകള്‍ ശേഖരിച്ച് സമാഹരിക്കുവാന്‍ ഇതുവരെ മിനക്കെട്ടിട്ടില്ല. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പരിതാപകരമായ കണക്കെഴുത്തും റിപ്പോര്‍ട്ടിംഗും ഇതിന്റെ സംഭാവനയാണ്.

തസ്വഭ സ്ഥാപനങ്ങളുടെ വരവുകള്‍
വരവുകളെ ‘എ’ മുതല്‍ ‘ജി’ വരെയുള്ള വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

വിഭാഗം എ: ജനകീയാസൂത്രണ പദ്ധതി/കേരള വികസന പദ്ധതിയുടെ കീഴില്‍ അസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പാക്കുന്നതിനുവേണ്ടി സംസ്ഥാനസര്‍ക്കാര്‍ സംസ്ഥാന പദ്ധതിവിഹിതത്തില്‍ നിന്നും തസ്വഭ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ പദ്ധതി തുകയാണിത്. വികസനചെലവ് ഫണ്ട് എന്നും അറിയപ്പെടുന്നു.

സംസ്ഥാനത്തിന്റെ 2006-07 ലെ ബഡ്ജറ്റ് നോക്കിയാല്‍ ഈ വിഭാഗത്തിനു വേണ്ടി 1400.38 കോടി രൂപ അക്കൊല്ലം ചിലവഴിച്ചതായികാണാം. എന്നാല്‍ ഇത് പച്ചകള്ളമാണ്. ഇത്രയും തുക സംസ്ഥാന ബഡ്ജറ്റില്‍ നിന്നും പിന്‍‌വലിച്ച് തസ്വഭ സ്ഥാപനങ്ങളുടെ അക്കൌണ്ടിലേക്ക് മാറ്റിക്കൊടുത്തു എന്നത് സത്യമാണ്. അതുകൊണ്ട് സംസ്ഥാനത്തിന്റെ കണക്കില്‍ അത്രയും തുക ചെലവായതായും കണക്കാക്കുന്നു. (ഇതൊരുതരം കണക്കിലെ കളിയാണ്) എന്നാല്‍ തസ്വഭ സ്ഥാപനങ്ങള്‍ 1221.37 കോടി രൂപ മാത്രമാണ് അക്കൊല്ലം ചെലവഴിച്ചത്. 178.99 കോടി രൂപ വിനിയോഗിക്കപ്പെടാതെ ബാക്കി നില്‍പ്പുണ്ടായിരുന്നു. സംസ്ഥാന ബഡ്ജറ്റില്‍ കൂടി ഈ വിവരം അറിയുകയേ ഇല്ല.

വിഭാഗം ‘ബി’: തസ്വഭ സ്ഥാപനങ്ങളെ ഏല്‍പ്പിച്ച സംസ്ഥാനാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിനുവേണ്ടിയുള്ളതും മറ്റുചില പദ്ധതിയേതര തുകകളുമാണ് ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പ്രത്യേക ‘കന്നുകുട്ടി’ പരിപാലന പദ്ധതി, ഭൂരഹിതരായ ഗ്രാമീണ തൊഴിലാളികള്‍ക്ക് വീടുവയ്ക്കുന്നതിനു സ്ഥലം നല്‍കല്‍ തുടങ്ങിയവ സംസ്ഥാനാവിഷ്കൃത പദ്ധതികളാണ്. തൊഴിലില്ലായ്മ വേതനം, കര്‍ഷകതൊഴിലാളി പെന്‍ഷന്‍ , വിധവാ പെന്‍ഷന്‍ മുതലായവ പദ്ധതിയേതരവും.

2006-07 ല്‍ ഈ വിഭാഗത്തിലേക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ 584.84 കോടി രൂപ ചെലവാക്കിയതായി ബഡ്ജറ്റില്‍ കാണിച്ചിട്ടുണ്ടെങ്കിലും, യഥാര്‍ത്തില്‍ തസ്വഭ സ്ഥാപനങ്ങള്‍ ചെലവാക്കിയത് 531.28 കോടി രൂപ മാത്രമായിരുന്നു. അതായത് 2006-07 അവസാനം 54.56 കോടി രൂപ പാഴാവുന്നതിനു ഇത് ഇടയാക്കി. കുടുതലും പട്ടികജാതി/വര്‍ഗ്ഗ , പിന്നാക്കവിഭാഗക്ഷേമം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് വേണ്ടിയുള്ള തുകയാണ് പാഴായത്.

വിഭാഗം ‘സി’: തസ്വഭ സ്ഥാപനങ്ങളുടെ ആസ്തികളുടെ പരിപാലനത്തിനുള്ള ചെലവുകള്‍ വഹിക്കുന്നതിനു സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന സഹായധനമാണ് ഈ വിഭാഗത്തില്‍ വരിക. പ്രധാനമായും റോഡുകളും റോഡിതര ആസ്തികളുടേയും പരിപാലനം.

ധനകാര്യകമ്മിഷന്‍ ശുപാര്‍ശയനുസരിച്ച് 2004-07 കാലയളവില്‍ 1475.71 കോടി രൂപക്ക് അര്‍ഹതയുണ്ടായിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റി വകയിരുത്തിയത് 1057.77 കോടി രൂപയും നല്‍കിയത് 831.05 കോടി രൂപയും ആയിരുന്നു. കുറവ്=644.66 കോടി രൂപ.

വിഭാഗം ‘ഡി’: തസ്വഭ സ്ഥാപനങ്ങള്‍ക്ക് അവരുടെ പരമ്പരാഗത ചുമതലകളുള്‍പ്പടെയുള്ള പൊതു ചെലവുകള്‍ വഹിക്കുന്നതിനു സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന പൊതു ഉദ്ദേശഫണ്ടാണിത്. ഉദാ: അടിസ്ഥാന നികുതി ഗ്രാന്റ്, സ്റ്റാമ്പ് ഡ്യൂട്ടിയിന്മേലുള്ള സര്‍ച്ചാര്‍ജ്ജ്, റൂറല്‍ പൂള്‍ഗ്രാന്റ് മുതലായവ.

2004-07 വരെയുള്ള കാലയളവിലേക്ക് അര്‍ഹതപ്പെട്ട 939.09 കോടി രൂപയുടെ സ്ഥാനത്ത് സംസ്ഥാനസര്‍ക്കാര്‍ ബഡ്ജറ്റില്‍ വകയിരുത്തിയത് 750.98 കോടി രൂപയും നല്‍കിയത് 742.36 കോടി രൂപയുമായിരുന്നു.

വിഭാഗം ‘ഇ’: കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിനു വേണ്ടി സംസ്ഥാന വിഹിതമുള്‍പ്പടെ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സഹായധനം, ലോകബാങ്ക്, ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് മുതലായവയില്‍ നിന്നും ലഭിക്കുന്ന പണം, ജില്ലാകളക്ടറിന്മാരില്‍ നിന്നും വെള്ളപൊക്കം/വറള്‍ച്ച ദുരിതാശ്വാസങ്ങള്‍ക്ക് ലഭിക്കുന്ന തുക, സാക്ഷരതാമിഷനില്‍ നിന്നും ലഭിക്കുന്ന തുക മുതലായവ ഉള്‍പ്പെടുന്നതാണിത്.

ദാരിദ്ര്യ ലഘൂകരണ യൂണിറ്റുകള്‍ എന്നു പുനര്‍നാമകരണം ചെയ്ത ജില്ലാഗ്രാമീണ വികസന ഏജന്‍സികള്‍, സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സമിതി, നഗരകാര്യ ഡയറക്റ്റര്‍, ജില്ലാകളക്റ്റര്‍മാര്‍ മുതലായ ഏജന്‍സികള്‍ മുഖേനയാണ് ഈ വിഭാഗത്തിലുള്‍പ്പെട്ട പണം വിതരണം ചെയ്യുന്നത്. നല്‍കിയവര്‍ നിഷ്കര്‍ഷിക്കുന്ന രീതിയില്‍ ഈ പണം നിക്ഷേപിക്കേണ്ടതും വിനിയോഗിക്കേണ്ടതും ആണ്. കേന്ദ്രസഹായമായി 373.90 കോടി രൂപയും സ്സംസ്ഥാനവിഹിതമായി 76.66 കോടി രൂപയും തസ്വഭ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചതില്‍ 292.97 കോടി രൂപ വിനിയോഗിക്കുകയുണ്ടായി. 2006-07 വര്‍ഷാവസാനം മുന്‍‌വര്‍ഷത്തെ നീക്കിയിരുപ്പുള്‍പ്പടെ 209.95 കോടി രൂപ ചെലവാക്കാതെ ബാക്കി വച്ചിട്ടുണ്ട്.

വിഭാഗം ‘എഫ്’: തസ്വഭ സ്ഥാപനങ്ങളുടെ നികുതി, നികുതിയിതര വരുമാനമാണിത്. തനതു ഫണ്ട് എന്നും അറിയപ്പെടുന്നു. വസ്തുനികുതി, തൊഴില്‍നികുതി, വിനോദനികുതി, പരസ്യനികുതി, തടിനികുതി എന്നിവയും ലൈസന്‍സ് ഫീസ്സ്, രജിസ്ട്രേഷന്‍ ഫീസ് മുതലായവയും ഉള്‍പ്പെട്ടത്.

നിയമങ്ങള്‍ അനുശാസിക്കുന്ന വിധത്തില്‍ തനതുഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ തസ്വഭ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുകയോ അവ സംസ്ഥാനതലത്തില്‍ ക്രോഡീകരിക്കുകയോ സര്‍ക്കാര്‍ ഇതുവരെ ചെയ്തിട്ടില്ല. അതിനാല്‍ തനതുഫണ്ട് സംബന്ധിച്ച വിവരമൊന്നും സര്‍ക്കാരിന്റെ കൈയ്യിലില്ല.

വിഭാഗം ‘ജി’: മറ്റു വിഭാഗങ്ങളിലൊന്നും പെടാത്ത വരവുകള്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നു. കേരള നഗരവികസന സാമ്പത്തിക കോര്‍പ്പറേഷന്‍ , ഭവന നിര്‍മ്മാണ നഗരവികസന കോര്‍പ്പറേഷന്‍ , കേരള സംസ്ഥാന ഗ്രാമവികസന ബോര്‍ഡ് മുതലായവ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളുടേയും മാര്‍ഗ്ഗരേഖകളുടേയും അടിസ്ഥാനത്തില്‍ വിനിയോഗിക്കേണ്ട , അവയില്‍ നിന്നുള്ള വായ്പകളും ഇതിലുള്‍പ്പെടുന്നു.

പലയിടങ്ങളില്‍ നിന്നുമായി തസ്വഭ സ്ഥാപനങ്ങളുടെ വിഭാഗം ‘ബി’ യിലേക്ക് ചെല്ലേണ്ട 108.91 കോടി രൂപ, സംസ്ഥാന സര്‍ക്കാര്‍ തെറ്റായ അക്കൌണ്ടിലേക്ക് നിക്ഷേപിച്ചതു കാരണം സര്‍ക്കാരിന്റെ ചില വകുപ്പുകളാണ് ആ തുകകള്‍ പിന്‍‌വലിച്ച് ചെലവാക്കിയത്.

ചുരുക്കത്തില്‍ 2006-07 ലേക്ക് തസ്വഭ സ്ഥാപനങ്ങളിലേക്കായി ചെലവഴിച്ചുവെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ വകകൊള്ളീച്ചിരുന്നത് (അതായത് തസ്വഭ സ്ഥാപനങ്ങളുടെ വരവ്)
3663.68 കോടി രൂപയായിരുന്നു.

ഈ വിശകലനത്തിന്റെ ഒന്നാം ഭാഗം അവസാനിക്കുന്നതിനു മുമ്പ് തസ്വഭ സ്ഥാപനങ്ങള്‍ ചെലവാക്കിയതിനെപറ്റി കൂടി രണ്ട് വാക്ക്:

തസ്വഭ സ്ഥാപനങ്ങളുടെ ചെലവുകള്‍:
അധികമൊന്നും പറയാനില്ല. വിഭാഗം ‘എ’ മുതല്‍ ‘ഡി’ വരെയുള്ളതേ സമാഹരിച്ചവിധത്തില്‍ അവര്‍ക്കു പോലും ലഭ്യമുള്ളൂ. അതിപ്രകാരമാണ് (Rs.in crores):


തുടരും.

Thursday, September 18, 2008

ജലവിഭവ വകുപ്പും കരാറുകാരും - 41 ലക്ഷം നഷ്ടം - irrigation

സര്‍ക്കാര്‍ വകുപ്പുകളും അവരുടെ കരാറുകാരും എപ്പോഴും സുഹൃത്തുക്കളാണ്. അങ്ങനെയാകാനെ അവര്‍ക്ക് കഴിയൂ. പരസ്പരം സഹായിച്ച് വളരുന്നവരാണല്ലോ അവര്‍. ജലവിഭവ വകുപ്പ് ഒരു കരാറുകാരനെ അകമഴിഞ്ഞു സഹായിച്ചുവെന്ന് ഫയലുകള്‍ പരിശോധിച്ച് തെളിവുകള്‍ സഹിതം സി.ഏ.ജി. തന്റെ റിപ്പോര്‍ട്ടികൂടെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തിരിച്ച് കരാറുകാരന്‍ എങ്ങനെ വകുപ്പിനെ സഹായിച്ചു എന്നുള്ളത് സര്‍ക്കാരാണ് അന്വേഷിച്ച് കണ്ടെത്തേണ്ടത്.

വിശദവിവരങ്ങള്‍ ഇനി വായിക്കാം:
മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ ഓണക്കൂര്‍ ഡിസ്ട്രിബ്യൂട്ടറിയുടെ ചെയിനേജ്‌ 0 മുതല്‍ 5200 മീറ്റര്‍ വരെയുള്ള നിര്‍മ്മാണജോലികള്‍ക്കായി കുറുകേ കുറച്ച് ഡ്രെയിനേജ് ജോലികള്‍ ചെയ്യേണ്ടതാണ് പണി. 1996 മേയില്‍ കരാറുകാരനെ ഏള്‍പ്പിച്ചു. പറഞ്ഞ സമയത്ത് പണി തീര്‍ത്തില്ല. സമയം കൂടുതല്‍ വേണമെന്ന് കരാറുകാരന്റെ അഭ്യര്‍ത്ഥന. ശരി. അനുവദിച്ചു. എന്നിട്ടും തീര്‍ത്തില്ലെങ്കിലോ?

വേറൊരാളിനെ കരാറേല്‍പ്പിച്ചു. നിയമാനുസൃതം, പുതിയ കരാറുകാരനു നല്‍കേണ്ടിവരുന്ന അധിക ചെലവുകളും ഉത്തരവാദിത്വവും മുഴുവന്‍ പഴയ കരാറുകാരനാണ്. അങ്ങനെ തന്നെയാണ് കരാറേല്‍പ്പിച്ചതും. അതിനുവേണ്ടി ആദ്യത്തെ കരാറവസാനിപ്പിക്കണം. 6 കൊല്ലമെടുത്തു (2002 മാര്‍ച്ച്) പഴയ കരാറ് ഒന്നവസാനിപ്പിച്ച് ഉത്തരവിറക്കാന്‍ . 2002 നവമ്പറായപ്പോള്‍ ഈ ജോലികള്‍ ചെയ്തു തീര്‍ക്കാനായി പുതിയ ടെന്‍ഡറുകള്‍ ക്ഷണിച്ചു.

ഈ ജോലി പണിതു തീര്‍ക്കാന്‍ ഏതെല്ലാം തരത്തിലുള്ള എത്രയെല്ലാം സാധനങ്ങളും ആളുകളും ആവശ്യമുണ്ടെന്നെല്ലം വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്ക് കാണാപാഠമാണ്. അതു വച്ചാണ് നിലവിലുള്ള നിരക്കനുസരിച്ച് ഒരു മതിപ്പ് ചെലവു കണക്കാക്കുന്നത്. ഈ മതിപ്പ് ചെലവും ടെന്‍ഡറില്‍ കാണിച്ചിരിക്കും. ഉടന്‍ തന്നെ ജോലി ഏറ്റെടുത്ത് ചെയ്തു തീര്‍ക്കാനാണെങ്കില്‍ ഈ മതിപ്പ് ചെലവു തന്നെ ധാരാളം. പക്ഷേ കരാറുകാരനു നന്നായറിയാം ഈ ജോലി ഉടനെയൊന്നും തീര്‍ക്കേണ്ടതല്ലെന്നും, ജോലി ചെയ്യാനുള്ള അനുവാദം കൊടുക്കാന്‍ തന്നെ ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കുമെന്നും . അങ്ങനെ സമയമെടുത്ത് ചെയ്തു തീര്‍ത്താലേ പരസ്പരം സഹായിക്കാനാകൂ, ചെയ്ത ജോലിയുടെ ഗുണവും നന്നാകൂ.

പതിവു പോലെ മൂന്നു നാലു കൊല്ലം എടുത്തു ഈ ടെന്‍ഡര്‍ ഒന്നു ഒതുക്കി തീര്‍ക്കാന്‍. 2006 ജൂലൈയില്‍, 3.65 കോടി രൂപക്ക് , കരാര്‍ ഉറപ്പിച്ചു. വകുപ്പുദ്ദ്യോഗസ്ഥര്‍ കണക്കാക്കി വച്ചിരുന്ന മതിപ്പ് തുകയെക്കാള്‍ 35% കൂടുതല്‍. 12 മാസത്തിനുള്ളില്‍ പണിമുഴുവന്‍ തീര്‍ക്കുവനായി സ്ഥലം കൈമാറി.

ഇക്കാര്യങ്ങളെല്ലാം ചെയ്തു തീര്‍ത്ത സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ക്ക് 45 ലക്ഷം രൂപ വരെ മാത്രം മതിപ്പു ചെലവുള്ള ജോലികള്‍ക്കേ സാങ്കേതികാനുമതി നല്‍കാനാവൂ എന്നുള്ള സര്‍ക്കാര്‍ നിയമം കാറ്റില്‍ പറത്തി. ഏതെങ്കിലും കാരണവശാല്‍ ഈ പരിധിക്കപ്പുറം മതിപ്പ് ചെലവു വരുന്ന ജോലി ഏള്‍പ്പിക്കേണ്ടി വരുന്നെങ്കില്‍, ടി ജോലികള്‍ക്ക് കരാറുകാരനു വകുപ്പില്‍ നിന്നും സിമെന്റും സ്റ്റീലും നല്‍കാവുന്നതല്ല. ഈ സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്നും കരാറുകാരന്‍ സംഭരിച്ചുകൊള്ളണം. വിപണിവിലയും അയാള്‍ കൊടുത്തോളണം. ഇതാണ് നിയമം.

പക്ഷേ, നിയമം ഇങ്ങനെയൊക്കെ ആണെങ്കിലും, ഈ കരാറുകാരനു പണ്ടെങ്ങോ കണക്കാക്കി വച്ചിരുന്ന മതിപ്പ് വിലയായ ടണ്‍ ഒന്നിനു 2000 രു. നിരക്കില്‍ സിമെന്റും, ക്വിന്റിലിനു 1500 രൂപ നിരക്കില്‍ സ്റ്റീലും ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും നല്‍കുന്നതാണെന്ന് കരാറില്‍ എഴുതിപ്പിടിപ്പിച്ചു കൊടുത്തു. 1996 ല്‍ ആദ്യത്തെ ടെന്‍ഡര്‍ വിളിക്കുന്ന സമയത്ത് കണക്കാക്കി വച്ചിരുന്ന മതിപ്പു വിലയാണിത്. സംഗതി വകുപ്പുദ്ദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ അവരുടെ വാദം, ആദ്യത്തെ കരാറുകാരന്റെ ഉത്തരവാദിത്വവും ബാധ്യതയും കണക്കാക്കാനാണ്‍് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നാണ്.

കേരളത്തിലെ നികുതി ദായകര്‍ക്ക് ഒരുപാട് നഷ്ടം വരുത്തുന്ന നിയമലംഘനമാണിത്. എന്നാലും ഈ നഷ്ടം മുഴുവന്‍ ആദ്യ കരാറുകാരന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുക്കുമല്ലോ എന്ന് ധരിച്ചവര്‍ക്ക് തെറ്റി. 2007 മേയില്‍ ആദ്യ കരാറുകാരന്റെ ബാധ്യത നിശ്ചയിച്ചു. വകുപ്പില്‍ നിന്നും നല്‍കിയ സാധനങ്ങളുടെ വിപണിവിലയാണ് ( സിമെന്റ് ടണ്ണിനു 3640 രൂപ, സ്റ്റീല്‍ ക്വീന്റിലിനു 2800 രൂപ) കണക്കാക്കേണ്ടിയിരുന്നത്. അതങ്ങു വിട്ടുപോയി. മനപ്പൂര്‍വ്വമെന്നൊന്നും ചിന്തിച്ചേക്കരുത്. ഇതു മൂലം ഖജനാവിനുണ്ടായ നഷ്ടം വെറും 41.38 ലക്ഷം രൂപ.

സര്‍ക്കരിനു മറുപടിയൊന്നും ഇതുവരെ പറയാനില്ല. അതെങ്ങനെ, ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ വിശദീകരിച്ചാലല്ലേ സര്‍ക്കാരിനു സി.ഏ.ജിക്ക് മറുപടി കൊടുക്കാന്‍ കഴിയൂ. ഉദ്ദ്യോഗസ്ഥരോട് മറിപടിക്കുവേണ്ടി നിര്‍ബന്ധിക്കണമെങ്കില്‍ ചോദിക്കുന്നവരുടെ കൈകള്‍ ശുദ്ധമായിരിക്കണം.

തേവരുടെ ആന , വലിയെടാ വലി.

Wednesday, September 17, 2008

സര്‍ക്കാര്‍ സേവനം സ്ത്രീകള്‍ക്ക് ആകര്‍ഷകമാക്കുന്നു.

സ്തീകള്‍ക്ക് ആശ്വാസം നല്‍കുന്ന ഇതു പോലൊരു ഉത്തരവ് ലോകത്ത് മറ്റൊരു സര്‍ക്കാരും പുറത്തിറക്കിയതായി അറിവില്ല. കേന്ദ്രസര്‍ക്കാരില്‍ സേവനം അനുഷ്ടിക്കുന്ന എല്ലാ സ്ത്രീ ജീവനക്കാര്‍ക്കും ബാധകമാകുന്ന ഒരു ശുപാര്‍ശ ആറാം ശമ്പളക്കമ്മീഷന്‍ നല്‍കിയിരുന്നത് 1-9-2008 മുതല്‍ പ്രബല്യത്തില്‍ വരത്തക്കവണ്ണം അംഗീകരിച്ചിരിക്കുന്നു.

പ്രസാവാവധിയാണ് വിഷയം. 135 ദിവസത്തെ വേതനത്തോടെയുള്ള പ്രസവാവധിക്കാണ് നിലവില്‍ സ്ത്രീജീവനക്കാര്‍ക്ക് അര്‍ഹതയുള്ളത്. ഇത് 180 ദിവസം വരെയാക്കി. പ്രസവാവധിയോട് ചേര്‍ന്ന് 60 ദിവസം വരെ അര്‍ഹതയുള്ള മറ്റു ലീവുകള്‍ കൂടി അനുവദിക്കാമെന്ന നിലവിലുള്ള നിയമം 2 കൊല്ലം എന്നാക്കിയിട്ടുമുണ്ട്. അതായത് പ്രസവാവധിക്ക് മുഴുവന്‍ ശമ്പളവും അതിനോട് ചേര്‍ന്നെടുക്കുന്ന മറ്റു ലീവുകള്‍ക്ക് ആതാത് ലീവുകള്‍ക്ക് നിലവിലുള്ള നിയമമനുസരിച്ച് അര്‍ഹതയുള്ള ശമ്പളവും ലഭിക്കും.

ഇനി പുതിയതരത്തിലുള്ള ഒരിനം അവധികൂടി സ്ത്രീജീവനക്കാര്‍ക്കുവേണ്ടി മാത്രം അനുവദിച്ചിരിക്കുന്നു. അതിന്റെ പേര്: Child Care Leave. ഒരു സ്ത്രീ ജീവനക്കാരിക്ക് അവരുടെ ആകെയുള്ള സര്‍ക്കാര്‍ സേവനത്തിനിടയില്‍ കുട്ടികകളുടെ സംരക്ഷണത്തിനായി മുഴുവന്‍ ശമ്പളത്തോടെ 2 കൊല്ലം വരെ ചൈല്‍ഡ് കെയര്‍ ലീവിനു അര്‍ഹതയുണ്ട്. രണ്ട് കുട്ടികള്‍ക്ക് വേണ്ടിയേ ഈ ആനുകൂല്യം ലഭിക്കൂ. കുട്ടികള്‍ക്ക് 18 വയസ്സ് തികയുന്നതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും ഈ ആനുകൂല്യം ആസ്വദിക്കാം. ഒന്നിച്ചനുഭവിക്കണമെന്നുമില്ല. 18 വയസ്സു കഴിഞ്ഞ കുട്ടികള്‍ക്ക് വേണ്ടി ഈ ആനുകൂല്യം ലഭിക്കില്ല. ചെറിയ കുട്ടികളെ വളര്‍ത്തുന്നതിനും, മുതിര്‍ന്ന കുട്ടികളുടെ വിദ്യാഭ്യാസം, അസുഖം മുതലായവ കൈകാര്യം ചെയ്യുന്നതിനുമാണിത്. സാധാരണ സേവനം മുഖേന ആര്‍ജ്ജിക്കുന്ന അവധിയില്‍ നിന്നും ഇതു കുറവ് ചെയ്യുന്നതല്ല. ഈ അവധിയില്‍ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പുള്ള ശമ്പളം മുഴുവന്‍ തുടര്‍ന്നും ഈ ലീവ് സമയത്തും ലഭിക്കും. ചില പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി മൂന്നാം കൊല്ലവും ചൈല്‍ഡ് കെയര്‍ ലീവില്‍ തുടരാം.

തീര്‍ച്ചയായും ഈ സൌജന്യങ്ങള്‍ കൂടുതല്‍ സ്ത്രീകളെ സര്‍ക്കാര്‍ സേവനത്തിലോട്ട് ആകര്‍ഷിക്കുമെന്ന് കരുതാം. നമ്മുടെ സംസ്ഥാന സര്‍ക്കാരിന്റേയും കണ്ണു തുറക്കുമാറാകട്ടേ.