Tuesday, December 7, 2010

2G സ്പെക്ട്രം കുംഭകോണം : 2G Spectrum scam

ആമുഖം

സ്പെക്ട്രം.

ഭൂമിയില്‍ മനുഷ്യന്‍ സഞ്ചരിക്കുന്നത് റോഡിലൂടെയാണു. മനുഷ്യ നിര്‍മ്മിതമാണതെല്ലാം. ആ റോഡുകള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണു. അതുപയോഗിക്കാനായി മനുഷ്യര്‍ സര്‍ക്കാരിനു കരം കൊടുക്കുന്നു.

എന്നാല്‍ മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും അന്തരീക്ഷത്തിലുള്ള മനുഷ്യനു അദൃശ്യമായ വഴിയില്‍ കൂടിയാണു സഞ്ചരിക്കുന്നത്. നമ്മുടെ അന്തരീക്ഷം മുഴുവന്‍ ഇത്തരത്തിലുള്ള വഴികള്‍ കൊണ്ട് നിറഞ്ഞ് നില്‍ക്കുന്നു. അന്തരീക്ഷത്തിലെ ഇങ്ങനെയുള്ള അദൃശ്യ വീഥികള്‍ക്കെല്ലാം കൂടി പൊതുവെയുള്ള പേരാണു സ്പെക്ട്രം. ഇതൊരു പ്രകൃതി വിഭവമാണ്. സര്‍ക്കാരിനു സ്വന്തമാണ്. ഉപയോഗിക്കണമെങ്കില്‍ സര്‍ക്കാരിനു കരം കൊടുക്കണം. എന്നാല്‍ മറ്റു പ്രകൃതി വിഭവങ്ങളെ പോലെ, ഉപയോഗം കൊണ്ട് തീര്‍ന്നു പോകുന്നതല്ല ഈ സ്പെക്ട്രം. അതു കൊണ്ടു തന്നെ ഒരേ സ്പെക്ട്രം പല ആവശ്യങ്ങള്‍ക്കായി പലര്‍ക്കും വില്‍ക്കാന്‍ സാധിക്കും.ഇത് സഞ്ചരിക്കുന്ന പ്രതലം അനുസരിച്ച് അതിന്റെ ശക്തി കൂടിയും കുറഞ്ഞും ഇരിക്കും. അന്തരാഷ്ട്ര അതിര്‍ത്തികളൊന്നും ഈ റേഡിയോ ഫ്രീക്ക്വന്‍സി സ്പെക്ട്രത്തിന്റെ സഞ്ചാരത്തെ തടഞ്ഞു നിര്‍ത്തുന്നുമില്ല. അതുകൊണ്ട് ദേശീയവും അന്തര്‍ ദേശീയവുമായ നിയമങ്ങള്‍ക്ക് വിധേയമായിട്ട് വേണം റേഡിയോ ഫ്രീക്ക്വന്‍സി സ്പെക്ട്രത്തിന്റെ ഉപയോഗം ക്രമീകരിക്കേണ്ടത്. ഇത് ഉറപ്പ് വരുത്തുന്നതിനായി അന്തരാഷ്ട്ര തലത്തില്‍ ഒരു International Telecommunications Union (ITU) പ്രവര്‍ത്തിച്ച് വരുന്നു. [സ്പെക്ട്രത്തെ പറ്റി കൂടുതല്‍ ഇവിടെ നിന്നും അറിയാം]

റോഡ് നിര്‍മ്മാണത്തിലും ഉപയോഗത്തിലും പൊതുമരാമത്ത് വകുപ്പില്‍ നാം കാണുന്ന അഴിമതികളെല്ലാം തന്നെ സ്പെക്ട്രം കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പിലും (ടെലികോം) കാണാം. കാരണം രണ്ടും കൈകാര്യം ചെയ്യുന്നത് മനുഷ്യരാണ്. ടെലികോം വകുപ്പ് സ്പെക്ട്രം കൈകാര്യം ചെയ്തതില്‍ നടത്തിയ അഴിമതിയാണ് ഈ പോസ്റ്റിലെ വിഷയം.

സ്പെക്ട്രം കുംഭകോണം.
ടെലികൊം മന്ത്രി എ.രാജയെ (ഡി.എം.കെ) പ്രോസികൂട്ട് ചെയ്യാനുള്ള അനുമതിക്ക് വേണ്ടി ജനതാ പാര്‍ട്ടി ലീഡര്‍ സുബ്രമണ്യന്‍ സ്വാമി പല പ്രാവശ്യം പ്രധാന മന്ത്രിക്ക് കത്തെഴുതി. ഒന്നിനും മറുപടി കിട്ടിയില്ല. ഒടുവില്‍ അനുമതി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഒരു സ്പെഷ്യല്‍ ലീവ് പെറ്റിഷന്‍ വഴിയാണു ഇക്കാര്യം പുറം ലോകം ശ്രദ്ധിക്കുന്നത്. കേസിന്റെ വിജാരണ വേളയില്‍ സുബ്രമണ്യം സ്വാമി അപേക്ഷ നല്‍കി 16 മാസം കഴിഞ്ഞിട്ടും പ്രധാനമന്ത്രിയില്‍ നിന്നും ഒരു നീക്കവും നടന്നു കാണാത്തതില്‍ സുപ്രീം കോടതി അതിശയം പ്രകടിപ്പിച്ചു. നവംബര്‍ 18, 2010 നു മുമ്പ് സത്യാവസ്ഥ മുഴുവനും കോടതിയെ ബോധ്യപ്പെടുത്താന്‍ സോളിസിറ്റര്‍ ജനറലിനോട് സുപീം കോടതി ആഞ്ജാപിച്ചതിനു ശേഷമാണ് പത്ര, ദൃശ്യ മാധ്യങ്ങളും ചൂടായത്. ഇതോടെ അന്വേഷണമായി. ടെലികോം മന്ത്രി ഏ.രാജ രാജിവക്കാന്‍ നിര്‍ബന്ധിതനായി (14-11-2010). രണ്ടു ദിവസം കഴിഞ്ഞ് അതായത് 16-11-2010 ല് സി.ഏ.ജി തന്റെ വിശദമായ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചു, കോടതിക്കും ലഭ്യമാക്കി. മന്ത്രി രാജയും അദ്ദേഹത്തിന്റെ മന്ത്രാലയവും ചേര്‍ന്നു രാജ്യത്തിനു കിട്ടാവുന്നതായ 1,76,000 കോടി രൂപയുടെ അധികവരുമാനം ഇല്ലാതാക്കി എന്ന കാര്യം വിശദീകരിച്ചു കൊണ്ടുള്ളതായിരുന്നു ആ റിപ്പോര്‍ട്ട്.

മലയാളിയായ ജെ.ഗോപീ കൃഷ്ണന്‍ എന്ന ‘ദി പയനിയര്‍‘ മാഗസിന്റെ  ഡല്‍ഹി പ്രതിനിധി സ്പെക്ട്രം വിതരണത്തില്‍ മന്ത്രി രാജ നടത്തികൊണ്ടിരിക്കുന്ന അഴിമതി കഥകള്‍ ‘ദി പയനിയര്‍‘ മാഗസീന്‍ വഴിയും തന്റെ സ്വന്തം ബ്ലോഗ് വഴിയും പരമ്പരയായി എഴുതിയിരുന്ന കാര്യവും അപ്പോഴാണ് പലരുടേയും ശ്രദ്ധയില്‍പ്പെടുന്നത്.

സംഗതി പ്രതിപക്ഷം ഏറ്റെടുത്തു. അവര്‍ രാജ്യസഭയേയും, ലോക സഭയേയും ഇളക്കി മറിച്ചു. ഒരു ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റിയെ കൊണ്ട് ഇക്കാര്യങ്ങള്‍ അന്വേഷിപ്പിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സി.ഏ.ജിയുടെ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞു, ഇനി പബ്ലിക് അക്കൌണ്ട്സ് കമ്മറ്റി അത് പരിശോധിക്കണം. അതു കൂടാതെ സെണ്ട്രല്‍ വിജിലന്‍സ് കമ്മിഷ്ണറോടും ഇക്കാര്യം അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ പ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ഭരണപക്ഷം ഒരുക്കവുമാണ്. ഇക്കാര്യത്താല്‍ ഭരണ പക്ഷം ജെ.പി.സി. അന്വേഷണത്തിനു വഴങ്ങിയില്ല. കഴിഞ്ഞ കുറെ ദിവസമായി പ്രതിപക്ഷബഹളം കാരണം രാജ്യസഭയും, ലോക് സഭയും സ്തംഭിച്ചിരിക്കുന്നു (6-12-2010). അതിനിടയില്‍, എ.രാജ നിയമമന്ത്രാലയത്തെ അവഗണിച്ച്, പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശങ്ങളെ കണക്കിലെടുക്കാന്‍ കഴിയില്ലെന്ന വിധത്തില്‍ അദ്ദേഹത്തിനു മറുപടി കത്തെഴുതിയത് തെറ്റായി പോയി എന്നു സുപ്രീം കോടതിയില്‍ നിന്നും (2-12-2010) പരാമര്‍ശവും വന്നു.

JPC Vs PAC
1) ജെ.പി.സി: പാര്‍ലമെന്റം‍ഗങ്ങളുടെ സമിതി. ഭരണകക്ഷിയില്‍ പെട്ട അംഗമായിരിക്കും അദ്ധ്യക്ഷന്‍. ഏതെങ്കിലും പ്രത്യേക കാര്യം മാത്രം അന്വേഷിക്കാനായി നിയമിക്കപ്പെട്ടത്. അന്വേഷണം തീരുന്നതുവരെ നിലനില്‍ക്കും
 പി.ഏ.സി: ലോക്/രാജ്യ സഭാ അംഗങ്ങളുടെ സമിതി. ഭരണഘടനയാല്‍ സ്ഥാപിതമായത്. സ്ഥിരം സമിതി. പ്രതിപക്ഷത്തെ അംഗമായിരിക്കും അദ്ധ്യക്ഷന്‍. ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി യാണ് ഇപ്പോഴത്തെ അദ്ധ്യക്ഷന്‍. സി.ഏ.ജി.യുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുവാനായി രൂപീകരിക്കപ്പെട്ടത്. ഒരു കൊല്ലം കാലാവധി..
2) ജെ.പി.സി:ശുപാര്‍ശകള്‍ നടപ്പാക്കുകയോ, നടപ്പാക്കാതിരിക്കുകയോ ചെയ്യാം.
   പി.ഏ.സി: ശുപാര്‍ശകള്‍ നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനു പ്രത്യേക സം‍വിധാനം നിലവിലുണ്ട്.
3) ജെ.പി.സി:മന്ത്രിമാരെയും, പ്രധാനമന്ത്രിയേയും ഉള്‍പ്പടെ ആരെയും തെളിവെടുപ്പിനു വേണ്ടി വിളിച്ച് വരുത്താം.
   പി.ഏ.സി: തെളിവെടുപ്പ് നടത്തേണ്ടത് ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരില്‍ നിന്നും. സ്പീക്കറുടെ അനുവാദം ഉണ്ടെങ്കിലേ ഒരു മന്ത്രിയെ തെളിവെടുപ്പിനു വിളിക്കാനാകൂ.


1) 1987ല്‍ ആണ് ആദ്യ ജെപിസി പ്രഖ്യാപനം, ബൊഫോഴ്സ് ആയുധക്കോഴ അന്വേഷിക്കാന്‍ . ഇന്ത്യയും സ്വീഡനുമായി ബൊഫോഴ്സ് ആയുധക്കരാര്‍ ഒപ്പുവച്ചതിന് 62 കോടിയോളം രൂപ ഇന്ത്യയില്‍ രാഷ്ട്രീയക്കാര്‍ക്കു കോഴ നല്‍കി എന്ന സ്വീഡിഷ് റേഡിയോയുടെ പ്രഖ്യാപനമാണു ജെ.പി.സി.ക്ക് കാരണമായത്. 1987 ഒാഗസ്റ്റ് 16നു നിയമിച്ച സമിതി റിപ്പോര്‍ട്ട് നല്‍കിയത് 1989 ജൂലൈ 18ന് ആണ്. ബി. ശങ്കരാനന്ദ് ആയിരുന്നു ചെയര്‍മാന്‍. ഇന്ത്യയില്‍ ആര്‍ക്കും കോഴപ്പണം കൈമാറിയിട്ടില്ലെന്നായിരുന്നു കണ്ടത്തല്‍.

2)1992ല്‍ ഓഹരി കുംഭകോണം അന്വേഷിക്കാനായി രണ്ടാമത്തെ ജെ.പി.സി. മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ പണം ഹര്‍ഷദ് മേത്ത തിരിമറി നടത്തിയെന്നും, അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനു സ്യൂട്ട്കേസില്‍ ഒരുകോടി രൂപ കോഴ ഹര്‍ഷദ് മേത്ത കൊടുത്തുവെന്നുമുള്ള ആരോപണം ജെ.പി.സി ക്ക് വഴിവച്ചു. റാം നിവാസ് മിര്‍ധയായിരുന്നു സംയുക്ത സമിതി ചെയര്‍മാന്‍. 1992 ഒാഗസ്റ്റില്‍ നിയമിച്ച സമിതി 1993 ഡിസംബറിലാണു റിപ്പോര്‍ട്ട് നല്‍കിയത്. പൊതുപ്പണം ഒാഹരി വിപണിയില്‍ ദുരുപയോഗപ്പെടുത്തി എന്നു തന്നെയായിരുന്നു സമിതിയുടെ കണ്ടെത്തല്‍. എന്നാല്‍, ഇവരുടെ ശുപാര്‍ശകളൊന്നും പിന്നീടു നടപ്പാക്കിയില്ല. സിബിഐ എഴുപതോളം കേസുkകള്‍ റജിസ്റ്റര്‍ ചെയ്തതില്‍ ഇതുവരെ (2010) നാലെണ്ണമേ പൂര്‍ത്തിയായിട്ടുള്ളൂ.

3)2002ല്‍ വീണ്ടും ഓഹരി വിപണിയിലെ ക്രമക്കേട് അന്വേഷിക്കാനായി മൂന്നാമത്തെ ജെ.പി.സി. എസ്ബിഐയില്‍ 3500 കോടിരൂപ പെട്ടെന്നു കുറവുവന്നതാണ് ഇവിടുത്തെ. ശ്രീപ്രകാശ് മണി ചെയര്‍മാനായി 2001 ഏപ്രില്‍ 27നു നിലവില്‍ വന്ന സമിതി 2002 ഡിസംബര്‍ 19ന് ആണു റിപ്പോര്‍ട്ട് നല്‍കിയത്. ബാങ്കുകളും ഒാഹരി ദല്ലാളന്മാരുംചേര്‍ന്നു വന്‍തോതില്‍ ക്രമക്കേടു നടത്തി എന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. സമിതി 276 നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചെങ്കിലും ഒന്നുപോലും നടപ്പാക്കിയിട്ടില്ല.

അങ്ങനെ മൂന്നു ജെ.പി.സി കളും പാഴായി. ഇതാണു കിഴ്വഴക്കം.
പാര്‍ലമെന്റില്‍ ന്യൂനപക്ഷമായ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഒരു ജെ.പി.സി യെ 2ജി. സ്പെക്ട്രം അന്വേഷണത്തിനു നിയമിച്ചില്ലെങ്കില്‍ ഭൂരിപക്ഷമുള്ള ഭരണപക്ഷത്തിനെ ഭരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണു നാം കണ്ടു കൊണ്ടിരിക്കുന്നത്. ഇതെന്തു ജനാധിപത്യം?

മന്ത്രി എ.രാജയെ വിജാരണ ചെയ്യണമെന്നോ, രാജ വിതരണം ചെയ്ത സ്പെക്ട്രം ലൈസന്‍സുകള്‍ ക്യാസല്‍ ചെയ്യണമെന്നോ ഉള്ള ജെ.പി.സി യുടെ ശുപാര്‍ശ് (ഉണ്ടെങ്കില്‍) അതേപടി ഭരണ കക്ഷി നടപ്പാക്കികൊള്ളണമെന്നു നിയമമൊന്നുമില്ല. നടപ്പാക്കുകയോ, ചെയ്യാതിരിക്കുകയോ ആകാം. ഇതെല്ലാം അറിയാവുന്ന പ്രതിപക്ഷം എത്രയോ ദിവസമായി പാര്‍ലമെന്റ് സ്തംഭിപ്പിച്ചിരിക്കുന്നു.

ഇനി യഥാര്‍ത്ഥത്തില്‍ നടന്നതെന്തല്ലാമെന്ന് നോക്കാം.
ബേസിക് ടെലിഫോണ്‍ (Land Line) സേവനം തുടക്കത്തില്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുകയായിരുന്നല്ലോ. ഒരു ദേശീയ ടെലികോം നയം (National Telecom Policy - NTP 94) ആദ്യമായി ഉണ്ടാക്കിയത് 1994 ലാണു. അതു പ്രകാരം നവംബര്‍ 94 മുതല്‍ ഇന്‍ഡ്യയിലെ നാലു മെട്രൊ സിറ്റിയിലും ഈരണ്ട് മൊബൈല്‍ സേവന ദാദാക്കളെ വീതം അനുവദിച്ചു. പിന്നീട് ഡിസംബര്‍ 95 ആയപ്പോള്‍ ഇന്‍ഡ്യയിലെ 18 മറ്റു ടെലിക്കോം സര്‍ക്കിളുകളില്‍ കൂടി മൊബൈല്‍ സേവനം തുടങ്ങാന്‍ അനുമതി നല്‍കി. അതൊടൊപ്പം 6 സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സേവനം (Land Line) തുടങ്ങാനുള്ള അനുവാദവും നല്‍കി. ഇവരെല്ലാം, ഈ സേവനം ലേലം വിളിച്ച് നേടിയവരാണു. ലേലത്തുക കൂടാതെ, ഒരു നിശ്ചിത തുക ലൈസന്‍സ് ഫീസായും സര്‍ക്കാരിലേക്ക് ഒടുക്കിയിരുന്നു.

ടെലിക്കോമിനു വേണ്ടിയുള്ള ദേശീയ നയം പുതുക്കി പുതിയ ഭരണ ക്രമം ഉണ്ടാക്കിയത് 1999 ലാണു (NTP 99). അന്നുണ്ടായിരുന്ന എല്ലാ അടിസ്ഥാന സേവന (Land Line) ദാദാക്കളെയും, മൊബൈല്‍ സേവന ദാദാക്കളെയും പുതിയ ഭരണക്രമത്തിലോട്ട് മാറ്റി. കൊല്ലവര്‍ഷം 2000 മുതല്‍ സര്‍ക്കാര്‍ സേവന ദാദാക്കളായ BSNL, MTNL എന്നിവരെ മൂന്നാമത്തെ മൊബൈല്‍ സേവനദാദാക്കളായി രംഗത്ത് വരാന്‍ അനുവദിച്ചു. 2001 ആയപ്പോള്‍ മൊബൈല്‍ സേവന രംഗത്തെ വികസിപ്പിക്കാനായി 17 പുതിയ ലൈസന്‍സ് കൂടി ലേലത്തില്‍ വിറ്റു. മൊബൈല്‍ സേവന രംഗത്ത് നാലാമതായി എത്തിയവരാണിവര്‍. അടിസ്ഥാന സേവന മേഖലയിലും (Land Line Service) 25 ലൈസന്‍സ് കൂടി ലേലം ചെയ്യുകയുണ്ടായി.

പുതിയ നയപ്രകാരം (NTP 99) അനുവദിക്കപ്പെട്ട മൊബൈല്‍ സേവന ദാദാക്കളെല്ലാം (17 പുതിയ ലൈസന്‍സികള്‍) സര്‍ക്കാരിലേക്ക് ഒടുക്കേണ്ട തുക ഇപ്രകാരമായിരുന്നു:
  1. ഒറ്റത്തവണയുള്ള എണ്ട്രി ഫീസ് - ലൈസന്‍സ് കരാര്‍ ഒപ്പിടുന്നതിനു മുമ്പ് - ലേലം വിളിച്ച് ഉറപ്പിച്ച തുകയാണിത്.
  2. വാര്‍ഷിക ലൈസന്‍സ് ഫീസ്സ് - ഓരോരുത്തരുടേയും വാര്‍ഷിക ആകെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനമാണിത് (Revenue sharing).
  3. വാര്‍ഷിക സ്പെക്ട്രം ചാര്‍ജ്ജ് - മൊബൈല്‍ സേവന ദാദാക്കളുടെ വാര്‍ഷിക ആകെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനമാണിത് (Revenue sharing).


2003 ഒക്ടോബര്‍ മാസത്തില്‍ ട്രായി (Telecom Regulatory Authority of India - TRAI) ദേശീയ ടെലികോം നയത്തിന്റെ ഭാഗമായി പുതിയ ഒരു ഭരണക്രമം ശുപാര്‍ശ ചെയ്തത് കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയുണ്ടായി. പലതരത്തിലുള്ള ടെലഫോണ്‍ സേവനങ്ങള്‍ അന്നു നിലവിലുണ്ടായിരുന്നു. ഉദാ: കേബിള്‍ ടെലഫോണ്‍ (ലാന്‍ഡ് ഫോണ്‍), വില്‍ ഫോണ്‍, സി.ഡി.എം.എ മൊബൈല്‍ ഫോണ്‍, ജി.എസ്.എം മൊബൈല്‍ ഫോണ്‍ എന്നിവ. ഇവയെല്ലാം നടത്തുന്നതിനു വെവ്വേറെ ലൈസന്‍സ് നല്‍കിയിരുന്നു. സേവനം നടത്തുന്നതിനുള്ള ലേലത്തില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്കാണു ലൈസന്‍സ് നല്‍കുക. വിജയികളുടെ ലേലത്തുക എണ്ട്രി ഫീസായി സര്‍ക്കാരിലോട്ട് അടക്കണം. കൂടാതെ വാര്‍ഷിക വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം ലൈസന്‍സ് ഫീസ്സ്, സ്പെക്ട്രം ചാര്‍ജ്ജ് എന്നീ ഇനങ്ങളായിട്ടും വര്‍ഷം തോറും സര്‍ക്കാരിനു കൊടുക്കണം (Revenue Sharing). ഈ നടപടിക്രമത്തിനു പകരം ഒറ്റ ലൈസന്‍സ് നല്‍കിയാല്‍ ഏതു തരത്തിലുള്ള ഫോണ്‍ സേവനവും നടത്താനുള്ള അനുവാദം കൊടുക്കുന്ന, ‘ഏകീകൃത സേവന ലൈസന്‍സ്’(Unified Access Service License അഥവാ UASL) എന്ന പുതിയ ഭരണക്രമത്തിനാണു മന്ത്രിസഭ അംഗീകാരം നല്‍കിയത്.നാമമാത്രമായ ഒരു തുക എണ്ട്രി ഫീസായിട്ടും, വിപണി വിലക്കനുസൃതമായ മറ്റൊരു തുക സ്പെക്ട്രം ചാര്‍ജ്ജായിട്ടും ഈടാക്കണം. എന്നാല്‍ സേവന ദാദാക്കളുടെ എണ്ണത്തില്‍ നിയന്ത്രണമില്ല.

കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ അനുസരിക്കാന്‍ തയ്യാറുള്ള ആര്‍ക്കും ലേലത്തില്‍ പങ്കു ചേരാമെന്നായി. രണ്ട് സ്റ്റേജുകളിലായി നയം നടപ്പാക്കണം. ആദ്യത്തെ ആറു മാസത്തിനുള്ളില്‍ നിലവിലുള്ള ബേസിക് ടെലിഫോണ്‍ സേവനം നല്‍കുന്നവരും, മൊബൈല്‍ ഫോണ്‍ സേവനം നല്‍കുന്നവരും പുതിയ സം‍വിധാനത്തിലോട്ട് മാറണം. എന്നാല്‍ ബേസിക് ടെലഫോണ്‍ സേവനം മാത്രം നല്‍കി വന്നിരുന്നവര്‍ മൊബൈല്‍ സേവനം കൂടി നല്‍കുന്നതിനായി എണ്ട്രി ഫീസ്സ് നല്‍കണം. 2001 ല് നാലാമത് രംഗത്ത് വന്ന മൊബൈല്‍ സേവന ദാദാക്കളില്‍ നിന്നും ഈടാക്കിയ ലേലത്തുക ഇവര്‍ക്കും എണ്ട്രി ഫീസ്സായി നിശ്ചയിച്ചു. നിലവില്‍ മൊബൈല്‍ സേവനം നല്‍കി കൊണ്ടിരിക്കുന്നവര്‍ നേരത്തേ തന്നെ ലേലം മുഖേന ഉറപ്പിച്ച തുക കൊടുത്തു വരുന്നതു കൊണ്ട് അവര്‍ക്ക് വീണ്ടും എണ്ട്രി ഫീസ്സ് കൊടുക്കേണ്ടതില്ല.

2004 മുതല്‍ മാര്‍ച്ച് 2006 വരെയുള്ള കാലയളവില്‍ ഇതേ വ്യവസ്ഥയില്‍ അതായത് 2001 ല് ഈടാക്കിയ അതേ ലേലത്തുക എണ്ട്രി ഫീസ്സായി നിശ്ചയിച്ചു കൊണ്ട് 51 ലൈസന്‍സ് (UAS Licenses) കൂടി വിതരണം ചെയ്തു. വാര്‍ഷിക ലൈസന്‍സ് ഫീസ്സും, സ്പെക്ട്രം ചാര്‍ജ്ജും വേറേ.

വീണ്ടും 17 കമ്പനികള്‍ക്കായി 122 ലൈസന്‍സ് കൂടി ഇതേ വ്യവസ്ഥയില്‍, അതായത് 2001 ല് ഈടാക്കിയ അതേ ലേലത്തുക എണ്ട്രി ഫീസ്സായി നിശ്ചയിച്ചു കൊണ്ട്, 2008 ല് വിറ്റുപോയി.

ഇതിനിടയില്‍ (2007-2008) CDMA,GSM എന്നീ രണ്ടു സാങ്കേതിക വിദ്യകളും ഒരു മിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ഫോണ്‍ സേവനം നിലവില്‍ വന്നു കഴിഞ്ഞിരുന്നു. 35 സേവനമേഖലകളില്‍ അപ്രകാരം രണ്ടു സാങ്കേതിക വിദ്യകളും ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചു. 2001 ല് നേരത്തേ നിശ്ചയിച്ചിരുന്ന അതേ തുക മാത്രമേ ഇവിടെയും എണ്ട്രി ഫീസ്സായി വാങ്ങിയുള്ളൂ. വാര്‍ഷിക ലൈസന്‍സ് ഫീസ്സും, സ്പെക്ട്രം ചാര്‍ജ്ജും വേറെ.

ലൈസന്‍സ് കിട്ടാതെ പോയ S‘tel Limited എന്നൊരു കമ്പനി 2007 നവമ്പര്‍ 5നു പ്രധാന മന്ത്രിക്ക് ഒരു പരാതി നല്‍കി. നിലവിലുള്ള നിരക്കിനേക്കാല്‍ വളരെയധികം ഉയര്‍ന്ന വിലയില്‍ ലേലം കൊള്ളാന്‍ തയ്യാറാണെന്നാണു അവര്‍ അറിയിച്ചിരുന്നത്. അവരുടെ ഓഫര്‍ കണ്ട് നമ്മുടെ രാഷ്ട്രീയ നേതാക്കളുടെയും ഉദ്ദ്യോഗസ്ഥരുടെയും മാധ്യമക്കാരുടെയും എല്ലാം കണ്ണു തള്ളി.

S'Tel വാഗ്ദാനം ചെയ്തതനുസരിച്ചാണെങ്കില്‍, അവസാനം വിതരണം ചെയ്ത 122+35 ലൈസന്‍സുകള്‍ക്ക് വിപണി വിലയനുസരിച്ച് 65,909 കോടി രൂപ ലഭിക്കുമായിരുന്നു എന്നു സി.ഏ.ജി കണക്കാക്കിയിരിക്കുന്നു. എന്നാല്‍ സര്‍ക്കാരിനു ലഭിച്ചതോ, വെറും 12,386 കോടി രൂപ മാത്രം.

ഇതേ സമയം 3ജി. സ്പെക്ട്രം വില്പനക്ക് തയ്യാറായിരുന്നു. 2010 ലെ TRAI (Telephone Regulatory Authority of India) യുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2ജി. സ്പെക്ട്രത്തിനു 3ജി. സ്പെക്ട്രത്തിനോടൊപ്പം വിപണി വില പണ്ടേ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. അങ്ങനെയാണെങ്കില്‍ 2008 വിതരണം ചെയ്ത 122+35 ലൈസന്‍സിനു 12,386 കോടി രൂപക്ക് പകരം 1,52,038 കോടി രൂപ ലഭിക്കണമെന്നാണ് സി.ഏ.ജി യുടെ കണക്കു കൂട്ടല്‍. അതായത് വിപണി വില നിശ്ചയിച്ച് സ്പെക്ട്രം വില്‍ക്കാത്തതു കൊണ്ട് രാജ്യത്തിനു (152039-12386) കോടി രൂപയുടെ വരുമാനം നഷ്ടപ്പെട്ടു. അതിന്റെ നേട്ടം മുഴുവന്‍ മൊബൈല്‍ സേവനം നടത്തുന്നതിനു ലൈസന്‍സ് നേടിയ സ്വകാര്യ സം‍രംഭകര്‍ക്കായിരുന്നു. അവര്‍ക്കുണ്ടായ നേട്ടം യാദൃശ്ചികമായിരുന്നില്ലാ, കരുതികൂട്ടി ചെയ്തു കൊടുത്തതാണെന്നതിനു തെളിവുകള്‍ ഹാജരാക്കുകയാണ് സി.ഏ.ജി തന്റെ റിപ്പോര്‍ട്ടില്‍ കൂടി ചെയ്തിരിക്കുന്നത്.

ഇനി സി.ഏ.ജി യുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങളിലേക്ക്:-

പുതിയ ഭരണക്രമം നടപ്പാക്കിയതില്‍ പാളിച്ച.

പുതിയ ഭരണക്രമം - UASL - നടപ്പിലാക്കേണ്ടത് രണ്ട് ഘട്ടമായിട്ടാണല്ലോ. പുതിയ അപേക്ഷകരെ പരിഗണിക്കേണ്ടത് രണ്ടാം ഘട്ടത്തില്‍ മാത്രമാണ്. അവരില്‍ നിന്നും ഈടാക്കേണ്ട തുക നിര്‍ണ്ണയിക്കുന്നത് 2001ല് മൊബൈല്‍ സേവനത്തിനു ലൈസന്‍സ് നല്‍കിയപ്പോള്‍ അനുവര്‍ത്തിച്ചിരുന്ന അതേ നടപടി ക്രമങ്ങളില്‍ കൂടി, അതായത് ലേലം വിളിച്ച്, ആയിരിക്കണമെന്നു ട്രായി ശുപാര്‍ശ ചെയ്തിരുന്നു (ഒക്ടോബര്‍ 2003). എന്നാല്‍ ടെലികോം വകുപ്പ് നടപ്പാക്കിയത് അങ്ങനെയല്ല. 2001 ല് പുതിയതായി വന്ന മൊബൈല്‍ സേവന ദാദാക്കളില്‍ നിന്നു ലേലം വിളിച്ച് ഈടാക്കിയ അതേ തുക കൈപറ്റി പുതിയ ക്രമത്തിലുള്ള (UASL) ലൈസന്‍സുകള്‍ വിതരണം ചെയ്തു.

ഇക്കാര്യം ട്രായിയേയോ, ടെലികോം കമ്മീഷനെയോ, മന്ത്രിമാരുടെ എം‍പവേര്‍ഡ് ഗ്രൂപ്പിനേയോ അറിയിക്കുകയോ അവരുമായി ചര്‍ച്ച ചെയ്യുകയോ ഉണ്ടായില്ല. കാരണം, 31-10-2003 ല് കൂടിയ കേന്ദ്ര മന്ത്രി സഭ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും ടെലികോം വകുപ്പിനു പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയില്ല എന്നു മാത്രമല്ല, മന്തി എ.രാജയുടെ അംഗീകാരത്തോടെ പുതിയ നടപടിക്രമം നടപ്പിലാക്കാന്‍ ടെലികോം വകുപ്പിനെ അധികാരപ്പെടുത്തുകയും ചെയ്തു. എണ്ട്രി ഫീസിന്റെ കാര്യത്തില്‍ ചെറിയ സംശയം ഉണ്ടായിരുന്നു. എന്നാല്‍ ട്രായിയുടെ ചെയര്‍മാനെ ഫോണില്‍ വിളിച്ച് (14-11-2003) ടെലികോം വകുപ്പ് അനുവര്‍ത്തിച്ച നടപടിക്രമം ശരിയാണെന്നു വാക്കാല്‍ ഉറപ്പ് വരുത്തുകയും ചെയ്തു. അങ്ങനെയാണു രാജയുടേത് അവസാന വാക്കായി മാറിയത്.

രണ്ടാം ഘട്ടത്തില്‍ ലഭിച്ച പുതിയ അപേക്ഷകരില്‍ നിന്നും ഇത്തരത്തില്‍ ഒരു നിശ്ചിത തുക എണ്ട്രി ഫീസായി വാങ്ങിയാല്‍ മതിയെന്ന ട്രായിയുടെ ശുപാര്‍ശയൊന്നും ടെലികോം വകുപ്പ് സൂക്ഷിക്കുന്ന രേഖകളില്‍ സി.ഏ.ജി ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പുതിയ അപേക്ഷകര്‍ക്ക് ലേലം ചെയ്താണു സ്പെക്ട്രം അനുവദിച്ച് നല്‍കേണ്ടതെന്നും, എണ്ട്രി ഫീസ്സായി നാമമാത്രമായ ഒരു തുക ഈടാക്കിയാല്‍ മതിയെന്നും ട്രായിയുടെ ശുപാര്‍ശകളില്‍ എഴുതി വച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ പുതിയതായി വരാന്‍ സാധ്യതയുള്ള അപേക്ഷകരുടെ കാര്യമേ കേന്ദ്ര മന്ത്രിസഭ പരിഗണിച്ചിരുന്നില്ലെന്നും കണ്ടെത്തി. പക്ഷേ, കേന്ദ്രമന്ത്രി സഭയുടെ അധികാരപ്പെടുത്തലിന്റെ ബലത്തില്‍ മറ്റാരുടേയും ഉപദേശങ്ങള്‍ എന്താണെന്നു അന്വേഷിക്കാന്‍ മന്ത്രി രാജ തയ്യാറായില്ല.

31-10-2003 ലെ കേന്ദ്ര മന്ത്രിസഭാ യോഗം, സ്പെക്ട്രത്തിന്റെ മൂല്യനിര്‍ണ്ണയം ധനമന്ത്രാലയവും ടെലികോം മന്ത്രാലയവും ചേര്‍ന്നിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തില്‍ എത്തണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി 2006ല് ഒരു മന്ത്രി സഭാ സമിതി രൂപീകരിച്ചപ്പോള്‍ സ്പെക്ട്രത്തിന്റെ മൂല്യനിര്‍ണ്ണയം ഈ സമിതിയുടെ വിഷയ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും, ധന വകുപ്പിന്റെ നിര്‍ബന്ധം അവഗണിച്ചുകൊണ്ട് ടെലികോം വകുപ്പിന്റെ ആവശ്യ പ്രകാരം മന്ത്രി സഭാ സമിതിയുടെ പരിധിയില്‍ നിന്നും ഇക്കാര്യത്തെ ഒഴിവാക്കി കൊടുക്കുകയാണുണ്ടായത്. അങ്ങനെ സ്പെക്ട്രം മൂല്യനിര്‍ണ്ണയത്തില്‍ നിന്നും ധനവകുപ്പിന്റെ ഇടപെടല്‍ ഒഴിവാക്കി, ലൈസന്‍സ് വിതരണം ചെയ്യുന്നത് ടെലികോം വകുപ്പിന്റെ മാത്രം അധീനതയില്‍ നിര്‍ത്തി. ഇങ്ങനെ ധനവകുപ്പിനെ ഒഴിവാക്കിയ കാര്യം ടെലികോം മന്ത്രി എ.രാജ പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു എന്നും അദ്ദേഹത്തിന്റെ അറിവും സമ്മതത്തോടെയും ആണു കാര്യങ്ങള്‍ നടന്നു വരുന്നതെന്നുമാണ് ജൂലൈ 2010 ല് ടെലികോം വകുപ്പ് സി.ഏ.ജി യെ അറിയിച്ചിരിക്കുന്നത്.

സ്പെക്ട്രത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത് ടെലികോം വകുപ്പിന്റെ മാത്രം അധികാര പരിധിയില്‍ പെട്ടതാണെന്നുള്ള അവകാശവാദം ആദ്യം മുതലേ ധനമന്ത്രാലയം എതിര്‍ത്തിരുന്നു.


ടെലികോം വകുപ്പ് കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ചു.

പുതിയ അപേക്ഷകരുടെ ആധിക്യം, ടെലികോം വകുപ്പിനു താങ്ങാനാവുന്നതില്‍ കൂടുതല്‍ ജോലി ഭാരം ഉണ്ടാക്കിയെന്നാണ് അവരുടെ പരാതി. പരിഹാരത്തിനു വേണ്ടിയാണു നിയമ മന്ത്രാലയത്തോട് അഭിപ്രായം ആരാഞ്ഞത്. അറ്റോര്‍ണി ജനറലിന്റെ ഉപദേശം വേണമെന്നും പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രി സമിതിയുടെ ശ്രദ്ധയില്‍ പെടുത്തി അവിടെ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നായിരുന്നു നിയമ മന്ത്രാലയത്തിന്റെ ഉപദേശം.

ഈ ഉപദേശം ടെലികോം മന്ത്രിക്ക് ഇഷ്ടമായില്ല. ‘അനവസരത്തിലുള്ളതായി പോയി’ ഈ ഉപദേശമെന്ന് അദ്ദേഹം വിധിയെഴുതി. അങ്ങനെ മന്ത്രിമാരുടെ ഉപസമിതിയില്‍ പ്രശ്നം ഉന്നയിക്കുന്നതിനെ മനപ്പൂര്‍വ്വം തുരങ്കം വച്ചു.

ഇങ്ങനെയുള്ള സമയങ്ങളില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നു 1961 ലെ ബന്ധപ്പെട്ട നിയമ പുസ്തകങ്ങളില്‍ എഴുതി വച്ചിട്ടുണ്ട്. അതു പ്രകാരം:
  • ഏതെങ്കിലും സാമ്പത്തിക വിഷയങ്ങളില്‍ മന്ത്രിസഭാ തീരുമാനം ഉണ്ടാകണമെന്ന് ധനമന്ത്രിക്ക് അഭിപ്രായ ഉള്ള കേസുകളും ;
  • മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉള്ള കേസുകളും മന്ത്രിസഭയുടെ പരിഗണനക്ക് വിധേയമാക്കി അവിടെ ഒരു തീരുമാനം ഉണ്ടാക്കേണ്ടതാണ്.

ഇതൊന്നും ചെയ്യാതെ ടെലികോം മന്ത്രാലയം തീരുമാനം സ്വയം എടുത്തു. ധനം, നിയമം എന്നീ മന്ത്രാലയങ്ങളുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത് തന്നെ ധാരാളമായെന്നു ടെലികോം മന്ത്രി വിധിയെഴുതി. അവരുടെ അഭിപ്രായങ്ങള്‍ മാനിക്കണമെന്നില്ല. സ്പെക്ട്രം ലൈസന്‍സ് വിതരണം ടെലികോം മന്ത്രാലയത്തിന്റെ മാത്രം ആന്തരിക പ്രശ്നമാണെന്നും മറ്റു മന്ത്രാലയങ്ങളുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരല്ലെന്നും ആണ് ടെലികോം മന്ത്രി ഉത്തരവിട്ടത്. (മുന്നണിരാഷ്ട്രീയത്തിന്റെ ഒരു ശക്തി നോക്കണേ !!!)

സ്പെക്ട്രത്തിനു വേണ്ടിയുള്ള അപേക്ഷകള്‍ കിട്ടുന്ന മുറക്ക് നടപടികളെടുത്ത് ലൈസന്‍സ് വിതരണം ചെയ്യുകയാണു വര്‍ഷങ്ങളായി ടെലികോം വകുപ്പ് തുടര്‍ന്നു വരുന്ന പതിവ് (First Come First Served - FCFS). ആദ്യം ലൈസന്‍സ് നല്‍കാനുള്ള ഉദ്ദേശം അറിയിച്ചു കൊണ്ട് കത്തെഴുതും. അതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ സ്വീകരിക്കും. ആ കത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിച്ച് കഴിഞ്ഞാല്‍ (15 ദിവസത്തിനകം) ലൈസന്‍സ് നല്‍കും. വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വരുന്ന കാലതാമസം അപേക്ഷകരുടെ സീനിയാരിറ്റിയെ ബാധിക്കില്ല.

എന്നാല്‍ 2008 ജനുവരി 10 നു ടെലികോം വകുപ്പ് ഒരു പ്രസ്സ് റിലീസ്സ് പുറപ്പെടുവിച്ചു. 25 സെപ്റ്റംബര്‍ 2007 വരെ അപേക്ഷിച്ചവര്‍ക്ക് പുതിയ ക്രമത്തിലുള്ള (UAS) ലൈസന്‍സുകള്‍ നല്‍കുവാനുദ്ദേശിക്കുന്നു എന്ന അറിയിപ്പായിരുന്നു അത്. വ്യവസ്ഥകള്‍ ആദ്യം പാലിക്കുന്നവര്‍ക്ക് ലൈസന്‍സ് വിതരണം എന്നു പ്രത്യേകം അറിയിപ്പുണ്ടായിരുന്നു. അപേക്ഷകള്‍ കിട്ടിയ മുറക്ക് എന്നതിനു പകരം വ്യവസ്ഥകള്‍ പാലിക്കുന്ന മുറക്ക് എന്ന് ടെലികോം മന്ത്രി സ്വയം എഴുതി ചേര്‍ത്ത നിബന്ധനയായിരുന്നു അത്. അവിടം കൊണ്ടും തീര്‍ന്നില്ല. പ്രസ്സ് റിലീസ്സ് പുറപ്പെടുവിച്ച് (2.45 PM) 45 മിനിട്ടുകള്‍ക്കൂള്ളില്‍ (3.30 PM) ടെലികോമില്‍ നിന്നുള്ള കത്ത് കൈപ്പറ്റുന്നതിനു വേണ്ടി ഹാജരാകണമെന്നും നിഷകര്‍ഷിച്ചിരുന്നു.

21 കമ്പനികളില്‍ നിന്നുള്ള 232 അപേക്ഷകളാണ് ഇങ്ങനെ ഒന്നിച്ച് പരിഗണിച്ചത്. അതില്‍ 16 കമ്പനികളുടെ 121 അപേക്ഷകള്‍ ലൈസന്‍സിനു യോഗ്യത നേടി. ഇതിലും രസകരമായ കാര്യം, 120 അപേക്ഷകരും അന്നു തന്നെ ടെലിക്കോമില്‍ നിന്നുള്ള കത്ത് കൈപ്പറ്റി. 78 അപേക്ഷകര്‍ കത്തില്‍ സൂചിപ്പിച്ചിരുന്ന വ്യവസ്ഥകളെല്ലാം അന്നു തന്നെ പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവര്‍ അടുത്ത ദിവസവും. പലരും കോടിക്കണക്കിനു രുപയുടെ ബാങ്ക് ഗ്യാരണ്ടി (നേരത്തെ എടുത്തു കഴിഞ്ഞിരുന്നു) സഹിതമാണെത്തിയത്. കാര്യങ്ങളെല്ലാം നേരത്തേ അറിയേണ്ടവരെ അറിയിച്ചിരുന്നു എന്നതിനു ഇതിലപ്പുറം ഒരു തെളിവ് വേണോ.

30 ദിവസത്തിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന അപേക്ഷകളെ 100-550 വരെ ദിവസങ്ങള്‍ കൈവശം വച്ചിരുന്ന ശേഷം ഒറ്റ ദിവസംകൊണ്ട് എല്ലാം കൂടി ഒരുമിച്ച് പരിഗണിച്ച്, ലൈസന്‍സ് നല്‍കുവാന്‍ ഉദ്ദേശിക്കുന്ന അറിയിപ്പ് കൈപ്പറ്റാന്‍ അപേക്ഷകര്‍ക്ക് ഒരു ദിവസവും വ്യവസ്ഥകള്‍ പാലിക്കാന്‍ അര ദിവസവും അനുവദിച്ചതില്‍ ദുരൂഹത ഉണ്ടെന്നു സി.എ.ജി. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

പ്രധാന മന്ത്രിക്ക് ഒരിക്കല്‍ എഴുതിയ കത്തിന്റെ ബലത്തില്‍, എല്ലാം പ്രധാനമന്ത്രിക്ക് അറിവുള്ളതാണെന്ന ന്യായ വാദമാണ് ടെലികോം മന്ത്രി തുടരെ തുടരെ സി.എ.ജി യെ അറിയിച്ചു കൊണ്ടിരുന്നത്.

ഒരു വകുപ്പ് മന്ത്രിയെ നേരിട്ട് കുറ്റപ്പെടുത്തുന്ന തരത്തില്‍ സി.ഏ.ജി തന്റെ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പതിവില്ല. എന്നാല്‍ ഇവിടെ പലയിടങ്ങളിലും ടെലികോം മന്ത്രി നേരിട്ടിടപെട്ടെന്നു വെട്ടി തുറന്നെഴുതിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ടെലികോം കമ്മീഷനെ അവഗണിച്ചു.

ധനം, വ്യവസായം, ഐറ്റി,പ്ലാനിംഗ് കമ്മിഷന്‍ എന്നീ വകുപ്പുകളുടെയും കൂടി സെക്രട്ടറിമാര്‍ ഉള്‍പ്പെട്ടതാണു ഇന്‍ഡ്യയിലെ ടെലികോം കമ്മിഷന്‍. ആഗസ്റ്റ് 2007 ലെ ട്രായിയുടെ സുപ്രധാന ശുപാര്‍ശകള്‍ (ഏകീകൃത ലൈസന്‍സിംഗ് സംബ്രദായം) ഒന്നും തന്നെ ടെലിക്ക്കോം കമ്മിഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നില്ല. അതുകൊണ്ട് തന്നെ ആ ശുപാര്‍ശകളുടെ ന്യായാന്യായങ്ങളെ പറ്റി ഒരു ചര്‍ച്ചയും ടെലിക്കോം കമ്മിഷനില്‍ നടത്താനുള്ള അവസരം ഉണ്ടായില്ല. മാത്രമല്ല വളരെ പ്രധാനപ്പെട്ട നാലു വകുപ്പുകളുടെ അനുഭവ സമ്പത്തും അവരുടെ സെക്രട്ടറിമാരുടെ വിലപ്പെട്ട അഭിപ്രായങ്ങളും ട്രായിയുടെ ശുപാര്‍ശകള്‍ക്ക് കിട്ടാതെ പോയി. അതു പോലെ 2008 ല് ടെലിക്കോം കമ്മിഷനുമായി ആലോചിക്കാതെയാണു 122 പുതിയ ലൈസന്‍സ് വിതരണം ചെയ്തത്. spetrum വിതരണ കാര്യത്തില്‍ മറ്റൊരു വകുപ്പിനേയും ഇടപെടുത്താന്‍ ടെലികോം വകുപ്പ് അനുവദിച്ചില്ലാ എന്നുള്ളതിന്റെ ഉദാഹരണമാണിത്.

എന്നാല്‍ നിയമ വകുപ്പിന്റെ ഉപദേശം തേടാന്‍ മടി കാണിച്ചില്ല. നാലു നിര്‍ദേശങ്ങള്‍ നിയമ വകുപ്പിന്റെ ഉപദേശത്തിനായി സമര്‍പ്പിച്ചു. ഇവയാണു ആ നിര്‍ദ്ദേശങ്ങള്‍:
  • അപേക്ഷകള്‍ വകുപ്പിനു ലഭിക്കുന്ന മുറയനുസരിച്ച് (First Come First Served - FCFS) അതിന്മേല്‍ നടപടിയെടുക്കണം.
  • 25-9-2007 ഓടു കൂടി അര്‍ഹമായ അപേക്ഷകര്‍ക്കെല്ലാം ലൈസന്‍സ് വിതരണം ചെയ്തിരിക്കണം.
  • 25-9-2007 വരെ പുതിയ അപേക്ഷകള്‍ സ്വീകരിക്കണം.
  • നിയമത്തിനു മുന്നില്‍ നിലനില്‍ക്കുന്ന മറ്റേതെങ്കിലും മെച്ചപ്പെട്ട നടപടി ക്രമം ഉണ്ടെങ്കില്‍ അതും പരിഗണിക്കണം.

സെപ്റ്റമ്പര്‍ 25 വരെയുള്ള അപേക്ഷകള്‍ മാത്രം പരിഗണിക്കാമെന്ന നിര്‍ദ്ദേശമാണു നിയമ വകുപ്പിന്റെ ഉപദേശത്തിനു വിട്ടത്. എന്നിട്ടോ, ഒക്ടോബര്‍ ഒന്നു വരെയുള്ള അപേക്ഷകള്‍ സ്വീകരിക്കപ്പെടുമെന്നു ടെലിക്കോം വകുപ്പ് പ്രസ്സ് റിലീസ്സ് പുറപ്പെടുവിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 408 ഓളം പുതിയ അപേക്ഷകള്‍ അടുത്ത 8 ദിവസത്തിനുള്ളില്‍ വകുപ്പിനു ലഭിച്ചു. പക്ഷേ, ടെലികോം മന്ത്രി ഇടപെട്ട് സെപ്റ്റംബര്‍ 25 വരെയുള്ള അപേക്ഷകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നു തീരുമാനിച്ചു. സംഗതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഈ വിഷയം പ്രത്യേകം രൂപികരിക്കപ്പെട്ട മന്ത്രിസമിതിയുടെ പരിഗണനക്ക് വിടണമെന്ന നിയമ മന്ത്രിയുടെ ഉപദേശത്തെ അവഗണിച്ചു.

പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു.

ദുര്‍ലഭമായ സ്പെക്ട്രം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകളുടെ ആധിക്യം കണക്കിലെടുത്ത് 2007 നവമ്പര്‍ 2 നു പ്രധാന മന്ത്രി ടെലികോം വകുപ്പിന്റെ പരിഗണനക്കായി വകുപ്പ് മന്ത്രിക്ക് ഇങ്ങനെയൊരു കുറിപ്പ് അയച്ചു:
(i) introduction of a transparent methodology of auction, wherever
legally and technically feasible and
(ii) revision of entry fee, which is currently bench marked on an old figure.

ഇക്കാര്യത്തില്‍ സി.ഏ.ജി തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വാചകങ്ങള്‍ ഞാന്‍ അതേ പടി പകര്‍ത്തുന്നു:

“the issue of auction of spectrum was considered by the TRAI and the Telecom Commission and was not recommended as the existing licence holders who are already having spectrum up to 10
MHz per Circle have got it without any spectrum charge. It will be unfair, discriminatory,
arbitrary and capricious to auction spectrum to new applicants as it will not give them
level playing field.

I would like to bring it to your notice that DoT has earmarked totally 100 MHz in 900 MHz
and 1800 MHz bands for 2G mobile services. Out of this, so far a maximum of about 35 to
40 MHz per Circle has been allotted to different operators and being used by them. The
remaining 60 to 65 MHz, including spectrum likely to be vacated by Defence Services, is still
available for 2G services.

Therefore, there is enough scope for allotment of spectrum to few new operators even
after meeting the requirements of existing operators and licensees. An increase in number
of operators will certainly bring real competition which will lead to better services and
increased teledensity at lower tariff. Waiting for spectrum for long after getting licence is
not unknown to the Industry and even at present Aircel, Vodafone, Idea and Dishnet are
waiting for initial spectrum in some Circles since December 2006”.

അതായത് വകുപ്പ് മന്ത്രി പ്രധാന മന്ത്രിക്ക് അയച്ച കത്തിലെ ഉള്ളടക്കം വസ്തുതക്ക് നിരക്കുന്നതല്ലായിരുന്നു എന്നു സാരം.

ഒരു വകുപ്പ് മന്ത്രി തന്റെ പ്രധാന മന്ത്രിക്ക് അയക്കുന്ന കത്തിന്റെ ഉള്ളടക്കം ശരിയാണോ എന്ന് കൂടി പരിശോധിക്കാനുള്ള സം‍വിധാനം ഉണ്ടാക്കേണ്ട ഗതികേട് കൂട്ട് മുന്നണിയെ നയിക്കുന്ന ഒരു പ്രധാന മന്ത്രിക്കുണ്ടാകുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.

ഏതായാലും ഇക്കാര്യത്തില്‍ നമ്മുടെ പ്രധാനമന്ത്രി ടെലികോം മന്ത്രിയുടെ കത്തിന്റെ നിജസ്ഥിതിയൊന്നും അന്വേഷിക്കാന്‍ പോയില്ല. ഒരു കത്തയച്ചു, അതിനു ഉടന്‍ മറുപടിയും കിട്ടി. അത്ര തന്നെ. ഒരു മുന്നണി മന്ത്രി സഭ തട്ടി കൂട്ടി ഭരണം തുടങ്ങാന്‍ പെട്ട പാട് അദ്ദേഹം ഓര്‍മ്മിച്ച് കാണും.

യോഗ്യത ഇല്ലാത്തവര്‍ക്ക് ലൈസന്‍സ്

2008 ല് 13 കമ്പനികള്‍ക്കായി വിതരണം ചെയ്ത 122 ലൈസന്‍സുകളില്‍ 85 എണ്ണത്തിനു ലൈസന്‍സ് ലഭിക്കാന്‍ യോഗ്യത ഇല്ലായിരുന്നു എന്ന് സി.ഏ.ജി. കണ്ടെത്തി.

ആ കമ്പനികളുടെ പേരുകള്‍ താഴത്തെ ടേബിളില്‍ കൊടുത്തിരിക്കുന്നു.



ഒരു കമ്പനി എന്ത് ബിസിനസ്സ് ചെയ്യാനാണു രൂപീകരിച്ചിരിക്കുന്നതെന്ന് അതിന്റെ മെമൊറാണ്ടം ഒഫ് അസ്സോസിയേഷനിലാണു നിര്‍വചിച്ചിരിക്കുന്നത്. അത് കമ്പനി രജിസ്ട്രാര്‍ അംഗീകരിച്ചതും ആയിരിക്കണം.മൊബൈല്‍ ഫോണ്‍ സേവനം നല്‍കാനുള്ള ലൈസന്‍സിനു വേണ്ടി അപേക്ഷിച്ച ഈ കമ്പനികളില്‍ പലതും റീയല്‍ എസ്റ്റേറ്റ് വ്യാപാരമാണ് ചെയ്ത് വന്നിരുന്നത്. എന്നാല്‍ ടെലികോം സംബന്ധിയായ വ്യപാരമാണ് ചെയ്യുന്നതെന്നു അതിന്റെ മെമൊറാണ്ടത്തില്‍ എഴുതി വച്ചിരുന്നത് കളവായിരുന്നു. യഥാര്‍ത്ഥത്തില്‍ മെമൊറാണ്ടത്തില്‍ മാറ്റം വരുത്താനുള്ള അപേക്ഷ കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയിട്ടേ ഉണ്ടായിരുന്നുള്ളൂ. മൊബൈല്‍ സേവനത്തിനു ടെലികോം വകുപ്പില്‍ നല്‍കിയ അപേക്ഷ തള്ളിപ്പോകാതിരിക്കാനായി കളവ് എഴുതി പിടിപ്പിച്ച അപേക്ഷകളായിരുന്നു അവയെല്ലാം. ടെലികോം വകുപ്പ് അതൊന്നും കണ്ടില്ല, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ച് അവര്‍ക്കെല്ലാം മൊബൈല്‍ സേവനം നടത്താന്‍ ലൈസന്‍സ് നല്‍കി.

മറ്റു ചില കമ്പനികളുടെ മെമോറാണ്ടത്തിനു വരുത്തിയ മാറ്റങ്ങള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണു കമ്പനി രജിസ്ട്രാര്‍ അംഗീകാരം നല്‍കിയിരുന്നത്. എന്നാല്‍ ആ വ്യവസ്ഥകളൊന്നും പാലിച്ചിട്ടില്ലായിരുന്നു എന്ന വസ്തുത ടെലികോം വകുപ്പ് അവഗണിച്ചു.

സേവന മേഖലക്ക് അനുസൃതമായ ‘അടച്ചു തീര്‍ത്ത‘ മൂലധനം (Paid up Capital) ഉണ്ടായിരിക്കണമെന്നത് ടെലികോം വകുപ്പിന്റെ നിബന്ധനകളില്‍ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ 85 ലൈസന്‍സുകള്‍ നേടിയെടുത്ത 13 കമ്പനികള്‍ക്കും ടെലികോം നിഷ്കര്‍ഷിച്ചിരുന്ന തുക ‘അംഗീകൃത മൂലധനമായി’ (Authorised Capital) പോലും ഉണ്ടായിരുന്നില്ല. അതു കൊണ്ട് ഇത്രയും ‘അടച്ചു തീര്‍ത്ത‘ മൂലധനം ഉണ്ടാകുന്ന പ്രശ്നമേയില്ല. അവരെല്ലാം ടെലികോമില്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷമാണ് അവരുടെ മൂലധനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോയത്.

ഇതില്‍ എടുത്ത് പറയേണ്ടത്, ഒരു കമ്പനി അതിന്റെ അടച്ച് തീര്‍ത്ത മൂലധനം 10 കോടി രൂപയെന്നു കാണിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ കമ്പനിക്ക് വെറും അഞ്ചു ലക്ഷം രൂപ മാത്രമേ മൂലധനമായി അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. കമ്പനി നിയമം അനുസരിച്ച് മൂലധനം വര്‍ധിപ്പിക്കാനായി പ്രമേയം പാസ്സാക്കി മൂന്നു മാസത്തിനകം ഈ മാറ്റങ്ങള്‍ വരുത്തിയതായുള്ള സര്‍ട്ടിഫിക്ക്റ്റ് കമ്പനി രജിസ്ട്രാറില്‍ നിന്നും കിട്ടിയിരിക്കണം. അതു പോലും നേടാത്തവര്‍ക്കാണ് ഇവിടെ വിവാദ ലൈസന്‍സുകള്‍ വിതരണം ചെയ്തിരിക്കുന്നത്.

Datacom Solutions Private Limited (later changed to Videocon Telecommunications Limited): ഈ കമ്പനിയുടെ മൂലധനം, 28-7-2007 നുള്ള അപേക്ഷ പ്രകാരം, ഒരു ലക്ഷം മാത്രമായിരുന്നു. എന്നാല്‍ നവമ്പര്‍ 2007 നു വീഡീയോകോണ്‍ മറ്റൊരു മെമൊറാണ്ടത്തിന്റെ പകര്‍പ്പ് കൊടുത്തു. ആദ്യത്തേത് പുതുക്കിയിരുന്നെന്നും , പുതുക്കിയത് പ്രകാരം മൂലധനം 150 കോടി രൂപയാണെന്നു അവകാശപ്പെട്ടു. ഇവര്‍ ആദ്യം അപേക്ഷ സമര്‍പ്പിച്ചതിന്റെ തലേദിവസം ജനറല്‍ ബോഡി കൂടി പ്രമേയം പാസ്സാക്കിയതാണു പുതിയ 150 കോടി രൂപയുടെ മൂലധനം. കമ്പനി നിയമം അനുസരിച്ച് മൂലധം വര്‍ദ്ധിപ്പിക്കാന്‍ പ്രമേയം പാസ്സാക്കി കഴിഞ്ഞ് പല നടപടി ക്രമങ്ങളും കഴിഞ്ഞേ പുതിയ മൂലധനം പ്രാബല്യത്തില്‍ വരുകയുള്ളൂ. അപേക്ഷ സമര്‍പ്പിച്ച ദിവസത്തിനുള്ളില്‍ ഈ നടപടിക്രമങ്ങള്‍ പാലിക്കാനുള്ള സമയം ഇല്ലെന്നുള്ളത് വ്യക്തമാണു. വീഡിയോകോണ്‍ കമ്പനിയുടെ അവകാശ വാദങ്ങളെല്ലാം വെറും കള്ളമായിരുന്നു എന്നും വ്യക്തം.

S Tel Private Limited എന്ന കമ്പനി അതിന്റെ മൂലധനം പത്ത് ലക്ഷത്തില്‍ നിന്നും 18 കോടിയിലോട്ട് വര്‍ദ്ധിപ്പിക്കണമെന്ന് കമ്പനി രജിസ്ട്രാറോട് അപേക്ഷിച്ചത് മൊബൈല്‍ സേവനത്തിനു വേണ്ടിയുള്ള അപേക്ഷ ടെലികോമില്‍ സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞാണ്. അവരുടെ അപേക്ഷയില്‍ കാണിച്ചിരുന്ന മൂലധനം തെറ്റാണ്. അപേക്ഷ നിരസിക്കേണ്ടതായിരുന്നു.

Swan Telecom Private Limited (changed to Etisalat DB Telecom Private Limited)
ഈ കമ്പനി അതിന്റെ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരുന്ന ഓഹരി ഘടന താഴെ കാണും വിധമായിരുന്നു.

അതായത് 9.81+0.91=10.71% ഓഹരികള്‍ റലയന്‍സ് ടെലികോമിന്റെ ഉടമസ്ഥതയിലായിരുന്നു. ഈ അപേക്ഷകന്‍ (സ്വാന്‍ ടെലിക്കോം) ആവശ്യപ്പെട്ടിരുന്ന മൊബൈല്‍ സേവന മേഖലയിലെല്ലാം റലയന്‍സ് ടെലികോം മൊബൈല്‍ സേവനം നടത്തുന്നവരായിരുന്നു. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍, റലയന്‍സ് ടെലികോമിനു ആകെ ഓഹരിയുടെ 10% ത്തില്‍ താഴെ മാത്രമേ ഓഹരികള്‍ ഉണ്ടാകാന്‍ പാടുള്ളൂ എന്നാണു നിബന്ധന. ഇവിടെ ആ നിബന്ധന ലംഘിക്കപ്പെട്ടിരുന്നു. അപ്പോഴേ അപേക്ഷ നിരസ്സിക്കേണ്ടതായിരുന്നു.

ഈ കമ്പനിയുടെ ഓഹരി ഘടന പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള സം‍വിധാനമൊന്നും ടെലികോം വകുപ്പിനില്ല. അതുകൊണ്ട് കമ്പനി അഫയേര്‍സ് മന്ത്രാലയത്തിന്റെ ഉപദേശം തേടുകയായിരുന്നു വേണ്ടിയിരുന്നത്. അതു ചെയ്തില്ല. പകരം, ഡിസംബര്‍ 2007 ല് അതായത് അവര്‍ അപേക്ഷ നല്‍കി 9 മാസം കഴിഞ്ഞ്, അപേക്ഷ പുതുക്കുവാന്‍ അവസരം നല്‍കി. പുതുക്കിയ അപേക്ഷ പ്രകാരം റലയന്‍സ് ടെലികോമിനു ഈ കമ്പനിയില്‍ ഒരോഹരി പോലും ഉണ്ടായിരുന്നില്ല. ഇത്തരത്തില്‍ പുതുക്കിയ അപേക്ഷ മുന്‍കാല പ്രാബല്യത്തോടെ, അതായത് മാര്‍ച്ച് 2007 ല് കിട്ടിയതായി, പരിഗണിച്ചു. ഇങ്ങനെ പരിഗണിച്ചില്ലായിരുന്നെങ്കില്‍ ഇവരുടെ അപേക്ഷ ഡിസംബര്‍ 2007ല് കിട്ടിയതായി കണക്കാക്കേണ്ടി വരുമായിരുന്നു. അപേക്ഷ് സ്വീകരിച്ച അവസാനദിവസം 25-09-2007 ആണു. അപ്പോഴും ഈ അപേക്ഷ തള്ളിക്കളയേണ്ടി വരുമായിരുന്നു.

ഇനിയും തെളിവുകള്‍ ഉണ്ടായിരുന്നു. അപേക്ഷ പ്രകാരം സ്വാന്‍ ടെലികോമുമായി സമ്പര്‍ക്കപ്പെടേണ്ടയാളിന്റെ ഈ-മെയില്‍ ഐഡി: hari.nair@relianceada.com എന്നായിരുന്നു. റലയന്‍സിനോ, അനില്‍ അമ്പാനിക്കോ, അയാളുടെ കുടുമ്പത്തിനോ സ്വാന്‍ ടെലികോമില്‍ യാതൊരു താല്പര്യവും ഇല്ലെന്ന ഹരി നായരുടെ പിന്നീടുള്ള കത്തുകള്‍ മുഖവിലക്ക് എടുക്കാന്‍ കഴിയില്ലെന്നാണു സി.ഏ.ജിയുടെ വാദം.

ഏതു വിധേനയായാലും ഈ കമ്പനിക്ക് സ്പെക്ട്രം ലൈസന്‍സ് നല്‍കുവാന്‍ അര്‍ഹതയില്ലായിരുന്നു എന്ന് സി.ഏ.ജി അടിവരയിട്ട് പറയുന്നു.

റലയന്‍സ്, റലയന്‍സ്, റലയന്‍സ് മയം
റല്‍യന്‍സ് കമ്മൂണിക്കേഷന്‍സ്, റ്റാറ്റാ ടെലി സര്‍വ്വീസസ്, ശ്യാം ടെലിലിങ്ക്, എച്ച്.എഫ്.സി.എല്‍ ഇന്‍ഫൊടെല്‍ എന്നീ നാലു കമ്പനികള്‍ സി.ഡി.എം.എ സാങ്കേതിക രീതിയിലാണ് മൊബൈല്‍ സേവനം നല്‍കി വന്നിരുന്നത്. ജി.എസ്.എം സാങ്കേതിക രീതിയില്‍ കൂടി സേവനം വ്യപിപ്പിക്കാനായി ഇവരില്‍ ആദ്യത്തെ മൂന്നു പേരും കൂടുതല്‍ സ്പെക്ട്രത്തിനു വേണ്ടി 2006 ല് അപേക്ഷിച്ചിരുന്നു. അന്നു ഇങ്ങനെയൊരു ചിന്തയേ ടെലികോം വകുപ്പിനു ഇല്ലായിരുന്നു എന്നു ഓര്‍ക്കുക.

ട്രായിയുടെ ശുപാര്‍ശയോടെ 17 ഒക്ടോബര്‍ 2007 ല് ഒരു സേവന ദാദാവിനു സി.ഡി.എം.ഏ + ജി.എസ്.എം തരത്തിലുള്ള സേവനം നടത്തുവാനുള്ള അനുവാദം കൊടുക്കാന്‍ ടെലികോം വകുപ്പ് തീരുമാനമെടുത്തു. അതറിയിച്ചുകൊണ്ട് ഒക്ടോബര്‍ 19, 2007 ല് ടെലികോം വകുപ്പ് പ്രസ്താവന പുറപ്പെടുവിച്ചു. എന്നാല്‍ ഈ പ്രഖ്യാപനം നടത്തിയതിന്റെ തലേന്നു തന്നെ (18-10-2007) റലയന്‍സ്, ശ്യാം, എച്ച്.എഫ്.സി.എല്‍ എന്നിവര്‍ക്ക് അവര്‍ 2006ല് സമര്‍പ്പിച്ചിരുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ‘തത്വത്തില്‍ അംഗീകരിച്ചുകൊണ്ടുള്ള’ ലൈസന്‍സ് നല്‍കി കഴിഞ്ഞിരുന്നു. ഈ ധൃതി വിവരമറിഞ്ഞ് അപേക്ഷയും കൊണ്ട് 19-10-2007 നു ഓടിവന്ന റ്റാറ്റാ ടെലികോമിനോട് കാണിച്ചില്ല. ജനുവരി 2008 വരെ അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. പിന്നെയും അപേക്ഷകര്‍ ഉണ്ടായിരുന്നു. രണ്ടരകൊല്ലം കഴിഞ്ഞിട്ടും അവര്‍ക്ക് ഈ ലൈസന്‍സ് കിട്ടുവാന്‍ ഭാഗ്യമുണ്ടായിട്ടില്ല.

സര്‍ക്കാരിലേക്ക് അടക്കേണ്ട 1645 കോടി രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് വാങ്ങിയത് റലയന്‍സ് ടെലികോമിന്റെ സഹോദര സ്ഥാപനമായ റലയന്‍സ് ഇന്‍ഫോകോം ആണു. നിയമത്തിനെതിരാണെങ്കിലും, റലയന്‍സ് ടെലികോമിന്റെ പേരില്‍ ടെലികോം വകുപ്പ് അതും 19-10-2007 തന്നെ സ്വീകരിച്ചു.

ചുരുക്കത്തില്‍, 20 സേവന മേഖലകളില്‍ 2ജി. സ്പെക്ട്രം ഉപയോഗിച്ച് തുടങ്ങാനുള്ള അവകാശം റലയന്‍സ് ടെലികോം , സര്‍ക്കാര്‍ നയം പ്രഖ്യാപിച്ച അന്നു തന്നെ നേടിയെടുത്തു.

ഏതൊരു സേവന ദാദാവും, ഒരു സ്പെക്ട്രത്തിന്റെ തുടക്കത്തിലുള്ള ഫ്രീക്ക്വന്‍സി നേടിയെടുക്കാനാണ് ശ്രമിക്കുന്നത്. അക്കാര്യം നീതി പൂര്‍വ്വം നടത്തുവാനാണ് First Come Fist Served എന്ന തത്വം കീഴ്വഴക്കമാക്കിയത്. ഇവിടെ രണ്ട് തരത്തിലുള്ള സേവനം (CDMA+GSM) ഒരേ സേവന ദാദാക്കള്‍ക്കു അനുവദിക്കാനുള്ള ചിന്ത പോലും സര്‍ക്കാരിനു മുന്നില്‍ ഇല്ലായിരുന്ന സമയത്ത് (2006) നല്‍കിയിരുന്ന അപേക്ഷ പരിഗണിച്ച് റലയന്‍സ് ടെലികോമിനു സ്പെക്ട്രത്തിന്റെ തുടക്കത്തിലുള്ള ഫ്രീക്ക്വന്‍സി അനുവദിച്ചു. കൂടെ അപേക്ഷിച്ചിരുന്ന എച്ച്.എഫ്.സി.എല്‍ നു സെപ്റ്റംബര്‍ 2008 ലും ശ്യാം ടെലി ലിങ്കിനു ഡിസംബര്‍ 2008 ലും മാത്രമേ സേവനം തുടങ്ങാന്‍ ലൈസന്‍സ് നല്‍കിയുള്ളൂ.

അതു പോലെ ഡല്‍ഹിയില്‍ റലയന്‍സിനു ജനുവരി 2008 ല് ജി.എസ്.എം സേവനം തുടങ്ങാന്‍ അനുമതി നല്‍കിയെങ്കിലും, കൂടെ അപേക്ഷിച്ചിരുന്ന ഡേറ്റാകോം, യൂണിടെക്, സ്പൈസ്, റ്റാറ്റാ എന്നിവര്‍ക്ക് സെപ്റ്റംബര്‍ 2010 വരെ ലൈസന്‍സ് നല്‍കിയിട്ടില്ല.

ചട്ടങ്ങളേയും കീഴ്വഴക്കങ്ങളേയും കാറ്റില്‍ പറത്തിയ പ്രധാനപ്പെട്ട ഈ കാര്യങ്ങളൊന്നും മന്ത്രി സഭയുടെ ചര്‍ച്ചക്കോ അംഗീകാരത്തിനോ ഇതു വരെ വിധേയമാക്കിയിട്ടില്ലെന്നും സി.ഏ.ജി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്വാന്‍ ടെലികോം - അഥവാ റലയന്‍സ് ടെലികോം.

പഞ്ചാബ്, മഹാരാഷ്ട്ര എന്നി സേവന മേഖലകളിലെ സ്പെക്ട്രം വിതരണത്തിന്റെ കഥയാണിത്. പഞ്ജാബില്‍ ജി.എസ്.എം രീതിയിലുള്ള മൊബൈല്‍ സേവനത്തിനു വേണ്ടി 15 MHz സ്പെക്ട്രം കൂടി 2008 ല് വിതരണത്തിനു തയ്യാറായി. അപേക്ഷിച്ച മുറക്കുള്ള മൂന്നു അപേക്ഷകരുടെ ആവശ്യത്തിനേ ഇത് തികയൂ. HFCL, IDEA, UNITECH എന്നിവരാണു ആ ഭാഗ്യവാന്മാര്‍. നാലാമത്തേത് SWAN.

IDEA ക്ക് ലൈസന്‍സ് കൊടുത്തില്ല. കാരണം, അവര്‍ SPICE മായി ഒന്നിച്ച് ചേരാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നു കഴിഞ്ഞു. നിബന്ധനകളനുസരിച്ച്, രണ്ട് സേവന ദാദാക്കള്‍ ഒന്നിച്ച് ചേരുന്നത് ടെലികോം വകുപ്പ് അംഗീകരിച്ചു കഴിഞ്ഞാല്‍, മൂന്നു മാസത്തിനകം അവര്‍ ഒന്നിച്ച് കൂടി സ്പെക്ട്രം വിതരണത്തിനു വേണ്ടുന്ന മാന ദണ്ഡങ്ങള്‍ പാലിച്ചിരിക്കണം എന്നു മാത്രമാണു. പക്ഷേ IDEA ക്ക് ഇതിനുള്ള അവസരം കൊടുത്തില്ല. പകരം നാലാമത്തെ അപേക്ഷകരായ SWAN നിനു ലൈസന്‍സ് കൊടുത്തു.

ഇതു തന്നെയാണു മഹാരാഷ്ട്രയിലും സംഭവിച്ചത്. ഒന്നാമത്തെ അപേക്ഷകരായ SPICE നെ, IDEA യുമായി ഒന്നിച്ച് ചേരാന്‍ പോകുന്നു എന്ന കാരണം പറഞ്ഞ് ലിസ്റ്റില്‍ നിന്നും പുറത്താക്കി. പകരം SWAN നു സ്പെക്ട്രത്തിന്റെ തുടക്കത്തിലുള്ള ഫ്രീക്ക്വന്‍സി (Start-up spectrum) അനുവദിച്ചു. അങ്ങനെ രണ്ടിടത്തും SWAN നിനാണു ഭാഗ്യക്കുറി വീഴ്ത്തിയത്.

ആരാണു ഈ SWAN എന്നു കുറച്ചു കൂടി വിശദമാക്കിയാലേ സംഗതിയുടെ ഗുട്ടന്‍സ് പിടി കിട്ടൂ.

രണ്ട് പേരാണു സ്വാന്‍ ടെലികോമിന്റെ ഓഹരി ഉടമസ്ഥര്‍. 89.29% ഓഹരികളുടെ ഉടമയായ Tiger Traders - ഉം , വെറും 10.71% ഓഹരികളുടെ ഉടമയായ റലയന്‍സ് ടെലികോമും. ഓഹരിയുടെ മൂല്യം കണക്കാക്കുമ്പോഴാണ് കള്ളി പുറത്താകുന്നത്. 10.71% ഓഹരികളേ ഉള്ളൂ എങ്കിലും അതിന്റെ വിപണി വില അന്നു 1002.7930 കോടി രൂപയായിരുന്നു. അതേ സമയം 89.29% ഓഹരികളുടെ ഉടമയായ ടൈഗര്‍ ടെലികോമിന്റെ ഓഹരി മൂല്യം 98.2190 കോടി രൂപ മാത്രം. അതായത് ടൈഗര്‍ ട്രേഡേര്‍സ് എന്നത് റലയന്‍സിന്റെ ഒരു ബിനാമി കമ്പനി. കൂടാതെ സ്വാന്‍ കമ്പനിക്ക് തന്റെ സ്വന്തം സ്ഥാപനത്തില്‍ ഉള്ള മൂലധന നിക്ഷേപം വെറും 1 ലക്ഷം രൂപ.

പഞ്ചാബിലും, മഹാരാഷ്ട്രയിലും മൊബൈല്‍ സേവനം നടത്തി വരുന്നവരാണ് ഈ റലയന്‍സ് ടെലികോം. നിബന്ധനകളനുസരിച്ച് ഒരു സ്ഥലത്ത് സേവനം നടത്തികൊണ്ടിരിക്കുന്ന കമ്പനിയോ അതിന്റെ ബിനാമിയോ അതേ സ്ഥലത്ത് വീണ്ടും ഒരു ലൈസന്‍സിനു അപേക്ഷിക്കാന്‍ പാടില്ല. ആ കാരണം കൊണ്ടു തന്നെ SWAN എന്ന കമ്പനിയുടെ അപേക്ഷ തള്ളിക്കളയേണ്ടതായിരുന്നു. അതിനു പകരം, ടെലികോം വകുപ്പ് സ്വാനിന്റെ അപേക്ഷ തിരിയെ കൊടുത്ത് പുതിയ ഒരെണ്ണം (തീയതി പഴയതു തന്നെ) വാങ്ങി. പുതുക്കിയ അപേക്ഷയില്‍ സ്വാനിന്റെ ഓഹരി ഉടമകളുടെ ലിസ്റ്റില്‍ റലയന്‍സ് ടെലികോമിന്റെ പേരേ ഇല്ല. മുഴുവന്‍ ഓഹരികളും അപേക്ഷ തിയതിയുടെ തലേന്നു പ്രത്യേക മീറ്റിംഗ് കൂടി പിന്‍‍വലിച്ചു എന്നാണ് അറിയിച്ചത്.

വേണ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ സ്പെക്ട്രം..

അനുവദിച്ച സ്പെക്ട്രത്തിന്റെ അതിരുകള്‍ ലൈസന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ടാകും. എന്നാല്‍ 9 ലൈസന്‍സികള്‍ക്ക്

ലൈസന്‍സും പ്രകാരം അന്‍നവദിച്ചതിലും കൂടുതല്‍ സ്പെക്ട്രം ഉപയോഗിക്കുവാന്‍ ടെലികോം വകുപ്പ് അനുവദിച്ചതായി സി.ഏ.ജി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വേണ്ടത്ര സ്പെക്ട്രത്തിന്റെ അഭാവമാണ് ലൈസന്‍സ് നല്‍കുവാന്‍ കാലതാമസം എന്നു പറഞ്ഞ് ധാരാളം അപേക്ഷകള്‍ കെട്ടിവച്ചിരിക്കുന്ന സമയത്താണ് നിലവിലുള്ള സേവന ദാദാക്കള്‍ക്ക് കുടുതല്‍ സ്പെക്ട്രം നല്‍കി കൊണ്ടിരുന്നത്.

കൂടുതല്‍ കൊടുത്ത സ്പെക്ട്രത്തിന്റെ വിപണി വിലയോ മറ്റേതെങ്കിലും തരത്തിലുള്ള ഫീസോ അവരില്‍ നിന്നും ഇടാക്കിയിട്ടില്ല. 2007 ല് സി.ഡി.എം.എ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ജി.എസ്.എം. രീതിയില്‍ കൂടി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചപ്പോള്‍ അവരില്‍ നിന്നും ഈടാക്കിയ തുക അനുസരിച്ച് ഏറ്റവും കൂറഞ്ഞത് 2561 കോടി രൂപയെങ്കിലും ഇവരില്‍ നിന്നും ഈടാക്കേണ്ടതായിരുന്നു എന്നു സി.ഏ.ജി കണക്കാക്കുന്നു.

ലൈസന്‍സില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്പെക്ട്രം ഉപയോഗിച്ച് കൊണ്ടിരിക്കുന്നവരില്‍ നിന്നും ട്രായിയുടെ മേയ് 2010 ലെ ശുപാര്‍ശപ്രകാരം ഈടാക്കാവുന്ന തുക 36993 കോടി രൂപയാണെന്നും കണക്കാക്കിയിരിക്കുന്നു.

ഇതൊക്കെ സാംങ്കല്‍പ്പിക നഷ്ടമാണെന്നാണ് രാജി വച്ച മന്ത്രി രാജയുടെ പാര്‍ട്ടി (ഡി.എം.കെ) വാദിക്കുന്നത്. എന്നാല്‍ ഈ മന്ത്രി അല്പമൊന്നു മനസ്സ് വച്ചിരുന്നുവെങ്കില്‍ ഈ തുകയത്രയും രാജ്യത്തിന്റെ ഖജനാവില്‍ എത്തിക്കാമായിരുന്നു എന്നതല്ലേ സത്യം

പ്രവര്‍ത്തനം തുടങ്ങാതെ സ്പെക്ട്രം പൂഴ്ത്തി വച്ചു.

2008 ല് അനുവദിച്ച 122 ലൈസന്‍സുകളില്‍ 85 എണ്ണവും മൊബൈല്‍ സേവനമേഖലയില്‍ പുതു മുഖങ്ങളായ 6 കമ്പനികള്‍ക്കായിരുന്നു:

  1. Unitech brand name Uninor,
  2. Swan name changed to Etisalat,
  3. Allianz since merged with Etisalat,
  4. Shipping Stop Dot Com name changed to Loop Telecom,
  5. Datacom name changed to Videocon and
  6. S‘ Tel.

ലൈസന്‍സ് നിബന്ധനകളനുസരിച്ച്, മെട്രോ മേഖലകളിലെ 90% സ്ഥലത്തും, ഡിസ്ട്രിക്ട് ഹെഡ് ക്വര്‍ട്ടേര്‍സുകളില്‍ 10% സ്ഥലത്തും 12 മാസത്തിനകം സേവനം തുടങ്ങണമായിരുന്നു. എന്നാല്‍ ഡിസംബര്‍ 2009 വരെ ഇവരാരും തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. അതു കൊണ്ട് ടെലികോം വകുപ്പിനു 2008-09, 2009-10 കൊല്ലങ്ങളില്‍ ഇവരില്‍ നിന്നും ഒരു വരുമാനവും കിട്ടിയില്ല. കരാറും പ്രകാരമുള്ള നഷ്ടപരിഹാരമോ, പെനാല്‍റ്റിയോ ഈടാക്കിയതുമില്ല. അക്കണക്കിലും 679 കോടി രൂപ രാജ്യത്തിനു നഷ്ടപ്പെട്ടു. ദുര്‍ലഭമായ പ്രകൃതി സ്വത്ത് (സ്പെക്ക്ട്രം) ആര്‍ക്കും പ്രയോജനപ്പെടുത്താതെ പൂഴ്ത്തി വച്ചതുമാത്രം മിച്ചം.

ഇതൊക്കെയാണ് രാജ്യത്തിനു നഷ്ടമുണ്ടാക്കാന്‍ കാരണങ്ങളെന്നു സി.ഏ.ജി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ പത്തിരുപതു ദിവസമായി ഈ കുംഭകോണം സംബന്ധിച്ച് വിവാദങ്ങളുമായി പാര്‍ലമെന്റ് സ്ഥംഭിച്ചിരിക്കുന്നു. സി.ഏ.ജിയുടെ റീപ്പോര്‍ട്ട് പരിശോധനക്കായി ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി അദ്ധ്യക്ഷനായ പി.ഏ.സി. യെ ഏള്‍പ്പിച്ചുകഴിഞ്ഞു. സുപ്രിം കോടതി, സി.വി.സി യെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ പുതിയതായി ചുമതലയേറ്റ സി.വി.സി, ശ്രീ.പി.ജെ.ജോസഫിനെ സ്പെക്ട്രം അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തമെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.  അദ്ദേഹം പണ്ട്, കേരളത്തിലെ ഫൂഡ് സെക്രട്ടറിയായിരുന്ന കാലത്ത് ഉണ്ടായ ‘പാമൊലിന്‍‘ കേസില്‍ പത്താം പ്രതിയാണു. ഇതു വരെ കേസ് വിധിയായിട്ടില്ല. അതിനാല്‍ കുറ്റം ചാര്‍ത്തപ്പെട്ടിരിക്കുന്ന ഒരു പ്രതി, മറ്റൊരു കേസന്വേഷണത്തിന്റെ തലപ്പത്തിരിക്കുന്നതില്‍ അനൌചിത്യം ഉണ്ടെന്നാണു സംസാരം. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഉടന്‍ തന്നെ തീര്‍പ്പ് കല്പിച്ചേക്കും. ഏതായാലും ഇതൊക്കെ പ്രഹസനമാണെന്നാണു പ്രതിപക്ഷം കരുതുന്നത്. അവർക്ക് ജെ.പി.സി. അന്വേഷണം തന്നെ നടത്തണം.


[ആധാരം: സി.ഏ.ജി റിപ്പോര്‍ട്ട്]

Wednesday, July 28, 2010

പൊതുമരാമത്തും KSTP യും -

അങ്കമാലി-മുവാറ്റുപുഴ , മുവാറ്റുപുഴ-തൊടുപുഴ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിനു ലോകബാങ്ക് സഹായത്തോടെയുള്ള കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജെക്ടിന്റെ  92.89 കോടി രൂപ ചെലവു വരുന്ന കരാര്‍ നടപടികള്‍ 2002  നവംബറിലാണ് പൂര്‍ത്തിയാക്കിയത്. കരാര്‍ ഒപ്പിട്ട് വര്‍ക്ക് അവാര്‍ഡ് ചെയ്തത് പൊതുമരാമത് വകുപ്പ് സെക്രട്ടറി. റോഡിന്റെ നിലവാരം ഉയര്‍ത്തുന്നതിനായി ഇരുവശത്ത് നിന്നും പലയിടത്തും കൂടുതല്‍ സ്ഥലം എറ്റെടുക്കനുണ്ടായിരുന്നു.

പൊതുമരാമത് വകുപ്പ് മാന്വലിലെ ഖണ്ഡിക  15.2.2 ഭുമി ഏറ്റെടുക്കുന്നതിനു  മുന്‍പ് വര്‍ക്ക് അവാര്‍ഡു ചെയ്യുന്നത് അനുവദിക്കുന്നില്ല. ലോകബാങ്കിന്റെ നിബന്ധനയും അങ്ങനെ തന്നെ. 

എന്നാലും ഭുമി ഏറ്റെടുക്കുന്നതിനു മുന്പ് ഈ ജോലി കരാറുകാരനെ ഏല്പിച്ചു. കരാര്‍ പ്രകാരം 2003 ഒക്ടോബരോട് കൂടി ഭുമി കൈമാറണ്ടതയിരുന്നു . പക്ഷെ മുഴുവന്‍ ഭൂമിയും ഏറ്റെടുത്തു  കൈമാറിയത് 2006  ജൂന്നോട്  കൂടിയാണ്.  2007 ജനുവരിയില്‍ 112.78 കോടി രൂപക്ക് പണി മുഴുവന്‍ തീര്‍ത്തു.

കരാര്‍ പ്രകാരമുള്ള 92.89 രൂപക്ക് പകരം 112.78 കോടി രൂപ വാങ്ങിയ കരാറുകാരന്‍ ച്ചുംമാതിരുന്നില്ല. ഭുമി സമയത്തിന് കൈമാറ്റം  ചെയ്യാത്തതിനുള്ള നഷ്ട പരിഹാരം കൂടെ  വേണമെന്നായി.   തര്‍ക്കമായി. സംഗതി  ആര്‍ബിട്രേഷന്  വിടേണ്ടി വന്നു. ആര്ബിട്രേറ്റര്‍  കരാറുകാരന് 2.86 കോടി രൂപയും അതിന്മേല്‍ പലിശയും കൊടുക്കാന്‍  2007   ഒക്ടോബറില്‍ ഉത്തരവിട്ടു. എല്ലാം കുടി  2.99  കോടി  രൂപ  ആ മാസം തന്നെ പൊതുമരാമത് സെക്രട്ടറി കരാറുകാരന് കൊടുത്തു ഷേക്ക്‌ ഹാണ്ടും കൊടുത്ത് പിരിഞ്ഞു. ആര്‍ക്കു നഷ്ടം? സംസ്ഥാന ഖജനാവില്‍ നിന്നും മുന്ന് കോടിയോളം പോയികിട്ടി.

നമ്മുടെ പുതിയ പൊതുമരാമത് മന്ത്രി (തോമസ്‌ ഐസക്) KSTP    ഇടപാടില്‍  700  കോടിയോളം രൂപ പഴയ മന്ത്രിയുടെ (പി.ജെ.ജോസഫ്‌) കാലത്ത് നഷ്ടം വരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതിന്റെ ഒരു ഭാഗമാണിത്.  ഉദ്യോഗസ്ഥരുടെ മേല്‍ നടപടി എടുക്കാന്‍ പോണു പോലും. ഇച്ചിരി പുളിക്കും. ഇത് പൊതുമരാമത് വകുപ്പാണ് .  

ആധാരം: സി.ഏ.ജി റിപോര്ട്ട്
കടപാട്: വിവരാവകാശ നിയമം.

Tuesday, July 20, 2010

പൊതുമരാമത്തു വകുപ്പിൽ തീവെട്ടിക്കൊള്ള: PWD

ഇതെന്റെ കണ്ടെത്തലല്ല. ധന-കം-പൊതുമരാമത്ത് മന്ത്രി ഡോ:തോമസ് ഐസക്
പൊതുമരാമത്ത് വകുപ്പില്‍ തീവെട്ടിക്കൊള്ള നടന്നതായി കണ്ടുപിടിച്ചിരിക്കുന്നു. തന്റെ ഒരു
പ്രസ്താവനയിലൂടെയാണു ഈ വെളിപ്പെടുത്തല്‍. പ്രസ്താവന പത്ര മാധ്യമങ്ങളില്‍ കണ്ടില്ലെങ്കിലും, പൊതു മരാമത്ത് വകുപ്പ് നേരിട്ട് നടത്തുന്ന ഒരു വെബ് ഗ്രൂപ്പിലാണു
പ്രസിദ്ധീകരിച്ചിരിക്കുന്നത് (19-7-2010). അതു കൊണ്ടുതന്നെ പ്രസ്താവനയുടെ
ആധികാരികതയില്‍ സംശയമില്ല.

അതൊരു  ക്ലോസ്ഡ് ഗ്രൂപ്പാണ്. അതില്‍ രണ്ട് പി.ഡി.എഫ് രേഖകളായാണു ഡോ.തോമസ് ഐസകിന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്നത്തെ പത്രങ്ങളിലൊന്നും (ദേശാഭിമാനിയില്‍ പോലും) അതിനെ പ്രസിദ്ധീകരിച്ച് കണ്ടില്ല. ഏതായാലും ഞാന്‍ അതിന്റെ
പകര്‍പ്പ് ശേഖരിച്ചിട്ടുണ്ട്. ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതെല്ലാം ഡോ.തോമസ് ഐസക്കിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണെന്നു സാക്ഷ്യപ്പെടുത്തികൊള്ളൂന്നു.

റോഡ് മെയിന്റനന്‍സിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്ന കൊള്ളയാണു മന്ത്രി തിരിച്ചറിഞ്ഞിരിക്കുന്നത്.ദേശീയ പാത അറ്റകുറ്റപ്പണി നടത്തുന്നതില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന മാനദണ്ഡം കി.മി നു 60,000 രൂപയാണു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി
കേരളത്തില്‍ ശരാശരി ഒന്നര ലക്ഷം രൂപ വീതം ദേശീയപാത അറ്റകുറ്റപ്പണിക്ക് ചെലവഴിക്കുന്നുണ്ട്. എന്നാല്‍ ചില സ്ഥലങ്ങളില്‍ കി.മിറ്ററിനു ചലവഴിക്കേണ്ടി വന്ന തുക
ശരാശരി 3-4 ലക്ഷം രൂപവീതം വന്നുവെന്നും കണ്ടെത്തി. കൊച്ചി നഗരത്തിലെ റോഡുകളുടെ
കാര്യത്തിലാവട്ടെ കിലോമീറ്ററിനു 10-20 ലക്ഷം രൂപയാണു.

ഇത്രയും ഭീമമായ വ്യതിയാനം വരാനുണ്ടായ  കാരണങ്ങള്‍:

  • വി.ഐ.പി സന്ദര്‍ശനമെന്ന പേരിലും അല്ലാതെയും ടെണ്ടര്‍ ഇല്ലാതെ അറ്റകുറ്റപ്പണികള്‍ നടത്തി. 3 ലക്ഷം രൂപയാണു ടെണ്ടറില്ലാതെ കരാര്‍ കൊടുക്കാനുള്ള ചീഫ് എഞ്ചിനിയറുടെ പരിധി; ഒന്നര ലക്ഷം രൂപ സൂപ്രണ്ടിം എഞ്ചിനിയറുടേയും. ഈ പരിധിയെല്ലാം കാറ്റില്‍ പറത്തി കോടികളുടെ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടു.
  • കരാറുകള്‍ക്ക് ഭരണാനുമതി ഇല്ല. നല്ല പങ്കും പണി തീര്‍ത്തതിനു ശേഷമാണു ഭരണാനുമതി നല്‍കിയത്.
  • ഒരേ റോഡിനെതന്നെ മുന്നൂറും നാനൂറും മീറ്റര്‍ വീതം വിഭജിച്ച് പ്രത്യേക കരാറുകളാക്കി, ഒന്നിനു പോലും ടെണ്ടര്‍ വിളിക്കാതെ എന്നാല്‍ ഒരേകരാറുകാരനു തന്നെ എസ്റ്റിമേറ്റിനു 15% കൂട്ടി ‘ടെണ്ടര്‍
  • എക്സസ്’ നല്‍കി പണിചെയ്യിപ്പിച്ചു.
  • ഒരേ റോഡുകള്‍ തന്നെ വീണ്ടും വീണ്ടും ഭീമമായ തുക മുടക്കി വി.ഐ.പി.കളുടെ സന്ദര്‍ശനങ്ങള്‍ക്ക്
  • സഞ്ചാരയോഗ്യമാക്കുന്ന സര്‍ക്കസ്സും നടത്തി.
  • കോടതി വിധിയുടെ മറപിടിച്ച് ശബരിമല സീസണ്‍ അടുക്കുമ്പോള്‍ എല്ലാ വര്‍ഷവും ഒരേ റോഡുകള്‍ തന്നെ 25 കോടി രൂപ വീതം മുടക്കി അറ്റകുറ്റപ്പണിക്കൊള്ള നടത്തികൊണ്ടിരിക്കുന്നു.
  • പണി തുടങ്ങിയതിനും തീര്‍ന്നതിനും ശേഷം അംഗീകാരം നല്‍കി.
  • ചെറിയ പണി ചെയ്യേണ്ടിടത്ത് വലിയ പണി ചെയ്തു എന്നു വരുത്തി തീര്‍ത്തു.
  • ഒരേ റോഡില്‍ വീണ്ടും വീണ്ടും പണി ചെയ്തു.
  • പണി ചെയ്യാതെ തന്നെ പണി നടത്തി എന്നു രേഖകള്‍ സൃഷ്ടിച്ച് ബില്‍ പാസ്സാക്കി.

ഇത്രയുമൊക്കെ തെളിവുകള്‍ പോരേ ഇതിനുത്തരവാദികളായവര്‍ക്കെതിരെ നടപടികളെടുക്കാ‍ന്‍? എന്നാല്‍  നടപടിയെ പറ്റി ഒരക്ഷരം മന്ത്രിയുടെ പ്രസ്താ‍വനയില്‍ ഇല്ല. ഈ തെളിവുകളെല്ലാം വിജിലന്‍സിനു കൈമാറിയാല്‍ മാത്രം മതിയല്ലോ. അതു ചെയ്യുമെന്ന ഒരു സൂചനയും
പ്രസ്താവനയിലില്ല. പകരം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുവാനുള്ള സത്യവാങ്മൂലത്തിനു
വേണ്ടി ശേഖരിച്ച വിവരങ്ങള്‍ക്കിടയില്‍  ലഭ്യമായിപ്പോയ കാര്യങ്ങളാണിവയത്രയും.

ഏല്ലാ റോഡുകളുടേയും സംരക്ഷണ ചുമതല അതാത് ത.സ്വ.ഭ. പനങ്ങള്‍ക്കായിരിക്കണമെന്നു
തീരുമാനിച്ചത് ഇന്നോ ഇന്നലയോ അല്ല. അധികാര വികേന്ദ്രീകരണം നടപ്പാക്കിയ അന്നേ തീരുമാനിച്ചതാണു. എന്നാല്‍ ഇന്നു വരെ  റോഡുകളുടെ നിയന്ത്രണവും പരിപാലനവും
പൊതുമരാമത്ത് വകുപ്പുകാര്‍ വിട്ടു കൊടുത്തോ? ഇല്ല. നിലവിലെ മരാമത്ത് ബാബുമാര്‍ എന്നെങ്കിലും അതിനു മുതിരുമെന്നും തോന്നുന്നില്ല. കറവ പശുവിനെ ആരെങ്കിലും വിട്ടുകൊടുക്കുമോ. എന്നാല്‍ ആ ബാബുമാരെ കൂടെ ത.സ്വ.ഭ സ്ഥാപനങ്ങളിലേക്ക് മാറാന്‍/മാറ്റാന്‍ ഉള്ള ഒരു ഉത്തരവിടാന്‍ ഇടതു/വലതു സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ. ഇതെല്ലാം സാധ്യമാകുന്നതു വരെ നമ്മുടെ മന്ത്രി ഇപ്പോള്‍ കണ്ടെത്തിയ തീവെട്ടിക്കൊള്ള തുടര്‍ന്നു കൊണ്ടേയിരിക്കും.


മന്ത്രിയുടെ പ്രതിവിധി നിര്‍ദ്ദേശങ്ങള്‍ (മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിനു ശേഷം).

  • ശബരിമല റോഡുകളുടെ വാര്‍ഷിക റിപ്പയര്‍ അവസാനിപ്പിച്ച് അഞ്ചു വര്‍ഷത്തെ മെയിന്റനന്‍സ് കോണ്ട്രാക്ട് നല്‍കുവാനുദ്ദേശിക്കുന്നു.
  • മറ്റു പി.ഡബ്ല്യു.ഡി റോഡുകളുടെ ഒരു ഭാഗവും ഇത്തരത്തില്‍ ദീര്‍ഘകാല മെയിന്റനന്‍സ് കരാറിനു നല്‍കുവാന്‍ ഉദ്ദേശിക്കുന്നു.
  • റിപ്പയര്‍ വര്‍ക്കുകള്‍ക്ക് ഭരണാനുമതി നല്‍കുന്നതില്‍ താമസം വരുത്തുന്നവര്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയമാകും.
  • റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് തുടരുന്നുണ്ടെങ്കില്‍ ഇതിനുത്തരവാദികളായവര്‍ ഉത്തരം
  • പറയണം.
  • എസ്റ്റിമേറ്റുകളുടെ നിജസ്ഥിതി സാമ്പിള്‍ അടിസ്ഥാനത്തില്‍ ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ പരിശോധിക്കും.
  • ആരാണു, എത്ര രൂപക്കാണു ഓരോ പ്രദേശത്തേയും അറ്റകുറ്റപ്പണിക്ക് ടെണ്ടറെടുത്തതെന്നു ബന്ധപ്പെട്ട എഞ്ചിനീയറോടോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോടോ, എം.എല്‍.എ യോടോ ചോദിച്ചാലറിയാം.

ഭാവി പരിപാടി?
  1. ഒരു പുതിയ സ്കീം (ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുള്ളത്). കരാറുകാര്‍ക്ക് 9.5% പലിശക്ക് വായ്പ സര്‍ക്കാര്‍ തരപ്പെടുത്തിത്തരും. മുതല്‍ തിരിച്ചടവിനെക്കുറിച്ച് കരാറുകാര്‍ അറിയേണ്ടതില്ല. അതു സര്‍ക്കാരിന്റെ ചുമതല. പുതുതായി ടെണ്ടര്‍ വിളിക്കുന്ന എല്ലാ കരാറുകള്‍ക്കും പണി തീരുമ്പോള്‍ തന്നെ പണം തരും. ഫലത്തില്‍ 9.5% ഡിസ്കൌണ്ടില്‍ കൊടുക്കാനുള്ള തുക മുങ്കുര്‍ നല്‍കാം എന്നാണു സര്‍ക്കാര്‍ പറയുന്നത്.
  2. എല്ലാ വര്‍ഷവും റേറ്റുകള്‍ പുതുക്കണം. വേണമെങ്കില്‍ വര്‍ഷത്തില്‍ രണ്ടു തവണ ആകുന്നതിലും വിരോധമില്ല.
  3. എസ്റ്റിമേറ്റ് ഉണ്ടായി കഴിഞ്ഞാല്‍, ബഡ്ജറ്റില്‍ ആവശ്യമായ പണം വകയിരുത്തിയിട്ടുണ്ടെങ്കില്‍ മാത്രം  ഭരണാനുമതി നല്‍കണം. എങ്ങനെയായാലും, ഒരു സമയം ഏറ്റെടുത്തിരിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ ബഡ്ജറ്റ് തുകയേക്കാള്‍ 150% അധികരിക്കാന്‍ പാടില്ല.
  4. എല്ലാ കരാറുകളും ടെണ്ടര്‍ വിളിച്ച് വേണം നല്‍കാന്‍.വെബ്സൈറ്റില്‍ വിവരങ്ങള്‍ ഇടുന്നതിനും ഈ-മെയിലിലൂടെ അംഗീകൃത കരാറുകാര്‍ക്കൊക്കെ വിവരങ്ങള്‍ അയച്ചുകൊണ്ടുക്കുന്ന രീതി ഏര്‍പ്പെടുത്തണം. 
  5. റിവൈസ്ഡ് എസ്റ്റിമേറ്റുണ്ടാക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണം വേണം.
  6. ഒരു ചെറിയ ഇമ്പ്രസ്റ്റ് തുക എല്ലാ എഞ്ചിനിയര്‍മാര്‍ക്കും ലഭ്യമാക്കും.
  7. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ,ജനപ്രതിനിധികളോ റോഡില്‍ കുഴികണ്ടാല്‍ ബന്ധപ്പെട്ട
  8. എഞ്ചിനീയറോട് പറഞ്ഞാല്‍ അതുടനെ പരിഹരിക്കാന്‍ വേണ്ടിയാണീ ഇപ്രസ്റ്റ്.
  9. ഓരോ പണിയെയും സംബന്ധിച്ചുള്ള ഓരോ വിവരവും ഉദാ: ഭരണാനുമതിയുടെ വിവരങ്ങള്‍,സാങ്കേതികാനുമതിയുടെ വിവരങ്ങള്‍,  ടെണ്ടര്‍ നിരക്കുകള്‍, റിവൈസ്ഡ് എസ്റ്റിമേറ്റ് സംബന്ധിച്ച വിവരങ്ങള്‍, ബില്ലുകള്‍ സമര്‍പ്പിച്ച തീയതി, പാസ്സാക്കുന്ന ബില്ലുകള്‍, റോഡു വര്‍ക്കിലുള്ള പുരോഗതി എന്നിങ്ങനെ ഇന്റര്‍നെറ്റിലൂടെ ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ അപ്പപ്പോള്‍ ഏവര്‍ക്കും പരിശോധിക്കാവുന്ന ഒരു പ്രോഗ്രമില്‍ ചേര്‍ത്തു കൊണ്ടിരിക്കണം. ബന്ധപ്പെട്ട വിവരങ്ങള്‍ ഈ പ്രോഗ്രമിലൂടെ നല്‍കിയാല്‍ മാത്രമേ ബില്ലുകള്‍ പാസ്സാക്കുവാനുള്ള അനുവാദം നല്‍കുകയുള്ളൂ.
  10. വര്‍ഷാവര്‍ഷമുള്ള പാച്ച് വര്‍ക്ക് മെയിന്റനന്‍സിനു പകരം ദീര്‍ഘകാല മെയിന്റനന്‍സ് കോട്രാക്ടിലേക്ക് മാറണം. ആദ്യ വര്‍ഷം കട്ടിയേറിയ മെറ്റലും ടാറും മറ്റും ഉപയോഗിക്കുന്ന
  11. ഹെവി മെയിന്റനന്‍സ് സമ്പ്രദായത്തില്‍ റോഡ് നന്നാക്കണം.  പിന്നീട് വര്‍ഷം തോറും റോഡിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് ആ കോണ്ട്രാക്ടറാണു. സമയത്ത് അത് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ചെയ്ത് പിഴ അയാളില്‍ നിന്നും ഈടാക്കും.

ചുരുക്കത്തില്‍ ഭരണമുന്നണിയില്‍ നിന്നും ഒരു ഘടക കക്ഷി (കേരളാ കോണ്‍ഗ്രസ്സ് പി.ജെ.ജോസഫ് ഗ്രൂപ്പ്) ഒഴിഞ്ഞ് പോയതിന്റെ ഗുണം ജനങ്ങള്‍ അനുഭവിച്ച് തുടങ്ങാന്‍ പോകുന്നു. ഇതു പൊതുമരാമത്ത് വകുപ്പിന്റെ മാത്രം കാര്യം. ഇങ്ങനെ മറ്റു ചെറുകക്ഷികള്‍ കൂടി ഓരോന്നായി ഒഴിഞ്ഞു പോകുകയും പരകരം സി.പി.എം മന്ത്രിമാര്‍ വകുപ്പ് കൈയ്യാളുകയും ചെയ്തെങ്കില്‍
എന്നാശിച്ചു പോകുന്നു.

ആധാരം 1: http://www.minister-finance.kerala.gov.in/articles/fmar006.pdf
 2: http://www.minister-finance.kerala.gov.in/articles/fmar005.pdf

Thursday, July 15, 2010

നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ 5: TTP Ltd

ട്രാവൻ‌കൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡ് (TTPL) വ്യവസായ വകുപ്പിന്റെ കീഴിൽ
ഉല്പാദനമേഖലയിൽ പ്രവർത്തിക്കുന്ന വളരെ പുരാതനമായ ഒരു സർക്കാർ കമ്പനിയാണെന്നു
നമുക്കറിയാം. നിസ്സാരമായി നേടാൻ കഴിയുമായിരുന്ന ഒരു ലൈസൻസിനു വേണ്ടി ഒരു ശ്രമവും നടത്താത്തതു കാരണം ഈ സർക്കാർ കമ്പനിക്ക്, ഡമുറേജ് ഇനത്തിൽ കൊച്ചിൻ പോർട്ടിൽ അടക്കേണ്ടി വന്ന വിളമ്പചുങ്കം 37.62 ലക്ഷം രൂപയാണു.

അടുത്തകാലം വരെ ഈ കമ്പനി ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്ന Anatase grade titanium
dioxide pigment എന്ന സാധനം ഇൻഡ്യയിൽ മറ്റാരും ഉല്പാദിപ്പിച്ചിരുന്നില്ല എന്നു തന്നെ പറയാം.
എന്നാൽ ഇവിടുത്തെ ഉല്പാദന പ്രക്രീയയിൽ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം
വിവരണാതീതമാണു. അതു മനസ്സിലാക്കിയതു കൊണ്ടാണു 225 കോടിയോളം രൂപ മുടക്കി ഒരു
മലീനീകരണ നിയന്ത്രണ പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ മേയ് 2005 ൽ കമ്പനിക്ക്
അനുമതി നൽകിയത്. ഒരു കേന്ദ്രസർക്കാർ സ്ഥാപനമായ മീകോണിനെ (MECON) ഈ പദ്ധതി
നടപ്പിലാക്കാനുള്ള ചുമതലയും ഏൾപ്പിച്ചു. ഇനിയാണു കഥ തുടങ്ങുന്നത്.

പദ്ധതിക്കാവശ്യമായ യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്യണം. അതിനുള്ള ഏർപ്പാട് ഫെബ്രുവരി 2006 ൽ ഒരു വിദേശകമ്പനിയുമായി ഉണ്ടാക്കി. എക്സ്പോർട്ട് പ്രൊമോഷൻ ക്യാപിറ്റൽ ഗുഡ്സ് (EPCG) പദ്ധതിയുടെ വിദേശ വ്യപാര പോളിസി 2004-09 അനുസരിച്ച് ഇത്തരത്തിലുള്ള ഇറക്കുമതിക്ക് 34.47% ഇറക്കുമതി ചുങ്കത്തിനു പകരം വെറും 5% ഇറക്കുമതി ചുങ്കം കൊടുത്താൽ മതി. പക്ഷേ, ചില നിർദ്ദിഷ്ഠ രേഖകൾ ഒരു സ്വയം പ്രഖ്യാപിത അപേക്ഷയോടൊപ്പം റീജിയണൽ ലൈസെൻസിംഗ് അതോറിറ്റി (RLA) മുമ്പാകെ സമർപ്പിക്കണം. അങ്ങനെ സമർപ്പിച്ചാൽ 3 ദിവസത്തിനകം ലൈസൻസ് കിട്ടും. ബന്ധപ്പെട്ട  നിയമത്തിലെ വാചകം ഇതാണു: “the RLA shall issue the licence within 3 days.“ ഈ ലൈസൻസ് ലഭിച്ചാൽ മാത്രമേ ഇളവുചെയ്ത തീരുവക്ക് അർഹമാകൂ.

ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികൾ കൊച്ചിൻ പോർട്ടിൽ എത്തിയത് 13-5-2007 ൽ. 23-5-2007
നകം EPCG ലൈസൻസ് കാണിച്ച് യന്ത്രങ്ങൾ പോർട്ടിൽ നിന്നും നീക്കി കൊണ്ടുപോയാൽ പോർട്ടധികാരികൾക്ക് ഒരു പൈസയും വിളമ്പചുങ്കം (demurEPCGrage) കൊടുക്കേണ്ടതില്ല. 5% ഇറക്കുമതി ചുങ്കം മാത്രം കൊടുത്താൽ മതി. എന്നാൽ സാധനങ്ങൾ കൊച്ചിൻ പോർട്ടിൽ എത്തി
ദിവസങ്ങൾ കഴിഞ്ഞ് ജൂൺ ഒന്നാം തിയതിയിലാണു നമ്മുടെ കമ്പനി EPCG licence നു വേണ്ടി അപേക്ഷിച്ചത്.‎ അപേക്ഷ സമ്പാദിച്ച് യന്ത്രങ്ങൾ കൊച്ചിൻ പോർട്ടിൽ നിന്നും ഇറക്കുമതി ചുങ്കം
കൊടുത്ത് മാറ്റിയത് ജൂൺ 27 നു. അതായത് മേയ് 23 മുതൽ ജൂൺ 27 വരെയുള്ള കാലതാമസത്തിനു കൊച്ചിൻ പോർട്ടിനു വിളമ്പചുങ്കം കൊടുക്കേണ്ടി വന്നു. ഒന്നും രണ്ടും രൂപയല്ല 32.67 ലക്ഷം രൂപ.

യന്ത്രോപകരണങ്ങൾ അയച്ച വിവരം വിദേശ കമ്പനി മുങ്കൂറായി (ഏപ്രിൽ 2007) അറിയിച്ചിരുന്നു
എന്നാണു സി.ഏ.ജി. രേഖകളിൽ നിന്നും മനസ്സിലാക്കിയത്. എങ്കിലും ഈ.പി.സി.ജി
ലൈസൻസിനുള്ള അപേക്ഷ  ഉപകരണങ്ങൾ കൊച്ചി തുറമുഖത്ത് എത്തിയതിനു (13 മേയ് 2007) ശേഷം (ജൂൺ 2007) മാത്രമേ കമ്പനി ആർ.എൽ.എ ക്ക് നൽകിയുള്ളൂ.

ഈ അധിക ചെലവ് (32.67 ലക്ഷം രൂപ) കമ്പനിയുടെ ഒരു സാധാരണ ചെലവു പോലെ ‘ലാഭനഷ്ട’ കണക്കിൽ എഴുതി തള്ളി. കമ്പനി ഉടമയായ സംസ്ഥാന സർക്കാർ ആ നഷ്ടം
സഹിക്കുകയേ നിവൃത്തിയുള്ളൂ. ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിയേയും, സാമാജികരേയും എല്ലാം
സി.ഏ.ജി. അറിയിച്ചു. ഈ നക്ഷ്ടത്തിനുത്തരവാദികളെ കണ്ടുപിടിക്കാനുള്ള ഒരു നടപടിയും ഇതുവരെ ആരും കൈക്കൊണ്ടിട്ടില്ല.

ആധാരം: സി.ഏ.ജി റിപ്പോർട്ട്
കടപ്പാട്: വിവരാവകാശനിയമം.

Saturday, July 10, 2010

നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ 4: KTDFC

കേരളാ ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫൈനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (KTDFC) : ഗതാഗത വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ കമ്പനിയാണിത്. കമ്പനിയുടെ വായ്പാ പദ്ധതികളുടെ പ്രചരണത്തിനും, പ്രോത്സാഹനത്തിനും യോഗ്യതയില്ലാത്ത / പ്രവർത്തന പരിചയം ഇല്ലാത്ത സ്വകാര്യ സ്ഥാപനങ്ങളെ മാർക്കറ്റിംഗ് / പരിശോധന ഏജന്റന്മാരായി നിയമിച്ചതുമൂലം സംഭവിച്ച 41 ലക്ഷം രൂപയുടെ പാഴ്ചെലവിന്റെ കഥയാണിത്.

നമ്മുടെ കെ.എസ്സ്.ആർ.റ്റി.സി ക്കും(KSRTC) അതു പോലെ ഗതാ‍ഗത രംഗത്ത് പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കും വാഹനങ്ങൾ വാങ്ങുന്നതിനു വേണ്ടി വായ്പ ലഭ്യമാക്കുക എന്നതാണു ഈ കമ്പനിയുടെ പ്രധാന ഉദ്ദേശലക്ഷ്യങ്ങൾ. ഈ ഉദ്ദേശം ക്ലച്ച് പിടിക്കാത്തതു കൊണ്ടാകണം വ്യക്തിഗത വായ്പകളും, ഭവനനിർമ്മാണ വായ്പകളും കൂടി ഉദ്ദേശ ലക്ഷ്യങ്ങളാക്കാൻ തീരുമാനിച്ചത്. അങ്ങനെയാണു 2005 ൽ കമ്പനി  ‘ഐശ്വര്യാ ഭവന നിർമ്മാണ വായ്പാ പദ്ധതി‘ക്ക് തുടക്കമിട്ടത്. കമ്പനിയുടെ ആസ്ഥാനം തിരുവനന്തപുരമാണു. എന്നാൽ കമ്പനിക്ക് ശാഖകളില്ലാത്ത  സ്ഥലങ്ങളിൽ പദ്ധതിയുടെ പ്രോത്സാഹനത്തിനും, പ്രചരണത്തിനും അവിടങ്ങളിലുള്ള യഥാർത്ഥ ആവശ്യക്കാരെ കണ്ടെത്തുവാനുമായി ‘ഡയറക്ട് മാർക്കറ്റിംഗ് ഏജന്റ്സിനെ’ (DMA) നിയമിക്കാനും തീരുമാനമെടുത്തു (മാർച്ച് 2005)[  5 വർഷത്തെ ദേശസാൽകൃതമോ, അല്ലാത്തതോ ആയ വാണിജ്യ ബാങ്കുകളുടെ ഭവന വായ്പയുടെ വില്പന കൈകാര്യം ചെയ്തതിലുള്ള  പ്രവർത്തനപരിചയമുള്ളവർക്ക് വേണ്ടിയാണു അപേക്ഷകൾ ക്ഷണിച്ചത്. കിട്ടിയ അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേർ ഇവരാണു:
  • 1.H-Worknet and
  • 2.Powerlink Services (P) Ltd., (Powerlink).

ഇവർക്ക് ആവശ്യപ്പെട്ട കുറഞ്ഞ യോഗ്യത ഇല്ലായിരുന്നതോ പോകട്ടെ ഈ രണ്ട് സ്ഥാപനങ്ങളും  ഒരേ വ്യക്തികളാലോ, അവരുടെ ബന്ധുക്കളാലോ നടത്ത പെടുന്നവയായിരുന്നു. ഈ ഡി.എം.എ കളുമായി ഏർപ്പെട്ട മൂന്നു വർഷ കരാർ (2005 ഒക്ടോബർ-നവമ്പർ മാസം) അനുസരിച്ച് ക്യാൻ‌വാസ് ചെയ്യുന്ന ഭവന വായ്പയുടെ വിവിധ സ്ലാബുകളിലായി 10 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയും അതിനു മുകളിലും 0.5% മുതൽ 1% വരെ കമ്മിഷൻ നൽകണമായിരുന്നു.

ആഗസ്റ്റ് 2005 ലെ കമ്പനി ബോർഡ്, ഈ സ്ഥാപനങ്ങളെ ഭവന വായ്പകളുടെ ഡി.എം.എ കളായി നിയമിക്കാൻ മാത്രമേ, മാനേജിംഗ് ഡയറക്ടരെ അധികാരപ്പെടുത്തിയിരുന്നുള്ളൂ. എങ്കിലും, ആ വിവേചനാധികാരം മറികടന്നു ഭവനേതര വായ്പകളുടെ ക്യാൻ‌വാസിംഗ് / പരിശോധനാ ഏജന്റുകളായി പ്രവർത്തിക്കുവാനുള്ള നിയമനം ഈ സ്ഥാപനങ്ങൾക്ക് മാനേജിംഗ് ഡയറക്ടർ നൽകി. ഭവന /വാഹന വായ്പ അപേക്ഷകൾക്കുള്ള പരിശോധനാ ഫീസ് ഫയൽ ഒന്നിനു 500 രൂപയായും മറ്റു വ്യക്തിഗത വായ്പകൾക്ക് ഫയൽ ഒന്നിനു 300 രൂപയായും നിജപ്പെടുത്തുകയും ചെയ്തു. 

2005-08 (നവമ്പർ 2008 വർ) കാലയളവിലേക്ക് ഈ നിരക്കിൽ അവർക്ക് 37.26 ലക്ഷം രൂപ കമ്മിഷനായും 3.70 ലക്ഷം രൂപ പരിശോധനാ ഫീസ്സായും കൊടുത്തു കഴിഞ്ഞു.

ഈ വിഷയത്തിൽ രേഖകൾ പരിശോധിച്ച സി.ഏ.ജിയുടെ കണ്ടെത്തലുകൾ അറിഞ്ഞിരിക്കുന്നത് നമ്മുടെ സർക്കാർ കമ്പനികളെപറ്റിയുള്ള മതിപ്പ് കൂടാൻ ഉപകരിക്കും. ഇതാണത്:

  • ഈ സർക്കാർ കമ്പനി, രണ്ട് സ്വകാര്യ സ്ഥാപനങ്ങളെ ഡി.എം.എ കളായി നിയമിച്ചത് സുതാര്യമായ മാർഗ്ഗങ്ങളിൽ കൂടി അല്ലായിരുന്നു.
  • തിരഞ്ഞെടുക്കപ്പെട്ടവർക്ക് കമ്പനി നിശ്ചയിച്ചിരുന്ന കുറഞ്ഞ യോഗ്യതയോ പ്രവർത്തി പരിചയമോ ഇല്ലായിരുന്നു.
  • തിരഞ്ഞെടുത്ത രണ്ട് സ്ഥാപനങ്ങളുടേയും ഉടമസ്ഥർ അടുത്ത ബന്ധുക്കളായിരുന്നു.
  • ഈ ഡി.എം.എ കൾക്ക് മാസം തിരിച്ചോ മേഖല തിരിച്ചോ വായ്പാ വിപണന ലക്ഷ്യം നൽകുന്നതിൽ കമ്പനി വീഴ്ച വരുത്തി. എന്നാൽ കമ്മീഷനും പരിശോധനാ ഫീസും കൃത്യമായും കൊടുത്തു കൊണ്ടിരുന്നു.
  • വായ്പാ അപേക്ഷകളുടെ പരിശോധനയും ക്യാൻ‌വാസിംഗിനും ഒരേ സ്ഥാപനത്തെ ഉപയോഗപ്പെടുത്തുന്നത് കമ്പനിയുടെ സാമ്പത്തിക താത്പര്യത്തിനു ഹാനികരമാണെന്ന സാമാന്യ തത്വം മറന്നു പ്രവർത്തിച്ചു.
  • 2005-2009 കാലയളവിൽ വായ്പയായി ആകെ നൽകിയത്  75.32 കോടി രൂപയായിരുന്നു. അതിൽ 55.97 കോടി രൂപയും 45 കേസുകളിലായി ഇതേ ഡി.എം.എ കൾ ക്യാൻ‌വാസ് ചെയ്തതായിരുന്നു. ഈ 45 കേസുകളിൽ 37 എണ്ണവും (49.56 കോടി രൂപക്കുള്ളത്) കമ്പനിയുടെ ആസ്ഥാനമായ തിരുവനന്തപുരത്ത് നിന്നുള്ളതും. മറ്റു ഡിസ്ട്രിക്റ്റുകളിൽ നിന്നും ഈ ഡി.എം.എ കൾ ക്യാൻ‌വാസ് ചെയ്തത് വെറും 6.41 ലക്ഷം രൂപ. (തിരുവനന്തപുരം ഒഴികെയുള്ള സ്ഥലങ്ങളിലേക്ക് വേണ്ടിയാണു ഇവരെ നിയമിച്ചതെന്നു മറക്കരുത്).
  • 2006-07 കാലയളവിൽ ഡി.എം.എ സ്ഥാപനങ്ങളിലെ ഡയറക്ടർമാരും 90.39 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പ കമ്പനിയിൽ നിന്നും സംഘടിപ്പിച്ചെടുത്തു.
  • കൂടാതെ 2007-08 കാലയളവിൽ ഭവന വായ്പയായി 2 കോടി രൂപ ഈ രണ്ട് സ്ഥാപനങ്ങളുടെ പേരിലും നേടിയെടുത്തു.
  • അങ്ങനെ ഡയറക്ടർ മാരുടെ പേരിലും, സ്ഥാപനങ്ങളുടെ പേരിലും കൂടെ നേടിയെടുത്ത 2.90 കോടി രൂപയുടെ വായ്പക്കും കമ്മിഷൻ/ പരിശോധനാ ഫീസ് എന്നിവയായി 2.90 ലക്ഷം രൂപയും വാങ്ങി. എങ്ങനെയുണ്ട് പുത്തി?
  • രണ്ട് സ്വകാര്യ സ്ഥാപനങ്ങൾ പരിശോധിച്ച് ശുപാർശ ചെയ്യുന്ന അപേക്ഷകൾ സ്വയം പരിശോധനക്ക് വിധേയമാക്കാതെ വൻ തുകകൾ വായ്പയായി വിതരണം ചെയ്തത് കമ്പനിയുടെ സാമ്പത്തിക താല്പര്യങ്ങൾ ബലികഴിക്കുന്നതിനു തുല്യമായിരുന്നു.

എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തികൊണ്ട് കമ്പനി ചെലവിട്ട കമ്മിഷനും പരിശോധനാഫീസും (40.96 ലക്ഷം രൂപ) എത്രയും പെട്ടന്നു തിരിയെ ഈടാക്കാനും, ഉത്തരവാദികളായവരുടെ മേൽ നടപടിയെടുക്കണമെന്നുമാണു സി.ഏ.ജി. സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്.ആ ശുപാർശയിന്മേൽ നമ്മുടെ ഗതാഗത വകുപ്പ് അടയിരിക്കാൻ തുടങ്ങിയിട്ട് കൊല്ലം ഒന്നു കഴിഞ്ഞു.

വായ്പകൾ സർക്കാർ നേരിട്ട് നൽകാതെ കമ്പനി രൂപീകരിച്ച് അതു വഴി കച്ചവടം നടത്തുന്നതു കൊണ്ടുള്ള പ്രയോജനം ഇതൊക്കെ തന്നെയാണു.

ആധാരം: സി.ഏ.ജി റിപ്പോർട്ട്
കടപ്പാട്: വിവരാവകാശനിയമം.

Wednesday, July 7, 2010

നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ 3: KSEB

വൈദ്യുതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി 38 കോടിയോളം രൂപ വൈദ്യുതി ഉപയോക്താക്കളെ ഇതിനകം വഞ്ചിച്ച് കഴിഞ്ഞു എന്നു സി.ഏ.ജീ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതാണു കഥ:

2003 ലെ വൈദ്യുതി നിയമത്തിലേയും, 2005 ലെ വൈദ്യുതി വിതരണ നിയമാവലിയിലെ വ്യവസ്ഥാരീതികൾ അനുസരിച്ചും വൈദ്യുതി ഉപയോക്താക്കളിൽ നിന്നും  മാസ/ദ്വൈമാസ ബില്ലിംഗ് രീതി അനുസരിച്ച് രണ്ടോ മൂന്നോ മാസത്തെ വൈദ്യുതി ബില്ലിലെ തുകക്ക് തുല്യമായ സുരക്ഷാ നിക്ഷേപം പിരിക്കുവാൻ വൈദ്യുതി ബോർഡിനു അധികാരമുണ്ട്.  അതേ സമയം , ഈ സുരക്ഷാ നിക്ഷേപത്തിന്മേൽ ഏപ്രിൽ 2005 തുടങ്ങിയുള്ള  വർഷങ്ങളിൽ അതതു വർഷങ്ങളിൽ നിലവിലുള്ള ബാങ്ക് നിരക്കിൽ പലിശ കൊടുക്കുവാൻ ബൈദ്യുതി ബോർഡ് ബാധ്യസ്ഥരാണു.  ഈ രീതിയിലുള്ള പലിശ 2005-06 സാമ്പത്തിക വർഷം മുതൽ ഉപഭോക്താവിന്റെ മാസ/ദ്വൈമാസ വൈദ്യുതി ബില്ലിൽ നിന്നും കിഴിവായി നൽകേണ്ടതാകുന്നു.  വീഴ്ച വരുത്തുന്ന പക്ഷം നിലവിലുള്ള നിരക്കിന്റെ ഇരട്ടി പലിശ നൽകാനും കെ.എസ്.ഇ.ബി കടപ്പെട്ടിരിക്കുന്നു.  2005-08 വർഷത്തിലേക്ക് ഉള്ള പലിശ നിരക്ക് 6% ആയി കെ.എസ്.ഇ.ബി നവമ്പർ 2005 ൽ തീരുമാനിക്കുകയും ചെയ്തു.

ഇതു വരെ സംഗതി ഗംഭീരം. ഇനിയാണു പ്രശ്നം തുടങ്ങുന്നത്. ഇതു പ്രകാരം പലിശ കൊടുക്കേണ്ടി വരുന്ന സുരക്ഷാ നിക്ഷേപ തുക ഇപ്രകാരമാണു:
ഏപ്രിൽ 2005 വരെ - 478.44 കോടി രൂപ
ഏപ്രിൽ 2006 വരെ - 545.46 കോടി രൂപ്
ഏപ്രിൽ 2007 വരെ - 624.08 കോടി രൂപ

6% വച്ച് ഇതിനർഹമായ മൊത്തം പലിശ 98.87 കോടി രൂപയാണു (2009 മാർച്ച് അവസാനം വരെ). 2005 മുതലാണല്ലോ പലിശ കൊടുക്കണമെന്ന നിയമം ഉണ്ടായത്. അതു കൊണ്ട് 2005 മുതൽ ഓരോ വ്യക്തികളിൽ നിന്നും വാങ്ങുന്ന സുരക്ഷാ നിക്ഷേപത്ത്ന്റെ കണക്കു വക്കുന്നുണ്ട്. അതു കൊണ്ട് അതിന്മേലുള്ള പലിശയും കണക്കാക്കി കൊടുക്കാൻ കഴിയുന്നുണ്ട്. എന്നാൽ   2005 നു മുമ്പ് ഓരോ വ്യക്തിയിൽ നിന്നും വാങ്ങിയ നിക്ഷേപത്തിന്റെ കണക്ക് സൂക്ഷിക്കുന്നില്ല. സുരക്ഷാ നിക്ഷേപത്തിന്റെ ആകെ തുക എത്രയെന്നറിയാം. അതിനു വേണ്ടി 2008-09 വരെ കൊടുക്കേണ്ട പലിശ 38.19 കോടിയോളം വരുമെന്നാണു സി.ഏ.ജി. കണക്കാക്കിയിരിക്കുന്നത്. ഇങ്ങനെയൊരു പലിശ കെ.എസ്.ഇ.ബി ഇതുവരെ ഉപയോക്താക്കൾക്ക് കൊടുക്കുകയോ, കൊടുക്കാനുണ്ടെന്നു കണക്കിൽ കാണിക്കുകയോ ചെയ്തിട്ടില്ല. യഥാസമയം വൈദ്യുതി ബോർഡ് പലിശ കൊടുക്കാഞ്ഞതിനാൽ കുടിശ്ശികയായ 38.19 കോടി രുപക്ക് ഇരട്ടി നിരക്കിൽ (12%) 76.38 കോടി രുപ നൽകാൻ ബോർഡിനു ബാധ്യത ഉണ്ട്. എന്നാൽ ഓരോ ഉപഭോക്താവിൽ നിന്നും (2005 നു മുമ്പുള്ളത്) കിട്ടിയ സുരക്ഷാ നിക്ഷേപത്തിന്റെ കണക്കുകൾ ലഭ്യമല്ലാത്തതിനാൽ, ഉപഭോക്താക്കളുടെ നിക്ഷേപം വെറും ഒരു രൂപയാക്കി കണക്കാക്കി അവർക്ക് പലിശ നൽകാതിരിക്കുകയാണു ബോർഡ് ചെയ്ത് പോരുന്നത്. എങ്ങനെയുണ്ട് ബുദ്ധി?

ഇത്തരത്തിലുള്ള 76 കോടിയോളം രൂപയുടെ ബാധ്യത ബോർഡിന്റെ ഒരു കണക്കിലും കാണിക്കാതെ തുടരുന്നത് സെപ്റ്റംബർ 2009 ൽ തന്നെ സി.ഏ.ജി ബന്ധപ്പെട്ട വകുപ്പധ്യക്ഷന്മാരെ അറിയിച്ചിട്ടും അവർ മൌനം പാലിക്കുന്നു.25-3-2010 ൽ നിയമസഭയുടെ മേശപ്പുറത്തു വച്ച സി.ഏ.ജി യുടെ റിപ്പോർട്ടിലും ഇതെടുത്ത് പറഞ്ഞിരിക്കുന്നു. പക്ഷേ നമ്മുടെ സാമാജികർക്ക് അതൊന്നു വായിക്കാൻ ഇതു വരെ സമയം കിട്ടിയില്ലെന്നു തോന്നുന്നു. നമ്മുടെ വ്യവസായ മന്ത്രിയാണെങ്കിൽ പൊതു മേഖലാ സ്ഥാപനങ്ങൾ ലാഭത്തിലേക്ക് നീങ്ങുന്നുണ്ടെന്നു വീരവാദം മുഴക്കുന്നു. വൈദ്യുതി ഉപയോക്താക്കൾക്ക് കൊടുക്കാനുള്ള ഇത്തരത്തിലുള്ള ബാധ്യതകൾ എന്നാണു കണക്കിൽ ഉൾപ്പെടുത്തുക.

കടപ്പാട്: വിവരാവകാശനിയമം.

Friday, July 2, 2010

നമ്മുടെ പൊതുമേഘലാ സ്ഥാപനങ്ങൾ 2: IIITM, Kerala

ഇൻഡ്യൻ ഇൻസ്റ്റിട്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി & മാനേജ്മെന്റ്, കേരളാ (IIITM): സെപ്റ്റമ്പർ 2000 ത്തിൽ സംസ്ഥാന സർക്കാർ കമ്പനീസ് ആക്ടും പ്രകാരം സേവന മേഖലയിൽ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത ഒരു വാണിജ്യസ്ഥാപനമാണിത് (As listed in annexure 1 of CAG's report for 2008-09 :item 80). പടത്തിൽ കാണുന്നതു പോലെയുള്ള ഒരു കെട്ടിടം ആണു ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത്. ഇപ്പോൾ കഴക്കൂട്ടം ടെക്നോപാർക്കിലെ ‘നിള’ യിൽ മറ്റ് ഐ.റ്റി. വാണിജ്യ സ്ഥാപനങ്ങളോടൊപ്പം പ്രവർത്തിക്കുന്നു.

വിദ്യാഭ്യാസമാണു ഇവിടെ നടക്കുന്ന വാണിജ്യ പ്രവർത്തനം. വിദ്യഭ്യാസ കച്ചവടത്തിലൂടെ
സ്വകാര്യസ്ഥാപനങ്ങൾ ലാഭം കൊയ്യുന്നതിൽ കേരളം കുപ്രസിദ്ധി നേടിയെങ്കിൽ, ഇതാ ഇവിടെ
ഒരു സർക്കാർ സ്ഥാപനം വിദ്യഭ്യാസ കച്ചവടം  നടത്തി പത്തു കൊല്ലം കൊണ്ട് 5.69 കോടി നഷ്ടം വരുത്തി തൃപ്തിയടഞ്ഞിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ മന്ത്രിക്കോ വിദ്യാഭ്യാസ വകുപ്പിനോ ഇവിടെ ഒരു നിയന്ത്രണവുമില്ല. വ്യവസായ വകുപ്പിനും ഇവിടെ കാര്യമില്ല. ഈ വിദ്യാഭ്യാസ കച്ചവടസ്ഥാപനം  വിവരസാങ്കേതികവകുപ്പിന്റെ കീഴിൽ ഒരു വാണിജ്യസ്ഥാപനം (കമ്പനി) എന്ന നിലയിൽ പ്രവർത്തിക്കുന്നു. അതായത് കാര്യങ്ങളോക്കെ ഈ കമ്പനിയുടെ ഡയറക്റ്റർമാർ തീരുമാനിക്കും.

ബി.ടെക് / ബി.ഇ., എം.സി.എ., എന്നീ ബിരുദങ്ങൾക്കായി 60 സീറ്റുള്ള ഒരു ബാച്ചോടെയാണു ജൂൺ മാസം 2001 മുതൽ ഇവിടെ കച്ചവടം ആരംഭിച്ചത്. ആരംഭത്തിൽ കോഴ്സ് ഫീസ്സ് ആയി 75000 രൂപ നിശ്ചയിച്ചിരുന്നു. 2005 മുതൽ ഇവിടെ ബിരുദാനന്തര കോഴ്സുകൾ മാത്രമുള്ള
സ്ഥാപനമായി മാറ്റുകയും, കോഴ്സ് ഫീ ഒന്നര ലക്ഷം രൂപയാക്കി ഉയർത്തുകയും ചെയ്തു.

ഒരു സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയല്ലേ, അതുകൊണ്ടായിരിക്കണം ഇത്തരം സാങ്കേതിക
പാഠ്യ പദ്ധതികൾക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ആൾ ഇൻഡ്യാ കൌൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂകേഷൻ (AICTE) ന്റെ അംഗീകാരം നേടാനൊന്നും മിനക്കെട്ടില്ല. അല്ലെങ്കിലും അതിനു വേണ്ടി അപേക്ഷിച്ചാലും കിട്ടില്ലെന്നു ഉറപ്പുണ്ടായിരുന്നു. കാരണം, ഇത്തരം വിദ്യാഭ്യാസ
സ്ഥാപനങ്ങൾ നടത്തുന്നതിനാവശ്യമായ, 1987 ലെ  എ.ഐ സി റ്റി ഇ നിയമം അനുശാസിക്കുന്ന , എട്ടു മുതൽ പത്ത് ഹെക്ടർ ഭൂമിയും, സ്വന്തം ക്യാമ്പസും, മറ്റ് അടിസ്ഥാന സൌകര്യങ്ങളും ഒരുക്കിയിട്ടല്ല ഇവിടെ ഈ കച്ചവടം തുടങ്ങിയത്. 2003 ൽ ഈ സ്ഥാപനത്തിനു 4.07 ഹെക്ടർ ഭൂമി ക്യാമ്പസ് നിർമ്മണത്തിനായി തിരുവനന്തപുരത്ത് അനുവദിച്ചിരുന്നെങ്കിലും അതേ വർഷം തന്നെ സർക്കാർ ഈ ഭൂമി തിരിച്ചെടുക്കുകയും ചെയ്തിരുന്നു. നമ്മുടെ മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ കൌൺസിലുകാർ പരിശോധനക്ക് വരുമ്പോൾ മറ്റുകോളേജുകളിൽ നിന്നും ഇതിലേക്ക് വേണ്ടിമാത്രം സ്ഥലം മാറ്റപ്പെടുന്ന സമ്പ്രദായം ഇല്ലേ, അതുപോലൊന്നു.

അംഗീകാരമില്ലാതെ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസംനടത്തുന്നതിലുള്ള അനൌചിത്യം 
അറിയിച്ചു കൊണ്ടുള്ള എ ഐ സി റ്റി ഇ യുടെ പല അറിയിപ്പുകളും സർക്കാർ അവഗണിച്ചു.
അംഗീകാരത്തിനുള്ള അപേക്ഷ സമർപ്പിക്കാതെ വീണ്ടും പാഠ്യപദ്ധതികൾ തുടർന്നപ്പോൾ,
സ്ഥാപനത്തെ എ ഐ സി റ്റി ഇ യുടെ അംഗീകാരമില്ലാത്ത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ
പട്ടികയിൽ (2006-07) ഉൾപ്പെടുത്തപെട്ടു. ഈ സ്ഥാപനത്തിൽ വിദ്യാർത്ഥികളെ ചേരുന്നതിൽ
നിന്നും വിലക്കുകയും ചെയ്തു. അതുവരെ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ ഭാവി സ്വാഹ.

AICTE യുടെ വെബ് സൈറ്റിൽ നിന്നും മനസ്സിലാക്കുന്നത്, അംഗീകാരത്തിനുവേണ്ടി 2001 ൽ തന്നെ
അപേക്ഷിച്ചിരുന്നുവെങ്കിലും, അപേക്ഷകനോ അപേക്ഷകനു വേണ്ടി ആരെങ്കിലുമോ ഇതുവരെ
AICTE യുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണു. AICTE പ്രസിദ്ധീകരിച്ചിട്ടുള്ള അംഗീകൃത ലിസ്റ്റുകളിലൊന്നും ഈ കമ്പനിയെ (IIITM,Kerala) ഇന്നുവരെ ഉൾപ്പെടുത്തിയതായി കാണുന്നുമില്ല. എന്നാൽ അംഗീകാരമുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടും ഉണ്ട്.

60 വിദ്യാർത്ഥികൾക്ക് പഠിക്കാമായിരുന്ന സ്ഥാപനത്തിൽ ആദ്യവർഷം (2001-02) 49 വിദ്യാ
ർത്ഥികൾ, 2003-04 വർഷം  65 ആയി വർദ്ധിച്ചു, 2004-05 ൽ 60 ആയി കുറഞ്ഞു, 2008-2010
ആയപ്പോൾ നാമമാത്രമായ 12 വിദ്യാർത്ഥികളായി ചുരുങ്ങുകയും ചെയ്തു.  ഈ പന്ത്രണ്ട് വിദ്യാ
ർത്ഥികളെ പഠിപ്പിക്കുവാനായി 10 അദ്ധ്യാപകരും  അവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും, വൈദ്യുതി ചാർജ്ജ്, അഭിരുചി പരീക്ഷ നടത്താനുള്ള ചിലവ്, മറ്റു ചിലവുകൾ എന്നിവക്കായി ഇതു വരെ 5.69 കോടി രൂപ ചെലവിട്ടുകഴിഞ്ഞു. ഒരു വാണിജ്യസ്ഥാപനമായതു കൊണ്ട് സാങ്കേതികമായി പറഞ്ഞാൽ ഈ കമ്പനിയുടെ ഇതുവരെയുള്ള സഞ്ചിത ബിസിനസ്സ് നഷ്ടം 5.69 കോടി രൂപ. 

സർക്കാരിന്റെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ നിയമനം പി.എസ്.സി വഴിയാണു. യു.ജി.സി
ലവലിൽ ശമ്പളം കൊടുക്കണമെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ അനുവാദം വേണം. എന്നാൽ ഈ
കമ്പനിയിലെ ജീവനക്കാരെ നിയമിക്കുന്നതും അവർക്ക് യു.ജി.സി. സ്കെയിലിൽ ശമ്പളം
അനുവദിക്കുന്നതും സർക്കാർ അറിയുന്നതേ ഇല്ല. ഒരു കമ്പനിയാക്കിയതു കൊണ്ടുള്ള മെച്ചം
നോക്കണേ....

ഇങ്ങനെയൊക്കെ ആണെങ്കിലും 2010-11 വർഷത്തിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ഇന്റർനെറ്റിൽ കാണുന്നുണ്ട്. ഇവിടുത്തെ കോഴ്സുകൾക്ക് അംഗീകാരം ഉള്ളതാണെന്നും കൊച്ചിയിലെ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT) യിൽ നിന്നുള്ള ഡിഗ്രിയാണു നൽകപ്പെടുന്നതെന്നും ആറാമത്തെ  ചോദ്യത്തിനുത്തരമായി ഈ കമ്പനി പ്രസിദ്ധപ്പെടുത്തിയ ഒരു FAQ വിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആഗസ്റ്റ് 2 നു പുതിയ ക്ലാസ്സുകൾ ആരംഭിക്കുന്നു എന്നാണു അറിയിപ്പ്. പക്ഷേ CUSAT ന്റെ വെബ് സൈറ്റിൽ ഇങ്ങനെയൊരു അഫിലിയേഷനെപറ്റി ഒന്നും പറഞ്ഞിട്ടും ഇല്ല.

ഈ വിവരം സർക്കാരിനെ സി.എ.ജി അറിയിച്ചപ്പോൾ സ്വന്തം ക്യാമ്പസ് നിർമ്മാണത്തിനു വേണ്ടി 0.96 ഏക്കർ ഭൂമി  നീക്കി വച്ചിട്ടുണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാകുമെന്നും, എ ഐ സി റ്റി ഇ യുടെ അംഗീകാരം ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ടെന്നും സർക്കാർ പ്രസ്ഥാവിച്ചു (ജൂൺ 2009). ഈ സ്ഥാപനത്തിന്റെ
കാര്യത്തിൽ എ ഐ സി റ്റി ഇ അംഗീകാരം വാങ്ങുന്നതിൽ വീഴ്ച വരുത്തിയ ഉദ്ദ്യോഗസ്ഥരുടെ
മേൽ എന്തു നടപടി എടുത്തു എന്ന കാര്യത്തിൽ മൌനം.

എങ്ങനെയുണ്ട് നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ വികസനം?

ആധാരം: സി.ഏ.ജി റിപ്പോർട്ട്
കടപ്പാട്: വിവരാവകാശ നിയമം.

Thursday, July 1, 2010

നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ 1: KFDC - Wattle

കേരളാ വനം വികസന കോർപ്പറേഷൻ ലിമിറ്റഡ് (KFDC) : സംസ്ഥാനത്തെ വനം വകുപ്പിന്റെ കീഴിലുള്ള ഒരു പരിപൂർണ്ണ സർക്കാർ കമ്പനിയാണിത്. പേരു കേട്ടാൽ തോന്നും വനങ്ങളുടെ വികസനത്തിനു വേണ്ടിയുള്ള കമ്പനിയാണെന്നു. അല്ലേ അല്ല. തടിവ്യവസായത്തിന്റെ വികസനത്തിനുതകുന്ന വനവൃക്ഷങ്ങൾ കേരളത്തിലെ വനത്തിൽ വച്ചു പിടിപ്പിക്കുന്നതാണു ഈ കമ്പനിയുടെ ചുമതല. യാതൊരു സാധ്യതാ പഠനവും നടത്താതെ ഈ കമ്പനി ‘വാറ്റിൽ’ എന്നൊരു വനവൃക്ഷം നട്ടുവളർത്താൻ ശ്രമിച്ച് തുലച്ചത് സംസ്ഥാന സർക്കാരിന്റെ ഒന്നേകാൽ കോടി രൂപയാണു. നികുതി ദായകന്റെ ഇത്രയും പണം ഒരു സർക്കാർ കമ്പനി വിവരക്കുറവു കാരണം എഴുതി തള്ളേണ്ടി വന്നാൽ ആരും ചോദിക്കാനില്ലല്ലോ. അതു വെറും ഒരു ബിസിനസ്സ് നഷ്ടമല്ലേ ആകുന്നുള്ളൂ.  ആ കമ്പനിയിലെ ഒരുദ്ദ്യോഗസ്ഥൻ പത്തു രൂപ നികുതിപ്പണം തിരിമറി നടത്തിയാൽ സംഗതി വേറെ. ഇങ്ങനെയുള്ള തട്ടിപ്പുകളെ നിയമവിധേയമാക്കാൻ വേണ്ടിയാണല്ലോ കമ്പനികൾക്ക് രൂപം കൊടുക്കുന്നത്. ഏതായാലും ഇവിടുത്തെ കഥ വായിക്കൂ: (ഇതും സി.ഏ.ജി പറഞ്ഞതാണു. അതുകൊണ്ട് ആധികാരികതയെ പറ്റി സംശയിക്കേണ്ട).

മൂന്നാറിലെ
സൈലന്റ് വാലിയാണു സ്ഥലം. അവിടെയുള്ള 312.60 ഹെക്റ്റർ വനപ്രദേശത്ത് 1994-98 കാലയളവിലാണു ‘വാറ്റിൽ’ (ഇടതു വശത്തെ പടം നോക്കുക) മരങ്ങൾ നട്ടു പിടിപ്പിച്ചത്. 1978ൽ യുക്കാലിപ്റ്റിസ് മരങ്ങൾ (താഴെ വലതു വശത്തുള്ള പടം) നട്ടുവളർത്തിയ പദ്ധതി വലിയ ഒരു പരാജയമായതിനെ തുടർന്ന് അതിനു പകരമായാണു ‘വാറ്റിൽ’ മരങ്ങളെ ഇത്തവണ തിരഞ്ഞെടുത്തത്. ഏതാണ്ട് 8 കൊല്ലം കഴിയുമ്പോൾ അതായത് 2002-07 ആകുമ്പോൾ 3150 മെട്രിക് ടൺ തടി ലഭിക്കുന്ന വൻ ‘വാറ്റിൽ’ മരങ്ങളായി മാറുമെന്നു വനം വകുപ്പിലെ സാങ്കേതിക വിദഗ്ദർ കണക്കു കൂട്ടി. അതെല്ലാം വിറ്റ് 42.51 ലക്ഷം രൂപ വരെ സംമ്പാദിക്കാമെന്നും സർക്കാരിനെ ഉപദേശിച്ചു. (ഒന്നേകാൽ കോടി ചെലവിട്ടാൽ 42 ലക്ഷം വരവുണ്ടാകുമെന്ന കണക്ക് വച്ചു നീട്ടിയപ്പോൾ തന്നെ ആ പദ്ധതിയെ ചവറ്റുകുപ്പയിലിടണമായിരുന്നു. കാരണം, പദ്ധതി നടപ്പിലാക്കുന്നത് ലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കേണ്ട് ഒരു വ്യവസായ സ്ഥാപനമായ കമ്പനിയാണു).

മലർപൊടിക്കാരന്റെ സ്വപ്നമായിതീർന്നതായാണു പിന്നീട് ഭവിച്ചത്. എട്ടാം കൊല്ലമായപ്പോൾ വൻ വാറ്റിൽ മരങ്ങൾ കാണേണ്ടതിനു പകരം 2-3 മിറ്റർ പൊക്കമുള്ളതും 10-19 സെന്റിമിറ്റർ വണ്ണവുമുള്ള വാറ്റിൽ ചെടികളെയാണു കണ്ടത്. സമുദ്രനിരപ്പിൽ നിന്നും വളരെയധികം പൊക്കമുള്ള കുന്നിൻ ചരിവുകളിൽ നട്ടു പിടിപ്പിക്കാവുന്നവയല്ല ‘വാറ്റിൽ’ മരങ്ങളെന്ന തിരിച്ചറിവ് നമ്മുടെ സാങ്കേതിക വിദഗ്ദർക്ക് അപ്പോഴാണുണ്ടായത്. യാതൊരു ഉളുപ്പും കൂടാതെ നമ്മുടെ സാങ്കേതിക വനം-വിദഗ്ദർ അതു വരെ ഈ പദ്ധതിക്ക് വേണ്ടി കമ്പനി ചെലവാക്കിയ 1.14 കോടിരൂപ എഴുതി തള്ളാൻ ഉപദേശിച്ചു.(കമ്പനീസ് ആക്ടും പ്രകാരം സ്ഥാപിച്ചതാകുമ്പോൾ എല്ലാത്തിനും കണക്ക് വേണ്ടേ. വനം വകുപ്പ് നേരിട്ട് ചെലവിട്ടതാണെങ്കിൽ ഇങ്ങനെ കണക്കിൽ കൂടിയുള്ള എഴുതി തള്ളൽ ആവശ്യമില്ല.) അങ്ങനെ കമ്പനിയുടെ സാദാ ചെലവുകളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെടുത്തി കണക്കെഴുതി.

വനം വകുപ്പിലെ സാങ്കേതിക വിദഗ്ദരുടെ വനവൃക്ഷങ്ങളെ പറ്റിയുള്ള സാങ്കേതിക ജ്ഞാനത്തിന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു. കേരളത്തിലെ നികുതിദായകനു ഒന്നേകാൽ കോടി രൂപയുടെ നഷ്ടമുണ്ടായെങ്കിലും വാറ്റിൽ മരങ്ങളെപറ്റി നമ്മുടെ വനസംരക്ഷകർക്ക് കൂടുതൽ അറിവ് നേടാനായല്ലോ. അതുതന്നെ ഒരു മുതൽകൂട്ടല്ലേ.

ഇപ്പോൾ ഈ വാറ്റിൽ ചെടികളെ മുറിച്ച് മാറ്റാനായി അനുവാദം തേടുന്നു എന്നു 30-6-2010 ൽ നിയമസഭയിൽ മന്ത്രി പറയുന്നതും കേട്ടു. വാറ്റിൽ മരങ്ങൾക്ക് പകരം യൂക്കാലിപ്റ്റസ് എന്നാണു പക്ഷേ മന്ത്രി പറഞ്ഞത്. അങ്ങനെ പറഞ്ഞതിന്റെ ഉള്ളറകഥ ഇനി അന്വേഷിച്ച് കണ്ടെത്തണം.

വാറ്റിൽ മരത്തെപറ്റി അന്വേഷിച്ചപ്പോൾ നെറ്റിൽ നിന്നും കിട്ടിയ വിവരമാണു താഴെ എഴുതിയിരിക്കുന്നത്:

Wattle Tree:
Medium sized semi-deciduous to deciduous tree occurring in the bushveld. Grows up to 15 metres tall. The leaves and pods are browsed by Kudu, Impala, and Duiker. The timber is highly prized for use in furniture. The mass of yellow flowers attracts insects and bees. These insects in turn attract insect eating birds.

Occurs in open woodland form Zaire in the north to Kwazulu-Natal in the south, on well drained soils. Flowers from October to March.

Powdered decorticated root is applied to wounds to hasten healing. Toothache is relieved by passing steam from boiled leaves over teeth, this steam can also be used to treat sore eyes.. Colic can be relieved by chewing bark. Stomach disorders and intestinal parasites are relieved by taking an infusion made from the root. Diarrhoea can be relieved by a decoction of powdered stem and root bark.

ആധാരം: സി.ഏ.ജി. റിപ്പോർട്ട്
കടപ്പാട്: വിവരാവകാശനിയമം.

Friday, May 21, 2010

ഭൂമിശാസ്ത്രപരമായ കേരള അപകട പരിപാലന സംവിധാനം - GeoKAMS

ജിയോകാംസിനു വേണ്ടി പൊതുമരാമത്ത് വകുപ്പ് ചെലവിട്ട 18.50 ലക്ഷം രൂപ വെള്ളത്തിലായത് എങ്ങനെയെന്നു വിശദീകരിക്കുകയാണീ പോസ്റ്റിൽ.

GeoKAMS (Geographical Kerala Accident Management System) അഥവാ “ഭൂമിശാസ്ത്രപരമായ കേരള അപകട പരിപാലന സംവിധാനം“ എന്നത്  തിരുവനന്തപുരം ടെക്നോപാർക്കിലുള്ള IBS Services വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ്വെയറാണ്. ലോക ബാങ്കിന്റെ സഹായത്തോടെ 18.5 ലക്ഷം രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പിനു വേണ്ടി (Under Kerala State Transport Project - KSTP) വികസിപ്പിച്ചെടുത്തത് , 2004-ൽ.

ട്രാഫിക് എൻഫോർസ്മെന്റ് പരിപാടികളുടേ വികസനത്തിനു ഉപകരിക്കുന്ന വിധത്തിൽ ട്രാഫിക്-അപകടങ്ങളുടെ ഒരു ഡേറ്റാ ബാങ്ക് വികസിപ്പിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ പുതുക്കുന്നതിനും, വർദ്ധിപ്പിക്കുന്നതിനുമായുള്ള കേരള സർക്കാർ പരിപാടിയുടെ (Modernising Government Porgramme -MGP) ഭാഗമായി തെരഞ്ഞെടുത്ത 57 പോലീസ് സ്റ്റേഷനുകളിലാണു ഈ സോഫ്റ്റ്വെയർ സ്ഥാപിച്ച് പ്രവർത്തിപ്പിക്കേണ്ടതെന്നും തീരുമാനിച്ചിരുന്നു.  GPS/GIS integration ഇതിന്റെ പ്രത്യേകതയുമായിരിക്കും.

57 പോലീസ്റ്റ് സ്റ്റേഷനുകളിലും ഇതിനു വേണ്ടുന്ന കമ്പ്യൂട്ടറുകൾ വാങ്ങി നൽകി.  ആവശ്യം വേണ്ടുന്ന പോലീസ്സ് ഉദ്ദ്യോഗസ്ഥർക്കെല്ലാം ഈ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നൽകി. വിവരം ശേഖരിക്കുവാനായി ഏതാണ്ട് 3 ലക്ഷത്തോളം ഫാറങ്ങൾ പ്രിന്റ് ചെയ്ത് ലഭ്യമാക്കി. സമീപ ഭാവിയിൽ എല്ലാ പോലീസ് സ്റ്റേഷനുകളിലും നടപ്പിലാക്കേണ്ട ഒരു പദ്ധതിയാണെന്നും തീരുമാനിച്ചു.

മേല്പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കിയതെങ്ങനെയെന്നു സി.ഏ.ജി യുടെ പരിശോധനയിൽ കണ്ടെത്തിയത് എന്തെന്നാൽ:

  • 2004 ലാണു ഈ സോഫ്റ്റ്വെയർ വാങ്ങിയത്.
  • തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിൽ ഉടൻ തന്നെ സ്ഥാപിച്ചു. 57 എം.ജി.പി പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും 44 എം.ജി.പി പോലീസ് സ്റ്റേഷനുകളിലും മൂന്നു സിറ്റി ട്രാഫിക് സ്റ്റേഷനുകളിലും മാത്രമാണു സ്ഥാപിച്ചത്.
  • 3 ലക്ഷം അപകട റിപ്പോർട്ട് ഫാറങ്ങൾ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. കമ്പ്യൂട്ടർ ഡേറ്റാ ബാങ്കിലേക്ക് വേണ്ടിയാകുമ്പോൾ ശേഖരിക്കുന്ന വിവരങ്ങൾക്ക് ഏകീകൃത സ്വഭാവം വേണമല്ലോ. അതുകൊണ്ടാണു നിശ്ചിത ഫോർമാറ്റ് ഉണ്ടാക്കി അതനുസരിച്ച് ഫാറങ്ങൾ പ്രിന്റ് ചെയ്ത് വിതരണം ചെയ്തത്. എന്നാൽ നമ്മുടെ പോലീസ് ഏമാന്മാർക്ക് കമ്പ്യൂട്ടർ ഡേറ്റാ ബാങ്ക് എന്താണെന്നറിയില്ലല്ലോ. അതു കൊണ്ട് അവർ ലഭ്യമാക്കിയ ഫാറങ്ങളല്ല ഉപയോഗപെടുത്തിയത്. നേരത്തെ പരിചയമുള്ള രീതിയിൽ പാരഗ്രാഫ് പാരഗ്രാഫ് രീതിയിൽ കാര്യങ്ങൾ എഴുതി വച്ചു. അതൊന്നും ഒരു ഡേറ്റാ ബാങ്കിലേക്ക് ഉപയോഗപ്രദമായിരുന്നില്ല.
  • ജിയോകാംസ് ഒരു ഡസ്ക് ടോപ്പ് സംവിധാനം ആയിട്ടാണു വികസിപ്പിച്ചിരുന്നത്.അതു കൊണ്ട് ഓരോ കമ്പ്യൂട്ടറിലും പ്രത്യേകം പ്രത്യേകം സ്ഥാപിക്കേണ്ടി വന്നു. ഒറ്റക്കൊറ്റക്കുള്ള യൂണിറ്റായി പ്രവർത്തിപ്പിക്കേണ്ടി വന്നു. തൽഫലമായി വിവിധ പങ്കാളികൾ തമ്മിലുള്ള വിവരകൈമാറ്റം നടന്നില്ല. ഒരു കേന്ദ്രീകൃത സർവറിൽ ഡേറ്റാ ശേഖരണവും നടന്നില്ല.
  • പി.ഡ്ബ്ല്യുഡി ചീഫ് എഞ്ചിനിയർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ വേറെയും പല സാങ്കേതികതകരാറുകൾ കണ്ടതിനാൽ ഇത് നടപ്പിലാക്കാൻ താല്പര്യമില്ലെന്നു പോലീസ് ഐജി അറിയിച്ചു.
  • പോലീസ് ഐജിയുടെ ഉദ്ദേശം വേറെ ആയിരുന്നു. IBS Technologies തന്നെ വികസിപ്പിച്ചെടുത്ത Road Safety Management System (RSMS) എന്ന Web based software ഉപയോഗപ്പെടുത്താനുള്ള അനുമതിക്ക് വേണ്ടി പൊതുമരാമത്ത് സെക്രട്ടറിയെ സമീപിച്ചു. ഇത് 2008-ൽ.
  • അതോടൊപ്പം ജിയോകാംസിനു വേണ്ടി 9.79 ലക്ഷം രൂപ മുടക്കി 2007-ൽ വാങ്ങിയ ഹാർഡ് വെയർപ്രയോജനപ്പെടുത്താതിരുന്നതിനാൽ  ഇത് ഫോറിൻസിക്ക് സയൻസ് ലാബ്, സൈബർ സെൽ, എസ്.സി.ആർ.ബി എന്നിവക്ക് വിതരണം ചെയ്യാൻ ഐ.ജി.പി ഉത്തരവിട്ടു (2008 ഒക്ടോബറിൽ).
  • ജിയോകാംസ് എന്ന സോഫ്റ്റ്വെയർ ആർക്കും ഉപയോഗമില്ലാതെയായി.

അങ്ങനെ ജിയോകാംസിനു വേണ്ടി പൊതുമരാമത്ത് വകുപ്പ് 2004-ൽ ചെലവിട്ട 18.50 ലക്ഷം രൂപ വെള്ളത്തിലായി. വെബ് ബേസ്ഡ് സൊഫ്റ്റ്വെയറിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

IBS Technologies ന്റെ ഇന്റർനെറ്റ് സൈറ്റിലും ജിയോകാംസിനെ പറ്റി ഒന്നും പറയുന്നില്ല. വെബ് ബേസ്ഡ് RSMS കേരളത്തിൽ ഉപയോഗിക്കുന്നതായും കമ്പനി സൈറ്റിൽ രേഖപ്പെടുത്തിയിട്ടില്ല.

ആധാരം: സി.എ.ജി റിപ്പോർട്ട് 2009 സിവിൾ
കടപ്പാട് : വിവരാവകാശ നിയമം.

Tuesday, May 18, 2010

ബ്രെത്ത് അനലൈസറും സ്പീഡ് ചെക്ക് റഡാറും നമ്മുടെ പോലീസ്സും

മോട്ടോർ വാഹനനിയമത്തിലെ 185 ം വകുപ്പ് പ്രകാരം ഒരാൾ ഒരു മോട്ടോർ വാഹനം ഓടിക്കുമ്പോഴോ, ഓടിക്കാൻ ശ്രമിക്കുമ്പോഴോ അയാളുടെ 100 മില്ലിലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാം മദ്യം ഉണ്ടെങ്കിൽ അയാൾ കുറ്റം ചെയ്യുകയാണു.

ഓരോ ജില്ലക്കും ഓരോ പതിനായിരം വാഹനങ്ങൾക്ക് ഒരു സ്പീഡ് ചെക്ക് റഡാറും , നൽകുന്ന ഓരോ പതിനായിരം ഡ്രൈവിംഗ് ലൈസൻസുകൾക്കും ഒരു ബ്രെത്ത് അനലൈസറും ലഭ്യമാക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ 2002 ഏപ്രിലിൽ നിർദ്ദേശിക്കുകയുണ്ടായി.

പോലീസിനും മോട്ടോർ വെഹിക്കിൾ വകുപ്പിനും കൂടി ഓരോ 80917 വാഹനങ്ങൾക്ക് ഒരു സ്പീഡ് ചെക്ക് റഡാറും നൽകി വന്ന ഓരോ 19848 ഡ്രൈവിംഗ് ലൈസൻസുകൾക്ക് ഒരു ബ്രെത്ത് അനലൈസറും ആണു ഉള്ളതെന്നു സി.ഏ.ജി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ഉള്ള സാധനങ്ങൾ എങ്ങനെയുള്ളതെന്നു അന്വേഷിക്കുമ്പോഴാണു കൂടുതൽ രസം. 2004-05 ൽ 11 സ്പീഡ് ചെക്ക് റഡാറുകൾ വാങ്ങിയിട്ടുണ്ടായിരുന്നു. വാങ്ങിയതിലെ ക്രമക്കേടുകൾ ഇതിനു മുമ്പുള്ള ഒരു പോസ്റ്റിൽ ഞാൻ വിശദമാക്കിയിട്ടുണ്ടായിരുന്നു. ഈ റഡാർ ഗണ്ണുകൾ 2005 ഏപ്രിലിൽ തന്നെ വിവിധ പോലീസ് സ്റ്റേഷനുകൾക്ക് വിതരണം ചെയ്തിരുന്നു. എന്നാൽ 2006 സെപ്റ്റമ്പറിൽ ഇതിന്റെ വിതരണക്കാർ പരിശീലനക്ലാസ് നടത്തുന്നതുവരെ പെട്ടി തുറക്കാതെ തന്നെ വച്ചിരുന്നു. പരീശീലന സമയത്താണു പല ഉപകരണങ്ങളിലും പോരായ്മ ഉണ്ടെന്നു കണ്ടു പിടിച്ചത്. പക്ഷേ അപ്പോഴത്തേക്ക് ‘വാറണ്ടി’ കാലാവധി കഴിഞ്ഞിരുന്നു. അക്കാരണത്താൽ വിതരണക്കാർ ഇവ നന്നാക്കുവാൻ തയ്യാറായതുമില്ല.34.94 ലക്ഷം രൂപക്ക് വാങ്ങിയ 11 റഡാറുകളിൽ 6 എണ്ണം അന്നും ഇന്നും ഉപയോഗശൂന്യമായിതന്നെ കിടപ്പാണെന്നു സി.ഏ.ജി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

2001 നവമ്പർ മുതൽ 2008 ആഗസ്റ്റ് വരെ 20 ബ്രെത്ത് അനലൈസറുകൾ വാങ്ങി. 10 എണ്ണം അഞ്ച് സർക്കിൾ ഇൻസ്പെക്ടർമാർക്കായി വിതരണം ചെയ്തു. അതിൽ നാലെണ്ണം അപ്പോഴേ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. പ്രവർത്തനക്ഷമമായത് വച്ച് 2004 മുതൽ 2009 വരെ 29 കേസുകൾ മാത്രമാണു ബ്രെത്ത് അനലൈസർ ഉപയോഗിച്ച് കണ്ടു പിടിച്ചത്. എന്നാൽ 2006ലും 2007 ലും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു പോലീസ് 42994 കേസ്സുകൾ പിടിക്കപ്പെട്ടെങ്കിലും 743 കേസുകളിൽ മാത്രമാണു അപകടകാരണം മദ്യപിച്ച് വണ്ടിയോടിച്ചതാണെന്നു റിപ്പോർട്ട് ചെയ്തത്. [കാരണം നമുക്കൂഹിക്കാവുന്നതേ ഉള്ളൂ]

ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ പുതുക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമായുള്ള കേരള സർക്കാർ പദ്ധതിയാണു ‘മോഡേണൈസിംഗ് ഗവണ്മെന്റ് പ്രോഗ്രാം’ (MGP). ഇതും പ്രകരവും 83 ബ്രെത്ത് അനലൈസറുകൾ വാങ്ങാനായി പോലീസ് വകുപ്പ് 2005 ജൂലൈയിൽ ടെണ്ടറുകൾ ക്ഷണിച്ചിരുന്നു. ലഭിച്ച നാലു ടെണ്ടറുകളിൽ ചെന്നൈയിലെ കെ.സി. സർവീസ്സാണു തങ്ങളുടെ ഇ.ഡി.കെ.സി.എ മോഡലിനു ഏറ്റവും കുറഞ്ഞ നിരക്കായ 3,796 രൂപ രേഖപ്പെടുത്തിയത്. എന്നാൽ ഈ സാധനം ഉപയോഗപ്രദമല്ലെന്നും വെറും ഒരു കാഴ്ച വസ്തു ആണെന്നുമാണു ടെക്നിക്കൽ ഇവാലുവേഷൻ കമ്മറ്റി രേഖപ്പെടുത്തിയത്. അതൊന്നും വക വക്കാതെ 79 എണ്ണം അവരിൽ നിന്നു തന്നെ വാങ്ങി.  പിന്നീട്, ഈ ഉപകരണത്തിൽ നിന്നും ലഭിക്കുന്ന ഫലം തെറ്റാണെന്നും ഉപകരണം തന്നെ താഴ്ന്ന നിലവാരത്തിലുള്ളതാണെന്നും പോലീസ്സ് വകുപ്പ് തന്നെ സമ്മതിച്ചു. അങ്ങനെ മദ്യപിച്ച് വണ്ടിയോട്ടിക്കുന്നവരെ ഉടൻ കണ്ടെത്താനുള്ള പരിപാടിക്ക് സ്വാഹ പറഞ്ഞു. മുടക്കിയ നികുതി പണം, നാട്ടുകാരുടെ തലയിലും.

ആധാരം: സി.ഏ.ജി റിപ്പോർട്ട് 2009 (സിവിൾ)
കടപ്പാട്: വിവരാവകാശ നിയമം.

Sunday, May 16, 2010

പണിതിട്ടും പണിതിട്ടും തീരാത്ത പണികൾ: തഃസ്വഃഭഃ സ്ഥാപനങ്ങളുടേത്

തഃസ്വഃഭ സ്ഥാപനങ്ങൾ എത്ര ശ്രമിച്ചിട്ടും തീർക്കാൻ സാധിക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ച നിലയിൽ കഴിയുന്ന കുറേ പദ്ധതികളുടെ വിവരങ്ങളാനു താഴെ രേഖപ്പെടുത്തുന്നത്.

ബന്ധപ്പെട്ട നാട്ടിലുള്ള സാധാ ജനങ്ങളിൽ എത്ര പേർക്ക് മുടങ്ങിക്കിടക്കുന്ന ഈ പദ്ധതികളെ പറ്റി അറിയാം?

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്.
എക്സിക്കൂട്ടിവ് ട്രൈസം ട്രെയിനിംഗ് സെന്റർ നിർമ്മിക്കാൻ23-2-1999-ൽ കരാർ ഒപ്പിട്ടു - അടങ്കൽ ചെലവ് 11 ലക്ഷം രൂപ - 9 ലക്ഷത്തോളം രൂപ ഇതുവരെ ചെലവിട്ടു കഴിഞ്ഞു - എന്നാൽ കരാറുകാരൻ ഇതുവരെ നടത്തിയ പ്രവൃത്തി റിപ്പോർട്ട് ചെയ്യുകയോ, അളക്കുകയോ ചെയ്തിട്ടില്ല. ഇന്നും (2010) പണി പൂർത്തിയാകാതെ കിടക്കുന്നു.

തിരൂർ മുനിസിപ്പാലിറ്റി
  1.  തിരൂർ താലൂക്ക് ആസ്ഥാന ആശുപത്രിയോട് ചേർന്നുള്ള പാരാമെഡിക്കലും ഭരണവിഭാഗം ബ്ലോക്കുകൾക്കുള്ള രണ്ടു നില കെട്ടിടത്തിന്റെ നിർമ്മാണത്തിനു കരാർ ഒപ്പിട്ടത് 24-3-2000-ൽ - അടങ്കൽ ചെലവ് 9 ലക്ഷം - 6 ലക്ഷം ഇതുവരെ ചെലവിട്ടു കഴിഞ്ഞു - 1999 ആഗസ്റ്റുനും 2000 ജനുവരിക്കും ഇടക്ക് തീർക്കേണ്ടിയിരുന്ന ജോലി ഇത്രയും നാളായിട്ടും (2010) ഒന്നാം നിലയുടെ മേൽക്കൂര വരെ മാത്രമേ എത്തിയിട്ടുള്ളൂ .
  2. മുനിസിപ്പൽ ടൌൺഹാളിൽ 63.3 കെ.വി.എ ഡിജി സെറ്റിന്റെ കമ്മിഷ്ണിംഗ് - 5.07 ലക്ഷം മതിപ്പ് ചെലവ് - 17-5-2000-ൽ 3.45 ലക്ഷം മുടക്കി ജനറേറ്റർ വാങ്ങി - 19 മാസം കഴിഞ്ഞ് 1.03 ലക്ഷം മുടക്കി ജനറേറ്റർ മുറി നിർമ്മിച്ചു - ദീർഘകാലം ഉപയോഗിക്കാതെ വച്ചിരുന്നതിനാൽ ജനറേറ്റർ കേടായി - അത് പരിഹരിച്ച് 17-3-2006 ൽ സ്ഥാപിച്ചു - ഇലക്ട്രിക്കൽ ഇൻസ്പെക്ടരുടെ അംഗീകാരം ലഭിക്കാത്തതു മൂലം ഇന്നേവരെ (2010) ജനറേറ്റർ കമ്മിഷൻ ചെയ്തില്ല.
കണ്ണൂർ മുനിസിപ്പാലിറ്റി
  1. മുക്കടവിൽ ബ്രേക്ക് വാട്ടറിന്റെ നിർമ്മാണം - മതിപ്പ് ചെലവ് 14.60 ലക്ഷം രൂപ - 21-3-2005 ൽ കരാർ ഒപ്പു വച്ചു - 21-2-2006 ൽ പണി പൂർത്തിയാക്കണം - ഇന്നേ വരെ (2010) നിർമ്മാണം തുടങ്ങിയിട്ടു പോലുമില്ല.
  2. ചേരി നിവാസികൾക്കുള്ള ഫ്ലാറ്റുകളുടെ നിർമ്മാണം - കരാർ ഒപ്പുവച്ചത് 28-6-2003ൽ - പണി പൂർത്തിയാക്കേണ്ടത് 28-2-2004ൽ - നിർമ്മാണം ഇനിയും (2010) തുടങ്ങിയിട്ടില്ല.
മലപ്പുറം ജില്ലാ പഞ്ചായത്ത്
അടിയൻ പാറ മിനി ജല വൈദ്യുതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കൽ - ചെലവ് ഇതുവരെ 2 ലക്ഷം രൂപ - മെസേർസ് സിൽക്കിനു 19-3-2002 ൽ തുക മുങ്കൂർ നൽകി - എന്നാൽ പദ്ധതി നടത്തിപ്പ് ഏല്പിച്ചിരുന്ന കെ.എസ്.ഇ.ബി, സിൽക്ക് തയ്യാറാക്കുന്ന പദ്ധതി റിപ്പോർട്ട് അംഗീകരിക്കാൻ തയ്യാറല്ല - സിൽക്ക് ഇതുവരെ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുകയോ തുക തിരിച്ച് നൽകുകയോ ചെയ്തിട്ടില്ല (2010)

പയ്യന്നൂർ മുനിസിപാലിറ്റി
രക്തസംഭരണ മുറിയുടെ നിർമ്മാണം - 26-9-2004 ൽ ഒപ്പ് വച്ച കരാർ പ്രകാരം 26-1-2005 ൽ പൂർത്തിയാക്കേണ്ട പ്രവൃത്തി ഇനിയും (2010) പൂവണിയേണ്ടിയിരിക്കുന്നു.

കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്
ഓഡിറ്റോറിയത്തിന്റെ നിർമ്മാണം - 41.74 ലക്ഷം രൂപ ചെലവിട്ടുകഴിഞ്ഞു - 2003 ജൂലൈയിൽ പണി തുടങ്ങി - നാലു വർഷത്തിനുള്ളി പൂർത്തിയാക്കേണ്ടതായിരുന്നു - ഇനിയും പൂർത്തിയായിട്ടില്ല.

കോട്ടയം മലബാർ ഗ്രാമപഞ്ചായത്ത്
മേവേരി ലക്ഷം വീട് കോളനിയുടെ ജലവിതരണ പദ്ധതി. - 2002 മാർച്ചിൽ മുൻ കൂർ പണം നൽകിയതാണു - കാര്യക്ഷമതയുള്ള എഞ്ചിനിയറിംഗ് സ്റ്റാഫ് ഇല്ല എന്ന ഒറ്റ കാരനത്താൽ ഈ പദ്ധതി ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്
വേളിമുക്ക് ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം - 1998 മേയിൽ 50000 രൂപ മുങ്കുർ പറ്റിപ്പോയെ കരാറുകാരൻ കെട്ടിടത്തിന്റെ അടിസ്ഥാനം മാത്രം കെട്ടി വച്ചു. - പിന്നെ അനക്കമില്ല.

തിരുനാവായ് ഗ്രാമ പഞ്ചായത്ത്
കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണം - ആറേകാൽ ലക്ഷം രൂപ ചെലവിട്ടു കഴിഞ്ഞു - 1994 ൽ പണി പൂർത്തിയാക്കാനായിരുന്നു കരാർ - അടിസ്ഥാനത്തിന്റെയും ആർ.സി.സി. കോളങ്ങളുടേയും പണി മാത്രം കഴിഞ്ഞു - സ്ട്രക്ചറുകളുടെ തകരാർ മൂലം നിർമ്മിച്ച ഭാഗങ്ങൾ മുഴുവൻ പൊളിച്ച് കളയാൻ അനുവാദം തേടിയത് 2008 ൽ - അനുവാദം എന്നു കിട്ടുമെന്നു ദൈവത്തിനറിയാം.

ചിറയിങ്കീഴ് ബ്ലോക്ക് പഞ്ചായത്ത്
അഴൂർ പഞ്ചായത്തിലെ ആർ.ഐ.ഡി.എഫ് 8-ൽ കീഴിലുള്ള റോഡിന്റെ പുനരുദ്ധാരണം - കരാറാക്കിയത് 3-6-2004 ൽ - ഇതുവരെ ചെലവിട്ടത് 73.47 ലക്ഷം രൂപ - 2005 ജൂണിൽ പൂർത്തിയാക്കേണ്ടിയിരുന്നു - മെറ്റലിട്ട് ടാർ ചെയ്യേണ്ട പണി ചെയ്യാതെ കരാറുകാരൻ സ്ഥലം വിട്ടു - റിട്ടെൻഷൻ തുകയും തിരിയെ കൊടുത്തു.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
  1. ഒലവിളം പി.എച്ച്.സി. സബ് സെന്റർ കെട്ടിടനിർമ്മാണം - 5.72 ലക്ഷം ചെലവിട്ടു കഴിഞ്ഞു - കെട്ടിടം പണി 2007 സെപ്റ്റമ്പറിൽ പൂർത്തിയായി - വൈദ്യുതീകരണം ഇതുവരെ നടത്തിയില്ല - ഒഴിഞ്ഞു കിടക്കുന്നു.
  2. എരുവട്ടി വൃദ്ധസദനത്തിന്റെ നിർമ്മാണം - 5.74 ലക്ഷം രൂപ ചെലവിട്ടു കഴിഞ്ഞു - 2007 ജൂലൈയിൽ പണി പൂർത്തിയായി - വൈദ്യുതികരണം നടന്നില്ല ഇതു വരെ - അതു കൊണ്ട് കെട്ടിടം ഒഴിഞ്ഞ് കിടക്കുന്നു.
  3. എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ എസ്സ്.എച്ച്.ജി കെട്ടിട നിർമ്മാണം - 23.75 ലക്ഷം രൂപ ഇതു വരെ മുടക്കി കഴിഞ്ഞു - ഭാഗികമായി പൂർത്തിയായി എന്നു പറയാം - പക്ഷേ വൈദ്യുതീകരണം തുടങ്ങിയിട്ടുപോലും ഇല്ല.
ഇതെല്ലാം ബന്ധപ്പെട്ടവർക്ക് അറിയാഞ്ഞതല്ല. ഒരു രാഷ്ട്രിയ കക്ഷി തുടങ്ങിവച്ചത് മറ്റൊരു രാഷ്ട്രീയ കക്ഷി എന്തിനു പൂർത്തിയാക്കണം? അതിലാർക്ക് ഗുണം?

ആധാരം: സി.ഏ.ജി റിപ്പോർട്ട് (ത.സ്വ.ഭ. സ്ഥാപനങ്ങൾ)
കടപ്പാട് : വിവരാവകാശ നിയമം.

Thursday, May 13, 2010

അപ്രോച്ച് റോഡില്ലാത്ത ആനയടിപ്പാലം

പള്ളിക്കൽ നദിക്ക് കുറുകേ ശാസ്താംകോട്ട- താമരക്കുളം റോഡിനെ ബന്ധിപ്പിക്കുന്ന ആനയടി പാലത്തിന്റെ പുനർനിർമ്മാണം സ്ഥലവാസികളുടെ സ്വപ്നമായിരുന്നു. 2004 ആഗസ്റ്റിൽ കരാറു നൽകി. 2007 മാർച്ചിൽ 1.21 കോടി രൂപ മുടക്കി പണി പൂർത്തിയായി.

 പാലം സഞ്ചാരയോഗ്യമാകണമെങ്കിൽ അപ്രോച്ച് റോഡ് വേണ്ടേ. 19.03 സന്റ്‌ സ്ഥലം വേണം. അതിൽ 5.44 സെന്റ് സ്ഥലം സർക്കാരിന്റേതായി തന്നെ ഉണ്ട്. ബാക്കി 14.59 സെന്റിനു എവിടെ പോകും?. എമർജൻസി ക്ലോസ്സ് ഉപയോഗിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനു സർക്കാർ അനുമതി നൽകിയത് 2008 മാർച്ചിൽ; അതായത് പാലം പണികഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞ്.

 ഭൂമിയുടെ മുങ്കൂർ കൈവശാവകാശം സിദ്ധിക്കുന്നതിനു അധികാരപ്പെടുത്തുന്ന കേരളാ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ ഭാഗം 17(3) നു താഴെയുള്ളതാണു എമർജൻസി ക്ലോസ്സ്.

ഭൂമി ഏറ്റെടുക്കാനുള്ള അനുമതിയേ കൊടുത്തുള്ളൂ, പണം ചെലവാക്കാനുള്ള അനുമതി ഇന്നേ വരെ (2010) കൊടുത്തിട്ടില്ല. ഫലമോ, 2007 ൽ കെട്ടിപൊക്കിയ ആനയടിപാലം നോക്കു കുത്തിയെ പോലെ ഇന്നും അവിടുണ്ട്, അപ്രോച്ച് റോഡില്ലാതെ, ആർക്കും പ്രയോജനപ്പെടാതെ.

നിർമ്മാണ പ്രവൃത്തികൾക്ക് ആവശ്യമായ സ്ഥലം കരാറുകാരനു യഥാസമയം കൈമാറാൻ പറ്റുന്ന വിധം തയ്യാറാകാതെ നിർമ്മാണ പ്രവൃത്തികൾക്കുള്ള ദർഘാസുകൾ പോലും ക്ഷണിക്കുവാൻ പാടില്ല  എന്നാണു പൊതുമരാമത്ത് വകുപ്പിലെ മാന്വൽ ഖണ്ഡിക 15.2.2(ഡി) അനുശാസിക്കുന്നത്.

13.59 സെന്റെ സ്ഥലം കൂടി ഏറ്റെടുക്കാനുള്ള പണം എന്നാണു നമ്മുടെ സർക്കാരിനുണ്ടാകുക?

ഇക്കാര്യം വകുപ്പുദ്ദ്യോഗസ്ഥരെ സി.എ.ജി സമയാസമയത്ത് തന്നെ അറിയിച്ചിട്ടുണ്ട്. മറുപടി കൊടുക്കാൻ നിർബന്ധിതരായതു കൊണ്ട് അവർ സി.എ.ജി റിപ്പോർട്ടിനെ വായിച്ചിരിക്കാനും സാധ്യതയുണ്ട്. എന്നാൽ നമ്മുടെ ജനപ്രതിനിധികളെ സി.എ.ജി അറിയിച്ചത് 25-3-2010 നാണു. ആ റിപ്പോർട്ടിനെ അന്നു തന്നെ അവർ ചവറ്റുകുട്ടയിൽ നിക്ഷേപിച്ചിട്ടുണ്ടാകും. അതിലപ്പുറം അവർക്കെന്തു ചെയ്യാൻ കഴിയും?

കടപ്പാട്: വിവരാവകാശനിയമം.

Tuesday, May 11, 2010

കോതി-പള്ളികണ്ടി മേൽ‌പ്പാലം പണി കഴിഞ്ഞത് 2001 ൽ. അപ്രോച്ച് റോഡ് ഇതുവരെ ആയില്ല

നാലേകാൽ കോടി രൂപ മുടക്കി 2000-01 ലാണു കോതി-പള്ളിക്കണ്ടി (കോഴിക്കോട്) മേല്പാലം പൂർത്തിയാക്കിയത്. കൊല്ലം പത്ത് കഴിഞ്ഞില്ലേ. അപ്രോച്ച് റോഡിനു വേണ്ടിയുള്ള സ്ഥലമെടുപ്പ് തുടങ്ങാൻ പോകയാണു പോലും.

 1800 മിറ്റർ സ്ഥലം വേണം. 1200 മീറ്റർ സ്ഥലം പാലത്തിന്റെ പള്ളിക്കണ്ടി ഭാഗത്തും 600 മീറ്റർ ചക്കും കടവ് ഭാഗത്തുമായാണു സ്ഥലം വേണ്ടത്. പാലം കെട്ടിക്കഴിഞ്ഞ് 2-3 കൊല്ലം കഴിഞ്ഞ് 2004 ഒക്ടോബറിലാണു സ്ഥലമെടുപ്പിനു ഭരണാനുമതി സർക്കാർ നൽകിയത്. 3.6 കോടി രൂപ അനുവദിച്ചു. അതും അർജ്ജൻസി ക്ലോസ്സ് അനുസരിച്ച്.

 ഭൂമിയുടെ മുങ്കൂർ കൈവശാവകാശം സിദ്ധിക്കുന്നതിനു അധികാരപ്പെടുത്തുന്ന കേരള ഭുമി ഏറ്റെടുക്കൽ നിയമത്തിലെ ഭാഗം 17(3) നു താഴെയുള്ള താണു അർജ്ജൻസി കോസ്സ്.

ആവശ്യമായ 806.9 സെന്റ് ഭൂമിയിൽ 328.75 സെന്റ് ഭൂമിയാണു ഇന്നുവരെ (2010) ഏറ്റെടുത്തിട്ടുള്ളൂ. ബാക്കി സ്ഥലമെടുപ്പ് പുരോഗമിക്കുന്നു എന്നെ സർക്കാർ സി.എ.ജി യെ ഇതിനകം അറിയിച്ചിട്ടും ഉണ്ട് (2009).

എങ്ങനെയുണ്ട് നമ്മുടെ പൊതുമരാമത്ത് വകുപ്പ്?

ആധാരം: സി.എ.ജി റിപ്പോർട്ട് (സിവിൾ) 2008-09
കടപ്പാട്: വിവരാവകാശ നിയമം.

Saturday, April 3, 2010

നാഷണൽ ഹൈവേ (NH 47) പരിപാലനം , ഒരു കോടി രൂപയുടെ വെട്ടിപ്പ് ഒഴിവാക്കിയെടുത്തു.

നാഷണൽ ഹൈവേ (NH 47) യുടെ തിരുവനന്തപുരത്തുള്ള ശ്രീകാര്യം-കാര്യവട്ടം ഭാഗം പരിപാലനത്തിനു പൊതുമരാമത്ത് വകുപ്പ് ഇന്റർനെറ്റിൽ മാത്രം പ്രസിദ്ധീകരിച്ച ഒരു കോടി രൂപയുടെ ടെണ്ടർ എന്റെ ശ്രമഫലമായി റദ്ദ് ചെയ്യാൻ നിർബന്ധിതരായി: കൂടുതൽ വിവരങ്ങൾക്ക് തുടർന്നു വായിക്കൂ.

പൊതുമരാമത്ത് വകുപ്പ് ഒരേദിവസം പ്രസിദ്ധപ്പെടുത്തിയ രണ്ട് ടെണ്ടർ പരസ്യങ്ങൾ ശ്രദ്ധിക്കുഃ
----------------------------------------------------------
ഒന്നു: ----------Tender Number 1/SESCNH/2009-10
Work Name:- NH-47 Deposit work rectification of cable laying by KSEB for APDRP scheme for km 552/00 to km 570/
Estimate PAC: (Rs) 13046996
-------------------------------------------------------------
മറ്റൊന്നു:--------Tender Number 2/SESCNH/2009-10
Work Name:--- NH-47Deposit work rectification of pipe line by JBIC from 552/500 to 557/600 including BC work (Kariyavattom KHRI Junction to Sreekariyam)
Estimate PAC: (Rs) 10547949
---------------------------------------------------------------
ആദ്യത്തെ ജോലി: വൈദ്യുതി ബോർഡ് കെട്ടി വച്ച പണം ഉപയോഗിച്ച് ‘കേബിളിന്റെ തകരാറ് തീർക്കുന്ന’ ജോലി എന്നു തോന്നിയോ?. നിങ്ങൾക്ക് തെറ്റി. കേബിൾ ഇടുന്ന പണി വൈദ്യുതി ബോർഡ് ചെയ്തിട്ട് പോയി. ഇനി ആ കുഴി മൂടി മുഴുവൻ റോഡും ടാർ ചെയ്യണം . അതാണു കരാറുകാരൻ ചെയ്യേണ്ട പണി. തിരുവനന്തപുരത്ത് കരമന മുതൽ കഴക്കൂട്ടം വരെയുള്ള ദൂരം (NH 47)- 1.3 കോടി രൂപ.

അതേ പോലെ രണ്ടാമത്തേത് വാട്ടർ അതോറിറ്റി കെട്ടിവച്ച പണം ഉപയോഗിച്ച് പൈപ്പിലെ അറ്റകുറ്റപ്പണിയുമായി ബന്ധമുള്ളതെന്നു തോന്നിയോ?. എങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റി. കാര്യവട്ടം മുതൽ ശ്രീകാര്യം വരെയുള്ള ദൂരത്തിൽ ജപ്പാൻ കുടിവെള്ളത്തിനു വേണ്ടി പൈപ്പിട്ട ജോലി ചെയ്തു കഴിഞ്ഞു. ഇനി ആ കുഴി മൂടി റോഡ് മുഴുവൻ (NH 47) ടാർ ചെയ്യണം. - ഒരു കോടി രൂപ.

അപ്പോൾ എന്തിനിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നു?

അതന്വേഷിക്കുമ്പോഴാണു അഴിമതിയുടെ ചുരുൾ നിവരുന്നത്. ടെണ്ടറിന്റെ നാമകരണത്തിൽ കൂടി ഇതു രണ്ടും രണ്ട് ജോലിയാണെന്നും, അതിനുവേണ്ടുന്ന രേഖകളെല്ലാം രണ്ടായിത്തന്നെ സൂക്ഷിക്കേണ്ടതാണെന്നും, പണം കൊടുക്കുമ്പോൾ ഒന്നു മറ്റൊന്നിനോട് ബന്ധമില്ലെന്നു വരുത്തിതീർക്കാനുമുള്ള കുത്സിതശ്രമമാണു നാം ഇവിടെ കണ്ടത്. രേഖകൾ മാത്രം കണ്ട് ബില്ല് പാസ്സാക്കുന്നവർ, ഫയൽ പരിശോധനക്ക് ആഫീസ്സ് സന്ദർശിക്കുന്ന ആഡിറ്റർമാർ എന്നിവരെ വഴി തെറ്റിക്കുക മാത്രമാണുദ്ദേശം.

എന്തിനു വഴിതെറ്റിക്കണം?
കാരണം, ഒരു ടെണ്ടർ പ്രകാരം ‘കുഴി മൂടൽ’ നടത്തേണ്ടത് കരമന മുതൽ കഴക്കൂട്ടം വരെയുള്ള റോഡാണു [km 552/00 to km 570/]. അതിനു വേണ്ടുന്ന തുകയോ 1,30,46,996 രൂപയും. എന്നാൽ രണ്ടാമത്തെ ടെണ്ടർ പ്രകാരം ‘കുഴിമൂടൽ’ നടത്തേണ്ടുന്ന റോഡ്, അതായത് കാര്യവട്ടം മുതൽ ശ്രീകാര്യം വരെയുള്ളത്, ആദ്യത്തെ റോഡിന്റെ ഭാഗം തന്നെയാണെന്നു ഒറ്റനോട്ടത്തിൽ മനസ്സിലായാൽ തീർന്നില്ലേ കാര്യം. ഒരേ ജോലിക്ക് രണ്ടു പ്രാവശ്യം വെവ്വേറെ ബില്ല്/ടെണ്ടർ പ്രകാരം പണം കൊടുത്തു എന്നു വെളിപ്പെടില്ലേ. 1,05,47,949 രൂപയാണു കാര്യവട്ടം മുതൽ ശ്രീകാര്യം വരെയുള്ള ‘കുഴി മൂടലിനു’ വകകൊള്ളിച്ചിരിക്കുന്നത്. നമുക്കതിനെ ആദ്യത്തെ ടെണ്ടർ പ്രകാരം ചെയ്ത ജോലിയുടെ ‘നോട്ടക്കൂലി’ (ജോലിചെയ്യാതെ മറ്റുള്ളവർ ചെയ്യുന്ന ജോലിയെ നോക്കി നിൽക്കുന്നതിനു കൂലിയായി കയറ്റിറക്ക തൊഴിലാളികൾ നർബന്ധ പൂർവ്വം വാങ്ങുന്ന തുക) എന്നു വിളിക്കാം.

ടെണ്ടർ പരസ്യം വിളിക്കുമ്പോൾ തന്നെ വെട്ടിപ്പിനുള്ള എല്ലാ സന്നാഹങ്ങളും മൂങ്കൂർ തായ്യാറാക്കി, എല്ലാ പഴുതുകളും അടച്ച് മുന്നേറുന്ന ഇത്തരം പ്രവർത്തികൾ വേണ്ടപ്പെട്ടവരുടെ ഒത്താശയോടെയാണു പ്രാവർത്തികമാക്കുന്നത് എന്നു ധരിച്ചുപോയാൽ തെറ്റുണ്ടോ? ഓരോ വർക്ക് ഓർഡർ നൽകുമ്പോഴും അതും പ്രകാരം ചെതു തീർക്കേണ്ട ജോലി എന്തെല്ലാമെന്നു വിശദീകരിച്ച് കാണുമല്ലോ. എന്നാൽ ആരാണു ആ ജോലികളെല്ലാം ചെയ്തു തീർത്തു എന്നു ഉറപ്പ് വരുത്തുന്നത്. അങ്ങനെ ഉറപ്പ് വരുത്താൻ എന്തെല്ലാം സംവിധാനങ്ങളാണു പൊതുമരാമത്ത് വകുപ്പ് നിലവിൽ ഒരുക്കിയിട്ടുള്ളത്. ഏത് പുസ്തകത്തിലാൺ അവയെല്ലാം വിശദീകരിച്ചിരിക്കുന്നത്.

ഇതെല്ലാം അറിയാനായി വിവരാവകാശനിയമ പ്രകാരം ഒരപേക്ഷ ഞാൻ മാർച്ച് 10 നു നേരിട്ട് കൈമാറി. ഇതാണാ കത്ത്:
Application under RTI Act.

March 10, 2010

To

The Public Information Officer,
O/o the Supdt.Engineer, National Highway, SC, Thiruvananthapuram.

Sir,

May I request you to provide me with the copies of the following documents under your direct/indirect control.

  • 1.Name and address of the Contractor who carried out the work in respect of the Tender Number 1/SESCNH/2009-10
  • 2.Name and address of the Contractor who carried out the work in respect of the Tender Number 2/SESCNH/2009-10.
  • 3.Copies of work orders including schedules detailing the work carried out thereon in respect of the two tenders spectified under 1 and 2 above.
  • 4.Date/s of completion of work or the progress of work so far
  • 5.The amount so far paid to the contractor for each of the work stated above with date of payment.
  • 6.Name and Designation of the Officers and staff physically supervised the execution of the work
  • 7.Name and Designation of the Officers who have countersigned the bills of the work before payment.
Note: On hearing from you I shall remit the required fee for the copies of documents.

Yours faithfully,


Chandrakumar.N.P
[Address]

ഇന്നു ഏപ്രിൽ ഒന്നാം തിയതി എനിക്ക് മറുപടികിട്ടിയിരിക്കുന്നു. പൂർണ്ണമല്ല. എങ്കിലും അതിലെ ഒരു കാര്യം എന്നെ ഞട്ടിപ്പിക്കുന്നു. ഇതാണു മറുപടി:

Letter no.F1/RTI/339/2010 dated 25-03-2010 of Superintending Engineer, PWD National Highways South Circle, Thiruvananthapuram addressed to Chandra Kumar.
-------------------------------------------------------
sub: Information sought under RTI 2005-reg
Ref: your application dated 10-03-2010

With reference to the above I am furnishing the details as follows:

  • 1. M/s Sreedhanya Construction Company, 31/747 Sasthamangalam, thiruvananthapuram.
  • 2. Tender No. 2/SENH/SC/2009-10 Tender Canceled.
  • 3 to 7 The Public Information Officer, Office of the Exe.Engineer, N.H.Division, Thiruvananthapuram is being directed to submit the information on this points to this office. Soon on getting the details, the same shall be furnished.

yours faithfully,

Superintending Engineer.
------------------------------------------------------------
ആ ടെൻണ്ടർ ക്യാൻസൽ ചെയ്തതു കാരണം പലരുടേയും പോക്കറ്റിൽ പോകേണ്ട ഒരു കോടി മൂന്നു ലക്ഷം രൂപയാണു നമ്മുടെ ഖജനാവിനു ലാഭമുണ്ടായിരിക്കുന്നത്.

രണ്ടാമത്തെ ടെണ്ടർ ക്യാസൽ ചെയ്തുകഴിഞ്ഞാൽ ബാക്കികാര്യങ്ങൾക്ക് പ്രസക്തി ഇല്ലാതാകും എന്ന ധാരണയിലായിരിക്കണം ആ വിവരങ്ങൾ ഇതോടൊപ്പം തരാത്തത്. എന്നാൽ പലകാര്യങ്ങളും ‘വർക്ക് ഓർഡറിന്റെ’ പകർപ്പിൽ നിന്നും മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് ബാക്കി വിവരങ്ങൾ കൂടി ലഭിക്കാനുള്ള എന്റെ ശ്രമം തുടരും.

ഇതിനിടയിൽ, എന്റെ താമസസ്ഥലത്തുള്ള ഒരു രാഷ്ട്രീയ നേതാവിനേയും കൊണ്ട് രണ്ട് പേർ വീട്ടിൽ വന്നിരുന്നു. ഇക്കാര്യത്തിൽ , ഉദ്ദ്യോഗസ്ഥരുടെ പേരും മറ്റു വിവരങ്ങളും ചോദിച്ചിരിക്കുന്നത് എന്തിനെന്നറിയണം അവർക്ക്. ഒരു വിധത്തിൽ അവരെ മടക്കിയെങ്കിലും, എന്തോ ചിലത് മണക്കുന്നുണ്ട്. വരുന്നത് വരട്ടെ. ശാസ്തമംഗലത്തുള്ള സന്ധ്യാ ഹോമിന്റെ മുന്നിൽ കൂടി എന്നും യാത്ര ചെയ്യുന്നവനല്ലേ ഞാൻ.

ഈ ധന്യാ കൺസ്ട്രക്ഷൻസ് മായി ആദ്യമായല്ല ഒത്തു കളിക്കുന്നത്. ഇതിനു മുമ്പും, കേന്ദ്ര റോഡ് പദ്ധതിയുടെ കീഴിൽ ഏറ്റെടുത്ത രണ്ട് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ , സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഈ സ്ഥാപനത്തിനു 5.50 കോടി രൂപ അധികം നൽകിയിട്ടുള്ള കഥ ഞാൻ ഇവിടെ വിവരിച്ചിട്ടുണ്ട്.

ബാക്കി വിവരങ്ങൾ ലഭിക്കുന്ന മുറക്ക് ഈ പോസ്റ്റ് പുതുക്കാം. വിവരാവകാശനിയമത്തിനു നന്ദി.

കടപ്പാട്: വിവരാവകാശനിയമം, ഇന്റർനെറ്റ്, പ്രസിദ്ധി ആഗ്രഹിക്കാത്ത ഒരു കൂട്ടുകാരൻ.