Wednesday, November 19, 2008

കേരളത്തിന്റെ അരിപ്രശ്നം - ഉള്ളറകഥകള്‍ -SGRY

കഥ പറയുന്ന ഈ ചെറിയ പട്ടിക ഒന്നു മനസ്സിരുത്തി വായിക്കൂ.


ആദ്യത്തെ കാലഘട്ടങ്ങളില്‍ യു.ഡി.എഫും അവസാന കാലഘട്ടത്തില്‍ എല്‍.ഡി.എഫും ആയിരുന്നു ഭരണാധികാരികള്‍ എന്നു കൂടി പറയുന്നത് കാര്യങ്ങള്‍ മുഴുവന്‍ മനസ്സിലാക്കാന്‍ സഹായിക്കും.

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതില്‍ നിന്നും കേരളസംസ്ഥാനം ഏറ്റെടുത്ത ഭക്ഷ്യധാന്യത്തിന്റെ അളവാണ് മേലുദ്ധരിച്ചിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായില്ലേ?. 2006-07 വര്‍ഷത്തില്‍ കേരളസംസ്ഥാനം ഏറ്റെടുത്ത അരിയും ഗോതമ്പും മുന്‍‌കാലത്തേതിനെ അപേക്ഷിച്ച് വളരെ കുറഞ്ഞുപോയതുകൊണ്ടല്ലേ പില്‍കാലത്ത് കേന്ദ്രം അരി കുറച്ചതും മുറവിളി കൂട്ടേണ്ടി വന്നതും?. അവിടെയാണു കളിയും കഥയും എന്താണെന്നറിയേണ്ടത്.

2006-07 വര്‍ഷത്തിനു മുമ്പ് അരി ഏറ്റെടുത്ത രീതിയിലും അതിന്റെ വിനിയോഗത്തിലും നടത്തിയ കുംഭകോണം കണ്ടമ്പരന്ന മാറി വന്ന സര്‍ക്കാര്‍ 2006-07 ല്‍ കൂടുതല്‍ അരി ഏറ്റെടുക്കാന്‍ മടി കാണിച്ചുവെന്നാണ് കണക്കും സാഹചര്യവും വെളിവാക്കുന്നത്. ഇതിനിടെ 2006-ല്‍ ഉദ്ദേശശുദ്ധിയോടെ ഇറക്കിയ ഒരു സര്‍ക്കാര്‍ ഉത്തരവും വെളുക്കാന്‍ തേച്ചത് പാണ്ഢു പോലെയായി (വിശദാംശങ്ങള്‍ പിന്നീട്). എന്നാല്‍ മുന്‍ കാലങ്ങളില്‍ നടന്ന ഭക്ഷ്യധാന്യ അഴിമതിയുടെ മുഴുവന്‍ ചിത്രവും അടങ്ങിയ സി.ഏ.ജി റിപ്പോര്‍ട്ട് കൈയ്യിലുണ്ടായിരുന്നിട്ടും അതിനെ ജനങ്ങളുടെ മുമ്പില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

ഇനി, മുഴുവന്‍ കഥയും ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം:

ഗ്രാമീണ ദരിദ്രജനതക്ക് കൂടുതല്‍ തൊഴില്‍, വേതനം, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പാക്കുവാന്‍ 2001 സെപ്റ്റമ്പറില്‍ ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയായ സമ്പൂര്‍ണ്ണ റോസ്ഗാര്‍ യോജനയോടെയാണ് രംഗം ആരംഭിക്കുന്നത്.

  • കരാറുകാരെ ഒഴിവാക്കി ഗ്രാമീണമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നു.
  • കൂലിയുടെ ഒരു ഭാഗം ഭക്ഷ്യധാന്യമായി നല്‍കണം.
  • ഒരാള്‍ക്ക് പ്രതിദിനം 5 കിലോഗ്രാം നിരക്കിലുള്ള ഭക്ഷ്യധാന്യത്തിന്റെ ചെലവ് പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. നവമ്പര്‍ 2005 മുതല്‍ ഇത് 3 കിലോഗ്രാമായി കുറച്ചു.
  • പണമായി നല്‍കേണ്ട കൂലി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ 75:25 അനുപാദത്തില്‍ നല്‍കണം.
  • സംസ്ഥാനതലത്തില്‍ ഗ്രാമവികസന കമ്മീഷണരും ദേശീയ തലത്തില്‍ ഗ്രാമവികസന മന്ത്രാലയവും പദ്ധതിയുടെ നടത്തിപ്പിന്റെ മേല്‍നോട്ടം വഹിക്കുന്നു.
സംസ്ഥാനത്തുള്ള 67.26 ലക്ഷം കുടുമ്പങ്ങളില്‍ 25.63% മായ 17.24 ലക്ഷം ദാരിദ്ര്യരേഖക്ക് താഴെയാണെന്നാണ് ഇതിനുവേണ്ടി സര്‍ക്കാര്‍ ബോധിപ്പിച്ച കണക്ക്.

  • ഓരോ വര്‍ഷവും ഓരോ ജില്ലക്കും അനുവദിച്ചിരിക്കുന്ന ഭക്ഷ്യധാന്യവിഹിതം ഗ്രാമവികസന മന്ത്രാലയം ഗ്രാമവികസന കമ്മീഷണറെ അറിയിക്കും.
  • ഈ വിഹിതം ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്‍ഡ്യ വില ഈടാക്കാതെ നല്‍കും.
  • ഇങ്ങനെ സൌജന്യമായി നല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ ന്യായവില കേന്ദ്ര മന്ത്രാലയം FCI ക്ക് നല്‍കും.
  • എന്നാല്‍ തൊഴിലാളികളില്‍ നിന്നും ഈടാക്കേണ്ട വില നിശ്ചയിക്കുവാനുള്ള സ്വാതന്ത്ര്യം സംസ്ഥാനസര്‍ക്കാരിനുണ്ടായിരിക്കും.
  • ഇത് ദാരുദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് ബാധകമായ കിലോഗ്രാമിനു 6 രൂപ 20 പൈസ നിരക്കിലും ദാരിദ്ര്യരേഖക്കു മുകളിലുള്ളവര്‍ക്ക് ബാധകമായ കിലോഗ്രാമിനു 8 രൂപ 90 പൈസ നിരക്കിനും ഇടയിലായിരിക്കണം.
  • ഭക്ഷ്യധാന്യങ്ങള്‍ തൊഴിലാളിക്ക് വിതരണം ചെയ്യേണ്ടത് പൊതുവിതരണ സമ്പ്രദായത്തിലൂടെയോ ഗ്രാമപഞ്ചായത്ത് അല്ലെങ്കില്‍ അതിനായി സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സി വഴിയോ ആയിരിക്കണം.
  • അതുപോലെ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ഉള്‍പ്പടെ എല്ലാ പദ്ധതി നടത്തിപ്പ് ഏജന്‍സികള്‍ക്കുമുള്ള ഭക്ഷ്യധാന്യങ്ങള്‍ എടുക്കേണ്ടത് പഞ്ചായത്തോ, ദാരിദ്ര്യ ലഘൂകരണ യൂണിറ്റോ (ദാലയു) ആയിരിക്കണം.
  • ജില്ലാപഞ്ചായത്തു സെക്രട്ടറിയുടെ അല്ലെങ്കില്‍ ദാലയുവിന്റെ പ്രോജക്റ്റ് ഡയറക്ടറുടെ നിയന്ത്രണത്തിലായിരിക്കണം ഭക്ഷ്യധാന്യങ്ങളുടെ കൈമാറ്റവും വിതരണവും.
  • ഓരോ ജില്ലയുടെയും വിഹിതത്തില്‍ നിന്നും പഞ്ചായത്തുകള്‍ക്കുള്ള വിഹിതം നിശ്ചയിക്കേണ്ടത് അതതു ജില്ലയുടെ ദാലയു ആണ്.
ത്രിതല പഞ്ചായത്തുകള്‍ വഴി ഈ പദ്ധതി നടപ്പാക്കേണ്ട രീതി ഇത്ര ഭംഗിയായി വ്യാഖ്യാനിച്ചിരുന്നെങ്കിലും ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു നടപടിക്രമമാണ് 2001 നവമ്പര്‍/ഡിസമ്പര്‍ മാസങ്ങളില്‍ അന്നത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച്:

  • ഓരോ വര്‍ഷവും പഞ്ചായത്തുകള്‍ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ റേഷന്‍ കട അടിസ്ഥാനമാക്കിയുള്ള കണക്ക് ശേഖരിക്കണം.
  • റേഷന്‍ മൊത്തവിതരണശാല ക്രമത്തിലുള്ള ഇന്‍ഡന്റ് തയ്യാറാക്കണം.
  • അതിനെ ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്‍ഡ്യക്ക് ദാലയു വഴി ലഭ്യമാക്കണം.
  • റേഷന്‍ മൊത്തവ്യാപാരികള്‍ FCI ഗോഡൌണുകളില്‍ നിന്നും ഭക്ഷ്യധാന്യം ഏറ്റുവാങ്ങി റേഷന്‍ കടകളെ ഏല്‍പ്പിക്കണം.
  • അവിടെ നിന്നാണ് ആവശ്യാനുസരണം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേണ്ടത്.
കുഴപ്പമില്ലാത്ത ഒരു നടപടിക്രമം തന്നെയായിരുന്നു ഇതും. പക്ഷേ കോടിക്കണക്കിനു രൂപയുടെ ഭക്ഷ്യധാന്യം കൈകര്യം ചെയ്യാന്‍ അവസരം കിട്ടിയ പഞ്ചായത്ത് മേലാളന്മാര്‍ ഈ നടപടി ക്രമത്തിനെ അപ്പാടെ തകിടം മറിച്ചു. അവിടെ തുടങ്ങി വെട്ടിപ്പും, തട്ടിപ്പും.

  • ദാലയു നല്‍കിയ ഇന്‍ഡന്റുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിമാരെ ഏല്‍പ്പിക്കുവാന്‍ FCI യെ ചുമതലപ്പെടുത്തി.
  • സെക്രട്ടറിമാര്‍ ഓരോ പ്രവര്‍ത്തിക്കും ആവശ്യമായ ഭക്ഷ്യധാന്യം മുഴുവന്‍ ബന്ധപ്പെട്ട കണ്‍‌വീനര്‍മാര്‍ക്ക് നല്‍കി.
  • റേഷന്‍ മൊത്ത-ചില്ലറ വില്പനശാലകള്‍ മുഖേന തൊഴിലാളികള്‍ക്ക് അവര്‍ ചെയ്തു തീര്‍ക്കുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് വിതരണം ചെയ്യുന്നതിനു പകരം, FCI ഗോഡൌണില്‍ നിന്നും ലഭിച്ച മൊത്തം ഭക്ഷ്യധാന്യവും കണ്‍‌വീനര്‍മാര്‍ക്ക് ഒറ്റയടിക്കു നല്‍കി.
  • ഫുഡ് കോര്‍പ്പറേഷനില്‍ നിന്നും കൈപറ്റിയ ഭക്ഷ്യധാന്യങ്ങള്‍ കേരള സംസ്ഥാന സിവിള്‍ സപ്ലൈസ് കോറ്പ്പറേഷന്റേയും കണ്‍‌വീനര്‍മാരുടെ സ്വകാര്യ ഗോഡൌണുകളിലും സൂക്ഷിച്ചു.
റേഷന്‍ കടകള്‍ വഴി തൊഴിലാളികള്‍ക്ക് നല്‍കുന്നതിനു പകരം എഫ്.സി.ഐ ഗോഡൌണില്‍ നിന്നും നേരിട്ട് കണ്‍‌വീനര്‍മാര്‍ക്ക് ഭക്ഷ്യധാന്യം നല്‍കിയത് അങ്ങയറ്റത്തെ അഴിമതിക്ക് വഴിവച്ചു. ഈ പ്രവര്‍ത്തി പദ്ധതിയെ ആകെ മൊത്തം തുരങ്കം വച്ചു. ഇതെല്ലാം കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങിപ്പോയതു കാരണമാണ് 2006-07 ല്‍ അനുവദിച്ച അരിമുഴുവന്‍ ഏറ്റെടുക്കാന്‍ മടിച്ചതെന്നാണ് കണക്കുകളും സാഹചര്യതെളിവുകളും സൂചിപ്പിക്കുന്നത്.

തീര്‍ന്നില്ല. സംഗതികള്‍ തുടങ്ങുന്നതേയുള്ളൂ. മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം മൊത്ത/ചില്ലറ പൊതുവിതരണ ഡിപ്പോകളിലേക്കുള്ള കടത്തു കൂലിയും കൈകാര്യചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കേണ്ടത്. എന്നാല്‍ ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടു വരുന്ന ചണചാക്കുകള്‍ വിറ്റു കിട്ടുന്ന വരുമാനം കടത്തുകൂലി / കൈകാര്യചെലവുകള്‍ക്ക് വേണ്ടി ഉപയോഗിക്കാമെന്നും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.

കണ്‍‌വീനര്‍മാരല്ലേ ഭക്ഷ്യധാന്യം വിതരണം ചെയ്തത്. ചണചാക്കുകളുടെ വില അവരില്‍ നിന്നല്ലേ ഈ ടാക്കേണ്ടിയിരുന്നത്. നാലു പഞ്ചായത്തുകള്‍ പരിശോധിച്ചു നോക്കി. നാലിലും കൂടി 1.44 ലക്ഷം ചാക്കുകളാണുണ്ടാകേണ്ടിയിരുന്നത്. ചാക്കൊന്നിനു 5 രൂപ നിരക്കില്‍ (സര്‍ക്കാര്‍ നിശ്ചയിച്ചത്) 7.20 ലക്ഷം രൂപയില്‍ ഒരു രുപ പോലും സര്‍ക്കാരിനു കിട്ടിയില്ല. മുഴുവന്‍ കണ്‍‌വീനര്‍മാര്‍ മുക്കി.


കൊണ്ടുപോയി സ്വകാര്യ ഗോഡൌണുകളില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗതി, അധോഗതിയായി. എറ‍ണാകുളം ജില്ലാ പഞ്ചായത്തില്‍ പരിശോധിച്ചപ്പോള്‍, അവിടുത്തെ എഫ്.സി.ഐ യില്‍ നിന്നും കൈപറ്റിയ ഭക്ഷ്യധാന്യങ്ങള്‍ കേരള സംസ്ഥാന സിവിള്‍ സപ്ലൈസ് കോര്‍പ്പറേഷന്റേയും കണ്‍‌വീനര്‍മാരുടേയും ഗോഡൌണുകളിലാണ് സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തി. 2007 ജൂലൈവരെയുള്ള നിലയനുസരിച്ച് 235.02 മെട്രിക് ടണ്‍ അരിയും 10.27 മെട്രിക് ടണ്‍ ഗോതമ്പും ഉപയോഗിക്കാതെ ആറു വര്‍ഷം വരെ അവിടെ തന്നെ വച്ചിരിക്കുന്നതായി കണ്ടെത്തി. 34.28 ലക്ഷം രൂപ വിലവരുന്ന ഭക്ഷ്യധാന്യമാണിത്. കാലിതീറ്റയായിക്കഴിഞ്ഞ ഇതിനെയെങ്ങിനെ തൊഴിലാളികള്‍ക്കിനി വിതരണം ചെയ്യും?

ഇതുകൊണ്ടായിരിക്കില്ലേ, ഏറണാകുളം ജില്ലയില്‍ മാത്രം( അവിടെയേ പരിശോധന നടത്തിയുള്ളൂ, ഈ വിഷയത്തില്‍) 2006-07 ല്‍ 65.54 ലക്ഷം രൂപ വിലവരുന്ന 437.57 മെട്രിക് ടണ്‍ അരിയും 37.07 മെട്രിക് ടണ്‍ ഗോതമ്പും എഫ്.സി.ഐ യില്‍ നിന്നും ഏറ്റെടുക്കാന്‍ മടിച്ചതും, തല്‍ഫലമായി കേന്ദ്രസര്‍ക്കാര്‍ സൌജന്യമായി അനുവദിച്ച ഭക്ഷ്യധാന്യവിഹിതം കാലഹരണപ്പെട്ടതും?

ഇനി മറ്റൊരു സംഭവം: 2002-03 വര്‍ഷത്തില്‍ ദാലയുവിന്റെ കൊല്ലം യൂണിറ്റ് കൊല്ലം ജില്ലാ പഞ്ചായത്തിനു പദ്ധതി നടപ്പാക്കാനായി 2243 മെട്രിക് ടണ്‍ അരി അനുവദിച്ചു. എഫ്.സി.ഐ യുടേയും ദാലയുവിന്റേയും കണക്കു പ്രകാരം അനുവദിച്ച മുഴുവന്‍ അരിയും ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ കൊല്ലം പഞ്ചായത്ത് യതാര്‍ത്ഥത്തില്‍ കൈപറ്റിയതായി രേഖപ്പെടുത്തിയിരിക്കുന്നത് വെറും 804.357 മെട്രിക് ടണ്‍ അരി മാത്രമായിരുന്നു. അതായത് 1438.643 മെട്രിക് ടണ്‍ അരി എഫ്.സി.ഐ യില്‍ നിന്നും ഏറ്റെടുത്തവര്‍ ഒന്നോടെ വിഴുങ്ങി. പൊതു ഖജനാവിനു നഷ്ടം 2.04 കോടി രൂപ.

ഇനിയുള്ളതു കേള്‍ക്കൂ: പഞ്ചായത്തു സെക്രട്ടറിമാര്‍ എഫ്.സി.ഐ യില്‍ നിന്നും ഏറ്റെടുത്ത ഭക്ഷ്യധാന്യങ്ങള്‍ തൊഴിലാളികള്‍ക്കല്ല മറിച്ച് കണ്‍‌വീനര്‍മാര്‍ക്കാണ് നല്‍കിയതെന്നു പറഞ്ഞുവല്ലോ. ഈ കണ്‍‌വീനര്‍മാരില്‍ പലരും ഭക്ഷ്യധാന്യങ്ങള്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനു പകരം പൊതു വിപണിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടിയ വിലക്ക് വിറ്റു. എന്നിട്ട് തൊഴിലാളികള്‍ക്ക് കൂലി പൂര്‍ണ്ണമായും പണമായി നല്‍കി. തൊഴിലാളികളുടെ ആവശ്യത്തിനു‍ അരി കൂടിയ വിലക്ക് വിപണിയില്‍ നിന്നും വാങ്ങണം.

കണ്‍‌വീനര്‍മാരില്‍ നിന്നും ഈടാക്കാനുള്ള സൌജന്യ നിരക്കിലെ വില അരിക്ക് കിലോഗ്രാമിനു 6.20 പൈസയും ഗോതമ്പിനു കിലോക്ക് 5 രൂപ.50 പൈസയും ആകുമ്പോള്‍, എഫ്.സി.ഐ ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട വില യഥാക്രമം 14 രൂ. 67 പൈസയും, 9 രൂപ 54 പൈസയും ആയിരുന്നു. 5967.24 മെട്രിക് ടണ്‍ അരിയും 1699.42 മെടിക് ടണ്‍ ഗോതമ്പും ഇപ്രകാരം പൊതു വിപണിയില്‍ വിറ്റുവെന്നു കണ്ടുപിടിച്ചു. ഇതുമൂലം കണ്‍‌വീനര്‍മാര്‍ നേടിയെടുത്തത് അനര്‍ഹമായ 5.44 കോടി രൂപ. സംസ്ഥാനത്തെ 3 ജില്ലാ പഞ്ചായത്തുകളേയും (ഏറണാകുളം, കൊല്ലം, കോഴിക്കോട്) 8 ബ്ലോക്ക് പഞ്ചായത്തുകളേയും (അഞ്ചല്‍, അങ്കമാലി, ചടയമംഗലം, കൊടുവള്ളി, കൊട്ടാരക്കര, കുന്നമംഗലം, വാഴക്കുളം, വൈപ്പിന്‍) മാത്രം പരിശോധിച്ചപ്പോള്‍ അക്കൌണ്ടന്റ് ജനറല്‍ കണ്ടു പിടിച്ചതാണിത്.

ഈ കരിഞ്ചന്ത അവസാനിപ്പിക്കാനായി 2006 നവമ്പര്‍ 13 നു സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഇതു പ്രകാരം എഫ്.സി.ഐയില്‍ നിന്നും ഭക്ഷ്യധാന്യം ഏറ്റെടുക്കാനുള്ള അധികാരപത്രം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു നല്‍കി. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത അരി ദാലയുവിനെ ഏല്പിക്കുന്നതിനു പകരം കിലോക്ക് 6.20 പൈസ നിരക്കില്‍ എടുത്ത അരിയുടെ മുഴുവന്‍ വിലയും ബന്ധപ്പെട്ട ദാലയു വിനെ ഏല്‍പ്പിച്ചു. അതായത് കോരനു പിന്നേയും കഞ്ഞി കുമ്പിളില്‍ തന്നെ. തൊഴിലാളിക്ക് കൂലി മുഴുവന്‍ പണമായിട്ടേ കിട്ടിയുള്ളൂ. ആ അരി മുഴുവന്‍ വിപണി വിലക്ക് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിറ്റഴിച്ചു. തൊഴിലാളിക്ക് അരി വേണമെങ്കില്‍ വിപണിയില്‍ നിന്നും കൂടിയ വിലക്ക് വാങ്ങേണ്ടി വരുന്ന അവസ്ഥ തുടരുന്നത് കണ്ടായിരിക്കണം, സര്‍ക്കാര്‍ നേരത്തേയിറക്കിയ അവരുടെ ഉത്തരവു സ്വമേധയാ പിന്‍‌വലിച്ചു, നാലു മാസങ്ങള്‍ക്ക് ശേഷം 2007 മാര്‍ച്ചില്‍. ഇതിനിടയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത 2075 മെട്രിക് ടണ്‍ അരി പൊതു വിപണിയില്‍ വിറ്റ് 1.65 കോടി രുപയുടെ ലാഭം കൊയ്തു. പാപി പോകുന്നിടമെല്ലാം പാതാളം പോലെയായി തൊഴിലാളിയുടെ ഗതി.

ഞാന്‍ നിര്‍ത്തുന്നു. തീര്‍ന്നിട്ടല്ല. ഞാന്‍ ശേഖരിച്ച വിവരങ്ങല്‍ ഇനിയുമുണ്ട്. പക്ഷേ വായനക്കാര്‍ ബോറടിക്കാതിരിക്കാനും ശ്രദ്ധിക്കണ്ടേ. അതു കൊണ്ട്, അതു കൊണ്ടു മാത്രം നിര്‍ത്തുന്നു.

ജയ് ഹിന്ദ്, ജനാധിപത്യം നീണാള്‍ വാഴട്ടെ.

കടപ്പാട്: വിവരാവകാശനിയമം, സി.ഏ. ജി. റിപ്പോര്‍ട്ട്.


Monday, November 17, 2008

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം -6 :PRS Hospital

കെട്ടിടനിര്‍മ്മാണചട്ടങ്ങള്‍ കാറ്റില്‍ പറത്തികൊണ്ട് നിര്‍മ്മാണം അനുവദിച്ചുകൊടുത്ത് അനര്‍ഹമായ ആനുകൂല്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം പി.ആര്‍.എസ്. ആശുപത്രിയുടെ ഉള്ളറകഥ.

സര്‍ക്കാരിന്റെ സോണിംഗ് നിബന്ധനകള്‍ പ്രകാരം തിരുവനന്തപുരം കിള്ളീപ്പാലത്തിനു സമീപത്തുള്ള പി.ആര്‍.എസ്. ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലം, കെട്ടിടനിര്‍മ്മാണം നിരോധിച്ചിട്ടുള്ള ‘ഹരിത മേഖല’യില്‍ ഉള്‍പ്പെടുന്നതാണ്.

കിള്ളീപ്പാലം - കരമന റോഡിലൂടെ ഒരിക്കലെങ്കിലും കടന്നു പോയിട്ടുള്ള ഏതൊരുവനും ആ റോഡിനിരുവശവും നടന്നുകൊണ്ടിരിക്കുന്ന വികസനം കിഴക്കേകോട്ടയില്‍ നിന്നാരംഭിക്കുന്ന എം.ജി.റോഡിനു തുല്യമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നിട്ടും, കിള്ളീപ്പാലം കരമന റോഡിനുചുറ്റുമുള്ളത് കൃഷിക്ക് പ്രാമുഖ്യമുള്ള ‘ഗ്രീണ്‍ സോണ്‍‘ ആണെന്ന് എഴുതിവച്ച് കെട്ടിടനിര്‍മ്മാണം നിരോധിച്ചവരെ ചാണകം മുക്കിയ തുറപ്പകൊണ്ടടിക്കേണ്ടതല്ലേ?. കൈക്കൂലിയുടെ തോത് കൂട്ടാന്‍ മാത്രമല്ലേ ലംഘിക്കപ്പെടാന്‍ മാത്രമുള്ള ഇങ്ങനെയൊരു നിയമം പടച്ചുവച്ചിരിക്കുന്നത്.

നിയമം ഇങ്ങനെയാണെന്നു വച്ച് അവിടെ നടത്തിവരുന്ന ഒരാശുപത്രിക്ക് കൂടുതല്‍ സൌകര്യം ഉണ്ടാക്കുന്ന ഒരു കെട്ടിടം കുടി കെട്ടുന്നത് വേണ്ടെന്നു വയ്ക്കാന്‍ പറ്റുമോ. കൈക്കുലിയിനത്തില്‍ കുറച്ചധികം പണം ചിലവഴിച്ചു കാണണം. എന്നാലും പി.ആര്‍.എസ്. ആശുപത്രി ഉടമകള്‍ ആഗ്രഹിച്ചതുപോലെയുള്ള ഒരു എട്ടു നില കെട്ടിടംതന്നെ നിര്‍മ്മിച്ചെടുത്തു. എങ്ങനെയെന്നല്ലേ?. വായിക്കൂ:

ആദ്യം മേല്‍പ്പറഞ്ഞ ‘ഗ്രീന്‍ സോണ്‍’ നിബന്ധനകളില്‍ നിന്നും ഈ ആശുപത്രിയെ സര്‍ക്കാര്‍ 2004 ജൂണില്‍ ഒഴിവാക്കികൊടുത്തു, ചില നിബന്ധനകള്‍ക്ക് വിധേയമായി. അതായത്:
  • ആശുപത്രിക്കും ഭക്ഷണശാലക്കും മാത്രമേ കെട്ടിടം പണിയാവു.
  • കെട്ടിടം മൂന്നു നിലയില്‍ കവിയരുത്.
  • മുനിസിപ്പല്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണം.
  • കെട്ടിടനിര്‍മ്മാണാനുമതി വാങ്ങുന്നതിനുമുമ്പ് ലേഔട്ടിനുള്ള അംഗീകാരം വാങ്ങിയിരിക്കണം.

ഇതനുസരിച്ച് ഒരു മൂന്നു നില കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ലേ ഔട്ട് ചീഫ് ടൌണ്‍ പ്ലാനര്‍ 2004 ഒക്ടോബറില്‍ അംഗീകരിച്ചുകൊടുത്തു. ഇതിന്റെ സ്ഥാനത്ത് ഒരു നാലു നില കെട്ടിടം (മൊത്തം 2007 ച.മി വിസ്തീര്‍ണ്ണം) നിര്‍മ്മിച്ചോളാനുള്ള അനുമതിയാണ് തിരോംന്തരം കോറ്പ്പറേഷന്‍ 2005 ജനുവരിയില്‍ നല്‍കിയത്.

സംഗതി പന്തിയല്ലന്ന് ആശുപത്രി അധികാരികള്‍ക്ക് മനസ്സിലായി. നാലുനിലകൊണ്ട് അവരുടെ ആവശ്യം നടക്കില്ല. കാണേണ്ടവരെ വീണ്ടും കാണേണ്ട വിധത്തില്‍ തന്നെ കണ്ടു. ഇതുവരെ നടന്നതെല്ലാം മറന്നിട്ട് പുതിയ ഒരപേക്ഷ കൊടുക്കാനുള്ള പ്രത്യേക നിര്‍ദ്ദേശം കിട്ടി. പഴയകാര്യങ്ങളൊന്നും കാണിക്കാതെ ഒരു എട്ടു നില കെട്ടിടം (8072 ച.മി. വിസ്തീര്‍ണ്ണം) പണിയാനുള്ള പുതിയ അപേക്ഷ നിര്‍ദ്ദേശിച്ച വിധത്തില്‍ തന്നെ സമര്‍പ്പിച്ചു.

ഈ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മുമ്പ നല്‍കിയിട്ടുള്ള അനുമതി പത്രത്തെപറ്റി ഒന്നും തന്നെ സൂചിപ്പിക്കാതെ ആശുപത്രി അധികൃതര്‍ അപേക്ഷിച്ചതുപോലെ കോര്‍പ്പറേഷന്‍ വീണ്ടും 2006 ഫെബ്രുവരിയില്‍ അനുമതി നല്‍കി. അങ്ങനെ സര്‍ക്കാര്‍ അനുവദിച്ച മൂന്നു നില കെട്ടിടത്തിനു പകരം അനര്‍ഹമായ ആനുകൂല്യം നേടി കെട്ടി ഉയര്‍ത്തിയതാണ് ഈയിടെ ഉത്ഘാടനം ചെയ്ത പി.ആര്‍.എസ്. ആശുപത്രിയുടെ പുതിയ 14 നില ബ്ലോക്ക്. (ഇതേപോലത്തെ വേറൊരു ബ്ലോക്കു കൂടി പണിതീര്‍ന്നു വരുന്നുണ്ട്. അതു വേറേ)

സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള സോണിംഗ് നിബന്ധനകളോ, കേരളാ മുനിസിപ്പല്‍ കെട്ടിടനിര്‍മ്മാണച്ചട്ടങ്ങള്‍ക്കോ യാതൊരുമാറ്റവും വരാതെ ശക്തിപൂര്‍വ്വം ഇപ്പോഴും നിലനില്‍ക്കുന്നു. മൂന്നു നില കെട്ടിടം കെട്ടാനുള്ള സര്‍ക്കാരിന്റെ ടൌണ്‍ പ്ലാനറുടെ അനുമതിയും ഇപ്പോഴും അതേപോലെ നില്‍ക്കുന്നു. ഇശ്വരോ രക്ഷതു.


കടപ്പാട്: വിവരാവകാശനിയമം, സി.ഏ.ജി റിപ്പോര്‍ട്ട്.

Sunday, November 9, 2008

ഇതെവിടുത്തെ ജനാധിപത്യം ബൂലോഗരേ.....

ഭൂമി കൈയ്യേറ്റം നടത്തുന്നവര്‍ക്കും കയ്യേറ്റം മൂടി വയ്ക്കുന്ന ഉദ്ദ്യോഗസ്ഥര്‍ക്കും തടവും പിഴയും നല്‍കുവാനായി ഭൂസംരക്ഷണ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കുവാന്‍ പോകുന്നതായി പത്രവാര്‍ത്ത. 24നു ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതു ബില്ലായി അവതരിപ്പിക്കുമെന്നും വാര്‍ത്ത. [മലയാളമനോരമ 6-11-2008/പേജ് 12]. ഇതു രണ്ടും കൂടി വായിച്ചപ്പോഴാണ് ഇതെന്തു ജനാധിപത്യം എന്ന് തോന്നിപ്പോയത്.

സാധാരണഗതിയില്‍ അടുത്തെങ്ങും നിയമസഭകൂടാന്‍ സാധ്യതയില്ലാത്തപ്പോഴും, എന്നാല്‍ അടിയന്തിരാവശ്യമുള്ളതുമായ കാര്യങ്ങള്‍ പെട്ടെന്ന് നടത്തിച്ചെടുക്കാനാണ് ഗവര്‍ണ്ണരുടെ അംഗീകാ‍രത്തോടെ ഒരു ഓര്‍ഡിനന്‍സായി വിജ്ഞാപനം ചെയ്യേണ്ടി വരുന്നത്. അതിനു ശേഷം ആദ്യം കൂടുന്ന നിയമസഭയില്‍ ഒരു ബില്ലായി അവതരിപ്പിച്ച്, പാസ്സാക്കി അതിനെ ആക്ടാ‍ക്കി മാറ്റുന്നു. താല്പര്യമില്ലെങ്കില്‍ ആ ബില്‍ പാസ്സാക്കാതെ മാറ്റി മാറ്റി വയ്ക്കുന്നു, നമ്മുടെ ലോകസഭ വനിതാസംവരണ ബില്ലിന്റെ കാര്യത്തില്‍ ചെയ്യുന്നതുപോലെ.

ഇവിടെ ഈ നവമ്പറില്‍ തന്നെ നിയമസഭ കൂടാന്‍ തീരുമാനിച്ചിരിക്കുന്ന സ്ഥിതിക്ക് ഒരു ഓര്‍ഡിനന്‍സിന്റെ പ്രസക്തി എന്താണ്? ഈ ഓര്‍ഡിനന്‍സ് ഒപ്പിടുന്നസമയത്ത് നിയമസഭ ഉടന്‍ കൂടുന്നുണ്ടെന്നുള്ള വിവരം അറിയാമെങ്കില്‍ ഗവര്‍ണ്ണര്‍ ആ ഓര്‍ഡിനന്‍സ് അംഗീകരിക്കുന്നത് ജനാധിപത്യത്തിനു ചേര്‍ന്നതാണോ. നിയമസഭ കൂടാനിരിക്കുന്ന 24 നു മുമ്പ് ഒഴിപ്പിച്ചെടുക്കേണ്ട ഏത് കൈയ്യേറ്റമാണ് കേരളത്തിലുള്ളത്. നിയമസഭ കൂടുന്നതുവരെ കാത്തിരിക്കാന്‍ എന്താ പ്രയാസം. ജനാധിപത്യരീതിയില്‍ പാസ്സാക്കിയെടുക്കാന്‍ പ്രയാസമായിരിക്കുമെന്നുള്ളതു കൊണ്ടാണോ, അതോ അങ്ങനെ പാസ്സാക്കാന്‍ ആഗ്രഹമില്ലാഞ്ഞോ?

ഒരു പക്ഷേ സര്‍ക്കാരിന്റെ കൈയ്യൂക്ക് കൊണ്ട് ഒഴിപ്പിച്ചെടുത്താല്‍ തന്നെ ഓര്‍ഡിനന്‍സ് ലാപ്സായാല്‍ അതില്‍ പറഞ്ഞിരിക്കുന്ന തടവും പിഴയും നടപ്പാക്കാന്‍ പറ്റുമോ? ഒരുപാട് പ്രശ്നങ്ങള്‍.

ഒരു കാര്യം തീര്‍ച്ചയാണ്, ഓര്‍ഡിനന്‍സ് വഴി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഭൂപരിഷ്കരണനിയമ ഭേദഗതി നടപ്പിലാക്കണമെന്ന് ആര്‍ക്കും ആത്മാര്‍ത്ഥമായി ആഗ്രഹമില്ല. അടുത്തു കൂടാനിരിക്കുന്ന നിയമസഭയില്‍ ഇതിനുവേണ്ടുന്ന ബില്‍ കൊണ്ടു വരുമെന്നുള്ളതു തന്നെ സംശയം ജനിപ്പിക്കുന്നു. ആ ബില്ല് കൊണ്ടു വന്നില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ലാപ്സാകുമെന്ന് അറിയാത്തവരല്ലല്ലോ നമ്മുടെ സാമാജികര്‍.

പെട്ടെന്ന് ഓര്‍മ്മവരുന്നത് സേവി മനോമാത്യുവിന്റെ കാര്യമാണ്. പരിസ്ഥിതി ദുര്‍ബലപ്രദേശത്തിന്റെ പരിധിയില്‍ തോട്ടങ്ങള്‍ കുടി ഉള്‍പ്പെടുത്തികൊണ്ടുള്ള വിജ്ഞാപനം അന്നത്തെ LDF സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ്സായിട്ടാണ്‌ പ്രഖ്യാപിച്ചിരുന്നത്‌.ഒരു ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ്‌ സര്‍ക്കാര്‍ മാറി.2001 മേയ്‌ 17 ം തീയതി UDF സര്‍ക്കാര്‍ അധികാരം ഏറ്റു. ജൂലൈ 17 തീയതിക്കകം കൂടിയ നിയമസഭയില്‍ ഈ ഓര്‍ഡിനന്‍സ്സിനെ ബില്‍ രൂപേണ മനപ്പൂര്‍വ്വം അവതരിപ്പിച്ചില്ല. LDF പ്രഖ്യാപിച്ച ഓര്‍ഡിനന്‍സ്സ്‌ ലാപ്സായിപ്പോയി. തേയിലതോട്ടങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായതുമില്ല. [ഇക്കാര്യം അന്നത്തെ CCF ഗോപിനാഥന്‍ കോടതിമുമ്പാകെ സമര്‍പ്പിച്ച നിവേദനത്തിലുള്ളതാണ്]. സംഗതി ഇപ്പോള്‍ കോടതി കയറിയിരിക്കയാണെന്ന് നമുക്കെല്ലാം അറിയാം.

നമ്മുടെ ജനാധിപത്യത്തിനെ ക്രമേണ വെള്ളം ചേര്‍ത്ത് അതിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കനുള്ള ശ്രമമായേ ഇതിനെ കാണാന്‍ പറ്റൂ.

updated on 11th November 2008:

ഇതും കൂടി വായനക്കരുടെ അറിവിലേക്ക് ഇവിടെ കിടക്കട്ടെ:-

Legislative Power of the *Governor

91. Power of Governor to promulgate Ordinances during recess of Legislature.-(1) If at any time, except when both Houses of the Legislature are in session, the *Governor is satisfied that circumstances exist which render it necessary for him to take immediate action, he may promulgate such ordinances as the circumstances appear to him to require :

Provided that the power of making an Ordinance under this section shall extend only to those matters with respect to which the Legislature has power to make laws.

(2) An Ordinance promulgated under this section shall have the same force and effect as an Act of the Legislature assented to by the *Governor but every such Ordinance-

(a) shall be laid before both the Houses of the Legislature, and shall cease to operate at the expiration of six weeks from the re-assembly of the Legislature, or if before the expiration of that period a resolution disapproving it is passed by the Legislative Assembly and agreed to by the Legislative Council, upon the resolution being agreed to by the Legislative Council, and

(b) may be withdrawn at any time by the *Governor.

4[(3) Notwithstanding anything in this Constitution, the satisfaction of the *Governor mentioned in sub-section (1) shall be final and conclusive and shall not be questioned in any Court on any ground].

EXPLANATlON.-Where the Houses of the Legislature are summoned to reassemble on different dates, the period of six weeks shall be reckoned from the latter of those dates for the purposes of this sub-section.

Saturday, November 8, 2008

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം-4

വാണിജ്യത്തിനും ഓഫീസ്സാവശ്യത്തിനും വേണ്ടി നിര്‍മ്മിക്കാന്‍ അനുവാദം നേടിയെടുത്ത് നാലു നിലയില്‍ പണിത കെട്ടിടത്തില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നു. സംഭവം തിരുവനന്തപുരത്താണ്. പട്ടം വൈദ്യുതി ബോര്‍ഡിനെതിരെയുള്ള ‘ഗോകുലം ആശുപത്രി’. എല്ലാ കെട്ടിടനിര്‍മ്മാണ നിയമങ്ങളെയും കാറ്റില്‍ പറത്തിയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ടുതന്നെ ആ കെട്ടിടം ഇടിച്ചു നിരത്താനാണ് 2007-ല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തീരുമാനം പക്ഷേ കടലാസില്‍ ഒതുങ്ങുന്നു എന്നു മാത്രം. വിശദാംശങ്ങള്‍ ചുവടെ:

തിരുവനന്തപുരം വൈദ്യുതിബോര്‍ഡാഫീസിനെതിരെയുള്ള (പട്ടം) സര്‍വ്വേ 1170/6, 1170/6-1, വാര്‍ഡ് 2 ല്‍ വാണിജ്യത്തിനും ഓഫീസ് ആവശ്യത്തിനും വേണ്ടി ഒരു നാല് നില കെട്ടിടം പണിയാനാണ് അനുമതി നല്‍കിയത്. പൊട്ടക്കുഴി, വീരഭദ്രാ ഗാര്‍ഡന്‍സിലെ ‘ജയാസ്’ [T.C 2/1877(2)] ല്‍ താമസം സാവിത്രി അമ്മക്കാണ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ അനുമതി പത്രം ലഭിച്ചത് (2005 ജനുവരി). കേരള മുനിസിപ്പല്‍ ബില്‍ഡിംഗ്സ് ചട്ടങ്ങളിലെ സോണിംഗ് നിബന്ധനകളില്‍ നിന്നും ഈ കെട്ടിടനിര്‍മ്മാണത്തിനെ 2004 ജൂണില്‍തന്നെ സര്‍ക്കാര്‍ ഒഴിവാക്കി കൊടുത്തിരുന്നു.

വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് അനുവദനീയമായ കൂടിയ കവറേജ് സ്ഥലവിസ്തീര്‍ണ്ണത്തിന്റെ 65 ശതമാനമാണ്. (ഒരു നിലയിലെ കൂടിയ വിസ്തീര്‍ണ്ണവും സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവും തമ്മിലുള്ള അനുപാദം.)

മേലുദ്ധരിച്ച നിയമപ്രകാരമാണ് 1363.23 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാണിജ്യാവശ്യത്തിനുള്ള ഒരു നാലുനില കെട്ടിടം നിര്‍മ്മിക്കുവാനുള്ള അനുമതി നല്‍കിയത്. കെട്ടിടം പണി പൂര്‍ത്തിയാക്കി അവിടെ വാണിജ്യ ഓഫീസ്സ് കെട്ടിടത്തിനു പകരം ഒരു ആശുപത്രി (ഗോകുലം ആശുപത്രി) യാണ്‍് പ്രവര്‍ത്തനം തുടങ്ങിയത്.

ഒരു ആശുപത്രിക്കുള്ള കെട്ടിടത്തിനു അനുവദനീയമായ കൂടിയ കവറേജ് സ്ഥലവിസ്തീര്‍ണ്ണത്തിന്റെ 40% മാത്രമാണ്. വാണിജ്യാവശ്യത്തിനുള്ള ഓക്ക്യുപ്പന്‍സിയില്‍ നിന്ന് ആശുപത്രിയിലേക്കുള്ള മാറ്റം, നിര്‍മ്മാണത്തിനുള്ള മാനദന്‍ണ്ഡങ്ങള്‍ വ്യത്യസ്തമായതുകൊണ്ട് , കെട്ടിടനിര്‍മ്മാണചട്ടങ്ങളനുസരിച്ച് അനുവദനീയമല്ല.

ആശുപത്രി ഓക്യുപ്പന്‍സിക്ക് പരമാവധി കവറേജ് 40% മാത്രമായതുകൊണ്ട് ഒരു നിലയിലെ തറവിസ്തീര്‍ണ്ണം വാണിജ്യ ഓക്യുപ്പന്‍സിക്ക് അനുവദിച്ച 340.81 ച.മീറ്ററിന്റെ സ്ഥാനത്ത് സ്ഥലവിസ്തീര്‍ണ്ണമായ 532.30 ച.മീറ്ററിന്റെ 40% മായ 212.92 ച.മീറ്ററായി നിജപ്പെടുത്തണമായിരുന്നു. അതു ചെയ്യാതെ ശ്രീമതി സാവിത്രി അമ്മ ആശുപത്രി തുടങ്ങിയത് കോര്‍പ്പറേഷന്‍ അധികാരികളുടെ മൌനസമ്മതമില്ലാതെയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം.

ദുരൂഹത അവിടം കൊണ്ട് തീരുന്നില്ല. ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതിനുള്ള നടപടിയെടുക്കുന്നതിനു പകരം ആ കെട്ടിടം മുഴുവന്‍ പൊളിച്ചു നീക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് സര്‍ക്കാര്‍ 2007 ഡിസമ്പറില്‍ പ്രസ്ഥാവിച്ചത്. സാവിത്രിയമ്മയുടെ നീക്കങ്ങള്‍ എവിടയോ പിഴച്ചില്ലേയെന്ന് സംശയം. 2008 ഡിസമ്പര്‍ ആകാറായിട്ടും കെട്ടിടം അവിടെ ഉറപ്പോടെ നില്‍ക്കുന്നത് കാണുമ്പോള്‍ അവരുടെ നീക്കങ്ങള്‍ക്ക് ഫലം കാണുന്നുണ്ടെന്നും സംശയം.



Friday, November 7, 2008

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം-3

എഫ്.എ.ആര്‍. തെറ്റിച്ച് കണക്കാക്കി ആനുകൂല്യം ഉണ്ടാക്കികൊടുത്തതാണ് ചട്ടലംഘനം-1 ല്‍ പ്രസിദ്ധീകരിച്ചത്.

നിശ്ചിത പരിധിയിലും കൂടുതല്‍ കവറേജ് ഏരിയ അനുവധിച്ചുകൊടുത്തുകൊണ്ട് നല്‍കിയ നിയമവിരുദ്ധ ആനുകൂല്യത്തെപറ്റിയാണ് ചട്ടലംഘനം-2 ല്‍ പ്രതിപാധിച്ചത്.

ഇത്തവണ അധികഫീസ് ഈടാക്കുന്നതിനെതിരെ കണ്ണടച്ചതിനെപറ്റിയാണ്. പരമാവധി അനുവദനീയമായ എഫ്.ഏ.ആര്‍ എത്രയെന്ന് നോക്കാന്‍ മെനക്കെടാതെ വ്യക്തികള്‍ക്ക് നേടിക്കൊടുത്ത ആനുകൂല്യങ്ങളാണിത്. ഓരോ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസിലേയും എല്ലാ ഫയലുകളും നോക്കി ശരിയാണെന്നുറപ്പു വരുത്തേണ്ട ചുമതല ലോക്കല്‍ ഫണ്ട് ആഡിറ്റ് ഡയറക്ടര്‍ക്കാണ്. ചുരുക്കം ചില ഫയലുകള്‍ (ഏതാണ്ട് 10%) മാത്രമേ അക്കൌണ്ടന്റ് ജനറല്‍ പരിശോധിക്കാറുള്ളൂ. അങ്ങനെ പരിശോധിച്ച കേസുകളില്‍ 17.52 ലക്ഷം രൂപയോളം വരുമാനം നഷ്ടപ്പെടുത്തിയ 6 കേസുകള്‍ തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ മാത്രം കണ്ടെത്തി. അതിന്റെ വിശദാംശങ്ങളാണ് ചുവടെ:

  • എഫ്.ഏ.ആര്‍ = തറവിസ്തീര്‍ണ്ണവും സ്ഥലവിസ്തീര്‍ണവും തമ്മിലുള്ള ആനുപാതം.
  • ഉപയോഗിക്കുന്ന സ്ഥലം ഹോട്ടല്‍ വ്യവസായത്തിനാണെങ്കില്‍ (പ്രത്യേക വാസസ്ഥലം) അനുവദനീയമായ എഫ്.ഏ.ആര്‍=2.5
  • ഉപയോഗിക്കുന്നതു വാസസ്ഥലമായിട്ടണെങ്കില്‍ (ഫ്ലാറ്റ്) അനുവദനീയമായ എഫ്.ഏ.ആര്‍=3
  • അനുവദനീയമായ വിസ്തീര്‍ണ്ണത്തില്‍ കൂടുതല്‍ വരുന്ന ഓരോ ച.മീറ്ററിനും 1000 രൂപ നിരക്കില്‍ അധിക ഫീസ് നല്‍കണം.
  • പരമാവധി അനുവദനീയമായ എഫ്.ഏ.ആറിനു വിധേയമായിട്ടായിരിക്കും ഇത്.
ഇതും കൂടി അറിഞ്ഞിരിക്കുക:

സ്ഥലത്തിന്റെ ഉപയോഗത്തെ അടിസ്ഥാനമാക്കിയാണ് ഒരു കെട്ടിടത്തിന്റെ ഓക്യുപ്പന്‍സി തീരുമാനിക്കുന്നത്. പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ, വാണിജ്യം, അസംബ്ലി, വ്യവസായം, അപകടകരമായത് മുതലായ വിവിധ ഉപയോഗങ്ങളുടെ അടിസ്ഥാനത്തിലെ കെട്ടിടങ്ങളെ 12 വിഭാഗം ഓക്യുപ്പന്‍സികളായി തരം തിരിച്ചിരിക്കുന്നു. ഓരോ ഇനങ്ങളിലുള്ള ഓക്ക്യുപ്പന്‍സിക്കും അനുവദനീയമായിട്ടുള്ള കവറേജ് ഏരിയയും, എഫ്.ഏ.ആര്‍ -ം വ്യത്യസ്തമാണ്.

1. തിരുവനന്തപുരത്ത് ശാസ്തമംഗലം അജിത്ത് ബംഗ്ലാവില്‍ (T.C 9/1108) താമസം ആര്‍. രാജകുമാറിന്റെ അപേക്ഷ അദ്ദേഹത്തിന്റെ വഴുതക്കാടുള്ള ഹോട്ടല്‍ കെട്ടിടത്തിനു വേണ്ടിയായിരുന്നു. - സര്‍വ്വേ നമ്പര്‍ .12/3-7-2 , തൈക്കാട് വില്ലേജ്, വാര്‍ഡ് -15. അധികഫീസ് ചുമത്താതെ അനുവധിക്കാവുന്ന എഫ്.ഏ,ആര്‍ 2.5 ആയിരുന്നു. അതായത് 1242.20 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള അദ്ദേഹത്തിന്റെ സ്ഥലത്ത് 3105.50 ച.മീറ്റര്‍ വരെയുള്ള ഹോട്ടല്‍ കെട്ടിടത്തിനു അധികഫീസ്സൊന്നും നല്‍കേണ്ടതില്ല. എന്നാല്‍ അദ്ദേഹം കെട്ടി ഉയര്‍ത്തിയത് 4977.74 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒന്നായിരുന്നു. 18,72,240 രൂപ അധികഫീസ്സായി വാങ്ങേണ്ടിയിടത്ത് വാങ്ങിയത് വെറും 13,70,000 രൂപമാത്രം. 5,02,240 രുപയുടെ നിയമത്തിനതീതമായ ഇളവ് നമ്മുടെ ഉദ്ദ്യോഗസ്ഥവൃന്ദം വെറുതേ വിട്ടുകൊടുത്തതായിരിക്കുമോ?

2. കോഴിക്കോട് വി.കെ.കൃഷ്ണമേനോന്‍ റോഡില്‍ ‘മെഹഫില്‍’ (25/530) താമസം എ.പി.ഷക്കീനക്ക് വേണ്ടിയിരുന്നത് Residential Flat Building പണിയുവാനുള്ള അനുവാദമായിരുന്നു. - ബില്‍ഡിംഗ് 6/1130, വാര്‍ഡ് 6, സര്‍വ്വേ 185/2എ, കസബാ വില്ലേജ്. അനുവദനീയമായ എഫ്.ഏ,ആര്‍=3. സ്ഥലവിസ്തീര്‍ണ്ണ = 2846.26 ച.മിറ്റര്‍. കെട്ടിപ്പൊക്കിയത് = 8740.90 ച.മിറ്റര്‍. അധിക ഫീസ്സായി കൊടുക്കേണ്ടിയിരുന്നത് = 2,11,120 രൂപ. എന്നാല്‍ കൊടുത്തത് = 1,42,313 രൂപ മാത്രം. കോഴിക്കോട് കോര്‍പ്പറേഷന്‍ വക സമ്മാനം=68,807 രൂപ. കാരണം, ഫ്ലാറ്റിനകത്ത് നിര്‍മ്മിച്ചിരുന്ന നീന്തല്‍ക്കുളം നമ്മുടെ മേലാളന്മാര്‍ കാണാതെ പോയി. ഷക്കീനക്കിത് മുഴുവന്‍ കാശായി കിട്ടികാണില്ല, തീര്‍ച്ച.

3.കോഴിക്കോടുള്ള യമുനയില്‍ താമസം [കണ്ണൂര്‍ റോഡ്] റ്റി.രാധാമാധവനും ആവശ്യം ഒരു Residential Flat Building ഉണ്ടാക്കുവാനായിരുന്നു.- വാര്‍ഡ് 1, സര്‍വ്വേ 1445, 1446, കച്ചേരി വില്ലേജ്. ശ്രിമതി രാധക്കുണ്ടായിരുന്ന സ്ഥലം 1396.21 ച.മീറ്ററും, കെട്ടിപൊക്കിയത് 4994.37 ച.മീറ്ററും ആയിരുന്നു. അധികഫീസായി കൊടുക്കേണ്ടിയിരുന്ന 6,91,620 രൂപയില്‍ ഒരു രൂപ പോലും അവര്‍ക്ക് നല്‍കേണ്ടി വന്നില്ല. മുഴുവന്‍ ഇനാം. കെട്ടിടനിര്‍മ്മാണ ചട്ടത്തില്‍ അടുത്തിടെ വരുത്തിയ ഭേദഗതി മൂലമാണ് ഇത്രയും തുക കൂടി ശ്രീമതി രാധക്ക് കൊടുക്കേണ്ടിവരുന്നതെന്നും, എല്ലാ ഭേദഗതികളും അപ്പപ്പോള്‍ ഒര്‍മ്മിച്ചിരിക്കാന്‍ പ്രയാസമല്ലേയെന്നുമൊക്കെയാണ് വാദം.

4. ഇനിയുള്ളത് തിരുവനന്തപുരത്തുകാരായ ബി.വിജയനും, എം.വിജയ കുമാറിനും [റ്റി.സി.51/637, മഖം എസ്റ്റേറ്റ്, പാപ്പനംകോട്] വേണ്ടിയുള്ള പ്രത്യേകവാസസ്ഥലത്തിനു വേണ്ടിയുള്ളതാണ് [വാര്‍ഡ് 9. ശാസ്ഥമംഗലം, സര്‍വ്വേ 472/3, 472/3-1] അനുവദനീയ മായ എഫ്.ഏ.ആര്‍=2.5. 607.05 ച.മീറ്റര്‍ സ്ഥലത്ത് 1942.57 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മാളിക കെട്ടിയുയര്‍ത്തി. അധികം കൊടുക്കേണ്ട 1,86,500 രൂപയുടെ ഫീസ്സില്‍ ഒരു രൂപാ പോലും കൊടുക്കേണ്ടി വന്നില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഔദാര്യം.

5.തിരുവനന്തപുരത്തെ ഹീരാ കണ്‍സ്ട്രക്ഷന്‍സിന്റെ ഉടമ ഏ.ആര്‍. ബാബുവിന്റെ ആവശ്യം കവഡിയാറില്‍ [വാര്‍ഡ് 1, കവഡിയാര്‍ വില്ലേജ്, സര്‍വ്വേ 2483] ഒരു വാസസ്ഥലം ഉണ്ടാക്കുന്നതിലായിരുന്നു. 1133.36 ച.മീറ്റര്‍ സ്ഥലത്ത് 4191.62 ച.മിറ്റര്‍ വിസ്തൃതിയുള്ള ഒരു ചെറിയ വീടുണ്ടാക്കി താമസം തുടങ്ങി. പക്ഷേ അനുവദനിയമായ എഫ്.ഏ.ആര്‍ = 3 ആയിരുന്നു. അങ്ങനെ വന്നപ്പോല്‍ 7,92,140 രൂപ അധികഫീസ നല്‍കണം. പക്ഷേ കൊടുത്തതോ = 6,64,140. ഈ ചെറിയ മുതലാളിക്ക് 1,28,000 രൂപയുടെ ഇളവ് അനുവദിച്ചുകൊടുത്തത് ഒരു വലിയ കുറ്റമാണോ. തിരുവനന്തപുരം നിവാസികളുടെ ആളോഹരി നഷ്ടം കണക്കാക്കിയാല്‍ എത്ര നിസ്സാരം.

6. ഒന്നു കൂടി. തിരുവനന്തപുരത്തെ നികുഞ്ജം കണ്‍സ്ട്രക്ഷന്‍സിന്റെ ഉടമ [റ്റി.സി.4/2554(3), ഇന്ദ്രപ്രസ്ഥം, കുറവങ്കോണം, പട്ടം] ആര്‍. ഗണേശ് കുമാറാണ് അപേക്ഷകന്‍ . വഞ്ചിയൂര്‍ വില്ലേജില്‍ റിഷിമംഗലത്ത് [സര്‍വ്വേ 1863/എ] ഒരു വാസസ്ഥലം പണിയണം. 1497.39 ച.മീറ്റര്‍ സ്ഥലം കൈയ്യിലുണ്ട്. 4666.68 ച.മീറ്ററിലുള്ള വാസസ്ഥലമാണ് പണിതത്. ചട്ടപ്രകാരം എഫ്.ഏ.ആര്‍ =3 ആണ്. അതായത് 174.51 ച.മീറ്റര്‍ അധികമുള്ള തറവിസ്തീര്‍ണ്ണത്തിനു 1,74,510 രൂപ അടക്കണം. കുറേയെങ്കിലും കൊടുത്തു കാണണം. പക്ഷേ കോര്‍പ്പറേഷന്റെ കണക്കില്‍ ഒരു രൂപ പോലും വരവു വച്ചിട്ടില്ല.

അങ്ങനെ 17.50 ലക്ഷത്തോളം രൂപയുടെ ഔദാര്യം നമ്മുടെ ദരിദ്രനാരായണന്മാരായ 6 പേര്‍ക്കുകൂടി വീതിച്ച് നല്‍കിയ വിവരം അക്കൌണ്ടന്റ്ജനറല്‍ ബന്ധപ്പെട്ട എല്ലാ മാന്യ ഉദ്ദ്യോഗസ്ഥരേയും, നമ്മുടെ ബഹുമാനപ്പെട്ട ജനപ്രതിനിധികളേയും അറിയിച്ചിട്ടുണ്ട്. അക്കൌണ്ടന്റ് ജനറലിന്റെ ചുമതല കഴിഞ്ഞു. ഇനി ???

Wednesday, November 5, 2008

ഇത് ശ്രദ്ധിക്കാതെ പോകരുത് - M.A.D

Hello ????????,

I want to introduce you to the most wonderful NGO in the world, which was working right under our noses and still we failed to see how they were Making a Difference

http://makeadiff.in/blog/wp-content/uploads/2008/10/mad-logo1-300x112.jpg

Make A Difference (M.A.D) is a youth volunteer network that currently functions in the three cities of Cochin, Pune and Chennai… 312 volunteers teach more than 1200 underprivileged kids English and computer skills in these three cities to enable them to have better career prospects...
These children live in street shelters and orphanages. Without proper guidance, their lives will go astray. MAD makes sure that they have the proper life skills to make it in life. Then MAD tries to get them placed at jobs where they can live their potential...

MAD was recently picked as one of fifteen finalists for the international Youth Social Entrepreneur Awards which is a prestigious award bestowed by the Ashoka group. MAD became the only Indian entry in this competition in spite of 521 nominations from 60 odd countries. The final winner will be picked by online voting.

http://www.changemakers.net/files/images/YV_badge_vote.gif

Let's try and bring pride to our country by spreading word about the achievements of our countrymen. To stand up and be recognized in such a multi-faced international crowd is an achievement in itself.

Spread the word the only way we know how to do it.

Tuesday, November 4, 2008

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം-2

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം നടത്തി സ്വകാര്യ വ്യക്തിക്ക് ആനുകൂല്യം നല്‍കിയ മറ്റൊരു കഥ:

തിരുവനന്തപുരം പേരൂര്‍ക്കട പോസ്റ്റാഫീസിനെതിര്‍വശം രാജ് ബില്‍ഡിങ്സില്‍ താമസം ജെ.ലളിതമ്മയാണ് കെട്ടിട ഉടമ.

കുറച്ചു കൂടി വ്യക്തമാക്കിയാല്‍‍ പേരൂക്കട വില്ലേജില്‍, കൌഡിയാര്‍ വാര്‍ഡില്‍ സര്‍വ്വേ നമ്പര്‍ 434/C1-3 ല്‍ മൂന്നുനിലയില്‍ പണിതീര്‍ത്തിട്ടുള്ള Residential-cum-Shopping Complex.

വാണിജ്യാവശ്യത്തിനുള്ള ഉപയോഗത്തിനുവേണ്ടി ഉണ്ടാക്കുന്ന കെട്ടിടങ്ങളുടെ പരമാവധി കവറേജ് ഏരിയ 65 ശതമാനമാണു്. അതായത് ഒരു നിലയിലെ കൂടിയ തറ വിസ്തീര്‍ണ്ണവും സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവും തമ്മിലുള്ള അനുപാതമാണിത്. ഇത് നിയമം.

മേല്‍പ്പറഞ്ഞ ലളിതമ്മയുടെ കെട്ടിടത്തിനു മൂന്നു നിലകളിലായി 672 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്നു. താഴത്തെ നിലയിലെ വിസ്തീര്‍ണ്ണം 224 ച.മീറ്ററും, സ്ഥലവിസ്തീര്‍ണ്ണം 359.17 ച.മീറ്ററും. അതായത് കെട്ടിടത്തിന്റെ കവറേജ് ഏരിയാ= 62.37% . വേറൊരു വിധത്തില്‍ പറഞ്ഞാല്‍, അധികനിര്‍മ്മാണത്തിനു താഴത്തെ നിലയില്‍ 9.46 ച.മീറ്റര്‍ വരെ മാത്രമേ അനുമതി നല്‍കാന്‍ നിയമപ്രകാരം അധികാരമുള്ളൂ. മൂന്നു നിലയിലും കൂടി ഏറി വന്നാല്‍ ആകെ അനുവദിക്കാവുന്നത് 28.38 ച.മീറ്റര്‍.

ഇങ്ങനെയുള്ള അവസ്ഥയിലാണ് ശ്രീമതി ലളിതമ്മ തന്റെ കെട്ടിടത്തില്‍ മൂന്നു നിലയിലും കൂടി 174 ച.മീറ്റര്‍ നീട്ടികെട്ടാനുള്ള അനുവാദം തേടിയതും, നേടിയെടുത്തതും. ഇതിനനുവാദം കൊടുത്തപ്പോള്‍ കവറേജ് ഏരിയ 78.51% ആയിപ്പോകുമെന്നോ, മുനിസിപ്പലിറ്റി കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ക്ക് എതിരായിപ്പോകുമെന്നോ ഒന്നുംതന്നെ തിരുവനന്തപുരം കോര്‍പ്പറേഷനു പ്രശ്നമായിരുന്നില്ല.

അക്കൌണ്ടന്റ് ജനറലിനു കുരക്കാനേ അധികാരം കൊടുത്തിട്ടുള്ളൂ, കടിക്കാന്‍ പാടില്ല. അതുകൊണ്ട് വിവരങ്ങളെല്ലാം കൂടി എഴുതി ബന്ധപ്പെട്ട അധികാരികള്‍ക്ക് എഴുതികൊടുത്തു. അവര്‍ അതുവാങ്ങി മേശക്കുള്ളില്‍ ഭദ്രമായി സൂക്ഷിച്ചു. ഏ.ജീ തന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനും, ജനപ്രതിനിധികള്‍ക്കും വീണ്ടും കൊടുത്തു. അവരും വാങ്ങി സൂക്ഷിച്ച് വച്ചിട്ടുണ്ട്, വെളിച്ചം കാണിക്കാതെ.

ജനാധിപത്യം നീണാള്‍ വാഴട്ടെ.

കടപ്പാട്: വിവരാവകാശ നിയമം, സി.ഏ.ജീ. റിപ്പോര്‍ട്ട്

തുടരും.......

Saturday, November 1, 2008

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം-1

തിരുവനന്തപുരത്തുള്ള കോസ്മോപൊളിറ്റന്‍ ഹോസ്പിറ്റല്‍. നമുക്കേവര്‍ക്കും അറിയാവുന്ന പ്രഗത്ഭരായ ഒരു കൂട്ടം ഡോക്ടേര്‍‌മാരുടെ കൂട്ടായ്മ ആതുരസേവനം നടത്തുന്ന സ്ഥാപനം. അവര്‍ക്കുവേണ്ടി 19 ലക്ഷത്തോളം രൂപയുടെ അനര്‍ഹമായ ആനുകൂല്യമാണ് നമ്മുടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ അനുവദിച്ചുകൊടുത്തത്. വെറുതേ അങ്ങ് അനുവദിച്ചു കൊടുത്ത ആനുകൂല്യമാണെന്നു തോന്നുന്നുണ്ടോ? അതു അരമന രഹസ്യം.

ഇനി കാര്യത്തിലോട്ട് കടക്കാം.

തിരുവനന്തപുരം പട്ടണത്തിനകത്ത് കെട്ടിടം പണിയുന്നതിനോ, കെട്ടിയതിനെ പുതുക്കുന്നതിനോ, നീട്ടുന്നതിനോ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് സാധാജനങ്ങള്‍ക്കെല്ലാം അറിയാം. സാധാരണ ജനങ്ങള്‍ക്ക് മാത്രമേ ആ നിയമങ്ങള്‍ കര്‍ശനമായി ബാധകമാക്കൂ എന്നുമാത്രം. കോസ്മോപൊളിറ്റണ്‍ ആശുപത്രി ഉടമകള്‍ സാധാരണക്കാരല്ലാത്തതുകൊണ്ട് നിയമം ലംഘിച്ച് അനുവദിച്ച അനുകൂല്യത്തിന്റെ കഥയാണിത്. ഇതാണ് നിയമം:

ഒരു വസ്തുവിലുള്ള കെട്ടിടങ്ങളുടെ എല്ലാ നിലകളിലും ഉള്‍പ്പെട്ട ആകെ തറയുടെ വിസ്തീര്‍ണ്ണം വസ്തുവിന്റെ വിസ്തീര്‍ണ്ണത്തിന്റെ ഇരട്ടിയില്‍ കൂടരുത്. ഇതിനെ ഫീല്‍ഡ് ഏരിയാ റേഷ്യോ അഥവാ എഫ്.എ.ആര്‍ എന്നു വിളിക്കുന്നു. ഏതെങ്കിലും കാരണവശാല്‍ മേല്‍‌പറഞ്ഞ തറവിസ്തീര്‍ണ്ണം, സ്ഥലവിസ്തീര്‍ണ്ണത്തിന്റെ ഇരട്ടിയില്‍ കവിഞ്ഞാല്‍, അധിക തറവിസ്തീര്‍ണ്ണത്തിനു ചതുരശ്ര മീറ്റരിനു 1000 രൂപ നിരക്കില്‍ അധിക ഫീസ് ഈടാക്കണം.

കോസ്മോപൊളിട്ടണ്‍ ആശുപത്രിക്ക് അധികമായി 1680 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു കെട്ടിടം കൂടി നിര്‍മ്മിക്കാന്‍ 2003 ജൂലൈയില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ അനുമതി നല്‍കി. ഇതും കൂടി ആകുമ്പോള്‍ ഈ ആശുപത്രിക്ക് വേണ്ടി പണിതിട്ടുള്ള കെട്ടിടങ്ങളുടെ ആകെ തറവിസ്തീര്‍ണ്ണം 10,785.26 ച.മീറ്ററാണ്. എന്നാല്‍ ആശുപത്രിയുടെ സ്ഥല വിസ്തീര്‍ണ്ണമോ, വെറും 4,454.70 ച.മീറ്റര്‍ മാത്രം. അതായത് എഫ്.എ.ആര്‍ പ്രകാരം ആശുപത്രിക്ക് വേണ്ടി സാധാരണഗതിയില്‍ പണിയാവുന്ന കെട്ടിടങ്ങളുടെ ആകെ തറവിസ്തീര്‍ണ്ണം 4,454,70 * 2 =8,909.40 ച.മീറ്ററില്‍ കൂടാന്‍ പാടില്ല. ഇവിടെ 1,875.86 ച.മീറ്റര്‍ [10,785.26 - 8909.40] അധികം. അപ്പോള്‍ ച. മീറ്ററിനു 1,000 രൂപ വച്ച് 1875.86 ച.മിറ്ററിനു 18,75,860 രൂപ അധിക ഫീസ്സ് ഈടാക്കണം. എന്നാല്‍ സംഭവിച്ചതോ:

ആശുപത്രിക്ക് വേണ്ടി നിലവില്‍ പ്രവര്‍ത്തിച്ചു വന്ന കെട്ടിടങ്ങളെ പരിഗണിച്ചതേ ഇല്ല. ഏമാന്മാരുടെ കണ്ണില്‍ അവിടെയുള്ള
4,454.70 ച.മീറ്റര്‍ സ്ഥലത്ത് അധികം പണിയാന്‍ ആവശ്യപ്പെട്ട കെട്ടിടം മാത്രമേ ഉള്ളൂ എന്നങ്ങു സങ്കല്‍പ്പിച്ചു. അപ്പോള്‍ 1680 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുതിയ കെട്ടിടം എഫ്.എ.ആര്‍ പരിധിക്ക് പുറത്താകുന്നില്ലല്ലോ. അങ്ങനെയെങ്കില്‍ അധികഫീസൊന്നും വാങ്ങാതെ അനുമതി നല്‍കിയാല്‍ മതി. അതുതന്നെ സംഭവിച്ചെന്ന് അക്കൌണ്ടന്റ് ജനറല്‍ ഫയലുകളില്‍ നിന്നും കണ്ടെത്തി.

സഹായിക്കണമെന്ന് ഉറച്ച് തീരുമാനിച്ചാ‍ല്‍, ചക്ക വേരിലും കായ്ക്കും എന്ന് മനസ്സിലായില്ലേ. ആശുപത്രി അധികാരികളില്‍ നിന്നും ഈ അധിക ഫീസ്സ് ഈടാക്കാന്‍ പോയാല്‍ പലനാറ്റകഥകളും പുറത്താകും.

കടപ്പാട്: വിവരാവകാശനിയമം, സി.ഏ.ജി. റിപ്പോര്‍ട്ട്.

തുടരും.....