Thursday, February 28, 2008

റിലയന്‍സിനു വേണ്ടി സര്‍ക്കാര്‍ കമ്പനി വേണ്ടെന്നു വച്ചത്‌ 28 കോടി രൂപ.(TELK)

ട്രാന്‍സ്‌ഫാര്‍മേര്‍സ്‌ ആന്‍ഡ്‌ ഇലക്ട്രികല്‍‌സ്‌ കേരളാ ലിമിറ്റഡ്‌ എന്ന സര്‍ക്കാര്‍ കമ്പനി റലയന്‍സിന്റെ ബോംബെ സബര്‍ബന്‍ ഇലക്ട്രിക്‌ സപ്ലൈ കമ്പനിക്ക്‌ വേണ്ടി 28.15 കോടി രൂപയാണ് വേണ്ടെന്നു വച്ചത്‌. ഇതാണ് കഥ:

ആദ്യം സര്‍ക്കാര്‍ കമ്പനിയെ പറ്റി: 9-12-1963 ല്‍ അങ്കമാലിയില്‍ സ്ഥാപിതമായ ഈ കമ്പനിയുടെ ആകെ മൂലധനത്തില്‍ 3340.89 ലക്ഷം രൂപ നമ്മുടെ സര്‍ക്കാരിന്റെ മുതല്‍ മുടക്കാണ്. ഇതുവരെ പൂര്‍ത്തിയാക്കിയ 2005-06 ലെ കണക്കു പ്രകാരം ഈ കമ്പനിക്ക്‌ അതുവരെ 4296.96 ലക്ഷം രൂപയുടെ സഞ്ചിത നഷ്ടം ഉണ്ടാക്കി സര്‍ക്കാരിനെ സഹായിക്കനേ കഴിഞ്ഞിട്ടുള്ളൂ. 958 ജീവനക്കാര്‍ ഇതിനുവേണ്ടി അശ്രാന്ത പരിശ്രമം ചെയ്യുന്നുണ്ട്.

മൂന്നു പ്രത്യേക തരത്തിലുള്ള ട്രാന്‍സ്ഫാര്‍മര്‍ ഉണ്ടാക്കി നല്‍കാമോയെന്നുള്ള അന്വേഷണവുമായി റലയന്‍സ്‌ കമ്പനിയാണ് നമ്മുടെ സര്‍ക്കാര്‍ കമ്പനിയെ ആദ്യം സമീപിച്ചത്‌. മൂന്നു നാലു കൊല്ലം കൊണ്ട്‌ നിര്‍മ്മിച്ച്‌ നല്‍കേണ്ട് വ്യവസ്ഥയിന്‍ മേലാണ് അന്വേഷണം. അത്തരം ദീര്‍ഘകാല വ്യവസ്ഥയിലുള്ള നിര്‍മ്മാണമാകുമ്പോള്‍ പാലിക്കേണ്ട വിലവ്യതിയാന നിബന്ധനകള്‍, ഇന്‍ഡ്യന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്‌ അസോസിയേഷന്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ടി ഫോര്‍മുല നിലവിലുണ്ടായിരുന്നെങ്കിലും ബോംബെ കമ്പനിയുടെ അഭ്യര്‍ത്ഥന മാനിച്ച്‌ ട്രാന്‍സ്ഫോര്‍മറുകള്‍ നിര്‍മ്മിച്ച്‌ നല്‍കാമെന്നുറപ്പിച്ചുകൊണ്ടുള്ള കരാറില്‍ (ജനുവരി 2003) price variation clause മാറ്റി പകരം fixed price ആണ് എഴുതി ചേര്‍ത്തത്‌.

ട്രാന്‍സ്ഫാര്‍മര്‍ ഉണ്ടാക്കി തുടങ്ങിയപ്പോള്‍ അതിനു വേണ്ടുന്ന സാധന സാമഗ്രികളുടെ വിപണന വില ഏതാണ്ട്‌ 155% വരെ കൂടി.ബോംബെ കമ്പനി അവരുണ്ടാക്കിയ കരാറില്‍ ഉറച്ചു നിന്നു. നയാപൈസ കൂട്ടി കൊടുക്കുവാന്‍ സന്നദ്ധരായില്ല. നമ്മുടെ സര്‍ക്കാര്‍ കമ്പനി ഇതുവരെ (മെയ്‌ 2007) ഉണ്ടാക്കി കൊടുത്ത ട്രാന്‍സ്ഫോര്‍മറുകളുടെ വിലവ്യതിയാനം കണക്കു കൂട്ടിയാല്‍ സര്‍ക്കാര്‍ കമ്പനിക്ക്‌ കിട്ടാതെ പോയത്‌ 28.15 കോടി രൂപയാണ്. മൂന്നു നാലു കൊല്ലം കൊണ്ട്‌ ഒരു രൂപ പോലും മാര്‍ക്കറ്റ്‌ വിലയില്‍ കൂടില്ലെന്ന്‌ കമ്പനിയുടെ മാനേജ്‌മെന്റു പുംഗവന്മാര്‍ മനസ്സില്‍ കണ്ടു. അനുവദനീയമായിരുന്ന price variation clause പോലും വേണ്ടെന്നു വച്ച്‌ റലയന്‍സിന്റെ മുമ്പില്‍ നല്ല പിള്ള ചമഞ്ഞു.

സി.എ.ജി. തന്റെ റിപ്പോര്‍ട്ടിലൂടെ ഈ വിവരം നിയമസഭയെ അറിയിച്ചിട്ടുണ്ട്‌ (26-2-2008). ബന്ധപ്പെട്ട മാനേജ്‌മെന്റ്‌ വിദഗ്ദര്‍ റിട്ടയര്‍ ചെയ്തു വീട്ടീല്‍ പോകുന്നതിനു മുമ്പെങ്കിലും നിയമസഭാ സെക്രട്ടറിക്ക് ഇതൊന്നു തുറന്നു നോക്കാന്‍ സന്മനസ്സുണ്ടായെങ്കില്‍ എന്നാശിക്കുന്നു!!!. എല്ലാം സാമാജികര്‍ക്കും കോപ്പി കൊടുത്തിട്ടുണ്ട്‌. അതു കൊണ്ട് കാര്യമില്ല, നമുക്ക്‌ മറക്കാം.

Wednesday, February 20, 2008

നിയമസഭ കൂടി ഖജനാവ്‌ ചോര്‍ത്തുന്നത്‌ ജനങ്ങള്‍ക്ക്‌ വേണ്ടിയല്ലേ?.

ഇന്നു (20-02-2008) ദീപിക പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് താഴെ കൊടുത്തിരിക്കുന്നത്‌. നമ്മുടെ ഖജനാവ്‌ ചോരുന്നതിന്റെ വേരോരു മുഖമാണ് അതിലെ വിഷയം. വികസനത്തിന് വേണ്ടി ചിലവിടാന്‍ നമുക്ക്‌ പണമില്ല. നിയമസഭയില്‍ കാണിക്കുന്ന കോപ്രായങ്ങള്‍ക്ക്‌ ചിലവിടാതിരിക്കാന്‍ പറ്റില്ലല്ലോ. നമുക്കു വേണ്ടി നമ്മളാല്‍ തിരഞ്ഞെടുത്തവര്‍ ചെയ്യുന്നതല്ലേ.

[ദീപിക] ചെലവ് 30 കോടി, ചേര്‍ന്നത് 56 ദിവസം

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവിടുന്ന നിയമസഭാ പ്രവര്‍ത്തനങ്ങള്‍ ചടങ്ങായി മാറുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്നു ഭരണഘടനാപരമായ ബാധ്യതകള്‍ സാങ്കേതികമായി മാത്രം പൂര്‍ത്തിയാക്കുന്ന വേദിയാക്കി മാറ്റിയിരിക്കുകയാണ്

നിയമസഭയെ. കേരള ജനതയുടെ നികുതിപ്പണത്തിന്റെ 30 കോടിയോളം രൂപ ചെലവാക്കുന്ന നിയമസഭ കഴിഞ്ഞവര്‍ഷം സമ്മേളിച്ചത് 56 ദിവസം മാത്രം. 160 ദിവസമെങ്കിലും സമ്മേളിക്കണമെന്നാണ് പൊതുധാരണ. അ തിന്റെ പകുതി പോലും പൂര്‍ ത്തിയാക്കിയില്ല

പരസ്പരം മനസിലാക്കാനോ വിട്ടുവീഴ്ച ചെയ്യാനോ തയാറാകാത്ത ഇരുപക്ഷവും ഇതിനു ഉത്തരവാദികളാണ്. സഭാ സമ്മേളന ദിവസങ്ങള്‍ ചുരുങ്ങുന്നതുകൊണ്ട് കൂടുതല്‍ നഷ്ടം പ്രതിപക്ഷത്തിനുതന്നെ. ജനകീയ പ്രശ്നങ്ങള്‍ ഉന്നയിക്കാനും സര്‍ക്കാരിന്റെ പ്ര വര്‍ത്തനശൈലി വിലയിരുത്താനും അവര്‍ക്ക് അവസരങ്ങള്‍ കുറയും. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് സമ്മേളനം യഥാവിധി നടക്കാതിരിക്കാന്‍ ഭരണപക്ഷത്തിന്റെ തന്ത്രവും അരങ്ങേറും. ഇതിനിടയിലും നിയമസഭയ്ക്കായി ബജറ്റില്‍ വച്ചിരിക്കുന്ന തുക പക്ഷേ, കുറവില്ലാതെ ചെലവാക്കുന്നുമുണ്ട്. സര്‍ക്കാരിന് സാങ്കേതികമായി പൂര്‍ത്തിയാക്കേണ്ട ചില ദൌത്യങ്ങള്‍ നടത്തിയെടുക്കുകമാത്രമാണ് പലപ്പോഴും അരങ്ങേറുന്നത്. അതെങ്ങനെയെങ്കിലും അവര്‍ പൂര്‍ത്തിയാക്കും.

നയപ്രഖ്യാപന പ്രസംഗം, ബജറ്റ് പാസാക്കല്‍, ഉപധനാഭ്യര്‍ഥന പാസാക്കല്‍, ധനവിനിയോഗ ബില്‍ പാസാക്കല്‍, ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലുകള്‍ പാസാക്കല്‍ ഇതൊക്കെ എത്ര ബഹളം നടന്നാലും പാസാക്കിയെടുക്കും. ഇതുപോലെ ഒരു ദൌത്യബോധം പ്രതിപക്ഷത്തിനുണ്ടായാല്‍ സമ്മേളനം കൂടുതല്‍ ദിവസം നടക്കും.

വിലക്കയറ്റം, എച്ച്.എം.ടി വിവാദം, വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍, പൂന്താനം വിവാദം തുടങ്ങി എന്തൊക്കെ സഭയില്‍ ഉന്നയിച്ച് ചര്‍ച്ച ചെയ്യണമെന്നു അവര്‍ തീരുമാനിക്കണം. അവയ്ക്കുവേണ്ട ക്രമീകരണങ്ങള്‍ കാര്യോപദേശക സമിതിയിലൂടെയോ അനുനയത്തിലൂടെയോ നേടിയെടുക്കണം. അപ്രധാനമായ കാര്യത്തെച്ചൊല്ലി ഉണ്ടാകുന്ന വാഗ്വാദങ്ങളില്‍ സഭ അലങ്കോലപ്പെടുകയാണ് പതിവ്. ചിലപ്പോള്‍ ബജറ്റ് പോലും ചര്‍ച്ച ചെയ്യാതെ പാസാക്കപ്പെടുകയാണ്. ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം വളരെ ഹ്രസ്വമാണ്. ഭരണഘടനാ ബാധ്യതകള്‍ നിറവേറ്റുക മാത്രമാണ് ലക്ഷ്യമെന്നു വ്യക്തം. ഇന്ന് ഗവര്‍ണറുടെ പ്രസംഗം. പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് ഒരുദിവസത്തെ ഇടവേള വേണം. അതുകൊണ്ടാവണം സഭ പിരിയുന്നു. തിങ്കളാഴ്ച ചേര്‍ന്ന് ന ന്ദി പ്രമേയ ചര്‍ച്ച ബുധനാഴ്ച വരെ. വ്യാഴാഴ്ച ഉപധനാഭ്യര്‍ഥന ചര്‍ച്ച, വോട്ടെടുപ്പ്, സഭ പിരിയുന്നു.

പിന്നീട് ചേരുന്നത് മാര്‍ച്ച് ആറിന് ബജറ്റ് അവതരിപ്പിക്കാനാണ്. തിങ്കളാഴ്ച ബജറ്റ് ചര്‍ച്ചയ്ക്കായി ചേരുന്നു. ബുധനാഴ്ച ചര്‍ച്ച പൂര്‍ത്തിയാകുന്നു. വ്യാഴാഴ്ച ഉപധനാഭ്യര്‍ഥന, വെള്ളിയാഴ്ച അനൌദ്യോഗിക ദിവസം.

തിങ്കളാഴ്ച വീണ്ടും ചേര്‍ന്ന് വോട്ട് ഓണ്‍ അക്കൌണ്ട് ചര്‍ച്ച ചെയ്ത് വോട്ടിനിടുന്നു. പിറ്റേന്ന് ഈ ധനാഭ്യര്‍ഥനയുടെ ധനവിനിയോഗ ബില്‍ പാസാക്കണം. അതുകൂടി കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ സാങ്കേതിക ബാധ്യതകള്‍ തീര്‍ന്നു.സാങ്കേതിക ബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടിയുള്ളതല്ലാതെ രണ്ട് ദിവസമാണ് ഈ സമ്മേളനത്തിലുള്ളത്. അതിലൊന്ന് അനൌദ്യോഗിക ദിനമാണ്.

കാര്യോപദേശക സമിതി എത്ര ശ്രമിച്ചാലും മറ്റു പ്രശ്നങ്ങള്‍ക്ക് അവസരം കണ്െടത്താന്‍ ക്ളേശിക്കും. പ്രത്യേക ചര്‍ച്ചക്ക് പ്രതി പക്ഷം നോട്ടീസ് നല്‍കിയേക്കാവുന്ന വിഷയങ്ങള്‍ക്കു സമയം കണ്െടത്താന്‍പോലും വിഷമമാണ്

Sunday, February 3, 2008

ഇലഃ ബോര്‍ഡിന്റെ ഔദാര്യം - ഒഴികിപ്പോയത്‌ ഒരു കോടി രൂപ.

ഒഴിക്കിക്കളഞ്ഞ ഒരു കോടി ഉപഭോക്താക്കള്‍ക്ക്‌ വേണ്ടിയായിരുന്നില്ല, മറിച്ച്‌ ചെന്നൈയിലെ ഒരു കമ്പനിക്ക്‌ വേണ്ടി. ഈക്കഥ 2 കൊല്ലം പഴക്കം ഉള്ളതുകൊണ്ട്‌, പത്രക്കാരുടെ ഭാഷയില്‍, ചൂടുള്ള വാര്‍ത്തയല്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്: കുറേ ഉദ്ദ്യോഗസ്ഥരും സാമാജികരും അല്ലാതെ കേരളത്തിലെ മറ്റു പൌരന്മാരാരും അറിഞ്ഞിരിക്കാന്‍ ഇടയില്ല. അതുകൊണ്ട്‌ ഇതിവിടെ കിടക്കട്ടെ; ബുലോഗരെങ്കിലും അറിയാന്‍.

സംഗതി നമ്മുടെ വിദ്യഃച്ഛക്തി ബോര്‍ഡുമായി ബന്ധപ്പെട്ടതാണ്. ഇതാണ് കഥ:-

ആദ്യമായി ഇലഃബോര്‍ഡും പൊതുഖജനാവും തമ്മിലുള്ള ബന്ധം ഒരു വിശദീകരിച്ചോട്ടെ.

കേരളത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഞ്ചു കോര്‍പ്പറേഷനുകളില്‍ ഏറ്റവും വലുതാണ് Kerala State Electricity Board (K.S.E.B). 1-4-1957 ല്‍ ഭൂജാതനായി. ഇതിന്റെ മൂലധനമായ 1553 കോടി രൂപ മുഴുവന്‍ സര്‍ക്കാര്‍ മുടക്കിയതാണ്. ഇതു കൂടാതെ സര്‍ക്കാര്‍ കൊടുത്ത ദീര്‍ഘകാല വായ്പയില്‍ ഇന്നേ വരെ ഒരു 377.69 കോടി രുപ തിരിയെ കൊടുക്കാനും ഉണ്ട്‌. ഏറ്റവും അവസാനം പൂര്‍ത്തിയാക്കിയ കണക്കനുസരിച്ച്‌ ഈ ബോര്‍ഡ് അന്നേവരെ 593 കോടിയുടെ ലാഭം ഉണ്ടാക്കിയിട്ടുണ്ട്‌. 25700 ജീവനക്കാര്‍ ബോര്‍ഡില്‍ പണിയെടുക്കുന്നു. ഇനി കഥ തുടങ്ങാം....

ബോര്‍ഡ്‌ അതിന്റെ മദ്ധ്യമേഖലക്കു വേണ്ടി വൈദ്യുതി വിതരണത്തിനായി ഉപയോഗിക്കുവാനുള്ള 5 ലക്ഷം വൈദ്യുതി മീറ്ററുകള്‍ നാലു കമ്പനികളില്‍ നിന്നുമാണ് വാങ്ങിയത്‌. അതില്‍ 1.5 ലക്ഷം മീറ്ററുകള്‍ വാങ്ങിയത്‌ ചെന്നൈയില്‍ ഉള്ള ഓംനി അഗേറ്റ്‌ സിസ്റ്റംസ്‌(പി) ലിമിറ്റഡ്‌ (ഒ എ എസ്) എന്ന കമ്പനിയില്‍ നിന്നാണ്; ഒരെണ്ണത്തിനു 342.41 രുപ നിരക്കില്‍. പര്‍ച്ചേസ്‌ ഓര്‍ഡര്‍ അനുസരിച്ച്‌ മുഴുവന്‍ മീറ്ററുകളം 60 ദിവസത്തിനുള്ളില്‍ ബോര്‍ഡിലേക്ക്‌ കൈമാറിയിരിക്കണം. നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ഒ എ എസ് എന്ന കമ്പനി ഒഴികെ മറ്റു 3 കമ്പനികളും മീറ്ററുകള്‍ മുഴുവന്‍ വിതരണം ചെയ്തു. ഒ എ എസ് കമ്പനിക്ക്‌ ഒരെണ്ണം പോലും നല്‍കാന്‍ കഴിഞ്ഞില്ല. അവര്‍ 1.5 ലക്ഷം മീറ്ററും ബോര്‍ഡിലേക്ക്‌ കൈമാറിയത്‌ നിര്‍ദ്ദിഷ്ട വിതരണ കാലാവധിക്ക്‌ ശേഷം, 40-67 ദിവസങ്ങള്‍ കുടി കഴിഞ്ഞാണ്. വാങ്ങല്‍-കരാറിലെ വകുപ്പ്‌ 15 പ്രകാരം കമ്പനിയില്‍ നിന്നും ഈടാക്കേണ്ട പിഴയായ 1.10 കോടി രൂപ കിഴിച്ച്‌ ബാക്കിയാണ് കമ്പനിക്ക്‌ നല്‍കിയത്‌. ഇതു വരെ ഒരു പ്രശ്നവുമില്ല. കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു. 18 മാസങ്ങള്‍ കടന്നു പോയതറിഞ്ഞില്ല.

പെട്ടന്നാണ് ഒ എ എസ് കമ്പനിക്ക്‌ കേരളത്തില്‍ നടന്ന ഒരു വാഹന പണിമുടക്കിനെ പറ്റി വിവരം ലഭിക്കുന്നത്‌. അപ്പോള്‍ പിന്നെ ആ പണിമുടക്കാണ്, അതു മാത്രമാണ് മീറ്ററുകള്‍ സമയത്തിനെത്തിക്കാനാവാത്തതിന്റെ ഏക കാരണം. ഇക്കാര്യവും പറഞ്ഞ്‌ തങ്ങള്‍ക്കുണ്ടായ കാലതാമസം മാപ്പാക്കണമെന്ന്‌ ഒരപേക്ഷ വേണ്ടപെട്ടവര്‍ വഴി സര്‍ക്കാരിലെത്തിച്ചു. അപേക്ഷ കിട്ടേണ്ട താമസം ഇലഃബോര്‍ഡ്‌ ഔദാര്യത്തിന്റെ മൂര്‍ത്തീഭാവമായി മാറി. കമ്പനിയില്‍ നിന്നും പിടിച്ചെടുത്ത 1.10 കോടി രുപയില്‍ നിന്നും 71.25 ലക്ഷം രുപ തിരിച്ചുകൊടുത്തുകൊണ്ട്‌ ഉത്തരവിറക്കി. കേരളത്തിലുണ്ടായെന്നു പറയപ്പെടുന്ന വാഹനസമരം മീറ്ററുകള്‍ വിതരണം ചെയ്യുവാനുള്ള നിര്‍ദ്ദിഷ്ടകാലാവധിക്ക്‌ ശേഷമായിരുന്നില്ലേ എന്നാരു ചോദിക്കാന്‍. അല്ലേത്തന്നെ ചോദിച്ചിട്ടെന്തു കാര്യം. കൃത്യസമയത്തിനു സാധനം വിതരണം ചെയ്ത മറ്റു മൂന്ന്‌ കമ്പനികള്‍ മൂക്കത്ത്‌ വിരള്‍ വച്ചു.

ഈ മീറ്റര്‍ വാങ്ങലില്‍ വേറൊരും വശവും കുടിയുണ്ടായിരുന്നു. വാങ്ങല്‍-കരാറിലെ വകുപ്പ്‌ 28 പ്രകാരം നിര്‍ദ്ദിഷ്ട കാലാവധിക്ക്‌ ശേഷമാണ് സാധനം നല്‍കുന്നതെങ്കില്‍, ആ സമയത്ത്‌ സാധനത്തിന്റെ വിപണി വില കരാര്‍ വിലയേക്കാള്‍ കുറവെങ്കില്‍, അപ്രകാരമുള്ള കുറഞ്ഞ വിലക്കേ ഒ എ എസ്‌ കമ്പനിക്കര്‍ഹതയുള്ളൂ. ഒ എ എസ്‌ കമ്പനി മീറ്റര്‍ വിതരണം ചെയ്തപ്പോഴത്തെ വിപണിവില വെറും 256 രുപ മാത്രമായിരുന്നു ( കരാര്‍ വില=324.41 രുപ). എന്തു ചെയ്യാം വിപണി വില ഇത്രയേ ഉള്ളൂവെന്ന്‌ നമ്മുടെ ബോര്‍ഡ്‌ അറിയുന്നത്‌ വളരെ നാളുകള്‍ കഴിഞ്ഞാണന്നാണ് ബോര്‍ഡിന്റെ വാദം. ഒരു 34.56 ലക്ഷം രുപ കുടി സ്വാഹാ.....

സി.എ.ജി യുടെ ഈ കഥയടങ്ങിയ റിപ്പോര്‍ട്ട്‌ നിയമസഭയുടെ മേശപ്പുറത്തു കിടന്നുറങ്ങാന്‍ തുടങ്ങിയിട്ട്‌ അടുത്തമാസം ഒരു കൊല്ലം പൂര്‍ത്തിയാകും.