Monday, June 29, 2009

റോഡ് നിര്‍മ്മാണം - കരാറുകാര്‍ക്ക് ചാകര

രണ്ടു റോഡുകള്‍ നിര്‍മ്മാണത്തില്‍ 5.50 കോടി രൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിനുണ്ടാക്കിയ കഥയാണിത്.

നാഷണല്‍ ഹൈവേയുടെ തിരുവ്ന്തപുരം സൌത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് ഇഞ്ചിനിയര്‍ പണിതീര്‍ത്ത ആ രണ്ടു റോഡുകള്‍ ഇവയാണ്:

  1. വര്‍ക്കല - പാരിപ്പള്ളി റോഡ്
  2. കിളിമാനൂര്‍ - ആലംകോട് - കടക്കാവൂര്‍ - വര്‍ക്കല റോഡ്

ആദ്യത്തേതിനു 8.84 കോടി രൂപയും മറ്റേതിനു 6.42 കോടി രൂപയും മതിപ്പ് ചെലവു വരുമെന്ന് നമ്മുടെ പൊതുമരാമത്ത് വകുപ്പ് കണക്കാക്കി. സെപ്റ്റമ്പര്‍ 2005 ല്‍ ടെണ്ടര്‍ വിളിച്ചു.

ശ്രീധന്യാ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് ഏറ്റവും കുറഞ്ഞതുകക്ക് പണി തീ്ര്‍ക്കാമെന്നേറ്റത്. [തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയെന്നാണ് ഗൂഗിള്‍ സേര്‍ച്ച് കാണിക്കുന്നത്. ഇപ്പോഴത് കെട്ടിടനിര്‍മ്മാണ മേഖലയിലേക്ക് മാറിയെന്നും തോന്നുന്നു.] ആദ്യത്തെ റോഡിനു 12.14 കോടീ രൂപയും രണ്ടാമത്തേതിനു 12.05 കോടി രൂപയുമാണ് അവര്‍ ആവശ്യപ്പെട്ട ഏറ്റവും കുറഞ്ഞ തുക. എന്നാല്‍ സര്‍ക്കാര്‍ ഈ തുകകള്‍ അംഗീകരിച്ചില്ല. പകരം, പൊതുമരാമത്ത് വകുപ്പ് കണക്കാക്കിയ മതിപ്പ് ചെലവിനോടൊപ്പം 35% കൂടുതല്‍ കൊടുത്ത് കരാര്‍ ഉറപ്പിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.

അതായത് ആദ്യത്തെ റോഡിനു 8.84 കോടി + 35% = 11.93 കോടി രൂപയും
രണ്ടാമത്തെ റോഡിനു 6.42 കോടി + 35% = 8.67 കോടി രൂപയും.

എന്നാല്‍ സര്‍ക്കാരിന്റെ വ്യക്തമായ ഈ നിര്‍ദ്ദേശങ്ങളെ അവഗണിച്ചു കൊണ്ട്, ശ്രീധന്യാ കണ്‍സ്ട്രക്ഷന്‍സ് ആവശ്യപ്പെട്ട 12.14 +12.05 കോടി രുപ നല്‍കാനുള്ള കരാറാണ് സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ മാര്‍ച്ച് 2006 ല്‍ ഒപ്പ് വച്ചത്.

അംഗീകരിച്ച് ഒപ്പിട്ട കരാറില്‍ കാണിച്ചിരിക്കുന്ന തുക തെറ്റാണെന്നു ഒക്ടോബര്‍ 2006 ല്‍ തന്നെ അക്കൌണ്ടന്റ് ജനറലിന്റെ പ്രതിനിധികള്‍ സുപ്രണ്ടിംഗ് എഞ്ചിനിയറെ അറിയിച്ചിരുന്നു. സൂപ്രണ്ടിംഗ് എഞ്ചിനിയറാകട്ടെ, ഈ വിവരം സര്‍ക്കാരിനെ അറിയിക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെ വിശദീകരണം കിട്ടുന്നതുവരെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുവദിച്ച തുകയില്‍ കൂടുതല്‍ കരാറുകാരനു കൊടുക്കരുതെന്നുള്ള നിര്‍ദ്ദേശം എക്സിക്കൂട്ടിവ് എഞ്ചിനിയര്‍ക്ക് നല്‍കി കഴിഞ്ഞുവെന്നും നവമ്പര്‍ 2006 ല്‍ എ.ജിയെ അറിയിച്ചിരുന്നു. [ഇവിടെ ‘സര്‍ക്കാര്‍’ എന്നുദ്ദേശിക്കുനത് പൊതുമരാമത്തു സെക്രട്ടറിയും മന്ത്രിയും ഉള്‍പ്പെടുന്ന സെക്രട്ടേറിയറ്റിലെ ആഫീസിനെയാണ്. ‘സര്‍ക്കാരിന്റെ വിശദീകരണം’ എന്നു വച്ചാല്‍ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ അംഗീകരിച്ച നിര്‍ദ്ദേശം എന്നുമാണ്.] എക്സിക്കൂട്ടിവ് എഞ്ചിനിയറുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യവകുപ്പ് പ്രതിനിധിയായ ഫൈനാന്‍സ് ഓഫീസറാണ് പണമിടപാടുകള്‍ നടത്തുന്നത്. സൂപ്രണ്ടിംഗ് എഞ്ചിനിയറില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശം എക്സികൂട്ടിവ് എഞ്ചിനിയര്‍ ഫൈനാന്‍സ് ഓഫീസറെ അറിയിക്കാന്‍ മിനക്കെട്ടില്ല. ഫലമോ, പണിതീര്‍ത്ത് (ഫെബ്രുവരി, മാര്‍ച്ച് 2007), കരാറില്‍ ഉറപ്പിച്ചിരുന്ന മുഴുവന്‍ തുകയും അതില്‍ കൂടുതലും മാര്‍ച്ച്, ജൂലൈ 2007 മാസങ്ങളിലായി ഫൈനാന്‍സ് ഓഫീസറില്‍ നിന്നും കരാറുകാരന്‍ വാങ്ങികൊണ്ട് സ്ഥലം വിട്ടു. അതായത് സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ 5.50 കോടി രൂപ കൂടുതല്‍. ഈ നഷ്ടം സര്‍ക്കാര്‍ ഖജനാവ് സഹിക്കുന്നു.

വര്‍ക്കല - പാരിപ്പള്ളി റോഡ്
----------------------------------
  • സര്‍ക്കാര്‍ അനുവദിച്ച തുക = 11.93 കോടി രൂപ
  • ടെണ്ടര്‍ പ്രകാരം ആവശ്യപെട്ട തുക = 12.14 കോടി രൂപ
  • യഥാര്‍ത്ഥത്തില്‍ കൊടുത്ത തുക = 13.96 കോടി രൂപ
  • കൂടുതല്‍ കൊടുത്തത് = 2.03 കോടി രൂപ.

കിളിമാനൂര്‍ - ആലംകോട് - കടക്കാവൂര്‍ - വര്‍ക്കല റോഡ്
-------------------------------------------------------------
  • സര്‍ക്കാര്‍ അനുവദിച്ച തുക = 8.67 കോടി രൂപ
  • ടെണ്ടര്‍ പ്രകാരം ആവശ്യപെട്ട തുക = 12.05 കോടി രൂപ
  • യഥാര്‍ത്ഥത്തില്‍ കൊടുത്ത തുക = 12.14 കോടി രൂപ
  • കൂടുതല്‍ കൊടുത്തത് = 3.47 കോടി രൂപ.

സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് കൂടുതല്‍ തുകക്ക് കരാര്‍ ഉറപ്പിച്ച (മാര്‍ച്ച് 2006) സൂപ്രണ്ടിംഗ് എന്‍ജ്ജിനിയര്‍ മാത്രമാണോ ഇതിനുത്തരവാദി?. ഒന്നാം പ്രതി അദ്ദേഹം തന്നെ, സംശയമില്ല.

എന്നാല്‍ തെറ്റ് ബോധ്യപ്പെടുത്തിയ ഉടന്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ നല്‍കിയ നിര്‍ദ്ദേശം(നവമ്പര്‍ 2006) എക്സികൂട്ടിവ് എഞ്ചിനിയര്‍ വേണ്ടവിധം നടപ്പിലാക്കിയോ?. എന്തുകൊണ്ട് ഫൈനാന്‍സ് ഓഫീസറെ വിവരം അറിയിച്ചില്ല? അദ്ദേഹമല്ലേ പണം കൊടുക്കേണ്ടയാള്‍?

നവമ്പര്‍ 2006 ല്‍ എക്സികൂട്ടിവ് എഞ്ചിനിയര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നതോടൊപ്പം സര്‍ക്കാരിനേയും അറിയിച്ചില്ലേ?. വിശദീകരണം തേടിയില്ലേ (അതിന്റെയൊന്നും ആവശ്യമില്ലായിരുന്നെങ്കിലും)?. മാര്‍ച്ച് 2007 ല്‍ മുഴുവന്‍ പണവും കരാറുകാരനു കൊടുത്തു തീര്‍ക്കുന്നതിനു മുന്നേ എന്തു കൊണ്ട് സര്‍ക്കാര്‍ ഒരു മറുപടി അയച്ചില്ല?

ഈ വിവരങ്ങളെല്ലാം കാണിച്ചു കൊണ്ട് അക്കൌണ്ടന്റ് ജനറലും നേരിട്ട് മേയ് 2008 ല്‍ സര്‍ക്കാരിനെ അറിയിച്ചല്ലോ. ഇന്നേവരെ (ജൂണ്‍ 2009, 30 മാസം കഴിഞ്ഞു) ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തിരുമാനത്തിലെത്താന്‍ കഴിയാതെ പോയതെന്തുകൊണ്ട്? എവിടെയോ എന്തോ ചീഞ്ഞ് നാറുന്നില്ലേ?

ആധാരം: സീ.ഏ.ജി റിപ്പോര്‍ട്ട് 2007-08 (സിവിള്‍) അദ്ധ്യായം 4.
കടപ്പാട് : വിവരാവകാശ നിയമം.