Tuesday, July 21, 2009

സര്‍ക്കാര്‍ പത്ര പരസ്യങ്ങള്‍ ചില മാതൃകകള്‍

വനസംരക്ഷണ മന്ത്രാലയത്തില്‍ നിന്നും മുന്‍‌കൂര്‍ അനുമതി വാങ്ങാത്തതിനാല്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ചുള്ള ഒരു റോഡ് പണി നിര്‍ത്തിവച്ചതു കൊണ്ട്, പണിഞ്ഞിടത്തോളം റോഡ്, സ്വകാര്യ സംരംഭമായ

റ്റാറ്റാ ടി എസ്റ്റേറ്റിനു മാത്രം പ്രയോജനപ്പെടുന്നു. ഇതായിരുന്നു കഴിഞ്ഞ പോസ്റ്റിലെ വിഷയം.

റ്റാറ്റായെ മാത്രം തൃപ്തിപ്പെടുത്തിയാല്‍ മതിയോ? നമ്മുടെ പത്രമാധ്യമങ്ങളേയും സന്തോഷിപ്പിക്കണ്ടേ. പരസ്യം ചെയ്തതിനു ശേഷം ക്യാന്‍സലാക്കിയ ചില ദര്‍ഘാസുകള്‍ക്കായി പരസ്യം കൊടുത്ത വകയില്‍ 50

ലക്ഷം രൂപ ചെലവാക്കികളഞ്ഞ കഥയാണിത്‌.

ആന്റണി സര്‍ക്കാരിന്റെ കാലത്ത്, പൊതു മരാമത്ത് മന്ത്രിയായിരുന്നു ഡോ.എം.കെ. മുനീറിന്റെ ഒരു പദ്ധതിയാണ്: കേരള സംസ്ഥാന ഗതാഗത പദ്ധതി (KSTP) 2002ല്‍. തെരഞ്ഞെടുക്കപ്പെട്ട പാതകളെ

അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങളില്‍ ഒന്നു്. വീതി വര്‍ദ്ധിപ്പിച്ച്, നിലവിലുള്ള റോഡുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുക , ക്ഷേത്രഗണിതപ്രകാരം

നിലവാരം വര്‍ദ്ധിപ്പിക്കുക, രൂപകല്പന ചെയ്ത നടപ്പാത ലഭ്യമാക്കുക മുതലായവയാണു ലക്ഷ്യങ്ങള്‍. രണ്ട് ഘട്ടങ്ങളിലായി പണി തീര്‍ക്കണം.

നല്ല ആശയം. പക്ഷേ പണം വേണ്ടേ. ലോകബാങ്കിനെ സമീപിച്ചു. സമ്മതം, പരിപൂര്‍ണ്ണ സമ്മതം. ദീര്‍ഘകാല വായ്പ എത്ര വേണേലും തരാം. പക്ഷേ ഒരു കണ്ടീഷന്‍ . റോഡുനിര്‍മ്മാണത്തിനു വേണ്ടി

വരുന്ന സ്ഥലം ഒരു ബാധ്യതയുമില്ലാതാക്കി പൊതുമരാമത്തു വകുപ്പ് സ്വന്തമാക്കിയിരിക്കണം. എങ്കിലേ റോഡ് നിര്‍മ്മാണം അനുവദിക്കൂ.

അതായത്, റോഡ് നിര്‍മ്മാണത്തിനുള്ള കരാറുകാരെയെല്ലാം കണ്ടുപിടിച്ച് വിശദവിവരങ്ങള്‍ ലോകബാങ്കിനു സമര്‍പ്പിക്കണം. അതു മുഴുവന്‍ പരിശോധിച്ച് ലോക ബാങ്കിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാലേ,

നിര്‍മ്മാണം ആരംഭിക്കാവൂ.

2002 ല്‍ തന്നെ ആദ്യഘട്ടം ആരംഭിച്ചു. പണി തുടര്‍ന്നു. ഏതാണ്ട് കുറെയൊക്കെ തീര്‍ന്നു വന്നപ്പോള്‍ രണ്ടാംഘട്ടം തുടങ്ങിയാലെന്തെന്നൊരാശ. രണ്ടാം ഘട്ടം ഏറ്റെടുക്കുന്നതിനു മുമ്പ് കെ.എസ്.ടി.പി ഭൂമി

ഏറ്റെടുക്കുന്ന കാര്യത്തില്‍ സാരമായ പുരോഗതി കാണിക്കണമെന്നു 2004 മേയ്-ജൂണില്‍ നടന്ന ലോകബാങ്ക് മിഷന്റെ ഓര്‍മ്മകുറിപ്പില്‍ അഭിപ്രായപ്പെട്ടു.

രണ്ടാംഘട്ടത്തിനു വേണ്ട ഭൂമി ഏറ്റെടുക്കുന്നതു പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ എടുക്കാതെ 2004 ജൂണില്‍ കെ.എസ്.ടി.പി ദര്‍ഘാസ്സുകള്‍ ക്ഷണിക്കുകയും ദര്‍ഘാസ്സ് പരസ്യങ്ങള്‍ പത്രങ്ങളില്‍

പരസ്യപ്പെടുത്തുന്നതിനു 24 ലക്ഷം രൂപ ചെലവിടുകയും ചെയ്തു. പദ്ധതിക്കായി ബാധ്യതകളില്ലാത്ത ഭൂമി ലഭ്യമല്ലാത്തതിനാല്‍ പണി ആരംഭിക്കുന്നതിനുള്ള അനുമതി ലോകബാങ്ക് നല്‍കിയില്ല.

സംസ്ഥാനത്തെ വിഷയ നിര്‍ണ്ണയസമിതി (SUBJECT COMMITTEE) യുടെ 2005 ഒക്ടോബറില്‍ ചേര്‍ന്ന യോഗത്തില്‍ ദര്‍ഘാസുകള്‍ റദ്ദാക്കുന്നതിനും കൂടുതല്‍ ദര്‍ഘാസുകളെ ആകര്‍ഷിക്കുന്നതിനായി

രണ്ടാംഘട്ട ജോലികളെ ചെറുകരാറുകളാക്കി വിഭജിച്ച് പുനര്‍ദര്‍ഘാസ് പരസ്യപ്പെടുത്തുന്നതിനും തീരുമാനിച്ചു.

ലോകബാങ്കുമായുള്ള കരാറനുസരിച്ച്, വായ്പാ കാലാവധിയായ 2007 ഡിസമ്പറിലോ അതിനു മുമ്പായോ രണ്ടാംഘട്ടത്തിലെ മുഴുവന്‍ ജോലികളും പൂര്‍ത്തിയായിരിക്കണമെന്നു ആസൂത്രണം ചെയ്തിരുന്നു. 2005

ഡിസമ്പറില്‍ 26.70 ലക്ഷം രൂപ ചെലവിട്ട് ദേശീയ / പ്രാദേശിക പത്രങ്ങളില്‍ പുതിയ ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊണ്ട് പരസ്യം നല്‍കി.

പരസ്യങ്ങള്‍ക്ക് ധാരാളം പ്രതികരണങ്ങള്‍ കിട്ടി. പക്ഷേ ഭൂമി ഏറ്റെടുക്കല്‍ നടപടി മാത്രം മുന്നോട്ട് പോയില്ല. ഇപ്രകാരം രണ്ടവസരങ്ങളിലും ഭൂമിയുടെ ലഭ്യത ഉരപ്പാക്കാതെ കെ.എസ്.ടി.പി ദര്‍ഘാസുകള്‍

ക്ഷണിച്ചതിനെ ലോകബാങ്ക് അംഗീകരിച്ചില്ല. ആര്‍ക്കും കരാര്‍ നല്‍കാനും സാധിച്ചില്ല. ശ്രമങ്ങളെല്ല്ലാം അലസിപ്പിച്ചു. നിശ്ചിത സമ്പത്തിക സമയത്തിനുള്ളില്‍ ഈ ജോലികള്‍ പദ്ധതിയിന്‍ കീഴില്‍

ഏറ്റെടുക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലായെന്നും ലോകബാങ്കിന്റെ ഇമ്പ്ലീമെന്റേഷന്‍ സപ്പോര്‍ട്ട് മിഷന്‍ (2007 ഡിസമ്പര്‍ 13-21) പറഞ്ഞിരിക്കുന്നു.

അങ്ങനെ ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊണ്ട് പരസ്യം നല്‍കിയ ഇനത്തില്‍ ചെലവിട്ട 50.70 ലക്ഷം രൂപ നിഷ്ഫലമായി. ആ ജോലികള്‍, ഭൂമി ഏറ്റെടുത്തതിനു ശേഷം , വീണ്ടുമൊരു പരസ്യം കൊടുത്തതിനു

ശേഷമേ കരാറുകാരെ കണ്ടെത്താന്‍ കഴിയൂ.

യു.ഡി. എഫ് സര്‍ക്കാരിന്റെ കാലത്തൊന്നും ഈ പദ്ധതിക്കു ഒരു പുരോഗതിയും ഉണ്ടായില്ല.ഒന്നാം ഘട്ടത്തില്‍ തീര്‍ക്കേണ്ട പല പണികളും പൂര്‍ത്തിയാകാതെ കിടന്നു.

പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതും, റോഡ് നിര്‍മ്മാതാക്കളായ മലയേഷ്യന്‍ കമ്പനിയായ ‘പതിബെല്‍’ ന്റെ എഞ്ചിനിയര്‍ Lee Been Seen സര്‍ക്കാരില്‍ നിന്നും പണം കിട്ടാതെ ആത്മഹത്യ

ചെയ്തതുമെല്ലാം (നവംബര്‍ 2006) ഓര്‍മ്മിക്കേണ്ട ചരിത്രങ്ങള്‍.

ആധാരം : CAG REPORT 2007-08 - 4-2-3
കടപ്പാട് : Right To Information Act

Friday, July 10, 2009

TATA ക്ക് വേണ്ടി റോഡ് നിര്‍മ്മാണം - സര്‍ക്കാര്‍ ചെലവില്‍

നമ്മുടെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തുടങ്ങി വച്ച ‘സേതുപാര്‍വ്വതീപുരം -

കാന്തല്ലൂര്‍’ റോഡ് ഏതാണ്ട് നാലേകാല്‍ കോടി രൂപ മുടക്കിയതിനു ശേഷം ബാക്കി

പണി വേണ്ടെന്നു വച്ചതു കൊണ്ട് മുടക്കു മുതല്‍ മുഴുവന്‍ നഷ്ടപ്പെട്ട ഒരു റോഡ്

നിര്‍മ്മാണത്തിന്റെ കഥയാണ് ഇനി നിങ്ങള്‍ വായിക്കുന്നത്. അതൊടൊപ്പം റ്റാറ്റാ ടി

എസ്റ്റേറ്റിനുണ്ടാക്കി കൊടുത്ത നേട്ടങ്ങളെപറ്റിയും.

പൊതുജനസേവനം മാത്രം ലക്ഷ്യമാക്കിയാവണം ‘സേതു പാര്‍വ്വതീപുരം-കാന്തല്ലൂര്‍’

റോഡ് നിര്‍മ്മാണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിക്ക് കേരളസര്‍ക്കാര്‍ 2000

ഒക്ടോബര്‍ മാസത്തില്‍ അംഗീകാരം നല്‍കിയത്. 8 മീറ്റര്‍ വീതിയും 16 കിലോമീറ്റര്‍

ദൈര്‍ഘ്യവുമുള്ള ഒരു റോഡ്. രണ്ടു സംസ്ഥാന ഹൈവേകളെ ബന്ധിപ്പിക്കുന്ന, ഒരു

ഭാഗം വനപ്രദേശത്തിനകത്തു കൂടെപോകുന്ന ടാറിട്ട ഒരു റോഡ്.

2.79 കോടി രൂപ മതിപ്പ് ചെലവ് കണക്കാക്കി 2001 ജനുവരിയില്‍ ചീഫ് എഞ്ചിനിയര്‍

ടെക്നിക്കല്‍ അനുമതി നല്‍കി. ദര്‍ഘാസ് പുറപ്പെടുവിച്ചു. കരാറുകാരനെ കണ്ടെത്തി.

3.22 കോടി രൂപക്ക് മുഴുവന്‍ പണിയും തീര്‍ക്കണമെന്ന വ്യവസ്ഥയില്‍ ഫെബ്രുവരി

2002 ല്‍ കരാറും ഉറപ്പിച്ചു. 2003 ആഗസ്റ്റ് 15 നു മുമ്പ് റോഡ് പണി തീര്‍ത്തിരിക്കണം.

റോഡ് പണി തുടങ്ങിയ ഉടന്‍ (ഏപ്രില്‍ 2002) മൂന്നാറിലെ ഡിവിഷണല്‍ ഫോറസ്റ്റ്

ഓഫീസര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഈ റോഡ് നിക്ഷിപ്ത വനമേഖലയില്‍ കൂടി കടന്നു

പോകുന്നുണ്ടെന്നും, റോഡ് പോകുന്ന സ്ഥലം പൊതു മരാമത്ത് വകുപ്പിനു

സ്വന്തമല്ലെന്നുമാണ് അറിയിച്ചത്. പൊതുജനത്തിനു വേണ്ടിയുള്ള റോഡാണല്ലോ ഇത്.

അതുകൊണ്ട് ബന്ധപ്പെട്ട എക്സിക്കുട്ടിവ് എഞ്ചിനിയര്‍ എതിര്‍പ്പ് വകവക്കാതെ പണി

തുടര്‍ന്നു.

നമ്മുടെ മൂരാച്ചി സുപ്രീം കോടതി വിട്ടില്ല. വനപ്രദേശത്തുള്ള റോഡിന്റെ എല്ലാ പണിയും

നിര്‍ത്തിവക്കാന്‍ 2003 സെപ്റ്റമ്പറില്‍ ആജ്ഞാപിച്ചു. രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്‍

കല്പിച്ചതും പാല്. റോഡ് പണി ഉടന്‍ നിര്‍ത്തി. 4.25 കോടി രൂപ ഇതിനകം ആ റോഡ്

പണിക്കു വേണ്ടി ചെലവഴിച്ചു കഴിഞ്ഞിരുന്നു. മൂന്നു നാലു കൊല്ലം ആരും ഒന്നും

മിണ്ടിയില്ല. മേയ് 2007 ല്‍ ഈ റോഡ് പണി ഉപേക്ഷിച്ചതായി കരാറുകാരനെ

അറിയിച്ചു. അയാള്‍ക്ക് കൊടുക്കാനുള്ളതെല്ലാം കൊടുത്ത് കണക്ക് ക്ലോസ് ചെയ്തു.

ഖജനാവിനു നഷ്ടം വെറും നാലേകാല്‍ കോടി രൂപ.

ഇനി ഇതിന്റെ പിന്നാമ്പുറത്തേക്ക്:

ഒരുകാലത്ത് കേരളത്തില്‍ വനങ്ങള്‍ സമുദ്രതീരം വരെ തിങ്ങി വളര്‍ന്നിരുന്നു. ഇപ്പോള്

അവ അവിടെവിടെ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. വനത്തിന്റെ യഥാര്‍ത്ഥ

വിസ്തൃതിയെപ്പററി പൂര്‍ണവും വ്യക്തവുമായ കണക്കുകള്‍ ഇല്ലെന്നു പറയാം.

ഔദ്യോഗികരേഖകളനുസരിച്ച് പതിനൊന്നു ലക്ഷ്ത്തില്‍പ്പരം ഹെക്ടര്‍ വനങ്ങള്‍

നിലവിലുള്ള വനനിയമങ്ങള്‍ക്കുനുസരണമായി വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍ വിവിധ കാലഘട്ടങ്ങളില്‍ വളരെ അയഞ്ഞ ഒരു

നയസമീപനമാണ് വനസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചു കൊണ്ടിരുന്നത്‌.

ഈ അപകടം ശരിക്കും മനസ്സിലാക്കി ഈ ദുഷിച്ച പ്രവണതയ്ക്ക്

കടിഞ്ഞാണിടുവാനായിട്ടാണ് 1980-ല്‍ കേന്ദ്ര സര്‍ക്കാര്‍ വനസംരക്ഷണ നിയമം

പാസ്സാക്കിയത്. വനങ്ങള്‍ വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന്
ഈ നിയമം അനുശാസിക്കുന്നു. ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ആവശ്യത്തിന് ഏതെങ്കിലും

വനഭാഗം അത്യന്താപേക്ഷിതമെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ആ

വനഭാഗം തെളിക്കുവാന്‍ അനുമതി നല്‍കുകയുള്ളൂ.

പറഞ്ഞുവരുന്നതെന്തെന്നാല്‍, ഈ റിസര്‍വ് വനപ്രദേശം സംസ്ഥാന വനംവകുപ്പിന്റെ

കൈവശമാണെങ്കിലും അവിടെ എന്തെങ്കിലും വികസന പ്രവര്‍ത്തനം

നടത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദം വേണം. ഇതുറപ്പുവരുത്താനായി

സംസ്ഥാന സര്‍ക്കാര്‍, പൊതുമരാമത്ത് ചട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അതില്‍ ഒരു

നിബന്ധന കൂട്ടി ചേര്‍ത്തു. ഏതെങ്കിലും റോഡ് പണി തുടങ്ങുന്നതിനു വേണ്ടി ദര്‍ഘാസ്

പുറപ്പെടുവിക്കുന്നതിനു മുമ്പ് റോഡിനാവശ്യമുള്ള സ്ഥലം പൊതുമരാമത്തു വകുപ്പിന്റെ

കൈവശാവകാശത്തില്‍ ഉണ്ടായിരിക്കണം. പൊതുമരാമത്തു വകുപ്പിലെ ഏതൊരു

പോലീസ് കാരനം അറിയാവുന്ന കാര്യമാണിത്. ഇവിടെ നമ്മുടെ കേസില്‍ സ്ഥലം

കൈവശമെടുത്തുവെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെയോ, മലിനീകരണ നിവാരണ

ബോര്‍ഡിന്റെയോ അനുവാദത്തിനു വേണ്ടി യാതൊരു നടപടിയും ആരും

കൈകൊണ്ടില്ല. എന്തുകൊണ്ടെന്നു പിന്നീട് മനസ്സിലാ‍കും.

നിക്ഷിപ്ത വനത്തിനുള്ളില്‍ റോഡ് വെട്ടി ടാറിടേണ്ടതാണ്. അപ്പോള്‍ വനം

മലിനീകരണത്തിന്റെ പ്രശ്നം ഉദിക്കുന്നു. സംസ്ഥാന മലിനികരണ നിയന്ത്രണ

ബോര്‍ഡിന്റെ അനുമതി ആവശ്യമുണ്ട്. അതു വാങ്ങാന്‍ ആരും മെനക്കെട്ടില്ല. നമ്മുടെ

ഏമാന്മാര്‍ക്ക് അറിയാഞ്ഞിട്ടല്ല. വനത്തില്‍ കൂടിയുള്ള റോഡ് പണി ഉണ്ടാകരുതെന്നു

ആഗ്രഹിച്ചിരുന്നു ഇതുമായി ബന്ധപ്പെട്ട എല്ലാരും, മന്ത്രിയുള്‍പ്പടെ. എന്തു കൊണ്ടെന്നു

പിന്നീട് മനസ്സിലാകും.

ഈ റോഡിനു 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടെന്നു പറഞ്ഞല്ലോ. അതില്‍ ആദ്യത്തെ 6

കിലോമിറ്റര്‍ (Ch.0/00 to 6/865) റ്റാറ്റാ ടി എസ്റ്റേറ്റിനുള്ളില്‍ കൂടെയാണ് പോകുന്നത്.

അടുത്ത 7 കിലോമിറ്റര്‍ സംക്ഷിപ്ത വനമേഖലയില്‍ കൂടെയും, ബാക്കിയുള്ള 3

കിലോമിറ്റര്‍ റോഡ് കുറേ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കൂടെയും. ഇതില്‍

വനപ്രദേശത്തു കൂടെയുള്ള റോഡ് മാത്രം പണിതില്ല. കേന്ദ്രത്തില്‍ നിന്നുള്ള

അനുമതികിട്ടുമെന്നും അതിനു ശേഷം തുടങ്ങാമെന്നും വച്ചു. എന്നാല്‍ ആ പ്രദേശത്ത്
58 ലക്ഷം രുപ മുടക്കി ഓടകളും കലുങ്കുകളും ഉണ്ടാക്കിക്കഴിഞ്ഞു. അങ്ങനെ, ഒരു പക്ഷേ

റോഡ് പണിക്ക് അനുമതി കിട്ടിയില്ലെങ്കിലും, മഴക്കാലത്ത് ആ പ്രദേശത്തു കുടി

ഒഴുകിവരാന്‍ സാധ്യതയുള്ള വെള്ളം റ്റാറ്റായുടെയും മറ്റു സ്വകാര്യവ്യക്തികളുടേയും

സ്ഥലത്ത് കുടെ നിര്‍മ്മിച്ച റോഡിനു കോട്ടം തട്ടാതെ സംരക്ഷിച്ചോളും.

റോഡ് പണിയാനുള്ള സ്ഥലം റ്റാറ്റായുടെ കൈയ്യില്‍ നിന്നും വാങ്ങിയതാണ്. എന്നാല്‍

റോഡ് പണി നിര്‍ത്തിവക്കാന്‍ തീരുമാനിച്ചതോടെ, പൂര്‍ത്തിയായ റോഡ് റ്റാറ്റായുടെ

ആവശ്യത്തിനു മാത്രമായിക്കഴിഞ്ഞു. വനത്തിനുള്ളിലേക്ക് പൊതുജനങ്ങള്‍ക്ക്

പ്രവേശനമില്ലാത്തതുകൊണ്ട്, റ്റാറ്റയുടെ ഭാഗത്തു പണിത ഭാഗം പൊതുജനങ്ങള്‍ക്കും

ആവശ്യമില്ല. . സംസ്ഥാന സര്‍ക്കാരിനും പണിതീരാത്ത ഒരു റോഡിന്റെ

ആവശ്യമില്ലല്ലോ. അതു കൊണ്ട് റോഡിനു വേണ്ടുന്ന സ്ഥലം റ്റാറ്റയില്‍ നിന്നും

വാങ്ങിയാലും വാങ്ങിയില്ലെങ്കിലും റ്റാറ്റക്ക് തന്നെ മെച്ചം. ഇതെല്ലാം മുങ്കൂട്ടി കാണാന്‍

കഴിയാത്തവരാണോ നമ്മുടെ സര്‍ക്കാര്‍ ബാബുമാരും മന്ത്രിമാരും.

സംസ്ഥാന പൊതു ഖജനാവില്‍ നിന്നും നാലേകാല്‍ കോടി രുപ ചെലവിട്ട് റ്റാറ്റക്കും,

വേറെ കുറെ സ്വകാര്യവ്യക്തികള്‍ക്കും 8 മിറ്റര്‍ വീതിയുള്ള ടാറിട്ട

റോഡുണ്ടാക്കികൊടുത്തതിനു നമുക്ക് പൊതുമരാമത്ത് വകുപ്പിനോടും, ബന്ധപ്പെട്ട

മന്ത്രിയോടും നന്ദിയുള്ളവരായിരിക്കാം.

അടുത്ത ജാഥയില്‍ റ്റാറ്റക്കു മൂര്‍ദ്ദാബാദ് വിളിക്കാന്‍ നമുക്കും പങ്കുചേരാം. ജയ് ഹോ.

ആധാരം : സി.ഏ.ജി റിപ്പോര്‍ട്ട് 4.2.2
കടപ്പാട്: വിവരാവകാശനിയമം

Saturday, July 4, 2009

ടാര്‍ കുംഭകോണം - സി.ഏ.ജി പറഞ്ഞതും പറയാത്തതും - Tar Scam

സംഭവം ജനുവരി-ഏപ്രില്‍ 2008 കാലയളവില്‍ പൊതുമരാമത്ത് വകുപ്പിലെ റോഡ് ഡിവിഷനുകള്‍ പരിശോധനാ സമയത്ത് സി.ഏ.ജി കണ്ടുപിടിച്ച് പുറത്തു കൊണ്ടുവന്നതാണ്. എന്നാല്‍ സമാനമായ തട്ടിപ്പുകള്‍ കേരളത്തിലെ വിവിധ റോഡു പണികളുമായി ബന്ധപ്പെട്ടു നടന്നു വന്നിരുന്നതും ചില കേസുകള്‍ പിടിക്കപ്പെടുകയും അതെല്ലാം പോലീസ് കേസ്സാക്കി വ്യ്‌വഹാരം തുടങ്ങിയതുമാണ്. അതിന്റെ വിശദാംശങ്ങള്‍ പിന്നാലെ.

ഇപ്പോള്‍ സി.ഏ.ജി പറഞ്ഞത് ഇതാണു:

കേരളത്തിലെ വിവിധ റോഡ് പണികള്‍ക്ക് വേണ്ടുന്ന ടാര്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നാണ് കരാറുകാര്‍ക്ക് നല്‍കുന്നത്. 6 ലക്ഷം രൂപ വരെ ചെലവു വരുന്ന റോഡ് പണികള്‍ക്കാണ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഇങ്ങനെ ടാര്‍ നല്‍കി വന്നിരുന്നത്. എന്നാല്‍ ഫെബ്രുവരി 2004 മുതല്‍ ഈ തുകയുടെ പരിധി 15 ലക്ഷമാക്കി ഉയര്‍ത്തി [vide G.O (P) No.22 /2004/PWD. Dated, Thiruvananthapuram, 21.2.2004]. മേല്പറഞ്ഞ പരിധിക്കു പുറത്തുള്ള റോഡ് പണികള്‍ക്ക് വേണ്ടുന്ന ടാര്‍, കരാറുകാര്‍ നേരിട്ട് വാങ്ങികൊള്ളണം. പക്ഷേ വാങ്ങുന്നത് കൊച്ചിയിലുള്ള ഭാരത് പെട്രോളിയം കമ്പനി (BPCL), കൊച്ചി റിഫൈനറീസ് ലിമിറ്റഡ്, ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (IOC) എന്നിവിടങ്ങളില്‍ നിന്നും മാത്രമായിരിക്കണം.

റോഡ് പണിയില്‍ ഉപയോഗിക്കുവാന്‍ എത്രമാത്രം ടാര്‍ ആവശ്യമെന്നു കാണിച്ചുകൊണ്ടുള്ള അപേക്ഷയും അതോടൊപ്പം വേണ്ടുന്ന ടാറിന്റെ വിലയായി കൊച്ചിയിലെ കമ്പനിയുടെ പേരില്‍ മാറാവുന്ന ഡി.ഡി യും കിട്ടിയാല്‍ ബാന്ധപ്പെട്ട എക്സികുട്ടിവ് എഞ്ചിനിയര്‍ മേല്‍പ്പറഞ്ഞ കമ്പനികളില്‍ നിന്നും ടാര്‍ വാങ്ങുവാനുള്ള അനുമതിപത്രം കമ്പനികള്‍ക്ക് അയച്ചു കൊടുക്കും. അപ്രകാരം വാങ്ങിയ ടാറിന്റെ ഇന്‍‌വോയ്സ് സമര്‍പ്പിച്ചാല്‍, റോഡ് പണി കഴിയുമ്പോള്‍ കരാര്‍ തുകയോടൊപ്പം ടാര്‍ വാങ്ങിയ തുകകൂടി കരാറുകാരനു കൊടുത്ത് കണക്ക് തീര്‍ക്കും. ആ ഇന്‍‌വോയ്സിന്റെ പുറകില്‍ അതില്‍ പറഞ്ഞിരിക്കുന്ന മുഴുവന്‍ ടാറും കിട്ടി ബോധിച്ചുവെന്നും, അതു മുഴുവന്‍ ആ റോഡ് പണിക്ക് ഉപയോഗിച്ചുവെന്നും എക്സികൂട്ടിവ് എഞ്ചിനിയര്‍ എഴുതി ഒപ്പിട്ടിരിക്കണം. ഇതാണു നടപടിക്രമം. ഇങ്ങനെ തന്നെയാണു നടന്നു വരുന്നതും.

കേരളത്തില്‍ 16 റോഡ് ഡിവിഷന്‍ ഉള്ളതില്‍ 15 ലും 8 ദേശീയ ഹൈവേ ഡിവിഷനുള്ളതില്‍ 3 എണ്ണത്തിലും അക്കൌണ്ടന്റ് ജനറലിന്റെ പ്രതിനിധികള്‍ പോയി പരിശോധിച്ചു. ടാര്‍ വാങ്ങിയതിനു തെളിവായി സമര്‍പ്പിച്ചിരുന്ന ഇന്‍‌വോയ്സ്കളില്‍ 348 എണ്ണം ( 93 കരാറുകാരുടേത് ) വ്യാജമാണെന്ന സംശയം ജനിപ്പിച്ചു. BPCL, IOC എന്നീ കമ്പനികളില്‍ നിന്നും കേരളത്തിലെ റോഡ് പണികള്‍ക്കായി വിതരണം ചെയ്ത ടാറിന്റെ വിശദവിവരങ്ങള്‍ നേരിട്ട് ശേഖരിച്ചു. അവ തമ്മില്‍ ഒത്തു നോക്കിയപ്പോള്‍ മനസ്സിലാക്കിയത് ഇങ്ങനെയാണു:

  • ഭാരത് പെട്രോളിയം കമ്പനിയില്‍ നിന്നും വാങ്ങിയതിനു തെളിവായി നല്‍കിയ മേല്‍പ്പറഞ്ഞ ഇന്‍‌വോയ്സ്കളില്‍ ഒന്നുപോലും ആ കമ്പനി നല്‍കിയിട്ടില്ല. അതിന്മേല്‍ ടാര്‍ നല്‍കിയതായി കമ്പനി രേഖകളില്‍ ഇല്ല.
  • ഇന്‍ഡ്യന്‍ ഓയില്‍ കമ്പനിയില്‍ നിന്നും വാങ്ങിയതിനു തെളിവായി നല്‍കിയ ഇന്‍‌വോയിസുകളില്‍ പലതും ആ കമ്പനിയുടേതേ ആയിരുന്നില്ല. മറ്റു പലതിന്മേലും കമ്പനിരേഖകള്‍ പ്രകാരം ടാറല്ല പകരം മറ്റു പല സാധനങ്ങളുമാണ് വിറ്റിരുന്നത്, അതും സംസ്ഥാനത്തിനു പുറത്തുള്ള ചിലര്‍ക്ക്.

ചുരുക്കത്തില്‍ 348 ഇന്‍‌വോയ്സ്കളും വ്യാജമായി നിര്‍മ്മിച്ചവയായിരുന്നു എന്നര്‍ത്ഥം.

ഇത്തരത്തിലുള്ള 160 ഇന്‍‌വോയ്സ്കളിന്മേല്‍ 2.32 കോടി രൂപ കരാറുകാര്‍ക്ക് കൊടുത്തു കഴിഞ്ഞിരുന്നു. വേറൊരു 188 ഇന്‍‌വോയ്സ്കള്‍ (3.83 കോടിക്കുള്ളത്) ഡിപ്പാര്‍ട്ട്മെന്റ് അംഗീകരിച്ചു കഴിഞ്ഞ് പണം കൊടുക്കാനുള്ള വിവിധഘട്ടങ്ങളിലായിരുന്നു.

ഈ ക്രമക്കേടുകള്‍ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരെ അറിയിച്ചതു കൊണ്ട് പണം കൊടുക്കാന്‍ തയ്യാറാക്കി വച്ചിരുന്ന 188 ഇന്‍‌വോയ്സ് (3.83 കോടി) കള്‍ ഇപ്പോഴും അതേപടി ഇരിക്കുന്നു [2009]. പണം കൊടുത്തു കഴിഞ്ഞ കേസുകളില്‍ എന്തു നടപടി എടുത്തുവെന്നു ഇതുവരെയും സര്‍ക്കാര്‍ സി.ഏ.ജി യെ അറിയിച്ചിട്ടുമില്ല. ഇത്രയുമാണ് സി.ഏ.ജിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്.

ഇനി സി.ഏ.ജി പറയാത്തത്:

നടപടി ക്രമമനുസ്ിച്ച് 348 വ്യാജ ഇന്‍‌വോയ്സ്കളിലും അതില്‍ പറഞ്ഞിരിക്കുന്ന ടാര്‍ കിട്ടി ബോധിച്ചുവെന്നും, സ്റ്റോക്കിലെടുത്തുവെന്നും, ബന്ധപ്പെട്ട് റോഡ് വര്‍ക്കില്‍ ഉപയോഗിച്ചുവെന്നും എഞ്ചിനിയര്‍മാര്‍ രേഖപ്പെടുത്തി ഒപ്പ് വച്ചിട്ടുണ്ട്. കൊച്ചിയിലെ കമ്പനികള്‍, ടാര്‍ സപ്ലൈ ചെയ്തിട്ടില്ലെന്നു സി.ഏ.ജി തെളിയിച്ച സ്ഥിതിക്ക്, ഈ ഇന്‍‌വോയ്സ്കളെല്ലാം വ്യജനിര്‍മ്മിതമാണ്. ഏതാണ്ടിങ്ങനെയാണ് കാര്യങ്ങള്‍ നടന്നു വന്നിരുന്നത്:-

ഒരു കരാറുകാരനു കേരളത്തില്‍ പലയിടങ്ങളിലായി റോഡ് പണികള്‍ക്ക് കരാറേറ്റെടുത്തിട്ടുണ്ടാകും. ഏതെങ്കിലും ഒരു വര്‍ക്കിനാവശ്യമായ ടാര്‍ വാങ്ങനുള്ള ഡി.ഡി.യു;മായി എക്സികുട്ടിവ് എഞ്ചിനിയറെ സമീപിക്കും. അദ്ദേഹം ടാര്‍ വിതരണം ചെയ്യുവാനുള്ള അനുമതി പത്രവും ഡി.ഡിയും ബന്ധപ്പെട്ട കമ്പനിക്ക് അയച്ചു കൊടുക്കം. കരാറുകാരന്‍ കമ്പനിയില്‍ നിന്നും ഏറ്റെടുക്കുന്ന ടാര്‍ പണിസ്ഥലത്തേക്കും കമ്പനിയുടെ ഇന്‍‌വോയ്സ് എക്സികുട്ടിവ് എഞ്ചിനിയരുടെ അടുത്തും എത്തിക്കുന്നു. എക്സികുട്ടിവ് എഞ്ചിനിയര്‍, ടാര്‍ കിട്ടി ബോധിച്ചുവെന്നും, അതു മുഴുവന്‍ ബന്ധപ്പെട്ട റോഡ് പണിക്ക് ഉപയോഗിച്ചുവെന്നും എഴുതി ഒപ്പിട്ട് ആ ഇന്‍‌വൊയ്സ്കളെ ധനകാര്യവിഭാഗത്തിലേക്കയക്കുന്നു. റോഡ് പണി തീരുമ്പോള്‍ ധനകാര്യവകുപ്പ് കരാറുകാരനുമായുള്ള പണമിടപാട് (ടാറിന്റെ വില ഉള്‍പ്പെടെ) തീര്‍ക്കുന്നു. ഓഫീസ് രേഖകള്‍ കിറുകൃത്യമായി ക്കഴിഞ്ഞു.

ഇനിയാണ് കരാറുകാരന്‍ പണി തുടങ്ങുന്നത്. ഒരു സ്ഥലത്തെ റോഡ് പണിക്ക് വാങ്ങിയ ടാറില്‍ ഒരു ഭാഗം മാത്രം അവിടുത്തെ പണിക്ക് ഉപയോഗിക്കുന്നു. ബാക്കി അയാളുടെ അധീനതയില്‍ നടന്നു വരുന്ന മറ്റു റോഡുപണികളിലേക്കു കൊണ്ടു പോകുന്നു. മറ്റു റോഡു പണികളുടെ ആവശ്യത്തിനു വേണ്ടുന്ന ടാര്‍ വാങ്ങുന്നതിനുള്ള ഡി.ഡി. ഹാജരാക്കുന്നതിനു പകരം, ടാര്‍ വാങ്ങിക്കഴിഞ്ഞുവെന്നു കാണിക്കുന്ന വ്യാജ ഇന്‍‌വോയ്സ്കളായിരിക്കും എക്സിക്കുട്ടിവ് എഞ്ചിനിയറുടെ കൈകളില്‍ എത്തുന്നത്. യഥാര്‍ത്ഥത്തില്‍ ടാര്‍ എത്തിയിട്ടില്ലെന്ന കാര്യം ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ക്കും കരാറുകാരനും നന്നായി അറിയാം. എന്നാലും ആ വ്യാജ ഇന്‍‌വോയ്സ്കളില്‍ നേരത്തെ പറഞ്ഞരീതിയില്‍ സാധനം കിട്ടി ബോധിച്ചു, മുഴുവന്‍ റോഡ് പണിക്കുപയോഗിച്ചു എന്നെല്ലാമുള്ള സ്ഥിരം സര്‍ട്ടിഫിക്കറ്റുകള്‍ രേഖപ്പെടുത്തികൊടുക്കും. അങ്ങനെ രേഖകളെല്ലാം കിറു കൃത്യമാക്കുന്നതു കൊണ്ട് പണം ലഭിക്കാന്‍ ഒരു പ്രയാസവുമില്ല. ഈ ഓഫീസ് രേഖകള്‍ മാത്രമാണല്ലോ ഓഡിറ്റ് ഓഫീസര്‍മാര്‍ പിന്നീട് പരിശോധിക്കുന്നത്. പണിതീര്‍ത്ത റോഡുകളിലൊന്നും വേണ്ടുന്നത്ര ടാര്‍ ഉപയോഗിച്ചിട്ടില്ലെന്നുള്ളത് പണിതവര്‍ക്കും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ക്കും മാത്രം അറിയാവുന്ന കാര്യം.

ഈ സൂത്രപ്പണി കമ്പ്യൂട്ടറിന്റെ ആവിര്‍ഭാവത്തിനു ശേഷം ഉണ്ടായ പ്രതിഭാസമാണ്. ചില കേസുകള്‍ (പഞ്ചായത്തുകളില്‍) പിടിക്കപ്പെട്ട്, ക്രിമിനല്‍കുറ്റം ചാര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷണം തുടങ്ങിയപ്പോഴാണ് സംഗതിയുടെ ആഴവും പരപ്പും വെളിച്ചത്താകുന്നത്. റോഡ് നിര്‍മാണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നു വാങ്ങിയ ടാറിന്റെ വ്യാജ ബില്‍ നിര്‍മിച്ചു കരാറുകാരും പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാരും ചേര്‍ന്ന് ഏകദേശം 500 കോടി രൂപ തട്ടിയെന്നു പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിലെ ഒന്നാം പ്രതി എരൂര്‍ പാരിജാതകത്തില്‍ രാജേഷ്‌ എന്ന കമ്പ്യൂട്ടര്‍ വിദഗ്ദനാന്. കേസ്സ് രജിസ്റ്റര്‍ ചെയ്ത് കുറച്ചു ദിവസങ്ങള്‍ക്കകം അതായത് 2007 ഡിസംബര്‍ 27നു രാജേഷിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ തൃപ്പൂണിത്തുറ ചിത്രപ്പുഴയില്‍ കാണപ്പെട്ടു.

11-9-2008 ലെ ദീപിക റിപ്പോര്‍ട്ട് നോക്കൂ: “സംസ്ഥാനത്തെ എട്ടു പ്രമുഖ കോണ്‍ട്രാക്ടര്‍മാര്‍ നിലവില്‍ പ്രതികളായ കേസില്‍ പല പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്െടന്നാണ് സൂചന. കുംഭകോണം പുറത്തായ ഉടന്‍ മുഖ്യപ്രതി രാജേഷിന്റെ മൃതദേഹം കൊച്ചിക്കടുത്ത് ചിത്രപ്പുഴയില്‍ കണ്െടത്തുകയായിരുന്നു. രാജേഷിന്റെ മരണം ആത്മഹത്യയാക്കാന്‍ പോലീസ് നടത്തിയ ഇടപെടലുകളും അന്വേഷണത്തിലെ വീഴ്ചകളും കോടതി ഇന്നലെ അക്കമിട്ടു നിരത്തി. രാജേഷിന് നീന്തല്‍ അറിയില്ലെന്ന ഭാര്യയുടെ മൊഴി പോലീസ് വ്യാജമായി ചേര്‍ത്തതാണെന്ന് കോടതി കണ്െടത്തി. നീന്തല്‍ വശമുള്ളതായാണ് ഭാര്യ മൊഴി നല്‍കിയതെന്ന് കോടതി കണ്െടത്തി. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്താന്‍ എറണാകുളം ചീഫ് അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ചെറിയാന്‍ കെ.കുര്യാക്കോസ് ഉത്തരവായി.“

11-6-2009 ലെ മാതൃഭൂമി റിപ്പോര്‍ട്ട്: “കൊച്ചി: അഞ്ഞൂറു കോടി രൂപ യുടെ തട്ടിപ്പ് നടന്ന ടാര്‍ ബില്‍ കേസിലെ മുഖ്യപ്രതി രാജേഷിന്റെ മരണം ആത്മഹത്യയാക്കിയ പോലീസിനോട് കൊലപാതകത്തിന് കേസെടുത്ത് വീണ്ടും അന്വേഷിക്കാന്‍ കോടതി ഉത്തരവായതോടെ പല പ്രമുഖരും കുടുങ്ങുമെന്ന് ഉറപ്പായി. ഒരു ബസ്‌ കണ്ടക്ടറെയും ക്ലീനറെയും ക്രൈം ബ്രാഞ്ച്‌ പോളിഗ്രാഫ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിരുന്നു. രാജേഷിനെ മരണത്തിന്‌ മുന്‍പ്‌ കണ്ടിട്ടുള്ള കാക്കനാട്‌ സ്വദേശി ഹഫീസിനെയും കണ്ടെത്തി പോലീസ്‌ ചോദ്യം ചെയ്‌തു. ഇയാളെ പോളിഗ്രാഫ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌. ഇയാള്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിന്‌ ബോധ്യപ്പെട്ടിട്ടില്ല. എന്തെങ്കിലും സമ്മര്‍ദങ്ങള്‍ക്ക്‌ വിധേയമായി പലതും മറച്ചുവെയ്‌ക്കുന്നതായി ക്രൈംബ്രാഞ്ചിന്‌ ബോധ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്‌. അതിനാലാണ്‌ പോളിഗ്രാഫ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിട്ടുള്ളത്‌. രാജേഷിന്‍േറത്‌ കൊലപാതകമാണെന്നുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ അന്വേഷണം മുന്നോട്ട്‌ നീങ്ങുന്നത്‌.

ഗ്രാമപഞ്ചായത്തുകളില്‍ റോഡ്‌ നിര്‍മിക്കുന്നതിനായി ടാര്‍ വാങ്ങിയെന്ന്‌ കാണിക്കാന്‍ പ്രതികള്‍ വ്യാജബില്ലുകള്‍ ഉപയോഗിച്ചുവെന്നാണ്‌ കേസ്‌. ഇതാണ്‌ 500 കോടിയുടെ തട്ടിപ്പ്‌ സംസ്ഥാനാടിസ്ഥാനത്തില്‍ നടന്നിട്ടുള്ളത്‌. കണ്ണൂര്‍ ജില്ലയിലെ അഞ്ച്‌ സ്ഥാപനങ്ങള്‍ക്ക്‌ തട്ടിപ്പില്‍ പങ്കുണ്ടെന്ന്‌ കോടതിയെ ക്രൈംബ്രാഞ്ച്‌ അറിയിച്ചിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം നടന്നിട്ടുള്ളതായി ഇതുവരെ ഫയല്‍ ചെയ്‌ത റിപ്പോര്‍ട്ടുകളില്‍ കാണുന്നില്ല. ഈ സ്ഥാപനങ്ങള്‍ക്ക്‌ രാഷ്ട്രീയസ്വാധീനമുണ്ടെന്ന്‌ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന്‌ അറിയാം. രാജേഷിന്റെ കമ്പ്യൂട്ടറില്‍ നിന്ന്‌ കിട്ടിയ വ്യാജ ഇന്‍വോയിസുകള്‍ ക്രൈംബ്രാഞ്ച്‌ പരിശോധിച്ചുവരുന്നു. രാഷ്ട്രീയസ്വാധീനമുള്ള പ്രതികള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ്‌ രാജേഷ്‌ കൊല്ലപ്പെട്ടതെന്നതിനുള്ള സൂചനയും ക്രൈംബ്രാഞ്ചിന്‌ കിട്ടിയിട്ടുണ്ട്‌. കൂടുതല്‍ അന്വേഷണം പലതലങ്ങളില്‍ നടന്നുവരുന്നതായി ക്രൈംബ്രാഞ്ച്‌ കോടതിയെ അറിയിച്ചിട്ടുണ്ട്‌.“

5-3-2008 ലെ മാധ്യമം റിപ്പോര്‍ട്ട്: “മലപ്പുറം സ്വദേശിയായ കോണ്‍ട്രാക്ടര്‍ പാറായിവീട്ടില്‍ പി.മുഹമ്മദ്(ബാവ-42), പെരിന്തല്‍മണ്ണയിലെ പൊതുമരാമത്ത് അസി.എന്‍ജിനീയര്‍ മഞ്ചേരി സ്വദേശി മുഹമ്മദ് ഇസ്മായില്‍ (36) എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയ സാഹചര്യത്തിലാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം ശക്തമായത്“.

മൊയ്തിങ്കുട്ടി ഹാജിയുടെ മകന്‍ ഹൈദര്‍ അലിയുടെ ജാമ്യ അപേക്ഷയില്‍ നിന്നാണ് ഈ കേസിലെ ദുരൂഹതയെപറ്റി കൂടുതല്‍ അറിയുന്നത്. ഏതാണ്ട് 11 ലക്ഷം രൂപയുടെ ഭാരത് പെട്രോളിയം കമ്പനിയുടേയും ഇന്‍ഡ്യന്‍ ഓയില്‍ കമ്പനിയുടേയും വ്യാജ ബില്ലുകള്‍ പൊതുമരാമത്ത് വകുപ്പിനു സമര്‍പ്പിച്ച് പണം കിട്ടാനായി കഴിയുന്ന ഒരു കരാറുകാരനായിരുന്നു മൊയ്തിന്‍ കുട്ടി. ഇത്തരത്തിലുള്ള വ്യാജ ബില്ലുകള്‍ കമ്പ്യുട്ടര്‍ ഡ്.റ്റി.പി യിലൂടെ കേരളത്തിലുട നീളം നിര്‍മ്മിച്ചു നല്‍കിയ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് ഒരു മുന്‍‌കൂര്‍ ജ്യാമ്യത്തിനു വേണ്ടിയുള്ള അപേക്ഷ കോടതിയില്‍ തീര്‍പ്പാക്കിയത് ജഡ്ജി കെ. ഹേമയുടെ ബഞ്ചിലായിരുന്നു, 5-8-2008 ല്‍.

ഹൈദര്‍ അലിയുടേ മുന്‍‌കൂര്‍ ജാമ്യം നിരസിച്ചുകൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റിസ് കെ.ഹേമ നടത്തിയ നിരീക്ഷണങ്ങള്‍ വായിക്കുന്നത് ഈ പോസ്റ്റിനെ സംബന്ധിച്ച് കൂടുതല്‍ അറിവുണ്ടാക്കും.

ജസ്റ്റീസ് ഹേമയുടെ നിരീക്ഷണങ്ങള്‍:-

  • ഒന്നാം പ്രതി രാജേഷിനെ അറസ്റ്റ് ചെയ്ത പോലീസ് സബ് ഇന്‍സ്പെക്ടരുടേ ചോദ്യം ചെയ്യലില്‍ നിന്നാണ് ഈ കുറ്റകൃത്യത്തിന്റെ ചുരുള്‍ അഴിയുന്നത് [ക്രൈം നമ്പര്‍ 999/2007].
  • ഒന്നാം പ്രതി രാജേഷ്, സര്‍ക്കാരിന്റെ കരാറുകാര്‍, ഉദ്ദ്യോഗസ്ഥര്‍, ഡിസ്ട്രിക്ട് / ഗ്രാമ പഞ്ചായത്തിലെ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് വേണ്ടി വ്യജ ബില്ലുകള്‍ ഉണ്ടാക്കി.
  • പ്രതികള്‍ ഹാജരാക്കിയ ഇത്തരത്തിലുള്ള വ്യാജ ബില്ലുകള്‍ സ്വീകരിച്ച്, അതില്‍ പറഞ്ഞിരിക്കുന്ന ടാര്‍ കിട്ടി ബോധിച്ച്, അതു മുഴുവന്‍ റോഡ് പണിക്ക് ഉപയോഗിച്ചെന്നു ബന്ധപ്പെട്ട എഞ്ചിനിയര്‍മാര്‍ എഴുതി ഒപ്പിട്ടു കൊടുത്തതായി കാണുന്നു.
  • സര്‍ക്കാരിന്റെ കരാറുകാര്‍, PWD ഉദ്ദ്യോഗസ്ഥര്‍, ഡിസ്ട്രിക്ട് / ഗ്രാമ പഞ്ചായത്തിലെ ഓഫീസര്‍മാര്‍ എന്നിവരെല്ലാം കുടി കോടിക്കണക്കിനു രൂപ പൊതുഖജനാവില്‍ നിന്നും
  • അനധികൃതമായി ഒഴുക്കികൊണ്ടു പോയതായി കാണുന്നു.
  • ഒന്നാം പ്രതി രാജേഷിനെ കൂടാതെ മറ്റു ചിലരും ഇതേ ഹീനകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്നതായും കാണുന്നു.
  • ഈ രീതിയിലുള്ള വെട്ടിപ്പുകള്‍ ചുരുങ്ങിയത് 1995 മുതലേ നിലവിലുണ്ടായിരുന്നതായും വെളിപ്പെടുത്തുന്നു.
  • ഒന്നാം പ്രതി രാജേഷ് തന്റെ സ്വന്തം കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഇത്തരത്തില്‍ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് നല്‍കി, PWD എഞ്ചിനിയര്‍മാര്‍ ഉള്‍പ്പടെയുള്ള പലരില്‍ നിന്നും 2000 മുതല്‍ 5000 രൂപ വരെ പ്രതിഫലമായി വാങ്ങിയിരുന്നതായും കാണുന്നു.

  • ഒന്നാം പ്രതി രാജേഷിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടര്‍, ലാപ് ടോപ്, പെന്‍ ഡ്രൈവ്, വ്യാജ ബില്ലുകള്‍ എന്നിവയില്‍ നിന്നും ഇതിനു കൂട്ടുനിന്ന സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടേയും, എഞ്ചിനിയര്‍മാരുടേയും, കരാറുകാരുടേയും പൂര്‍ണ്ണ വിവരങ്ങള്‍ കണ്ടെടുത്ത് ആദ്യം കേസന്വേഷിച്ച സബ് ഇന്‍സ്പെക്ടര്‍ രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നു.
  • ബാക്കി വിവരങ്ങള്‍ കുടി രാജേഷില്‍ നിന്നും അറിയുവാനായി അയാളെ 27-12-2007 ല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചുകാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ 26 മുതല്‍ രാജേഷിനെ കാണാതായി. 29-നു രാജേഷിന്റെ ജഢം തൊട്ടടുത്തുള്ള പുഴയില്‍ ഒഴുകി നടക്കുന്നതായാണ് കണ്ടത്.
  • രജേഷിനെ പോലീസ് കസ്റ്റഡിയില്‍ നിന്നു ജാമ്യത്തില്‍ വിട്ടപ്പോള്‍, അദ്ദേഹത്തിന്റെ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നു അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് സര്‍ക്കാരിനോട് പരാമര്‍ശിക്കുകയുണ്ടായിട്ടും വളരെ വിലപിട്പ്പുള്ള ഒരു പ്രതിയെ നഷ്ടപ്പെട്ടു.

  • ജൂനിയര്‍ ഓഫീസര്‍മാരെ ഈ കേസന്വേഷണത്തില്‍ നിന്നും പിന്‍‌തിരിപ്പിക്കാന്‍ വ്യക്താമായ ഇടപെടല്‍ ഉന്നതങ്ങളില്‍ നിന്നും ഉണ്ടായതായി കരുതാന്‍ തെളിവുകളുണ്ട്. 7-11-2007 ലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 24 മണിക്കൂറുകള്‍ക്കുള്ളില്‍ ബന്ധപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ സുപ്രധാനമായ പല തെളിവുകളും ശേഖരിച്ചതായി കാണുന്നു. സംശയമുള്ള പലരുടേയും മുഴുവന്‍ മേല്‍‌വിലാസങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ 2-6-2008 ല്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കരാറുകാരുടെ പങ്കിനെപറ്റി അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെ തടഞ്ഞുകൊണ്ട് ഉടന്‍ തന്നെ 10-6-2008 ല്‍ IG(Crimes) CB CID ഉത്തരവിറക്കി. പകരം, കെരളത്തിലുള്ള എല്ലാ പൊതുമരാമത്ത് ഓഫീസുകളും സന്ദര്‍ശിച്ച് ഇതു പോലെയുള്ള കേസുകളുടെ വിവരം ശേഖരിച്ചതിനു ശേഷം ഈ കേസിന്റെ തുടരന്വേഷണവുമായി മുന്നോട്ട് പോയാല്‍ മതിയെന്നായിരുന്നു പുതിയ ഉത്തരവ്. കൊല്ലങ്ങളെടുത്താലും തീരാത്ത ഒരു ജോലിയാണെന്നു എല്ലാപേര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും എന്തിനങ്ങനെ ചെയ്തു എന്നത് ഇപ്പോഴും ദുരൂഹമാണു. പലരുടേയും പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ചിരുന്നെങ്കിലും, അവരെപറ്റി കൂടുതല്‍ അന്വേഷിക്കുന്നതില്‍ നിന്നും, ചോദ്യം ചെയ്യുന്നതില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വിലക്കി. ക്രൈം ബ്രാഞ്ച് സി.ബി. സി.ഐ.ഡി യുടെ ഐജിയും സൂപ്രണ്ട് ഒഫ് പോലിസും നേരിട്ട് ഇടപെടുകയായിരുന്നു ഇവിടെ.
  • ഒന്നാം പ്രതി രാജേഷിന്റെ ജഢം ഒഴുകി നടക്കുന്നതറിഞ്ഞ് അന്വേഷണത്തിനു തയ്യാറെടുത്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ഉടന്‍ തന്നെ ശബരിമല ഡ്യൂട്ടിക്കയച്ചു. എന്നിട്ട് ഒരു അഡിഷന്‍ സബ് ഇന്‍സ്പെക്ടറെ അന്വേഷണത്തിനയച്ചു. എന്തുകൊണ്ട് ഈ കുറ്റം കണ്ടുപിടിച്ച് കേസ് ചാര്‍ജ്ജ് ചെയ്ത സബ് ഇന്‍സ്പെക്ടറെ ഈ ചുമതലയേള്‍പ്പിച്ചില്ലായെന്നത് ദൂരൂഹതയേറുന്നു.

  • ഈ കേസ് ഡയറി പഠിച്ചതില്‍ നിന്നും മനസ്സിലാകുന്ന കാര്യങ്ങള്‍ ദുരൂഹതയേറിയതും, അറപ്പുളവാക്കുന്നതും, വിറപ്പിക്കുന്നതും ആകുന്നു. ഇതില്‍ കാണുന്ന ചില കാര്യങ്ങള്‍ വിളിച്ച് പറഞ്ഞില്ലെങ്കില്‍ ഞാന്‍ സമൂഹത്തോട് ചെയ്യുന്ന അനീതി ആയിരിക്കും.
  • 7-11-2007 ല്‍ അതായത് ഒന്നാം പ്രതിയായ രാജേഷിനെ അറസ്റ്റു ചെയ്ത ദിവസം തന്നെ, ബന്ധപ്പെട്ട ഹില്‍ പാലസ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ രാജേഷിനെ സംബന്ധിച്ചും അയാളില്‍ നിന്നും വ്യജ ബില്ലുകള്‍ സ്വീകരിച്ച ആളുകളെപറ്റിയും ഉള്ള വിലപ്പെട്ട ധാരാളം വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. 24 മണിക്കൂറേ ആ ശുഷ്കാന്തി നിലനിന്നുള്ളൂ. 8-11-2007 മുതല്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ അനുവദിച്ചില്ല. ഒറ്റ ദിവസം കൊണ്ട് ആ സബ് ഇന്‍സ്പെക്ടറെ നിശബ്ദനാക്കി. കാര്യങ്ങള്‍ വളരെ വ്യക്തമായിരുന്നു. രാജേഷ് നിര്‍മ്മിച്ച് വച്ചിരുന്ന പട്ടികയിലും സി.ഡി യിലും അത്രമാത്രം ശക്തരായ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടേയും, കരാറുകാരുടേയും, പഞ്ചായത്തുകളുടേയും ഒക്കെ പേരുകള്‍ ഉണ്ടായിരുന്നു.
  • അപ്പോള്‍ , പോലീസ് വകുപ്പില്‍ നിന്നു തന്നെയുള്ള ഏതോ അജ്ഞാത കരങ്ങള്‍ ഈ അന്വേഷണത്തിന്റെ പുരോഗതിക്ക് തടസം നിന്നിരുന്നു എന്ന് വ്യക്തം.
  • എഫ്.ഐ.ആറില്‍ പേരെടുത്തു പറഞ്ഞിട്ടുള്ള ആള്‍ക്കാരെപറ്റി തുടരന്വേഷണം നടത്തണമെന്നത് പ്രാഥമികമായ കാര്യമാണെന്ന് ഏതു പോലീസ് കാരനുമറിയാം. എഫ്.ഐ.ആറില്‍ പേരില്ലാത്തവരെ പോലും അന്വേഷണത്തില്‍ തെളിവുണ്ടാക്കി ഉള്‍പ്പെടുത്തുന്ന നാടാണിത്. എന്നിട്ട്, ഈ കേസിന്റെ എഫ്.ഐ.ആറില്‍ പേരെടുത്തു പറഞ്ഞിരിക്കുന്ന ആരെപറ്റിയും ഒരു പ്രാഥമിക അന്വേഷണം പോലും നടത്താന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ മെനക്കെട്ടിട്ടില്ല എന്ന് കാണുന്നത് അതിശയമാണു.

തീര്‍ന്നില്ല.പോലീസിനെ കുറ്റപ്പെടുത്തുന്ന നിരീക്ഷണങ്ങള്‍ ധാരാളം വേറെയും രേഖപ്പെടുത്തിയിട്ടുണ്ട്.

ജസ്റ്റിസ് ഹേമയുടെ വാക്കുകള്‍ തന്നെ വായിക്കണമെന്നുള്ളവര്‍ക്ക് അതിവിടെ വായിക്കാം.

ആധാരം: 1. സി.ഏ.ജി റിപ്പോര്‍ട്ട്, 2.Order Dated :05/08/2008 of The Hon'ble MRS. Justice K.HEMA
കടപ്പാട് : വിവരാവകാശ നിയമം..