Wednesday, July 28, 2010

പൊതുമരാമത്തും KSTP യും -

അങ്കമാലി-മുവാറ്റുപുഴ , മുവാറ്റുപുഴ-തൊടുപുഴ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിനു ലോകബാങ്ക് സഹായത്തോടെയുള്ള കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജെക്ടിന്റെ  92.89 കോടി രൂപ ചെലവു വരുന്ന കരാര്‍ നടപടികള്‍ 2002  നവംബറിലാണ് പൂര്‍ത്തിയാക്കിയത്. കരാര്‍ ഒപ്പിട്ട് വര്‍ക്ക് അവാര്‍ഡ് ചെയ്തത് പൊതുമരാമത് വകുപ്പ് സെക്രട്ടറി. റോഡിന്റെ നിലവാരം ഉയര്‍ത്തുന്നതിനായി ഇരുവശത്ത് നിന്നും പലയിടത്തും കൂടുതല്‍ സ്ഥലം എറ്റെടുക്കനുണ്ടായിരുന്നു.

പൊതുമരാമത് വകുപ്പ് മാന്വലിലെ ഖണ്ഡിക  15.2.2 ഭുമി ഏറ്റെടുക്കുന്നതിനു  മുന്‍പ് വര്‍ക്ക് അവാര്‍ഡു ചെയ്യുന്നത് അനുവദിക്കുന്നില്ല. ലോകബാങ്കിന്റെ നിബന്ധനയും അങ്ങനെ തന്നെ. 

എന്നാലും ഭുമി ഏറ്റെടുക്കുന്നതിനു മുന്പ് ഈ ജോലി കരാറുകാരനെ ഏല്പിച്ചു. കരാര്‍ പ്രകാരം 2003 ഒക്ടോബരോട് കൂടി ഭുമി കൈമാറണ്ടതയിരുന്നു . പക്ഷെ മുഴുവന്‍ ഭൂമിയും ഏറ്റെടുത്തു  കൈമാറിയത് 2006  ജൂന്നോട്  കൂടിയാണ്.  2007 ജനുവരിയില്‍ 112.78 കോടി രൂപക്ക് പണി മുഴുവന്‍ തീര്‍ത്തു.

കരാര്‍ പ്രകാരമുള്ള 92.89 രൂപക്ക് പകരം 112.78 കോടി രൂപ വാങ്ങിയ കരാറുകാരന്‍ ച്ചുംമാതിരുന്നില്ല. ഭുമി സമയത്തിന് കൈമാറ്റം  ചെയ്യാത്തതിനുള്ള നഷ്ട പരിഹാരം കൂടെ  വേണമെന്നായി.   തര്‍ക്കമായി. സംഗതി  ആര്‍ബിട്രേഷന്  വിടേണ്ടി വന്നു. ആര്ബിട്രേറ്റര്‍  കരാറുകാരന് 2.86 കോടി രൂപയും അതിന്മേല്‍ പലിശയും കൊടുക്കാന്‍  2007   ഒക്ടോബറില്‍ ഉത്തരവിട്ടു. എല്ലാം കുടി  2.99  കോടി  രൂപ  ആ മാസം തന്നെ പൊതുമരാമത് സെക്രട്ടറി കരാറുകാരന് കൊടുത്തു ഷേക്ക്‌ ഹാണ്ടും കൊടുത്ത് പിരിഞ്ഞു. ആര്‍ക്കു നഷ്ടം? സംസ്ഥാന ഖജനാവില്‍ നിന്നും മുന്ന് കോടിയോളം പോയികിട്ടി.

നമ്മുടെ പുതിയ പൊതുമരാമത് മന്ത്രി (തോമസ്‌ ഐസക്) KSTP    ഇടപാടില്‍  700  കോടിയോളം രൂപ പഴയ മന്ത്രിയുടെ (പി.ജെ.ജോസഫ്‌) കാലത്ത് നഷ്ടം വരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതിന്റെ ഒരു ഭാഗമാണിത്.  ഉദ്യോഗസ്ഥരുടെ മേല്‍ നടപടി എടുക്കാന്‍ പോണു പോലും. ഇച്ചിരി പുളിക്കും. ഇത് പൊതുമരാമത് വകുപ്പാണ് .  

ആധാരം: സി.ഏ.ജി റിപോര്ട്ട്
കടപാട്: വിവരാവകാശ നിയമം.

Tuesday, July 20, 2010

പൊതുമരാമത്തു വകുപ്പിൽ തീവെട്ടിക്കൊള്ള: PWD

ഇതെന്റെ കണ്ടെത്തലല്ല. ധന-കം-പൊതുമരാമത്ത് മന്ത്രി ഡോ:തോമസ് ഐസക്
പൊതുമരാമത്ത് വകുപ്പില്‍ തീവെട്ടിക്കൊള്ള നടന്നതായി കണ്ടുപിടിച്ചിരിക്കുന്നു. തന്റെ ഒരു
പ്രസ്താവനയിലൂടെയാണു ഈ വെളിപ്പെടുത്തല്‍. പ്രസ്താവന പത്ര മാധ്യമങ്ങളില്‍ കണ്ടില്ലെങ്കിലും, പൊതു മരാമത്ത് വകുപ്പ് നേരിട്ട് നടത്തുന്ന ഒരു വെബ് ഗ്രൂപ്പിലാണു
പ്രസിദ്ധീകരിച്ചിരിക്കുന്നത് (19-7-2010). അതു കൊണ്ടുതന്നെ പ്രസ്താവനയുടെ
ആധികാരികതയില്‍ സംശയമില്ല.

അതൊരു  ക്ലോസ്ഡ് ഗ്രൂപ്പാണ്. അതില്‍ രണ്ട് പി.ഡി.എഫ് രേഖകളായാണു ഡോ.തോമസ് ഐസകിന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്നത്തെ പത്രങ്ങളിലൊന്നും (ദേശാഭിമാനിയില്‍ പോലും) അതിനെ പ്രസിദ്ധീകരിച്ച് കണ്ടില്ല. ഏതായാലും ഞാന്‍ അതിന്റെ
പകര്‍പ്പ് ശേഖരിച്ചിട്ടുണ്ട്. ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതെല്ലാം ഡോ.തോമസ് ഐസക്കിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണെന്നു സാക്ഷ്യപ്പെടുത്തികൊള്ളൂന്നു.

റോഡ് മെയിന്റനന്‍സിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്ന കൊള്ളയാണു മന്ത്രി തിരിച്ചറിഞ്ഞിരിക്കുന്നത്.ദേശീയ പാത അറ്റകുറ്റപ്പണി നടത്തുന്നതില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന മാനദണ്ഡം കി.മി നു 60,000 രൂപയാണു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി
കേരളത്തില്‍ ശരാശരി ഒന്നര ലക്ഷം രൂപ വീതം ദേശീയപാത അറ്റകുറ്റപ്പണിക്ക് ചെലവഴിക്കുന്നുണ്ട്. എന്നാല്‍ ചില സ്ഥലങ്ങളില്‍ കി.മിറ്ററിനു ചലവഴിക്കേണ്ടി വന്ന തുക
ശരാശരി 3-4 ലക്ഷം രൂപവീതം വന്നുവെന്നും കണ്ടെത്തി. കൊച്ചി നഗരത്തിലെ റോഡുകളുടെ
കാര്യത്തിലാവട്ടെ കിലോമീറ്ററിനു 10-20 ലക്ഷം രൂപയാണു.

ഇത്രയും ഭീമമായ വ്യതിയാനം വരാനുണ്ടായ  കാരണങ്ങള്‍:

  • വി.ഐ.പി സന്ദര്‍ശനമെന്ന പേരിലും അല്ലാതെയും ടെണ്ടര്‍ ഇല്ലാതെ അറ്റകുറ്റപ്പണികള്‍ നടത്തി. 3 ലക്ഷം രൂപയാണു ടെണ്ടറില്ലാതെ കരാര്‍ കൊടുക്കാനുള്ള ചീഫ് എഞ്ചിനിയറുടെ പരിധി; ഒന്നര ലക്ഷം രൂപ സൂപ്രണ്ടിം എഞ്ചിനിയറുടേയും. ഈ പരിധിയെല്ലാം കാറ്റില്‍ പറത്തി കോടികളുടെ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടു.
  • കരാറുകള്‍ക്ക് ഭരണാനുമതി ഇല്ല. നല്ല പങ്കും പണി തീര്‍ത്തതിനു ശേഷമാണു ഭരണാനുമതി നല്‍കിയത്.
  • ഒരേ റോഡിനെതന്നെ മുന്നൂറും നാനൂറും മീറ്റര്‍ വീതം വിഭജിച്ച് പ്രത്യേക കരാറുകളാക്കി, ഒന്നിനു പോലും ടെണ്ടര്‍ വിളിക്കാതെ എന്നാല്‍ ഒരേകരാറുകാരനു തന്നെ എസ്റ്റിമേറ്റിനു 15% കൂട്ടി ‘ടെണ്ടര്‍
  • എക്സസ്’ നല്‍കി പണിചെയ്യിപ്പിച്ചു.
  • ഒരേ റോഡുകള്‍ തന്നെ വീണ്ടും വീണ്ടും ഭീമമായ തുക മുടക്കി വി.ഐ.പി.കളുടെ സന്ദര്‍ശനങ്ങള്‍ക്ക്
  • സഞ്ചാരയോഗ്യമാക്കുന്ന സര്‍ക്കസ്സും നടത്തി.
  • കോടതി വിധിയുടെ മറപിടിച്ച് ശബരിമല സീസണ്‍ അടുക്കുമ്പോള്‍ എല്ലാ വര്‍ഷവും ഒരേ റോഡുകള്‍ തന്നെ 25 കോടി രൂപ വീതം മുടക്കി അറ്റകുറ്റപ്പണിക്കൊള്ള നടത്തികൊണ്ടിരിക്കുന്നു.
  • പണി തുടങ്ങിയതിനും തീര്‍ന്നതിനും ശേഷം അംഗീകാരം നല്‍കി.
  • ചെറിയ പണി ചെയ്യേണ്ടിടത്ത് വലിയ പണി ചെയ്തു എന്നു വരുത്തി തീര്‍ത്തു.
  • ഒരേ റോഡില്‍ വീണ്ടും വീണ്ടും പണി ചെയ്തു.
  • പണി ചെയ്യാതെ തന്നെ പണി നടത്തി എന്നു രേഖകള്‍ സൃഷ്ടിച്ച് ബില്‍ പാസ്സാക്കി.

ഇത്രയുമൊക്കെ തെളിവുകള്‍ പോരേ ഇതിനുത്തരവാദികളായവര്‍ക്കെതിരെ നടപടികളെടുക്കാ‍ന്‍? എന്നാല്‍  നടപടിയെ പറ്റി ഒരക്ഷരം മന്ത്രിയുടെ പ്രസ്താ‍വനയില്‍ ഇല്ല. ഈ തെളിവുകളെല്ലാം വിജിലന്‍സിനു കൈമാറിയാല്‍ മാത്രം മതിയല്ലോ. അതു ചെയ്യുമെന്ന ഒരു സൂചനയും
പ്രസ്താവനയിലില്ല. പകരം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുവാനുള്ള സത്യവാങ്മൂലത്തിനു
വേണ്ടി ശേഖരിച്ച വിവരങ്ങള്‍ക്കിടയില്‍  ലഭ്യമായിപ്പോയ കാര്യങ്ങളാണിവയത്രയും.

ഏല്ലാ റോഡുകളുടേയും സംരക്ഷണ ചുമതല അതാത് ത.സ്വ.ഭ. പനങ്ങള്‍ക്കായിരിക്കണമെന്നു
തീരുമാനിച്ചത് ഇന്നോ ഇന്നലയോ അല്ല. അധികാര വികേന്ദ്രീകരണം നടപ്പാക്കിയ അന്നേ തീരുമാനിച്ചതാണു. എന്നാല്‍ ഇന്നു വരെ  റോഡുകളുടെ നിയന്ത്രണവും പരിപാലനവും
പൊതുമരാമത്ത് വകുപ്പുകാര്‍ വിട്ടു കൊടുത്തോ? ഇല്ല. നിലവിലെ മരാമത്ത് ബാബുമാര്‍ എന്നെങ്കിലും അതിനു മുതിരുമെന്നും തോന്നുന്നില്ല. കറവ പശുവിനെ ആരെങ്കിലും വിട്ടുകൊടുക്കുമോ. എന്നാല്‍ ആ ബാബുമാരെ കൂടെ ത.സ്വ.ഭ സ്ഥാപനങ്ങളിലേക്ക് മാറാന്‍/മാറ്റാന്‍ ഉള്ള ഒരു ഉത്തരവിടാന്‍ ഇടതു/വലതു സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ. ഇതെല്ലാം സാധ്യമാകുന്നതു വരെ നമ്മുടെ മന്ത്രി ഇപ്പോള്‍ കണ്ടെത്തിയ തീവെട്ടിക്കൊള്ള തുടര്‍ന്നു കൊണ്ടേയിരിക്കും.


മന്ത്രിയുടെ പ്രതിവിധി നിര്‍ദ്ദേശങ്ങള്‍ (മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിനു ശേഷം).

  • ശബരിമല റോഡുകളുടെ വാര്‍ഷിക റിപ്പയര്‍ അവസാനിപ്പിച്ച് അഞ്ചു വര്‍ഷത്തെ മെയിന്റനന്‍സ് കോണ്ട്രാക്ട് നല്‍കുവാനുദ്ദേശിക്കുന്നു.
  • മറ്റു പി.ഡബ്ല്യു.ഡി റോഡുകളുടെ ഒരു ഭാഗവും ഇത്തരത്തില്‍ ദീര്‍ഘകാല മെയിന്റനന്‍സ് കരാറിനു നല്‍കുവാന്‍ ഉദ്ദേശിക്കുന്നു.
  • റിപ്പയര്‍ വര്‍ക്കുകള്‍ക്ക് ഭരണാനുമതി നല്‍കുന്നതില്‍ താമസം വരുത്തുന്നവര്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയമാകും.
  • റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് തുടരുന്നുണ്ടെങ്കില്‍ ഇതിനുത്തരവാദികളായവര്‍ ഉത്തരം
  • പറയണം.
  • എസ്റ്റിമേറ്റുകളുടെ നിജസ്ഥിതി സാമ്പിള്‍ അടിസ്ഥാനത്തില്‍ ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ പരിശോധിക്കും.
  • ആരാണു, എത്ര രൂപക്കാണു ഓരോ പ്രദേശത്തേയും അറ്റകുറ്റപ്പണിക്ക് ടെണ്ടറെടുത്തതെന്നു ബന്ധപ്പെട്ട എഞ്ചിനീയറോടോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോടോ, എം.എല്‍.എ യോടോ ചോദിച്ചാലറിയാം.

ഭാവി പരിപാടി?
  1. ഒരു പുതിയ സ്കീം (ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുള്ളത്). കരാറുകാര്‍ക്ക് 9.5% പലിശക്ക് വായ്പ സര്‍ക്കാര്‍ തരപ്പെടുത്തിത്തരും. മുതല്‍ തിരിച്ചടവിനെക്കുറിച്ച് കരാറുകാര്‍ അറിയേണ്ടതില്ല. അതു സര്‍ക്കാരിന്റെ ചുമതല. പുതുതായി ടെണ്ടര്‍ വിളിക്കുന്ന എല്ലാ കരാറുകള്‍ക്കും പണി തീരുമ്പോള്‍ തന്നെ പണം തരും. ഫലത്തില്‍ 9.5% ഡിസ്കൌണ്ടില്‍ കൊടുക്കാനുള്ള തുക മുങ്കുര്‍ നല്‍കാം എന്നാണു സര്‍ക്കാര്‍ പറയുന്നത്.
  2. എല്ലാ വര്‍ഷവും റേറ്റുകള്‍ പുതുക്കണം. വേണമെങ്കില്‍ വര്‍ഷത്തില്‍ രണ്ടു തവണ ആകുന്നതിലും വിരോധമില്ല.
  3. എസ്റ്റിമേറ്റ് ഉണ്ടായി കഴിഞ്ഞാല്‍, ബഡ്ജറ്റില്‍ ആവശ്യമായ പണം വകയിരുത്തിയിട്ടുണ്ടെങ്കില്‍ മാത്രം  ഭരണാനുമതി നല്‍കണം. എങ്ങനെയായാലും, ഒരു സമയം ഏറ്റെടുത്തിരിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ ബഡ്ജറ്റ് തുകയേക്കാള്‍ 150% അധികരിക്കാന്‍ പാടില്ല.
  4. എല്ലാ കരാറുകളും ടെണ്ടര്‍ വിളിച്ച് വേണം നല്‍കാന്‍.വെബ്സൈറ്റില്‍ വിവരങ്ങള്‍ ഇടുന്നതിനും ഈ-മെയിലിലൂടെ അംഗീകൃത കരാറുകാര്‍ക്കൊക്കെ വിവരങ്ങള്‍ അയച്ചുകൊണ്ടുക്കുന്ന രീതി ഏര്‍പ്പെടുത്തണം. 
  5. റിവൈസ്ഡ് എസ്റ്റിമേറ്റുണ്ടാക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണം വേണം.
  6. ഒരു ചെറിയ ഇമ്പ്രസ്റ്റ് തുക എല്ലാ എഞ്ചിനിയര്‍മാര്‍ക്കും ലഭ്യമാക്കും.
  7. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ,ജനപ്രതിനിധികളോ റോഡില്‍ കുഴികണ്ടാല്‍ ബന്ധപ്പെട്ട
  8. എഞ്ചിനീയറോട് പറഞ്ഞാല്‍ അതുടനെ പരിഹരിക്കാന്‍ വേണ്ടിയാണീ ഇപ്രസ്റ്റ്.
  9. ഓരോ പണിയെയും സംബന്ധിച്ചുള്ള ഓരോ വിവരവും ഉദാ: ഭരണാനുമതിയുടെ വിവരങ്ങള്‍,സാങ്കേതികാനുമതിയുടെ വിവരങ്ങള്‍,  ടെണ്ടര്‍ നിരക്കുകള്‍, റിവൈസ്ഡ് എസ്റ്റിമേറ്റ് സംബന്ധിച്ച വിവരങ്ങള്‍, ബില്ലുകള്‍ സമര്‍പ്പിച്ച തീയതി, പാസ്സാക്കുന്ന ബില്ലുകള്‍, റോഡു വര്‍ക്കിലുള്ള പുരോഗതി എന്നിങ്ങനെ ഇന്റര്‍നെറ്റിലൂടെ ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ അപ്പപ്പോള്‍ ഏവര്‍ക്കും പരിശോധിക്കാവുന്ന ഒരു പ്രോഗ്രമില്‍ ചേര്‍ത്തു കൊണ്ടിരിക്കണം. ബന്ധപ്പെട്ട വിവരങ്ങള്‍ ഈ പ്രോഗ്രമിലൂടെ നല്‍കിയാല്‍ മാത്രമേ ബില്ലുകള്‍ പാസ്സാക്കുവാനുള്ള അനുവാദം നല്‍കുകയുള്ളൂ.
  10. വര്‍ഷാവര്‍ഷമുള്ള പാച്ച് വര്‍ക്ക് മെയിന്റനന്‍സിനു പകരം ദീര്‍ഘകാല മെയിന്റനന്‍സ് കോട്രാക്ടിലേക്ക് മാറണം. ആദ്യ വര്‍ഷം കട്ടിയേറിയ മെറ്റലും ടാറും മറ്റും ഉപയോഗിക്കുന്ന
  11. ഹെവി മെയിന്റനന്‍സ് സമ്പ്രദായത്തില്‍ റോഡ് നന്നാക്കണം.  പിന്നീട് വര്‍ഷം തോറും റോഡിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് ആ കോണ്ട്രാക്ടറാണു. സമയത്ത് അത് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ചെയ്ത് പിഴ അയാളില്‍ നിന്നും ഈടാക്കും.

ചുരുക്കത്തില്‍ ഭരണമുന്നണിയില്‍ നിന്നും ഒരു ഘടക കക്ഷി (കേരളാ കോണ്‍ഗ്രസ്സ് പി.ജെ.ജോസഫ് ഗ്രൂപ്പ്) ഒഴിഞ്ഞ് പോയതിന്റെ ഗുണം ജനങ്ങള്‍ അനുഭവിച്ച് തുടങ്ങാന്‍ പോകുന്നു. ഇതു പൊതുമരാമത്ത് വകുപ്പിന്റെ മാത്രം കാര്യം. ഇങ്ങനെ മറ്റു ചെറുകക്ഷികള്‍ കൂടി ഓരോന്നായി ഒഴിഞ്ഞു പോകുകയും പരകരം സി.പി.എം മന്ത്രിമാര്‍ വകുപ്പ് കൈയ്യാളുകയും ചെയ്തെങ്കില്‍
എന്നാശിച്ചു പോകുന്നു.

ആധാരം 1: http://www.minister-finance.kerala.gov.in/articles/fmar006.pdf
 2: http://www.minister-finance.kerala.gov.in/articles/fmar005.pdf

Thursday, July 15, 2010

നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ 5: TTP Ltd

ട്രാവൻ‌കൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡ് (TTPL) വ്യവസായ വകുപ്പിന്റെ കീഴിൽ
ഉല്പാദനമേഖലയിൽ പ്രവർത്തിക്കുന്ന വളരെ പുരാതനമായ ഒരു സർക്കാർ കമ്പനിയാണെന്നു
നമുക്കറിയാം. നിസ്സാരമായി നേടാൻ കഴിയുമായിരുന്ന ഒരു ലൈസൻസിനു വേണ്ടി ഒരു ശ്രമവും നടത്താത്തതു കാരണം ഈ സർക്കാർ കമ്പനിക്ക്, ഡമുറേജ് ഇനത്തിൽ കൊച്ചിൻ പോർട്ടിൽ അടക്കേണ്ടി വന്ന വിളമ്പചുങ്കം 37.62 ലക്ഷം രൂപയാണു.

അടുത്തകാലം വരെ ഈ കമ്പനി ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്ന Anatase grade titanium
dioxide pigment എന്ന സാധനം ഇൻഡ്യയിൽ മറ്റാരും ഉല്പാദിപ്പിച്ചിരുന്നില്ല എന്നു തന്നെ പറയാം.
എന്നാൽ ഇവിടുത്തെ ഉല്പാദന പ്രക്രീയയിൽ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം
വിവരണാതീതമാണു. അതു മനസ്സിലാക്കിയതു കൊണ്ടാണു 225 കോടിയോളം രൂപ മുടക്കി ഒരു
മലീനീകരണ നിയന്ത്രണ പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ മേയ് 2005 ൽ കമ്പനിക്ക്
അനുമതി നൽകിയത്. ഒരു കേന്ദ്രസർക്കാർ സ്ഥാപനമായ മീകോണിനെ (MECON) ഈ പദ്ധതി
നടപ്പിലാക്കാനുള്ള ചുമതലയും ഏൾപ്പിച്ചു. ഇനിയാണു കഥ തുടങ്ങുന്നത്.

പദ്ധതിക്കാവശ്യമായ യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്യണം. അതിനുള്ള ഏർപ്പാട് ഫെബ്രുവരി 2006 ൽ ഒരു വിദേശകമ്പനിയുമായി ഉണ്ടാക്കി. എക്സ്പോർട്ട് പ്രൊമോഷൻ ക്യാപിറ്റൽ ഗുഡ്സ് (EPCG) പദ്ധതിയുടെ വിദേശ വ്യപാര പോളിസി 2004-09 അനുസരിച്ച് ഇത്തരത്തിലുള്ള ഇറക്കുമതിക്ക് 34.47% ഇറക്കുമതി ചുങ്കത്തിനു പകരം വെറും 5% ഇറക്കുമതി ചുങ്കം കൊടുത്താൽ മതി. പക്ഷേ, ചില നിർദ്ദിഷ്ഠ രേഖകൾ ഒരു സ്വയം പ്രഖ്യാപിത അപേക്ഷയോടൊപ്പം റീജിയണൽ ലൈസെൻസിംഗ് അതോറിറ്റി (RLA) മുമ്പാകെ സമർപ്പിക്കണം. അങ്ങനെ സമർപ്പിച്ചാൽ 3 ദിവസത്തിനകം ലൈസൻസ് കിട്ടും. ബന്ധപ്പെട്ട  നിയമത്തിലെ വാചകം ഇതാണു: “the RLA shall issue the licence within 3 days.“ ഈ ലൈസൻസ് ലഭിച്ചാൽ മാത്രമേ ഇളവുചെയ്ത തീരുവക്ക് അർഹമാകൂ.

ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികൾ കൊച്ചിൻ പോർട്ടിൽ എത്തിയത് 13-5-2007 ൽ. 23-5-2007
നകം EPCG ലൈസൻസ് കാണിച്ച് യന്ത്രങ്ങൾ പോർട്ടിൽ നിന്നും നീക്കി കൊണ്ടുപോയാൽ പോർട്ടധികാരികൾക്ക് ഒരു പൈസയും വിളമ്പചുങ്കം (demurEPCGrage) കൊടുക്കേണ്ടതില്ല. 5% ഇറക്കുമതി ചുങ്കം മാത്രം കൊടുത്താൽ മതി. എന്നാൽ സാധനങ്ങൾ കൊച്ചിൻ പോർട്ടിൽ എത്തി
ദിവസങ്ങൾ കഴിഞ്ഞ് ജൂൺ ഒന്നാം തിയതിയിലാണു നമ്മുടെ കമ്പനി EPCG licence നു വേണ്ടി അപേക്ഷിച്ചത്.‎ അപേക്ഷ സമ്പാദിച്ച് യന്ത്രങ്ങൾ കൊച്ചിൻ പോർട്ടിൽ നിന്നും ഇറക്കുമതി ചുങ്കം
കൊടുത്ത് മാറ്റിയത് ജൂൺ 27 നു. അതായത് മേയ് 23 മുതൽ ജൂൺ 27 വരെയുള്ള കാലതാമസത്തിനു കൊച്ചിൻ പോർട്ടിനു വിളമ്പചുങ്കം കൊടുക്കേണ്ടി വന്നു. ഒന്നും രണ്ടും രൂപയല്ല 32.67 ലക്ഷം രൂപ.

യന്ത്രോപകരണങ്ങൾ അയച്ച വിവരം വിദേശ കമ്പനി മുങ്കൂറായി (ഏപ്രിൽ 2007) അറിയിച്ചിരുന്നു
എന്നാണു സി.ഏ.ജി. രേഖകളിൽ നിന്നും മനസ്സിലാക്കിയത്. എങ്കിലും ഈ.പി.സി.ജി
ലൈസൻസിനുള്ള അപേക്ഷ  ഉപകരണങ്ങൾ കൊച്ചി തുറമുഖത്ത് എത്തിയതിനു (13 മേയ് 2007) ശേഷം (ജൂൺ 2007) മാത്രമേ കമ്പനി ആർ.എൽ.എ ക്ക് നൽകിയുള്ളൂ.

ഈ അധിക ചെലവ് (32.67 ലക്ഷം രൂപ) കമ്പനിയുടെ ഒരു സാധാരണ ചെലവു പോലെ ‘ലാഭനഷ്ട’ കണക്കിൽ എഴുതി തള്ളി. കമ്പനി ഉടമയായ സംസ്ഥാന സർക്കാർ ആ നഷ്ടം
സഹിക്കുകയേ നിവൃത്തിയുള്ളൂ. ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിയേയും, സാമാജികരേയും എല്ലാം
സി.ഏ.ജി. അറിയിച്ചു. ഈ നക്ഷ്ടത്തിനുത്തരവാദികളെ കണ്ടുപിടിക്കാനുള്ള ഒരു നടപടിയും ഇതുവരെ ആരും കൈക്കൊണ്ടിട്ടില്ല.

ആധാരം: സി.ഏ.ജി റിപ്പോർട്ട്
കടപ്പാട്: വിവരാവകാശനിയമം.

Saturday, July 10, 2010

നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ 4: KTDFC

കേരളാ ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫൈനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (KTDFC) : ഗതാഗത വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ കമ്പനിയാണിത്. കമ്പനിയുടെ വായ്പാ പദ്ധതികളുടെ പ്രചരണത്തിനും, പ്രോത്സാഹനത്തിനും യോഗ്യതയില്ലാത്ത / പ്രവർത്തന പരിചയം ഇല്ലാത്ത സ്വകാര്യ സ്ഥാപനങ്ങളെ മാർക്കറ്റിംഗ് / പരിശോധന ഏജന്റന്മാരായി നിയമിച്ചതുമൂലം സംഭവിച്ച 41 ലക്ഷം രൂപയുടെ പാഴ്ചെലവിന്റെ കഥയാണിത്.

നമ്മുടെ കെ.എസ്സ്.ആർ.റ്റി.സി ക്കും(KSRTC) അതു പോലെ ഗതാ‍ഗത രംഗത്ത് പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കും വാഹനങ്ങൾ വാങ്ങുന്നതിനു വേണ്ടി വായ്പ ലഭ്യമാക്കുക എന്നതാണു ഈ കമ്പനിയുടെ പ്രധാന ഉദ്ദേശലക്ഷ്യങ്ങൾ. ഈ ഉദ്ദേശം ക്ലച്ച് പിടിക്കാത്തതു കൊണ്ടാകണം വ്യക്തിഗത വായ്പകളും, ഭവനനിർമ്മാണ വായ്പകളും കൂടി ഉദ്ദേശ ലക്ഷ്യങ്ങളാക്കാൻ തീരുമാനിച്ചത്. അങ്ങനെയാണു 2005 ൽ കമ്പനി  ‘ഐശ്വര്യാ ഭവന നിർമ്മാണ വായ്പാ പദ്ധതി‘ക്ക് തുടക്കമിട്ടത്. കമ്പനിയുടെ ആസ്ഥാനം തിരുവനന്തപുരമാണു. എന്നാൽ കമ്പനിക്ക് ശാഖകളില്ലാത്ത  സ്ഥലങ്ങളിൽ പദ്ധതിയുടെ പ്രോത്സാഹനത്തിനും, പ്രചരണത്തിനും അവിടങ്ങളിലുള്ള യഥാർത്ഥ ആവശ്യക്കാരെ കണ്ടെത്തുവാനുമായി ‘ഡയറക്ട് മാർക്കറ്റിംഗ് ഏജന്റ്സിനെ’ (DMA) നിയമിക്കാനും തീരുമാനമെടുത്തു (മാർച്ച് 2005)[  5 വർഷത്തെ ദേശസാൽകൃതമോ, അല്ലാത്തതോ ആയ വാണിജ്യ ബാങ്കുകളുടെ ഭവന വായ്പയുടെ വില്പന കൈകാര്യം ചെയ്തതിലുള്ള  പ്രവർത്തനപരിചയമുള്ളവർക്ക് വേണ്ടിയാണു അപേക്ഷകൾ ക്ഷണിച്ചത്. കിട്ടിയ അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേർ ഇവരാണു:
  • 1.H-Worknet and
  • 2.Powerlink Services (P) Ltd., (Powerlink).

ഇവർക്ക് ആവശ്യപ്പെട്ട കുറഞ്ഞ യോഗ്യത ഇല്ലായിരുന്നതോ പോകട്ടെ ഈ രണ്ട് സ്ഥാപനങ്ങളും  ഒരേ വ്യക്തികളാലോ, അവരുടെ ബന്ധുക്കളാലോ നടത്ത പെടുന്നവയായിരുന്നു. ഈ ഡി.എം.എ കളുമായി ഏർപ്പെട്ട മൂന്നു വർഷ കരാർ (2005 ഒക്ടോബർ-നവമ്പർ മാസം) അനുസരിച്ച് ക്യാൻ‌വാസ് ചെയ്യുന്ന ഭവന വായ്പയുടെ വിവിധ സ്ലാബുകളിലായി 10 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയും അതിനു മുകളിലും 0.5% മുതൽ 1% വരെ കമ്മിഷൻ നൽകണമായിരുന്നു.

ആഗസ്റ്റ് 2005 ലെ കമ്പനി ബോർഡ്, ഈ സ്ഥാപനങ്ങളെ ഭവന വായ്പകളുടെ ഡി.എം.എ കളായി നിയമിക്കാൻ മാത്രമേ, മാനേജിംഗ് ഡയറക്ടരെ അധികാരപ്പെടുത്തിയിരുന്നുള്ളൂ. എങ്കിലും, ആ വിവേചനാധികാരം മറികടന്നു ഭവനേതര വായ്പകളുടെ ക്യാൻ‌വാസിംഗ് / പരിശോധനാ ഏജന്റുകളായി പ്രവർത്തിക്കുവാനുള്ള നിയമനം ഈ സ്ഥാപനങ്ങൾക്ക് മാനേജിംഗ് ഡയറക്ടർ നൽകി. ഭവന /വാഹന വായ്പ അപേക്ഷകൾക്കുള്ള പരിശോധനാ ഫീസ് ഫയൽ ഒന്നിനു 500 രൂപയായും മറ്റു വ്യക്തിഗത വായ്പകൾക്ക് ഫയൽ ഒന്നിനു 300 രൂപയായും നിജപ്പെടുത്തുകയും ചെയ്തു. 

2005-08 (നവമ്പർ 2008 വർ) കാലയളവിലേക്ക് ഈ നിരക്കിൽ അവർക്ക് 37.26 ലക്ഷം രൂപ കമ്മിഷനായും 3.70 ലക്ഷം രൂപ പരിശോധനാ ഫീസ്സായും കൊടുത്തു കഴിഞ്ഞു.

ഈ വിഷയത്തിൽ രേഖകൾ പരിശോധിച്ച സി.ഏ.ജിയുടെ കണ്ടെത്തലുകൾ അറിഞ്ഞിരിക്കുന്നത് നമ്മുടെ സർക്കാർ കമ്പനികളെപറ്റിയുള്ള മതിപ്പ് കൂടാൻ ഉപകരിക്കും. ഇതാണത്:

  • ഈ സർക്കാർ കമ്പനി, രണ്ട് സ്വകാര്യ സ്ഥാപനങ്ങളെ ഡി.എം.എ കളായി നിയമിച്ചത് സുതാര്യമായ മാർഗ്ഗങ്ങളിൽ കൂടി അല്ലായിരുന്നു.
  • തിരഞ്ഞെടുക്കപ്പെട്ടവർക്ക് കമ്പനി നിശ്ചയിച്ചിരുന്ന കുറഞ്ഞ യോഗ്യതയോ പ്രവർത്തി പരിചയമോ ഇല്ലായിരുന്നു.
  • തിരഞ്ഞെടുത്ത രണ്ട് സ്ഥാപനങ്ങളുടേയും ഉടമസ്ഥർ അടുത്ത ബന്ധുക്കളായിരുന്നു.
  • ഈ ഡി.എം.എ കൾക്ക് മാസം തിരിച്ചോ മേഖല തിരിച്ചോ വായ്പാ വിപണന ലക്ഷ്യം നൽകുന്നതിൽ കമ്പനി വീഴ്ച വരുത്തി. എന്നാൽ കമ്മീഷനും പരിശോധനാ ഫീസും കൃത്യമായും കൊടുത്തു കൊണ്ടിരുന്നു.
  • വായ്പാ അപേക്ഷകളുടെ പരിശോധനയും ക്യാൻ‌വാസിംഗിനും ഒരേ സ്ഥാപനത്തെ ഉപയോഗപ്പെടുത്തുന്നത് കമ്പനിയുടെ സാമ്പത്തിക താത്പര്യത്തിനു ഹാനികരമാണെന്ന സാമാന്യ തത്വം മറന്നു പ്രവർത്തിച്ചു.
  • 2005-2009 കാലയളവിൽ വായ്പയായി ആകെ നൽകിയത്  75.32 കോടി രൂപയായിരുന്നു. അതിൽ 55.97 കോടി രൂപയും 45 കേസുകളിലായി ഇതേ ഡി.എം.എ കൾ ക്യാൻ‌വാസ് ചെയ്തതായിരുന്നു. ഈ 45 കേസുകളിൽ 37 എണ്ണവും (49.56 കോടി രൂപക്കുള്ളത്) കമ്പനിയുടെ ആസ്ഥാനമായ തിരുവനന്തപുരത്ത് നിന്നുള്ളതും. മറ്റു ഡിസ്ട്രിക്റ്റുകളിൽ നിന്നും ഈ ഡി.എം.എ കൾ ക്യാൻ‌വാസ് ചെയ്തത് വെറും 6.41 ലക്ഷം രൂപ. (തിരുവനന്തപുരം ഒഴികെയുള്ള സ്ഥലങ്ങളിലേക്ക് വേണ്ടിയാണു ഇവരെ നിയമിച്ചതെന്നു മറക്കരുത്).
  • 2006-07 കാലയളവിൽ ഡി.എം.എ സ്ഥാപനങ്ങളിലെ ഡയറക്ടർമാരും 90.39 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പ കമ്പനിയിൽ നിന്നും സംഘടിപ്പിച്ചെടുത്തു.
  • കൂടാതെ 2007-08 കാലയളവിൽ ഭവന വായ്പയായി 2 കോടി രൂപ ഈ രണ്ട് സ്ഥാപനങ്ങളുടെ പേരിലും നേടിയെടുത്തു.
  • അങ്ങനെ ഡയറക്ടർ മാരുടെ പേരിലും, സ്ഥാപനങ്ങളുടെ പേരിലും കൂടെ നേടിയെടുത്ത 2.90 കോടി രൂപയുടെ വായ്പക്കും കമ്മിഷൻ/ പരിശോധനാ ഫീസ് എന്നിവയായി 2.90 ലക്ഷം രൂപയും വാങ്ങി. എങ്ങനെയുണ്ട് പുത്തി?
  • രണ്ട് സ്വകാര്യ സ്ഥാപനങ്ങൾ പരിശോധിച്ച് ശുപാർശ ചെയ്യുന്ന അപേക്ഷകൾ സ്വയം പരിശോധനക്ക് വിധേയമാക്കാതെ വൻ തുകകൾ വായ്പയായി വിതരണം ചെയ്തത് കമ്പനിയുടെ സാമ്പത്തിക താല്പര്യങ്ങൾ ബലികഴിക്കുന്നതിനു തുല്യമായിരുന്നു.

എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തികൊണ്ട് കമ്പനി ചെലവിട്ട കമ്മിഷനും പരിശോധനാഫീസും (40.96 ലക്ഷം രൂപ) എത്രയും പെട്ടന്നു തിരിയെ ഈടാക്കാനും, ഉത്തരവാദികളായവരുടെ മേൽ നടപടിയെടുക്കണമെന്നുമാണു സി.ഏ.ജി. സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്.ആ ശുപാർശയിന്മേൽ നമ്മുടെ ഗതാഗത വകുപ്പ് അടയിരിക്കാൻ തുടങ്ങിയിട്ട് കൊല്ലം ഒന്നു കഴിഞ്ഞു.

വായ്പകൾ സർക്കാർ നേരിട്ട് നൽകാതെ കമ്പനി രൂപീകരിച്ച് അതു വഴി കച്ചവടം നടത്തുന്നതു കൊണ്ടുള്ള പ്രയോജനം ഇതൊക്കെ തന്നെയാണു.

ആധാരം: സി.ഏ.ജി റിപ്പോർട്ട്
കടപ്പാട്: വിവരാവകാശനിയമം.

Wednesday, July 7, 2010

നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ 3: KSEB

വൈദ്യുതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി 38 കോടിയോളം രൂപ വൈദ്യുതി ഉപയോക്താക്കളെ ഇതിനകം വഞ്ചിച്ച് കഴിഞ്ഞു എന്നു സി.ഏ.ജീ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതാണു കഥ:

2003 ലെ വൈദ്യുതി നിയമത്തിലേയും, 2005 ലെ വൈദ്യുതി വിതരണ നിയമാവലിയിലെ വ്യവസ്ഥാരീതികൾ അനുസരിച്ചും വൈദ്യുതി ഉപയോക്താക്കളിൽ നിന്നും  മാസ/ദ്വൈമാസ ബില്ലിംഗ് രീതി അനുസരിച്ച് രണ്ടോ മൂന്നോ മാസത്തെ വൈദ്യുതി ബില്ലിലെ തുകക്ക് തുല്യമായ സുരക്ഷാ നിക്ഷേപം പിരിക്കുവാൻ വൈദ്യുതി ബോർഡിനു അധികാരമുണ്ട്.  അതേ സമയം , ഈ സുരക്ഷാ നിക്ഷേപത്തിന്മേൽ ഏപ്രിൽ 2005 തുടങ്ങിയുള്ള  വർഷങ്ങളിൽ അതതു വർഷങ്ങളിൽ നിലവിലുള്ള ബാങ്ക് നിരക്കിൽ പലിശ കൊടുക്കുവാൻ ബൈദ്യുതി ബോർഡ് ബാധ്യസ്ഥരാണു.  ഈ രീതിയിലുള്ള പലിശ 2005-06 സാമ്പത്തിക വർഷം മുതൽ ഉപഭോക്താവിന്റെ മാസ/ദ്വൈമാസ വൈദ്യുതി ബില്ലിൽ നിന്നും കിഴിവായി നൽകേണ്ടതാകുന്നു.  വീഴ്ച വരുത്തുന്ന പക്ഷം നിലവിലുള്ള നിരക്കിന്റെ ഇരട്ടി പലിശ നൽകാനും കെ.എസ്.ഇ.ബി കടപ്പെട്ടിരിക്കുന്നു.  2005-08 വർഷത്തിലേക്ക് ഉള്ള പലിശ നിരക്ക് 6% ആയി കെ.എസ്.ഇ.ബി നവമ്പർ 2005 ൽ തീരുമാനിക്കുകയും ചെയ്തു.

ഇതു വരെ സംഗതി ഗംഭീരം. ഇനിയാണു പ്രശ്നം തുടങ്ങുന്നത്. ഇതു പ്രകാരം പലിശ കൊടുക്കേണ്ടി വരുന്ന സുരക്ഷാ നിക്ഷേപ തുക ഇപ്രകാരമാണു:
ഏപ്രിൽ 2005 വരെ - 478.44 കോടി രൂപ
ഏപ്രിൽ 2006 വരെ - 545.46 കോടി രൂപ്
ഏപ്രിൽ 2007 വരെ - 624.08 കോടി രൂപ

6% വച്ച് ഇതിനർഹമായ മൊത്തം പലിശ 98.87 കോടി രൂപയാണു (2009 മാർച്ച് അവസാനം വരെ). 2005 മുതലാണല്ലോ പലിശ കൊടുക്കണമെന്ന നിയമം ഉണ്ടായത്. അതു കൊണ്ട് 2005 മുതൽ ഓരോ വ്യക്തികളിൽ നിന്നും വാങ്ങുന്ന സുരക്ഷാ നിക്ഷേപത്ത്ന്റെ കണക്കു വക്കുന്നുണ്ട്. അതു കൊണ്ട് അതിന്മേലുള്ള പലിശയും കണക്കാക്കി കൊടുക്കാൻ കഴിയുന്നുണ്ട്. എന്നാൽ   2005 നു മുമ്പ് ഓരോ വ്യക്തിയിൽ നിന്നും വാങ്ങിയ നിക്ഷേപത്തിന്റെ കണക്ക് സൂക്ഷിക്കുന്നില്ല. സുരക്ഷാ നിക്ഷേപത്തിന്റെ ആകെ തുക എത്രയെന്നറിയാം. അതിനു വേണ്ടി 2008-09 വരെ കൊടുക്കേണ്ട പലിശ 38.19 കോടിയോളം വരുമെന്നാണു സി.ഏ.ജി. കണക്കാക്കിയിരിക്കുന്നത്. ഇങ്ങനെയൊരു പലിശ കെ.എസ്.ഇ.ബി ഇതുവരെ ഉപയോക്താക്കൾക്ക് കൊടുക്കുകയോ, കൊടുക്കാനുണ്ടെന്നു കണക്കിൽ കാണിക്കുകയോ ചെയ്തിട്ടില്ല. യഥാസമയം വൈദ്യുതി ബോർഡ് പലിശ കൊടുക്കാഞ്ഞതിനാൽ കുടിശ്ശികയായ 38.19 കോടി രുപക്ക് ഇരട്ടി നിരക്കിൽ (12%) 76.38 കോടി രുപ നൽകാൻ ബോർഡിനു ബാധ്യത ഉണ്ട്. എന്നാൽ ഓരോ ഉപഭോക്താവിൽ നിന്നും (2005 നു മുമ്പുള്ളത്) കിട്ടിയ സുരക്ഷാ നിക്ഷേപത്തിന്റെ കണക്കുകൾ ലഭ്യമല്ലാത്തതിനാൽ, ഉപഭോക്താക്കളുടെ നിക്ഷേപം വെറും ഒരു രൂപയാക്കി കണക്കാക്കി അവർക്ക് പലിശ നൽകാതിരിക്കുകയാണു ബോർഡ് ചെയ്ത് പോരുന്നത്. എങ്ങനെയുണ്ട് ബുദ്ധി?

ഇത്തരത്തിലുള്ള 76 കോടിയോളം രൂപയുടെ ബാധ്യത ബോർഡിന്റെ ഒരു കണക്കിലും കാണിക്കാതെ തുടരുന്നത് സെപ്റ്റംബർ 2009 ൽ തന്നെ സി.ഏ.ജി ബന്ധപ്പെട്ട വകുപ്പധ്യക്ഷന്മാരെ അറിയിച്ചിട്ടും അവർ മൌനം പാലിക്കുന്നു.25-3-2010 ൽ നിയമസഭയുടെ മേശപ്പുറത്തു വച്ച സി.ഏ.ജി യുടെ റിപ്പോർട്ടിലും ഇതെടുത്ത് പറഞ്ഞിരിക്കുന്നു. പക്ഷേ നമ്മുടെ സാമാജികർക്ക് അതൊന്നു വായിക്കാൻ ഇതു വരെ സമയം കിട്ടിയില്ലെന്നു തോന്നുന്നു. നമ്മുടെ വ്യവസായ മന്ത്രിയാണെങ്കിൽ പൊതു മേഖലാ സ്ഥാപനങ്ങൾ ലാഭത്തിലേക്ക് നീങ്ങുന്നുണ്ടെന്നു വീരവാദം മുഴക്കുന്നു. വൈദ്യുതി ഉപയോക്താക്കൾക്ക് കൊടുക്കാനുള്ള ഇത്തരത്തിലുള്ള ബാധ്യതകൾ എന്നാണു കണക്കിൽ ഉൾപ്പെടുത്തുക.

കടപ്പാട്: വിവരാവകാശനിയമം.

Friday, July 2, 2010

നമ്മുടെ പൊതുമേഘലാ സ്ഥാപനങ്ങൾ 2: IIITM, Kerala

ഇൻഡ്യൻ ഇൻസ്റ്റിട്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി & മാനേജ്മെന്റ്, കേരളാ (IIITM): സെപ്റ്റമ്പർ 2000 ത്തിൽ സംസ്ഥാന സർക്കാർ കമ്പനീസ് ആക്ടും പ്രകാരം സേവന മേഖലയിൽ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത ഒരു വാണിജ്യസ്ഥാപനമാണിത് (As listed in annexure 1 of CAG's report for 2008-09 :item 80). പടത്തിൽ കാണുന്നതു പോലെയുള്ള ഒരു കെട്ടിടം ആണു ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത്. ഇപ്പോൾ കഴക്കൂട്ടം ടെക്നോപാർക്കിലെ ‘നിള’ യിൽ മറ്റ് ഐ.റ്റി. വാണിജ്യ സ്ഥാപനങ്ങളോടൊപ്പം പ്രവർത്തിക്കുന്നു.

വിദ്യാഭ്യാസമാണു ഇവിടെ നടക്കുന്ന വാണിജ്യ പ്രവർത്തനം. വിദ്യഭ്യാസ കച്ചവടത്തിലൂടെ
സ്വകാര്യസ്ഥാപനങ്ങൾ ലാഭം കൊയ്യുന്നതിൽ കേരളം കുപ്രസിദ്ധി നേടിയെങ്കിൽ, ഇതാ ഇവിടെ
ഒരു സർക്കാർ സ്ഥാപനം വിദ്യഭ്യാസ കച്ചവടം  നടത്തി പത്തു കൊല്ലം കൊണ്ട് 5.69 കോടി നഷ്ടം വരുത്തി തൃപ്തിയടഞ്ഞിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ മന്ത്രിക്കോ വിദ്യാഭ്യാസ വകുപ്പിനോ ഇവിടെ ഒരു നിയന്ത്രണവുമില്ല. വ്യവസായ വകുപ്പിനും ഇവിടെ കാര്യമില്ല. ഈ വിദ്യാഭ്യാസ കച്ചവടസ്ഥാപനം  വിവരസാങ്കേതികവകുപ്പിന്റെ കീഴിൽ ഒരു വാണിജ്യസ്ഥാപനം (കമ്പനി) എന്ന നിലയിൽ പ്രവർത്തിക്കുന്നു. അതായത് കാര്യങ്ങളോക്കെ ഈ കമ്പനിയുടെ ഡയറക്റ്റർമാർ തീരുമാനിക്കും.

ബി.ടെക് / ബി.ഇ., എം.സി.എ., എന്നീ ബിരുദങ്ങൾക്കായി 60 സീറ്റുള്ള ഒരു ബാച്ചോടെയാണു ജൂൺ മാസം 2001 മുതൽ ഇവിടെ കച്ചവടം ആരംഭിച്ചത്. ആരംഭത്തിൽ കോഴ്സ് ഫീസ്സ് ആയി 75000 രൂപ നിശ്ചയിച്ചിരുന്നു. 2005 മുതൽ ഇവിടെ ബിരുദാനന്തര കോഴ്സുകൾ മാത്രമുള്ള
സ്ഥാപനമായി മാറ്റുകയും, കോഴ്സ് ഫീ ഒന്നര ലക്ഷം രൂപയാക്കി ഉയർത്തുകയും ചെയ്തു.

ഒരു സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയല്ലേ, അതുകൊണ്ടായിരിക്കണം ഇത്തരം സാങ്കേതിക
പാഠ്യ പദ്ധതികൾക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ആൾ ഇൻഡ്യാ കൌൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂകേഷൻ (AICTE) ന്റെ അംഗീകാരം നേടാനൊന്നും മിനക്കെട്ടില്ല. അല്ലെങ്കിലും അതിനു വേണ്ടി അപേക്ഷിച്ചാലും കിട്ടില്ലെന്നു ഉറപ്പുണ്ടായിരുന്നു. കാരണം, ഇത്തരം വിദ്യാഭ്യാസ
സ്ഥാപനങ്ങൾ നടത്തുന്നതിനാവശ്യമായ, 1987 ലെ  എ.ഐ സി റ്റി ഇ നിയമം അനുശാസിക്കുന്ന , എട്ടു മുതൽ പത്ത് ഹെക്ടർ ഭൂമിയും, സ്വന്തം ക്യാമ്പസും, മറ്റ് അടിസ്ഥാന സൌകര്യങ്ങളും ഒരുക്കിയിട്ടല്ല ഇവിടെ ഈ കച്ചവടം തുടങ്ങിയത്. 2003 ൽ ഈ സ്ഥാപനത്തിനു 4.07 ഹെക്ടർ ഭൂമി ക്യാമ്പസ് നിർമ്മണത്തിനായി തിരുവനന്തപുരത്ത് അനുവദിച്ചിരുന്നെങ്കിലും അതേ വർഷം തന്നെ സർക്കാർ ഈ ഭൂമി തിരിച്ചെടുക്കുകയും ചെയ്തിരുന്നു. നമ്മുടെ മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ കൌൺസിലുകാർ പരിശോധനക്ക് വരുമ്പോൾ മറ്റുകോളേജുകളിൽ നിന്നും ഇതിലേക്ക് വേണ്ടിമാത്രം സ്ഥലം മാറ്റപ്പെടുന്ന സമ്പ്രദായം ഇല്ലേ, അതുപോലൊന്നു.

അംഗീകാരമില്ലാതെ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസംനടത്തുന്നതിലുള്ള അനൌചിത്യം 
അറിയിച്ചു കൊണ്ടുള്ള എ ഐ സി റ്റി ഇ യുടെ പല അറിയിപ്പുകളും സർക്കാർ അവഗണിച്ചു.
അംഗീകാരത്തിനുള്ള അപേക്ഷ സമർപ്പിക്കാതെ വീണ്ടും പാഠ്യപദ്ധതികൾ തുടർന്നപ്പോൾ,
സ്ഥാപനത്തെ എ ഐ സി റ്റി ഇ യുടെ അംഗീകാരമില്ലാത്ത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ
പട്ടികയിൽ (2006-07) ഉൾപ്പെടുത്തപെട്ടു. ഈ സ്ഥാപനത്തിൽ വിദ്യാർത്ഥികളെ ചേരുന്നതിൽ
നിന്നും വിലക്കുകയും ചെയ്തു. അതുവരെ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ ഭാവി സ്വാഹ.

AICTE യുടെ വെബ് സൈറ്റിൽ നിന്നും മനസ്സിലാക്കുന്നത്, അംഗീകാരത്തിനുവേണ്ടി 2001 ൽ തന്നെ
അപേക്ഷിച്ചിരുന്നുവെങ്കിലും, അപേക്ഷകനോ അപേക്ഷകനു വേണ്ടി ആരെങ്കിലുമോ ഇതുവരെ
AICTE യുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണു. AICTE പ്രസിദ്ധീകരിച്ചിട്ടുള്ള അംഗീകൃത ലിസ്റ്റുകളിലൊന്നും ഈ കമ്പനിയെ (IIITM,Kerala) ഇന്നുവരെ ഉൾപ്പെടുത്തിയതായി കാണുന്നുമില്ല. എന്നാൽ അംഗീകാരമുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടും ഉണ്ട്.

60 വിദ്യാർത്ഥികൾക്ക് പഠിക്കാമായിരുന്ന സ്ഥാപനത്തിൽ ആദ്യവർഷം (2001-02) 49 വിദ്യാ
ർത്ഥികൾ, 2003-04 വർഷം  65 ആയി വർദ്ധിച്ചു, 2004-05 ൽ 60 ആയി കുറഞ്ഞു, 2008-2010
ആയപ്പോൾ നാമമാത്രമായ 12 വിദ്യാർത്ഥികളായി ചുരുങ്ങുകയും ചെയ്തു.  ഈ പന്ത്രണ്ട് വിദ്യാ
ർത്ഥികളെ പഠിപ്പിക്കുവാനായി 10 അദ്ധ്യാപകരും  അവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും, വൈദ്യുതി ചാർജ്ജ്, അഭിരുചി പരീക്ഷ നടത്താനുള്ള ചിലവ്, മറ്റു ചിലവുകൾ എന്നിവക്കായി ഇതു വരെ 5.69 കോടി രൂപ ചെലവിട്ടുകഴിഞ്ഞു. ഒരു വാണിജ്യസ്ഥാപനമായതു കൊണ്ട് സാങ്കേതികമായി പറഞ്ഞാൽ ഈ കമ്പനിയുടെ ഇതുവരെയുള്ള സഞ്ചിത ബിസിനസ്സ് നഷ്ടം 5.69 കോടി രൂപ. 

സർക്കാരിന്റെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ നിയമനം പി.എസ്.സി വഴിയാണു. യു.ജി.സി
ലവലിൽ ശമ്പളം കൊടുക്കണമെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ അനുവാദം വേണം. എന്നാൽ ഈ
കമ്പനിയിലെ ജീവനക്കാരെ നിയമിക്കുന്നതും അവർക്ക് യു.ജി.സി. സ്കെയിലിൽ ശമ്പളം
അനുവദിക്കുന്നതും സർക്കാർ അറിയുന്നതേ ഇല്ല. ഒരു കമ്പനിയാക്കിയതു കൊണ്ടുള്ള മെച്ചം
നോക്കണേ....

ഇങ്ങനെയൊക്കെ ആണെങ്കിലും 2010-11 വർഷത്തിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ഇന്റർനെറ്റിൽ കാണുന്നുണ്ട്. ഇവിടുത്തെ കോഴ്സുകൾക്ക് അംഗീകാരം ഉള്ളതാണെന്നും കൊച്ചിയിലെ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT) യിൽ നിന്നുള്ള ഡിഗ്രിയാണു നൽകപ്പെടുന്നതെന്നും ആറാമത്തെ  ചോദ്യത്തിനുത്തരമായി ഈ കമ്പനി പ്രസിദ്ധപ്പെടുത്തിയ ഒരു FAQ വിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആഗസ്റ്റ് 2 നു പുതിയ ക്ലാസ്സുകൾ ആരംഭിക്കുന്നു എന്നാണു അറിയിപ്പ്. പക്ഷേ CUSAT ന്റെ വെബ് സൈറ്റിൽ ഇങ്ങനെയൊരു അഫിലിയേഷനെപറ്റി ഒന്നും പറഞ്ഞിട്ടും ഇല്ല.

ഈ വിവരം സർക്കാരിനെ സി.എ.ജി അറിയിച്ചപ്പോൾ സ്വന്തം ക്യാമ്പസ് നിർമ്മാണത്തിനു വേണ്ടി 0.96 ഏക്കർ ഭൂമി  നീക്കി വച്ചിട്ടുണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാകുമെന്നും, എ ഐ സി റ്റി ഇ യുടെ അംഗീകാരം ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ടെന്നും സർക്കാർ പ്രസ്ഥാവിച്ചു (ജൂൺ 2009). ഈ സ്ഥാപനത്തിന്റെ
കാര്യത്തിൽ എ ഐ സി റ്റി ഇ അംഗീകാരം വാങ്ങുന്നതിൽ വീഴ്ച വരുത്തിയ ഉദ്ദ്യോഗസ്ഥരുടെ
മേൽ എന്തു നടപടി എടുത്തു എന്ന കാര്യത്തിൽ മൌനം.

എങ്ങനെയുണ്ട് നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ വികസനം?

ആധാരം: സി.ഏ.ജി റിപ്പോർട്ട്
കടപ്പാട്: വിവരാവകാശ നിയമം.

Thursday, July 1, 2010

നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ 1: KFDC - Wattle

കേരളാ വനം വികസന കോർപ്പറേഷൻ ലിമിറ്റഡ് (KFDC) : സംസ്ഥാനത്തെ വനം വകുപ്പിന്റെ കീഴിലുള്ള ഒരു പരിപൂർണ്ണ സർക്കാർ കമ്പനിയാണിത്. പേരു കേട്ടാൽ തോന്നും വനങ്ങളുടെ വികസനത്തിനു വേണ്ടിയുള്ള കമ്പനിയാണെന്നു. അല്ലേ അല്ല. തടിവ്യവസായത്തിന്റെ വികസനത്തിനുതകുന്ന വനവൃക്ഷങ്ങൾ കേരളത്തിലെ വനത്തിൽ വച്ചു പിടിപ്പിക്കുന്നതാണു ഈ കമ്പനിയുടെ ചുമതല. യാതൊരു സാധ്യതാ പഠനവും നടത്താതെ ഈ കമ്പനി ‘വാറ്റിൽ’ എന്നൊരു വനവൃക്ഷം നട്ടുവളർത്താൻ ശ്രമിച്ച് തുലച്ചത് സംസ്ഥാന സർക്കാരിന്റെ ഒന്നേകാൽ കോടി രൂപയാണു. നികുതി ദായകന്റെ ഇത്രയും പണം ഒരു സർക്കാർ കമ്പനി വിവരക്കുറവു കാരണം എഴുതി തള്ളേണ്ടി വന്നാൽ ആരും ചോദിക്കാനില്ലല്ലോ. അതു വെറും ഒരു ബിസിനസ്സ് നഷ്ടമല്ലേ ആകുന്നുള്ളൂ.  ആ കമ്പനിയിലെ ഒരുദ്ദ്യോഗസ്ഥൻ പത്തു രൂപ നികുതിപ്പണം തിരിമറി നടത്തിയാൽ സംഗതി വേറെ. ഇങ്ങനെയുള്ള തട്ടിപ്പുകളെ നിയമവിധേയമാക്കാൻ വേണ്ടിയാണല്ലോ കമ്പനികൾക്ക് രൂപം കൊടുക്കുന്നത്. ഏതായാലും ഇവിടുത്തെ കഥ വായിക്കൂ: (ഇതും സി.ഏ.ജി പറഞ്ഞതാണു. അതുകൊണ്ട് ആധികാരികതയെ പറ്റി സംശയിക്കേണ്ട).

മൂന്നാറിലെ
സൈലന്റ് വാലിയാണു സ്ഥലം. അവിടെയുള്ള 312.60 ഹെക്റ്റർ വനപ്രദേശത്ത് 1994-98 കാലയളവിലാണു ‘വാറ്റിൽ’ (ഇടതു വശത്തെ പടം നോക്കുക) മരങ്ങൾ നട്ടു പിടിപ്പിച്ചത്. 1978ൽ യുക്കാലിപ്റ്റിസ് മരങ്ങൾ (താഴെ വലതു വശത്തുള്ള പടം) നട്ടുവളർത്തിയ പദ്ധതി വലിയ ഒരു പരാജയമായതിനെ തുടർന്ന് അതിനു പകരമായാണു ‘വാറ്റിൽ’ മരങ്ങളെ ഇത്തവണ തിരഞ്ഞെടുത്തത്. ഏതാണ്ട് 8 കൊല്ലം കഴിയുമ്പോൾ അതായത് 2002-07 ആകുമ്പോൾ 3150 മെട്രിക് ടൺ തടി ലഭിക്കുന്ന വൻ ‘വാറ്റിൽ’ മരങ്ങളായി മാറുമെന്നു വനം വകുപ്പിലെ സാങ്കേതിക വിദഗ്ദർ കണക്കു കൂട്ടി. അതെല്ലാം വിറ്റ് 42.51 ലക്ഷം രൂപ വരെ സംമ്പാദിക്കാമെന്നും സർക്കാരിനെ ഉപദേശിച്ചു. (ഒന്നേകാൽ കോടി ചെലവിട്ടാൽ 42 ലക്ഷം വരവുണ്ടാകുമെന്ന കണക്ക് വച്ചു നീട്ടിയപ്പോൾ തന്നെ ആ പദ്ധതിയെ ചവറ്റുകുപ്പയിലിടണമായിരുന്നു. കാരണം, പദ്ധതി നടപ്പിലാക്കുന്നത് ലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കേണ്ട് ഒരു വ്യവസായ സ്ഥാപനമായ കമ്പനിയാണു).

മലർപൊടിക്കാരന്റെ സ്വപ്നമായിതീർന്നതായാണു പിന്നീട് ഭവിച്ചത്. എട്ടാം കൊല്ലമായപ്പോൾ വൻ വാറ്റിൽ മരങ്ങൾ കാണേണ്ടതിനു പകരം 2-3 മിറ്റർ പൊക്കമുള്ളതും 10-19 സെന്റിമിറ്റർ വണ്ണവുമുള്ള വാറ്റിൽ ചെടികളെയാണു കണ്ടത്. സമുദ്രനിരപ്പിൽ നിന്നും വളരെയധികം പൊക്കമുള്ള കുന്നിൻ ചരിവുകളിൽ നട്ടു പിടിപ്പിക്കാവുന്നവയല്ല ‘വാറ്റിൽ’ മരങ്ങളെന്ന തിരിച്ചറിവ് നമ്മുടെ സാങ്കേതിക വിദഗ്ദർക്ക് അപ്പോഴാണുണ്ടായത്. യാതൊരു ഉളുപ്പും കൂടാതെ നമ്മുടെ സാങ്കേതിക വനം-വിദഗ്ദർ അതു വരെ ഈ പദ്ധതിക്ക് വേണ്ടി കമ്പനി ചെലവാക്കിയ 1.14 കോടിരൂപ എഴുതി തള്ളാൻ ഉപദേശിച്ചു.(കമ്പനീസ് ആക്ടും പ്രകാരം സ്ഥാപിച്ചതാകുമ്പോൾ എല്ലാത്തിനും കണക്ക് വേണ്ടേ. വനം വകുപ്പ് നേരിട്ട് ചെലവിട്ടതാണെങ്കിൽ ഇങ്ങനെ കണക്കിൽ കൂടിയുള്ള എഴുതി തള്ളൽ ആവശ്യമില്ല.) അങ്ങനെ കമ്പനിയുടെ സാദാ ചെലവുകളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെടുത്തി കണക്കെഴുതി.

വനം വകുപ്പിലെ സാങ്കേതിക വിദഗ്ദരുടെ വനവൃക്ഷങ്ങളെ പറ്റിയുള്ള സാങ്കേതിക ജ്ഞാനത്തിന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു. കേരളത്തിലെ നികുതിദായകനു ഒന്നേകാൽ കോടി രൂപയുടെ നഷ്ടമുണ്ടായെങ്കിലും വാറ്റിൽ മരങ്ങളെപറ്റി നമ്മുടെ വനസംരക്ഷകർക്ക് കൂടുതൽ അറിവ് നേടാനായല്ലോ. അതുതന്നെ ഒരു മുതൽകൂട്ടല്ലേ.

ഇപ്പോൾ ഈ വാറ്റിൽ ചെടികളെ മുറിച്ച് മാറ്റാനായി അനുവാദം തേടുന്നു എന്നു 30-6-2010 ൽ നിയമസഭയിൽ മന്ത്രി പറയുന്നതും കേട്ടു. വാറ്റിൽ മരങ്ങൾക്ക് പകരം യൂക്കാലിപ്റ്റസ് എന്നാണു പക്ഷേ മന്ത്രി പറഞ്ഞത്. അങ്ങനെ പറഞ്ഞതിന്റെ ഉള്ളറകഥ ഇനി അന്വേഷിച്ച് കണ്ടെത്തണം.

വാറ്റിൽ മരത്തെപറ്റി അന്വേഷിച്ചപ്പോൾ നെറ്റിൽ നിന്നും കിട്ടിയ വിവരമാണു താഴെ എഴുതിയിരിക്കുന്നത്:

Wattle Tree:
Medium sized semi-deciduous to deciduous tree occurring in the bushveld. Grows up to 15 metres tall. The leaves and pods are browsed by Kudu, Impala, and Duiker. The timber is highly prized for use in furniture. The mass of yellow flowers attracts insects and bees. These insects in turn attract insect eating birds.

Occurs in open woodland form Zaire in the north to Kwazulu-Natal in the south, on well drained soils. Flowers from October to March.

Powdered decorticated root is applied to wounds to hasten healing. Toothache is relieved by passing steam from boiled leaves over teeth, this steam can also be used to treat sore eyes.. Colic can be relieved by chewing bark. Stomach disorders and intestinal parasites are relieved by taking an infusion made from the root. Diarrhoea can be relieved by a decoction of powdered stem and root bark.

ആധാരം: സി.ഏ.ജി. റിപ്പോർട്ട്
കടപ്പാട്: വിവരാവകാശനിയമം.