Showing posts with label പൊതുമേഖല. Show all posts
Showing posts with label പൊതുമേഖല. Show all posts

Wednesday, April 23, 2008

വിശാല കൊച്ചി വികസന അതോറിറ്റി - കോടികള്‍ പാഴാക്കുന്നു (GCDA)

ജി.സി.ഡി.എ യുടെ ഒരു സ്വപ്ന പദ്ധതിയായി എര്‍ണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷനു സമീപം ഒരു വ്യാപാര സമുച്ചയത്തിനു വേണ്ടി ഒരു ബഹുനില മന്ദിരം പണിതു. പക്ഷേ യാതൊരു സാദ്ധ്യതാ പഠനമോ പ്രോജക്ട്‌ റിപ്പോര്‍ട്ടോ ഇല്ലാതെയാണ്‌ ആരംഭിച്ചത്‌. 10.96 കോടി രൂപ മുടക്കി മേയ്‌ 2003-ല്‍ മന്ദിരം പണി പൂര്‍ത്തിയാക്കി. കൊല്ലം നാലു കഴിഞ്ഞു. വാടകക്കെടുക്കാന്‍ ആളുകിട്ടുന്നില്ല. സംഗതി കൊച്ചിയിലാണെന്നോര്‍ക്കണം. വാടകയിനത്തില്‍ കിട്ടാമായിരുന്ന ഏകദേശം ഒന്നേകാല്‍ കോടി രൂപ ഇതുവരെയായും നഷ്ടപ്പെട്ടു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ തുടര്‍ന്ന്‌ വായിക്കുക.....

എര്‍ണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷന്റെ കിഴക്കു ഭാഗത്തുനിന്നും സ്റ്റേഷനിലേക്ക്‌ പ്രവേശനം സൗകര്യപ്പെടുത്തുവാനായി സ്റ്റേഷന്റെ കിഴക്കു ഭാഗത്ത്‌ ഒരു ബഹുനില മന്ദിരം പണിയുവാന്‍ വിശാലകൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ) സെപ്റ്റംബര്‍ 1997-ല്‍ തീരുമാനിച്ചു. താഴത്തെ 600 ചതുരശ്ര മീറ്റര്‍ സ്റ്റേഷനിലേക്ക്‌ കിഴക്കേ കവാടം തുറക്കുന്നതിനും, ടിക്കറ്റ്‌ കൗണ്ടര്‍ എന്നിവക്ക്‌ റയില്‍വേക്ക്‌ നല്‍കുവാനും, കെട്ടിടത്തിന്റെ ബാക്കിയുള്ള ഭാഗം ആദായകരമായ കാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കുവാനുമാണ്‌ ഉദ്ദേശിച്ചിരുന്നത്‌. അഞ്ചു നിലകളുടെ വ്യാപാര സമുച്ചയം 10.96 കോടി രൂപ മുടക്കി 2003 മേയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി.

പദ്ധതി ആരംഭിക്കുന്നതിനു മുമ്പ്‌ പ്രോജക്ട്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുകയോ, എന്തെങ്കിലും സാദ്ധ്യതാ പഠനം നടത്തുകയോ ചെയ്തതായി ഒരു രേഖയും കണ്ടെത്താനായില്ല. വ്യാപാരസമുച്ചയം പൂര്‍ത്തിയായതിനു ശേഷം 33,100 ചതുരശ്ര അടി വരുന്ന I,II,III,IV നിലകള്‍ മാസവാടക അടിസ്ഥാനത്തില്‍ നല്‍കുവാന്‍ ദര്‍ഘാസുകള്‍ ക്ഷണിക്കുവാന്‍ 2003 ജൂണില്‍ ജി.സി.ഡി.എ തീരുമാനിച്ചു. 2004 ജനുവരിയില്‍ വാടക നിരക്കും നിശ്ചയിച്ചു. ദര്‍ഘാസുകള്‍ 2004 ഏപ്രില്‍, 2006 ഫെബ്രുവരി, മേയ്‌ മാസങ്ങളില്‍ ക്ഷണിച്ചു.

2006 മേയിലെ ദര്‍ഘാസിനു മറുപടിയായി ഒരേ ഒരു ദര്‍ഘാസ്‌ മാത്രമേ ലഭിച്ചുള്ളൂ. ജി.സി.ഡി.ഏ നിശ്ചയിച്ച നിരക്കുകളേക്കാള്‍ കൂടുതല്‍ ലേലക്കാരന്‍ ക്വോട്ടു ചെയ്തിരുന്നു. എങ്കിലും കൂടുതല്‍ വാടക കിട്ടുന്നതിനായി ആവശ്യമുള്ള പ്രചരണം നല്‍കിയശേഷം പുനര്‍ദര്‍ഘാസ്സ്‌ നടത്തുവാന്‍ സര്‍ക്കാര്‍ ഉത്തരവായി (ഒക്ടോബര്‍ 2006). അതനുസരിച്ച്‌ 2006 ഡിസമ്പറില്‍ പുനര്‍ദര്‍ഘാസ്‌ ക്ഷണിച്ചെങ്കിലും ഒരാളുപോലും ലേലത്തില്‍ പങ്കുകൊണ്ടില്ല.ഇതിനിടയില്‍ താഴത്തെ നിലയിലെ 600 ച.മീറ്റര്‍ സ്ഥലം റയില്‍വേയ്ക്ക്‌ സൗജന്യമായി 2005 ഒക്ടോബറില്‍ തന്നെ കൈമാറിയിരുന്നു. രണ്ടാം നില (8,275 ച.അടി) ഡല്‍ഹി മെടോ റയില്‍ കോര്‍പ്പറേഷനു കൈമാറിയെങ്കിലും (2006 ഡിസമ്പര്‍) മാസവാടകയെത്രയെന്ന്‌ ഇനിയും നിശ്ചയിച്ചിട്ടില്ല.

ചുരുക്കിപ്പറഞ്ഞാല്‍ 10.96 കോടി രൂപ മുതല്‍ മുടക്കി 2003 മേയില്‍ പണി പൂര്‍ത്തിയാക്കിയ വ്യാപാരസമുച്ചയം നാലുവര്‍ഷത്തോളമായി യാതൊരു വരുമാനവും ഉണ്ടാക്കാതെ കിടക്കുന്നു. 2007 മാര്‍ച്ച്‌ മാസം വരെ വാടകയിനത്തില്‍ കിട്ടുമായിരുന്ന റവന്യൂ നഷ്ടം ഒന്നേകാല്‍ കോടി രൂപയാണ്‌.

മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കിയെങ്കിലും, കിഴക്കുഭാഗത്ത്‌ റോഡുമായുള്ള ബന്ധിപ്പിക്കലും, പാര്‍ക്കിംഗ്‌ സ്ഥലവും മറ്റും, കെട്ടിടത്തോടൊപ്പം തീര്‍ക്കാന്‍ മെനക്കെട്ടില്ല. അതു കാരണം വാണിജ്യപ്രാധാന്യം ലഭിക്കതെ പോയി എന്നാണ്‌ കിംവദന്തി.

Tuesday, April 8, 2008

ടൈറ്റാനിയം പ്രോഡക്ട്‌-TTP Ltd ഇന്നത്തെ ദുഃസ്ഥിതിക്ക്‌ കാരണം നമ്മുടെ സാമാജികര്‍

ഇന്നലത്തേയും ഇന്നത്തേയും (7th & 8th April,2008) അമൃതാ ടിവി ന്യൂസ്സില്‍ തുടര്‍ച്ചയായി ഈ കമ്പനിയുടെ ദുരവസ്ഥയെപറ്റി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു. സി.ഏ ജി.യുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ്‌ കഥ.

എന്നാല്‍ ഞാനിവിടെ രേഖപ്പെടുത്തുന്നത്‌ സി.എ.ജി യുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നതും എന്നാല്‍ അമൃതാ ടിവി. പറയാന്‍ മടിച്ചതുമായ കാര്യങ്ങളാണ്‌.

മലിനീകരണം നിയന്ത്രിക്കാന്‍ ഇതുവരെയും കമ്പനിക്കു കഴിയാതെ പോയത്‌ പ്രധാനമായും നമ്മുടെ സാമാജികന്മാരില്‍ ചിലരുടെ പിടിവാശി മൂലമായിരുന്നു. സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതും നടപടികള്‍ നിര്‍ദ്ദേശിക്കുന്നതും നമ്മള്‍ തിരെഞ്ഞെടുത്തു വിടുന്ന സാമാജികരില്‍ ചിലര്‍ നിയന്ത്രിക്കുന്ന ഒരു കമ്മറ്റിയാണ്‌.

പേര്‌: Committee on Public Undertakings (COPU).

മലിനീകരണം നിയന്ത്രിക്കാനുള്ള പ്രോജക്ടും, കമ്പനിയുടെ കൂടുതല്‍ വികസനത്തിനുള്ള പ്രോജക്ടും ഒരുമിച്ച്‌ ചെയ്തു തീര്‍ത്താല്‍ മതിയെന്ന്‌ ഈ കമ്മറ്റിയാണ്‌ ശുപാര്‍ശ ചെയ്തത്‌. ഇവരുടെ ശുപാര്‍ശയെന്നാല്‍, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതിവിധിക്ക്‌ സമാനമാണ്‌. കാരണം ഈ കമ്മറ്റിയുടെ ശുപാര്‍ശ കമ്പനിയിലെത്തുന്നത്‌ നിയമസഭയുടെ അനുമതിയോടെയാണ്‌. നിഷേധിക്കാന്‍ ഏതു ഉദ്ദ്യോഗസ്ഥര്‍ ധൈര്യപ്പേടും?.

ഇനി കഥയുടെ വിശദവിവരങ്ങളിലേക്ക്‌:

ഈ കമ്പനിയുടെ ഉല്‍പാദന പ്രക്രീയമൂലം ഉണ്ടാകുന്ന അമ്ലത്തിന്റെ മാലിന്യം കടലിലേക്കാണ്‌ ഒഴുക്കികൊണ്ടിരുന്നത്‌. 1974 -ല്‍ Water(Prevention and Control of Pollution) നിലവില്‍ വന്നതും അക്കൊല്ലം തന്നെ Pollution Control Board രൂപീകരിച്ചതും നമ്മുടെ കമ്പനിക്ക്‌ പാരയായി. ഇവരുടെയൊക്കെ ആവശ്യപ്രകാരം മലിനീകരണം നിയന്ത്രിക്കാന്‍ 1977 മുതല്‍ ശ്രമം തുടങ്ങിയതാണ്‌. മാര്‍ച്ച്‌ 2008 ആയിട്ടും സംഗതി എങ്ങും എത്തിയില്ലെന്നു പറഞ്ഞാല്‍ പോരാ, ചെയ്യാന്‍ ആഗ്രഹിച്ചകാര്യം തുടങ്ങാന്‍ പോലും പറ്റിയില്ല.ഇതിനിടക്ക്‌ നേരത്തേ പറഞ്ഞ കമ്മറ്റി (COPU) അതിന്റെ 22 മത്തെ റിപ്പോര്‍ട്ടില്‍ ടൈറ്റാനിയം കമ്പനി മലിനികരണം നിയന്ത്രിക്കുന്നതോടൊപ്പം അതിന്റെ വികസനം കൂടി നടത്തണമെന്ന്‌ നിര്‍ദ്ദേശിച്ചു.(2004). പണ്ടേ ദുര്‍ബല, പിന്നെ ഗര്‍ഭിണി കൂടെ ആയാലോ എന്നസ്ഥിതിയിലെത്തി നമ്മുടെ കമ്പനി.

നമ്മുടെ തന്നെ മറ്റൊരു സര്‍ക്കാര്‍ സ്ഥാപനമായ കെ.എം.എം.എല്‍ ഉല്‍പാദിപ്പിക്കുന്നതും TTP കമ്പനി ഉണ്ടാക്കുന്നതും ഒരേ സാധനം. കെ.എം.എം.എല്‍ കമ്പനി സ്ഥപിതമായത്‌ TTP സ്ഥാപിച്ച്‌ വളരെയേറെക്കാലം കഴിഞ്ഞാണ്‌. അതുകൊണ്ട്‌ അവരുടെ ഉല്‍പാദന പ്രക്രിയയും വളരെയധികം മുന്തിയതായിരുന്നു. അതുപോലെ തന്നെ അവരുണ്ടാക്കിയ സാധനവും. KMML ന്റെ ടൈറ്റാനിയത്തിനു വിലമാത്രമല്ല ഡിമാന്‍ഡും കൂടുതലാണ്‌. അതു കഴിഞ്ഞേ കാലഹരണപെട്ട പ്രക്രീയയിലൂടെ ഉണ്ടാക്കിയെടുക്കുന്ന TTP യുടെ ടൈറ്റാനിയും ചിലവാകൂ.അപ്പോ, പറഞ്ഞുവന്നത്‌ കമ്പനിക്ക്‌ താങ്ങാനാവുമോയെന്നൊന്നും നമ്മുടെ സാമാജിക വിദഗ്ദര്‍ നോക്കിയില്ല. മലിനീകരണ നിയന്ത്രണവും, വികസനവും ഒറ്റയടിക്ക്‌ നടത്തിക്കോളാന്‍ ഓര്‍ഡറിട്ടു.ഇതിനിടക്ക്‌ നമ്മുടെ ഹൈക്കോടതി 30 മാസത്തിനകം ഒരു എഫ്ലൂവന്റ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ ETP ഉണ്ടാക്കി മലിനീകരണം നിയന്ത്രിച്ചോണമെന്ന്‌ നവമ്പര്‍ 2003 ല്‍ ഒരന്ത്യശാസനവും നല്‍കി. അതായത്‌ ഏപ്രില്‍ 2006 ല്‍ പണി തീരണം. അന്ത്യശാസനം പിന്നെ ഏപ്രില്‍ 2007 ലോട്ട്‌ മാറ്റി. പിന്നീടത്‌ ഡിസമ്പര്‍ 2008 ലോട്ടും.

അങ്ങനെ നമ്മുടെ TTP ആക്ഷന്‍ തുടങ്ങുന്നു. ജൂണ്‍ 2004 ല്‍ തന്നെ MECON Ltd എന്ന കമ്പനിയെ മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്റ്‌ ആയി നിയമിച്ചു. അവര്‍ നടത്തിച്ചെടുക്കേണ്ടത്‌:

1.മലിനീകരണ നിയന്ത്രണം
2.വികസനത്തിനുവേണ്ടിയുള്ള കോപ്പറാസ്‌ റിക്കവറി പ്ലാന്റ്‌ (CRP) സ്ഥാപിക്കല്‍
3.വികസനത്തിന്റെ ഭാഗമായ ആസിഡ്‌ റിക്കവറി പ്ലാന്റ്‌ (ARP)സ്ഥാപിക്കല്‍
4.ന്യൂട്രലൈസേഷന്‍ പ്ലാന്റ്‌(NP) സ്ഥാപിക്കല്‍.

ഇതെല്ലാം കൂടി രണ്ട്‌ ഫേസ്സായിട്ട്‌ നടപ്പാക്കണം. ആദ്യത്തെ ഫേസിലുള്ള 129.40 കോടി രൂപയില്‍ 115 കോടിയും മാലിന്യ നിയന്ത്രണത്തിനു വേണ്ടിയാണ്‌. രണ്ടാമത്തെ ഫേസ്സിലെ 126.70 കോടി രൂപയിലെ 100.95 കോടി രൂപയും മാലിന്യ നിയന്ത്രണത്തിനു വേണ്ടി.

ഒന്നാമത്തെ ഫേസ്സിലെ ജോലി തുടങ്ങാനായി കരാറാക്കിയത്‌ മാര്‍ച്ച്‌ 2006-ല്‍. ജോലി ഉടന്‍ തുടങ്ങണം. അതിനുവേണ്ടുന്ന സിവിള്‍ വര്‍ക്കും കെട്ടിടം മുതലായവയും വേറെ കരാറുകാരെകൊണ്ട്‌ ഉണ്ടാക്കി നല്‍കും. പക്ഷേ ആ വേറെ കരാറുകാരനെകൊണ്ട്‌ ഉണ്ടാക്കി നല്‍കാമെന്ന്‌ ഏറ്റ കാര്യങ്ങള്‍ ഇനിയും തീര്‍പ്പാക്കിയിട്ടില്ല. അതു കഴിന്‍ഞ്ഞാലല്ലേ മാര്‍ച്ച്‌ 2006-ല്‍ ഉടന്‍ തുടങ്ങണമെന്ന്‌ നിര്‍ദ്ദേശിച്ച്‌ കരാറുറപ്പിച്ച കാര്യങ്ങള്‍ ചെയ്യാന്‍ പറ്റു. ചുരുക്കത്തില്‍ ഫേസ്സ്‌ ഒന്ന്‌ തുടങ്ങിയിടത്തു നില്‍ക്കുന്നു. ഫേസ്സ്‌ രണ്ട്‌ തുടങ്ങിയിട്ടേയില്ല. ഫേസ്സ്‌ ഒന്നിനു വേണ്ടി മാര്‍ച്ച്‌ 2007 വരെ 28.81 കോടി രൂപ ചിലവാക്കി കഴിഞ്ഞു.

മാലിന്യനിയന്ത്രണത്തിനു വേണ്ടിയുള്ള ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്തുകൊണ്ട്‌ സി.എ.ജി ഇപ്രകാരം പറഞ്ഞിരിക്കുന്നു.

1. മെയ്‌ 1998 ല്‍ ടൈറ്റാനിയം കമ്പനിയ്ക്കുള്ളിലുള്ള ഒരു വിദഗ്ദ സമിതി മാലിന്യ നിവാരണത്തെപറ്റി പഠിച്ച്‌ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ നടപ്പാക്കിയിരുന്നെങ്കില്‍ വെറും 10.81 കോടി രൂപ കൊണ്ട്‌ മാലിന്യ നിവാരണ പ്ലാന്റ്‌ സ്ഥാപിക്കാന്‍ അന്നേ കഴിയുമായിരുന്നു. കോടതി വിധിയേയും അനുസരിക്കാന്‍ അത്‌ ധാരാളമായിരുന്നു.
2. കമ്പനിയുടെ വികസന പദ്ധതിയും മാലിന്യ നിവാരണപദ്ധതിയും കൂട്ടികുഴക്കേണ്ട കാര്യമില്ലായിരുന്നു. കാരണം, അപ്പോള്‍ തന്നെ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും കമ്പനി ഉല്‍പന്നം വിറ്റഴിക്കാനുള്ള പ്രയാസങ്ങളും നന്നായിട്ടനുഭവിച്ചറിയുന്നുണ്ടായിരുന്നു.
3.വികസന പദ്ധതി നടപ്പിലാക്കാന്‍ വിദേശ പങ്കാളിത്തം അനിവാര്യമായിരുന്നു. അതുകൊണ്ട്‌ തന്നെ ഉടന്‍ നടത്തിക്കിട്ടുന്ന കാര്യം പ്രയാസവും.
4.കമ്പനി ഉദ്ദേശിച്ച ARP എന്ന വികസനപദ്ധതി മുഖേന ഉണ്ടാകുന്ന അമ്ലം വീണ്ടും ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്ന്‌ ഒരു പഠനവും നടത്തിയിട്ടില്ല. വികസനം നടത്താന്‍ ഏല്‍പ്പിച്ച കമ്പനിക്ക്‌ അതിനെപറ്റി അറിവുണ്ടായിരിക്കണമെന്ന്‌ കരാറിലും ഉള്‍പ്പെടുത്തിയില്ല.
5.വികസനം നടത്തുമ്പോള്‍ പുതിയ സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ അനുസരിച്ചുള്ള ഉല്‍പ്പന്നം ഉണ്ടാക്കുന്നതിനനുസരിച്ചുള്ള പദ്ധതിയാണ്‌ MECON എന്ന കമ്പനി തയ്യാറാക്കിയത്‌. ഈ പുതിയ സാങ്കേതിക വിദ്യ മറ്റൊരു സര്‍ക്കാര്‍ സ്ഥാപനമായ KMML ല്‍ നിന്നുംകിട്ടും എന്നു കരുതി. എന്നാല്‍ KMML ഇതേ ഉല്‍പന്നം ഉണ്ടാക്കുന്ന മറ്റൊരു competitor ആണെന്ന കാര്യം മറന്നുപോയി.
6.കരാറനുസരിച്ച്‌ മാര്‍ച്ച്‌ 2006-ല്‍ മാലിന്യ നിവാരണ പ്ലാന്റും, വികസനപദ്ധതിയും തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ രണ്ടും ഒരിടത്തും എത്തിയില്ല.
7.വികസനപ്രവര്‍ത്തനത്തിനും, മാലിന്യ നിവാരണത്തിനും വേണ്ടിയുള്ള കെട്ടിടം മുതലായ സിവിള്‍ ജോലികള്‍ തീര്‍ത്ത്‌ കൊടുത്താലേ കപ്പല്‍ മാര്‍ഗ്ഗ, വന്നുകൊണ്ടിരിക്കുന്ന യന്ത്ര സാമഗ്രികള്‍ സ്ഥപിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ സിവിള്‍ ജോലികള്‍ ചെയ്യാനുള്ള കരാറുകാരനെ ഇതു വരെ കണ്ടെത്തിയിട്ടില്ല.
8. ജൂണ്‍ 2007 ആയപ്പോള്‍ MECON കമ്പനി അവരുടെ പദ്ധതി മതിപ്പ്‌ ചെലവു പുതുക്കി 414.40 കോടി രൂപ ആയേക്കുമെന്നറിയിച്ചിട്ടുണ്ട്‌..

ഇങ്ങനെയൊക്കെയാണ്‌ കാര്യങ്ങളുടെ കിടപ്പ്‌.

ഏപ്രില്‍ 7 തിയതിയിലെ അമൃതാ ടിവി ന്യൂസ്സില്‍ കേട്ടത്‌:

“യൂണിയന്‍ ബാങ്ക്‌ ഒഫ്‌ ഇന്‍ഡ്യയില്‍ നിന്നും വാങ്ങിയ കടം തിറിച്ചടക്കാത്തതു കാരണം, TTP യെ black list ചെയ്യാന്‍ പോകുന്നു വെന്ന്‌ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നു.“

അങ്ങനെ ചെയ്താല്‍ TTPയ്ക്‌ ഇന്‍ഡ്യയിലുള്ള ഒരു വാണിജ്യ ബാങ്കില്‍ നിന്നും ഒരു രൂപ പോലും വായ്പയെടുക്കാന്‍ സാധിക്കാതാകും.