Showing posts with label hajj pilgrimage ഹജ്ജ് തീര്‍ത്ഥാടനം. Show all posts
Showing posts with label hajj pilgrimage ഹജ്ജ് തീര്‍ത്ഥാടനം. Show all posts

Monday, December 1, 2008

ഹജ്ജ് തീര്‍ത്ഥാടനം സര്‍ക്കാര്‍ ചെലവില്‍ - Hajj pilgrimage

സ്വന്തം ആടയാഭരണങ്ങള്‍ വരെ പണയംവച്ച് ലക്ഷക്കണക്കിനു രൂപ ഹജ്ജ് കമ്മറ്റിയില്‍ മുന്‍‌കൂര്‍ അടച്ച് തീര്‍ത്ഥാടനത്തിനായി തന്റെ ഊഴം കാത്തിരിക്കുന്ന ധാരാളം മുസ്ലിം സഹോദരന്‍ /രി മാര്‍ കേരളത്തിലുണ്ട്. എന്നാല്‍ സൌഹൃദ സന്ദര്‍ശനമെന്ന ഓമനപ്പേരും പറഞ്ഞ് മുസ്ലിംസമുദായത്തിലെ വെണ്ണപ്പാളികളിലെ ചിലരെ കുടുമ്പസമേതം സര്‍ക്കാര്‍ ചെലവില്‍ കോടികള്‍ ചെലവിട്ട് സൌദി അറേബ്യയില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിപ്പിച്ച് ഹജ്ജ് തീര്‍ത്ഥാടനം നടത്തിക്കുന്നത് പ്രതിഷേധാര്‍ഹമല്ലേ. ഇക്കാര്യം സി.ഏ.ജി. തന്റെ റിപ്പോര്‍ട്ടിലൂടെ പാര്‍ലമെന്റിനെ അറിയിച്ചിരിക്കുന്നു.

അന്യ രാജ്യങ്ങളിലേക്ക് സൌഹൃദ സന്ദര്‍ശനം നടത്തുന്നത് പുത്തരിയല്ല. പലരാജ്യങ്ങളിലുള്ള കലാകാരന്മാര്‍ കേരളത്തില്‍ വന്ന് അവരുടേ കലാപ്രകടനങ്ങള്‍ കാഴ്ചവയ്ക്കാറുള്ളത് നാം കാണാറുണ്ടല്ലോ?. ഇന്‍ഡ്യയുടെ പ്രതിനിധികളും അത്തരത്തിലുള്ള സൌഹൃദ സന്ദര്‍ശനങ്ങള്‍ നടത്താറുണ്ട്. പരസ്പര സഹകരണവും സൌഹൃദവും പുതുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ആ ദൌത്യത്തിന്റെ ഉദ്ദേശം.

ഹജ്ജ് തീര്‍ത്ഥാടന സമയത്താണ് സൌദി അറേബ്യയിലേക്ക് ഇന്‍ഡ്യയുടെ പ്രതിനിധിസഘം സൌഹൃദ സന്ദര്‍ശനത്തിനായി എല്ലാകൊല്ലവും പോകുന്നത്. ഇന്‍ഡ്യയില്‍ നിന്നും പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിവരുന്ന സഹകരണത്തിനു സൌദി അറേബ്യയോട് നന്ദി പ്രകടിപ്പിക്കുകയെന്ന ഉദ്ദേശവും ഇന്‍ഡ്യ്ക്കുണ്ട്. പ്രതിനിധിസഘത്തിനു വേണ്ടുന്ന എല്ലാ ചെലവും സര്‍ക്കാര്‍ ഖജനാവില്‍നിന്നാണ് വഹിക്കുന്നത്. എന്നാല്‍ അതിന്റെ മറവില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്തന്നറിയേണ്ടേ?..

സാധാരണഗതിയില്‍ ഒരു പ്രതിനിധിസഘത്തെ പുറം രാജ്യത്തേക്ക് അയക്കുമ്പോള്‍ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെന്തെല്ലാമെന്ന് പ്രതിനിധികള്‍ക്കെങ്കിലും വിശദീകരിച്ച് കൊടുക്കാറുണ്ട്. എന്നാല്‍ ഹജ്ജ് സമയത്ത് സൌദി അറേബ്യയിലേക്ക് പ്രതിനിധികളെ അയക്കുമ്പോള്‍ ഒരു സൌഹൃദസംഘം അവിടെ ചെയ്ത് തീര്‍ക്കേണ്ട ചുമതലകളെന്തല്ലാമാണെന്നു വിശദീകരണം നല്‍കുന്ന സംബ്രദായം നമ്മുടെ വിദേശകാര്യ മന്ത്രാലയത്തിനില്ലെന്നു സി.ഏ.ജി തന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരിക്കുന്നു.

2003 മുതല്‍ 2006 വരെ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച സൌഹൃദ സഘത്തിന്റെ ഘടന താഴെ കാണുന്ന പട്ടികയില്‍ വ്യക്തമാണ്.



സൌഹൃദസംഘം നിര്‍വഹിക്കേണ്ട ചുമതലകള്‍ എല്ലാകൊല്ലവും ഏതാണ്ട് ഒന്നു തന്നയല്ലേ. പിന്നെയെന്തേ അവരുടെ എണ്ണത്തില്‍ മാത്രം കൊല്ലാകൊല്ലം ഇത്രമാത്രം വ്യതിയാനം?.

ജിദ്ദയിലെ ഇന്‍ഡ്യന്‍ സ്ഥാനപതിയും, സൌഹൃദസംഘത്തിന്റെ തലവന്മാരും എല്ലാകൊല്ലവും സംഘത്തിന്റെ വലിപ്പത്തില്‍ ഉല്‍ക്കഠ രേഖപ്പെടുത്താറുണ്ട്. വലിപ്പം കൊണ്ട് പ്രത്യേകിച്ച പ്രയോജനം ഒന്നും ഉണ്ടാകാറില്ലെന്നും അഭിപ്രായപ്പെടാറുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നും, പാകിസ്ഥാന്‍ ഉള്‍പ്പടെ, അഞ്ചോ പത്തോ പേരില്‍ കൂടുതല്‍ അവരുടെ സംഘങ്ങളില്‍ ഉള്‍പ്പടുത്താറില്ല. എന്നിട്ടും സംഘത്തിന്റെ എണ്ണം നിശ്ചയിക്കാനുള്ള യാതൊരു മാനദഡ്ഢവും നമ്മുടെ മന്ത്രാലയം ഇതുവരെ കൈകൊണ്ടിട്ടില്ല. പകരം, സര്‍ക്കാരിന്റെ അനുമതിക്കായി കുറേ ‘പേരു‘കള്‍ (അവരെപറ്റി മറ്റുവിവരങ്ങള്‍ ഒന്നും ഇല്ലാതെ) മാത്രമാണ് വിദേശകാര്യമന്ത്രാലയം അയച്ചുകൊടുക്കുന്നത്. ഈ പോരായ്മയും സി.ഏ.ജി രേഖകളുടെ അടിസ്ഥാനത്തില്‍ നിയമസഭയെ അറിയിച്ചിരിക്കയാണ്.

ഹജ്ജ് സൌഹൃദ സംഘത്തോടൊപ്പം അവരുടെ ഭാര്യമാരെയും മറ്റു കുടുമ്പാംഗങ്ങളേയും കൂടെ കൂട്ടാന്‍ അനുവദിക്കുകയും അവര്‍ക്ക് വേണ്ടിയും ഡിപ്ലോമാറ്റിക്ക് പാസ്പോര്‍ട്ട് വിതരണം ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഇതു ഭാരതസര്‍ക്കാര്‍ അനുവദിച്ചു പോരുന്ന നടപടികള്‍ക്കെതിരാണ്. സൌഹൃദ സംഘത്തിന്റെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ഈ പരിവാരങ്ങല്‍ക്ക് ഒന്നും ചെയ്യാനില്ല.

യഥാര്‍ത്ഥ കളി നടക്കുന്നത് ഇനിയാണ്. സൌഹൃദസംഘത്തിനു അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ സംഘാങ്ങളുടെ പേരുകള്‍ മാത്രമേ കാണൂ. എന്നാല്‍, മന്ത്രാലയത്തില്‍ നിന്നും പ്രത്യേക സന്ദേശം ജിദ്ദയിലെ സ്ഥാനപതിക്ക് ലഭിക്കുന്നു. അതിലൂടെയാണ് സംഘാംഗങ്ങളുടെ കുടെ എത്തുന്ന പരിവാരങ്ങള്‍ക്ക് വേണ്ടി വരുന്ന എല്ലാ ചെലവുകളും വഹിച്ചോളണമെന്ന നിര്‍ദ്ദേശം കൊടുക്കുന്നത്. ഈ പരിവാരങ്ങളുടെ യാത്രാചെലവു (airfare) മാത്രം അതാത് അംഗങ്ങള്‍ വഹിക്കണം. സൌദിയിലെത്തിക്കഴിഞ്ഞാലുള്ള ചെലവുകള്‍ മുഴുവന്‍ സര്‍ക്കാര്‍ വഹിച്ചോളണം.(ജിദ്ദയിലെ സ്ഥാനപതി വഴി).

നിസ്സാര ചെലവല്ല ഈ പരിവാരങ്ങള്‍ അവിടെ ചെന്നു ചെയ്തുകൂട്ടുന്നത്. 2006-ല്‍ രണ്ടാം പ്രാവശ്യം പോയ 54 പേര്‍ക്ക് വേണ്ടി ചെലവായ 2.39 കോടി രൂപ എന്തിനൊക്കെയാണന്നറിയേണ്ടേ?
  • വണ്ടിക്കൂലി = 12.85 ലക്ഷം രൂപ
  • അംഗങ്ങളുടെ ദിവസചെലവ് = 12.12 ലക്ഷം രൂപ.
  • പരിവാരങ്ങളുടെ മാത്രം മറ്റു ചെലവുകള്‍ = 2.14 കോടി രൂപ.

അതായത്, ആകെ ചെലവിന്റെ 90% വും പരിവാരങ്ങളുടെ മറ്റു ചെലവുകള്‍ക്ക് വേണ്ടിയായിരുന്നു എന്ന് സാരം.

അംഗങ്ങള്‍ക്ക് ഹോട്ടലുകളില്‍ ഒറ്റമുറികള്‍ ഒരുക്കണമെന്ന പ്രത്യേക നിര്‍ദ്ദേശം പുല്ലുപോലെ അവഗണിച്ച്, എല്ലാപേര്‍ക്കും ഇരട്ടമുറികളാണ് സൌദി അറേബ്യയില്‍ ഒരുക്കിയത്. കൂടെയുള്ള പരിവാരങ്ങള്‍ക്ക് കൂടി കിടക്കയൊരുക്കണമെങ്കില്‍ അംഗങ്ങള്‍ സ്വന്തം കീശയില്‍ നിന്നും പണം മുടക്കണമായിരുന്നു. പകരം, ഇരട്ടമുറികള്‍ സര്‍ക്കാര്‍ തന്നെ ഒരുക്കികൊടുത്തു. അതുകൊണ്ടെന്തു പറ്റി, ഇന്‍ഡ്യന്‍ ജനതക്ക് സൌഹൃദ സംഘം പരിവാരത്തിലെ ഒരോരുത്തര്‍ക്കും വേണ്ടി ദിനം പ്രതി 38,400 രൂപ വീതം ചെലവാക്കേണ്ടി വന്നു.

ഈ സംഘവും പരിവാരങ്ങളും സൌദി അറേബ്യയില്‍ നടത്തിയ യാത്രയും പ്രവര്‍ത്തികളും പരിശോധിച്ചപ്പോഴാണ് സി.ഏ.ജി. മറ്റൊരു കാര്യം കണ്ടുപിടിച്ചത്. സൌഹൃദം കൂടാന്‍ എത്തിയ അംഗംങ്ങളും പരിവാരങ്ങളും വാസ്തവത്തില്‍ സൌഹൃദം പുതുക്കാനല്ല പകരം തീര്‍ത്ഥാടനത്തിനുവേണ്ടി എത്തിയതായിരുന്നു. എല്ലാരും 18-20 ദിവസത്തോളം മെക്കയിലും, മീനയിലും , മദീനയിലുമെല്ലാം താമസം കൂടി ഇന്‍ഡ്യന്‍ ജനതയുടെ നികുതിപണം കൊണ്ട് ഹജ്ജ്‌ തീര്‍ത്ഥാടനം നടത്തുകയായിരുന്നു.

ഇങ്ങ്‌ ഇന്‍ഡ്യയിലെ പാവപ്പെട്ട മുസ്ലിം ജനത ആഭരണങ്ങള്‍ പോലും വിറ്റ് ലക്ഷക്കണക്കിനു രൂപ ഹജ്ജ് കമ്മറ്റിയിലേക്ക് മുന്‍‌കൂറടച്ച് ഹജ്ജ് കൂടാനുള്ള അനുവാദവും ഊഴവും കാത്തിരിക്കുന്നു.

കുറ്റം പറയരുതല്ലോ, സൌദിയിലെ ഹജ്ജ് മന്ത്രി വിളിച്ചു കുട്ടിയ ഒരു സൌഹൃദ വിരുന്നു സല്‍ക്കാരത്തില്‍ നമ്മുടെ സൌഹൃദസംഘത്തിലെ മൂന്നു പേര്‍ വരെ പങ്കെടുത്തിരുന്നുവെന്നും രേഖകളില്‍ നിന്നും സി.ഏ.ജി കണ്ടെത്തി.

2006 വരെയുള്ള വിവരങ്ങളേ എനിക്ക് ശേഖരിക്കാന്‍ കഴിഞ്ഞുള്ളു. അത് ബ്ലോഗ് വായനക്കാരുടെ സന്തോഷത്തിനായി ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

കടപ്പാട്: വിവരാവകാശനിയമം, സി.ഏ.ജി. റിപ്പോര്‍ട്ട്.