Thursday, February 19, 2009

ലാവലിന്‍ വിവാദം - രണ്ടാംഭാഗം.(SNC Lavalin)

ലാവലിന്‍ വിവാദം രണ്ടാം ഭാഗം ഒരു പുതിയ പോസ്റ്റായി ഇവിടെ തുടങ്ങുന്നു. 200 കമന്റുകള്‍ കവിഞ്ഞപ്പോള്‍ ആദ്യഭാഗം വായിക്കുവനുള്ള പ്രയാസം ഒഴിവാക്കാനാണ് അതിന്റെ തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നത്. ആദ്യ ഭാഗത്തെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തുടര്‍ന്നും പങ്കുചേരണമെന്നാഗ്രഹിക്കുന്നു.

അവസാനം നമ്മുടെ ബോട്ട് കരക്കടുത്തു കൊണ്ടിരിക്കുന്നു. SNC-Lavalin നുമായുണ്ടാക്കിയ PSP പദ്ധതിയുടെ പ്രധാന കരാറില്‍ നിന്നും ശ്രദ്ധ പതുക്കെ പതുക്കെ മലബാര്‍ ക്യാന്‍സര്‍ സെന്റ്രിലേക്കും അതിനു വേണ്ടി കിട്ടിയ സഹായധനത്തിലേക്കും വന്നുകൊണ്ടിരിക്കുന്നു. ഈ പോസ്റ്റിന്റെ വിഷയവും അതു തന്നെയാണ്.

SNC-Lavalin അവസാനം സംസ്ഥാന സര്‍ക്കാരിനു വിശദീകരണമയച്ചിരിക്കുന്നു. അതിവിടെ വായിക്കാം.

പ്രസക്തഭാഗം ഇവിടെ പകര്‍ത്തുന്നു:
"xxx xxx xxx xxx xxx xxx

Also at that time, because of our long-term relationship with India, SNC-Lavalin, of its own goodwill agreed to help the State of Kerala in its effort to build a hospital, and to sign a Memorandum of Understanding accordingly. SNC-Lavalin is very disappointed that its efforts to raise financing for the Malabar Cancer Centre (MCC), as agreed to to in the MOU, have received nothing but negetive attention.

The MOU, dated April 25 1998, was valid for 180 days. Through our own goodwill, we agreed to the Government of Kerala's repeated requests to extend the MOU. Numerous attempts on our side to enter into a formal agreement were ignored by the Government, and the MOU was finally allowed to expire in 2001. The maximum financing SNC-Lavalin was able to raise inthe face of all the difficulties associated with change of Government of Kerala and an error filled Auditor General's Report, was C$1.8 M from CIDA.

In addition, we advanced approximatedly C$ 2.64 M from our own funds, to be recovered once the formal financing was in place.

A hospital has been built, with funds from SNC-Lavalin and CIDA, and was inaugurated on November 1,2000.

xxx xxx xxx xxx xxx xxx xxx "

ആറു മാസത്തെ കാലാവധിയില്‍ ഏപ്രില്‍ 1998 ല്‍ ഉണ്ടാക്കിയ MOU വീണ്ടും വീണ്ടും ആവശ്യപ്പെട്ടിട്ടും 2001 ല്‍ ആ ധാരണാപത്രത്തെ ഒരു നിയമാധിഷ്ടിത കരാറാക്കി മാറ്റാതെ കാലഹരണപ്പെടുത്തിയെന്നാണ് SNC - Lavalin ആരോപിച്ചിരിക്കുന്നത്. 2001 ന്റെ തുടക്കത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും, പിന്ന യു.ഡി.എഫ് സര്‍ക്കാരുമാണ് കേരളത്തില്‍ ഭരണത്തിലുണ്ടായിരുന്നത്. എല്‍.ഡി.എഫ് മന്ത്രി ശര്‍മ്മ രണ്ടു ദിവസം മുമ്പ് നിയമസഭയില്‍ പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്റെ ഭരണ സമയത്തും ധാരണാ പത്രത്തെ കരാറാക്കി മാറ്റുന്നതിനുള്ള കത്ത് SNC - Lavalin നില്‍ നിന്നും ലഭിച്ചിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. എന്നാല്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള സഹായധനം ‘ലഭ്യമാക്കാം‘ എന്നതിനു പകരം ‘ലഭ്യമാക്കാന്‍ സഹായിക്കാം’ എന്നാക്കണമെന്നുള്ള SNC Lavalin ന്റെ ആവശ്യത്തോട് മന്ത്രി ശര്‍മ്മ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. (ആധാരം: സിന്‍ഡിക്കേറ്റ് പത്രങ്ങള്‍)
അപ്പോള്‍ പിന്നെ, അങ്ങനെയുള്ള എല്‍.ഡി.എഫ് സന്തതിയെ പോറ്റാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി യു.ഡി.എഫ് കാണിച്ചില്ലെന്ന് മന്ത്രി കടവൂര്‍ ശിവദാസന്‍ ‍. ചുരുക്കത്തില്‍ SNC-Lavalin നുമായുള്ള MOU, കരാറുമായില്ല പുതുക്കിയതുമില്ല.

ലാവലിന്റെ കത്തില്‍ ഇനിപ്പറഞ്ഞിരിക്കുന്ന കാര്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മലബാര്‍ ആശുപത്രിക്ക് വേണ്ടി ലാവലിന്‍ ലഭ്യമാക്കിയ സഹായ ധനം എത്രയെന്ന് സി.ഏ.ജി പറഞ്ഞതല്ല (8.98 കോടി) മന്ത്രി ബേബി (കേന്ദ്രമന്ത്രാലയത്തിന്റെ കത്തും ഉദ്ധരിച്ചുകൊണ്ട്) പറഞ്ഞത് (13 കോടി), ആ തുകയല്ല മറ്റു മന്ത്രിമാരും ബാക്കിയുള്ളവരെല്ലാം പറഞ്ഞത് (12 കോടി). അതിനെല്ലാം അറുതി വരുത്തികൊണ്ട് സഹായധനം ലഭ്യമാക്കിയ SNC Lavalin തന്നെ C$ 1.8 M+2.64 M (17.57 കോടി രൂപ: മനോരമ) ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഇനി അഭ്യൂഹങ്ങള്‍ വേണ്ടല്ലോ.

ഇനി നമുക്കറിയേണ്ടത് ഇവര്‍ ലഭ്യമാക്കിയ ഈ തുകയുടെ മുഴുവന്‍ വരവ് ചെലവ് കണക്കുകളാണ്. അത് കോടതി മുഖേന തെളിയിച്ചാല്‍, ഖജനാവ് നഷ്ടം (330 ഓളം കോടി രൂപ‌) എന്നുള്ളത് നികുതിദായകന്റെ തലേലെഴുത്തെന്ന് സമാധാനിക്കാം.

396 comments:

«Oldest   ‹Older   1 – 200 of 396   Newer›   Newest»
Suraj said...

ചര്‍ച്ച തുടരാന്‍ തീരുമാനിച്ചത് വളരെ നല്ല കാര്യം. തുടരട്ടെ.

പിന്നെ, അങ്കിള്‍ ഈ എഴുതിയത് : “SNC-Lavalin അവസാനം സംസ്ഥാന സര്‍ക്കാരിനു കുറിപ്പയച്ചിരിക്കുന്നു.” പിശകാണോ ?
ഈ വിവാദത്തില്‍ ലാവലിന്റെ വിശദീകരണമായിട്ടാണ് ആ വെബ്സൈറ്റില്‍ കണ്ടപ്പോള്‍ മനസിലായത്. അത് സര്‍ക്കാരിനയച്ച കുറിപ്പാണെന്ന് അങ്കിള്‍ പറയുന്നത് ?

Suraj said...

ട്രാക്കിംഗ്...

അങ്കിള്‍ said...

അത്രത്തോളം കടന്നു ചിന്തിച്ചില്ല സൂരജേ. പോസ്റ്റ് തിരുത്തിയിട്ടുണ്ട്.

Suraj said...

അത് കോടതി മുഖേന തെളിയിച്ചാല്‍, ഖജനാവ് നഷ്ടം (330 ഓളം കോടി രൂപ‌) എന്നുള്ളത് നികുതിദായകന്റെ തലേലെഴുത്തെന്ന് സമാധാനിക്കാം.

സി.ഏ.ജി റിപ്പോര്‍ട്ടില്‍ ഈപറയുന്ന “330 കോടിയോളം” വാചകം ഇങ്ങനെ : the expenditure of Rs.374.50 crore incurred for renovation did not
yield commensurate gains due to various technical defects in the
equipment renovated.


ശരാശരി 35 വര്‍ഷം പ്രായമുള്ള മൂന്ന് ജലവൈദ്യുത പദ്ധതികളെ പൂര്‍ണ്ണമായും പുനരുദ്ധരിക്കാനായിരുന്നു (അറ്റകുറ്റപ്പണി അല്ല) കരാറ്. പണികഴിഞ്ഞപ്പോള്‍ പദ്ധതികളുടെ ലൈഫ് 50 വര്‍ഷം കൂടിയതായാണ് ലാവലിന്റെ അവകാശവാദം, അതു മുഖവിലയ്ക്കെടുത്തില്ലെങ്കില്‍ പോലും പണികഴിഞ്ഞിട്ട് കമ്പ്ലീറ്റ് സാധനങ്ങളും ഉപയോഗശൂന്യമായി എന്നോ പ്രോജക്റ്റേ പൊളിഞ്ഞെന്നോ അവിടങ്ങളില്‍ നിന്ന് പിന്നെ വൈദ്യുതിയേ ഉണ്ടാക്കാനായില്ലെന്നോ തെളിയിക്കാനായാല്‍ ചിലവാക്കിയ 374 കോടിയോളം രൂപ അങ്ങനെ തന്നെ വെള്ളത്തിലായി എന്ന് ഉറപ്പിക്കാം. അങ്ങനെയാണോ അങ്കിള്‍ ഈ പദ്ധതിയില്‍ സംഭവിച്ചത് ?

Suraj said...

“അതിനെല്ലാം അറുതി വരുത്തികൊണ്ട് സഹായധനം ലഭ്യമാക്കിയ SNC Lavalin തന്നെ C$ 1.8 M+2.64 M (17.57 കോടി രൂപ: മനോരമ) ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഇനി അഭ്യൂഹങ്ങള്‍ വേണ്ടല്ലോ.”

മനോരമേടെ ധനകാര്യ വിദഗ്ധന്റെ തല പരിശോധിപ്പിക്കേണ്ടതാണ് ! 1.8 മില്യനും 2.64 മില്യനും കൂടി 4.44 മില്യന്‍ വരും. ഇത് നമുക്ക് വന്ന കാലം 2001. (അന്നത്തെ എക്സ്ചേഞ്ജ് റേറ്റ് സി.ഏ.ജി റിപ്പോര്‍ട്ടിന്റെ മിക്ക പേജിലും താഴെ ഫുട് നോട്ടില്‍ എഴുതീട്ടുണ്ട്.) അതിന് കനേഡിയന്‍ ഡോളറിന്റെ ഇന്നലത്തെ എക്സ്ചേഞ്ജ് റേറ്റും വച്ച് കണക്കു കൂട്ടി പതിനേഴരക്കോടി എന്നൊക്കെ പറഞ്ഞാല്... ഹ ഹ ഹ ഹ ഇച്ചായോ, റബ്ബറിനൊക്കെ അപ്പം എന്നതാ വെല ?! :))

V.B.Rajan said...

അങ്കിളെ,

എക്സ്ചേഞ്ച് റേറ്റ് കാര്യം സൂരജ് ചൂണ്ടിക്കാണിച്ചത് നാം കാണണം. ഇതാവാം പലരും പലതരത്തില്‍ കിട്ടിയ തുകയെ പറ്റി പറയുന്നതിന്റെ കാരണം. പക്ഷെ ആ പണം എന്തുകൊണ്ട് ടെക്നിക്കാലിയ എന്ന പ്രൈവറ്റ് സ്ഥാപനം വഴി നാം സ്വീകരിച്ചു എന്ന കാര്യം സംശായസ്പദമാണ്. ശ്രീ പിണറായിയുടെ ഇടക്കുള്ള മദ്രാസ് യാത്രകളും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ സൂരജ് പറഞ്ഞതു പ്രസക്തമാണ് എന്ന് തോന്നുന്നു . അറ്റകുറ്റ പണിക്കല്ല നവീകരനത്തിനനല്ലൊ കരാര്‍ . കു‌ടുതല്‍ വിശദമായി 330 കോടി നഷ്ടം എങ്ങനെ വന്നു എന്ന് പറയും എന്ന് കരുതുന്നു

കെ said...

അങ്കിള്‍, ശ്രദ്ധയോടെ വായിക്കുന്നുണ്ട്. ആധികാരിക രേഖകള്‍ തലനാരിഴ കീറി പരിശോധിക്കാന്‍ ഒരു വേദിയുണ്ടാകുന്നത് തീര്‍ച്ചയായും അഭിനന്ദനാര്‍ഹം തന്നെ. ലാവലിന്‍ സംഭവത്തോടുകൂടി അങ്കിളിന്റെ ഈ ബ്ലോഗ് അത് അര്‍ഹിക്കുന്ന ഒരു തലത്തിലേയ്ക്ക് ഉയര്‍ന്നു കാണുന്നതിലും സന്തോഷം.

സൂരജ് ചൂണ്ടിക്കാട്ടിയത് ഒരു പ്രധാന വിഷയം തന്നെ. കനേഡിയന്‍ ഡോളറിന്റെ ഇന്നത്തെ എക്സ്ചേഞ്ച് നിരക്ക് അനുസരിച്ച് കാന്‍സര്‍ സെന്ററിന്റെ ധനസഹായം കണക്കാക്കിയത് കടന്ന കൈ തന്നെ. അങ്ങനെയെങ്കില്‍ ഈ കേസ് തീരുന്ന കാലത്ത് പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേയ്ക്ക് കനേഡിയന്‍ ഡോളര്‍ വളര്‍ന്നാല്‍ കണ്ണു തളളിപ്പോവുകയേ ഉളളൂ.

ഇനി ഖജനാവ് നഷ്ടത്തിന്റെ കഥ. ലാവലിന്‍ പറയുന്നു, 23 ശതമാനം ഉല്‍പാദനം വര്‍ദ്ധിച്ചെന്ന്. മുടക്കിയ പണം നാലുകൊല്ലത്തെ വൈദ്യുതിയുടെ വില കണക്കാക്കിയാല്‍ മുതലാകുമെന്ന്. സിഎജി റിപ്പോര്‍ട്ടെഴുതിയ കാലത്ത് മഴ കുറവായിരുന്നുവെന്നും മഴ കിട്ടിയപ്പോള്‍ ഉത്പാദനം കൂടിയെന്നുമാണ് സഖാക്കളുടെ വാദം. അത് പൊളിക്കാനാവശ്യമായ കണക്കൊന്നും ആരും എഴുതിയും കണ്ടില്ല.

അമ്പതു കൊല്ലത്തെ ഉത്പാദനം ലക്ഷ്യമിട്ട് നടത്തിയ ഒരു നവീകരണ പദ്ധതിയെ അഞ്ചുകൊല്ലം തികയും മുമ്പെ തയ്യാറാക്കിയ സിഎജി റിപ്പോര്‍ട്ട് വെച്ച് അളക്കുന്നതില്‍ എന്ത് യുക്തിയെന്നും മനസിലാകുന്നില്ല.

അതുകൊണ്ട് ജനത്തിന്റെ 330 കോടി സ്വാഹയായി എന്ന് അങ്കിളിനെപ്പോലൊരാള്‍ ആധികാരികമായി എഴുതുമ്പോള്‍, പന്നിയാര്‍, ചെങ്കുളം, പളളിവാസല്‍ പദ്ധതികളുടെ രണ്ടു ഘട്ടങ്ങളിലെയും - നവീകരണത്തിന് മുമ്പും ശേഷവും - ഉത്പാദനത്തിന്റെ ഇതുവരെയുളള കണക്ക് വര്‍ഷം തികച്ച് എഴുതണം.

പിണറായി വിജയന്‍, കാര്‍ത്തികേയന്‍, കടവൂര്‍ ശിവദാസന്‍ എന്നിങ്ങനെ മന്ത്രിപ്പേരുകള്‍ ഇടവും വലവും പലരും ആഞ്ഞു വീശുമ്പോഴും ഈയുളളവന്‍ കാത്തിരുന്നത് വേറൊരു പേരാണ്. ആ പേരാണ് അങ്കിളിന്റെ പോസ്റ്റില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടത്.

സംഗതി ഷാജി കൈലാസ് ചിത്രം പോലെ തന്നെ മുന്നേറുന്നതില്‍ സത്യത്തില്‍ സന്തോഷമുണ്ട്.

പല വില്ലന്മാരെ ആദ്യം കാണിച്ചാലും യഥാര്‍ത്ഥ വില്ലന്‍ ഒടുക്കമാണല്ലോ പ്രത്യക്ഷപ്പെടുക. പിണറായി വിജയനു പിന്നാലെ അച്യുതാനന്ദന്‍ ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ വൈദ്യുതി മന്ത്രിയാവുകയും പാര്‍ട്ടി സെക്രട്ടറിയുടെ കിരീടമണിഞ്ഞ വിജയന്‍ സഖാവ് സൃഷ്ടാവിനെക്കാളും വളരുകയും ചെയ്ത കാലത്താണ് ലാവലിനുമായുളള ഇടപാടുകളുടെ ഭാഷ മാറിത്തുടങ്ങിയതെന്ന് സെക്രട്ടേറിയറ്റിലെ ഉപശാലകള്‍ അടക്കം പറയുന്നുണ്ട്.

അങ്കിള്‍ പറയുന്നത് ശരിയാണ്. മലബാര്‍ കാന്‍സര്‍ സെന്ററിനുളള സഹായം ലഭ്യമാക്കാം എന്നത് ലഭ്യമാക്കാന്‍ ശ്രമിക്കാം എന്നെഴുതിയത് ശര്‍മ്മ തിരിച്ചയച്ചു. പിന്നെയും നടന്നുവത്രേ ചില സംഭവങ്ങള്‍. ശര്‍മ്മ ആവശ്യപ്പെട്ട മാറ്റങ്ങളോടെ ഫയല്‍ വീണ്ടും മന്ത്രിയുടെ മുന്നിലെത്തി. അപ്പോഴേയ്ക്കും പാര്‍ട്ടിയിലെ ഫയലുകളില്‍ ശര്‍മ്മയ്ക്കും ശര്‍മ്മയുടെ ഉടമയ്ക്കും ഇഷ്ടപ്പെടാത്ത സംഗതികള്‍ സംഭവിച്ചു തുടങ്ങിയിരുന്നു.

അങ്ങനെ ഫയലില്‍ വീണ്ടും ക്വൊറി വീണു. മലബാര്‍ കാന്‍സര്‍ സെന്ററില്‍ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ വൈദ്യസഹായം ഉറപ്പു പറഞ്ഞിരുന്നു. ഇതിനുളള സാമ്പത്തിക ച്ചെലവ് സര്‍ക്കാരിന് വഹിക്കാനാവില്ലെന്നും അത് ലാവലിന്‍ വഹിക്കണമെന്നുമായിരുന്നുവത്രേ ഈ കുറിപ്പ്.

സ്വാഭാവികമായും ലാവലിന്‍ എതിര്‍ത്തു. ഫിനാന്‍സ് വകുപ്പ് ഇടപെട്ട്, ഈ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് തീരുമാനമുണ്ടാക്കി. ഫയല്‍ വീണ്ടും ശര്‍മ്മയുടെ സമക്ഷം.

ഫിനാന്‍സ് വകുപ്പിന്റെ വാഗ്ദാനവും മന്ത്രിക്ക് ബോധ്യപ്പെട്ടില്ല. നിയമ സെക്രട്ടറിയുടെ പ്രത്യേക വിലയിരുത്തല്‍ ആവശ്യപ്പെട്ട് വീണ്ടും ഫയലില്‍ ക്വറി. നിയമ വകുപ്പ് സെക്രട്ടറിയും അനുകൂലാഭിപ്രായം എഴുതി. അതിന്മേല്‍ വീണ്ടും മന്ത്രിയുടെ ഉടക്ക്.. ഒടുവില്‍ സര്‍ക്കാര്‍ മാറി.

പിണറായി വിജയന്‍ ഉണ്ടാക്കിയ അനുബന്ധക്കരാറിന്റെ തുടര്‍ച്ചയില്‍ കല്ലു വാരിയിട്ടത് സാക്ഷാല്‍ ശര്‍മ്മയുടെ കാലത്താണ്. സഖാക്കള്‍ക്ക് അത് പരസ്യമായി പറയാന്‍ പറ്റാത്തതു കൊണ്ട് കാര്‍ത്തികേയന്‍, കടവൂര്‍ ശിവദാസന്‍ എന്നിങ്ങനെ പറഞ്ഞു സമാധാനിക്കുന്നു.

ഒരു രഹസ്യം കൂടി പറയാം. ഉന്നതനായ ഒരു കേരളാ കോണ്‍ഗ്രസ് മന്ത്രിയെ കേസില്‍ നിന്നൂരാന്‍ സഹായിച്ച ഒരു ഇടതു നേതാവിന്, ആ നേതാവ് നല്‍കിയ പാരിതോഷികമാണത്രേ ലാവലില്‍ കേസ്. മകളുടെ കല്യാണത്തിന് വൈരമാലയും കൊണ്ടു വന്ന രാത്രിയിലാണു പോലും ഗൂഡാലോചന പാര്‍ട്ടികളുടെ അതിരുകള്‍ ഭേദിച്ച് പുറത്തു കടന്നത്.

സംഭ്രമജനകമായ വിവരങ്ങള്‍ ഇനിയെത്ര വരാനിരിക്കുന്നു, അങ്കിള്‍. നമുക്ക് കാത്തിരിക്കാം.

Kannapi said...

4.4 million കനേഡിയന്‍ ഡോളര്‍ എന്ന് പറയുന്നത് എങ്ങിനെയാണ്‌ 330 കോടിയകുന്നത്, അതല്ല മൊത്തം ചിലവാണ്‌ 330 കോടിയെങ്ങില്‍ അവിടെ നടത്തിയ വര്‍ക്ക്എല്ലാം മാഞ്ഞുപോയോ ??

Anonymous said...

2001 ജനുവരി 02ലെ നിരക്കനുസരിച്ച് 13.853 കോടി എന്നു വരും 4.44 ദശലക്ഷം കനേഡിയന്‍ ഡോളര്‍ എന്നത്.കാനഡയുടെ സെന്റ്രല്‍ ബാങ്കിലെ കണ്വെര്‍ട്ടര്‍ ലിങ്ക് താഴെ. 2009 ഫെബ്രുവരി 18ലെ മനോരമ റേറ്റ് വെച്ച് 17.5 കോടി എന്നത് ശരിയാണ്. പക്ഷെ സൂരജ് പറഞ്ഞതാണ് ശരി. കൃത്യമായ തീയതി കിട്ടിയാല്‍ കുറച്ച് കൂടി കൃത്യമായ കണക്ക് ലഭിക്കും.

http://www.bank-banque-canada.ca/en/rates/exchform.html

Suraj said...
This comment has been removed by the author.
Suraj said...

ധന്യശ്രീ രാം കുമാറും ജസ്റ്റീസ് രാം കുമാറും വേറെ വേറേ... സോറി അങ്കിളേ.. ലത് ഡിലീറ്റി.

അങ്കിള്‍ said...

ശരിയാണു കൂട്ടരേ 330 കോടി നഷ്ടം എന്നെഴുതാന്‍ പടില്ലായിരുന്നു. പകരം 100 കോടി രൂപക്ക് തീര്‍ക്കാമായിരുന്ന ഒരു പദ്ധതി 374 കോടിയോളം മുടക്കി ചെയ്യേണ്ടിവന്നു എന്നതാണ് ശരി. ഒരു കാര്യം മനസ്സിലായി. വയസ്സ് 65 ആയാല്‍ ഓര്‍മ്മയില്‍ നിന്നൊന്നും എഴുതരുത്. പഴയ പോസ്റ്റും കമന്റുകളും പരിശോധിച്ചിട്ടേ എഴുതി വിടാവൂ. പിന്നെ മറ്റൊരുകാര്യം, ഞാന്‍ ആദ്യം മുതലേ ഈ പദ്ധതികൊണ്ടുണ്ടായ ഖജനാവു നഷ്ടത്തെ പറ്റി ബേജാറായിട്ടില്ല. പല കമന്റുകളിലും അതു എടുത്ത് പറഞ്ഞിട്ടും ഉണ്ട്. കിട്ടിയ സഹായധനത്തിന്റെ വരവ് ചെലവ് കണക്കിനു പ്രാധാന്യം കൊടുത്തതുകൊണ്ട് നഷ്ടം എന്ന വാക്കെഴുതിയപ്പോള്‍ വായനക്കാര്‍ക്ക് നമ്മുടെ നികുതിദായകര്‍ക്ക് കിട്ടേണ്ട വിദേശസൌജന്യം എവിടെപോയെന്നറിയുന്നതിനേക്കാള്‍ ആകാംക്ഷ ഖജനാവിനുണ്ടായ അധിക ചെലവിനെപറ്റിയാണെന്നു ചിന്തിച്ചതുമില്ല.

പിന്നെ 17 കോടിയുടെ കാര്യം. സംഗതി ശരിയാണ്. പല പത്രങ്ങളും നോക്കി. മനോരമയിലാണ് കനേഡിയന്‍ ഡോളറിനെ ഇന്‍ഡ്യന്‍ രൂപയാക്കി കണ്ടത്. മനോരമയുടെ പേര്‍ പറഞ്ഞുതന്നെയാണ് ഞാന്‍ അവിടെ എഴുതിയത്. എന്നാണ് ആ തുക ഇന്‍ഡ്യയില്‍ കിട്ടിയതെന്നറിഞ്ഞാല്‍ മാത്രമേ അതിന്റെ ശരിയായ ഇന്‍ഡ്യന്‍ തുക കണ്ടുപിടിക്കാന്‍ കഴിയൂ.

മാരീചന്റെ വെളിപ്പെടുത്തലുകള്‍ നല്ല രസമുണ്ട്, വായിക്കാന്‍. നമുക്ക് കാത്തിരിക്കാം.

കിട്ടിയ സഹായധനം എങ്ങനെ ചെലവിട്ടു എന്നതിനെ പറ്റി ചിന്തിക്കാം, അന്വേഷിക്കാം.

അങ്കിള്‍ said...

മാരീചനില്‍ നിന്നറിഞ്ഞതുകൊണ്ട് മാരീചനോട് തന്നെ ഒരു സംശയം ചോദിച്ചോട്ടേ:

മലബാര്‍ കാന്‍സര്‍ സെന്ററില്‍ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ വൈദ്യസഹായം ഉറപ്പു പറഞ്ഞിരുന്നു

ഈ ചിന്ത ആത്മാര്‍ത്ഥമായിരുന്നെങ്കില്‍, ആശുപത്രി സര്‍ക്കാരിന്റെ ഭാഗമാക്കിയാല്‍ പോരായിരുന്നോ. എന്തിനു പരിയാരം മെഡിക്കല്‍‌സ് പോലെ ഒരു സൊസൈറ്റിയാക്കിയുള്ള വളഞ്ഞ വഴി. സര്‍ക്കാരിന്റെ ഹെല്‍ത്ത് വകുപ്പിലുള്ള ഒരാശുപത്രിയാക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ പുകിലുകളൊന്നും ഉണ്ടാകില്ലായിരുന്നു. സൌജന്യ സഹായവും സര്‍ക്കാരിലോട്ട് വരും, സര്‍ക്കാര്‍ ചെലവിടും. പിന്നെയുള്ളത് ഒഴിവാക്കാമായിരുന്ന നഷ്ടം!! അത് സ്ഥിരം പല്ലവിയല്ലേ.

Unknown said...
This comment has been removed by the author.
kaalidaasan said...

ധാരണാപത്രം പുതുക്കാത്തതും വി എസും പിണറായിയും തമ്മിലുള്ള പോരിന്റെ ഇടയില്‍ നിന്നും ചര്‍ച്ച ചെയ്യണമെന്നുള്ള ചൂണ്ട വീണു. ഇനി ഏതെങ്കിലും മത്സ്യം കൊത്തിയാല്‍ മതി. രാഷ്ട്രീയ പ്രേരിതമായി കോണ്‍ഗ്രസ്സാണിതിന്റെ പിന്നില്‍ എന്നത് മാറി , ശര്‍മ്മയും വി എസും, കേരളാ കോണ്‍ഗ്രസിന്റെ ഒളിച്ചിരിക്കുന്ന ഏതോ നേതാവുമാണിതിനു പിന്നില്‍ എന്ന് പറയുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടാന്‍ പഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല. കേരളത്തില്‍ ഒരു കാക്ക പറന്നാലും അത് വി എസും പിണറായിയും തമ്മിലുള്ള യുദ്ധത്തിന്റെ വെളിച്ചത്തിലേ വിശകലനം ചെയ്യാവൂ എന്ന ഉത്തരാധുനിക സമവാക്യമാണതിനാധാരം .


ക്യാന്‍സര്‍ സെന്റര്‍ വിഷയത്തിലെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനു വലിയ ബുദ്ധിമുട്ടില്ല.

1. 150 കോടി വിദേശ സഹായം കിട്ടുന്ന 374 കോടി മൊത്തം ചെലവുള്ള ഒരു പദ്ധതിക്ക്, പാരിതോഷികമായി 98 കോടി നല്‍കുന്നതിലെ അസ്വാഭാവികത.

2. ധനസഹായം വൈദ്യുതി നിയമത്തിനു വിരുദ്ധമായി ഒരു വൈദ്യുത പദ്ധതിയുമായി ബന്ധിപ്പിച്ചത്

3. ധനസഹായത്തിനു കരാറില്‍ വ്യവസ്ഥ ചെയ്യാതിരുന്നത്.

4. ധനസഹായം വെറും ധാരണാപത്രത്തില്‍ മാത്രം ഒതുക്കിയത്.

5. പിണറായി ഒപ്പിട്ട ആദ്യ ധാരണാപത്രത്തില്‍ പറഞ്ഞിരുന്ന, സഹായം ഉറപ്പാക്കും എന്ന വാക്കുകള്‍ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കും എന്നാക്കി മറ്റിയത്. ഈ ധാരണാപത്രവും പിണറായി തന്നെയാണ്‌ ഒപ്പിട്ടതെന്നത് തന്നെ,
ഇതില്‍ എന്തോ ചീഞ്ഞു നാറുന്നു എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.

6. ഇതൊരു കരാറാക്കി മാറ്റാന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന പിണറായി ശ്രമിച്ചതായി ഒരു തെളിവുമില്ല. വളരെയധികം താല്‍പര്യം കാണിച്ച ക്യന്‍സര്‍ സെന്ററിനെ പാര്‍ട്ടി സെക്രട്ടറി ആയപ്പോള്‍ മറന്നു എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.

7. ടെക്നിക്കാലിയ എന്ന സ്വകാര്യ സ്ഥാപനത്തെ സര്‍ക്കാരിനു കിട്ടിയ ധനസഹായം കൈകാര്യം ചെയ്യാനനുവദിച്ചത്.


8 ടെക്നിക്കാലിയയെ ഇത് ഏല്‍പ്പിച്ചത് ആരാണ്?

ലാവലിനാണോ?

കേരള സര്‍ക്കാരാണൊ?
അതോ പിണറായി വ്യക്തിപരമായാണോ ഇത് ചെയ്തത്?

9 ടെക്നിക്കാലിയയിലേക്ക് ഇതു വരെ എത്ര പണം വന്നു?


10 . കിട്ടിയ പണം മുഴുവന്‍ അവര്‍ ക്യാന്‍സര്‍ സെന്ററിനു വേണ്ടി ചെലവഴിച്ചോ?


11. ധാരണാപത്രം പുതുക്കാത്തതുകൊണ്ടാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിനു ലഭിക്കേണ്ട സഹായം പൂര്‍ണമായി ലഭിക്കാതെ പോയതെന്നാണ് ലാവലിന്‍ വിശദീകരിക്കുന്നത്. 1998 ഏപ്രില്‍ 25-നാണ് ധാരണാപത്രം ഒപ്പിട്ടത്. 180 ദിവസമായിരുന്നു കാലാവധി. ധാരണാപത്രം തയാറാക്കിയ എല്‍ ഡി എഫ് സര്‍ക്കാര്‍ ധാരണാപത്രം പുതുക്കിയില്ല. 2001- മേയ് മാസം വരെ ഭരിച്ച ആ സര്‍ക്കാരും , പാര്‍ട്ടി സെക്രട്ടറി ആയിരുന്ന പിണറായിയും എന്തുകൊണ്ട് ആ ധരണാ പത്രം ഒരു കരാറാക്കി മാറ്റിയില്ല. മൂന്നു വര്‍ഷക്കാലം അതു ചെയ്യാതെ യു ഡി എഫ് സര്‍ക്കാരിന്റെ ചുമലിലേക്ക് അതിട്ടു കൊടുത്തത് മനപ്പൂര്‍വമായിരുന്നോ?

12. ക്യാന്‍സര്‍ സെന്റര്‍ എന്ന ചൂണ്ടയിട്ടാണ്, ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പാര്‍ട്ടിയേക്കൊണ്ട് തള്ളിക്കളയിച്ചത്. ഇന്നും പിണറായിയുടെ കൂടെയുള്ള പലരും ക്യാന്‍സര്‍ സെന്റര്‍ ആണ്‌ പ്രധാന നേട്ടമെന്നും പറയുന്നു. ഇത്ര പ്രധാനപ്പെട്ട ഒരു പദ്ധതിക്കുള്ള ധനസഹയം ഉറപ്പു വരുത്താന്‍ പിണറായി ഒന്നും ചെയ്തില്ല എന്നു പറയുന്നത് വിരോധാഭാസമല്ലേ?

13. ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ എന്നീ നിലയങ്ങളുടെ നവീകരണ ജോലികള്‍ നടന്നതിനാല്‍ 104 കോടി രൂപയുടെ ലാഭമാണ് സംസ്ഥാന സര്‍ക്കാരിനുണ്ടായതെന്നാണ് ലാവലിന്‍ പറയുന്നത്. ഈ വൈദ്യുതി നിലയങ്ങള്‍ നവീകരിച്ചില്ലായിരുന്നെങ്കില്‍ ഇവ അടച്ചുപൂട്ടേണ്ടിവരുമായിരുന്നു എന്നും പറയുന്നു.
ഇത് ബാലിശമായ ഒരു അവകാശവാദമല്ലേ? ഇതിനേക്കാള്‍ താറുമാറായ പലതും അറ്റകുറ്റപണി നടത്തി നന്നക്കിയെടുത്തിട്ടില്ലേ? നവീകരിക്കാത്ത എല്ലാ പദ്ധതികളും നമ്മള്‍ അടച്ചു പൂട്ടാറുണ്ടോ?


14. കേരളത്തിലെ ജനങ്ങളോടുള്ള താത് പര്യത്തെ പ്രതിയാണ് കാന്‍സര്‍ ആശുപത്രിക്ക് സഹായം നല്‍കാനുള്ള ധാരണാപത്രം ഒപ്പുവച്ചതെന്നും ലാവലിന്‍ പറയുന്നു. ഇത് ആത്മാര്‍ത്ഥമായ ഒരു അവകാശവാദമാണെങ്കില്‍ , എന്തുകൊണ്ട് ധരണാപത്രം നിലവിലുണ്ടായിരുന്ന മൂന്നു വര്‍ഷക്കലം കൊണ്ട് തരാമെന്നേറ്റ 98 കോടിയും എന്തേ അവര്‍ തരാതിരുന്നത്? കരാറില്ലതെ തന്നെ 12 കോടി തരാമെങ്കില്‍ ബാക്കി 98 കോടിയും തരാന്‍ എന്തായിരുന്നു തടസം ?

15. ധനസഹായം കിട്ടാതായതിന്റെ കാരണം തോമസ് ഐസ്സക്ക് വിശദീകരിച്ചത് ഞാന്‍ വായിച്ചിരുന്നു. ഇന്‍ഡ്യ അണുപരീക്ഷണം നടത്തിയപ്പോള്‍ ക്യാനഡ ഇന്‍ഡ്യക്കുള്ള സഹായങ്ങളെല്ലാം നിര്‍ത്തി വച്ചതു കൊണ്ടാണ്, അത് കിട്ടാതെ പോയതെന്നാണദ്ദേഹം സമര്‍ദ്ധിച്ചത്. പക്ഷെ ലാവലിന്‍ അവരുടെ വെബ് സൈറ്റില്‍ ഇതേക്കുറിച്ച് ഒന്നും പരാമര്‍ശിക്കുന്നില്ല. യു ഡി എഫ് സര്‍ക്കാര്‍ ധാരണാപത്രം പുതുക്കാത്തതാണ്, അതു കിട്ടാതായതെന്ന് വ്യക്തമായി പറയുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ കരാറുണ്ടാക്കാത്തത് പറയുന്നുമില്ല. പിണറായിയും പറയുന്നത് യു ഡി എഫ് സര്‍ക്കാരാണുത്തരവാദി എന്നാണ്. ഐസ്സക്ക് പിന്നെ എന്തിനായിരുന്നു ബോധപൂര്‍വം ഇങ്ങനെയൊരു വളച്ചൊടിക്കല്‍ നടത്തിയത്?

ആണവ പരീക്ഷണവും അതിനോട് ക്യാനഡയുള്‍പ്പടെയുള്ള പാസ്ചാത്യരാജ്യങ്ങളുടെ പ്രതികരണങ്ങളും ലോകം മുഴുവന്‍ അറിയുന്ന ഒരു സംഗതിയാണ്. ഇതാണു കാരണമെങ്കില്‍ അത് പറയാന്‍ ലാവലിനിന്‌ ഒരു വൈക്ളബ്യവും തോന്നേണ്ട കാര്യമില്ല. അതാണു സത്യമെങ്കില്‍ ലാവലിന്‍ മടികൂടാതെ അത് പറയേണ്ടതാണ്. ധനസഹായം ലാവലിന്റെ ബജറ്റില്‍ നിന്നും തരാമെന്ന് അവര്‍ ഏറ്റിരുന്നില്ല. ക്യനഡയിലെ വിവിധ ഏജന്‍സികളില്‍ നിന്നും സമാഹരിച്ച് തരാമെന്നാണവര്‍ ഏറ്റിരുന്നത്. ആണവ പരീക്ഷണം മൂലം അത് കിട്ടതായാല്‍ ആരെയും കുറ്റപ്പെടുത്താനുമാവില്ല. ഐസ്സക്ക് പറഞ്ഞ കള്ളത്തരത്തിനുള്ളില്‍ എന്തൊക്കെയോ ഒളിച്ചു വയ്ക്കുണ്ടെന്നത് തീര്‍ച്ച.

16. ലാവലിന്‍ കമ്പനിയുടെ വൈസ് പ്രസിഡണ്ടായ ക്ളോഡ് ട്രെന്റല്‍ സി ബി ഐ പ്രതിയാക്കിയ വ്യക്തിയാണ്. അദ്ദേഹം സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ മലബാര്‍ കാന്‍സര്‍ സെന്ററിനുവേണ്ടി 26 കോടിയോളം രൂപ പിരിച്ചതായി അറിയിച്ചിരുന്നതായി സി ബി ഐ പരാമര്‍ശിച്ചിട്ടുണ്ട്. ഇത് ദുരൂഹതയുണ്ടാക്കുന്നതാണ്.



ശര്‍മ്മയും വി എസുമാണിതിനു പിന്നില്‍ എന്നു, സഖാക്കള്‍ പറയാത്തതാണു ചിലര്‍ക്ക് വിഷമം . ആരൊക്കെയാണു പിന്നിലെങ്കിലും, സി എ ജി കണ്ടെത്തിയ സത്യങ്ങള്‍ സത്യങ്ങളല്ലാതാവുന്നില്ല. അതിനെ അടിസ്ഥാനപ്പെടുത്തി സി ബി കണ്ടെത്തിയതും സത്യങ്ങള്‍ തന്നെ.

Unknown said...
This comment has been removed by the author.
Unknown said...

അങ്കിള്‍ ഒരു ഓഫും തിരുത്തും: പരിയാരം പോലെയല്ല മലബാര്‍ ക്യാന്‍സര്‍ സൊസൈറ്റി. മുന്‍പ് സൂരജിന്റെ വിശദീകരണം താങ്കളില്‍ തെറ്റ്ധാരണ ഉണ്ടാക്കിയിട്ടുണ്ട്.Kerala State Co-operative Hospital Complex and Centre for Advanced Medical Services Ltd. എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനമാണ് പരിയാരം. ആ സഹകരണസ്ഥാപനത്തിന്റെ കീഴില്‍ മറ്റൊരു ചാരിറ്റബ്‌ള്‍ സൊസൈറ്റി Advanced College of Medical Sciences (ACME). ഈ ACME എന്ന സൊസൈറ്റിയാണ് മെഡിക്കല്‍ കോളേജ് നടത്തുന്നത്. അതായത് മെഡിക്കല്‍ കോളേജ് നടത്തുന്ന സൊസൈറ്റിയും ആസ്പത്രി കോമ്പ്ലക്സും മേല്‍പ്പറഞ്ഞ സഹകരണസ്ഥാപനത്തിന്റേതാണ്. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ചാരിറ്റബ്‌ള്‍ സൊസൈറ്റി മാത്രമാണ്. താങ്കള്‍ക്ക് വ്യത്യാസം മനസ്സിലായിക്കാണുമെന്ന് കരുതുന്നു.

പിന്നെ താങ്കള്‍ ചോദിക്കുന്നു:“ഈ ആശുപത്രി സര്‍ക്കാരിന്റെ ഭാഗമാക്കിയാല്‍ പോരായിരുന്നോ” എന്ന്. മതി. പക്ഷെ അങ്ങനെ വരുമ്പോള്‍ ഈ കരാറില്‍ പിണറായിക്കെന്ത് താല്പര്യം? ആശുപത്രിയുടെ കര്യം തന്നെ ഉദിക്കുകയില്ലല്ലൊ. എല്ലാ ശ്രദ്ധയും വൈദ്യതപദ്ധതിയില്‍ മാത്രം കേന്ദ്രീകരിക്കുമല്ലൊ. കിട്ടുന്ന ഗ്രാന്റും അതിന് മാത്രമല്ലെ ചെലവഴിക്കുകയുള്ളു.

എനിക്ക് ഇതെല്ലാം വായിച്ചിട്ട് ഒരു സംശയം. എന്തിനാണ് ഈ MOU ആറാറ് മാസം കൂടുമ്പോള്‍ പുതുക്കേണ്ടതും പുതുക്കാത്തതിനാല്‍ ക്യാന്‍സല്‍ ആകുന്നതുമായ ഒരു സാഹചര്യം? ആദ്യം തന്നെയോ അല്ലെങ്കില്‍ ഒന്നാമത്തെയോ രണ്ടാമത്തെയോ പുതുക്കലിലോ എന്ത്കൊണ്ടത് ഒരു കരാറാക്കി മാറ്റിക്കൂടായിരുന്നു? ഇന്നലെ പിണറായി പറയുന്നത് കേട്ടു: യു.ഡി.എഫ്. ധാരണപത്രം പുതുക്കിപ്പുതുക്കിപ്പോകാത്തത് കൊണ്ടാണ് ഗ്രാന്റ് നഷ്ടമായതെന്ന്. എന്തിനങ്ങനെ പുതുക്കിപ്പുതുക്കി പോകാനാക്കണം?

kaalidaasan said...

പണികഴിഞ്ഞിട്ട് കമ്പ്ലീറ്റ് സാധനങ്ങളും ഉപയോഗശൂന്യമായി എന്നോ പ്രോജക്റ്റേ പൊളിഞ്ഞെന്നോ അവിടങ്ങളില്‍ നിന്ന് പിന്നെ വൈദ്യുതിയേ ഉണ്ടാക്കാനായില്ലെന്നോ തെളിയിക്കാനായാല്‍ ചിലവാക്കിയ 374 കോടിയോളം രൂപ അങ്ങനെ തന്നെ വെള്ളത്തിലായി എന്ന് ഉറപ്പിക്കാം. അങ്ങനെയാണോ അങ്കിള്‍ ഈ പദ്ധതിയില്‍ സംഭവിച്ചത് ?

പണികഴിഞ്ഞപ്പോള്‍ കംപ്ളീറ്റ് സാധനങ്ങളും ഉപയോഗശൂന്യമയി എന്നോ, പിന്നെ വൈദ്യുതിയേ ഉണ്ടാക്കാനായില്ലെന്നോ ആരും പറഞ്ഞില്ല.

നവീകരണം നടത്തുന്നത് വെറുതെ ഒരു തമശക്കല്ല. ഉപകരണങ്ങള്‍ തേയ്മാനം സംഭവിച്ചോ , കേടുപാടുകള്‍ പറ്റിയോ കാര്യക്ഷമമായി പ്രവര്‍ത്തിക്കാതാകുമ്പോഴാണത് ചെയ്യുന്നത്. 100 % കര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരുപകരണവും , പഴയതായി എന്നത് കൊണ്ട് അരും മാറ്റി വക്കില്ല. നാളെ പൊളിഞ്ഞു വീഴുമെന്നുള്ള പേടി കൊണ്ടും ആരും മാറ്റി വക്കില്ല. ഒരു ജെനറേറ്റര്‍ പ്രവര്‍ ത്തിക്കാതായല്‍ മുല്ലപ്പെരിയാര്‍ പൊട്ടുന്ന പോലെ ഒരു ദുരന്തവും സംഭവിക്കില്ല.

അപവാദങ്ങള്‍ ഉണ്ടാകാം . ഗംഗാധരന്‍ മന്ത്രിയായിരുന്നപ്പോള്‍ അനാവശ്യമായി പൈപ്പുകള്‍ വാങ്ങി നാടു നീളെ കുഴിച്ചിട്ടു എന്ന് കേട്ടിട്ടുണ്ട്. എന്തായലും അതു പോലത്തെ ഒരഭ്യാസമായിരുന്നില്ല ലാവലിന്‍ കരാറു വഴി ചെയ്തത്.

അറ്റകുറ്റപണി ചെയ്യണോ നവീകരിക്കണോ എന്നതായിരുനു ചോദ്യം . വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ള എഞ്ചിനീയര്‍മാരോട് അഭിപ്രായം ചോദിച്ചാണ്, ബാലാനന്ദന്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ മെച്ചം നവീകരിച്ചാല്‍ കിട്ടില്ല, എന്ന് കണ്ടെത്തിയത്. ബാലാനന്ദന്‍ പറഞ്ഞത് ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞു.

നവീകരണത്തിനു വേണ്ടി അധികമായി ചെലവാക്കിയ പണം വെറുതെയായി. ഉപകരണങ്ങള്‍ പലതും നിലവാരം കുറഞ്ഞതായതു കൊണ്ട് പിന്നെയും പണച്ചെലവും വൈദ്യുതി നഷ്ടവും ഉണ്ടായി.

kaalidaasan said...

സിഎജി റിപ്പോര്‍ട്ടെഴുതിയ കാലത്ത് മഴ കുറവായിരുന്നുവെന്നും മഴ കിട്ടിയപ്പോള്‍ ഉത്പാദനം കൂടിയെന്നുമാണ് സഖാക്കളുടെ വാദം. അത് പൊളിക്കാനാവശ്യമായ കണക്കൊന്നും ആരും എഴുതിയും കണ്ടില്ല.

ആധികാരികമായി എഴുതുമ്പോള്‍, പന്നിയാര്‍, ചെങ്കുളം, പളളിവാസല്‍ പദ്ധതികളുടെ രണ്ടു ഘട്ടങ്ങളിലെയും - നവീകരണത്തിന് മുമ്പും ശേഷവും - ഉത്പാദനത്തിന്റെ ഇതുവരെയുളള കണക്ക് വര്‍ഷം തികച്ച് എഴുതണം.


സി എ ജിയുടെ റി പ്പോര്‍ ട്ടില്‍ കണക്കുകള്‍ ഉണ്ടല്ലോ. സി എ ജിയുടെ റി പ്പോര്‍ ട്ടില്‍ കണക്കുകള്‍ ഉണ്ടല്ലോ. സി എ ജി റിപ്പോര്‍ ട്ട് വായിച്ചവര്‍ ക്കെല്ലാം അത് മനസിലായി.അത്
ഇവിടെ വായിക്കാം




അനുഛേദം, 3.29 ല്‍ 1994 മുതല്‍ 2005 വരെ ഉള്ള മഴയുടെ കണക്കും ഉത്പ്പാദിപ്പിച്ച വൈദ്യുതിയുടെ കണക്കും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

94/95 ല്‍ 4277 എം എം മഴ കിട്ടി 555 എം യു വൈദ്യുതി ഉത്പാദിപിച്ചു.


99/2000 ല്‍ 6124 എം എം മഴ കിട്ടി , 476 എം യു വൈദ്യുതി ഉത്പ്പാദിപ്പിച്ചു.

04/05 ല്‍ 5607 എം എം മഴ കിട്ടി 533 എം യു വൈദ്യുതി ഉത്പാദിപ്പിച്ചു

kaalidaasan said...

അമ്പതു കൊല്ലത്തെ ഉത്പാദനം ലക്ഷ്യമിട്ട് നടത്തിയ ഒരു നവീകരണ പദ്ധതിയെ അഞ്ചുകൊല്ലം തികയും മുമ്പെ തയ്യാറാക്കിയ സിഎജി റിപ്പോര്‍ട്ട് വെച്ച് അളക്കുന്നതില്‍ എന്ത് യുക്തിയെന്നും മനസിലാകുന്നില്ല.

ഇതു റബറു കുഴിച്ചു വക്കുന്നപോലെയാണെന്നുള്ള വിശദീകരണം കേട്ടാല്‍ ആരും ചിരിച്ചു പോകും. റബറു വച്ചിട്ട് അടുത്തകൊല്ലം ഉത്പാദനം കിട്ടിയില്ല എന്നു പറയുന്നത് പോലെ ഇത് ലഘൂകരിക്കുന്നത് വിഡ്ഡിത്തമല്ലേ?

അണകെട്ടും മറ്റാനുസരികളും വര്‍ഷങ്ങളായി അവിടെയുണ്ട്. വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്തിരുന്നു. ആകേക്കൂടി ചെയ്ത പണി യന്ത്രങ്ങള്‍ മാറ്റി വക്കുക എന്നതു മാത്രം . യന്ത്രങ്ങള്‍ ഘട്ടം ഘട്ടമായി മറ്റി വച്ച് , 10 വര്‍ഷം കൊണ്ട് പൂര്‍ണ്ണതോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കലായിരുനില്ല ലാവലിന്റെ ജോലി.

പുതിയ അണകെട്ട് നിര്‍മ്മിച്ച് വൈദ്യുതി ഉതപാദ്പ്പിക്കലായിരുന്നു ലാവലിന്റെ ജോലി എന്ന തരത്തില്‍ വിശകലനം നടത്തിയാല്‍ ആരും കുഴഞ്ഞു പോകയേ ഉള്ളു.

അണക്കെട്ടില്‍ വെള്ളമുണ്ടെങ്കില്‍ , സാധന സാമഗ്രികള്‍ മാറ്റി വക്കുന്ന പണി പൂര്‍ത്തിയാകുന്ന അന്നു മുതല്‍ ,അതുപയോഗിച്ച് പരമാവധി വൈദ്യുതി ഉത്പാദിപിക്കണമെന്നത് സാമാന്യബുദ്ധി. വെള്ളം ഒഴുക്കി ടര്‍ബൈന്‍ കറക്കുക എന്നതാണിതില്‍ നടക്കുന്ന ഒരേയൊരു സംഗതി.

ഇതിനു അഞ്ചറുകൊല്ലം നീണ്ടുനില്‍ക്കുന്ന എന്തോ രാസ പ്രവര്‍ത്തനം നടന്ന്, ആണവനിലയം പോലെ ക്രിട്ടിക്കാലിറ്റി എത്തണമെന്നൊക്കെ വാദിക്കുന്നവര്‍ക്ക് ഒരു ജല വൈദ്യുത പദ്ധതി എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നത് എന്നൊനുമറിയുന്നുണ്ടാവില്ല.

കാഴ്‌ചക്കാരന്‍ said...

ആദ്യഭാഗവും ഉത്തരവാദിത്വമുള്ള അതിന്റെ ചില കമന്റുകളും വായിച്ചു. അങ്കിള്‍ ഇവിടെ ഇങ്ങിനെ തുടരുന്നത്‌ ഉചിതം തന്നെ. എല്ലാ വിഷയങ്ങളും എന്ന പോലെ ഈ വിഷയത്തേയും സമീപിക്കുന്നവരുടെ താല്‍പര്യം എന്തെന്നത്‌ പരമ പ്രധാനമാണ്‌. അങ്കിള്‍ പൊതു താല്‍പര്യമുള്ള, സമൂഹത്തില്‍ നന്മ പുലരാന്‍ ആഗ്രഹിക്കുന്ന ആളായാണ്‌ വിഷയത്തെ സമീപിക്കുന്നതെങ്കില്‍ മറ്റു പലരും പാര്‍ട്ടി അടിമബോധം കൊണ്ടും ഗ്രുപ്പൂ താല്‍പര്യങ്ങള്‍ക്കും വേണ്ടിയാണ്‌ വാക്കുകള്‍ ഉപയോഗിക്കുന്നത്‌ എന്ന കാര്യം പെട്ടെന്ന്‌ മനസ്സിലാവും. അങ്ങിനെയുള്ളവര്‍ അങ്കിളിനെപോലെ വസ്‌തുതകള്‍ പറയുകയല്ല, അസത്യമെന്ന്‌ സ്വയം ബോദ്ധ്യമുണ്ടെങ്കിലും വെറും ന്യായീകരണങ്ങള്‍ വിളമ്പുകയാണ്‌.. അവര്‍ രാശിചക്രം നിരത്തി ഊഹാപോഹങ്ങളും നിഗമനങ്ങളും പ്രവചനങ്ങളും നടത്തും. അങ്ങിനെയൊക്കെ പ്രവചനങ്ങള്‍ നടത്തുന്ന ഈ "പ്രശ്‌നക്കാരന്‍" തന്നെയാവാം ചിലപ്പോള്‍ യഥാര്‍ത്ഥ പ്രശ്‌നക്കാരന്‍. ഇ.എം.എസ്സിന്‌ പ്രായാധിക്യം വന്നതിനുശേഷം കേരളരാഷ്ട്രീയത്തിലെ അവിഹിത ബന്ധങ്ങള്‍ക്ക്‌ സി.പി.എമ്മും. കണ്ണിചേരുകയാണ്‌ ഉണ്ടായത്‌. അങ്ങിനെ എന്തെല്ലാം കഥകള്‍ മലയാളി കേട്ടു കഴിഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ടു തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൂറേ കാലം ഒന്നും മിണ്ടാതിരുന്നതിന്റെ രഹസ്യം ഇതൊക്കെ തന്നെയല്ലെ. ജീര്‍ണ്ണത അങ്ങിനെ അതിന്റെ മൂര്‍ദ്ധന്യത്തിലേക്ക്‌ നിങ്ങികൊണ്ടിരിക്കുകയാണ്‌. അതിനിടക്ക്‌ ഈ ചെളിവാരിയെറിയലുകളിലും മുണ്ടു പൊക്കി കാണിക്കലിലും പല സത്യങ്ങളും പുറത്തു വരുന്നു എന്നു മാത്രം. എന്നാല്‍ പൊതുജന ശത്രുക്കളായി മാറിയ ഇവര്‍ പിന്നീട്‌ ഒന്നാവുകയും ചെയ്യും.

കാന്‍സര്‍ സെന്റര്‍ കരാറുമായി ബന്ധപ്പെട്ട്‌ "പ്രതികളുടെ" ന്യായീകരണം മാത്രമാണ്‌ പിണറായി പറയുന്നതും ലാവ്‌ലിന്‍ കമ്പനി പറയുന്നതും. അതെങ്ങിനെ മുഖവിലക്കെടുക്കും ? മന്ത്രിസഭ നിയമിച്ച കമ്മീഷന്‍ തലവന്‍ ബാലാനന്ദന്‍ ആ സമയത്തു പറഞ്ഞ വാക്കുകള്‍ 'ഇന്ത്യാ വിഷന്‍" ക്ലിപ്പിംഗായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്‌. അതു പ്രകാരം പിണറായിക്ക്‌ ഒഴിഞ്ഞുമാറാന്‍ പറ്റില്ല.

(പിന്നെ വൈദ്യൂതി കണക്കുകള്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. നാളെ അതും പൊക്കി പ്പിടിച്ചാവും മാരീചന്റെ വരവ്‌)

kaalidaasan said...

യു.ഡി.എഫ്. ധാരണപത്രം പുതുക്കിപ്പുതുക്കിപ്പോകാത്തത് കൊണ്ടാണ് ഗ്രാന്റ് നഷ്ടമായതെന്ന്. എന്തിനങ്ങനെ പുതുക്കിപ്പുതുക്കി പോകാനാക്കണം?

ഉത്തരം ലളിതം. ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിവായിക്കിട്ടാന്‍.

നമ്മളൊക്കെ ചോദിച്ച ഒരു ചോദ്യമില്ലേ? എന്തുകൊണ്ട് ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം ലാവലിന്‍ കരാറിന്റെ ഭാഗമാക്കിയില്ല?. അത് മാനപൂര്‍വ്വമാക്കാതിരുന്നതാണ്. വൈദ്യുതി കരാറിന്റെ ഭാഗമയി ക്യാന്‍സര്‍ അശുപത്രിക്കുള്ള സഹായം മേടിച്ചാല്‍, അത് വൈദ്യുതി നിയമത്തിന്റെ ലംഘനമാകും എന്നു പറഞ്ഞ ആളുടെ തല പരിശോധിക്കേണ്ടതാണെന്ന് പിണറായി അഭിപ്രായപെട്ടിരുന്നല്ലോ. അതു കഴിഞ്ഞപ്പോഴണ്, പിണറായിക്ക് ബുദ്ധിയുദിച്ചത്. അങ്ങനെ ആക്കിയാല്‍ അത് നിയമ ലംഘനമാകും . അത് പ്രോസിക്യൂഷന്‍ ക്ഷണിച്ചു വരുത്തും ,പ്രത്യക്ഷമായി. കരാറുണ്ടാക്കിയിരുന്നെങ്കിലും ഒരു പക്ഷെ നിയം ലംഘനം ആകുമായിരുനു. അല്ലെങ്കില്‍ ആ ധനസഹായം വേറെ ഏതെങ്കിലും വകുപ്പില്‍ പെടുത്തണമായിരുന്നു. പക്ഷെ ഇത് ലാവലിന്‍ കരാറിന്റെ ഭാഗമാണെന്നത് രേഖപ്പെടുത്തപ്പെട്ട സംഗതിയാണ്. അതു കൊണ്ട് നിയമപരമായി നില നില്‍ക്കുന്ന ഒരു കരാറിനു പകരം , നിയമപരമയി നില നില്‍ക്കാത്ത, ഒരു എം ഓ യു വില്‍ ഒതുക്കി. ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എന്ന മട്ടില്‍ ചെയ്ത ഒരു ചെയ്ത്ത്. ക്യാന്‍സര്‍ സെന്ററിന്റെ പണിയും ധനസഹായവും ഒരു മന്ത്രിസഭയുടെ കാലവധിക്കുള്ളില്‍ കിട്ടണമെന്നും പിണറായിക്കുദ്ദേശ്യമുണ്ടായിരുന്നില്ല. അതു കൊണ്ടാണ്, എല്‍ ഡി എഫ് മന്ത്രിസഭയുടെ കാലത്ത് ഒരു കരാറുണ്ടാക്കണമെന്ന് പിണറായിക്ക് തോന്നാത്തത്. അതു വരെയുള്ള കേരളത്തിലെ രാഷ്ട്രീയ കാലവസ്ഥയനുസരിച്ച്, ആ ബാധ്യത യുന്‍ ഡി എഫില്‍ ചെന്നു ചേരുമെന്ന് പിണറായിക്ക് നന്നായി അറിയാമായിരുന്നു. ആ അറിവാണ്, ഇപ്പോള്‍ കടവൂര്‍ ശിവദാസനില്‍ എത്തി നില്‍ക്കുന്നത്. പിണറായിക്ക് മാത്രമല്ല , ലാവലിനും അതറിയാമായിരുന്നു. അതിന്റെ തെളിവ് അവരുടെ വെബ് സൈറ്റില്‍ .

പിണറായി ഒപ്പിട്ട ആദ്യ എം ഒ യുവില്‍ ധനസഹായം ഉറപ്പാക്കും എന്നാണെഴുതിയിരുന്നത്. അദ്ദേഹം തന്നെ ഒപ്പിട്ട രണ്ടാമത്തെ എം ഒ യുവില്‍ ധനസഹയം ലഭ്യമാക്കാന്‍ ശ്രമിക്കും എന്നാക്കി മാറ്റി. ഇത് ചെയ്തതാരാണ്? ശര്‍മ്മയോ , വി എസോ, കടവൂരോ?

ജിവി/JiVi said...

ദൈവമേ, കഴിഞ്ഞ പോസ്റ്റില്‍ ഇരുന്നൂറിനപ്പുറം പോസ്റ്റുകളില്‍ ചര്‍ച്ചിച്ചിട്ടും വഞ്ചി തിരുനക്കരെതന്നെ. 374 അല്ല 389 അല്ല 330 കോടി നഷ്ടം എന്നുതന്നെ ഇപ്പൊഴും തര്‍ക്കം!!!

Suraj said...

ജിവി മാഷേ :))

ഇരുന്നൂറ്റിചില്വാനം കമന്റു കഴിഞ്ഞിട്ടും പല ബോട്ടുകളും വെള്ളം ഒഴുകിപ്പോയതറിഞ്ഞിട്ടേയില്ല...

അങ്കിളേ, ഒക്കുമെങ്കില്‍ കഴിഞ്ഞ പോസ്റ്റിന്റെ കമന്റുകളും പ്രസക്തമെന്ന്‍ അങ്കിളിനു തോന്നുന്ന സംവാദങ്ങളും ഒന്ന് സംഗ്രഹിക്കാവോ. ഇവിടെ പലര്‍ക്കും നേരം വെളുത്തിട്ടില്ല. രണ്ടരക്കിലോമീറ്റര്‍ കമന്റുകള് വായിച്ചിട്ടും ചവച്ച മുറുക്കാന്‍ തന്നെ പിന്നേം പിന്നേം ചവച്ചോണ്ടിരിക്കുന്നതും കണ്ടിട്ട്....

abhilash attelil said...

അങ്കിളേ ഒരു കാര്യം സൂചിപ്പിക്കട്ടെ 330കോടി രൂപ നഷ്ടം വന്നു എന്ന് പറഞ്ഞതു ശരിയാണൊ?ബാലാനന്ദന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ 100 കോടി ചെലവ് വരില്ലേ?പിന്നെ ബാലാനന്ദന്‍ റിപ്പോര്‍ട്ടില്‍ ലാവലിന്‍ ചെയ്ത പണി മൂലം കൂടുതല്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഉല്പാദിപ്പിക്കാന്‍ തല്‍കാലം 100 കോടി ചെലവ് വരുന്ന അറ്റകുറ്റ പണികള്‍ നടത്തിയാല്‍ മതി എന്നാണ്.അപ്പോഴും കണ്സല്ട്ടന്സി ചാര്‍ജായി ലാവലിന് 24കോടി കൊടുക്കണം. അപ്പോള്‍ 330കോടിയില്‍ നിന്നു 124കോടി കുറയ്ക്കണം. പിന്നെയുമുണ്ട് കുറക്കാന്‍ ക്യാന്‍സര്‍ സെന്ററിനു കിട്ടിയ 12കോടി കുറയ്ക്കണം.പിന്നെ ഇതിനുള്ള കോടികള്‍ പലിശയക്കു തന്നത് ലവലിനാണ്.കൊടുത്ത പലിശ കുറയ്ക്കണം.(എത്രയെന്നു കറക്റ്റ് കണക്കറിയില്ല). ബാലാനന്ദന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ വേറൊരു പഠന റിപ്പോര്‍ട്ട് ഉണ്ടാക്കണം(ബാലാനന്ദന്‍ കമ്മറ്റി ഈ പദ്ധതിയെ കുറിച്ചു മാത്രം പഠിക്കാനുള്ള കമ്മറ്റി അല്ലായിരുന്നു )അതിനുള്ള ചെലവ് കുറയ്ക്കണം.പിന്നെ പുതിയ കണ്സല്ട്ടന്‍സി ചാര്‍ജ് കുറയ്ക്കണം.പിന്നെ പുതിയ പദ്ധതിയക്ക്‌ വരുന്ന കാല താമസം.ഒരു മൂന്ന് വര്‍ഷം എന്ന് കൂട്ടാം. അതിനിടയക്ക്‌ കൂടുന്ന മേടീരിയാല്‍ കോസ്റ്റും ലേബര്‍ ചാര്‍ജും. അത് കുറക്കണ്ടേ? ആ മൂന്ന് വര്‍ഷം കൂടുതലായി ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില കുറക്കണ്ടേ?(നവീകരണത്തിന് മുമ്പു ഉത്പാദിപ്പിച്ചത് 355മില്ലിയന്‍ യുനിട്ടയിരുന്നെങ്കില്‍ അതിന് ശേഷം അത് 587മില്ലിയന്‍ യൂനിട്ടാണ് എന്നാണ് ആര്യാടന്‍ മന്ത്രി ആയിരുന്നപ്പോള്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് )ഇതിന്റെ കൂടെ കടവൂര്‍ കരാര്‍ പുതുക്കിയാല്‍ കിട്ടുനതെന്തും അത് കുറക്കണ്ടേ?കടവൂര്‍ ഒരു പ്രാവശ്യം പുതുക്കിയത് പിന്നീട് പുതുക്കാത്തത് എന്തിനായിരുന്നു?സി ഐ ജി റിപ്പോര്‍ട്ടിന്റെ ഈ ഭാഗം വായിക്കുക There were no records available to show that
further funding was made towards the project (April 2005). The MOU has
also not been renewed after March 2002 for reasons not on record.
അവസാനമായി കരാര്‍ പുതുക്കിയത് March 2002 നാണ്.എന്തിനാണ് കടവൂര്‍ എങ്ങനെ ചെയ്തത്.ഒന്നും കിട്ടാത്തതിലും നല്ലതല്ലേ എന്തെങ്കിലും കിട്ടുന്നത്. ഏത് പുതുക്കിയ സമയം വരെ ക്യാന്‍സര്‍ സെന്ററിനു പണം കിട്ടിയിരുന്നു.കടവൂരിന്റെ കാലത്തു 84ലക്ഷം കിട്ടുകയും അത് കൊണ്ടു പണിത ബ്ലഡ്‌ ബാങ്ക് ഉത്ഖടനം ചെയ്തത് ആന്റനിയുമാണ്. ഒരു കാര്യം കൂടി ഓര്‍ക്കണം കാര്‍ത്തികേയന്റെ ഭരണകാലത്ത്‌ ഏര്‍പ്പെട്ട 14 കരാറുകള്‍ ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിലാണ്‌.എന്നാല്‍ പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്ത്‌ ഒരൊറ്റ പുതിയ വൈദ്യുതി പ്രോജക്ടും ധാരണാപത്ര സമ്പ്രദായത്തില്‍ ആവിഷ്‌കരിച്ചിട്ടില്ല. അത് കൂടി ഓര്‍ക്കണം.

അങ്കിള്‍ said...

അനോണി പറഞ്ഞ (കമന്റ് 10) 13 കോടി രൂപയെന്നത് മന്ത്രി ബേബിയുടെ ലേഖനത്തിലുള്ളതു മായി ഒത്തു വരുന്നു. ആ ലേഖനത്തില്‍ ഒരിടത്ത് 15 കോടിയെന്നു പറയുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ കത്ത് ഉദ്ധരിക്കുന്നിടത്ത് 13 കോടിയാണെന്നാണ് എഴുതിയിരിക്കുന്നത്.

അപ്പോള്‍ 13 കോടി കിട്ടിയെന്നുറപ്പിക്കാമെന്നു വിജാരിച്ചപ്പോഴാണ് മലബാര്‍ കാന്‍സര്‍ സെന്ററിനുവേണ്ടി 26 കോടിയോളം രൂപ പിരിച്ചതായി അറിയിച്ചിരുന്നതായി സി ബി ഐ പരാമര്‍ശിച്ചിട്ടുണ്ടെന്നു പറയുന്നത് (കമന്റ് 15). അതും ലാവലിന്‍ കമ്പനിയുടെ വൈസ് പ്രസിഡണ്ടായ ക്ളോഡ് ട്രെന്റല്‍ അറിയിച്ചിരിക്കുന്നുവെന്നാണ്. അതു വിശ്വസിക്കാന്‍ പ്രയാസം. കാരണം, എങ്ങനെ ഗുണിച്ചാലും ലാവലിന്റെ വിശദീകരണകുറിപ്പിലുള്ള C$ 4.44 M, ഇരുപത്തിയാറ് കോടിയോളം എത്തുന്നില്ല.

അപ്പോള്‍ തല്‍ക്കാലം 4.44 M കനേഡിയന്‍ ഡോളര്‍ കിട്ടിയെന്നേ നമുക്കുറപ്പിക്കാന്‍ കഴിയൂ.

അങ്കിള്‍ said...

അഭിലാഷേ കമന്റ് 13 നോക്കു. 330 കോടിയുടെ കാര്യം അവിടെ പറഞ്ഞിട്ടുണ്ട്.

മാര്‍ച്ച് 2002 നു ശേഷം Mou പുതുക്കാത്തതിനു കാരണം ഒന്നും രേഖകളില്‍ കാണുന്നില്ലെന്ന് സി.ഏ.ജി തന്നെ പറയുന്നുണ്ടല്ലോ. നമുക്ക് ഊഹിക്കാനല്ലേ പറ്റൂ. കാളിദാസന്റ് കമന്റില്‍ (23) അവസാനത്തെ പാരഗ്രാഫ് നോക്കൂ. കെ.പി.എസ് ന്റെ കമന്റിന്റെ (18) അവസാനഭാഗവും പ്രസക്തമല്ലേ. കമന്റ് 16 ലെ 11 മത്തെ കാര്യവും വായിച്ചു നോക്കാം. ഇതൊക്കയേ എനിക്കും പറയാനുള്ളൂ.

kaalidaasan said...

അപ്പോള്‍ 13 കോടി കിട്ടിയെന്നുറപ്പിക്കാമെന്നു വിജാരിച്ചപ്പോഴാണ് മലബാര്‍ കാന്‍സര്‍ സെന്ററിനുവേണ്ടി 26 കോടിയോളം രൂപ പിരിച്ചതായി അറിയിച്ചിരുന്നതായി സി ബി ഐ പരാമര്‍ശിച്ചിട്ടുണ്ടെന്നു പറയുന്നത് (കമന്റ് 15). അതും ലാവലിന്‍ കമ്പനിയുടെ വൈസ് പ്രസിഡണ്ടായ ക്ളോഡ് ട്രെന്റല്‍ അറിയിച്ചിരിക്കുന്നുവെന്നാണ്. അതു വിശ്വസിക്കാന്‍ പ്രയാസം. കാരണം, എങ്ങനെ ഗുണിച്ചാലും ലാവലിന്റെ വിശദീകരണകുറിപ്പിലുള്ള ച്$ 4.44 മ്മ്, ഇരുപത്തിയാറ് കോടിയോളം എത്തുന്നില്ല.

അങ്കിളേ,

പിരിച്ചെടുക്കുന്നതും കൊടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ലാവലിന്‍ ഒരു ഔദ്യൊഗിക രേഖയിലും പറഞ്ഞതല്ല. സി ബി ഐ റിപ്പോര്‍ട്ട് ചെയ്ത ഒരു കത്തിലെ കാര്യമാണത്. അതിന്റെ അര്‍ത്ഥം , അവര്‍ പണം സ്വരൂപിക്കുന്നുണ്ട് എന്നു മാത്രമേ ഉള്ളു. ക്യാന്‍സര്‍ സെന്ററിനു വേണ്ടി നല്‍കാമെന്നോ നല്‍കിയെന്നോ അതിനര്‍ത്ഥമില്ല.


CD 4,44 M ലാവലിന്‍ ഔദ്യോഗികമായി ക്യാന്‍സര്‍ സെന്ററിനു വേണ്ടി നല്‍കിയ തുകയാണ്. അതില്‍ തന്നെ അവര്‍ സ്വന്തം അക്കൌണ്ടില്‍ നിന്നും നല്‍കിയ തുകയും പറയുന്നുണ്ട്. സ്വന്തം ആസ്തിയില്‍ നിന്നും എന്തെങ്കിലും നല്‍കാമെന്ന് അവര്‍ സമ്മതിച്ചിരുന്നതായി എനിക്കറിവില്ല. ഞാന്‍ മനസിലാക്കിയത് അവര്‍ ഈ ധനസഹായം വിവിധ ഏജന്‍സികളില്‍ നിന്നും സമഹരിച്ച് നല്‍കുമെന്നാണ്.

കെ said...

അങ്കിള്‍,
വസ്തുതകളില്‍ നിന്ന് നിഗമനങ്ങളിലേയ്ക്കെത്തുമ്പോള്‍ സ്വന്തം രാഷ്ട്രീയവും മുന്‍വിധികളും വെളിപ്പെടുന്നത് അപരാധമല്ല. സംവാദത്തിലും വാദപ്രതിവാദങ്ങളിലും അതൊക്കെ പുതുമയോ ഒഴിവാക്കാവുന്നതോ അല്ല. ഉദാഹരണത്തിന് ഈ കമന്റില്‍ അങ്കിളെഴുതിയ താഴെ പറയുന്ന വാചകം അത്ര നിഷ്കളങ്കമല്ലെന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ട്.

പകരം 100 കോടി രൂപക്ക് തീര്‍ക്കാമായിരുന്ന ഒരു പദ്ധതി 374 കോടിയോളം മുടക്കി ചെയ്യേണ്ടിവന്നു എന്നതാണ് ശരി.

നൂറു കോടിക്ക് തീര്‍ക്കാമായിരുന്നുവെന്ന് വിധി പറ‍ച്ചിലിന് എന്താണ് അടിസ്ഥാനം? "നൂറുകോടിക്ക് തീര്‍ക്കാമായിരുന്ന പദ്ധതി"യെന്ന് ഖണ്ഡിതമായി എഴുതുമ്പോള്‍ സന്നിവേശിപ്പിക്കുന്ന "ആധികാരികത"യ്ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ട്. അത്തരമൊരു കാര്യം ആധികാരികമായി പറയേണ്ടത് ആരാണെന്ന ചോദ്യം പ്രസക്തമാകുന്നത് അങ്ങനെയാണ്. ഞാനോ അങ്കിളോ സൂരജോ കിരണോ ഒന്നുമല്ല, "നൂറു കോടിക്ക് തീര്‍ക്കാമായിരുന്ന" എന്ന പ്രസ്താവന നടത്തേണ്ടത്. (ആര്‍ക്കും നടത്താമെന്നത് വേറെ കാര്യം)

374 കോടി മുടക്കി 50 വര്‍ഷത്തെ കാലദൈര്‍ഘ്യം ലക്ഷ്യമിട്ട് പൂര്‍ത്തിയാക്കിയ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി കിട്ടാന്‍ 100 കോടിയുടെ ചെലവേ വേണ്ടിയിരുന്നുളളൂവെന്ന് പറയേണ്ടത് വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട, ജലവൈദ്യുത പദ്ധതികളുടെ ആധുനീകരണത്തിലോ നവീകരണത്തിലോ മുന്‍പരിചയമോ വൈദഗ്ധ്യമോ ഉളളവരാണ്. പന്നിയാര്‍, ചെങ്കുളം, പളളിവാസല്‍ പദ്ധതികളുടെ ആധുനീകരണവുമായി ബന്ധപ്പെട്ട് അത്തരം പഠനങ്ങളെവിടെയെങ്കിലും നടന്നിട്ടുണ്ടോ? ഏതെങ്കിലും വിദഗ്ധന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ?

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് അങ്കിളിന്റെ ആധികാരിക രേഖയെങ്കില്‍ യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ബാലാനന്ദന്‍ കമ്മിറ്റിയില്‍ ഇത്തരം കാര്യങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ച ആരെങ്കിലുമുണ്ടായിരുന്നുവെന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. ഏതാണ്ട് 25 പേരടങ്ങിയ ആ കമ്മിറ്റിയില്‍ കെഎസ്ഇബിയിലെ യൂണിയന്‍ നേതാക്കളായിരുന്നു ഭൂരിപക്ഷവും.

കെട്ടിടം നിര്‍മ്മിക്കാനുളള സാങ്കേതികോപദേശം മേസ്തിരിമാരില്‍ നിന്നോ എഞ്ചിനീയര്‍മാരില്‍ നിന്നോ സ്വീകരിക്കുന്നത് മനസിലാക്കാം. പക്ഷേ, കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ നേതാക്കന്മാരെ ആരും വീടുവെയ്ക്കാന്‍ നിയോഗിക്കാറില്ലല്ലോ. രണ്ടും രണ്ടു പണിയാണ്. അതുകൊണ്ടു തന്നെയാവണം, പന്നിയാര്‍, ചെങ്കുളം, പളളിവാസല്‍ പദ്ധതികളുടെ നവീകരണം സംബന്ധിച്ച ബാലാനന്ദന്‍ കമ്മിറ്റി നിര്‍ദ്ദേശം സര്‍ക്കാര്‍ തളളിയത്.

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മറ്റു പല നിര്‍ദ്ദേശങ്ങളും അന്നത്തെ സര്‍ക്കാര്‍ സ്വീകരിച്ചുവെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണങ്ങളില്‍ നിന്ന് വെളിപ്പെടുന്നത്. ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടു പോലും തളളിക്കളയുന്ന നാട്ടില്‍ കുറേ ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടോ അതിലെ നിര്‍ദ്ദേശങ്ങളോ മന്ത്രിസഭ ചോദ്യം ചെയ്യാതെ അംഗീകരിച്ചു കൊളളണമെന്ന് ശഠിക്കാന്‍ ഇതെന്താ, വെളളരിക്കാപ്പട്ടണമോ? എന്നാല്‍ പിന്നെ ഇവിടെ ഭരിക്കാന്‍ ആരുടെയെങ്കിലും നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചാല്‍ പോരേ. തന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് ബാലാനന്ദനില്ലാതിരുന്ന വേവലാതി മറ്റു പലര്‍ക്കും കാണുമ്പോള്‍ ചിരിക്കാതെന്തു ചെയ്യും.

അതുകൊണ്ടു തന്നെ "നൂറുകോടിയ്ക്ക് തീര്‍ക്കാമായിരുന്ന" എന്ന പ്രസ്താവനയിലെ രാഷ്ട്രീയം കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇവിടെ സിഎജിയോ സിബിഐയോ പോലും ഇത്തരമൊരു പ്രസ്താവന നടത്താന്‍ കോംപീറ്റന്റ് ആണെന്നു കരുതുന്നുമില്ല. ജലവൈദ്യുത പദ്ധതികളില്‍ വൈദഗ്ധ്യം തെളിയിച്ചവരുടെ വിദഗ്ധ സമിതിയാണ് അത്തരം കാര്യങ്ങളില്‍ ഖണ്ഡിതമായ അഭിപ്രായം പറയേണ്ടത്. ഈ വക കാര്യങ്ങളില്‍ ആധികാരിക അഭിപ്രായം പറയേണ്ടത് കാല്‍ക്കുലേറ്ററിലെ പ്ലസിലും മൈനസിലും ജീവിതം കുരുക്കിയിട്ടിരിക്കുന്നവരോ, പോലീസ് വകുപ്പിലെ ഡിവൈഎസ്‍പി റാങ്കിലെ ഉദ്യോഗസ്ഥനോ അല്ല തന്നെ. (പിന്നെയല്ലേ ചില കമന്റുഭൂതങ്ങള്‍).

ആശുപത്രിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും വേണ്ടത്ര വിശദീകരണങ്ങള്‍ വന്നിട്ടുണ്ട്. ആ ആശുപത്രി ഇപ്പോള്‍ ആരോഗ്യവകുപ്പിന് കീഴിലെന്നാണ് അറിയുന്നത്. അന്ന് അത് വൈദ്യുതി വകുപ്പിന് കീഴിലായിരുന്നുവെങ്കില്‍ അത് ഭരണപരമായ ചില സൗകര്യങ്ങള്‍ക്കു വേണ്ടിയായിരുന്നിരിക്കണം. മറിച്ചുളള വ്യാഖ്യാനങ്ങള്‍ തെളിയിക്കപ്പെടേണ്ടതാണ്.

പിന്നെ സൊസൈറ്റിയ്ക്ക് കീഴില്‍ സ്ഥാപനങ്ങളുണ്ടാകുന്നത് ആര്‍ക്കെങ്കിലും ഇഷ്ടമില്ലെന്ന് കരുതി വേണ്ടെന്നു വെയ്ക്കാന്‍ കഴിയില്ലല്ലോ. അതില്‍ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ എന്നേ അതിന്റെ പേരില്‍ നടപടി നേരിട്ടേനെ. സൊസൈറ്റികളുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങളുണ്ടാകുന്നതും സൊസൈറ്റികളില്‍ സിപിഎമ്മുകാരുണ്ടാകുന്നതും കണ്ട് തലവേദന വരുന്നവര്‍ വല്ല പാരസെറ്റമോളോ മറ്റോ കഴിക്കുക മാത്രമേ വഴിയുളളൂ.

ടെക്നിക്കാലിയയുമായി ബന്ധപ്പെട്ട് ഉണ്ടായ കോലാഹലങ്ങള്‍ എന്തൊക്കെയെന്ന് ഓര്‍മ്മയുളളവര്‍ കാണും. അതൊരു കടലാസ് കമ്പനിയാണെന്ന് ഘോരഘോരം വാദിച്ചവരുടെ മുഖത്തടിക്കുംവിധമാണ് സൂരജ് കഴിഞ്ഞ പോസ്റ്റില്‍ ലിങ്കിട്ടത്. പരിയാരം മെഡിക്കല്‍ കോളെജ് കെട്ടിപ്പൊക്കാന്‍ എം വി രാഘവന്‍ ക്ഷണിച്ചു വരുത്തിയതും അവരെയാണെന്നും കണ്ടത് നമ്മളു തന്നെയല്ലേ. ചെന്നൈയില്‍ ഇപ്പോഴും ഈ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. എത്ര കോടി അവര്‍ വാങ്ങി കീശേലിട്ടെന്നും ആര്‍ക്കൊക്കെ വീതിച്ചെന്നും സിബിഐ അന്വേഷിച്ച് കണ്ടെത്തട്ടെ.

ലാവലിന്റെ ഇടപെടല്‍ കഴിഞ്ഞ ശേഷം മൂന്നു ജലവൈദ്യുതി പദ്ധതികളില്‍ നിന്നും 1100 കോടി രൂപയുടെ വൈദ്യുതി ഉല്‍പാദിപ്പിച്ചിട്ടുണ്ട് എന്നും സിപിഎം നേതൃത്വം വാദിക്കുന്നുണ്ട്. ഇത്രയും വൈദ്യുതി കിട്ടിയില്ലെന്ന് ആരും ഇന്നേവരെ ആധികാരിക രേഖകളൊന്നുമുപയോഗിച്ച് തെളിയിച്ചിട്ടില്ല.

സിഎജി റിപ്പോര്‍ട്ടിലെ ഒരു ഖണ്ഡിക ഇങ്ങനെ പറയുന്നു.

3.31. It would be seen from the above details that during the five year period of 1994-95 to 1998-99 (prior to renovation), the total rainfall at the concerned project areas ranged between 3499 mm and 4277 mm and the total power generated by the three Power Stations ranged between 462.55 and 555.17 MU.

When compared to this the rainfall during the post renovation period ranged between 4069 mm and 5607 mm and the generation was between 396.67 to 533.56 MU only, indicating that the Board's main objective of improvement in efficiency could not be achieved.

Government stated (August 2005) that the reduction in power generation during 2000-2003 was due to the fact that half the machines of the three stations were under shut down for renovation and the reduction during
2003-04 was mainly due to very low rainfall compared to other years. The reply is not acceptable since 50 per cent of all the machines were not shut down during the entire three-year period of renovation. Further, the rainfall in the project area was adequate to generate more power than during the earlier years as indicated in the table.

ഇതിനോട് ചേര്‍ത്തു വായിക്കേണ്ട ഒരു ഭാഗം എസ്‍എന്‍സി ലാവലിന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട വിശദീകരണത്തിലുണ്ട്. ഈ ലിങ്കിലെ നാലാം ഖണ്ഡിക ഇങ്ങനെയാണ്.

Secondly it should also be noted that there is an inherent short fall in power due to the limitations of the existing hydrolic passages(pen stocks, tunnels) which were outside our scope of work. However it can be redressed through KSEB's ongoing Pallivassal Extention Project.

മാറ്റി വെയ്ക്കപ്പെട്ട യന്ത്രസാമഗ്രികളുടെ ശേഷി പൂര്‍ണ തോതില്‍ ലഭ്യമാക്കുന്നതിനാവശ്യമായ വെളളം എത്തിക്കാന്‍ നിലവിലുളള പെന്‍‍സ്റ്റോക്ക് പൈപ്പുകള്‍ക്ക് കഴിയില്ലെന്നും അത് മാറ്റി വെച്ചാല്‍ വൈദ്യുതി ഉല്‍പാദനം ഇനിയും കൂടുമെന്നാണ് ഇക്കാര്യങ്ങളില്‍ വേണ്ടത്ര ജ്ഞാനമുളള കെഎസ്ഇ‍ബിയിലെ വിദഗ്ധര്‍ പറയുന്നത്. (ക്ഷമിക്കണം, ഇത്തരം കാര്യങ്ങളില്‍ കണ്ട അണ്ടനും അടകോടനും പറയുന്നതിനെക്കാള്‍ ഇങ്ങനെയുളളവരെ വിശ്വസിക്കാനാണ് എനിക്കിഷ്ടം).

നവീകരണത്തിന് മുമ്പുളള ഉയര്‍ന്ന ഉല്‍പാദനം 555.17 മെഗാ യൂണിറ്റും അതിനു ശേഷം 533.56ഉം ആണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് തന്നെ പറയുന്നു. വ്യത്യാസം 21.61 മെഗാ യൂണിറ്റ്. പെന്‍ സ്റ്റോക്ക് മാറ്റിയതിനു ശേഷം ഉത്പാദനം കൂടുമോ ഇല്ലയോ എന്ന് ഗണിച്ചു പറയാന്‍ ശേഷിയുളള ആരും ബ്ലോഗിലുണ്ടെന്നും എനിക്ക് വിശ്വാസമില്ല.

സിഎജിയുടെ റിപ്പോര്‍ട്ടിലെ ഇതിനെ സംബന്ധിച്ചെഴുതിയിരിക്കുന്നതും ചിരിപ്പിക്കുന്നതു തന്നെ. The reply is not acceptable since 50 per cent of all the machines were not shut
down during the entire three-year period of renovation. Further, the rainfall in the project area was adequate to generate more power than during the earlier
years as indicated in the table.


ഇതൊന്നും പറയേണ്ടത് സിഎജിയല്ല. പദ്ധതി പ്രദേശത്ത് പെയ്ത മഴ കൊണ്ട് കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാമായിരുന്നു എന്ന് സിഎജി പറയുന്നതിന് അങ്കിളും ഞാനുമൊക്കെ അക്കാര്യം പറയുന്നതില്‍ കൂടുതല്‍ വിലയൊന്നുമില്ല. പുതിയ യന്ത്രസാമഗ്രികള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതിന് എത്ര മഴ പെയ്യണം, പെന്‍‍സ്റ്റോക്കിലൂടെ എത്ര വെളളം ഒഴുകിയെത്തണം എന്നൊക്കെ പറയേണ്ടത് സാങ്കേതിക വിദഗ്ധരാണ്.

അതുകൊണ്ട് പളളിവാസല്‍, ചെങ്കുളം, പന്നിയാര്‍ നവീകരണ പദ്ധതി കൊണ്ട് ഉപയോഗമൊന്നുമുണ്ടായിട്ടില്ലെന്നും ഈ കാണുന്ന ഉപയോഗമൊക്കെ വെറും 100 കോടി കൊണ്ട് കിട്ടിയേനെയെന്നുമൊക്കെ അതേക്കുറിച്ച് അറിയുന്ന ആരെങ്കിലുമൊക്കെ പറയുമ്പോള്‍ വിശ്വസിക്കാം. അല്ലാത്ത വെര്‍ബല്‍ ഡയേറിയയ്ക്കൊക്കെ, കൊപ്രയില്‍ നിന്ന് വെളിച്ചെണ്ണയുണ്ടാകുന്നതിന്റെ സാങ്കേതിക വിദ്യയെക്കുറിച്ച് തേങ്ങ വെട്ടുകാരന്‍ പ്രസംഗിക്കുന്നതിന്റെ വില പോലും നല്‍കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്.

കാഴ്ചക്കാരനോട് ഇത്തിരിക്കാര്യം.
ദേശാഭിമാനിയുടെ ഏത് കണക്ക് വിശ്വസിക്കണമെന്നും ഏത് അവിശ്വസിക്കണമെന്നും തീരുമാനിക്കാന്‍ തല്‍ക്കാലം ഉപദേശം പുറത്തു നിന്ന് വേണ്ട. കണക്കുകളെ ഖണ്ഡിക്കാന്‍ കണക്കുകള്‍ തന്നെ വേണം. ഈ പറയുന്ന ജലവൈദ്യുത പദ്ധതികളിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഉത്പാദനം സംബന്ധിച്ച് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്ത കണക്കുകളെ ഖണ്ഡിക്കാന്‍ എന്തെങ്കിലും കൈവശമുണ്ടെങ്കില്‍ അത് കൊണ്ടു വാ. എന്നിട്ട് ഡയലോഗടിച്ചാല്‍ അതിനൊരു അന്തസുണ്ട്.

kaalidaasan said...

അങ്കിള്‍ ,

നഷ്ടത്തേക്കുറിച്ച് പല കണക്കുകളും ഉണ്ട്. പ്രത്യക്ഷമായ ചില കണക്കുകള്‍ താഴെപ്പറയുന്ന പോലെയാണ്. സി എ ജി റിപ്പോര്‍ ട്ടില്‍ നിന്നും പകര്‍ ത്തിയതാണിവ.

1998 ജൂലൈയില്‍ പിണറയി വിജയന്‍ ഒപ്പ് വച്ച കരാര്‍ 239.81 കോടി രൂപക്കായിരുന്നു. പക്ഷെ അവസാനം എല്ലാവര്‍ക്കും കൂടി കൊടുത്തത് 374.5 കോടിയായിരുന്നു. ഈ അധികച്ചെലവ് പിടിപ്പുകേടുകൊണ്ടും ; കേടായ ഉപകരണങ്ങളും , ചേരാത്ത ഉപകരണങ്ങള്‍ പിടിപ്പിച്ചതും; അവ മാറ്റി വക്കേണ്ടി വന്നതും മൂലമാണ്. അങ്ങനെ അധികം കൊടുക്കേണ്ടി വന്നത് 134.69 കോടി

കണ്‍ സള്‍ ട്ടന്‍ സി ഫീസായി നിശ്ചയിച്ചിരുന്ന 17.89 കോടി ലാവലിനു ഒരു കാരണവശാലും കൊടുക്കേണ്ടിയിരുന്നില്ല.


ഈ കരറിന്റെ ഭാഗമായി ക്യാന്സര്‍ സെന്ററിനു ഇനിയും കിട്ടേണ്ടത് 89.32 കോടി.

അധികം കൊടുക്കേണ്ടി വന്നതും കിട്ടേണ്ടത് കിട്ടാത്തതും നഷ്ടത്തിന്റെ കണക്കില്‍ പെടുത്താം . അപ്പോള്‍ പ്രത്യക്ഷ നഷ്ടം 241.9 കോടി എന്നു വരും .


പിന്നെ സി എ ജി വേറെയും ചില കണക്കുകള്‍ പറയുന്നുണ്ട്. ഒരു മെഗവാട്ട് കൂടുതല്‍ ഉത്പാദിപിക്കാനുള്ള സ്റ്റാന്‍ഡേര്‍ഡ് താരിഫിലും കൂടുതല്‍, കരാര്‍ പ്രകാരം കൊടുത്തത്. സമയത്തിനു പൂര്‍ത്തിയാക്കാത്തതുകൊണ്ടുള്ള നഷ്ടം. ഉപകരണങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതു കൊണ്ടുണ്ടായ ഉത്പാദന നഷ്ടം തുടങ്ങിയവ. അവയെല്ലം കൂടി എത്ര വരുമെന്ന് ഉറപ്പായി പറയാന്‍ കഴിയില്ല.

നവീകരണം നടത്തിയിട്ടും, ഇതു വരെ 94/95 കാലത്തുണ്ടായിരുന്ന ഉത്പാദനം കൈവരിക്കാനായിട്ടില്ല. അപ്പോള്‍ അറ്റകുറ്റപ്പണി മാത്രമാണ്‌
നടത്തിയിരുന്നെങ്കില്‍ , അല്‍പ്പം കുറഞ്ഞ ഉത്പാദനമണെങ്കിലും . ഇന്നത്തേപ്പോലെ തന്നെ ആയിരുന്നേനെ. അക്കണക്കിലെടുത്താല്‍ പ്രത്യക്ഷ നഷ്ടം 274.5 കോടി എന്നും വരും . അത് ഇപ്പോള്‍ പറയുന്നതില്‍ അര്‍ത്ഥമില്ല. ചെയ്ത പണിയേക്കുറിച്ച് ചിന്തിക്കുന്നതല്ലേ, ചെയ്യാത്ത പന്ണിയേക്കുറിച്ച് ചിന്തിക്കുന്നതിലും നല്ലത്?

kaalidaasan said...

ബാലാനന്ദന്‍ കമ്മിറ്റിയില്‍ ഇത്തരം കാര്യങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ച ആരെങ്കിലുമുണ്ടായിരുന്നുവെന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. ഏതാണ്ട് 25 പേരടങ്ങിയ ആ കമ്മിറ്റിയില്‍ കെഎസ്ഇബിയിലെ യൂണിയന്‍ നേതാക്കളായിരുന്നു ഭൂരിപക്ഷവും.


കെട്ടിടം നിര്‍മ്മിക്കാനുളള സാങ്കേതികോപദേശം മേസ്തിരിമാരില്‍ നിന്നോ എഞ്ചിനീയര്‍മാരില്‍ നിന്നോ സ്വീകരിക്കുന്നത് മനസിലാക്കാം. പക്ഷേ, കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ നേതാക്കന്മാരെ ആരും വീടുവെയ്ക്കാന്‍ നിയോഗിക്കാറില്ലല്ലോ. രണ്ടും രണ്ടു പണിയാണ്. അതുകൊണ്ടു തന്നെയാവണം, പന്നിയാര്‍, ചെങ്കുളം, പളളിവാസല്‍ പദ്ധതികളുടെ നവീകരണം സംബന്ധിച്ച ബാലാനന്ദന്‍ കമ്മിറ്റി നിര്‍ദ്ദേശം സര്‍ക്കാര്‍ തളളിയത്.


ഈ യൂണിയന്‍ നേതാക്കള്‍ ഒരു വിദഗ്ദ്ധനോടും അഭിപ്രായം ചോദിച്ചില്ല എന്നെങ്ങനെ ഉറപ്പിച്ചു പറയാന്‍ കഴിയും ?

ഈ യൂണിയന്‍ നേതാക്കള്‍ എ കെ ജി സെന്ററിലെ എ സി മുറികളിലൊന്നില്‍ ഇരുന്ന് എഴുതിയുണ്ടാക്കിയ റിപ്പോര്‍ട്ടായിരുന്നു അതെന്നതിനു തെളിവുണ്ടോ?


കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ നേതാക്കന്മാരെ സാങ്കേതികോപദേശം നല്‍കാന്‍ സര്‍ക്കര്‍ നിയോഗിക്കുക. എന്നിട്ട് അത് തൊഴിലാളികള്‍ നല്‍കിയതാണെന്നും പറഞ്ഞു തള്ളുക. നമ്മള്‍ ജീവിക്കുന്നത് വെള്ളരിക്കാപ്പട്ടണത്തിലും .

Unknown said...

താന്‍ തന്നെ നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് ബാലാനന്ദന്‍ തന്നെ പറഞ്ഞത് ഇങ്ങനെ.

"ഏതു കമ്മിറ്റി റിപ്പോര്‍ട്ടും തള്ളാനോ കൊള്ളാനോ ഉള്ള അവകാശം ഗവര്‍മെണ്ടിനുണ്ട്. ഇപ്പോഴത്തെ യഥാര്‍ത്ഥ നില വിജയന്‍ വിശദീകരിച്ചിട്ടുണ്ട്. പഴയ ഗവര്‍മെണ്ടിന്റെ കരാറില്‍ നിന്ന് ഊരിപ്പോരാന്‍ വ്യവസ്ഥയുണ്ടായിരുന്നില്ല. നിയമപരമായ ബാധ്യത വെച്ചും അടിയന്തരമായി വൈദ്യുതി ഉണ്ടാക്കേണ്ട ആവശ്യം വെച്ചുമാണ് എല്‍ഡിഎഫ് ഗവര്‍മെണ്ട് ശ്രമിച്ചത്. അവരുണ്ടാക്കിയ കരാര്‍ നടപ്പാക്കാതിരുന്നാല്‍ നിയമനടപടികള്‍ക്കു സാധ്യതയുണ്ടെന്നതായിരുന്നു നിയമോപദേശം. ആ സാഹചര്യത്തില്‍ വ്യവസ്ഥകളില്‍ ചിലതു പരിഷ്കരിച്ചു പദ്ധതി നടപ്പാക്കാനാണു എല്‍ഡിഎഫ് ഗവര്‍മെണ്ട് ശ്രമിച്ചത്. ഇതു സംബന്ധിച്ച് ആക്ഷേപങ്ങള്‍ പറയുന്നതു ന്യായമല്ല. ഇത് എല്‍ഡിഎഫ് ഗവര്‍മെണ്ടിന്റെ കുറ്റമാണെന്നു വ്യാഖ്യാനിക്കുന്നത് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള യുഡിഎഫ് ശ്രമമാണ്. കാരണമില്ലാതെ അഴിമതി ആരോപിക്കുകയാണ്. ഇത് പുകമറ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ''.

(ഇ ബാലാനന്ദന്‍: കൈരളി ടിവിയുമായുള്ള അഭിമുഖത്തില്‍)

kaalidaasan said...

അതുകൊണ്ടു തന്നെ "നൂറുകോടിയ്ക്ക് തീര്‍ക്കാമായിരുന്ന" എന്ന പ്രസ്താവനയിലെ രാഷ്ട്രീയം കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇവിടെ സിഎജിയോ സിബിഐയോ പോലും ഇത്തരമൊരു പ്രസ്താവന നടത്താന്‍ കോംപീറ്റന്റ് ആണെന്നു കരുതുന്നുമില്ല.

സി എ ജി റിപ്പോര്‍ട്ട് വായിക്കാത്തതുകൊണ്ടാണ്, ഇതെഴുതുന്നത്. സി എ ജി റിപ്പോര്‍ട്ടിലൊരിടത്തും, ബലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. ഒപ്പിട്ടു നടപ്പാക്കിയ കരാറിനേക്കുറിച്ച് മാത്രമാണ്, സി എ ജി പ്രതിപാദിച്ചിട്ടുള്ളത്. അതില്‍ വന്ന പാളിച്ചകളും ,നിയം ലംഘനണങ്ങളും , അധിക ചെലവുകളുമാണതില്‍ .

സി ബി ഐ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ല. അതില്‍ ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കുറിച്ച് എന്താണു പറഞ്ഞിരിക്കുന്നതെന്നറിയില്ല. ബാലാനന്ദന്‍ കമ്മിറ്റി പറഞ്ഞതാണ്‌ മഹത്തരമെന്ന് അവര്‍ പറഞ്ഞിരിക്കാന്‍ സാധ്യതയില്ല. കാരണം രണ്ടും താരതമ്യം ചെയ്യലല്ല അവരെ ഏല്‍ പ്പിച്ച പണി.

110 കോടിക്ക് തീര്‍ക്കമായിരുന്നു എന്ന പ്രസ്താവന രാഷ്ട്രീയപാര്‍ട്ടികള്‍ ഉന്നയിച്ചതാണ്. സി പി എം എന്ന പാര്‍ട്ടിയിലാണത് ആദ്യം ഉന്നയിക്കപ്പെട്ടത്. തികച്ചും രാഷ്ട്രീയമായി നിയോഗിക്കപ്പെട്ട ഒരു കമ്മിറ്റിയായിരുന്നു അത്.

Unknown said...

ഐയുടെ വെട്ടും ടിയുടെ കുത്തും എവിടെ എന്ന് ചോദിക്കുന്ന തരം വാദമുഖങ്ങള്‍ ഒഴിവാക്കി വസ്തുതാപരമായ കമന്റുകള്‍ ഇട്ടാല്‍ ബോറഡിക്കാതിരിക്കും. സമയം വിലപ്പെട്ടതല്ലേ?

“..... ഇവിടെ സിഎജിയോ സിബിഐയോ പോലും ഇത്തരമൊരു പ്രസ്താവന നടത്താന്‍ കോംപീറ്റന്റ് ആണെന്നു കരുതുന്നുമില്ല.“

എന്നു പറഞ്ഞതിനെ

“സി എ ജി റിപ്പോര്‍ട്ട് വായിക്കാത്തതുകൊണ്ടാണ്, ഇതെഴുതുന്നത്. സി എ ജി റിപ്പോര്‍ട്ടിലൊരിടത്തും, ബലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കുറിച്ച് പരാമര്‍ശിക്കുന്നില്ല.“

എന്നൊക്കെ വ്യാഖ്യാനിച്ച് കമന്റുന്നത് ഒഴിവാക്കണം എന്നപേക്ഷ. സി.എ.ജിയോ സിബിഐയോ പറഞ്ഞാല്‍പ്പോലും സമ്മതിക്കില്ല എന്നെ മാരീചന്‍ ഇട്ട കമന്റിനു അര്‍ത്ഥമുള്ളൂ. അല്ലാതെ അവര്‍ പറഞ്ഞിട്ടുണ്ട് എന്നല്ലല്ലോ.

Manikandan said...

അങ്കിൾ, ലാവ്‌ലിൻ ചർച്ച തുടരുന്നതിന് നന്ദി.

Unknown said...
This comment has been removed by the author.
abhilash attelil said...

അങ്കിളേ കാളിദാസനും അന്ജരകണ്ടി മാഷും എന്ത് പറഞ്ഞാലും ക്യാന്‍സര്‍ സെന്ററിനു വേണ്ടി ഒപ്പിട്ട എം ഓ യു പ്രകാരം പണി പുരോഗമിക്കുനത് അനുസരിച്ച് പണം വന്നു കൊണ്ടിരുന്നു.യാതൊരു തടസ്സവും കൂടാതെ അത് മുന്നോട്ട് പോവുകയും ചെയ്തു.കടവൂരിന്റെ കാലത്തും എം ഓ യു പുതുക്കുകയും പണം പറ്റുകയും പണികള്‍ നടത്തുകയും ചെയ്തു. പിന്നീട് എം ഓ യു കടവൂര്‍ പുതുക്കത്തത്തിനു ശേഷം ആണ് പണം ലഭിക്കാത്തത്.ഇടക്കാലത്ത് ശര്‍മ എം ഓ യു മാറ്റി കരാറക്കാന്‍ ശ്രെമിച്ചിരുന്നു. അത് നടന്നില്ല. പക്ഷെ എം ഓ യു പുതുക്കി തന്നെ മുന്നോട്ടു പോയി. അത് കാരണം പണം വന്നു.എന്നാല്‍ കടവൂര്‍ എം ഓ യു പുതുക്കാനോ കരാര്‍ ആക്കി മാറ്റാനോ ശ്രെമിച്ചില്ല.ലാവലിന്‍ പിരിച്ചു എന്ന് സി ബി ഐ പറയുന്ന 25കോടി എങ്കിലും കിട്ടല്ലായിരുന്നോ?
എന്ത് കാരണം കൊണ്ടാണ് കടവൂര്‍ ആ എം ഓ യു പുതുക്കാത്ത് ?

അത് പോലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പിണറായിയുടെയോ സി പി എമിന്റെയോ കുടുംബ സ്വൊത്തല്ല.ആ ട്രെസ്ട്ടിന്റെ ചെയര്‍മാന്‍ അതാതു കാലത്തെ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്‍ വൈദ്യുതി മന്ത്രിയുമാണ്.അതായതു അന്ന് നായനാരും ശര്‍മയും,പിന്നെ ആന്റണിയും കടവൂരും പിന്നെ ഉമ്മന്‍ ചാണ്ടിയും ആര്യാടനും ഇപ്പോള്‍ വി യെസും എ കെ ബാലനും. .ഇവര്‍ സര്‍ക്കാരിന്റെ ഭാഗമല്ലേ? ചിലരുടെ കമന്റ് കേട്ടാല്‍ അങ്ങനെ തോന്നും.

kaalidaasan said...

ജലവൈദ്യുത പദ്ധതികളില്‍ വൈദഗ്ധ്യം തെളിയിച്ചവരുടെ വിദഗ്ധ സമിതിയാണ് അത്തരം കാര്യങ്ങളില്‍ ഖണ്ഡിതമായ അഭിപ്രായം പറയേണ്ടത്. ഈ വക കാര്യങ്ങളില്‍ ആധികാരിക അഭിപ്രായം പറയേണ്ടത് കാല്‍ക്കുലേറ്ററിലെ പ്ലസിലും മൈനസിലും ജീവിതം കുരുക്കിയിട്ടിരിക്കുന്നവരോ, പോലീസ് വകുപ്പിലെ ഡിവൈഎസ്‍പി റാങ്കിലെ ഉദ്യോഗസ്ഥനോ അല്ല തന്നെ. (പിന്നെയല്ലേ ചില കമന്റുഭൂതങ്ങള്‍).

ഇനി നിയമം നിര്‍മിക്കേണ്ടത് ജഡ്ജിമാരും വക്കീലന്‍മാരുമാകണമെന്ന് പറയാത്തത് മഹാഭാഗ്യം .

kaalidaasan said...

നാലാം ഖണ്ഡിക ഇങ്ങനെയാണ്.

Secondly it should also be noted that there is an inherent short fall in power due to the limitations of the existing hydrolic passages(pen stocks, tunnels) which were outside our scope of work. However it can be redressed through KSEB's ongoing Pallivassal Extention Project.



ഇതു വളരെ ഗൌരവമര്‍ ഹിക്കുന്ന ഒരു കാര്യമാണ്. ആവശ്യത്തിനു വെളളം എത്തിക്കാന്‍ നിലവിലുളള പെന്‍‍സ്റ്റോക്ക് പൈപ്പുകള്‍ക്ക് കഴിയില്ലെന്ന് ലാവലിന്‍ എങ്ങനെ മനസിലാക്കി? ഇതിനേക്കുറിച്ചുള്ള പഠന റിപ്പോര്‍ ട്ടുകള്‍ അവര്‍ ക്ക് ആരു കൈമാറി? അപ്പോള്‍ ലാവലിന്റെ ഏജന്റുമാര്‍ കെ എസ് ഇ ബിയില്‍ തന്നെയുണ്ട്.

ആവശ്യത്തിനു വെളളം എത്തിക്കാന്‍ നിലവിലുളള പെന്‍‍സ്റ്റോക്ക് പൈപ്പുകള്‍ക്ക് കഴിയില്ലെന്നറിഞ്ഞുകൊണ്ടു തന്നെ യന്ത്ര സാമഗ്രികള്‍ മാറ്റി വക്കാന്‍ അവര്‍ തീരുമാനിച്ചതില്‍ ഒരു ചതി ഇല്ലേ? അപ്പോള്‍ യന്ത്ര സമഗ്രികള്‍ മാറ്റി വക്കാനുള്ള സധ്യതാ പഠന റിപ്പോര്‍ ട്ടില്‍, എത്ര വെള്ളം ഒഴുകിയെത്തുന്നു എന്നതിന്റെ കണക്കെടുത്തില്ലായിരുന്നു എന്നത് സത്യം . അപ്പോള്‍ യന്ത്ര സമഗ്രികള്‍ മാറ്റി വച്ചാല്‍ ഉത്പാദനം കൂടും എന്നു പറഞ്ഞത് കള്ളമായിരുന്നു. അടിമുടി കള്ളത്തരത്തില്‍ മുക്കിയെടുത്ത ഒരു കരാര്‍ .

kaalidaasan said...

മാറ്റി വെയ്ക്കപ്പെട്ട യന്ത്രസാമഗ്രികളുടെ ശേഷി പൂര്‍ണ തോതില്‍ ലഭ്യമാക്കുന്നതിനാവശ്യമായ വെളളം എത്തിക്കാന്‍ നിലവിലുളള പെന്‍‍സ്റ്റോക്ക് പൈപ്പുകള്‍ക്ക് കഴിയില്ലെന്നും അത് മാറ്റി വെച്ചാല്‍ വൈദ്യുതി ഉല്‍പാദനം ഇനിയും കൂടുമെന്നാണ് ഇക്കാര്യങ്ങളില്‍ വേണ്ടത്ര ജ്ഞാനമുളള കെഎസ്ഇ‍ബിയിലെ വിദഗ്ധര്‍ പറയുന്നത്
(ക്ഷമിക്കണം, ഇത്തരം കാര്യങ്ങളില്‍ കണ്ട അണ്ടനും അടകോടനും പറയുന്നതിനെക്കാള്‍ ഇങ്ങനെയുളളവരെ വിശ്വസിക്കാനാണ് എനിക്കിഷ്ടം).


ലാവലിന്‍ കമ്പനിയുടെ വെബ് സൈറ്റില്‍ കണ്ട മാടനും മറുതയും എഴുതുന്നത് വേദവാക്യം . ഇന്‍ഡ്യയില്‍ വിവിധ സ്ഥലങ്ങളില്‍ 30 വര്‍ഷത്തോളം പല വകുപ്പുകളും ഭരിച്ച ( കേരളത്തില്‍ ഉള്‍പ്പടെ) ഭരണപരിചയത്തിനു ശേഷം, സി എ ജി എന്ന സ്ഥാനത്തിരുന്ന്, ഇന്‍ഡ്യ മുഴുവനുമുള്ള കണക്കുകള്‍ കൂലം കഷമായി പരിശോധിച്ച്, പാളിച്ചകള്‍ കണ്ടുപിടിക്കുന്നവരെ, അണ്ടന്‍ എന്നും അടകോടനെന്നും വിളിക്കുന്ന ഈ വിളിയുണ്ടല്ലോ, കുറഞ്ഞപക്ഷം ഒരു താമ്ര പത്രമെങ്കിലും നല്‍കി ആദരിക്കപ്പെടേണ്ടതാണ്.

kaalidaasan said...

നവീകരണത്തിന് മുമ്പുളള ഉയര്‍ന്ന ഉല്‍പാദനം 555.17 മെഗാ യൂണിറ്റും അതിനു ശേഷം 533.56ഉം ആണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് തന്നെ പറയുന്നു. വ്യത്യാസം 21.61 മെഗാ യൂണിറ്റ്. പെന്‍ സ്റ്റോക്ക് മാറ്റിയതിനു ശേഷം ഉത്പാദനം കൂടുമോ ഇല്ലയോ എന്ന് ഗണിച്ചു പറയാന്‍ ശേഷിയുളള ആരും ബ്ലോഗിലുണ്ടെന്നും എനിക്ക് വിശ്വാസമില്ല.

ഇത് പിണറായിയെ വീണ്ടും കുഴപ്പത്തില്‍ ചാടിക്കുന്ന പ്രസ്താവനയാണല്ലോ. കസ്തൂരി രംഗ അയ്യര്‍ സി ബി ഐയോട് പറഞ്ഞത് , അപര്യാപ്തമായ സാധ്യതാ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്, കരാര്‍ ഒപ്പിട്ടതെന്നാണ്. അത് പിണറായിക്ക് അറിയാമായിരുന്നു എന്നും പറഞ്ഞു. പെന്‍ സ്റ്റോക്ക് പൈപ് മാറ്റിയിടേണ്ടതായിരുന്നു, എങ്കില്‍ ആ സാധ്യത പഠന റിപ്പോര്‍ട്ട് തികച്ചും അപര്യാപ്തമായിരുന്നു എന്നു തെളിയുന്നു. ഭാഗികമായ സധ്യതാ പഠന റിപ്പോര്‍ട്ടുമായി വലിയ ഒരു കരാറൊപ്പിട്ടു എന്നതിനു ഇതില്‍ കൂടുതല്‍ തെളിവെന്തു വേണം ?

പുതിയ ഒരു അണക്കെട്ടു നിര്‍ മ്മിച്ചിരുന്നെങ്കില്‍ ഉത്പാദനം എത്ര കൂടുമായിരുന്നു എന്ന് ബ്ളോഗിലുള്ള ഏതെങ്കിലും മാടനോ മറുതക്കോ ഗണിച്ചു പറയാമോ?

kaalidaasan said...

സിഎജിയുടെ റിപ്പോര്‍ട്ടിലെ ഇതിനെ സംബന്ധിച്ചെഴുതിയിരിക്കുന്നതും ചിരിപ്പിക്കുന്നതു തന്നെ. The reply is not acceptable since 50 per cent of all the machines were not shut
down during the entire three-year period of renovation. Further, the rainfall in the project area was adequate to generate more power than during the earlier
years as indicated in the table.

ഇതൊന്നും പറയേണ്ടത് സിഎജിയല്ല. പദ്ധതി പ്രദേശത്ത് പെയ്ത മഴ കൊണ്ട് കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാമായിരുന്നു എന്ന് സിഎജി പറയുന്നതിന് അങ്കിളും ഞാനുമൊക്കെ അക്കാര്യം പറയുന്നതില്‍ കൂടുതല്‍ വിലയൊന്നുമില്ല.


സി എ ജി ഇത് ആരെയും ഉത്ബോധിപ്പിക്കാന്‍ പറഞ്ഞതല്ല. ഈ കരാറിന്റെ കണക്കുകള്‍ പരിശോധിക്കുക എന്ന ഭരണഘടന അനുശാസിക്കുന്ന ജോലി ചെയ്തപ്പോള്‍ കണ്ട പിശകുകള്‍ അദ്ദേഹം നിരത്തി വച്ചു. 374.5 കോടി ചെലവിട്ടു നടത്തിയ നവീകരണം കൊണ്ട് കേരളത്തിനു ഒരു ഗുണവും കിട്ടിയില്ല എന്ന് കണ്ടെത്തിയത് അദ്ദേഹത്തിന്റെ കുറ്റമല്ല. അത് സത്യമായതുകൊണ്ടാണ്. എന്തുകൊണ്ട് അത് സം ഭവിച്ചു എന്ന ചോദ്യത്തിനു സര്‍ക്കാര്‍ നല്‍ കിയ ഉത്തരം , മഴ കുറവാണെന്നായിരുന്നു. അത് കണ്ണുമടച്ച് വിശ്വസിക്കേണ്ട ബുദ്ധിഭ്രമം ഇല്ലാത്തതു കൊണ്ട് അദ്ദേഹം കണക്കുകള്‍ പരിശോധിച്ചു. 10 വര്‍ ഷത്തെ മഴയുടെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത് സത്യമല്ലെന്നും അദ്ദേഹത്തിനു മനസിലായി. കണക്കു മനസിലാവുന്നവര്‍ക്ക് , മഴയുടെയും വൈദ്യുതിയുടെയും പട്ടിക പരിശോധിച്ചാല്‍ , ആവശ്യത്തിനു മഴ കിട്ടിയിരുന്നോ എന്നറിയാം . മാടനും മറുതയും പറയുന്നതേ വിശ്വസിക്കൂ എന്നുള്ളവര്‍ നിരാശരാകുകയേ ഉള്ളു. കരണം സി എ ജിക്കു മുകളില്‍, മാടന്‍ മാരെയും മറുതകളെയും നിയമിക്കാന്‍ ഇന്‍ഡ്യന്‍ ഭരണഘടന അനുവദിക്കുന്നില്ല. സര്‍ക്കാര്‍ പറഞ്ഞത് സാധൂകരിക്കാന്‍ തെളിവുകള്‍ ഇല്ലാത്തത് കൊണ്ടാണ്‌ സര്‍ ക്കാരിന്റെ മറുപടി സ്വീകാര്യമല്ല എന്നദ്ദേഹം ഫയലില്‍ എഴുതിയത്. അത് കേട്ട് ആരെങ്കിലും ചിരിച്ചാല്‍ അതവരുടെ അസുഖമെന്നേ മറ്റുള്ളവര്‍ മാനസിലാക്കൂ.

ഇതൊക്കെ അന്വേഷിക്കലാണ്‌ സി എ ജി യുടെ പണി എന്നറിയാവുന്നവര്‍ അത് കേട്ട് ചിരിക്കില്ല.

Unknown said...

കരാറിനുള്ള സാധ്യതാ പഠനം നടത്തിയത് യു.ഡി.എഫ്. അതിനു ആളെ വെച്ചത് യു.ഡി.എഫ് അതിന്റെ ഒക്കെ അടിസ്ഥാനത്തില്‍ ലാവലിനെ കൊണ്ടു വന്നത് യുഡീഫ്. അനക്ഷര്‍ ബി അടക്കമുള്ള കരാര്‍ ഒപ്പിട്ടത് യുഡീഫ്.

kaalidaasan said...

സി.എ.ജിയോ സിബിഐയോ പറഞ്ഞാല്‍പ്പോലും സമ്മതിക്കില്ല എന്നെ മാരീചന്‍ ഇട്ട കമന്റിനു അര്‍ത്ഥമുള്ളൂ. അല്ലാതെ അവര്‍ പറഞ്ഞിട്ടുണ്ട് എന്നല്ലല്ലോ.

ഫല്‍ഗുനാ,


സി എ ജി എന്നത് ചുക്കോ ചുണ്ണാമ്പോ, എന്നറിയാതെ മാരീചന്‍ ഒരു വിഡ്ഡിത്തം പറഞ്ഞു. താങ്കളും അതേറ്റുപാടുകയാണോ?

സി എ ജി എന്നു പറയുന്നത് ഏതെങ്കിലും സര്‍ക്കര്‍ ഓഫീസില്‍ ശമ്പളബില്‍ കൂട്ടുന്ന ഗുമസ്ഥനല്ല. 25 , 30 വര്‍ഷത്തോളം വിവിധ സംസ്ഥാനങ്ങളില്‍ , വിവിധ വകുപ്പുകളില്‍ , പല വിദഗ്ദ്ധ സമിതികളും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പഠിച്ച്, അവ നടപ്പാക്കുന്ന സ്ഥാനത്തിരുന്നിട്ടുള്ള ആളാണ്. അക്ഷരാഭ്യാസമില്ലാത്ത മന്ത്രിമാരേക്കൂടി പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉപദേശിക്കുകയും സഹായിക്കുകയും ചെയ്ത് തഴക്കവും പഴക്കവും വന്ന ഉദ്യോഗസ്ഥനാണ്. ഏതു വിദഗ്ദ്ധ സമിതിയേക്കാളും കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിവുണ്ടാകും ആ സ്ഥാനത്തിരിക്കുന്നവര്‍ക്ക്. ഇപ്പോള്‍ നമള്‍ ചര്‍ച്ച ചെയ്യുന്ന കരാറിനു മുന്നോടിയായി, സി ഇ എ എന്ന സ്ഥാപനം നല്‍കിയ റിപ്പോര്‍ട്ടും, സി എ ജി പരിശോധിച്ചിരുന്നു. സി ഇ എ എന്നത് ഏതെങ്കിലും അണക്കെട്ടില്‍ തുപ്പു ജോലി ചെയ്യുന്നവരുടെ ഒരു സംഘമോ യൂണിയന്‍ നേതാക്കളുടെ സംഘമോ അല്ല. അവരൊക്കെ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് അഭിപ്രായം പറയണമെങ്കില്‍ ആ സ്ഥാനത്തിരിക്കുന്നയാള്‍ ഒരു കഴുത അല്ലല്ലോ.


മാരീചന്‍ മറ്റൊരു മണ്ടത്തരം കൂടി പറഞ്ഞു. യൂണീയന്‍ നേതാക്കള്‍ വിഡ്ഡികളാണെന്ന്. ആ വിഡ്ഡികള്‍ തയ്യറാക്കിയത് കൊണ്ടാണ്, ബാലനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളഞ്ഞതെന്നും.

ഫല്‍ഗുനന്‍ ഒരു കമ്യൂണിസ്റ്റുകാരനാണെങ്കില്‍ ആ അഭിപ്രായത്തോട് യോജിക്കുമെന്ന് തോന്നുന്നില്ല. തൊഴിലാളി നേതാക്കളും യൂണിയന്‍ നേതാക്കളും പാര്‍ട്ടിയെ നയിക്കുന്നതാണ്, തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടികളില്‍ സാധാരണ കാണാറുള്ളത്. യൂണിയന്‍ നേതാക്കള്‍ വിഡ്ഡികളാണെങ്കില്‍ മാരീചന്‍ ഇപ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന പിണറായി ഉള്‍ പ്പടെ പലരും ആ ഗണത്തില്‍ വരും . ബാലാനന്ദനേപ്പോളുള്ള തൊഴിലാളി നേതക്കള്‍ വിദഗ്ദ്ധ സമിതിയില്‍ അംഗമായിരിക്കാന്‍ പടില്ല എന്നു ശഠിക്കുന്ന , മരീചന്റെ ഇഷ്ട വിദഗ്ദ്ധന്‍ നല്‍കിയ ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണല്ലോ, ഈ കരാറുമായി പിണറായി മുന്നോട്ട് പോയത്. അദ്ദേഹം നല്‍കിയ സാധ്യതാ പഠന റിപ്പോര്‍ട്ടില്‍, യന്ത്രങ്ങള്‍ മാറ്റി വച്ചാല്‍ ഉതപാദനം കൂടൂം എന്നാണു പറഞ്ഞത്. മരീചന്‍ കോപ്പി ചെയ്ത ലാവലിന്റെ വെബ് സൈറ്റ് പറയുന്നു, പെന്‍ സ്റ്റോക്ക് പൈപ്പ് മാറ്റി വച്ചാലേ ഉത്പാദനം കൂടു എന്ന്. ഇനി ഫല്‍ഗുനന്‍ പറയൂ , ആ സാധ്യതാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ആള്‍ വിദഗ്ദ്ധനാണോ? ലാവലിന്‍ കമ്പനിയുടെ വെബ് സൈറ്റില്‍ വരെ പെന്‍ സ്റ്റോക്ക് പൈപ് ശരിയായി പ്രവര്‍ ത്തിക്കുന്നില്ല എന്ന് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കില്‍ , ആ റിപ്പോര്‍ട്ട് തയ്യാറാക്കിയ എഞ്ചിനീയര്‍ എന്തുകൊണ്ട് അത് അറിയാതെ പോയി? ഇത്ര പ്രധാനപ്പെട്ടതും വളരെ അടിസ്ഥാനപരവുമായ സംഗതി അറിയാത്ത ഒരാളെ വിദഗ്ദ്ധന്‍ എന്നു വിളിക്കാന്‍ പറ്റുമോ? അവിടത്തെ ഏത് യൂണിയന്‍ നേതാവിനോട് ചോദിച്ചാലും പെന്‍ സ്റ്റോക്ക് പൈപ്പും കൂടെ മാറ്റിയാലേ ഉത്പാദനം കൂട്ടാന്‍ പറ്റൂ എന്നു പറയില്ലായിരുന്നോ? , അപ്പോള്‍ ആരാണ്‌ യധാര്‍ത്ഥ വിദഗ്ദ്ധന്‍ ?

kaalidaasan said...

കരാറിനുള്ള സാധ്യതാ പഠനം നടത്തിയത് യു.ഡി.എഫ്. അതിനു ആളെ വെച്ചത് യു.ഡി.എഫ് അതിന്റെ ഒക്കെ അടിസ്ഥാനത്തില്‍ ലാവലിനെ കൊണ്ടു വന്നത് യുഡീഫ്. അനക്ഷര്‍ ബി അടക്കമുള്ള കരാര്‍ ഒപ്പിട്ടത് യുഡീഫ്.

ഇതൊക്കെ ശരിയാണ്.

ആ സാധ്യതാ പഠന റിപ്പോര്‍ട്ട് തികച്ചും അപര്യാപ്തമായിരുന്നു എന്ന്, ലാവലിന്‍ വെബ് സൈറ്റ് ഉദ്ധരിച്ച് മാരീചന്‍ തെളിയിച്ചു കഴിഞ്ഞു. ഉത്പാദനം കുറയാനുള്ള പ്രധാന കാരണം പെന്‍ സ്റ്റോക്ക് പൈപ്പിന്റെ കുഴപ്പമായിരുന്നു എന്നത് ഇപ്പോള്‍ ഏറെക്കുറെ തീര്‍ച്ചയായിട്ടുണ്ട്. യന്ത്ര സാമഗ്രികള്‍ മുഴുവന്‍ മാറ്റി വച്ചിട്ടും , സാധാരണ പോലെ മഴ കിട്ടിയിട്ടും , ഉത്പാദനം വര്‍ദ്ധിക്കാത്തതില്‍ നിന്നും ഇത് ശരിയാണെന്ന് വരുന്നു. മാരീചന്റെ വാക്കുകള്‍ കടമെടുത്താല്‍ , ലാവലിന്‍ വെ സൈറ്റില്‍ പറയുന്ന കാര്യങ്ങളാണ്, മറ്റേത് അണ്ടനും അടകോടനും പറയുന്നതിനേക്കാള്‍ വിശ്വസനീയം .

സാധ്യതാ പഠന റിപ്പോര്‍ ട്ട് അപര്യാപ്തമായിരുന്നു എന്ന് കസ്തൂരി രംഗ അയ്യര്‍ , പിണറായിയോട് പറഞ്ഞിരുന്നതായി അദ്ദേഹം തന്നെ സി ബി ഐക്ക് മൊഴി നല്‍ കിയിട്ടും ഉണ്ട്. അതറിഞ്ഞും കൊണ്ടുതന്നെ പിണറായി ലാവലിനുമായി അവസാന കരാര്‍ , അതായത് പണികള്‍ ചെയ്യാനുള്ള കരാര്‍ ഒപ്പിട്ടു. അപര്യാപ്തമായ സാധ്യതാ പഠന റിപ്പോര്‍ട്ട് വച്ച് ഒരു വലിയ കരാറൊപ്പിട്ടതാണ്, ഗൂഡാലോചനയായി സി ബി അരോപിക്കുന്നതും . ഏതു വലിയ പദ്ധതിക്കും ആദ്യം വേണ്ടത്,വിശദമായ ഒരു സാധ്യതാ പഠന റിപ്പോര്‍ട്ടാണ്. അതില്ലാതെ കരാറില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്.
ഇനിയിപ്പോള്‍ യു ഡി എഫും കാര്‍ത്തികേയനുമാണ്, ഇതിനുത്തരവദികള്‍ എന്നൊക്കെ വദിക്കാം . പക്ഷെ പിണറായി എല്ലാം ഉദ്യോഗസ്ഥന്‍മാരാണ്, ചെയ്തതെന്ന നിലപാടിലാണിപ്പോഴും .

Unknown said...

96 ഫെബ്രുവരി 24ന് യുഡിഎഫ് ഒപ്പുവെച്ച ഒറിജിനല്‍ കരാര്‍ പ്രകാരം തന്നെ ഉപകരണകരാര്‍ ലാവ്‌ലിനു നല്‍കാന്‍ കേരളം ബാധ്യസ്ഥമായിരുന്നു. കണ്‍സള്‍ട്ടന്റായി നിയോഗിക്കപ്പെട്ട ലാവ്‌ലിന് ഉപകരണകരാര്‍ നല്‍കാതെ നിവൃത്തിയില്ലായിരുന്നുവെന്നും വിവിധതലങ്ങളിലെ ചര്‍ച്ചകള്‍ക്കു ശേഷമാണ് അങ്ങനെ തീരുമാനിച്ചതെന്നും യുഡിഎഫിന്റെ വൈദ്യുതിമന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍ തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. അതു സഭാരേഖകളിലുണ്ട്.

‘’"ആ പ്രൊജക്ട്, ഞാന്‍ മന്ത്രി എന്ന നിലയില്‍ ഒപ്പുവെച്ചതാണ് എന്നതു ശരിയാണ്. എന്റെ കാലത്താണ്. ഞാന്‍ സമ്മതിച്ചല്ലോ. എന്റെ കാലത്താണത്. പി എസ് ശ്രീനിവാസന്റെ കാലം മുതലുള്ള പദ്ധതികളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന, അഖില ലോക പ്രശസ്തമെന്ന് ഈ സഭയില്‍ എല്ലാവരും പറഞ്ഞിരുന്ന കമ്പനിയാണു ലാവ്‌ലിന്‍. ഇന്റര്‍നാഷണല്‍ ലവലില്‍ പരിഗണിക്കപ്പെടുന്ന കമ്പനിയാണത്. ഞാന്‍ മന്ത്രിയായിരിക്കെ കനേഡിയന്‍ അംബാസഡര്‍ ഇവിടെ വന്നു മുഖ്യമന്ത്രി എ കെ ആന്റണിയും ഞാനുമായി ചര്‍ച്ച നടത്തി.'' (ജി കാര്‍ത്തികേയന്‍ നിയമസഭാ രേഖ)

ഏതു വലിയ പദ്ധതിക്കും ആദ്യം വേണ്ടത്,വിശദമായ ഒരു സാധ്യതാ പഠന റിപ്പോര്ട്ടാണ്. അതില്ലാതെ കരാറില് ഏര്പ്പെടുന്നത് കുറ്റകരമാണ് എന്നുള്ള അമ്പ് ചെന്നു തറക്കേണ്ടത് യു.ഡി.എഫിലേക്കാണ്.

ഓഫ്:

മാരീചന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ താങ്കള്‍ക്ക് അത് പറയാം. അല്ലാതെ പറയാത്ത കാര്യം പറഞ്ഞെന്നു വരുത്തി മറുപടി പറയുക. അത് മറ്റൊരാള്‍ ചൂണ്ടിക്കാട്ടിയാല്‍ അയാളെക്കൂടി മണ്ടനാക്കുക. എന്നിട്ട് മറ്റൊരു രീതിയില്‍ വിശദീകരിക്കുക. തൊഴിലാളി നേതാക്കള്‍ വിഡ്ഡികളാണെന്ന് മാരീചന്‍ പറഞ്ഞെന്ന് എഴുതിയല്ല. അദ്ദേഹം പറഞ്ഞ ആ ഭാഗമെടുത്ത് ഒന്ന് താഴെ പോസ്റ്റാമോ? വ്യാഖ്യാനം പോരാ കൃത്യമായ വാചകം തന്നെ വേണം. വ്യാഖ്യാനമാണെങ്കില്‍ വെറുതെ സമയം മെനക്കെടുത്ഥാം എന്നു മാത്രം. ചര്‍ച്ച കൊളമാക്കുകയും ചെയ്യാം.

അനില്‍@ബ്ലോഗ് // anil said...

കാളിദാസന്റെ കമന്റിലെ ചിലവരികള്‍,
ഇപ്പോള് നമള് ചര്ച്ച ചെയ്യുന്ന കരാറിനു മുന്നോടിയായി, സി ഇ എ എന്ന സ്ഥാപനം നല്കിയ റിപ്പോര്ട്ടും, സി എ ജി പരിശോധിച്ചിരുന്നു. സി ഇ എ എന്നത് ഏതെങ്കിലും അണക്കെട്ടില് തുപ്പു ജോലി ചെയ്യുന്നവരുടെ ഒരു സംഘമോ യൂണിയന് നേതാക്കളുടെ സംഘമോ അല്ല. അവരൊക്കെ തയ്യാറാക്കുന്ന റിപ്പോര്ട്ടുകള് പരിശോധിച്ച് അഭിപ്രായം പറയണമെങ്കില് ആ സ്ഥാനത്തിരിക്കുന്നയാള് ഒരു കഴുത അല്ലല്ലോ.



ചില സമയങ്ങളില്‍ അങ്ങിനെ തോന്നും കാളിദാസാ, ചില റിപ്പോര്‍ട്ടുകള്‍ കണ്ടാല്‍. ലാവലിന്‍ വച്ച് പറയുകയല്ല, അതിത്ര കോമ്പ്ലിക്കേറ്റഡ് ആയ സ്ഥിതിക്ക സാദ്ധ്യവുമല്ല.
ഈ കാര്യം പല പോസ്റ്റിലും ഞാ കമന്റായി പറഞ്ഞത് വീണ്ടും ഇട്ടു എന്നേ ഉള്ളൂ.

Suraj said...

"ഇതു വളരെ ഗൌരവമര്‍ ഹിക്കുന്ന ഒരു കാര്യമാണ്. ആവശ്യത്തിനു വെളളം എത്തിക്കാന്‍ നിലവിലുളള പെന്‍‍സ്റ്റോക്ക് പൈപ്പുകള്‍ക്ക് കഴിയില്ലെന്ന് ലാവലിന്‍ എങ്ങനെ മനസിലാക്കി? ഇതിനേക്കുറിച്ചുള്ള പഠന റിപ്പോര്‍ ട്ടുകള്‍ അവര്‍ ക്ക് ആരു കൈമാറി? അപ്പോള്‍ ലാവലിന്റെ ഏജന്റുമാര്‍ കെ എസ് ഇ ബിയില്‍ തന്നെയുണ്ട്.

എത്രയോ വര്‍ഷമായി കേരളത്തില്‍ പല പ്രോജക്റ്റുകളുടെയും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ലാവലിന്‍ പണിയെടുക്കുന്നു. (ആ മുന്‍ കാല പരിചയം വച്ചാണ് അവര്‍ക്ക് എം.ഓ.യു റൂട്ടില്‍ കുറ്റ്യാടിക്കരാര്‍ ഉറപ്പിച്ചതെന്ന് കാര്‍ത്തികേയന്‍ നിയമസഭയില്‍ പറയുന്നതിന്റെ വിഡിയോ ക്ലിപ്പിംഗ് കഴിഞ്ഞ ദിവസവും ടി.വിയില്‍ കാണിച്ചു). ഇപ്പറയുന്ന പി.എസ്.പി പദ്ധതികളുടെ ഭാഗമായി തന്നെ നാല്‍ഞ്ചുവര്‍ഷം അവരുടെ എഞ്ചിനിയര്‍മാര്‍ തലങ്ങും വിലങ്ങും ഇവിടെ കേറിയിറങ്ങിയിട്ടുണ്ട്. Technology transferഉം Technical specificationsന്റെ കൈമാറ്റവുമൊക്കെ ഈ വക കരാറുകളില്‍ എഞ്ചിനിയര്‍മാര്‍ തങ്ങളില്‍ കൈമാറുക തികച്ചും സ്വാഭാവികമാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരം സ്ട്രാറ്റജിക് പ്രാധാന്യമുള്ള വിവരങ്ങള്‍ കൈമാറുന്നതിന് മുന്‍ കൂര്‍ വിശ്വാസ്യതയുള്ള കമ്പനികളെ തന്നെ ഓരോ രാജ്യവും വിളിച്ച് പണിയേല്‍പ്പിക്കുന്നതും.

ഹൈഡ്രോ പദ്ധതിയുടെ നവീകരണവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളിലൊന്നാണ് ടര്‍ബൈനുകളുടെ പൂര്‍ണ്ണ ശേഷി ഉപയോഗപ്പെടുത്താനാവശ്യമായ രീതിയിലാണോ പെന്‍ സ്റ്റോക്കിന്റെ പ്രവര്‍ത്തനം എന്ന് അന്വേഷിക്കല്‍. അത് ഇതിന്റെ ബേസിക് എഞ്ചിനിയറിംഗ് അറിയാവുന്ന ഏത് സാധാരണക്കാരനും അന്വേഷിക്കുന്ന കാര്യം. പി-എസ്-പി പദ്ധതിത്രയത്തിന്റെ കാര്യത്തില്‍ അതറിയാന്‍ ലാവലിന് നമ്മുടെ വൈദ്യുതി വകുപ്പില്‍ ആളെക്കേറ്റിയിരുത്തേണ്ട കാര്യമൊന്നുമില്ല. ഒരു ഏജന്റും അതിനായി വിയര്‍ക്കേണ്ട കാര്യവുമില്ല :))

keralafarmer said...

കാന്‍സര്‍ സെന്റര്‍ അടിസ്ഥാന പാക്കേജിലും ഉള്‍പ്പെട്ടിരുന്നു - കെ.സി. വേണുഗോപാല്‍

തുടക്കം മുതല്‍ ഗൂഢാലോചന

തിരുവനന്തപുരം: 'മൂന്ന്‌ വൈദ്യുത പദ്ധതികളുടെ നവീകരണത്തിന്‌ ലാവലിന്‍ കമ്പനിയുമായി ഏര്‍പ്പെട്ട കരാറിന്റെ പാക്കേജില്‍ മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള ധനസഹായവും ഉള്‍പ്പെടുത്തിയിരുന്നുവെന്ന്‌ കെ.സി. വേണുഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ കാന്‍സര്‍ സെന്ററിനുള്ള ധനസഹായം നിയമപ്രാബല്യമുള്ള കരാറാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടാക്കിയില്ല. പദ്ധതികളുടെ നവീകരണവും കാന്‍സര്‍ സെന്ററിനുള്ള ധനസഹായവും ഒരു പാക്കേജാണെന്ന്‌ വ്യക്തമാക്കി എസ്‌.എന്‍.സി. ലാവലിന്‍ അയച്ച കത്ത്‌ വേണുഗോപാല്‍ നിയമസഭയില്‍ ഹാജരാക്കി. അന്നത്തെ വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാന്‍ വി. രാജഗോപാലിനാണ്‌ എസ്‌.എന്‍.സി ലാവലിന്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ക്ലോസ്‌ ട്രെന്‍ഡല്‍ കത്തയച്ചത്‌.

'മലബാര്‍ കാന്‍സര്‍ സെന്ററിനായി 103 കോടി രൂപ വേണമെന്നായിരുന്നു എസ്റ്റിമേറ്റ്‌. രണ്ടുഘട്ടമായി ആസ്‌പത്രി നിര്‍മിക്കണം. ആദ്യഘട്ടം 2000ലും അടുത്ത ഘട്ടം ഒരു വര്‍ഷം കൂടിയും എടുത്ത്‌ പൂര്‍ത്തിയാക്കും. പദ്ധതി നവീകരണവുമായി നേരിട്ട്‌ ബന്ധപ്പെട്ടതാണ്‌ കാന്‍സര്‍ സെന്ററിനുള്ള ധനസഹായമെന്നും കരാര്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ പണം കൈപ്പറ്റാമെന്നും കത്തില്‍ വ്യക്തമാക്കുന്നു. നവീകരണ പദ്ധതിയോടൊപ്പം തന്നെ കാന്‍സര്‍ സെന്ററിന്റെ നിര്‍മാണവും തുടങ്ങാമെന്ന വാഗ്‌ദാനവും കത്തിലുണ്ട്‌. പണം ലാവലിന്റെ വകയും കാനഡയിലെ വിവിധ ഏജന്‍സികളില്‍ നിന്ന്‌ സമാഹരിക്കുന്നതുമായിരിക്കും' - '97 ഡിസംബറില്‍ വന്ന കത്തില്‍ വ്യക്തമാക്കുന്നു.

ഈ കത്ത്‌ രാജഗോപാലന്‍ ഊര്‍ജവകുപ്പ്‌ സെക്രട്ടറിക്ക്‌ സമര്‍പ്പിച്ചെങ്കിലും കാന്‍സര്‍ സെന്ററിനുള്ള ധനസഹായം നിയമപ്രാബല്യമുള്ള കരാറാക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ല. ഇത്‌ തുടക്കം മുതലുള്ള ഗൂഢാലോചനയിലേക്ക്‌ വെളിച്ചം വീശുന്നു.

പിന്നീട്‌ ആര്യാടന്‍ മുഹമ്മദ്‌ മന്ത്രിയായിരുന്ന കാലത്ത്‌ ലാവലിന്‍ അയച്ച കത്തില്‍ തങ്ങള്‍ വാഗ്‌ദാനം നിറവേറ്റിയെന്ന്‌ വ്യക്തമാക്കുന്നു. വാഗ്‌ദാനം നിറവേറ്റിയെന്ന അവരുടെ അറിയിപ്പ്‌ പണം കൈപ്പറ്റിയെന്നതിന്റെ തെളിവാണ്‌.
Courtesy: Mathrubhumi
ലാവ്ലിന്‍: 'വെള്ളം' ചേര്‍ക്കല്‍ രേഖ പുറത്തായി
തിരുവനന്തപുരം: മലബാര്‍ കാന്‍സര്‍ സെന്റര്‍ സംബന്ധിച്ച് എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ട ധാരണാപത്രത്തില്‍ വെള്ളം ചേര്‍ക്കാന്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്തു ശ്രമം നടന്നുവെന്നു നിയമസഭയില്‍ സമ്മതിച്ച മുന്‍ വൈദ്യുതി മന്ത്രി എസ്. ശര്‍മ അന്ന് അക്കാര്യം ചൂണ്ടിക്കാട്ടി എഴുതിയ കുറിപ്പ് പുറത്തുവന്നു.

കുറിപ്പില്‍ ശര്‍മ പറയുന്നു: ' കരട് എഗ്രിമെന്റില്‍ പ്രോജക്ട് റിപ്പോര്‍ട്ട് അനുസരിച്ചു പദ്ധതി നടത്തിപ്പിനുള്ള മൊത്തം ധനം സമാഹരിച്ചു നല്‍കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും ലാവ്ലിന്‍ നടത്തുന്നതാണെന്നു സമ്മതിച്ചതായേ കാണുന്നുള്ളു. ഇതു ധാരണാപത്രത്തിലെ ഖണ്ഡിക അനുസരിച്ചു പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ മുഴുവന്‍ സാമ്പത്തിക സഹായവും നല്‍കുന്നതാണ് എന്ന വ്യവസ്ഥയില്‍ നിന്നുള്ള വ്യതിയാനമാണ്.

ഇൌ സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പിനാവശ്യമായ മുഴുവന്‍ തുകയും ലാവ്ലിന്‍ ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഭേദഗതികളോടെ ധാരണാപത്രത്തിന്റെ കാലപരിധിക്കുള്ളില്‍ കരാര്‍ വയ്ക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുക. ഇൌ വ്യതിയാനം വന്നതു കാന്‍സര്‍ സൊസൈറ്റിയില്‍ നിന്നാണോ ഉൌര്‍ജ വകുപ്പില്‍ നിന്നാണോ എന്ന് അറിയില്ലെന്നും ശര്‍മ നിയമസഭയില്‍ പറഞ്ഞിരുന്നു. ധാരണാപത്രത്തിലുള്ളതിനെക്കാള്‍ കരട് കരാറില്‍ വെള്ളം ചേര്‍ക്കപ്പെട്ടുവെന്നു ശര്‍മ സമ്മതിക്കുമ്പോള്‍ ധാരണാപത്രം തന്നെ തീരെ ദുര്‍ബലമായിരുന്നുവെന്നതാണു യാഥാര്‍ഥ്യം.

ലാവ്ലിനു
രക്ഷപ്പെടാന്‍ പഴുതുകള്‍ ഏറെ അതില്‍ ഉണ്ടായിരുന്നു. ആശുപത്രിക്ക് ആവശ്യമായ പണം ലാവ്ലിന്‍ സംഘടിപ്പിച്ചു തരുമെന്നല്ലാതെ അതു സൌജന്യമാണെന്നോ മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചതു പോലെ 98.4 കോടി തരുമെന്നോ അതിലില്ല. ഈ ധാരണാപത്രത്തിന്റെ കാലാവധി നീട്ടാതിരുന്നതാണു പണം ലഭിക്കാത്തതിനു കാരണമെന്നാണു സിപിഎം നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. 98 ഏപ്രില്‍ 25ന് ഒപ്പിട്ട ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ നിബന്ധനകളുള്ള കരാര്‍ ഒപ്പുവയ്ക്കേണ്ടതായിരുന്നു.

നായനാര്‍ സര്‍ക്കാര്‍ ഏഴു തവണ ഇതിന്റെ കാലാവധി നീട്ടിയതല്ലാതെ പണലഭ്യത ഉറപ്പാക്കുന്ന കരാര്‍ ഒപ്പിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ ഒരു തവണ കൂടി നീട്ടിയെങ്കിലും ലാവ്ലിനില്‍ നിന്ന് ഒന്നും കിട്ടില്ലെന്ന് ഉറപ്പായതോടെ പിന്മാറി. 98.4 കോടി വാങ്ങിയെടുക്കുന്നതിന് ഈ ഇടപാടിന്റെ തുടക്കം മുതലേ വ്യക്തമായ വ്യവസ്ഥ ഉള്‍പ്പെടുത്തിയില്ലെന്നതാണു പിണറായി വിജയനും മറ്റു പ്രതികള്‍ക്കുമെതിരെ സിബിഐ ആരോപിച്ചിരിക്കുന്ന കുറ്റങ്ങളില്‍ ഒന്ന്. ഇതിനിടെ ലാവ്ലിനെ അനുമോദിച്ചു കത്തയച്ചിരുന്നുവെങ്കില്‍ അവര്‍ പണം നല്‍കുമായിരുന്നുവെന്ന സിപിഎം നേതാക്കളുടെ വാദവും പൊളിയുകയാണ്. 2002 നവംബര്‍ 30ന് അന്നത്തെ ഊര്‍ജ സെക്രട്ടറി ലിസി ജേക്കബ് ലാവ്ലിന് അയച്ച കത്തില്‍, കാന്‍സര്‍ ആശുപത്രിയുടെ നിര്‍മാണവുമായി സഹകരിക്കുന്നതിനു കേരളത്തിലെ ജനങ്ങള്‍ക്കുള്ള നന്ദിയും അനുമോദനവും അറിയിച്ചിട്ടുണ്ട്.

ആശുപത്രിയിലെ ബ്ളഡ് ബാങ്കിന്റെ ഉദ്ഘാടനത്തിനു ലാവ്ലിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ലാന്‍സ് എസ്. ഹോവാര്‍ഡിനെ ക്ഷണിക്കുന്നതിന് എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രിക്ക് ആവശ്യമായ പണം പൂര്‍ണമായി ശേഖരിച്ചു തരാത്തതിലുള്ള ബുദ്ധിമുട്ടും അവിടെ റേഡിയോ തെറപ്പി യൂണിറ്റ് ഇല്ലാത്തതുമൂലം രോഗികള്‍ക്കുണ്ടാകുന്ന പ്രയാസവും കത്തില്‍ വ്യക്തമാക്കിയിരുന്നു.
ലാവ്ലിന്‍: കരാറുണ്ടാക്കാന്‍ പലവട്ടം ശ്രമിച്ചെന്നു കടവൂര്‍
കൊല്ലം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ലാവ്ലിന്‍ കമ്പനിക്ക് അപ്രീസിയേഷന്‍ ലെറ്റര്‍ അയച്ചില്ലെന്ന മന്ത്രി എ.കെ. ബാലന്റെ ആരോപണം ശരിയല്ലെന്നു മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍. ഇക്കാര്യത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി ബാലന്‍ രാജിവയ്ക്കണമെന്നു കടവൂര്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ധാരണാപത്രം പുതുക്കാന്‍ പലവട്ടം ശ്രമിച്ചതിനും തെളിവുകളുണ്ടെന്നും കടവൂര്‍ പറഞ്ഞു. 2002 നവംബര്‍ 30ന് അന്നത്തെ ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറി ലിസി ജേക്കബ് ലാവ്ലിന്‍ കമ്പനിക്ക് അപ്രീസിയേഷന്‍ കത്ത് അയച്ചിട്ടുണ്ട്. മലബാര്‍ കാന്‍സര്‍ സെന്ററിനു ധനസഹായം ലഭിക്കുന്ന ധാരണാപത്രം ഒപ്പിട്ടത് 1998 ഏപ്രില്‍ ഇരുപത്തിയഞ്ചിനാണ്. എന്നാല്‍, ഇതേ വര്‍ഷം ജൂലൈ ആറിനു തയാറാക്കിയ സ്ഥിരവിലക്കരാറില്‍ ഈ ധാരണാപത്രത്തെക്കുറിച്ച് ഒന്നും പറയാതിരുന്നതു വീഴ്ചയായി. വിദഗ്ധോപദേശ ധാരണാപത്രത്തെ സ്ഥിരവിലക്കരാറാക്കി (അഡെന്റം) മാറ്റിയതു ജി. കാര്‍ത്തികേയനുണ്ടാക്കിയ കരാറാണെന്നു വരുത്തിത്തീര്‍ക്കാനാണ് - കടവൂര്‍ പറഞ്ഞു.

കാന്‍സര്‍ സെന്ററിനു സഹായം ലഭിക്കുമെന്ന ധാരണാപത്രം തന്നെ വൈരുധ്യം നിറഞ്ഞതാണ്. അന്തിമ കരാര്‍ ഉണ്ടാക്കും വരെ ഈ ധാരണാപത്രം നിലനില്‍ക്കുമെന്ന് ഒരിടത്തു പറയുന്നു. എന്നാല്‍, 180 ദിവസമാണു ധാരണാപത്രത്തിന്റെ കാലാവധിയെന്നു മറ്റൊരിടത്തു കാണുന്നു. ആദ്യ മാനദണ്ഡത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നു പറയാന്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞില്ല. യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ധാരണാപത്രം പുതുക്കാന്‍ പലവട്ടം ശ്രമിച്ചതിനും
തെളിവുകളുണ്ട്.

വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ എന്നു 2001 ജൂലൈ 12നു ഞാന്‍ ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍.വി. മാധവനു നോട്ട് കൊടുത്തതാണ്. ഇതേ വര്‍ഷം ഡിസംബര്‍ 21നു മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. എം. ഇക്ബാല്‍ അഹമ്മദ് ലാവ്ലിന്‍ കമ്പനിക്ക് അയച്ച കത്തിലും അന്തിമ കരാറിനു മന്ത്രി അതീവ തല്‍പരനാണെന്നു വ്യക്തമായി കാണാം. 2002ല്‍ രണ്ടു തവണ അപ്രീസിയേഷന്‍ ലെറ്റര്‍ അയച്ചു. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ കരാര്‍ കൂടി കൊടുത്താല്‍ കാന്‍സര്‍ സെന്ററിന് എന്തെങ്കിലും സഹായം കൂടി ലഭ്യമാക്കാന്‍ നോക്കാമെന്നാണു ലാവ്ലിന്‍ കമ്പനിക്കാര്‍ പ്രതികരിച്ചത്.

ആ ജോലി പിന്നീടു ടെന്‍ഡര്‍ വിളിച്ചു നടത്തിയപ്പോള്‍ ഒരു മെഗാവാട്ടിന് 66 ലക്ഷം രൂപ മാത്രമാണു ചെലവായത്. ഇത് ഉദ്ധരിച്ചുകൊണ്ടാണ്, ഒരു മെഗാവാട്ടിനു മൂന്നു കോടി ചെലവഴിച്ച ലാവ്ലിന്‍ ഇടപാടിലെ അഴിമതി സിഎജി ചൂണ്ടിക്കാണിച്ചത്. 2004 ഫെബ്രുവരി ആറിന് ഊര്‍ജ സെക്രട്ടറി ലിസി ജേക്കബിനു കനേഡിയന്‍ ഹൈക്കമ്മിഷനില്‍ നിന്ന് അയച്ച കത്തില്‍ കാന്‍സര്‍ സെന്ററിനു കൂടുതല്‍ ധനസഹായം നല്‍കാനാവില്ലെന്നു തീര്‍ത്തു വ്യക്തമാക്കിയതായും കടവൂര്‍ പറഞ്ഞു.
Courtesy: Manorama

അങ്കിള്‍ said...

നാം ഇങ്ങനെ പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും പറഞ്ഞ് കാടുകയറിയാല്‍ മതിയോ. ഒരു പുതിയ ക്രമീകരണത്തെപറ്റി ചിന്തിക്കുകയാണ്. ഒരു ചോദ്യോത്തരമേള. കമന്റുകളില്‍ കൂടി ഒരു ചോദ്യം അല്ലെങ്കില്‍ ഒരു ഉത്തരം അല്ലെങ്കില്‍ മറ്റേതെങ്കിലും കാര്യം. ഇതിലേതെങ്കിലും ഒന്നേ ഒരു കമന്റില്‍ പാടുള്ളൂ. ഒരാള്‍ക്ക് എത്ര ചോദ്യം വേണമെങ്കിലും ആകാം. പക്ഷേ ഒരു കമന്റില്‍ ഒന്ന് മാത്രം. ചോദ്യം ചോദിക്കുന്നവര്‍ കമന്റിന്റെ ആദ്യവരിയില്‍ ‘ചോദ്യം’ എന്നു മാത്രം എഴുതുക. ഉത്തരം നല്‍കുന്നവര്‍ ‘ഉത്തരം (ഏതു ചോദ്യം?) ‘ എന്നു മാത്രം കമന്റിന്റെ ആദ്യവരിയില്‍ എഴുതുക. ഇതിനായി കമന്റ് നംബര്‍ ഉപയോഗിക്കാം. പലരുടെയും ഉത്തരം പലരീതിയിലായിരിക്കാം.

ആദ്യത്തെ ചോദ്യം എന്റേതു തന്നെ ആയിക്കോട്ടെ”

അങ്കിള്‍ said...

ചോദ്യം?
1998 ഏപ്രില്‍ മാസത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ SNC Lavalin നു മായി മലബാര്‍ ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടിയുള്ള ധനസഹായത്തിനായി MOU ഒപ്പിട്ടു. 2001 വരെയുള്ള മൂന്ന് വര്‍ഷം എല്‍.ഡി.എഫ്. ഭരണത്തിലുണ്ടായിരുന്നു. SNC Lavalin പല തവണ ആവശ്യപ്പെട്ടിട്ടും MOU വിനെ ഒരു കരാറാക്കി മാറ്റിയില്ല. കരാറാക്കി മാറ്റാന്‍ കഴിയാത്തതിനു മതിയായ കാരണങ്ങളൊന്നും പറഞ്ഞുകേട്ടതുമില്ല. ആ സ്ഥിതിക്ക് 2001 ഭരണമേറ്റ, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയങ്ങളെ പിന്‍‌തുടരാന്‍ അശേഷം ബാധ്യസ്ഥരല്ലാത്ത, യു.ഡി.എഫ്. MOU പുതുക്കാത്തതു കൊണ്ടാണ് സഹായധനം നഷ്ടപ്പെട്ടതെന്ന് ആരോപ്പിക്കുന്നതില്‍ കഴമ്പുണ്ടോ?

Suraj said...

അങ്കിളേ, ഇതൊരു ചര്‍ച്ച ആണെങ്കില്‍ ഇതുവരെ ചര്‍ച്ചിച്ചതും വെളിപ്പെട്ടതുമായ കാര്യങ്ങള്‍ ഒന്ന് ക്രോഡീകരിക്കൂ. ഇല്ലെങ്കില്‍ ചോദ്യവും ഉത്തരവുഇമൊക്കെ വീണ്ടും ചവച്ചു തുപ്പല്‍ തന്നെയായി മാറും..

ഉത്തരം ചോദ്യം എന്ന ലൈനിന് ഒരു പ്രശ്നമുണ്ട്... ഉത്തരമില്ലാത്ത ചോദ്യങ്ങളും കൊണ്ടാണ് നാമെല്ലാവരും നടക്കുന്നത്. ഉത്തരം പറയാനുള്ള സാങ്കേതിക വൈദഗ്ധ്യമുള്ളവരാരെയും ഇവിടെ കാണുന്നുമില്ല. പിന്നെ എന്തൂട്ട് ചോദ്യം ഉത്തരം ?

Anonymous said...

"2001 വരെയുള്ള മൂന്ന് വര്‍ഷം എല്‍.ഡി.എഫ്. ഭരണത്തിലുണ്ടായിരുന്നു. SNC Lavalin പല തവണ ആവശ്യപ്പെട്ടിട്ടും MOU വിനെ ഒരു കരാറാക്കി മാറ്റിയില്ല."


ലാവ്ലിന്‍ പലതവണ ആവശ്യപ്പെട്ടത് ആരോടാ ? എല്‍.ഡി.എഫിന്റെ കാലത്ത് അങ്ങനെ പലതവണ ആവശ്യപ്പെട്ട് ഒരു കത്ത് വന്നതായി കാണുന്നില്ലല്ലോ. ആകെ വന്നത് ശര്‍മ്മയുടെ കാലത്തെ കത്താണ്.അതാകട്ടെ ധാരണയെ കരാറാക്കിയതിന്റെ കരടു രൂപവും.

കരാറാക്കാനുള്ള അഭ്യര്‍ത്ഥനയുമായി തുടര്‍ച്ചയായി കത്തു വന്നത് കോണ്‍ഗ്രസ്സ് മന്ത്രിസഭയുടെ കാലത്തല്ലേ ?

മാത്രമല്ല, കടവൂര് ഒരുവട്ടം ഈ ധാരണ പുതുക്കീട്ടുമുണ്ട് അതില്‍ നിന്ന് 85 ലക്ഷത്തോളം ടെക്നിക്കാലിയ വഴി ലാവലിനില്‍ നിന്ന് വാങ്ങി കാന്‍സര്‍ സെന്ററില്‍ ഒരു ബ്ലഡ് ബാങ്ക് തുടങ്ങിയിട്ടുമുണ്ട്. വളരെ സൂത്രത്തില്‍ ചോദ്യമിടുമ്പോള്‍ ടൈം ലൈനൊക്കെ നോക്കി ഇട് അങ്കിളേ. ഇല്ലെങ്കില്‍ കള്ളി പൊളിയും.

Anonymous said...

ലാവ്ലിന്‍ പിന്മാറ്റം യുഡിഎഫ് നിലപാടുമൂലമെന്ന് മനോരമ
ആര്‍ സാംബന്‍

തിരു: മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പണം നല്‍കുന്നതില്‍നിന്ന് എസ്എന്‍സി ലാവ്ലിന്‍ പിന്‍വാങ്ങിയത് യുഡിഎഫ് സര്‍ക്കാര്‍ കത്തു നല്‍കാത്തതുകൊണ്ടാണെന്ന് മലയാള മനോരമയും. ലാവ്ലിന്‍ കരാര്‍ സംബന്ധിച്ച് മനോരമ 2002 സെപ്തംബര്‍ 14ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ക്യാന്‍സര്‍ സെന്ററിന് സഹായം മുടങ്ങിയതിന്റെ യഥാര്‍ഥ കാരണം ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ആരോഗ്യമന്ത്രിയുമാണ് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഭരണ സമിതിയുടെ തലപ്പത്ത് എന്നതിനാല്‍ അപ്രീസിയേഷന്‍ ലെറ്റര്‍ നല്‍കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനാണെന്നും കത്തു നല്‍കാതെ മാറിനില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും മനോരമ വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടുന്നു. എസ്എന്‍സി ലാവ്ലിനു നല്‍കേണ്ട അപ്രീസിയേഷന്‍ ലെറ്ററിനുള്ള അപേക്ഷ ഒന്നര വര്‍ഷമായി വൈദ്യുതിവകുപ്പിന്റെ ചുവപ്പു നാടയിലാണെന്നും മനോരമ അന്ന് കണ്ടെത്തി. (2001 മെയ് 17ന് അധികാരമേറ്റ ആന്റണിയുടെ മന്ത്രിസഭയില്‍ കടവൂര്‍ ശിവദാസനായിരുന്നു വൈദ്യുതിമന്ത്രി). മനോരമ വാര്‍ത്ത തുടരുന്നു: 'ക്യാന്‍സര്‍ സെന്ററിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനത്തിനു ലഭിച്ച സഹായത്തിനു നന്ദി പ്രകടിപ്പിച്ചും അഭിനന്ദനമറിയിച്ചും സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയാല്‍ കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് ഇനിയും തുക സമാഹരിച്ചു നല്‍കാന്‍ കഴിയുമെന്ന എസ്എന്‍സി ലാവ്ലിന്റെ നിര്‍ദേശം വൈദ്യുതിവകുപ്പ് ചെവിക്കൊണ്ടിട്ടില്ല. ക്യാന്‍സര്‍ സെന്റര്‍ നിര്‍മാണത്തിന് പണം അനുവദിക്കില്ലെന്ന് എസ്എന്‍സി ലാവ്ലിന്‍ ഇതുവരെ പറഞ്ഞിട്ടില്ല. പദ്ധതിയോട് താല്‍പ്പര്യമുണ്ടെന്നു തന്നെയാണ് അവര്‍ പറയുന്നത്. ഒടുവില്‍ ചേര്‍ന്ന ഇംപ്ളിമെന്റ് കമ്മിറ്റിയില്‍ എസ്എന്‍സി ലാവ്ലിന്‍ വാഗ്ദാനംചെയ്ത ആധുനിക ബ്ളഡ്ബാങ്കിന്റെ നിര്‍മാണം അടുത്ത കാലത്ത് പൂര്‍ത്തിയായി. പദ്ധതി ഉപേക്ഷിച്ചിരുന്നെങ്കില്‍ ബ്ളഡ്ബാങ്കിനു വേണ്ടി പണം നല്‍കുമായിരുന്നില്ല'. 'ചെയ്തുതന്ന സഹായങ്ങള്‍ക്ക് അഭിനന്ദനമറിയിച്ചുള്ള കത്ത് ലഭിക്കാതെ എസ്എന്‍സി ലാവ്ലിന്‍ ഇനി സഹായം അനുവദിക്കാന്‍ ഇടയില്ലെന്നാണ് വിവരം. കത്തു നല്‍കാതെ സര്‍ക്കാര്‍ മാറി നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഏജന്‍സികളില്‍നിന്നാണ് ക്യാന്‍സര്‍ സെന്ററിന് പണം സ്വരൂപിക്കുന്നത് എന്നതിനാലാണ് എസ്എന്‍സി ലാവ്ലിന്‍ അപ്രീസിയേഷന്‍ കത്ത് ചോദിക്കുന്നതെന്നാണ് വിവരം'-മനോരമ വാര്‍ത്ത വ്യക്തമാക്കുന്നു.

ദേശാഭിമാനി 2009 ഫെബ്രുവരി 20

Anonymous said...

ക്യാന്‍സര്‍ സെന്റര്‍: കടവൂര്‍ കള്ളം പറയുന്നു- പി ജയരാജന്‍

തിരു: എസ്എന്‍സി ലാവ്ലിന്‍ കരാര്‍ അസാധുവാക്കി മലബാര്‍ ക്യാന്‍സര്‍ സെന്ററിന് സഹായം നഷ്ടമാക്കിയതിന് ഉത്തരവാദി അന്നത്തെ വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസനാണെന്ന് സിപി ഐ എം നിയമസഭാ കക്ഷി സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ധാരണപത്രം കരാറാകുന്നതുവരെ തുടര്‍ച്ചയായി പുതുക്കണം. എന്നാല്‍, കടവൂര്‍ അതിന് തയ്യാറായില്ല. ഇതാണ് കരാറില്ലാതാകാനും സഹായം നഷ്ടമാകാനും കാരണം. കരാര്‍ പുതുക്കാനാവശ്യപ്പെട്ട് ലാവ്ലിന്‍ അയച്ച കത്തുകള്‍ ഇത് വ്യക്തമാക്കുന്നു. എന്നാല്‍, ഈ വസ്തുത മൂടിവച്ച് നുണപ്രചാരണം നടത്തുകയാണ് കടവൂരും കോഗ്രസും. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആവര്‍ത്തിച്ച് വെളിപ്പെടുത്തുന്നതാണ് ഈ വിവരങ്ങള്‍- വാര്‍ത്താസമ്മേളനത്തില്‍ ജയരാജന്‍ പറഞ്ഞു. എസ്എന്‍സി ലാവ്ലിന്റെ പ്രവര്‍ത്തനം സംബന്ധിച്ച മതിപ്പ് രേഖപ്പെടുത്തുന്ന കത്ത് കടവൂര്‍ അയച്ചില്ല. എന്നാല്‍, ചില വാര്‍ത്താചാനലുകളില്‍ കടവൂര്‍ പറഞ്ഞത് 2001 സെപ്തംബറില്‍ ഊര്‍ജ സെക്രട്ടറി ലിസി ജേക്കബ് കത്തയച്ചെന്നാണ്. എന്നാല്‍, അന്ന് ഊര്‍ജ സെക്രട്ടറി എന്‍ വി മാധവനായിരുന്നു. മാത്രമല്ല, കരാര്‍ പുതുക്കാനാവശ്യപ്പെട്ട് ലാവ്ലിന്‍ സീനിയര്‍ വൈസ് പ്രസിഡന്റും ജിഎമ്മുമായ ലാന്‍സ് എസ് ഹൊവാര്‍ഡ് 2001 ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രി എ കെ ആന്റണിക്കും കടവൂരിനും അയച്ച കത്തും അദ്ദേഹത്തിന്റെ വാദം കളവാണെന്നു വ്യക്തമാക്കുന്നു. ഒരു വര്‍ഷമായി ധാരണപത്രം ഒപ്പിടാതെ തുടരുന്ന കാര്യം കത്തിലുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മന്ത്രിതലസംഘത്തെ അയക്കണമെന്നും രേഖപ്പെടുത്തിയിരുന്നു. 2002 ഡിസംബര്‍ രണ്ടിന് വീണ്ടും ഹൊവാര്‍ഡ് ഇക്കാര്യങ്ങളടക്കം സൂചിപ്പിച്ച് കത്തയച്ചു. ഡിസംബര്‍ എട്ടിന് മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ രക്തബാങ്ക് ഉദ്ഘാടനച്ചടങ്ങ് കടവൂര്‍ ബഹിഷ്കരിച്ചു. ആന്റണിയായിരുന്നു ഉദ്ഘാടകന്‍. മലബാറിലെ ക്യാന്‍സര്‍രോഗികളോടടക്കം അദ്ദേഹത്തിന് ശത്രുതാപരമായ സമീപനമായിരുന്നു എന്നതിന് തെളിവാണിത്. തുടര്‍സഹായം നഷ്ടമാക്കിയും കരാര്‍ കാലഹരണപ്പെടാന്‍ അവസരമുണ്ടാക്കിയും കടവൂര്‍ ശിവദാസന്‍ സ്വീകരിച്ച നിലപാടാണ് അന്വേഷിക്കേണ്ടത്. ക്യാന്‍സര്‍ സെന്ററിന് പണം നഷ്ടമാക്കിയത് യുഡിഎഫ് സര്‍ക്കാരാണെന്ന് കഴിഞ്ഞ ദിവസം ലാവ്ലിന്‍ കമ്പനിയും വെളിപ്പെടുത്തി. ഇപ്പോഴത്തെ ആരോപണമെല്ലാം പിണറായി വിജയനെതിരെയുള്ള രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള അപവാദ-കള്ള പ്രചാരം തുറന്നുകാട്ടുന്നു- പി ജയരാജന്‍ പറഞ്ഞു.

Anonymous said...

ലാവ്‌ലിന്‍: ആരോപണങ്ങള്‍ പൊളിയുന്നു


സിബിഐ റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ ലാവ്‌ലിന്‍ കേസ്‌ വീണ്ടും ഉയര്‍ന്നുവന്നതു സിപിഎം സംസ്ഥാന സെക്രട്ടറി പിണറാ യി വിജയന്‍ നവകേരള മാര്‍ച്ച്‌ തുടങ്ങുമ്പോഴാണ്‌. പിണറായിയുടെ പ്രതികരണം ഇങ്ങനെ: വരട്ടെ, അതിന്റെ സംഗതികള്‍ എല്ലാം വരട്ടെ, എന്നിട്ടു പറയാം.
രണ്ടാഴ്ചയിലേറെ കഴിഞ്ഞ്‌ ഇന്നലെ ഇടുക്കിയില്‍ പിണറായി ആദ്യത്തെ പ്രതികരണം പുറത്തുവിട്ടു: കടവൂര്‍ ശിവദാസന്‍ കാര്യങ്ങള്‍ വേണ്ടവിധം ചെയ്യാതെ ക്യാന്‍സര്‍ സെന്ററി നു കിട്ടേണ്ട പണം കിട്ടാതാക്കി, ലാവ്ലിനെ ഇനി പിടികൂടാന്‍ പ റ്റാത്തവിധം സ്വതന്ത്രമാക്കി.
ലാവ്‌ലിന്‍ കേസില്‍ ഊര്‍ജപദ്ധതികളുടെ കാര്യത്തേക്കാള്‍ ഉയര്‍ന്നുകേട്ടത്‌ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ മറവില്‍ കോടികളുടെ വെട്ടിപ്പും നടന്നു എന്നാണ്‌. വൈദ്യുതി വകുപ്പിന്‌ ആരോഗ്യവകുപ്പില്‍ എന്തുകാര്യം എന്നുവരെ ചോദ്യം. (ഗതാഗതവകുപ്പിന്‌ വിദ്യാഭ്യാസവകുപ്പില്‍ എന്തുകാര്യം എന്ന്‌ ആരും ചോദിക്കുന്നില്ല.)
ക്യാന്‍സര്‍ സെന്ററിനു കിട്ടിയ 98 കോടിയില്‍ ഏതാനും കോടികള്‍ ചെലവാക്കി ബാക്കി മുഴുവന്‍ പിണറായി വിജയനും കൂട്ടരും അമുക്കി എന്നു പ്രതിപക്ഷ കക്ഷികളും സിപിഎമ്മിലെ ഒരു വിഭാഗവും വര്‍ഷങ്ങളോളം പ്രചരിപ്പിച്ചു. ഇന്നലെ ലാവ്‌ലിന്‍ കമ്പനിയുടെ വെളിപ്പെടുത്തല്‍ വന്നു. 98 കോടി ആര്‍ക്കും കൊടുത്തിട്ടില്ല. പണം കിട്ടിയില്ലെന്ന്‌ ഇവിടെയുള്ളവരും കൊടുത്തില്ലെന്ന്‌ അവിടെയുള്ളവരും പറഞ്ഞതോടെ ലാവ്‌ലിന്‍ കേസി ലെ സുപ്രധാനമായ ആരോപ ണത്തിന്റെ കാറ്റുപോയിരിക്കുന്നു.
ഇനി ബാക്കിയുള്ളത്‌ കരാറിന്റെ മെറിറ്റും നടത്തിപ്പുമാണ്‌. അതു പരിശോധിക്കാന്‍ 18 വര്‍ ഷം പിന്നില്‍നിന്നു തുടങ്ങണം. ആറു വൈദ്യുതി മന്ത്രിമാരിലൂടെ കടന്നുപോകണം. 1990ല്‍ ടി. ശിവദാസമേനോന്‍ വൈദ്യുതി മ ന്ത്രിയായിരിക്കുമ്പോള്‍ ലാവ്‌ലിന്‍ പ്രതിനിധി സര്‍ക്കാരിനെ സമീപിക്കുന്നു. വൈദ്യുതപദ്ധതികള്‍ നവീകരിച്ചുനല്‍കാം. വൈ ദ്യുതി ബോര്‍ഡിന്റെ കമ്മിറ്റി അതിന്‌ യെസ്‌ മൂളുന്നു. ആദ്യഘട്ട ചര്‍ച്ചകള്‍. പണമില്ലായ്മ സര്‍ക്കാരിന്റെ പ്രശ്നം. ഒപ്പം കേന്ദ്ര വൈദ്യുതി അഥോറിറ്റി താത്പര്യക്കുറവ്‌ അറിയിക്കുന്നു. പദ്ധതി ഉപേക്ഷിച്ചു.
പിന്നീട്‌ വന്നത്‌ യുഡിഎഫ്‌ സര്‍ക്കാര്‍. പൊടിപിടിച്ചുകിടന്ന ലാവ്‌ലിന്‍ ഫയല്‍ സി.വി. പദ്മരാജന്‍ തട്ടിക്കുടഞ്ഞെടുത്തു. ലാവ്ലിനുമായി ആദ്യത്തെ ധാരണാപത്രം ഒപ്പിട്ടു. വൈദ്യുതപദ്ധതികള്‍ക്കു നവീകരണം വേണമെന്നും അതു ലാവ്‌ലിന്‍തന്നെ ചെയ്യണമെന്നും ആദ്യ ത്തെ ഉറച്ചതീരുമാനം. യുഡിഎഫ്‌ സര്‍ക്കാരിന്റേത്‌. ധാരണാ പത്രത്തിനു ശേഷം പദ്മരാജന്‍ അധികനാള്‍ വാണില്ല. ജി. കാര്‍ത്തികേയന്‍ പുതിയ മന്ത്രി. പദ്മരാജന്റെ ധാരണാപത്രം കാര്‍ത്തികേയന്‍ പുതുക്കി. ലാവ്ലിന്റെ സാങ്കേതിക സഹായം മുഴുവന്‍ കിട്ടാന്‍ അവരെ നവീകരണപരിപാടിയുടെ കണ്‍സ ള്‍ട്ടന്റാക്കി. 25 കോടി ഫീസിന്‌.
കാര്‍ത്തികേയന്റെ കാലത്ത്‌ ലാവ്‌ലിന്‍ അങ്ങനെ മുറ്റത്തുനിന്നു പൂമുഖത്തെത്തി. കണ്‍സള്‍ട്ടന്‍സി ഫീസ്‌ അധികമെ ന്ന ആരോപണം നിരാകരിക്കപ്പെട്ടു. നിര്‍മാണത്തിന്റെ സൂപ്പര്‍വിഷന്‌ ആളായെങ്കിലും സാധനസാമഗ്രികള്‍ വാങ്ങാനും പണി നടത്താനും സര്‍ക്കാരിനു പണമില്ല.
കനേഡിയന്‍ സ്രോതസുകളില്‍നിന്നു തന്നെ സാധനസാമഗ്രികള്‍ വാങ്ങാന്‍ വിലനിശ്ചയിച്ച്‌ രണ്ട്‌ അനുബന്ധകരാറുകള്‍ കൂടി ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തി കാര്‍ത്തികേയന്‍ ഒപ്പുവച്ചു. കണ്‍സള്‍ട്ടന്‍സി ഫീസിന്റെ ബാധ്യതയും വരുത്തിവച്ച്‌ കാര്‍ത്തികേയന്‍ കളമൊഴിഞ്ഞു.
തുടര്‍ന്ന്‌ 1996ലെ തെരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫ്‌ സര്‍ ക്കാര്‍. നായനാര്‍ മുഖ്യമന്ത്രിയും പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയും. വൈദ്യുതിക്ഷാമം രൂക്ഷം. പകലടക്കം പവര്‍ കട്ടും വോള്‍ട്ടേജ്‌ ക്ഷാമവും. മൂന്നര മണിക്കൂര്‍ പവര്‍ക്കട്ടെന്ന മഹാദുരിതത്തില്‍ ജനം. ലാവ്‌ലിന്‍ ഇടപാടില്‍ വീണ്ടും ശ്രദ്ധ. അധികമെന്നു കാര്‍ത്തികേയനെ എല്‍ഡിഎഫ്‌ വിമര്‍ശിച്ച കണ്‍സള്‍ട്ടന്‍സി ഫീസ്‌ കുറപ്പിച്ചുകൊണ്ട്‌ ലാവ്‌ലിന്‍ കരാറില്‍ തുടര്‍നടപടി. യന്ത്രങ്ങള്‍ വാങ്ങാ ന്‍ പണമില്ലാത്തതിനാല്‍ ലാവ്‌ലിന്‍ വഴി കനേഡിയന്‍ കമ്പനിയില്‍നിന്നു കടമായി സംഘടിപ്പിക്കാന്‍ ചര്‍ച്ച.
സിപിഎമ്മില്‍ കണ്ണൂര്‍ നേതാക്കള്‍ സജീവമായി വരുന്ന കാലം. മലബാറില്‍ വികസനമില്ലാത്തതിനാല്‍ ജനങ്ങളെ അഭിമുഖീകരിക്കാനാവുന്നില്ലെന്നു നേതാക്കള്‍ തന്നെ പരാതികള്‍ ഉയര്‍ത്തുന്നു. വൈദ്യുതി മന്ത്രിയുടെ മണ്ഡലത്തില്‍ പകുതി സ്ഥലത്തും വൈദ്യുതിയില്ല. ആശുപത്രി സേവനങ്ങള്‍ക്കു ജനം മംഗലാപുരത്തേക്ക്‌. മലബാറിനുവേണ്ടി ഈ സര്‍ ക്കാര്‍ എന്തെങ്കിലും... മുഖ്യമന്ത്രി നായനാര്‍ക്കും സംഗതിയുടെ ഗൗരവം ബോധിച്ചു.
മലബാറില്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടി കാനഡ സഹായം ആവശ്യപ്പെടാനും വൈദ്യുത പദ്ധതി കരാര്‍ ലാവ്ലിനു കൊടുക്കാനും തീരുമാനം. ക്യാന്‍സര്‍ സെന്ററിനു 98 കോടി കാനഡയില്‍നിന്നു സമാഹരിച്ചുനല്‍കുന്നത്‌ ഇടപാടിന്റെ ഭാഗമെന്നു ലാവ്ലിനുമായി പിണറായിയുടെ ധാരണാപത്രം. 11.75 കോടി സ്വന്തംഫണ്ടില്‍നിന്നും കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ്‌ ഫണ്ടില്‍നിന്നുമെടുത്ത്‌ അഡ്വാന്‍സായി ലാവ്‌ലിന്‍ കൈമാറുന്നു. ക്യാന്‍സര്‍ സെന്ററിന്റെ പണിയും തുട ങ്ങുന്നു. ചടയന്‍ ഗോവിന്ദനുശേ ഷം പിണറായി പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ പുതിയ വൈദ്യുതി മന്ത്രിയായി എസ്‌. ശര്‍മ.
പിണറായിയുടെ ധാരണാപത്രം കരാറാക്കി മാറ്റണമെന്ന ലാവ്ലിന്റെ ആവശ്യം മാനിക്കാതെ ധാരണാപത്രം പലതവ ണ പുതുക്കിക്കൊണ്ട്‌ ശര്‍മ തള്ളി നീക്കിയത്‌ മൂന്നുവര്‍ഷം. എന്നാല്‍ വൈദ്യുത പദ്ധതികളുടെ പണിയില്‍ ഉഴപ്പില്ലാതെ ലാവ്‌ലിന്‍ മുന്നോട്ട്‌. പണി തീരുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ മാറ്റം. യുഡിഎഫ്‌ ഭരണത്തില്‍ കടവൂര്‍ ശിവദാസന്‍ വൈദ്യുതി മന്ത്രി. ശര്‍മയുടെ പരിപാടി കടവൂരും തുടര്‍ന്നു. പിണറായിയുടെ ധാര ണാപത്രത്തിനു വീണ്ടുമൊരു വെറുംപുതുക്കല്‍. രണ്ടാംവര്‍ഷം കടവൂര്‍ അതും ഉഴപ്പി. ലാവ്ലിന്റെ ഓര്‍മപ്പെടുത്തലുകള്‍ക്ക്‌ അവഗണന. ഒടുവില്‍ ധാരണാപത്രം റദ്ദായി.
ക്യാന്‍സര്‍ സെന്ററിനു തന്ന 11.75 കോടിക്ക്‌ ഒരു അഭിനന്ദനക്കത്ത്‌ തന്നാല്‍ ധാരണാപത്രം പുനരുജ്ജീവിപ്പിക്കാമെ ന്നു ലാവ്‌ലിന്‍. കടവൂര്‍ അനങ്ങിയില്ല. പിന്നീട്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. തങ്ങളുടെ പണി തീര്‍ന്നെന്നും കരാര്‍ പ്രകാരമുള്ള 285 കോടി നല്‍കണമെന്നും ലാവ്‌ലിന്‍. ക്യാന്‍സര്‍ സെന്ററിനു സമാഹരിച്ചുതരാമെന്നേറ്റ പണം ധാരണാപത്രം റദ്ദായതിനാല്‍ ഇനി മാനിക്കാനാവില്ല. അന്താരാഷ്ട്ര കരാര്‍ ലംഘിച്ച്‌ ലാവ്ലിനുമായി യുദ്ധത്തിനില്ലെന്ന്‌ ആര്യാടന്‍. ലാവ്ലിനു പണംകിട്ടി. ക്യാന്‍സര്‍ സെന്ററിന്‌ പിന്നീട്‌ ഒന്നും കിട്ടാതെതന്നെ.
ഈ ഇടപാടില്‍ വര്‍ഷങ്ങളോളം സാധുവായി നിന്നത്‌ പിണറായി വിജയന്‍ ഒപ്പിട്ട രണ്ടാം ധാരണാപത്രം മാത്രം. അത്‌ റദ്ദാകാന്‍ പിന്നീട്‌ ഭരണതലത്തി ല്‍ പലരുടേയും നടപടികള്‍ വഴിവച്ചു. ലാവ്‌ലിന്‍ കമ്പനി ഈ ധാരണാപത്രത്തില്‍ എന്തെങ്കിലും അബദ്ധമോ വിശ്വാസരാഹിത്യമോ ഇപ്പോഴും ചൂണ്ടിക്കാട്ടുന്നില്ല.
മ റിച്ച്‌ ആ ധാരണാപത്രം മാനിക്കാതെ പിന്നീടുവന്നവര്‍ പ്രവര്‍ത്തിച്ചതിനാല്‍ തങ്ങളുടെ കമിറ്റ്മെന്റ്‌ നിറവേറ്റാനായില്ലെ ന്നു ചൂണ്ടിക്കാട്ടുന്നു. അപ്പോള്‍ പിണറായിക്കെതിരായ അഴിമതിയാരോപണം എവിടെ? പിണറായി നാടിനു നഷ്ടം വരു ത്തി എന്ന ആരോപണം എവിടെ? ഏതു സാഹചര്യങ്ങളില്‍ ഈ ആരോപണങ്ങള്‍ ഇനി ജീവനോടെ നില്‍ക്കും എന്നു കാത്തിരുന്നു കാണേണ്ടതുണ്ട്‌.
സഭയിലെ പ്രസ്താവനയില്‍ ശര്‍മയും വെള്ളംചേര്‍ത്തു
ലാവ്‌ലിന്‍ ഇടപാടില്‍ തന്റെ പങ്കിനെക്കുറിച്ച്‌ മുന്‍ വൈദ്യുതി മന്ത്രി എസ്‌. ശര്‍മ കഴിഞ്ഞദിവ സം നിയമസഭയില്‍ പ്രസ്താവന നടത്തി. തന്റെ മുന്നില്‍ പ ഋഗണനയ്ക്കെത്തിയ കരാറില്‍ ആരോ വെള്ളം ചേര്‍ത്തതിനാല്‍ ഒപ്പിടാതെ മാറ്റിവച്ചു. വെള്ളംചേര്‍ത്തത്‌ മലബാര്‍ ക്യാന്‍സര്‍ സൊസൈറ്റിയോ വൈദ്യുതിബോര്‍ഡോ എന്നു കണ്ടുപിടിക്കാനായില്ല എന്നും ശര്‍മ പറഞ്ഞു.
എന്നാല്‍ വെള്ളം ചേര്‍ത്തുവെന്ന പ്രസ്താവനയില്‍ത്തന്നെ വെള്ളംചേര്‍ത്ത്‌ ശര്‍മ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. താന്‍ കുറ്റക്കാരനല്ല എന്നുകാണിക്കാനുള്ള വ്യഗ്രത യി ല്‍ കാതലായ വസ്തുത അദ്ദേ ഹം മാറ്റിപ്പറഞ്ഞു. ധാരണാപ ത്രം കരാറാക്കാന്‍ ഡ്രാഫ്റ്റ്‌ എഴുതി അയച്ചത്‌ വൈദ്യുതി ബോര്‍ഡോ ക്യാന്‍സര്‍ സൊസൈറ്റിയോ അല്ല. സാക്ഷാല്‍ ലാവ്‌ലിന്‍ കമ്പനിതന്നെ.
ക്യാന്‍സര്‍ സെന്ററിന്റെ രൂപരേഖയടക്കം എഴുതിത്തയാറാക്കിയത്‌ ലാവ്‌ലിന്‍ കമ്പനിയിലെ ഉദ്യോഗസ്ഥരാണ്‌. ധാരണാപത്രം കരാറാക്കാന്‍ വന്നപ്പോള്‍ ധാരണാപത്രത്തില്‍ പറയുന്നതുപോലെ ഖണ്ഡിതമായി കാര്യങ്ങള്‍ പറയാത്തതുകൊണ്ട്‌ മാറ്റിവച്ചു എന്നാണു ശര്‍മയുടെ വാദം. എന്നാല്‍ തന്റെ മുന്‍ഗാമി ഒപ്പിട്ട ധാരണാപത്രത്തിനു വിരുദ്ധമായി കരാര്‍ ഡ്രാഫ്റ്റ്‌ വന്നപ്പോള്‍ ലാവ്ലിനില്‍നിന്നു തിരുത്തിവാങ്ങിക്കാന്‍ ശര്‍മ മിനക്കെട്ടില്ല.
മന്ത്രി എന്ന നിലയ്ക്ക്‌ ശര്‍മയുടെ ഗുരുതരമായ കൃത്യവിലോപം. പിണറായി വിജയന്‍ ഒപ്പിട്ട ധാരണാപത്രം പുതുക്കിക്കൊണ്ട്‌ അതിന്റെ ബലത്തില്‍ തുടര്‍ന്ന്‌ മൂന്നുവര്‍ഷം ശര്‍മ ലാവ്ലിനെ പണിതുടരാന്‍ അനുവദിച്ചു. പദ്ധതികള്‍ പൂര്‍ത്തിയായി കമ്മിഷന്‍ ചെയ്യുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ മാറി. ലാവ്‌ലിന്‍ ബാറ്റന്‍ കടവൂര്‍ ശിവദാസനു കൈമാറി ശര്‍മ കൈകഴുകി.
ശര്‍മയുടെ കൃത്യവിലോപം മറച്ചുപിടിക്കാന്‍ സിപിഎം എടുത്തുകാട്ടുന്നത്‌ അക്കാലത്തെ ആഗോള ഉപരോധത്തെയാ ണ്‌. വാജ്പേയി സര്‍ക്കാര്‍ പൊഖ്‌റാന്‍ അണുസ്ഫോടനം നട ത്തിയതിനെത്തുടര്‍ന്നു വന്ന ഉപരോധം.
പുതിയ ഇടപാടുകള്‍ക്കല്ലാ തെ പണി നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക്‌ ഇതു ബാധകമായിരുന്നുവെങ്കില്‍ ശര്‍മ യ്ക്ക്‌ മൂന്നുവര്‍ഷവും കൃത്യമാ യി ധാരണാപത്രം പുതുക്കാനാകുമായിരുന്നില്ല.
വെള്ളംചേര്‍ത്ത കരാര്‍ ഒപ്പിടാന്‍ ലാവ്‌ലിന്‍ നിര്‍ബന്ധിക്കുന്നുവെങ്കില്‍ ഏതുഘട്ടത്തിലും പണിനിര്‍ത്തിവയ്പ്പിക്കാനും കരാര്‍ പുനഃപരിശോധിക്കാനും ശര്‍മയ്ക്കു കഴിയുമായിരുന്നു. എന്നാല്‍ കേരളത്തിന്റെ ചെലവില്‍ മലബാറിലേക്ക്‌ ക്യാന്‍സര്‍ സെന്ററിനു പണം ചെല്ലേ ണ്ട എന്ന്‌ ഏതോ കേന്ദ്രങ്ങള്‍ ശര്‍മയെ ഉപദേശിച്ചു. ശര്‍മ ധാരണാപത്രം കരാറാക്കിമാറ്റാതെ ഉഴപ്പി. കത്തുകളെഴുതി ലാവ്‌ലിന്‍ മടുത്തു. ശര്‍മയെ ഉപദേശിച്ച്‌ നിഷ്ക്രിയനാക്കിയത്‌ സി പിഎമ്മിലെ ഏതു പ്രബലന്‍? ആരുടെ കൈയ്യിലായിരുന്നു ശര്‍മയുടെ കടിഞ്ഞാണ്‍?.
കണ്ണൂര്‍ ലോബി എന്നൊന്ന്‌ സിപിഎമ്മില്‍ അന്നു കരുത്താര്‍ജിച്ചുവന്നിരുന്നു. സിപിഎമ്മില്‍ രണ്ട്‌ ഗ്രൂപ്പുകള്‍ പ്രബലം. വി.എസും ശര്‍മയുമൊക്കെച്ചേര്‍ ന്ന ഒന്നും. പിണറായിയും കോടിയേരിയുമൊക്കെച്ചേര്‍ന്ന മറ്റൊന്നും. പരിയാരത്തെ എം.വി. രാഘവന്റെ മെഡിക്കല്‍ കോളജുപോലെ പാര്‍ട്ടി മുന്‍കൈയെടുത്ത്‌ മലബാറില്‍ ഒരു ആതുരാലയം എന്ന നായനാരുടെ സ്വപ്നത്തിന്‌ ചിലര്‍ കത്തിവച്ചുതുടങ്ങി. കോടിയേരിയില്‍ ഒരു ക്യാന്‍സര്‍ സെന്ററും അതിന്‌ നൂറുകോടി ഫണ്ടും എന്ന പദ്ധതി മുളയിലേ നുള്ളാന്‍ സിപിഎമ്മില്‍ നടന്ന ആസൂത്രിതനീക്കങ്ങളു ടെ ഫലമായി ലാവ്‌ലിന്‍ കമിറ്റ്മെന്റ്‌ പാലിക്കാതിരിക്കാന്‍ വ ഴിയൊരുങ്ങി.

Unknown said...

2002 നവംബര്‍ 30ന് അന്നത്തെ ഊര്‍ജ സെക്രട്ടറി ലിസി ജേക്കബ് ലാവ്ലിന് അയച്ച കത്തില്‍, കാന്‍സര്‍ ആശുപത്രിയുടെ നിര്‍മാണവുമായി സഹകരിക്കുന്നതിനു കേരളത്തിലെ ജനങ്ങള്‍ക്കുള്ള നന്ദിയും അനുമോദനവും അറിയിച്ചിട്ടുണ്ട്.

കേരളഫാര്‍മര്‍ ഇട്ട വാര്‍ത്തയില്‍ നിന്ന്

ഇന്നലെ ഉമ്മഞ്ചാണ്ടി പറഞ്ഞത് അനുമോദനക്കത്ത് കൊടുത്തിരുന്നുവെങ്കില്‍ താന്‍ പ്രതിയാകുമായിരുന്നെന്നും അതിനാല്‍ കൊടുത്തില്ലെന്നും. ഇപ്പോള്‍ പറയുന്നു പണ്ടേ അയച്ചിരുന്നെന്ന്. നമുക്കറിയുന്ന കാര്യം 2002ല്‍ ‘അനുമോദനക്കത്ത്’ അയച്ച ആരും പ്രതിപ്പട്ടികയില്‍ ഇല്ല എന്നതാണ്.

തരാതരം പോലെ വാദിക്കാതെ, കത്തയച്ചു-കത്തയച്ചില്ല എന്നീ രണ്ട് ഓപ്ഷനുകളില്‍ ഏതില്‍ ഉറച്ച് നില്‍ക്കുന്നു എന്നറിഞ്ഞാല്‍ എളുപ്പമുണ്ടായിരുന്നു.

Anonymous said...

ചാണ്ടി ലാവലിന്റെ പോക്കറ്റിലൂതീട്ട് “ത്ഭ്രൂ... നന്ദി മാത്രേയുള്ളൂ ല്ലേ?” എന്ന് മീശമാധവനില്‍ സലീം കുമാറ് ചോദിക്കുമ്പോലെ ചോദിച്ചുകാണും ഫല്‍ഗൂ....അതുകൊണ്ടാണല്ലോ ഇപ്പോള്‍ കിടന്ന് വെള്ളം കുടിക്കുന്നത് :-D

ഫല്‍ഗു ഇങ്ങനെ ഫാര്‍മറെ ബുദ്ധിമുട്ടിക്കാതെ. ടിയാന്റെ ഉദ്ദേശം തന്നെ വിളിക്കാത്തിടത്ത് ചെന്നിരുന്ന് ഉണ്ണുക, അവിടം മുഴുവന്‍ തൂറി നാറ്റിക്കുക എന്നതാണ്. ദാ കണ്ടില്ലേ കലണ്ടറ് തൂക്കുമ്പോലെ എന്തോരം പത്രവാര്‍ത്തകളാ തൂക്കിയിട്ടേക്കുന്നേന്ന്. ഇനി ക്രൈം ഫയല്, പാല്‍ക്കോ ക്രൈം, കൌമുദി ഫ്ലാഷ്, രാഷ്ട്രദീപിക അന്തി, സിറാജ്-തേജസ്-ചന്ദ്രിക-മാധ്യമം, ജനശക്തിന്യൂസ് തുടങ്ങിയവയുടെ കട്ടിംഗുകള്‍ കൂടിയിട്ട് ഈ പോസ്റ്റിനെ ധന്യമാക്കണേ എന്നൊരു അഭ്യര്‍ത്ഥന കൂടിയുണ്ട് കര്‍ഷകസിംഹമേ. അങ്കിള് ഒരു സൈഡില്‍ ഇരുന്ന് കളികാണ്. ഇടപെടരുതേ. പ്ലീസ് ഞങ്ങളും തൂക്കിക്കോട്ടെ ഒരു പത്തു പതിനഞ്ച് കലണ്ടറ്. ഈ പോസ്റ്റ് ഒരു വഴിയാക്കിത്തരാം എന്നു പറഞ്ഞു നടക്കുന്ന ഫാര്‍മറാണ് ഞങ്ങളുടെ കണ്‍ കണ്ട ദൈവം !

അങ്കിള്‍ said...

ഉത്തരം (ചോദ്യം 54)
“Numerous attempts on our side to enter into a formal agreement were ignored by the Government, and the MOU was finally allowed to expire in 2001.“

മേലുദ്ധരിച്ചത് SNC Lavalin ന്റെ വിശദീകരണകുറിപ്പിലുള്ളതാണ്.(പോസ്റ്റ് വായിക്കൂ). 2001 ലോ അതിനു മുമ്പോ പലതവണ ആവശ്യപ്പെട്ടത് അരോടായിരിക്കണം. കടവൂര്‍ ശിവദാസനോട് മാത്രമാണെന്നാണോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ടൈം ലൈന്‍ വച്ച് ഒന്നു പിടിച്ചു നോക്കൂ.

അങ്കിള്‍ said...

ഞാനെഴുതിയ കമന്റില്‍ പറഞ്ഞ 100 കോടി എന്തെടിസ്ഥാനത്തിലാണെന്നാണ് മാരീചനരിയേണ്ടത് (കമന്റ് 30). മാരീചന്റെ പല കമന്റുകളില്‍ നിന്നും മനസ്സിലായത് മാരീചന്‍ വിശ്വസിക്കണമെങ്കില്‍ മാരീചന്‍ വിജാരിക്കുന്ന ആള്‍ തന്നെ പറഞ്ഞിരിക്കണമെന്നാണ്. അതു കൊണ്ട് ഞാന്‍ തരുന്ന തെളിവുകള്‍ താങ്കള്‍ അംഗീകരിക്കുമോ എന്തോ. എന്നാലും എനിക്ക് കിട്ടിയ തെളിവ് ഇവിടെ നിരത്തുന്നു.

ശ്രി.കെ.വിജയരാജന്‍ എന്നൊരാളിന്റെ ഓര്‍മ്മ കുറിപ്പുകള്‍ ദാ ഇവിടെയുണ്ട്. കഴിഞ്ഞ പോസ്റ്റില്‍ 5 മത്തെ കമന്റില്‍ ഇതിനെപറ്റി പറഞ്ഞിട്ടും ഉണ്ട്.

അദ്ദേഹത്തിന്റെ യോഗ്യതയെന്തെന്ന് അതിന്റെ അവസാനം ഭാഗത്തില്‍ കൊടുത്തിട്ടുണ്ട്. നമ്മുടെ ഈ വിഷയവുമായി അദ്ദേഹത്തിനുള്ള ബന്ധം അദ്ദേഹത്തിന്റെ ഭാഷയില്‍ “As a member of the steering committe for power, Constituted by the Planning Board in 1996 for preparing the 9th plan, I had an opportunity to study the R&A programme of KSEB in some detail" എന്നും കാണുന്നു.

അദ്ദേഹമാണ് പറഞ്ഞിരിക്കുന്നത്, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ BHEL 100 കോടി രൂപക്കടുത്ത് ഈ ജോലി ജോലി ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു എന്ന്. ഭെല്‍ എന്ന സ്ഥാപനത്തിനു അങ്ങനെ പറയാന്‍ യോഗ്യതയുണ്ടോ എന്ന് മാരീചനേ തീരുമാനിക്കാന്‍ പറ്റു. ഏതായാലും ഞാന്‍ ഈ രേഖയാണ് ആധാരമാക്കിയത്.

അങ്കിള്‍ said...

പ്രീയ ഡുപ്ലിക്കേറ്റ് ജനശക്തിമാരേ,

ഫാര്‍മര്‍ സിന്‍ഡിക്കേറ്റ് പത്രങ്ങളെ ഇവിടെ പേസ്റ്റ് ചെയ്തിരിക്കുന്നു എന്നത് കണ്ടു. ഡിലീറ്റ് ചെയ്യാന്‍ തോന്നിയില്ല. കാരണം, മുന്‍ വൈദ്യു: മന്ത്രിമാരെ ഉദ്ദരിച്ചുകൊണ്ടുള്ള വാര്‍ത്തകളാണല്ലോ അത്. വേറെ ഏതെങ്കിലും രാഷ്ട്രീയ നേതാക്കന്മാര്‍ അടിച്ചുവിട്ട ചൂടു വാര്‍ത്തകളായിരുന്നെങ്കില്‍ ഡിലീറ്റാമായിരുന്നു. ഇതങ്ങനെയല്ലല്ലോ. ഈ വിഷയവുമായി ബന്ധപ്പെട്ട മന്ത്രിമാര്‍ പറഞ്ഞ വാര്‍ത്തകള്‍ ഇവിടെ കിടക്കുന്നത് നല്ലതല്ലേ, അതു ദേശാഭിമാനിയുടേതാണെങ്കിലും.

Anonymous said...

"ഉത്തരം (ചോദ്യം 54)
“Numerous attempts on our side to enter into a formal agreement were ignored by the Government, and the MOU was finally allowed to expire in 2001.“"

ആഹാ ! അങ്കിളിനിപ്പോള്‍ ലാവലിന്‍ പറഞ്ഞതായോ വേദവാക്യം ?
MOU 2001ല്‍ എക്സ്പയറായെങ്കില്‍ പിന്നെ 2002-ല്‍ എങ്ങനെയാ അങ്കിളേ ബ്ലഡ് ബാങ്ക് ഉണ്ടാക്കാന്‍ അവരു സഹായിച്ചത് ? ആ കാശും ടെക്നിക്കാലിയ വഴിയാണല്ലോ വന്നത് !അതും കടവൂരിന്റെയും ആന്റണിയുടെയും കാലത്ത് !! അതിന്റെയര്‍ത്ഥം 2002 കാലത്തും ലാവലിന്റെ ഗ്രാന്റു സംബന്ധിയായ ധാരണപ്രകാരം ഉള്ള നീക്കുപോക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നല്ലേ ?

ഇനി ഒന്ന് ടൈം ലൈന്‍ വച്ച് പിടിച്ചു നോക്കിയാട്ടെ.

Unknown said...

(OT)കമന്റുകള്‍ക്ക് ഈ ലിങ്ക് നമ്പര്‍ കൊള്ളാം. എവിട്ന്ന് കിട്ടി പ്രിയമാഷേ...

അങ്കിള്‍ said...

പ്രീയ ഡുപ്ലിക്കേറ്റ് ജിനേഷേ,(കമന്റ് 63,54 കാണൂ),
ഞാന്‍ എവിടെയാണ് ലാവലിനെ അവിശ്വസിച്ചത്? എന്തൊക്കെയായാലും, സി.ഏ.ജി., സി.ബി.ഐ, പിന്നെ ലാവലിന്‍ എന്നിവര്‍ പറഞ്ഞിതിനെ മുഖവിലക്കു തന്നെ എടുക്കേണ്ടി വരും. അല്ലെങ്കില്‍ പിന്നെ നമ്മുടെ ചര്‍ച്ച ഒരിടത്തും എത്തില്ല.

ഡുപ്ലിക്കേറ്റ് ജനശക്തിയുടെ കമന്റ് (57) കണ്ടില്ലേ. അതില്‍ ഇങ്ങനെ പറയുന്നു:

"പിണറായിയുടെ ധാരണാപത്രം കരാറാക്കി മാറ്റണമെന്ന ലാവ്ലിന്റെ ആവശ്യം മാനിക്കാതെ ധാരണാപത്രം പലതവ ണ പുതുക്കിക്കൊണ്ട്‌ ശര്‍മ തള്ളി നീക്കിയത്‌ മൂന്നുവര്‍ഷം."

ദേശാഭിമാനി റിപ്പോര്‍ട്ടാണെന്നാണ് തോന്നുന്നത്. ഏതായാലും ഡുപ്ലിക്കേറ്റ് ജിനേഷിനു ഇത് വിശ്വാസയോഗ്യമായിരിക്കും.

ഇനി ഒന്നു കൂടി ആ ടൈം ലൈന്‍ വച്ചു പിടിക്കു. മന്ത്രി ശര്‍മ്മക്കും കിട്ടിയില്ലേ ലാവലിനില്‍ നിന്നും കത്ത്?

അങ്കിള്‍ said...

പ്രീയ കെ.പി.എസ്സ്.,

സൂരജ് പല മുന്‍ കമന്റുകള്‍ക്കും ലിങ്ക് കൊടുക്കുന്നതു കണ്ടപ്പോഴാണ് ഇങ്ങനെ ഒരു ഐഡിയ തോന്നിയത്. കൂടുതല്‍ ഇതാ ഇവിടെ നിന്നും പഠിക്കാം.

Suraj said...

അങ്കിളിന്റെ ശ്രദ്ധയ്ക്ക് :

വീരശ്രീ K Vijayachandran ചേട്ടന്റെ ഓര്‍മ്മക്കുറിപ്പില്‍ നിന്ന് :

"We had also used our influence, individually as well as jointly, to get from BHEL its proposals and quotation to do the job on a turnkey basis with or without credit from the Power Finance Corporation. As I remember, BHEL's price was around Rs 100 crore, much less than that of the Canadian firm. This is the last I know personally about this KSEB project."

പള്ളിവാസല്‍-പന്നിയാര്‍-ചെങ്കുളം പദ്ധതിക്ക് ഭെല്ലില്‍ നിന്നും ക്വട്ടേഷനേ വിളിച്ചിട്ടുണ്ടായിരുന്നില്ല. പിന്നേ... ഗ്ലോബല്‍ ടെന്‍ഡര്‍ പോയിട്ട് ലോക്കല്‍ ടെന്‍ഡര്‍ പോലും വിളിച്ചിട്ടില്ലാത്ത ഒരു പ്രോജക്റ്റിനാണ് ഈ ഭെല്ല് അങ്ങോട്ടു കൊണ്ടുപോയി ക്വട്ടേഷന്‍ കൊടുക്കുന്നത് ! ഉവ്വ ! ഇത് BHEL തന്നല്ലേ ? മഹാബലി ഹെവി ഇലക്ട്രിക്കത്സോ ഹരിശ്ചന്ദ്രാ ഹെവി ഇലക്ക്ട്രിക്കത്സോ എന്നോമറ്റോ പേര് മാറ്റിയിരുന്നോ വിജയചന്ദ്രന്‍ ചേട്ടന്റെ കാലത്ത് ? :))

ലാവലിന്‍ ഓര്‍മ്മക്കുറിപ്പെഴുതാനുള്ള വിജയചന്ദ്രന്‍ ചേട്ടന്റെ ക്രിഡെന്‍ഷ്യത്സ് ഇതാ:

Mr Vijayachandran, an engineering and management consultant based at Kochi,with long experience in the design of energy systems, technology transfer, R and D
management, corporate planning, policy reviews and public sector administration, is an occasional contributor to Passline Business Magazine.

വിജയചന്ദ്രന്‍ ചേട്ടന്‍ മിടുക്കനാണ്. ഓര്‍മ്മക്കുറിപ്പില്‍ എഴുതിയത് വായിച്ചാല്‍ തോന്നും ഭെല്ല് ഏതാണ്ട് തുക ഔദ്യോഗികമായി ക്വോട്ട് ചെയ്തുവെന്നും അത് ലാവലിനു അനുകൂലമായി തീരുമാനമെടുക്കുന്നതിനു വേണ്ടി തള്ളിക്കളഞ്ഞതാണെന്നും. എന്നാലോ, ഈ ക്വട്ടേഷന്‍ ഭെല്‍ നല്‍കി എന്നതിന്റെ നമ്പരോ തെളിവോ ഒന്നും മഹത്തായ ഈ “ക്രൈം” ഓര്‍മ്മക്കുറിപ്പില്‍ ഇല്ലതാനും. ഇതു താന്‍ ഡാ ഓര്‍മ്മക്കുറിപ്പ്. ഗാന്ധി തോറ്റു പോകും !

പിന്നെ, ഈ ബാലനന്ദന്‍ കമ്മീഷന്‍ ഏതാണ്ട് ഭയങ്കര കണ്ടു പിടിത്തം നടത്തി എന്നൊരു ഉഡായിപ്പ് കുറേയായി കേള്‍ക്കുന്നു. പള്ളിവാസല്‍ ചെങ്കുളം പന്നിയാര്‍ പദ്ധതിയെക്കുറിച്ചുള്ളതായിരുന്നില്ലല്ലോ ബാലാനന്ദന്‍ കമ്മിറ്റി. അന്നത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വൈദ്യുതി ഉല്പാദന സംബന്ധിയായി എന്തെല്ലാം ചെയ്യാം എന്നു പഠിക്കാനുള്ളതായിരുന്നു ആ കമ്മിറ്റി. ആ കമ്മിറ്റി സമര്‍പ്പിച്ച 37 നിര്‍ദ്ദേശങ്ങളില്‍ ഒന്നു മാത്രമായിരുന്നു പി-എസ്-പി ത്രയത്തെ കുറിച്ചുള്ള പരാമര്‍ശം.

അത് നന്നായി അറിയാവുന്ന LDFലെ മച്ചാന്മാര്‍ പോലും ഇപ്പോള്‍ ബാലാനന്ദന്‍ എന്നു കേട്ടാല്‍ പരബ്രഹ്മത്തെ കണ്ടപോലെ താണു വീണു തൊഴുന്നു ;))
ബെസ്റ്റ് കോമഡി ! ഈ പാര്‍ട്ടിയെ കുറിച്ച് നമുക്കൊരു “ചുക്കും” അറിയൂല്ല !!

Unknown said...

ബെല്ലിന്റെ ഓഫറിനെക്കുറിച്ച് വൈദ്യുതി മന്ത്രിയായി പില്‍ക്കാലത്തു വന്ന കടവൂര്‍ ശിവദാസന്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ ഒരു മറുപടിയിലുണ്ട്. ഭെല്ലില്‍ നിന്ന് ഇത്തരമൊരു ഓഫര്‍ ലഭിച്ചിരുന്നേയില്ല എന്നതാണത്. മറ്റൊരു കമ്പനിയില്‍ നിന്നും ഓഫര്‍ ഇല്ലായിരുന്നുവെന്നും 16.10.2001നു ബി.വിജയകുമാറിനും മറ്റും നല്‍കിയ മറുപടിയില്‍ കടവൂര്‍ പറയുന്നുണ്ട്.

(അവലംബം. ലാവ്‌ലിന്‍ കേസ് ഗൂഢാലോചകരുടെ തിരക്കഥ :പി എം മനോജ്)

http://workersforum.blogspot.com/2009/02/blog-post_08.html

വര്‍ക്കേഴ്സ് ഫോറത്തിനെ ബ്ലോഗില്‍ കാണുന്നത് 2009 ഫെബ്രുവരി 8ന് ഈ ലേഖനം വന്നു എന്നാണ്. അങ്കിളും വായിച്ചതല്ലേ? വിജയചന്ദ്രന്റെ ഓഫര്‍ ആധികാരിക രേഖയാണെങ്കില്‍ നിയമസഭയിലെ തീയതിവെച്ച് ആര്‍ക്കും പരിശോധിക്കാവുന്ന രീതിയില്‍ മനോജ് എഴുതിയത് എന്തുകൊണ്ട് വിശ്വസനീയമാകുന്നില്ല?

വിജയചന്ദ്രന്റെ ലേഖനത്തില്‍ കാണുന്നത് ഇങ്ങിനെ

We had also used our influence, individually as well as jointly, to get from BHEL its
proposals and quotation to do the job on a turnkey basis with or without
credit from the Power Finance Corporation. As I remember, BHEL's price
was around Rs 100 crore, much less than that of the Canadian firm.

100 കോടിയായിരുന്നു വിജയചന്ദ്രന്റെ ഓര്‍മ്മ പ്രകാരം ബെല്ലിന്റെ തുക.(തുക എന്നേ അദ്ദേഹം പറയുന്നുള്ളൂ. ഓഫര്‍ ലഭിച്ചുവെന്നു വ്യക്തമായി പറയുന്നില്ല) കടവൂര്‍ പറയുന്നത് ഓഫര്‍ ലഭിച്ചിട്ടേ ഇല്ല എന്നാണ്. ഇനി ബെല്ലിന്റെ തുക തന്നെ അറ്റകുറ്റപ്പണികള്‍ക്കല്ലേ? അത് രണ്ടും തമ്മില്‍ താരതമ്യപ്പെടുത്താവുന്നതാണോ? ബെല്ലിന്റെ ഓഫര്‍ വന്നിട്ടുണ്ടെങ്കില്‍ തന്നെ(കടവൂര്‍ കള്ളം പറയുന്നു എന്നുമര്‍ത്ഥം) അത് കരാറിന്റെ രണ്ട് ഘട്ടങ്ങളും കഴിഞ്ഞ് മൂന്നാം ഘട്ടത്തിലാണ്. ഭെല്ലിന്റെ ഓഫര്‍ ഒരിക്കല്‍ തള്ളിയിട്ടുണ്ട്. അത് പക്ഷെ കുറ്റ്യാടി പദ്ധതിയിലാണ്. അതു ചെയ്തതാകട്ടെ, എല്‍ഡിഎഫ് ഗവര്‍മെന്റല്ല, യുഡിഎഫ് ഗവര്‍മെന്റാണ്.

ജിവി/JiVi said...

ആന്റണി മന്ത്രിസഭയില്‍ കടവൂര്‍ ശിവദാസന്റെ ജ്വോലി എന്തായിരുന്നു എന്ന് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. കരുണാകരനുവേണ്ടി ഗ്രൂപ്പ് കളിയും കഴിഞ്ഞ് ഈ എമ്മൊയു കരാറാലാക്കലും കാന്‍സര്‍ സെന്ററും നോക്കാന്‍ അങ്ങേര്‍ക്ക് സമയുമുണ്ടായിരുന്നോ എന്ന് ആലോചിച്ചുനോക്കൂ.

kaalidaasan said...

ഏതു വലിയ പദ്ധതിക്കും ആദ്യം വേണ്ടത്,വിശദമായ ഒരു സാധ്യതാ പഠന റിപ്പോര്ട്ടാണ്. അതില്ലാതെ കരാറില് ഏര്പ്പെടുന്നത് കുറ്റകരമാണ് എന്നുള്ള അമ്പ് ചെന്നു തറക്കേണ്ടത് യു.ഡി.എഫിലേക്കാണ്.

അമ്പു യു ഡി എഫില്‍ തറക്കണം എന്നൊക്കെ ആര്‍ക്കും ആഗ്രഹിക്കാം .

കാര്‍ത്തികേയന്‍ ഒപ്പിട്ടത് 24 കോടിയുടെ ഒരു കരാറായിരുനു. 240 കോടി രൂപക്കു പിണറായി ഒപ്പിട്ട കരാര്‍ അതല്ല, എന്ന് ഏതു യൂണിയന്‍ നേതാവിനും മനസിലാക്കം . ഫല്‍ഗുനനത് മനസിലാകാത്തത് മറ്റാരുടെയും കുറ്റമല്ല.

ഒരു കരാറിന്റെ വിശ്ദാംശങ്ങള്‍ എന്നെക്കാളും ,ഫല്‍ഗുനനേക്കളും മനസിലാക്കന്‍ പറ്റിയവരാണ്, സി എ ജി യും , കോടതിയിലെ ജഡ്ജിമാരും . ഇതേക്കുറിച്ചൊക്കെ തര്‍ക്കമുണ്ടാകുമ്പോല്‍ വിശകലനം ചെയ്ത് തീരുമാനമെടുക്കാന്‍ കഴിവുള്ളവരാണവര്‍ . അതൊക്കെ അവര്‍ക്ക് വിട്ടു കൊടുത്തു കൂടെ?



തൊഴിലാളി നേതാക്കള്‍ വിഡ്ഡികളാണെന്ന് മാരീചന്‍ പറഞ്ഞെന്ന് എഴുതിയല്ല. അദ്ദേഹം പറഞ്ഞ ആ ഭാഗമെടുത്ത് ഒന്ന് താഴെ പോസ്റ്റാമോ? വ്യാഖ്യാനം പോരാ കൃത്യമായ വാചകം തന്നെ വേണം.


ഫല്‍ഗുനാ . ഇതാണ്‌ കൃത്യമായ വാചകങ്ങള്‍


ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് അങ്കിളിന്റെ ആധികാരിക രേഖയെങ്കില്‍ യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ബാലാനന്ദന്‍ കമ്മിറ്റിയില്‍ ഇത്തരം കാര്യങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ച ആരെങ്കിലുമുണ്ടായിരുന്നുവെന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. ഏതാണ്ട് 25 പേരടങ്ങിയ ആ കമ്മിറ്റിയില്‍ കെഎസ്ഇബിയിലെ യൂണിയന്‍ നേതാക്കളായിരുന്നു ഭൂരിപക്ഷവും.

കെട്ടിടം നിര്‍മ്മിക്കാനുളള സാങ്കേതികോപദേശം മേസ്തിരിമാരില്‍ നിന്നോ എഞ്ചിനീയര്‍മാരില്‍ നിന്നോ സ്വീകരിക്കുന്നത് മനസിലാക്കാം. പക്ഷേ, കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ നേതാക്കന്മാരെ ആരും വീടുവെയ്ക്കാന്‍ നിയോഗിക്കാറില്ലല്ലോ. രണ്ടും രണ്ടു പണിയാണ്. അതുകൊണ്ടു തന്നെയാവണം, പന്നിയാര്‍, ചെങ്കുളം, പളളിവാസല്‍ പദ്ധതികളുടെ നവീകരണം സംബന്ധിച്ച ബാലാനന്ദന്‍ കമ്മിറ്റി നിര്‍ദ്ദേശം സര്‍ക്കാര്‍ തളളിയത്.


നിയോഗിച്ച കാര്യത്തേക്കുറിച്ച് അറിവില്ലാത്തവരാണ്‍ കമ്മിറ്റി അംഗങ്ങളെന്നാണ്‌ മേല്‍പ്പറഞ്ഞ വരികളുടെ അര്‍ത്ഥം . അറിവില്ലത്തവരെ വിഡ്ഡികള്‍ എന്നല്ലേ വിളിക്കേണ്ടത്?

ബാലാനന്ദന്‍ കമ്മിറ്റിയെ നിയോഗിച്ചത് കേരള സര്‍ക്കാരാണ്. അത് എന്തിനായിരുനു എന്ന് ഞാന്‍ വിശദീകരിക്കേണ്ടല്ലോ. നിര്‍ദ്ദേശിച്ച കാര്യത്തേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കഴിവില്ലെങ്കില്‍ , പിന്നെ അവരെ എന്തിനു നിയോഗിച്ചു?

ബാലാനന്ദന്‍ കമ്മിറ്റിയിലെ എല്ലാവരും തൊഴിലാളി നേതാക്കളായിരുന്നു എന്നതിനു മരീചന്‍ ഒരു തെളിവും നല്‍കിയിട്ടില്ല.

ഇതിലും വലിയ പ്രശ്നങ്ങളേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സാധാരണ പാര്‍ലമെന്ററി കമ്മിറ്റിയെ നിയോഗിക്കാറുണ്ട്. അതിലെ അഗങ്ങളെല്ലം എം പി മാരാണ്. അവര്‍ വിദഗ്ദ്ധന്മാരൊന്നുമല്ല. അവര്‍ റിപ്പോര്‍ട്ട് നല്‍കുന്നത് അതാതു രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരോട് വിശദമായി ചര്‍ച്ച ചെയ്താണ്.

ബാലാനന്ദന്‍ കമിറ്റി ഏതെങ്കിലും ലോഡ്ജില്‍ പോയിരുന്ന് , ഒരു കടലാസെടുത്ത് റിപ്പോര്‍ട്ട് എഴുതി ഉണ്ടാക്കിയതല്ല. കേരളത്തിലുള്ള വൈദ്യുത പദ്ധതികളേക്കുറിച്ച് പഠിച്ച്, അവക്കുള്ള കുറവുകള്‍ എന്താണെന്നും, അതെങ്ങനെ പരിഹരിക്കാമെന്നും വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണവരെ നിയോഗിച്ചതും, അവര്‍ റിപ്പോര്‍ട്ട് നല്‍കിയതും അവരുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം . പക്ഷെ അവര്‍ വെറും യൂണിയന്‍ നേതാക്കളാണ്, അവരുടെ റിപ്പോര്‍ട്ടിനു വില കല്‍പിക്കില്ല എന്നൊക്കെ പറയുന്നതസംബന്ധമല്ലേ ഫല്‍ ഗുനാ?

kaalidaasan said...

ചില സമയങ്ങളില്‍ അങ്ങിനെ തോന്നും കാളിദാസാ, ചില റിപ്പോര്‍ട്ടുകള്‍ കണ്ടാല്‍.

അനില്‍

സി എ ജിയുടെ ഏത് റിപ്പോര്‍ട്ട് കണ്ടിട്ടാണ്‌ താങ്കള്‍ ഇതു പറഞ്ഞത്?

അനില്‍@ബ്ലോഗ് // anil said...

അങ്കിളേ,
ഓഫ്ഫ്:
കാളിദാസന്,
ഉടന്‍ പോസ്റ്റാമെന്നു കരുതുന്നു, ഇപ്പോള്‍ ഈ ചര്‍ച്ച നടക്കട്ടെ.

kaalidaasan said...

ഇപ്പറയുന്ന പി.എസ്.പി പദ്ധതികളുടെ ഭാഗമായി തന്നെ നാല്‍ഞ്ചുവര്‍ഷം അവരുടെ എഞ്ചിനിയര്‍മാര്‍ തലങ്ങും വിലങ്ങും ഇവിടെ കേറിയിറങ്ങിയിട്ടുണ്ട്. ടെച്നൊലൊഗ്യ് റ്റ്രന്സ്ഫെര്ഉം ടെച്നികല്‍ സ്പെകിഫികറ്റിഒന്സ്ന്റെ കൈമാറ്റവുമൊക്കെ ഈ വക കരാറുകളില്‍ എഞ്ചിനിയര്‍മാര്‍ തങ്ങളില്‍ കൈമാറുക തികച്ചും സ്വാഭാവികമാണ്.

സൂരജേ,

പെന്‍ സ്റ്റോക് പൈപ്പില്‍ തകാരാറുണ്ട് എന്ന വിവരം കൈമാറുന്നത് ഒരു technology transafer ന്റെയോ technical specification കൈമാറ്റത്തിന്റെയോ ഭാഗം അല്ല. ഇത് ഒരു അടിസ്ഥന സര്‍വേ റിപ്പോര്‍ട്ടിന്റെ ഭാഗമാണ്.

ഈ പദ്ധതി യുടെ ആരംഭം തന്നെ യന്ത്രങ്ങള്‍ മാറ്റി വച്ചാല്‍ ഉത്പാദനം കൂട്ടാം, എന്ന് പഠന റിപ്പോര്‍ട്ടില്‍ നിന്നാണ്. ഉത്പാദനം കൂട്ടുക എന്നതായിരുനു ലക്ഷ്യം . അപ്പോള്‍ ഉത്പാദനം കുറയുന്നതിന്റെ കാരണങ്ങള്‍ മനസിലാക്കണം . യന്ത്രങ്ങള്‍ മാറ്റി വച്ചതു കൊണ്ടുമാത്രം ഉത്പാദനം കൂടില്ല എന്ന് ഇപ്പോള്‍ മനസിലായി. അദ്യത്തെ വാദം മഴ കുറവായിരുന്നു എന്നാണ്. അത് തെറ്റാണെന്ന് കണക്കുകള്‍ സഹിതം തെളിയിച്ചപ്പോള്‍ , പെന്‍ സ്റ്റോക്ക് പൈപിന്റെ കാര്യവുമായി വരുന്നു.

ഈ കരാറിനിറങ്ങി പുറപ്പെടുന്നതിനു മുമ്പ്, പെന്‍ സ്റ്റോക്ക് പൈപ്പില്‍ തകരറുണ്ടെന്ന് ഒരു വിദഗ്ദ്ധനും തോന്നാഞ്ഞതെന്തേ? ഇതിനു മുമ്പു നടന്ന ഒരു പരിശോധനയിലും അത് രേഖപ്പെടുത്താഞ്ഞതെന്തേ?

കേരള സര്‍ക്കരിന്റെ കെ എസ് എ ബിയോടോ, വൈദ്യുതി വകുപ്പിനോടോ, മന്ത്രിയോടോ, മറ്റു കമ്മിറ്റികളോടോ പറയാത്ത ഇക്കാര്യം, എന്തുകൊണ്ട് ലവലിന്റെ എഞ്ചിനീയര്‍മാരോട് പറഞ്ഞു? ഇതറിഞ്ഞിട്ടും എന്തുകൊണ്ട് ലാവലിന്‍ അത് വേണ്ടപ്പെട്ടവരോട് സൂചിപ്പിച്ചില്ല? അവര്‍ ചെയ്യുന്ന പണികൊണ്ടുമാത്രം ഉത്പാദനം കൂടില്ല എന്നറിഞ്ഞിട്ടും അവരത്, പിന്നിടുപയോഗപ്പെടുത്താന്‍ മാറ്റി വച്ചിരിക്കുകയയിരുന്നു അല്ലേ? 2003 ല്‍ പണി കഴിഞ്ഞതാണ്. 5 വര്‍ഷക്കാലം വെളിപ്പെടുത്താതെ രഹസ്യമാക്കി സൂക്ഷിച്ചവിവരം ഇപ്പോള്‍ മാത്രം പുറത്തു വിടുന്നത് എന്ത് ലക്ഷ്യം വച്ചാണ്?

kaalidaasan said...

ഹൈഡ്രോ പദ്ധതിയുടെ നവീകരണവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളിലൊന്നാണ് ടര്‍ബൈനുകളുടെ പൂര്‍ണ്ണ ശേഷി ഉപയോഗപ്പെടുത്താനാവശ്യമായ രീതിയിലാണോ പെന്‍ സ്റ്റോക്കിന്റെ പ്രവര്‍ത്തനം എന്ന് അന്വേഷിക്കല്‍. അത് ഇതിന്റെ ബേസിക് എഞ്ചിനിയറിംഗ് അറിയാവുന്ന ഏത് സാധാരണക്കാരനും അന്വേഷിക്കുന്ന കാര്യം.

100 % ശരി.

ബേസിക് എഞ്ചിനിയറിംഗ് അറിയാവുന്ന ഏത് സാധാരണക്കാരനും അന്വേഷിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ ഈ കാര്യം അറിയുകയോ കണക്കിലെടുക്കുകയോ ചെയ്യാതെയാണ്‌ കരാറുമയി മുന്നോട്ടു പോയത്. അതാണ്‌ സി എ ജി പറഞ്ഞതും . സാധ്യതാ പഠന റിപ്പോര്‍ട്ട് അപര്യാപ്തമായിരുന്നു. പിന്നീട് ലാവലിന്റെ കണ്‍സള്‍ട്ടന്റായിത്തീര്‍ ന്ന ഒരു എഞ്ചിനീയറാണ്, കരാറിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അത് അപര്യാപ്തമായിരുന്നു എന്നാണ്‌ ഈ കേസിലെ ഒരു പ്രതിയായ കസ്തൂരി രംഗ അയ്യര്‍ പറഞ്ഞത്. ഇകാര്യം പിണറായി വിജയനോട് പറഞ്ഞിട്ടും അദ്ദേഹം അത് കണക്കിലെടുത്തില്ല എന്നാണ്, അയ്യര്‍ സി ബി ഐ ക്കു മൊഴി നല്‍ കിയതും . ശരിയായ സാധ്യതാ പഠന റിപ്പോര്‍ട്ടില്ലാതെ വലിയ ഒരു കാരാറുമയി, അറിഞ്ഞു കൊണ്ട് മുന്നോട്ടു പോയതാണ്, കുറ്റകരമായ ഗൂഡാലോചന എന്ന് സി ബി ആരോപിച്ചത്. ഈ ആരോപണം ഖണ്ധിക്കാനാണ്, തോമസ് ഐസ്സക്ക് , കാര്‍ത്തികേയന്‍ എങ്ങനെ ഗൂഡലോചനയില്‍ നിന്നും പുറത്തു പോയി, എന്ന് വിശകലനം ചെയ്ത് ഒരു ലേഖനം എഴുതിയത്. ഇതേ വിഷയം ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ്, അതിനെ വിമര്‍ശിച്ചു കൊണ്ട് മൂര്‍ത്തി , മധ്യമങ്ങള്‍ സി ബി ഐക്കു പഠിക്കുമ്പോള്‍ എന്ന ബ്ളോഗും എഴുതിയത്.

സൂരജ് ഒരു കര്യം ഇപ്പോള്‍ സമ്മതിക്കുന്നു. ബേസിക് എഞ്ചിനിയറിംഗ് അറിയാവുന്ന ഏത് സാധാരണക്കാരനും അന്വേഷിക്കുന്ന ഈ സുപ്രധാന കാര്യം അന്വേഷിക്കാതെയണ്‌ ഈ കരാര്‍ നടപ്പിലാക്കിയതെന്ന്. ഇതറിയാമായിരുന്ന ലാവലിന്‍ അത് അധികാരികളില്‍ നിന്നും മറച്ചു വച്ചു. പെന്‍ സ്റ്റോക്ക് പൈപ്പിലെ തകരാറു പരിഹരിക്കണമെന്ന് ഇന്നേ വരെ അവര്‍ ആരെയും അറിയിച്ചിട്ടില്ല. അപ്പോള്‍ ലാവലിനും കുറ്റകരമായ ഈ ഗൂഡാലോചനയില്‍ പങ്കാളിയാണ്‌ എന്നും വരുന്നു.

സാവധാനം മറ്റു കാര്യങ്ങളും മനസിലായിക്കൊള്ളും .

Unknown said...

അദേഹമാണോ ഇദ്ദേഹം?

അങ്കില്‍ മുകളില്‍ ലിങ്കിട്ട ഓര്‍മ്മക്കുരിപ്പ് എഴുതിയ ശ്രീ. കെ.വിജയചന്ദ്രന്‍(വിജയരാജനല്ല) ആണോ സി.പി.എം പ്രതിനിധിയായി പ്ലാനിംഗ് കമ്മീഷനിലും മറ്റും ഉണ്ടായിരിക്കുകയും പിന്നീട് സേവ് സി.പി.എം ഫോറത്തില്‍ പ്രവര്‍ത്തിക്കുകയും ശേഷം പാര്‍ട്ടിയില്‍ നിന്നും പുറത്താകുകയും ചെയ്ത വിജയചന്ദ്രന്‍?

അങ്കിള്‍ said...

സൂരജേ,

എഴുതുന്ന ഓരോവരിക്കും കാളിദാസനില്‍ നിന്നും മറുപടി കിട്ടുന്നുണ്ടല്ലോ, വായിക്കുന്നുമുണ്ടല്ലോ.

ഒരു കാര്യം പറയാതെ പോകുന്നതു ശരിയല്ല. ഈയിടയാ‍യി മറ്റുള്ളവരുടെ യോഗ്യതയോടെല്ലാം സൂരജിനു പുച്ഛമാണ്. താങ്കളുടെ ആദ്യം മുതലുള്ള പോസ്റ്റുകള്‍ വായിച്ചുവരുന്നവനാണ് ഞാന്‍ , കമന്റാരില്ലെങ്കിലും. പല കാര്യങ്ങളിലും താങ്കള്‍ക്കുള്ള അറിവും, അക്കാര്യങ്ങള്‍ പഠിച്ച് രേഖപ്പെടുത്താനുള്ള വ്യഗ്രതയും ബ്ലോഗ്ഗിലെ വായനക്കാ വായിച്ചു, പ്രോത്സാഹിപ്പിച്ചു. അങ്ങനെ താങ്കളുടെ പോസ്റ്റുകള്‍ക്ക് നല്ലൊരു വായന വൃന്ദം വന്നു കൂടി. അതു താങ്കള്‍ക്ക് മനസ്സിലായതോടെയാണ് താങ്കളുടെ ഭാഷക്കും, മറ്റുള്ളവരോടുള്ള കാഴ്ചപ്പാടിനും വ്യത്യാസം വന്നു തുടങ്ങിയത്. സൂരജായിരുന്നെങ്കില്‍ ഇക്കാര്യം ഈ ഭാഷ ഉപയോഗിച്ചായിരിക്കില്ല എഴുതുന്നത്. എതായാലും മറ്റുള്ളവരെ ഒരു പുച്ഛരസത്തോടെയാണ് താങ്കള്‍ കാണുന്നത്. എഴുത്തില്‍ കൂടുതലും പരിഹാസം.

വിജയചന്ദ്രന്റെ യോഗ്യതക്കെന്താ കുറവ്‌. പ്ലാനിംഗ് ബോര്‍ഡിന്റെ കീഴിലുള്ള ഒരു വിദഗ്ദസമിതിയിലെ അംഗമാക്കാനുള്ള യോഗ്യതയുണ്ടെന്ന് സര്‍ക്കാരിനു ബോധ്യമായിരുന്നല്ലോ. സൂരജിനു കിട്ടാതെ പോയ അംഗത്വമറ്റോ ആണോ അത്. ആരാണാവോ താങ്കള്‍ക്ക് യോഗ്യന്‍ .ബൂലോഗത്ത് തപ്പിയാല്‍ കിട്ടുമോ? എത്രയോപേര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. നടക്കട്ടെ, മനസ്സുഖം കിട്ടുമെങ്കില്‍.

അവസാനം BHEL ം അങ്ങയുടെ പരിഹാസത്തിനു പാത്രമായി. ആ കമ്പനി ഇനിയെന്തിനു പ്രവര്‍ത്തിക്കണമെന്നുപോലും തോന്നിപ്പോകുന്നു.

Unknown said...

സാധ്യതാ പഠന റിപ്പോര്‍ട്ട് അപര്യാപ്തമായിരുന്നു. പിന്നീട് ലാവലിന്റെ കണ്‍സള്‍ട്ടന്റായിത്തീര്‍ ന്ന ഒരു എഞ്ചിനീയറാണ്, കരാറിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അത് അപര്യാപ്തമായിരുന്നു എന്നാണ്‌ ഈ കേസിലെ ഒരു പ്രതിയായ കസ്തൂരി രംഗ അയ്യര്‍ പറഞ്ഞത്. ഇകാര്യം പിണറായി വിജയനോട് പറഞ്ഞിട്ടും അദ്ദേഹം അത് കണക്കിലെടുത്തില്ല എന്നാണ്, അയ്യര്‍ സി ബി ഐ ക്കു മൊഴി നല്‍ കിയതും . ശരിയായ സാധ്യതാ പഠന റിപ്പോര്‍ട്ടില്ലാതെ വലിയ ഒരു കാരാറുമയി, അറിഞ്ഞു കൊണ്ട് മുന്നോട്ടു പോയതാണ്, കുറ്റകരമായ ഗൂഡാലോചന എന്ന് സി ബി ആരോപിച്ചത്.

-കാളിദാസന്‍

പിണറായി വിജയനോട് കസ്തൂരി രംഗയ്യര്‍ പറഞ്ഞു എന്ന് സിബിഐ പറഞ്ഞു. കസ്തൂരി രംഗയ്യര്‍ എഴുതിത്തയ്യാറാക്കിയ നോട്ടോ റിപ്പോര്‍ട്ടോ നല്‍കിയതായി സി.ബി.ഐ ആരോപിക്കുന്നുണ്ടോ? അറിയാന്‍ വേണ്ടിയാണീ ചോദ്യം. അപര്യാപ്തമായ സാധ്യതാ പഠന റിപ്പോര്‍ട്ട് ഉപയോഗിച്ച്, പിന്മാറിയാല്‍ സര്‍ക്കാരിനു നഷ്ടം വരുന്ന തരത്തിലുള്ള കരാറിന്റെ രണ്ട് ഘട്ടം നടത്തിയവരോ, മൂന്നാം ഘട്ടത്തില്‍ വന്നവരോ കുറ്റക്കാര്‍? ഇതൊരു പാക്കേജ് ആണെന്ന് കാര്‍ത്തികേയന്‍ തന്നെ പറഞ്ഞിട്ടുണ്ട്. മാത്രമല്ല മുന്‍പ് ഇത്തരത്തിലുള്ള അനുഭവം കേരളത്തിനുണ്ടായിട്ടുണ്ട്. നേരിയമംഗലം പവര്‍ പ്രൊജക്ടില്‍ ABB കമ്പനിയുമായി യുഡിഎഫ് ഗവര്‍മെണ്ട് കരാര്‍ ഒപ്പുവെച്ചിരുന്നു. പിന്നീട് അതു റദ്ദാക്കി ഗ്ളോബല്‍ ടെന്റര്‍ വിളിച്ചു. ABB നാലു വര്‍ഷം കേസു നടത്തി. ഒടുവില്‍ യുഡിഎഫിന്റെ ഭരണഘട്ടത്തില്‍ തന്നെ കേസില്‍ കേരളം തോറ്റു. നാം വന്‍ നഷ്ടപരിഹാരം ആ കമ്പനിക്കു കൊടുത്തു. ഇതുതന്നെ ഈ പദ്ധതിയുടെ കാര്യത്തിലും സംഭവിക്കുമായിരുന്നു; ആ ഘട്ടത്തില്‍ കരാര്‍ പൊളിച്ചിരുന്നെങ്കില്‍.

ഇതൊക്കെ അറിഞ്ഞിട്ടും ഇപ്പോഴും 24 കോടി 24 കോടി എന്ന് കാളിദാസന്‍ ആവര്‍ത്തിക്കുന്നതെന്തുകൊണ്ടാണ്? പിന്മാറാന്‍ പറ്റാത്തരീതിയില്‍ രണ്ടാം ഘട്ടവും ഒപ്പിട്ട് കഴിഞ്ഞാല്‍ പിന്നെയും കണ്‍സള്‍ട്ടന്‍സി, 24 കോടി എന്നു പറയുന്ന്തെന്തുകൊണ്ടാണ്? അനക്ഷര്‍ ബി കരാറിന്റെ ഭാഗമായിരുന്നു എന്നത് സമ്മതിക്കപ്പെട്ടു കഴിഞ്ഞിട്ടുള്ള കാര്യമാണുതാനും.

സിബിഐ അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു കാര്യമുണ്ട്.

There was a criminal conspiracy. And the conspiracy was hatched in 1995.

ഒരു ക്രിമിനല്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. അതു 95ലാണ്. സിബിഐ പറയുന്ന 95 എന്ന വര്‍ഷം ശ്രദ്ധിക്കണം. ആരായിരുന്നു അന്ന് അധികാരത്തില്‍? എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ. ആരായിരുന്നു അന്ന് വൈദ്യുതി മന്ത്രി? കോണ്‍ഗ്രസിന്റെ ജി കാര്‍ത്തികേയന്‍.

G‌ Karthikeyan is as much responsible as Pinarayi Vijayan എന്നൊരു വാചകവും സി.ബി.ഐ റിപ്പോര്‍ട്ടിലുണ്ടെന്ന് കാണുന്നു. പിണറായി ഉത്തരവാദി എങ്കില്‍, ഗൂഡാലോചന നടന്നത് 1995ല്‍ എങ്കില്‍ പിണറായിയോളം തന്നെ ഉത്തരവാദിയായ കാര്‍ത്തികേയന്‍ പ്രതിപ്പട്ടികയില്‍ ഇല്ലാതെ വരുന്നതെന്തുകൊണ്ട്?

അങ്കിള്‍ said...

ഫല്‍ഗുണാ,
എനിക്ക് നേരിട്ടോ പരോക്ഷമായോ അദ്ദേഹത്തെ അറിയില്ല. ഫല്‍ഗുണന്‍ പറഞ്ഞതിനു സാധ്യതയില്ലതെയില്ല.

ആണെങ്കില്‍ തന്നെ, ഇടതു ചായ്‌വില്ലാത്തവരെല്ലാം മോശമാണെന്ന ചിന്ത ഫല്‍ഗുണനുമുണ്ടോ?

kaalidaasan said...

മേലുദ്ധരിച്ചത് SNC Lavalin ന്റെ വിശദീകരണകുറിപ്പിലുള്ളതാണ്.(പോസ്റ്റ് വായിക്കൂ). 2001 ലോ അതിനു മുമ്പോ പലതവണ ആവശ്യപ്പെട്ടത് അരോടായിരിക്കണം.

അങ്കിള്‍ ,

കണ്ട അണ്ടനും അടകോടനും പറയുന്നത് വിശ്വസിക്കില്ല, ആധികാരികമായി ലാവലിന്‍ പറയുന്നത് വിശ്വസിക്കാം എന്ന ആപ്തവാക്യം കടമെടുത്തല്‍, ഇതാണു ശരി.

കേരള സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം കുറഞ്ഞത് 8 പ്രാവശ്യമെങ്കിലും എല്‍ ഡി എഫ് , എം ഒ യു പുതിക്കിയതായിട്ടാണു കാണുന്നത്. ഈ സമയത്തൊന്നും അതൊരു കരറാക്കാന്‍ അവര്‍ ശ്രമിച്ചില്ല എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. അതു മാത്രമല്ല. ആദ്യത്തെ എം ഓ യുവില്‍ നിന്നും വ്യത്യസ്തമായി രണ്ടാമത്തെ എം ഒ യു എഴുതിയുണ്ടാക്കി എന്നും കാണുന്നു. മറ്റൊരു ശ്രദ്ധേയമായ മാറ്റം , ക്യാന്‍സര്‍ സെന്റര്‍ പണി അവസാനിക്കുമ്പോഴാണ്, എം ഒ യു കലഹരണപ്പെടുക എന്ന ആദ്യ തീരുമാനം മാറ്റി ഓരോ 180 ദിവസം കൂടുമ്പോഴും, എം ഒ യു പുതുക്കണമെന്നും ആക്കി. എന്തിനായിരുന്നു പിണറായി വിജയന്‍ ഇത് ചെയ്തത്, എന്നത് ഉത്തരം ​കിട്ടാത്ത ചോദ്യമാണ്.

മറ്റൊരു കാര്യം കൂടി. ആശുപത്രിയുടെ ആദ്യ ഘട്ടം 2000 ത്തിലും രണ്ടാം ഘട്ടം 2001 ലും പൂര്‍ത്തിയാക്കണമെന്നും എം ഒ യുവില്‍ പറഞ്ഞിരുന്നു. അതു നടന്നില്ല.കുറഞ്ഞ പക്ഷം വൈദ്യുത പദ്ധതിക്ക് അനുപാതികമായിട്ടെങ്കിലും ആശുപത്രിയുടെപണി നടക്കേണ്ടതായിരുന്നു.

ഈ വീഴ്ചകളൊക്കെ വരുത്തിയിട്ട് ഇപ്പോള്‍ യു ഡി എഫ് ആണ്‌ ഉത്തരവാദി എന്നു പറയുന്നത് കാപട്യമല്ലേ?

Suraj said...

ഫല്‍ഗുനന്‍ ജീ,

എക്സാക്റ്റ്ലി.... അത് അങ്കിളുതന്നെ പറയും എന്നു കരുതിയാണ് അങ്കിളിനോട് ചോദ്യമെറിഞ്ഞത്.

പ്ലാനിംഗ് കമ്മിഷനില്‍ മാത്രമല്ല, ബാലനന്ദന്‍ കമ്മീഷനിലും ,കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനിലും ഒക്കെ സേവനമനുഷ്ഠിച്ച, സിപി.എം അംഗമായ പില്‍ക്കാലത്ത് വി.ബി.ചെറിയാനുമൊത്ത് സേവ് സി.പി.എം ഫോറം കളിച്ചപ്പോള്‍ പാര്‍ട്ടി പുറത്താക്കിയ അതേ അദ്ദേഹം ആണ് ഈ ഓര്‍മ്മക്കുറിപ്പുകളുടെ ഭാണ്ഡവും പേറി അവധൂതനായ് നടക്കുന്ന ‘വിജയചന്ദ്രന്‍’ :)))
വാ വാഹ് ! കൂള്‍ മച്ചാ കൂള്‍ !

അങ്കിള്‍ said...

പ്രീയ ഫല്‍ഗുനന്‍ (കമന്റ് 77)

കഴിഞ്ഞ പോസ്റ്റിലെ 208,212 കമന്റുകള്‍ കൂടി ഒന്നു വായിച്ചു നോക്കണേ.

Anonymous said...

അങ്കിളേ
അങ്കിളൊരു പാവമാ..രാഷ്‌ട്രീയത്തിലെ വളവു തിരിവുകൾ മനസ്സിലാവില്ലാ‍ാത്ത ഒരു ശുദ്ധൻ ...അല്ലെങ്കിൽ ഒരു സാദാ പെൻഷണർ

താങ്കളുടെ വിജയകുമാർ ചേട്ടായി..ഡോക്ടർ സൂരജിന്റെ കെ വിജയചന്ദ്രൻ രണ്ടും ഒന്നാണല്ലോ അല്ലേ..

പാർട്ടിക്കകത്തു നിൽക്കുമ്പോഴും പാർട്ടിക്ക് പാര പണിഞ്ഞുകൊണ്ട് സേവ് സി പി എം ഫോറം ഇറക്കിയതിന് അപ്പുക്കുട്ടൻ വള്ളിക്കുന്ന്, വി ബി ചെറിയാൻ, എന്നിവരോടൊപ്പം പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ഒരു മാന്യ ദേഹമാണീ ദേഹം. അദ്ദേഹം സി പി എമ്മിനെതിരെ പറയുന്നത് ആധികാരികമാകുമെന്ന് വിശ്വസിക്കുന്ന താങ്കളിലെ political novice ആകും ഡോ. സൂരജിന്റെ കമന്റിൽ വ്യക്തി അധിക്ഷേപം കണ്ടെത്തിയത് എന്ന് തോന്നുന്നു.

വ്യക്തി ബന്ധങ്ങൾ ഊഷ്‌മളമായി കാത്തുസൂക്ഷിപ്പിക്കുമ്പോഴും തെറ്റായ ( എന്നു വിശ്വസിക്കുന്ന്) രാഷ്‌ട്രീയ നിലപാടുകളെ വിമർശിക്കുമ്പോൾ മുഖം നോക്കേണ്ടതുണ്ടോ?

Anonymous said...

dear all
a nice topic go to know somany things and after reading each ones comment witht any bias i feel its a murky deal and the way any one defend lacks conviction

Suraj said...

@ കാളിദാസന്‍ ജീ,

“..സൂരജ് ഒരു കര്യം ഇപ്പോള്‍ സമ്മതിക്കുന്നു. ബേസിക് എഞ്ചിനിയറിംഗ് അറിയാവുന്ന ഏത് സാധാരണക്കാരനും അന്വേഷിക്കുന്ന ഈ സുപ്രധാന കാര്യം അന്വേഷിക്കാതെയണ്‌ ഈ കരാര്‍ നടപ്പിലാക്കിയതെന്ന്. ഇതറിയാമായിരുന്ന ലാവലിന്‍ അത് അധികാരികളില്‍ നിന്നും മറച്ചു വച്ചു. പെന്‍ സ്റ്റോക്ക് പൈപ്പിലെ തകരാറു പരിഹരിക്കണമെന്ന് ഇന്നേ വരെ അവര്‍ ആരെയും അറിയിച്ചിട്ടില്ല. അപ്പോള്‍ ലാവലിനും കുറ്റകരമായ ഈ ഗൂഡാലോചനയില്‍ പങ്കാളിയാണ്‌ എന്നും വരുന്നു....”

പി.എസ്.പി പദ്ധതികളുടെ പണിനടക്കുന്ന കാലത്ത് പെന്‍ സ്റ്റോക്കിനെ കുറിച്ച് ലാവലിന്‍ കെ.എസ്.ഇ.ബിഎഞ്ചിനിയര്‍മാരോട് എന്ത് പറഞ്ഞു എന്ന് താങ്കള്‍ക്കറിയാമോ ? അതിന്റെ അപര്യാപ്തത മൂലം നവീകരണ ശേഷവും പ്രൊഡക്ഷന്‍ കുറയും എന്നോ കുറയില്ലെന്നോ ഉള്ള വാണിംഗ് അവര്‍ നല്‍കിയെന്നോ ഇല്ലെന്നോ താങ്കള്‍ക്കറിയാമോ ?

പെന്‍ സ്റ്റോക്ക് പൈപ്പുകളുടെ പണി ഇപ്പോള്‍ അവിടെ നടക്കുന്നുണ്ടോ ഇല്ലയോ എന്നൊക്കെ ഒന്ന് അന്വേഷിച്ചാല്‍ വിശദ വിവരങ്ങള്‍ കിട്ടും.

@ അങ്കിള്‍

"താങ്കളുടെ പോസ്റ്റുകള്‍ക്ക് നല്ലൊരു വായന വൃന്ദം വന്നു കൂടി. അതു താങ്കള്‍ക്ക് മനസ്സിലായതോടെയാണ് താങ്കളുടെ ഭാഷക്കും, മറ്റുള്ളവരോടുള്ള കാഴ്ചപ്പാടിനും വ്യത്യാസം വന്നു തുടങ്ങിയത്"

ഭയങ്കര കണ്ടുപിടിത്തമായിപ്പോയി അങ്കിളേ. ഇനിയിപ്പോ സൂരജിന്റെ ഭാഷയിലെ മാറ്റം എന്നപേരില് ഒരു തിസീസ് എറങ്ങുവോ ?


അനോണികള്‍ എഴുതുന്ന ഓരൊ വരിയും അങ്കിള്‍ വായിക്കുന്നുണ്ടല്ലോ അല്ലേ ?
:))))))))

Anonymous said...

പ്രിയപ്പെട്ട കാളിദാസാ

താങ്കൾ പറഞ്ഞുവല്ലോ
“കേരള സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം കുറഞ്ഞത് 8 പ്രാവശ്യമെങ്കിലും എല്‍ ഡി എഫ് , എം ഒ യു പുതിക്കിയതായിട്ടാണു കാണുന്നത്. ഈ സമയത്തൊന്നും അതൊരു കരറാക്കാന്‍ അവര്‍ ശ്രമിച്ചില്ല എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. അതു മാത്രമല്ല. ആദ്യത്തെ എം ഓ യുവില്‍ നിന്നും വ്യത്യസ്തമായി രണ്ടാമത്തെ എം ഒ യു എഴുതിയുണ്ടാക്കി എന്നും കാണുന്നു. മറ്റൊരു ശ്രദ്ധേയമായ മാറ്റം , ക്യാന്‍സര്‍ സെന്റര്‍ പണി അവസാനിക്കുമ്പോഴാണ്, എം ഒ യു കലഹരണപ്പെടുക എന്ന ആദ്യ തീരുമാനം മാറ്റി ഓരോ 180 ദിവസം കൂടുമ്പോഴും, എം ഒ യു പുതുക്കണമെന്നും ആക്കി.


നമുക്ക് ഈ ചർച്ച എവിടെ എങ്കിലും അവസാനിപ്പിക്കണമെങ്കിൽ ആ 8 എം ഓ യൂവും ഒന്ന് സ്ക്കൻ ചെയ്ത് ഇടൂ...താന്കളുടെ ബ്ലോഗിലിട്ടിട്ട് ഇവിടെ ലിങ്കിട്ടാൽ മതി..ഒന്നുമില്ലേൽ പിണറായി ഒപ്പിട്ടു എന്നു പറയുന്ന ആ അദ്യത്തെ രണ്ടെണ്ണം ഇട്ടാലും മതി

ramachandran said...

കാളിദാസന്‍ തന്റെ ഒരു മുന്‍ കമന്റിൽ ഇങ്ങനെ പറഞ്ഞു

“പിണറായി ഒപ്പിട്ട ആദ്യ ധാരണാപത്രത്തില്‍ പറഞ്ഞിരുന്ന, സഹായം ഉറപ്പാക്കും എന്ന വാക്കുകള്‍ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കും എന്നാക്കി മറ്റിയത്. ഈ ധാരണാപത്രവും പിണറായി തന്നെയാണ്‌ ഒപ്പിട്ടതെന്നത് തന്നെ, ഇതില്‍ എന്തോ ചീഞ്ഞു നാറുന്നു എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.”

ഇതില്‍ രണ്ടാമത്തെ ധാരണാപത്രം ഏതാണ്? അങ്ങിനെ ഒന്നുണ്ടോ? അങ്ങിനെ ഉണ്ടായിരിക്കുകയും പിണറായി ഒപ്പിടുകയും ചെയ്തുവെങ്കില്‍, ശര്‍മ്മ എന്തിനാണ് ലഭ്യമാക്കാന്‍ ശ്രമിക്കും എന്നെഴുതിവന്ന കരാറിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്?

മനോരമ വാര്‍ത്തയില്‍ നിന്ന്..

കുറിപ്പില്‍ ശര്‍മ പറയുന്നു: ' കരട് എഗ്രിമെന്റില്‍ പ്രോജക്ട് റിപ്പോര്‍ട്ട് അനുസരിച്ചു പദ്ധതി നടത്തിപ്പിനുള്ള മൊത്തം ധനം സമാഹരിച്ചു നല്‍കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും ലാവ്ലിന്‍ നടത്തുന്നതാണെന്നു സമ്മതിച്ചതായേ കാണുന്നുള്ളു. ഇതു ധാരണാപത്രത്തിലെ ഖണ്ഡിക അനുസരിച്ചു പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ മുഴുവന്‍ സാമ്പത്തിക സഹായവും നല്‍കുന്നതാണ് എന്ന വ്യവസ്ഥയില്‍ നിന്നുള്ള വ്യതിയാനമാണ്.

ശര്‍മ്മ പിണറായിക്കു ശേഷം വന്ന ആള്‍. അദ്ദേഹത്തിന്റെ മുന്നില്‍ വന്ന കരാറില്‍ മുന്‍ ധാരണാ പത്രത്തില്‍ നിന്നും വ്യത്യാസം കാണുന്നുവെങ്കില്‍ ഒരു കാര്യം വ്യക്തമാണ്. മുന്‍ ധാരണാപത്രത്തില്‍ സഹായം ഉറപ്പാക്കും എന്നു തന്നെയായിരുന്നുവെന്ന്. അപ്പോള്‍ പിണറായി "സഹായം ഉറപ്പാക്കും" എന്നതില്‍ നിന്നും മാറിയിരുന്നില്ലെന്നും മറ്റൊന്ന് ഒപ്പിട്ടിരുന്നില്ലെന്നും ഊഹിക്കാമോ?.

ഇനി മനോരമ വാര്‍ത്ത തെറ്റാണെന്നു വരുമോ? ചീഞ്ഞുനാറുന്നത് മറ്റെന്തെങ്കിലും ആയിരിക്കുമോ?

Anonymous said...

പ്രിയ സുഹ്രുത്തുക്കളെ, പിണറായി വിജയനും കാര്‍ത്തികേയനും ഒക്കെ നമ്മള്‍ക്ക് ആരാധിക്കാന്‍ മാത്രം മഹാന്മാരാണോ? പ്രായോഗികജീവിതത്തിന്റെ സാമര്‍ത്ഥ്യങ്ങള്‍ കളിച്ച് ഈ നിലയില്‍ എത്തിയതല്ലേ? അതിന് അവര്‍ കൂട്ട് പിടിച്ചത് പ്രത്യയശാസ്ത്രങ്ങളെ എന്നു മാത്രം.എനിക്ക് തോന്നുന്നത് അമര്‍സിങും പിണറായിയും മറ്റു പാര്‍ട്ടികളിലെ ആര്‍മാദിസ്റ്റ് മന്ത്രിമാരൊക്കെ ആര്‍ത്തിപ്പണ്ടാരങ്ങളാണ്. അവര്‍ക്ക് നമ്മളെപ്പോലുള്ളവരോടോ ആദര്‍ശങ്ങളോടോ കൂറില്ലെന്നുറപ്പ്..നമുക്ക് ആശയങ്ങള്‍ ചര്‍ച്ച ചെയ്യാം, യോഗ്യരല്ലാത്ത വ്യക്തികളെ വിട്ടേക്കാം..പിന്നെ ഇതില്‍ പങ്ക് പറ്റുന്നവരാണെങ്കില്‍ അവര്‍ വാദിച്ചു ജയിക്കാന്‍ ബാധ്യസ്ഥരാണ്...

kaalidaasan said...

'ക്യാന്‍സര്‍ സെന്ററിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനത്തിനു ലഭിച്ച സഹായത്തിനു നന്ദി പ്രകടിപ്പിച്ചും അഭിനന്ദനമറിയിച്ചും സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയാല്‍ കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് ഇനിയും തുക സമാഹരിച്ചു നല്‍കാന്‍ കഴിയുമെന്ന എസ്എന്‍സി ലാവ്ലിന്റെ നിര്‍ദേശം വൈദ്യുതിവകുപ്പ് ചെവിക്കൊണ്ടിട്ടില്ല.

ഇങ്ങനെ ഒരു കത്ത് കാലകാലങ്ങളില്‍ നല്‍ണമെന്ന് എ ഒ യു വില്‍, എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?

ക്യാന്‍സര്‍ സെന്ററിന്റെ ധനസഹായം പദ്ധതി കരാറിന്റെ പാരിതോഷികമല്ലേ?

ഇങ്ങനെയുള്ള മുട്ടായുക്തികളൊന്നും പറയാതിരിക്കൂ.

കരാര്‍ ലാവലിനു നല്‍കിയതിനു പകരമായിട്ടാണ്, ക്യന്‍സര്‍ ആശുപത്രി പണിയാനുള്ള 98 കോടി നല്‍കാമെന്ന്, അവര്‍ സമ്മതിച്ചത്. കരാര്‍ കിട്ടിയാല്‍ ഈ പണം സമാഹരിച്ചു നല്‍കുക എന്നത് ലാവലിന്റെ കടമയാണ്. കത്തോ മറ്റു കലാപരിപാടികളോ അതില്‍ വരേണ്ട യാതൊരു കാര്യവുമില്ല. പണം തരാനായി ഒരു കരറുണ്ടാക്കിയിരുന്നെങ്കില്‍, ആരും കത്തെഴുതാന്‍ നടക്കേണ്ടിയിരുന്നില്ല. ലാവലിന്‍ പറ്റിച്ചു . അല്ലെങ്കില്‍ ലാവലിനില്‍ കൂടി മറ്റാരോ പറ്റിച്ചു. അതിന്റെ റിഹേഴ്സലാണീ കത്ത് പരിപാടി.


പണം തരിക എന്നതായിരുന്നു ലാവലിന്റെ കടമ . പിണറായി കരാറുണ്ടാക്കിയില്ല എന്നത്, പിണറായിയുടെ വീഴ്ച. ആ പഴുതിലൂടെ ലാവലിന്‍ സമര്‍ദ്ധമായി രക്ഷപ്പെട്ടു. പിണറായിയുടെ തെറ്റ് മറച്ചു പിടിക്കാനുള്ള ശ്രമത്തില്‍ , മറ്റുള്ളവര്‍ കത്തെഴുതിയില്ല എന്നൊക്കെ പറയുന്നത് അന്തസില്ലാത്ത പണിയാണ്. പണം കിട്ടാത്തതിന്റെ കാരണം ബദ്ധപ്പെട്ടു കണ്ടു പിടിച്ച്, യു ഡി എഫിന്റെ തലയില്‍ വെക്കാനായി കത്തും പൊക്കി പിടിച്ച് വരുന്നത് കള്ള ലക്ഷണമാണ്.

kaalidaasan said...

എല്ലാ വാദങ്ങളും പൊളിഞ്ഞപ്പോള്‍ അവസാനത്തെ ആയുധം തന്നെ കൂട്ട്. ഇനിയുള്ള കളി അപ്പോള്‍ രസകരമായിരിക്കും . വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പിണറായിയുടെ പേരുള്‍ പ്പെടുത്താന്‍ വി എസ് പഠിച്ച പണി പതിനെട്ടും പയറ്റി എന്ന് ആസ്ഥാന ജ്യോത്സ്യന്‍ പറഞ്ഞിട്ട് അധിക കാലമായില്ല. ഇപ്പോള്‍ ശിങ്കിടികള്‍ മറയില്ലതെ അതിന്‌ എരിവും പുളിയും കൂട്ടുന്നു. പക്ഷെ ഇതൊന്നും സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രം ഇല്ലാതാക്കാന്‍ പര്യാപ്തമല്ല.


ചടയന്‍ ഗോവിന്ദനുശേഷം പിണറായി പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ പുതിയ വൈദ്യുതി മന്ത്രിയായി എസ്‌. ശര്‍മ. പിണറായിയുടെ ധാരണാപത്രം കരാറാക്കി മാറ്റണമെന്ന ലാവ്ലിന്റെ ആവശ്യം മാനിക്കാതെ ധാരണാപത്രം പലതവ ണ പുതുക്കിക്കൊണ്ട്‌ ശര്‍മ തള്ളി നീക്കിയത്‌ മൂന്നുവര്‍ഷം.

ലാവ്‌ലിന്‍ ഇടപാടില്‍ തന്റെ പങ്കിനെക്കുറിച്ച്‌ മുന്‍ വൈദ്യുതി മന്ത്രി എസ്‌. ശര്‍മ കഴിഞ്ഞദിവസം നിയമസഭയില്‍ പ്രസ്താവന നടത്തി. തന്റെ മുന്നില്‍
പരിഗണനയ്ക്കെത്തിയ കരാറില്‍ ആരോ വെള്ളം ചേര്‍ത്തതിനാല്‍ ഒപ്പിടാതെ മാറ്റിവച്ചു. വെള്ളംചേര്‍ത്തത്‌ മലബാര്‍ ക്യാന്‍സര്‍ സൊസൈറ്റിയോ വൈദ്യുതിബോര്‍ഡോ എന്നു കണ്ടുപിടിക്കാനായില്ല എന്നും ശര്‍മ പറഞ്ഞു.
എന്നാല്‍ വെള്ളം ചേര്‍ത്തുവെന്ന പ്രസ്താവനയില്‍ത്തന്നെ വെള്ളംചേര്‍ത്ത്‌ ശര്‍മ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. താന്‍ കുറ്റക്കാരനല്ല എന്നുകാണിക്കാനുള്ള വ്യഗ്രതയി ല്‍ കാതലായ വസ്തുത അദ്ദേഹം മാറ്റിപ്പറഞ്ഞു. ധാരണാപത്രം കരാറാക്കാന്‍ ഡ്രാഫ്റ്റ്‌ എഴുതി അയച്ചത്‌ വൈദ്യുതി ബോര്‍ഡോ ക്യാന്‍സര്‍ സൊസൈറ്റിയോ അല്ല. സാക്ഷാല്‍ ലാവ്‌ലിന്‍ കമ്പനിതന്നെ.

ക്യാന്‍സര്‍ സെന്ററിന്റെ രൂപരേഖയടക്കം എഴുതിത്തയാറാക്കിയത്‌ ലാവ്‌ലിന്‍ കമ്പനിയിലെ ഉദ്യോഗസ്ഥരാണ്‌. ധാരണാപത്രം കരാറാക്കാന്‍ വന്നപ്പോള്‍ ധാരണാപത്രത്തില്‍ പറയുന്നതുപോലെ ഖണ്ഡിതമായി കാര്യങ്ങള്‍ പറയാത്തതുകൊണ്ട്‌ മാറ്റിവച്ചു എന്നാണു ശര്‍മയുടെ വാദം. എന്നാല്‍ തന്റെ മുന്‍ഗാമി ഒപ്പിട്ട ധാരണാപത്രത്തിനു വിരുദ്ധമായി കരാര്‍ ഡ്രാഫ്റ്റ്‌ വന്നപ്പോള്‍ ലാവ്ലിനില്‍നിന്നു തിരുത്തിവാങ്ങിക്കാന്‍ ശര്‍മ മിനക്കെട്ടില്ല.
മന്ത്രി എന്ന നിലയ്ക്ക്‌ ശര്‍മയുടെ ഗുരുതരമായ കൃത്യവിലോപം. പിണറായി വിജയന്‍ ഒപ്പിട്ട ധാരണാപത്രം പുതുക്കിക്കൊണ്ട്‌ അതിന്റെ ബലത്തില്‍ തുടര്‍ന്ന്‌ മൂന്നുവര്‍ഷം ശര്‍മ ലാവ്ലിനെ പണിതുടരാന്‍ അനുവദിച്ചു.

വെള്ളംചേര്‍ത്ത കരാര്‍ ഒപ്പിടാന്‍ ലാവ്‌ലിന്‍ നിര്‍ബന്ധിക്കുന്നുവെങ്കില്‍ ഏതുഘട്ടത്തിലും പണിനിര്‍ത്തിവയ്പ്പിക്കാനും കരാര്‍ പുനഃപരിശോധിക്കാനും ശര്‍മയ്ക്കു കഴിയുമായിരുന്നു. എന്നാല്‍ കേരളത്തിന്റെ ചെലവില്‍ മലബാറിലേക്ക്‌ ക്യാന്‍സര്‍ സെന്ററിനു പണം ചെല്ലേണ്ട എന്ന്‌ ഏതോ കേന്ദ്രങ്ങള്‍ ശര്‍മയെ ഉപദേശിച്ചു. ശര്‍മ ധാരണാപത്രം കരാറാക്കിമാറ്റാതെ ഉഴപ്പി. കത്തുകളെഴുതി ലാവ്‌ലിന്‍ മടുത്തു. ശര്‍മയെ ഉപദേശിച്ച്‌ നിഷ്ക്രിയനാക്കിയത്‌ സി പിഎമ്മിലെ ഏതു പ്രബലന്‍? ആരുടെ കൈയ്യിലായിരുന്നു ശര്‍മയുടെ കടിഞ്ഞാണ്‍?.

കണ്ണൂര്‍ ലോബി എന്നൊന്ന്‌ സിപിഎമ്മില്‍ അന്നു കരുത്താര്‍ജിച്ചുവന്നിരുന്നു. സിപിഎമ്മില്‍ രണ്ട്‌ ഗ്രൂപ്പുകള്‍ പ്രബലം. വി.എസും ശര്‍മയുമൊക്കെച്ചേര്‍ന്ന ഒന്നും. പിണറായിയും കോടിയേരിയുമൊക്കെച്ചേര്‍ന്ന മറ്റൊന്നും. പരിയാരത്തെ എം.വി. രാഘവന്റെ മെഡിക്കല്‍ കോളജുപോലെ പാര്‍ട്ടി മുന്‍കൈയെടുത്ത്‌ മലബാറില്‍ ഒരു ആതുരാലയം എന്ന നായനാരുടെ സ്വപ്നത്തിന്‌ ചിലര്‍ കത്തിവച്ചുതുടങ്ങി. കോടിയേരിയില്‍ ഒരു ക്യാന്‍സര്‍ സെന്ററും അതിന്‌ നൂറുകോടി ഫണ്ടും എന്ന പദ്ധതി മുളയിലേ നുള്ളാന്‍ സിപിഎമ്മില്‍ നടന്ന ആസൂത്രിതനീക്കങ്ങളു ടെ ഫലമായി ലാവ്‌ലിന്‍ കമിറ്റ്മെന്റ്‌ പാലിക്കാതിരിക്കാന്‍ വഴിയൊരുങ്ങി.

Anonymous said...

എല്ലാ വാദങ്ങളും പൊളിഞ്ഞപ്പോള്‍ അവസാനത്തെ ആയുധം തന്നെ കൂട്ട്. ഇനിയുള്ള കളി അപ്പോള്‍ രസകരമായിരിക്കും.

ബൂമറാംഗ് ആണ്‍ കാളിദാസന്റെ ഈ വാചകം.അങ്കിളിന്റെ കഴിഞ്ഞ പോസ്റ്റ് തുടങ്ങിയപ്പോള്‍ ഉന്നയിച്ചിരുന്ന വാദങ്ങളില്‍ എത്രയെണ്ണം പൊളിഞ്ഞു എന്ന് കാളിദാസന്‍ കണക്കെടുക്കുക. പിണറായി ഫ്രൈ കഴിക്കാന്‍ മുട്ടിയിരിക്കുന്നവരുടെ വാദങ്ങളല്ലെ തകര്‍ന്നു പോയത്.

ടെക്നിക്കാലിയ ബിനാമി എന്നത് പൊളിഞ്ഞു, ഊഡീഎഫിനു റോളില്ല എന്നത് പൊളിഞ്ഞു. 374 കോടിയുടെ അഴിമതി എന്നത് പൊളിഞ്ഞു. കാശ് വരാതായത് കടവൂര്‍ വന്നപ്പോള്‍ തൊട്ട് എന്നായി..അങ്ങനെ അങ്ങനെ അങ്ങ്നെ...

എന്നാലും ഗീര്‍വാണം കുറയ്ക്കരുത് ..

Anonymous said...

കാളിദാസന്‍ പറയുന്നത്- "ഈ കരാറിനിറങ്ങി പുറപ്പെടുന്നതിനു മുമ്പ്, പെന്‍ സ്റ്റോക്ക് പൈപ്പില്‍ തകരറുണ്ടെന്ന് ഒരു വിദഗ്ദ്ധനും തോന്നാഞ്ഞതെന്തേ? ഇതിനു മുമ്പു നടന്ന ഒരു പരിശോധനയിലും അത് രേഖപ്പെടുത്താഞ്ഞതെന്തേ?"

മണ്ടത്തരം പറയാതെ കാളിദാസാ. ഈ പെന്‍ സ്റ്റോക്ക് പൈപ്പുകള്‍ വെള്ളമെത്തിക്കാനുള്ളതാണ്. പന്നിയാര്‍ ചെങ്കുള പദ്ധതിയിലെ പെന്‍സ്റ്റോക്കു പൈപ്പുകള്‍ സാധ്യതാ പഠനറിപ്പോര്‍ട്ടില്‍ അതിനേക്കുരിച്ച് പ്രത്യേകിച്ച് പരാമര്‍ശിക്കാനും മാത്രം തകരാറിലായി കിടക്കുകയൊന്നുമായിരുന്നില്ല. കൊണ്ടുവച്ച യന്ത്രങ്ങളെ അവയുടെ പൂര്‍ണ്ണ പ്രയോജനക്ഷമതയ്ക്കൊത്ത് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടുന്ന വെള്ളം ആ ഹൈഡ്രോളിക് പാസേജുകള്‍ക്ക് എത്തിക്കാന്‍ പറ്റുന്നില്ല എന്നുമാത്രമേ ലാവലിന്റെ വെബ് പേജില്‍ എഴുതിവച്ചിരിക്കുന്നതിന് അര്‍ത്ഥമുള്ളു.

വിക്കിപീടിയയില്‍ നിന്ന് ഒരു സാധാ പെന്‍ സ്റ്റോക്കിന്റെ പടം http://upload.wikimedia.org/wikipedia/commons/thumb/5/57/Hydroelectric_dam.svg/575px-Hydroelectric_dam.svg.png

UPDATE: പി.എസ്.പി പദ്ധതിയിലെ പെന്‍സ്റ്റോക്ക് പൈപ്പുകളുടെ ശേഷിയുയര്‍ത്തുന്നതിനുള്ള നവീകരണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്‍.

നവീകരണം നടത്തണോയെന്ന് ആലോചിക്കുന്ന കാലത്തു സാധ്യതാപഠനം നടത്തിയ എഞ്ചിനിയര്‍ രാധാകൃഷ്ണപിള്ളയ്ക്ക് എന്താ മൂന്നാം കണ്ണുണ്ടോ,ഭാവിയില്‍ കൊണ്ടുവയ്ക്കാന്‍ പോകുന്ന യന്ത്ര സാമഗ്രികളുടെ ശേഷിയെപ്പറ്റി അന്നേ ഗണിച്ചെടുക്കാന്‍ ?
ഈ രാധാകൃഷ്ണപിള്ള സാധ്യതാപഠനം നടത്തിയത് കാര്‍ത്തികേയന്റെ കാലത്താണ്. അദ്ദേഹം പിന്നീട് ലാവലിനില്‍ ചേര്‍ന്നു എന്നതു ദുരൂഹമാണെങ്കില്‍ കാര്‍ത്തികേയന്‍ ആ സധ്യതാപഠനം വച്ചുകൊണ്ട് അതേ കമ്പനിയുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടത് എന്തിനായിരുന്നു ?


കാളിദാസന്റെ വാചകമേള-
“സാധ്യതാ പഠന റിപ്പോര്‍ട്ട് അപര്യാപ്തമായിരുന്നു. പിന്നീട് ലാവലിന്റെ കണ്‍സള്‍ട്ടന്റായിത്തീര്‍ ന്ന ഒരു എഞ്ചിനീയറാണ്, കരാറിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അത് അപര്യാപ്തമായിരുന്നു എന്നാണ്‌ ഈ കേസിലെ ഒരു പ്രതിയായ കസ്തൂരി രംഗ അയ്യര്‍ പറഞ്ഞത്. ഇകാര്യം പിണറായി വിജയനോട് പറഞ്ഞിട്ടും അദ്ദേഹം അത് കണക്കിലെടുത്തില്ല എന്നാണ്, അയ്യര്‍ സി ബി ഐ ക്കു മൊഴി നല്‍കിയതും ."

കാളിദാസന്‍ ഈ പറയുന്നതു വായിച്ചാല്‍ കസ്തൂരി അയ്യരെ സീബീയൈ ചോദ്യം ചെയ്തത് കാളിയണ്ണന്റെ വീട്ടില്‍ വച്ചാണെന്ന് തോന്നുമല്ലോ. കസ്തൂരി അയ്യര്‍ അങ്ങനെ പിണറായിയോട് പറഞ്ഞതിന് എവിടെയെങ്കിലും രേഖാമൂലം തെളിവുണ്ടായിരുന്നോ ? കാളിദാസന്‍ കണ്ടു എന്നമട്ടില്‍ എഴുതിവിടുന്ന സി.ബീ ഐ റിപ്പോര്‍ട്ടില്‍ അങ്ങനെ അയ്യരുടേതായി വല്ല രേഖയും എക്സിബിറ്റായി ഹാജരാക്കിയിട്ടുണ്ടോ ? വെറുതെ വാചകമടിച്ച് പുകമറയുണ്ടാക്കിഒയിട്ട് കാര്യമില്ല. കൃത്യമായി കാര്യം പറയാനല്ലെങ്കില്‍ എന്തിനീ വ്യായാമം.

Anonymous said...

കൃത്യം അഞ്ചരയ്ക്ക് നാളെയും വരണേ നാളേ..

ചര്‍ച്ചക്ക് കൊണ്ടു വന്ന പലതും പൊളിയുമ്പോ ഇങ്ങനെ ചില ഇന്നസെന്റ് തമാശകളും കൊണ്ട് മൊത്തത്തില്‍ എല്ലാം കള്ളന്മാരെന്ന് പറഞ്ഞോണ്ട് വരുന്നത് പഴയ പൂശ്ഴിക്കടകന്‍.

kaalidaasan said...

ഫല്‍ഗുനാ,


കസ്തൂരി രംഗയ്യര്‍ എഴുതിത്തയ്യാറാക്കിയ നോട്ടോ റിപ്പോര്‍ട്ടോ നല്‍കിയതായി സി.ബി.ഐ ആരോപിക്കുന്നുണ്ടോ?

അയ്യര്‍ എഴുതി തയ്യറാക്കിയതാണൊ, റ്റൈപ്പ് ചെയ്താണൊ എന്ന് എനിക്കറിയില്ലല്ലോ.
സി ബി ഐ റിപ്പോര്‍ട്ട് ഇന്‍ഡ്യവിഷന്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. അതില്‍ നിന്നും അവര്‍ ഉദ്ധരിച്ച കാര്യങ്ങളാണു ഞാന്‍ പറഞ്ഞത്. റിപ്പോര്‍ട്ടിന്റെ പല ഭാഗങ്ങളും ചില മധ്യമങ്ങളും പ്രസിദ്ധീകരിച്ചു. വിശദമായും കണിശമായും അറിയണമെങ്കില്‍ ഇത് കോടതിയില്‍ വരുമ്പോഴേ പറ്റൂ. ഇനി ഇന്‍ഡ്യാവിഷന്‍ അവരുടെ വെബ് സൈറ്റില്‍ അതിന്റെ പൂര്‍ണ്ണ രൂപം പ്രസിധീകരിക്കുമെങ്കില്‍ എല്ലാവര്‍ക്കും വായിക്കാം .



അപര്യാപ്തമായ സാധ്യതാ പഠന റിപ്പോര്‍ട്ട് ഉപയോഗിച്ച്, പിന്മാറിയാല്‍ സര്‍ക്കാരിനു നഷ്ടം വരുന്ന തരത്തിലുള്ള കരാറിന്റെ രണ്ട് ഘട്ടം നടത്തിയവരോ, മൂന്നാം ഘട്ടത്തില്‍ വന്നവരോ കുറ്റക്കാര്‍?

അപര്യാപ്തമായ സാധ്യതാ പഠന റിപ്പോര്‍ട്ടാണെന്നു മനസിലായപ്പോള്‍ പിണറയി ഒരു വിശദമായ സാധ്യതാ പഠനം നടത്തിക്കണമായിരുന്നു. അത് ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ ലാവലിന്‍ ചൂണ്ടിക്കാണിച്ച പെന്‍ സ്റ്റോക്ക് പൈപ്പിന്റെ തകരാറും കണ്ടുപിടിക്കാമായിരുന്നു. അതും കൂടി ശരിയാക്കാനുള്ള പണികള്‍ കൂടി ഉള്‍പ്പെടുത്തി കുറച്ചു കൂടി പൂര്‍ണ്ണമായ ഒരു കരാറുണ്ടാക്കി പണി നടത്തിക്കാമായിരുന്നു. എങ്കില്‍ ഇപ്പോള്‍ ചെയ്ത പണികൊണ്ടുതന്നെ വൈദ്യുതി ഉത്പാദനം കൂടുകയും പഴികേള്‍ക്കേണ്ടി വരികയും ഇല്ലായിരുന്നു.

ഈ കരാറിനു പല ഘട്ടങ്ങളില്ല. കാര്‍ത്തികേയന്‍ ഒപ്പിട്ടത് കണ്‍സള്‍ട്ടന്‍സി കരാറാണ്,. അതില്‍ നിന്നും പിന്‍മാറാന്‍ ആരും പറഞ്ഞില്ല. പിന്‍മാറിയാല്‍ തന്നെ 24 കോടിയായിരുന്നു നഷ്ടപ്പെടുക. കാര്‍ത്തികേയന്‍ ഒപ്പിട്ട കരാറില്‍ പറഞ്ഞ പ്രകാരം ടെണ്ടര്‍ വിളിച്ച് , വിശദമായ ഒരു സാധ്യതാ പഠനം നടത്തി. പെന്‍ സ്റ്റോക്ക് പൈപിന്റെ തകരാറും മനസിലാക്കി ഒരു കരാര്‍ എഴുതിയുണ്ടാക്കി, പണി നടത്തിയിരുന്നെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല.

ഇതൊക്കെ അറിഞ്ഞിട്ടും ഇപ്പോഴും 24 കോടി 24 കോടി എന്ന് കാളിദാസന്‍ ആവര്‍ത്തിക്കുന്നതെന്തുകൊണ്ടാണ്? പിന്മാറാന്‍ പറ്റാത്തരീതിയില്‍ രണ്ടാം ഘട്ടവും ഒപ്പിട്ട് കഴിഞ്ഞാല്‍ പിന്നെയും കണ്‍സള്‍ട്ടന്‍സി, 24 കോടി എന്നു പറയുന്ന്തെന്തുകൊണ്ടാണ്? അനക്ഷര്‍ ബി കരാറിന്റെ ഭാഗമായിരുന്നു എന്നത് സമ്മതിക്കപ്പെട്ടു കഴിഞ്ഞിട്ടുള്ള കാര്യമാണുതാനും.

ആവര്‍ത്തിക്കുന്നതിന്റെ കാരണം കാര്‍ത്തികേയന്‍ ഒപ്പിട്ട കരാറിന്റെ ബാധ്യത പരമാവധി 24 കോടി എന്നെഴുതിയിരിക്കുന്നത് കൊണ്ട്.

അനക്ഷര്‍ ബി, മേല്‍ നോട്ടം വഹിക്കുന്ന പാര്‍ട്ടി തയ്യറാക്കിയ സാധന സാമഗ്രികളുടെ പട്ടികയും അതിന്റെ ഏകദേശ വിലയുമാണ്. ഇത് കരാറിന്റെ ഭഗമായിരുന്നു എന്ന് കുറച്ച് സി പി എം കാരും അവരുടെ അനുയായീകളും സമ്മതിച്ചാല്‍ പോരല്ലോ. ഉത്തവാദപ്പെട്ട സി എ ജിയെന സ്ഥാപനവും , കേരള ഹൈക്കോടതിയിലെ ജഡ്ജിമാരും , സി ബി ഐ യിലെ അന്വേഷണ ഉദ്യോഗസ്തരും സമ്മതിച്ചിട്ടില്ല. അതല്ലെ ഇവിടെ ഇപ്പോഴുണ്ടായ പ്രശ്നം .

പിണറായി ഉത്തരവാദി എങ്കില്‍, ഗൂഡാലോചന നടന്നത് 1995ല്‍ എങ്കില്‍ പിണറായിയോളം തന്നെ ഉത്തരവാദിയായ കാര്‍ത്തികേയന്‍ പ്രതിപ്പട്ടികയില്‍ ഇല്ലാതെ വരുന്നതെന്തുകൊണ്ട്?

ഗൂഡാലോചന തുടങ്ങിയത് 1995 ല്‍ ആണ്. ആ ഗൂഡലോചനയില്‍ കാര്‍ത്തികേയന്‌ എന്തെങ്കിലും പങ്കുള്ളതായി തെളിവു കിട്ടിയില്ല. കാര്‍ത്തികേയനെ അന്ന് സഹായിച്ച രണ്ട് ഉദ്യോഗസ്തര്‍ക്ക് പങ്കുള്ളതായി തെളിവു കിട്ടി. അവര്‍ പ്രതിപ്പട്ടികയിലും ഉണ്ട്. കാര്‍ത്തികേയന്‍ ഒരു കണ്‍സള്‍ട്ടന്‍സി കരാര്‍ മാത്രമേ ഒപ്പിട്ടിട്ടുള്ളു. അതിന്റെ അടിസ്ഥാനത്തില്‍ ഒരു പണിയും നടന്നിട്ടില്ല.അതു കൊണ്ട് കാര്‍ത്തികേയന്‍ പ്രതിയായില്ല. പിണറായി പണികള്‍ നടത്താനുള്ള കരാര്‍ ലാവലിനുമയി ഒപ്പിട്ടു. അതില്‍ പല പാളിച്ചകളും പറ്റി. അതുകൊണ്ട് പിണറായി പ്രതിയുമായി. ഈ കരാര്‍ കാര്‍ത്തികേയനാണ്‌ ഒപ്പിട്ടതും, നടപ്പിലാക്കിയതുമെങ്കില്‍ പിണറായിയുടെ സ്ഥാനത്ത് അദ്ദേഹമായിരുന്നു പ്രതിയാക്കപ്പെടുക,.

Anonymous said...

ഈ രണ്ട് പോസ്റ്റുകളിലായി ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ എത്രയെണ്ണത്തിലാണ് പുതിയ ഉത്തരങ്ങള്‍ ഉണ്ടായത് എന്നതില്‍നിന്നുതന്നെ ഈ പോസ്റ്റുകള്‍ അതിന്റെ ധര്‍മ്മം നിറവേറ്റി എന്ന് വ്യക്തം. പോസ്റ്റിട്ട അങ്കിളിന് അതില്‍ അഭിമാനിക്കാന്‍ എല്ലാ അവകാശവുമുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഇനിയും ധീരമായി നിഷ്പക്ഷനായി മുന്നോട്ട് വരുകയും ജനങ്ങളുടെ മുന്നില്‍ സത്യം തുറന്നു കാട്ടാനും അങ്കിളിനു കഴിയട്ടെ.

-- സി.ഏ.ജി റിപ്പോര്‍ട്ടില്‍ 374 കോടിയുടെ അഴിമതി നടന്നു എന്നല്ല പറയുന്നത് എന്ന് തെളിഞ്ഞു. നൂറ് കോടി രൂപയ്ക്ക് ഈ പണി ചെയ്തു കൊടുക്കാമെന്ന് ആരും പറഞ്ഞിരുന്നില്ല എന്ന് തെളിഞ്ഞു.

-- പിണറായി വിജയന്റെ ഗൂഡാലോചന മാത്രമാണ് ഈ കരാര്‍ എന്നത് പൊളിഞ്ഞു. ഗൂഢാലോചന നടന്നെങ്കില്‍ അത് ആരംഭിച്ചത് 1995 കാര്‍ത്തികേയന്റെ കാലത്ത് ആണെന്നും അതില്‍

അഞ്ചോ ആറോ മന്ത്രിമാര്‍ക്ക് റോളുണ്ടായിരുന്നുവെന്നും തെളിഞ്ഞു.

-- സാധ്യതാ പഠന റിപ്പോര്‍ട്ട് നടത്തിയ ബോഡ് എഞ്ചിനിയര്‍ രാധാകൃഷ്ണപ്പിള്ള കാര്‍ത്തികേയന്റെ കാലത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കാര്‍ത്തികേയനാണ് ആ റിപ്പോര്‍ട്ടിന്‍ പ്രകാരം കരാറിനു മുന്‍ കൈ എടുത്തതെന്നും തെളിഞ്ഞു.

-- കാര്‍ത്തികേയന്റെ കരാര്‍ വെറും കണ്‍സള്‍ട്ടന്‍സി കരാറല്ല, മറിച്ച് അതൊരു ബൈന്റിംഗ് കരാറായിരുന്നുവെന്നും, അതു പൊളിച്ച് പുറത്തു വന്നിരുന്നുവെങ്കില്‍ ഏ.ബി.ബി കമ്പനിക്ക്

കേരളസര്‍ക്കാര്‍ നല്‍കിയതുപോലെ കോടികള്‍ അന്താരാഷ്ട്ര കോടതിയില്‍ കേസിനും നഷ്ടപരിഹാര്‍ത്തിനുമായി പോയേനെ എന്നും വ്യക്തമായി.

-- എസ്.എന്‍.സി ലാവ്ലിനെ ക്ഷണിച്ചത് അവരുടെ കേരളത്തിലുള്ള മുന്‍പരിചയത്തിനാല്‍ ആണെന്ന്‍ കാര്‍ത്തികേയന്‍ സമ്മതിച്ചിട്ടുണ്ടെന്ന് വ്യക്തമായി.

-- കുറ്റ്യാടി പദ്ധതിയുമായി ബന്ധപ്പെട്ട് ഇതേ രീതിയില്‍ കരാറ് ലാവലിനെ ഏള്‍പ്പിച്ചിരുന്നതായി തെളിഞ്ഞു. അതിനും ഇതേ രീതിയില്‍ ഒരു കിക്ക് ബാക്ക് ഓഫറ് ഉണ്ടായിരുന്നുവെന്നും വ്യക്തമായി.

-- കാന്‍സര്‍ സെന്ററ് പന്നിയാര്‍-ചെങ്കുളം കരാറിന്റെ നേരിട്ടുള്ള ഭാഗമായിരുന്നില്ല എന്ന് വ്യക്തമായി. കാന്‍സര്‍ സെന്റര്‍ കനേഡിയന്‍ വ്യാപാര പ്രോത്സാഹനത്തിന്റെ ഭാഗമായുള്ള ഒരു കിക് ബാക്ക് ആയിരുന്നു എന്നും കരാറിന്റെ ഒരു അനുബന്ന്ധ ഡീല്‍ ആയിരുന്നുവെന്നും വ്യക്തമായി.

-- കാന്‍സര്‍ സെന്ററിനു മൊത്തം കാശുലഭിച്ചത് 8.98 കോടിയെന്ന് സി&ഏജിയും സുമാര്‍ 12 കോടി എന്ന് ലാവലിനും പറയുന്നു. എന്നാല്‍ 2001ല്‍ ധാരണാപത്രം

പുതുക്കപ്പെടാത്തതുകാരണം എക്സ്പയറായി എന്ന ലാവലിന്റെ വാദവും പൊളിഞ്ഞു. പിണറായിയുടെ കാലത്തിനു ശേഷം ശര്‍മ്മയും പിന്നെ 2001നു ശേഷം യു.ഡി.എഫ് മന്ത്രി കടവൂര്‍

ശിവദാസന്റെ കാലത്തും കരാര്‍ പുതുക്കിയിട്ടുണ്ട്.

-- അപ്രീസിയേഷന്‍ ലെറ്റര്‍ അയച്ചുകൊടുക്കാത്തതാണ് കരാര്‍ പൊളിയാന്‍ കാരണമെന്ന പി.ജയരാജന്റെ വാദവും നിലനില്‍ക്കുന്നില്ല. കടവൂരിന്റെ കാലത്ത് കാന്‍സര്‍ സെന്റര്‍ ധാരണ

പ്രകാരമുള്ള പണമുപയോഗിച്ചാണ് ബ്ലഡ് ബാങ്കും മറ്റും പണിതതു എന്ന് ലിസി ജേക്കബിന്റെ അപ്രൈസല്‍ കത്തില്‍ നിന്ന് വ്യക്തം. അതില്‍ നിന്നു തന്നെ തങ്ങള്‍ ഈ ‘അവിഹിത’

ഇടപാടിനു കൂട്ടുനിന്നിട്ടില്ല എന്ന ഉമ്മഞ്ചാണ്ടിയുടെ വാദം പൊളിഞ്ഞു.

-- തലശ്ശേരി കാന്‍സര്‍ സെന്റര്‍ വൈദ്യുത വകുപ്പിനു കീഴിലുള്ള ഒരു സൊസൈറ്റിയാണ് ഭരിക്കുന്നതെന്നും സംസ്ഥാന ഊര്‍ജ്ജവകുപ്പു സെക്രട്ടറിയാണ് അതിന്റെ തലപ്പത്ത് എന്നും

തെളിഞ്ഞു. ലിസി ജേക്കബ് ആ സ്ഥാനത്തിരിക്കവെയാണ് ബ്ലഡ് ബാങ്ക് ഉല്‍ഘാടനത്തിന് ലാവലിനെ കത്തയച്ചു ക്ഷണിച്ചതും കേരളജനതയുടെ നന്ദി അറിയിച്ചതും. കാന്‍സര്‍ സെന്റര്‍

ഒരു നിഗൂഡ സ്വകാര്യ സ്ഥാപനമല്ലെന്നും സി.ഏ.ജിക്ക് അതിന്റെ കണക്കുകള്‍ പരിശോധിക്കാമെന്നും സര്‍ക്കാരിന്റെ പണം ബഡ്ജറ്റു വകയായും അല്ലാതെയും അതിനു പലവട്ടം

എല്‍.ഡി.എഫ് യൂ.ഡി.എഫ് ഭേദമില്ലാതെ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമായി

-- ടെക്നിക്കാലിയ ഒരു അധോ:സ്ഥാപനമാണെന്ന വാദം പൊളിഞ്ഞു. അഡ്രസ്സും അന്തസ്സും ഉള്ള ഒരു കമ്പനി തന്നെയാണ് അതെന്നും അതിനെ ആദ്യം കേരളത്തില്‍ കൊണ്ടു വന്നത്

എം.വി.രാഘവനാണെന്നും വ്യക്തമായി. അവര്‍ ഇന്ത്യയിലും വിദേശത്തും അനേകം പ്രധാന സര്‍ക്കാര്‍ - സ്വകാര്യ പ്രോജക്റ്റുകളെറ്റെടുത്ത് നടത്തുന്നുണ്ട് എന്ന് തെളിഞ്ഞു.

-- അന്താരാഷ്ട്രമോ ആഭ്യന്തരമോ ആയ ഒരു ടെന്‍ഡറും വിളിക്കപ്പെടാത്ത പദ്ധതിയില്‍ ബി.എച്.ഇ.എല്‍ കമ്പനി തുകയൊന്നും ക്വോട്ട് ചെയ്തിട്ടില്ല എന്നും അത് വിജയചന്ദ്രന്‍ എന്നൊരാളുടെ ഭാഷ്യം മാത്രമാണെന്നും വ്യക്തമായി.

-- ഗ്രാന്റ് തുക വരാതായതും കരാര്‍ എക്സ്പയര്‍ ആയതും കോണ്‍ഗ്രസ് മന്ത്രി കടവൂരിന്റെ കാലം തൊട്ടാണെന്നും വ്യക്തമായി.......


ഇനി സി.ബി.ഐ കുറ്റപത്രം കൂടി വെളിപ്പെടുമ്പോള്‍ കൂടുതല്‍ അറിയാം.
അങ്കിളിന് ഒരിക്കല്‍ കൂടി ആശംസകള്‍ .

Anonymous said...

ഈ രണ്ട് പോസ്റ്റുകളിലായി ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ എത്രയെണ്ണത്തിലാണ് പുതിയ ഉത്തരങ്ങള്‍ ഉണ്ടായത് എന്നതില്‍നിന്നുതന്നെ ഈ പോസ്റ്റുകള്‍ അതിന്റെ ധര്‍മ്മം നിറവേറ്റി എന്ന് വ്യക്തം.

പോസ്റ്റിട്ട അങ്കിളിന് അതില്‍ അഭിമാനിക്കാന്‍ എല്ലാ അവകാശവുമുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഇനിയും ധീരമായി നിഷ്പക്ഷനായി മുന്നോട്ട് വരുകയും ജനങ്ങളുടെ മുന്നില്‍

സത്യം തുറന്നു കാട്ടാനും അങ്കിളിനു കഴിയട്ടെ.

1-- സി.ഏ.ജി റിപ്പോര്‍ട്ടില്‍ 374 കോടിയുടെ അഴിമതി നടന്നു എന്നല്ല പറയുന്നത് എന്ന് തെളിഞ്ഞു. നൂറ് കോടി രൂപയ്ക്ക് ഈ പണി ചെയ്തു കൊടുക്കാമെന്ന് ആരും പറഞ്ഞിരുന്നില്ല എന്ന് തെളിഞ്ഞു.

2-- പിണറായി വിജയന്റെ ഗൂഡാലോചന മാത്രമാണ് ഈ കരാര്‍ എന്നത് പൊളിഞ്ഞു. ഗൂഢാലോചന നടന്നെങ്കില്‍ അത് ആരംഭിച്ചത് 1995 കാര്‍ത്തികേയന്റെ കാലത്ത് ആണെന്നും അതില്‍ അഞ്ചോ ആറോ മന്ത്രിമാര്‍ക്ക് റോളുണ്ടായിരുന്നുവെന്നും തെളിഞ്ഞു.

3-- സാധ്യതാ പഠന റിപ്പോര്‍ട്ട് നടത്തിയ ബോഡ് എഞ്ചിനിയര്‍ രാധാകൃഷ്ണപ്പിള്ള കാര്‍ത്തികേയന്റെ കാലത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കാര്‍ത്തികേയനാണ് ആ റിപ്പോര്‍ട്ടിന്‍ പ്രകാരം കരാറിനു മുന്‍ കൈ എടുത്തതെന്നും തെളിഞ്ഞു.

4-- കാര്‍ത്തികേയന്റെ കരാര്‍ വെറും കണ്‍സള്‍ട്ടന്‍സി കരാറല്ല, മറിച്ച് അതൊരു ബൈന്റിംഗ് കരാറായിരുന്നുവെന്നും, അതു പൊളിച്ച് പുറത്തു വന്നിരുന്നുവെങ്കില്‍ ഏ.ബി.ബി കമ്പനിക്ക് കേരളസര്‍ക്കാര്‍ നല്‍കിയതുപോലെ കോടികള്‍ അന്താരാഷ്ട്ര കോടതിയില്‍ കേസിനും നഷ്ടപരിഹാര്‍ത്തിനുമായി പോയേനെ എന്നും വ്യക്തമായി.

5-- എസ്.എന്‍.സി ലാവ്ലിനെ ക്ഷണിച്ചത് അവരുടെ കേരളത്തിലുള്ള മുന്‍പരിചയത്തിനാല്‍ ആണെന്ന്‍ കാര്‍ത്തികേയന്‍ സമ്മതിച്ചിട്ടുണ്ടെന്ന് വ്യക്തമായി.

6-- കുറ്റ്യാടി പദ്ധതിയുമായി ബന്ധപ്പെട്ട് ഇതേ രീതിയില്‍ കരാറ് ലാവലിനെ ഏള്‍പ്പിച്ചിരുന്നതായി തെളിഞ്ഞു. അതിനും ഇതേ രീതിയില്‍ ഒരു കിക്ക് ബാക്ക് ഓഫറ് ഉണ്ടായിരുന്നുവെന്നും വ്യക്തമായി.

7-- കാന്‍സര്‍ സെന്ററ് പന്നിയാര്‍-ചെങ്കുളം കരാറിന്റെ നേരിട്ടുള്ള ഭാഗമായിരുന്നില്ല എന്ന് വ്യക്തമായി. കാന്‍സര്‍ സെന്റര്‍ കനേഡിയന്‍ വ്യാപാര പ്രോത്സാഹനത്തിന്റെ ഭാഗമായുള്ള ഒരു കിക് ബാക്ക് ആയിരുന്നു എന്നും കരാറിന്റെ ഒരു അനുബന്ന്ധ ഡീല്‍ ആയിരുന്നുവെന്നും വ്യക്തമായി.

8-- കാന്‍സര്‍ സെന്ററിനു മൊത്തം കാശുലഭിച്ചത് 8.98 കോടിയെന്ന് സി&ഏജിയും സുമാര്‍ 12 കോടി എന്ന് ലാവലിനും പറയുന്നു. എന്നാല്‍ 2001ല്‍ ധാരണാപത്രം പുതുക്കപ്പെടാത്തതുകാരണം എക്സ്പയറായി എന്ന ലാവലിന്റെ വാദവും പൊളിഞ്ഞു. പിണറായിയുടെ കാലത്തിനു ശേഷം ശര്‍മ്മയും പിന്നെ 2001നു ശേഷം യു.ഡി.എഫ് മന്ത്രി കടവൂര്‍ ശിവദാസന്റെ കാലത്തും കരാര്‍ പുതുക്കിയിട്ടുണ്ട്.

9-- അപ്രീസിയേഷന്‍ ലെറ്റര്‍ അയച്ചുകൊടുക്കാത്തതാണ് കരാര്‍ പൊളിയാന്‍ കാരണമെന്ന പി.ജയരാജന്റെ വാദവും നിലനില്‍ക്കുന്നില്ല. കടവൂരിന്റെ കാലത്ത് കാന്‍സര്‍ സെന്റര്‍ ധാരണ പ്രകാരമുള്ള പണമുപയോഗിച്ചാണ് ബ്ലഡ് ബാങ്കും മറ്റും പണിതതു എന്ന് ലിസി ജേക്കബിന്റെ അപ്രൈസല്‍ കത്തില്‍ നിന്ന് വ്യക്തം. അതില്‍ നിന്നു തന്നെ തങ്ങള്‍ ഈ ‘അവിഹിത’ ഇടപാടിനു കൂട്ടുനിന്നിട്ടില്ല എന്ന ഉമ്മഞ്ചാണ്ടിയുടെ വാദം പൊളിഞ്ഞു.

10-- തലശ്ശേരി കാന്‍സര്‍ സെന്റര്‍ വൈദ്യുത വകുപ്പിനു കീഴിലുള്ള ഒരു സൊസൈറ്റിയാണ് ഭരിക്കുന്നതെന്നും സംസ്ഥാന ഊര്‍ജ്ജവകുപ്പു സെക്രട്ടറിയാണ് അതിന്റെ തലപ്പത്ത് എന്നും തെളിഞ്ഞു. ലിസി ജേക്കബ് ആ സ്ഥാനത്തിരിക്കവെയാണ് ബ്ലഡ് ബാങ്ക് ഉല്‍ഘാടനത്തിന് ലാവലിനെ കത്തയച്ചു ക്ഷണിച്ചതും കേരളജനതയുടെ നന്ദി അറിയിച്ചതും.

11-- കാന്‍സര്‍ സെന്റര്‍ ഒരു നിഗൂഡ സ്വകാര്യ സ്ഥാപനമല്ലെന്നും സി.ഏ.ജിക്ക് അതിന്റെ കണക്കുകള്‍ പരിശോധിക്കാമെന്നും സര്‍ക്കാരിന്റെ പണം ബഡ്ജറ്റു വകയായും അല്ലാതെയും അതിനു പലവട്ടം എല്‍.ഡി.എഫ് യൂ.ഡി.എഫ് ഭേദമില്ലാതെ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമായി

12-- ടെക്നിക്കാലിയ ഒരു അധോ:സ്ഥാപനമാണെന്ന വാദം പൊളിഞ്ഞു. അഡ്രസ്സും അന്തസ്സും ഉള്ള ഒരു കമ്പനി തന്നെയാണ് അതെന്നും അതിനെ ആദ്യം കേരളത്തില്‍ കൊണ്ടു വന്നത് എം.വി.രാഘവനാണെന്നും വ്യക്തമായി. അവര്‍ ഇന്ത്യയിലും വിദേശത്തും അനേകം പ്രധാന സര്‍ക്കാര്‍ - സ്വകാര്യ പ്രോജക്റ്റുകളെറ്റെടുത്ത് നടത്തുന്നുണ്ട് എന്ന് തെളിഞ്ഞു.

13-- അന്താരാഷ്ട്രമോ ആഭ്യന്തരമോ ആയ ഒരു ടെന്‍ഡറും വിളിക്കപ്പെടാത്ത പദ്ധതിയില്‍ ബി.എച്.ഇ.എല്‍ കമ്പനി തുകയൊന്നും ക്വോട്ട് ചെയ്തിട്ടില്ല എന്നും അത് വിജയചന്ദ്രന്‍ എന്നൊരാളുടെ ഭാഷ്യം മാത്രമാണെന്നും വ്യക്തമായി.

14-- ഗ്രാന്റ് തുക വരാതായതും കരാര്‍ എക്സ്പയര്‍ ആയതും കോണ്‍ഗ്രസ് മന്ത്രി കടവൂരിന്റെ കാലം തൊട്ടാണെന്നും വ്യക്തമായി.......

ഇനി സി.ബി.ഐ കുറ്റപത്രം കൂടി വെളിപ്പെടുമ്പോള്‍ കൂടുതല്‍ അറിയാം.
അങ്കിളിന് ഒരിക്കല്‍ കൂടി ആശംസകള്‍ .

kaalidaasan said...

സൂരജേ,


പി.എസ്.പി പദ്ധതികളുടെ പണിനടക്കുന്ന കാലത്ത് പെന്‍ സ്റ്റോക്കിനെ കുറിച്ച് ലാവലിന്‍ കെ.എസ്.ഇ.ബിഎഞ്ചിനിയര്‍മാരോട് എന്ത് പറഞ്ഞു എന്ന് താങ്കള്‍ക്കറിയാമോ ?


പദ്ധതികളുടെ പണി നടക്കുന്ന കാലത്തെ എഞ്ചിനിയര്‍മാരോട് ലാവലിന്‍ എന്തു പറഞ്ഞു, എന്നത് പ്രശ്നമല്ലല്ലോ. പെന്‍ സ്റ്റോക്ക് പൈപ്പിനു തകരാറുണ്ടെങ്കില്‍ അത് അധികാരികളെ ധരിപ്പിക്കുക എനതും സാധ്യതാ പഠനത്തിന്റെ പരിധിയില്‍ വരുമെന്നേ ഞാന്‍ പറഞ്ഞുള്ളു. അത് നടത്തിയിരുന്നെങ്കില്‍ പൈപ്പുകളും ശരിയാക്കാമായിരുന്നു. ഉത്പാദനം തീര്‍ച്ചയായും കൂടുമായിരുന്നു. ഒരു പക്ഷെ നവീകരണം നടത്തിയിലെങ്കിലും, ഉത്പാദനം കൂടുമായിരുന്നു. നവീകരണം നടത്തിയിട്ടും ഉത്പാദനം കൂടാത്തത്, പൈപ്പുകളുടെ തകരാറാണെന്നാണ്, ലാവലിന്‍ ഇപ്പോള്‍ പറയുന്നത്.

പെന്‍ സ്റ്റോക്ക് പൈപ്പുകളുടെ പണി ഇപ്പോള്‍ അവിടെ നടക്കുന്നുണ്ടോ ഇല്ലയോ എന്നൊക്കെ ഒന്ന് അന്വേഷിച്ചാല്‍ വിശദ വിവരങ്ങള്‍ കിട്ടും.

പെന്‍ സ്റ്റോക്ക് പൈപ്പുകളുടെ പണി ഇപ്പോള്‍ നടക്കുന്നുണ്ടോ എന്നതിനു പ്രസക്തിയില്ല. ലാവലിന്‍ നവീകരണം നടത്തുമ്പോള്‍ അത് ചെയ്തിട്ടില്ലായിരുന്നു. അതാണ്, ഉത്പാദനം കൂടാത്തതെന്ന് ലാവലിന്‍ പറയുന്നു. അതിന്റെ അര്‍ ത്ഥം സാധ്യതാ പഠനം നടത്തിയപ്പോള്‍ അത് മനസിലായില്ലെന്നാണ്. വേറൊരു തരത്തില്‍ പറഞ്ഞാല്‍ , നടത്തിയ സാധ്യതാ പഠനം അപര്യാപ്തമായിരുന്നു എന്നാണ്.

അനില്‍@ബ്ലോഗ് // anil said...

അങ്കിളേ,
മാരത്തോണ്‍ ചര്‍ച്ചകാരണം അങ്കിളിനു പോലും ക്ഷമ നശിച്ചു എന്നാണ് സൂരജിനെക്കുറിച്ചുള്ള കമന്റ് കണ്ടപ്പോള്‍ തോന്നിയത്. അതോ താങ്കള്‍ വിചാരിക്കാത്ത മാനം ചര്‍ച്ചകള്‍ക്ക് കൈവന്നു എന്നതിനാലോ?
എന്തായാലും ഇതൊന്നു കണ്‍ക്ലൂഡ് ചെയ്യാനാ‍വുമോ?അതോ ഇലക്ഷന്‍ കഴിയും വരെ പോകുമോ?
:)

അനോണി ജനശക്തി കണ്‍ക്ലൂഡ് ചെയ്തപോലെ ആണോ കാര്യങ്ങള്‍?

കെ said...

വിജയചന്ദ്രന്റെ സത്യവാങ് മൂലം പോരല്ലോ അങ്കിള്‍. 1940 -1964 കാലയളവില്‍ കമ്മിഷന്‍ ചെയ്ത ജലവൈദ്യുത പദ്ധതികള്‍ 33-57 വര്‍ഷങ്ങള്‍ക്ക് ശേഷം യന്ത്രസാമഗ്രികള്‍ മാറ്റി വെയ്ക്കണോ, അറ്റകുറ്റപ്പണി ചെയ്താല്‍ മതിയോ എന്ന് തീരുമാനിക്കേണ്ടത് വിജയ ചന്ദ്രനോ ബാലാനന്ദനോ അല്ല. അവരെക്കാള്‍ കുറച്ചു കൂടി യോഗ്യത കെഎസ്ഇബിയിലെ റിട്ടയേര്‍ഡ് ചീഫ് എഞ്ചിനീയര്‍ക്കുണ്ട്. പുളളിയും കുറേക്കാലം ഇമ്മാതിരി പണികളൊക്കെ ചെയ്തതാണല്ലോ. കെഎസ്ഇബിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്റെ സാധ്യതാ പഠന റിപ്പോര്‍ട്ട് അനുസരിച്ചാണ് ജി കാര്‍ത്തികേയന്‍ ഈ പ്രോജക്ടുമായി മുന്നോട്ടു പോയത്.

കെഎസ്ഇബി ഉദ്യോഗസ്ഥനെക്കാള്‍ "യോഗ്യത" മേല്‍ പറഞ്ഞവര്‍ക്കുണ്ടെന്ന് അവരവരുടെ ബോധവും യുക്തിയും പോലെ തീരുമാനിക്കാം. മറ്റുളളവരും അംഗീകരിച്ചു തരണമെന്ന് വാശി പിടിക്കരുത്.

കോംപീറ്റന്റായ ഉദ്യോഗസ്ഥന്‍ നടത്തിയ സാധ്യതാ പഠനത്തിന്മേല്‍, പ്രസക്ത വിഷയത്തില്‍ കേരളത്തില്‍ തന്നെ വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുളള ഒരു കമ്പനി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് സ്വന്തം കണ്ണാടിയ്ക്കു മുന്നിലെ സര്‍വജ്ഞ പീഠങ്ങള്‍ വ്യാഖ്യാന കസര്‍ത്തുകള്‍ നടത്തുന്നത്. അവരെ നിയോഗിച്ചത് കേരളത്തിലെ അതാത് കാലത്തെ മന്ത്രിസഭകളുമാണ്. ഇതൊക്കെ തീരുമാനിക്കാനാണ് അവരെ ജയിപ്പിച്ച് വിടുന്നതെന്നാണ് മനസിലാക്കിയിരിക്കുന്നത്.

സിബിഐയുടെയും സിഐജിയുടെയുമൊക്കെ റിപ്പോര്‍ട്ടുകള്‍ വായിച്ചു മനസിലാക്കാന്‍ തല്‍ക്കാലം ഊന്നുവടികളുടെയൊന്നും ആവശ്യമില്ല. അണക്കെട്ടിലെ യന്ത്രസാമഗ്രികളുടെ ഉത്പാദന ശേഷി പരിശോധിക്കേണ്ടത് കണക്കപ്പിളളമാരല്ല. അവരെങ്ങനെ ആ സ്ഥാനത്തെത്തിയാലും. അമ്പതു വര്‍ഷത്തെ കാലദൈര്‍ഘ്യം കണക്കാക്കി സ്ഥാപിക്കപ്പെട്ട യന്ത്രസാമഗ്രികള്‍ കൊണ്ട് ഒരുപയോഗവുമില്ലെന്നും അതിനു വേണ്ടി ചെലവിട്ട പണം മുഴുവന്‍ നഷ്ടമാണെന്നുമൊക്കെ ഏത് സിഎജി പറഞ്ഞാലും അത് ദഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്. ഇനി അത് ദഹിക്കുന്നവരുണ്ടെങ്കില്‍ അവരുടെ ജാതകവും പദവിയും എത്ര ഉയര്‍ന്നതായാലും അതൊരു വിഷയവുമല്ല.

അങ്ങനെ ചിന്തിക്കുന്ന വേറെയും കുറേപ്പേര്‍ ഈ ലോകത്തുണ്ട്. അവരാണ്, ഈ ഇടപാടില്‍ പിണറായി വിജയന്‍ സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നത്. വെല്ലുവിളിയും കേട്ട് വാലും ചുരുട്ടി മാളത്തിലൊളിച്ചവര്‍ വയറിളക്കം ബാധിച്ച വണ്ടിക്കാളയെപ്പോലെ ബ്ലോഗില്‍ കമന്റെഴുതിയിട്ട് കാര്യമൊന്നുമില്ല. സാമ്പത്തിക അഴിമതിയും ക്രിമിനല്‍ ഗൂഡാലോചനയുമൊക്കെ തെളിയിക്കേണ്ടത് കോടതിയിലാണ്. ബ്ലോഗിലല്ല. അന്വേഷണവും ചോദ്യം ചെയ്യലുമൊക്കെ നടന്നത് സ്വന്തം വീട്ടുമുറ്റത്താണെന്ന മട്ടില്‍ ഗീര്‍വാണങ്ങള്‍ തട്ടിവിടുന്നവര്‍ക്ക് മറുപടി പറയാന്‍ സമയമോ താല്‍പര്യമോ ഇല്ല.

അറ്റകുറ്റപ്പണി നടത്തി ഉന്തിത്തളളിക്കൊണ്ടു പോയാല്‍ മതിയെന്ന ചിലരുടെ നിര്‍ദ്ദേശം അവരെക്കാള്‍ വിദഗ്ധരായവരുടെ ഉപദേശം കേട്ട് സര്‍ക്കാര്‍ തളളി. അങ്കിളിന്റെ പരാമര്‍ശിത വാചകത്തിലേയ്ക്ക് തന്നെ തിരിച്ചു വരാം.

പകരം 100 കോടി രൂപക്ക് തീര്‍ക്കാമായിരുന്ന ഒരു പദ്ധതി 374 കോടിയോളം മുടക്കി ചെയ്യേണ്ടിവന്നു എന്നതാണ് ശരി.

അറ്റകുറ്റപ്പണിക്കാണ് 100 കോടി. ആധുനീകരണത്തിനാണ് 374 കോടി (?). എങ്ങനെയാണ് ഇവ താരതമ്യം ചെയ്ത് മേല്‍ പറഞ്ഞ നിഗമനത്തിലെത്തുക?

അറ്റകുറ്റപ്പണി നടത്തിയാല്‍ എത്രകൊല്ലത്തെ ആയുസു പ്രതീക്ഷിച്ചിരുന്നു? ആധുനീകരണത്തിന് ശേഷമുളള പ്രതീക്ഷിത ദൈര്‍ഘ്യം 100 കോടി ചെലവിട്ടാല്‍ കിട്ടുന്നതിനപ്പുറമല്ലെന്ന് എങ്ങനെ ബോധ്യപ്പെട്ടു? ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ വിജയചന്ദ്രനു പ്രാപ്തിയുണ്ടെന്ന് അങ്കിള്‍ തന്ന ലിങ്കിലും വ്യക്തമല്ലല്ലോ. ഡാം സൈറ്റുകളില്‍ പണിയെടുക്കുന്ന എത്രയോ എഞ്ചിനീയര്‍മാര്‍ കേരളത്തിലുണ്ട്. അവരിലാരോടെങ്കിലും കൂടി അങ്കിളിനിക്കാര്യം ഒന്നു ചോദിക്കാവുന്നതാണ്.

പിന്നെ ഭെല്ലിന്റെ കാര്യം. സൂരജ് എഴുതിയതിലപ്പുറമൊന്നും എനിക്ക് അതേക്കുറിച്ചും പറയാനില്ല. സ്വന്തം ഇഷ്ടത്തിന് ഇണങ്ങുന്ന വ്യാഖ്യാനങ്ങള്‍ ആവര്‍ത്തിച്ച് വായിച്ച് കോള്‍മയിര്‍ കൊളളാനുളള സ്വാതന്ത്ര്യവും താങ്കള്‍ക്കു തന്നെ.

2001 വരെ നിലനിന്ന കരാറാണ് കാര്‍ത്തികേയനില്‍ തുടങ്ങി പിണറായി വിജയനിലൂടെ വികസിച്ചത്. കടവൂര്‍ ശിവദാസന്റെ കാലത്തും ലാവലിനില്‍ നിന്നും പണം കിട്ടിയിരുന്നെങ്കില്‍ അതിനര്‍ത്ഥം അക്കാലത്തും കരാറിന് നിലനില്‍പ്പുണ്ടായിരുന്നുവെന്ന് തന്നെയാണ്. 180 ദിവസം നീളുമ്പോള്‍ പുതുക്കിക്കൊണ്ടിരുന്ന കരാര്‍ പ്രകാരം തന്നെയാണ് ഇവിടെ 12 കോടി രൂപ വന്നതും. ശര്‍മ്മയും കടവൂര്‍ ശിവദാസനും വിചാരിച്ചിരുന്നെങ്കില്‍ ബാക്കി പണവും കിട്ടുമായിരുന്നുവെന്ന് മനസിലാക്കാന്‍ സാമാന്യബുദ്ധി മതി.

തന്റെ കാലത്ത് കരാറില്‍ വെളളം ചേര്‍ക്കാന്‍ ശ്രമം നടന്നുവെന്ന് ശര്‍മ്മ അറിയാതെ പറഞ്ഞു പോയതാണ്. അതിനര്‍ത്ഥം വെളളം ചേരാത്ത കരാറാണ് തന്റെ മുന്‍ഗാമി ഏല്‍പ്പിച്ചതെന്നു തന്നെ. ഈ വെളളം ചേര്‍ക്കലിനെ ചെറുത്ത് തന്നെ ഏല്‍പ്പിച്ച പദ്ധതി കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കാനുളള ബാധ്യത ശര്‍മ്മയ്ക്കുണ്ടായിരുന്നു.

പിണറായി വിജയന്‍ ലാവലിനുമായി കരാര്‍ ഒപ്പിട്ടത് 1998 ജൂലൈ ആറിന്. വൈദ്യുതി മന്ത്രിപദം രാജിവെച്ചത് 1998 ഒക്ടോബര്‍ 19ന്. ശര്‍മ്മയുടെ സ്ഥാനാരോഹണം 1998 ഒക്ടോബര്‍ 25ന്.

1998 ഒക്ടോബര്‍ 25 മുതല്‍ മൂന്നു വര്‍ഷം ലാവലിന്‍ ഫയല്‍ കൈകാര്യം ചെയ്തത് ശര്‍മ്മയാണ്. ഈ കാലയളവില്‍ ഈ ഫയലില്‍ അദ്ദേഹം എഴുതിയ ക്വറികളിലുണ്ട്, ഇടപാട് തുലഞ്ഞതെങ്ങനെയെന്നതിന്റെ ചരിത്രം. ആ കഥ പുറത്തു പറയാന്‍ സഖാക്കള്‍ക്ക് വല്ലാത്ത വിമ്മിട്ടം. പൊക്രാന്‍ ആണവ സ്ഫോടനത്തിന്റെ ഫലമായി കാനഡ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ചെലവിലാണ് തോമസ് ഐസക്കും എംഎ ബേബിയുമൊക്കെ ശര്‍മ്മ സഖാവിനെ പൊതിഞ്ഞു പിടിച്ചിരിക്കുന്നത്. വൈര്യനിരാതന ബുദ്ധിക്കാരന്റെ ഭൂതഗണം പിണറായിയുടെ മേല്‍ ചെളി തെറിപ്പിക്കുന്നതിന് കാരണവും തങ്ങളുടെ ഈ സ്വന്തക്കാരന്റെ തനിനിറം വെളിപ്പെടുന്നത് തടയാന്‍ തന്നെ.

മലബാര്‍ കാന്‍സര്‍ സെന്ററിന് കിട്ടേണ്ട ലാവലിന്‍ സഹായം തുലച്ചത് ശര്‍മ്മയാണെന്ന് ടിയാന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താകുന്നതു വരെ തുറന്നു പറയാന്‍ സഖാക്കള്‍ക്ക് കഴിയില്ല. പിണറായി വിജയന്‍ എന്ന വലിയ ചൂണ്ടയെ കൊത്താന്‍ ഇരയെറിഞ്ഞ് കാത്തിരിക്കുന്ന ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ടീമിനും പ്രതിസ്ഥാനത്ത് ശര്‍മ്മയെ വേണ്ട.

ലാവലിന്‍ ഫയലില്‍ ശര്‍മ്മയെഴുതിയ നോട്ടുകളും കൂടി പുറത്തു വരട്ടെ. എന്നിട്ടു തീരുമാനിക്കാം. മലബാര്‍ കാന്‍സര്‍ സെന്ററിന് ലാവലിന്‍ വാഗ്ദാനം ചെയ്യപ്പെട്ട പണം എന്തുകൊണ്ട് പൂര്‍ണമായും കിട്ടിയില്ലെന്ന്.

വൈര്യനിരാതനസഖാവിന്റെ ഭൂതഗണങ്ങളുടെ വ്യാഖ്യാനപര്‍വ്വം നിര്‍ബാധം നടക്കട്ടെ. സ്വയം സമാധാനിക്കാന്‍ എന്തെല്ലാം വഴികളാണ് പോത്തുകാലപ്പാ, ഓരോരുത്തര്‍ സ്വീകരിക്കുന്നത്.

Anonymous said...

Dear Uncle,
It's very brilliant effort and follow ups and the discussion going on is very informtive, I have been following up the discussion from initial. I had no malayalam font and excuse to use english.
Here I have a doubt,it was with me from theinitial stages. We are very much talking about the "Consultancy agreement". Is that agreement had anything with the project consultancy[technically]? Here I feel all the people had talked the word as a project consultant. According to my knowledge, it's the agreement of consulting about the project, the initial stage of the MOU route.At this stage an MOU can't be applicable.The stage meant to discuss and negotiate scope of the work, contracting terms, negotiating terms and conditions, finding out the financing agency etc. It's a legal umbrella for bilateral negotitations.Any party could terminate or withdraw from the agreement as per agreement terms, if the party feel the terms and conditions are not suitable. If the parties are coming to an agreement on all terms, they can float/go ahead the work agreement by an MOU. In normal practice the initial contract terms and condition will be included in the MOU to avoid the direct payment.

I think this posting is very untimely. I accept my politics. But what is your view on this?

BINOD

Anonymous said...

LDFന്റെ കാലത്ത് 180 ദിവസം കൂടുമ്പോള്‍ ധാരണാപത്രം പുതുക്കിയുരുന്നതായി തെളിഞ്ഞിട്ടില്ല.എന്നാലും ധാരണാപത്രം അസാധുവായില്ല! കടവൂരിന്റെ കാലമായപ്പോള്‍ അങ്ങനെ സംഭവിക്കുകയും ചെയ്തു.ഇതിലാണ് ദുരൂഹത.തന്ന പണത്തിന്റെ കാര്യത്തില്‍ കൃത്യതയും സുതാര്യതയും കാണുന്നില്ല.അതായത് സൈഫണിങ് നടന്നത് വ്യക്തം.തനിക്കോ തന്റെ പാര്‍ട്ടിക്കോ 'ഗുണം' ഇല്ലാത്തകൊണ്ട് കടവൂരിന് താല്പര്യമില്ലാത്തതില്‍ അത്ഭുതമില്ല.

കിട്ടാനുള്ള കാശിന്റെ കാര്യത്തില്‍ ഇങ്ങനെയുള്ള അഴകൊഴമ്പന്‍ ധാരണാപത്രത്തിന് സമ്മതിച്ചതും നിര്‍ബന്ധം പിടിച്ചതും ആരാണ്? അയാള്‍ തന്നെ കുറ്റവാളി.

abhilash said...

dear uncle, congrats. read all the posts, eagerly waiting for more. please tell me how to write in our own malayalam, so that i can also get in!!

അങ്കിള്‍ said...

പ്രീയ അനോണി (കമന്റ് 99)
എല്ലാ MoU വിന്റേയും പകര്‍പ്പ് ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. വായിച്ച് നോക്കൂ.

അങ്കിള്‍ said...
This comment has been removed by the author.
Suraj said...

ഒരു മുട്ടന്‍ ഓഫ് :

@ അങ്കിള്‍

“സൂരജേ,
...ഒരു കാര്യം പറയാതെ പോകുന്നതു ശരിയല്ല. ഈയിടയാ‍യി മറ്റുള്ളവരുടെ യോഗ്യതയോടെല്ലാം സൂരജിനു പുച്ഛമാണ്. താങ്കളുടെ ആദ്യം മുതലുള്ള പോസ്റ്റുകള്‍ വായിച്ചുവരുന്നവനാണ് ഞാന്‍ , കമന്റാരില്ലെങ്കിലും. പല കാര്യങ്ങളിലും താങ്കള്‍ക്കുള്ള അറിവും, അക്കാര്യങ്ങള്‍ പഠിച്ച് രേഖപ്പെടുത്താനുള്ള വ്യഗ്രതയും ബ്ലോഗ്ഗിലെ വായനക്കാ വായിച്ചു, പ്രോത്സാഹിപ്പിച്ചു. അങ്ങനെ താങ്കളുടെ പോസ്റ്റുകള്‍ക്ക് നല്ലൊരു വായന വൃന്ദം വന്നു കൂടി. അതു താങ്കള്‍ക്ക് മനസ്സിലായതോടെയാണ് താങ്കളുടെ ഭാഷക്കും, മറ്റുള്ളവരോടുള്ള കാഴ്ചപ്പാടിനും വ്യത്യാസം വന്നു തുടങ്ങിയത്. സൂരജായിരുന്നെങ്കില്‍ ഇക്കാര്യം ഈ ഭാഷ ഉപയോഗിച്ചായിരിക്കില്ല എഴുതുന്നത്. എതായാലും മറ്റുള്ളവരെ ഒരു പുച്ഛരസത്തോടെയാണ് താങ്കള്‍ കാണുന്നത്. എഴുത്തില്‍ കൂടുതലും പരിഹാസം.

വിജയചന്ദ്രന്റെ യോഗ്യതക്കെന്താ കുറവ്‌. പ്ലാനിംഗ് ബോര്‍ഡിന്റെ കീഴിലുള്ള ഒരു വിദഗ്ദസമിതിയിലെ അംഗമാക്കാനുള്ള യോഗ്യതയുണ്ടെന്ന് സര്‍ക്കാരിനു ബോധ്യമായിരുന്നല്ലോ. സൂരജിനു കിട്ടാതെ പോയ അംഗത്വമറ്റോ ആണോ അത്. ആരാണാവോ താങ്കള്‍ക്ക് യോഗ്യന്‍ .ബൂലോഗത്ത് തപ്പിയാല്‍ കിട്ടുമോ? എത്രയോപേര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. നടക്കട്ടെ, മനസ്സുഖം കിട്ടുമെങ്കില്‍.

അവസാനം BHEL ം അങ്ങയുടെ പരിഹാസത്തിനു പാത്രമായി. ആ കമ്പനി ഇനിയെന്തിനു പ്രവര്‍ത്തിക്കണമെന്നുപോലും തോന്നിപ്പോകുന്നു. ...”


ഈയിടയാ‍യി മറ്റുള്ളവരുടെ യോഗ്യതയോടെല്ലാം സൂരജിനു പുച്ഛമാണ്... എന്നുമ്പറഞ്ഞ് തുടങ്ങുന്ന അടച്ചുള്ള ഡിക്ലറേയ്റ്റിവ് സ്റ്റേറ്റ്മെന്റുകള്‍ അടക്കം ബ്ലോഗ് ഉണ്ടായകാലത്തെ ചരിതവും പഴമ്പുരാണവും പായാരവും പറഞ്ഞുള്ള ചെല ബ്ലോഗപ്പൂപ്പന്മാരുടെ ഈ ലൈനിലെ “അമ്മാവന്‍ ചമയലിന്” അതിനു പറ്റിയ ഭാഷയില്‍ മറുപടി പറയാന്‍ അറിയാത്തതു കൊണ്ടല്ല കേട്ടോ അങ്കിളേ ഒന്നും പറയാതെ ഒരു സ്മൈലിയിട്ട് വിട്ടത്.

അടുക്കളത്തിണ്ണയിലിരുന്ന് പറയുന്ന ഗോസിപ്പിന്റെ നിലവാരം പോലുമില്ലാത്ത അമ്മാതിരി വണ്‍ - ടു-വണ്‍ തായം കളിക്ക് അങ്കിളിന് വേറെ ‘കൃഷി’ക്കാരെ കിട്ടും, ആ ‘കുളക്കടവ്’ നിലവാരത്തിലേയ്ക്കിറങ്ങാന്‍ തല്‍ക്കാലം താല്പര്യമില്ല. അതുകൊണ്ടുതന്നെ.

ഏതായാലും അങ്കിളിന് കുറച്ചുകാലമായി ഉള്ളിലിരുന്ന് നീറിയത് പറഞ്ഞല്ലോ. നല്ല ആശ്വാസം തോന്നുന്നുണ്ടാവും ല്ലേ ? :))))))))


"വിജയചന്ദ്രന്‍ ചേട്ടന് ഭെല്ല് അങ്ങോട്ട് കൊണ്ടു കൊടുത്ത" 100 കോടീട ടെന്‍ഡറിന്റെ കൊണവതിയാരം അങ്കിളിന് ബോധ്യപ്പെട്ടുകാണും എന്നു കരുതുന്നു. അപ്പം ശരി. നാളെ വരാം. ഗുഡ് നൈറ്റ്.

PS : ഈ ബ്ലോഗിന്റെ ഉടമ അങ്കിളാണ്. ഇഷ്ടമില്ലെന്ന് തോന്നുന്ന കമന്റുകള്‍ ഡിലീറ്റാം.ഡൈഗ്രഷനു വായനക്കാരോട് മാപ്പ്.

ജിവി/JiVi said...

"LDFന്റെ കാലത്ത് 180 ദിവസം കൂടുമ്പോള്‍ ധാരണാപത്രം പുതുക്കിയുരുന്നതായി തെളിഞ്ഞിട്ടില്ല.എന്നാലും ധാരണാപത്രം അസാധുവായില്ല! കടവൂരിന്റെ കാലമായപ്പോള്‍ അങ്ങനെ സംഭവിക്കുകയും ചെയ്തു.ഇതിലാണ് ദുരൂഹത."

അനോണീ, സി എ ജി റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ് പറയുന്നത്.

“The MOU has
also not been renewed after March 2002 for reasons not on record.“

ഈ വാചകം രണ്ട് പോസ്റ്റുകളിലെ കമന്റുകളില്‍തന്നെ എത്ര തവണ ആവര്‍ത്തിക്കപ്പെട്ടു എന്ന് കണക്കാക്കപ്പെട്ടിട്ടില്ല. അനോണിക്ക് ഇടത് സര്‍ക്കാര്‍ MoU പുതുക്കിയതിന് തെളിവില്ല പോലും.

കഷ്ടം. ചിലര്‍ എത്ര യുക്തിഭദ്രമായി കാര്യങ്ങള്‍ അവതരിപ്പിച്ചാലും അവരെ വിശേഷിപ്പിക്കാന്‍ എത്ര പ്രയോഗങ്ങളുണ്ട് - രാജാവിനേക്കാള്‍ രാജഭക്തിയുള്ളവര്‍, മൂടുതാങ്ങികള്‍, ചെരുപ്പുനക്കികള്‍....അങ്ങനെയങ്ങനെ! എന്നാല്‍ ഇമ്മാതിരി പ്രതിഭകളെ എന്തുവിളിക്കണം? ഭാഷാ പണ്ഡിതര്‍ക്ക് ഒരു ഗവേഷണമാക്കാവുന്നതാണ്.

കൌതുകമുള്ള മറ്റൊരു ഗവേഷണം നടത്താന്‍ താല്പര്യമുണ്ടോ? ഈ കമന്റുകളില്‍ കാളിദാസനും അങ്കിളും തങ്ങളുടെതന്നെ അഭിപ്രായങ്ങളെ ഖണ്ഡിച്ചതും മാറ്റിമറിച്ചതും വിഷയം.

ചാർ‌വാകൻ‌ said...

സൂരജെന്തിനാ..ഇത്ര ബലം പിടിക്കുന്നേ..വിട്ടുകളാ..
എന്റെ കൂട്ടൂകാരന്‍ പിണറായി ഫാനാണ്.ആ അനുഭവകഥകേട്ടാല്‍ പലവക്കീല്‍
കുപ്പായവും അഴിച്ചുവെക്കും .പണികഴിഞ്ഞ് ഒട്ടിക്കുന്നരീതിയാണ്,നാട്ടിലൊക്കെ.
ഷെയറെടുത്ത് ഒന്നുവാങ്ങുക ഈക്വലായി ഒഴിക്കുക...ഒരുത്തന്‍ പറഞ്ഞു..
ഇന്നെന്റെ വക,അളിയാ വണ്ടിവിട്.പോകുന്നവഴിക്കാകഥ പറഞ്ഞു.അമ്മായിയമ്മക്ക് ആണ്ടികമ്പനീന്ന് പിരിഞ്ഞപ്പൊ ഇച്ചിരികാശുകിട്ടി.
നമ്മുടെ മുറ്റത്തിതിരി പണിയുണ്ട്.ചെന്നുപറഞ്ഞപ്പോ..ആരെയെങ്കിലും
ഏര്‍പ്പാടുചെയ്യ് കാശവര്‍ക്കു കോടുക്കാമെന്നുപറഞ്ഞു.(മരുമകനിലുള്ള-വിശ്വാസം )ഏതായാലും എണ്ണായിരം രൂപയ്ക്കു കാര്യം നടന്നു.(ആറായിരത്തിനും ആളുണ്ടായിരുന്നു)അവനൊരു ഫുള്‍ ഓഫര്‍ചെയ്തിരുന്നു.
ഇന്നെന്റെ വക...ഹാഅ..
അവിടെചെന്നപ്പളല്ലേ ..പുകില്..ആടുകെടന്നടത്ത് പൂടേമില്ലാ..ആടിനെകെട്ടിയ
കുറ്റീമില്ലാ..അപ്പോ..എനിക്കുമനസ്സിലായി..പിണറായി..എത്രശുദ്ധന്‍..

K Govindan Kutty said...

നമുക്ക് ഉറപ്പിക്കാം, ഈ പ്രകരണം തീരില്ല. നമ്മുടെ ഓരോ അന്വേഷണവും, വിശേഷിച്ചും അഴിമതിയെപ്പട്ടിയാണെങ്കില്‍, അവസാനിക്ക്ക്കാതെ നീണ്ടുപോകുന്നതാണ് എല്ലാവര്‍ക്കും ഹിതം. പുതിയൊരു വിഷയം കിട്ടുന്നതുവരെ ഇത് നീണ്ടുപോകും. സിബിഐ കോടതിയില്‍ കൊഠുത്തിട്ടുള്ള റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ ആരോ പുറത്തുവിട്ടു. അതുമുഴുവന്‍ പുറത്തുവന്നാലേ ആരൊക്കെ എന്തെല്ലാം ചെയ്തു, എന്തൊക്കെ അവിഹിതമായി നേടി എന്നൊക്കെ മനസ്സിലാവുകയുള്ളു. അതുവരെ കാത്തിരിക്കുക. അതുവരെ ഇഷ്ടമുള്ള നേതാക്കന്മാരെ വെള്ളയടിക്കുന്ന ദൌത്യം തുടരാം. ഇങ്ക്വിലാബ് സിന്ദാബാദ്!

Anonymous said...

ജിവി,

ഒറ്റ ഉദാഹരണം മാത്രം മതി പ്രചരണങ്ങളുടെ രീതി മനസ്സിലാക്കാന്‍. റ്റെക്നിക്കാലിയ പിണറായി വിജയന്റെ ബിനാമി ആണെന്നും ദുരൂഹമെന്നുമൊക്കെ എത്ര ആധികാരികമായി കഴിഞ്ഞ പോസ്റ്റില്‍ ചിലര്‍ കമന്റിയിരുന്നു. ബ്ലോഗിനു പുറത്തും ഉണ്ടായിരുന്നു. അത് പൊളിഞ്ഞല്ലോ. അപ്പോള്‍ അത്രയും നേരം ബിനാമി കമ്പനി എന്ന് പറഞ്ഞിരുന്നവരുടെയൊക്കെ ഇക്കാര്യത്തിലെ അറിവ് മനസ്സിലാക്കമല്ലോ.

മറ്റൊന്ന് ബാലാനന്ദന്‍ കമ്മിറ്റി. അത് ലാവലിന്‍ വിഷയം അന്വേഷിക്കാന്‍ എന്ന് എന്ന രീതിയില്‍ എത്ര കമന്റുകള്‍. പാര്‍ട്ടി നിയോഗിച്ച കമ്മറ്റി എന്നു വേറെ ചിലര്‍. എല്ലാം ആധികാരികം. അതും പൊളിഞ്ഞു. ഇപ്പോള്‍ അവര്‍ തന്നെ വൈദ്യുത മേഖലയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി എന്നുപയോഗിക്കുന്നു, ടെക്നിക്കാലിയയെക്കുറിച്ച് ദുരൂഹത പടര്‍ത്തുന്നില്ല.(ആ‍ാ‍ാ‍ാ‍ാ‍ാ‍ാ)

ജനശക്തി മുകളില്‍ സംഗ്രഹിച്ച പോയിന്റുകള്‍ പ്രസക്തം. അത് ഒരു സൂചനയാണ്.

ഉടുക്കാക്കുണ്ടന്‍ said...

ചര്‍ച്ചയ്ക് ഇടയില്‍ ഒരു ഓഫ്: നമ്മുടെ ഓഡിറ്റ് സിസ്റ്റം മാറേണ്ട കാലമായി. ഇപ്പോള്‍ ഓഡിറ്റ് കണക്കു മാഷ് പഠിപ്പിച്ചതിനു ഡ്രില്ല് മാഷ് മാര്‍ക്ക് ഇടുന്നതുപോലാണു. CAG യും Local Fundഉം ഒരു പോലെയാണു. സാങ്കേതികകാര്യത്തില്‍ ക്ലാര്‍ക്കുമാര്‍ അഭിപ്രായം പറയുന്നതു ശരിയല്ല. നല്ലൊരു സോഷ്യല്‍ ഓഡിറ്റ് സിസ്റ്റം വികസിപ്പിക്കേണ്ട കാലം അതിക്രമിച്ചു. കല്ലട ജലസേചന പദ്ധതി- കാര്യമായ ഓഡിറ്റ്ന്യൂനത ഇല്ലാതെ പൂര്‍ത്തിയാകാതെ കിടക്കുന്നു. അത് സമൂഹത്തിനു എന്തു ഗുണം ചെയ്തു. എപ്പോഴും ഒരാള്‍ക്ക് ശരിയായ തീരുമാനം എടുക്കുവാന്‍ സാധിക്കില്ല. പാമോലിന്‍ കേസ് എന്താണു. വേറൊരുതീരുമാനം എടുത്തിരുന്നെങ്കില്‍ സര്‍ക്കാരിനു 8ലക്ഷം രുപാ ലാഭിക്കാമായിരിന്നു. പക്ഷെ അതുതെളിയിക്കാന്‍ എത്ര രൂപാ ചിലവാണു. അന്നിട്ട് എന്തുസംഭവിച്ചു. ലാവലിന്‍ കേസില്‍ മെറിറ്റ് ഇല്ല എന്നു ഞാന്‍ പറയുന്നില്ല. അതു സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കി അതിന്റെ കാരണക്കാരെ തുറന്നു കാണിച്ചാല്‍ മതി. പിണറായി CBI statement ല്‍പ്പറഞ്ഞിരിക്കുന്നതുപോലെ പൂര്‍ണമായും ഉദ്യോഗസ്ഥരെപ്പഴിചാരുകയാണങ്കില്‍ അദ്ദേഹത്തിന്റെ കഴിവുകേട് തെളിഞ്ഞിരിക്കുന്നു. ഇത്തരം കേസുകളുടെ വിസ്താരം TVയില്‍ കാണിക്കുകയാണങ്കില്‍ നമ്മുടെ നേതാക്കളുടെ സാമൂഹിക പ്രതിബ്ദ്ധത നമുക്ക് കാണാം.

kaalidaasan said...

രാമചന്ദ്രാ ,

ഇതില്‍ രണ്ടാമത്തെ ധാരണാപത്രം ഏതാണ്? അങ്ങിനെ ഒന്നുണ്ടോ? അങ്ങിനെ ഉണ്ടായിരിക്കുകയും പിണറായി ഒപ്പിടുകയും ചെയ്തുവെങ്കില്‍, ശര്‍മ്മ എന്തിനാണ് ലഭ്യമാക്കാന്‍ ശ്രമിക്കും എന്നെഴുതിവന്ന കരാറിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്?

ശര്‍മ്മ മന്ത്രിയായപ്പോള്‍ ധാരണാപത്രം കരാറാക്കന്‍ ശ്രമിച്ചു. കരാറിന്റെ കരട് തയ്യറാക്കാന്‍ ലാവലിനോട് പറഞ്ഞു. അവര്‍ തയ്യാറാക്കിക്കൊണ്ടുവന്ന , കരാറില്‍ കണ്ടത് സഹായം ലഭ്യമാക്കാന്‍ ശ്രമിക്കും
എന്നാണ്. അത് അസ്വാഭികമായി ശര്‍മക്ക് തോന്നി.കാരണം അങ്ങനെ ശ്രമിക്കേണ്ട അവശ്യമില്ല. വൈദ്യുതി കരര്‍ പ്രകാരം പണം നല്‍കുകയാണു വേണ്ടത്. കരാറില്‍ വേണ്ടിയിരുന്നത്, 98 കോടി രൂപ തരുമെന്നായിരുന്നു. ലഭ്യമാക്കാന്‍ ശ്രമിക്കും എന്നു പറഞ്ഞാല്‍ ഒരു ബധ്യത്യും ഇല്ലാത്ത പ്രസ്തവമാണ്. ശ്രമിച്ചിട്ട് വിജയിക്കണമെന്നില്ല.

ഒരു കരാര്‍ വെറുതെ അങ്ങു ഒപ്പിടുകയല്ല. അതിനു മിക്കപ്പോഴു ഒരു എം ഒ യു വിന്റെ പിന്‍ബലമുണ്ടാകും . ലാവലിന്‍ എം ഒ യു ഇല്ലാതെ കരാറിന്റെ കരട് ഉണ്ടാക്കി എന്ന് വിശ്വസിക്കാനാവില്ല. അതിനു മുമ്പ് ഒപ്പിട്ട എം ഒ യു വും കൂടെ ഉണ്ടായിരുന്നിരിക്കും . അതില്‍ പറഞ്ഞതും ശ്രമിക്കും എന്നായിരിക്കും . എം ഒ യുവില്‍ സഹായം തരും എന്നായിരുന്നെങ്കില്‍ , ലാവലിനു യാതൊരു വിധ എതിര്‍പ്പും പ്രകടിപിക്കാന്‍ പറ്റില്ലായിരുന്നു. അതു കൊണ്ടാണ്, ഇതില്‍ പിന്നീട് പല എഴുത്തു കുത്തുകളും നടന്നത്.

ശര്‍മ്മ പിണറായിക്കു ശേഷം വന്ന ആള്‍. അദ്ദേഹത്തിന്റെ മുന്നില്‍ വന്ന കരാറില്‍ മുന്‍ ധാരണാ പത്രത്തില്‍ നിന്നും വ്യത്യാസം കാണുന്നുവെങ്കില്‍ ഒരു കാര്യം വ്യക്തമാണ്. മുന്‍ ധാരണാപത്രത്തില്‍ സഹായം ഉറപ്പാക്കും എന്നു തന്നെയായിരുന്നുവെന്ന്. അപ്പോള്‍ പിണറായി "സഹായം ഉറപ്പാക്കും" എന്നതില്‍ നിന്നും മാറിയിരുന്നില്ലെന്നും മറ്റൊന്ന് ഒപ്പിട്ടിരുന്നില്ലെന്നും ഊഹിക്കാമോ?.

ഇത് ആര്‍ക്കും മനസിലാകാത്ത ഒരു ന്യായമാണല്ലോ.

മുന്‍ ധാരണാ പത്രത്തില്‍ നിന്നു വ്യതിയാനം വന്നെങ്കില്‍ രണ്ടു സംഗതികള്‍ നടന്നിരിക്കാം . ഒന്നുകില്‍ പിണറയി മാറ്റി . അല്ലെങ്കില്‍ ലാവലിന്‍ മാറ്റി. ശര്‍മ്മയാണ്, മാറ്റിയതെങ്കില്‍ , ലാവലിനു ധൈര്യമായി ശര്‍മ്മയോട് പറയാമായിരുന്നു, തങ്കള്‍ ഒപ്പിട്ട ധരണാ പത്രമാണ്, അതനുസരിച്ചേ കരാര്‍ പറ്റൂ എന്ന്. ശര്‍മ്മക്ക് അംഗീകരിക്കുകയേ പറ്റൂ.
ശര്‍മ്മ ഫയലില്‍ എഴുതിയത്, നിലവിലുള്ള ധാരണാപത്രപ്രകാരം , സഹായം കിട്ടാന്‍ ബുദ്ധിമുട്ടാണെന്നാണ്. അതില്‍ നിന്നും പലതും ഊഹിക്കാം . രാമചന്ദ്രനെന്തെങ്കിലും പറ്റുന്നുന്നുണ്ടോ?

ശര്‍മ്മയുടെ ഭാഗത്താണു തെറ്റെങ്കില്‍ , കടവൂര്‍ ശിവദാസനാണ്, സഹായം നഷ്ടപ്പെടുത്തിയതെന്ന് പിണറായി പറയുകില്ലായിരുന്നു. പ്രത്യേകിച്ച് ഈ പ്രശ്നത്തില്‍ വി എസ് ശക്തമായ ഒരു വിരുദ്ധ നിലപാട് എടുത്തിരിക്കുന്ന അവസരത്തില്‍ . അക്കാര്യം പി ബി യി പറയുകയും ശര്‍മ്മക്കെതിരെ നടപടി എടുപ്പിക്കുകയും വേണ്ടിയിരുന്നു.

ആര്‍ക്ക് എന്തുവേണമെങ്കിഒലും ഊഹിക്കാം . അവരവരുടെ മനോധര്‍മ്മം പോലെ. അടിസ്ഥാന പ്രശ്നം ഊഹപോഹങ്ങളൊന്നും അല്ല. യാധാര്‍ത്ഥ്യങ്ങളാണ്. വൈദ്യുതി കരാറിന്റെ ഭാഗമായാണ്, ധനസഹായം . ലാവലിനെ ഇ കരാറേല്‍പ്പിക്കനുള്ള പ്രധാന കാരണം ഈ ധനസഹായമാണ്. അതുറപ്പാക്കാന്‍ കരാറില്‍ ഒന്നും വ്യവസ്ഥ ചെയ്തില്ല. ധനസഹായം കിട്ടാനായി വേറൊരു കരാറുമം ​ഉണ്ടാക്കിയില്ല. ഇത് രണ്ടും പിണറായി വിജയന്റെ തെറ്റുകള്‍ ആണ്. അതിനു വ്യക്തമായ തെളിവുകള്‍ ഉണ്ട്. ഇത് മനസിലാക്കുകയും സമ്മതിക്കുകയും ചെയ്യാതെ പലതും ഊഹിക്കുന്നതില്‍ കാര്യമൊന്നുമില്ല. ഒരു കരാറുണ്ടായിരുന്നെങ്കില്‍ ആര്‍ക്കുമൊന്നും ഊഹിക്കേണ്ട അവശ്യം വരിലായിരുന്നു.


ഇനി മനോരമ വാര്‍ത്ത തെറ്റാണെന്നു വരുമോ? ചീഞ്ഞുനാറുന്നത് മറ്റെന്തെങ്കിലും ആയിരിക്കുമോ?

അറിയില്ലലോ രാമചന്ദ്ര. ചീഞ്ഞു നാറുന്നതെന്താണെന്നാണ്, താങ്കളുടെ അഭിപ്രായം ?

ഈ പ്രശ്നത്തില്‍ വി എസാണ്, കുറ്റക്കാരന്‍ എന്ന ആരോപണം മാരീചന്‍ ഉള്‍പടെ പലരില്‍ നിന്നും പണ്ടേ ഉണ്ട്. പി കെ പ്രകാശ് ഉള്‍പ്പടെ മറ്റു പലരം ​ഇപ്പോള്‍ അത് ചികഞ്ഞു കൊണ്ടിരിക്കുന്നും ഉണ്ട്. വി എസിനെന്തെങ്കിലും പങ്കുണ്ടെങ്കില്‍ അത് അറിയാവുന്നവര്‍ വെളിപ്പെടുത്തണം . സി എ ജി ഇപ്പോള്‍ രേഖകള്‍ സഹിതം പിണറായി വിജയന്റെ പാളിച്ചകള്‍ വിവരിച്ചിട്ടുണ്ട്. അത് പോലെ തന്നെ ചെയ്യണം .രാമ ചന്ദ്രന്റെ കൈകളില്‍ ഊഹങ്ങളല്ലാതെ എതെങ്കിലും ഉണ്ടോ?

kaalidaasan said...

കെഎസ്ഇബിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്റെ സാധ്യതാ പഠന റിപ്പോര്‍ട്ട് അനുസരിച്ചാണ് ജി കാര്‍ത്തികേയന്‍ ഈ പ്രോജക്ടുമായി മുന്നോട്ടു പോയത്.

അത് വളരെ ശരിയാണ്.

പദ്ധതി നവീകരണം കൊണ്ടുണ്ടാകുന്ന ഗുണമാണ്, ആ സധ്യത പഠന റിപ്പോര്‍ട്ട് ഉദ്ദേശിച്ചത്. അത് പൂര്‍ണ്ണമല്ല എന്ന കാര്യം, പ്രഗത്ഭരായ ലാവലിന്‍ കമ്പനി തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഉത്പാദന നഷ്ടത്തിന്റെ പ്രധാനകാരണം പെന്‍ സ്റ്റോക്ക് പൈപ്പിന്റെ തകരാറാണെന്ന് അവര്‍ വ്യക്തമായി പറയുന്നു. ഇത് കാണാതെ ഒരു സാധ്യതാ പഠന റിപ്പോര്‍ട്ട് എഴുതിയുണ്ടാക്കിയ ആളെ വിദഗ്ദ്ധന്‍ എന്ന് ഏത് മാടനും മറുതക്കും വിളിക്കാം പക്ഷെ എല്ലാവരും വിളിച്ചെന്നു വരില്ല.


ഈ മൂന്നു പദ്ധതികളുടെ കാര്യത്തില്‍ പെന്‍ സ്റ്റോക്ക് പൈപ്പിന്റെ തകരാറു കണ്ടുപിടിക്കാതെ ഒരു റിപ്പോര്‍ട്ട് നല്‍കിയ ആളെ, കുറെക്കാലം എന്തു പണി ചെയ്ത പുള്ളിയാണെന്നു പറഞ്ഞാലും , വിദഗ്ദ്ധന്‍ എന്നു വിളിക്കണമെന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും വിശ്വസനീയമായ ലാവലിന്‍ കമ്പനി, ഉത്പാദന നഷ്ടത്തിന്റെ പ്രധാന കാരണം അതാണെന്നു പറയുമ്പോള്‍ . പെന്‍ സ്റ്റോക്ക് പൈപ്പിന്റെ കാര്യം മനപ്പൂര്‍വം മറച്ചു വച്ചതാകാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ 374 കോടി രൂപ കേരള ഖജനാവിനു നഷ്ടം വരുത്തിയ ഇദ്ദേഹത്തെ രാജ്യ ദ്രോഹി എന്നും വിളിക്കാം .

ആ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തം കേരള ജനതയോടായിരുന്നെങ്കില്‍ പെന്‍ സ്റ്റോക്ക് പൈപ്പിന്റെ തകരാറ്, അധികാരികളെ ബോധ്യപെടുത്തുമായിരുന്നു. ഇത്രയധികം പണം ഒരു ഗുണവും കിട്ടാതെ നഷ്ടപെടുത്തുന്നത് തടയുകയും ചെയ്യാമായിരുന്നു.

kaalidaasan said...

അണക്കെട്ടിലെ യന്ത്രസാമഗ്രികളുടെ ഉത്പാദന ശേഷി പരിശോധിക്കേണ്ടത് കണക്കപ്പിളളമാരല്ല.


ഖജനാവിലെ പണം ചെലവാക്കി നടപ്പാക്കുന്ന അണക്കെട്ടിന്റെ അളവുകോല്‍ ഉത്പാദന ശേഷിയാണ്. വെറുതെ ഒരു തമാശക്ക് യന്ത്ര സാമഗ്രികള്‍ മാറ്റി വക്കാനൊന്നും ഒരു ജനാധിപത്യ രാജ്യത്ത് പറ്റില്ല. ജനങ്ങളുടെ നികുതി പണം പഴാക്കാതിരിക്കുന്നുണ്ടോ എന്നു പരിശോധിക്കലാണ്‌ സി എ ജി എന്ന കണക്കപ്പിള്ളയുടെ ചുമതല. ഏതെങ്കിലും ചായക്കടയില്‍ കണക്കുകൂട്ടുന്ന കണക്കപ്പിള്ളയാണതെന്ന് ഏതെങ്കിലും മാടനും മറുതയും പറഞ്ഞാല്‍ വിലപ്പോവില്ല.ഇന്‍ഡ്യയിലെ ലക്ഷക്കനക്കിനു ഉദ്യോഗസ്ഥരില്‍ നിന്നും, ഏറ്റവും പ്രഗത്ഭനും പരിചയസമ്പന്നനുമായ ആളെയാണാ സ്ഥാനത്തേക്ക് നിയമിക്കുന്നത്.
ഇന്‍ഡ്യന്‍ പ്രസിഡണ്ട് ഭരണഘടന നല്‍കുന്ന അധികാരം ഉപയോഗിച്ച് നിയമിച്ച സി എ ജി എന്ന കണക്കപിള്ളക്ക്, ഇന്‍ഡ്യയിലെ ഏതു സര്‍ക്കാര്‍ പദ്ധതിയുടെയും ഉത്പാദന ശേഷി പരിശോധിക്കാം .

ഉത്പാദന ശേഷി എന്നു പറയുന്നത്, യന്ത്രങ്ങളുടെ ഉള്ളിലെ വാല്‍ വുകളുടെയും റ്റ്യൂബുകളുടെയും അളവും നിര്‍മ്മിതിയുമല്ല. ലഭ്യമായ വെള്ളമുപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവാണ്. ഓരോ ദിവസവും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ കണക്ക് എല്ലാ പദ്ധതികളിലും കണിശമായി രേഖപ്പെടുത്തുന്നുണ്ട്. അത് ഒരു സര്‍ക്കാര്‍ രേഖയാണ്.ആ രേഖ പരിശോധിക്കാന്‍ ഹാര്‍വാര്‍ഡിലോ ബര്‍മ്മിങ്ഹാമിലോ പോയി എം ബി എ ഡിഗ്രി എടുക്കേണ്ട ആവശ്യമില്ല.

ഈ രേഖ സി എ ജി എന്ന കനക്കപ്പിള്ളക്ക് നിശ്ചയമായും പരിശോധിക്കാം .അതിനു ഒരു മാടന്റെയും മറുതയുടെയും അനുമതി ആവശ്യമില്ല.

Unknown said...

ശ്രമിക്കും എന്നൊരു എം.ഒ.ഉ ഉണ്ടായിരുന്നെങ്കില്‍ പിന്നെ കരടും എം.ഒ.യും തമ്മില്‍ വ്യത്യാസം എന്ന് ശര്‍മ്മ എന്തിനെഴുതി കാളിദാസാ? രാമചന്ദ്രന്‍ കോട്ടിയത് ഒന്നു കൂടി വായിക്കൂ

കുറിപ്പില്‍ ശര്‍മ പറയുന്നു: ' കരട് എഗ്രിമെന്റില്‍ പ്രോജക്ട് റിപ്പോര്‍ട്ട് അനുസരിച്ചു പദ്ധതി നടത്തിപ്പിനുള്ള മൊത്തം ധനം സമാഹരിച്ചു നല്‍കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും ലാവ്ലിന്‍ നടത്തുന്നതാണെന്നു സമ്മതിച്ചതായേ കാണുന്നുള്ളു. ഇതു ധാരണാപത്രത്തിലെ ഖണ്ഡിക അനുസരിച്ചു പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ മുഴുവന്‍ സാമ്പത്തിക സഹായവും നല്‍കുന്നതാണ് എന്ന വ്യവസ്ഥയില്‍ നിന്നുള്ള വ്യതിയാനമാണ്.

Anonymous said...

"ഈ മൂന്നു പദ്ധതികളുടെ കാര്യത്തില്‍ പെന്‍ സ്റ്റോക്ക് പൈപ്പിന്റെ തകരാറു കണ്ടുപിടിക്കാതെ ഒരു റിപ്പോര്‍ട്ട് നല്‍കിയ ആളെ, കുറെക്കാലം എന്തു പണി ചെയ്ത പുള്ളിയാണെന്നു പറഞ്ഞാലും , വിദഗ്ദ്ധന്‍ എന്നു വിളിക്കണമെന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്."

കാളിദാസന് എന്തെങ്കിലും കിട്ടിയാല്‍ പിന്നെ അതു പിടിച്ചു തൂങ്ങിക്കോണം. അതിന്റെ യുക്തി എന്തുതന്നെയായാലും വയറിലകിയതുപോലെ എഴുതിക്കൂട്ടിയാല്‍ മതി ആശാന്.

ലാവലിന്റെ വെബ്സൈറ്റില്‍ പറയുന്നത് ഇങ്ങനെ ... However, there are two constraints to be considered:

First, it should be noted that there were severe droughts during the construction, commissioning and post-commissioning phases of the project, which reduced inflows in the years 2001, 2002 and 2003. The Auditor's report concerning the project appears to have been prepared during this period when power generation was low due to forces beyond our control.

Secondly, it should also be noted that there is an inherent shortfall in power due to the limitations of existing hydraulic passages (penstocks, tunnel) which were outside our scope of work. However, this can be redressed through KSEB's ongoing Pallivasal Extension Project.


പെന്‍ സ്റ്റോക്ക് പൈപ്പുകളെപ്പറ്റി പറയുന്നത് ഭാഗം സൂക്ഷിച്ച് നോക്കണേ :there is an inherent shortfall in power due to the limitations of existing hydraulic passages (penstocks, tunnel) which were outside our scope of work.

“നിലവിലുള്ള ഹൈഡ്രോളിക് പാസേജുകളുടെ പരിമിതികള്‍ മൂലം” എന്നാണ്. ഈ പറയുന്ന പള്ളിവാസല്‍ ചെങ്കുളം പദ്ധതികളിലെ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ക്ക് നിലവില്‍ എത്തിക്കാവുന്ന വെള്ളത്തിന്റെ കപ്പാസിറ്റിയേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തന ശേഷിയുള്ള യന്ത്രസാമഗ്രിയാണ് ലാവലിന്‍ കരാറിലൂടെ സ്ഥാപിച്ചിട്ടുള്ളത്. എന്നിട്ട് തന്നെ 1998-99 കാലത്തെ 484 മെഗാ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദനത്തില്‍ നിന്ന് പുനരുഥരിച്ചുകഴിഞ്ഞ 2004-05 കാലത്തായപ്പോള്‍ 533 മെഗാ യൂണിറ്റ് വൈദ്യുതി ആയി കൂടി. പെന്‍ സ്റ്റോക്കിന്റെ പുനരുദ്ധാനം കൂടി കഴിയുമ്പോള്‍ പൂര്‍ണ്ണ കപ്പാസിറ്റിയില്‍ ലാവലിന്‍ സ്ഥാപിച്ച യന്ത്രസാമഗ്രികള്‍ പ്രവര്‍ത്തിപ്പിക്കാം. ആ പണി ഇപ്പോള്‍ അവിടെ നടക്കുന്നുമുണ്ട്.

1995ലോ മറ്റോ സാധ്യതാപഠനറിപ്പോര്‍ട്ടെഴുതിയ രാധാകൃഷ്ണപ്പിള്ളയ്ക്ക് 2001ല്‍ ലാവലിന്‍ കൊണ്ടുവരാന്‍ പോകുന്ന യന്ത്ര സാമഗ്രികളുടെ അധിക കപ്പാസിറ്റിയെ കുറിച്ച് ഗണിച്ചു കണ്ടുപിടിക്കാന്‍ പറ്റുമോ ? അങ്ങേരെന്താ അയ്യര്‍ ദ ഗ്രേറ്റോ?

"ഉത്പാദന ശേഷി എന്നു പറയുന്നത്, യന്ത്രങ്ങളുടെ ഉള്ളിലെ വാല്‍ വുകളുടെയും റ്റ്യൂബുകളുടെയും അളവും നിര്‍മ്മിതിയുമല്ല. ലഭ്യമായ വെള്ളമുപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവാണ്. ഓരോ ദിവസവും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ കണക്ക് എല്ലാ പദ്ധതികളിലും കണിശമായി രേഖപ്പെടുത്തുന്നുണ്ട്."

സി & ഏ ജി യുടെ കണക്കെടുപ്പിന്റെ ഗുണമൊന്നും പറയാതിരിക്കുകയാണ് ഭേതം. പി.എസ്.പി പദ്ധതികളുടെ പുനരുഥാനത്തിനു മുന്‍പ് 1994 മുതല്‍ 1999 വരെയുള്ള 5 വര്‍ഷം കൃത്യമായി കിട്ടിയ മഴയും വൈദ്യുതിഉല്പാദനവും ഒക്കെ അക്കമിട്ട് നിരത്തിയിട്ടുണ്ട്. എന്നാല്‍ പുനരുദ്ധാനം കഴിഞ്ഞ കാലത്തേതോ ? ആകെ കൊടുത്തിട്ടുള്ളത് 2 വര്‍ഷത്തേത്.

പവര്‍ പ്രോജക്റ്റുകളുടെ സാങ്കേതികതയെ കുറിച്ചറിയാവുന്ന ഒരു എഞ്ചിനിയറും 50 കൊല്ലക്കാലത്തേയ്ക്ക് എന്ന ഉദ്ദേസത്തോടെ പുനരുദ്ധരിച്ച പദ്ധതിയുടെ യീല്‍ഡ് രണ്ട് കൊല്ലത്തെ ഉല്പാദനം വച്ചുകൊണ്ട് നിര്‍ണ്ണയിക്കില്ല. ഇതാണ് കണക്കപ്പിള്ളയും എഞ്ചിനിയറും തമ്മിലുള്ള വ്യത്യാസം !

kaalidaasan said...

സാമ്പത്തിക അഴിമതിയും ക്രിമിനല്‍ ഗൂഡാലോചനയുമൊക്കെ തെളിയിക്കേണ്ടത് കോടതിയിലാണ്. ബ്ലോഗിലല്ല.


ഇതു നല്ല ഒരു വെളിപാടാണ്.

എന്നാല്‍ പിണറായി വിജയന്‍ ധൈര്യമായി കോടതിയില്‍ പോകണം. നിരപരാധിയാണെങ്കില്‍ എന്തിനു പേടിക്കണം.

ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലു വിളിക്കുന്ന പ്രസ്ഥാവനകള്‍ പിണറായി വിജയന്റെയും, അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ഭാഗത്തു നിന്നും ഉണ്ടായി. അതാണ്‌ ഈ ബ്ളോഗിനാധാരം തന്നെ.

ലാവലിന്‍ ഇടപാടില്‍ പാളിച്ചകള്‍ ഉണ്ടായില്ല എന്ന് പൊതു വേദികളിലും, ബ്ളോഗുകളിലും തെളിയിക്കാന്‍ ഇറങ്ങി പുറപ്പെട്ടതു കൊണ്ടാണ്, ഈ പ്രശ്നം ഇത്ര ശ്രദ്ധ നേടിയതും ഇത്രയധികം ചര്‍ച്ചകള്‍ക്ക് വഴിവച്ചതും .

സി എ ജിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ അധികാരമുണ്ട്. സി ബി ഐക്കു കേസെടുക്കാന്‍ അധികാരമുണ്ട്. കോടതിക്ക് വിചാരണ ചെയ്യാന്‍ അധികാരമുണ്ട് എന്നൊക്കെ, പിണറായി വിജയനും കൂടെയുള്ളവരും സമ്മതിച്ചാല്‍ ആരും ഇത് പൊതു സ്ഥലത്തിട്ട് അലക്കില്ല. ഏത് അഴിമതി കേസും പോലെ അത് കോടതി തീരുമാനിക്കും . അഭയ കേസില്‍ , കത്തോലിക്കാ സഭ സി ബി ഐയെയും കോടതിയേയും വെല്ലു വിളിച്ചത് പോലെ, സി പി എമ്മും ചെയ്തപ്പോളാണിത്, ഒരു ഗൌരവമുള്ള പ്രശ്നമായത്. സി ബി ഐ യെ പോട പുല്ലേ എന്നൊക്കെ, ചില ഗുണ്ടകളേപ്പോലെ, ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പരസ്യമായി വിളിച്ചത്, അതിനു എരിവും പുളിയും കൂട്ടി. അതാസ്വദിച്ച മാടന്‍ മാരും മറുതമാരും പ്രശ്നം കൂടുതല്‍ വഷളാക്കി.

ബ്ളോഗ് ഒരു കോടതിയല്ലെന്ന് ഇവിടെ എഴുതുന്ന ഭൂരിഭാഗം പേര്‍ക്കും അറിയാം . ഒരു പ്രശ്നമുണ്ടാകുമ്പോള്‍ അതിനോട് പ്രതികരിക്കുക എനത് കേരളീയ സമൂഹത്തിന്റെ പ്രത്യേകതയാണ്. അങ്കിള്‍ കുറെ നാളുകളായി ഇന്‍ഡ്യയിലെ പല അഴിത്മതികളെയും കുറിച്ച് ഈ ബ്ളോഗില്‍ തന്നെ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ ഇവിടെ എഴുതുന്ന പലരും അതില്‍ അഭിപ്രായങ്ങള്‍ എഴുതിയിട്ടും ഉണ്ട്. അതൊന്നുമിതൊരു കോടതി ആക്കാനുദ്ദേശിച്ചല്ല. ഇനി ഇപ്പോള്‍ ഏതെങ്കിലും മാടനോ മറുതയോ അങ്ങനെ ആണെന്നു പറഞ്ഞാലും ഇവിടെ എഴുതുന്ന ഭൂരിഭാഗം പേരും അത് അംഗീകരിക്കില്ല.

kaalidaasan said...

പാര്‍ട്ടി നിയോഗിച്ച കമ്മറ്റി എന്നു വേറെ ചിലര്‍. എല്ലാം ആധികാരികം. അതും പൊളിഞ്ഞു. ഇപ്പോള്‍ അവര്‍ തന്നെ വൈദ്യുത മേഖലയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി എന്നുപയോഗിക്കുന്നു,

പാര്‍ട്ടിയാണ്, മന്ത്രിയെ സൃഷ്ടിക്കുന്നത്, മുഖ്യമന്ത്രിയെ സൃഷ്ടിക്കുന്നത്, മന്ത്രിസഭയെ സൃഷ്ടിക്കുന്നത് അതുകൊണ്ട് പാര്‍ട്ടി പറയുന്നത് കേള്‍ക്കണം എന്നൊക്കെ ഒരു മഹാന്‍ ഈയിടെ പറഞ്ഞല്ലോ. കേരള മുഖ്യമന്ത്രി പാര്‍ട്ടി പറയുന്നതനുസരിക്കുന്നില്ല എന്നും പറയുന്നത് കേട്ടു. എന്നു വച്ചാല്‍ പാര്‍ട്ടി മന്ത്രിമാരും മന്ത്രിസഭയും എടുക്കുന്ന തീരുമനങ്ങലെല്ലാം പാര്‍ട്ടിയുടേതാണെന്നല്ലേ. പിന്നെന്താണിതിലെ വ്യത്യാസം ?

പാര്‍ട്ടിയെ ധിക്കരിച്ചായിരുന്നോ നായനാര്‍ ബാലാനന്ദന്‍ കമ്മിറ്റിയെ നിയോഗിച്ചത്? അതോ പാര്‍ട്ടി നിര്‍ദ്ദേശിച്ചതനുസരിച്ചോ?

Manikandan said...

ഈ വിഷയം സജീവമായി ചർച്ചചെയ്യുന്നതിന് ഇങ്ങനെയൊരു വേദിയൊരുക്കിയ അങ്കിളിന് ഒരിക്കൽ കൂടി നന്ദി.

പള്ളിവാസൽ, ചെങ്കുളം, പന്നിയാർ എന്നീ പദ്ധതികളിലെ നിലവിലുള്ള ഹൈഡ്രോളിക് സംവിധാനം പുതുക്കി സ്ഥാപിച്ച ജനറേറ്ററുകൾ പൂർണ്ണമായി പ്രവർത്തിപ്പിക്കുന്നതിന് അപര്യാപ്തമാണെന്നു ഇവിടെ ചർച്ചചെയ്തതായി കണ്ടു.പൂർണ്ണതോതിൽ പ്രവർത്തിപ്പിക്കാതെ തന്നെ ഇതിൽ ഒരു ജനറേറ്ററിന്റെ ടർബൈൻ (പെൽറ്റ്‌ൺ‌വീൽ) റണ്ണർ തകരാറുണ്ടായതായും സി എ ജി റിപ്പോർട്ടിൽ പരാമേശം ഉണ്ട്.

ധാരണാപത്രം അനുസരിച്ച് മലബാർ കാൻസർ സെന്ററിന് ലാവലിൽ സംഘടിപ്പിച്ചുതരാമെന്നേറ്റിരുന്ന പണം ടെക്നിക്കാലിയ വഴി ആണല്ലൊ കാൻസർ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് എത്തിയിരുന്നത്. ഈ പണം നേരിട്ട് സർക്കാരിന്റെ കയ്യിൽ വരാതെ ടെക്നിക്കാലിയ എന്ന സ്വകാര്യസ്ഥാപനം വഴി എത്തിക്കുന്നതിന് തീരുമാനിച്ചത് ആരാണ്? ഇതിനു മുൻപുള്ള ഏതെങ്കിലും കരാറിൽ ഇത്തരത്തിൽ (സർക്കാർ കണക്കിൽ വരേണ്ടതായ പണം സർക്കാർ വഴിയല്ലാതെ സ്വകാര്യ ഏജൻസിവഴി) ഗ്രന്റുകൾ കൈപ്പറ്റിയതായി അറിയാമോ?

kaalidaasan said...

ഫല്‍ഗുനാ ,

കരടും എം ഒ യു വും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ശര്‍മ്മ എഴുതിയതായി അറിവില്ല.

ക്യാന്‍സര്‍ സെന്ററിന്റെ കാര്യം രണ്ടു ധാരണാപത്രത്തില്‍ പറയുന്നുണ്ട്. ഒന്ന് കാര്‍ത്തികേയന്‍ ഒപ്പിട്ട മൊത്തം ധാരണാപത്രത്തിലും , പിന്നീട് പിണറായി ഒപ്പിട്ട ക്യാന്‍സര്‍ സെന്ററിന്റെ ധാരണപത്രത്തിലും . രണ്ടാമത്തേത്തില്‍ രണ്ടു തിരുത്തലുകള്‍ നടത്തിയെന്ന് സി ബി ഐ പറയുന്നു. സഹായം ഉറപ്പാക്കും എന്നത് ലഭ്യമാക്കാന്‍ ശ്രമിക്കും എന്നാക്കിയതാണൊന്ന്. ഈ ധാരണാപത്രം ആദ്യം കരാറൊപ്പിടുന്നവരെ എന്നും പിന്നീട് , എല്ലാ 180 ദിവസം കൂടുമ്പോഴും പുതുക്കണമെന്നാക്കിയത് മറ്റൊന്ന്. അതാരാണു മാറ്റിയതെന്ന് ലഭ്യമായ രേഖവച്ച് പറയാന്‍ പറ്റില്ല. അത് പിണറായി തന്നെയാണ്‌ ചെയ്തതെന്നു, സി ബി ഐ പറയുന്നതെന്നാണു പുറത്തുവന്നിട്ടുള്ളത്.

ലാവലിന്‍ അവരുടെ കയ്യിലുള്ള എം ഒ യു വിന്റെ അടിസ്ഥാനത്തിലാണ്, കരാറിന്റെ കരട് രൂപപ്പെടുത്തിയത്. ആ ധാരണാപത്രം അത്തരത്തിലെഴുതിയത് ലാവലിനാവാം. അല്ലെങ്കില്‍ മുമ്പത്തെ മന്ത്രിയായ പിണറായിആവാം . ഇപ്പോള്‍ ആര്‍ക്കും ഇത് ഉറപ്പിച്ചു പറയനാവില്ല.


ഏതു ധരാണാപത്രതേക്കുറിച്ചാണ്, ശര്‍മ്മ പറയുന്നതെന്ന് ശര്‍മ്മയുടെ ആ കുറിപ്പില്‍ നിന്നും വ്യക്തമല്ല.

ഈ നൂലാമാലകളൊന്നും വരില്ലായിരുന്നു, ക്യാനഡയില്‍ ആഘോഷമയി ഒപ്പിട്ട കരാറിനൊപ്പം ക്യാന്‍സര്‍ സെന്ററിനുള്ള കരാറും കൂടി ഒപ്പിട്ടിരുന്നെങ്കില്‍ . അതൊപ്പിടാത്തതിനു യാതൊരു കാരണവും പിണറായി പറയുന്നില്ല. അത് സംശയത്തിനു ഇട നല്‍കുന്നു. ക്യാന്‍സര്‍ സെന്റര്‍ ഇതിലെ ഒരു പ്രധാന വിഷയമാകുന്നതു കൊണ്ട് അതിനേക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കാത്തത് ദുരൂഹതയുള്ളതായി തോന്നുന്നു. അതേ സി എ ജിയും പറഞ്ഞുള്ളു.

kaalidaasan said...

കാളിദാസന് എന്തെങ്കിലും കിട്ടിയാല്‍ പിന്നെ അതു പിടിച്ചു തൂങ്ങിക്കോണം. അതിന്റെ യുക്തി എന്തുതന്നെയായാലും വയറിലകിയതുപോലെ എഴുതിക്കൂട്ടിയാല്‍ മതി ആശാന്.

ഏതില്‍ കടിച്ചു തൂങ്ങണമെന്നത് കാളിദാസന്റെ സ്വാതന്ത്ര്യമല്ലെ. അതേല്‍ ജിതേഷിനോട് കടിച്ചുതൂങ്ങാനും, കാളിദാസനേപ്പോലെ വയറിളക്കാനും ആവശ്യപെട്ടില്ലല്ലോ.

ലാവലിന്റെ വെബ് സൈറ്റ് ആണ്, സി എ ജി എന്ന കണക്കപ്പിള്ളയേക്കാളും ബാലാന്ദന്‍ കമ്മിറ്റിയേക്കാളും, വിശ്വസനീയം എന്നൊരു വ്യക്തി ഇവിടെ പറഞ്ഞു.

അവിടെ കാര്യം 2001, 2002, 2003 എന്നീ വര്‍ഷങ്ങളിലെ മഴുകുറവാണ്‌, ഉത്പാദനം കുറയാന്‍ ഒരു കാരണം എന്നു പറഞ്ഞിരിക്കുന്നു. ഇതേ വാദം സി എ ജിയോട്, കേരള സര്‍ക്കാരും പറഞ്ഞിരുനു. സി എ ജി 1995 മുതല്‍ 2005 വരെ ഉണ്ടായ മഴയുടെ കണക്കുകള്‍ ഉദ്ധരിച്ച് ആ വാദം തെറ്റാണെന്നു തെളിയിച്ചിട്ടുണ്ട്. അത് സി എ ജി റീപ്പോര്‍ട്ടില്‍ ജിതേഷ് വായിച്ചിരുന്നോ?

നിലവിലുള്ള ഹൈഡ്രോളിക് പാസേജുകളുടെ പരിമിതികള്‍ മൂലം, എന്നാണ്‌ രണ്ടാമത്തെ കാരണമായി പറയുന്നത്. എന്റെ ചോദ്യം , മാരീചന്‍ വാനോളം പുകഴ്ത്തുന്ന , ഇപ്പോള്‍ ജിതേഷ് ഏറ്റുപിടികുന്ന, വിദഗ്ദ്ധന്‍ സാധ്യതാ പഠന റിപ്പോര്‍ട്ട് തയ്യറാക്കിയപ്പോള്‍ എന്തുകൊണ്ട് ഈ പ്രധനപ്പെട്ട സംഗതി കണ്ടില്ല എന്നാണ്. ഇതു കാണാതെ തയ്യറാക്കിയ റിപ്പോര്‍ട്ട് ഒരു വിദഗ് ദ്ധന്റേതാനെന്ന് പറയുന്നത് മണ്ടത്തരമല്ലേ?

പെന്‍സ്റ്റോക്ക് പൈപ്പുകള്‍ക്ക് നിലവില്‍ എത്തിക്കാവുന്ന വെള്ളത്തിന്റെ കപ്പാസിറ്റിയേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തന ശേഷിയുള്ള യന്ത്രസാമഗ്രികള്‍ സ്ഥാപിക്കാന്‍, ലവലിനോട് ആരും പറഞ്ഞിട്ടില്ല. അങ്ങനെയുള്ള സാമഗ്രികളാണവര്‍ സ്ഥാപിക്കുന്നതെന്ന് അവരും ആരോടും പറഞ്ഞിട്ടില്ല. യന്ത്രങ്ങള്‍ സ്ഥാപിച്ച്, പണവും വാങ്ങി, കേരളത്തെ പറ്റിച്ച് കടന്നു കളഞ്ഞ് അഞ്ചുവര്‍ഷം കഴിഞ്ഞ് ,വെബ് സൈറ്റിലൂടേ ഇപ്പോള്‍ ഇതു പറയുന്നതിന്റെ അഭാസത്തരം ജിതേഷിനേപ്പോലുളവര്‍ എന്തു കൊണ്ടു മനസിലാക്കുനില്ല എന്നത് ആശ്ചര്യകരം എന്നേ എനിക്ക് പറയാനുള്ളു.


എന്നിട്ട് തന്നെ 1998-99 കാലത്തെ 484 മെഗാ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദനത്തില്‍ നിന്ന് പുനരുഥരിച്ചുകഴിഞ്ഞ 2004-05 കാലത്തായപ്പോള്‍ 533 മെഗാ യൂണിറ്റ് വൈദ്യുതി ആയി കൂടി.

എത്ര സമര്‍ദ്ധമായി ആടിനെ പട്ടിയാക്കുന്നു.?

1994-95 കാലത്തെ 555 മെഗായുണിറ്റിറ്റും, 96 - 97 കാലത്തെ 538 മെഗാ യൂണിറ്റും, 97 -98 കാലത്തെ 500 മെഗായുണിറ്റും, ജിതേഷിന്റെ വയറിളക്കത്തില്‍ ഒലിച്ചു പോയതാണോ?


ആരെ രക്ഷപ്പെടുത്താനാണ്‌ ഈ കാര്യം ജിതേഷ് ഒളിച്ചു പിടിക്കുന്നത്. ലാവലിനെയോ അതോ പിണറായിയെയോ?

kaalidaasan said...

സി & ഏ ജി യുടെ കണക്കെടുപ്പിന്റെ ഗുണമൊന്നും പറയാതിരിക്കുകയാണ് ഭേതം. പി.എസ്.പി പദ്ധതികളുടെ പുനരുഥാനത്തിനു മുന്‍പ് 1994 മുതല്‍ 1999 വരെയുള്ള 5 വര്‍ഷം കൃത്യമായി കിട്ടിയ മഴയും വൈദ്യുതിഉല്പാദനവും ഒക്കെ അക്കമിട്ട് നിരത്തിയിട്ടുണ്ട്. എന്നാല്‍ പുനരുദ്ധാനം കഴിഞ്ഞ കാലത്തേതോ ? ആകെ കൊടുത്തിട്ടുള്ളത് 2 വര്‍ഷത്തേത്.

2005 ലെ സി എ ജി റിപ്പോര്‍ട്ടില്‍ അതു കഴിഞ്ഞിട്ടുള്ള കാര്യങ്ങള്‍ പറയണമെന്ന് ജിതേഷിനു വാദിക്കാം . പക്ഷെ അത് കേട്ട് മറ്റുള്ളവര്‍ ചിരിക്കുകയേ ഉള്ളു. അതു കഴിഞ്ഞിട്ടുള്ള കണക്ക് ജിതേഷിനറിയാമെങ്കില്‍ അതിവിടെ എഴുതുക.

50 കൊല്ലക്കാലത്തേയ്ക്ക് എന്ന ഉദ്ദേശത്തോടെ പുനരുദ്ധരിച്ച പദ്ധതിയുടെ യീല്‍ഡ് രണ്ട് കൊല്ലത്തെ ഉല്പാദനം വച്ചുകൊണ്ട് നിര്‍ണ്ണയിക്കനാവില്ല എന്ന്, പവര്‍ പ്രോജക്റ്റുകളുടെ സാങ്കേതികതയെ കുറിച്ചറിയാവുന്ന ഏതെങ്കിലും എഞ്ചിനിയര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, അതും ഇവിടെ രേഖപ്പെടുത്തുക. മരീചന്‍ പറഞ്ഞു എന്നതുകൊണ്ടൊന്നും അതിനു വിലയില്ല.

പെന്‍ സ്റ്റോക്ക് പൈപിന്റെ തകരാറാണ്, യധാര്‍ത്ഥ കാരണമെങ്കില്‍, ആ പൈപുകള്‍ ഉളിടത്തോളം കാലം ഒരു വ്യത്യാസവും വരാന്‍ പോകുന്നില്ല.

abhilash attelil said...

ഇത്രയും വായിച്ചിട്ടും എനിക്കൊരു കാര്യം മനസിലാകുന്നില്ല.ഒരു പ്രാവശ്യം പുതുക്കി പണം പറ്റി ക്യാന്‍സര്‍ സെന്ററില്‍ പണി നടത്തുകയും ചെയ്തതിനു ശേഷവും എം ഓ യു വീണ്ടും പുതുക്കി മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ പണം ലഭ്യമാക്കും എന്ന മുഖ്യ മന്ത്രി ആയിരുന്ന ആന്റണിയുടെ വാക്കുകള്‍ അവഗണിച്ച് ആ എം ഓ യു കടവൂര്‍ പുതുക്കത്തത്തിനു കാരണം എന്താണ്?എല്ലാമറിയുന്ന ആണ്ടനിയാനെങ്കില്‍ ഒന്നു പറയുന്നുമില്ല?

Anonymous said...

കാളിദാസാ,

പാര്‍ട്ടി ലാവലിന്‍ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ വേണ്ടി നിയമിച്ച കമ്മിറ്റി എന്നതും സര്‍ക്കാര്‍ വൈദ്യുത മെഖലയെക്കുറിച്ച് പഠിക്കാന്‍ നിയമിച്ച കമ്മറ്റി എന്നതും തമ്മില്‍ കൃത്യമായ വ്യത്യാസം ഈ വിഷയത്തില്‍ ഉണ്ടെന്ന് താങ്കള്‍ക്ക് അറിയാന്ഞിട്ടല്ല. വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് അതും ഇതും ഒന്ന് എന്നു വരുത്തല്ലേ...പാര്ര്ട്ട് നിയമിച്ച് കമ്മിറ്റി എന്ന് താങ്കള്‍ ഉപയോഗിച്ചിരുന്നത് വ്യക്തമായ ലക്ഷ്യത്റ്റോടെയാണെന്ന് താങ്കള്‍ക്ക് എങ്കിലും അറിയാമല്ലോ.അത് തിരുത്തേണ്ടി വരുംമ്പോള്‍ സമ്മതിക്കുക. അതാണ് അതിന്റെ ശരി.

Anonymous said...

പ്രിയപ്പെട്ട അങ്കിളേ

ഞാൻ ഇന്നലെ ഒരു കമന്റിലൂടെ കാളിദാസനോട് ഇങ്ങനെ ആവശ്യപ്പെടുകയുണ്ടായി

“നമുക്ക് ഈ ചർച്ച എവിടെ എങ്കിലും അവസാനിപ്പിക്കണമെങ്കിൽ ആ 8 എം ഓ യൂവും ഒന്ന് സ്ക്കൻ ചെയ്ത് ഇടൂ...താന്കളുടെ ബ്ലോഗിലിട്ടിട്ട് ഇവിടെ ലിങ്കിട്ടാൽ മതി..ഒന്നുമില്ലേൽ പിണറായി ഒപ്പിട്ടു എന്നു പറയുന്ന ആ അദ്യത്തെ രണ്ടെണ്ണം ഇട്ടാലും മതി”

കാളിദാസൻ കാളമൂത്രം പോലെ എന്തൊക്കെയോ എഴുതന്നതല്ലാതെ പ്രതികരിച്ചു കണ്ടില്ല. :(

എന്നാൽ താങ്കൾ എല്ലാ എം ഓ യൂ വും ദാ ഇവിടെ ഉണ്ട് എന്ന് പറഞ്ഞ് ഒരു ലിങ്ക് തന്നു. അങ്കിളല്ലേ പറയുന്നത്, വാസ്തവ വിരുദ്ധമായൊന്നും അങ്കിൾ പറയില്ല എന്ന ഉത്തമ വിശ്വാസത്തിൽ ഞാൻ ഞെക്കോട് ഞെക്ക്...ഈ പറഞ്ഞ എട്ടെണ്ണം അവിടെ കാണാൻ കഴിഞ്ഞില്ല എന്നു പറയുന്നതിൽ ഖേദമുണ്ടങ്കിളേ..

പിന്നെ ഒരു കാര്യം കൂടി...ഇത് അങ്കിളിന്റെ പോസ്റ്റാണ്...ഇവിടെ നടക്കുന്ന ചർച്ചകൾ കൺസോളിഡേറ്റ് ചെയ്യുന്നത് അങ്കിളാവണ്ടേ?അങ്കിൾ അത് ചെയ്തില്ലേൽ വല്ല ജനശക്തിക്കാരനും അത് ചെയ്യും..അതോ ജനശക്തിക്കാരൻ കൺസോളിഡേറ്റ് ചെയ്യുന്നതിനോട് അങ്കിൾ യോജിക്കുന്നുവോ?

Anonymous said...

കാളിദാസൻ ഇങ്ങനെ പറയുന്നു;
“ശര്‍മ്മ മന്ത്രിയായപ്പോള്‍ ധാരണാപത്രം കരാറാക്കന്‍ ശ്രമിച്ചു. കരാറിന്റെ കരട് തയ്യറാക്കാന്‍ ലാവലിനോട് പറഞ്ഞു. അവര്‍ തയ്യാറാക്കിക്കൊണ്ടുവന്ന , കരാറില്‍ കണ്ടത് സഹായം ലഭ്യമാക്കാന്‍ ശ്രമിക്കും
എന്നാണ്. അത് അസ്വാഭികമായി ശര്‍മക്ക് തോന്നി.കാരണം അങ്ങനെ ശ്രമിക്കേണ്ട അവശ്യമില്ല. വൈദ്യുതി കരര്‍ പ്രകാരം പണം നല്‍കുകയാണു വേണ്ടത്. കരാറില്‍ വേണ്ടിയിരുന്നത്, 98 കോടി രൂപ തരുമെന്നായിരുന്നു. ലഭ്യമാക്കാന്‍ ശ്രമിക്കും എന്നു പറഞ്ഞാല്‍ ഒരു ബധ്യത്യും ഇല്ലാത്ത പ്രസ്തവമാണ്. ശ്രമിച്ചിട്ട് വിജയിക്കണമെന്നില്ല.”

ഒരു സംശയം ചോദിച്ചോട്ടേ കാളിദാസാ, താങ്കൾ ശർമ്മയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്നോ ഇത്ര കൃത്യമായ ദൃക്‌സാക്ഷി വിവരണം നൽകാൻ?

Anonymous said...

പ്രിയ കാളിദാസൻ
“5. പിണറായി ഒപ്പിട്ട ആദ്യ ധാരണാപത്രത്തില്‍ പറഞ്ഞിരുന്ന, സഹായം ഉറപ്പാക്കും എന്ന വാക്കുകള്‍ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കും എന്നാക്കി മറ്റിയത്. ഈ ധാരണാപത്രവും പിണറായി തന്നെയാണ്‌ ഒപ്പിട്ടതെന്നത് തന്നെ,
ഇതില്‍ എന്തോ ചീഞ്ഞു നാറുന്നു എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.”

മുകളിൽ ഉദ്ധരിച്ചിരിക്കുന്നത് താങ്കളുടെ ഈ പോസ്റ്റിലെ ആദ്യ കമന്റിലെ അഞ്ചാമത്തെ പോയിന്റ് തന്നെ അല്ലേ? പിണറായി അങ്ങിനെ ഒരു ധാരണാ പത്രം ഒപ്പിട്ടുണ്ടെങ്കിൽ ശർമ്മ പിന്നെന്തിനു പേടിക്കണം? അതല്ല പിണറായി ഒപ്പിട്ടു എന്നു താങ്കൾ ഊഹിച്ചു പ്രസ്താവിച്ചതാണോ?

മരത്തലയന്‍ പട്ടേട്ടന്‍ said...

:)

കിരണ്‍ തോമസ് തോമ്പില്‍ said...

330 കോടി നഷ്ടം എന്ന ഹൈലറ്റിലാണ്‌ അങ്കിള്‍ ഈ പോസ്റ്റ്‌ എഴുതിയത്‌. അതിന്റെ കാര്യ കാരണങ്ങളേ സംബന്ധിച്ച്‌ മാരിചനോ സൂരജോ ഉന്നയിച്ച വിഷയത്തില്‍ അങ്കിള്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. കേന്ദ്ര വൈദ്യുത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസ്സരിച്ച്‌ 30 വര്‍ഷം പഴക്കമുള്ള ജലവൈദ്യുത പദ്ധതികള്‍ നവീകരിക്കണം എന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ കാര്‍ത്തികെയന്റെ കാലത്ത്‌ ലവ്‌ലിനുമായി കരാര്‍ ഉണ്ടാക്കുന്നത്‌. എന്റെ ചോദ്യം അങ്കിള്‍ വിശ്വസിക്കുന്നത്‌ 100 കോടി രൂപക്ക്‌ അറ്റകുറ്റപ്പണി തീര്‍ക്കമെന്ന് സേവ്‌ സി.പി.എം ഫോറക്കാരനായ ഒരാള്‍ പറഞ്ഞതാണോ? അങ്കിളിന്റെ രണ്ട്‌ പോസ്റ്റുകളിലും 330 കോടി രൂപയുടെ നഷ്ടക്കണക്കാണ്‌ പ്രധാനമയും ശ്രദ്ധിക്കപ്പെടുന്നത്‌. നവീകരണം തെറ്റായിപ്പോയി എന്ന അഭിപ്രായം അങ്കിളിന്‌ ഇപ്പോഴും ഉണ്ടോ. സൂരജിന്റെയും മാരിചന്റെയും അഭിപ്രാനഗളോട്‌ അങ്കിളിന്റെ അഭിപ്രായം എന്താണ്‌

Anonymous said...

നഷ്ടം സി.ഏ.ജി.പറഞ്ഞതാണ്. അത് അവിശ്വസിക്കേണ്ട കാര്യമില്ല. നവീകരണം തെറ്റോ ശരിയോ എന്നത് വിഷയമല്ല. നഷ്ടവും,വഴിവിട്ട കരാറും,മലബാര്‍ കേന്‍സര്‍ സെന്ററിന് പണം ലഭിക്കത്തതുമാണ് വിഷയം. അത് കോടതിയിലാണ് തീരുമാനമാകേണ്ടത്. നഷ്ടവുമില്ല,കരാറില്‍ അഴിമതിയുമില്ല,കേന്‍സര്‍ സെന്ററിന് പണം ലഭ്യമാകാതെ പോയത് യു.ഡി.എഫ് എമ്മൊയു പുതുക്കാത്തത് കൊണ്ടാണ് എങ്കില്‍ എന്തിന് കേസിനെ ഭയക്കണം? ചുമ്മാ വിചാരണ നേരിട്ടുകൂടെ? സത്യം ജനങ്ങള്‍ക്ക് മനസ്സിലാവുമല്ലൊ. കേസ് രാഷ്ട്രീയപ്രേരിതമാണെങ്കില്‍ തന്നെ എന്താ? നിരപരാധികളാണെങ്കില്‍ അത് തെളിയിക്കാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരമല്ലെ കേസ്? കുറെ വര്‍ഷങ്ങളായി പുകയുന്നതല്ലെ ലവലിന്‍? അതിനറുതി വരുത്തുമല്ലൊ കേസ്. സി.ബി.ഐ.യെ പുല്ലേ എന്ന് വിളിക്കുന്നു,പ്രോസിക്യൂഷന് അനുമതി നല്‍കുന്നത് തടസ്സപ്പെടുത്തുന്നു ഇതൊക്കെ കാണുമ്പോള്‍ ലവലിനില്‍ അഴിമതിയുണ്ടെന്നല്ലെ ആളുകള്‍ സംശയിക്കുക? ഒളിക്കാനൊന്നുമില്ലെങ്കില്‍, കൈ ശുദ്ധമാണെങ്കില്‍ സംശയത്തിന്റെ നിഴലില്‍ നിന്ന് ക്ലീന്‍ ഇമേജുമായി പുറത്ത് കടക്കാന്‍ കേസുമായി സഹകരിക്കുകയല്ലെ വേണ്ടത്? അതാണ് ശരിയായ വിഷയം. ഇതില്‍ ചീഞ്ഞുനാറുന്ന അഴിമതിയുണ്ട്. അത് വര്‍ഷങ്ങളായി പറഞ്ഞുവരുന്നു. സി.ബി.ഐ.ക്ക് കേസ് വിടണ്ട എന്ന് പറയുന്നു. ഫയലുകള്‍ മുക്കുന്നു. കേസ് എടുത്ത് പ്രതിയാക്കുമ്പോള്‍ അത് രാഷ്ട്രീയപ്രേരിതം.സി.ബി.ഐ.പുല്ല്. ഇതിനൊക്കെയല്ലെ അഭിപ്രായം പറയേണ്ടത്?

Anonymous said...

dear all
there is deal which has got lot of under current,cbi chargesheet the case including prominet leader of a party , now why cant the leader says okay iam innocent but dont worry let me face it at the court rather than talking it publicly... on the contraray what they are trying to do is say everything is politicised ... case itself doesnot stand , i think the best thing will be constitute another commitee forget abt our judiciary and come with report and then what ever the politburo says believe it
comomn guys i can imagine congress will follow this kind of case in UP as there were not in rule for years in kerala they know any corruption in either ldf or udf both gets it share so in this scenario karthikeyan sharma kadavoor all will be there as Pinaray its leader

lets ask this questions to ourself
did our state lost some money ... are we interested in knowing why and how this happened ...
or we simply wash it of by saying its a feaud between VS and pinaray one is our chief misnister and one is a leader of that party ... whom do you believe .....party belongs to the state not vice versa

അങ്കിള്‍ said...

മണികണ്ഠന്‍ (കനന്റ് 117)

ടെക്നിക്കാലിയയെ സംബന്ധിച്ച് ഇക്കാര്യത്തില്‍ എനിക്കറിയാവുന്നത് സി.ബി.ഐ യുടെ കുറ്റപത്രത്തിലുള്ളതെന്നു കാണിച്ച് മംഗളം പത്രത്തില്‍ വന്ന വാര്‍ത്തയാണ്‍. അതിങ്ങനെയാണ്:

മലബാര്‍ കാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ കെട്ടിടത്തിന്റെ രൂപകല്‍പ്പനയും നിര്‍മാണവും കേരള സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കണ്‍സള്‍ട്ടന്‍സിക്കായിരിക്കുമെന്ന്‌ അടിവരയിട്ടു വ്യക്‌തമാക്കുന്നു. എന്നാല്‍ അതിനു വിപരീതമായാണു 'ടെക്‌നിക്കാലിയ' എന്ന സ്‌ഥാപനത്തിനു കണ്‍സള്‍ട്ടന്‍സി നല്‍കിയത്‌. ഈ നടപടിയെ മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ ഒരിക്കലും ചോദ്യം ചെയ്‌തിരുന്നില്ല. കെട്ടിട നിര്‍മാണത്തിനു 12 കോടി രൂപ ചെലവായി എന്നതു ലാവ്‌ലിന്റെയും ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്‍സിയുടേയും മാത്രം മൊഴിയാണ്‌. ഇതു സാധൂകരിക്കാനുള്ള യാതൊരു രേഖകളും സര്‍ക്കാരിന്റെ കൈവശമില്ല. ഈ ഇടപാടുകളെപ്പറ്റി സര്‍ക്കാര്‍ അറിഞ്ഞതായും രേഖകളില്ല."[കഴിഞ്ഞ പോസ്റ്റിലെ കമന്റ് 113]

സംഗതി വളരെ പ്രാധാന്യമര്‍ഹിക്കുന്നെങ്കിലും, നമ്മുടെ ചര്‍ച്ചയില്‍ അതിനു അധികം പ്രാധാന്യം നല്‍കിക്കണ്ടില്ല.

അങ്കിള്‍ said...

പ്രീയ കിരണ്‍ ,
ഞാന്‍ അവര്‍ക്ക് മറുപടി പറഞ്ഞായിരുന്നല്ലോ. കമന്റുകളെല്ലാം വായിച്ചില്ലേ. എന്തുകൊണ്ട് അങ്ങനെ പറഞ്ഞുപോയി എന്നും ഞാന്‍ വിശദീകരിച്ചല്ലോ. മൂന്നു നാല് കമന്റുകളില്‍ ആ തുകയെ പറ്റി പറഞ്ഞതുകൊണ്ടാണ് ഞാന്‍ പോസ്റ്റില്‍ വേണ്ട തിരുത്തലുകള്‍ വരുത്താതെ വിശദീകരനം കമന്റു വഴി രേഖപ്പെടുത്തിയത്. കിരണത് കണ്ടില്ലെന്നു തോന്നുന്നു.

സേവ്‌ സി.പി.എം കാരനാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. അറിയാന്‍ തല്പര്യവുമില്ലായിരുന്നു. ഗൂഗിളില്‍ തപ്പിയപ്പോള്‍ കിട്ടിയ ലിങ്കാണത്. ക്ഴിഞ്ഞ പോസ്റ്റിലെ 5 മത്തെ കമന്റായിട്ടാണ് ഞാനിട്ടിരുന്നത്. 250 ളം കമന്റുകള്‍ അതിലുണ്ടായി. അപ്പോഴൊന്നും ആരും അയാളുടെ യോഗ്യതക്ക് കുറവു കണ്ടില്ല. ഈ പോസ്റ്റിലാണ്‍, ആരോ ചൂണ്ടിക്കാട്ടിയപ്പോള്‍, പലരുടെയും രക്തം തിളക്കുന്നത്.

എന്റെ രക്തം തിളക്കുന്നില്ല. അയാള്‍ എല്‍.ഡി.എഫ് ലായാലും യു.ഡി എഫ് ആയാലും എനിക്കൊരുപോലെ. ഒരു കാര്യം തീര്‍ച്ചയാണ്, അയാളുടെ പാര്‍ട്ടി അംഗത്വമേ തിരിച്ചെടുത്തുകാണാന്‍ വഴിയുള്ളൂ. അയാളുടെ വിദ്യാഭ്യാസയോഗ്യതയോ, അതു വരെയുള്ള പ്രവര്‍ത്തന പരിചയമോ തിരിച്ചെടുത്തിട്ടുണ്ടാകുമോയെന്തോ.

പിന്നെ, സംസ്ഥാനത്തിനുണ്ടായ നഷ്ടം. അത് സി.എ.ജി. പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.

വീണ്ടും വന്നതിനു ഒരുപാടൊരുപാട് നന്ദി.

അങ്കിള്‍ said...

പ്രീയ കിരണ്‍,

പലപ്രാവശ്യം ഞാന്‍ പറഞ്ഞുകഴിഞ്ഞു. ഈ രണ്ടു പോസ്റ്റിലൂടെയും ഞാന്‍ മറ്റുള്ളവരോട് പറയാന്‍ ശ്രമിച്ചത് മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയേയും അതിനുവേണ്ടി ലഭിക്കേണ്ടിയിരുന്ന കനേഡിയന്‍ ധനസഹായത്തേയും പറ്റിയാണെന്ന്.

SNC - laavalin -PSP project ന്റെ ഒരു off shoot ആണ് ഈ സഹായ പദ്ധതി. അതുകൊണ്ട് ആ പ്രധാന കരാറിനെപറ്റിയും ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്യാനനുവദിച്ചു. അക്കാര്യം മുമ്പ് പറയുകയും ചെയ്തിട്ടുണ്ട്.

ധനസഹായത്തിന്റെ കാര്യത്തെപറ്റി പറയുകയാണെങ്കില്‍:

വൈദ്യുതി കരാറിന്റെ ഭാഗമായാണ്, ധനസഹായം . ലാവലിനെ ഈ കരാറേല്‍പ്പിക്കനുള്ള പ്രധാന കാരണം ഈ ധനസഹായമാണ്. അതുറപ്പാക്കാന്‍ കരാറില്‍ ഒന്നും വ്യവസ്ഥ ചെയ്തില്ല. ധനസഹായം കിട്ടാനായി വേറൊരു കരാറും ​ഉണ്ടാക്കിയില്ല. ധന സഹായം മുഴുവന്‍ കിട്ടിയതുമില്ല. SNC-Lavalin നു കൊടുക്കേണ്ടതു മുഴുവന്‍ കൊടുക്കുകയും ചെയ്തു. ഇങ്ങനെ സംഭവിക്കാനുത്തരവാദികള്‍ കേരളജനതയോടുത്തരം പറയണം. അതു കോടതി മുഖേനയേ ഇനി സാധിക്കൂ. അതിനു ബന്ധപ്പെട്ടവര്‍ സഹകരിക്കണം.

ഇതാണ് എനിക്ക് പറയാനുള്ളത്.

Anonymous said...

നവീകരണം കൊണ്ടു് ഉദ്ദേശിക്കുന്നതു് പഴക്കം ചെന്ന,ദക്ഷത കുറഞ്ഞ ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കുകയും തത്ഫലമായി ഊര്‍ജ്ജോത്പാദനം കൂട്ടുകയും എന്നതാണു്.ഇതു് പൂര്‍ണ്ണമായി പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഫലം ലഭിക്കും.അതു് സംഭവിക്കാത്തതിനാല്‍ സ്വാഭാവികമായും സിഏജി പരാമര്‍ശിക്കുകയും ചെയ്യും.അതു് വേണമെങ്കില്‍ അവരുടെ പണിക്കുറ്റമായിപറഞ്ഞു് കൈകഴുകാം.

എന്നാല്‍ സംശയങ്ങള്‍ ഉണ്ടാകുന്നതു് ഏതാണ്ടു് മൂന്നിലൊന്നു തുക കാന്‍സര്‍സെന്ററിനായി തിരികെ തരാം എന്നു പറയുന്നതാണു്.അതായതു് തുക എന്തുകൊണ്ടും കൂടുതല്‍ തന്നെ എന്നര്‍ത്ഥം.അതേ സമയം അതിനായുള്ള കരാറിനു് തീര്‍ച്ചമൂര്‍ച്ച ഇല്ലാതായതു് മനഃപൂര്‍വ്വം ചെയ്തതാണെന്നു സംശയിക്കാനും ധാരാളം ന്യായം ഉണ്ടു്.കാരണം ടെക്നിക്കാലിയയുടെ സാന്നിദ്ധ്യവും പണമിടപാടിലെ അതാര്യതയും മറ്റും അതാണു് സൂചിപ്പിക്കുന്നതു്.

അങ്കിള്‍ said...

പ്രീയ അനോണി (കമന്റ് 123)

ഞാന്‍ താങ്കള്‍ക്ക് തന്ന ലിങ്കിലുള്ള MOU അല്ലാതെ ഒരെണ്ണവും ആരും ഇതുവരെ ചൂണ്ടിക്കാണിച്ചിട്ടില്ലെന്നാണ് ഞാനുദ്ദേശിച്ചത്. താങ്കളുടെ സമയം ഞാന്‍ കാരണം വേസ്റ്റാക്കിയതില്‍ ഖേദിക്കുന്നു. ഇനി ഇതില്‍ പിടിച്ച് ചര്‍ച്ച നീട്ടേണ്ട.

ഡുപ്ലിക്കേറ്റ് ജനശക്തി അവരുടേതായ വിധിയെഴുതുന്നതില്‍ ഞാനെന്തിനു തടസപ്പെടുത്തണം. ഇവിടെ നടന്ന ചര്‍ച്ച മുഴുവന്‍ വായിച്ച ഒരാള്‍ ഡുപ്ലിക്കേറ്റ് ജനശക്തിയുടെ യോജിക്കുന്നെങ്കില്‍ ഞാനാര് അവരെയെതിര്‍ക്കാന്‍ . എന്റെ കാര്യം ഞാന്‍ ഇതിനുമുമ്പത്തെ കമന്റില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.

Anonymous said...

"എങ്കില്‍ എന്തിന് കേസിനെ ഭയക്കണം? ചുമ്മാ വിചാരണ നേരിട്ടുകൂടെ? സത്യം ജനങ്ങള്‍ക്ക് മനസ്സിലാവുമല്ലൊ. കേസ് രാഷ്ട്രീയപ്രേരിതമാണെങ്കില്‍ തന്നെ എന്താ? നിരപരാധികളാണെങ്കില്‍ അത് തെളിയിക്കാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരമല്ലെ കേസ്?"

അനോണി പറയുന്നതുക്കേട്ടാല്‍ത്തോന്നും സി.പി.ഐ.എം നേതാക്കളാരും കോടതിയില്‍ ചെല്ലില്ലെന്നോ അറസ്റ്റിനോ കേസിനോ വഴങ്ങില്ലെന്നോ പറഞ്ഞെന്ന്. കോടതിയില്‍ കേസു വരുകയാണെങ്കില്‍ നിയമപരമായും, രാഷ്ട്രീയ പ്രചരണങ്ങളെ രാഷ്ട്രീയമായും നേരിടും എന്നാണ് ജനറല്‍ സെക്രട്ടറി കാരാട്ട് പ്രസ്താവിച്ചത്. ലോക്കല്‍ നേതാക്കള്‍ വല്ലവരും സി.ബി.ഐ പുല്ലാണെന്നോ ഒക്കെ പറഞ്ഞുവെന്നു വച്ച് സി.പി.ഐ.എം നേതാക്കള്‍ കോടതിയിലോ പോലീസ് സ്റ്റേഷനിലോ ഇനി കയറില്ലെന്നോ ഇന്ത്യാരാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിധേയരാകില്ലെന്നോ ഒന്നും ആരും പറഞ്ഞുമില്ല പ്രവര്‍ത്തിച്ചുമില്ല. രാഷ്ട്രീയദുഷ്ടലാക്കോടെയാണ് സി.ബി.ഐ ഈ കേസ് കെട്ടിച്ചമച്ചതെങ്കില്‍ സി.ബി.ഐയെ പോടാ പുല്ലേ എന്ന് വിളിക്കാന്‍ യാതൊരു സങ്കോചവും വേണ്ട. ആ വിളി കേള്‍ക്കാന്‍ പാകത്തിനുള്ള നട്ടെല്ലില്ലായ്മയും രാഷ്ട്രീയ അടിയാളത്തവും എത്രയോ കാലമായി സിബിഐ കാണിക്കുന്നുമുണ്ട്.

Anonymous said...

അങ്കിള്‍
ഡ്യൂപ്ലിക്കേറ്റ് ജനശക്തി എന്ന വിളിയുടെ അര്‍ത്ഥം എന്താണെന്ന് കൂടി പറഞ്ഞുതരണം. ഇനി ഒറിജിനല്‍ ജനശക്തി വേറെ ഉണ്ട് എന്നാണോ ഉദ്ദേശിച്ചത്. എങ്കിലേതാണ് ഒറിജിനല്‍ ഏതാണ് ഡ്യൂപ്ലിക്കേറ്റ് എന്ന് അങ്കിള്‍ തിരിച്ചറിയുന്ന വിദ്യകൂടി പറഞ്ഞുതരണം. ജനശക്തി എന്ന പേരിന് ആരെങ്കിലും പാറ്റന്റോ ട്രേഡ് മാര്‍ക്ക് രജിസ്ത്രേഷനോ എടുത്തിട്ടൊന്നുമില്ലാത്ത നിലയ്ക്ക് ആ പേരില്‍ ആര്‍ക്കും എഴുതാം.


അങ്ക്ലിനെ ഡ്യൂപ്ലിക്കേറ്റ് അങ്കിളേ എന്നോ കുറച്ചുകൂടി മലയാളീകരിച്ച് അമ്മാവാ എന്നോ കുറച്ചുകൂടി തെക്കന്‍ തിരുവിതാങ്കൂര്‍ ശൈലീകരിച്ച് മാമാ എന്നോ അപ്പോള്‍ വിളിച്ചാല്‍ മുഷിയില്ലല്ലോ അല്ലേ ?

Suraj said...

[വിജയചന്ദ്രന്‍]“..സേവ്‌ സി.പി.എം കാരനാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. അറിയാന്‍ തല്പര്യവുമില്ലായിരുന്നു. ഗൂഗിളില്‍ തപ്പിയപ്പോള്‍ കിട്ടിയ ലിങ്കാണത്. ക്ഴിഞ്ഞ പോസ്റ്റിലെ 5 മത്തെ കമന്റായിട്ടാണ് ഞാനിട്ടിരുന്നത്. 250 ളം കമന്റുകള്‍ അതിലുണ്ടായി. അപ്പോഴൊന്നും ആരും അയാളുടെ യോഗ്യതക്ക് കുറവു കണ്ടില്ല. ഈ പോസ്റ്റിലാണ്‍, ആരോ ചൂണ്ടിക്കാട്ടിയപ്പോള്‍, പലരുടെയും രക്തം തിളക്കുന്നത്.”

വിജയചന്ദ്രന്‍ സേവ് സി.പി.എം ഫോറം കാരനാണെന്നും പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിയിലെ ഏതു പക്ഷത്തുണ്ടായിരുന്നയാളാണെന്നും പാര്‍ട്ടി പുറത്താക്കിയ ആളാണെന്നുമൊക്കെയുള്ള രാഷ്ട്രീയം വളരെ പ്രാധാന്യമുള്ള കാര്യമാണ് അങ്കിളേ. അങ്കിളിനത് പിടികിട്ടാതെ പോയതില്‍ ഖേദമുണ്ട്.

ഇനി അങ്ങനെയൊന്നും അറിഞ്ഞില്ലെങ്കില്‍ പോലും അങ്ങേര്‍ എഴുതിയ ഈ ഭെല്‍ ക്വട്ടെഷനും 100 കോടിയുടെ കഥയുമൊക്കെ ഒരു ഔദ്യോഗിക കുറിപ്പിലോ രേഖയിലോ അല്ല, മറിച്ച് തലയും വാലുമില്ലാത്ത വളരെ അവിദഗ്ധമായി എഡിറ്റ് ചെയ്യപ്പെട്ട ഒരു പി.ഡി.എഫ് ലേഖനമായിട്ടാണ് ഇന്റര്‍നെറ്റില്‍ കിടന്നു കറങ്ങുന്നത്. വിവരാവകാശനിയമപ്രകാരം വസ്തുനിഷ്ഠതയും ആധികാരികതയും ഉള്ള രേഖകളെ മാത്രം ആധാരമാക്കി ഈ ബ്ലോഗില്‍ എത്രയോ കാലമായി വിഷയങ്ങളെ സമീപിക്കുന്ന അങ്കിളിന് തലയും വാലുമില്ലാത്ത ഈ ഓര്‍മ്മക്കുറിപ്പ് പിഡി.എഫില്‍ എന്ത് ആധികാരികതയാണ് കാണാന്‍ കഴിഞ്ഞത്.

(അങ്കിളത് ഇവിടെ ഇടും മുന്‍പ് എസ്.എന്‍.സി ലാവലിന്‍ ബ്ലോഗ്സ്പോട്ട് എന്ന അങ്കിളിടയ്ക്കിടെ ലിങ്കുന്ന ആ സൈറ്റില്‍ അതു കണ്ടിരുന്നു എന്നാണോര്‍മ്മ. ഓര്‍മ്മക്കുറിപ്പ് എന്ന് വിശേഷിപ്പിക്കുന്ന ആ ലേഖനമാണ് അങ്കിളിന്റെ 100 കോടി/ഭെല്‍ ഓഫര്‍ റെഫറന്‍സ് എന്ന് അറിഞ്ഞതേയില്ല, അല്ലെങ്കില്‍ ശ്രദ്ധിച്ചിരുന്നില്ല.)

ഞാന്‍ നാളെ ആരോഗ്യവകുപ്പു സെക്രട്ടറി ഏതോ പ്രോജക്റ്റില്‍ അഴിമതി കാട്ടി എന്നുമ്പറഞ്ഞ് ഇതുപോലെ ഒരു ഓര്‍മ്മക്കുറിപ്പ് പി.ഡി.എഫ് ആക്കി നെറ്റില്‍ ഇട്ടാല്‍ ഞാനൊരു മെഡിക്കല്‍ ഡിഗ്രിക്കാരനാണെന്ന കാരണം കൊണ്ട് അതിനാധികാരികത കിട്ടില്ലല്ലോ. കൃത്യമായി രേഖകളുടെ ഓഡര്‍ നമ്പരോ കത്തുകളുടെ ഗവ: നമ്പരോ തീയതിയോ ഒക്കെ വച്ച് എഴുതുന്ന സാധനമാണെങ്കില്‍ അതിനു കുറച്ചെങ്കിലും സാധുത കൈവരും.

സേവ് സി.പി.എം കളിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെഴുതുന്ന ഓര്‍മ്മക്കുറിപ്പുകളൊക്കെ പിഡി.എഫ് രൂപത്തിലായാല്‍ “രേഖ” ആകുമെങ്കില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നും വി.ബി ചെറിയാനുമൊക്കെ ഇതേ “ആധികാരികത” കല്പിച്ചു കൊടുക്കാവുന്നതാണ് :))

Anonymous said...

കോടതിയില്‍ കേസു വരുകയാണെങ്കില്‍ എന്നല്ല അനോണീ കേസ് വന്നു കഴിഞ്ഞു. വന്ന സ്ഥിതിക്ക് അന്തസ്സായി കേസിനെ നേരിടേണ്ടിയിരുന്നു.കേസ്സിനെ ഭയന്ന് അതൊഴിവാക്കാന്‍ പാട് പെട്ട് അവസാനം വന്നപ്പോള്‍ വെച്ച് താമസിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേസ് നടന്ന് കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രോസിക്യൂഷന്‍ അനുമതി വാങ്ങിയില്ലെന്ന കാരണത്താല്‍ ആ പഴുത് അടക്കാന്‍ വേണ്ടിയാണ് സി.ബി.ഐ.അനുമതി ചോദിച്ചത്. മന്ത്രിസഭയില്‍ ചര്‍ച്ച വന്നാല്‍ അനുമതികൊടുക്കേണ്ടെന്ന നിലപാടെടുക്കാന്‍ സി.പി.എം. മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിയമോപദേശം നല്‍കാന്‍ മൂന്നാഴ്ച സമയവും നല്‍കി. അത്രയും താമസിപ്പിക്കാമല്ലൊ. അതിനിടയില്‍ ഊര്‍വ്വശീശാപം ഉപകാരം പോലെ മൂന്ന് മാസത്തിനകം അനുമതി കൊടുക്കണം എന്ന കോടതി പരാമര്‍ശവും വന്നും.അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടുന്നില്ല എന്ന് വിധിച്ചാല്‍ മതിയായിരുന്നു. കേസ് കൊടുത്തവര്‍ ചമ്മിക്കാണും. കോടതിപരാമര്‍ശം മൂന്ന് മാസത്തെ അവധിയായി വ്യാഖ്യാനിക്കപ്പെട്ടു. അപ്പോഴേക്കും ജനറല്‍ എലക്ഷന്‍ വരും. കേസ് തേഞ്ഞ് മാഞ്ഞ് പോകും. അല്ലെങ്കില്‍ തന്നെ ഏത് അഴിമതിക്കേസാണ് ഇന്ത്യയില്‍ ശിക്ഷിക്കപ്പെട്ടത്. ഒരാളുടെ ജീവപര്യന്തം വരെ കേസ് നീട്ടിക്കൊണ്ട് പോവാം. പബ്ലിക്ക് ഫണ്ട് ദുര്‍വ്യയം ചെയ്യാം എന്ന് മാത്രം. പണം പിണറായി തട്ടിയെടുത്തിട്ടുണ്ട്. അത് കട്ടായം. എന്തിനാ അങ്ങേര് കൂടെക്കൂടെ ചെന്നൈയിലും സിങ്കപ്പൂറിലും പോകുന്നത്. ചാന്‍സ് ഉള്ളത് കൊണ്ടല്ലെ പണം തട്ടുന്നത്. അതില്ലാത്തവര്‍ ഇങ്ങനെ അലക്കിയാല്‍ തട്ടുന്നവര്‍ തട്ടാതിരിക്കുമോ? സിങ്കപ്പൂറില്‍ പിണറായിക്ക് കമ്പനിയുണ്ട്. ബിനാമി സ്ഥാപനങ്ങളും ഭൂസ്വത്തുക്കളുമുണ്ട്. അതൊന്നും ഇവിടെ തെളിയിക്കാന്‍ കഴിയില്ല.

Anonymous said...

അങ്കിള്‍ ജനശക്തിമാര്‍ എന്ന് തിരുത്തിവിളിക്കണം.ഞങ്ങളും ജനശക്തി തന്നെയാ. അതിനാര്‍ക്കും പേറ്റന്റില്ല.

Anonymous said...

സി.പി.എമ്മില്‍ ഉണ്ടായാല്‍ ആധികാരികത,പുറത്താക്കപ്പെട്ടാല്‍ അനാധികാരികത. ആധികാരികത നല്‍കുന്നതിനുള്ള ആഗോള കുത്തക സി.പി.എമ്മിനോ? ഈ പാര്‍ട്ടിയെ പറ്റി ഒരു ചുക്കും ആര്‍ക്കും അറിയില്ല. പാര്‍ട്ടിയിലുള്ളവര്‍ക്ക് മാത്രം അറിയും. പുറത്താക്കുമ്പോള്‍ അവരുടെ അറിവും തലച്ചോറില്‍ നിന്ന് പുറത്താക്കിയതിന് ശേഷം പര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. ഭയങ്കരം സംഭവം തന്നെ ഈ പാര്‍ട്ടി!!!!!!!!!!!

Suraj said...

മറ്റൊരു ജനശക്തീ,

അപാര്‍ട്ടിക്കകത്തോ പാര്‍ട്ടിക്കുപുറത്തോ ആയാല്‍ ആധികാരികതയുണ്ടാവുമെന്നോ ഇല്ലെന്നോ ഇവിടാരെങ്കിലും പറഞ്ഞതായി കണ്ടില്ല. കാണിച്ചുതന്നാല്‍ ഉപകാരം.

വിജയചന്ദ്രന്‍ എന്ന ആള്‍ എഴുതിയ കുറിപ്പിലെ പ്രസക്ത ഭാഗം ഇങ്ങനെയാണ് :

Facts as I know personally:
As a member of the Steering Committee for Power, constituted by the Kerala State Planning Board in 1996 for preparing the Ninth Plan, I had the opportunity to study this R&A programme of the KSEB in some detail, along with Mr Sambamurthy (ex- Chairman, CEA), who was, at that time, serving as Member (Energy) of the Planning Board. The three power stations in the Periyar river basin, with a total of 12 generating machines in the capacity range of 5 to 15 Mw and installed during the period 1940 to 1964, were generating much below the design capacities for a variety of reasons, including overage of
a couple of components or sub-systems, which could have been set right by KSEB engineers themselves, with little or marginal assistance and inputs from organizations and enterprises at the national level. In our
view, there were three fundamental defects in the agreement signed by
the KSEB under the UDF regime: (1) the price agreed to for the supply of goods and services was quite high, considering the scope of the R&A programme; (2) contracting the consulting firm for the supply of goods and services, specified by it, was procedurally wrong and lacking in transparency and (3) the need for external consultancy was only marginal and most of the engineering services could be organized internally within the KSEB organization. Mr Sambamurthy had conveyed the above understanding to the KSEB Chairman, the Vice- Chairman of the Planning Board, as well as the Minister. We had also used our influence, individually as well as jointly, to get from BHEL its proposals and quotation to do the job on a turnkey basis with or without
credit from the Power Finance Corporation. As I remember, BHEL's price was around Rs 100 crore, much less than that of the Canadian firm. This is the last I know personally about this KSEB project.”


ബാക്കിയൊക്കെ ലാവലിന്‍ ബ്ലോഗ്സ്പോട്ടില്‍ ഉള്ള സാധനം തന്നെ. ഇതാണോ “ആധാരമാക്കാന്‍ പറ്റിയ രേഖ” ?

നാളെ പിണറായി വിജയന്‍ തന്നെ ഇതുപോലൊര് “Facts as I know personally" എഴുതിയുണ്ടാക്കിച്ച് നെറ്റിലിട്ടാല്‍ അതും "ആധാര"മാക്കാവോ ?

Anonymous said...

“കോടതിപരാമര്‍ശം മൂന്ന് മാസത്തെ അവധിയായി വ്യാഖ്യാനിക്കപ്പെട്ടു. അപ്പോഴേക്കും ജനറല്‍ എലക്ഷന്‍ വരും. കേസ് തേഞ്ഞ് മാഞ്ഞ് പോകും.“

എല്ലാ പ്രാവശ്യവും ഇലക്ഷന്‍ വരുമ്പോഴാണല്ലോ ഈ കേസ് പൊങ്ങിവരുന്നത്. വിജിലന്‍സ് കേസില്‍ മന്ത്രിമാരെ കുടുക്കാനുള്ള മെറിറ്റില്ല എന്ന് പറഞ്ഞപ്പോള്‍ സി.ബി.ഐക്ക് വിട്ടത് ഇലക്ഷന്‍ സമയത്ത്. ഇപ്പോള്‍ കുറ്റപത്രം എന്ന ഗുണ്ടും കൊണ്ട് വരുന്നത് അടുത്ത ഇലക്ഷന്‍ സമയത്ത്. ഇതാരാ അണോണി വച്ചു നീട്ടുന്നത് ? അതിന്റെ ഗുട്ടന്‍സെന്താ അനോണിമച്ചാന് പിടികിട്ടാത്തത് ?


“ പണം പിണറായി തട്ടിയെടുത്തിട്ടുണ്ട്. അത് കട്ടായം. എന്തിനാ അങ്ങേര് കൂടെക്കൂടെ ചെന്നൈയിലും സിങ്കപ്പൂറിലും പോകുന്നത്. ചാന്‍സ് ഉള്ളത് കൊണ്ടല്ലെ പണം തട്ടുന്നത്. അതില്ലാത്തവര്‍ ഇങ്ങനെ അലക്കിയാല്‍ തട്ടുന്നവര്‍ തട്ടാതിരിക്കുമോ? സിങ്കപ്പൂറില്‍ പിണറായിക്ക് കമ്പനിയുണ്ട്. ബിനാമി സ്ഥാപനങ്ങളും ഭൂസ്വത്തുക്കളുമുണ്ട്. അതൊന്നും ഇവിടെ തെളിയിക്കാന്‍ കഴിയില്ല.“


സിങ്കപ്പൂരില്‍ വിജയന് ആനയുണ്ട് ചേനയുണ്ട് എന്നൊക്കെ പറഞ്ഞ് ക്രൈം നനദകുമാരന്‍ കൊറേ ചെരച്ചതാണ്. സിങ്കപ്പൂരില്‍ വിജയന് ഭാര്യ കമലയുടെ പേരില്‍ എക്സ്പോര്‍ട്ട് കമ്പനി ഉണ്ടെന്നായിരുന്നു നുണബോംബ്. സിങ്കപ്പൂരില്‍ കമ്പനികള്‍ റെജിസ്റ്റര്‍ ചെയ്യണം. അവിടെ അതിനു വ്യക്തമായ വകുപ്പുകളും നിയമവുമൊക്കെ ഉണ്ട്. സിങ്കപ്പൂര്‍ സര്‍ക്കാരിന് ഒരു ഇമെയില്‍ അയച്ചാല്‍ മതി കമ്പനി ഉണ്ടോ ഉടമ ആര് എന്നൊക്കെ കണ്ടെത്താന്‍. അനോണിക് അത്ര കിറുകൃത്യമായി പിണറായിയുടെ ഫ്ലൈറ്റും പോക്കുവരവുകളും ബിസിനസും അറിയാമെങ്കില്‍ അതങ്ങോട്ട് വിളമ്പ് സാറെ. ഈ നുണബോംബ് പണ്ടേ ചീറ്റിയതാ. സാറ് പത്രമൊന്നും വായിക്കാറില്ലേ ?

abhilash attelil said...

ഇലക്ഷന്‍ തന്നെയാണ് അനോണി പ്രശ്നം.പിണറായി കോടതിയില്‍ പോയി അഗ്നിശുദ്ധി കൈവരിച്ചു വന്നാല്‍ ലോക സഭ ഇലക്ഷന്‍ വീണ്ടും നടത്തുമോ?ഇല്ലാലോ? അത് തന്നെയാണ് യു ഡി എഫിനും ഈ വിവാദം ഉയര്‍ത്ത്തുന്നവര്‍ക്കും വേണ്ടതു.ഈ കടമ്പ ഒന്നു കടന്നു കിട്ടണം.പത്ത് വര്‍ഷം കാത്തിരുന്നെങ്കില്‍ മൂന്ന് വര്‍ഷം കാത്തിരിക്കാന്‍ പാടില്ലേ?അല്ലെങ്കില്‍ യു ഡി എഫ് കഴിഞ്ഞ പ്രാവശ്യം അധികാരത്തില്‍ കയറിയ ഉടനെ സി ബി ഐ അന്യോഷണത്തിന് ഉത്തരവ് ഇടാന്‍ പാടില്ലായിരുന്നോ?അങ്ങനെ എങ്കില്‍ പണ്ടേ കോടതി വിധി വന്നെനെലോ?

അങ്കിള്‍ said...
This comment has been removed by a blog administrator.
കലികാലം said...

അങ്കിളേ
കമന്റ് 26കാണുബോള്‍ അങ്കിളിന്‍റെ 370കോടി നഷ്ടം എന്നത് പെരുപ്പിച്ചു കാട്ടുനതാണെന്ന് തോന്നുന്നു.എന്നാല്‍ അതിനെക്കുറിച്ച്‌ കരാറിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പ്രതികരിച്ചു കണ്ടില്ല.അങ്കിളും പ്രതികരിച്ചു കണ്ടില്ല.ആകെകൂടി പറഞ്ഞതു 370കോടിയാണ് നഷ്ട്ടപെട്ടത് എന്നുള്ള ഒരു തിരുത്ത് മാത്രം. അഭിലാഷ് പറഞ്ഞതല്ലേ പ്രാക്റ്റിക്കല്‍ ആയി ചിന്തിക്കുമ്പോള്‍ ചെയ്യാന്‍ കഴിയു. അത് പോലെ തന്നെ അദ്ധേഹത്തിന്റെ തന്നെ മറ്റൊരു ചോദ്യത്തിനു (കമന്റ് 121) ആരും ഉത്തരം പറഞ്ഞില്ല.ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ ആവശ്യപെട്ട അങ്കിള്‍ പോലും ഉത്തരം പറയാത്തത് എന്താണ്?ഞാനാ ചോദ്യം ഒന്നാവര്‍തത്തിക്കാം

''ഒരു പ്രാവശ്യം പുതുക്കി പണം പറ്റി ക്യാന്‍സര്‍ സെന്ററില്‍ പണി നടത്തുകയും ചെയ്തതിനു ശേഷവും എം ഓ യു വീണ്ടും പുതുക്കി മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ പണം ലഭ്യമാക്കും എന്ന മുഖ്യ മന്ത്രി ആയിരുന്ന ആന്റണിയുടെ വാക്കുകള്‍ അവഗണിച്ച് ആ എം ഓ യു കടവൂര്‍ പുതുക്കത്തത്തിനു കാരണം എന്താണ്?''

കാളിദാസനോ അങ്കിലോ എങ്കിലും ഒരു ഉത്തരം പറയാമോ ?

അങ്കിള്‍ said...

കലികാലം,
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എന്നില്‍ നിന്ന് പ്രതീക്ഷിക്കരുതേ. ആര്‍ക്കും പ്രതികരിക്കാം.

എന്റെ അവസാനത്തെ കമന്റ് കണ്ടില്ലേ. അതിനൊരു തീര്‍ച്ച വരട്ടെ. അപ്പോള്‍ നമുക്ക് ഒരു മറുപടി കിട്ടും.

പിന്നെ, കടവൂര്‍ ഇപ്പം പറഞ്ഞു നടക്കുന്നത് ‘വെള്ളം ചേര്‍ത്ത’, മന്ത്രി ബാലന്‍ പുതുക്കാന്‍ വിസമ്മതിച്ച, MOU അയാളെന്തിനു പുതുക്കണമെന്നാണ്.

കലികാലം said...

അങ്കിളേ,
കടവൂര്‍ പറയുന്നത് കള്ളമല്ലേ?കാരണം ശര്‍മ പറഞ്ഞ വെള്ളം ചേര്‍ക്കല്‍ എം ഓ യു വില്‍ അല്ല. അത് കരാര്‍ ആക്കി മാറ്റാന്‍ ശ്രെമിച്ചപ്പോള്‍ ആണ്.പക്ഷെ കൃത്യമായി ശര്‍മ എം ഓ യു പുതുക്കി.കടവൂരിന്റെ കാലത്തു തന്നെ എം ഓ യു പുതുക്കിയില്ല എന്നും ഉമ്മന്‍ ചാണ്ടി നിയമ സഭയില്‍ പറഞല്ലോ? അത് പോലെ എല്ലാകാര്യത്തിനും താങ്കള്‍ ഉത്തരം പറഞ്ഞില്ലെങ്കിലും താങ്കള്‍ ഇ പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞ നഷ്ടത്തെ ഖണ്ഡിച്ചു അഭിലാഷ് എഴുതിയ കമന്റിനു അഭിപ്രായം പറയണം.അല്ലെങ്കില്‍ താങ്കള്‍ പറഞ്ഞ കണക്കു തെറ്റാണെന്ന് സമ്മതിക്കണം.

kaalidaasan said...

അനോണിമസ് ആയി പലരും ഇവിടെ എന്നെ അഭിസംബോധന ചെയ്ത് പലതുമെഴുതിയിട്ടുണ്ട്. അവരെല്ലമൊരാളാണൊ അതോ വേറെ വെറെ ആണൊ എന്നെനിക്കറിയില്ല. അവരെ സ്വരാജിന്റെ വാക്കുകള്‍ കടമെടുത്ത്, പിതൃശൂന്യര്‍ എന്നും ഞാന്‍ വിളിക്കുന്നില്ല. എങ്കിലും ഒരു പേരില്‍ എഴുതിയാല്‍ വ്യക്തിപരമായി അഭിസംബോധന ചെയ്ത് എഴുതാമായിരുന്നു. അതായിരുന്നു സൌകര്യവും .

ബാലാനന്ദന്‍ കമ്മിറ്റിയേക്കുറിച്ച് ഒരാള്‍ കൂടെക്കൂടെ എഴുതുന്നു. അല്‍പ്പം വിശദീകരണം . ആ കമ്മിറ്റി 1996 ലെ നായനാര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ്, നിയമിക്കപ്പെട്ടത്. അന്ന് കാര്‍ത്തികേയന്‍ ലാവലിനുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ (അനോണികളുടെ സംഘം പറയുന്ന ഒറിജിനല്‍ കരാര്‍) ഒപ്പിട്ടിരുന്നു. കേരളത്തിലെ അന്നത്തെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ആയിട്ടാണ്, സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. ലാവലിന്‍ കരാറും അതിന്റെ പരിധിയില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ്, ലാവലിന്‍ കരാറില്‍ ഉള്‍പ്പെടുന്ന പദ്ധതികള്‍ 100 കോടി രൂപക്ക് അറ്റകുറ്റപ്പണി നടത്തിയാല്‍ മതി എന്ന് ആ കമ്മിറ്റി നിര്‍ദ്ദേശിച്ചത്.

കമ്മിറ്റി പാര്‍ട്ടിയുടെയാണോ സര്‍ക്കാരിന്റെയാണോ എന്നതാണ്‌ , അടുത്ത തര്‍ക്കം . ലവലിന്‍ കരാര്‍ നടപ്പിലാക്കാന്‍ പാര്‍ട്ടിയാണു പറഞ്ഞത്. അതുപോലെ ബാലാനന്ദന്‍ കമ്മിറ്റിയെ നിയോഗിക്കാനും പാര്‍ട്ടി ആണു പറഞ്ഞത്. ഇത് വേറൊരു തരത്തിലും വ്യഖ്യാനിക്കേണ്ട. നയപരമായ എല്ലാ തീരുമാനങ്ങളും പാര്‍ട്ടിയാണ്, എടുക്കാറുള്ളത്. അതുങ്കൊണ്ടാണ്, എ കെ ജി സെന്ററില്‍ നിന്നാണ്, കേരള ഭരണം നടത്തുന്നത് എന്നാക്ഷേപിക്കുന്നതും .

എല്‍ ഡി എഫ് സര്‍ക്കാര്‍ ഒപ്പിട്ട 8 എം ഓയു സ്കാന്‍ ചെയ്തിടണമെന്നാണ്, മറ്റൊരാവശ്യം . ആരോ പറഞ്ഞുകേട്ടു സര്‍ക്കാര്‍ ഫയലുകള്‍ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുമെന്ന്. സര്‍ക്കാര്‍ രേഖകള്‍ പൊതു വേദിയില്‍ സ്കാന്‍ ചെയ്തിടുക എന്നൊക്കെ പറയുന്നത് നടക്കുന്ന കാര്യമല്ല. അത് പരസ്യരേഖയാകുമ്പോള്‍ നോക്കാം .

എം ഒ യു വിനേക്കുറിച്ച് സി ബി ഐ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. തല്‍ക്കാലം അത് വിശ്വസിക്കാമെങ്കില്‍ വിശ്വസിക്കുക. പിണറായി പ്രതിയാണെന്നുള്ളത് സി ബി ഐ നേരിട്ട് ഇവിടെ എഴുതുന്ന ആരെയും അറിയിച്ചിട്ടില്ല. അനൌപചാരികമായിട്ട് കോടിയേരിയാണത് കേരളത്തോട് പറഞ്ഞത്. അത് താങ്കള്‍ക്കും മറ്റുള്ളവര്‍ക്കും വിശ്വസിക്കാമെങ്കില്‍, മറ്റു ചിലതും വിശ്വസിക്കുന്നതില്‍ തെറ്റില്ല. താങ്കളുടെ ഉദ്ദേശ്യം പിണറായി എം ഒ യു മാറ്റിയിട്ടില്ല എന്ന് തെളിയിക്കുകയാണെങ്കില്‍ , ആ എം ഒ യു കളെല്ലം സ്കാന്‍ ചെയ്ത് താങ്കള്‍ക്ക്, അതിവിടെ തെളിയിക്കാവുന്നതാണ്. പിന്നെ എണ്ണത്തിന്റെ കാര്യമാണെങ്കില്‍ , നാലു വര്‍ഷ്ക്കാലം 180 ദിവസം ഇടവിട്ട് ഒന്നെന്ന കണകില്‍ എം ഒ യു ഒപ്പിട്ടാല്‍ എത്രയെണ്ണം വരുമെന്നും കനക്കുകൂട്ടി കണ്ടുപിടിക്കാം .

ശര്‍മ്മ എഴുതിയ കര്യങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ ഒരാള്‍ ചോദിച്ചു, ഞാന്‍ ശര്‍മ്മയുടെ മനസക്ഷിസൂക്ഷിപ്പുകാരനാണോ എന്ന്. ഇവിടെ പലരും പിണറായി എഴുതിയതും ചെയ്തതും വിശകലനം ചെയ്ത് അദ്ദേഹം നിരപരാധിയാണെന്ന് സമര്‍ദ്ധിക്കുന്നതും കണ്ടു. അവരെല്ലാം പിണറായിയുടെ മനസാക്ഷിസൂക്ഷിപ്പുകാരാണോ എന്നു ചോദിക്കാനുള്ള പാപ്പരത്തം എനിക്കില്ല എന്നു പറയട്ടേ. ഇക്കണക്കിനു ശര്‍മ്മയില്‍ തെറ്റൊന്നും ആരോപിക്കാത്ത സി എ ജിയും, സി ബി ഐ യും കൂടെ, ശര്‍മ്മയുടെ മനസാക്ഷിസൂക്ഷിപ്പുകാരാണോ എന്നൊക്കെ ആര്‍ക്കും വെറുതെ ചോദിച്ചു കൊണ്ടിരിക്കാം .

പിണറായി ധാരണാപത്രം മാറ്റിയിട്ടുണ്ടെങ്കില്‍ ശര്‍മ്മ എന്തിനു പേടിക്കണം എന്നൊരാള്‍ ചൊദിച്ചു. ശര്‍മ്മ പേടിച്ചു എന്നാരെങ്കിലും പറഞ്ഞോ? ശര്‍മ്മ ധൈര്യമയി തന്നെയാണ്, ഫയലില്‍ എഴുതിയത്, ഈ ധാരണാ പത്രം അനുസരിച്ച് ധനസഹായം കിട്ടാന്‍ സാധ്യത ഇല്ലെന്നും, അത് മേടിക്കാന്‍ നിയമപരമായി സര്‍ക്കാരിനു പറ്റില്ലെന്നും .

വേറൊരു അനോണി പറയുന്നു ലോക്കല്‍ നേതാക്കള്‍ വല്ലവരും സി ബി ഐ പുല്ലാണെന്നോ ഒക്കെ പറഞ്ഞു എന്ന്. സുഹൃത്തേ താങ്കള്‍ ആരെയാണു വിഡ്ഡിയാക്കുന്നത്? തങ്കളെത്തന്നെയോ അതോ കേരള ജനതയുടെ സുബോധത്തെയോ? ഇ പി ജയരാജന്‍ ആരാണെന്നു താങ്കള്‍ക്കറിയില്ലെങ്കില്‍ താങ്കളോട് ഞാനും കേരളം മുഴുവനും സഹതപിക്കുന്നു.

Anonymous said...
This comment has been removed by a blog administrator.
kaalidaasan said...

കൌതുകമുള്ള മറ്റൊരു ഗവേഷണം നടത്താന്‍ താല്പര്യമുണ്ടോ? ഈ കമന്റുകളില്‍ കാളിദാസനും അങ്കിളും തങ്ങളുടെതന്നെ അഭിപ്രായങ്ങളെ ഖണ്ഡിച്ചതും മാറ്റിമറിച്ചതും വിഷയം.

സൂരജേ,

ഇതു വിലകുറഞ്ഞ ഒരു പരമര്‍ശമായിപ്പോയി.

വേറെ ആരോടെങ്കിലും ഗവേഷണം നടത്താന്‍ പറയാതെ , ഞാന്‍ എവിടെയാണ്, എന്റെ തന്നെ അഭിപ്രായത്തെ മാറ്റിമറിച്ചതെന്നു പറഞ്ഞാല്‍, ഞാന്‍ അതിനോട് പ്രതികരിക്കാം .

ഞാന്‍ എല്ലാം അറിയുന്നവനണെന്നോ , എനിക്ക് തെറ്റു പറ്റില്ലെന്നോ, ഒരിടത്തും അവകാശപ്പെട്ടില്ല. ഞാന്‍ എഴുതിയതില്‍ തെറ്റുകള്‍ പറ്റിയിരിക്കാം . അതു ചൂണ്ടിക്കാണിച്ചാല്‍ തിരുത്താം . സൂരജോ മറ്റാരെങ്കിലുമോ ഗവേഷണം നടത്തി എന്റെ തെറ്റുകളേക്കുറിച്ച് ഒരു പ്രബന്ധം തന്നെ എഴുതിക്കോളൂ. എനിക്ക് യതൊരു എതിര്‍പ്പുമില്ല.

സി പി എമ്മിലുള്ള കാലത്തോളം എല്ലാവരും കേമന്‍മാര്‍ . അഭിപ്രായവ്യത്യാസം കാരണം പുറത്തു പോകുന്നവരെല്ലാം ,അന്നുമുതല്‍ അയോഗ്യര്‍ എന്നുള്ള നിലപട് ശരിയാണോ? താങ്കള്‍ വിദ്യാഭ്യാസമുള്ള ഒരു ആളാണെന്നാണു ഞാന്‍ മനസിലാക്കുന്നത്. ഇനി ഏതെങ്കിലും കാരാണവശാല്‍ താങ്കള്‍ പാര്‍ട്ടിയെ പിന്തുണക്കുന്നത് അവസാനിച്ചാല്‍ , താങ്കളുടെ വിദ്യാഭ്യാസ യോഗ്യത മുഴുവന്‍ ആവിയായി പോകും, എന്നൊക്കെ പറയുന്നത് യുക്തി സഹമാണോ?

ഗോവിന്ദപ്പിള്ള അറിയപ്പെടുന്ന എഴുത്തുകാരനും ചിന്തകനുമാണ്. അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കി . അപ്പോള്‍ അദ്ദേഹത്റ്റിന്റെ സര്‍ഗ്ഗ ശേഷി മുഴുവന്‍ ഇല്ലാതായി എന്നു കരുതാന്‍ പറ്റുമോ?

Suraj said...

കാളിദാസന്‍ ജീ,

താങ്കള്‍ വേറാരുടെയോ കമന്റ് എന്റെയാണെന്ന്‍ തെറ്റിദ്ധരിച്ചുവെന്നു തോന്നുന്നു. താങ്കള്‍ മുകളില്‍ 150ആം കമന്റില് ‍ ക്വോട്ടിയ വാചകം എന്റേതല്ല. അതുകൊണ്ട് മറുപടി അതു പറഞ്ഞയാളെ സംബോധന ചെയ്യുന്നതായാല്‍ നല്ലത്.

മറ്റൊന്ന്, താങ്കളാ കമന്റില്‍ പറയുന്ന ഈ വാചകം :

" സി പി എമ്മിലുള്ള കാലത്തോളം എല്ലാവരും കേമന്‍മാര്‍ . അഭിപ്രായവ്യത്യാസം കാരണം പുറത്തു പോകുന്നവരെല്ലാം ,അന്നുമുതല്‍ അയോഗ്യര്‍ എന്നുള്ള നിലപട് ശരിയാണോ? താങ്കള്‍ വിദ്യാഭ്യാസമുള്ള ഒരു ആളാണെന്നാണു ഞാന്‍ മനസിലാക്കുന്നത്. ഇനി ഏതെങ്കിലും കാരാണവശാല്‍ താങ്കള്‍ പാര്‍ട്ടിയെ പിന്തുണക്കുന്നത് അവസാനിച്ചാല്‍ , താങ്കളുടെ വിദ്യാഭ്യാസ യോഗ്യത മുഴുവന്‍ ആവിയായി പോകും, എന്നൊക്കെ പറയുന്നത് യുക്തി സഹമാണോ?"

ഇത് ഞാന്‍ വിജയചന്ദ്രനെ കുറിച്ചു പറഞ്ഞ വല്ലതും ഉദ്ദേശിച്ചാണെങ്കില്‍ താങ്കള്‍ ആ വിഷയത്തില്‍ ഞാനിട്ട കമന്റുകള്‍ ഒന്നു കൂടി വായിച്ചു നോക്കുക. അദ്ദേഹത്തിന്റെ എഞ്ചിനിയറിംഗ് യോഗ്യതയെ അല്ലല്ലോ ചോദ്യം ചെയ്തത്, അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പ് എന്ന മട്ടില്‍ നെറ്റില്‍ കറങ്ങി നടക്കുന്ന റെഫറന്‍സുകളോ രേഖകളുടെ പകര്‍പ്പോ ഒന്നുമല്ലാത്ത ഒരു പി.ഡി.എഫ് ഫയല്‍ അങ്കിളിന് 100കോടിയുടെ ഭെല്‍ ക്വട്ടേഷന്റെ കാര്യം ഉറപ്പിക്കാനുള്ള ആധാരമായി മാറിയതിനെ കുറിച്ചാണ് എന്റെ പരാതി.
അതു താങ്കള്‍ ഉള്‍ക്കൊള്ളണമെന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ എല്ലാവരും അങ്കിള്‍ വിഴുങ്ങിയത് പോലെ ഉപ്പുതൊടാതെ വിഴുങ്ങണമെന്നു നിര്‍ബന്ധിക്കാനുമാവില്ലല്ലോ.
നന്ദി.
നന്ദി.

Suraj said...

105-ആം കമന്റില്‍ ജിവി പറഞ്ഞ കാര്യമാണ് ഞാന്‍ പറഞ്ഞതാണെന്ന മട്ടില്‍ കാളിദാസന്‍ ജി അവതരിപ്പിച്ചിരിക്കുന്നത്. ഒറിജിനല്‍ കമന്റിന്റെ ലിങ്ക് ദാ

Suraj said...

@ അങ്കിള്‍,

മുകളില്‍ 149-ആം നമ്പര്‍ കമന്റില്‍ ഒരു അനോണി കാണിച്ചതു പോലുള്ള അവിഞ്ഞ പരിപാടി ദയവു ചെയ്ത് ഇവിടെ അനുവദിക്കാതിരിക്കുക. അല്ലെങ്കില്‍ തന്നെ തുറന്നു വരാന്‍ ഇപ്പോള്‍ വളരെ താമസമെടുക്കുന്ന ഈ കമന്റ് ബോക്സും പോസ്റ്റും ആ ബ്ലാങ്ക് കമന്റ് മൂലം അനാവശ്യമായി കുറേ സ്ഥലം കളയുന്നു.

Anonymous said...

Refer comment 99 and reply from Uncle 103.

Dear Uncle
I had read all these MOUs and only after that I had posted my doubts. Can you please review and rethink about my doubt on the word " Consultancy". Please?

BINOD

Anonymous said...
This comment has been removed by a blog administrator.
അങ്കിള്‍ said...

ഇന്നുച്ചക്ക് ടി.വി ന്യൂസില്‍ കണ്ടതും, കേട്ടതും.

മറ്റാരെങ്കിലും പറയുമെന്ന് വിജാരിച്ച് കാത്തിരുന്നു. ആരും പറഞ്ഞില്ല. ഞാന്‍ തന്നെ പറഞ്ഞേക്കാം.
-------------------------
വെള്ളം ചേര്‍ത്ത കരട് കരാറാണ് ആണ് തന്റെ മുമ്പില്‍ അംഗീകാരത്തിനു വന്നതെന്നും, അത് തിരിച്ചയച്ചുവെന്നും മന്ത്രി ശര്‍മ്മ ദൃശ്യമാധ്യമക്കാരോട് വിവരിക്കുന്നത് കണ്ടു.
--------------------------
ഇതേ കാര്യം രേഖപ്പെടുത്തിയിരുന്ന കമന്റ് 144 - ം അതിലെ തെറ്റ് ചൂണ്ടിക്കാണിച്ച അനോണിയുടെ കമന്റ് 155 ഡിലീറ്റ് ചെയ്യുന്നു. അനോണി ക്ഷമിക്കുമല്ലോ.

ഒരു കാര്യം വ്യക്തമാകുന്നു, 2001 വരെ പുതുക്കി കൊണ്ടിരുന്നത് പിണറായി മന്ത്രി ഒപ്പ് വച്ച ‘സഹായം ഉറപ്പാക്കും’ എന്ന MOU ആയിരുന്നു.

ആറു മാസത്തെ കാലാവധിയില്‍ ഏപ്രില്‍ 1998 ല്‍ ഉണ്ടാക്കിയ MOU വീണ്ടും വീണ്ടും ആവശ്യപ്പെട്ടിട്ടും 2001 ല്‍ ആ ധാരണാപത്രത്തെ ഒരു നിയമാധിഷ്ടിത കരാറാക്കി മാറ്റാതെ കാലഹരണപ്പെടുത്തിയെന്നാണ് SNC - Lavalin ആരോപിച്ചിരിക്കുന്നത്. എന്നാല്‍ അവര്‍ അംഗീകാരത്തിനയച്ചുകൊടുത്ത കരാര്‍ അതുവരെ പുതുക്കികൊണ്ടിരുന്ന MOU വില്‍ വെള്ളം ചേര്‍ത്ത് ഉണ്ടാക്കിയതാണെന്നു പറയാതെ ബോള്‍ നമ്മുടെ കോര്‍ട്ടിലാക്കിതീര്‍ത്തിരിക്കയാണ്. ലാവലിന്‍ ഈ കള്ളക്കളി നടത്തിയത് എല്‍.ഡി.എഫ് അറിഞ്ഞ്കൊണ്ടായിരുന്നെങ്കില്‍ മന്ത്രി ശര്‍മ്മ എതിര്‍ക്കില്ലായിരുന്നല്ലോ.

ഈ വിഷയത്തില്‍ രാമചന്ദ്രനും കാളിദാസനും ചര്‍ച്ച നടത്തിയിരുന്നു. ശര്‍മ്മയുടെ വെളിപ്പെടുത്തലോടെ ആ സംശയം മാറ്റാമെന്നു തോന്നുന്നു.

അങ്കിള്‍ said...

പ്രീയ ബിനോദ്,

ഞാന്‍ കാണിച്ചു തന്ന ലിങ്കില്‍ കണ്‍സള്‍ട്ടന്‍സി കരാറിന്റെ ലിങ്കും ഉണ്ടായിരുന്നല്ലോ. അതു വായിച്ചിട്ട് എങ്ങനെയുള്ള കണ്‍സള്‍ട്ടന്റ് ആണ് ലാവലിനെന്നു് തോന്നുന്നു?

പ്രധാനമായും ഈ വരികള്‍ ശ്രദ്ധിക്കൂ:
[“for the management, Engineering,
Procurement & Construction supervision so as to ensure the timely completion of the project within the agreed time of 3 years“]

ഈ പോസ്റ്റിന്റെ ആദ്യഭാഗം വായിച്ചില്ലേ. അതില്‍ ലാവലിന്‍ കണ്‍സള്‍ട്ടന്റ് ആണോ, കരാറുകാരനാണോ എന്ന് വിശദമായ ചര്‍ച്ച നടന്നിരുന്നു. ആ കമന്റുകള്‍ വായിച്ചാല്‍ ബിനോദിന്റെ സംശയങ്ങള്‍ മാറുമെന്ന് പ്രത്യാശിക്കുന്നു.

kaalidaasan said...

പാമോലിന്‍ കേസ് എന്താണു. വേറൊരുതീരുമാനം എടുത്തിരുന്നെങ്കില്‍ സര്‍ക്കാരിനു 8ലക്ഷം രുപാ ലാഭിക്കാമായിരിന്നു. പക്ഷെ അതുതെളിയിക്കാന്‍ എത്ര രൂപാ ചിലവാണു. അന്നിട്ട് എന്തുസംഭവിച്ചു.

ധ്രഷ്ടദ്യുമ്നാ,

പണം മാത്രം കണക്കാക്കിയാല്‍ താങ്കള്‍ പറഞ്ഞതിനു പ്രസക്തിയുണ്ട്. പക്ഷെ അതു മാത്രമാണോ?

ബോഫോഴ്സ് കേസില്‍ 60 കോടി കോഴ എന്നാണു കണക്കാക്കിയതും ആരോപിച്ചതും . ആ കേസിനു വേണ്ടി 200 കോടി ചെലവാക്കി എന്നു പറയപ്പെടുന്നു. പാമോലിനില്‍ 8 ലക്ഷം അഴിമതി നടന്നു എന്നും പറയുനു.

ഒരു ജനാധിപത്യ സംവിധാനത്തില്‍ ഭരിക്കുന്നവര്‍ക്ക് ഒരു ഉത്തരവാദിത്തമുണ്ട്. ജനങ്ങളുടെ നികുതി പണം എടുത്തുപയോഗിക്കുമ്പോള്‍ ആ ഉത്തരവാദിത്തമായിരിക്കണം പ്രധാനം . അതില്‍ പാളിച്ച പറ്റിയാല്‍ ചോദിക്കപ്പെടണം . ചോദിക്കാന്‍ കൂടുതല്‍ പണം ചെലവാകും എന്നു കരുതി ചോദിക്കാതിരിക്കുന്നത് ആശാസ്യമല്ല.

പണം ദുരുപയോഗം ചെയ്യുന്നവരെ ശിക്ഷിക്കല്‍ മത്രമല്ല , ഇതിന്റെ ലക്ഷ്യം . ഇതില്‍ വന്ന പാളിച്ചകള്‍ എന്തൊക്കെയാണെന്നു എല്ലാവരും മനസിലാക്കണം . ചില പാളിച്ചകള്‍ അറിയാതെ വരുന്നതായിരിക്കും . ചിലത് നോട്ടപ്പിശക് കൊണ്ടാകാം . ചിലത് ഒഴിവക്കാന്‍ പറ്റാത്തതും .ചിലത് മനപ്പൂര്‍വം വരുത്തുന്നതും . വേറെ ചിലത് അവിഹിതമയി പണം സമ്പാദിക്കാനും . ഇവയില്‍ ചിലതെല്ലാം വ്യവസ്ഥിതിയുടെ അപര്യാപ്തത മൂലവുമാകും ഉണ്ടാകുക. ഇങ്ങനെ വിശകലനവും വിമര്‍ശനവും നടത്തുമ്പോള്‍ , പിന്നീടു വരുന്നവര്‍ക്ക് പലതും പഠിക്കാനുണ്ടാകും . അതെല്ലാം വ്യവസ്ഥിതിയെ ആരൊഗ്യകരമായ ഒരു നിലയിലേക്ക് ഉയര്‍ത്തും എന്നതില്‍ സംശയമില്ല.

ലാവലിന്‍ കേസല്‍ നിന്നും പഠിക്കാനുള്ളത്.

1. വിശദമായ സാധ്യതാ പഠനം നടത്തുക.

2. ഏതു കരാറിനും അനുബന്ധ്മായി കിട്ടുന ധനസഹായം ഉറപ്പാക്കാന്‍ വ്യവസ്ഥ ചെയ്യുക.

3. അത് സമയത്തു തന്നെ കിട്ടാനായി വ്യക്തമായ കരാറുണ്ടാക്കുക

4. ആ ധനസഹായം സര്‍ക്കാരിന്റെ തന്നെ സ്ഥാപനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക.

5. സ്വകാര്യ സ്ഥാപനങ്ങളെ അവ കൈകാര്യം ചെയ്യാന്‍ അനുവദിക്കാതിരിക്കുക.

6. സുതാര്യമായ കരാറില്‍ ഏര്‍പ്പെടുക

7. കണ്‍സള്‍ട്ടന്റിനെ തന്നെ കരാറേല്‍പ്പിക്കാതിരിക്കുക.

8. സര്‍ക്കാര്‍ നിയോഗിക്കുന്ന കമ്മിറ്റിയുടെ കണ്ടെത്തലുകളും, നിര്‍ദ്ദേശങ്ങളും കഴിയുന്നതും തള്ളിക്കളയാതിരിക്കുക.

9. സംസ്ഥന താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട് കരാറില്‍ ഏര്‍പ്പെടുക.

തുടങ്ങിയതൊക്കെയാണ്. ഇനി വരുന്ന മന്ത്രിമാര്‍ ഇതൊക്കെ മനസില്‍ വച്ച് പുതിയ കരറില്‍ ഏര്‍പ്പെടുക എന്ന ഒരു ഉദ്ദേശ്യം കൂടി യുണ്ട്, ഇതു പോലുള്ള കേസുകള്‍ക്ക്.

Unknown said...

എന്റെ ഒരു പോസ്റ്റിന്റെ ലിങ്ക് ഇവിടെ പതിപ്പിക്കുന്നതില്‍ ക്ഷമിക്കണം. അവിടെ ചര്‍ച്ച ഇല്ല അത്കൊണ്ടാണ്. ക്ഷമയും താല്പര്യവും ഉള്ളവര്‍ക്ക് വായിക്കാം.

Anonymous said...

അങ്കിളേ

അനോണി കമന്റ് 155 നുടയവൻ ആണേ. ആ കമന്റിൽ 2 ഭാഗങ്ങളുണ്ടായിരുന്നു.

ആദ്യഭാഗം ഡിലീറ്റിയത് ക്ഷമിച്ചിരിക്കുന്നു..

പക്ഷെ രണ്ടാം ഭാഗം ഡിലീറ്റിയത് ഘോര പാതകം ആണ്.

കാളിദാസനെ രക്ഷപെടുത്താനുള്ള ഗൂഡാലോചന അല്ലേ എന്നു ഞാൻ സംശയിക്കുന്നു.

പ്രതിഷേധിക്കുന്നു.
:)

Anonymous said...

അഞ്ചര കണ്ടി മാഷേ

അതു കലക്കി

“അവിടെ ചര്‍ച്ച ഇല്ല അത്കൊണ്ടാണ്. ”

എങ്ങനെയുണ്ടാവാനാണ്? താങ്കൾ ഓരോരുത്തരെ ആയി അനഭിമതരായി പ്രഖ്യാപിക്കുക ആയിരുന്നില്ലേ?

:)

Anonymous said...

അഞ്ചരക്കണ്ടി മാഷേ

ആ പോസ്റ്റ് കണ്ട് സഹതാപം തോന്നി, താങ്കൾ ഇത്ര ശുദ്ധനായിപ്പോയല്ലോ എന്നോർത്ത്.

എന്നാൽ പിന്നെ കടവൂരാനും പിറകെ വന്ന മുരളീധരനം. ആര്യാടനും ലാവ്ലിൻ സമർപ്പിച്ച ബിൽ കൊടുത്തു തീർത്തതെന്തേ?

Unknown said...

ലാവ്ലിൻ സമർപ്പിച്ച ബിൽ കൊടുത്തു തീര്‍ക്കാതിരിക്കാന്‍ പറ്റുമായിരുന്നോ? ആവോ?
ചര്‍ച്ചയില്‍ താല്പര്യമില്ലത്ത കൊണ്ടാ അനോണി സുഹൃത്തേ, അനഭിമതനായി ആരെയെങ്കിലും പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. എന്നാലും അറ്റം കാണാത്ത ചര്‍ച്ചയില്‍ താല്പര്യമില്ല.

ജിവി/JiVi said...

അങ്കിള്‍,

ഇവിടെ കിരണിനുള്ള മറുപടിയില്‍ അങ്കിള്‍ ഇങ്ങനെയെഴുതി:

“പിന്നെ, സംസ്ഥാനത്തിനുണ്ടായ നഷ്ടം. അത് സി.എ.ജി. പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.“

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ഇങ്ങനെയൊരു കമന്റിട്ടിരുന്നു:

“മലബാര്‍ കാന്‍സര്‍ സെന്റര്‍, ടെക്ക്നിക്കാലിയ എന്ന സ്ഥാപനങ്ങളെക്കുറിച്ച് വമ്പന്‍ ദുരൂഹത പരത്തുന്നത് സാമാന്യജനം അവരുടെ കോമണ്‍സെന്‍സ് വെച്ച് കാര്യങ്ങളെ വിശകലനം ചെയ്ത് ശരിയായ നിഗമനത്തിലെത്തുന്നത് തടയാനാണ്. അതുപോലെ തന്നെയാണ് ഈ ഇടപാടില്‍ 374കോടിയുടെ പാഴ്ചെലവ് ഉണ്ടായി എന്ന പ്രചരണം. 374കോടി ചിലവാക്കി എന്നുതന്നെ കരുതുക. അതു മുഴുവന്‍ പാഴ്ചെലവാകുന്നതെങ്ങനെ? അറ്റകുറ്റപ്പണിക്കുതന്നെ 100കോടി ചെലവുവരുമെന്ന് എസ്റ്റിമേറ്റ് ഉണ്ടായിരിക്കെ നവീകരണം 374കോടിക്ക് പൂര്‍ത്തിയായത് ഒരു വന്‍നഷ്ടമായി കാണുന്നവരുടെ തല പരിശോധിക്കേണ്ടതുതന്നെയാണ്.“

അതിന് മറുപടിയായി അങ്കിള്‍ ഇങ്ങനെയെഴുതുകയുണ്ടായി:(കമന്റുകള്‍ക്ക് ലിങ്കിടുന്നതെങ്ങനെയെന്നു നോക്കിയില്ല അങ്കിള്‍, ക്ഷമി)

“ജി.വി യുടെ കഴിഞ്ഞ കുറേ കമന്റുകള്‍ക്ക് എന്റെ മറുപടി.
374 കോടി രൂപയും പാഴ്ചെലവെന്ന് കരുതാന്‍ ഒരു ന്യായവും കാണുന്നില്ല. അറ്റകുറ്റപ്പണിക്ക് 100 കോടി സ്വദേശ ഏജന്‍സിയെ കൊണ്ടായാലും വേണ്ടിവരുമെന്ന് KSEB കണക്കാക്കിയിരുന്ന കാര്യം നമുക്ക് മറക്കാന്‍ കഴിയില്ല.

സര്‍ക്കാരിനു നഷ്ടം ഉണ്ടായി എന്നു പറയുന്നതില്‍ ഞാനും വലിയ കഴമ്പ് ഞാനും കാണുന്നില്ല. ഇവിടെ വലിയ ഉമ്മാക്കിയാക്കി കാണുന്നത് എപ്പോഴെന്നു വച്ചാല്‍, വ്യവസ്ഥാപിതമായ കുറേ നടപടി ക്രമങ്ങള്‍ എല്ലാക്കാര്യങ്ങളിലും.....”

അങ്കിള്‍ അഭിപ്രായം മാറ്റുന്നതിനെക്കുറിച്ച് ഗവേഷണം നടത്തണം എന്ന് ഞാന്‍ ഇവിടെ എഴുതുകയും ചെയ്തു. അങ്കിളിന്റെ യുക്തി പലപ്പോഴും ശരിയായ നിഗമനത്തില്‍ അങ്കിളിനെ എത്തിക്കുന്നു. എന്നാല്‍ കാളിദാസന്റെ കാളമൂത്രത്തില്‍ അത് ഒലിച്ചു പോവുകയും ചെയ്യുന്നു.

കാളിദാസന്‍ എന്ത് പറയുന്നു എന്ത് കേള്‍ക്കുന്നു എന്ന് അങ്ങേര്‍ക്ക് തന്നെ അറിയാതായിട്ടുണ്ട്. പിണറായിയെ കുറ്റവാളിയാക്കിയ കുറ്റിയില്‍ കെട്ടിയിട്ട പട്ടിയാണ് അങ്ങേരുടെ യുക്തിചിന്ത. കുറ്റിക്കുചുറ്റും കറങ്ങാനേ അതിനു കഴിയൂ. ഓരൊ കറക്കം കഴിയുന്തോറും കയറു ചുരുങ്ങി ചുരുങ്ങി അനങ്ങാന്‍ വയ്യാതാവും. വീണ്ടും തിരിച്ചു കറങ്ങി പഴയപടി അഭ്യാസം. ഇതിനിടയില്‍ പെന്‍സ്റ്റോക്ക് പൈപ്പുപോലെ ചില റ്ബ്ബര്‍ കഷണം കിട്ടിയാല്‍ അതും ചവച്ചുകളിക്കും.

Anonymous said...

“ ആറു മാസത്തെ കാലാവധിയില്‍ ഏപ്രില്‍ 1998 ല്‍ ഉണ്ടാക്കിയ MOU വീണ്ടും വീണ്ടും ആവശ്യപ്പെട്ടിട്ടും 2001 ല്‍ ആ ധാരണാപത്രത്തെ ഒരു നിയമാധിഷ്ടിത കരാറാക്കി മാറ്റാതെ കാലഹരണപ്പെടുത്തിയെന്നാണ് SNC - Lavalin ആരോപിച്ചിരിക്കുന്നത്. എന്നാല്‍ അവര്‍ അംഗീകാരത്തിനയച്ചുകൊടുത്ത കരാര്‍ അതുവരെ പുതുക്കികൊണ്ടിരുന്ന MOU വില്‍ വെള്ളം ചേര്‍ത്ത് ഉണ്ടാക്കിയതാണെന്നു പറയാതെ ബോള്‍ നമ്മുടെ കോര്‍ട്ടിലാക്കിതീര്‍ത്തിരിക്കയാണ്. ലാവലിന്‍ ഈ കള്ളക്കളി നടത്തിയത് എല്‍.ഡി.എഫ് അറിഞ്ഞ്കൊണ്ടായിരുന്നെങ്കില്‍ മന്ത്രി ശര്‍മ്മ എതിര്‍ക്കില്ലായിരുന്നല്ലോ.“

അങ്കിളേ, ഇതില്‍ ഉണ്ടായ കണ്‍ഫ്യൂഷനില്‍ വ്യക്തത വരുത്തിയതിനു നന്ദി. അപ്പോള്‍ പിണറായി പുതുക്കിക്കൊണ്ടിരുന്നു എന്നു പറയുന്നതും ശര്‍മ്മയ്ക്ക് പുതുക്കാന്‍ കിട്ടിയതുമായ ധാരണാപത്രങ്ങള്‍ ക്ലീന്‍ ആയിരുന്നു, അതിന്‍ പ്രകാരം പണവും വന്നിരുന്നു, കാന്‍സര്‍ സെന്ററിന്റെ പണിയും നടന്നു, 2001 മാര്‍ച്ച് ആയപ്പോഴേയ്ക്കും കാന്‍സര്‍ സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കാനും തുടങ്ങി എന്ന് അനുമാനിക്കാമെന്നു തോന്നുന്നു. ഒടുവില്‍ ശര്‍മ്മയ്ക്ക് ലാവലിനില്‍ നിന്നും ഈ ധാരണാപത്രം കരാറാക്കിക്കൊണ്ട് വന്ന കരടിലാണ് ശര്‍മ്മ ആരോപിക്കുന്ന "പണം സ്വരൂപിച്ചു തരാം" എന്നതു "shall make all efforts" എന്ന ഭാഷയിലേക്ക് മാറിയത് എന്നാണ് മനസിലായത്.

ശര്‍മ്മയും ക്വറിയൊക്കെ ഇട്ട് നോട്ടെഴുതി വിട്ടെങ്കിലും ധാരണാ പത്രം പുതുക്കുകയും ലാവലിന്റെ പണം വരുകയും ചെയ്തിട്ടുണ്ട്. 2001ല്‍ കടവൂര്‍ ശിവദാസന്റെ കാലത്തും പ്രസ്തുത ഡ്രാഫ്റ്റിലെ ഭാഷാവൈരുദ്ധ്യം മൂലം ധാരണ കരാറാക്കിയില്ലെങ്കിലും എം.ഓ.യു പുതുക്കിയിട്ടുണ്ട് എന്ന് അന്നത്തെ ഊര്‍ജ്ജ സെക്രട്ടറി എന്‍.വി.മാധവന്‍ അയച്ച കത്തിനെ ഉദ്ധരിച്ച് കടവൂര്‍ തന്നെ സമ്മതിച്ചു. ധാരണാ പത്രം ലാപ്സായി പോയ ശേഷമാണ് ലാവലിന്‍ ആ ലാപ്സായ കരാറ് പ്രകാരമുള്ള തുകതരാനാവില്ലെന്നും അപ്രീസിയേഷന്‍ ലെറ്റര്‍ വേണമെന്നും ആവശ്യപ്പെടുന്നത്. കടവൂരിന്റെ കാലത്തു തന്നെ പിന്നത്തെ ഊര്‍ജ്ജ സെക്രട്ടറി ലിസി ജേക്കബ് ആ അപ്രൈസല്‍ ലെറ്ററ് അയച്ചുകൊടുത്തു. ഈ കത്തില്‍ ലാവലിനെ അവരുടെ ധനസഹായത്തില്‍ നിര്‍മ്മിച്ച ബ്ലഡ് ബാങ്കിന്റെ ഉത്ഘാടനത്തിനു ക്ഷണിക്കുകയും കേരള ജനതയുടെ നന്ദി ‍അറിയിക്കുകയും ചെയ്തു. കഥ അതു വരെ സുവ്യക്തം...ശേഷം വെള്ളിത്തിരയില്‍ !

ഇതില്‍ പിന്നെ പിണറായി എങ്ങനെയാണ് ക്രിമിനല്‍ കോണ്‍സ്പിരസി നടത്തിയത് എന്നു സി.ബി.ഐ കുറ്റപത്രം ആരോപിക്കുന്നത് എന്ന് ദഹിക്കുന്നില്ല.

Anonymous said...

ഇരുമുന്നണികളും ലാവലിനെ സഹായിച്ചു


തൊടുപുഴ: മലബാറില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ ഇരുമുന്നണികളും ലാവലിനെ സഹായിച്ചു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണ കരാറിനു പ്രതിഫലമായി കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ പണം നല്‍കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് യു.ഡി.എഫ് സര്‍ക്കാറായിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഇടത് സര്‍ക്കാറിന്റെ കാലത്ത് ധാരണാപത്രം (എം.ഒ.യു) ഒപ്പുവെച്ചെങ്കിലും വ്യവസ്ഥകള്‍ കരാറാക്കുന്നതില്‍ ആദ്യം വീഴ്ചവരുത്തിയത് മന്ത്രി എസ്. ശര്‍മയാണെന്നും യു.ഡി.എഫ് സര്‍ക്കാര്‍ ലാവലിനെ സഹായിക്കുന്ന രീതിയില്‍ ഇതേ നിലപാട് ആവര്‍ത്തിക്കുകയായിരുന്നെന്നും രേഖകള്‍ പറയുന്നു. ലാവലിന്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടും ജലവൈദ്യുതി പദ്ധതികളുടെ നിര്‍മാണത്തിന് പ്രതിഫലമായി നല്‍കേണ്ട തുകയും പലിശയും ഒരു വിയോജിപ്പുമില്ലാതെ തിരിച്ചടക്കുകയായിരുന്നു. കനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ നിയമം അനുസരിച്ച് ലാവലിന്റെ പിന്മാറ്റത്തെ അവിടെ ചോദ്യം ചെയ്യാനും ഒരു സര്‍ക്കാറും തയാറായില്ല.

ആന്റണി സര്‍ക്കാറിന്റെ കാലത്ത് 2002 ജനുവരി 11ന് ചേര്‍ന്ന ജലസേചനവും വൈദ്യുതിയും സംബന്ധിച്ച നിയമസഭാ സമിതി റിപ്പോര്‍ട്ട് ലാവലിന്‍ കരാറില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് സര്‍ക്കാറുകളുടെ പങ്ക് പുറത്തുകൊണ്ടുവരുന്നതാണ്. ലാവലിന്‍ ഇതുവരെ തുകയൊന്നും തന്നിട്ടില്ലെന്നും അവരുടെ കണ്‍സള്‍ട്ടന്‍സിയായ ടെക്നിക്കാലിയ വഴിയാണ് പണം ചെലവഴിച്ചതെന്നും മലബാര്‍ കാന്‍സര്‍ സെന്ററിന്റെ മാനേജിംഗ് ഡയറക്ടര്‍ സമിതിയെ അറിയിച്ചിരുന്നു. 11.75 കോടി രൂപ കാന്‍സര്‍ സെന്ററിന് വേണ്ടി അവര്‍ ചെലവഴിച്ചു. 67 ലക്ഷം രൂപ ബ്ലഡ് ബാങ്കിന് ലഭ്യമാക്കിയതായും എം.ഡി പറയുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ ലാവലിനുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിടുന്ന സമയത്തുതന്നെ കാന്‍സര്‍ സെന്ററിന് പണം നല്‍കാമെന്ന വ്യവസ്ഥയും രൂപപ്പെടുത്തിയിരുന്നുവെന്നാണ് സമിതി രേഖകള്‍ വ്യക്തമാക്കുന്നത്.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ '98 ഏപ്രില്‍ 25നാണ് മലബാര്‍ കാന്‍സര്‍ സെന്ററിനു വേണ്ടി ലാവലിനും സംസ്ഥാന സര്‍ക്കാറും ധാരണാപത്രം ഒപ്പിട്ടത്. 180 ദിവസമായിരുന്നു ധാരണാപത്രത്തിന്റെ കാലാവധി. പദ്ധതി നടത്തിപ്പിനു വേണ്ട പണം കണ്ടെത്തുക, നടപടികള്‍ രൂപകല്‍പന ചെയ്യുക, പദ്ധതി രൂപവത്കരിക്കുക, പ്രാദേശിക എഞ്ചിനീയര്‍മാര്‍ക്ക് ഉപദേശം നല്‍കുക എന്നിവയായിരുന്നു ലാവലിന്റെ ചുമതലകള്‍.

പിണറായിക്കു ശേഷം എസ്. ശര്‍മ മന്ത്രിയായപ്പോഴാണ് ധാരണാപത്രം പുതുക്കുന്നത് ആദ്യമായി തടസ്സപ്പെട്ടത്. ധാരണാപത്രം കരാര്‍ ആക്കാനും ഈ സമയത്ത് ശ്രമം നടന്നു. ഇതിന്റെ ഭാഗമായി ലാവലിന്‍ വൈദ്യുതി വകുപ്പിന് കരട് കരാര്‍ നല്‍കി. പണം സമാഹരിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് ലാവലിന്‍ സമ്മതിച്ചതായേ കരടു കരാറില്‍ കാണുന്നുള്ളൂവെന്നും ഇതു പദ്ധതി നടത്തിപ്പിനു വേണ്ട മുഴുവന്‍ സാമ്പത്തിക സഹായവും നല്‍കുമെന്ന ധാരണാപത്ര വ്യവസ്ഥയില്‍നിന്നുള്ള മാറ്റമാണെന്നും ശര്‍മ നോട്ട് എഴുതിയതോടെയാണ് കരാര്‍ നീക്കം മുടങ്ങിയത്. മുഴുവന്‍ പണവും ലാവലിന്‍ ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തിയേ കരാറുണ്ടാക്കാവൂ എന്നും ശര്‍മ നിര്‍ദേശിച്ചു. 2001 ഏപ്രില്‍ 24നാണ് ശര്‍മ ഈ കുറിപ്പെഴുതിയത്. '98ല്‍ വൈദ്യുതി മന്ത്രിയായ ശര്‍മ അതുവരെ അനങ്ങാതിരുന്നശേഷം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ലാവലിന്‍ പന്ത് വീണ്ടും യു.ഡി.എഫിന്റെ കളത്തിലേക്ക് തട്ടിവിടുകയായിരുന്നു.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്കു വാങ്ങിയ 54.4 ദശലക്ഷം കനേഡിയന്‍ ഡോളറിന്റെ തിരിച്ചടവ് 2001 ഒക്ടോബര്‍ 15ന് ആരംഭിക്കാനിരിക്കെയാണ് ലാവലിന്‍ നല്‍കേണ്ട പണത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്താതിരുന്നത്. 2001 മെയില്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഒക്ടോബര്‍ മുതല്‍ വായ്പ തിരിച്ചടച്ചു തുടങ്ങി.
കാന്‍സര്‍ സെന്ററിന് നല്‍കേണ്ട പണം എം.ഒ.യു അനുസരിച്ച് 2000 ത്തില്‍തന്നെ പൂര്‍ണമായി ലഭിക്കേണ്ടതായിരുന്നു. ഈ പണം ഈടാക്കുന്നതിനു നടപടി സ്വീകരിക്കാന്‍ ഇരു മുന്നണി ഭരണത്തിനും കഴിഞ്ഞില്ല. കാന്‍സര്‍ സെന്ററിനുനല്‍കേണ്ട 103 കോടിയില്‍ 11.75 കോടി മാത്രമാണ് ലാവലിന്‍ നല്‍കിയത്. 2002 ഡിസംബര്‍ രണ്ടിന് മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് ലാവലിന്‍ ഇതുസംബന്ധിച്ച് കത്ത് നല്‍കിയെങ്കിലും അദ്ദേഹം നടപടികളുമായി മുന്നോട്ടുപോയില്ലെന്നും രേഖകള്‍ തെളിയിക്കുന്നു.

പി.കെ. പ്രകാശ്
(മാധ്യമം വാര്‍ത്ത Saturday, February 21, 2009)

abhilash attelil said...

ഇതുവരെ നടന്ന ചര്‍ച്ചകള്‍ ഇങ്ങനെ ഒന്നു ആറ്റികുറുക്കി എടുക്കാം എന്ന് തോന്നുന്നു.

1.യു ഡി യെഫിന്റെ കാലത്ത് നടന്ന പഠന റിപ്പോര്‍ട്ട് പ്രകാരമാണ് നവീകരണം നടത്താന്‍ കാര്‍ത്തികേയന്‍ തീരുമാനിച്ചത്.

2.അതിന് വേണ്ടിയുള്ള സാമ്പത്തിക സഹായം കാനഡയില്‍ നിന്നു ഉറപ്പക്കിയതും കണ്സല്ട്ടന്സി കരാര്‍ ഒപ്പിട്ടതും കാര്‍ത്തികേയന്‍.

3.ബാലാനന്ദന്‍ കമ്മറ്റി പള്ളിവാസല്‍ ചെന്കുളം പദ്ധതികളെ കുറിച്ചു മാത്രം പഠിക്കാനുള്ള കമ്മറ്റി ആയിരുന്നില്ല

4.നൂറു കോടി രൂപയക്ക് നടത്താം എന്ന് പറഞ്ഞത് യു ഡി എഫ് റിപ്പോര്‍ട്ടിലെ നവീകരനമല്ല താല്‍കാലികമായി നടത്താന്‍ പറ്റുന്ന അറ്റകുറ്റപണികള്‍

5.യു ഡി എഫ് പഠന റിപ്പോര്‍ട്ട് തെറ്റായിരുന്നു എന്ന മുന്നറിയപ്പ് അവഗണിച്ച് പിണറായി മുന്നോട്ടുപോയി അന്തിമ കരാര്‍ ഒപ്പിട്ടു

6.അതിന് കാരണമായി പിണറായി പറഞ്ഞതു ക്യാന്‍സര്‍ സെന്ററിനു തരമാന്നു പറഞ്ഞ ധനസഹായം

7.അതിന് വേണ്ടി ഒരു എം ഓ യു ഒപ്പിടുകയും ക്യാന്‍സര്‍ സെന്ററിനു വേണ്ടി സ്ഥലം ഏറ്റെടുത്ത് പണി തുടങുകയും ചെയ്തു.

8.ആറു മാസത്തിനു ശേഷം പിണറായി മാറിയപ്പോള്‍ മന്ത്രി ആയ ശര്‍മ എം ഓ യു കരാര്‍ ആക്കാന്‍ ശ്രെമിക്കുന്നു.

9.ലാവലിന്റെ നിലപാട് മൂലം അതില് പരാജയപെട്ടു എങ്കിലും എം ഓ യു പുതുക്കി പോകുന്നു

10.പിന്നീട് വന്ന കടവൂര്‍ ഒരു പ്രാവശ്യം എം ഓ യു പുതുക്കുന്നു.
അതെ സമയത്തു കിട്ടിയ പണം കൊണ്ടു ക്യാന്‍സര്‍ സെന്ററില് ബ്ലഡ്‌ ബാങ്ക് തുടങുകയും ചെയ്യുന്നു

11.എന്നാല്‍ പിന്നീട് അജ്ഞാതമായ ഏതോ കാരണത്താല്‍ എം ഓ യു കടവൂര്‍ പുതുക്കുന്നില്ല.
അതോടു കൂടി ധന സഹായം നിര്‍ത്തുകയും ചെയ്യുന്നു.

12.പഞ്ചായത്ത്‌ ഇലക്ഷന് തൊട്ടു മുമ്പു വിജിലന്‍സ് അന്യോഷണം പ്രഖ്യാപിക്കുന്നു

13.പിണറായി പ്രെതിയല്ല എന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് വരുന്നു

14.നിയമസഭ ഇലക്ഷന്‍ പ്രഖ്യാപിച്ച അന്ന് തന്നെ സര്‍ക്കാര്‍ സി ബി ഐ അന്യോഷണം പ്രഖ്യാപിക്കുന്നു

15അഞ്ചു വര്‍ഷം ഭരിച്ചിട്ടും അന്യോഷിക്കാതെ ഇലക്ഷന്‍ അടുത്തപ്പോള്‍ അന്യോക്ഷണം പ്രഖ്യാപിച്ചത് രാഷ്ട്രീയ പ്രേരിതമാണ് എന്ന് പി ബി പ്രസ്താവിക്കുന്നു

16.നിയമസഭയില്‍ വിശദമായ ചര്‍ച്ച
ലാവലിനില്‍ നിന്നു ക്യാന്‍സര്‍ സെന്ററിനു വേണ്ടി ലഭിച്ച പണം വെട്ടിക്കാന്‍ വേണ്ടി ടെക്നിക്യലിയ എന്ന വ്യാജ സ്ഥാപനം ഉണ്ടാക്കി കോടി രൂപ പിണറായി അടിച്ചുമാറ്റി എന്നും ആ പണം കൊണ്ടു സിംഗപ്പൂരില്‍ കമല ഇന്ടസ്ടരീസ് എന്ന സ്ഥാപനം തുടങ്ങി എന്നും യു ഡി എഫ് ആരോപിക്കുന്നു.

17സി ബി ഐ അന്യോഷണം പൂര്‍ത്തിയാക്കി ലോകസഭ എലഖ്ഷന്‍ സമയത്തു റിപ്പോര്‍ട്ട് കൊടുക്കുന്നു.

18.കരാറില്‍ സാമ്പത്തിക നഷ്ടം വന്നു എന്നരോപിച്ചുകൊണ്ട് പിണറായിയെ ഒമ്പതാം പ്രതി ആക്കി കൊണ്ടു സി ബി ഐ റിപ്പോര്‍ട്ട് കൊടുക്കുന്നു

19.പല പ്രാവശ്യം സിംഗപ്പോരില്‍ പോയി അന്യോക്ഷിച്ചിട്ടും കമല്‍ ഇന്ടസ്ടര്രീസ് എന്ന സ്ഥാപനം കണ്ടെത്താന്‍ കഴിഞ്ഞില്ല.

20.ടെക്നിക്യാലിയ എന്ന സ്ഥാപനം കേരളത്തില്‍ പല പണികളും ഏറ്റെടുത്ത് നടത്തിയ ഒരു സ്ഥാപനം ആണ് എന്നും ആദ്യമായി പണി ഏല്‍പ്പിച്ചത് എം വി രാഘവന്‍ മന്ത്രി ആയിരുന്നപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജിന്റെ പണി ആയിരുന്നു എന്നും വാര്‍ത്തകള്‍ വരുന്നു.
21.ഒരു പ്രാവശ്യം പുതുക്കി പണം പറ്റി ക്യാന്‍സര്‍ സെന്ററില്‍ പണി നടത്തുകയും ചെയ്തതിനു ശേഷവും എം ഓ യു വീണ്ടും പുതുക്കി മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ പണം ലഭ്യമാക്കും എന്ന മുഖ്യ മന്ത്രി ആയിരുന്ന ആന്റണിയുടെ വാക്കുകള്‍ അവഗണിച്ച് ആ എം ഓ യു കടവൂര്‍ പുതുക്കത്തത്തിനു കാരണം എന്താണ് എന്ന് പിണറായി ചോദിക്കുന്നു.

22.അതിന് ഇതുവരെ കടവൂരിനു മറുപടി ഇല്ല.

Anonymous said...

എസ്‌.എന്‍.സി ലാവലിന്‍ ഇടപാടില്‍ സി.ബി.ഐ പ്രതിയാക്കിയ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ കൂടുതല്‍ തെളിവുകളുമായി ജനശക്തി വാരിക രംഗത്തെത്തി. പിണറായി വിജയന്‍ അഴിമതി നടത്തിയതിന്‌ തെളിവില്ലെന്ന പ്രകാശ്‌ കാരാട്ടിന്റെ നിലപാടിനുള്ള മറുപടിയായി 'ഇതാ പ്രകാശ്‌ തെളിവുകള്‍' എന്ന തലക്കെട്ടുമായാണ്‌ വാരികയുടെ പുതിയ ലക്കം വിപണിയിലെത്തിയിട്ടുള്ളത്‌.

ലാവലനുമായി കരാര്‍ ഒപ്പിടാന്‍ തങ്ങള്‍ക്ക്‌ മേല്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി കേസിലെ മറ്റ്‌ പ്രതികള്‍ സി.ബി.ഐക്ക്‌ മൊഴി നല്‍കിയ ഭാഗവും ലേഖനത്തില്‍ ചേര്‍ത്തിട്ടുണ്ട്‌.

ലാവലിന്‍ കമ്പനിയുടെ വൈസ്‌ പ്രസിഡന്റ്‌ പിണറായി വിജയനൊടൊപ്പം കേരളത്തിലെത്തുമ്പോള്‍ പ്രാതല്‍ കഴിച്ചകാര്യവും അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്നും മറ്റ്‌ പ്രതികള്‍ സി.ബി.ഐയോട്‌ സമ്മതിച്ചിട്ടുണ്ട്‌.

ഇതിന്‌ പുറമേ പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണ ജോലികള്‍ ഏല്‍പ്പിക്കണമെന്ന്‌ ആസൂത്രണ ബോര്‍ഡ്‌ സ്‌റ്റിയറിങ്‌ കമ്മിറ്റി നല്‍കിയ നിര്‍ദേശവും പിണറായി തള്ളിയെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴത്തെ ധനകാര്യമന്ത്രി തോമസ്‌ ഐസക്‌ കൂടി അംഗമായ ആസൂത്രണ ബോര്‍ഡാണ്‌ ഈ ശിപാര്‍ശ നല്‍കിയത്‌.

kaalidaasan said...

''ഒരു പ്രാവശ്യം പുതുക്കി പണം പറ്റി ക്യാന്‍സര്‍ സെന്ററില്‍ പണി നടത്തുകയും ചെയ്തതിനു ശേഷവും എം ഓ യു വീണ്ടും പുതുക്കി മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ പണം ലഭ്യമാക്കും എന്ന മുഖ്യ മന്ത്രി ആയിരുന്ന ആന്റണിയുടെ വാക്കുകള്‍ അവഗണിച്ച് ആ എം ഓ യു കടവൂര്‍ പുതുക്കത്തത്തിനു കാരണം എന്താണ്?''

കാളിദാസനോ അങ്കിലോ എങ്കിലും ഒരു ഉത്തരം പറയാമോ ?


ഇതിന്റെ ഉത്തരമായ പോയിന്റുകള്‍ പല പ്രാവശ്യം ഞാന്‍ എഴുതിയിട്ടുണ്ട്. അതു കാണാതെ വീണ്ടും വീണ്ടും ചോദിക്കുന്നതുകൊണ്ടാണ്, അത് ശ്രദ്ധിക്കാത്തത്. കലികാലം എടുത്തു ചോദിച്ചതു കൊണ്ട് വീണ്ടും എഴുതാം .

അതിനവര്‍ക്ക് പല ലക്ഷ്യങ്ങളും ഉണ്ടാകണം . രഷ്ട്രീയമായിരിക്കും ഒരു ലക്ഷ്യം . ധാരണാ പത്രം എന്നു പറയുന്നത് നിയമപരമായി നിലനില്‍ക്കുന്ന ഒരു രേഖയല്ല. മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട ധാരണാ പത്രം പുതുക്കുക എന്നത് അവര്‍ ഒരു ബാധ്യതയായി എടുത്തില്ല.

ഖജനാവില്‍ നിന്നു പണമെടുത്ത് ഒരു പദ്ധതി നടപ്പാക്കിയാല്‍, അത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവരുടെ പോക്കറ്റില്‍ നിന്നും പണമെടുത്ത് നടപ്പാക്കിയമട്ടില്‍ തന്നെ ചിത്രീകരിക്കാറുണ്ട്. ഈ ആശുപത്രി പൂര്‍ത്തിയായിരുന്നെകില്‍ അത് തീര്‍ച്ചയായും സി പി എമ്മിന്റെ നേട്ടമയിട്ടുതന്നെയായിര്ക്കും ചിത്രീകരിക്കപ്പെടുക. ഒരു പക്ഷെ അത് ഒരു തെരഞ്ഞെടുപ്പു വിഷയം പോലും ആക്കിയിരുന്നേനെ. സി പി എമ്മിനു ക്രെഡിറ്റ് അവകാശപ്പെടാവുന്ന ഒരു കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യം അവര്‍ കാണിച്ചില്ലായിരിക്കും .


കൂടാതെ ഇതില്‍ വേറൊരു നിയമ പ്രശ്നവും ഉണ്ട്. വൈദ്യുതി കരാറിന്റെ ഭാഗമായി ആശുപത്രിക്ക് ധനസഹായം മേടിക്കുന്നത് , വൈദ്യുതി നിയമത്തിനെതരാണ്. ഇത് ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണമെന്നാണ്, പിണറായി പറഞ്ഞതും . ഇങ്ങനെ ഒരു കരാറൊപ്പിട്ടാല്‍ അതു നിയമ ലംഘനവും ആകാം . ഈ നിയമ ലംഘന മായിരിക്കാം, പിണറായിയെ ഒരു കരറുണ്ടാക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്. പിണറായി ഒഴിവാക്കിയ ഒരു വയ്യാവേലി വലിച്ചു തലയില്‍ കേറ്റേണ്ട എന്ന് കടവൂര്‍ തീരുമാനിച്ചിരിക്കാം.

പിണറായി കടവൂരാണുത്തരവാദി എന്നു പറഞ്ഞതുകൊണ്ടാണ്, അഭിലാഷ് ഈ ചോദ്യം ചോദിക്കുന്നത്. അഭിലാഷൊക്കെ ചോദിക്കേണ്ട വേറെ ചില ചോദ്യങ്ങളുണ്ട്.

ഈ കരാറിന്റെ ഏറ്റവും വലിയ സവിശേഷത ക്യാന്‍സര്‍ സെന്ററിനു കിട്ടുന്ന ധനസഹായമാണ്. അതാണിപ്പോഴും ജയരാജനുള്‍പ്പടെയുള്ളവര്‍ കൊട്ടിഘോഷിക്കുന്നതും . ഇതില്ലെങ്കില്‍, ലാവലിനെ കരാറേല്‍പിച്ചതിനു വേറേ മേന്മയൊന്നും ഇല്ല. ക്യാന്‍സര്‍ സെന്ററിനെ പിണറായിയുടെ മാനസപുത്രന്‍ എന്നു പോലും വിളിക്കാം .

ഇത്ര പ്രധാനപ്പെട്ട ഒരു സംഗതി കിട്ടാനായി ഒരു കരാറില്‍ എന്തു കൊണ്ട് പിണറായി ഒപ്പിട്ടില്ല?

വെറും ധാരണാപത്രത്തില്‍ മാത്രം അതൊതുക്കാനെന്തെങ്കിലും കാരണമുണ്ടോ?

മൂന്നു വര്‍ഷം അധികാരത്തിലിരുന്ന സ്വന്തം പാര്‍ട്ടി സര്‍ക്കാരിനേക്കൊണ്ട് ഒരു കരാര്‍ ഒപ്പിടീക്കാനായി പിണറായി ഒന്നും ചെയ്യാത്തത് എന്തുകൊണ്ടായിരുന്നു?

പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്കൊരു ഉത്തരവാദിത്തവും അദ്ദേഹത്തിനില്ലായിരുന്നോ?

ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കിട്ടിയിട്ടു മതിയില്ലേ , ആന്റണിയും കടവൂരും എന്തു ചെയ്തു, എന്തു ചെയ്തില്ല എന്നൊക്കെ ചോദിക്കുന്നത്? അഭിലാഷൊക്കെ ആദ്യം ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കുക. അപ്പോള്‍ പലതും വ്യക്തമാവും ?

ആദ്യം തന്നെ ലാവലിന്‍ ഈ പണം തരേണ്ടെന്നു തീരുമാനിച്ചിരുന്നു. അല്ലെങ്കില്‍ ലാവലിനോട് മേടിക്കേണ്ട എന്നാരോ തീരുമാനിച്ചു. ഏതായായലും ഈ കരാറിനിറങ്ങി ത്തിരിച്ചവരും നാലു വര്‍ഷത്തോളം ഇതു കൊണ്ടു നടന്നവരുമാണതിനുത്തരവാദികള്‍ .

കടവൂരിന്റെ കാലത്തും പണം വന്നിരുന്ന് എന്നത് ശരി. അത് വേണ്ടെന്നു കടവൂര്‍ വച്ചില്ല. ആരുടേയോ കൈകളില്‍ കൂടി പണം വരുന്നു. അരോ ചെലവാക്കുന്നു. അതിന്റെ കണക്കുകള്‍ നോക്കണമെന്ന്, ഊര്‍ജ്ജ വകുപ്പിനോടൊ, ആരോഗ്യ വകുപ്പിനോടോ, ആരും പറഞ്ഞിട്ടില്ല. അതു കോണ്ട് കടവൂര്‍ അത് നോക്കിയില്ല. ലാവലിന്‍ ചില നക്കാപ്പിച്ചകളൊക്കെ നല്‍കിയിരുന്നു. ഒരു കരാറില്ലാത്തതു കൊണ്ട് അവര്‍ക്ക് ബാധ്യതയും ഇല്ലായിരുന്നു. പണം കണിശമായും നല്‍കണം എന്ന ഒരു ധാരണാപത്രം പോലും ഇല്ലാത്തത് അവര്‍ക്ക് കൂടുതല്‍ അനുഗ്രഹമായി.



''ഒരു പ്രാവശ്യം പുതുക്കി പണം പറ്റി ക്യാന്‍സര്‍ സെന്ററില്‍ പണി നടത്തി" എന്നു പറഞ്ഞത് അജ്ഞതയില്‍ നിന്നാണ്‌. കേരള സര്‍ക്കാരിന്റെ ഒരു വകുപ്പും പണം പറ്റിയിട്ടില്ല. ടെക്ക്നിക്കാലിയ എന്ന സ്ഥപനം ലാവലിനില്‍ നിന്നും പണം പറ്റി, കുറച്ചു പണി നടത്തി. കേരള സര്‍ക്കാരിന്റെ ആരും അതിനെ എതിര്‍ത്തില്ല. ടെക്ക്നിക്കാലിയക്ക് പണം നല്‍കാന്‍ ആരു പറഞ്ഞു എന്നറിയില്ല. അത് ഏതായാലും കടവൂരല്ല. പിണറായി മന്ത്രിയായിരുന്ന കാലം മുതല്‍ അവര്‍ പണം കൈപ്പറ്റിയിട്ടുണ്ട്. അത് പിണറായി പറഞ്ഞിട്ടാണോ ലാവലിന്‍ പറഞ്ഞിട്ടാണോ എന്ന്, ഇന്നുമാര്‍ക്കും അറിയില്ല.

Anonymous said...
This comment has been removed by a blog administrator.
kaalidaasan said...

സൂരജേ,

താങ്കളുടേതല്ലാത്ത ഏതെങ്കിലും കമന്റുകള്‍ക്ക് ഞാന്‍ താങ്കളെ അഭിസംബോധന ചെയ്ത് എഴുതിയെങ്കില്‍, അതെന്റെ തെറ്റ്. ഞാന്‍ നിവ്യാജം ക്ഷമ ചോദിക്കുന്നു.

ഇത് ഞാന്‍ വിജയചന്ദ്രനെ കുറിച്ചു പറഞ്ഞ വല്ലതും ഉദ്ദേശിച്ചാണെങ്കില്‍

അതേ സൂരജ് , വിജയ ചന്ദ്രനേക്കുറിച്ച് പറഞ്ഞതിനാണു ഞാന്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

മാരീചന്‍ ബാലാനന്ദന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നതെല്ലാം യൂണിയന്‍ നേതാക്കള്‍ മാത്രമാമയിരുന്നു, അതില്‍ വിദഗ്ദ്ധര്‍ ആരുമില്ലായിരുന്നു എന്നൊരു വിമര്‍ശനം നടത്തി. അത് തെറ്റാണെന്നതിന്‌ ഒരു ലിങ്ക് കൊടുത്തതാണങ്കിള്‍ . അല്ലാതെ ഭെല്ലിനു ക്വട്ടേഷന്റെ കാര്യം ഉറപ്പിക്കാനായിട്ടല്ല അത് പരാമര്‍ശിച്ചത്. ആ പി ഡി എഫ് ഫയലില്‍ ബാലാനന്ദന്‍ കമ്മിറ്റിയിലെ ആളുകളുടെ യോഗ്യത പറയുന്നുണ്ട്. അതാണു ഞാന്‍ മനസിലാക്കിയത്. ഇനി അങ്കിളിനു വിശദീകരിക്കാം .

ആ ലിങ്കിലെ പ്രസക്തമായ ഒരു ഭാഗം ഇതാണ്.

Advice by Balanadan Committee:

The expert committee on power
development appointed by the Government under advice from the party State Committee, with Comrade E Balanandan as Chairman and several technical experts of international repute and representatives of trade
union executives and associations as members, had refused to endorse
the recommendations of the Canadian consultants and had suggested far more cost-effective approaches as alternatives after detailed field investigations and studies.

Anonymous said...

മൂന്നു പ്രധാന കാര്യങ്ങള്‍
1.
ലാവലിന്‍ ഇഷ്യൂ ഉള്ളി തോലുപൊളിക്കുന്ന പോലെയുള്ള ഒരു ഇടപാടാണെന്ന് വ്യക്തമായി. പൊളിച്ചു ചെല്ലുന്തോറും ഉള്ളില്‍ ഒന്നുമില്ല.
2.
അങ്കിള്‍ അത്ര നല്ല ഉദ്ദേശത്തോടെ ഇട്ട പോസ്റ്റല്ല. മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കിട്ട് പാരപണിയുക എന്ന ഉദ്ദേശം വ്യക്തമായി വരുന്നു.
3.
കാളിദാസന്‍ എന്ന ആള്‍ ഒരു മാര്‍ക്സിസ്റ്റു ശത്രു ആണ്. പാര്‍ട്ടിയെ തകര്‍ക്കാന്‍ ഉള്ള ശ്രമങ്ങളുടെ ഭാഗമായി അച്ചുമാമനെ സപ്പോര്‍ട്ട് ചെയ്യുന്നതായി വരുത്തുന്നു എന്നുമാത്രം.

കടയടച്ചു വീട്ടിപ്പോ അങ്കിളേ, വയസ്സാം കാലമാ.

kaalidaasan said...

മണ്ടത്തരം പറയാതെ കാളിദാസാ. ഈ പെന്‍ സ്റ്റോക്ക് പൈപ്പുകള്‍ വെള്ളമെത്തിക്കാനുള്ളതാണ്. പന്നിയാര്‍ ചെങ്കുള പദ്ധതിയിലെ പെന്‍സ്റ്റോക്കു പൈപ്പുകള്‍ സാധ്യതാ പഠനറിപ്പോര്‍ട്ടില്‍ അതിനേക്കുരിച്ച് പ്രത്യേകിച്ച് പരാമര്‍ശിക്കാനും മാത്രം തകരാറിലായി കിടക്കുകയൊന്നുമായിരുന്നില്ല.

കാളിദാസന്‍ പറഞ്ഞതു മണ്ടത്തരമല്ല.

ഒരു പദ്ധതി നടപ്പാക്കുമ്പോഴുള്ള സാധ്യതാ പഠനം എന്താണെന്നു താങ്കള്‍ക്കറിയാത്തതു കൊണ്ടാണിതു പറയുന്നത്. യന്ത്രങ്ങള്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ അതുകൊണ്ടുണ്ടാകുന്ന നേട്ടമാണ്‌ പഠിക്കുന്നത്. നേട്ടം പഠിക്കണമെങ്കില്‍ കോട്ടത്തിന്റെ കാരണങ്ങള്‍ പഠിക്കണം . യന്ത്രങ്ങള്‍ മാറ്റിവച്ചാല്‍ ഉത്പാദനം കൂടുമെന്നായിരുന്നു ആറിപ്പോര്‍ട്ട്. പക്ഷെ മാറ്റി വച്ചിട്ടും കൂടിയില്ല. അതു തെളിയിക്കുന്നത് , ആ സാധ്യതാ പഠനം അപര്യാപ്തമായിരുന്നു എന്നാണ്‌. പുതിയ യന്ത്രങ്ങള്‍ വച്ചിട്ടും ഉത്പാദനം കൂടിയില്ലെങ്കില്‍ , ഉത്പാദനക്കുറവിനു പഴയ യന്ത്രത്തിന്റെ അപര്യാപ്തതയാല്ലായിരുന്നു കാരണമെന്നു, താങ്കള്‍ ക്കൊഴികെ മറ്റെല്ലാവര്‍ക്കും മനസിലായി. നിലവിലുള്ള പെന്‍ സ്റ്റോക്ക് പൈപ്പിലൂടെ വരുന്ന വെള്ളമുപയോഗിച്ച് പണ്ടു ഉത്പാദിപ്പ്പിച്ചിരുന്ന വൈദ്യുതി ഇപ്പോഴും ഉത്പാദിപ്പിക്കുന്നു. പെന്‍ സ്റ്റോക്ക് പൈപ്പിലെ തകരാറുകള്‍ പരിഹരിച്ചാല്‍ ഉത്പാദനം കൂടുമെന്ന് ലാവലിനും പറയുന്നു. അതില്‍ നിനും ഞാന്‍ മനസിലാക്കിയത്, പെന്‍ സ്റ്റോക്ക് പൈപ്പിലെ തകരാര്‍ മാത്രം പരിഹരിച്ചിരുന്നെങ്കില്‍ ഉത്പാദനം കൂടുമെന്നാണ്‌. യന്ത്രം മാറ്റി വച്ചതു കൊണ്ട് ഒരു ഗുണവും കിട്ടിയില്ല എന്നതിനെ വ്യാഖ്യാനിക്കാം .

Anonymous said...

ഒരു പദ്ധതി നടപ്പാക്കുമ്പോഴുള്ള സാധ്യതാ പഠനം എന്താണെന്നു താങ്കള്‍ക്കറിയാത്തതു കൊണ്ടാണിതു പറയുന്നത്.

പിന്നേ, എവനല്ലേ സാധ്യതാ പഠനറിപ്പോര്‍ട്ടിന്റെ ഉളളുകളളികളത്രയും അറിയുന്നത്.

യന്ത്രങ്ങള്‍ മാറ്റിവച്ചാല്‍ ഉത്പാദനം കൂടുമെന്നായിരുന്നു ആറിപ്പോര്‍ട്ട്.

നീ കണ്ടാടേ ആ റിപ്പോര്‍ട്ട്?

പുതിയ യന്ത്രങ്ങള്‍ വച്ചിട്ടും ഉത്പാദനം കൂടിയില്ലെങ്കില്‍ , ഉത്പാദനക്കുറവിനു പഴയ യന്ത്രത്തിന്റെ അപര്യാപ്തതയാല്ലായിരുന്നു കാരണമെന്നു, താങ്കള്‍ ക്കൊഴികെ മറ്റെല്ലാവര്‍ക്കും മനസിലായി.

എല്ലാവരുടെയും സാമാനം നിന്റെ വായിലാണോടേ കിടക്കുന്നത് ?

അതില്‍ നിനും ഞാന്‍ മനസിലാക്കിയത്, പെന്‍ സ്റ്റോക്ക് പൈപ്പിലെ തകരാര്‍ മാത്രം പരിഹരിച്ചിരുന്നെങ്കില്‍ ഉത്പാദനം കൂടുമെന്നാണ്‌. യന്ത്രം മാറ്റി വച്ചതു കൊണ്ട് ഒരു ഗുണവും കിട്ടിയില്ല എന്നതിനെ വ്യാഖ്യാനിക്കാം .

ഹൊ. ഒരു ജലവൈദ്യുത വിദഗ്ധന്‍. അടുത്ത സാധ്യതാ പഠനം നിന്നെ ഏല്‍പ്പിക്കാം.

kaalidaasan said...

പി.എസ്.പി പദ്ധതിയിലെ പെന്‍സ്റ്റോക്ക് പൈപ്പുകളുടെ ശേഷിയുയര്‍ത്തുന്നതിനുള്ള നവീകരണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്‍.

ഈ പണി മാത്രം ചെയ്താല്‍ മതിയായിരുന്നു ഉത്പാദനം കൂട്ടാന്‍ . യന്ത്രങ്ങള്‍ മാറ്റി വക്കേണ്ടിയിരുന്നില്ല.

നവീകരണം നടത്തണോയെന്ന് ആലോചിക്കുന്ന കാലത്തു സാധ്യതാപഠനം നടത്തിയ എഞ്ചിനിയര്‍ രാധാകൃഷ്ണപിള്ളയ്ക്ക് എന്താ മൂന്നാം കണ്ണുണ്ടോ,ഭാവിയില്‍ കൊണ്ടുവയ്ക്കാന്‍ പോകുന്ന യന്ത്ര സാമഗ്രികളുടെ ശേഷിയെപ്പറ്റി അന്നേ ഗണിച്ചെടുക്കാന്‍ ?

മൂന്നാം കണ്ണിന്റെ ആവശ്യമില്ല. സാധാരണയുള്ള രണ്ടു കണ്ണും, അതു കൊണ്ട് കാണുന്ന കാര്യങ്ങള്‍ മനസിലാക്കന്‍ അതിനു പിന്നില്‍ ഒരു യന്ത്രവും മതി.


യന്ത്രത്തിലേക്ക് ഒഴുകി വരുന്ന വെള്ളത്തിന്റെ അളവു കാണാതെ യന്ത്രത്തില്‍ നിന്നും പുറത്തേക്കൊഴുകാന്‍ പോകുന്ന കറണ്ടിന്റെ അളവു മാത്രം കണക്കാക്കിയതാണ്‌ കുഴപ്പമായത്.

താങ്കളുടെ പറമ്പില്‍ ഒരു കിണര്‍ കുഴിച്ചു എന്നിരിക്കട്ടെ. ഒരു പാര്‍ ട്ടിയോട് പറഞ്ഞു. അവര്‍ കുഴിച്ചു. വെള്ളവും കിട്ടി. അത് കേട്ട് താങ്കള്‍ അടുത്ത പട്ടണത്തിലെ കടയില്‍ ചെന്ന് മോട്ടോര്‍ നോക്കി. കടക്കാരന്‍ പലതും കാണിച്ചു. 1 എച് പി മുതല്‍, 100 എച് പി വരെയുള്ളവ. 100 എച് പി ആണെങ്കില്‍ കൂടുതല്‍ വെള്ളം അടിക്കാമെന്ന് കടക്കരന്‍ പറഞ്ഞു. അത് കേട്ട് അതിനു ഓര്‍ഡര്‍ കൊടുത്തു. അവര്‍ കൊണ്ടുവന്നു ഫിറ്റ് ചെയ്യാമെന്നും സമ്മതിച്ചു. കരാറും ഉറപ്പിച്ച് അഡ്വാന്‍സും കൊടുത്തു. പിറ്റേ ദിവസം ​മോട്ടോര്‍ ഫിറ്റ് ചെയ്ത്, വെള്ളം അടിച്ചു. 10 മിനിറ്റുകൊണ്ട് കിണര്‍ വറ്റി. കടക്കാരന്‍ പറഞ്ഞു കിണറ്റില്‍ വെള്ളം കുറവാണ്. ഞങ്ങള്‍ വച്ച മോടോറിനടിക്കാന്‍ മാത്രം വെള്ളമില്ല. കുറച്ചുകൂടേ വലിയ ഒരു കിണര്‍ കുഴിക്ക് . അപ്പോള്‍ പ്രതീക്ഷിക്കുന്ന പോലെ അടിക്കാന്‍ വേള്ളം കിട്ടും .

എവിടെയണ്, പാളിച്ച പറ്റിയതെന്നു മനസിലായോ? കിണറില്‍ എത്ര വെള്ളമുണ്ടെന്നാദ്യം മനസിലാക്കണമായിരുന്നു. അതിനനുസരിച്ച് മോട്ടര്‍ വാങ്ങണമായിരുന്നു. ശക്തി കൂടിയ മോട്ടോര്‍ വച്ചിട്ട് കര്യമില്ല. വെള്ളത്തിന്റെ ലഭ്യത മനസിലാക്കി അതിനനുസരിച്ചാണ്‌ മോട്ടോര്‍ വാങ്ങേണ്ടത്.

ഇതാണിപ്പോള്‍ ലാവലിനിലെ അവസ്ഥ.

Anonymous said...

മുകളിൽ തെറി പറഞ്ഞിരിക്കുന്ന കള്ള@#%^&&^%$#@അനോണീ

ഇന്നു രാവിലെ മുതൽ 5-6 കമന്റ് അങ്കിൾ തരുന്ന അനോണി സൌകര്യം ഉപയോഗിച്ച് ഞാനിട്ടിട്ടുണ്ട്...അങ്കിൾ എന്റെ കമന്റ് ഡിലീറ്റ് ചെയ്തതിൽ പ്രതിഷേധം അറിയിച്ചിട്ടുമുണ്ട്.


ഈ തെറി പറയൽ , അതാരെ രക്ഷിക്കാനായാലും, ഉത്തരം മുട്ടുമ്പോളുള്ള കൊഞ്ഞനം കുത്തലായിപ്പോയി എന്നു പറയാതെ വയ്യ. പ്രത്യേകിച്ചും പിണറായി കോഴ വാങ്ങി എന്ന് ആരോപിക്കുകയും വിശ്വസിക്കുകയും ചെയ്തു കൊണ്ട് ഇട്ട പോസ്റ്റ് അതിന്റെ ലക്ഷ്യം നേടിയില്ല എന്നു മാത്രമല്ല സൂരജും മാരീചനും ജിനേഷും അഭിലാഷും രാമചന്ദ്രനും ഫൽഗുനനും ജീവിയും ( പിന്നെ ഞാനും) മറ്റും ഉയർത്തിയ വാദങ്ങൾക്കു മുമ്പിൽ അടി പതറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇത്തരുണത്തിൽ ഈ പോസ്റ്റ് അതിന്റെ ലോജിക്കൽ കൺക്ലൂഷനിൽ എത്തരുതെന്ന് വാശിയുള്ള ഏതോ @$^^&&& മോനാണ് പിണറായിക്കുവേണ്ടി എന്ന വ്യാജേനെ കാളിദാസനേയും തദ്വാരാ വി എസി നേയും തെറി വിളിച്ചിരിക്കുന്നത് എന്നാരെങ്കിലും ശങ്കിച്ചാൽ കുറ്റം പറയാൻ ആവില്ല..അതേതെങ്കിലും പീറ സംഘിയുമാകാം.

എന്തായാലും ആ @#%^%$ മോന്റെ തെറി വിളിയെ ശക്തിയായി അപലപിക്കുന്നു.

ഇന്ന് ശനിയാഴ്ച ആയതിനാൽ ഇതവസാനത്തെ കമന്റ്

മീണ്ടും സന്ധിപ്പോം...........

Unknown said...

അങ്കിള്‍ ഇങ്ങനെ പറഞ്ഞു

ഞാനെഴുതിയ കമന്റില്‍ പറഞ്ഞ 100 കോടി എന്തെടിസ്ഥാനത്തിലാണെന്നാണ് മാരീചനരിയേണ്ടത് (കമന്റ് 30). മാരീചന്റെ പല കമന്റുകളില്‍ നിന്നും മനസ്സിലായത് മാരീചന്‍ വിശ്വസിക്കണമെങ്കില്‍ മാരീചന്‍ വിജാരിക്കുന്ന ആള്‍ തന്നെ പറഞ്ഞിരിക്കണമെന്നാണ്. അതു കൊണ്ട് ഞാന്‍ തരുന്ന തെളിവുകള്‍ താങ്കള്‍ അംഗീകരിക്കുമോ എന്തോ. എന്നാലും എനിക്ക് കിട്ടിയ തെളിവ് ഇവിടെ നിരത്തുന്നു.

ശ്രി.കെ.വിജയരാജന്‍ എന്നൊരാളിന്റെ ഓര്‍മ്മ കുറിപ്പുകള്‍ ദാ ഇവിടെയുണ്ട്. കഴിഞ്ഞ പോസ്റ്റില്‍ 5 മത്തെ കമന്റില്‍ ഇതിനെപറ്റി പറഞ്ഞിട്ടും ഉണ്ട്.

ഇതെനെപ്പറ്റി കാളിദാസന്‍ ഇങ്ങനെ പറഞ്ഞു

മാരീചന്‍ ബാലാനന്ദന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നതെല്ലാം യൂണിയന്‍ നേതാക്കള്‍ മാത്രമാമയിരുന്നു, അതില്‍ വിദഗ്ദ്ധര്‍ ആരുമില്ലായിരുന്നു എന്നൊരു വിമര്‍ശനം നടത്തി. അത് തെറ്റാണെന്നതിന്‌ ഒരു ലിങ്ക് കൊടുത്തതാണങ്കിള്‍ . അല്ലാതെ ഭെല്ലിനു ക്വട്ടേഷന്റെ കാര്യം ഉറപ്പിക്കാനായിട്ടല്ല അത് പരാമര്‍ശിച്ചത്.

പാവം അങ്കിള്‍.

kaalidaasan said...

ഒരു കാര്യം വ്യക്തമാകുന്നു, 2001 വരെ പുതുക്കി കൊണ്ടിരുന്നത് പിണറായി മന്ത്രി ഒപ്പ് വച്ച ‘സഹായം ഉറപ്പാക്കും’ എന്ന MOU ആയിരുന്നു.


ശര്‍മ്മ അങ്ങനെ പറഞ്ഞില്ലല്ലോ അങ്കിള്‍.


എം ഒയ് ഉവില്‍ നിന്നും വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ മുമ്പില്‍ വന്ന കരട് കരാര്‍ , അതുകൊണ്ട് അത് ഒപ്പിട്ടില്ല എന്നേ പറഞ്ഞുള്ളു.

എവിടെയാണു തെറ്റു പറ്റിയതെന്നറിയില്ല. ഫയലുകളെല്ലാം മറ്റു വകുപ്പില്‍ നിന്നാണു വന്നത് , അത് പരിശോധിക്കാതെ വ്യക്തമായി ഒന്നും പറയാന്‍ പറ്റില്ല, എന്നും പറഞ്ഞു.

ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ മാറ്റി എഴുതാനുള്ള ശ്രമം നടന്നിരുന്നു. എല്ലാ ഫയലുകളും പരിശോധിച്ചാലേ അതേക്കുറിച്ച് പറയാനാകൂ എന്ന് ശര്‍മ്മ പറയുന്നന്ത് ശരിയാണ്. എല്ലാ ഫയലുകളും പരിശോധിച്ച സി ബി ഐ ചിലതെല്ലാം കണ്ടെത്തി. അതിലെന്താണുള്ളതെന്ന് പരസ്യമാക്കുമ്പോള്‍ നമുക്കറിയാം .

Anonymous said...

പ്രിയപ്പെട്ട കാളിദാസാ

“എല്ലാ ഫയലുകളും പരിശോധിച്ചാലേ അതേക്കുറിച്ച് പറയാനാകൂ എന്ന് ശര്‍മ്മ പറയുന്നന്ത് ശരിയാണ്. എല്ലാ ഫയലുകളും പരിശോധിച്ച സി ബി ഐ ചിലതെല്ലാം കണ്ടെത്തി. അതിലെന്താണുള്ളതെന്ന് പരസ്യമാക്കുമ്പോള്‍ നമുക്കറിയാം .”

ആധികാരികമായി സി ബി ഐ കണ്ടെത്തി എന്നും തൊട്ടടുത്ത ലൈനിൽ അതിലെന്താണുള്ളതെന്ന് പരസ്യമാക്കുമ്പോള്‍ നമുക്കറിയാം എന്നും പറയുന്ന വിരോധാഭാസമേ , നിന്റെ പേരോ കാളിദാസൻ?

താങ്കൾ യഥാർത്ഥത്തിൽ ഉണ്ടയില്ലാത്ത വെടി ...ആ എട്ടു എം ഓ യൂ പോലെ .....പൊട്ടിക്കുകയാണോ? അതോ സ്വന്തം മാധ്യമ സിൻഡിക്കേറ്റിനു വാർത്തകൾ ഉൽ‌പ്പാദിച്ചു നൽകുകയാണോ ചെയ്യുന്നത്?

kaalidaasan said...

കാളിദാസന്‍ എന്ത് പറയുന്നു എന്ത് കേള്‍ക്കുന്നു എന്ന് അങ്ങേര്‍ക്ക് തന്നെ അറിയാതായിട്ടുണ്ട്.

കാളിദാസന്‍ എന്തു പറയുന്നു എന്ന് കാളിദാസനറിയാം . അതില്‍ മാറ്റമില്ല. സംശയമുണ്ടെങ്കില്‍ ഒന്നുകൂടേ പറയാം .

374 കോടി രൂപ ചെലവാക്കി നടന്ന നവീകരണം കൊണ്ട് കേരളത്തിനുയാതൊരു ഗുണവും ഉണ്ടായില്ല.

98 കോടി ക്യാന്‍സര്‍ സെന്ററിനു കിട്ടാനുള്ള ഒരു വ്യവസ്ഥയും പിണറായി വിജയന്‍ ചെയ്തില്ല.


12 കോടി ഒരു ഔദാര്യമെന്നോണം ലാവലിന്‍ തന്നു. ബാക്കി കിട്ടത്തതിനുത്തരവാദി പിണറയി തന്നെയാണ്.

ഒരു സ്വകാര്യ കമ്പനിയിലേക്ക് ആ പണം തിരിച്ചു വിട്ടത് പിണറായി തന്നെയയിരുന്നു.

കരാറിനേക്കുറിച്ച് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് ഒന്റാറിയോയിലെ കോടതിയില്‍ കേസുകൊടുത്തു പരിഹരിക്കണം . അത് രാജ്യ താല്‍പാര്യത്തിനെതിരാണ്.


വൈദ്യുത പദ്ധതിക്കുള്ള കരാറില്‍ ,ആശുപത്രിക്കുള്ള സഹായം ഉള്‍പ്പെടുത്തിയത് , ഇന്‍ദ്യന്‍ വൈദ്യുതി ആക്റ്റിനു എതിരാണ്.

ഇതെല്ലാം പിണറായി വിജയന്റെ പൂര്‍ണ്ണ അറിവോടെ നടന്നതാണ്. അതിനുത്തരം പിണറായി പറയേണ്ടി വരും .

Unknown said...

ജനശക്തി കമന്റില്‍ ഇങനെ കാണുന്നു.

....ഇതിന്‌ പുറമേ പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണ ജോലികള്‍ ഏല്‍പ്പിക്കണമെന്ന്‌ ആസൂത്രണ ബോര്‍ഡ്‌ സ്‌റ്റിയറിങ്‌ കമ്മിറ്റി നല്‍കിയ നിര്‍ദേശവും പിണറായി തള്ളിയെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴത്തെ ധനകാര്യമന്ത്രി തോമസ്‌ ഐസക്‌ കൂടി അംഗമായ ആസൂത്രണ ബോര്‍ഡാണ്‌ ഈ ശിപാര്‍ശ നല്‍കിയത്‌.

ഇത് വായിച്ചാല്‍ തോന്നുക ബെല്ലിനെ ഏല്‍പ്പിക്കാന്‍ ആ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നുവെന്നാണ്. മറ്റു ചില പത്രങ്ങളിലെ വാര്‍ത്തകള്‍ വായിച്ചാല്‍ തോന്നുക ബെല്‍ ഇത് 100 കോടി രൂപക്ക് ചെയ്യാം എന്നു പറഞ്ഞിരുന്നു എന്നുമാണ്.

എങ്കിലും മംഗളം ദിനപത്രത്തില്‍ ആ റിപ്പോര്‍ട്ട് കോട്ട് ചെയ്ത് നല്‍കിയിരിക്കുന്ന വാര്‍ത്ത ഇങ്ങനെ..

1997 ജനുവരിയില്‍ അച്ചടിച്ചു പുറത്തിറങ്ങിയ സ്‌റ്റിയറിംഗ്‌ കമ്മിറ്റിയുടെ ആറാം അധ്യായത്തിലാണ്‌ വൈദ്യുതോല്‍പ്പാദനത്തെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നത്‌. വൈദ്യുത നയമെന്തായിരിക്കണമെന്നു വ്യക്‌തമാക്കുന്ന 11-ാം അധ്യായം പറയുന്നത്‌ ഇപ്രകാരമാണ്‌:

പളളിവാസല്‍, ചെങ്കുളം, നേര്യമംഗലം, പെരിങ്ങല്‍കുത്ത്‌ തുടങ്ങിയ ജലവൈദ്യുതി പദ്ധതികള്‍ക്കു നവീകരണ-ആധുനീകരണ ശേഷി വര്‍ധിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കേണ്ട സമയമായിട്ടുണ്ട്‌. പഞ്ചാബിലെ ജോഗീന്ദര്‍ നഗര്‍, കര്‍ണാടകയിലെ ശരാവതി എന്നീ പദ്ധതികള്‍ ചെയ്‌ത ഭെല്ലിനു കേരളത്തില്‍ വൈദ്യുതി ബോര്‍ഡിനെ സഹായിക്കാനാകും. നിലവിലുളള 10 ശതമാനം ശേഷി കൂട്ടിച്ചേര്‍ക്കാന്‍ ഈ പ്രവൃത്തിക്കു കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇതിനായി 100 കോടി രൂപ വകയിരുത്തേണ്ടതാണ്‌.

http://mangalam.com/index.php?page=detail&nid=130818

ബെല്ലിനു സഹായിക്കാനാകും എന്നാണത്രെ റിപ്പോര്‍ട്ടില്‍. അത് ഒരു നിര്‍ദ്ദേശം മാത്രമല്ലേ? ആ ഫീല്‍ഡിലുള്ള കമ്പനിയുടെ സഹായം തേടുക എന്ന നിര്‍ദ്ദേശം വെയ്ക്കുക എന്നത് തികച്ചും സ്വാഭാവികം അല്ലേ? മറ്റൊന്ന് 100 കോടി ബജറ്റ് അലോക്കേഷന്‍ പോലെ മാറ്റിവെക്കണം എന്നല്ലേ? ബെല്‍ അങ്ങിനെ ഒരു ഓഫര്‍ നല്‍കിയതായി ഇതിലും പറയുന്നില്ല. മറ്റൊന്ന് 1997 ജനുവരിയില്‍ നല്‍കിയ റിപ്പോര്‍ട്ട് എന്നത്. 1996 ഫെബ്രുവരിയില്‍ തന്നെ കാര്‍ത്തികേയന്‍ പിന്‍ വാങ്ങാന്‍ ഒക്കാത്ത രീതിയില്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞിരുന്നു.(എം.ഒ.യു അല്ല)

കൈരളി അഭിമുഖത്തില്‍ ബാലാനന്ദന്‍ പറഞ്ഞതില്‍ നിന്ന്...

...പഴയ ഗവര്‍മെണ്ടിന്റെ കരാറില്‍ നിന്ന് ഊരിപ്പോരാന്‍ വ്യവസ്ഥയുണ്ടായിരുന്നില്ല. നിയമപരമായ ബാധ്യത വെച്ചും അടിയന്തരമായി വൈദ്യുതി ഉണ്ടാക്കേണ്ട ആവശ്യം വെച്ചുമാണ് എല്‍ഡിഎഫ് ഗവര്‍മെണ്ട് ശ്രമിച്ചത്. അവരുണ്ടാക്കിയ കരാര്‍ നടപ്പാക്കാതിരുന്നാല്‍ നിയമനടപടികള്‍ക്കു സാധ്യതയുണ്ടെന്നതായിരുന്നു നിയമോപദേശം.

kaalidaasan said...

പിണറായിയെ കുറ്റവാളിയാക്കിയ കുറ്റിയില്‍ കെട്ടിയിട്ട പട്ടിയാണ് അങ്ങേരുടെ യുക്തിചിന്ത. കുറ്റിക്കുചുറ്റും കറങ്ങാനേ അതിനു കഴിയൂ. ഓരൊ കറക്കം കഴിയുന്തോറും കയറു ചുരുങ്ങി ചുരുങ്ങി അനങ്ങാന്‍ വയ്യാതാവും.


എന്റെ യുക്തി ചിന്ത പട്ടിയോ പൂച്ചയോ ഒക്കെ ആയിക്കോട്ടെ.


ഇന്ന് കടവൂര്‍ ശിവദാസനെ പട്ടി എന്നു വിളിച്ചത്, കമ്യൂണിസത്തിന്റെ പുതിയ മുഖമായ ജയരാജനാണ്. കമ്യൂണിസ്റ്റ് നിഖണ്ഠുവിലേക്ക് പുതിയ പുതിയ പദങ്ങള്‍ അദ്ദേഹം സംഭാവന ചെയ്യുന്നുണ്ട്. എതിരാളികളെ വിളിക്കാന്‍ പറ്റിയ പദങ്ങളാണല്ലോ അവയെല്ലം . അതിലൊന്ന് താങ്കളും ഉപയോഗിക്കുന്നതില്‍ എനിക്ക് യതൊരു പരാതിയുമില്ല.

കയറൊന്നു ചുരുങ്ങി മുറുകുന്നുണ്ട്. അതാരുടെ കഴുത്തിലാണെന്ന് കേരളീയര്‍ ഇപ്പോള്‍ ഏറെക്കുറെ മനസിലാക്കി കഴിഞ്ഞു. അത് എന്നാണെന്നേ ഇനി അറിയേണ്ടതുള്ളു.

kaalidaasan said...

ഇതിനിടയില്‍ പെന്‍സ്റ്റോക്ക് പൈപ്പുപോലെ ചില റ്ബ്ബര്‍ കഷണം കിട്ടിയാല്‍ അതും ചവച്ചുകളിക്കും.

പെന്‍ സ്റ്റോക്ക് പൈപ്പ് റബറുപോലെയല്ല, ബൂമറാംഗ് പോലെയാണിപ്പോള്‍ തിരിച്ചു വരുന്നത്. സാധ്യതാ പഠന റിപ്പോര്‍ട്ട് അപര്യാപ്തമാണെന്നറിഞ്ഞുകൊണ്ടാണ്‌ പിണറായി കരാറൊപ്പിട്ടതെന്ന്, പലരും സി ബി ഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. തകരാറിലായ പെന്‍ സ്റ്റോക്ക് പൈപ്പായിരുന്നു ഉത്പാദനക്കുറവിനു കാരണമെന്ന് ഇപ്പോള്‍ ലാവലിന്‍ തന്നെ സമ്മതിക്കുന്നു. അത് യന്ത്രങ്ങള്‍ മറ്റി വക്കുന്നതു കൊണ്ട് ഗുണമുണ്ടാകില്ല എന്ന്, ബാലാനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞത് ശരിയാണെന്നതിനു തെളിവാണ്‌. ഗുണമുണ്ടാകാനിടയില്ലാത്ത ഒരു പദ്ധതി നടപ്പക്കിയതിന്‌ ലാവലിന്റെ സാക്ഷ്യപത്രം സാധൂകരണം നല്‍കുന്നു. അത് കയര്‍ മുറുകുന്ന കലാപരിപാടി കുറച്ചു കൂടെ വേഗത്തിലാക്കും .

kaalidaasan said...
This comment has been removed by a blog administrator.
kaalidaasan said...

കാളിദാസന്‍ എന്ന ആള്‍ ഒരു മാര്‍ക്സിസ്റ്റു ശത്രു ആണ്. പാര്‍ട്ടിയെ തകര്‍ക്കാന്‍ ഉള്ള ശ്രമങ്ങളുടെ ഭാഗമായി അച്ചുമാമനെ സപ്പോര്‍ട്ട് ചെയ്യുന്നതായി വരുത്തുന്നു എന്നുമാത്രം.


കാളിദാസന്‍ താങ്കളൊക്കെ പ്രതിനിധീകരിക്കുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധനാണ്.


ഞാന്‍ മനസിലാക്കിയ മാര്‍ക്സിസത്തില്‍ പാര്‍ട്ടി ഓഫീസ് എയര്‍ കണ്‍ഡീഷന്‍ ചെയ്യാറില്ല. സാധാരണ ജനങ്ങള്‍ കറണ്ട് കട്ടും, ലോഡ് ഷെഡ്ഡിംഗും, ഒക്കെയായി വൈദ്യുതി ക്ഷാമം അനുഭവിക്കുമ്പോള്‍ , എയര്‍ കണ്‍ഡീഷന്‍ ഓഫീസ് എന്റെ മാര്‍ക്സിസത്തിലില്ല.

സാമ്പത്തിക കുറ്റവാളിയയ സാന്റിയാഗോ മാര്‍ട്ടിന്‍ എന്റെ മാര്‍കിസ്സ്റ്റ് പാര്‍ട്ടിക്ക് ധനസഹായം ചെയ്യുന്ന ആളല്ല.

എന്റെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ലിസ് ചാക്കോ പോലുള്ള കള്ളപ്പണക്കാരില്‍ നിന്നും കോഴ വാങ്ങില്ല.

എന്റെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ആരും ഫാരീസ് അബൂബേക്കര്‍ പോലെയുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരന്റെ തൊളില്‍ കയ്യിട്ട് നടക്കില്ല.


എന്റെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ പാര്‍ട്ടി സ്വത്ത് പാദസേവകനെഴുതി കൊടുക്കില്ല.

എന്റെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ അനുയായികള്‍ വെയിലുകൊണ്ട് വിയര്‍ക്കുമ്പോള്‍ മാര്‍ച്ച് നടത്തുന്ന നേതാവ്, എ സി കാറില്‍ സഞ്ചരിക്കില്ല.

എന്റെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ സെക്രട്ടറിയാണു പ്രസ്ഥാനം എന്നാരും പറയില്ല.

എന്റെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ വിമര്‍ശിക്കുന്നവരുടെ കൈ വെട്ടുമെന്ന് ആരും പറയില്ല.

എന്റെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നേതാക്കളാരും മക്കളെ മുതലാളിത്ത രാജ്യത്തെ സര്‍വകലാശാലയില്‍ വിട്ടു പഠിപ്പിക്കില്ല.


ഇതൊക്കെ ചെയ്യുന്നവരുടെ മാര്‍ക്സിസമല്ല എന്റെ മാര്‍ക്സിസം.

Anonymous said...

എന്റെ മാക്സിസത്തിൽ സഖാക്കൾ എപ്പോഴും അണ്ടർ ഗ്രൌണ്ടിലാരിക്കും

എന്റെ മാക്സിസത്തിൽ സഖാക്കൾ പരിപ്പുവടയും കട്ടൻ ചായയും മാത്രമേ കുടിക്കൂ

എന്റെ മാക്സിസത്തിൽ ദേശാഭിമാനി കല്ലച്ചിൽ അടിച് ഒളിച്ചു കടത്തി പാർട്ടി അനുഭാവികളുടെ വീടുകളിൽ എത്തിക്കും

എന്റെ മാക്സിസത്തിൽ പാർട്ടി സെക്രട്ടറി പരസ്യമായി ജാഥ നടത്താതെ അണ്ടർ ഗ്രൌണ്ടിലാരിക്കും.

എന്റെ മാക്സിസത്തിൽ ഈ നാട്ടിലെ ഒരു വീട്ടിലും കറണ്ടുണ്ടാവുകയില്ല. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ മാത്രമേ മാക്സിസം ചർച്ച ചെയ്യൂ.

എന്റെ മാക്സിസത്തിൽ വൈദ്യുതി ഉപയോഗിക്കുന്നവർ ( അതിൽ ഇന്റർനെറ്റും ബ്ലൊഗുകളും ഉപയോഗിച്ച് ആശയ പ്രചരണം നടത്തുബ്ബവർ) പ്രസ്ഥാനത്തിൽ നുഴഞ്ഞുകയറിയ അന്യവർഗ ഏജന്റുമ്മാരാണ്.

എന്റെ മാക്സിസത്തിൽ ഭൂലോകത്തിലെ എല്ലാവരുടേം പട്ടിണീം വിശപ്പും മാറിയ ശേഷമേ പാർട്ടി സെക്രട്ടറി പരിപ്പുവട തിന്നാൻ പാടുള്ളൂ. അതു വരെ ക്ഷമാപൂർവം കാത്തിരിക്കാൻ കഴിവുള്ള(സ്റ്റാമിന ഉള്ള ) ആൾ മാത്രമേ സെക്രട്ടറി ആകൂ..

എന്റെ മാക്സിസത്തിൽ പാർട്ടി സെക്രട്ടറി എന്നയാൾക്ക് സാധാരണ മനുഷ്യരുമായി യാതൊരു ബന്ധവുമില്ലാത്ത ആകാശത്തു നിന്നും സ്വർണ്ണ നൂലിൽ കെട്ടിയിറ്ക്കിയ അമാനുഷിക പ്രതിഭയുള്ള ആളായിരിക്കും

Anonymous said...

ഒരു തരം കപട ഗിരിപ്രഭാഷണം ആണ് കാളിദാസന്റെത്. ഇത് പോലെ പറയുന്ന പലരും യു.ഡി.എഫുമായി ചേര്‍ന്ന് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. കണ്ടിട്ടുണ്ട്. കുറെയേറെ ‘കുറ്റങ്ങള്‍’ പട്ടികയായി നിരത്തി താനെന്തോ കൂടിയ കമ്യൂണിസ്റ്റ് ആണെന്ന് വരുത്തിത്തീര്‍ക്കുന്ന അദ്ദേഹം ഇത്തരം നിലപാടിലൂടെ ചെയ്യുന്നത് വലതുപക്ഷത്തെ സഹായിക്കുക എന്നത് തന്നെയാണ്. സി.പി.എം കര്യങ്ങള്‍ വിശദീകരിക്കുകയും, തെറ്റ് പറ്റിയ വിഷയങ്ങളില്‍ അത് സമ്മതിക്കുകയും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. അങ്ങിനെ വിശദീകരിച്ചിട്ടും, നടപടിയെടുത്തിട്ടും അതൊന്നും കാണാന്‍ കാളിദാസന്‍ കൂട്ടാക്കുന്നില്ല. ഇത്തരം യാതൊരു സ്വയം വിമര്‍ശനവും തെറ്റു തിരുത്തലും ഇല്ലാത്ത കക്ഷികളെ രക്ഷിച്ചെടുക്കാന്‍ പലപ്പോഴും അദ്ദേഹം വെപ്രാളപ്പെടുകയും ചെയ്യുന്നു.

തീവ്ര ഇടതനായി അഭിനയിക്കുന്നവന്‍ വലതനായിരിക്കും എന്നതിന്റെ മറ്റൊരുദാ‍ഹരണം കാളിദാസന്‍.

Anonymous said...

കാളിദാസാ

“നിന്റമ്മേടെ ...........................വീയെസാണെങ്കില്‍ അതിന് പിണറായി എന്തു പിഴച്ചെടാ ...

ഇതാണു കേരളത്തിലെ ഉത്തരാധുനിക കമ്യൂണിസത്തിന്റെ മുഖമുദ്ര. ഇതിന്റെ ഒരു ചെറിയ റിഹേഴ്സലായിരുന്നു, ജയരാജന്‍ ഇന്നലെ കാഴ്ചവച്ചത്.

സബാഷ് സഖാവേ. ഇനിയുമുണ്ടോ ആവനാഴിയില്‍ ഇതുപോലെ കുറച്ചെണ്ണം കൂടി?”

എവിടെയൊക്കെയോ കൊള്ളുന്നുണ്ട് ഇല്ലേ?

അപ്പ അതങ്ങ്ട് ഉറപ്പിച്ചല്ലേ? ഉത്തരാധുനിക മാക്സിസ്റ്റാണെന്ന്...ഏത് പരട്ട അനോണീക്കും ചെയ്യാമിത് എന്ന് ഒരു സംശയത്തിന്റെ ആനുകൂല്യൻ പോലും ....പണ്ട് ജർമ്മനിയിൽ പർലിമെന്റ് മന്ദിരം കത്തിച്ചതോർമ്മയില്ലേ...

അങ്കിള്‍. said...

പ്രീയ അനോണി (കമന്റ് 172),

മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരായി ഇട്ട പോസ്റ്റാണെന്ന് എത്ര എളുപ്പത്തില്‍ പറഞ്ഞുകഴിന്നു. എന്റെ പോസ്റ്റില്‍ എവിടെയെങ്കിലും അങ്ങനെ പറഞ്ഞതായി കാണിക്കാമോ. നിങ്ങളെല്ലാം കൂടി ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് അങ്ങനെ വരുത്തിതീര്‍ത്തതല്ലേ. എന്നിട്ട് ഞാന്‍ കുറ്റക്കാരന്‍.

താങ്കല്‍ ഈ ബ്ലോഗ് ഇതിനുമുമ്പ് വായിച്ചിട്ടുണ്ടോ. ഏതാണ്ട് 60 ളം പോസ്റ്റില്‍ പകുതിയില്‍ കൂടുതല്‍ യു.ഡി.എഫ് ഭരണകാലത്തുണ്ടായ ഖജനാവ് നഷ്ടങ്ങളെപറ്റിയാണ് വിശദീകരിക്കുന്നത്. അതൊന്നും വായിച്ചാല്‍ താങ്കള്‍ക്ക് ഒന്നും തോന്നുന്നില്ലേ. മഞ്ഞക്കണ്ണട മാറ്റൂ.

ഈ പോസ്റ്റ് പൂട്ടാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ അതിനു താങ്കള്‍ കണ്ടെത്തിയ കാരണം അപര്യാപ്തമാണ്. കാളിദാസനോട് പലരും സഭ്യമായ വാക്കുകള്‍കൊണ്ടുതന്നെ പ്രതിരോധിക്കുന്നുണ്ടല്ലോ. എന്താ താങ്കള്‍ക്ക് അതിനു കഴിവില്ലേ.

അങ്കിള്‍. said...

ശ്രീ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി (കമന്റ് 159) അദ്ദേഹത്തിന്റെ പോസ്റ്റില്‍ കൂടി sightindia എന്നൊരു ലിങ്കിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. നമ്മുടെ ഈ ചര്‍ച്ചയോട് ബന്ധപ്പെട്ട കുറച്ച് പ്രധാനപ്പെട്ട കാര്യങ്ങള്‍ അവിടെ കാണുന്നതുകൊണ്ട് ആ ലിങ്കിലെ പ്രസക്ത ഭാഗങ്ങള്‍ ഞാന്‍ ഇവിടെ പേസ്റ്റ് ചെയ്യുന്നു:
------------------------------
1998 ഏപ്രില്‍ 25 നാണ് ലാവ് ലിന്‍ കമ്പിനി സംസ്ഥാന വൈദ്യുതി ബോര്‍ഡുമായി ധാരണാപത്രം ഒപ്പിടുന്നത്. 1998 മാര്‍ച്ച് 3 ലെ കാമ്പിനറ്റ് മീറ്റിംഗില്‍ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചത്് മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കല്‍ വൈദ്യുതി നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ഉത്തരവാദിത്തമാണെന്നാണ്. അതെ സമയം കെ എസ് സി ബി സെക്രട്ടറി 98 ജനുവരി 21 ന് പവര്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള ഗ്രാന്‍ന്റ് കിട്ടുന്നത് വൈദ്യുത ബോര്‍ഡിനല്ലെന്നും അതിനാല്‍ വാഗ്ദാനം ചെയ്ത തുക ക്യത്യമായി സര്‍ക്കാര്‍ തന്നെ വാങ്ങിച്ചെടുക്കണമെന്നും ഓര്‍മ്മിപ്പിച്ചിരുന്നു. ഇതിനുവേണ്ടി സര്‍ക്കാര്‍ ലാവ് ലിനുമായി ഏതെങ്കിലും വ്യക്തമായ കരറില്‍ ഏര്‍പ്പെടണമെന്നും ബോര്‍ഡ് സെക്രട്ടറി മൂന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ നിയമപരമായി നടപ്പാക്കാന്‍ കഴിയാത്ത ( എന്‍ഫോഴ്സബിള്‍ അല്ലാത്ത ) ഒരു ധാരണാപത്രം മാത്രമാണ് 98 ഏപ്രില്‍ 25ന് ഉണ്ടാക്കിയത്. അതെ സമയം പദ്ധതിക്കുവേണ്ടി ലാവ്ലിന്‍ കമ്പനി കെ എസ് സി ബിയുമായി ഉണ്ടാക്കിയ കരാറില്‍ 98.3 കോടിയുടെ സഹായത്തെ കുറിച്ച് ഒരു വാക്കു പോലും പരാമര്‍ശിച്ചിരുന്നില്ല.

പിണറായിക്ക് ശേഷം വൈദ്യുതി മന്ത്രിയായ എസ് ശര്‍മ്മ കാന്‍സര്‍ സെന്ററിന് പണം നല്‍കുന്നത് സംബന്ധിച്ച് എന്‍ഫോഴ്സബിള്‍ അല്ലാത്ത ധാരണാപ്ത്രം ഇങ്ങനെ പുതുക്കി കൊണ്ടിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും വ്യക്തമായ കരാര്‍ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ലാവ്ലിന്‍ കമ്പനി 13-5-2000 ല്‍ ഒരു കരട് കരാര്‍ ഒപ്പിടുന്നതിനുവേണ്ടി കേരളാ സര്‍ക്കാറിന് അയച്ചു. അതില്‍ നേരത്തെ പറഞ്ഞ " വീ വില്‍ അറേഞ്ച് ഫിനാന്‍സ് " എന്ന വ്യവസ്ഥയില്‍ നിന്നും ലാവ്ലിന്‍ പിന്‍മാറി. പകരം "
എസ് എന്‍ സി ഷാല്‍ അണ്ടര്‍ റ്റെയ്ക്ക് ഓള്‍ റീസനബിള്‍ എഫോര്‍ട്ട് ടു അറേഞ്ച് ദി ഫിനാന്‍സ് ' എന്നാക്കി മാറ്റി.

ഈ കരട് കരാര്‍ സംബന്ധിച്ച് മന്ത്രി ശര്‍മ്മ 21-4-2001 ല്‍ ഫയലില്‍ എഴുതിയ നോട്ട് ഇപ്രകാരം ആണ്. " കരട് എഗ്രിമെന്റ് ഖണ്ഡിക 2 (1) പ്രകാരം പ്രോജറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് പദ്ധതി നടത്തിപ്പിനുള്ള മൊത്തം ധനം സമാഹരിച്ച് നലകുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും ലാവ്ലിന്‍ സമ്മതിച്ചതായെ കാണുന്നുള്ളു. ഇത് എം ഒ യു വിലെ ഖണ്ഢിക 3 (എ) അനുസരിച്ച് പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ മുഴുവന്‍ സാമ്പത്തിക സഹായവും നല്‍കുന്നതാണെന്ന വ്യവസ്ഥയില്‍ നിന്നുള്ള വ്യതിയാനമാണ്. ഈ സാഹചര്യത്തില്‍ എം ഒ യുവിലെ (എ) വ്യവസ്ഥ പ്രകാരം പദ്ധതി നടത്തിപ്പിനാവശ്യമായ മുഴുവന്‍ തുകയും ലാവ്ലിന്‍ ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുന്നതിനാവശ്യമായ ഭേദഗതികളോടെ എഗ്രിമെന്റ് വെക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക ''. എന്നാല്‍ ഇതനുസരിച്ച് ഒരു എഗ്രിമെന്റ് വെക്കുവാന്‍ ലാവ്ലിന്‍ തയ്യാറായില്ല. അതുകൊണ്ട് തന്നെ ശര്‍മ്മ സ്ഥാനം ഒഴിയുന്നതുവരെ ഈ കരട് കരാറില്‍ ഒപ്പുവെച്ചില്ല. ഇതെ കുറിച്ച് ലാവ്ലിന്‍ കമ്പനിയും മൌനം ദീഷിക്കുകയാണ്.

പിന്നീട് കടവൂര്‍ ശിവദാസന്‍ മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ മുന്നിലും ഈ ഫയല്‍ വന്നു. 12-07-2001 ല്‍ ഫയലില്‍ കടവൂര്‍ ശിവദാസന്‍ ഇങ്ങനെ എഴുതി. " മെസ്സേഴ് സ് ഏസ് എന്‍ സി ലാവ്ലിന്‍ കാനഡ പണം തരുന്നത് സംബന്ധിച്ച പരാമര്‍ശങ്ങള്‍ അവ്യക്തത നിറഞ്ഞതാണ് വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സര്‍ക്കാരിന് മുന്നോട്ട് പോകുവാന്‍ സാധിക്കുകയുള്ളു. 98.30 കോടി രൂപ മലബാര്‍ കാന്‍സര്‍ സൊസൈറ്റിക്ക് നല്‍കുമോ ? അങ്ങനെയെങ്കില്‍ എപ്പോള്‍ ? ഏത് വ്യവസ്ഥയില്‍ നല്‍കും ? അപ്രകാരം ചെയ്യുന്നതിന് കരാര്‍ ഉണ്ടാക്കാന്‍ തയ്യാറാണോ ? അര്‍ത്ഥ ശംങ്കയ് ക്ക് ഇടയില്ലാതെ കരാറുണ്ടാക്കാന്‍ നടപടി സ്വീകരിക്കുക '' .

ഇതിന് ലാവ്ലിന് അയച്ച മറുപടിയില്‍ ' അറേഞ്ചിങ് ദി ഫിനാന്‍സിങ് ഫോര്‍ ദി ബാലന്‍സ് ഓഫ് ദി ഫെസിലിറ്റീസ് വില്‍ നോ ബി ഈസി ' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ലാവ്ലിന്‍ പണം നല്‍കേണ്ടുന്ന ബാധ്യതയില്‍ നിന്ന് പരിപൂര്‍ണ്ണമായി പുറകോട്ട് പോവുകയായിരുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിന് ബാക്കി ധനസഹായം ആവശ്യപ്പെട്ടു കൊണ്ട് കടവൂരിന്റെ കാലത്ത് 12-07-2002 ല്‍ ലാവ്ലിന് അയച്ച കത്തിന് അവര്‍ കേരളാ വൈദ്യുത വകുപ്പിന് 15-10-2002 ല്‍ അയച്ച മറുപടിയില്‍ ശബരിഗിരി, നേര്യമംഗലം പ്ദ്ധതികളുടെ കരാറും ടെണ്ടറില്ലാതെ ലാവ്ലിന് നല്‍കിയാലേ കാന്‍ സര്‍ സെന്ററിന് തുടര്‍ന്ന് ധസഹായം നല്‍കു എന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് എം ഒ യു പുതുക്കുവാനുള്ള കേരളാ സര്‍ക്കറിന്റെ അഭ്യര്‍ത്ഥനകളെ ലാവ്ലിന്‍ അവഗണിക്കുകയായിരുന്നു.

ലാവ് ലിന്‍ 4-07-2002 ല്‍ കേരളാ സര്‍ക്കാറിന് അയച്ച കത്തില്‍ രേഖപ്പെടുത്തിയിരുന്നത് 13-05-2000 അതില്‍ തങ്ങള്‍ അയച്ച കരട് കരാര്‍ ഒപ്പിട്ടാല്‍ മതിയെന്നും എം ഒ യു പുതുക്കേണ്ട ആവശ്യമില്ലെന്നുമാണ്. പിന്നീട് എം ഒ യു പുതുക്കുവാനുള്ള കേരളാ സര്‍ക്കറിന്റെ അഭ്യര്‍ത്ഥനകളെ ലാവ്ലിന്‍ അവഗണിക്കുകയായിരുന്നു. ഇതില്‍ നിന്ന് എം ഒ യു പുതുക്കാഞ്ഞതുമൂലമാണ് തുടര്‍ന്ന് ധനസഹായം ലഭിക്കാതിരുന്നെന്ന ലാവ്ലിന്റെയും പിണറായിയുടെയും വാദം പൊളിയുന്നു.

2-12-2002 ല്‍ കേരളാ മുഖ്യമന്ത്രിക്ക് ലാവ്ലിന്‍ അയച്ച കത്തില്‍ പണം കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടെന്നും കാന്‍സര്‍ സെന്ററിന് ഇനി കേരളാ സര്‍ക്കാര്‍ തന്നെ പണം മുടക്കണമെന്നും പറഞ്ഞിട്ടുണ്ട്.
കടവൂരിന്റെ കാലത്ത് അപ്രീസിയേഷന്‍ ലെറ്റര്‍ നല്‍കാന്‍ തയ്യാറായില്ലെന്ന മന്ത്രി ടികെ ബാലന്റെയും പി ജയരാജന്‍ എം എല്‍ എയുടെ വാദവും ശരിയല്ല. 30-11-2002 ല്‍ വൈദ്യുത വകൂുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ലിസി ജേക്കബ് അപ്രീസിയേഷന്‍ കത്ത് അയച്ചിരുന്നു.

പിന്നീട് വൈദ്യുതി മന്ത്രിയായിരുന്ന അര്യാടന്‍ മുഹമ്മദ് 2005 ഡിസംബര്‍ 19 ന് കാനഡാ സര്‍ക്കാറിന് അയച്ച കത്തില്‍ കാന്‍സര്‍ സെന്ററിന് ലാവ്ലിന്‍ നലകാമെന്നേറ്റ പണം നല്‍കാത്തതിനെ കുറിച്ച് അന്വേഷിച്ചു. ഇതില്‍ 2009 ഡിസംബര്‍ 19 ന് കാനഡ ഹൈകമ്മീഷണര്‍ ലൂയീസ് എഡ്വേര്‍ഡ് നല്‍കിയ മറുപടിയില്‍ പറയുന്നത് സിഡാ വഴി 1.8 മില്ല്യന്‍ കനേഡിയന്‍ ഡോളര്‍ സിഡാ ലാവ്ലിന് നല്‍കുകയുണ്ടായി. പദ്ധതി പൂര്‍ത്തിയായതായി തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ചടത്തോളം ഈ വിഷയം അവസാനിച്ചു. സിഡായിക്ക് കാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ യതൊരു ബാധ്യതയോ ചുമതലയോ ഇല്ല. കാനഡയിലെ ഒരു സ്വകാര്യ കമ്പനിയായ ലാവ്ലിന്റെ കാര്യത്തില്‍ അവര്‍ കേരള സര്‍ക്കാറുമായി മറ്റെന്തെങ്കിലും എഗ്രിമെന്റ് ഉണ്ടെങ്കില്‍ സിഡാ (കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ് മെന്റ് ഏജന്‍സി ) അതില്‍ കക്ഷിയല്ല എന്നാണ്.
----------------------------
നമ്മുടെ ചര്‍ച്ചയില്‍ ഉടലെടുത്ത പല സംശയങ്ങളും ഇതു മൂലം മാറിക്കിട്ടാനിടയുണ്ട്. ഒന്നുമില്ലെങ്കിലും ലാവലിനു ഈ MOU പുതുക്കാതെ വെള്ളം ചേര്‍ത്ത കരാര്‍ ഒപ്പിടുന്നതിലാണ്‍ താല്പര്യമെന്ന് 13.-5.2000 ത്തില്‍ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു എന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.

Off Topic: sightindia യൂണിക്കോഡിലല്ല പ്രസിദ്ധീകരിച്ചിരിക്കുന്നത്. അത് യൂണിക്കോടിലാക്കി വായിക്കണമെന്നവര്‍ക്ക് കേരളാ ഫാര്‍മര്‍ ഒരു വഴി പറഞ്ഞുതന്നിട്ടുണ്ട്. ഇതാണത്:

ആഡ്ഓണ്‍സിലെ പദ്മയില്‍ പ്രിഫറന്‍സ് ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് തുറന്ന് http://www.sightindia.com ആഡ് ചെയ്താല്‍ വായിക്കാം.

അങ്കിള്‍. said...

പ്രീയ ജി.വി.,

സി.ഏ.ജി. 374 കോടി നഷ്ടമെന്ന് പറഞ്ഞോ. ഇങ്ങനയല്ലേ പറഞ്ഞിട്ടുള്ളൂ,
"the expenditure of Rs.374.50 crore incurred for renovation did not
yield commensurate gains due to various technical defects in the
equipment renovated"

പിന്നെ, പദ്ധതികരാറിനെ പറ്റിയുള്ള ചര്‍ച്ചയില്‍ നിന്നും ഞാന്‍ മാറിനില്‍ക്കയാണ്. സഹായധനത്തെപറ്റിയുള്ള കാര്യത്തില്‍ ചര്‍ച്ചക്ക് ഞാന്‍ തയ്യാറുമാണ്. അതാണ് എന്റെ പോസ്റ്റില്‍ വിഷയവും.

Unknown said...

പ്രിയ കാളിദസന്‍,
ചര്‍ച്ചകളില്‍ മാന്യമായും,സഭ്യമായും,സഹിഷ്ണുതയോടെയും,
പരസ്പരബഹുമാനത്തോടെയും ഇടപെടുന്നതില്‍ ബ്ലോഗിലെ അനുപമമായ ഉദഹരണങ്ങളാണ് താങ്കളുടെ കമന്റുകള്‍ എന്ന് പറയാതിരിക്കാന്‍ കഴിയുന്നില്ല.
അനുമോദനങ്ങളോടെ,

Anonymous said...

അങ്കിളേ, അഞ്ചരക്കണ്ടി തന്ന ലിങ്കിലെ വാര്‍ത്തയില്‍ കുറേയധികം തുളകളുണ്ട്. സമയക്രമങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സമര്‍ദ്ധമായി മാറ്റിവച്ചുള്ള ഒരു കളിയാണതില്‍ കാണുന്നത്.

" ഇതേ തുടര്‍ന്ന് ലാവ്ലിന്‍ കമ്പനി 13-5-2000 ല്‍ ഒരു കരട് കരാര്‍ ഒപ്പിടുന്നതിനുവേണ്ടി കേരളാ സര്‍ക്കാറിന് അയച്ചു. അതില്‍ നേരത്തെ പറഞ്ഞ " വീ വില്‍ അറേഞ്ച് ഫിനാന്‍സ് " എന്ന വ്യവസ്ഥയില്‍ നിന്നും ലാവ്ലിന്‍ പിന്‍മാറി. പകരം "എസ് എന്‍ സി ഷാല്‍ അണ്ടര്‍ റ്റെയ്ക്ക് ഓള്‍ റീസനബിള്‍ എഫോര്‍ട്ട് ടു അറേഞ്ച് ദി ഫിനാന്‍സ് ' എന്നാക്കി മാറ്റി.
ഈ കരട് കരാര്‍ സംബന്ധിച്ച് മന്ത്രി ശര്‍മ്മ 21-4-2001 ല്‍ ഫയലില്‍ എഴുതിയ നോട്ട്-- "

2000 മെയില്‍ വന്ന ഡ്രാഫ്റ്റിനു ശര്‍മ്മ ഏകദേശം ഒരു വര്‍ഷം കഴിഞ്ഞ് 2001 ഏപ്രിലില്‍ നോട്ടു കുറിച്ചു എന്ന് വായിച്ചാല്‍ എവിടെയോ ഒരു ചിഞ്ഞുനാറ്റം തോന്നുന്നതു സ്വാഭാവികം. 2001 മാര്‍ച്ചുമാസമാണ് ക്യാന്‍സര്‍ സെന്ററ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 2001 മെയ് മാസം നായനാര്‍ സര്‍ക്കാര്‍ മാറി ആന്റണി സര്‍ക്കാര്‍ അധികാരമേറ്റു എന്നോര്‍ക്കുക.


“മലബാര്‍ കാന്‍സര്‍ സെന്ററിന് ബാക്കി ധനസഹായം ആവശ്യപ്പെട്ടു കൊണ്ട് കടവൂരിന്റെ കാലത്ത് 12-07-2002 ല്‍ ലാവ്ലിന് അയച്ച കത്തിന് അവര്‍ കേരളാ വൈദ്യുത വകുപ്പിന് 15-10-2002 ല്‍ അയച്ച മറുപടിയില്‍ --- പിന്നീട് എം ഒ യു പുതുക്കുവാനുള്ള കേരളാ സര്‍ക്കറിന്റെ അഭ്യര്‍ത്ഥനകളെ ലാവ്ലിന്‍ അവഗണിക്കുകയായിരുന്നു.“


ഇവിടെ ഈ വാര്‍ത്തയില്‍ സമര്‍ധമായി മറച്ചു പിടിക്കുന്ന ഒരു വസ്തുത: ശര്‍മ്മയുടെ കാലത്ത് എം.ഓ.യു പുതുക്കപ്പെട്ടിരുന്നതു കാരണം ധാരണപ്പത്രം കരാറാക്കാനുള്ള സാധ്യതയും സാധുതയും ഉണ്ടയിരുന്നു, എന്നാല്‍ കടവൂര്‍ ശിവദാസന്റെ കാലത്ത് ഒരു തവണ പുതുക്കിയ എം.ഓ.യു ലാപ്സാകാന്‍ വിട്ടു എന്നതാണ്. എം.ഓ.യു ലാപ്സായിക്കഴിഞ്ഞിട്ടാണ് സഹായധനം ചോദിച്ചുകൊണ്ട് കടവൂരിന്റെ കാലത്ത് അധികാരികള്‍ 12-07-2002 ല്‍ ലാവ്ലിന് കത്തെഴുതുന്നത്. ഇത് ഈ സൈറ്റ് ഇന്ത്യാ വാര്‍ത്തയില്‍ സമര്‍ദ്ധമായി മുക്കിയിരിക്കുന്നു. അനുകരണീയമായ പത്രപ്രവര്‍ത്തനം തന്നെ. സംശയമില്ല.

“ഇതിന് ലാവ്ലിന് അയച്ച മറുപടിയില്‍ ' അറേഞ്ചിങ് ദി ഫിനാന്‍സിങ് ഫോര്‍ ദി ബാലന്‍സ് ഓഫ് ദി ഫെസിലിറ്റീസ് വില്‍ നോ ബി ഈസി ' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ലാവ്ലിന്‍ പണം നല്‍കേണ്ടുന്ന ബാധ്യതയില്‍ നിന്ന് പരിപൂര്‍ണ്ണമായി പുറകോട്ട് പോവുകയായിരുന്നു.“


ലാവലിന്‍ Arranging the financing for the balance of the facilities will not be easy എന്നെഴുതിയതിനു ശേഷമാണ് പിന്നോട്ടു പോക്കാരംഭിച്ചത് എന്ന വാര്‍ത്താപ്രസ്താവന മുഖവിലയ്ക്കെടുത്താല്‍ തന്നെ അത് എം.ഓ.യൂ പുതുക്കാത്തതിനു ന്യായമേ ആവുന്നില്ല. അതിന്റെ ഉള്ളുകളിയെപ്പറ്റി സൂചിപ്പിക്കുന്ന ഒരു മനോരമ റിപ്പോര്‍ട്ട് സെപ്തമ്പര്‍ 2002ല്‍ വന്നിരുന്നു.

എക്സ്പയറി ആയ എം.ഓ.യൂവും കൊണ്ട് കാശു തരൂ എന്നു പറഞ്ഞ് കത്തു ചെന്നപ്പോഴാണ് ബുദ്ധിമുട്ടാണ് എന്ന് മറുപടി പവര്‍ സെക്രട്ടറിക്ക് അയച്ചത്. ലാപ്സായ എം.ഓ.യു കൊണ്ട് ചെന്നാല്‍ കോടതിയില്‍ പോലും നമ്മള്‍ തോറ്റു പോകുമായിരുന്നു എന്ന് കടവൂരിനും അയാളുടെ പവര്‍ സെക്രട്ടറിക്കും നന്നായി അറിയാം. ഈ വാര്‍ത്തയില്‍ "30-11-2002 ല്‍ വൈദ്യുത വകൂുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ലിസി ജേക്കബ് അപ്രീസിയേഷന്‍ കത്ത് അയച്ചിരുന്നു " എന്നകാര്യം ശ്രദ്ധിക്കുക. ധാരണപ്പത്രം ലാപ്സായി കാലങ്ങള്‍ കഴിഞ്ഞിട്ടാണ് ഈ അപ്രീസിയേഷന്‍ ലെറ്റര്‍ എത്തുന്നതു തന്നെ !

2002 സെപ്തംബര്‍ 14ന്റെ മലയാള മനോരമ റിപ്പോര്‍ട്ടില്‍ ഇതിനെ കുറിച്ചുള്ള വ്യക്തമായ ചിത്രമുണ്ട് : എസ്എന്‍സി ലാവ്ലിനു നല്‍കേണ്ട അപ്രീസിയേഷന്‍ ലെറ്ററിനുള്ള അപേക്ഷ ഒന്നര വര്‍ഷമായി വൈദ്യുതിവകുപ്പിന്റെ ചുവപ്പു നാടയിലാണെന്ന് ആ റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നു. 180 ദിവസം കൂടുമ്പോള്‍ പുതുക്കേണ്ടിയിരുന്ന കരാറ് പുതുക്കാതെ അന്താരാഷ്ട്ര കോടതിക്ക് മുന്‍പില്‍ നമ്മുടെ ന്യായം തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് ഇത്.
പ്രസ്തുത റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ കൂടി വായിക്കുക:

'ക്യാന്‍സര്‍ സെന്ററിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനത്തിനു ലഭിച്ച സഹായത്തിനു നന്ദി പ്രകടിപ്പിച്ചും അഭിനന്ദനമറിയിച്ചും സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയാല്‍ കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് ഇനിയും തുക സമാഹരിച്ചു നല്‍കാന്‍ കഴിയുമെന്ന എസ്എന്‍സി ലാവ്ലിന്റെ നിര്‍ദേശം വൈദ്യുതിവകുപ്പ് ചെവിക്കൊണ്ടിട്ടില്ല. ക്യാന്‍സര്‍ സെന്റര്‍ നിര്‍മാണത്തിന് പണം അനുവദിക്കില്ലെന്ന് എസ്എന്‍സി ലാവ്ലിന്‍ ഇതുവരെ പറഞ്ഞിട്ടില്ല. പദ്ധതിയോട് താല്‍പ്പര്യമുണ്ടെന്നു തന്നെയാണ് അവര്‍ പറയുന്നത്. ഒടുവില്‍ ചേര്‍ന്ന ഇംപ്ളിമെന്റ് കമ്മിറ്റിയില്‍ എസ്എന്‍സി ലാവ്ലിന്‍ വാഗ്ദാനംചെയ്ത ആധുനിക ബ്ളഡ്ബാങ്കിന്റെ നിര്‍മാണം അടുത്ത കാലത്ത് പൂര്‍ത്തിയായി. പദ്ധതി ഉപേക്ഷിച്ചിരുന്നെങ്കില്‍ ബ്ളഡ്ബാങ്കിനു വേണ്ടി പണം നല്‍കുമായിരുന്നില്ല'.ചെയ്തുതന്ന സഹായങ്ങള്‍ക്ക് അഭിനന്ദനമറിയിച്ചുള്ള കത്ത് ലഭിക്കാതെ എസ്എന്‍സി ലാവ്ലിന്‍ ഇനി സഹായം അനുവദിക്കാന്‍ ഇടയില്ലെന്നാണ് വിവരം. കത്തു നല്‍കാതെ സര്‍ക്കാര്‍ മാറി നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഏജന്‍സികളില്‍നിന്നാണ് ക്യാന്‍സര്‍ സെന്ററിന് പണം സ്വരൂപിക്കുന്നത് എന്നതിനാലാണ് എസ്എന്‍സി ലാവ്ലിന്‍ അപ്രീസിയേഷന്‍ കത്ത് ചോദിക്കുന്നതെന്നാണ് വിവരം“


സൈറ്റ് ഇന്ത്യാവാര്‍ത്തയില് നിന്ന് ---"ശബരിഗിരി, നേര്യമംഗലം പ്ദ്ധതികളുടെ കരാറും ടെണ്ടറില്ലാതെ ലാവ്ലിന് നല്‍കിയാലേ കാന്‍ സര്‍ സെന്ററിന് തുടര്‍ന്ന് ധസഹായം നല്‍കു എന്ന് പറഞ്ഞിട്ടുണ്ട്." എന്ന സൈറ്റ് ഇന്ത്യാ എഴുതുന്നതിലും കുറേ പുകമറയുണ്ട്. ടെന്‍ഡറില്ലാതെ ലാവലിനു നല്‍കണമെന്നൊന്നും ലാവലിന്‍ ആ കത്തില്‍ ആവശ്യപ്പെട്ടിട്ടില്ല. ലാപ്സായ എം.ഓ.യു പ്രകാരമുള്ള തുക കാന്‍സര്‍ സെന്ററിനു ശേഖരിച്ചു നല്‍കാന്‍ മറ്റൊരു കരാറിലൂടെ മാത്രമേ ലാവലിനു സാധിക്കൂ എന്ന സൂചനയാണ് ആ കത്തിലുള്ളത്. ലാവലിന്റെ കത്തുകളിലൊന്നില്‍ പറയുന്നത് "....എക്സ്റ്റെന്‍ഷന്‍ പദ്ധതികളുടെ ഭാഗമായി വേണമെങ്കില്‍ ഈ ഗ്രാന്റ് ശരിയാക്കിത്തരാം" എന്നാണ്. ഇത് ലാവലിന്റെ തന്നെ വെബ്സൈറ്റില്‍ സൂചിപ്പിച്ചിട്ടുമുണ്ട്.

“എന്നാല്‍ നിയമപരമായി നടപ്പാക്കാന്‍ കഴിയാത്ത ( എന്‍ഫോഴ്സബിള്‍ അല്ലാത്ത ) ഒരു ധാരണാപത്രം മാത്രമാണ് 98 ഏപ്രില്‍ 25ന് ഉണ്ടാക്കിയത്. അതെ സമയം പദ്ധതിക്കുവേണ്ടി ലാവ്ലിന്‍ കമ്പനി കെ എസ് സി ബിയുമായി ഉണ്ടാക്കിയ കരാറില്‍ 98.3 കോടിയുടെ സഹായത്തെ കുറിച്ച് ഒരു വാക്കു പോലും പരാമര്‍ശിച്ചിരുന്നില്ല.”

ലാവലിന്‍ സ്വന്തം കൈയ്യില്‍ നിന്നും പണമിട്ടല്ല ഈ ഗ്രാന്റ് ഒപ്പിക്കുന്നത്. അത് തങ്ങളുടെ വിദേശവ്യാപാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കനേഡിയന്‍ സര്‍ക്കാര്‍ തന്നെ ഒരു കിക് ബാക്കായി നല്‍കുന്ന ഗ്രാന്റുകളാണ്. ആ ഗ്രാന്റുകള്‍ നല്‍കുന്നതാകട്ടെ അന്താരാഷ്ട്ര വികസനത്തിനുള്ള കനേഡിയന്‍ ഏജന്‍സികളും. ഈ ഏജന്‍സികളില്‍ നിന്നും ഞങ്ങള്‍ പണം സമാഹരിക്കാന്‍ സഹായിക്കാം എന്നേ തുടക്കം മുതല്‍ ലാവലിന്‍ പറയുന്നുള്ളൂ എന്ന് ആദ്യം മുതല്‍ക്കുള്ള അവരുടെ ഭാഗം വായിച്ചാല്‍ ബോധ്യപ്പെടാവുന്നതേയുള്ളൂ. മുകളിലുഥരിച്ച മനോരമ റിപ്പോര്‍ട്ടിന്റെ അവസാന ഭാഗം തന്നെ അത് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അവര്‍ വൈദ്യുതിവകുപ്പുമായുള്ള മുഖ്യ കരാറിന്റെ ഭാഗമായി ഇത് വയ്ക്കാത്തതും. കുറ്റ്യാടി പദ്ധതിയുടെ കരാറിലും ഇതേ കിക്ക് ബാക്ക് മുഖ്യ കരാറിന്റെ ഭാഗമായല്ലാത്ത ധാരണാ പത്രത്തിലൂടെ ഉറപ്പിച്ചിട്ടുണ്ട് എന്നതും സ്മരണീയം.

സൈറ്റ് ഇന്ത്യാ വാര്‍ത്തയില്‍ ഒരു ഭാഗം വളരെ പ്രസക്തം

"ലാവ്‌ ലിന്‍ 4-07-2002 ല്‍ കേരളാ സര്‍ക്കാറിന്‌ അയച്ച കത്തില്‍ രേഖപ്പെടുത്തിയിരുന്നത്‌ 13-05-2000ത്തില്‍ തങ്ങള്‍ അയച്ച കരട്‌ കരാര്‍ ഒപ്പിട്ടാല്‍ മതിയെന്നും എം ഒ യു പുതുക്കേണ്ട ആവശ്യമില്ലെന്നുമാണ്‌. പിന്നീട്‌ എം ഒ യു പുതുക്കുവാനുള്ള കേരളാ സര്‍ക്കറിന്റെ അഭ്യര്‍ത്ഥനകളെ ലാവ്‌ലിന്‍ അവഗണിക്കുകയായിരുന്നു."

ഇക്കാര്യം കടവൂര്‍ ഇതു വരെ പ്രസ്താവിച്ചിട്ടില്ല. കാരണം വ്യക്തം. 4-7-2002 ആയപ്പോഴേക്കും ധാരണപ്പത്രം കാലഹരണപ്പെട്ട് സ്വമേധയാ റദ്ദായിപ്പോയിട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നു. റദ്ദായ എം.ഒ.യു പുതുക്കേണ്ട കാര്യമില്ല എന്നും ഡ്രാഫ്റ്റ് കരാറ് അന്തിമകരാറാക്കിയാല്‍ മതിയെന്നും ലാവ്ലിന്‍ എഴുതിയെങ്കില്‍ അത് അവരുടെ വ്യാപാരബുദ്ധി.

2001 വരെ കാലാകാലം പുതുക്കപ്പെട്ടുകൊണ്ടിരുന്ന ഈ എമ്മോയൂ സൈറ്റ് ഇന്ത്യാക്കാരന്‍ പറയുന്നതു പോലെ നിയമപരമായി നിലനില്‍ക്കാത്തതായിരുന്നുവെങ്കില്‍ ലാവലിന്‍ ഭൂലോക മണ്ടനാണെന്നേ പറയാവൂ. കാരണം ആ ധാരണയും വച്ച് അവര്‍ 4.4 മില്യണ്‍ ഡോളറിന്റെ കാന്‍സര്‍ സെന്റര്‍ പണി നടത്തിത്തന്നു. അതും പോരാഞ്ഞിട്ട്, ധാരണാ പത്രം ലാപ്സായിട്ടും ബ്ലഡ് ബാങ്കിനു പണം തന്നു !

കൂട്ടത്തില്‍ പറയട്ടെ, ലാവലിനു കടവൂരിന്റെ കാലത്ത് പണിക്കൂലിയായി 100കോടിയില്‍പ്പരം രൂപ കൊടുത്തിരുന്നല്ലോ. അതില്‍ നിന്നും കാന്‍സര്‍ സെന്ററിന്റെ സഹായം തട്ടിക്കിഴിക്കാന്‍ പറ്റുമായിരുന്നു. ചുരുങ്ങിയത് അങ്ങനെ ചെയ്യുമെന്ന് ഒരു കത്തെങ്കിലും അവര്‍ക്ക് അയക്കാമായിരുന്നു. സ്വാഭാവികമായും ക്രമമായി പുതുക്കിയ ഒരു ധാരണാപത്രത്തിന്റെ സാധുതയില്‍ സര്‍ക്കാരിന് അന്താരാഷ്ട്ര കോടതിയില്‍ വാദിക്കുകയും ചെയ്യാമായിരുന്നു. കാശു അങ്ങോട്ട് കൊടുക്കുകയും ചെയ്തു, കിട്ടാനുള്ളതു സമയ്ത്ത് ചോദിച്ചതുമില്ല, ഉണ്ടായിരുന്ന ധാരണാപത്രം കാലഹരണപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്തു - കടവൂര്‍ എത്ര ശുദ്ധന്‍ അല്ലേ ?

Anonymous said...

dear uncle amd kalidasa

i have to admit great work and really thanks once again

Anonymous said...

2000 മെയില്‍ വന്ന ഡ്രാഫ്റ്റിനു ശര്‍മ്മ ഏകദേശം ഒരു വര്‍ഷം കഴിഞ്ഞ് 2001 ഏപ്രിലില്‍ നോട്ടു കുറിച്ചു എന്ന് വായിച്ചാല്‍ എവിടെയോ ഒരു ചിഞ്ഞുനാറ്റം തോന്നുന്നതു സ്വാഭാവികം
ഇതൊരു തുളയാണ്. കാലതാമസത്തില്‍ ചീഞ്ഞുനാറ്റം തോന്നുന്ന തുള.

കടവൂരിന്റെ കാലത്ത് പണിക്കൂലിയായി 100കോടിയില്‍പ്പരം രൂപ കൊടുത്തിരുന്നല്ലോ. അതില്‍ നിന്നും കാന്‍സര്‍ സെന്ററിന്റെ സഹായം തട്ടിക്കിഴിക്കാന്‍ പറ്റുമായിരുന്നു.
ഇത് മറ്റൊരു കാര്യമായ തുള. കാരാര്‍ പ്രകാരം തുക കൊടുത്തില്ലെങ്കില്‍ അന്താരാഷ്ട്ര കോടതി കടവൂര്‍ കയറേണ്ടിവരും. കരാറിലില്ലാത്ത സഹായധനം തട്ടിക്കഴിച്ചാല്‍.

Anonymous said...

കാളിദാസന്‍ എന്തു പറയുന്നു എന്ന് കാളിദാസനറിയാം . അതില്‍ മാറ്റമില്ല. സംശയമുണ്ടെങ്കില്‍ ഒന്നുകൂടേ പറയാം .

"374 കോടി രൂപ ചെലവാക്കി നടന്ന നവീകരണം കൊണ്ട് കേരളത്തിനുയാതൊരു ഗുണവും ഉണ്ടായില്ല."

വളരെ ശരിയാണു കാളിദാസാ. ആ 374 കോടിയുടെ നോട്ടുകള്‍ തീകത്തിച്ചുകളയുകയാണല്ലോ ചെയ്തത്. ആ വൈദ്യുതി കേന്ദ്രങ്ങളില്‍ നിന്ന് അതോടെ വൈദ്യുതി വരുന്നതും നിന്നു. യന്ത്രവും പൂട്ടിക്കെട്ടി എഞ്ചിനിയര്‍മാര്‍ പരണത്തു വച്ചു.
ആ യന്ത്രങ്ങള്‍ നവീകരിക്കാതെ ഇഴഞ്ഞിഴഞ്ഞ് നീങ്ങിയിരുന്നെങ്കില്‍, 1991-98 കാലത്തെ പവര്‍ക്കട്ട് ഇന്നും നിലനിന്നിരുന്നുവെങ്കില്, എത്ര രൂപാ ലാഭിക്കാമായിരുന്നു. അല്ലേ ?

“98 കോടി ക്യാന്‍സര്‍ സെന്ററിനു കിട്ടാനുള്ള ഒരു വ്യവസ്ഥയും പിണറായി വിജയന്‍ ചെയ്തില്ല.”

വളരെ വളരെ ശരി. അതുകൊണ്ടെന്താ,12 കോടി രൂപയും ആരും തന്നില്ല, അതിനൊട്ടു പണിയും നടന്നില്ല. തലശ്ശേരിയില്‍ ഇന്ന് ഒരു ക്യാന്‍സര്‍ സെന്ററുമില്ല, അതിനകത്ത് ആളുമില്ല, ഡോക്ടറുമില്ല, ബ്ലഡ് ബാങ്കുമില്ല. വൈദ്യുതിവകുപ്പിനു കീഴില്‍ അവിടൊരു സൊസൈറ്റിയുമില്ല, എട്ടേമുക്കാല്‍ക്കോടിയോളം അവിടെ വന്നെന്ന് സി.ഏ.ജി പറഞ്ഞുമില്ല, അങ്ങിനെയൊന്നും വന്നിട്ടുമില്ല. സത്യം ശിവം സുന്ദരം!

"12 കോടി ഒരു ഔദാര്യമെന്നോണം ലാവലിന്‍ തന്നു. ബാക്കി കിട്ടത്തതിനുത്തരവാദി പിണറയി തന്നെയാണ്."

ലാവലിന്റെ അധികാരി ക്ലൌഡ് ട്രെന്‍ഡിലിനു പണ്ടൊന്നു വയറിളകിയപ്പോള്‍ ഒരു നേര്‍ച്ച നേര്‍ന്നിരുന്നു. തിരുപ്പതി, വേളാങ്കണ്ണി,ശബരിമല വഴി തലശ്ശേരി ഭാഗത്തേയ്ക്ക് ഒരു യാത്ര. കൂട്ടത്തില്‍ 12 കോടി മുടക്കി ഒരു കാന്‍സര്‍ സെന്റര്‍ പണിയുക. കഷ്ടപ്പെടുന്ന കേരള ജനതയ്ക്കായി സമര്‍പ്പിക്കുക. ആ ഔദാര്യമാണ് മലബാര്‍ കാന്‍സര്‍ സെന്റര്‍ . അതില്‍ പിണറായി വിജയന് എന്തു കാര്യം. പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം ? ധാരണാപത്രവും ഒപ്പിട്ടിട്ടില്ല, അതുവച്ചു കാശും ആരും ചോദിച്ചിട്ടില്ല, ലാവലിന്‍ ചില്ലിക്കാശ് ധാരണാപത്രത്തിന്റെ പേരില്‍ മുടക്കിയിട്ടുമില്ല, ധാരണാപത്രത്തില്‍ ലാവലിനോ സിഡക്കാരോ ഒപ്പിട്ടിട്ടുമില്ല. എല്ലാം മായ! മഹാമായയുടെ ലീലാവിലാസം തന്നെ.


“ഒരു സ്വകാര്യ കമ്പനിയിലേക്ക് ആ പണം തിരിച്ചു വിട്ടത് പിണറായി തന്നെയയിരുന്നു.”

സിഡയ്ക്ക് സര്‍ക്കാരുവകുപ്പുമായിട്ടല്ല, നേരിട്ട് കണ്‍സള്‍ട്ടന്‍സി കമ്പനിയെ ഉള്‍പ്പെടുത്തി അവരെക്കൊണ്ട് പണി നടത്തിക്കലാണ് അതുകൊണ്ടാണ് അവര്‍ തന്നെ വിളിച്ചപ്രകാരം ടെക്കിനിക്കാലിയാ എന്നൊരു സ്ഥാപനം വന്നത് എന്നും അവരുടെ മുന്‍ കാല പ്രശസ്തികാരണം അതു സര്‍ക്കാരിനു സമ്മതമായിരുന്നു എന്നൊന്നും ആരു വാദിക്കാന്‍ പാടുള്ളതല്ല. കാരണം പിണരായി ആണ് ആ പ്രൈവറ്റ് കമ്പനിയെ കൊണ്ടുവന്നത് എന്ന് കാളീദാസന്‍ ഉറപ്പിച്ചുകഴിഞ്ഞു. കാളി ഉറപ്പിച്ചാല്‍ പിന്നെ ദാസന്മാരായ സി.ബി.ഐ കുട്ടന്മാര്‍ സമ്മതിച്ചോളും. വഴിതിരിച്ചുവിട്ട പണം അവര്‍ പുഴുങ്ങിത്തിന്നോ മണ്ണപ്പം ചുട്ടുകളിച്ചോ അതോ വല്ല കെട്ടിടവും കെട്ടിയോ എന്നൊന്നും ആരും അന്വേഷിക്കരുത്. അതിനു കാളിഷാജഹാന്മാര്‍ നേരത്തേ തിരക്കഥ തയ്യാറാക്കി വച്ചിട്ടുണ്ട്. അതുപ്രകാരം സി.ഏജിയും സിബിഅയ്യും ആടും. പാടും.

“കരാറിനേക്കുറിച്ച് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് ഒന്റാറിയോയിലെ കോടതിയില്‍ കേസുകൊടുത്തു പരിഹരിക്കണം . അത് രാജ്യ താല്‍പാര്യത്തിനെതിരാണ്.”

ഒന്റാരിയോ എന്നു പറയുന്നത് ചൊവ്വാഗ്രഹത്തിലെ ഒരു വലിയ കിടങ്ങിന്റെ തൊട്ടപ്പുറത്തെ ജങ്ഷനിലുള്ള കവലയാണ്. അവിടെ പോകാന്‍ ഐ.എസ്.ആറ് ഓ ക്കാരുടെ റോക്കറ്റ് തന്നെ മതിയാവില്ല.ഇന്ത്യാരാജ്യമോ അതിന്റെ സംസ്ഥാനങ്ങളോ ആണെങ്കില്‍ ഇന്നേവരെ ഒരു അന്താരാഷ്ട്രകരാറോ അതിന്മേല്‍ കേസോ കണ്ടിട്ടുകൂടിയില്ലാത്ത പാല്‍ക്കുപ്പിക്കുഞ്ഞുങ്ങളാണ്. അതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഒരു അന്താരാരാഷ്ട്രക്കരാറും സംസ്ഥാനങ്ങളെ കൊണ്ട് ഇടപെടുവിക്കാറില്ല. അതിനൊട്ട് അപ്രൂവലുകളും കൊടുത്ത ചരിത്രമില്ല. പാവം സംസ്ഥാനങ്ങള്‍ !


വൈദ്യുത പദ്ധതിക്കുള്ള കരാറില്‍ ,ആശുപത്രിക്കുള്ള സഹായം ഉള്‍പ്പെടുത്തിയത് , ഇന്‍ദ്യന്‍ വൈദ്യുതി ആക്റ്റിനു എതിരാണ്.

ഈ കരാറ് വെബ്ബില്‍ ഇപ്പോല്‍ ആളുകള്‍ തട്ടിക്കളിക്കുന്നുണ്ട്. അതില്‍ ആശുപത്രി എന്നൊരു വാക്കു കണ്ടെത്തുന്ന ആള്‍ക്ക് സര്‍ക്കാര്‍ രണ്ടരക്കോടി രൂപയുടെ ബംബര്‍ സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ഇതിനാല്‍ തെര്യപ്പെടുത്തട്ടെ. കണ്ടുകിട്ടുന്നവര്‍ ഉടന്‍ അടുത്തുള്ള പോലീസ്റ്റേഷനില്‍ അറിയിക്കുക. ഫോണ്‍ നമ്പര്‍ ഈസ് 95746352.....

"ഇതെല്ലാം പിണറായി വിജയന്റെ പൂര്‍ണ്ണ അറിവോടെ നടന്നതാണ്. അതിനുത്തരം പിണറായി പറയേണ്ടി വരും."

ലാവലിന്‍ എന്ന കമ്പനി ജനിച്ചതേ പിണറായിക്കു വേണ്ടിയാണ്. കാര്‍ത്തികേയനോ അതിനു മുന്‍പുള്ള മന്ത്രിപുംഗവന്മാരോ ഈ സാധനത്തെ കുറിച്ചുകേട്ടിട്ടുപോലുമില്ല. 2 വര്‍ഷം മന്ത്രിയായൊരുന്ന കാലത്ത് പിണറായി കണ്ടുപിടിച്ച സാധനമാണ് ലാവലിനും ടെക്കിനിക്കാലിയായും ആശുപത്രിയും ഡാമും ജനറേറ്ററും പെന്‍ സ്റ്റോക്കുമെല്ലാം. അതറിയാത്ത മണ്ടന്മാരായ സി.ബിഐകുട്ടന്മാര്‍ “the conspiracy was hatched by Karthikeyan" എന്നൊക്കെ എഴുതിവച്ചിട്ടുണ്ട്. അതൊക്കെയെന്താ എന്നാരും ചോദിക്കരുതേ. കാളിജഹാന്മാരൊക്കെ അതിനു തിരക്കഥ വേറെ എഴുതിവച്ചിട്ടുണ്ട്. പിണറായി ഉത്തരം പറയുന്നതും കാത്ത് നവകേരള മാര്‍ച്ചിന്റെ ഓരോ വേദിയിലും വായും തുറന്നിരുപ്പാണ് പാവം ജനം.

Unknown said...

ജിനേഷിന്റെ കമന്റു വളരെ വള്രെ പ്രസക്തം.

അത് ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. ഇന്നത്തെ മാധ്യമപ്രവര്‍ത്തനം എത്തി നില്‍ക്കുന്ന പരിതാപകരമായ അവസ്ഥ. ഒറ്റനോട്ടത്തില്‍ വസ്തുതകള്‍ എന്നു തോന്നുന്ന വാര്‍ത്തകള്‍ എത്ര സമര്‍ത്ഥമായാണ് വസ്തുതാവിരുദ്ധത പ്രചരിപ്പിക്കുന്നത് എന്ന സത്യം.

ആ സൈറ്റ് വായിച്ച ഉടനെ ജിനേഷ് നടത്തിയതുപോലൊരു ക്രോസ് ചെക്കിങ്ങ് നടത്തുവാന്‍ സുകുമാരന്‍ അഞ്ചരക്കണ്ടിക്കും ബാധ്യത ഉണ്ടായിരുന്നു. അത് ചെയ്യാതെ ലാവലിന്‍ ഇടപാടില്‍ അഴിമതി ഉണ്ട് എന്ന തലക്കെട്ടില്‍ പോസ്റ്റ് ഇട്ടതിലൂടെ, അതില്‍ ചില പ്രസ്താവനകള്‍ നടത്തിയതിലൂടെ അദ്ദേഹത്തിന്റെ മുന്‍ വിധിയും രാഷ്ട്രീയവും ഒന്നു കൂടി വെളിവാകുകയാണ്. അതെടുത്ത് വീണ്ടും പ്രസിദ്ധീകരിക്കുക വഴി-അതും അതിന്റെ താഴെ എല്ലാ സംശയങ്ങളും തീരുന്നു എന്ന മട്ടില്‍ ആധികാരികത നല്‍കുന്ന ടിപ്പണിയോടെ- ചേര്‍ക്കുകയും ചെയ്ത അങ്കിളിന്റെ നിലപാടും സംശയാസ്പദം. ദ്വാരനിബിഡവാര്‍ത്തകള്‍ക്ക് ആധികാരികത നല്‍കാനുള്ള ശ്രമവും വ്യാജവാര്‍ത്ത ചമയ്ക്കുന്നതിനു തുല്യം തന്നെ.

ബെല്ലിന്റെ 100 കോടി ഓഫറും, മുകളില്‍ അനോണി ഇട്ട പ്ലാനിംഗ് ബോര്‍ഡ് റിപ്പോര്ര് വാര്‍ത്തയിലെ ദ്വാരവും ഈ സൈറ്റിലെ റിപ്പോര്‍ട്ടും ഒക്കെ കാണുമ്പോള്‍ ഒന്ന് മനസ്സിലാകുന്നുണ്ട്. ഏകപക്ഷീയമായി ഇടതുപക്ഷത്തിനെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളും വാര്‍ത്തകളുമൊക്കെത്തന്നെ cooked up ആകാനുള്ള സാധ്യത വള്രെ കൂടുതലാണെന്നത്.

ശ്രീ. ജിനേഷ് അദ്ദേഹത്തിന്റെ കമന്റ് സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ പോസ്റ്റിലും സൈറ്റിലും കൂടി ഇടണം എന്ന് അപേക്ഷിക്കുന്നു.

അങ്കിള്‍ said...

ജിനേഷേ,

ഒരു കൊല്ലം ഫയല്‍ വച്ച് താമസിപ്പിച്ചതിനു മന്ത്രി ശര്‍മ്മ ഉത്തരം പറഞ്ഞേ മതിയാകൂ. കോടതിയില്‍ പറയുമായിരിക്കാം. മന്ത്രിമാര്‍ കൊല്ലങ്ങളോളം ഫയല്‍ ഒന്നും ചെയ്യാതെ സൂക്ഷിച്ച് വക്കുന്നത് ജിനേഷ് ഇപ്പോഴാണോ കേള്‍ക്കുന്നത്? നല്ല കാര്യം.

ഇനിയെഴുതുന്നത് നമ്മുടെ ചര്‍ച്ചയുടെ ഭാഗമായി എനിക്ക് തോന്നുന്നത്‌. കൊള്ളാം, തള്ളാം.

മേയ് മാസത്തില്‍ യു.ഡി.എഫ് ഭരണമേറ്റില്ലേ. ഏപ്രില്‍ മാസത്തിലെങ്കിലും കെട്ടി വച്ചിരിക്കുന്ന ഫയലുകള്‍ മന്ത്രിമാര്‍ പുറത്തെടുത്ത് ഉത്തരവ് പുറപ്പെടുവിച്ചില്ലെങ്കില്‍ പിന്നീട്‌ വന്ന ഭരണക്കാര്‍ വെറുതെയിരിക്കുമോ. അങ്ങനെ മന്ത്രി ശര്‍മ്മ എടുത്ത ഫയലാണിതെന്നു കരുതുന്നതില്‍ തെറ്റുണ്ടോ.കരടുകരാറില്‍ ഈ ഗുലുമാല്‍ കണ്ട മന്ത്രി ശര്‍മ്മ ഫയല്‍ മാറ്റി വച്ചതും ആകാം. വേറൊരു സൈഡില്‍ കൂടി പുതുക്കലും നടന്നു.

MOU എന്നത് പരസ്പരധാരണാ പത്രമാണ്. ഒരു 180 ദിവസം കഴിഞ്ഞാല്‍ പുതുക്കിത്തന്നിരിക്കണമെന്ന് എവിടയാണ് എഴുതി വച്ചിരിക്കുന്നത്. നമുക്ക് പുതുക്കാന്‍ ആവശ്യപ്പെടാതിരിക്കാന്‍ അവകാശമുള്ളതു പോലെ പുതുക്കാന്‍ സമ്മതമല്ലെന്ന് പറയാന്‍ അവര്‍ക്കും അവകാശമുണ്ട്. 13/5/2000 ത്തില്‍ തന്നെ പുതുക്കാന്‍ താല്പര്യമില്ലെന്ന് അവര്‍ അറിയിച്ചിട്ടും ഉണ്ട്. പിന്നെയും പുതുക്കി തന്നിട്ടുണ്ടെങ്കില്‍ അതു അവരുടെ ഔദാര്യം.

MOU ഉണ്ടാക്കി ആദ്യത്തെ 180 ദിവസത്തിനകം ഒരു കരാറാക്കാന്‍ പ്രയാസമില്ല. അന്നത്തെ സാഹചര്യങ്ങള്‍ അവരെ അതിനു പ്രേരിപ്പിക്കും.

ക്രമരഹിതമായി SNC Lavalin നുമായി യു.ഡി.എഫ്. ഉണ്ടാക്കി വച്ചിരുന്ന ഒരു MOU വിനെ പിന്‍‌തുടരാന്‍ യാതൊരു ബാധ്യതയും ഇല്ലായിരുന്നിട്ടും പിന്നിട് വന്ന എല്‍.ഡി.എഫ് ഭരണം, വേണ്ടെന്ന് പലരും ഉപദേശിച്ചിട്ടും, അതിന്റെ പിന്നാലെ പോയി. അതേ ക്രമക്കേടുകളെ പിന്‍‌തുടരാന്‍ പിന്നീട് വന്ന യു.ഡി.എഫ്. സര്‍ക്കാരിനു ബാധ്യതയുമില്ല, തയ്യാറാ‍യതുമില്ല. അതുകൊണ്ടല്ലേ മന്ത്രി കടവൂര്‍ MOU പുതുക്കാന്‍ തയ്യാറാകാത്തത്. ഇതുവരെയുള്ള ചര്‍ച്ചയില്‍ നിന്നും മനസ്സിലായതാണ്.

ലാവലിന്റെ ബില്ലില്‍ നിന്നു തട്ടിക്കഴിച്ചാല്‍ കടവൂര്‍ കോടതി കയറേണ്ടി വന്നേനേ എന്നേ എനിക്കും പറയാനുള്ളൂ. സുരേഷും അതു തന്നെ പറഞ്ഞു.

abhilash attelil said...
This comment has been removed by the author.
abhilash attelil said...
This comment has been removed by the author.
«Oldest ‹Older   1 – 200 of 396   Newer› Newest»