Thursday, January 8, 2009

സോഷ്യലിസം, സോഷ്യലിസം, സോഷ്യലിസം.

കേരളത്തില്‍ 109 കമ്പനികളാണ് പൊതുമേഖലയിലുള്ളത്. അതില്‍ 84 എണ്ണം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്, ബാക്കി 25 എണ്ണം പ്രവര്‍ത്തന രഹിതമായി കിടക്കുന്നു.

പ്രവര്‍ത്തിക്കുന്ന 84 എണ്ണത്തില്‍ 45 - എണ്ണവും നഷ്ടത്തില്‍ ഓടികൊണ്ടിരിക്കുന്നു. നഷ്ടത്തിലോടുന്ന ഈ 45 കമ്പനികളുടേയും കൂടെ ആകെ മൂലധനം526.04 കോടി രൂപയാണ്. എന്നാല്‍ ഈ കമ്പനികളെല്ലാം കൂടി ഇതുവരെ ഉണ്ടാക്കിയ നഷ്ടമെത്രയെന്നറിയേണ്ടേ?. വെറും 2233.76 കോടി രൂപ. അതായത് മൂലധനത്തിന്റെ നാലിരട്ടി.

സോഷ്യലിസം നിലനിര്‍ത്താനായി 2006-07 വര്‍ഷത്തില്‍ നഷ്ടത്തിലോടുന്ന 22 കമ്പനികള്‍ക്കായി സര്‍ക്കാര്‍ 115.18 കോടി രൂപയോളം സഹായം നല്‍കി.

വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന 25 കമ്പനികളില്‍ രണ്ടെണ്ണത്തിനു 2006-07 വര്‍ഷത്തില്‍ 211 ലക്ഷത്തോളം രൂപയുടെ ധനസഹായം സര്‍ക്കാരില്‍ നിന്നും ലഭിക്കനുള്ള ഭാഗ്യമുണ്ടായി. മാനദണ്ഡം രാഷ്ട്രീയം. ഇതാണാ കമ്പനികള്‍:

1.അസ്ട്രാല്‍ വാച്ചസ് ലിമിറ്റഡ് = 106 ലക്ഷം രൂപ.
  • വര്‍ഷങ്ങളായി ഈ കമ്പനിയുടെ കണക്കുകളെപറ്റി കമ്പനിക്കോ സര്‍ക്കാരിനോ ഒരു തിട്ടവുമില്ല.
2.കേരളാ ഗാര്‍മെന്റ്സ് ലിമിറ്റഡ്= 105 ലക്ഷം രൂപ.
  • 2003 മുതല്‍ ഈ കമ്പനി ലിക്വിഡേഷനിലാണ് (liquidation). എന്നിട്ടും 115 ജീവനക്കാരെ ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നതായി സി.ഏ.ജി യുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
പ്രവര്‍ത്തന രഹിതമായി കിടക്കുന്ന ഈ കമ്പനികള്‍ക്കുള്ള ധനസഹായം അവിടെ നിലനിര്‍ത്തിയിരിക്കുന്ന ജീവനക്കാരുടെ വേതനകുടിശ്ശികക്കും കൂടിയാണെന്ന് തര്‍ക്കമില്ല. തൊഴിലില്ലാ വേതനം വാങ്ങുന്നവരേക്കാള്‍ ഭാഗ്യവാന്മാര്‍.

20 comments:

chithrakaran ചിത്രകാരന്‍ said...

ജനത്തിനു വിവരം വക്കുന്നതുവരെ രക്ഷയൊന്നുമില്ല !
രാഷ്ട്രീയ പാര്‍ട്ടികളുടെയും, മനുഷ്യ ദൈവങ്ങളുടേയും,മതങ്ങളുടേയും ആരാധകര്‍ ആരാധന അവസാനിപ്പിച്ച് ചോദ്യം ചെയ്യാന്‍ തുടങ്ങുന്നതുവരെ ഇതൊക്കെ തുടരും :)
നല്ല പോസ്റ്റ്. നന്ദി.

N.J Joju said...

ഞാന്‍ ഓര്‍ക്കുന്നത് ഇടതുപക്ഷ ഗവര്‍മെന്റ് അധികാരത്തിലേറ്റ് ഒരു വര്‍ഷം തികയ്ക്കുന്നതിനു മുന്‍പേ നടത്തിയ ചില “മാജിക്കു”കളായിരുന്നു. തോമസ് ഐസക് തന്റെ സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ച് യുഡീഎഫ് ഭരിച്ചപ്പോഴേതിലും നിന്നും മെച്ചപ്പെട്ടു, നഷ്ടം കുറച്ചു എന്നൊക്കെയായിരുന്നു അവകാശവാദങ്ങള്‍.
എവിടെ.....
ആരുകാണാന്‍....

വികടശിരോമണി said...

നല്ല വിവരങ്ങൾ.നന്ദി അങ്കിളേ.

പകല്‍കിനാവന്‍ | daYdreaMer said...

ഇതിനൊക്കെ മാറ്റം വന്നാല്‍ കേരളം കേരളമാല്ലാതാകും ... !!
:) ആശംസകള്‍...

മലമൂട്ടില്‍ മത്തായി said...

Socialism is the art of distributing poverty to all.

Anonymous said...

പൊതുമേഖലാ സ്ഥാപനങ്ങള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാശ്ചവെക്കണം എന്ന കാര്യത്തില്‍ സംശയമില്ല. സോഷ്യലിസം നിലനിര്‍ത്താനാണിവ എന്നത് തെറ്റിധാരണ.സോഷ്യലിസം വന്നതായി അറിവില്ല.

പ്രത്യക്ഷമായി സര്‍ക്കാര്‍ സഹായം കിട്ടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വിമര്‍ശിക്കുന്ന കൂട്ടത്തില്‍ പ്രത്യക്ഷത്തില്‍ കാണാത്ത സര്‍ക്കാര്‍ സഹായങ്ങള്‍ ലഭീക്കുന്ന സ്വകാര്യമേഖലയുടെ കണക്ക് കൂടി അവതരിപ്പിക്കണം. പൊതുമേഖലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമവും കാണണം.

ജിവി/JiVi said...

അമേരിക്കയിലെ ഇന്‍ഷുറന്‍സ്, ഫിനാന്‍സ് കമ്പനികളുടെയും നമ്മുടെ സത്യത്തിന്റെയും കഥകള്‍ വരുമ്പോള്‍തന്നെ പൊതുമേഖലക്ക് ചില ചില്ലറ സഹായം ചെയ്തതിനെ വിമര്‍ശിക്കണം. ഇനി എന്നാ നിങ്ങടെയൊക്കെ ബോധം തെളിയുക?

ജ്വാല said...

അതെ അങ്കിള്‍..
നമ്മുടെ കേരളം പൂര്‍ണ്ണമായും ഉപഭോഗ സംസ്ഥാനം തന്നെ..ഉത്പാദന
മേഖല കൂടുതല്‍ തകര്‍ച്ചയിലേക്കു..
വിവരങള്‍ക്കു നന്ദി

അങ്കിള്‍ said...

പ്രീയ ജി.വി.,
ഞാന്‍ വിമര്‍ശിച്ചെഴുതിയ ആ രണ്ടു കമ്പനികളെപറ്റി വല്ല വിവരവും ഉണ്ടോ നിങ്ങള്‍ക്ക്. കേരളത്തില്‍ എത്ര പേര്‍ ഈ കമ്പനികളുടെ പേര്‍ കേട്ടിട്ടുണ്ട്. എത്രയോ കാലമായി പൂട്ടിക്കിടക്കുന്ന കമ്പനികളാണിത്. അവര്‍ക്ക് കൊടുത്ത സഹായം എന്തിനായിരുന്നു?. പുരരുദ്ധാരണത്തിനു വേണ്ടിയായിരുന്നോ? എന്നിട്ട് പുരരുദ്ധരിച്ചോ.?

ഒരു ജോലിയും ചെയ്യാതിരിക്കുന്ന കുറേ ജീവനക്കാര്‍ക്ക് വേണ്ടിവന്നാല്‍ തൊഴിലില്ലായ്മ വേതനം കൊടുത്താല്‍ പോരേ?

എത്രയോ കമ്പനികള്‍ പ്രവര്‍ത്തനരഹിതമായി പൂട്ടി കിടക്കുന്നു. എന്തു കൊണ്ട് ഈ രണ്ട് കമ്പനികള്‍ക്ക് മാത്രം ഈ ‘ചില്ലറ സഹായം’ എന്ന് അന്വേഷിച്ചു നോക്കൂ.

ആ കമ്പനികളെ പുനരുദ്ധരിച്ചുവെങ്കില്‍ എത്ര രൂപ കൊടുത്തെങ്കിലും വിമര്‍ശിക്കുകയേ ഇല്ല.

ആരുടെ ബോധമാണ് തെളിയാത്തതെന്ന് മനസ്സിലായിക്കാണുമല്ലോ? സോഷ്യലിസം നിലനിര്‍ത്തേണ്ടത് ഇങ്ങനെതന്നെയാണ്. അല്ലേ?

അങ്കിള്‍ said...

അനോണിയുടെ കമന്റിന്റെ രണ്ടാം പാരഗ്രാഫിനോട് ഞാനും യോജിക്കുന്നു. എനിക്ക അതിന്റെയൊക്കെ ആധികാരികമായ കണക്കുകള്‍ ലഭിക്കാത്തതുകൊണ്ട് മാത്രമാണ് ഇവിടെ രേഖപ്പെടുത്താത്തത്. പത്രക്കാരെപോലെ സ്കൂപ്പ് ഞാന്‍ നടത്തിയാല്‍ ശോഭിക്കില്ല. അതു കൊണ്ടാണ്. ആധികാരികമായ രേഖകള്‍ സംഘടിപ്പിക്കാനുള്ള ശ്രമം തുടരുന്നു.

Anonymous said...

IT IS REPORTED THAT THE COMPANY IS DEFUNCT AND IS LAID OFF WITH EFFECT FROM 05-11-2002. THE ENTIRE EMPLOYEES HAVE BEEN PAID COMPENSATION UNDER THE VOLUNTARY RETIREMENT SCHEME OF THE SOCIAL SAFETY NET PROGRAMME.

അസ്റ്റ്രാല്‍ വാച്ചസിനെക്കുറിച്ച് മുകളില്‍ പറഞ്ഞപോലെ ഒരു സര്‍ക്കാര്‍ രേഖയില്‍ കാണുന്നു. കേരള ഗാര്‍മെന്റ്സിന്റെ കാര്യത്തിലും ഇത്തരം ഒരു സ്കീമിനാണോ ധനസഹായം? തൊഴിലാളിക്ക് ശമ്പളം കൊടുക്കുന്നതുകൊണ്ടാണോ പൊതുമേഖല തകരുന്നത്? തങ്ങളുടേതല്ലാത്ത കാരണത്താല്‍ ലേ ഓഫ് ചെയ്യപ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മാ വേതനം മതി എന്ന വാദം ഒരു മുന്‍ സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്നു തന്നെ വന്നത് നന്നായി. സര്‍ക്കാര്‍ ജീവനക്കാരനൊക്കെ അവനര്‍ഹിക്കാത്ത ശമ്പളം വാങ്ങുന്നുവെന്നു പറയുന്നവരും, തൊഴിലില്ലാത്തവന്‍ പട്ടിണി കിടക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരനൊക്കെ സര്‍ക്കാര്‍ ചിലവില്‍ പെന്‍ഷന്‍ എന്തിന് എന്നുമൊക്കെ ചോദിക്കുന്ന ആളുകളും പുറത്തുണ്ട് എന്നത് മറക്കരുത്. പെന്‍ഷനു പകരം തൊഴിലില്ലായ്മാ വേതനം മതിയാകുമോ?

അങ്കിള്‍ said...

അനോണി തെറ്റിദ്ധരിച്ചു. തൊഴിലാളികള്‍ക്ക് ശംബളം കൊടുക്കുന്നതു കൊണ്ട് പൊതുമേഖല തകരുന്നു എന്ന് ഞാന്‍ പറഞ്ഞില്ല. കൊല്ലങ്ങളായി പ്രവര്‍ത്തന രഹിതമായിക്കിടക്കുന്ന കമ്പനികളെ ഒന്നുകില്‍ പുനരുദ്ധികരിക്കണം അല്ലെങ്കില്‍ സ്ഥിരമായി അടച്ചു പൂട്ടണം. അങ്ങനെ അടച്ചു പൂട്ടിയാല്‍ തൊഴിലാളികള്‍ക്ക് കോമ്പന്‍സേഷന്‍ കൊടുക്കാം, അല്ലെങ്കില്‍ അവരുടെ സേവനം മറ്റു കമ്പനികളിലോട്ടേടുക്കാം, അടച്ചു പൂട്ടിയ കമ്പനിയുടെ വസ്തുവകകള്‍ ഒന്നുകില്‍ വിറ്റ് സര്‍ക്കാരിനു മുതല്‍ കൂട്ടാം അല്ലെങ്കില്‍ ആ വസ്തുക്കള്‍ ആവശ്യമുള്ള മറ്റുള്ളവര്‍ക്ക് നല്‍കുകയോ, അവിടെ പുതിയ വ്യവസായങ്ങള്‍ തുടങ്ങാം അങ്ങനെ അങ്ങനെ എന്തെല്ലാം. അതൊന്നും ചെയ്യാതെ കൊല്ലങ്ങളോളം പ്രവര്‍ത്തന രഹിതമായിടുന്നതിലാണെന്റെ പ്രതിഷേധം. എന്നിട്ട് മാറി മാറി വരുന്ന സര്‍ക്കാര്‍ അവര്‍ക്കിഷ്ടപ്പെടുന്ന യൂണിയനുള്ള പൂട്ടിക്കിടക്കുന്ന കമ്പനികള്‍ക്ക് മാത്രം കോടികളുടെ ‘ചില്ലറ സഹായം’ ചെയ്യുക. കുറേ കൊല്ലത്തെ കണക്കുകള്‍ എന്റെ കൈയ്യിലുണ്ട്, ഇടതും വലതും സര്‍ക്കാരുകള്‍ കാണിച്ച ഔദാര്യങ്ങളുടേ.

തൊഴിലാളികള്‍ക്കുള്ള ശമ്പളം. ജോലിചെയ്തിട്ട് ശമ്പളം വാങ്ങുന്നതിനോടേ എനിക്ക് യോജിപ്പുള്ളൂ.

പെന്‍ഷന്‍ എന്നാല്‍ എന്താണന്നറിയാത്തതുകൊണ്ടാണ്‍ അതിനെപറ്റി അനോണി ഇങ്ങനെയെഴുതാന്‍ ഇടയായത്. പെന്‍ഷനും തൊഴിലില്ലാവേതനവും താരതമ്മ്യംചെയ്താല്‍ ഒരുപാടെഴുതേണ്ടി വരും. ഇവിടെ അതിനു മെനെക്കെടുന്നില്ല.

എന്റെ പ്രതിഷേധം തൊഴിലാളികളോടല്ലെന്ന് ഒന്നുകൂടി പറഞ്ഞുകൊള്ളട്ടേ.

Anonymous said...

അങ്കിളിന്റെ വിശദീകരണത്തിനു നന്ദി.

“അവര്ക്കിഷ്ടപ്പെടുന്ന യൂണിയനുള്ള പൂട്ടിക്കിടക്കുന്ന കമ്പനികള്ക്ക് മാത്രം കോടികളുടെ ‘ചില്ലറ സഹായം’ ചെയ്യുക. കുറേ കൊല്ലത്തെ കണക്കുകള് എന്റെ കൈയ്യിലുണ്ട്, ഇടതും വലതും സര്ക്കാരുകള് കാണിച്ച ഔദാര്യങ്ങളുടേ.തങ്ങളുടെ യൂണിയന്‍ ഉള്ളത് കൊണ്ടാണ്“ സഹായം എന്ന് പോസ്റ്റില്‍ കണ്ടില്ലായിരുന്നു. അത് വസ്തുതയാണോ അല്ലയോ എന്നും ഉറപ്പില്ല.

പെന്‍ഷനെക്കുറിച്ച് അറിയാത്തതിനാലല്ല അങ്ങിനെ എഴുതിയത്. ലേ ഓഫ് ചെയ്യപ്പെട്ട കമ്പനിയിലെ തൊഴിലാളികള്‍ക്ക് നിയമപരമായി പല അവകാശങ്ങളുമുണ്ട്. വ്യവസായ തര്‍ക്ക നിയമത്തിലെ ഒരു ഭാഗം.

Right of workmen laid-off for compensation.- Whenever a workman (other than a badli workman or a casual workman) whose name is borne on the muster rolls of an industrial establishment and who has completed not less than one year of continuous service under an employer is laid-off, whether continuously or intermittently, he shall be paid by the employer for all days during which he is so laid-off, except for such weekly holidays as may intervene, compensation which shall be equal to fifty per cent. of the total of the basic wages and dearness allowance that would have been payable to him had he not been so laid-off: Provided that if during any period of twelve months, a workman is so laid-off for more than forty-five days, no such compensation shall be payable in respect of any period of the lay-off after the expiry of the first forty-five days, if there is an agreement to that effect between the workman and the employer:

നിയമം ഇങ്ങിനെയിരിക്കെ “ഒരു ജോലിയും ചെയ്യാതിരിക്കുന്ന കുറേ ജീവനക്കാര്‍ക്ക് വേണ്ടിവന്നാല്‍ തൊഴിലില്ലായ്മ വേതനം കൊടുത്താല്‍ പോരേ?" എന്നു പറഞ്ഞ ആളോട് തങ്ങള്‍ക്ക് അവകാശമുള്ള പെന്‍ഷന്റെ സ്ഥാനത്ത് തൊഴിലില്ലായ്മാ വേതനം മതിയോ എന്ന് ചോദിച്ചതായിരുന്നു. സമ്മതിക്കില്ല എന്നറിഞ്ഞുകൊണ്ടു തന്നെ. നികുതിദായകന്റെ പണം ആണല്ലോ എല്ലാം.

അങ്കിള്‍ said...

എന്റെ മനസ്സില്‍ ഉണ്ടായിരുന്ന കാര്യം എന്തായിരുന്നു എന്ന് ഒന്നു കൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു.

ലേ ഓഫ് ചെയ്യപ്പെട്ട ഒരു കമ്പനിയുടെ തൊഴിലാളിയുടെ അവകാശങ്ങളെ ഞാന്‍ മാനിക്കുന്നു. പക്ഷേ ഒരു കമ്പനിയെ ലേ ഓഫ് ചെയ്ത് കഴിഞ്ഞാല്‍ ആ കമ്പനിയെ പറ്റി മറക്കാം എന്നാണോ അര്‍ത്ഥം. എത്ര നാള്‍ ലേഓഫില്‍ നിര്‍ത്തണം. അനോണി വിചാരിക്കുന്നുണ്ടോ ലേ ഓഫ് ചെയ്തിരിക്കുന്ന തൊഴിലാളികളെല്ലാം കമ്പനിയുടെ ആനുകൂല്യവും പറ്റി വീട്ടിലിരിക്കുകയാണേന്ന്. ഏതാണ്ടെല്ലാരും അവരവര്‍ക്ക് കഴിയുന്ന മറ്റു ജോലികള്‍ ചെയ്താണ് ജീവിക്കുന്നത്. ലേഓഫ് സമയത്ത് കിട്ടുന്ന നക്കാപിച്ച കൊണ്ടൊന്നും കുടുമ്പം കഴിയില്ല. സര്‍ക്കാരാണെങ്കില്‍ ലേഓഫ് ചെയ്ത കമ്പനികളെ മറന്ന മട്ടും. കമ്പനി നിയമമനുസരിച്ച് പിന്നെയും ധാരാളം കടമ്പ കടക്കണം ഒരു കമ്പനിയെ സ്ഥിരമായി അടച്ചു പൂട്ടുവാന്‍ .

നമ്മുടെ പ്രവര്‍ത്തനരഹിതമായ 25 കമ്പനികളുടെ കാര്യം എങ്ങനെയാണ്. ലേ ഓഫ് ചെയ്താലല്ലേ തൊഴിലാളിക്കവകാശങ്ങളുള്ളൂ. വെറും 5 ല്‍ താഴെ കമ്പനികളേ ഇതു വരെ ലേ ഓഫ് ചെയ്തിട്ടുള്ളൂ. ബാക്കിയുള്ള കമ്പനികളില്‍ എന്താ തൊഴിലാളികളല്ലേ. അവര്‍ക്കും ജീവിക്കണ്ടേ. എന്നാല്‍ ഈ പ്രവര്‍ത്തന രഹിതമായ കമ്പനികളെയൊന്നും പുനരുദ്ധരിക്കാന്‍ കഴിയില്ലെന്ന് ആര്‍ക്കാണറിയാത്തത്.എങ്കില്‍ പിന്നെ അങ്ങനെയുള്ള എല്ലാത്തിനെയും ലിക്ക്വിഡേറ്റ് ചെയ്ത് തൊഴിലാളികളുടെ അവകാശങ്ങള്‍ കൊടുത്തു തീര്‍ത്ത് കമ്പനിയുടെ ആസ്ഥികളെ നല്ലരീതിയില്‍ പ്രയോജന പെടുത്തികൂടെ?.

ആ രീതിക്ക് ആര്‍ക്കും ചിന്തിക്കാന്‍ പോലും സമയമില്ല. നഷ്ടത്തിലോടുന്നതിനെ കരകയറ്റിയിട്ടു വേണ്ടേ, പ്രവര്‍ത്തനരഹിതമായതിനെപറ്റി ചിന്തിക്കാന്‍.

ഓഫ്: ചിലയാളുകള്‍ എത്ര മുണ്ടിട്ട് വന്നാലും അവരുടെ ശൈലി കമന്റുകളില്‍ കാണും. അത് രക്തത്തില്‍ കലര്‍ന്നതല്ലേ. മാറ്റാന്‍ പറ്റുമോ. പിന്നെന്തിനീ മുഖം മൂടി.

ജിവി/JiVi said...

അങ്കിള്‍ പേരെടുത്തുപറഞ്ഞ രണ്ട് കമ്പനികളെപ്പറ്റിയും എനിക്ക് ഒന്നും അറിഞ്ഞുകൂടാ. ഈ രണ്ട് കമ്പനികളെ ഉദാഹരിച്ച് പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെ മൊത്തത്തില്‍ വിമര്‍ശിക്കുന്നു എന്ന് തോന്നിയത് കൊണ്ട് ആ അര്‍ത്ഥത്തിലാണ് ഞാന്‍ കമന്റെഴുതിയത്.

അപ്പു ആദ്യാക്ഷരി said...

ഈ സ്ഥിതിക്ക് മാറ്റമൊന്നും വരുകയില്ല അങ്കിളേ, നമ്മുടെ ഇപ്പോഴത്തെ തൊഴിലാളി യൂണിയനുകളും രാഷ്ട്രീയപ്പാര്‍ട്ടികളും അതൊട്ട് ആഗ്രഹിക്കുന്നുമില്ല. സര്‍ക്കാര്‍ പൈസ എന്നാല്‍ മറ്റെങ്ങുന്നോ വന്ന രൂപ, അത് ഫ്രീയായി കിട്ടിയാല്‍ നന്ന്, തൊഴിലൊന്നും ചെയ്യാനില്ലെങ്കില്‍ വളരെ നന്ന്, ഇതല്ലേ എല്ലാവരുടേയും ചിന്ത. ഗവര്‍മെന്റില്‍ നിന്ന് ആര്‍ക്കും ഫ്രീയായി ഒന്നും കിട്ടുകയില്ലെന്നും, ഗവര്‍മെന്റിന്റെ പൈസ എന്നാല്‍ പൊതുജനങ്ങളുടെ പൈസ തന്നെയാണ് എന്നും സാമാന്യജനത്തിന് ബോദ്യം വരാത്തിടത്തോളം ഇതൊക്കെ തുടരും.

Manoj മനോജ് said...

നഷ്ടത്തിലായ പൊതു മേഖലാ സ്ഥാപനങ്ങളെ സ്വകാര്യമേഖലയിലയ്ക്ക് കൊടുക്കുക എന്ന വേള്‍ഡ്, ഏഷ്യന്‍ ബാങ്കുകളുടെ നിര്‍ദ്ദേശം ആദ്യം നല്ലതെന്ന് തോന്നിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഭരണത്തില്‍ വന്ന കേന്ദ്ര ഗവണ്മെന്റുകള്‍ ഇതിന്റെ മറവില്‍ കാട്ടി കൂട്ടിയ വെട്ടിപ്പുകള്‍ കണ്ടപ്പോള്‍, പൊതു ഗജനാവിലേയ്ക്ക് എത്തി ചേരേണ്ട പണം ചില നേതാക്കളുടെയും, ബിസിനസ്സ്ക്കാരുടെയും കൈകളില്‍ എത്തിചേരുന്നത് കണ്ടപ്പോള്‍ ഈ നീക്കം ഫലപ്രധമാവില്ല എന്ന് തിരിച്ചറിഞ്ഞു. എന്നിട്ടും ഇപ്പോഴും സര്‍ക്കാരുകള്‍ ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വരെ വില്‍ക്കുവാന്‍ നോക്കുന്നു!

നഷ്ടത്തിലോടിയിരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക “ഉത്തേജനം” കൊടുത്തതിന്റെ ഫലമായി പലതും ലാഭത്തിലായത് നാം കണ്ടതാണ്. അപ്പോള്‍ എവിടെയാണ് പ്രശ്നമുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡിലുള്ള “കഴിവുള്ളവര്‍” അല്ലേ യഥാര്‍ത്ഥത്തില്‍ പൊതു മേഖലയെ നഷ്ടത്തിലാക്കുന്നതും, ലാഭത്തിലാക്കുന്നതും... പൊതുമേഖല സ്ഥാപനങ്ങളില്‍ ഉന്നതങ്ങളിലിരിക്കുന്ന ഭൂരിപക്ഷം വരുന്ന ബ്യൂറോക്രാട്ടുകളും, തൊഴിലാളി നേതാക്കളും സ്വന്തം പോക്കറ്റ് നിറയ്ക്കുവാന്‍ നോക്കിയതിന്റെ ഫലമല്ലേ നാം ഇന്ന് കാണുന്നത്. അവ വിറ്റ് കിട്ടുന്ന പണം ഗജനാവിന് മുതല്‍ കൂട്ടാകുമെന്ന് കരുതുന്നത് വിഢിത്തമാണെന്ന് ഇന്ത്യയില്‍ അടുത്ത കാലങ്ങളില്‍ നടന്ന വില്‍പ്പനകള്‍ തെളിയിക്കുന്നു.

സ്വന്തക്കാര്‍ക്ക് വേണ്ടി പൊതുമേഖല സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്തത് തുടരാതെ ജനങ്ങള്‍ക്ക് വേണ്ടി എന്ന് നിലകൊള്ളുന്നുവോ അന്നേ ഈ സ്ഥാപനങ്ങള്‍ (സോഷ്യലിസം) വിജയിക്കൂ.

ദാ അമേരിക്കയില്‍ ജനുവരി 20ന് കയറുവാന്‍ പോകുന്ന ഒബാമ പുറത്തിറക്കിയ പുതിയ $800 ബില്ല്യണ്‍ പദ്ധതി സോഷ്യലിസത്തിനെയല്ലേ പിന്തുണയ്ക്കുന്നത്! പൊതുമേഖലയെ കുറ്റം പറഞ്ഞിരുന്ന സ്വകാര്യമേഖല സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ ജനങ്ങളുടെ ടാക്സ് പണമല്ലേ ചോദിച്ച് വാങ്ങിയത്. ആ പണവും പോകുന്നത് ആരുടെ പോക്കറ്റിലേയ്ക്കാണ്. സാധാരണ ജനങ്ങള്‍ക്ക് വല്ല് മെച്ചവും ലഭിച്ചോ? സാമ്പത്തിക “ഉത്തേജനം” ലഭിച്ചിട്ടും ദിവസവും തൊഴിലാളികളെ പിരിച്ച് വിടുന്നതല്ലാതെ തിരിച്ചെടുക്കുന്ന വാര്‍ത്തകള്‍ വരുന്നുണ്ടോ?

അങ്കിള്‍ said...

"പൂട്ടിയ വ്യവസായങ്ങളുടെ ഭൂമി മറ്റ് പദ്ധതിക്ക്" ഇന്നത്തെ വാര്‍ത്ത [മലയാള മനോരമ 17-01-2009]

സംസ്ഥാനത്ത് 100 കോടിയിലേറെ മുതല്‍മുടക്കു വരുന്ന വന്‍കിട പദ്ധതികള്‍ക്ക് ഇളവുകള്‍ ന ല്‍കാനുള്ള കരട് നയത്തിലാണ് ഈ വ്യവസ്ഥ. കേരളത്തില്‍ പൂട്ടിക്കിടക്കുന്ന അനവധി സ്വകാര്യ-പൊതുമേഖലാ വ്യവസായങ്ങളുടെ ഉപയോഗശൂന്യമായ ഭൂമി പുതിയ തൊഴിലവസരങ്ങള്‍ സൃഷ് ടിക്കുന്ന പദ്ധതികള്‍ക്കായി വിനിയോഗിക്കാന്‍ ഈ നയം വഴിയൊരുക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

നല്ല കാര്യം. പക്ഷേ നടക്കുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചായായി കേരളത്തിലെ ലിക്വിഡേഷനിലുള്ള 13 കമ്പനികളുടെ (5 എണ്ണം എന്ന് ഞാന്‍ നേരത്തെ എഴുതിയത് ശരിയല്ല) സ്വൊത്തു വിവരം വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടുകൊണ്ട് വ്യവസായ വകുപ്പിന്റെ വിവിധ ആഫീസുകളിലായി ഞാന്‍ കയറിയിറങ്ങുന്നു. വ്യവസായ വകുപ്പ് ഡയറക്ട്രേറ്റില്‍ ഈ വിവരങ്ങളില്ല. അവര്‍ എന്നെ കെ.എസ്.ഐ.ഡി.സി എന്ന ഹോള്‍ഡിംഗ് കമ്പനിയിലോട്ട് പറഞ്ഞുവിട്ടു. അവരും നിസ്സഹായര്‍. റിയാബ് എന്ന മറ്റൊരു സര്‍ക്കാര്‍ സ്ഥാപനത്തിലന്ന്വേഷിക്കാനാണ് അവരെന്നെ ഉപദേശിച്ചത്. റിയാബിലെത്തിയപ്പോള്‍, വ്യവസായമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ളത് 13 ല്‍ 5 എണ്ണം മാത്രം അതിന്റെ വിവരങ്ങള്‍ നിയമപ്രകാരം 30 ദിവസത്തിനകം തരും. എന്നാല്‍ ബാക്കിയുള്ള 8 കമ്പനികളെ പറ്റി അവര്‍ക്കും യാതൊരു വിവരവും ഇല്ല. ഏതായാലും എന്റെ വിവരാവകാശപ്രകാരമുള്ള അപേക്ഷ അവര്‍ സ്വീകരിച്ചു. 8 കമ്പനികളെ പറ്റി അന്വേഷിച്ച് അവിടങ്ങളിലേക്ക് എന്റെ അപേക്ഷയുടെ പകര്‍പ്പ് അയച്ചുകൊടുക്കാമെന്നുറപ്പും തന്നു. ഈ പതിമൂന്നു കമ്പനികളുടേയും ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ വ്യാപ്തിയും മറ്റുപകരണങ്ങളുടെ വിലയുമാണ് ഞാന്‍ ചോദിച്ചിരിക്കുന്നത്. കിട്ടുമായിരിക്കും. കിട്ടിയാല്‍ ഒരു പുതിയ പോസ്റ്റ്.

തിരുവല്ലഭൻ said...

എന്താണ്‌ മാഷേ, ഈയിടയെങ്ങും നമ്മളെ സന്ദർശിക്കാറില്ലല്ലോ?
www.thiruvallabhan.blogspot.com

Unknown said...

താങ്കളുടെ പ്രവര്‍ത്തനത്തെ എത്ര ശ്ലാഘിച്ചാലും അധികമാവില്ല. വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് പ്രതീക്ഷിക്കുന്നു.

ഓഫ്: “ചിലയാളുകള്‍ എത്ര മുണ്ടിട്ട് വന്നാലും അവരുടെ ശൈലി കമന്റുകളില്‍ കാണും. അത് രക്തത്തില്‍ കലര്‍ന്നതല്ലേ. മാറ്റാന്‍ പറ്റുമോ. പിന്നെന്തിനീ മുഖം മൂടി.” ഈ കമന്റ് കലക്കി...